ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 1
ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ രണ്ടാഴ്ചകളിൽ യു കെയിലേയ്ക്കായിരുന്നു. യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്ന തീരുമാനം യു കെയ്ക്കും ലോകത്തിനും ഒരു പോലെ പ്രധാനപ്പെട്ടതായിരുന്നു. കാത്തിരുന്ന ആ വിധി വന്നപ്പോൾ “ബ്രെക്സിറ്റ് ” യഥാർത്ഥ്യമായി. ജനഹിതപരിശോധനയിൽ ബ്രിട്ടൺ പുറത്തേയ്ക്കുള്ള വഴി തിരഞ്ഞെടുത്തപ്പോൾ ഇനി വരുന്ന ഏതാനും ആഴ്ചകളെങ്കിലും ഈ തീരുമാനത്തിന്റെ ഗുണദോഷവശങ്ങൾ കൂട്ടിക്കിഴിക്കുമെന്നു തീർച്ച.
ഈ ജനഹിതപരിശോധന പോലെ അത്ര പ്രധാനപ്പെട്ടതല്ല എങ്കിലും ചെറിയ ചെറിയ പല തെരെഞ്ഞെടുപ്പുകളും നമ്മളും ഓരോ ദിവസവും ജീവിതത്തിൽ നടത്താറുണ്ട്.
ദൈനംദിന ഉപയോഗ വസ്തുക്കളുടെ ഷോപ്പിംഗ് ലിസ്റ്റിൽ തുടങ്ങി ചിന്തയിലും സംസാരത്തിലും പ്രവർത്തനങ്ങളിലുമായി ധാരാളം തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും നടത്തിയേ തീരൂ. ഓരോ തീരുമാനത്തിനും തെരഞ്ഞെടുപ്പിനും മുമ്പ് ഓർക്കേണ്ടത് ഒന്നു മാത്രം. എടുത്ത തീരുമാനം തെറ്റിപ്പോയി എന്ന് പരിതപിക്കാനിടയാകരുത്.
യു കെയിൽ ഈ സമ്മർ കാലം തിരുന്നാളുകളുടേയും ആഘോഷങ്ങളുടേയും ഒത്തുചേരലുകളുടേയും മാസങ്ങൾ കൂടിയാണ്. ക്രൈസ്തവ വിശ്വാസം ഭാരതത്തിൽ കൊണ്ടുവന്ന മാർത്തോമാശ്ലീഹായുടേയും സഹനത്തിലും രോഗത്തിലും ദൈവത്തെ കണ്ടെത്തിയ വി. അൽഫോൻസാമ്മയുടെ ഓർമ്മ ഈ ജൂലൈ മാസത്തിൽ അനുസ്മരിക്കുന്നു. അവരും ജീവിതത്തിൽ ആത്യന്തികമായ ഒരു തിരഞ്ഞെടുപ്പ് നടത്തിയവരാണ്. ലോക സുഖങ്ങൾക്കുപകരം ദൈവത്തോടൊത്തുള്ള ജീവിതം തിരഞ്ഞെടുത്തവർ. ഒരിക്കലും പരിതപിക്കുകയോ നിരാശപ്പെടുകയോ ചെയ്യാത്ത തീരുമാനം എടുത്തവർ.
പാശ്ചാത്യ ലോകത്തിലും അന്യ സംസ്ക്കാരങ്ങളിലും ജീവിക്കുമ്പോഴും പിന്നീട് നിരാശപ്പെടേണ്ടി വരാത്ത നല്ല തീരുമാനങ്ങൾ ജീവിതത്തിലെടുക്കാൻ നമുക്ക് സാധിക്കട്ടെ. എല്ലാ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല ആഴ്ച ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
ഫാ. ബിജു കുന്നയ്ക്കാട്ട്
ജൂലൈ 3 2016
”സംസാരിക്കുമ്പോള്‍ എന്റെ മാത്രം കഥയാണ്. പക്ഷേ ഇത് യുദ്ധഭൂമിയിലെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടേയും കാര്യമാണ്. എന്റെ കഥ കേള്‍ക്കാന്‍ പലര്‍ക്കും വിഷമമാണ്. എന്നാല്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ് മറ്റുള്ളവരുടെ കഥ കേട്ടാല്‍.” പറയുന്നത് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളാല്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും ലൈംഗിക വ്യാപാരത്തിന് ഇരയാക്കപ്പെടുകയും ചെയ്ത് ഇറാഖ് സീഞ്ഞാറിലെ യസീദി പെണ്‍കുട്ടിയും 21 കാരിയുമായ നാദിയാ മുറാദ് ബാസിയാണ്. കണ്‍മുന്നിലിട്ടാണ് അമ്മയേയും ആറ് സഹോദരന്മാരെയും ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നത്. നഷ്ടമായത് ആറു സഹോദരന്മാരെയാണ്. എന്നാല്‍ പത്തു സഹോദരന്മാര്‍ കൊല്ലപ്പെട്ടവര്‍ പോലും ഉണ്ട്.
വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകലിനിരയായ അനേകം യസീദി പെണ്‍കുട്ടികളെ പോലെ തന്നെ ലൈംഗിക വ്യാപാരത്തിലേക്ക് വലിച്ചെറിയപ്പെട്ടയാളാണ് നാദിയാ മുറാദ് ബാസിയും. ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് എതിരേ ലോകമനസ്സാക്ഷി ഒന്നിക്കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടാണ് നാദിയ തന്റെ പൊള്ളുന്ന ഓര്‍മ്മകള്‍ വിവരിച്ചത്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് ആറു സഹോദരങ്ങളെ അവര്‍ കഴുത്തറുത്തത്. ഒടുവില്‍ തന്റെ മുന്നിലിട്ട് അമ്മയെ പിടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ ഞാന്‍ അനാഥയാണ്. പിതാവ് നേരത്തേ മരിച്ചതിനാല്‍ എനിക്ക് എല്ലാം അമ്മയായിരുന്നു. എന്നെ മൊസൂളിലേക്ക് പിന്നീട് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
ഒരു സ്ത്രീയോട് ഇതൊക്കെയാണ് ചെയ്യുന്നതെങ്കില്‍ അത് കൊല്ലുന്നതിനേക്കാള്‍ ദുഷ്‌ക്കരമാണ്. അതുകൊണ്ട് അമ്മയേയും സഹോദരങ്ങളെയും ഞാന്‍ മറന്നു. ലണ്ടനിലെ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ഹൗസിലായിരുന്നു നാദിയ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. യസീദി സമൂഹത്തിന് ഭൂരിപക്ഷമുള്ള വടക്കന്‍ ഇറാക്കിലെ സീഞ്ഞാറിലെ പഴയ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ നാദിയയുടെ കണ്ണില്‍ നിന്നും ഒഴുകുന്നത് ചുടു കണ്ണീര്‍. സീഞ്ഞാര്‍ പിടിച്ചെടുത്ത് യസീദി പെണ്‍കുട്ടികളെ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തൂത്തെടുത്തുകൊണ്ട് പോയപ്പോള്‍ തടവിലാക്കപ്പെട്ട 5,000 ലൈംഗികാടിമകളില്‍ നാദിയയും ഉണ്ടായിരുന്നു.
പിടിച്ചുകൊണ്ടു പോയ യസീദി സമൂഹത്തിലെ യുവതികളും പെണ്‍കുട്ടികളുമായി 3,400 യുവതികള്‍ ഇപ്പോഴും ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ പിടിയിലുണ്ടെന്ന് നാദിയ പറയുന്നു. ചിലപ്പോഴൊക്കെ ഡായീഷ് എന്ന് പരാമര്‍ശിക്കുന്ന അവള്‍ മിക്കവര്‍ക്കും സ്വന്തം നാട് നഷ്ടമായെന്ന് പറയുമ്പോള്‍ കണ്ണീര്‍ ചാലിട്ടൊഴുകുകയായിരുന്നു. തനിക്ക് മാത്രമല്ല നഷ്ടം സംഭവിച്ചത് യുദ്ധമേഖലയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിരുന്നെന്നും നാദിയ പറയുന്നു.
യസീദി യുവതികളും പെണ്‍കുട്ടികളുമായി ഏകദേശം 5,800 ലധികം പേരെ പിടിച്ചുകൊണ്ടുപോയി. ഇറാഖിലും സിറിയയിലുമായി ആയിരങ്ങളെ കൊന്നൊടുക്കുകയും അനേകരെ ജന്മനാട്ടില്‍ നിന്നും ഓടിക്കുകയും ചെയ്തു. യസീദികളായ ഞങ്ങളുടെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്. ബലാത്സംഗം, കൊലപാതകം, തുരത്തിയോടിക്കല്‍ ഇസ്‌ളാമിന്റെ പേരില്‍ എല്ലാം പരീക്ഷിച്ചു. ഒമ്പതു വയസ്സുള്ള പെണ്‍കുട്ടികള്‍ പോലും വാടകയ്ക്ക് നല്‍കപ്പെടുകയോ വില്‍പ്പനച്ചരക്കാക്കുകയോ ചെയ്യപ്പെട്ടു. നിങ്ങളുടെ ആള്‍ക്കാരെ മുഴുവന്‍ വിട്ടയച്ചോ എന്നാണ് മിക്കപ്പോഴും നേരിടുന്ന ചോദ്യം.
എന്നാല്‍ 3,400 പേര്‍ ഇപ്പോഴൂം അവരുടെ പിടിയില്‍ ഉണ്ട്. ഈ മേഖലയില്‍ കൂട്ടക്കൊല നടത്തിയതിന്റെ 27 ശവക്കുഴികള്‍ ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു. ഒന്നരവര്‍ഷമായിട്ടും യസീദികള്‍ ഇപ്പോഴും കുരുതികള്‍ക്ക് ഇരയാകുന്നത് തുടരുകയാണ്. ഞങ്ങളുടെ വിധിയില്‍ ലോകം നിശബ്ദമായിരിക്കുമ്പോള്‍ ദിനംപ്രതി ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുയാണ്. ഐഎസ് എല്ലാ സമൂഹത്തിനും ഭീഷണിയാണ്. ഇതിനെ നേരിടാന്‍ മനുഷ്യത്വം ഉണരുക തന്നെ വേണം. യുദ്ധത്തിനിരയായവരെ രക്ഷിക്കാന്‍ എല്ലാവരുടേയും സഹായം ആവശ്യപ്പെടുകയാണ്. സര്‍ക്കാരിലുള്ള വിശ്വാസം തന്നെ നശിച്ചു. യസീദി സമൂഹത്തിന് സുരക്ഷയോടെയല്ലാതെ സീഞ്ഞാറില്‍ തിരിച്ച് എത്താന്‍ കഴിയില്ല.
പുതിയൊരു ഭാഷ പഠിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് കൊണ്ട് തന്നെ പഠിതാക്കള്‍ പലപ്പോഴും ക്ലാസ്സില്‍ ശ്രദ്ധിക്കാതെ അലസരായി ഇരിക്കും. പല ഭാഷാദ്ധ്യാപകരും വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ ശ്രദ്ധ ലഭിക്കാന്‍ എന്ത് ചെയ്യണം എന്ന്‍ ആലോചനയിലാണ്. ഒടുവില്‍ ഒരു സ്പാനിഷ് ചാനല്‍ ഇതിനുത്തരം കണ്ടു പിടിച്ചു. സുന്ദരിമാരായ ടീച്ചര്‍മാരെ പൂര്‍ണ്ണ നഗ്നരായി ക്ലാസ്സ് എടുക്കാന്‍ വിടുക. പഠിതാക്കളുടെ ശ്രദ്ധ ടീച്ചറില്‍ നിന്നും മറ്റെവിടെയും പോവില്ല. ഉറപ്പ്.
സ്പാനിഷ് ഭാഷാ ചാനലായ ഡിഎല്‍എന്‍ ആണ് പാരമ്പര്യ രീതികളെ തള്ളിപ്പറഞ്ഞ് കൊണ്ടുള്ള ഈ പുതിയ പഠന രീതി അവതരിപ്പിച്ചിരിക്കുന്നത്. ഭാഷയെ നഗ്നമായി പഠിപ്പിക്കുന്നത് വഴി പഠിതാക്കള്‍ പെട്ടെന്ന് പുതിയ ഭാഷയെ സ്വീകരിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. എന്തായാലും ടീച്ചര്‍മാരുടെയും കുട്ടികളുടെയും ഭാവി എന്താവുമെന്ന് കാത്തിരുന്ന് കാണാമെന്ന തീരുമാനത്തിലാണ് പ്രേക്ഷകര്‍. പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രമേ ഈ ക്ലാസ്സില്‍ പ്രവേശനമുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ടോം ജോസ് തടിയംപാട്
യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി മാഞ്ചസ്റ്ററില്‍ വന്ന തോമസ് ഐസക് കേരളത്തിലെ സാമൂഹിക’ സാമ്പത്തിക’ വിശകലം ചെയ്തുകൊണ്ട് പറഞ്ഞു കേരളത്തില്‍ വളര്‍ന്നു വരുന്ന ഒരു ശക്തമായ വിഭാഗമാണ് വിദ്യസമ്പന്നര്‍ ആയ മദ്ധ്യവര്‍ഗം, അവരെ പരിഗണിച്ചു കൊണ്ട് കൂടി മാത്രമേ ഇനി കേരളത്തിനു മുന്‍പോട്ടു പോകാന്‍ കഴിയുകയുള്ളൂഎന്ന്. അത്തരം ഒരു സമൂഹം കേരളത്തില്‍ ഉള്ളപ്പോള്‍ അവരെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയുന്നത് ആപ്പ് രാഷ്ട്രീയമാണ്. കാരണം അവര്‍ പ്രതിധാനം ചെയ്യുന്നത് മദ്ധ്യവര്‍ഗ വിദ്യാസമ്പന്നരേയാണ് എന്നാല്‍ അവരിപ്പോഴും കേരളത്തിന്റെ അന്തപ്പുരത്തിന് പുറത്തു നില്‍ക്കുന്നതിന്റെ കാരണം അന്വേഷിച്ചാല്‍ കുറച്ചു പുറകോട്ടു നടന്നാല്‍ ആപ്പിനും മുന്‍പ് ഉണ്ടായിരുന്ന കേരളത്തിലെ കുറെ ആംആദ്മികളെ കാണാന്‍ കഴിയും
ഇന്ത്യയിലെ ഏറ്റവും നല്ല ആഭ്യന്തരമന്ത്രി എന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അംഗീകാരം നല്‍കിയ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശക്തമായ പ്രതിരോധമായിരുന്ന P T ചാക്കോ. 1963 ഡിസംബര്‍ മാസം 8നു പീച്ചിക്കുള്ള യാത്രയില്‍ തൃശൂര്‍ ലൂര്‍ദ് മാതാ പള്ളി പെരുന്നാളിന് ഇടയില്‍ അദേഹത്തിന്റെ കാര്‍ ഒരു കൈവണ്ടിയില്‍ ഇടിച്ചിട്ടു നിര്‍ത്താതെ പോയി. അതില്‍ സിന്ദൂരം തൊട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും അത് ചക്കോയുടെ ഭാര്യ ആയിരുന്നില്ല എന്നും ശക്തമായ ഊഹാപോഹം പരക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അദേഹം അഭ്യന്തരമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിയും വന്നു.
മന്ത്രിപ്പണി ഉപേക്ഷിച്ചു കോട്ടയത്തെ ചാമംപതാലിലെ വീട്ടില്‍ എത്തിയ PT ചാക്കോയെ കാത്തു നിന്നത് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാക്കിയ കുറെ കടങ്ങള്‍ മാത്രമായിരുന്നു. സഞ്ചരിക്കാന്‍ സ്വന്തമായി ഒരു കാറു പോലും ഇല്ലായിരുന്നു. സുഹൃത്തുക്കള്‍ പണം പിരിച്ച് ഒരു കാറു വാങ്ങി കൊടുത്തു. കടം വീട്ടാന്‍ തന്റെ വക്കില്‍ കുപ്പയം അണിഞ്ഞ ചാക്കോ പറഞ്ഞു രാഷ്ട്രിയ കുപ്പായത്തേക്കള്‍ മാന്യമാണ് ഈ വക്കീല്‍ കുപ്പായമെന്ന്. ഇങ്ങനെ അഴിമതി രഹിതരായ കുറെ ആംആദ്മികളെ നമുക്ക് കേരളത്തിന്റെ ചരിത്രത്തില്‍ കാണാന്‍ കഴിയും.
1960 കളില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് (KPCC) പ്രസിഡന്റ് ആയിരുന്ന CK ഗോവിന്ദന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. ഈ വിവരം അറിഞ്ഞ് അന്നത്തെ ഒരു വലിയ ജന്മി ആയിരുന്ന കുളത്തുങ്കല്‍ പോത്തന്‍ ഒരാള്‍ വശം രണ്ടായിരം കൊടുത്തു വിട്ടു. സ്‌നേഹപൂര്‍വ്വം കൈപ്പറ്റിയതിനു ശേഷം ആ പണം അതെപടി KPCC ഓഫീസില്‍ കൊടുത്തു വിട്ട് രസീത് വാങ്ങിക്കുകയാണ് C K G ചെയ്തത്. അതുപോലെ മറ്റൊരു മുതലാളി ജോര്‍ജ് ജോസഫ് കോട്ടുകാപ്പിള്ളി ഒരു കൂട പഴങ്ങളും ആയിട്ടാണ് സി കെ ജി യെ കാണാന്‍ വന്നത്. അതും അദ്ദേഹം സ്‌നേഹ പൂര്‍വ്വംവാങ്ങി കൊട്ടുകാപ്പിള്ളി പോയികഴിഞ്ഞപ്പോള്‍ അവിടുത്തെ പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്തു.
മറ്റൊരു ആംആദ്മി എട്ടാം ക്ലാസ്സ് പാസ്സായി കഴിഞ്ഞപ്പോള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കാന്‍ പോകാന്‍ പുസ്തകം വാങ്ങാന്‍ പണം ഇല്ലാത്തത് കൊണ്ട് പഠനം നിര്‍ത്താം എന്നു ചിന്തിച്ചിരുന്ന കുട്ടിയുടെ മുന്‍പിലേക്ക് സഹോദരിയും കന്യാസ്ത്രീയും ആയ ഇന്‍ഫെന്റ്‌റ് ട്രീസ കടന്നുവന്നു. അവര്‍ വാങ്ങി കൊടുത്ത പുസ്തകം കൊണ്ട് പഠനം തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് നേടി എറണാകുളം മഹാരാജാസിന്റേയും എറണാകുളം ലോ കോളേജിന്റേയും അഭിമാനമായി മാറി കെ എസ് യു വിന്റേയും യൂത്ത് കോണ്‍ഗ്രസ്‌ന്റേയും കെ പി സി സി യുടെയും പ്രസിഡണ്ട് ആയ അറക്കപറമ്പില്‍ കുര്യന്‍ മകന്‍ ആന്റണി എന്നാ A K ആന്റണി. 36-ാം വയസില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കാതെ കേന്ദ്ര നേതാക്കന്‍മാരുടെ സമ്മര്‍ദംമൂലം ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖൃമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തശേഷം പുറത്തുവന്ന ആന്റണിയെ കത്ത് ശിപായി കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു നില്‍പ്പുണ്ടായിരുന്നു. ശിപായിയോട് ചെവിയില്‍ സ്‌നേഹത്തോടെ പറഞ്ഞു എനിക്ക് കൈയുണ്ടെല്ലോ ഞാന്‍ തുറന്നോളം. പിന്നിട് വലിയ മന്ത്രി മന്ദിരത്തില്‍ നിന്നും മാറി റസിഡന്‍സി കോംപ്ലക്‌സിലെ ഒരു ചെറിയ റൂമില്‍ താമസിച്ചു സാധാരണക്കാര്‍ മാത്രം കഴിക്കുന്ന സെക്രട്ടറിയെറ്റിലെ ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു രാജ്യം ഭരിച്ചു.
സ്വീകരണ സമ്മേളനങ്ങളില്‍ തോര്‍ത്തുകള്‍ മാത്രം സ്വികരിക്കുന്ന ആന്റണി മുഖൃമന്ത്രി ആകുന്നതിനു മുന്‍പ് സ്വീകരിച്ച ആയിരം തോര്‍ത്തുകള്‍ കുഷ്ഠരോഗാശുപത്രിക്ക് നല്‍കി. രാജി വച്ചപ്പോള്‍ തന്റെ തോള്‍ സഞ്ചിയും അതിലെ കുറെ പുസ്തകവും പിന്നെ അമ്മയുടെ ഒരു ഫോട്ടോയും മാത്രം മുഖ്യമന്ത്രിയുടെ മുറിയില്‍ നിന്നും എടുത്തു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടി കയറി എറണാകുളത്തെ ചെറിയ മുറിയില്‍ പോയി താമസിച്ച ആന്റണി എന്ന മനുഷ്യനും ഒരു ആംആദ്മിയുടെ മുഖം കേരളത്തിന് നല്‍കി. പിന്നിട് കേരളത്തിലും കേന്ദ്രത്തിലും എല്ലാം മന്ത്രി ആയപ്പോഴും ലളിത ജീവിതം പുലര്‍ത്തി എന്നും അഴിമതി രഹിതനായി ജീവിക്കുന്നു.
കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ മുഖ്യമന്ത്രി എന്ന് ഡോക്ടര്‍ ബാബു പോള്‍ വിളിച്ച ഇ. അച്യുതമേനോനും ഒരു ആംആദ്മി തന്നെ ആയിരുന്നുവെന്ന് വിജു വി. നായര്‍ എന്ന എഴുത്തുകാരന്‍ കലാകൗമുദിയില്‍ എഴുതിയത് ഓര്‍ക്കുന്നു. ഒരിക്കല്‍ അദ്ദേഹം വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ പെട്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് സമരം പ്രഖ്യാപിച്ചു. അപ്പോള്‍ ചങ്ങനാശ്ശേരി ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡില്‍ നിന്നും ഒരു സ്യൂട്ട്‌കേസും പിടിച്ചു ഇ. അച്യുതമേനോന്‍ എന്ന പഴയ മുഖ്യമന്ത്രി റെയില്‍വേ സ്റ്റേഷനെ ലക്ഷ്യം വച്ച് നടന്നു പോകുന്നു, പുറകെ ചെന്ന് സര്‍ ഞാന്‍ സൂട്ട്‌കേസ് പിടിക്കട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ട ഞാന്‍ പിടിച്ചോളാം എന്നു പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ സ്യൂട്ട്‌കേസ് പിടിക്കാന്‍ സമ്മതിച്ചു. അദ്ദേഹം വളരെ അഭിമാനത്തോടെ ആ സ്യൂട്ട്‌കേസ് പിടിച്ചു റെയില്‍വേ സ്റ്റേഷന്‍ വരെ നടന്നു. അദ്ദേഹത്തെ ട്രെയിന്‍ കയറ്റി തിരുവനന്തപുരത്തിനു വിട്ടു കേരളം കണ്ട ധിഷണാശാലിയായ മുഖൃമന്ത്രി E M S ഉം ഒരു ആംആദ്മി തന്നെ ആയിരുന്നു V M സുധീരനനും P K വാസുദേവന്‍ നായരും AKG യും TN പ്രതാപനും അടങ്ങുന്ന ആംആദ്മികള്‍ കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവരൊക്കെ ഉഴുതു മറിച്ച മണ്ണില്‍ കേരളത്തില്‍ എളുപ്പം ആംആദ്മി വളരും എന്നു വിശ്വസിക്കാന്‍ കഴിയില്ല.
(ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്‍റെ കാഴ്ചപ്പാടുകള്‍ ആണ് )
ജോജി തോമസ്
കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം നടപ്പിലായ റബ്ബര്‍ ഇറക്കുമതി നിരോധനം രാഷ്ട്രീയ വ്യവസായ ഭരണ നേതൃത്വങ്ങള്‍ നടത്തുന്ന കര്‍ഷക വഞ്ചനയുടെ മറ്റൊരു പതിപ്പാണെന്ന് മലയാളം യു കെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജനുവരി 21 മുതല്‍ മാര്‍ച്ച് 31 വരെയുള്ള 68 ദിവസത്തേയ്ക്കാണ് നിരോധനം നിലവിലുള്ളത്. രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രചരണങ്ങള്‍ കണ്ടാല്‍ സ്വാഭാവീക റബ്ബറിന്റെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ചു എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുക. രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഈ തീരുമാനത്തില്‍ മറച്ചു വെയ്ക്കുന്ന വലിയൊരു കപടതയുണ്ട്.
കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചത് സ്വാഭാവീക റബ്ബറിന്റെ ഡ്യൂട്ടിഫ്രീ ഇറക്കുമതി നിരോധനം മാത്രമാണ്. ഈ തീരുമാനം നിലവില്‍ റബ്ബര്‍ വിപണിയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ യാതൊരു സാധ്യതയും ഇല്ല. കാരണം ഇത്തരത്തില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന റബ്ബര്‍ മൊത്തം ഇറക്കുമതിയുടെ പത്തു ശതമാനം പോലും വരില്ല. വന്‍കിട വ്യവസായികള്‍ എല്ലാം റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത് നികുതി അടച്ചുതന്നെയാണ്.
ഇന്ത്യയുടെ 2015 ഡിസംബറിലെ സ്വാഭാവീക റബ്ബറിന്റെ ഇറക്കുമതി ഏതാണ്ട് 37000 ടണ്ണിന് മുകളിലാണ്. മന്‍വര്‍ഷത്തെ അപേക്ഷിച്ച് 8% കൂടുതലാണിത്. 2014 2015 സാമ്പത്തീക വര്‍ഷത്തിലെ മൊത്തം സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി 442130 മെട്രിക് ടണ്ണും കയറ്റുമതി 1002 മെട്രിക് ടണ്ണുമാണ്.
കയറ്റുമതി പ്രോത്സാഹിപ്പിക്കുവാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നയപ്രകാരം കയറ്റുമതി ചെയ്യുന്നതിന്റെ ആനുപാതീകമായ റബ്ബര്‍, നികുതി കൂടാതെ ഇറക്കുമതി ചെയ്യുന്നതിനുള്ള അഡ്വാന്‍സ് ഓതറൈസേഷന്‍ നല്കാറുണ്ട്. ഈ സ്‌കീമില്‍പ്പെടുത്തി ഇറക്കുമതി ചെയ്യുന്ന സ്വാഭാവീക റബ്ബറിനു മാത്രമേ നിരോധനം നിലവിലുള്ളൂ. കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനത്തിലും പല വൈരുധ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.
മുന്‍കൂട്ടി യാതൊരു നോട്ടീസുമില്ലാതെ പൊടുന്നനെ എടുത്ത ഈ തീരുമാനം നടപ്പിലാക്കാന്‍ പല വൈഷമ്യങ്ങളുമുണ്ട്. കാരണം നിരോധനം നിലവില്‍ വന്നത് ജനുവരി 21 മുതല്‍ വെറും 68 ദിവസത്തേയ്ക്കാണ്. ഈ കാലയളവില്‍ ഇറക്കുമതി കരാറായിരിക്കുന്നതും, കാര്‍ഗോയിലൂടെ ഇന്ത്യന്‍ തുറമുഖങ്ങളെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നതുമായ ആയിരക്കണക്കിനു ടണ്‍ നികുതി രഹിത ഇറക്കുമതി റബ്ബര്‍ എന്തു ചെയ്യുമെന്ന് ഗവണ്‍മെന്റ് പറഞ്ഞേ മതിയാകൂ.
ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തില്‍ സത്യസന്ധത ഉണ്ടായിരുന്നു എങ്കില്‍ നികുതി രഹിത റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന വ്യവസായികള്‍ക്ക് തങ്ങളുടെ, വിദേശത്തുള്ള വ്യാപാര പങ്കാളികളുമായി മുന്‍കരുതലുകള്‍ എടുക്കുവാന്‍ ആവശ്യമായ സമയം നല്കിയുള്ള ഒരു നിരോധനം ആയിരുന്നു വേണ്ടത്.
കേന്ദ്ര ഗവണ്‍മെന്റ് നേരത്തേ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചെന്നൈ, മുബൈ തുറമുഖങ്ങള്‍വഴി മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. രാജ്യത്തെ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നടക്കുന്നത് മുഴുവന്‍ ഈ തുറമുഖം വഴി ആയതിനാല്‍ അതും കര്‍ഷകന്റെ കണ്ണില്‍ പൊടിയിടാനുള്ള മറ്റൊരു തട്ടിപ്പുമാത്രമാണ്.
സിന്തറ്റിക് റബ്ബറിന്റെ രാജ്യത്തെ പ്രമുഖ ഉല്പാദകരായ റിലയന്‍സിന്റെ രണ്ട് വന്‍കിട ഫാക്ടറികള്‍ രാജ്യത്ത് പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഈ ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സിന്തറ്റിക് റബ്ബറിന്റെ ഉല്പാദനം കുതിച്ചുയരും. അതോടെ സ്വാഭാവീക റബ്ബറിന്റെ വിലതകര്‍ച്ച പൂര്‍ണ്ണമാവുകയും ചെയ്യും.
റബ്ബര്‍ കൃഷി ആദായകരമല്ലാതായിത്തീരുന്നതോടുകൂടി റബ്ബര്‍ കര്‍ഷകര്‍ മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങള്‍ തേടിപ്പോവുകയും, സ്വാഭാവീക റബ്ബറിന്റെ ഉദ്പാദനത്തില്‍ വന്‍കുറവ് സംഭവിക്കുകയും ചെയ്യും. ഇത് സിന്തറ്റിക് റബ്ബറിന്റെ ഉദ്പാദകരായ കോപ്പറേറ്റ്കള്‍ക്ക് അനുകൂല സാഹചര്യമൊരുക്കും.
സിന്തറ്റിക് റബ്ബറിന്റെ രാജ്യത്തെ പ്രമുഖരായ ഇറക്കുമതിക്കാരില്‍ ഒന്ന് ഇപ്പോള്‍ കര്‍ഷക പ്രേമം പറഞ്ഞ് നിരാഹാരം കിടന്ന ജോസ് കെ മാണിക്ക് ബിസിനസ്സ് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ ഒന്നാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഒരു പക്ഷേ കോപ്പറേറ്റുകളെ സഹായിക്കാന്‍ വെമ്പി നില്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് കര്‍ഷക സ്‌നേഹം നടിച്ച് ഭാവിയില്‍ സിന്തറ്റിക് റബറിന്റെ ഇറക്കുമതി നിരോധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് രാജ്യത്തെ സിന്തറ്റിക് റബ്ബറിന്റെ പ്രമുഖ ഉദ്പാദകരായ റിലയന്‍സിനു വേണ്ടി മാത്രമായിരിക്കും. ഇതു വഴി റിലയന്‍സിന് സിന്തറ്റിക് റബ്ബറിന്റെ വ്യാപാരത്തിലുള്ള കുത്തകയും ലഭ്യമാകും.
പെട്രോള്‍ വിലയുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് റിലയന്‍സിനു വേണ്ടി നടത്തുന്ന കള്ളക്കളികള്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. എന്തായാലും റബ്ബര്‍ കര്‍ഷകന്റെയും, സമ്പത് വ്യവസ്ഥയില്‍ റബ്ബറിന് പ്രമുഖ സ്ഥാനമുള്ള കേരളത്തിന്റെയും ഭാവി അത്ര ശോഭനമായിരിക്കില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ഇറക്കുമതി നിരോധനത്തിലെ ചതിയിലും നിരാഹാരത്തിലെ വഞ്ചനക്കിടയിലും കുടുങ്ങുന്നത് കേരളത്തിലെ റബ്ബര്‍ കര്‍ഷകരാണ് എന്നതില്‍ യാതൊരു സംശയവുമില്ല.