Social Media

കൊറോണക്കാലത്ത് തായ്‌ലാന്‍ഡ് രാജാവ് സ്വയം ‘ഐസൊലേഷ’നില്‍ പോയി. 20 സ്ത്രീകളും കൂടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ജര്‍മന്‍ ഹോട്ടലിലാണ് രാജാവിന്റെയും പരിചാരികമാരുടെയും താമസം.തായ്‌ലാന്‍ഡ് രാജാവായ മഹാ വാജിരാലോങ്കോമിന്റെ പ്രണയാതുരത ഏറെ പ്രശസ്തമാണ്. 67 വയസ്സുണ്ട് ഇദ്ദേഹത്തിന്.

ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഇദ്ദേഹം ഒരു ഹോട്ടല്‍ ഒന്നാകെ ബുക്ക് ചെയ്തിരിക്കുകയാണ്. ജര്‍മനിയിലെ ഗാര്‍മിഷ്-പാര്‍ടെന്‍കിചെനിലെ ഗ്രാന്‍ഡ് ഹോട്ടല്‍ സൊന്നെന്‍ബിച്ചിയാണ് രാജാവ് പൂര്‍ണമായും ബുക്ക് ചെയ്തിരിക്കുന്നത്. ഈ നഗരത്തില്‍ ലോക്ക്ഡൗണ്‍ നിലവിലുണ്ടെങ്കിലും ഇദ്ദേഹത്തിന് പുറത്ത് കറങ്ങി നടക്കാന്‍ പ്രത്യേക അനുമതി അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഇദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു വന്‍ സംഘവുമായി സ്ഥലത്തെത്തി പാര്‍ട്ടി നടത്താനാണ് ശ്രമം നടത്തിയത്. 119 പേര്‍ സംഘത്തിലുണ്ടായിരുന്നു. ഇവരെ ജര്‍മന്‍ അധികൃതര്‍ തിരിച്ചയച്ചു. രാജാവിന് ഒഴിവാക്കാനാകാത്തവരെ മാത്രം കൂടെ നില്‍ക്കാന്‍ അനുവദിച്ചു. ഇതെല്ലാം ജര്‍മനിയില്‍ അത്യാവശ്യം ചര്‍ച്ചയായി. വാര്‍ത്തകളും വന്നു. മറ്റ് ഹോട്ടലുകളെല്ലാം അധികൃതര്‍ നിര്‍ബന്ധിച്ച് അടപ്പിച്ചിരുന്നു. ഇതിനിടയിലാണ് രാജാവിനു വേണ്ടി ഒരു ഹോട്ടല്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

അതെസമയം തായ്‌ലാന്‍ഡില്‍ രാജാവിനെതിരെ വലിയ പ്രതിഷേധവും നടക്കുന്നുണ്ട്. ‘എന്തിനാണ് നമുക്കൊരു രാജാവ്’ എന്നര്‍ത്ഥം വരുന്ന ഹാഷ്ടാഗിലാണ് പ്രചാരണം നടക്കുന്നത്.

ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ കൈക്കൊള്ളും.

ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുണെയിലെ ഹോട്ടലില്‍ ഷെഫായി ജോലി നോക്കുകയായിരുന്ന മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫ്, അപ്രതീക്ഷിത ലോക്ഡൗണ്‍ പ്രഖ്യാപനത്തില്‍ അങ്കലാപ്പിലായി. കോവിഡ് 19 രോഗഭീതി 12 വയസ്സുള്ള മകന്‍ റോഷനെ ചേര്‍ത്തുപിടിച്ച് പുണെയില്‍നിന്നു നാട്ടിലേക്കു തിരിക്കാന്‍ ചിന്തിപ്പിച്ചു. പ്രതിസന്ധികളെ ഓരോന്നായി മറികടന്ന് ആ അച്ഛനും മകനും ഇന്നലെ കോട്ടയത്തെത്തി. ഇരുവരെയും മുണ്ടക്കയത്തെ വീട്ടിലേക്ക് അയയ്ക്കണോയെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ആശയക്കുഴപ്പം.

പൊതുഗതാഗതം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍, 25-ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുണെയില്‍നിന്നു തിരിച്ച അവര്‍ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റര്‍ താണ്ടിയത്. ട്രെയിനിലായിരുന്നെങ്കില്‍ 30 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര മുഴുമിക്കാന്‍ വേണ്ടിവന്നത് 4 ദിവസം. ചാര്‍ജ് തീര്‍ന്ന മൊബൈല്‍ ഫോണ്‍ യാത്രയ്ക്കിടെ പലവട്ടം ഓഫായി.

വെള്ളവും വഴിയരികിലെ കടകളില്‍നിന്നു ലഭിച്ച പഴങ്ങളുമായിരുന്നു പലപ്പോഴും ഭക്ഷണം. ഭാര്യ പുണെയില്‍ത്തന്നെ നഴ്‌സാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് മകന്‍ റോഷനൊപ്പം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.

യാത്ര തുടങ്ങിയത് എല്‍പിജി പാചകവാതക ലോഡുമായി മംഗലാപുരം വരെ പോകുന്ന സുഹൃത്തിന്റെ ലോറിയിലായിരുന്നു 26-ന് ഉച്ചയോടെ മംഗലാപുരത്തെത്തി. എല്‍പിജി പാചകവാതകവുമായി കൊല്ലത്തേക്കു പോകുന്ന മറ്റൊരു ലോറി അവിടെനിന്നു കിട്ടി. ലോറി ആലപ്പുഴ വഴിയായതിനാല്‍ 27-ന് ഉച്ചയ്ക്ക് കൊച്ചിയില്‍ ഇറങ്ങി.

അവിടെ വൈറ്റില പൊലീസ് ഇടപാടു ചെയ്തു നല്‍കിയ കാറില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഇവിടെ പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കി. തുടര്‍ന്ന് ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.

യാത്രയ്ക്കിടയില്‍ ഒരിക്കല്‍ മാത്രമാണു നല്ല ഭക്ഷണം കഴിക്കാന്‍ സാധിച്ചതെന്നും അതു നല്‍കിയതു വൈറ്റില പൊലീസാണെന്നും ജോസഫ് പറഞ്ഞു. ‘ചോറും കറിയും കൂട്ടിയുള്ള ഊണാണ് വൈറ്റിലയില്‍നിന്നു കിട്ടിയത്. പിന്നാലെ തണ്ണിമത്തന്‍ ജ്യൂസും’ ജോസഫിന്റെ വാക്കുകള്‍. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സാഹസിക യാത്രയെപ്പറ്റി ചോദിച്ചപ്പോള്‍ റോഷന്റെ മുഖത്തു പുഞ്ചിരി മാത്രം.

ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ മടിച്ചപ്പോള്‍ അയല്‍വാസികളായ മുസ്ലിം സഹോദരങ്ങള്‍ സംസ്‌കാരത്തിന് നേതൃത്വം നല്‍കി. കൊവിഡ് ഭയം മൂലമാണ് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ മടി കാണിച്ചത്. രാമനാമം ഉരുവിട്ട് മൃതദേഹം തോളിലേറ്റിയ മുസ്ലിം യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിതര്‍ ഉണ്ട്. ഇറ്റലിയും അമേരിക്കയും എന്തിനധികം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറെ ഭീതിയോടെയാണ് ജാഗ്രതയോടെയുമാണ് കൊറോണയെ നേരിടുന്നത്. എന്നാല്‍ ഇത്തരമൊരു ദുരന്തം വരുമെന്നും ഏപ്രില്‍ മാസത്തോടെ അതിന് അവസാനം കുറിയ്ക്കുമെന്നും പ്രവചിച്ച ഒരു ബാലനുണ്ട് – അഭിഗ്യ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷ്യയായ അഭിഖ്യ യുട്യൂബ് വിഡിയോയിലൂടെ ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്.

മാത്രമല്ല ലോകം നേരിടാന്‍ പോകുന്ന ആഗോള പ്രതിസന്ധിയെക്കുറിച്ചും വിഡിയോയില്‍ പറയുന്നുമുണ്ട്. ദുരന്തം ചൈനയെ ഏറ്റവും മോശമായി ബാധിക്കും, വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, എന്നത് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലൂടെ കാണാന്‍ കഴിയുന്ന ചില പ്രവചനങ്ങള്‍ മാത്രമാണ്.

2019 ഓഗസ്റ്റ് 22 ന് പോസ്റ്റ് ചെയ്ത വിഡിയോയിലെ ബാല ജ്യോതിഷക്കാരന്‍ അമ്പരപ്പിക്കുന്ന ചില പ്രവചനങ്ങളാണ് നടത്തിയിരിക്കുന്നത്. ദുരന്തം ചൈനയെ ഏറ്റവും മോശമായി ബാധിക്കും, വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, എന്നത് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലൂടെ കാണാന്‍ കഴിയുന്ന ചില പ്രവചനങ്ങള്‍ മാത്രമാണ്. ഈ പ്രവചനങ്ങള്‍ നടത്തുന്നതിനു പുറമേ, പ്രവചനങ്ങള്‍ക്ക് പിന്നിലുള്ള ജ്യോതിഷപരമായ യുക്തിയും ഇവിടെ അവതാരകന്‍ വിശദീകരിക്കുന്നുണ്ട്.

രസകരമെന്നു പറയട്ടെ, 2019 നവംബറിനും 2020 ഏപ്രിലിനുമിടയിലുള്ള കാലഘട്ടത്തിലാണ് ഈ ദുരന്തം വരുമെന്ന് അഭിഗ്യ ഈ പ്രവചനത്തിനിടെ കൃത്യമായി പറയുന്നുണ്ട്. ഈ കാലയളവില്‍ ലോകമെമ്പാടും ഒരു ദുരന്തം ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍, കൊറോണ വൈറസ് പ്രേരിപ്പിച്ച കോവിഡ്-19 ന്റെ ആദ്യ കേസും കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതലുള്ളതാണ്. യാദൃശ്ചികം?

വിഡിയോയില്‍ നടത്തിയ മറ്റൊരു പ്രവചനം ഗതാഗത വ്യവസായമാണ്. ഗതാഗത വ്യവസായം ഈ സമയത്ത് കഠിനമായി പ്രതിസന്ധിയിലാകുമെന്ന് അവതാരകന്‍ പ്രവചിക്കുന്നു. ഗതാഗത വ്യവസായത്തിനുള്ളില്‍, വിമാനക്കമ്പനികളെ ഏറ്റവും മോശമായി ബാധിക്കുന്നതായി അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്. ഈ പ്രതിഭാസമാണ് ഇപ്പോള്‍ ലോകം കണ്ടുക്കൊണ്ടിരിക്കുന്നത്.

വരാനിരിക്കുന്ന ദുരന്തം ചൈനയെ സാരമായി ബാധിക്കുമെന്ന് അഭിഗ്യ പ്രവചിക്കുന്നു, ആകസ്മികമായി, അദ്ദേഹം ‘യുദ്ധം’ എന്നാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ ഈ പ്രവചന കാര്യങ്ങള്‍ വിരുദ്ധമാണെന്ന് തോന്നുന്നു, കാരണം ചൈന സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. സമ്പന്ന രാജ്യങ്ങളെ ഈ ദുരന്തം ബാധിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ നാമെല്ലാവരും എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

‘കൊവിഡ് 19’ എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ് ലോകം. രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയില്‍. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്ത് ഇത് ആദ്യമായല്ല മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്. ഭയപ്പെടുത്തുന്ന തരത്തിലുള്ള പലതരം വൈറസ് രോഗങ്ങള്‍ മുന്‍പ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ ഗുരുത്വാകര്‍ഷണ ബലം കണ്ടെത്തിയതും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലണ്ടനില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച കാലം. അന്ന് തന്റെ യൗവനത്തിലായിരുന്നു ഐസക് ന്യൂട്ടണ്‍. ഗണിത ഭൗതിക ശാസ്ത്ര വിദഗ്ധന്‍. അക്കാലത്ത് ആശുപത്രികള്‍ അത്ര സജീവമായിരുന്നില്ല. മരുന്നുകളും കുറവ്. പ്ലേഗിന്റെ വ്യാപനം തടയാന്‍ ലണ്ടനില്‍ എല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി. രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ അതായിരുന്നു പോംവഴി.

അങ്ങനെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ പഠിച്ചുകൊണ്ടിരുന്ന ഐസക് ന്യൂട്ടണും തന്റെ വീട്ടിലെത്തി. ഒരു വര്‍ഷക്കാലമാണ് ഇത്തരത്തില്‍ വീട്ടില്‍ കഴിഞ്ഞത്. എന്നാല്‍ വീട്ടിലിരുന്നപ്പോഴും പഠനത്തെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചതു മുഴുവന്‍. കേംബ്രിഡ്ജില്‍ നിന്നും 60 മൈല്‍ ദൂരെയുള്ള വൂള്‍സ്റ്റേര്‍പ് മാനര്‍ എന്ന ഫാമിലി എസ്‌റ്റേറ്റിലായിരുന്നു ഐസക് ന്യൂട്ടന്‍റെ താമസം.

ഒരു ദിവസം വീട്ടിലെ കിടപ്പുമുറയില്‍ വിശ്രമിക്കുന്നതിനിടെ ജനാലയിലൂടെ പ്രകാശം വരുന്നത് അദ്ദേഹം കണ്ടു. ഉടനെ കൈയിലുണ്ടായിരുന്ന പ്രിസത്തിലൂടെ ആ സൂര്യപ്രകാശത്തെ അദ്ദേഹം നിരീക്ഷിച്ചു. ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ബീം മാത്രമാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഇതില്‍ നിന്നുമാണ് ഒപ്റ്റിക്‌സിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയത്.

മറ്റൊരു ദിവസം ജനാലയിലൂടെ നോക്കിയപ്പോഴാണ് സമീപത്തുള്ള മരത്തില്‍ നിന്നും ആപ്പിള്‍ താഴേയ്ക്ക് പതിക്കുന്നത് ശ്രദ്ധിച്ചത്. എന്തുകൊണ്ടാണ് അത് മുകളിലേയ്ക്ക് പോകാതെ താഴേയ്ക്ക് പതിച്ചത് എന്ന ചിന്തയില്‍ നിന്നുമാണ് ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും ചലനത്തെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങള്‍ ഐസക് ന്യൂട്ടണ്‍ രൂപപ്പെടുത്തിയത്. ഒരു വര്‍ഷക്കാലം വീട്ടിലിരുന്ന അദ്ദേഹം ആ വര്‍ഷത്തെ അത്ഭുതങ്ങളുടെ വര്‍ഷം എന്നാണ് പിന്നീട് വിശേഷിപ്പിച്ചത്.

മനുഷ്യനും മൃഗവും പക്ഷിയുമെല്ലാം ചേർന്ന വിചിത്രരൂപിയായ ഒരു ജീവി ഇറ്റലിയിലെ ഒരു പള്ളിമിനാരത്തിൽ പിടിച്ചു കയറുന്ന വിഡിയോ ഇപ്പോൾ ലോകമെങ്ങും ഭീതിവിടർത്തി കറങ്ങിനടക്കുകയാണ്. പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനാലയിൽനിന്നു മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നു തോന്നിക്കുന്നതാണ് വിഡിയോ. ഭീമാകാരമായ ചിറകുകളാണു ജീവിക്കുള്ളത്. അല്ലെങ്കിൽത്തന്നെ, കോവിഡ് ഭീതിയിൽ കഴിയുന്ന നാട്ടിൽ കൂടുതൽ പേടി പരത്തുകയാണ് ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം.

വിദേശത്ത് ഈ വിഡിയോ പ്രചരിക്കുന്നത്, ‘എന്തെല്ലാം ദുരന്തങ്ങളാണ് ഒരേസമയം നമ്മെ തേടിയെത്തുന്നത്’ എന്ന അടിക്കുറിപ്പോടെ ആണെങ്കിൽ, ഇന്ത്യയിൽ സംഗതിയുടെ പോക്ക് വേറെ തലത്തിലാണ്. ഒരു മതത്തിനുമേൽ മറ്റൊരു മതം നടത്തുന്ന ആക്രമണം എന്നാണ് ഇവിടത്തെ വിശദീകരണം. സത്യത്തിൽ, നിക്കരാഗ്വേയിലെ ജെജെപിഡി എന്ന ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം കംപ്യൂട്ടറിൽ സ്പെഷൽ ഇഫക്ട്സ് ഉപയോഗിച്ചു സൃഷ്ടിച്ചതാണ് ഈ വിഡിയോ.

ചൈനയിൽ നിന്നു സമാനമായ മറ്റൊരു വിഡിയോ ഈയിടെ വന്നിരുന്നു. ‍ഡ്രാഗൺ പോലുള്ള ഭീകരൻ ആകാശത്തേക്കു പറന്നകന്ന് ഇല്ലാതാകുന്നതാണു വിഡിയോയിൽ. കൊറോണ വൈറസ് ചൈനയെ വിട്ടു പോകുന്നതാണ് എന്നായിരുന്നു വിശദീകരണം. വൈറസ് ബാധ ചൈനയിൽ ഏതാണ്ട് ഇല്ലാതായി എന്നതു വസ്തുതയാണ്. എന്നാൽ, വിഡിയോയിൽ പറന്നുപോകുന്നത് വൈറസുമല്ല, ഡ്രാഗണുമല്ല. വിഡിയോ ഗ്രാഫിക്സ് ആണ്! ഇതുപോലുള്ള വിഡിയോകൾ ഇനിയും നമ്മുടെ ഫോണുകളിലെത്തും. ദയവായി വിശ്വസിക്കരുത്, ഫോർവേഡ് ചെയ്യരുത്.

കാസർഗോഡ്: ഒരുപാട് കഷ്ടപ്പെട്ടാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യസം ഓരോ കുടുംബവും പൂർത്തിയാക്കുന്നത്. വലുതാവുമ്പോൾ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തമാക്കാൻ അക്ഷീണം പണിയെടുക്കുന്ന നല്ലൊരു ശതമാനം ജനങ്ങൾ കേരളത്തിൽ ഉണ്ട്. മുണ്ടു മുറുക്കിയുടുത്തു, ലോണെടുത്തു കുട്ടികളെ പഠിപ്പിക്കുന്നു. പഠിപ്പു കഴിഞ്ഞാൽ ഒരു നല്ല ജോലി എന്നതാണ് അവരുടെ സ്വപനം. പക്ഷെ അതിലേക്കുള്ള യാത്ര പലപ്പോഴും വളരെ കഠിനമുള്ളതാണ്. പെൺകുട്ടികളെ നഴ്സിങ്ങിന് വിടുന്നത് തന്നെ ഒരു ജോലി ഉറപ്പുള്ളതുകൊണ്ടും വിദേശങ്ങളിൽ അവസരം നേടാം എന്ന് പ്രതീക്ഷയും കൊണ്ടാണ്. സർക്കാർ ജോലി എന്നത് പലപ്പോഴും ഒരു ലോട്ടറിയുടെ രൂപത്തിലാണ്.. കിട്ടിയാൽ കിട്ടി എന്ന് മാത്രം..

അങ്ങനെ നഴ്സിംഗ് പഠിച്ചതിനു ശേഷം ദിവസകരാറിൽ ജോലി ചെയ്‌തിരുന്ന അഞ്ചു ദേവസ്യയുടെ ഫേസ്ബുക് പോസ്റ്റ് ആരുടേയും വായിച്ചാൽ സാധാരണ മനുഷ്യരുടെ കണ്ണ് നിറയും.. അത്രയധികം സെൻസേഷണൽ ആയിട്ടാണ് അഞ്ചു തന്റെ ജീവിത യാഥാർത്യം തുറന്നെഴുതിയിരിക്കുന്നത്… പോസ്റ്റ് ചെയ്‌തു വെറും പത്തുമണിക്കൂറിൽ 4500 രിൽ പരം കമെന്റുകളും 1500 റിൽ പരം ഷെയറുകളുമാണ് വന്നിട്ടുള്ളത്..

കുറിപ്പ് വായിക്കാം

മാര്‍ച്ച് 21
ദിവസകരാറില്‍ കാസര്‍ഗോഡ് ജനറല്‍ ഹോസ്പിറ്റലില്‍ ജോലി എടുത്തിട്ട് 1 വര്‍ഷമാകുന്നു. ഇന്ന് ടെര്‍മിനേഷന്‍. പാക്ക് അപ്പ് ചെയ്ത് വീട്ടിലേക്ക് ഇനി എന്ത് എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് മാര്‍ച്ച് 22 dmo ഓഫീസില്‍ നിന്നും വിളിക്കുന്നത് corona എന്ന മഹാമാരിയെ പിടിച്ചുകെട്ടാന്‍ 3 മാസത്തേക്ക് സ്റ്റാഫിനെ നിയമിക്കുന്നുണ്ട് താല്പര്യമുണ്ടെങ്കില്‍ പിറ്റേന്ന് വന്നു ഓര്‍ഡര്‍ സ്വീകരിക്കണം ഒട്ടും ആലോചിക്കേണ്ടി വന്നില്ല യെസ് പറയാന്‍. വീട്ടുകാരുടെ സപ്പോര്‍ട്ട് പിന്നെ ജോലിയുടെ അത്യാവശ്യം 23 നു വന്നു ഓര്‍ഡര്‍ സ്വീകരിച്ചു 24 നു വീണ്ടും ജനറല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

മുന്‍പ് തന്നെ കൊറോണ ക്ലാസ്സ് ലഭിച്ചിരുന്നത് കൊണ്ട് അന്ന് തന്നെ 12 to 5 ഷിഫ്റ്റില്‍ പേ വാര്‍ഡ് ഐസൊലേഷനില്‍ എന്റെ കൂടെ ഷീന എന്ന ചേച്ചിയും ചെറിയൊരു പേടിയുണ്ടെങ്കിലും മനസ്സിന് ധൈര്യം കൊടുത്ത് പ്രാര്‍ത്ഥിച്ചു ജോലിയിലേക്ക്. ഇടയ്ക്കിടെ ഉള്ള വെള്ളം കുടി ഇല്ലാത്തതും വൈകുന്നേരത്തെ ചായകുടിയും ഒക്കെ ഗോവിന്ദ. അതൊക്കെ സഹിക്കാം ഈ ചൂട് കാലത്ത് ഈ മൂടിക്കെട്ടിയ ഡ്രെസ്സിനുള്ളില്‍ വെന്തുരുകി തളര്‍ന്നു പോകുന്നത് പോലെ. എന്റെ ഡ്യൂട്ടി തുടങ്ങിയതേ ഉള്ളു. തളരരുത് രാമന്‍ കുട്ടി തളരരുത് ഈ മഹാമാരിയെ തുടച് നീക്കാന്‍ മുന്നോട്ട് പോയെ മതിയാകു. എന്റെ സഹപ്രവര്‍ത്തകര്‍ മേലുദ്യോഗസ്ഥര്‍ എല്ലാവരും നല്ല സപ്പോര്‍ട്ട് ആണ്. ബുദ്ധിമുട്ടുകള്‍ ഉണ്ട് എങ്കിലും നമുക്ക് അതിജീവിചേ മതിയാവു. നിപ്പയെ അതിജീവിച്ച പോലെ 2വട്ടം പ്രളയത്തെ അതിജീവിച്ച പോലെ ഈ കൊറോണ വൈറസിനെയും തുരത്തിയോടിച് നമ്മള്‍ അതിജീവിക്കും.. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി കൂടെ ഉണ്ടാവും നിങ്ങള്‍ വീട്ടിലിരുന്ന് ഞങ്ങളോട് സഹകരിക്കുക. മാലാഖ എന്നൊരു ലേബല്‍ വേണ്ട സീസണല്‍ മാലാഖ ആയിപോകുന്നുണ്ടോന്നൊരു സംശയം. ഇനിയും ഞങ്ങളുടെ വിഷമതകള്‍ മനസ്സിലാക്കി ഞങ്ങളെ മനുഷ്യരായി കണ്ടാല്‍ മതി എന്നൊരു പ്രാര്‍ത്ഥന മാത്രേ ഉള്ളൂ….
*നമ്മള്‍ അതിജീവിക്കും*
# break the chain
?? അഞ്ചു ദേവസ്യ

[ot-video][/ot-video]

ഇന്ത്യ വീട്ടിലിരിക്കുമ്പോൾ നിരത്തുകൾ ശൂന്യമാണ്. കടലും കായലും പുഴയുമെല്ലാം ശാന്തമായി. മുംബൈ നഗരത്തിൽ ഇപ്പോൾ അതിഥികളുടെ വരവാണ്. മാലിന്യവും തിരക്കും ഇല്ലാതായതോടെ മുംബൈ ബ്രീച് കാൻഡി തീരത്തോടു ചേർന്ന് ഏറെക്കാലത്തിനു ശേഷം ഡോൾഫിനുകൾ എത്തിത്തുടങ്ങി. ബോളിവുഡ് താരം ജൂഹി ചൗളയാണ് ബ്രീച് കാൻഡി തീരത്തു നീന്തിത്തുടിക്കുന്ന ഡോൾഫിനുകളുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇൗ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുറച്ചു വർഷങ്ങളായി ഈ ഡോൾഫിനുകളെ വളരെ അപൂർവമായി മാത്രമേ മുംബൈ തീരങ്ങളിൽ കാണാൻ സാധിച്ചിരുന്നുള്ളു. ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിൻ എന്നറിയപ്പെടുന്ന ഈ ഡോൾഫിനുകൾ ഒരു കാലത്തു മുംബൈ തീരത്ത് സജീവമായിരുന്നു. എന്നാൽ മത്സ്യബന്ധനവും സമുദ്രമലിനീകരണവും രൂക്ഷമായതോടെ ഇവയെ കാണാതായി.

 

ജനതാ കർഫ്യൂ ദിനത്തിൽ മാധ്യമപ്രവർത്തകനെന്ന വ്യാജേന വഴിയാത്രക്കാരെ തടഞ്ഞ് നിർത്തി ദൃശ്യങ്ങൾ ചിത്രീകരിച്ച വ്യക്തിക്കെതിരെ ജില്ലാ കലക്ടർക്കും എസ്പിക്കും പരാതി. പത്തനംതിട്ട മീഡിയ എന്ന ഓൺലൈൻ സ്ഥാപനത്തിന്റെ പ്രതിനിധിയാണ് വഴിയാത്രക്കാരനെ തടഞ്ഞു നിർത്തി ദൃശ്യങ്ങൾ പകർത്തുകയും സദാചാര പൊലീസ് ചമയുകയും ചെയ്തത്. സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ പ്രകാശ് ഇഞ്ചത്താനത്തിനെതിരെയാണ് കേസ്.

പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പോകുന്നവരെ തടഞ്ഞുനിര്‍ത്തി ഫേസ്ബുക്ക് ലൈവ് വഴി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ‘പത്തനംതിട്ട മീഡിയ’ എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായോ കേരള പത്രപ്രവര്‍ത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് പത്തനംതിട്ട പ്രസ് ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പത്തനം തിട്ട പ്രസ് ക്ലബ്ബ് പ്രസ്താവന: ‘പത്തനംതിട്ട മീഡിയ’ എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായോ കേരള പത്രപ്രവര്‍ത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്കോ അയാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിനോ പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പ്രവേശനാനുമതി നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്. സ്വയം മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് ഇയാള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ക്കും സദാചാര പൊലീസിങിനും പത്തനംതിട്ടയിലെ മാധ്യമ സമൂഹത്തിന് ഉത്തരവാദിത്വം ഇല്ലാത്തതുമാകുന്നു. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബ്ബ് കലക്ടര്‍ക്കും എസ്പിക്കും പരാതിയും നല്‍കിയിട്ടുണ്ട്.

Copyright © . All rights reserved