25 വയസ്സു മാത്രം പ്രായമുള്ള മലയാളി യുവാവിൻറെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് യുകെയിലെ പ്രവാസി മലയാളി സമൂഹം. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വിനീത് വിജയ് കുമാറാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ഫാർമസിസ്റ്റ് ആയ വിനീത് ഒരു ഫാർമസി റിക്രൂട്ട്മെൻറ് സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ആരംഭിച്ച വിനീതിനെ 11മണിയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. പിന്നീടാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവയ്ക്കുന്ന വിവരം. വിനീതിന്റെ മാതാപിതാക്കളായ വിജയകുമാറും ബീനയും വർക്കല സ്വദേശികളാണ്. 1993 മുതൽ വിനീതിന്റെ മാതാപിതാക്കൾ യുകെയിൽ സ്ഥിര താമസക്കാരാണ്. യൂണിവേഴ്സിറ്റി ലക്ചററായ ദീപയാണ് വിനീതിന്റെ സഹോദരി.
വിനീത് വിജയ് കുമാറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ (89) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്.
1980-81 കാലഘട്ടത്തിലാണ് പഹാഡിയ രാജസ്ഥാൻ മുഖ്യമന്ത്രിയായത്. പിന്നീട് ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായും പ്രവർത്തിച്ചു.
പഹാഡിയയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും നിര്യാണത്തിൽ വളരെ അധികം ദുഖം രേഖപ്പെടുത്തുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു.
യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന പ്രീമ സോബന്റെ പിതാവ് സെബാസ്റ്റ്യൻ നടുവത്തേറ്റ് (73) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (18/ 5/ 2020 ) 3 മണിക്ക് അറക്കുളം സെൻറ് തോമസ് പഴയ പള്ളിയിൽ നടക്കും.
ഭാര്യ മേരിക്കുട്ടി സെബാസ്റ്റ്യൻ മേവിട പുളിക്കൽ കുടുംബാംഗമാണ് . മക്കൾ : പ്രീതി റെന്നി , പ്രീമ സോബൻ (വെയ്ക്ക് ഫീൽഡ് ). മരുമക്കൾ : റെന്നി തോമസ് ആലുങ്കൽ കാഞ്ഞാർ, സോബൻ കുരീത്തറ, നെടുമുടി, ആലപ്പുഴ
പ്രീമ സോബന്റെ പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു. 45 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
‘അസുരൻ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. രജീനികാന്ത് ചിത്രം ‘കാല’, പുതുപേട്ടായി, വെന്നില കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, നീയ 2, ഐറാ എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് നിതീഷ് വീര.
നിതീഷിന്റെ മരണം തമിഴ് സിനിമാലോകത്തിന് ഏറെ നടുക്കം സമ്മാനിച്ചിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരെയാണ് തമിഴകത്തിനു നഷ്ടമായിരിക്കുന്നത്.
വിജയ് സേതുപതി, ശ്രുതി ഹാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് പി ജനനാഥൻ സംവിധാനം ചെയ്ത ‘ലബാം’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നിതീഷ് അവതരിപ്പിച്ചത്. നിതീഷിന്റെ അവസാനചിത്രവും ഇതാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം.
ഗായിക അഭയ ഹിരൺമയിയുടെ അച്ഛൻ ജി. മോഹൻ (65) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് പോസിറ്റീവ് ആയി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെയാണ് അന്ത്യം. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു ജി.മോഹൻ. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്ന അദ്ദേഹം ഫ്ലോർ മാനേജർ ആയാണ് വിരമിച്ചത് വിരമിച്ചത്.
ഭാര്യ ലതിക. കർണാടക സംഗീതജ്ഞയാണ്. അഭയയെ കൂടാതെ വരദ ജ്യോതിർമയി എന്നൊരു മകൾ കൂടിയുണ്ട്. അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു. സംഗീതരംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പേർ ജി.മോഹനന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു നിര്യാണം. ശ്രദ്ധേയമങ്ങളായ വേഷങ്ങള്‍ അടക്കം 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ച പിസി ജോര്‍ജ് ചാണക്യൻ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു.
സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. കെജി ജോർജ്, ജോഷി തുടങ്ങി സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു ജോര്‍ജ്. ഔദ്യോഗിക തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹം കുറേകാലം അഭിനയം നിർത്തി. 95ൽ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യൻ മിലിട്ടറി ഇന്‍റലിജന്‍സ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം 7 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
2006ൽ ജോസ് തോമസിന്‍റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംസ്കാരം നാളെ കറുകുറ്റി സെന്‍റ് ജോസഫ് ബെത്ലഹേം പള്ളിയിൽ നടക്കും.
അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ പരുക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കരിയർ പാതിവഴിയിൽ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.
കേരളത്തിന്റെ വിപ്ലവ സിംഹം കെ.ആർ. ഗൗരിയമ്മ ഇനി ഓർമ. വിപ്ലവ സ്മരണങ്ങളിരമ്പുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഗൗരിയമ്മയ്ക്ക് പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോട് വിട നൽകി. തന്റെ ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സംസ്കരിച്ച മണ്ണിലാണു ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.
അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം.ഗൗരിയമ്മയുടെ മൃതദേഹം 10.45ന് അയ്യങ്കാളി ഹാളിൽ( പഴയ വിജെടി ഹാൾ) പൊതുദർശനത്തിനുവച്ചു. ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തിൽ അവസാനച്ചടങ്ങുകൾ.
കേരള രാഷ്ട്രീയത്തിലെ പെണ്ണൂശിരായിരുന്നു കെ.ആർ. ഗൗരിയമ്മ. 1919 ജൂലൈ 14ന് (മിഥുനത്തിലെ തിരുവോണനാൾ) ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്പില്‍ കെ.എ. രാമന്റെയും ആറുമുറിപറമ്പില്‍ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ്), സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്‍റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദം. ആദ്യ ഈഴവ അഭിഭാഷകയുമായിരുന്നു.
മൂത്ത സഹോദരനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന കെ.ആർ. സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസായിരുന്നു ഭര്‍ത്താവ്. 1957-ലായിരുന്നു വിവാഹവും. 1964ല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം ഇരുവരും രണ്ടു പാര്‍ട്ടിയിലായി. അതിനു ശേഷം അകന്നായിരുന്നു ജീവിതവും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം (2006 മാര്‍ച്ച് 31വരെ 16,345 ദിവസം) നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഇവര്‍ക്കു സ്വന്തം. ജയില്‍വാസവും ഗൗരിയമ്മയ്ക്കു പുത്തരിയല്ലായിരുന്നു.
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു മത്സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്.
1987ലെ തെരഞ്ഞെടുപ്പില്‍ കേരളത്തെ കെ.ആർ. ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ മത്സരിച്ചു വിജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സിപിഐ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായി. 102-ാം വയസിലും ഊര്‍ജസ്വലയായി ഒരു പാര്‍ട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്.
അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളായിരുന്നു പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.
സിപിഎമ്മില്‍ നിന്നും പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. കേരള കര്‍ഷകസംഘം പ്രസിഡന്റ്(1960-64), കേരള മഹിളാ സംഘം പ്രസിഡന്റ് (1967-1976), കേരള മഹിളാസംഘം സെക്രട്ടറി (1976-87), സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു.
2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഗൗരിയമ്മയുടെ ആത്മകഥയ്ക്കു ലഭിച്ചു. ഗൗരിയമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ലാല്‍സലാം എന്ന ചിത്രം പുറത്തിറങ്ങിയത്.
പ്രമുഖ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു.
1941ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ യ്ക്ക് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ്ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം ,ആര്യാവര്‍ത്തംസ അമൃതസ്യ പുത്രഃ എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍
കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക കൂടിയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല അന്ധകാരനഴി എന്ന ഗ്രാമത്തിൽ 1919 ജൂലായ് 14നാണ് ഗൗരിയമ്മ ജനിച്ചത്. കളത്തിപ്പറമ്പിൽ കെഎ രാമൻ, പർവ്വതിയമ്മ എന്നിവരാണ് മാതാപിതാക്കൾ.
തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിഎ ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്‌ഥമാക്കി. ഇക്കാലത്ത് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായ ഗൗരിയമ്മ നിരവധി സമരങ്ങളിൽ പങ്കെടുത്തിരുന്നു.
പിന്നീട് 1953ലും 1954ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം 1957ൽ ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിൽ ഗൗരിയമ്മയും അംഗമായി. ഇക്കാലയളവിലാണ് ഇതേ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാവ് ടിവി തോമസിനെ ഗൗരിയമ്മ ജീവിത പങ്കാളിയായി സ്വീകരിച്ചത്.
എന്നാൽ 1964ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി പിളർന്ന് രണ്ടായപ്പോൾ ഗൗരിയമ്മ സിപിഎമ്മിനൊപ്പവും, ടിവി തോമസ് സിപിഐക്കൊപ്പവും നിന്നു. രാഷ്‌ട്രീയത്തിലും, വ്യക്‌തിജീവിതത്തിലും ശക്‌തമായ നിലപാടുകൾ സ്വീകരിച്ച കെആർ ഗൗരിയമ്മ 1964 മുതൽ 1994 വരെ സിപിഎമ്മിനൊപ്പം ചേർന്ന് നിന്നു, ഇക്കാലയളവിൽ കേരളത്തിലെ ഏറ്റവും ശക്‌തയായ വനിതാ നേതാവ് മാത്രമായിരുന്നില്ല ഗൗരിയമ്മ, പാർട്ടിയുടെ അവസാനവാക്ക് കൂടിയായിരുന്നു.
1980കളിലും 90കളിലും കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെആർ ഗൗരിയമ്മയുടെ പേര് പല്ലപ്പോഴും ഉയർന്ന് കേട്ടിരുന്നു. പല തവണ അത് പാർട്ടി നേതൃത്വം പരസ്യമാക്കുകയും ചെയ്‌തു. എന്നാൽ പുറത്തറിയപ്പെടാത്ത വിഭാഗീയത ഉൾപ്പടെയുള്ള വിഷയങ്ങളാണ് ഗൗരിയമ്മയെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നകറ്റിയതെന്ന് പിൽക്കാലത്ത് പല തുറന്ന് പറച്ചിലുകളുമുണ്ടായി. എങ്കിലും ഒരു പരിധിവരെ കേരള രാഷ്‌ട്രീയത്തിൽ നിലനിന്നിരുന്ന ആൺമേൽക്കോയ്‌മയാണ് ഗൗരിയമ്മക്കും തടസമായി നിന്നതെന്ന് അക്കാലത്തെ പരസ്യമായ രഹസ്യമായിരുന്നു.
തൊണ്ണൂറുകളുടെ മധ്യത്തോടെ (1994) പാർട്ടി വിട്ട ഗൗരിയമ്മ സ്വതന്ത്രമായ രാഷ്‌ട്രീയ കക്ഷി രൂപീകരിച്ച് ഒരിക്കൽ കൂടി തന്റെ നിലപാട് വ്യക്‌തമാക്കി. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാർട്ടിയുടെ പിറവി അവിടെയായിരുന്നു. തുടക്കം മുതൽ ഐക്യജനാധിപത്യ മുന്നണിയുമായി ഒത്തുചേർന്നാണ് ഗൗരിയമ്മയും പാർട്ടിയും പ്രവർത്തിച്ചിരുന്നത്.
2001ലെ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി ഗൗരിയമ്മ വീണ്ടും നിർണായക ശക്‌തിയായി മാറി. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മൽസരിച്ച ജെഎസ്എസ് നാലെണ്ണത്തിലും വിജയിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് (2016) അവർ വീണ്ടും ഇടതുമുന്നണിയിലേക്ക് തന്നെ എത്തിയെന്നതാണ് വിരോധാഭാസം. കഴിഞ്ഞ അഞ്ച് വർഷമായി ഇടതുമുന്നണിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു അവർ.
കേരള രാഷ്‌ട്രീയത്തിലെ തകർക്കപ്പെടാത്ത ഒരുകൂട്ടം റെക്കോഡുകളും ഗൗരിയമ്മയുടെ പേരിലുണ്ട്, നിയമസഭയിലേക്ക് ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തി, ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി, കേരളത്തിൽ ആദ്യമായി രാഷ്‌ട്രീയപാർട്ടി രൂപീകരിച്ച വനിത തുടങ്ങിയവയാണ് അത്.
1957ലെ കേരളാ സ്‌റ്റേറ്റ് ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്‌സ് ആക്‌ട് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം), ട്രാവൻകൂർ കൊച്ചിൻ ലാന്റ് ടാക്‌സ് (തിരു-കൊച്ചി ഭൂനികുതി നിയമം), കേരളാ ലാൻഡ് കൺസർവൻസി ആക്‌ട് (ഭൂസംരക്ഷണനിയമം) തുടങ്ങി തന്റെ ഭരണകാലത്ത് ഗൗരിയമ്മ നടപ്പിൽ വരുത്തിയ നിയമങ്ങൾ ഇന്നും ചർച്ച ചെയ്യപെടുന്നവയാണ്.
ഏകദേശം എട്ട് പതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്‌ട്രീയ രംഗത്ത് ജ്വലിച്ചു നിന്നിരുന്ന നക്ഷത്രമായിരുന്നു കെആർ ഗൗരിയമ്മ, വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകൾ കൊണ്ടും പ്രവർത്തന രീതി കൊണ്ടും ഏത് കാലത്തും ചർച്ച ചെയ്യപ്പെടേണ്ട വ്യക്‌തിത്വം കൂടിയായിരുന്നു അവരുടേത്. കെആർ ഗൗരിയമ്മക്ക് മലയാളംയുകെ ന്യൂസിന്റെ ആദരാഞ്‌ജലികൾ.
എ.കെ.ആന്റണിയുടെ അനുശോചനത്തില്‍ നിന്ന്…
ചേര്‍ത്തല സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് നേരിട്ട് പരിചയമുള്ള നേതാവാണ്, ഗൗരിയമ്മ ചേര്‍ത്തലക്കാരിയാണ്. ഞങ്ങള്‍ ഒരു നാട്ടുകാരുമാണ്. കേരള രാഷ്ട്രീയത്തിലെ ഇതിഹാസിക നായികയായിട്ടാണ് ഗൗരിയമ്മയെ കണക്കാക്കുന്നത്. വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. നിരവധി ത്യാഗങ്ങളും കഷ്ടപ്പാടും ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വന്നു.
കെ.ആര്‍ ഗൗരിയമ്മയാണ് കേരളത്തിലെ കുടിയാന്മാര്‍ക്കും പാട്ടക്കാര്‍ക്കും മോചനം നല്‍കിയത്. ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ കൂടിയാണ് ദരിദ്രരായ കുടിയാന്മാര്‍ക്ക് ഭൂമി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നിയമം അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മാണ്. അത് ഇന്ത്യയിലുടനീളം കൊടുങ്കാറ്റായി. കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി കെആര്‍ ഗൗരിയമ്മയാണ്.
വ്യക്തിപരമായ സൗഹൃദത്തിന് രാഷ്ട്രീയമോ മതമോ രാഷ്ട്രീയമോ ഇല്ല. ഗൗരിയമ്മ ഒരു നിലപാട് എടുത്താല്‍ അത് പാവപ്പെട്ടവരുടേയും അധ്വാനിക്കുന്നവരുടേയും കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ കൂടെയായിരുന്നു. എന്റെ മന്ത്രിസഭയില്‍ ഗൗരിയമ്മ മന്ത്രിയായത് ഒരു ബഹുമതിയായിട്ടാണ് കാണുന്നത്. ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയിച്ച് കല്യാണം കഴിച്ച ടിവി തോമസുമായിട്ടുള്ള ബന്ധത്തിലെ വിള്ളലായിരുന്നു. അത് അവസാന കാലം വരെ ഗൗരിയമ്മ പറയുമായിരുന്നു. അവസാനകാലം വരെ ഇഷ്ടവും
സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ടിവി തോമസിനോടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി അവരെ മുഖ്യമന്ത്രിയാക്കാത്തതും കെആര്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ചു