ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സ തേടിയിരുന്ന വീരഭദ്ര സിങ് ഇന്ന് പുലർച്ചെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.
തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആരോഗ്യനില വഷളായി. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ഒമ്പത് തവണ എംഎൽഎയും അഞ്ചു തവണ എംപിയുമായിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.
ഇതിനിടെ ഇദ്ദേഹത്തിന് ജൂൺ 11ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തെ കോവിഡ് പിടികൂടുന്നത്. ഏപ്രിൽ 12നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.
ഭാര്യ പ്രതിഭ സിങും മകൻ വിക്രമാദിത്യ സിങും രാഷ്ട്രീയ പ്രവർത്തകരാണ്. പ്രതിഭാ സിങ് മുൻ എംപിയായിരുന്നു. മകൻ വിദ്രമാദിത്യ ഷിംല റൂറലിലെ എംഎൽഎയാണ്. വീരഭദ്ര സിങ് കേന്ദ്രമന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്.
ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ അവിസ്മരണീയ കഥാപാത്രങ്ങളാണ് അദ്ദേഹം അതുല്യമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഉന്നതങ്ങളിലേയ്ക്ക് എത്തിച്ചു.
റൊമാന്റിക് നായകനില്‍ നിന്ന് ആഴമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം 80 കളില്‍ മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹം ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1966 ലാണ് ബോളിവുഡ് താരമായ സൈറ ഭാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. 2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ഈശോ സഭാ വെെദികൻ ഫാ. സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചുവെന്ന് ബോംബെ ഹൈക്കോടതിയെ അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് മരണവിവരം കോടതിയെ അറിയിച്ചത്.
എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്നാണ് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിക്കാതെയായിരുന്നു അറസ്റ്റ്. 2020 ഒക്ടോബർ മുതൽ തടവിൽ കഴിയേണ്ടി വന്നതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
ആരോഗ്യസ്ഥിതി പരിഗണിച്ച് ബോംബെ ഹൈക്കോടതി ഇടപെട്ട് അദ്ദേഹത്തെ മുംബൈയിലെ ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു. ചികിത്സയ്ക്കിടെ ശനിയാഴ്ച അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത് നില കൂടുതൽ വഷളാക്കി. ഇതാണ് മരണത്തിന് കാരണമായത്.
സ്വാമിയുടെ മരണത്തിൽ ബോംബെ ഹൈക്കോടതി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കോടതി മരണവിവരം അറിഞ്ഞത്. കോടതി നടപടികൾക്കിടെ ഫാ.സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ ഡോക്ടർക്ക് ഒരുകാര്യം ബോധിപ്പിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറാണ് കോടതിയിൽ മരണവിവരം അറിയിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ഉച്ചയ്ക്ക് 1.24 ഓടെയായിരുന്നു അന്ത്യം. ആശുപത്രിയെക്കുറിച്ച് പരാതിയില്ലെങ്കിലും എൻഐഎയെക്കുറിച്ച് പരാതികളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫാ.സ്റ്റാൻ സ്വാമിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോഗ്യസ്ഥി വളരെ മോശമായിട്ടും മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചില്ലെന്നും ജെസ്യൂട്ട് സഭ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ നില വളരെ മോശമായിരുന്നു. പലവട്ടം മെച്ചപ്പെട്ട ചികിത്സ തേടി കോടതിയെയും അധികാരികളെയും സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് വിമർശനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിക്കിടയിൽ ആകസ്‌മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യൻെറ (45) വേർപാടിൻെറ ഞെട്ടലിലാണ് മാഞ്ചസ്റ്റർ മലയാളികൾ. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ സുമിത്ത് മിനിറ്റുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.
പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിൻെറ ഒരുക്കങ്ങളിലൊക്കെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യൻെറ വേർപാടിൻെറ വേദനയിലാണ് ഇന്നലെ തിരുനാളാഘോഷങ്ങൾ നടത്തപ്പെട്ടത്. തിരുനാൾ ആഘോഷങ്ങളുടെ മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമിത്ത് സെബാസ്റ്റ്യൻ്റെ മരണവാർത്തയറിഞ്ഞ് മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേഴ്സിംഗ് ഹോമിലെത്തി പ്രാർത്ഥനകൾ നടത്തിയിരുന്നു.
സുമിത്തിൻറെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.
തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.
നാടകരംഗത്ത് ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയിൽകോവിലകം പൊതുശ്മശാനത്തിൽ.
ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്‌മോര്‍ണിംഗ് മെസേജ് അയച്ച ചേട്ടന്‍ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല… എന്നാണ് നടി സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വാക്കുകള്‍ കിട്ടുന്നില്ല വിടപറയാന്‍. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്ന് വിളിച്ചുകൊണ്ടു തമാശ പറഞ്ഞു എപ്പോഴും ഖനഗംഭീര ശബ്ദത്തില്‍ എല്ലാവരോടും സ്‌നേഹത്തോടെ നിറഞ്ഞു നിന്നു മുഖം നോക്കാതെ ചിലപ്പോള്‍ പെരുമാറും. കുറച്ചു കഴിഞ്ഞാല്‍ പറയും അപ്പോള്‍ അങ്ങനെ അങ്ങ് പറഞ്ഞു പോയി ഒന്നും മനസ്സില്‍ വയ്ക്കരുത് എന്നാണ് നടി ഉമ നായര്‍ കുറിച്ചിരിക്കുന്നത്.
മണി മായമ്പിള്ളിയെ കുറിച്ച് നീണ്ട കുറിപ്പാണ് നടന്‍ ആനന്ദ് നാരായന്‍ പങ്കുവച്ചത്. പ്രണാമം മണി ചേട്ടായെന്ന് പറഞ്ഞാണ് ആനന്ദ് നാരായന്റെ കുറിപ്പ് തുടങ്ങുന്നത്. മണി മായമ്പള്ളി എന്ന എന്റെ മണി ചേട്ടന്‍ ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല എനിക്ക്. എനിക്ക് എന്നല്ല മണി ചേട്ടനെ അറിയാവുന്നവര്‍ക്ക് എല്ലാം ഒരു കൂട്ടുകാരനായിരിന്നു അദ്ദേഹം.
മണിച്ചേട്ടന്റെ സ്വന്തം ശൈലിയില്‍ ഉള്ള ഒരു ചിരി ഉണ്ട് ഉള്ളു കൊണ്ടു മനസ്സു നിറഞ്ഞു ചിരിക്കുന്ന ഒരു ചിരി, ആ ചിരിയും തമാശയും ചേട്ടന്റെ ആ ശബ്ദവും ലൊക്കേഷനില്‍ നിറഞ്ഞു നില്‍ക്കും. ഏതാണ്ട് ഒരേ ടൈമില്‍ ഷൂട്ട് നടന്നുകൊണ്ടിരുന്ന രണ്ടു സീരിയലുകള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു.
സ്വാതി നക്ഷത്രം ചോതി ഇവിടെ തിരുവന്തപുരം ലൊക്കേഷനില്‍ നിന്നും ഉണ്ണിമായ എറണാകുളം ലൊക്കേഷനിലേയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് എന്റെ കാറില്‍ ആണു യാത്ര, നാല് മണിക്കൂര്‍ ഡ്രൈവ് എനിക്ക് വെറും 40 മിനിറ്റു ഡ്രൈവ് ആയി തോന്നിയ നാളുകള്‍, മണി ചേട്ടന്‍ പറയാറുണ്ട് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തട്ടേല്‍ വീണു മരിക്കണം അതാണ് ഒരു നടന് ദൈവം തരുന്ന ഓസ്‌കര്‍ എന്ന്.
പരിചയപെട്ട ആ നാള്‍ മുതല്‍ (ജൂണ്‍ 2)ഇന്നലെ വരെ മണി ചേട്ടന്‍ മെസ്ജ് അയക്കാത്ത ദിവസങ്ങള്‍ ഇല്ല, രാവിലെ ഫോണ്‍ എടുക്കുമ്പോ ആദ്യം കാണുന്നത് മേന്‍നെ,, നെ എന്നൊരു നീട്ടി വിളിയുടെ വോയിസ് മെസ്ജ് അല്ലേല്‍ ഗുഡ് മോര്‍ണിംഗ്, സുപ്രഭാതം ഇതൊക്കെ ആണു. ഇന്നലെ മണിച്ചേട്ടന്‍ നമ്മളെ ഒക്കെ വിട്ടു പോയി എന്ന് കേട്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം നാളെ മുതല്‍ എനിക്ക് മണി ചേട്ടന്റെ മെസ്ജ് ഇല്ലഎന്നായിരുന്നു.
പക്ഷെ ഇന്നും( 03/06/21)പതിവ് പോലെ എനിക്ക് ഒരു മെസ്ജ് വന്നു മണി ചേട്ടന്‍ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിച്ച എനിക്ക് എന്റെ മണി ചേട്ടന്റെ ആത്മാവ് മകനിലൂടെ അയച്ച മെസേജ്. ചേട്ടാ, ചേട്ടന്‍ മരിച്ചിട്ടില്ല ചേട്ടാ. ഞങ്ങളുടെ ഒക്കെ മനസ്സില്‍ മണി ചേട്ടന് ഞങ്ങള്‍ മരിക്കും വരെയാണു ആയുസ്സ്. മണി ചേട്ടന് ആയിരം പ്രണാമമെന്നുമായിരുന്നു ആനന്ദ് കുറിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രവാസി മലയാളികളെ ഒന്നാകെ കടുത്ത ദുഃഖത്തിലാഴ്ത്തി മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാച്ചിറ സ്വദേശിയായ നിതിക ബെന്നിയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നികിതയെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . ബുധനാഴ്ച രാത്രി മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ .
പൊലീസ് നടപടികളും അന്വേഷണവും പൂർത്തീകരിച്ചതിനുശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലേയ്ക്ക് കടക്കാനാവുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്. നികിത ഒരു ഇന്ത്യക്കാരിയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അവർ പഠനത്തിനായുള്ള ഉള്ള പരിശീലനത്തിൻെറ ഭാഗമായി കുറേ നാളായി നിതികയ്ക്കൊപ്പമല്ലായിരുന്നു താമസിച്ചിരുന്നത് എന്നാണ് അറിയാൻ സാധിച്ചത്. ജർമനിയിൽ പഠനത്തിനായി എത്തിയിട്ട് ആറ് മാസമേ ആയിരുന്നുള്ളൂ. കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിസിൻ ലൈഫ് സയൻസ് ആയിരുന്നു നിതിക പഠിച്ചിരുന്നത്.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൻെറ മിഷന്റെ കീഴിലുള്ള സെന്റ് മേരീസ് യൂണിറ്റ് ലീഡറായ ശ്രീമതി രേണുക ജോസിന്റെ പിതാവ്, ചാലക്കൽ ദേവസ്യ മാത്യു (76) കൊടിക്കുളത്തു (തൊടുപുഴ) മരണമടഞ്ഞു. പരേതൻെറ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുന്നതായും സെന്റ് മേരീസ് യൂണിറ്റ് അംഗങ്ങൾ അറിയിച്ചു. പിതാവിന്റെ സംസ്‍കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി വ്യാഴാഴിച്ച രേണുക നാട്ടിലേക്ക് പുറപ്പെടുക.
സംസ്കാര ചടങ്ങുകളുടെ കൃത്യമായ സമയം പിന്നീട് മാത്രമേ അറിയുവാൻ കഴിയുകയുള്ളു. ചാലക്കൽ ദേവസ്യ മാത്യുവിന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യുകെയിലെ ബ്രാഡ് ഫോർഡിൽ താമസിക്കുന്ന നെവിൻ മാത്യുവിന്റെ ഭാര്യ അമൃത നിര്യാതയായി. റയൻ ഏകമകനാണ്. നെവിൻ യുകെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റൻറ് മാനേജറായി ജോലി ചെയ്തിരുന്ന അമൃത കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ ആശുപത്രി വാസത്തിന്റെ അന്ത്യത്തിൽ മരണമടയുകയായിരുന്നു .
മൂവാറ്റുപുഴ നിർമല കോളേജ് ബ്രാഞ്ചിൽ നിന്ന് സമീപകാലത്താണ് കുന്നംകുളത്തേയ്ക്ക് ട്രാൻസ്ഫർ ആയത്. തൃശ്ശൂർ അക്കര പരേതനായ ആന്റോ – ഷീല ദമ്പതികളുടെ മകളാണ് അമൃത. അമൃതയുടെ മരണവിവരം അറിഞ്ഞ് ഭർത്താവ് നെവിൻ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. അമൃതയുടെ മൃത സംസ്കാര ചടങ്ങുകൾ പെരിങ്ങഴ സെൻറ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.
നെവിൻ മാത്യുവിന്റെ ഭാര്യയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു.സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
1959 ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്
മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു ശിവൻ. ഒരു യാത്ര, സ്വപ്നം, യാഗം, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ ,സംഗീത് ശിവൻ എന്നിവർ മക്കളാണ്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം.
കേസരി ട്രസ്റ്റിന്റേയും പത്രപ്രവര്‍ത്തകയൂണിയന്‍ തിരുവനന്തപുരം ജില്ലാ ഘടകകത്തിന്റേയും സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.കവടിയാര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.
പരേതനായ രാധാകൃഷ്ണന്‍ നായരുടെയും അമ്മ സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ധു.എസ് .എസ് (കോട്ടണ്‍ഹില്‍ സ്‌കൂള്‍ ടീച്ചര്‍). മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍