Social Media

ലോക്ക് ഡൗൺ കാലത്തും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതും ഒരു മലയാളിയുടെ. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഉഴുന്നവടയെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു അത്. ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്.

“ഇത് യൂട്യൂബിൽ കണ്ടാണ് ഉണ്ടാക്കിയത്. നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടിൽ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആൾക്കാൾ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വിൽപന നടത്താറുണ്ട്”- ഇതായിരുന്നു വീഡിയോയിൽ ജോസ് എന്നയാൾ പറഞ്ഞിരുന്നത്. നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്ന ഉപദേശവും നൽകുന്നുണ്ട്.

എന്നാൽ വീഡിയോയെ കാത്തിരുന്നത് തെറിയഭിഷേകവും ട്രോളുകളുമായിരുന്നു. ഇതിനിടെ എന്താണ് ശരിക്കും സംഭവിച്ചതെന്നു വ്യക്തമാക്കിയുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

സുഹൃത്തുക്കളെ കാണിക്കാൻ തമാശയ്ക്ക് ചെയ്ത വീഡിയോ ആണിതെന്നാണ്  യുകെ മലയാളിയായ ജോസ് പറയുന്നത്. പണ്ട് നാട്ടിൽ തനിക്ക് വടയും ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. വർഷങ്ങൾക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ സ്ഥലത്തു നിന്നും തെറിവിളി കിട്ടിയെന്നും ഈ ആലുവക്കാരൻ പുതിയ വീഡിയോയിൽ സമ്മതിക്കുന്നു

ലോക്ക്ഡൗണില്‍ അരി കിട്ടാതായപ്പോൾ രാജവെമ്പാലയെ കൊന്നുതിന്ന് ഭക്ഷണമാക്കി.
അരുണാചൽ പ്രാദേശിലാണ് സംഭവം. വേട്ടക്കാരുടെ സംഘമാണ് രാജവെമ്പാലയെ കൊന്ന് ഭക്ഷണമാക്കിയത്. 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി തോളിലിട്ടു നിൽക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

അതേസമയം, കോവിഡ് 19 ലോക്ക്ഡൗൺ കാരണം തങ്ങളുടെ കൈവശം അരിയൊന്നുമില്ലെന്ന് ഒരാൾ വീഡിയോയിൽ പറയുന്നത് കേൾക്കാം. വാഴയിലയിൽ വെച്ചാണ് രാജവെമ്പാലയെ കഷണങ്ങളാക്കി മുറിക്കുന്നതും വൃത്തിയാക്കുന്നതും.രാജവെമ്പാലയെ കൊല്ലുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

മലയാളിയുടെ ലൈംഗിക ആശങ്കൾ കൊറോണക്കാലത്തും തലപൊക്കി. കൊറോണക്കാലത്ത് ലൈംഗികത വേണമോ വേണ്ടയോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. പങ്കാളിയില്‍ നിന്ന് തനിക്ക് കൊറോണ പകരുമോ? മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പിടുമുറുക്കുമോ തുടങ്ങി ഒരു കൂട്ടം സംശയങ്ങളാണ്. ആശങ്കള്‍ ട്രോളുകളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അതിനു പിന്നില്‍ അല്‍പം കാര്യമുണ്ടെന്ന് പറയുകയാണ് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വൈകിട്ടെന്താ പരിപാടി, അഥവാ കൊറോണക്കാലത്തെ ലൈംഗികത…
കൊറോണക്കാലം തുടങ്ങിയ ഉടനെതന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്സ് ആപ്പ് ട്രോൾ ഫോർവേഡ് ചെയ്തുതന്നു.
ഒരു വനിത മാസികയുടെ ഓഫീസിലെ ചർച്ചയാണ് വിഷയം.
സബ് എഡിറ്റർ എഡിറ്ററോട് ചോദിക്കുന്നു,
“ബോസ്, വരുന്ന ലക്കത്തിലെ കവർ സ്റ്റോറി എന്താണ് ?
“സംശയമെന്ത്, കൊറോണക്കാലത്തെ ലൈംഗികത !”
സത്യം പറഞ്ഞാൽ ഈ ട്രോളിൽ അല്പം സത്യമുണ്ട്. വനിതയിൽ ഞങ്ങൾ ലൈംഗികതയെക്കുറിച്ച് സീരീസ് എഴുതുന്നതിനാൽ കൊറോണയുടെ തുടക്ക കാലത്ത് തന്നെ ഈ വിഷയത്തിൽ ഒരു ലേഖനം എഴുതുന്നത് ഞങ്ങൾ ചർച്ച ചെയ്തിരുന്നു.

സാധാരണ കാലത്ത് തന്നെ ലൈംഗികത പൊതുരംഗത്ത് പോയിട്ട് പങ്കാളിയോട് പോലും തുറന്നു സംസാരിക്കാൻ മടിയുള്ളവരാണ് മലയാളികൾ. ഇതിപ്പോൾ കൊറോണപ്പേടിയിൽ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ലൈംഗികതയുമായി ചെന്നാൽ അത് അനാവശ്യ വിവാദം ഉണ്ടാക്കിയേക്കാമെന്നും, ഉപയോഗപ്രദമായ മറ്റു ലേഖനങ്ങൾ എഴുതുന്നതിന്റെ മൂഡ് മാറ്റിയേക്കാമെന്നും തോന്നിയതിനാൽ എഴുതിയില്ല.
ഇപ്പോൾ കേരളത്തിലെങ്കിലും കൊറോണപ്പേടി തൽക്കാലം ഒന്ന് കുറഞ്ഞതിനാൽ ഇനി നമുക്ക് കൊറോണക്കാലത്തെ ലൈംഗികതയെ പറ്റി സംസാരിക്കാം.

ആറടി ദൂരത്തിൽ ചാടുന്ന വൈറസ്: വൈറസ് ബാധയുള്ളവരുടെ ആറടി അടുത്ത് എത്തുന്നവർക്കും, വൈറസ് ബാധിതർ സ്പർശിച്ച പ്രതലം സ്പർശിച്ചവർക്കും, വൈറസ് പകരാൻ സാധ്യതയുണ്ടെന്നിരിക്കെ ആറടിയും ചേർന്ന് കിടക്കുന്ന ലൈംഗിക വേഴ്ചയിലൂടെ രോഗം പകരാനുള്ള സാധ്യത വ്യക്തമാണല്ലോ. കോണ്ടം ഉപയോഗിച്ച് എയ്ഡ്സ് സാധ്യത കുറക്കുന്നത് പോലെ മാസ്ക് ഉപയോഗിച്ച് പൂർണ്ണമായും വൈറസിനെ തടഞ്ഞു നിർത്താനാവില്ല.

അതുകൊണ്ടുതന്നെ വൈറസ് പോസിറ്റീവ് ആണെന്ന് അറിയാവുന്നവരും, സംശയത്താൽ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ളവരും പരസ്പരം ശരീരത്തിൽ സ്പർശിച്ചുള്ള ലൈംഗിക ബന്ധങ്ങൾക്ക് പോകാതിരിക്കുന്നതാണ് ബുദ്ധി.
ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ ! – തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് അതിന്റെ ഭാവി, ലോക്ക് ഡൌണിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ കിട്ടുമോ എന്ന ടെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൊറോണക്കാലം മാനസിക സമ്മർദ്ദങ്ങളുടെയും കാലമാണ്. രോഗം വരുമോ എന്ന ടെൻഷൻ എല്ലാവർക്കും ഉണ്ടാകും. സാധാരണ നിലയിൽ എല്ലാവർക്കും കുറച്ചു സമയമെങ്കിലും വീട്ടിൽ നിന്നും മാറിനിൽക്കാനുള്ള അവസരമോ, മറ്റുള്ളവർ വീട്ടിൽ നിന്നും മാറി നിൽക്കുന്ന അവസരമോ കിട്ടും. ആ അവസരം പക്ഷെ ലോക്ക് ഡൗണിൽ കിട്ടുന്നില്ല. അതുണ്ടാക്കുന്ന ടെൻഷനും കൂടി ചേരുന്പോൾ ലൈംഗികത ആയിരിക്കില്ല പലരുടേയും മുൻഗണനയിലുള്ളത്. അത്തരം പങ്കാളികളെ ലൈംഗികതയും പറഞ്ഞു ചെന്ന് കൂടുതൽ വിഷമിപ്പിക്കരുത്.

ചുമ്മാ ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും വലിയ സ്‌ട്രെസ് ബസ്റ്റർ ആണ് സെക്സ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇവിടെ അനവധി സാദ്ധ്യതകൾ ഉണ്ട്. സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം. സ്വയംഭോഗത്തിന്റെ ഏറ്റവും വലിയ ഗുണം അത് രോഗം പരത്തുന്നുമില്ല, മറ്റാരുടെയും മൂഡിനെ ആശ്രയിച്ചിരിക്കുന്നുമില്ല എന്നതാണ്. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയുണ്ട്. കൈ സോപ്പിട്ട് ഇരുപത് സെക്കൻഡ് കഴുകാൻ മറക്കേണ്ട. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കിയാലേ പറ്റൂ.
‘എന്തിന്നധീരത ഇപ്പോൾ തുടങ്ങുക എല്ലാം നമ്മൾ പഠിക്കേണം’ – ക്വാറന്റൈണോ ഐസൊലേഷനോ മൂലം പങ്കാളി തൊട്ടടുത്തുണ്ടെങ്കിലും നേരിട്ട് ബന്ധപ്പെടാൻ പറ്റാതിരിക്കുന്നവർക്കും, ലോക്ക് ഡൌൺ മൂലം പങ്കാളികൾ അടുത്തില്ലാത്തവർക്കും ഫോൺ സെക്സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമാണ്. നിങ്ങൾ ഇതിന് മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ അതൊന്ന് കൊഴുപ്പിച്ചെടുക്കാനും ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയമാണ്. ഈ വിഷയം പരിചയമില്ലാത്തവർക്ക് പരിചയസന്പന്നരിൽ നിന്നും നിർദ്ദേശങ്ങൾ പല ബ്രിട്ടീഷ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ പത്രങ്ങൾക്ക് ഇതൊക്കെ എഴുതാൻ നാണമാണ്, അതുകൊണ്ട് ഇന്റർനെറ്റിൽ പോയി പരതിയാൽ മതി.

വീഡിയോ ചാറ്റ് വേണ്ട: ഫോൺ സെക്സിൽ ഹരം മൂത്തു വരുന്നവരും കൊഴുപ്പിക്കാൻ ശ്രമിക്കുന്നവരും ചെയ്യുന്ന അടുത്ത പടിയാണ് വീഡിയോയിൽ പരസ്പരം കണ്ടുകൊണ്ടും കാണിച്ചു കൊണ്ടുമുള്ള സെക്സ്. ലോകം മുഴുവൻ നാളെ നിങ്ങളുടെ വീഡിയോ ചാറ്റ് കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ ആ വഴിക്കു പോകാതിരിക്കുന്നതാണ് നല്ലത്. നഗ്ന വീഡിയോകൾ പകർത്തി അയക്കുന്നതും എല്ലാക്കാലത്തും റിസ്കി പരിപാടിയാണ്. ഡോണ്ട് ഡു… ഡോണ്ട് ഡു.

സെക്സ് ടോയ്‌സ് – യൂറോപ്പിൽ ഈ ലോക്ക് ഡൌൺ കാലത്ത് സെക്സ് ടോയ്സിന്റെ വിൽപ്പനയിൽ നാല്പത് ശതമാനത്തിലേറെ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൌണിൽ കൂടുതൽ സമയമുണ്ട്, കുറച്ച് മാനസിക സംഘർഷവും. അതുകൊണ്ട് അല്പം സന്തോഷത്തിലേക്ക് തിരിഞ്ഞേക്കാം എന്ന് ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയിൽ പക്ഷെ ഈ വസ്തുക്കളുടെ ലഭ്യത പ്രായോഗികമായും നിയമപരമായും പ്രശ്നമായതിനാൽ ഈ ഉപദേശം കേട്ട് വിഷമിക്കാം എന്നല്ലാതെ പ്രയോജനമില്ല. പക്ഷെ ‘സാധനം കൈയിലുണ്ടെങ്കിൽ’ എപ്പോഴും കഴുകി വൃത്തിയാക്കി (20 സെക്കൻഡ് റൂൾ മറക്കേണ്ട) വേണം ഉപയോഗിക്കാൻ, കൊറോണക്കാലത്ത് പ്രത്യേകിച്ചും.

പരീക്ഷണത്തിന്റെ കാലം: ‘ഹം തും ഏക് കമരെ മി ബന്ദ് ഹോ’ എന്ന സാഹചര്യമാണ് ഇപ്പോൾ മിക്ക പങ്കാളികൾക്കും. ടെൻഷനടിച്ചതു കൊണ്ട് കൊറോണ പോവുകയോ സാധാരണ ജീവിതം തിരിച്ചു വരികയോ ഇല്ല. പിന്നെ ചെയ്യാവുന്നത് ഈ സമയം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക എന്നതു മാത്രമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധം ഇതിന് ഉത്തമമാണ്. വളരെ പരിമിതമായ വിഭവങ്ങൾ കൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റുള്ള എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങൾ വരുകയും ചെയ്യുന്ന ഈ കാലം ലൈംഗികതയുടെ എല്ലാ സാധ്യതകളും പരീക്ഷിക്കാൻ പറ്റിയ കാലമാണ്. തന്ത്ര സെക്സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാവുന്നതെന്തും ഇക്കാലത്ത് പരീക്ഷിക്കണം. “ഓ, ആ കൊറോണക്കാലമായിരുന്നു ബെസ്റ്റ്!” എന്ന് നമുക്ക് പിൽക്കാലത്ത് പറയാൻ പറ്റണം.

‘സ്വപ്നങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു’: ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ചുറ്റിക്കളികൾ (വിവാഹേതര ബന്ധങ്ങൾ) കൂടുകയാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. ലോക്ക് ഡൌൺ കാലത്ത് ഓഫ് ലൈൻ ലൈനടികളും വിവാഹേതരബന്ധങ്ങളും ഒന്നും സാധിക്കില്ലല്ലോ (ഈ വിഷയത്തിൽ സർക്കാർ ഇളവനുവദിച്ചിട്ടില്ല). അതുകൊണ്ടു തന്നെ തൽക്കാലം ഈ സ്വപ്നങ്ങൾക്കൊക്കെ അവധി കൊടുത്ത് വീട്ടിലെ സ്വർഗ്ഗത്തിൽ ഒരു മുറി എടുക്കുന്നതാണ് ബുദ്ധി. അതേസമയം മനുഷ്യന് സഹജമായ സ്വഭാവമായതിനാൽ ഓൺലൈനിൽ മതിലുചാടിയുള്ള ഫ്ലർട്ടിംഗും ലൈംഗികച്ചുവയുള്ള ചാറ്റും കൂടുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഫോണും മെസ്സഞ്ചർ ചാറ്റ് ഹിസ്റ്ററിയും ഒന്നും എടുത്ത് പരിശോധിക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി. കാരണം, എന്തെങ്കിലും കണ്ണിൽ പെട്ടാൽ പ്രശ്നം വഷളാകും, കലഹമാകും, ചിലപ്പോൾ അടിപിടിയാകും. ഗാർഹിക അക്രമങ്ങളിൽ അൻപത് ശതമാനം വർദ്ധനയാണ് മറ്റു രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതൊക്കെ ഇപ്പോൾ ഒഴിവാക്കുന്നതാണ് ബുദ്ധി (ഇനി ഇപ്പൊ ഈ ലോക്ക് ഡൌൺ കഴിഞ്ഞാലും ചുറ്റിക്കളികളും പങ്കാളിയുടെ ഫോൺ പരിശോധനയും ഒഴിവാക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്ന് കൂടി പറയട്ടെ).

ഓൺ ലൈൻ ഷോ കൂടി വരുന്നു !: വീടിനു പുറത്തിറങ്ങിയാൽ ഏതെങ്കിലും തരത്തിൽ ലൈംഗികമായ കടന്നുകയറ്റം സംഭവിക്കുന്നത് കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാർഥ്യമാണ്. അടുത്ത് വന്ന് മറ്റാരും കേൾക്കാതെ അശ്ലീലം പറഞ്ഞു പോവുക, പറ്റിയാൽ ശരീരത്തിൽ സ്പർശിക്കുക, കൊച്ചു കുട്ടികളും സ്ത്രീകളും പോകുന്പോൾ നഗ്നത പ്രദർശിപ്പിക്കുക, ഇതൊക്കെ പതിവാണ്. ലോക് ഡൌൺ ആയത് കൊണ്ട് ഇത്തരക്കാർക്ക് അധികം പണിയൊന്നും ഉണ്ടാവില്ല. അവരും വർക്ക് ഫ്രം ഹോം മോഡിലാണ്. ഫേസ്ബുക്കിൽ വന്ന് അശ്ലീലം പറയുക, ലൈംഗിക ചിത്രങ്ങൾ അയക്കുക, മെസ്സഞ്ചർ വീഡിയോ കോളിൽ സ്വന്തം ലൈംഗികത പ്രദർശിപ്പിക്കുക തുടങ്ങിയ പരിപാടികൾക്ക് അവർക്ക് കൂടുതൽ സമയം കിട്ടുന്നു. പോരാത്തതിന് കൊറോണക്കാലത്ത് ആളുകളെ സഹായിക്കാനായി സമൂഹത്തിലെ സ്ത്രീകൾ – ഡോക്ടർമാർ മുതൽ സന്നദ്ധ സേവകർ വരെ – പങ്കുവെക്കുന്ന ടെലഫോൺ നന്പറുകൾ എടുത്ത് ‘ഷോമാൻഷിപ്പ്’ ശക്തിപ്പെടുത്തുന്നതും കൊറോണക്കാലത്തെ ഒരു ദുര്യോഗമാണ്. ശ്രദ്ധിക്കുക.

കുട്ടികളെ ശ്രദ്ധിക്കുക- കുട്ടികളുടെ (ആൺ – പെൺ) നേർക്കുള്ള ലൈംഗിക കടന്നുകയറ്റം കേരളത്തിൽ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ, അറിയുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഈ കൊറോണക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക. സ്വന്തം വീട്ടിലും, അടുത്ത വീട്ടിലും, ഫോണിലും, സൈബർ ഇടങ്ങളിലും അവർക്ക് നേരെ കടന്നുകയറ്റം ഉണ്ടാകാം. ഇത് കൂടാതെ കുട്ടികളുമായി ബന്ധം സ്ഥാപിച്ചെടുത്ത് പിൽക്കാലത്ത് അവരെ ലൈംഗികമായി ഉപയോഗിക്കാൻ തയ്യാറാക്കുന്ന ഗ്രൂമിങ് എന്ന പരിപാടിയിൽ അകപ്പെടാനും സാധ്യതയുണ്ട്. കാരണം കുട്ടികൾ മിക്ക സമയവും ഓണലൈൻ ആണ്, അല്പം വിഷാദത്തിലും ആയിരിക്കുന്ന അവരെ വലയിട്ടു പിടിക്കാൻ എളുപ്പമാണ്. ഇത് സ്വന്തം ബന്ധുക്കളോ അപരിചിതരോ ആകാം. എപ്പോഴും കുട്ടികളുടെ മേൽ ഒരു കണ്ണ് വേണം.
അപ്പോൾ എല്ലാം പറഞ്ഞതുപോലെ. ലോക്ക് ഡൌൺ ആയത് കൊണ്ട്, വൈകിട്ടാവാൻ നോക്കി നിൽക്കേണ്ടതില്ല എന്ന് ഓർമിപ്പിക്കുന്നു.
മുരളി തുമ്മാരുകുടി,

ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടുന്നത് നിരീക്ഷിക്കുന്നതിനായി കേരള പോലീസ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ പകര്‍ത്തിയ നിരവധി വീഡിയോകള്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ബോര്‍ അടിച്ചിരിക്കുന്ന ആളുകള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വകയും ഇതിലുണ്ടായിരുന്നു.

അത്തരത്തില്‍ പുതിയ ഒരു ട്രോള്‍ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പോലീസ്. ഡ്രോണ്‍ ചരിതം മൂന്നാം ഭാഗം എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ പൊട്ടി ചിരി ഉണര്‍ത്തുന്നതാണ്. വിഡി രാജപ്പന്റെ കഥാപ്രസംഗത്തിലെ ‘ഇവിടെ ആരെങ്കിലും വന്നാലോ ഇവിടെ ആരിപ്പം വരാനാ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

രസകരമാണ് ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം. തലയണമന്ത്രം എന്ന ചിത്രത്തിലെ രസകരമായ രംഗത്തിനാണ് ഇവര്‍ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. ശ്രീനിവാസനായി ഒരു അപ്പൂപ്പന്‍ പകര്‍ന്നാടുമ്പോള്‍ ഡ്രൈവിങ് പഠിപ്പിക്കുന്ന മാമുക്കോയ ആയിരിക്കുകയാണ് മറ്റൊരു അപ്പൂപ്പന്‍. ടിക് ടോക്കും ഡബ്‌സ്മാഷും എല്ലാം യുവതലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് വാദിക്കുന്നവര്‍ കണ്ടിരിക്കണം ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം.

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.

കോവിഡ് ഓട്ടം തുടങ്ങിയതു മുതല്‍ മിക്ക 108 ആംബുലന്‍സ് ഡ്രൈവര്‍മാരും കുടുംബത്തെ ഓര്‍ത്ത് വീട്ടില്‍ പോകുന്നില്ല. പോകുന്നവര്‍ കുടുംബത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞു വിടുകയാണ്. അതുകൊണ്ടാണ് മഞ്ചേരിയിലെ മൂന്നു വയസ്സുകാരി ഇനിയയുടെ ആഗ്രഹം കോവിഡ് കാലത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലെ സങ്കടക്കാഴ്ചയായത്.

പെരിന്തല്‍മണ്ണയിലെ ആംബുലന്‍സ് ജീവനക്കാരനായ വറ്റല്ലൂര്‍ പള്ളിപ്പറമ്പില്‍ സഗീര്‍ വീട്ടില്‍ പോയിട്ട് 25 ദിവസം കഴിഞ്ഞു. ഫോണ്‍ മുഖേന ആണു വീട്ടുകാരുമായി ബന്ധം. ഏക മകള്‍ ഉപ്പയെ കാണാന്‍ വാശി പിടിക്കുമ്പോള്‍ നാളെ വരുമെന്നു പറഞ്ഞു ഭാര്യ ആശ്വസിപ്പിക്കുമെന്നു സഗീര്‍ പറയുന്നു. നാളെകള്‍ ആഴ്ചകള്‍ക്കു വഴിമാറി. രോഗികളെയും കൊണ്ടു ആശുപത്രിയിലേക്കു കുതിക്കുമ്പോള്‍ കുടുംബ കാര്യങ്ങള്‍ മാറ്റിവയ്ക്കുകയാണ്.

ഇന്നലെ പുലാമന്തോള്‍ ഭാഗത്തുനിന്നു രോഗിയെ കൊണ്ടു വരുമ്പോള്‍ വീടിനു സമീപത്തുകൂടെ പോകുന്ന വിവരം ഭാര്യയെ വിളിച്ചു പറഞ്ഞു.ഉപ്പയെ കാണാന്‍ വാശി പിടിക്കുന്ന കുഞ്ഞുമോളുടെ ആഗ്രഹം വീണ്ടുമൊരു നാളേയ്ക്കു നീട്ടി വയ്ക്കാന്‍ ഉമ്മ മനസ്സിനു കഴിഞ്ഞില്ല. വീടിനു മുന്നില്‍ മകളും ഭാര്യയും കാത്തുനിന്നു. കൂടെ രോഗി ഉള്ളതിനാല്‍ വണ്ടി നിര്‍ത്താതെ ഒന്നു കൈ വീശിക്കാണിച്ചു യാത്ര തുടര്‍ന്നെന്നു സഗീര്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടമായി ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പതിനെട്ടാമത്തെ അടവും പയറ്റുകയാണ് കേരള പൊലീസ്. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി വീട്ടിലേക്കോടിക്കാന്‍ ഇപ്പോള്‍ ഡ്രോണുകളാണ് പോലീസ് ഉപയോഗിക്കുന്ന്.

ഡ്രോണ്‍ കാണുമ്പോഴേ തങ്ങളുടെ മുഖം അതില്‍ പതിയാതിരിക്കാന്‍ മുഖവും മറച്ചുകൊണ്ട് ആളുകള്‍ ഓടാന്‍ തുടങ്ങും. ഡ്രോണ്‍ വീഡിയോകള്‍ കേരള പൊലീസ് സമൂഹമാധ്യമങ്ങളില്‍ മുന്‍പും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പൊലീസിന്റെ ഡ്രോണ്‍ ചരിതം രണ്ടാം ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.

ഡ്രോണ്‍ ക്യാമറയില്‍നിന്ന് രക്ഷപെടാന്‍ ശരവേഗത്തിലാണ് പലരുടേയും ഓട്ടം. ഇതെല്ലാം ചേര്‍ത്തുവച്ച് ഒരു ട്രോള്‍ വീഡിയോ ആക്കിയിരിക്കുകയാണ് കേരള പൊലീസ്.

അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി പേരാണ് ദിവസവും പുറത്തിറങ്ങുന്നത്. വലിയൊരു വിഭാഗം ആളുകള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുമ്പോള്‍ ചെറിയ ഒരു വിഭാഗം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോട് നിസഹകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു സംസ്ഥാനത്ത് ഇന്നുമാത്രം 2431 പേര്‍ക്കെതിരെ കേസെടുത്തു. 2236 പേരെ പൊലീസ് വിവിധ ജില്ലകളിലായി അറസ്റ്റ് ചെയ്തു. 1634 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

”ഈസ്റ്റര്‍ ആയതിനാല്‍ ആരും നിയന്ത്രണങ്ങള്‍ ലംഘിക്കരുത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായേ പുറത്തിറങ്ങാവൂ. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണം. കൈവിട്ടുപോയാല്‍ കോവിഡ് എന്ന മഹാമാരി എന്തുമാകാം. ഇപ്പോഴുള്ള ജാഗ്രത ഇനിയും തുടരണം. രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് ശുഭസൂചനയാണ്. എന്നുകരുതി ജാഗ്രത കുറവ് ഉണ്ടാകരുത്.” പിണറായി വിജയന്‍ പറഞ്ഞു.

 

ഡ്രോണിനെ ഓടിച്ചുവിടാന്‍ നോക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചിരിപടര്‍ത്തുന്നത്. പുഴയില്‍ ഒറ്റയ്ക്ക് കുളിക്കാനെത്തിയയാളാണ് താരം. കുളിസീന്‍ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് എറിയുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഒറ്റയ്ക്കായതുകൊണ്ട് തന്നെ ഇദ്ദേഹം ഡ്രോണ്‍ ക്യാമറയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്. എന്നിട്ടും ഡ്രോണ്‍ തിരികെ പോകാത്തത് കൊണ്ട് ഇയാള്‍ താഴെ നിന്നും കല്ലെടുത്തു. ഇതോടെ ഡ്രോണ്‍ തിരികെ പറന്നു. എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല.

ലോക്ക്ഡൗൺ കാരണം സീരിയലുകളും റിയാലിറ്റി ഷോകളും ഉൾപ്പെടെ എല്ലാ മലയാള ടെലിവിഷൻ ഷോകളുടെയും ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഇതിനെ എങ്ങിനെ നേരിടാൻ ആകും എന്ന ചിന്തയിലാണ് ചാനലുകാരും. അതിന്റെ ഭാഗമായി പഴയ പല പരമ്പരകൾ ചില ചാനലുകൾ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല നിരവധി പരിപാടികളും പുതുതായി കൊണ്ടുവരികയും ചെയ്തു. അതിൽ ചില നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ലോക്ക്ഡൗൺ കാലത്ത് ഏഷ്യാനെറ്റ് കൊണ്ടുവന്ന പരിപാടിയാണ് വീണ്ടും ചില വീട്ടുവിശേഷങ്ങൾ. മലയാളടെലിവിഷൻ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ജഗദീഷ് , ടിനി ടോം , ബിജു കുട്ടൻ , കലാഭവൻ പ്രജോദ്, രജിത് കുമാർ തുടങ്ങി നിരവധി താരങ്ങളോടൊപ്പം മീര നായരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പരിപാടിയിൽ കോട്ടയം നസീറുമായും രജിത്കുമാറുമായും മറ്റു താരങ്ങൾ സംസാരിക്കുകയുണ്ടായി. പരിപാടിയ്ക്കിടയിൽ വച്ച് ടിനിയുടെയും രജിത്തിന്റെയും സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബിഗ് ബോസ് വിശേഷങ്ങൾ പങ്കിടുകയും, ഒപ്പം ഏഷ്യാനെറ്റ് എന്ന ചാനൽ തനിക്ക് തന്ന നല്ല നിമിഷങ്ങളെക്കുറിച്ചും രജിത് വാചാലനാകുന്നുണ്ട്.

മാത്രവുമല്ല, മുൻപ് താൻ കേട്ട സ്ത്രീവിരുദ്ധൻ, സാമൂഹ്യവിരുദ്ധൻ, പ്‍സ്യൂഡോ സയൻസ് വിവാദങ്ങളെ കുറിച്ചും താരം വാചാലൻ ആകുന്നുണ്ട്. ഇതിനിടയിലാണ് ടിനിയുടെ ആവശ്യത്തിന് രജിത് മറുപടി നൽകിയത്. താൻ ബിഗ് ബോസ് കാണാറുണ്ടെന്നും ആ സമയത്താണ് താനും പ്രചോദും ചേർന്ന് ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് നിശയിൽ താൻ ബിഗ് ബോസിനെഅനുകരിച്ചു ഒരു സ്‌കിറ്റുമായി എത്തിയതെന്നും ടിനി ടോം പറയുന്നു.അന്ന് രജിത്തിനെ അവതരിപ്പിച്ചത് പ്രജോദ് ആയിരുന്നുവെന്നും ടിനി വ്യക്തമാക്കി. എന്നാൽ അതിനുശേഷം രജിത് ആർമി എന്ന് പറയുന്ന സോഷ്യൽ മീഡിയ ഗ്രൂപുകളിൽ നിന്നും തെറി വിളി ആണെന്നും സാർ അതൊന്നു അവസാനിപ്പിക്കാൻ അവരോട് പറയണമെന്നും ടിനി രജിത്തിനോട് അഭ്യർത്ഥിച്ചു. ഇതിനു രജിത് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയത്. അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഃഖം ഉണ്ട്. കാരണം എന്താണ് എന്നറിയോ ടിനി, എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രജോദും, ബിജുക്കുട്ടനും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. നിങ്ങളിൽ പലരും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. പ്രേക്ഷകരാണ് നിങ്ങളുടെ ബലം. മാത്രമല്ല രജിത് ആർമി, എന്റെ പട്ടാളക്കാർ എന്ന് പറയുന്നതിനേക്കാളും ഉപരി എന്നെ സംബന്ധിച്ചിടത്തോളം രണ്ടുവയസ്സുമുതൽ, തൊണ്ണൂറു വയസുകഴിഞ്ഞ ആളുകൾ വരെ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ ആണ് സന്തോഷം”

“അവർ രജിത് എന്ന പച്ചയായ മനുഷ്യനെ സ്നേഹിക്കുകയാണ്. അപ്പോൾ അവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. രജിത്ത് എന്ന സാധരണ മനുഷ്യൻ ലോകമലയാളികളുടെ ഹൃദയത്തിലേക്ക് ഞാൻ ഇടിച്ചു കയറിയതല്ല അവർ എന്നെ കയറ്റിയതാണ്. അവർ എന്നെ അത്രയും സ്‌നേഹിക്കുമ്പോൾ ഹാസ്യാത്മകമായിട്ടാണ് എങ്കിലും എന്നെ മോശക്കാരൻ ആക്കുന്നത് അവർക്ക് സഹിക്കില്ല. അത് അവർ പ്രകടിപ്പിക്കുന്നു. മാത്രവുമല്ല, അവരോട് സ്നേഹത്തോടെ ടിനിയ്ക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാമായിരുന്നു. അതല്ല ടിനിക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ താൻ ഈ അവസരം മാപ്പ് ചോദിക്കുന്നു”, എന്നും രജിത് വ്യക്തമാക്കി.

ലോക്ക്ഡൗണിനിടയിൽ ഒറ്റപ്പെട്ടുപോയ മകനെ തിരിച്ചെത്തിക്കാൻ ഒരമ്മ യാത്ര ചെയ്തത് 1400 കിലോമീറ്റർ. അതും മൂന്നു ദിവസം കൊണ്ട് യാത്ര ചെയ്ത്. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ട മകനെ തെലങ്കാനയില്‍ തിരിച്ചെത്തിക്കാന്‍ ഒരമ്മ ഈ സാഹസിക യാത്രനടത്തിയത്. 48-കാരിയായ റസിയ ബീഗമാണ് ആന്ധ്രയില്‍ നിന്ന് മകനെ സ്‌കൂട്ടറില്‍ തിരിച്ചെത്തിച്ചത്. നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വര്‍ഷം മുമ്പ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. രണ്ട് ആണ്‍ മക്കളുണ്ട്. ഒരാള്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകന്‍ നിസാമുദ്ദീന്‍ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.

സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ്‌ മാര്‍ച്ച്‌ 12ന് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. റൈഡിങിന് പോകുകയാണെന്ന് കരുതി പോലീസ് തടഞ്ഞുവെക്കാനുള്ള സാധ്യതയെ തുടര്‍ന്നാണ് മൂത്തമകനെ അയക്കാതെ നിസാമുദ്ദീനെ തിരിച്ചുകൊണ്ടുവരാന്‍ റസിയ ബീഗം മുന്നിട്ടിറങ്ങിയത്. പോലീസില്‍ നിന്ന് അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര.

നെല്ലൂരിലെ സോളയില്‍ നിന്നാണ് അവര്‍ മകനേയും കൊണ്ടു മടങ്ങിയത്.’ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു’ റസിയ ബീഗം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

Copyright © . All rights reserved