Obituary

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍.

എട്ട്, ഒന്‍പത്, പത്ത് കേരള നിയമ സഭകളിലെ അംഗമായിരുന്നു റോസമ്മ ചാക്കോ. ഇടുക്കി, ചാലക്കുടി, മണലൂര്‍ എന്നീ മണ്ഡലങ്ങളെയാണ് അവര്‍ ഈ കാലയളവുകളില്‍ പ്രതിനിധീകരിച്ചത്. കെപിസിസി വൈസ് പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായും റോസമ്മ ചാക്കോ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കവന്‍ട്രി: മാര്‍ച്ച് പിറന്ന ഉടനെ യുകെ മലയാളികളെ തേടിയെത്തിയത് തിരുവനന്തപുരം കണ്ണമൂല സ്വദേശി രാജീവിന്റെ മരണമാണ്. പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഡോര്‍സെറ്റിലെ പൂളില്‍ നിന്നും ഒന്‍പതുവയസുകാരന്‍ റെയ്‌സിന്റെ മരണമെത്തി. തൊട്ടു പിന്നാലെ ഇന്നലെ സ്‌കോട്ട്ലന്റിലെ ഫല്‍കിര്‍ക്കില്‍ നിന്നും റാന്നി സ്വദേശിയായ എബ്രഹാം ചാക്കോ മരണത്തിനു കീഴടങ്ങി എന്ന ദുരന്ത വാര്‍ത്തയും യുകെ മലയാളികളെ തേടി എത്തിയിരിക്കുകയാണ്. നീണ്ട പതിനൊന്നു മാസം രോഗത്തോട് പൊറുതിയായാണ് ഈ 48 കാരന്‍ ഭാര്യയെയും മൂന്നു മക്കളെയും തനിച്ചാക്കി യാത്ര ആയിരിക്കുന്നത്.

ഫല്‍കിര്‍ക്കില്‍ മരണമടഞ്ഞ എബ്രഹാം ചാക്കോ രോഗാവസ്ഥ കഠിനമായതോടെ വീടിനു സമീപമുള്ള ഹോസ്പീസില്‍ സാന്ത്വന ചികിത്സയില്‍ ആയിരുന്നു. അവിടെ വച്ച് തന്നെയാണ് അന്ത്യം ഉണ്ടായതും. ഇദ്ദേഹത്തിന്റെ സംസ്‌കാരം സംബന്ധിച്ച് കുടുംബം അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. ഏവര്‍ക്കും സഹായമായിരുന്ന സൗമ്യനായ റാന്നിക്കാരനാണ് ഇവിടുത്തെ മലയാളികള്‍ക്ക് എബ്രഹാം. നീണ്ട കാലത്തേ പരിചയമുള്ളവര്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വേര്‍പാടില്‍ എന്തു പറയണം എന്നറിയാതെ വിഷമിക്കുകയാണ്. അവസാന നാളുകളില്‍ കുടുംബവുമായി ഏറെ സന്തോഷം പങ്കിട്ടാണ് അദ്ദേഹം യാത്ര ആയിരിക്കുന്നതെന്നും കുടുംബ സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു.

പ്രിയതമന്റെ വിയോഗ വാര്‍ത്ത സൃഷ്ടിച്ച ഞടുക്കവും വേദനയും സുഹൃത്തുക്കളുമായി പങ്കിട്ടാണ് പത്നി ജിനി എബ്രഹാം ആശ്വാസം പങ്കിടുന്നത്. ഇനി പ്രതീക്ഷ വേണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് മാനസികമായി മരണത്തെ നേരിടാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു ജിനിയെന്നു അവരുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. വേദ പുസ്തകത്തിലെ മനോധൈര്യം നല്‍കുന്ന വാക്കുകള്‍ പങ്കിട്ടു ജീവിതത്തില്‍ ഒറ്റയാകുന്നതിന്റെ വേദന കുറയ്ക്കാനുള്ള ശ്രമം നടത്തുന്ന ജിനി ഭര്‍ത്താവിന്റെ മരണം പങ്കു വയ്ക്കുന്നതും ധീരത കൈവിടാതെയാണ്. വേദന കടിച്ചമര്‍ത്തി നീങ്ങിയ നാളുകള്‍ക്കു ശേഷം മക്കള്‍ക്ക് മുന്നില്‍ ധൈര്യം സംഭരിച്ചു നില്‍ക്കാനുള്ള ശ്രമമാണ് ഈ വീട്ടമ്മ നടത്തുന്നത്. മരണ വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് ഇവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നത്. ഫോര്‍ത്ത് വലി റോയല്‍ ഹോസ്പിറ്റലിലെ നഴ്സാണ് ജിനി എബ്രഹാം.

കുട്ടികള്‍ മൂവരും കളിപ്രായം കഴിഞ്ഞിട്ടില്ലെങ്കിലും അതിന്റെ വേദനകള്‍ ഒന്നും പ്രകടിപ്പിക്കാതെയാണ് അദ്ദേഹം അവസാന സമയങ്ങളില്‍ പെരുമാറിയിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഭര്‍ത്താവിന്റെ മനസിന് ആശ്വാസം നല്‍കാന്‍ കുട്ടികളും ഒത്തു സാധിക്കും വിധം ഉല്ലാസ യാത്രകളും മറ്റും നടത്തി ജിനിയും എബ്രഹാമിന് ജീവിതത്തിന്റെ അവസാന മുഹൂര്‍ത്തങ്ങളില്‍ താങ്ങും തണലുമായി കൂടെ നിന്നിരുന്നു. ജീവിതത്തിന്റെ നിറമുള്ള ഓര്‍മ്മകളില്‍ അദ്ദേഹത്തിന്റെ പുഞ്ചിരി മായാതെ നിര്‍ത്തുവാനുള്ള ശ്രമത്തിലായിരുന്നു ഈ കുടുംബമെന്നു അവരുടെ ചിത്രങ്ങള്‍ തന്നെ പറയുന്നു.

ജീവിതത്തില്‍ സന്തോഷവും സങ്കടവും സമപ്പെടുത്തി എല്ലാം ദൈവം തന്നെ സമ്മാനിക്കുമ്പോള്‍ അതില്‍ പതറാതെ നില്‍ക്കുക മാത്രമാണ് നമുക്കു ചെയ്യാനുള്ളത് എന്ന വേദ വചനം മുഖപുസ്തകത്തില്‍ കവര്‍ ചിത്രമാക്കിയിരിക്കുന്ന ജിനി താന്‍ ജീവിതത്തെ അതിന്റെ പ്രതിസന്ധികളില്‍ ഏതു വിധമാണ് നേരിടുകയെന്നും വ്യക്തമാണ്. അസാധാരണ ധീരത മുഖത്തു പ്രകടിപ്പിക്കുന്ന, ഫല്‍കിര്‍ക്കിലെ മലയാളി വനിതകളുടെ പ്രിയ ജിനി ചേച്ചിക്ക് കൂടുതല്‍ മനോധൈര്യം ധൈര്യം നല്‍കാന്‍ പ്രദേശത്തെ മലയാളികളും തദ്ദേശവാസികളായ വനിതകളും കൂടെയുണ്ട്.

ഡോർസെറ്റ് കൗണ്ടിയിലെ പൂളിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി പഴുക്കായിൽ റോബിൻസിൻ്റെയും സ്മിതയുടെയും (അമ്മഞ്ചേരി ഓണശ്ശേരിൽ കുടുംബാംഗം )പുത്രൻ റെയ്സ് (9) ആണ് ബന്ധുമിത്രാദികളുടെയും യു കെ മലയാളി സമൂഹത്തിൻ്റെയും ഒരാഴ്ച നീണ്ട പ്രാർത്ഥനകൾ വിഫലമാക്കി മാലാഖമാർക്കൊപ്പം യാത്രയായത് . ഇന്ന്10/03/2019 പുലർച്ചെ 2 മണിക്ക് സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം .

പൂ ൾ സെൻ്റ് മേരീസ് കാത്തലിക് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു . കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വച്ച് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും സൗതാംപ്റ്റൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തി ചികിത്സ നൽകി വരികയുമായിരുന്നു . റൊക്സാൻ(7) റഫാൽ (3) എന്നിവർ സഹോദരങ്ങൾ ആണ് .

പൂളിലെയും ബോൺമൗത്തിലെയും മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ റോബിൻസിൻ്റെയും സ്മിതയുടെയും കുടുംബത്തിനുണ്ടായ തീരാദുഖത്തിൽ നിറകണ്ണുകളുമായ് ഒരു സമൂഹമൊന്നായ് ഒപ്പമുണ്ട് . റെയ്സിൻ്റെ ഭൗതിക ശരീരം കാണുന്നതിന് പൂളിലെ ജൂലിയാസ് ഹൗസ് ഹോസ്പീസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.സംസ്കാര ചടങ്ങുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3 .30ഓടെ ചെങ്ങന്നൂരിലെ സെഞ്ചുറി ആശുപത്രിയില്‍ വെച്ചാണ് മരണം.

സംവിധായകനും തിരക്കഥാകൃത്തുമായ നിതിൻ രഞ്ജി പണിക്കർ, നിഖിൽ രഞ്ജി പണിക്കർ എന്നിവർ മക്കളാണ്.

ചങ്ങനാശേരി അതിരൂപതയിലെ യുവ വൈദീകനാണ് ബഹു. ഫെലിക്സ് അച്ചൻ. അടുത്ത നാളുകളിൽ അച്ചന്റെ തലയുടെ പുറകിൽ ഒരു മുഴ കാണുകയുണ്ടായി. പരിശോധനയിൽ brain tumor സ്ഥിരീകരിച്ചു. Aster Medicity Hospital ൽ കഴിഞ്ഞ ഡിസംബർ 27 ഓപ്പറേഷൻ നടത്തി. വിജയകരമായി അവസാനിച്ച ഓപ്പറേഷനെ തുടർന്ന് വീട്ടിലേക്ക് പോയി. ശക്തമായ തലവേദനയെതുടർന്ന് ജനുവരി 5 ന് അച്ഛനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. surgical infection ആയ അച്ചന്റെ അവസ്ഥ പിന്നീട് മോശമായി Ventilator ലേക്ക് മാറ്റി. അവിടുത്തെ ഡോക്ടർമാർ കൈവിട്ട അവസ്ഥയിൽ അച്ഛനെ ചെത്തിപ്പുഴ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ആഴ്ചകളായി അച്ചൻ പൂർണ്ണമായും Coma stage ൽ ആയിരുന്നു.

ഇന്ന് (25/02/2019) രാവിലെ 06.45 ന് ബഹു. ഫെലിക്സ് അച്ചൻ ദൈവസന്നിഥിയിലേക്ക് യാത്രയായി. മരണസമയത്ത് അച്ചന്റെ മാതാപിതാക്കളും കുടുംബാങ്കങ്ങളും അടുത്തുണ്ടായിരുന്നു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവും സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവും രാവിലെ തന്നെ വന്ന് അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. അച്ചന്റെ ഭൗതീക ശരീരം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 03.15 ന് മൃതദേഹം കുമരകം വടക്കുംകര ഇടവക ദൈവാലയത്തിൽ എത്തിക്കും. 04.15 ന് ഏറ്റുമാനൂരിലുള്ള അച്ചന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. 27 ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് അച്ഛന്റെ ഇടവകയായ ഏറ്റുമാനൂർ വെട്ടിമുകൾ St. Mary’s പള്ളിയിൽ 10.30 പരിശുദ്ധ കുർബാനയോടെ മൃതസംസ്കാരം നടക്കും.

അച്ചന്റെ ആത്മാവിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം അച്ചന്റെ വേർപാടിൽ വേദനിക്കുന്ന മാതാപിതാക്കൾ കുടുംബാംഗങ്ങൾ അച്ചന്റെ ബാച്ചിലെ മറ്റു വൈദീകർ അച്ഛനെ സ്നേഹിക്കുന്ന മറ്റെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം…

*ദൈവം അനുഗ്രഹിക്കട്ടെ*

വോക്കിങ്: മരണങ്ങൾ വിട്ടുമാറാതെ യുകെയിലെ പ്രവാസിമലയാളികൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. വോക്കിങ്ങില്‍ താമസിക്കുന്ന കോട്ടയം പാലാ കുടക്കച്ചിറ സ്വദേശി ജോസ് ചാക്കോ (54 ) ക്യാന്‍സര്‍ രോഗം മൂലമാണ് നിര്യാതനായത്. കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്ന ജോസ്, കുടക്കച്ചിറ വെള്ളാരംകാലായില്‍ കുടുംബാംഗമാണ്. വോക്കിങ്ങിലെ അഡല്‍സ്റ്റോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു ജോസ്. ഭാര്യ ജെസ്സി ജോസും മൂത്ത മകന്‍ ജോയലും മരണസമയത്തു കൂടെയുണ്ടായിരുന്നു. ജോയല്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ്. ഇളയ മകന്‍ ജോബിന്‍ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ്. ജോസിന്റെ ജർമ്മനിയിൽ ഉള്ള ബന്ധുക്കളും സഹോദരങ്ങളും മരണവാർത്തയറിഞ്ഞു യു കെ യിലേക്ക് പുറപ്പെട്ടതായി വോക്കിങ്ങിലുള്ള സുഹൃത്തുക്കൾ അറിയിച്ചു.

മരണ വിവരം അറിഞ്ഞു വോക്കിങ് പരിസരത്തുള്ള നിരവധി മലയാളികള്‍ വോക്കിങ് ഹോസ്‌പൈസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മുൻ യുക്മ പ്രസിഡന്റ് വർഗീസ് ജോൺ ഉൾപ്പെടെയുള്ള മലയാളി സംഘടനാ പ്രവർത്തകരും സഹായഹസ്തങ്ങളുമായി എത്തിയവരിൽപെടുന്നു. ശവസംക്കാരം നാട്ടിലാണ് നടത്തപ്പെടുക. ഫ്യൂണറൽ ഡിറെക്ടർസ് ബോഡി ഏറ്റെടുത്തതായി സുഹൃത്തുക്കൾ അറിയിച്ചു. എന്നാൽ നാട്ടിൽ കൊണ്ടുപോകുന്ന തിയതിയും പൊതുദർശനവും എന്ന് തുടങ്ങിയുള്ള കാര്യയങ്ങൾ പിന്നീട് മാത്രമേ അറിയുവാൻ കഴിയുകയുള്ളു.

കോട്ടയം മന്ദിരം ആശുപത്രിയിലെ നേഴ്‌സായി ജോലി ചെയ്‌തിരുന്ന ജുനിയ ഇന്ന് വൈകുന്നേരം ഉണ്ടായ ബൈക്കപടകടത്തില്‍ മരണമടഞ്ഞു. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഭര്‍ത്താവിന്റെ നില ഗുരുതരമായി തുടരുന്നു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മക്കളുണ്ട്. നേഴ്‌സായ ജുനിയയുടെ അകാല വിയോഗത്തിൽ യുഎന്‍എ പ്രസിഡന്റ് ജാസ്മിൻഷാ അനുശോധനം രേഖപ്പെടുത്തി. ജൂനിയയുടെ ഭര്‍ത്താവിന്റെ ആരോഗ്യത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാസഹായം അഭ്യർത്ഥിക്കുന്നതായും അറിയിച്ചു.

 

ടോം ജോസ് തടിയംപാട്

കഴിഞ്ഞ മൂന്നാം തിയതി യു.കെയിലെ സന്ദര്‍ലാന്‍ഡില്‍ അന്തരിച്ച ഇടുക്കി തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കുന്നെലിന്റെ ശവസംസ്‌ക്കരം സന്ദര്‍ലാന്‍ഡിലെ ബിഷപ്പ് വിയര്‍ മൗത്ത് സെമിത്തേരിയില്‍ നടന്നു. രാവിലെ 9.30 മൃതദേഹം വഹിച്ചു കൊണ്ട് ഫ്യൂണറല്‍ ഡയറക്ട്രേറ്റിന്റെ വാഹനം സന്ദലാന്‍ഡിലെ സെന്റ് ജോസഫ് കാത്തോലിക്ക പള്ളിയില്‍ എത്തിയപ്പോള്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ വലിയ ജനകൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ക്ക് പള്ളി വികാരി ഫാദര്‍ മൈക്കിള്‍ മക്കോയ് ഫാദര്‍ സജി തോട്ടത്തില്‍ ഫാദര്‍ റ്റി.ജി തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

ഹൃദയസ്പര്‍ശിയായ ഒട്ടേറെ നിമിഷങ്ങളാണ് പള്ളിയില്‍ കണ്ടത് അന്ത്യ ചുംബനം നല്‍കാന്‍ നാട്ടില്‍ നിന്നും എത്തിയ പിതാവ് ലൂക്കാച്ചന്റെയും അമ്മ ത്രേസിയാമ്മയുടെയും കണ്ണുനീര്‍ എല്ലാവരെയും കരയിപ്പിച്ചു. അന്ത്യ ചുംബനം നല്‍കിയ ശേഷം മകനെ ഒരിക്കല്‍ കൂടി കുലുക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച പിതാവിനെ സ്‌നേഹം കണ്ടു നിന്നവരുടെ ഹൃദയം മുറിച്ചുകടന്നു പോയി, ഭാര്യ ആലിസ് കിട്ടിയ അനുശോചന സന്ദേശങ്ങള്‍ എല്ലാം പെട്ടിക്കുള്ളില്‍ അടുക്കിവെച്ച് അന്ത്യചുംബനം നല്‍കി ബെഞ്ചിലേക്ക് ചെരിഞ്ഞു വീണു. ഇതൊന്നും അറിയാതെ അരുണിന്റെ ആറും നാലും രണ്ടും വയസുള്ള കുട്ടികള്‍ അപ്പനെ നോക്കി നിന്നു അവര്‍ക്ക് അവരുടെ അച്ഛന്‍ അവരെ വിട്ടുപോയി എന്ന് മനസിലാകുന്നു പോലുമില്ലായിരുന്നു.

പള്ളിയിലെ അച്ഛന്റെ പ്രസംഗത്തില്‍ അച്ഛന്‍ അരുണും ആലിസും കുട്ടികളും തമ്മില്‍ ഉണ്ടായിരുന്ന അഗാദമായ സ്‌നേഹത്തെ പറ്റിയാണ് വിവരിച്ചത്. അരുണ്‍ യു.കെയില്‍ വന്ന കാലവും ആലിസിനെ കണ്ടുമുട്ടി വിവാഹം ചെയ്തതും കുട്ടികള്‍ ജനിച്ചതും രോഗം തിരിച്ചറിഞ്ഞതും അടങ്ങുന്ന അവരുടെ ജീവിതത്തിന്റെ എല്ലാ തുറകളെപ്പറ്റിയും പ്രതിപാദിച്ചിരുന്നു. ആലിസിന്റെ സഹോദരിമാര്‍ ദുബായില്‍ നിന്നും എത്തിയിരുന്നു അരുണിന്റെ സഹോദരന്‍ ബെഞ്ചമിനും എത്തിച്ചേര്‍ന്നിരുന്നു. അരുണിന്റെ ആറു വയസുള്ള മൂത്തമകന്‍ റീയാനാണ് പള്ളിയില്‍ റീഡിങ്ങ് നടത്തിയത് പള്ളിയിലെ കുര്‍ബാന ഇംഗ്ലീഷിലും മലയാളത്തിലുമാണ് നടത്തിയത്, തികഞ്ഞ അച്ചടക്കം സമയനിഷ്ട്ട എന്നിവ ചടങ്ങിന്റെ സവിശേഷതയായിരുന്നു.

അരുണിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെക്ക് വേണ്ടി പൂക്കള്‍ അര്‍പ്പിച്ചു ആദരിച്ചു, മറ്റു വിവിധ സംഘടനകളും റീത്തുകള്‍ സമര്‍പ്പിച്ചിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയി അവിടെ നടന്ന ചടങ്ങുകള്‍ക്ക് ശേഷം അരുണ്‍ മണ്ണിലേക്ക് യാത്രയായി. പിന്നിട് പള്ളിഹാളില്‍ നടന്ന ചെറിയ സമ്മേളനത്തില്‍ അരുണിന്റെ സഹോദരന്‍ ബെഞ്ചമിനും അലിസിന്റെ സഹോദരി രേഖയും ഈ വേദനയുടെ കാലത്ത് അരുണിന്റെ കുടുംബത്തോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞും തുടര്‍ന്നും അവരെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സന്ദര്‍ലാന്‍ഡിലെ മലയാളി സമൂഹം വന്നവര്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

സലയ്ക്കു വേണ്ടിയുളള പ്രാർത്ഥനകൾ വിഫലമായി. വിമാനവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡോര്‍സെറ്റ് പൊലീസാണ് കാര്‍ഡിഫ് താരത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി അറിയിച്ചത്. വിമാനം കാണാതായതോടെ നടത്തിയ ആദ്യ തിരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.സലയുടേയും ഡേവിഡിന്റേയും കുടുംബത്തിന് ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാകുമെന്നും അനുശോചനമറിയിക്കുന്നതായും കാര്‍ഡിഫ് സിറ്റി ട്വീറ്റ് ചെയ്തു.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. ബ്രിട്ടീഷ് വംശജനായ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണായിരുന്നു സലയ്ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നത്.

രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

യോർക്ഷയർ: യുകെയിലുള്ള യോർക്ഷയറിൽ താമസിച്ചിരുന്ന മലയാളി യുവാവ് നിര്യാതനനായി. ഇന്നലെ ഉച്ചയോടെയാണ് ചികിത്സയിലായിരുന്ന ചാക്കോച്ചൻ (40 വയസ്സ്) നിര്യാതനായത്. ചാലക്കുടി സ്വദേശിയാണ് മരിച്ച ചാക്കോച്ചൻ. ചാലക്കുടിക്കാരിയായ ദീപ ഭാര്യയും പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് ചാക്കോച്ചന്റെ കുടുംബം. ഒൻപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി യുകെയിൽ എത്തിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിലും പിന്നീട് ദീപക്ക് വർക്ക് പെർമിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. പിന്നീടാണ് യോർക്ഷയറിൽ എത്തിച്ചേർന്നത്.

കഴിഞ്ഞ നാലു വർഷത്തോളമായി മോട്ടോർ ന്യൂറോ ഡിസീസ് (MND) എന്ന അപൂർവ രോഗത്തിന് ചികിത്സയിൽ ആയിരുന്നു ചാക്കോച്ചൻ.  തലച്ചോറിനെയും നാഡീവ്യുഹത്തെയും ബാധിക്കുന്ന ഈ രോഗം കാലക്രമേണ ചലനശേഷിയെയും പതിയെ പതിയെ സംസാരശേഷിയെയും ഇല്ലാതാക്കുന്നു. ഈ രോഗം ബാധിച്ചാൽ ഫലപ്രദമായ ചികിത്സ ഇല്ല എങ്കിലും ഈ രോഗം മനുഷ്യ ശരീരത്തുണ്ടാക്കുന്ന ക്ഷതങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മാത്രമേ സാധിക്കുകയുള്ളു.

ഒന്നനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ രോഗക്കിടക്കയിലായ തന്റെ ഭർത്താവിനെ പരിചരിക്കാൻ ഭാര്യയായ ദീപക്ക്  കെയറർ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. വീട്ടിൽ ഒരുക്കിയ പ്രത്യേക ആം ചെയറിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വർഷത്തോളമായി മുൻപോട്ട് പോയികൊണ്ടിരുന്നത്. കിടന്നാൽ ശ്വസിക്കാൻ തടസം ഉണ്ടായിരുന്നു. വർക്ക് പെർമിറ്റിൽ ആയിരുന്ന ഇവർക്ക് ഗവൺമെന്റ് സഹായം ഒന്നും ലഭിച്ചിരുന്നില്ല.

ശവസംക്കാരം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ചാക്കോച്ചന് മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

RECENT POSTS
Copyright © . All rights reserved