Obituary

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വളരെ ഹൃദയഭേദകമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ വായനക്കാരെ അറിയിക്കുന്നത്. ബെഡ്ഫോർഡിൽ ഒരു മലയാളി അപകടത്തിൽ മരണമടഞ്ഞു. വെറും നാലുമാസം മുമ്പ് മാത്രം യുകെയിൽ എത്തിയ 36 വയസ്സുകാരനായ റൈഗൻ ജോസാണ് ദാരുണമായ ദുരന്തം ഏറ്റുവാങ്ങിയത്.

റൈഗന്റെ ഭാര്യ തൃശ്ശൂർ സ്വദേശിയായ സ്റ്റീന ബെഡ്ഫോർഡ് ഹോസ്പിറ്റലിൽ നേഴ്‌സ് ആണ് . ഇവ എന്ന ഒരു മകളും ഇവർക്കുണ്ട്. കാലടി കോട്ടമം മണവാളൻ ജോസ് ആണ് പിതാവ്. മരണമടഞ്ഞ റൈഗനും ഭാര്യ സ്റ്റീനയും ബേഡ്ഫോർഡ് സെൻറ് അൽഫോൺസ് മിഷനിലെ അംഗങ്ങളായിരുന്നു.

ജോലിസ്ഥലത്ത് ക്രെയിനിൽ നിന്ന് ലോഡ് താഴേക്ക് പതിച്ച് ആണ് അപകടം ഉണ്ടായതെന്നാണ് അറിയാൻ സാധിച്ചത് . നിലവിൽ അപകട മരണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബെഡ് ഫോർഡ് സെൻറ് അൽഫോൻസ് മിഷനിലെയും പ്രാദേശിക മലയാളി കൂട്ടായ്മയിലെയും അംഗങ്ങൾ ഈ വിഷമ ‘ഘട്ടത്തിൽ കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്. ഒരു ദിവസം മുൻപ് മാത്രമാണ് ബെഡ് ഫോർഡ് സെൻറ് അൽഫോൻസ് മിഷനിൽ അംഗമായ ജോജോ ഫ്രാൻസിസ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. അടുത്തിടെയുണ്ടായ രണ്ടു മരണങ്ങളുടെയും വേദനയിലാണ് ഇവിടെയുള്ള മലയാളികൾ .

റൈഗൻ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസ് മരണമടഞ്ഞു . ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത് എന്നാണ് അറിയാൻ സാധിച്ചത്. 52 വയസ്സു മാത്രം പ്രായമുള്ള ജോജോ ഫ്രാൻസിസ് കേരളത്തിൽ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാമൂട് സ്വദേശിയാണ്.

വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്.

മലയാളികളുടെ ഇടയിലുള്ള ഓരോ മരണവും കടുത്ത ആഘാതവും വേദനയുമാണ് യുകെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത്. ജീവിതശൈലി രോഗങ്ങൾ ബാധിച്ചുള്ള മരണം വളരെ കൂടുതലാകുന്നതായാണ് അടുത്തിടെയുണ്ടായ മരണ വാർത്തകൾ പരിശോധിക്കുമ്പോൾ മനസ്സിലാകന്നത്. വളരെ പ്രായം കുറഞ്ഞവരിലും ഹൃദയാഘാതവും ക്യാൻസറും ബാധിക്കുന്നതിന്റെ നിരക്ക് യുകെ മലയാളി സമൂഹത്തിൽ കൂടിയിരിക്കുകയാണ് .

ജോജോ ഫ്രാൻസിസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ടോപ്പാസ് ഡ്രൈവിൽ താമസിക്കുന്ന ബൈജു മണവാളന്റെ മാതാവ് കൊച്ചമ്മ മണവാളൻ (80) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ജൂൺ 28-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലൂർദ് മാതാ പള്ളിയിൽ വച്ച് നടത്തി.

അമ്മയുടെ മരണ വിവരമറിഞ്ഞ് ടോപ്പാസ് ഡ്രൈവിലെ ബൈജുവിന്റെയും ഭാര്യ സ്മിതയുടെയും ഭവനത്തിൽ ഇടവകാംഗങ്ങളും സുഹൃത്തുക്കളും പ്രാർത്ഥനാ ശുശ്രൂഷകൾക്കായി ഒത്തു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

ബൈജു മണവാളന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓസ്‌ട്രേലിയന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് നിര്യാതയായി. വില്ലെട്ടണില്‍ താമസിക്കുന്ന, അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ്(49) ആണ് മരിച്ചത്. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ രോഗം വഷളായി. പെര്‍ത്ത് സര്‍ ചാള്‍സ് ഗാര്‍ഡനര്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

എറണാകുളം എളവൂര്‍ സ്വദേശിനിയായ മേരിക്കുഞ്ഞ് പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ്. മക്കള്‍: ഏയ്ഞ്ചല്‍, ആല്‍ഫി, അലീന, ആന്‍ലിസ. സഹോദരങ്ങള്‍: റിന്‍സി, ലിറ്റി, ലൈസ. സംസ്‌കാരം പിന്നീട് നടക്കും.

മേരിക്കുഞ്ഞിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാംഷെയർ മലയാളി ഷിബു തോമസ് നാട്ടിൽ നിര്യാതനായി. കലാ ഹാംഷെയറിൻ്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കേരളത്തിൽ മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ്. താണ്ടാംപറമ്പിൽ കുടുംബാംഗമായ ഷിബു തോമസ് ചേർപ്പുങ്കൽ മാർ സ്ലീബാ മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്.

ഷിബു തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലങ്കാ ഷെയർ ചോർലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കൽ (68) നിര്യാതനായി. കേരളത്തിൽ പാലയാണ് സ്വദേശം. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്.

കഴിഞ്ഞ 60 ദിവസമായി ബ്ലാക്ക് പൂൾ ഹോസ്പിറ്റലിൽ ഹൃദയസംബന്ധമായ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്.

പാലാ നീണ്ടൂർ കുടുംബാംഗവും ചോർലി ഹോസ്പിറ്റലിലെ നേഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ.

മക്കൾ: മറീന സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ), ജോയൽ സ്രാമ്പിക്കൽ (ലോയർ), അഞ്ജു സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ).

ചോർലിയിൽ ജോസഫ് എബ്രഹാം (ബാബുച്ചേട്ടൻ) 2004ൽ കുടുംബസമേതം എത്തിയപ്പോൾ അവിടെ 6 മലയാളി കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെ ഇടയിൽ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവർത്തിച്ചിരുന്ന ബാബുച്ചേട്ടൻ എല്ലാവർക്കും സ്വീകാര്യനായിരുന്നു.

പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജോസഫ് എബ്രഹാം സ്രാമ്പിക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ അയർലൻഡിൽ മലയാളി നഴ്സ് മരണമടഞ്ഞു . വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്. നവജാത ശിശു സുഖമായിരിക്കുന്നു.

കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്കറിയ ആണ് ഭർത്താവ്. ജോഹാനും ജുവാനുമാണ് മക്കൾ. കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട്.

സ്റ്റെഫി ബൈജുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെറും ആറുമാസം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് മരണമടഞ്ഞു. യുകെയിലെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ കുടുംബവുമായി താമസിച്ചിരുന്ന നോബിൾ ജോസാണ് 42 -ാം മത്തെ വയസ്സിൽ അകാലത്തിൽ നിര്യാതനായത്. കോഴിക്കോട് മറുതോക്കര വള്ളിക്കുന്നേൽ കുടുംബാംഗമാണ് നോബിൾ ജോസ്.

ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം നോബിൾ മരിക്കുകയായിരുന്നു. രാവിലെ ഭാര്യ അജിന വിളിച്ചിട്ടും ഉണരാതെ കിടന്നതിനെ തുടർന്ന് എമർജൻസി സർവീസുകളെ വരുത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

നോബിളിന് രണ്ട് വർഷം മുമ്പ് വൃക്ക മാറ്റി വയ്ക്കൽ നടത്തിയിരുന്നു. അതുൾപ്പെടെയുള്ള കടബാധ്യതകൾ തീർക്കുന്നതിനായാണ് നോബിളും ഭാര്യ അജിനയും യുകെയിലെത്തിയത്. മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. കഴിഞ്ഞദിവസം പതിവായുള്ള ആരോഗ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നതിനാൽ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

മാനന്തവാടി തുടിയൻ പറമ്പിൽ കുടുംബാംഗമായ ഭാര്യ അജിന ജോസ് വെസ്റ്റ് കുംബ്രിയ ലാൻഡിലെ ഹോസ്പിറ്റലിൽ നേഴ്സാണ്. ജോഹാൻ ( 12 ) അലിഷ (10) എന്നിവരാണ് മക്കൾ. വൈറ്റ് ഹാവാനിൽ ചർച്ച് വ്യൂ നേഴ്സിംഗ് ഹോസ്പിറ്റലിൽ ആയിരുന്നു നോബിൾ ജോലി ചെയ്തിരുന്നത്. 8 മാസം മുമ്പാണ് അജിന യുകെയിലെത്തിയത്. തുടർന്നാണ് നോബിളും മക്കളും യുകെയിലെത്തിയത്.

യുകെയിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ ഇവിടുത്തെ മലയാളി സമൂഹത്തിൽ നോബിൾ ചിരപരിചിതനായിരുന്നു. വൈറ്റ് ഹാവനിലെ കെൻസ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന നോബിൾ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നതിനും പ്രാർത്ഥനാ കൂട്ടായ്മകളിലും സജീവമായി പ്രവർത്തിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. സിറോ മലബാർ മിഷൻ വൈദികനായ ഫാ. അജീഷ് കുമ്പുക്കൽ ഇന്ന് നോബിളിന്‍റെ ഭവനത്തിൽ ഒപ്പീസ് ചൊല്ലുകയും പ്രാർഥനകൾക്കു നേതൃത്വം നല്കുകയും ചെയ്യും. കേരളത്തിൽ തന്റെ മാതൃ ഇടവകയായ മരുതോക്കര സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന നോബിളിനെ കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂ.

നോബിൾ ജോസിന്റെ അകാല നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കളിചിരിയുമായി എല്ലാവരുടെയും പൊന്നോമനയായ  ടിയാന പറന്നകന്നു. റെഡിച്ചിൽ താമസിക്കുന്ന യുകെ മലയാളികളായ ജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളായ ടിയാനയുടെ മരണം ഉൾക്കൊള്ളാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല . നാല് വയസ്സ് മാത്രം പ്രായമുള്ള ടിയാന ഇനി മറ്റ് പലരിലൂടെയും ഈ ലോകത്ത് ജീവിക്കും. മരണമടഞ്ഞ ടിയാനയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം മാതാപിതാക്കൾ നൽകി.

ടിയാനയുടെ മാതാപിതാക്കളായ ടിജോയും അഞ്ചുവും ചങ്ങനാശ്ശേരി സ്വദേശികളാണ്. കുട്ടിയ്ക്ക് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്.  സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.

ടിയാനയുടെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭർത്താവ് ഷിബിനും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്.

കുഞ്ഞ് ടിയാനയുടെ പൊതു ദർശനവും മൃത സംസ്കാരവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ടിയാനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബെന്നി അഗസ്റ്റിൻ

കാർഡിഫ് : മേയ് 3 ന് കാർഡിഫിന് അടുത്ത് വച്ച് നടന്ന കാർ അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേർക്ക് സാരമായ പരിക്ക് പറ്റുകയും അവരിൽ ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പരിചരണത്തിലായിരുന്ന ഹെൽന മരിയ ഇന്നലെ വൈകുന്നേരം, ജൂൺ 20 ന് മരണത്തിന് കീഴടങ്ങിയ വാർത്ത അതീവ ദുഃഖത്തോടെയാണ് യുകെയിലെ ജനങ്ങൾ കേൾക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഹെൽന വെൻ്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയായിരുന്നു. ക്രിട്ടിക്കൽ സ്റ്റേജിൽ ആയിരിക്കുമ്പോൾ തന്നെ അവൾക്ക് എല്ലാ മതപരമായ ചടങ്ങുകളും നൽകി.

2024 ഏപ്രിലിൽ കാർഡിഫിനടുത്തുള്ള സൗത്ത് വെയിൽസ് സർവ്വകലാശാലയിൽ നേഴ്സിംഗ് പഠിക്കാനാണ് ഹെൽന യുകെയിലെത്തിയത്. യുകെയിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അപകടം നടന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ബ്രേക്ക് ഡൗൺ ആയി നിയന്ത്രണം നഷ്ടപ്പെടുകയും ഭിത്തിയിൽ ഇടിക്കുകയുമാണുണ്ടായത്. മകളുടെ അപകട വാർത്ത അറിഞ്ഞ ഉടനെ തന്നെ ഒരാഴ്ചക്കുള്ളിൽ മാതാപിതാക്കൾ കേരളത്തിൽ നിന്നും യുകെയിൽ എത്തി. കഴിഞ്ഞ ഒന്നര മാസം മകളുടെ ആരോഗ്യസ്ഥിതി നന്നാകുവാനും ജീവിതത്തിലേക്ക് തിരിച്ചുവരുവാനും വേണ്ടി മാതാപിതാക്കൾ ഉപവാസവും പ്രാർത്ഥനയുമായി കഴിയുകയായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളായ ദീപു, ദിനു എന്നിവരോടൊപ്പം കാർഡിഫിലെ കുറെ സുമനസുകൾ എപ്പോഴും കൂടെയുണ്ടായിരുന്നു.

ശ്രീ. സിബിച്ചൻ പാറത്താനത്തിൻ്റെയും (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്) സിന്ധുവിൻ്റെയും മൂത്ത മകളായിരുന്നു ഹെൽന. അവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയിൽ പെട്ടവരാണ്. യുകെയിലെ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം ഹെൽനയുടെ മൃതദേഹം അവളുടെ നാട്ടിലേക്ക് കൊണ്ടുപോകും. സൗത്ത് വെയിൽസിലെ മലയാളി സമൂഹം പ്രത്യേകിച്ച് കാർഡിഫ് മലയാളി അസോസിയേഷനും ബാരി മലയാളി വെൽഫെയർ അസോസിയേഷനെയും കഴിഞ്ഞ ഒന്നര മാസക്കാലം വളരെ ക്രിട്ടിക്കൽ അവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്ന ഹെൽനയെ പരിചരിച്ച എല്ലാ ഹോസ്പിറ്റൽ സ്റ്റാഫിനെയും പ്രത്യേകിച്ച് എല്ലാ മലയാളി സ്റ്റാഫിനെയും നന്ദിയും സ്നേഹവും കുടുംബങ്ങൾ അറിയിച്ചിരുന്നു.

ഹെൽന മരിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved