നാഗ്‌പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗമായ 10 വയസുകാരി നിദ ഫാത്തിമ മരിച്ചു. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. . ആലപ്പുഴ സ്വദേശിയാണ് മരിച്ച നിദ. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയധികൃതർ നൽകുന്ന വിവരം.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിനെത്തുടർന്നാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലായിരുന്നു. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞിരുന്നത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.
ചിക്കന്‍ പ്രേമികളുടെ ഇഷ്ടവിഭവമായ ചിക്കന്‍ ടിക്ക മസാലയുടെ ഉപജ്ഞാതാവ് സ്‌കോട്ടിഷ് കറി കിങ് സൂപ്പര്‍ അലി അസ്ലം അന്തരിച്ചു. 77 വയസായിരുന്നു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു.
ഗ്ലാസ്‌ഗോയിലെ ഷിഷ് മഹല്‍ റെസ്റ്റോറന്റ് നടത്തി വന്നിരുന്ന കാലത്താണ് അപ്രതീക്ഷിതമായി അലി അഹമ്മദ് അസ്ലം ചിക്കന്‍ ടിക്ക മസാല ഉണ്ടാക്കിയത്. 1970ലാണ് അദ്ദേഹം ചിക്കന്‍ ടിക്ക മസാലക്കൂട്ട് കണ്ടെത്തുന്നത്. വിഭവം ഹിറ്റായതോടെ അലിയെ ആളുകള്‍ ആദരസൂചകമായി സൂപ്പര്‍ അലി എന്ന് വിളിക്കാന്‍ തുടങ്ങി.
1970കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേര്‍ത്തുള്ള ചിക്കന്‍ ടിക്ക മസാലയുടെ കൂട്ട് വികസിപ്പിച്ചത്. ഏറെ അപ്രതീക്ഷിതമായാണ് അലി ചിക്കന്‍ ടിക്ക മസാല കണ്ടെത്തുന്നത്. തന്റെ ഹോട്ടലിലെത്തിയ ഒരാള്‍ ചിക്കന്‍ കറി ഡ്രൈ ആയിപ്പോയതിന് പരാതി പറഞ്ഞതിന് പിന്നാലെയായിരുന്നു ആ ഹിറ്റായ കണ്ടുപിടുത്തം.
തന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്ന കസ്റ്റമറുടെ മനസ് കവരാന്‍ തൈര്, സോസ്, ക്രീം, മസാലകള്‍ എന്നിവ ചേര്‍ത്ത് അലി ചിക്കന്‍ ഗ്രേവി തയ്യാറാക്കി. ആ കറി കസ്റ്റമര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. കൊള്ളാമെന്ന് തോന്നിയതോടെ വിഭവം ഹോട്ടല്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും അലിയുടെ ചിക്കന്‍ ടിക്ക മസാല ലോകത്തിന്റെ ഒന്നാകെ രുചി കവരുകയും ചെയ്തു.
ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് (27) ആണ് മരിച്ചത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു ജിജിത്ത്. തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിതാവ് – മുത്തു. മാതാവ് – ദേവി. സഹോദരി – ജിജിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ എത്തിയ മുത്തച്ഛനാണ് ആകസ്മിക മരണം സംഭവിച്ചത്.ലണ്ടനിലെ ഹാറോവിന് അടുത്ത് പിന്നെര്‍ എന്ന സ്ഥലത്തു നിന്നും ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം കുമ്മനം സ്വദേശിയായ 67 കാരന്‍ ജേക്കബ് വാഴയിലാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയത്. അസ്വസ്ഥാനായി വീണ അദ്ദേഹത്തെ അടുത്തുള്ള നഴ്സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഓടിയെത്തി സിപിആര്‍ നല്‍കിയെങ്കിലും രക്ഷിക്കാന്‍ ആയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഉടന്‍ ആംബുലന്‍സിൽ നോര്‍ത്ത് പാര്‍ക്ക് ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. എമര്‍ജന്‍സി കോള്‍ എത്തിയതിനെ തുടര്‍ന്ന് സജ്ജരായി നിന്ന മലയാളി ഡോക്ടറുടെയും നഴ്സിങ് ടീമിന്റെയും കൈകളിലേക്കാണ് ജേക്കബ് എത്തിയതെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഐ ടി ജീവനക്കാരനായ മകന്‍ ബെട്രോണിനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനാണ് ജേക്കബും ഭാര്യയും ഏതാനും മാസം മുന്‍പ് യുകെയില്‍ എത്തിയത്.
മുന്‍പും യുകെ സന്ദര്‍ശനം നടത്തിയിട്ടുള്ള ജേക്കബും ഭാര്യയും ഒരു മാസത്തിനകം നാട്ടിലേക്കു മടങ്ങാനും ആലോചിച്ചിരുന്നു. ഇതിനിടയില്‍ ഇടയ്ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും നടത്തിയിരുന്നു. ക്രിസ്മസ് ആഘോഷത്തിനായി ആവേശത്തോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ഇപ്പോള്‍ വേദനയുമായി മരണം കടന്നു വന്നിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
യാത്രക്കാരുമായി പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതമായി രക്ഷിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യാത്രയായി.
താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് (കംസന്‍ 48) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജീഷ് ഇന്ന് രാവിലെയാണ് മരിച്ചത്.
നവംബര്‍ 20ന് പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സിജീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത വേദനയ്ക്കിടയിലും മനസാന്നിധ്യം വിടാതെ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്ടറും യാത്രക്കാരും വിവരമറിഞ്ഞത്.
ഉടന്‍ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ബസ് ഓടിക്കവേ സിജേഷിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത സാഹചര്യമായിട്ടും കടുത്ത വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാറില്‍ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെഎസ്ആര്‍ടിസി. ബസ് ഉള്‍പ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചിരുന്നു.
കളിക്കുന്നതിനിടെ ഒമ്പതാം നിലയിൽനിന്ന് താഴെ വീണു മലയാളി പെൺകുട്ടി മരിച്ചു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദ്- അസ്മ ദമ്പതികളുടെ മകളായ യാറ മറിയം (നാല്) ആണ് മരിച്ചത്. ഖിസൈസിലെ അല്‍വാസല്‍ കെട്ടിടത്തിന്റെ ഒൻപതാം നിലയില്‍ നിന്ന് സഹോദരിയുമായി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. തൽക്ഷണം മരണം സംഭവിച്ചു. പാതി തുറന്നിട്ട ജനൽ വാതിലിലൂടെയാണ് കുട്ടി താഴേക്ക് വീണത്.കുട്ടിയുടെ മൃതദേഹം ഖിസൈസിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം കുട്ടിയുടെ മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹികപ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ‘മഴവില്‍’ ടീഷര്‍ട്ട് ധരിച്ചെത്തിയതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ (48) കുഴഞ്ഞുവീണുമരിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം റിപോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 21ന് മഴവില്‍ ടീഷര്‍ട്ട് ധരിച്ച് ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെയാണ് ഗ്രാന്റ് വാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ തന്നെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഗ്രാന്റ് വാല്‍തന്നെയാണ് അറിയിച്ചത്.
ടീ ഷര്‍ട്ട് ഊരാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തുകയും അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിക്കുകയും ചെയ്തതായി ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യുഎസ് സോക്കര്‍ ട്വീറ്റ് ചെയ്തു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ താന്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്കക്കുറവ്, സമ്മര്‍ദ്ദം, സ്ട്രസ്സ്, ജോലിഭാരം തുടങ്ങിയവ തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതാതും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.
ഗള്‍ഫില്‍ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ വാഹനമിടിച്ചു പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണു (23) മരിച്ചത്. സൗദി അറേബ്യയിലെ മദീനയിലാണ് സംഭവം നടന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മദീനയില്‍ നിന്ന് 100 കി.മീ അകലെ ജിദ്ദ റോഡില്‍ ഉതൈമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.ജിദ്ദയില്‍ നിന്നു റൊട്ടിയുമായി മദീനയിലേക്കു പോയ ഷന്‍ഫീദിനെ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിക്കുകയായിരുന്നു.
ചെർപ്പുളശ്ശേരി കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ മകനായ ഷൻഫീദ് അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽതന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു
ജിദ്ദയിലെ ആശുപത്രികളില്‍ എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍ സൈതലവി (55) എന്നിവര്‍ മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അബ്ദുല്‍ കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു. സൈതലവി അമീര്‍ ഫവാസില്‍ ഹൗസ്ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദയില്‍ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇറ്റലിയിലെ റോമിൽ ഉണ്ടായിരുന്ന അരുൺ ജോസ് (35) നിര്യാതനായി. ചാലക്കുടി, വേളൂക്കര, തൂബാക്കോട് ഇടവകയിൽ കിഴക്കൂടൽ ജോസിന്റെ മകനായ അരുൺ 17 വർഷമായി മച്ചറാത്തയിൽ ജോലി ചെയ്യുകയായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് കേരളത്തിൽ തിരിച്ചെത്തിയിരുന്നു.
എബിമോൾ ആണ് ഭാര്യ. 5 വയസ്സും 1 വയസ്സുമുള്ള രണ്ട് കുട്ടികളാണ് അരുൺ ജോസ് എബിമോൾ ദമ്പതികൾക്കുള്ളത്. സംസ്കാരം ഇന്ന് 4 മണിക്ക് തൂബക്കോട് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
അരുൺ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.