മെൽബൺ: മെൽബൺ മലയാളികളെ ദുഃഖത്തിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട ലിജു ജോർജ്ജ് (47) വിടപറഞ്ഞു. മെൽബണിലെ ക്രൈഗ്‌ബൺ എന്ന സ്ഥലത്താണ് പരേതൻ കുടുംബസമേതം താമസിച്ചിരുന്നത്. പ്രാദേശിക സമയം ശനിയാഴ്ച്ച(9/ 10/ 2020) രാവിലെയാണ് ലിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിലെ പോഡ്‌സ്‌മൗത്തിൽ നിന്നും 2017 ൽ ആണ് ലിജുവും കുടുംബവും മെൽബണിലേക്ക് കുടിയേറിയത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് പരേതന്റെ കുടുംബം. ഭാര്യ ബീന ലിജു. മക്കൾ ലിയ, ജെയ്‌ഡൻ.
പുതുപള്ളി ആണ്ടൂപ്പറമ്പിൽ എ സി ജോർജ്‌ജിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോർജിന്റെയും മകനാണ് പരേതനായ ലിജു. നാട്ടിൽ പുതുപ്പള്ളി തലപ്പാടി മാർത്തോമ്മാ പള്ളി ഇടവക അംഗമാണ്.
മെൽബൺ കോവിഡ് നിയന്ത്രണത്തിനായി ശക്തമായ ലോക്ക് ഡൗണിൽ ആണ് ഇപ്പോൾ ഉള്ളത്. പഠനം എല്ലാം ഓൺലൈനും കട കമ്പോളങ്ങൾ അടഞ്ഞുമാണ് ഇപ്പോൾ ഉള്ളത്. ഗ്രോസറി ഷോപ്പുകൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. നഴ്‌സായ ഭാര്യ ബീനയ്ക്ക് വെള്ളിയാഴ്ച്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. പതിവുപോലെ കോവിഡ് രോഗികൾ ഉള്ളതിനാൽ എന്നും വീട്ടിൽ എത്തി രാവിലെ കുളിച്ചതിന് ശേഷം മാത്രമാണ് ഭർത്താവിനും മക്കൾക്കും അരികിലെത്തുക പതിവ്.
പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ വീട്ടിൽ എത്തിയ ബീന കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയപ്പോൾ കണ്ടത് കമഴ്ന്നു കിടക്കുന്ന ഭർത്താവിനെയാണ്. അപകടം മനസിലാക്കിയ ബീന ഉടനടി സി പി ആർ കൊടുക്കുകയും എമർജൻസി വിഭാഗത്തെ അറിയിക്കുകയും ചെയ്‌തു. പെട്ടെന്ന് തന്നെ ആംബുലൻസ് സർവീസ് എത്തിയെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികൾ രണ്ടു പേരും അവരുടെ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു. ഹൃദയസ്‌തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ശക്തമായ കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ ശവസംസ്കാരം സംബന്ധമായ തീരുമാനം ഉണ്ടാവുകയുള്ളു എന്നാണ് മലയാളം യുകെ അറിയുന്നത്. പരേതന്റെ ഭാര്യ ബീനയുടെ സഹോദരനും സഹോദരിയും അവിടെ തന്നെയാണ് ഉള്ളത്. മരണവിവരം അറിഞ്ഞ് കുടുംബത്തിന് പൂർണ്ണ സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. മെൽബൺ മാർത്തോമ്മാ പള്ളി ഇടവകാംഗമാണ് പരേതനായ ലിജു.
ലിജുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസും രണ്ടാമത്തെ വനിതാ ചീഫ് ജസ്റിസ് എന്നീ നിലകളില്‍ പ്രശസ്തയായ ജ. കെ.കെ. ഉഷ (81) അന്തരിച്ചു. 2000-2001 സമയത്തായിരുന്നു ജ. കെ കെ ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. ഇതിന് മുന്‍പ് ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1961-ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരന്‍ 1979-ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി.
1939 ജൂലൈ മൂന്നിന് തൃശൂരിലായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ. സുകുമാരന്‍ ആണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികള്‍ എന്ന നിലയില്‍ ശ്രദ്ധയേയരായിരുന്നു ഇരുവരും. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).
ജസ്റ്റിസ് കെ കെ ഉഷ യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ കെ ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയത്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
അഭിഭാഷകവൃത്തിയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് അവർ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
എടത്വ: സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ സുവിശേഷകയായി 5 പതിറ്റാണ്ട് പ്രേഷിത പ്രവർത്തനം നിർവഹിച്ച തലവടി വാലയിൽ ബെറാഖാ ഭവനിൽ സിസ്റ്റർ വി.ടി. ഏലിക്കുട്ടിക്ക് (83)അന്ത്യ യാത്രഅയപ്പ് നല്കി.മാത്യ ഇടവകയായ തലവടി സെൻ്റ് തോമസ് സി.എസ്.ഐ.പള്ളിയിൽ നടന്ന സംസ്ക്കാര ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ്.റവ.തോമസ് സാമുവൽ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു.സിസ്റ്റർ വി.ടി.ഏലിക്കുട്ടിയുടെ ഇഷ്ട ഗാനമായ ”നിൻ്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമെ” എന്ന ഗാനം സംസ്ക്കാര ശുശ്രൂഷയിൽ പാടണമെന്ന ആഗ്രഹം ആണ് ഇടവക വികാരി റവ.തോമസ് മാത്യൂ സഫലമാക്കിയത്. തോട്ടുകടവിൽ റോയിയുടെ നേതൃത്വത്തിലുള്ള ചർച്ച് ക്വയർ ഗാനം ആലപിച്ചു.
സംസ്ക്കാര ശുശ്രൂഷയിൽ സി.എസ്ഐ മദ്ധ്യകേരള മഹായിടവക ട്രഷറാർ റവ.തോമസ് പായിക്കാട് ,വൈദീക സെക്രട്ടറി റവ.ജോൺ ഐസക്ക്,ഇടവക .വികാരി റവ.തോമസ് മാത്യൂ ,തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം പ്രസിഡൻ്റ് റവ.ജേക്കബ് ടി ഏബ്രഹാം, കൊല്ലം ,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം, ഇടുക്കി എന്നി ജില്ലകളിലെ വിവിധ ഇടവകകളിൽ നിന്നും പങ്കെടുത്ത വികാരിമാർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.സിഎസ്ഐ മദ്ധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യം പ്രസിഡൻറ് ഡോ.സൂസൻ തോമസ് റീത്ത് സമർപ്പിച്ചു.
രാവിലെ 9.30ന് ഭവനത്തിൽ നടന്ന ശുശ്രൂഷയ്ക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനാധിപൻ അഭി.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കി.ഭദ്രാസന സെക്രട്ടറി റവ.ഫാദർ റെജി കെ.തമ്പാൻ,നിരണം ഇടവക വികാരി റവ. ഫാദർ ഷിജു മാത്യു,പോത്താനിക്കാട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് ജോയി,റവ.ഫാദർ റോബിൻ പീറ്റർ, ഡീക്കൻ ജോബി ജോൺ, ഭദ്രാസന പി.ആർ.ഒ :സിബി സാം തോട്ടത്തിൽ , പാസ്റ്റർമാരായ പ്രസാദ് സാമുവേൽ , ഷിബു ഐപ്പ് ഇയ്യോബ് ,വി.എസ് ചെറിയാൻ ,സാബു മേപ്രാൽ, വർഗ്ഗീസ് വാഴക്കൂട്ടത്തിൽ ചേപ്പാട്, വാവച്ചൻ ഉപദേശി എന്നിവർ സംബന്ധിച്ചു.
മാവേലിക്കര ലോക്സഭാംഗവും മുൻ കേന്ദ്ര മന്ത്രിയും ആയ കൊടിക്കുന്നിൽ സുരേഷ്,മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു,തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജനുബ് പുഷ്പാകരൻ, അംഗങ്ങളായ പി.കെ.വർഗ്ഗീസ്, അജിത്ത് കുമാർ പിഷാരത്ത്, പ്രിയ അരുൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. സി.പി.സൈജേഷ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി അജോയ് കടപ്പിലാരിൽ,സജി ജോസഫ് ,എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം,ടൗൺ ക്ലബ് പ്രസിഡൻ്റ് ബിൽബി മാത്യം കണ്ടത്തിൽ,വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റ് മേഖല പ്രസിഡൻ്റ് സജീവ് എൻ.ജെ,സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീർ കൈതവന,സുരേഷ് പരുത്തിക്കൽ,ബി.ജെ.പി ന്യൂനപക്ഷ മോർച്ച ട്രഷറാർ വർഗ്ഗീസ്, ഡിവൈഎഫ്.ഐ മേഖല പ്രസിഡൻ്റ് വിൻസൻ പൊയ്യാലുമാലിൽ എന്നിവർ അനുശോചിച്ചു.വിലാപയാത്രയിൽ വിവിധ രാഷ്ട്രീയ- സഭ – സാമൂഹിക- സംഘടന ഭാരവാഹികൾ,സൗഹൃദ വേദി – അക്ഷയ പുരുഷ സ്വയം സഹായ സംഘം ഭാരവാഹികൾ പങ്കെടുത്തു.
യു.ആർ.എഫ് വേൾഡ് റെക്കോർഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുളയുടെ പിതൃസഹോദരിയാണ് സിസ്റ്റർ വി.റ്റി. ഏലിക്കുട്ടി.സിസ്റ്റർ വി.റ്റി. ഏലിക്കുട്ടിയുടെ ഭക്തിനിർഭരമായ പ്രാർത്ഥന ജീവിതവും സമർപ്പണ ജീവിതവും മാതൃകപരമാണെന്ന് സിഎസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പും മുൻ മോഡറേറ്ററും കൂടിയായ റൈറ്റ് റവ. തോമസ് കെ.ഉമ്മൻ അനുസ്മരിച്ചു.
യു.ആർ.എഫ് വേൾഡ് റെക്കോർഡ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഭാരതീയ ജനത യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണി ,നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എൻ ഗിരി, ജോസഫ് കെ. നെല്ലുവേലി എന്നിവർ അനുശോചിച്ചു.
സാമൂഹ്യ-ക്ഷേമ – ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടും സിസ്റ്റർ വി.ടി.ഏലിക്കുട്ടിയുടെ സ്മരണ നിലനിർത്തുന്നതിനും ഫൗണ്ടേഷൻ രൂപികരിക്കുവാൻ തീരുമാനിച്ചതായി സഹോദരപുത്രൻ ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.
ഫ്‌ളോറിഡ: കോലത്ത് മരുതിമൂട്ടില്‍ എം.എസ്. ജയിംസിന്റെയും ഉഷയുടെയും മകള്‍ ജൂബി ആന്‍ ജയിംസ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. ജൂബി ഉപരി പഠനത്തിനും ജോലിക്കുമായാണ് അമേരിക്കയില്‍ എത്തിയത്. ഫ്‌ളോറിഡയിലെ ടാമ്പാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പരേത എം.എസ്. ജയിംസിന്റെയും ഉഷയുടെയും ഒരേ ഒരു മകളാണ്.
പനി ബാധിച്ചു ചികിത്സയിൽ ആയിരുന്ന ജൂബി അല്പം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് താമസസ്ഥലത്തു വിശ്രമിച്ചിരിക്കെയാണ് ഫ്‌ളോറിഡയിലെ ടാമ്പയിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്ന് വരേണ്ടിവന്നത്. ടാമ്പയിൽ എത്തിയപ്പോൾ പനി വഷളാവുകയും പിന്നീടുള്ള പരിശോധനയിൽ ന്യൂമോണിയ ബാധിതയുമാണ് എന്ന് അറിയുന്നത്. ഇതിനോടകം ആരോഗ്യ നില വഷളാവുകയും, ആന്തരിയാവയവങ്ങളുടെ പ്രവർത്തനം തസ്സപ്പെടുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു.
പരേതക്ക് നാളെ സെപ്റ്റബര്‍ 28 തിങ്കളാഴ്ച വൈകിട്ട് 5 ന് (പ്രാദേശിക സമയം) ഫ്‌ലോറിഡ സെന്റ് മാര്‍ക്ക് മാര്‍ത്തോമാ പള്ളി വികാരി റവ.സ്‌കറിയാ മാത്യൂവിന്റെ കര്‍മികത്വത്തില്‍ പ്രാർത്ഥനയും പൊതു ദർശനവും നടത്തപ്പെടും. ഈ ആഴ്ച്ച അവസാനത്തോടെ സ്‌പെഷ്യൽ വിമാനത്തിൽ മൃതുദേഹം ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യത്തെ വിവരം എന്നാൽ പിന്നീട് തീരുമാനം മാറ്റി അമേരിക്കയിലെ ഫ്ലോറിഡയിൽ ക്രിമേറ്റീവ് ചെയ് തതിന് ശേഷം നാട്ടിലേക്കെത്തിക്കുമെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം . വർഷങ്ങളായി ദക്ഷിണാഫ്രിക്കയിൽ സ്ഥിരമാസമാക്കിയിരിക്കുന്ന പ്രവാസി മലയാളികളാണ് മാതാപിതാക്കൾ.
ജയിംസിന്റെ സഹോദരങ്ങള്‍ പൊന്നമ്മ മത്തായി, സാറാമ്മ എബ്രഹാം, കൊച്ചുമോള്‍ ജോര്‍ജ്, പരേതരായ എം.എസ്. വര്‍ഗ്ഗീസ്, അലക്‌സാണ്ടര്‍, മാത്യൂ, എബ്രഹാം , പരേതയായ റോസ്സമ്മ തോമസ്.
ഉഷയുടെ സഹോദരങ്ങള്‍: ഗീത സിം മാത്യുസ്, പടിപ്പുരക്കല്‍, കായങ്കുളം, ഷാജി ഫിലിപ്പ് ലൗലി, താന്നിമൂട്ടില്‍.
ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ്(59) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്ററി ടീമിന്റെ ഭാഗമായിരുന്ന ജോണ്‍സ് മുംബൈയിലെ നക്ഷത്ര ഹോട്ടലില്‍ ബയോ സുരക്ഷിത ബബിളിലായിരുന്നു. സജീവമായ ക്രിക്കറ്റ് നിരൂപകനായ ഡീന്‍ ജോണ്‍സ് ഇപ്പോള്‍ യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2020 ന് ഓഫ്-ട്യൂബ് കമന്ററി ടീമിന്റെ ഭാഗമായിരുന്നു.
ഇന്ത്യന്‍ മാധ്യമങ്ങളിലെ ജനപ്രിയ വ്യക്തിയാണ് ജോണ്‍സ്. അദ്ദേഹത്തിന്റെ പ്രൊഫസര്‍ ഡിയാനോ എന്‍ഡിടിവിയില്‍ വളരെ പ്രചാരത്തിലായിരുന്നു. ലോകത്തിലെ വിവിധ ലീഗുകളെക്കുറിച്ച് അദ്ദേഹം അഭിപ്രായമിട്ടിട്ടുണ്ട്. മെല്‍ബണില്‍ ജനിച്ച ഡീന്‍ ജോണ്‍സ് 52 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് 46.55 ശരാശരിയില്‍ 3631 റണ്‍സ് നേടി. മികച്ച സ്‌കോറായി 216 റണ്‍സ് നേടിയ ജോണ്‍സ് 11 സെഞ്ച്വറികള്‍ നേടി, അലന്‍ ബോര്‍ഡറിന്റെ ടീമിലെ ഒരു പ്രധാന അംഗമായിരുന്നു.164 ഏകദിനങ്ങള്‍ കളിച്ച ജോണ്‍സ് ഏഴ് സെഞ്ച്വറികളും 46 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6068 റണ്‍സ് നേടി.
കൊവിഡ് 19 വൈറസ് ബാധിച്ച് മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ ഗോവയില്‍ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ചെമ്പന്തറ ചാലാത്തറ (കൗസ്തുഭം) യില്‍ പ്രകാശിനിയുടെ മകന്‍ പ്രമോദ് ആണ് മരിച്ചത്. 26 വയസായിരുന്നു.
കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ചയാണ് മരിച്ചത്. നാലു ദിവസം മുമ്പുവരെ കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന പ്രമോദ് തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
സുപ്രസിദ്ധ സീരീയല്‍ താരം അരുവിക്കര ശിവക്ഷേത്രം പനപ്പള്ളി കുഴിവിളാകത്ത് വീട്ടില്‍ ശബരിനാഥ് (49) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അരുവിക്കരയില്‍ ഷട്ടില്‍ കളിക്കുകയായിരുന്നു.ഇതിനിടയില്‍ കുഴഞ്ഞ് വീണു. മൂക്കില്‍ നിന്നുംചോര വാര്‍ന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്‌ഥീകരിച്ചു.
15 വര്‍ഷമായി സീരീയില്‍ രംഗത്ത് സജീവമാണ്. പാടാത്ത പൈങ്കിളി , സ്വാമി അയ്യപ്പന്‍, നിലവിളക്ക്, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാനവേഷങ്ങളില്‍ എത്തി.സാഗരം സാക്ഷി സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
അപ്രതീക്ഷിതമായാണ് ശബരീനാഥ് അഭിനയ രംഗത്തേക്ക് എത്തിയത്. മിന്നുകെട്ടെന്ന സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം നടക്കുമ്ബോള്‍ ശബരിയുമുണ്ടായിരുന്നു. ഒരു താരം വരാതിരുന്നതോടെ പകരക്കാരനായി ശബരിയും അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പരമ്ബരകളിലെ അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കെല്ലാം പരിചിതനായി മാറുകയായിരുന്നു ശബരി.
അതേസമയം ശബരി നാഥിന്റെ വിയോഗം താങ്ങാനാകാതെ നടുങ്ങിയിരിക്കുകയാണ് സഹതാരങ്ങൾ. ശബരിയുടെ അകാല വിയോഗത്തില്‍ സീരിയല്‍ ലോകം ഒന്നടങ്കം ഞെട്ടലിലാണ്. തങ്ങളുടെ ദുഃഖം അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കോറിയിടുകയാണ്..
താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് ശബരീനാഥിനുണ്ടായിരുന്നത്. പ്രിയപ്പെട്ട ശബരി ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് പലരും. കിഷോര്‍ സത്യ, സാജന്‍ സൂര്യ, ഫസല്‍ റാഫി, ഉമ നായര്‍, ശരത് തുടങ്ങിയവരെല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെല്ലാം ശബരിക്ക് ആദരാഞ്ജലി നേര്‍ന്നെത്തിയിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു ഷിജു എത്തിയത്.
പ്രിയപ്പെട്ട സുഹൃത്തിനു ആദരാഞ്ജലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല, പറയാന്‍ വാക്കുകളില്ല, ഇത്രേയുമേ ഉള്ളു മനുഷ്യനെന്നായിരുന്നു ജയന്‍ കുറിച്ചത്. നഷ്ടം, ആദരാഞ്ജലികളെന്നായിരുന്നു ഷാനവാസ് കുറിച്ചത്. ശബരിചേട്ടന് ആദരാഞ്ജലികളെന്നായിരുന്നു വിവേക് ഗോപന്‍ കുറിച്ചത്. നിരവധി പേരാണ് ശബരിയുടെ വിയോഗത്തെക്കുറിച്ച് വേദനയോടെ പ്രതികരിച്ചിട്ടുള്ളത്. താരങ്ങളുടെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. വിശ്വസിക്കാനാവുന്നില്ലെന്നും, വല്ലാത്തൊരു പോക്കായിപ്പോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്.
ശബരിയെക്കുറിച്ചുള്ള ഓര്‍മ്മകളും സൗഹൃദത്തെക്കുറിച്ചുമൊക്കെ മനോജ് നായർ പറഞ്ഞതിങ്ങനെയായിരുന്നു… ഇന്നലെ രാത്രി ഏതാനും മണിക്കൂര്‍ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്‍റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്ബുന്ന പോലെ. ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല… ഈ നിമിഷം പോലും. തിരുവനന്തപുരത്ത് നമ്മുടെ സീരിയല്‍ സഹപ്രവര്‍ത്തകര്‍ക്ക്എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാല്‍ .ഞാന്‍ ആദ്യം വിളിക്കുന്നത് നിന്നെയാ… നീ അതിന്‍്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും… ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാന്‍ ആദ്യം വിളിച്ചത്.
മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട് .. എനിക്കൊരു പ്രശ്നവുമില്ല… ആരാ ഇത് പറഞ്ഞത്” എന്ന വാക്കു കേള്‍ക്കാന്‍. പക്ഷെ നീ ഫോണ്‍ എടുത്തില്ല .എന്നേക്കാള്‍ പ്രായം കുറഞ്ഞ നിനക്ക് എന്‍്റെ ഫേസ്ബുക്ക് പേജില്‍ പരേതന്മാര്‍ക്ക് നല്കുന്ന “വാക്കുകള്‍” ചാര്‍ത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം നീയെന്‍്റെ ഹൃദയത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ … ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്.അതു കൊണ്ട് …” വിട … ആദരാഞ്ജലി… പ്രണാമം. ഇതൊന്നും നീയെന്നില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.ഞാന്‍ തരില്ല. നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി “പ്രതികാരം” ചെയ്യാന്‍ കഴിയൂ ശബരിയെന്നും മനോജ് നായര്‍ കുറിച്ചു.
വക്കീല്‍ വേഷത്തില്‍ അഭിനയിക്കണമെന്നായിരുന്നു ശബരി ആഗ്രഹിച്ചത്. നായകനായാലും സഹനടനായാലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കാറുണ്ട് അദ്ദേഹം. ഈ മേഖലയിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ കംപ്യൂട്ടര്‍ വിദഗ്ധനായി താന്‍ തുടര്‍ന്നേനെയെന്നായിരുന്നു താരം പറഞ്ഞത്. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്.
മലയാളം യുകെ ചീഫ് എഡിറ്ററും, യു.കെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ബിൻസു ജോണിന്റെ പിതാവ് കണ്ണൂർ ചെമ്പേരി വടക്കേൽ കുന്നിൻ പുറത്ത് വി.ജെ ജോൺ(72) നിര്യാതനായി. പുലിക്കുരുമ്പ സെൻറ് ജോസഫ് യു .പി സ്കൂളിലെ മുൻ അദ്ധ്യാപകനാണ്. മൃത സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച 12.00 മണിക്ക് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആയിരിക്കും. അതിന് മുൻപായി ഭവനത്തിൽ പൊതു ദർശനത്തിന് സൌകര്യമുണ്ടായിരിക്കും. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ മൂലം സംസ്കാര ശുശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കാൻ എല്ലാ ബന്ധുമിത്രാദികൾക്കും സാധിക്കാത്തതിനാൽ മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
ഭാര്യ: റോസമ്മ ജോൺ.
മക്കൾ :ബിജു ജോൺ (ബഹറിൻ), ബിൻസു ജോൺ (യു കെ ), ബിന്ദു ജോൺ (മസ്കറ്റ് ) മരുമക്കൾ : ലിൻഡ ബിജു, നിധി ബിൻസു , മോൻസൺ മങ്കര
ജോൺ സാറിന്റെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മൃതസംസ്കാര ശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗ് താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.
ഡല്‍ഹിയില്‍ പടര്‍ന്നുപിടിച്ച കോവിഡിനെ തടയാനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇരുപത്തിയേഴുകാരനായ ഡോക്ടര്‍ ജോഗിന്ദര്‍ ചൗധരിയാണ് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്. ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ജോഗിന്ദര്‍ ചൗധരി.
രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇത് കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയാക്കി മാറ്റിയിരുന്നു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത്. ജൂണ്‍ 27നാണ് ജോഗിന്ദര്‍ ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക് നായക് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതോടെ സര്‍ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
3.4 ലക്ഷത്തിന്റെ ആശുപത്രി ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. കര്‍ഷകനാണ് ജോഗിന്ദറിന്റെ അച്ഛന്‍. ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ ബില്ല്. സഹായം തേടി അച്ഛന്‍ ബാബാ സാഹേബ് അംബേദ്കര്‍ ഡോക്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചു.
തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ 2.8 ലക്ഷം രൂപ സ്വരൂപിച്ച് അച്ഛന് നല്‍കി. ഡോക്ടറുടെ കുടുംബത്തിന്റെ അവസ്ഥ അസോസിയേഷന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഡോക്ടറുടെ കുടുംബം.
റെയിൽവേ പാളത്തിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചുവന്ന സഞ്ചി വീശി അരക്കിലോമീറ്ററോളം ഓടി ട്രെയിൻ തടഞ്ഞ് നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച അനുജിത്ത് ഇന്ന് മടങ്ങുന്നതും എട്ടോളം പേർക്ക് പുതുജീവൻ നൽകിയാണ്. 2010 സെപ്റ്റംബർ ഒന്നിന് ഇറങ്ങിയ പത്രവാർത്തകളിലാണ് വിദ്യാർത്ഥിയായിരുന്ന അനുജിത്തും കൂട്ടുകാരും താരങ്ങളായിരുന്നത്. ചുവന്ന പുസ്തക സഞ്ചി വീശിയാണ് അന്ന് പാളത്തിലെ വിള്ളലെത്തുന്നതിന് മുമ്പായി അനുജിത്തിന്റെയ നേതൃത്വത്തിലെ വിദ്യാർത്ഥികൾ ട്രെയിൻ തടഞ്ഞത്. ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു കൊട്ടാരക്കര ഏഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിൽ ശശിധരൻ പിള്ളയുടെ മകനായ അനുജിത്ത്. പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടിയാണ് വൻദുരന്തം ഒഴിവാക്കിയത്. നിരവധി പേരുടെ ജീവൻ രക്ഷിച്ച അനുജിത്ത് (27) വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച് വിടപറയുമ്പോൾ മരണാനന്തരവും എട്ടു പേർക്ക രക്ഷകനായിരിക്കുകയാണ്.
ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങൾ വിഫലമാക്കി 17ന് മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെ, അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിൻസിയും സഹോദരി അജല്യയും അനുജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ട് വരികയായിരുന്നു. പ്രിയതമന് തോരാത്ത മിഴികളുമായി യാത്രാമൊഴി നല്‍കുമ്പോഴും പ്രിന്‍സിയുടെ മനസിന് സാന്ത്വനമേകുന്നത് ആ എട്ടു പേരുടെ ജീവിതത്തെ കുറിച്ചോര്‍ക്കുമ്പോഴാണ്. പത്തു വര്‍ഷം മുമ്പ് സംഭവിക്കാമായിരുന്ന ഒരു ട്രെയിന്‍ അപകടം ഒഴിവാക്കാനുള്ള അനുജിത്തിന്റെ മനക്കരുത്ത് കടമെടുത്താണ് പ്രിന്‍സി ആ സമ്മതപത്രത്തില്‍ ഒപ്പുവച്ചത്.
അനുജിത്തിന്റെ ചിത കെട്ടടങ്ങും മുമ്പുതന്നെ എട്ടുപേര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ആ കുടുംബത്തോടുള്ള കടപ്പാട് എട്ടുപേര്‍ക്കു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചുമതലക്കാര്‍ക്കുമുണ്ട്. മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ എട്ടു പേര്‍ക്ക് ഒരാളിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുന്നുവെന്നത് ആ കുടുംബത്തിന്റെ ഹൃദയവിശാലത തെളിയിക്കുന്നു.
അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിലൂടെ കുടുംബാംഗങ്ങള്‍ കിംസ് ആശുപത്രിയിലെ ട്രാന്‍സ് പ്ലാന്റ് പൊക്യുവര്‍മെന്റ്് മാനേജര്‍ കൂടിയായ ഡോ മുരളീധരനും മൃതസഞ്ജീവനി കോ ഓര്‍ഡിനേറ്റര്‍ എസ് ശരണ്യയുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രി ശൈലജ ടീച്ചറും ഇടപെട്ട് കാലതാമസം കൂടാതെ അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചു.
ഹൃദയം എത്രയും വേഗം കൊച്ചി ലിസി ആശുപത്രിയിലെ രോഗിയില്‍ വച്ചുപിടിപ്പിക്കാന്‍ ഹെലികോപ്ടര്‍ അനുവദിച്ചതും ഏറെ സഹായകമായി. സര്‍ക്കാര്‍ അവയവദാന മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് അനുജിത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാട്ടിലെ ലൈബ്രറിയില്‍ പൊതുദര്‍ശത്തിന് വച്ചശേഷമാണ് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്ക് കൊണ്ട് പോയത്. ബുധനാഴ്ച വൈകുന്നേരം കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കാരച്ചടങ്ങ് നടന്നത്. സംസ്‌കാരം നടക്കുമ്പോള്‍ അനുജിത്തിന്റെ ഹൃദയം മറ്റൊരാളില്‍ തുടിച്ചു തുടങ്ങിയെന്ന ശുഭവാര്‍ത്ത നാടിനെ തേടിയെത്തി.
സുഹൃത്തുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപി, അയിഷാ പോറ്റി എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കുകൊണ്ടു.