പൂള്‍: ബോണ്‍മൌത്തില്‍ മലയാളി ബാലന്‍ നിര്യാതനായി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ആറുമാസത്തോളമായി ചികിത്സയിലായിരുന്ന ഡൊമിനിക് (4) ആണ് ഇന്ന് ഉച്ചയ്ക്കുശേഷം പൂള്‍ എന്‍ എച്ച് എസ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.
പത്തു വര്‍ഷത്തിലേറെയായി ബോണ്‍ മോത്തില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരി സ്വദേശി തെങ്ങും പളളി ജോഷി, സോനാ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനാണ് ഡൊമിനിക്ക്. ഡോമിനിക്കിനു അസുഖമാണെന്ന് അറിഞ്ഞത് മുതല്‍ കഴിഞ്ഞ ആറു മാസമായി ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളും പിഞ്ചു ഡൊമിനികിന്റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്കും കരുതലുകള്‍ക്കും ഒന്നും പിടിച്ച് നിര്‍ത്താന്‍ കഴിയാതെ ഡൊമിനിക്കിന്‍റെ ജീവന്‍ നിത്യതയിലേക്ക് യാത്രയാവുകയായിരുന്നു.
ഡൊമിനിക്കിന്റെ ഓര്‍മ്മക്കായി ഇന്ന് വൈകുന്നേരം എട്ടു മണിക്ക് ഫാ.ചാക്കോയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ എന്‍സ്ബറി പാര്‍ക്കിലെ കാത്തലിക്ക് ദേവാലയത്തില്‍ നടക്കുന്നതായിരിക്കുമെന്ന് പൂള്‍ പാരിഷ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
ഡോമിനിക്കിന്‍റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന കുടുംബംഗങ്ങള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ചു.കൂടുതൽ പേരെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു ഡാലസിലെ മലയാളി സമൂഹത്തിന്റെ ആവശ്യമെങ്കിലും കുടുംബത്തിന്റെ അഭ്യർഥന മാനിച്ചു സംസ്കാരം സ്വകാര്യമാക്കുകയായിരുന്നു. ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഷെറിന്റെ വളർത്തമ്മ സിനിയും ഉറ്റബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തതായി അഭിഭാഷകരായ മിട്ചെൽ നോൾട്ടും ഗ്രെഗ് ഗിബ്സും അറിയിച്ചു. കഴിഞ്ഞമാസം ഏഴിനു കാണാതായെ ഷെറിന്റെ മൃതദേഹം ഈമാസം 22ന് ആണു വീടിനടുത്തുള്ള കലുങ്കിനടിയില്‍നിന്നു കണ്ടെടുത്തത്.
തിങ്കളാഴ്ചയാണു പോസ്റ്റ്മോർട്ടത്തിനുശേഷം ഷെറിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്. സുരക്ഷാ കാരണങ്ങളാൽ ആരാണു മൃതദേഹം ഏറ്റുവാങ്ങിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ, ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്ക് സ്മാരകമാക്കി മാറ്റണമെന്നു റിച്ചാർഡ്സൺ സമൂഹം ആവശ്യപ്പെട്ടു. ഷെറിനെ കാണാതായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ അവളെ രാത്രി ഇറക്കിനിർത്തിയ മരച്ചുവട്ടിലും മൃതദേഹം കണ്ടെത്തിയ കലുങ്കിനു സമീപമായും ഒട്ടേറെപ്പേരാണു പ്രാർഥനകൾ അർപ്പിക്കുന്നതിന് എത്തുന്നത്.
ഈ മാസം ഏഴിനാണു റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടർന്നു പുറത്തിറക്കി നിർത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോള്‍ കാണാതായെന്നുമാണ് വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് ആദ്യം മൊഴി നൽകിയത്. എന്നാൽ ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ നിർബന്ധിപ്പിച്ചു പാലുകുടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഷെറിൻ മരിച്ചെന്നു മൊഴി മാറ്റി. ഇതിനുപിന്നാലെ വെസ്‌ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പ്രമുഖ പരസ്യ മോഡലും നടനുമായ അഭിഷേക് നരുല മരണപ്പെട്ടു. ഇന്ന് പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. അഭിഷേകും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ സിഗ്നല്‍ കാത്ത് കിടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട മറ്റൊരു കാര്‍ പാഞ്ഞ് കയറുകയായിരുന്നു.
അഭിഷേകിനേയും സുഹൃത്തുക്കളായ രണ്‍ ദീപ്, യോഗേഷ് എന്നിവരേയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദീപാവലിക്ക് കുടുംബത്തെ കാണാനെത്തിയതായിരുന്നു അഭിഷേക്.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ ഒളിവിലാണ്. അപകടമുണ്ടായ ഉടനെ ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളി ഇടവകാംഗമായ തിനംകാലായില്‍ തോമസ് (103) ഇന്നലെ നിര്യാതനായി. ശവസംസ്‌ക്കാരം ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ നടക്കും. നൂറു വര്‍ഷങ്ങള്‍ക്കുമേല്‍ ആരോഗ്യത്തോടെ ജീവിച്ച പരേതന്‍ രണ്ട് മാസമായി രോഗാവസ്ഥയിലായിരുന്നു. പരേതയായ റോസ തോമസ്സാണ് ഭാര്യ. പെണ്ണമ്മ, കുട്ടിയമ്മ, ലീലാമ്മ, ദേവസ്യാച്ചന്‍ (T. T. ദേവസ്യാ, റിട്ട. പ്രൊഫ. ദേവമാതാ കോളേജ് കുറവിലങ്ങാട്) ഏലിയാമ്മ എന്നിവര്‍ മക്കളാണ്.
നിര്‍മല്‍ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി നാട്ടുകാര്‍ തിരുവനന്തപുരംകന്യാകുമാരി ദേശീയപാത ഉപരോധിക്കുന്നു. ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഉദിയന്‍കുളങ്ങര താന്നിവിള അശ്വതിഭവനില്‍ പി.വേണുഗോപാലന്‍ നായരെയാണ് (61) കഴിഞ്ഞ ദിവസം വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയ മകള്‍ വിദ്യയുടെ വിവാഹം ഉടന്‍ നടക്കാനിരിക്കുകയായിരുന്നു. ബാങ്ക് പൂട്ടിയതു മുതല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു വേണുഗോപാലന്‍നായര്‍. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി ഇരുപതിനായിരത്തോളം നിക്ഷേപകരില്‍നിന്നു 2000 കോടി രൂപ പിരിച്ചെടുത്തു മുങ്ങിയെന്നാണു പരാതി. ചിട്ടിക്കന്പനി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരില്‍ അധികവും. സ്ഥാപനത്തില്‍ 21 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്ന അശോകന്‍ എന്നയാളുടെ പരാതിയിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
വിഷാദത്തിനും ആത്മഹത്യാ പ്രവണതയ്ക്കും എതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ ഒറ്റയ്ക്ക് പര്യടനം നടത്തിയതിലൂടെ ശ്രദ്ധേയയായ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദിനു സമീപമായിരുന്നു അപകടം. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നദീമിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ടോലിചോവ്കിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിലെ മീഡിയനില്‍ തട്ടിയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ പര്യടനം നടത്തിയതാണ് സനയെന്ന ഹൈദരാബാദ് സ്വദേശിനിയെ ശ്രദ്ധേയയാക്കിയത്. ‘ആത്മഹത്യകളും വിഷാദരോഗങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു വനിതയുടെ ബോധവത്കരണ യാത്ര’ എന്നെഴുതിയ ബോര്‍ഡ് ഘടിപ്പിച്ച ബുള്ളറ്റിലായിരുന്നു സനയുടെ യാത്രകള്‍.
ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കളമശ്ശേരി എസ്‌സിഎംഎസ് കാമ്പസിലും സന എത്തിയിരുന്നു. ജീവിതത്തില്‍ ഒരു ഘട്ടത്തിലും നിങ്ങള്‍ കണ്‍ഫ്യൂഷന് അടിമയാകരുത്. അത് ആത്മവിശ്വാസത്തെയും മനക്കരുത്തിനെയും ദുര്‍ബലമാക്കും. എന്തിനും ഏതിനും ശാശ്വതമായ പരിഹാരവും പരിസമാപ്തിയും നമ്മളില്‍ തന്നെയുണ്ട്. സംവദിക്കാനെത്തിയ കുട്ടികളോട് അന്ന് സന പറഞ്ഞു. നിറഞ്ഞകയ്യടികളോടെയായിരുന്നു അന്ന് സനയുടെ വാക്കുകള്‍ കുട്ടികള്‍ സ്വീകരിച്ചത്.
സ്വകാര്യ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ യാത്ര ചെയ്ത ബസിനിടയിൽ അകപ്പെട്ടു വീട്ടമ്മ മരിച്ചു. മാമ്മൂട് മനില കൊച്ചുതറയിൽ റോസമ്മ (67) ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. പെരുമ്പനച്ചി പുളിയംകുന്നു കവലയിലാണ് സംഭവം നടന്നത്. ബസ് ഇറങ്ങി റോഡിനോട് ചേർന്ന് നടന്ന റോസമ്മയെ ബസ് തട്ടി മറിഞ്ഞ അടുത്ത് പാർക്ക് ചെയ്തിരുന്ന വാനിൽ തട്ടി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ബസിനടിയിൽ അകപ്പെട്ട വീട്ടമ്മയെ പുറത്തെടുത്തു ഉടൻ അടുത്തുള്ള സ്വകാര്യ അശുപത്രിയിലും തുടർന്ന് തോലകത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ ദേവസ്യാ ചാക്കോയുടെ ഭാര്യയാണ് റോസമ്മ, മക്കൾ ആദർശ്, അനുപ. സംസ്‍കാരം പിന്നീട്
പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈയിലായിരുന്നു. 69 വയസ്സായിരുന്നു. കാൻസറിന് ചികിത്സയിലായിരുന്നു. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി.
1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ സ്വന്തമാക്കി. ഉത്സവം ആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി. കുടുംബത്തോടെ ചെന്നൈയിലായിരുന്നു താമസം.
ഇരുപ്പം വീട് ശശിധരൻ എന്നാണ് മുഴുവൻ പേര്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായും പ്രവർത്തിച്ചു. പിന്നീട് സഹ സംവിധായകനായി. 1978ല്‍ അവളുടെ രാവുകൾ മലയാളചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. ജീവിത പങ്കാളിയായ സീമയെ കണ്ടുമുട്ടുന്നതതും അവളുടെ രാവുകൾ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളിൽ ഇവർ ഒരുമിച്ച പ്രവർത്തിച്ചെന്ന റെക്കോർഡുമുണ്ട്.
മലയാളത്തിലെ ആദ്യ ട്രെന്റ് സെറ്റര്‍… ഏറ്റവും അധികം സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍. ഒരു ദിവസം ഒന്നിലേറെ സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സര്‍വ്വകലാ വല്ലഭന്‍. എഡിറ്റിംഗും ക്യമാറയും എന്തിന് മേക്കപ്പ് പോലും അറിയാവുന്ന അപൂര്‍വ്വ പ്രതിഭ. വലിയ സ്‌ക്രീനിലേക്ക് സിനിമയെ എത്തിച്ചതും കൂടുതല്‍ സ്വാഭാവിക മലയാള ചലച്ചിത്രത്തിലേക്ക് കൊണ്ടു വന്നതും ശശിയുടെ ഫ്രെയിമുകളായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌മേക്കറായ ഐ.വി.ശശി 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇനിയാര്‍ക്കും ഈ കടമ്പ മറികടക്കാനാകില്ല.
കലാ സംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തി ഏഴാം വയസ്സില്‍ സംവിധാനം ചെയ്തു. അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകള്‍ മലയാളത്തിലെ ആദ്യത്തെ എ വിഭാഗത്തില്‍ പെട്ട ഒരു സിനിമയായിരുന്നു. തന്റെ ഭാര്യയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളില്‍ സീമ നായികയായിരുന്നു. അവര്‍ ഏകദേശം മുപ്പതോളം സിനിമകളില്‍ ഒന്നിച്ച് ജോലി നോക്കി.
കൊച്ചു സിനിമകളിലൂടെയെല്ല ശശിയെന്ന സംവിധായകന്‍ 150 എന്ന ക്ലബ്ബിലെ ഏക മലയാളിയായി നിലയുറപ്പിച്ചത്. ഇരുപ്പും വീട് ശശി തന്റേതായ ശൈലിയിലും സംവിധായക രീതിയിലും മലയാള സിനിമയെ തന്നോട്ട് അടുപ്പിച്ചു. വെള്ളത്തൊപ്പിയുമായി സെറ്റില്‍ ചിരിയുടെ മുഖവുമായി നിറഞ്ഞ പ്രതിഭ. മമ്മൂട്ടിക്കും മോഹന്‍ലാലിനും അഭിമാനിക്കാന്‍ ഒരു പിടി സിനിമകള്‍ നല്‍കിയ പ്രതിഭ. എംടിയുടേയും പത്മരാജന്റേയും ടി ദാമോദരന്റേയും പ്രിയ സംവിധായകന്‍. മലയാള സിനിമയിലേക്ക് സൂപ്പര്‍താര പരിവേഷം എത്തിച്ച് വാണിജ്യ വിജയങ്ങള്‍ സമ്മാനിച്ച അതുല്യ പ്രതിഭ. ഊണിലും ഉറക്കത്തിലും ചിന്ത സിനിമയെ കുറിച്ചായിരുന്നു. ഈറ്റയെന്ന ഒറ്റ ചിത്രമാണ് കമല്‍ഹാസനെന്ന താരത്തെ രാജ്യമറിയുന്ന അഭിനയ പ്രതിഭയാക്കിയത്.
മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. പ്രേം നസീര്‍ യുഗത്തിലെ താരരാജാക്കന്മാരില്‍ നിന്നും മലയാള സിനിമയുടെ ബാറ്റണ്‍ പതിയെ കൈക്കലാക്കിയവര്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളും എണ്ണമറ്റ ചിത്രങ്ങളുമുണ്ട് പോയകാല സിനിമാ വഴിയില്‍ ഇവരുടെ പേരിനൊപ്പം ചേര്‍ക്കാന്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. എണ്‍പതുകളിലാണ് ഇത്. ലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയശേഷിയെ നല്ലപോലെ ഉപയോഗിച്ച സംവിധായകനാണ് ഐ.വി ശശി. അതിരാത്രം, ആള്‍കൂട്ടത്തില്‍ തനിയെ തുടങ്ങിയ മനോഹരമായ നിരവധി ചിത്രങ്ങള്‍. ഇതെല്ലാം വമ്പന്‍ വിജയങ്ങളായി. ലാലിന്റേയും മമ്മൂട്ടിയുടേയും സൂപ്പര്‍താര പദവിയിലേക്കുള്ള യാത്രയും ഇവിടെ തുടങ്ങി.
1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. തുടര്‍ന്ന് അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്ബിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ സിനിമ വമ്പന്‍ വിജയമായിരുന്നില്ല. ഇതോടെ പതിയെ പിന്‍വാങ്ങി. അപ്പോഴും മനസ്സ് നിറയെ സിനിമയായിരുന്നു. ഒരു വമ്പന്‍ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെയാണ് നിര്‍മ്മാതാക്കളുടെ പ്രിയ സംവിധായകന്‍ അരങ്ങൊഴിഞ്ഞത്.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാ സംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. ഇരുപത്തിയേഴാം വയസ്സില്‍ സംധായകനായെങ്കിലും 1975ല്‍ പുറത്തിറങ്ങിയ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നെ തിരിഞ്ഞു നോക്കിയില്ല. എഴുപതുകളുടെ അവസാനം ഐ.വി. ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ല്‍ മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകള്‍ പുറത്തിറക്കി ഇതില്‍ എട്ടെണ്ണവും ഹിറ്റായി.
ആലപ്പി ഷെറീഫിന് പുറമെ പത്മരാജന്‍, എം ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു. 1982ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.
മന്ത്രി എം.എം. മണിയുടെ ഇളയസഹോദരൻ എം.എം. സനകൻ(56) അന്തരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനകൻ ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു.
രണ്ടു ദിവസം മുമ്പ് പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി. പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതായി. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം കുത്തുപാറയിൽ വഴിയരുകിൽ അബോധാവസ്ഥയിൽ നാട്ടുകാർ സനകനെ കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് കരമനയാറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു രണ്ട് വിദ്യാര്‍ത്ഥികളും. കരമനയാറ്റില്‍ ആഴമുണ്ടായിരുന്നതിനാല്‍ അവര്‍ അറിഞ്ഞില്ല മരണം ഇവരെ കാത്ത് നില്‍ക്കുന്നുണ്ടെന്ന കാര്യം. വിവേകും സിന്ദാര്‍ത്ഥും ഒച്ചത്തില്‍ രക്ഷിക്കണേയെന്ന് വിളിച്ചെങ്കിലും ആരും കേട്ടില്ല. പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്. ഇന്നലെ വൈകിട്ടു നാലോടെ പേയാട് അരുവിപ്പുറം കടവിലായിരുന്നു അപകടം. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണു സിദ്ധാര്‍ഥ്. കെല്‍ട്രോണ്‍ ജീവനക്കാരനായ ജയചന്ദ്രന്റെയും ഐടി ഉദ്യോഗസ്ഥയായ ബിന്ദുവിന്റെയും മകനാണ്. ഒന്നു മുതല്‍ പത്താം ക്ലാസുവരെ ഒരേ സ്‌കൂളിലായിരുന്നു സിദ്ധാര്‍ഥിന്റെയും വിവേകിന്റെയും പഠനം. ഒടുവില്‍ കരമനയാറ്റില്‍ അരുവിപ്പുറം കടവില്‍ മറഞ്ഞതും ഒരുമിച്ച്. ഹയര്‍ സെക്കന്‍ഡറിക്കാണ് ഇരുവരും വേവ്വേറെ സ്‌കൂളിലെത്തുന്നത്. സുഹൃത്ത് സിദ്ധാര്‍ത്ഥിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയണ് വിവേക് മരിച്ചത്.