കോവിഡ് ഓട്ടം തുടങ്ങിയതു മുതല്‍ മിക്ക 108 ആംബുലന്‍സ് ഡ്രൈവര്‍മാരും കുടുംബത്തെ ഓര്‍ത്ത് വീട്ടില്‍ പോകുന്നില്ല. പോകുന്നവര്‍ കുടുംബത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞു വിടുകയാണ്. അതുകൊണ്ടാണ് മഞ്ചേരിയിലെ മൂന്നു വയസ്സുകാരി ഇനിയയുടെ ആഗ്രഹം കോവിഡ് കാലത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലെ സങ്കടക്കാഴ്ചയായത്.
പെരിന്തല്‍മണ്ണയിലെ ആംബുലന്‍സ് ജീവനക്കാരനായ വറ്റല്ലൂര്‍ പള്ളിപ്പറമ്പില്‍ സഗീര്‍ വീട്ടില്‍ പോയിട്ട് 25 ദിവസം കഴിഞ്ഞു. ഫോണ്‍ മുഖേന ആണു വീട്ടുകാരുമായി ബന്ധം. ഏക മകള്‍ ഉപ്പയെ കാണാന്‍ വാശി പിടിക്കുമ്പോള്‍ നാളെ വരുമെന്നു പറഞ്ഞു ഭാര്യ ആശ്വസിപ്പിക്കുമെന്നു സഗീര്‍ പറയുന്നു. നാളെകള്‍ ആഴ്ചകള്‍ക്കു വഴിമാറി. രോഗികളെയും കൊണ്ടു ആശുപത്രിയിലേക്കു കുതിക്കുമ്പോള്‍ കുടുംബ കാര്യങ്ങള്‍ മാറ്റിവയ്ക്കുകയാണ്.
ഇന്നലെ പുലാമന്തോള്‍ ഭാഗത്തുനിന്നു രോഗിയെ കൊണ്ടു വരുമ്പോള്‍ വീടിനു സമീപത്തുകൂടെ പോകുന്ന വിവരം ഭാര്യയെ വിളിച്ചു പറഞ്ഞു.ഉപ്പയെ കാണാന്‍ വാശി പിടിക്കുന്ന കുഞ്ഞുമോളുടെ ആഗ്രഹം വീണ്ടുമൊരു നാളേയ്ക്കു നീട്ടി വയ്ക്കാന്‍ ഉമ്മ മനസ്സിനു കഴിഞ്ഞില്ല. വീടിനു മുന്നില്‍ മകളും ഭാര്യയും കാത്തുനിന്നു. കൂടെ രോഗി ഉള്ളതിനാല്‍ വണ്ടി നിര്‍ത്താതെ ഒന്നു കൈ വീശിക്കാണിച്ചു യാത്ര തുടര്‍ന്നെന്നു സഗീര്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടമായി ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പതിനെട്ടാമത്തെ അടവും പയറ്റുകയാണ് കേരള പൊലീസ്. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി വീട്ടിലേക്കോടിക്കാന്‍ ഇപ്പോള്‍ ഡ്രോണുകളാണ് പോലീസ് ഉപയോഗിക്കുന്ന്.
ഡ്രോണ്‍ കാണുമ്പോഴേ തങ്ങളുടെ മുഖം അതില്‍ പതിയാതിരിക്കാന്‍ മുഖവും മറച്ചുകൊണ്ട് ആളുകള്‍ ഓടാന്‍ തുടങ്ങും. ഡ്രോണ്‍ വീഡിയോകള്‍ കേരള പൊലീസ് സമൂഹമാധ്യമങ്ങളില്‍ മുന്‍പും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പൊലീസിന്റെ ഡ്രോണ്‍ ചരിതം രണ്ടാം ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.
ഡ്രോണ്‍ ക്യാമറയില്‍നിന്ന് രക്ഷപെടാന്‍ ശരവേഗത്തിലാണ് പലരുടേയും ഓട്ടം. ഇതെല്ലാം ചേര്‍ത്തുവച്ച് ഒരു ട്രോള്‍ വീഡിയോ ആക്കിയിരിക്കുകയാണ് കേരള പൊലീസ്.
അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി പേരാണ് ദിവസവും പുറത്തിറങ്ങുന്നത്. വലിയൊരു വിഭാഗം ആളുകള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുമ്പോള്‍ ചെറിയ ഒരു വിഭാഗം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോട് നിസഹകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു സംസ്ഥാനത്ത് ഇന്നുമാത്രം 2431 പേര്‍ക്കെതിരെ കേസെടുത്തു. 2236 പേരെ പൊലീസ് വിവിധ ജില്ലകളിലായി അറസ്റ്റ് ചെയ്തു. 1634 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
”ഈസ്റ്റര്‍ ആയതിനാല്‍ ആരും നിയന്ത്രണങ്ങള്‍ ലംഘിക്കരുത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായേ പുറത്തിറങ്ങാവൂ. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണം. കൈവിട്ടുപോയാല്‍ കോവിഡ് എന്ന മഹാമാരി എന്തുമാകാം. ഇപ്പോഴുള്ള ജാഗ്രത ഇനിയും തുടരണം. രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് ശുഭസൂചനയാണ്. എന്നുകരുതി ജാഗ്രത കുറവ് ഉണ്ടാകരുത്.” പിണറായി വിജയന്‍ പറഞ്ഞു.
Drone sightings..😃
Part 2…✌️ pic.twitter.com/AE9y8W3lsN— Kerala Police (@TheKeralaPolice) April 11, 2020
ഡ്രോണിനെ ഓടിച്ചുവിടാന്‍ നോക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചിരിപടര്‍ത്തുന്നത്. പുഴയില്‍ ഒറ്റയ്ക്ക് കുളിക്കാനെത്തിയയാളാണ് താരം. കുളിസീന്‍ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് എറിയുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഒറ്റയ്ക്കായതുകൊണ്ട് തന്നെ ഇദ്ദേഹം ഡ്രോണ്‍ ക്യാമറയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്. എന്നിട്ടും ഡ്രോണ്‍ തിരികെ പോകാത്തത് കൊണ്ട് ഇയാള്‍ താഴെ നിന്നും കല്ലെടുത്തു. ഇതോടെ ഡ്രോണ്‍ തിരികെ പറന്നു. എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല.
ലോക്ക്ഡൗൺ കാരണം സീരിയലുകളും റിയാലിറ്റി ഷോകളും ഉൾപ്പെടെ എല്ലാ മലയാള ടെലിവിഷൻ ഷോകളുടെയും ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഇതിനെ എങ്ങിനെ നേരിടാൻ ആകും എന്ന ചിന്തയിലാണ് ചാനലുകാരും. അതിന്റെ ഭാഗമായി പഴയ പല പരമ്പരകൾ ചില ചാനലുകൾ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല നിരവധി പരിപാടികളും പുതുതായി കൊണ്ടുവരികയും ചെയ്തു. അതിൽ ചില നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ലോക്ക്ഡൗൺ കാലത്ത് ഏഷ്യാനെറ്റ് കൊണ്ടുവന്ന പരിപാടിയാണ് വീണ്ടും ചില വീട്ടുവിശേഷങ്ങൾ. മലയാളടെലിവിഷൻ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ജഗദീഷ് , ടിനി ടോം , ബിജു കുട്ടൻ , കലാഭവൻ പ്രജോദ്, രജിത് കുമാർ തുടങ്ങി നിരവധി താരങ്ങളോടൊപ്പം മീര നായരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പരിപാടിയിൽ കോട്ടയം നസീറുമായും രജിത്കുമാറുമായും മറ്റു താരങ്ങൾ സംസാരിക്കുകയുണ്ടായി. പരിപാടിയ്ക്കിടയിൽ വച്ച് ടിനിയുടെയും രജിത്തിന്റെയും സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബിഗ് ബോസ് വിശേഷങ്ങൾ പങ്കിടുകയും, ഒപ്പം ഏഷ്യാനെറ്റ് എന്ന ചാനൽ തനിക്ക് തന്ന നല്ല നിമിഷങ്ങളെക്കുറിച്ചും രജിത് വാചാലനാകുന്നുണ്ട്.
മാത്രവുമല്ല, മുൻപ് താൻ കേട്ട സ്ത്രീവിരുദ്ധൻ, സാമൂഹ്യവിരുദ്ധൻ, പ്‍സ്യൂഡോ സയൻസ് വിവാദങ്ങളെ കുറിച്ചും താരം വാചാലൻ ആകുന്നുണ്ട്. ഇതിനിടയിലാണ് ടിനിയുടെ ആവശ്യത്തിന് രജിത് മറുപടി നൽകിയത്. താൻ ബിഗ് ബോസ് കാണാറുണ്ടെന്നും ആ സമയത്താണ് താനും പ്രചോദും ചേർന്ന് ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് നിശയിൽ താൻ ബിഗ് ബോസിനെഅനുകരിച്ചു ഒരു സ്‌കിറ്റുമായി എത്തിയതെന്നും ടിനി ടോം പറയുന്നു.അന്ന് രജിത്തിനെ അവതരിപ്പിച്ചത് പ്രജോദ് ആയിരുന്നുവെന്നും ടിനി വ്യക്തമാക്കി. എന്നാൽ അതിനുശേഷം രജിത് ആർമി എന്ന് പറയുന്ന സോഷ്യൽ മീഡിയ ഗ്രൂപുകളിൽ നിന്നും തെറി വിളി ആണെന്നും സാർ അതൊന്നു അവസാനിപ്പിക്കാൻ അവരോട് പറയണമെന്നും ടിനി രജിത്തിനോട് അഭ്യർത്ഥിച്ചു. ഇതിനു രജിത് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയത്. അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഃഖം ഉണ്ട്. കാരണം എന്താണ് എന്നറിയോ ടിനി, എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രജോദും, ബിജുക്കുട്ടനും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. നിങ്ങളിൽ പലരും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. പ്രേക്ഷകരാണ് നിങ്ങളുടെ ബലം. മാത്രമല്ല രജിത് ആർമി, എന്റെ പട്ടാളക്കാർ എന്ന് പറയുന്നതിനേക്കാളും ഉപരി എന്നെ സംബന്ധിച്ചിടത്തോളം രണ്ടുവയസ്സുമുതൽ, തൊണ്ണൂറു വയസുകഴിഞ്ഞ ആളുകൾ വരെ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ ആണ് സന്തോഷം”
“അവർ രജിത് എന്ന പച്ചയായ മനുഷ്യനെ സ്നേഹിക്കുകയാണ്. അപ്പോൾ അവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. രജിത്ത് എന്ന സാധരണ മനുഷ്യൻ ലോകമലയാളികളുടെ ഹൃദയത്തിലേക്ക് ഞാൻ ഇടിച്ചു കയറിയതല്ല അവർ എന്നെ കയറ്റിയതാണ്. അവർ എന്നെ അത്രയും സ്‌നേഹിക്കുമ്പോൾ ഹാസ്യാത്മകമായിട്ടാണ് എങ്കിലും എന്നെ മോശക്കാരൻ ആക്കുന്നത് അവർക്ക് സഹിക്കില്ല. അത് അവർ പ്രകടിപ്പിക്കുന്നു. മാത്രവുമല്ല, അവരോട് സ്നേഹത്തോടെ ടിനിയ്ക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാമായിരുന്നു. അതല്ല ടിനിക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ താൻ ഈ അവസരം മാപ്പ് ചോദിക്കുന്നു”, എന്നും രജിത് വ്യക്തമാക്കി.
ലോക്ക്ഡൗണിനിടയിൽ ഒറ്റപ്പെട്ടുപോയ മകനെ തിരിച്ചെത്തിക്കാൻ ഒരമ്മ യാത്ര ചെയ്തത് 1400 കിലോമീറ്റർ. അതും മൂന്നു ദിവസം കൊണ്ട് യാത്ര ചെയ്ത്. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ട മകനെ തെലങ്കാനയില്‍ തിരിച്ചെത്തിക്കാന്‍ ഒരമ്മ ഈ സാഹസിക യാത്രനടത്തിയത്. 48-കാരിയായ റസിയ ബീഗമാണ് ആന്ധ്രയില്‍ നിന്ന് മകനെ സ്‌കൂട്ടറില്‍ തിരിച്ചെത്തിച്ചത്. നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വര്‍ഷം മുമ്പ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. രണ്ട് ആണ്‍ മക്കളുണ്ട്. ഒരാള്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകന്‍ നിസാമുദ്ദീന്‍ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.
സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ് മാര്‍ച്ച് 12ന് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. റൈഡിങിന് പോകുകയാണെന്ന് കരുതി പോലീസ് തടഞ്ഞുവെക്കാനുള്ള സാധ്യതയെ തുടര്‍ന്നാണ് മൂത്തമകനെ അയക്കാതെ നിസാമുദ്ദീനെ തിരിച്ചുകൊണ്ടുവരാന്‍ റസിയ ബീഗം മുന്നിട്ടിറങ്ങിയത്. പോലീസില്‍ നിന്ന് അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര.
നെല്ലൂരിലെ സോളയില്‍ നിന്നാണ് അവര്‍ മകനേയും കൊണ്ടു മടങ്ങിയത്.’ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു’ റസിയ ബീഗം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും വലിയ തോതില്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്നതിലേക്ക് വഴിനയിക്കുമെന്നാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ ആശങ്കപ്പെട്ടിരുന്നത്. ജനസംഖ്യ ആവശ്യമില്ലാതെ കൂട്ടാന്‍ താല്‍പര്യപ്പെടാത്ത പല രാജ്യങ്ങളും ഇതിനെതിരായ പ്രചാരണങ്ങള്‍ വരെ നടത്തുകയുണ്ടായി. നിരോധ് പോലുള്ള ഗര്‍ഭനിരോധന ഉപാധികളുടെ വില്‍പനയിലുണ്ടായ വര്‍ധനയും മറ്റും ലോക്ക്ഡൗണ്‍ ലൈംഗികത സംബന്ധിച്ച വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തു.
ന്യൂ സീലാന്‍ഡില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഇതിലേറെ കൗതുകമുണര്‍ത്തുന്നതാണ്. ഇവിടെ സെക്സ് ടോയ്കളുടെ വില്‍പനയില്‍ വലിയ വര്‍ധന വന്നിരിക്കുന്നു. മാര്‍ച്ച് 25ന് പ്രധാനമന്ത്രി ജസിന്ദ ആര്‍ഡേണ്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ സെക്സ് ടോയ്കളുടെ വില്‍പനയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഒരു മാസത്തെ ലോക്ക്ഡൗണാണ് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
പലയാളുകളും ആദ്യമായാണ് സെക്സ് ടോയ്കള്‍ വാങ്ങുന്നതെന്നതാണ് കൗതുകകരമായ കാര്യം. ന്യൂസീലാന്‍ഡിലെ അഡള്‍ട്ട് ഉല്‍പന്നങ്ങളുടെ നിര്‍മാതാവായ അഡള്‍ട്ട് ടോയ് മെഗാസ്റ്റോറിന്റെ വക്താവായ എമിലിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. “ശരി, സമയമുണ്ടല്ലോ, പുതിയ ചിലതൊക്കെ അറിഞ്ഞിരിക്കാം”, എന്നതാണ് മിക്കവരുടെയും മനോഗതിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.മെന്‍സ്ട്രല്‍ കപ്പ്, കോണ്ടം, ല്യൂബ്രിക്കന്റ് എന്നിവയുടെ വില്‍പനയും വര്‍ധിച്ചിട്ടുണ്ട്.
നിരത്തിൽ മാത്രമല്ല ആകാശത്തും പറന്നു നടന്ന് നിരീക്ഷണത്തിലാണ് കേരള പൊലീസ്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനിടെ തലയിൽ തുണിയിട്ട് ഓടുന്നവരുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂട്ടമായി കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസിന്റെ ഡ്രോൺ എത്തുന്നതെങ്കിലോ? ആ കാഴ്ചയാണ് ഇപ്പോൾ ചിരി നിറയ്ക്കുന്നത്.
വയനാട് മാനന്തവാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതാണ് കുറച്ച് യുവാക്കൾ. ഇതിനിടയിലാണ് ഡ്രോൺ വരുന്നത്. പിന്നീട് സംഭവിച്ചത് പൊലീസ് ട്രോളാക്കി. വിഡിയോ കാണാം.
കാലത്തിനു മുന്നേ നടന്ന മലയാള സിനിമ, കൊറോണയെ എത്ര സില്ലിയായാണ് പ്രേംനസീര്‍ തോല്‍പ്പിച്ചതെന്നുൾപ്പെടെ തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോയിൽ കൊറോണ വൈറസിന്റെ രൂപത്തില്‍ തുങ്ങിയാടുന്ന വലിയ പന്തുപോലുള്ള രുപങ്ങൾക്കിടയിൽ നിന്നും ഒഴിഞ്ഞുമാറുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.
ലോകത്തെ ഭിതിയിൽ നിർത്തി മുന്നോട്ട് പോവുകയാണ് കോവിഡ് രോഗ ബാധ. രോഗത്തെ നേരിടാൻ പാടുപെടുകയാണ് ലോക രാഷ്ട്രങ്ങൾ. ഇതിനിടെ നിരവധി തമാശകളും നവ മാധ്യമങ്ങളിൽ സജീവമാണ്. അതിൽ ഒന്നാണ് അനശ്വര മലയാള നടൻ പ്രേം നസീറിന്റെ ഒരു വീഡിയോ.ഭീതിപ്പെടുത്തുന്ന വാർത്തകൾക്കിടയിൽ ആളുകൾക്കിടയിൽ ചിരിപടർത്തുകയാണ് പ്രേം നസീറിറിന്റെ വീഡിയോ.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി വില്‍പനയ്‌ക്കെന്ന് ഒ.എല്‍.എക്‌സില്‍ പരസ്യം. ഒ.എല്‍.എക്‌സില്‍ ആരോ പോസ്റ്റ് ചെയ്ത പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഓണ്‍ലൈനായി വസ്തുക്കള്‍ വില്‍ക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് ഒ.എല്‍.എക്‌സ്.
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നിലവിലെ അവസ്ഥ ശോചനീയമാണെന്നും അതുകൊണ്ട് ചികിത്സയ്ക്കായ് ധാരാളം ചെലവുകളുണ്ടെന്ന് കാണിച്ചാണ് ഒ.എല്‍.എക്‌സില്‍ ചിത്രം സഹിതം പരസ്യം ചെയ്തത്.
കൊവിഡിന്റെ പേരില്‍ വ്യാജപ്രചരണം; ബിപ്ലബ് കുമാര്‍ ദേബിനെതിരെ കേസെടുത്തു
30,000 കോടി രൂപയാണ് പ്രതിമയ്ക്ക് വിലപറഞ്ഞിരിക്കുന്നത്. പരസ്യത്തിന് വന്ന അടിക്കുറിപ്പിങ്ങനെ,
‘അടിയന്തരാവശ്യം! ആശുപത്രികള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി അത്യാവശ്യമായി പണം ആവശ്യമുള്ളതിനാല്‍ സ്റ്റാച്യു ഓഫ് യൂണിറ്റി വില്‍ക്കുന്നു.’
2989 കോടി മുടക്കിയാണ് 2018ല്‍ പട്ടേലിന്റെ പ്രതിമ പണികഴിപ്പിച്ചത്. ഗുജറാത്തിലെ നര്‍മദ ജില്ലയിലാണ് പ്രതിമ പണികഴിപ്പിച്ചത്. 82 കോടിയോളം വരുമാനമുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
ഇത്രയധികം രൂപ ചെലവാക്കിയ പ്രതിമയുടെ നിര്‍മാണത്തിന്റെ തുടക്കം മുതലേ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.കൊവിഡ് പടര്‍ന്നു പിടിച്ചതോടെ ഇന്ത്യയുടെ സാമ്പത്തിക മേഖലയാകെ തകര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് പട്ടേലിന്റെ പ്രതിമ വില്‍പനയ്ക്ക് എന്ന പരസ്യം ചര്‍ച്ചയാകുന്നത്.
ചൈനയിലെ കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന (വെറ്റ് മാര്‍ക്കറ്റ്) മാര്‍ക്കറ്റുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയായി ഈ മാര്‍ക്കറ്റുകള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
വുഹാാനിലെ ഹുനാന്‍ സീഫുഡ് ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണവൈറസിന്റെ ഉല്‍ഭവമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി 1 മുതല്‍ ഈ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇവിടുത്തെ വനവിഭവ വില്‍പന പൂര്‍ണമായും അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതെസമയം, ചൈനയിലെ മറ്റിടങ്ങളിലെല്ലാം ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
175ലധികം രാജ്യങ്ങളില്‍ ഈ രോഗം പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 51000ത്തിലധികമാളുകള്‍ മരണപ്പെട്ടു. പത്ത് ലക്ഷത്തിലധികമാളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു.
എവിടെയൊക്കെ വെറ്റ് മാര്‍ക്കറ്റുകളുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങളുണ്ടെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്കോട്ട് മോറിശണ്‍ പറഞ്ഞു. “ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന എന്തെങ്കിലും ചെയ്യേണ്ട വിഷയമാണിതെന്നാണ് ഞാന്‍ കരുതുന്നത്,” അദ്ദേഹം വിശദീകരിച്ചു.
യുഎസ്സില്‍ 245,500 പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 6,000 മരണങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ നഷ്ടങ്ങളാണ് ഈ രോഗബാധ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.