Specials

ഗള്‍ഫ് സ്ട്രീം എന്നറിയപ്പെടുന്ന സമുദ്ര പ്രവാഹത്തിനുണ്ടാകുന്ന തടസങ്ങള്‍ എന്തുവില കൊടുത്തും തടയണമെന്ന് ശാസ്ത്രജ്ഞര്‍. ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഈ പ്രവാഹം എക്കാലത്തെയും ദുര്‍ബലമായ അവസ്ഥയിലാണെന്ന് ഈയാഴ്ച വെളിപ്പെടുത്തലുണ്ടായിരുന്നു. വന്‍ സമുദ്രജല പ്രവാഹങ്ങളിലൊന്നായ ഇതിന് തടസമുണ്ടായ ഘട്ടങ്ങളിലൊക്കെ അതിന്റെ സ്വാധീനം കാലാവസ്ഥയില്‍ പ്രകടമായിരുന്നു. ഈസ്റ്റേണ്‍ യൂറോപ്പില്‍ അതിശൈത്യവും അമേരിക്കയുടെ കിഴക്കന്‍ തീരത്ത് അതിവേഗത്തില്‍ സമുദ്രനിരപ്പ് ഉയരുകയും ആഫ്രിക്കയില്‍ വരള്‍ച്ചയുണ്ടാകുകയുമൊക്കെ ഇതിന്റെ ഫലമായുണ്ടായിട്ടുണ്ട്.

ആഗോളതാപനം ഈ പ്രവാഹത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഈ പ്രവാഹത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന വിധത്തിലാണ് കാലാവസ്ഥാ മാറ്റമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. അറ്റ്‌ലാന്റിക്കിലെ ഉഷ്ണജലത്തെ ഉത്തരധ്രുവം വരെ എത്തിക്കുകയും അവിടെ വെച്ച് തണുക്കുന്ന പ്രവാഹം ദക്ഷിണദിശയിലേക്ക് തിരിച്ചു സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്. ഉത്തരാര്‍ദ്ധഗോളത്തിന്റെയും അന്തരീക്ഷത്തിന്റെയും കാലാവസ്ഥ നിര്‍ണ്ണയിച്ചുകൊണ്ടിരുന്നത് ഈ പ്രവാഹമായിരുന്നു. അറ്റ്‌ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ അമോക് എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രവാഹത്തിന് 1950ന് ശേഷം 15 ശതമാനത്തോളം ശക്തി കുറഞ്ഞിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതും കടല്‍ ജലത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുന്നതും ജലത്തിന്റെ സാന്ദ്രതയില്‍ കുറവുണ്ടാക്കുന്നത് ഈ പ്രവാഹത്തെ ബാധിക്കുന്നുണ്ട്. ഈ പ്രതിഭാസങ്ങളും ആഗോള താപനവും മൂലം സമുദ്രജല പ്രവാഹത്തില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ എല്ലാ നദികളുടെയും പ്രവാഹം ഒറ്റയടിക്ക് നിര്‍ത്തിയാലുണ്ടാകാവുന്ന ആഘാതമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 1600 വര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രവാഹത്തിന്റെ വേഗത വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. 450 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വേഗതയിലാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതെന്ന് മറ്റൊരു പഠനവും വ്യക്തമാക്കുന്നു. മനുഷ്യ ഇടപെടല്‍ കൊണ്ടുണ്ടായ കാലാവസ്ഥാ ദുരന്തമാണ് ഇത്. അമോകിനെ ബാധിക്കുന്നതിലൂടെ ആഗോള കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകും.

അമോകിന്റെ ശക്തി കുറയുന്നത് വെസ്‌റ്റേണ്‍ യൂറോപ്പിലേക്കുള്ള ഉഷ്ണജലപ്രവാഹം കുറയ്ക്കുകയും ശൈത്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഡേ ആഫ്റ്റര്‍ ടുമോറോ എന്ന ചിത്രത്തിന് സമാനമായ കാലാവസ്ഥയായിരിക്കും ഇതുമൂലം ഉണ്ടാകുക. സമുദ്രാന്തര ആവാസ വ്യവസ്ഥയും വ്യാപകമായി തകരും. സമ്മര്‍ ഹീറ്റ് വേവുകള്‍ വര്‍ദ്ധിക്കാനും പ്രവാഹത്തിന്റെ ശക്തി കുറയുന്നത് കാരണമാകും. ഉത്തര ദിശയില്‍ നിന്നുള്ള പ്രവാഹം തണുക്കാന്‍ സമയമെടുക്കുന്നതാണ് ഇതിന് കാരണം. ഉപരിതലത്തിലെ തണുത്ത ജലം അന്തരീക്ഷത്തിലെ ചൂട് വായുവിനെ യൂറോപ്പില്‍ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുകയും 2015ല്‍ സംജാതമായ അതേ കാലാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ഗവേഷണം വ്യക്തമാക്കുന്നു.

ജോര്‍ജ് ഏബ്രഹാം

പ്രമുഖ രത്‌നബിസിനസുകാരനും സെലിബ്രിറ്റികളുടെ ഇഷ്ട വ്യാപാരിയുമായിരുന്ന നീരവ് മോദി നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പു കേസ് ഇന്ത്യ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പും, ധനികരായ ആളുകള്‍ ഭാരതമണ്ണില്‍ സാമ്പത്തിക അഴിമതി നടത്തിയതിന്റെ പ്രത്യക്ഷമായ ഒരു തെളിവും ആണ്. നീരവ് മോദിയും, അയാളുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ഇപ്പോള്‍ സി.ബി.ഐ.യുടെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും പിടികിട്ടാപ്പുള്ളികളാണ്. ഇരുവരും ചേര്‍ന്ന് വിവിധ വിദേശസ്ഥാപനങ്ങളുടെ പേരില്‍ 2000 മില്യന്‍ ഡോളറാണ് വായ്പയെടുത്തിരിക്കുന്നത്. മുംബൈ ബ്രാഞ്ചിലെ രണ്ടു ജൂനിയര്‍ ഓഫീസര്‍മാര്‍ മോദിയ്ക്കും ചോക്‌സിയ്ക്കും പണം കടം കൊടുക്കുന്നതിനുള്ള നടപടിക്കത്ത് ഇന്ത്യയ്ക്കു പണം കടംകൊടുക്കുന്ന വിദേശ ബ്രാഞ്ചുകള്‍ക്ക് കൈമാറി എന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരാതി.

എന്‍.ഡി.റ്റി.വി അടുത്തകാലത്തു നടത്തിയ ഒരന്വേഷണത്തില്‍ ഇന്ത്യന്‍ ബാങ്കുകളും നീരവ് മോദിയുടെ അമേരിക്കന്‍ കമ്പനികളും തമ്മിലുള്ള ധനവിനിമയങ്ങളിലെ അസ്വാഭാവികതകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. സി.ബി.ഐ.യുടെ അനുമാനം. മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തന്റെ വിദേശ വ്യാപാരികള്‍ക്കു നല്കുവാനെന്ന വ്യാജേന എടുത്ത പണം മറ്റേതെങ്കിലും ഇടത്തേയ്ക്കു മാറ്റിയിട്ടുണ്ടാകാം എന്നാണ്.

നീരവ് മോദിയുടെ ന്യൂയോര്‍ക്കിലെ രജിസ്റ്റര്‍ ചെയ്ത ബിസിനസ് സംരംഭമായ ഫയര്‍സ്റ്റാര്‍ ഡയമണ്ട് കടക്കാരില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനായി ചാപ്റ്റര്‍ 11 സ്വമേധയാ പരാതി നല്കിയിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്കില്‍നിന്നുള്ള ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സംരക്ഷകന്‍ എന്നവകാശപ്പെടുന്ന പ്രധാനമന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ ഒരു ഒഴുക്കന്‍ പ്രസ്താവന നടത്തി രക്ഷപ്പെടുകയാണ് ചെയ്തത്.

ഇന്ത്യയിലെ ഒരു വ്യാപാരിക്ക് ഇത്ര വലിയ തുക ഒരു ബാങ്കില്‍നിന്നും അടിച്ചുമാറ്റാന്‍ എങ്ങനെയാണ് സാധിക്കുക? തിരിച്ചടവു സംവിധാനങ്ങള്‍ക്കുള്ള സാധ്യത വിലയിരുത്തുന്നതില്‍ ധാര്‍മ്മിക വീഴ്ച സംഭവിച്ചില്ലേ? റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉറക്കത്തിലായിരുന്നോ? ഇത്രയും ഭീമമായ കരുതല്‍ ധനം മാറ്റം ചെയ്യപ്പെട്ടപ്പോള്‍ സാമ്പത്തിക മന്ത്രാലയം എന്തുകൊണ്ട് ഒരു മേല്‍നോട്ടം നടത്തിയില്ല? മോദി ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം എവിടെ?

വഞ്ചനക്കേസുകളുടെ ഏറ്റവും വലിയ നിഗൂഢത, നീരവ് മോദി ഉള്‍െപ്പടെയുള്ള ഇത്തരം കള്ളന്മാരെ നാടുവിട്ടുപോകുവാന്‍ അനുവദിക്കുന്നു എന്നതാണ്. 2018 ജനുവരി 29ന് പഞ്ചാബ് നാഷണല്‍ ബാങ്ക്, സി.ബി.ഐക്ക് പരാതി നല്‍കുന്നതിനു തൊട്ടുമുമ്പ് നീരവ് മോദിയും സഹചാരികളും ഇന്ത്യ വിട്ടിരുന്നു. 2016 ജൂലൈ 22 വരെ 42 എഫ്.ഐ.ആറുകള്‍ നല്കിയ ഈ കേസിനെപ്പറ്റി പ്രധാനമന്ത്രിയടക്കം ഉള്ള ഉന്നത ഉദ്യോഗസ്ഥാര്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. എന്നിട്ടും എന്തുകൊണ്ടാണ് ചോക്‌സി (നീരവിന്റെ അമ്മാവനും ഗീതാഞ്ജലി ജെംസ് ഉടമയും) അടക്കമുള്ളവര്‍ രാജ്യം വിട്ടുപോകാന്‍ അനുവദിച്ചത്? ചോക്‌സിയുടെ നീക്കങ്ങള്‍ സംശയദൃഷ്ടിയോടെ നിരീക്ഷിക്കെപ്പട്ടിരുന്നതായും പറയെപ്പടുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യമായിട്ടല്ല ഇപ്രകാരം കോടീശ്വരന്മാര്‍ രാജ്യത്തെ വെട്ടിച്ചു വിദേശത്തേക്കു മുങ്ങുന്നതും പിടിക്കെപ്പടാതെ രക്ഷെപ്പടുന്നതും. മദ്യരാജാവ് വിജയ് മല്യ 2016 മാര്‍ച്ചില്‍ വിദേശത്തേയ്ക്കു രക്ഷപ്പെടുമ്പോള്‍ 1.4 ബില്യന്‍ രൂപയുടെ വായ്പയാണ് എടുത്തിരുന്നത്. ഈ കപടനാട്യക്കാര്‍ക്കെല്ലാം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്നും രക്ഷെപ്പടുന്നതിന് ഉന്നതന്മാരുടെ സഹായവും അനുമതിയും ലഭിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല.

പബ്ലിക് സെക്ടര്‍ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഭൂരിഭാഗം ഷെയറുകളും ഗവണ്‍മെന്റിന്റേതാണ്. അതായത് ഇപ്രകാരം ബാങ്ക് വരുത്തിവയ്ക്കുന്ന തിരിച്ചടയ്ക്കെപ്പടാത്ത കിട്ടാക്കടങ്ങള്‍ ഇന്ത്യയിലെ ഷെയര്‍ഹോള്‍ഡര്‍മാരും, ടാക്‌സ് അടയ്ക്കുന്നവരും നല്കുന്ന പണമാണ്.

2012-2013, 2016-2017 വര്‍ഷങ്ങള്‍ക്കിടയില്‍ 22,949 ബാങ്ക് തട്ടിപ്പുകേസുകളിലൂടെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 10.8 ബില്യന്‍ ഡോളറുകളുടെ നഷ്ടമുണ്ടായിട്ടുള്ളതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ 51,000 കോടി രൂപയുടെ മൂലധനമാണ് ഗവണ്‍മെന്റ് പബ്ലിക് സെക്ടര്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ 2.11 ലക്ഷം കോടി രൂപകൂടി നിക്ഷേപിക്കാമെന്നാണ് പ്രതീക്ഷ. 2017 ജൂണ്‍ വരെ പബ്ലിക് സെക്ടര്‍ ബാങ്കുകളിലെ കിട്ടാക്കടം മാത്രം 7.33 ലക്ഷം കോടി രൂപയാണ്. 2015 മാര്‍ച്ചില്‍ ഇത് 2.78 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കിട്ടാക്കടം നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതില്‍ നല്ല പങ്കും മേല്‍പറയപ്പെട്ട വിധം കോര്‍പറേറ്റുകള്‍ കടമെടുത്തതും തിരിച്ചുകിട്ടാന്‍ സാദ്ധ്യതയില്ലാത്തതും ആണ്. അടുത്ത കാലത്ത് ഏണസ്റ്റ് & യങ്ങ് കമ്പനി നടത്തിയ ഗവേഷണത്തില്‍ പറയുന്നത് ”സാമ്പത്തിക മാന്ദ്യത്തെപഴിച്ചുകൊണ്ട് കോര്‍പറേറ്റുകള്‍ ബാങ്ക് ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് ഒഴിവുകഴിവു പറയുമ്പോള്‍ ഇവരുടെ കണക്കുകള്‍ സമയബന്ധിതമായി ഓഡിറ്റു ചെയ്യുമ്പോള്‍ മനസിലാകുന്നത് കടമെടുത്ത പണം വകമാറ്റി മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചു എന്നതാണ് പ്രതിസന്ധിക്കു വഴിവയ്ക്കുന്നത് അത്തരം നടപടികളാണ്.”

ധനികരും സ്വാധീനമുള്ളവരും ഇപ്രകാരം മനഃപൂര്‍വ്വം നടത്തുന്ന തട്ടിപ്പു നടത്തുന്നതോടൊപ്പം വമ്പിച്ച സാമ്പത്തിക ബാദ്ധ്യതകള്‍ വളര്‍ത്തുന്ന ഇത്തരം സംവിധാനങ്ങളെ നമുക്ക് എങ്ങനെയാണു വിശദീകരിക്കുവാന്‍ സാധിക്കുന്നത്?

വജ്രവ്യാപാര സംബന്ധമായ കാര്യങ്ങളെക്കുറിച്ച് വളരെ കുറച്ചു വിദഗ്ധര്‍ മാത്രമുള്ള ബാങ്കില്‍ നിന്നും 12,000 കോടി രൂപ മാറ്റികൊടുക്കുവാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചിലെ രണ്ടു ജൂനിയര്‍ ഓഫീസര്‍മാര്‍ തീരുമാനിച്ചു എന്ന് നമ്മള്‍ വിശ്വസിച്ചുകൊള്ളണം എന്നാണു പറയുന്നത്. ഈ വായ്പാസംവിധാനത്തിലുള്ള മറ്റൊരു വിരോധാഭാസം, ഒരു സാധാരണക്കാരനായ ഇന്ത്യന്‍ പൗരന് ഇത്തരം പബ്ലിക് സെക്ടര്‍ ബാങ്കുകളില്‍ ഒരു ചെറിയ തുകയുടെ വ്യക്തിഗത ലോണിന് അപേക്ഷിച്ചാല്‍ അനേക കടമ്പകളാണ് മുന്നിലുള്ളത് എന്നതാണ്. കര്‍ഷകര്‍ പോലും ഒരു ചെറിയ തുകയ്ക്ക് പേക്ഷിച്ചാല്‍ ഭീമമായ സെക്യൂരിറ്റിയും ധാരാളം രേഖകളും നല്‌കേണ്ടതുണ്ട്. തിരിച്ചടവില്‍ ഒരു തവണ മുടങ്ങിയാല്‍ അവര്‍ക്ക് വലിയ മാനസിക പീഡനം അനുഭവിക്കേണ്ടി വരികയും ചില തവണകള്‍ക്കു മുടക്കം വരുമ്പോള്‍ ജപ്തിനടപടി വരെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരം സംഘര്‍ഷാവസ്ഥയിലാണ് പലരും ആത്മഹത്യ ചെയ്യാന്‍പോലും നിര്‍ബന്ധിതരാകുന്നത്. പൗരന്മാര്‍ കരമടയ്ക്കുന്ന പണം ബാങ്കിംഗ്, രാഷ്ട്രീയ തലങ്ങളിലുള്ള സ്വാധീനമുപയോഗിച്ച് വന്‍ പ്രോജക്ടുകള്‍ക്കും പദ്ധതികള്‍ക്കുമായി വ്യാജമായി കവര്‍ന്നെടുത്തുകൊണ്ട് തട്ടിപ്പുകാര്‍ വിദേശരാജ്യങ്ങളില്‍ സുഖജീവിതം നയിക്കുകയാണ്.

റോട്ടോമാക് പേനയുടെ നിര്‍മ്മാതാവ് വിക്രം കോത്താരി പബ്ലിക് സെക്ടര്‍ ബാങ്കില്‍നിന്നും 3695 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സംഭവവും അടുത്തകാലത്ത് പുറത്തുവന്ന വാര്‍ത്തയാണ്. പബ്ലിക് സെക്ടര്‍ ബാങ്കുകള്‍ ഇങ്ങനെ പ്രതിസന്ധിയിലാകുമ്പോള്‍ ഗവണ്‍മെന്റ് എടുക്കുന്ന ഒരു നടപടിയാണ് റീകാപ്പിറ്റലൈസേഷന്‍. അത് ഇപ്രകാരമാണ്. ബജറ്റ് വിഹിതമായി ഗവണ്‍മെന്റിന്റെ കോടിക്കണക്കിനു ഷെയറുകള്‍ വാങ്ങുന്നതോടൊപ്പം ബാങ്കുകളും മാര്‍ക്കറ്റില്‍നിന്നും ഷെയറുകള്‍ വാങ്ങി മൂലധനം വര്‍ദ്ധിപ്പിക്കുന്നു. ബാങ്കുകള്‍ക്ക് കൂടുതല്‍ ഷെയറുകള്‍ വാങ്ങുവാന്‍ പണം ബോണ്ടായി നല്കുവാനും ഗവണ്‍മെന്റ് തയ്യാറാകുന്നു.

മോദി ഭരണകൂടത്തിന്റെ കീഴില്‍ ധനികരായ ആളുകളുടെ കൂട്ടുകെട്ട് ശക്തിെപ്പടുകയും, സാധാരണക്കാരുടെ കരമടവു തുക ധനികരായ കോടീശ്വരന്മാര്‍ക്ക് കണക്കില്ലാതെ കടംകൊടുക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇവരില്‍ അനേകരും മോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ നിന്നുള്ളവരാണ്. അതേസമയം പാവപ്പെട്ടവന്‍ നിര്‍ബന്ധിത മിനിമം ബാലന്‍സ് വ്യവസ്ഥ തെറ്റിച്ചുപോയാല്‍ അവന്റെ പണം ബാങ്ക് കവര്‍ന്നെടുക്കും. പൗരന്മാരുടെ നില ഭദ്രമാക്കുന്നതിനായി സ്‌കൂളുകളോ, പാലങ്ങളോ, ആരോഗ്യസംരക്ഷണ സംവിധാനങ്ങളോ ലഭ്യമാക്കുന്നതിനുള്ള പൊതുഖജനാവിലെ പണമാണ് ഇങ്ങനെ മുതലാളിമാര്‍ തട്ടിയെടുക്കുന്നതെന്നോര്‍ക്കണം.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുഖസൗകര്യങ്ങള്‍ക്കും ശവക്കുഴി തോണ്ടുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കും അറുതി വരുത്തുന്നതിന് മോദി ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം രംഗത്തുവരാന്‍ സമയമായി. നിലവില്‍ ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 137 രാജ്യങ്ങളുടേതിലും കൂടുതലാണ്. ഭീമമായ ലോണെടുക്കുന്നവരുടെ സ്ഥാപനങ്ങള്‍ ശരിയായ ഓഡിറ്റിംഗിനു വിധേയമാക്കി തിരിച്ചടവിനുള്ള സാധുത വിലയിരുത്തേണ്ടതാണ്. ഗവണ്‍മെന്റിന് ഈ പ്രതിസന്ധിയെ നേരിടുന്നതിനുള്ള വ്യക്തമായ പരിഹാരമാര്‍ഗ്ഗം ഉണ്ടോ എന്നതാണ് ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം.

ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശന്‍മാരായ റോബര്‍ട്ട് വെയ്റ്റണും, ആല്‍ഫ് സ്മിത്തും ജനിക്കുന്നത് 1908 മാര്‍ച്ച് 29നാണ്. ഈ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ ഇരുവരും പോറിഡ്ജും സന്തോഷപൂര്‍ണമായ ജീവിതവുമെന്ന് മറുപടി പറയും. ഇരുവരും തമ്മില്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ കൈമാറാറുണ്ട്. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കും 29 ജനറല്‍ ഇലക്ഷനുകള്‍ക്കും സാക്ഷ്യം വഹിച്ച ഈ മുത്തശ്ശന്മാരില്‍ ആരാണ് ആദ്യം ജനിച്ചതെന്ന കാര്യം പക്ഷേ വ്യക്തമല്ല. റോബര്‍ട്ട് വെയ്റ്റണ്‍ ഒരു എന്‍ജിനീയറായിരുന്നു. ഭാഗ്യം പിന്തുണച്ചവരില്‍ ഒരാള്‍ മാത്രമാണ് തനെന്നും അദ്ദേഹം പറയുന്നു.

ജീവിതത്തില്‍ സന്തോഷമായിരിക്കുക അല്ലെങ്കില്‍ ചിരിച്ചുകൊണ്ടിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ലോകത്തിലെ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണം ആളുകള്‍ അതിഗൗരവം നടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജപ്പാന്‍, തായ്‌വാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജീവിച്ചിട്ടുള്ള വെയ്റ്റണ്‍ ഹാംപ്ഷയറിലെ ആല്‍ട്ടണിലുല്‌ള കെയര്‍ ഹോമിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മൂന്ന് മക്കളുടെ പിതാവായ ഇദ്ദേഹത്തിന് 10 പേരക്കുട്ടികളും അവരുടെ 25 മക്കളും ചേര്‍ന്ന ഒരു വലിയ കുടുംബം തന്നെ കൂടെയുണ്ട്.

ആല്‍ഫ് സ്മിത്ത് തന്റെ നാല് സഹോദരന്മാരോടപ്പം 1927ല്‍ കാനഡയിലേക്ക് കുടിയേറിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേക്ക് തിരികെ വന്നു. പിന്നീട് തന്റെ സഹോദരന്‍ ജോര്‍ജിനു വേണ്ടി ചരക്കു വണ്ടികള്‍ ഓടിച്ചായിരുന്നു ജീവിത മാര്‍ഗം കണ്ടെത്തിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോം ഗാര്‍ഡായി സേവനം അനുഷ്ഠിച്ചിട്ടുള്ള സ്മിത്തിന്റെ വിവാഹം നടക്കുന്നത് അദ്ദേഹത്തിന് ഏതാണ്ട് 29 വയസ്സ് പ്രായമുള്ളപ്പോഴാണ്. ഭാര്യ ഇസബെല്‍ സ്മിത്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടു. 97 വയസ്സായിരുന്നു. സ്മിത്തും ഇസബെല്ലും ചേര്‍ന്ന് കിന്‍ഫൗണ്‍സില്‍ ഒരു ഫാം നടത്തിയിരുന്നു. അവിടെയാണ് അവരുടെ മക്കളായ ഐറിനും അലനും വളരുന്നത്. മകന്‍ അലന്‍ 40 വര്‍ഷക്കാലത്തോളം പിതാവിനൊപ്പം ഫാമില്‍ ജോലിയെടുത്തു. 2016ല്‍ അലന്‍ മരണപ്പെടുകയും ചെയ്തു.

70-ാം വയസ്സില്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്‌തെങ്കിലും 80 വയസ്സുവരെ ഫാമില്‍ പോകുകയും അത്യാവശ്യം ചെറുപണികളൊക്കെ സ്മിത്ത് ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു അഭിമുഖത്തില്‍ ഇത്രയും പ്രായമായിട്ടും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിന്റെ രഹസ്യമെന്തെന്ന് ചോദിച്ചപ്പോള്‍ പോറിഡ്‌ജെന്നായിരുന്നു സ്മിത്തിന്റെ മറുപടി. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതും ആരോഗ്യ സംരക്ഷണത്തിന് ഉതകുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

ഷിബു മാത്യൂ.
യോര്‍ക്ഷയര്‍. നാലാമത് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് ഏര്‍ഡെല്‍ NHS പ്രഖ്യാപിച്ചു. ലീഡര്‍ ഓഫ് ദി ഈയര്‍ വിഭാഗത്തില്‍ മലയാളിയായ റീന മാത്യൂ അവാര്‍ഡ് ജേതാവ്. മദേഴ്‌സ് ഡേയോടനുബന്ധിച്ച് കിട്ടിയ ഈ അവാര്‍ഡ് എന്റെ അമ്മയുടെ പ്രചോദനം മാത്രമാണ്. സ്വര്‍ഗ്ഗത്തിലിരിക്കുന്ന എന്റെ അമ്മയ്ക്കായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് റീന മാത്യൂ.
വ്യാഴാഴ്ച വൈകിട്ട് സ്‌കിപ്ടണ്‍ റൊണ്ടെവുസ് ഹോട്ടലില്‍ വെച്ചു നടന്ന അവാര്‍ഡ് നൈറ്റില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെയാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.

Rena Mathew

അമ്പതില്‍പ്പരം മലയാളികളടക്കം രണ്ടായിരത്തി അഞ്ഞൂറിലധികം പേര്‍ ജോലി ചെയ്യുന്ന യോര്‍ക്ഷയറിലെ പ്രമുഖ NHS ഹോസ്പിറ്റലായ ഏര്‍ഡെല്‍ NHS ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ 2014ല്‍ ഏര്‍പ്പെടുത്തിയതാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ്. ഹോസ്പിറ്റലിലെ എല്ലാ വിഭാഗത്തിലുള്ള സ്റ്റാഫിനെയും ഉള്‍പ്പെടുത്തി പന്ത്രണ്ട് വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്. ഹോസ്പിറ്റലിന് പുറത്തുള്ള പ്രത്യേക ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തുന്നത്. ഒരു വര്‍ഷക്കാലത്തെ സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ജൂറി വിലയിരുത്തും. രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായ സര്‍വ്വേയും അവാര്‍ഡ് നിര്‍ണ്ണയത്തിന് പരിഗണിക്കും. അതീവ രഹസ്യമായിട്ടാണ് വിധി നിര്‍ണ്ണയം നടത്തുക. പതിനൊന്നു വിഭാഗങ്ങളിലും പാശ്ചാത്യര്‍ അവാര്‍ഡ് ജേതാക്കളായപ്പോള്‍ ലീഡര്‍ ഓഫ് ദി ഈയര്‍ വിഭാഗത്തില്‍ റീന മാത്യൂ അവാര്‍ഡ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പ്രൈഡ് ഓഫ് ഏര്‍ഡെല്‍ അവാര്‍ഡ് മലയാളിയെ തേടിയെത്തുന്നത്. 2016ല്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശി ബിജുമോന്‍ ജോസഫ് ബെസ്റ്റ് കെയറര്‍ അവാര്‍ഡ് നേടിയിരുന്നു.

പത്തനംതിട്ട ജില്ലയില്‍ പ്രസിദ്ധമായ ചരല്‍ക്കുന്ന് ഗ്രാമത്തില്‍ കുളത്തികൊമ്പില്‍ പരേതരായ മാത്യൂ കുഞ്ഞമ്മ ദമ്പതികളുടെ എക മകളായ റീന 2002ലാണ് യോര്‍ക്ഷയറിലെ ഏര്‍ഡെല്‍ ഹോസ്പിറ്റലിന്റെ ഭാഗമാകുന്നത്. ഇപ്പോള്‍ ഇതേ ഹോസ്പിറ്റലില്‍ തന്നെ ഹെമറ്റോളജി ആന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി വാര്‍ഡിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നു. നീണ്ട പതിനാറ് വര്‍ഷത്തെ സേവനം ഒരുപാട് അറിവുകള്‍ നേടിക്കൊടുത്തു എന്ന് റീന പറയുന്നു. ബാബു സെബാസ്‌ററ്യനാണ് ഭര്‍ത്താവ്. ഡെറിന്‍ സെബാസ്റ്റ്യന്‍, ദിവ്യാ സെബാസ്റ്റ്യന്‍ എന്നിവര്‍ മക്കളാണ്. രണ്ടായിരത്തി രണ്ടു മുതല്‍ കീത്തിലിയില്‍ സ്ഥിരതാമസമാണ് റീനയും കുടുംബവും. കീത്തിലി മലയാളി അസ്സോസ്സിയേഷന്‍ കുടുംബാംഗമാണിവര്‍.

ഷിബു മാത്യൂ.
യുകെയില്‍ പരീക്ഷകളുടെ കാലമായി. ഇനി പഠിച്ചാലും വിജയിക്കാം. പരീക്ഷയില്ലെങ്കില്‍ വിജയമില്ല. പരീക്ഷ വിജയത്തിലേയ്ക്ക് നയിക്കുന്ന ഉപാധിയാണ്. ജോലിത്തിരക്കിനിടയില്‍ മക്കളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നവരാണ് യുകെയിലെ മാതാപിതാക്കളില്‍ ഭൂരിഭാഗവും. പക്ഷേ മക്കള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടാതെ വരുമ്പോള്‍ അവരെ പഴിചാരുന്നതും ഇതേ മാതാപിതാക്കള്‍ തന്നെ. ഇരുപത്തിനാല് മണിക്കൂറും മക്കളെ ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്കൊരു ശല്യമാണ്. പ്രശസ്ത ടെലിവിഷന്‍ അവതാരകയും കൊച്ചി ഇടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗണിത വിഭാഗം അദ്ധ്യാപികയുമായ മായാറാണി പറയുന്നു.

ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ പെണ്ണഴക് എന്ന പരിപാടിയില്‍ എക്‌സാം ടിപ്‌സ് അവതരിപ്പിക്കുകയാണ് മായാറാണി. അഞ്ച് മിനിറ്റ് ദൈര്‍ഘ്യത്തില്‍ നാല് എപ്പിസോഡായി പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയില്‍ പരീക്ഷകളെ എങ്ങനെ നേരിടാം എന്ന് വ്യക്തമായി പറയുന്നു. യാതൊരു ടെന്‍ഷനുമില്ലാതെ കുട്ടികളെ എങ്ങനെ പരീക്ഷാഹാളിലെത്തിക്കാം എന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം മാതാപിതാക്കന്മാര്‍ക്ക് നല്‍കുകയാണിവിടെ.

GCSE യും A level പരീക്ഷയും അതീവ ഭീതിയോടെ കാണുന്ന യുകെയിലെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഒട്ടും ടെന്‍ഷനില്ലാതെ പരീക്ഷാഹാളിലെത്തിക്കാന്‍ ഈ വീഡിയോ പ്രയോജനപ്പെടും.
എക്‌സാം ടിപ്‌സിന്റെ നാലാം ഭാഗം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

[ot-video][/ot-video]

[ot-video][/ot-video]

[ot-video][/ot-video]

[ot-video][/ot-video]

രാജേഷ്‌ ജോസഫ് 

കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബത്തിലേയ്ക്ക് വന്ന പരിണാമം വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നെറ്റിയിലെ കഠിനമായ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിച്ചിരുന്നവര്‍ അത്രകണ്ട് അധ്വാനിക്കാതെ സമ്പത്ത് കുമിഞ്ഞ് കൂടിയപ്പോള്‍ ജീവിതത്തില്‍ ഉന്നത മൂല്യം കല്പിച്ചിരുന്ന പലതും പടിയിറങ്ങിയിരിക്കുന്നു. രക്തം വെള്ളത്തേക്കാള്‍ ശക്തമാണ് എന്ന വിശ്വാസത്തില്‍ നിന്ന് മാറി രക്തത്തിന്റെ അളവ് കുറയുകയും വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തിരിക്കുന്നു. സുഖലോലുപതയും അലസതയും മൂല്യാധിഷ്ഠിത ജീവിതത്തെ കാര്‍ന്ന് തിന്നുന്നു.

ബന്ധങ്ങളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും സ്നേഹവും കരുണയും വറ്റിയിരിക്കുന്നു. വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ മലയാളി കയ്യും മെയ്യും മറന്ന് സമ്പാദിച്ച സ്വത്തുകൊണ്ട് നെഞ്ചിന്റെ ഉള്ളിലെ തീവ്രവികാരമായ കാറും വീടും സ്വന്തമാക്കിയെങ്കിലും സാമൂഹ്യമായി ഈ കാലഘട്ടത്തില്‍ ക്ഷീണിതനായിരിക്കുന്നു. മിശ്രസംസ്‌കാരം സമൂലമായ മാറ്റങ്ങളിലേക്ക് നമ്മളെ എല്ലാവരെയും എത്തിച്ചിരിക്കുന്നു. അതിയായ താല്‍പര്യത്തോടെ നേടണമെന്ന് ആഗ്രഹിച്ചവ നേടിയശേഷം, കൂടെ കൊണ്ടുനടന്ന പലതും ഇന്ന് വിരക്തിയായി പ്രതിഷേധമായി മാറിയിരിക്കുന്നു. ആരാധനാലയങ്ങളിലേയും കൂട്ടായ്മകളിലേയും സഹകരണക്കുറവിന് കാരണം മറ്റൊന്നുമല്ല. പരാശ്രയമില്ലാതെ ജീവിക്കുന്ന സ്വയംപര്യാപ്തനായ നവയുഗ മലയാളിയാണ്.

എന്തിനും ഏതിനും എല്ലാവരേയും ആദ്യനാളുകളില്‍ ആശ്രയിച്ച് കഴിഞ്ഞ സമൂഹത്തില്‍ നിന്ന് മാറി ആരേയും ആശ്രയിക്കേണ്ടതായ ജീവിത രീതി പൂര്‍ണമായി നാം ഇന്ന് മാറിയിരിക്കുന്നു. ഗതകാല സ്മരണകളും സ്നേഹവും സൗഹാര്‍ദ്ദവും സോഷ്യല്‍ മീഡിയില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ഹിമവത്കരിക്കപ്പെട്ടവരാകാതെ, കൈ കോര്‍ത്ത് ചേര്‍ന്ന് നില്‍ക്കാം, പങ്കുവെയ്ക്കാം, നിസ്വാര്‍ത്ഥമായി സ്നേഹിക്കാം, സ്വപ്നങ്ങള്‍ കാണുന്നവരാകാം. ശുഭപ്രതീക്ഷയോടെ ഒത്തൊരുമിച്ച് മുന്നേറാം.

സ്വപ്നങ്ങള്‍ കാണാനുള്ളതാണ്, നടപ്പില്‍ വരുത്താനുള്ളതാണ്. ഭാവി ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മുടെ യുവാക്കള്‍. എന്നാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളും കയ്‌പ്പേറിയ അനുഭവങ്ങള്‍ക്കിടയിലും അവര്‍ക്ക് സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ കഴിയാതെ വരുന്നു. ഇത്തരം നിരാശകള്‍ നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ ‘കൂട്ടിലിട്ട തത്ത’യുടെ അവസ്ഥയില്‍ എത്തിക്കും. പറഞ്ഞു വരുന്നത് ഒരു പാട്ടിന്റെ പ്രമേയത്തെ പറ്റിയാണ്.

മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഫെജോ ഒരുക്കിയ ഏറ്റവും പുതിയ ഗാനം ആണ് ‘കൂട്ടിലിട്ട തത്ത’. താന്‍ കടന്നു പോയ അനുഭവങ്ങള്‍ ആണ് പാട്ടിന്റെ വരികള്‍ ആയി രൂപപെട്ടതെന്നു ഫെജോ പറയുന്നു. നിരാശയുടെ പടുകുഴിയില്‍ നില്‍ക്കുമ്പോഴും, സ്വന്തം മനസ്സിലും കഴിവിലും വിശ്വാസം അര്‍പ്പിച്ചു പൊരുതുന്ന, പ്രത്യാശയുടെ നല്ല നാളുകള്‍ തനിക്കായി കാത്തിരിക്കുന്നു എന്നു ഉറച്ചു വിശ്വസിക്കുന്ന,
നായകന്റെ കഥയാണ് ഈ പാട്ടിലൂടെ പറയുന്നത്. ഒപ്പം സമൂഹത്തിന്റെ ചില അവസ്ഥകളും രസകരമായി പാട്ടിലൂടെ പറഞ്ഞു വെക്കുന്നു. പാട്ട് കേള്‍ക്കുന്നവര്‍ക്ക് സ്വന്തം ജീവിതവുമായി ബന്ധം തോന്നുന്ന വരികള്‍ ആണ് ഈ വ്യത്യസ്തമായ മലയാളം റാപ്പ് ഗാനത്തിന്റെ ഹൈ ലൈറ്റ്. പോസ്റ്റ് മലോണ്‍ എന്ന അമേരിക്കന്‍ ഗായകന്റെ റോക്ക്സ്റ്റാര്‍ പാട്ടിന്റെ മലയാളം പതിപ്പായി ഒരുക്കിയ ഗാനം യൂട്യൂബില്‍ നല്ല കാഴ്ചക്കാരെ നേടി മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.

വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ പോസ്റ്റര്‍ സ്ഥാപിച്ച് കര്‍ഷകന്‍. അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്റെ പാടത്ത് രണ്ട് വലിയ പോസ്റ്ററുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. വെറുതെ പോസ്റ്റര്‍ വയ്ക്കുക മാത്രമല്ല, നല്ലൊരു അടിക്കുറിപ്പും അദ്ദേഹം വച്ചു. ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്നാണത്.

ഇത്തവണ തന്റെ പത്ത് ഏക്കര്‍ വരുന്ന പാടത്തുനിന്ന് നല്ല വിളവ് ലഭിച്ചിരിക്കുന്നത്. അതോടെ നാട്ടുകാരും അതുവഴി പോകുന്നവരും പാടത്തേക്ക് തന്നെ നോക്കാന്‍ തുടങ്ങി. അവരുടെ കണ്ണ് തട്ടാതിരിക്കാനുള്ള മാര്‍ഗം ആലോചിച്ചപ്പോഴാണ് തന്റെ തലയില്‍ ഈ ആശയം തെളിഞ്ഞുവന്നതെന്നും റെഡ്ഡി പറയുന്നു.

അത് ഫലിച്ചു. ഇപ്പോള്‍ ആരും പാടത്തേക്ക് നോക്കുന്നില്ല. എല്ലാവരുടേയും കണ്ണ് പോസ്റ്ററിലാണെന്നും റെഡ്ഡി പറഞ്ഞു. കാബേജും കോളിഫ്‌ളവറും മുളകും ഉള്‍പ്പെടെ പലയിനങ്ങള്‍ റെഡ്ഡി കൃഷി ചെയ്യുന്നുണ്ട്. നെല്ലൂര്‍ ജില്ലയിലെ ബന്ദകിന്ദിപള്ളിയിലാണ് റെഡ്ഡിയുടെ പാടം.

‘ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് തനിക്ക് ഉറപ്പില്ല, എന്നാല്‍ സണ്ണി ലിയോണ്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ എത്തിക്കഴിഞ്ഞു’ എന്നാണ് ഒരാള്‍ ഇതേ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി..  അത് പ്രണയത്തിൻറെ മാസം.. ഫെബ്രുവരി 14.. ലോകമെമ്പാടും സ്നേഹത്തിൻറെ.. പരിശുദ്ധ പ്രണയത്തിൻറെ സന്ദേശങ്ങൾ മനസുകൾ കൈമാറും ദിനം. വാലൻൈറൻസ് ഡേ .. 150 മില്യൺ പ്രണയ സന്ദേശങ്ങളാണ് ഇന്ന് കോറിയിടപ്പെടുന്നത്. ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആശംസാ സന്ദേശങ്ങൾ അയയ്ക്കപ്പെടുന്ന ദിനം. ഇതിൻറെ തുടക്കം പുരാതന റോമാ സാമ്രാജ്യത്തിലാണ്. പുരാതന ക്രൈസ്തവ പാരമ്പര്യവുമായി ഇതിന് ഗാഢമായ ബന്ധമുണ്ട്.

വാലൻറെയിൻ എന്നോ, വാലന്റിനുസ് എന്നോ പേരുള്ള മൂന്നു രക്ത സാക്ഷികൾ കാത്തലിക് ചർച്ചിൽ ഉണ്ട്. ഒരു വിശ്വാസമനുസരിച്ച് വാലൻറെയിൻ ഒരു വൈദികനായിരുന്നു. റോമിൽ മൂന്നാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഒറ്റയ്ക്കു ജീവിക്കുന്ന യുവാവ്, ഭാര്യയോടും കുടുംബത്തോടും ഒപ്പം താമസിക്കുന്നവനെക്കാൾ മികച്ച സൈനികനായിരിക്കും എന്ന് റോമാ സാമ്രാജ്യത്തിൻറെ അധിപൻ ക്ലാഡിയൂസ് രണ്ടാമൻ വിശ്വസിച്ചു. അതിനാൽ യുവാക്കളുടെ വിവാഹം അദ്ദേഹം നിരോധിച്ചു. ഇത് അനീതിയെന്നു മനസിലാക്കിയ വാലൻറെയിൻ പ്രണയിക്കുന്നവർക്ക് പിന്തുണ നല്കുകയും അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കുകയും ചെയ്തു. വാലൻറെയിനിൻറെ ഈ പ്രവൃത്തി കണ്ടു പിടിക്കപ്പെട്ടു. ക്ലാഡിയൂസ് രണ്ടാമൻ വാലൻറെയിനിനെ മരണ ശിക്ഷയ്ക്കു വിധിച്ചു. ഇതിൻറെ സ്മരണയിൽ വാലൻറെയിൻ ഡേ പിറവിയെടുത്തു.

നിർമ്മല തുഷാര കണങ്ങൾ പോലെ
പരിശുദ്ധമീ ഹൃദയ നൊമ്പരങ്ങൾ…
അറിയാതെ ഉള്ളിൽ നാമ്പെടുത്തിടും
സുഖമുള്ള സ്നേഹത്തിൻ വേദന…

ഒരു നോട്ടം..  ഒരു വാക്ക്.. ഒരു പുഞ്ചിരി
കൊതിക്കുമീ ഹൃദയങ്ങൾ വിണ്ണിലെങ്ങും…
ബാല്യമോ യുവത്വമോ ജീവിത സായാഹ്നമോ
സിരകളിൽ പ്രസരിക്കും ഈ സ്നേഹ സ്പന്ദനം…

മറ്റൊരു വിശ്വാസമനുസരിച്ച് റോമിലെ കൽത്തുറുങ്കുകളിൽ അടയ്ക്കപ്പെട്ട് പീഡനമനുഭവിച്ചിരുന്ന ക്രിസ്ത്യാനികളെ രക്ഷപെടുത്തുവാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട വ്യക്തിയാണ് വാലൻറെയിൻ. വേറൊരു കഥയനുസരിച്ച് ജയിലിൽ ഏകാന്ത തടവിലായിരുന്ന വാലൻറെയിൻ തന്നെ സന്ദർശിക്കാൻ എത്തിയ ഒരു യുവ സുന്ദരിയുമായി പ്രണയത്തിലായി. അത് ജയിലറുടെ മകളായിരുന്നു. തൻറെ മരണത്തിനു മുൻപ് വാലൻറെയിൻ ആ യുവസുന്ദരിക്ക് ഒരു സ്നേഹ സന്ദേശം അയച്ചു. നിൻറെ വാലൻറെയിനിൽ നിന്നും എന്ന അടിക്കുറിപ്പോടെ. വാലൻറെയിൻ എന്ന വ്യക്തി പ്രഭാവത്തിൻറെ ഉറവിടം സ്പഷ്ടമല്ലെങ്കിലും സഹതാപമുള്ള, ധീരനായ പ്രണയത്തിൻറെ പ്രതീകമായമായാണ് കരുതപ്പെടുന്നത്.

പ്രഭാതത്തിൽ ഊർജമായി, പ്രതീക്ഷയായ്
ഹൃദയത്തിൽ ഉജ്ജ്വലിക്കുമീ പ്രണയം…
അരുതെന്ന് പറയുമ്പോഴും അറിയാതെ
വഴുതി വീഴുന്നോരിന്ദ്രജാലം…

മുകരുക ഈ സ്നേഹ നീരുറവയിൽ നിന്നും
പ്രണയാതുരമായിടട്ടെ ആ മിഴികൾ…
തീരമണയാൻ കൊതിക്കും തിരമാലകൾ പോലെ
പ്രണയമേ വരിക ഒരു കുളിർ തെന്നലായി…

ക്രൈസ്തവ സഭയിൽ വാലൻറയിൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കയെ കൂടാതെ ക്യാനഡാ, മെക്സിക്കോ, ബ്രിട്ടൺ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വാലൻറെയിൻസ് ഡേയ്ക്ക് വൻ പ്രചാരമുണ്ട്. പതിനേഴാം നൂറ്റാണ്ടു മുതലാണ് ബ്രിട്ടണിൽ വലൻറയിൻ ദിനാഘോഷം പതിവായി തുടങ്ങിയത്. തുടക്കത്തിൽ പ്രണയിക്കുന്നവരും സുഹൃത്തുക്കളും പരസ്പരം സ്നേഹ സന്ദേശങ്ങൾ ഒരു കടലാസിലെഴുതി കൈമാറിയിരുന്നു. ഇന്ന് അവ ആശംസാ കാർഡുകൾക്ക് വഴിമാറി. തങ്ങളുടെ മനസിൽ രഹസ്യമായി സൂക്ഷിക്കുന്ന പ്രണയം വെളിപ്പെടുത്തുന്ന ദിനമാണ് ചിലർക്ക് വാലൻറെയിൻസ് ഡേ. മറ്റു പലരും തങ്ങളുടെ പ്രണയം സന്ദേശങ്ങൾ വഴി ഊട്ടി ഉറപ്പിക്കുന്നു. സന്തോഷവും സ്നേഹവും പ്രണയവും പ്രകടിപ്പിക്കുന്നതിൻറെ ഭാഗമായി ചുവന്ന റോസപ്പൂക്കളും ചോക്കലേറ്റുകളും ആശംസാ കാർഡുകളും ഇന്ന് കൈമാറപ്പെടുന്നു.

 

 

മണമ്പൂര്‍ സുരേഷ്

ഇന്ന് കമലിന്റെ “ആമി” കണ്ടു, അതിമനോഹരമായ ചിത്രം. റിലീസായ ദിവസം തന്നെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും – ബാല്യവും, കൗമാരവും, യൗവ്വനവും – ഒരു റോസാ മൊട്ടിന്റെ തുടുത്ത നിറത്തിലും ദൃശ്യ ഭംഗിയിലും ആണ് ചിത്രീകരിച്ചിരിക്കുന്നത്.  മാധവിക്കുട്ടിയുടെ ബാല്യകാലമൊക്കെ ആനുകാലികങ്ങളില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വായിച്ചു വിരസതയുടെ വക്കില്‍ വരെ എത്തിയ അനുഭവമുണ്ട്. പക്ഷെ ഇവിടെ കമല്‍ എന്ന സംവിധായകന്റെ കരവിരുത് ഞങ്ങള്‍ അനുഭവിക്കുന്നു. 70 കളുടെ തുടക്കം അസുഖ ബാധിതയായി കിടക്കുന്ന മാധവിക്കുട്ടിയുടെ ക്ഷീണിതമാക്കപ്പെട്ട ഓര്‍മ്മകളിലൂടെ ആ ബാല്യകാലത്തേക്ക്‌ നമ്മള്‍ കടക്കുന്നു. മുകളില്‍ എഴുതിയിരിക്കുന്നത് പോലെ ഈ കാലഘട്ടത്തിനുപയോഗിച്ചിരിക്കുന്ന നിറം വളരെ തുടുത്തതാണ്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും ചിത്രത്തിലുണ്ട്. ശരിക്കും വിവാദങ്ങള്‍ മാത്രം സൃഷ്ട്ടിച്ച “എന്റെ കഥ” എന്ന ആത്മകഥയും അത് ഖണ്ടശ്ശ പ്രസിദ്ധീകരിച്ച മലയാള നാട് വാരികയും വളരെ വിശദമായി ചിത്രത്തില്‍ പ്രാമുഖ്യം നേടുന്നു. പ്രസാധകന്‍ എസ് കെ നായരും പത്രാധിപര്‍ വീ ബീ സീ നായരും ഒക്കെ ആ വിവാദങ്ങളുടെ തിരി എങ്ങനെ കൊളുത്തി വിട്ടു എന്ന് നമ്മള്‍ കാണുന്നു.

ചിത്രത്തില്‍ “എന്റെ കഥ” വായിച്ചു വഴി തെറ്റി എന്ന് അവകാശപ്പെടുന്ന വായനക്കാര്‍ കഥാകാരിയെ കാണാന്‍ വരുന്നതും അവരെ മാധവിക്കുട്ടി ശരിക്കും “നേരിടുന്നതും” രസകരവും എഴുത്തുകാരിയുടെ വ്യക്തിത്വത്തെ പ്രതിഫലിക്കുന്നതുമാണ്.
ഭര്‍ത്താവ് മാധവ ദാസിന്റെ ഈ ഭൂമിയിലെ അവസാന ദിനം ചിത്രീകരിച്ചിരിക്കുന്നത് അവിസ്മരണീയമായ രീതിയിലാകുന്നു. ജീവനറ്റു കിടക്കുന്ന മാധവ ദാസിന്റെ ചുറ്റും നിന്ന് മക്കളെയും അമ്മയെയും ഉള്‍പ്പെടെ എല്ലാപേരെയും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയാണ് ആമി എന്ന മാധവിക്കുട്ടി. ഭര്‍ത്താവിനൊപ്പമുള്ള അവസാന ദിനം അവര്‍ക്ക് മാത്രമുള്ളതാണെന്ന് ആമി പറയുന്നു. എല്ലാപേരും മുറി വിട്ടു പോയ ശേഷം മാധവ ദാസിന്റെ ജീവനറ്റ ശരീരത്തോട് ചേര്‍ന്ന് ആ രാത്രിയില്‍ നിലത്തു കിടക്കുന്ന സീന്‍ “ആമി” എന്ന ചിത്രത്തിലെ അവിശ്വസനീയമായ മുഹൂർത്തമാണ്. കാണികളെ സീറ്റിന്റെ വക്കോളം എത്തിക്കുന്ന ഈ ദൃശ്യ ചിത്രീകരണത്തിലെ മിതത്വം അവിസ്മരണീയം തന്നെ.

മാധവിക്കുട്ടി മതം മാറി കമലാസുരയ്യ ആകുന്നതും ആദ്യം ഹിന്ദു തീവ്ര വാദികളുടെ ആക്രമണത്തിനും തുടര്‍ന്ന് മുസ്ലിം പുരോഹിതരുടെ നിയന്ത്രണത്തിനും വിധേയ ആകുന്നതും ഞങ്ങള്‍ കാണുന്നു. കനേഡിയന്‍ പ്രൊഫ: മേരിളീ വീസ്ബോർദ് 10 വർഷം മാധവിക്കുട്ടിയോടൊപ്പം താമസിച്ച ശേഷം എഴുതിയ The Love Queen of Malabar എന്ന പുസ്തകത്തില്‍ എല്ലാ മതങ്ങളും ഒന്നാണെന്നും ഒരു മതത്തിനും ഒരു പ്രത്യേകതയും അവകാശപ്പെടാനില്ല എന്നും കമല സുരയ്യ അവസാന കാലത്ത് വിശ്വസിച്ചിരുന്നതായി പറയുന്നുണ്ട്. പക്ഷെ ഇവിടെ സങ്കല്‍പ്പത്തിലെ കൃഷ്ണനോടൊപ്പം സ്നേഹം പങ്കു വയ്ക്കുന്ന മാധവിക്കുട്ടിയെ ആണ് കമല്‍ ചിത്രീകരിച്ചിരിക്കുന്നത്. മേരിളീ വീസ്ബോർഡിനോട് പറഞ്ഞത് കമല്‍ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്ന് മാത്രം.

കമലിന് ഏറെ ഇഷ്ടമായ മഴയും ഈ ചിത്രത്തിന്റെ അന്തരീക്ഷം ഒരുക്കുന്നത്തിനു സഹായകമാകുന്നു. കവിത തുളുമ്പുന്ന സംഭാഷണമാണ് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഈ സിനിമയില്‍ ഉള്ളത്. മഞ്ജു വാര്യര്‍ ശക്തവും സൗന്ദര്യം തുളുമ്പുന്നതുമായ അഭിനയം കാഴ്ച വയ്ക്കുന്നു. ബാല്യത്തിലെയും യൗവ്വനത്തിലെയും ആമിയും നമ്മോടൊപ്പം തിയേറ്ററില്‍ നിന്നും കൂടെ വരുന്നു. മാധവ ദാസായി മുരളി ഗോപിയും, അവസാന കാല കാമുകനായി അനൂപ്‌ മേനോനും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളായി നമ്മോടൊപ്പം കൂടും. ഹൃദയത്തിന്റെ ഭാഷയില്‍ സംവദിക്കുന്ന ഒരു സിനിമ കാണണമെന്നുണ്ടെങ്കില്‍ കമലിന്റെ “ആമി” കാണൂ.

Copyright © . All rights reserved