Obituary

​ഗ്രാമി അവാർഡ് ജേതാവും പ്രമുഖ അമേരിക്കന്‍ സംഗീതജ്ഞനുമായ ജോ ഡിഫി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു. 61 വയസ്സായിരുന്നു.രണ്ട് ദിവസം മുന്‍പാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ ഡിഫി ലോകത്തെ അറിയിച്ചത്.

എനിക്കും കുടുംബത്തിനും ഇപ്പോള്‍ അല്‍പം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങള്‍ കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലെടുക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിഫി ആവശ്യപ്പെട്ടിരുന്നു.

ഒക്ലഹോമ സ്വദേശിയായ ഡിഫി 1990 കളിൽ നിരവധി ഹിറ്റ് ​ഗാനങ്ങൾ ആരാധകർക്കായി നൽകിയിരുന്നു. പിക്കപ്പ് മാൻ, പ്രോപ് മി അപ്പ് ബിസൈഡ് ദി ജ്യൂക്ക്ബോക്സ് (ഞാൻ മരിക്കുകയാണെങ്കിൽ), ജോൺ ഡിയർ ഗ്രീൻ എന്നിവ അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങൾ ചിലതാണ്.

ഐശ്വര്യ ലക്ഷ്മി.എസ്സ്

ഇന്നലത്തെ പ്രഭാതം സൂര്യരശ്മികളാൽ മനമറുക്കപ്പെട്ട ഒരു ദുസ്വപ്നം പോലെയായിരുന്നു. അഥീന…… നിന്റെ പുഞ്ചിരി മനസ്സിന്റെ അകത്തളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. നിന്റെ നിഷ്കളങ്കമായ സ്നേഹവും പരിമിതമായ സമയങ്ങളിലെ സംസാരവുമെല്ലാംകൊണ്ട് നീ സ്നേഹത്തിന്റെ നനുത്ത നൂലുകളാൽ ചേർത്തുവച്ചു ഞങ്ങളെ,അദ്ധ്യാപകരെ,പ്രിയപ്പെട്ടവരെ അങ്ങനെ സമസ്ത ലോകത്തെയും.

അഥീനയെന്നാൽ പൂർണ്ണത നേടാൻ ശ്രമിച്ചിരുന്ന വാക്കുകൾക്കതീതമായ വ്യക്തിത്വമായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.സി.എ യിൽ നാലാം റാങ്കുമായി മാക്ഫാസ്റ്റിൽ എം.സി.എക്കു എത്തിയപ്പോഴും ഒരിക്കലും ആ പ്രതീക്ഷക്കു മങ്ങലുണ്ടായിരുന്നില്ല. ഉള്ളിലെ അലയാഴികൾ പുറത്തൊരിക്കലും കാണാതിരിക്കാൻ അവളെപ്പോഴും ശ്രമിച്ചിരുന്നു. അഥീനേ…. നിനക്കെങ്ങനെയുണ്ടെന്ന ചോദ്യത്തിന് കുറവുണ്ട് തിരികെ ഞാൻ എത്തുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവച്ചവൾ. ഒരിക്കൽ പോലും ആ വെള്ളാരം കണ്ണുകൾ പകച്ചതായി തോന്നിയിട്ടില്ല. നിഴൽ പോലെ കണ്ണിമവെട്ടാതെ സദാസമയവും കൂടെയുണ്ടായിരുന്ന അമ്മയെ തനിച്ചാക്കി നീ ഒരിക്കലും പോകില്ല. വിവാഹം കഴിച്ച് അന്യവീട്ടിലേക്കു പോകുംപോലെയാണ് ക്ഷണഭംഗുരമായ ഈ ലോകത്തുനിന്നുമുള്ള നിന്റെ വേർപാട്.

ദൂരെ കാതങ്ങളകലെയെങ്കിലും നശ്വരമായ ഈ ലോകത്തുനിന്നും അനശ്വരമായ ലോകത്തേയ്ക്കകന്ന അഥീനയ്ക്ക് മാക്ഫാസ്റ്റ് കോളേജിന്റെ പേരിൽ പ്രിൻസിപ്പൽ ഫാ.ഡോ.ചെറിയാൻ ജെ കോട്ടയിൽ അനുശോചനം അറിയിച്ചു.എം.സി.എ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ.എം.എസ്സ് സാമുവേൽ,വകുപ്പ് വിഭാഗം മേധാവി റ്റിജി തോമസും അധ്യാപകരും നമ്മുടെ കൂട്ടുകാരെല്ലാം നിന്റെ വേർപാടിന്റെ വേദനയിൽ ദുഃഖം പങ്കുവെച്ചു .

അവസാനമായി ഒരു നോക്കുകാണാനാവാതെ ഈ കൊറോണക്കാലത്ത് പിടയുകയാണ് മനമെങ്കിലും വിടർന്ന കണ്ണുകളും മായാത്ത പുഞ്ചിരിയുമായി നീ എന്നും ഞങ്ങളിലുണ്ടാകും അകലേയ്ക്കകലും ശലഭമേ..

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .  മലയാളം യുകെയിൽ ഉൾപ്പെടെ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട് . അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

 

 

സ്വന്തം ലേഖകൻ

മാഞ്ചസ്റ്റർ : യുകെയിലെ സാമൂഹ്യപ്രവർത്തനും , മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ  പ്രസിഡന്റുമായ കെ. ഡി. ഷാജിമോൻ്റെ മാതാവ് കോട്ടയം ആർപ്പൂക്കര കുളത്തുങ്കൽ ദാമോദരൻ ഭാര്യ കമലമ്മ ദാമോദരൻ (75) നിര്യാതയായി. മക്കൾ കെ. ഡി. ഷാജിമോൻ , ബിന്ദു പ്രസന്നൻ , മരുമക്കൾ മേഘല ഷാജി , പ്രസന്നൻ.

സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടും . ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഷാജിമോനും കുടുംബാംഗങ്ങൾക്കും അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ ഷാജിമോന്റെയും കുടുംബത്തിന്റയും വേദനയിൽ പങ്കു ചേരുകയും മലയാളം യുകെ ടീമിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു .

കോറോണയിൽ പ്രവാസിയായ മകന്റെ വിയോഗമറിഞ്ഞ വേദനയില്‍ അമ്മയും മരിച്ചു. കൊറോണയെ തുടര്‍ന്നുള്ള അനിശ്ചിതത്വം കാരണം മൃതദേഹം നാട്ടില്‍ എത്തിക്കാനാവാതെ ബന്ധുക്കള്‍ വല്ലാതെ ഉഴലുകയാണ്. കൊല്ലകടവ് കടയിക്കാട് കിഴക്കേവട്ടുകുളത്തില്‍ കുടുംബത്തിലാണ് ഉറ്റവരെയും നാട്ടുകാരെയും ധര്‍മസങ്കടത്തിലാക്കിയ രണ്ട് മരണങ്ങള്‍ സംഭവിച്ചത്. കെ.എം.സിറിയക്കിന്റെ മകന്‍ കുവൈത്തില്‍ നഴ്സായ രഞ്ജു സിറിയക് (38) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

എന്നാൽ വൈകീട്ട് മൂന്നരയോടെയാണ് മരണവിവരം സുഹൃത്തുക്കള്‍ വീട്ടില്‍ അറിയിച്ചത്. ഇതേതുടർന്ന് വിയോഗ വാര്‍ത്ത കേട്ടപാടെ ശ്വാസതടസ്സം നേരിട്ട് രഞ്ജുവിന്റെ അമ്മ ഏലിയാമ്മ സിറിയക് (കുഞ്ഞുമോള്‍ 60) കുഴഞ്ഞുവീഴുകയുണ്ടായി. അതിവേഗം തന്നെ അടുത്തുള്ള സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു .

അതേസമയം കുവൈത്ത് അദാന്‍ ആശുപത്രിയിലാണ് രഞ്ജു നഴ്സ് ആയി ജോലി ചെയ്തിരുന്നത്. ഭാര്യ ജീനയും അവിടെ തന്നെ നഴ്സ് ആയി ജോലിചെയ്തുവരികയാണ്. ഇവരുടെ മകള്‍ ഇവാന്‍ജെലിന്‍ എല്‍സയും ഇവര്‍ക്കൊപ്പമുണ്ട്.

എന്നാൽ ഏവരെയും ഏറെ സങ്കടത്തിലാക്കിയത് പലമാര്‍ഗത്തിലും ശ്രമിച്ചെങ്കിലും കൊറോണ മൂലമുള്ള വിമാനയാത്രാ വിലക്ക് കാരണം രഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുക പ്രായോഗികമല്ല. ഏലിയാമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് കടയിക്കാട് ബഥേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നടക്കുന്നതായിരിക്കും. എന്നാൽ അതേദിവസം തന്നെ മകന്റെ ശവസംസ്‌കാരം കുവൈത്തില്‍ സാധ്യമാകുമോ എന്ന ശ്രമത്തിലാണ് ബന്ധുക്കള്‍.

ഇത്തരത്തിൽ ഒത്തിരിയേറെ പ്രവാസികളുടെ മൃതദേഹങ്ങളാണ് നടണയാൻ കാത്ത് പ്രവാസലോകത്തെ പല ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുന്നത്. കൊറോണ വഴിമുടക്കിയത് അവസാനയാത്രക്കായി കാത്തിരുന്ന ഒത്തിരി പ്രവാസികളുടെ മൃതദേഹങ്ങളായിരുന്നു.

കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു. ലോകത്ത് കൊവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവർ. സഹോദരൻ സിസ്റ്റസ് ഹെന്ർററിയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. പാരിസിൽവെച്ചായിരുന്നു മരണം. അവിവാഹിതയാണ്. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച മാഡ്രിഡിൽ വെച്ച് നടക്കും.

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. ഇതിന് മുമ്പ് എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നസാഹര്യത്തിൽ ലോകം കടുത്ത നിയന്ത്രണങ്ങളാണ് സ്വീകരിക്കുന്നത്. 30,891 പേരാണ് രോഗം സ്ഥിരീകരിച്ച് മരിച്ചത്. 142,368 പേർക്ക് രോഗം ഭേദപ്പെട്ടു. കൊവിഡ് കൂടുതൽ നാശം വിതയ്ക്കുന്നത് ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെയാണ്.

തമിഴ് നടനും നിര്‍മാതാവുമായ സേതുരാമന്‍ അന്തരിച്ചു. 36 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ച് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണം.ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന്‍ കണ്ണ ലഡ്ഡു തിന്ന ആസയ എന്ന സന്താനം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹിതനായ സേതുരാമന് ഒരു കുട്ടിയുമുണ്ട്.

വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സേതുരാമന്‍. ഇദ്ദേഹത്തിന്റെ മരണത്തില്‍ തമിഴ് സിനിമാലോകം ഞെട്ടലിലാണ്. സിനിമ നിര്‍മാണ രംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോകപ്രശസ്ത പാചകവിദഗ്ധനും ഇന്ത്യന്‍ വംശജനുമായ ഫ്‌ളോയിഡ് കാര്‍ലോസ് കൊറോണ വൈറസ് മൂലം മരിച്ചു. ന്യൂയോര്‍ക്കിലാണ് അന്ത്യം. 59 വയസ്സായിരുന്നു. മുംബൈയിലെ രണ്ട് ജനപ്രിയ റസ്റ്ററന്റുകളുടെ ഉടമയാണ് – ബോംബെ കാന്റീന്‍, ഓ പെഡ്രോ എന്നിവയുടെ. മൂന്നാമത്തെ സംരംഭമായ ബോംബെ സ്വീറ്റ് ഷോപ്പ് തുടങ്ങിയത് ഈയടുത്താണ്.

മാര്‍ച്ച് എട്ട് വരെ അദ്ദേഹം മുംബൈയിലുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ന്യൂയോര്‍ക്കിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വഴിയാണ് ഫ്ളോയിഡ് ന്യൂയോർക്കിലെത്തിയത്. ഇക്കാര്യം മാർച്ച് 17ൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഫ്ളോയിഡ് അറിയിച്ചിരുന്നു. തൻ്റെ ആരോഗ്യനില സംബന്ധിച്ച് അനാവശ്യഭീതി പരത്തിയതിൽ ഫ്ളോയിഡ് ഇതിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാൽ പിറ്റേ ദിവസം തന്നെ ഫ്ളോയിഡിനെ ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്.

ഫ്‌ളോയിഡ് കാര്‍ലോസ് ജനിച്ചുവളര്‍ന്നത് മുംബൈയിലാണ്. പിന്നീട് യുഎസിലേയ്ക്ക് കുടിയേറുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി മുംബയിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചതായി രണ്ട് റസ്റ്ററന്റുകളും നടത്തുന്ന ദ ഹംഗര്‍ ഐഎന്‍സി എന്ന കമ്പനി അറിയിച്ചു. ഫ്‌ളോയിഡുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കെല്ലാം മുന്‍കരുതലെടുക്കാന്‍ ഇത് സഹായകമാകുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരിച്ചു.കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1995 മുതല്‍ രണ്ടായിരം വരെ റയല്‍ പ്രസിഡന്റായിരുന്നു ലോറെന്‍സോ സാന്‍സ്. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഡോര്‍ഫ്, ഡെവര്‍ സൂകര്‍ തുടങ്ങിയവരെ റയലില്‍ എത്തിച്ചത് ലോറെന്‍സോ ആയിരുന്നു.

അതേസമയം അര്‍ജന്റീനയുടെയും യുവന്റസിന്റെയും പ്രധാനതാരമായ പൗലോ ഡിബാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം.

ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കലാസപര്യയില്‍ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്‌സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്‌സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.

1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്‌സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.

അദ്ദേഹം ഡോളി പാര്‍ട്ടണുമായി ചേര്‍ന്ന് വിശ്വവിഖ്യാതമായ ഡ്യുവറ്റുകള്‍ പാടിയിട്ടുണ്ട്. 1938 ഓഗസ്ത് 21-നാണ് അദ്ദേഹം ജനിച്ചത്.

കൊറോണ വൈറസ് ബാധിച്ച് അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനാണ് അവർ എത്തിയത്. എന്നാല്‍ വൈറസ് ആ പുരോഹിതരേയും വെറുതെ വിട്ടില്ല. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ച പുരോഹിതരുടെ എണ്ണം 18 ആയി.

ബെര്‍ഗാമോ രൂപതയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. അവിടെ 10ഓളം പുരോഹിതര്‍ മരണപ്പെട്ടതായി കത്തോലിക് പത്രം അവെനിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതന്‍മാരായലും വിശ്വാസികളുടെതായാലും മരണ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുന്നതായി പത്രം പറയുന്നു.

പാര്‍മ നഗരത്തില്‍ മാത്രം അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രെസ്ക്യ, ക്രിമോണ, മിലാന്റെ വടക്കന്‍ മേഖലയിലെ വ്യാവസായിക നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പുരോഹിതരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡോക്ടര്‍മാരെ പോലെ രോഗികളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഈ കത്തോലിക്ക രാജ്യത്തിലെ പുരോഹിതര്‍. മാസ്ക്, തൊപ്പി, കയ്യുറകള്‍, സുരക്ഷാ കണ്ണടകള്‍ ഒക്കെ ധരിച്ചു ഭൂതങ്ങളെ പോലെയാണ് തങ്ങള്‍ നടക്കുന്നതെന്ന് ഫാദര്‍ ക്ലോഡിയോ ഡെല്‍ മോണ്ടെ പറഞ്ഞു.

അതേ സമയം മരണപ്പെട്ട മറ്റുള്ളവരെ പോലെ പുരോഹിതരേയും അടക്കം ചെയ്യുന്നത് മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ്. നിലവില്‍ രാജ്യത്ത് മതപരമായ ചടങ്ങുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇറ്റലിയില്‍ ഇതുവരെ 4032 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.

RECENT POSTS
Copyright © . All rights reserved