ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.
ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.
List of 59 apps banned by Government of India “which are prejudicial to sovereignty and integrity of India, defence of India, security of state and public order”. pic.twitter.com/p6T2Tcd5rI
— ANI (@ANI) June 29, 2020
കമ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെ ഗുവേരയുടെ ജന്മഗൃഹം വില്‍പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിലെ ചെ ഗുവേരയുടെ ജന്മഗൃഹമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ബിബിസി ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
റൊസാരിയോയിലെ ഉര്‍ക്വിസ, എന്‍ട്രെ റിയോസ് തെരുവുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗൃഹം, 2580 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിയോ ക്ലാസിക്കല്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002 ലാണ് ഈ വീട് സ്വന്തമാക്കുന്നത്. സാംസ്‌കാരിക കേന്ദ്രമായി നിലനിര്‍ത്താനായിരുന്നു ഫറൂഗിയയുടെ ലക്ഷ്യം. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നടപ്പിലായില്ല. അതേ സമയം എത്ര തുകയ്ക്കാണ് വീട് വില്‍ക്കുന്നതെന്ന കാര്യം ഫറൂഗിയ വെളിപ്പെടുത്തിയിട്ടില്ല.
നിരവധി പ്രമുഖരാണ് ചെ ഗുവേരയുടെ ജന്മഗൃഹം സന്ദര്‍ശിച്ചിട്ടുള്ളത്. ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍. ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക എന്നിവര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ 1950കളില്‍ തെക്കേ അമേരിക്കയിലൂടെ ചെഗുവേര നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസും ഇവിടെ സന്ദര്‍ശകനായി എത്തിയിരുന്നു.
1928 ല്‍ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ചെ ഗുവേര ജനിച്ചത്. 1953-59 കാലത്ത് അരങ്ങേറിയ ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ചെ ഗുവേരയായിരുന്നു. ഏകാധിപതി ഫുള്‍ജെന്‍സിയൊ ബാറ്റിസ്റ്റയെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ വിപ്ലവമാണ്.
കാൽവഴുതി കൈത്തോട്ടിൽ വീണു കാൽ കിലോമീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയ കുരുന്നിനു രക്ഷകരായി നാട്ടുകാരുടെ ഹീറോകളായി കുട്ടിപ്പട്ടാളം. തെരേസ എന്ന ഒന്നേമുക്കാൽ വയസുകാരുടെ ജീവിതത്തിലേക്കുള്ള മടക്കയായത്ര ഇങ്ങനെ:
കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകൾ തെരേസ അമ്മ ബിന്ദുവിന്റെ വീടായ പൊൻകുന്നം എലിക്കുളം മല്ലികശേരി പുത്തൻ പുരയ്ക്കൽ വച്ചാണ് അപകടത്തിൽപെട്ടത്.ചൊവ്വ വൈകിട്ട് 5.30 നാണ് വീടിനു പിന്നിലെ കൈത്തോട്ടിലേക്കു വീണത്. വീട്ടുകാർ അറിഞ്ഞില്ല. തോട്ടിൽ രണ്ടര അടിയോളം വെള്ളമുണ്ടായിരുന്നു. 300 മീറ്ററോളം ഒഴുകി കുട്ടി കൈത്തോട് ചേരുന്ന സ്ഥലത്തു കുളിച്ചു കൊണ്ടിരുന്ന സീനയും പ്രിൻസിയും ഇതു കണ്ടു.
ഒഴുകി വരുന്നത് പാവയാണെന്നാണ് എന്ന് അവർ ആദ്യം കരുതിയത്. അടുത്തുവന്നപ്പോഴാണ് കുഞ്ഞാണെന്നു മനസിലായത്. ഞങ്ങൾ നിലവിളിച്ചു. താഴെ കുളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഓടിവന്നു. ഈ സമയം കുഞ്ഞ് കടവ് കഴിഞ്ഞിരുന്നു.– സീനയും പ്രിൻസിയും പറഞ്ഞു.
സഹോദരങ്ങളായ പാമ്പോലി കിണറ്റുകര ഡിയോൺ നോബി (11), റയോൺ നോബി (9), നിഖിൽ മാത്യു (15), കല്ലമ്പള്ളിയിൽ ആനന്ദ് (17) മുകളിലെ കടവിൽ നിന്നു 2 ചേച്ചിമാർ വിളിച്ചു പറഞ്ഞു. ഒരു കുഞ്ഞ് ഒഴുകി വരുന്നേ എന്ന്. ഞങ്ങൾ നോക്കുമ്പോൾ ഒരു കൈ മാത്രം വെള്ളത്തിനു മുകളിൽ കാണാം. കുഞ്ഞിന്റെ കൈകളിൽ പിടി കിട്ടിയെങ്കിലും രക്ഷിക്കാനായില്ല. ആനന്ദ് ചേട്ടനാണു കുഞ്ഞിനെ മുങ്ങിയെടുത്തത്. കുഞ്ഞിനെ രക്ഷപെടുത്തിയ കുട്ടികളുടെ വാക്കുകൾ ഇങ്ങനെ…
വേദനയും നന്ദിയും ചാർത്തിയ കണ്ണുകളാൽ കുട്ടിയുടെ അമ്മ ബിന്ദു പറയുന്നത്…
മോൾ പോയതറിഞ്ഞില്ല. കൈത്തോടിനു സമീപത്തേക്കു പോകാതിരിക്കാനായി വീടിന്റെ ഗ്രില്ല് എല്ലാ സമയവും പൂട്ടിയിടും. ഇന്നലെ മറന്നു. തെരേസയും ചേച്ചി എലിസബത്തും വീട്ടിൽ ഉണ്ടായിരുന്നു. ടിവി വാർത്ത തുടങ്ങിയ ശേഷം കുട്ടികളെ അന്വേഷിച്ചപ്പോൾ തെരേസയെ കണ്ടില്ല. വീടിന്റെ പരിസരത്തു തിരച്ചിൽ നടത്തിയ ശേഷം സമീപത്തെ ബന്ധു വീട്ടിലും അന്വേഷണം നടത്തി. ഇതിനിടെയാണ് കുഞ്ഞിനെ തോട്ടിൽ നിന്നു കണ്ടെത്തി ആശുപത്രിയിലേക്കു കൊണ്ടു പോയ വിവരം അറിഞ്ഞത്.
പ്രാഥമിക ശിശ്രുഷ നൽകി കുട്ടിയുടെ ജീവൻ നിലനിർത്തിയ അയൽവാസിയുടെ വാക്കുകൾ
കുഞ്ഞിനെ കമഴ്ത്തി കിടത്തി പുറത്ത് തട്ടി 2 കവിൾ വെള്ളം പുറത്തു കളഞ്ഞു. ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി കുഞ്ഞിന് അനക്കം ഇല്ലായിരുന്നു. തുടർച്ചയായി സിപിആർ നൽകി. ഒന്നര മിനിറ്റിനകം ആശുപത്രിയിൽ എത്തിച്ചു. കണ്ണുകൾ അടഞ്ഞു വായിൽ നിന്നു നുരയും പതയും വന്ന കുഞ്ഞിനെ ആദ്യം എത്തിച്ചത് തൊട്ടടുത്തുള്ള എന്റെ വീട്ടിൽ. ഇവിടെ നിന്നാണു ഞാനും ബന്ധുവായ എബിനും ചേർന്നു കുഞ്ഞിനെ പൈകയിലെ സ്വകാര്യ ആശുപത്രിയിെലത്തിച്ചത്.അയവാസിയായ തോമസ് മാത്യു പറഞ്ഞു. സിപിആർ കൊടുത്തത് രക്ഷയായി. കുഞ്ഞിനു കാർഡിയാക് പൾമണറി റീസക്സിറ്റേഷൻ (സിപിആർ) ചെയ്തതു കൊണ്ടാണു ജീവൻ തിരിച്ചു കിട്ടിയത്. ഇതുകൊണ്ടു തലച്ചോറിനും ഹൃദയത്തിനും തകരാർ സംഭവിച്ചില്ല.ഡോ. അലക്സ് മാണി (ചീഫ് കൺസൽറ്റന്റ് പീഡിയാട്രിഷ്യൻ, പാലാ മരിയൻ മെഡിക്കൽ സെന്റർ) വാക്കുകൾ
നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കിയ സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. രഹ്ന ഫാത്തിമയ്ക്കെതിരെ തിരുവല്ല പോലീസാണ് കേസെടുത്തത്.
ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എവി അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. ‘സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ’ എന്ന് കുറിച്ചുകൊണ്ടാണ് രഹ്ന കുട്ടികള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
തുടര്‍ച്ചയായി 10 ബോട്ടില്‍ ബിയര്‍ കുടിച്ച യുവാവിന്റെ മൂത്രസഞ്ചി തകര്‍ന്നു. ഉറങ്ങിപ്പോയ യുവാവ് ഇടയ്ക്ക് മൂത്രമൊഴിക്കാത്തതിനെ തുടര്‍ന്നാണ് മൂത്രസഞ്ചി തകര്‍ന്നത്.
വടക്കന്‍ ചൈനയിലെ ഷീജാങ് പ്രവിശ്യയിലായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് 40കാരനായ ഹു എന്ന യുവാവ് സുജി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂത്രസഞ്ചി തകര്‍ന്നതായി കണ്ടെത്തിയത്.
തുടര്‍ച്ചയായി 10 ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷം ഇയാള്‍ 18 മണിക്കൂറുകളോളം ഉറങ്ങി. ഇതിനിടയില്‍ മൂത്രമൊഴിക്കാന്‍ പോലും എഴുന്നേറ്റില്ല. തുടര്‍ന്നാണ് മൂത്രസഞ്ചി തകര്‍ന്നത്.
മൂത്രസഞ്ചി തകര്‍ന്നതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാതിരുന്ന ഹു കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ മൂത്ര സഞ്ചിയില്‍ മൂന്ന് പൊട്ടലുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. സമ്മര്‍ദ്ദം കൂടിയതു കൊണ്ടാണ് മൂത്ര സഞ്ചി തകര്‍ന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
നിലവില്‍, യുവാവ് ഓപ്പറേഷനു ശേഷം വിശ്രമത്തിലാണ്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത്തരത്തിലുള്ള കേസ് വിരളമാണെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മൂത്രസഞ്ചിക്ക് വലുതാവാന്‍ കഴിയുമെങ്കിലും 350 മുതല്‍ 500 മില്ലി ലിറ്റര്‍ മൂത്രം മാത്രമേ അതില്‍ ഉള്‍ക്കൊള്ളാനാവൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ കുടുംബാംഗങ്ങളും സിനിമാ പ്രേമികളും വേദനയിലാണ്. ജൂൺ 14 നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ ബാന്ദ്രയിലെ താമസസ്ഥലത്ത് കണ്ടെത്തിയത്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാത്ത ഒരാൾ കൂടിയുണ്ട്, നടന്റെ വളർത്തു നായ ഫഡ്ജ്.
സുശാന്ത് പോയതറിയാതെ നടനെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ കണ്ണു നിറയ്ക്കുന്നത്. ഫോണിന്റെ സ്ക്രീനിൽ സുശാന്തിന്റെ ഫൊട്ടോ നോക്കിയിരിക്കുന്നതും സങ്കടത്തോടെ തറയിൽ കിടക്കുന്നതിന്റെയും ചിത്രങ്ങൾ നടൻ മൻവീർ ഗുർജർ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
പട്ന സ്വദേശിയായ സുശാന്ത് ഡൽഹിയില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ടെലിവിഷനിലും സജീവമായിരുന്നു സുശാന്ത്. ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.
ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
Bro 💔 #SushanthSinghRajput koi aur naaa sahi ye to teri Value aaj bhi janta hai! 😔 pic.twitter.com/gW2vcCSh2T
— Manveer Gurjar (@imanveergurjar) June 17, 2020
ചൈനയില്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു. തെക്കുകിഴക്കന്‍ ചൈനയിലാണ് അപകടം നടന്നത്. അപകടത്തില്‍ 19 പേര്‍ മരിച്ചതായും 172 പേര്‍ക്ക് പരിക്കേറ്റതായുമാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 4.45നാണ് അപകടം ഉണ്ടായത്. ഷെന്‍ജിയാങ് പ്രവിശ്യയിലെ ഷാങ്ഹായില്‍ ഷെന്യാങ്ജ ഹൈകൂ എക്‌സ്പ്രസ് പാതയിലാണ് അപകടം നടന്നത്. അതേസമയം ടാങ്കര്‍ മറിഞ്ഞ് ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ചത് കാരണം സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും തീപ്പിടിച്ചു.
നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പരിക്കേറ്റ 189 പേരെ ആറ് ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി വെന്‍ലിങ് നഗര ഭരണകൂടം അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
മുട്ടയിടാനെത്തുന്ന പച്ച കടലാമകളുടെ ഡ്രോണ്‍ വീഡിയോകള്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് സയന്‍സ് വിഭാഗം പുറത്ത് വിട്ടു. ഓസ്‌ട്രേലിയയിലെ റെയ്ന്‍ ദ്വീപിലെ കരയിലേക്ക് മുട്ടയിടാനായി എത്തുന്ന 64,000 ത്തോളം പച്ച കടലാമകളുടെ ചിത്രമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് ഫൗണ്ടേഷന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ഗ്രേറ്റ് ബാരിയര്‍ റീഫിലെ ദ്വീപിലേക്കു മുട്ടയിടാനെത്തുന്ന കടലാമകളാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യമായാണ് കടലാമകളുടെ ഇത്ര വലിയ ഒരു കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്താന്‍ സാധിക്കുന്നത്. കടലാമകള്‍ക്ക് മുട്ടയിടാന്‍ അനുയോജ്യമായ വിധത്തില്‍ റെയ്ന്‍ ദ്വീപിനെ മാറ്റിയെടുക്കുന്നതിനായി ആരംഭിച്ച റെയ്ന്‍ ഐലന്‍ഡ് റിക്കവറി പ്രോജക്ടിന്റെ ഭാഗമായാണ് പച്ച കടലാമകളുടെ ആകാശദൃശ്യം പകര്‍ത്തിയത്.
മുട്ടയിടാന്‍ സുരക്ഷിതമായ സൗകര്യങ്ങള്‍ ഇല്ലാത്തതും മത്സ്യബന്ധന ഉപകരണങ്ങളില്‍ പെട്ട് അപകടത്തിലാവുന്നതും മൂലം പച്ചകടലാമകള്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. 64000 എന്ന കണക്ക് ഒരു ഏകദേശ കണക്കു മാത്രമാണന്നും ഗവേഷകര്‍ പറയുന്നു. മുന്‍പ് ബോട്ടില്‍ യാത്ര ചെയ്ത് സമുദ്രത്തില്‍ വച്ചുതന്നെ അടയാളം നല്‍കിയതും അല്ലാത്തവയുമായ കടലാമകളുടെ എണ്ണം എടുക്കുന്നതിന് ഗവേഷകര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് ഉദ്ദേശിച്ച ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഡ്രോണ്‍ ഉപയോഗിച്ച് ചിത്രം പകര്‍ത്താന്‍ തീരുമാനിച്ചത്.
പച്ച കടലാമകളുടെ എണ്ണം സംബന്ധിച്ച വിലയിരുത്തലുകള്‍ തെറ്റാണെന്നാണ് ചിത്രം തെളിയിക്കുന്നതെന്ന് മുതിര്‍ന്ന ഗവേഷകനായ ഡോക്ടര്‍ ആന്‍ഡ്രൂ ഡെന്‍സ്റ്റന്‍ പറയുന്നു. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് പച്ച കടലാമകളെ കൂടുതലായി കാണാറുള്ളത്. വാസസ്ഥലങ്ങളില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ചാണ് അവ മുട്ടയിടാന്‍ കരയിലേക്കെത്തുന്നത്.
തന്റെ മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ടിസ്റ്റായ സീമ വിനീത് ഉയർത്തിയ ആരോപണത്തിൽ നിലപാടു വ്യകതമാക്കി നടി മാല പാര്‍വതി. മകന്‍ ചെയ്തതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും നിയമപരമായി നേരിടുമെന്നും മാല പാര്‍വതി പ്രതികരിച്ചു. അനന്തകൃഷ്ണന്‍ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും ചെയ്തതിന്റെ ഉത്തരവാദിത്തം അയാള്‍ സ്വയം ഏറ്റെടുക്കുമെന്നും മാല പാര്‍വതി പറഞ്ഞു.
സംഭവത്തെക്കുറിച്ച് മാല പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ: “സംഭവം അറിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി നീങ്ങാനും പറഞ്ഞു. എന്നിട്ടപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചു. നേരില്‍ കണ്ടാലേ, ഈ വിഷയം തീരൂ എന്ന് അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. പിന്നീട് ഒരു വോയ്സ് നോട്ട് കിട്ടി. അതില്‍ നഷ്ടപരിഹാരം കിട്ടിയാലേ ഈ വിഷയം തീരാന്‍ സാധ്യതയുള്ളൂ എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിനു ശേഷം ഞാന്‍ പ്രതികരിച്ചില്ല.”
സീമ വിനീതിന് നേരിടേണ്ടി വന്നത് തികച്ചും ദുഃഖകരമായ അനുഭവമാണെന്ന് പറയുമ്പോഴും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാല പാര്‍വതി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. “മെയ്ക്കപ്പ് ആര്‍ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി എന്റെ മകന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അത് പരസ്പര സമ്മതത്തോടെ ആയിരുന്നെന്നാണ് അവന്‍ പറയുന്നത്. സത്യമെന്തായാലും പുറത്തു വരണം. ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ഇക്കാര്യത്തില്‍ സീമയ്ക്ക് ഒപ്പമാണ്. മകനെ ഒരിക്കലും പിന്തുണയ്ക്കില്ല. എന്നാല്‍ മകന്‍ പറയുന്നത് അവര്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെ ആണെന്നുമാണ്.”
എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാല പാര്‍വതിയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. അതിനെക്കുറിച്ച് പാർവതി പറയുന്നതിങ്ങനെ: “സീമ എന്നോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച ഞാന്‍ കേട്ടു എന്നാണ് പറഞ്ഞത്. അവര്‍ അങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യുന്നതായുള്ള ഓഡിയോ ക്ലിപ് എനിക്ക് കിട്ടി. മറ്റൊരു മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ആണ് അതു അയച്ചു തന്നത്. അവര്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. എന്തായാലും ഇത് ഒതുക്കിതീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിനു ശ്രമിച്ചാല്‍ അതു നടക്കില്ല. നിയമപരമായി മുന്നോട്ടു പോകാം. എന്റെ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, അത് തെളിയിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കട്ടെ,” മാല പാര്‍വതി പറഞ്ഞു.
ഏകപക്ഷീയമായ സെക്സ് ചാറ്റാണ് നടന്നതെന്ന സീമ വിനീതിന്റെ ആരോപണത്തില്‍ സംശയമുണ്ടെന്നും പരസ്പര സമ്മതത്തോടെ നടന്ന സംഭാഷണമായിരുന്നെന്ന് സംശയിക്കുന്നതായും മാല പാര്‍വതി വ്യക്തമാക്കി. ഇക്കാര്യം മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഉഭയസമ്മതപ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കില്ലെന്ന് പാര്‍വതി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് താരം ആവശ്യപ്പെട്ടു. കൂടാതെ, സെക്സ് ചാറ്റിനു വേണ്ടി ഫെയ്സ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളില്‍ പല സീക്രട്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നും അവയ്ക്കെതിരെയും നടപടി വേണമെന്നും മാല പാര്‍വതി പറഞ്ഞു.
അതേസമയം, അനന്തകൃഷ്ണനെതിരെ ഉന്നയിച്ച ആരോപണത്തിന്റെ മറവില്‍ മാല പാര്‍വതിക്കെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വ്യക്തിഹത്യയെ അപലപിച്ച് സീമ വിനീത് രംഗത്തു വന്നു. “ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാൻ ഉന്നയിച്ച സത്യങ്ങൾ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണയ്ക്കാൻ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളിൽ എനിക്കൊരു പങ്കുമില്ല,” സീമ വിനീത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
നഷ്ടപരിഹാരം വാങ്ങാന്‍ നടക്കുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയില്‍ സീമ പ്രതികരിച്ചു. “കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല,” സീമ പറഞ്ഞു.
മാല പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ച് സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അന്തകൃഷ്ണന്റെ പേരു വെളിപ്പെടുത്താതെയായിരുന്നു ആദ്യം സീമ ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീട് മാല പാര്‍തിയുടെ മകനില്‍ നിന്നാണ് മോശം അനുഭവം നേരിട്ടതെന്ന് അവർ തുറന്നു പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ പലരും കടലാസിലെഴുതിയ പരാതിയുമായി പോകുമ്പോൾ പാലോട് ഒരു കുടുംബം പോയത് കടമായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തുമായാണ്. പാലോട് പൊലീസ് സ്റ്റേഷനിലാണ് രണ്ട് മക്കളുമായി ഒരു വീട്ടമ്മ കടം ചോദിച്ചെത്തിയത്. സഹായമായല്ല കടമായാണ് ഇവർ പണം ചോദിച്ചത്. അത് ജോലി ചെയ്ത് വീട്ടിക്കൊള്ളാമെന്നും അവർ കത്തിൽ വ്യക്തമാക്കിയിരുന്നു.
കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ പൊലീസുകാർ പണത്തിന് പുറമെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും വാങ്ങി നൽകി.
എസ്ഐക്ക് ലഭിച്ച കത്ത് ഇങ്ങനെ, “സർ, ഞങ്ങൾ പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൂത്തമകള്‍ പ്ലസ് ടുവിലും ഇളയമകൾ നാലിലുമായി പഠിക്കുന്നു. കുട്ടിക്ക് ടിസി വാങ്ങാന്‍ പോകുന്നതിനു മറ്റും എന്റെ കയ്യില്‍ സാമ്പത്തികമായി ഒന്നുമില്ല. അതിനാൽ ഒരു 2000 രൂപ കടമായി തന്ന് സഹായിക്കണം. ജോലിക്ക് പോയതിന് ശേഷം തിരികെ തരാം.”
പൊലീസുകാർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായ മനസ്സ് ഉണർന്നു. അവരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്.