Spiritual

ബിനോയ് എം. ജെ.

ജീവിതത്തിന്റെ വിജനമായ പാതയിലൂടെ സഞ്ചരിക്കുവാൻ നിങ്ങൾ ഭയപ്പെടുന്നുണ്ടോ? ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കായിരിക്കുമ്പോൾ നിങ്ങൾ ഭയചകിതനാകുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ദൈവരാജ്യത്തിനർഹനല്ല! കാരണം ഈശ്വരൻ ഒന്നു മാത്രമേയുള്ളൂ. അവിടുന്ന് ഏകനാണ്. അവനാകട്ടെ നിങ്ങളുടെ ഉള്ളിൽ തന്നെ വസിക്കുന്നു. ഏകാന്തതയുടെയും വിജനതയുടെയും പാതയിലൂടെ മാത്രമേ അവനിൽ എത്തിച്ചേരുവാൻ കഴിയൂ. ഈ ജീവിതം ഒരു കൺകെട്ടി കളിപോലെയാണ്. നിങ്ങളുടെ കണ്ണുകൾ കെട്ടപ്പെട്ടിരിക്കുന്നു. പുറമേ നിന്ന് ഒരാൾ മണി അടിക്കുന്നു. നിങ്ങൾക്കതിന്റെ സ്വരം കേൾക്കാം. പക്ഷേ എവിടെയാണെന്ന് കാണുവാൻ കഴിയില്ല. നിങ്ങൾ മണി അടിക്കുന്ന ആളെ സ്പർശിച്ചെങ്കിൽ മാത്രമേ കളിയിൽ വിജയിക്കൂ. പക്ഷേ മണിയടിക്കുന്നയാൾ മാറിയും മറിച്ചും നിൽക്കും. നിങ്ങൾ സമീപിക്കുന്നത് കാണുമ്പോൾ അയാൾ അവിടെ നിന്നും മാറി വേറെയെവിടെയെങ്കിലും പോയി നിൽക്കും. ഇതു പോലെ ഈശ്വരന്റെ മധുര സംഗീതം നിങ്ങൾക്ക് കേൾക്കാം. എന്നാൽ അതെവിടെ നിന്നാണെന്ന് നിങ്ങൾക്ക് തിട്ടമില്ല. നിങ്ങൾ അതിനെ തിരയുന്നു. ബാഹ്യലോകത്തിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ആദ്യമേ പോകുന്നത്. നിങ്ങൾ ലോകത്തിന്റെ മാസ്മരികതയുടെ പിറകേ ആദ്യം ഓടിത്തുടങ്ങുന്നു. പക്ഷേ ഈശ്വരനെ അവിടെയെങ്ങും കണ്ടെത്തുന്നില്ല. പണത്തിന്റെയും പ്രതാപത്തിന്റെയും പിറകേ നിങ്ങൾ ഓടിയേക്കാം. പേരിലും പ്രശസ്തിയിലും നിങ്ങൾ വല്ലാതെ ഭ്രമിച്ചു പോയേക്കാം. പക്ഷേ കാലക്രമേണ ഈശ്വരൻ അവിടെയെങ്ങും ഇല്ലെന്ന് നിങ്ങൾ തിരിച്ചറിയുന്നു. ബാഹ്യലോകത്തെല്ലാം നിങ്ങൾ അവിടുത്തെ തിരയുന്നു. പക്ഷേ കണ്ടെത്തുന്നില്ല. അപ്പോഴേക്കും നിങ്ങൾ തളർന്നു കഴിഞ്ഞിരിക്കും. നിരാശയിൽ വിശ്രമിക്കുമ്പോൾ നിങ്ങൾ വീണ്ടും ആ മധുര സംഗീതം കേൾക്കുന്നു. അത് പുറത്തുനിന്നല്ലെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അതെ! അത് പുറത്തുനിന്നല്ല. അതുകൊണ്ട് തന്നെ നിങ്ങൾ ബാഹ്യലോകത്തെ മറക്കുന്നു. അപ്പോൾ നിങ്ങൾക്ക് അത് കൂടുതൽ വ്യക്തമായി കേൾക്കുവാൻ കഴിയുന്നു. അപ്പോഴാണ് നിങ്ങൾക്കാ തിരിച്ചറിവ് ഉണ്ടാകുന്നത്. ആ സംഗീതം ഉള്ളിൽ നിന്നു തന്നെ വരുന്നു. അതിലേക്ക് ശ്രദ്ധിക്കും തോറും നിങ്ങൾ ബാഹ്യലോകത്തെ വിസ്മരിക്കുന്നു. ബാഹ്യലോകത്തെ വിസ്മരിക്കും തോറും നിങ്ങൾ അത് കൂടുതൽ കൂടുതൽ വ്യക്തമായി കേൾക്കുന്നു.

ബാഹ്യലോകം നാനാത്വത്തിൽ അധിഷ്ഠിതമാണ്. അത് നമ്മെ വല്ലാതെ ഭ്രമിപ്പിക്കുന്നു. അത് നമ്മെ എത്രമാത്രം ഭ്രമിപ്പിക്കുന്നുവോ അത്രമാത്രം ദു:ഖിപ്പിക്കുകയും ചെയ്യുന്നു. അതിന് ലോകത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അതാകുന്നു ലോകത്തിന്റെ ധർമ്മം. ഈ സുഖദു:ഖങ്ങൾ നമ്മെ സദാ ആശയക്കുഴപ്പത്തിൽ ആക്കുന്നു. ദു:ഖങ്ങളില്ലാതുള്ള സുഖമാണ് നമുക്ക് വേണ്ടത്. അതാണ് നാം സദാ തിരയുന്നത്. അത് തീർച്ചയായും ഉണ്ട്. അതിന് നാം ആന്തരിക ലോകത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ആന്തരിക ലോകത്തിലേക്ക് തിരിയും തോറും നാനാത്വം തിരോഭവിക്കുന്നു. നിങ്ങൾ അനന്തമായ ആ ഏകാന്തതയിലേക്ക് വരുന്നു. ഈ ഏകാന്തതയെ ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും നിങ്ങളിൽ ഈശ്വരസാക്ഷാത്കാരത്തിനുള്ള മാനസികമായ അന്തരീക്ഷം സംജാതമായി കഴിഞ്ഞിരിക്കുന്നു! അതെ, ഏകാന്തതക്ക് മാത്രമേ നിങ്ങളെ ഈശ്വരസന്നിധിയിൽ കൊണ്ടുചെന്നെത്തിക്കുവാൻ കുഴിയൂ. ഏല്ലായിടത്തും ഏകനായ ഈശ്വരനെ വൈകാരികമായി അന്വേഷിക്കുന്ന ഭക്തനും, ഒരു കാര്യത്തിൽ മാത്രം മനസ്സിനെ ഏകാഗ്രമാക്കുന്ന താപസനും, വൈജ്ഞാനിക മണ്ഡലത്തിലെ ഏകത്വത്തെ അന്വേഷിക്കുന്ന ചിന്തകനും, എന്തിന്, സദാ സമൂഹ മദ്ധ്യത്തിൽ നിന്നുകൊണ്ട് കർമ്മത്തിൽ മുഴുകുന്ന കർമ്മയോഗി പോലും ഏകാന്തതയിലൂടെ മാത്രമേ ഈശ്വരനെ കണ്ടെത്തുന്നുള്ളൂ. കർമ്മയോഗിക്ക് സമൂഹമദ്ധ്യത്തിലും ഏകാന്തതയുടെ മാധുര്യം ആസ്വദിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അയാൾക്ക് കർമ്മയോഗി അകുവാനാവില്ല.

സമൂഹ മദ്ധ്യത്തിലെ ഏകാന്തതയാണ് നിഷ്കാമകർമ്മത്തിന്റെ തത്വം. നാമെല്ലാവരും സദാ കർമ്മമണ്ഠലത്തിലായിരിക്കുന്നവരാണ്.നാമനുദിനം നൂറുകണക്കിന് ആൾക്കാരോടിടപെടുന്നു. ഈ നാനാത്വം സമ്മാനിക്കുന്ന ആശയക്കുഴപ്പത്തിൽ വീണുപോകാതെ സൂക്ഷിക്കുന്നതിനുള്ള ഏക മാർഗ്ഗം തിരക്കിനിടയിലും ഏകാന്തത പരിശീലിക്കുക എന്നതാണ്. ഏകാന്തതയെ ആസ്വദിച്ചു കൊണ്ട് മറ്റുള്ളവരോട് ഇടപെടുവാനുള്ള ‘രാസവിദ്യ’ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. കാരണം മുറ്റുള്ളവരുടെ സ്വാധീനവലയത്തിലായിരിക്കുമ്പോൾ നാം സ്വന്തം മൂല്യങ്ങളെയും ആദർശങ്ങളെയും വിസ്മരിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോകത്തെ സ്നേഹിക്കുന്നവൻ തന്നെ തന്നെ വെറുത്തേക്കാം. സ്വയം വെറുക്കുന്നവൻ സ്വയം നശിക്കുന്നു. താമരയിലയെ നോക്കുവിൻ! അത് വെള്ളത്തിലാണ് നിൽക്കുന്നതെങ്കിലും വെള്ളത്തിനതിനെ നനക്കു വാനാകുന്നില്ല. അതുപോലെ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്താൽ ബാധിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ. ആത്മസ്നേഹത്തിലൂടെയും ആത്മബഹുമാനത്തിലൂടെയും അതിലൂടെ ജനിച്ചുവീഴുന്ന സുർഗ്ഗാത്മകതയിൽ അധിഷ്ഠിതമായ ഏകാന്തതയിലൂടെയും ലൗകികതയെ ജയിക്കുവിൻ.

ലോകത്തിന് ഗണ്യമായ സംഭാവനകൾ ചെയ്തിട്ടുള്ള മഹത് വ്യക്തികളെ പഠിച്ചാൽ അവരെല്ലാം തങ്ങളോടുതന്നെ അളവറ്റ മതിപ്പുള്ളവരായിരുന്നുവെന്ന് കാണാം. അവരെല്ലാവരും തന്നെ ഏകാന്തതയെ സ്നേഹിക്കുകയും ചെയ്തിരുന്നു. വേണ്ടി വന്നാൽ സമൂഹത്തെ തള്ളിക്കളയുവാനുമുള്ള മനോധൈര്യം നാം ആർജ്ജിച്ചെടുക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ അടിമയായി, സമൂഹം സമ്മാനിക്കുന്ന ‘പ്രതിഫല’മാകുന്ന അപ്പകഷണത്തിന്റെ പിറകേ ഓടുന്നവർക്ക് സമൂഹത്തെ തിരുത്തുവാനുള്ള ഇച്ഛാശക്തി ആർജ്ജിച്ചെടുക്കുവാനാവില്ല. ഈ സാമൂഹിക അടിമത്തത്തിൽ നിന്നും മോചനം നേടണമെങ്കിൽ ഏകാന്തതയെ ആസ്വദിച്ചേ തീരൂ. ഏകാന്തതയിൽ പ്രതിഭ വിരിയുന്നു.

ഭാരതീയ ദാർശനികന്മാരെല്ലാം ഒരു കാര്യം അടിവരയിട്ട് പറയുന്നു – കേവലനായി നിൽക്കുവാൻ യത്നിക്കുവിൻ! ബന്ധുമിത്രാദികളും(primary group), സമൂഹവും (secondary group) പ്രകൃതിയുമായും ഉള്ള ബന്ധനത്തെ അറുത്തു മാറ്റുവിൻ. അപ്പോൾ നിങ്ങൾ സ്വതന്ത്രരാവും. ഇപ്പോൾ നിങ്ങൾ ഇവയുടെയൊക്കെ അടിമകളാണ്. അവയില്ലാതെ നിലനിൽക്കുവാൻ നിങ്ങൾ പഠിക്കണമെങ്കിൽ നിങ്ങൾ വിജനമായ പാതയിലൂടെ സഞ്ചരിച്ചു ശീലിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തിൽ നിങ്ങൾ മാത്രമേ ഉള്ളൂ. ബാക്കിയുള്ളവയെല്ലാം നിങ്ങളുടെ പ്രതിബിംബങ്ങൾ മാത്രം. എല്ലാറ്റിലും നിങ്ങളെത്തന്നെ കാണുവിൻ. അപ്പോൾ സർവ്വചരാചരങ്ങളോടുമുള്ള നിങ്ങളുടെ സ്നേഹം അനന്തമാകുകയും നിങ്ങൾ മോക്ഷത്തിലേക്കുള്ള നിർണ്ണായകമായ ആ ചുവടുവയ്പ്പ് നടത്തുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 12ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും.പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത ഇവാഞ്ചലൈസേഷൻ ചെയർപേഴ്സണും പ്രമുഖ ആത്മീയ ശുഷ്രൂഷകയും ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് ഇത്തവണത്തെ കൺവെൻഷനിൽ പങ്കെടുക്കും.

കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളായി യേശുവിൽ രക്ഷ പ്രാപിക്കുവാൻ അനേകായിരങ്ങൾക്ക് വഴിതുറന്ന ഈ അനുഗ്രഹീത ശുഷ്രൂഷ യുകെ യിൽ നവസുവിശേഷ‌വത്ക്കരണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയാണ് .

“ദൈവവചനത്തിനായി സമയം കണ്ടെത്തുക.കർത്താവ് നിൻറെ ജീവിതത്തിൽ ഇടപെടും.“

”കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.
ഏശയ്യാ 55 : 6.“

2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ;
Sandwell &Dudley
West Bromwich
B70 7JD.

ഷിബി ചേപ്പനത്ത്

യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം എല്ലാ വർഷവും നടത്തി വരാറുള്ള കരോൾ സംഗീത മത്സരം ഈ വർഷവും ഡിസംബർ 7 ന് ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ സ്റ്റോക്ക് ഓൺ ട്രെൻടിലുള്ള സെൻ്റ് പീറ്റേഴ്സ് കോഫെ അക്കാദമിയിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് തുടങ്ങുന്ന പ്രസ്തുത പരിപാടിയിൽ ഭദ്രാസനത്തിലെ 43 ൽപരം ദേവാലയങ്ങളിൽ നിന്നുള്ള 25 അംഗ മത്സരാർത്ഥികൾ അടങ്ങുന്ന ടീമുകൾ മാറ്റുരയ്ക്കും.

ക്രൈസ്തവ സംഗീതത്തിൽ പ്രാഗത്ഭ്യം തെളിയിച്ച മൂന്നംഗ വിദഗ്ദ സമിതിയാണ് സംഗീത മത്സരത്തിന് വിധികർത്താക്കളായിട്ടുള്ളത്. ഒന്നാം സ്ഥാനത്തിന് അർഹരാവുന്നർക്ക് 701 പൗണ്ടും രണ്ടാ സ്ഥാനത്തിന് 501 പൗണ്ടും മൂന്നാം സ്ഥാനത്തിന് 301 പൗണ്ടും എവർ റോളിങ്ങ് കപ്പും ആണ് സമ്മാനങ്ങളായി ഏർപ്പെടുത്തിയിട്ടുള്ളത്.

വിവിധ ദേവാലയങ്ങളിൽ നിന്നും പങ്കെടുക്കുന്ന കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ആനുകാലിക സംഭവങ്ങളെ കോർത്തിണക്കിയുള്ള ഹാസൃ ദൃശ്യാവിഷ്കരണവും പരിപാടികൾക്ക് കൂടുതൽ മിഴിവേകും. വൈകിട്ട് 7 മണി വരെ നീണ്ടു നില്ക്കുന്ന പ്രസ്തുത സംഗീത മാമാംഗത്തിന് ഏകദേശം 1000 ൽ പരം ആളുകൾ പങ്കെടുക്കുമെന്ന് ഇതിനോടകം ഭദ്രാസന ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
Fr. ELDHOSE VATTAPPARAMBIL-
004552998210(WhatsApp)
Fr. ABIN OONNUKALLINKAL-
07404240659
SHIBI CHEPPANATH-
07825169330
BIJOY ALIAS-
07402958879
VIJEE PAILY-
07429590337

ജിമ്മിച്ചൻ ജോർജ് , പി ആർ ഒ ബൈബിൾ അപ്പസ്റ്റോലറ്റ്

സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ബൈബിൾ കലോത്സവത്തിന്റെ റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി . ഏറ്റവും കൂടുതൽ റീജിയണൽ മത്സരങ്ങൾ നടക്കുക ഒക്ടോബര്‍ 19-ന്. രൂപതയിലെ വിവിധ റീജിയണുകളിലെ സീറോ മലബാര്‍ പ്രോപ്പസേഡ് മിഷൻ , മിഷൻ ,ഇടവകകള്‍ എന്നിവിടങ്ങളിൽനിന്നുമുള്ള മത്സരാർത്ഥികളാണ് റീജിയണൽ മത്സരങ്ങളിൽ മാറ്റുരക്കുക . ഓരോ കലോത്സവ മത്സരങ്ങളും വിശ്വാസ പഠനത്തിലൂടെയുള്ള കലാപരിശീലനത്തിനും വിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അടുപ്പത്തിനും പുതു തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള ഒരു മഹത്തായ അവസരമാണ്.

ലണ്ടന്‍, പ്രെസ്റ്റൺ, റീജിയണുകളിലെ മത്സരങ്ങൾ ഇതിനോടകം തന്നെ പൂര്‍ത്തിയായി. ബാക്കിയുള്ള റീജിയനുകളിലെ മത്സരങ്ങൾ വരും ദിവസങ്ങളിൽ നടത്തപ്പെടും . ഒക്ടോബർ 26 ന് റീജിയണൽ മത്സരങ്ങൾ പൂർത്തിയാകും . റീജിയണൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികളും ടീമുകളുമായിരിക്കും രൂപത മത്സരത്തിന് യോഗ്യത നേടുക . നവംബർ 16 ന് സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന രൂപത മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് അറിയിച്ചു.

യാക്കോബായ സുറിയാനി സഭ യുകെ 2024-26 വർഷത്തേക്കുള്ള പുതിയ ഭദ്രാസന കൗൺസിൽ നിലവിൽ വന്നു. ബിർമിഹാം സെന്റ് ജോർജ് ഇടവക പള്ളിയിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിൽ നടന്ന ഭദ്രാസന പള്ളി പ്രതിപുരുഷയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഭദ്രാസന സെക്രട്ടറി ആയി ബഹു അബിൻ ഊന്നുകല്ലിങ്കൽ കശീശ്ശയും ഭദ്രാസന ട്രഷറർ ആയി ശ്രീ ഷിബി ചേപ്പനത്തും വീണ്ടും ചുമതലയേറ്റു. ഭദ്രാസന വൈസ് പ്രസിഡണ്ടായി ബഹു എൽദോസ് കൗങ്ങംപിള്ളിൽ കശീശ്ശയും ജോയിൻറ് സെക്രട്ടറി ആയി ശ്രീ ബിജോയി ഏലിയാസും തിരഞ്ഞെടുത്തു. പുതുക്കിയ ഭദ്രാസന ബൈലോ പ്രകാരം യുകെ മേഖലയെ ആറു സോണുകളായി തിരിച്ച് 12 കൗൺസിലർമാരും 4 ഭക്ത സംഘടന വൈസ് പ്രസിഡൻറ്റുമാരും ഉൾപ്പെട്ട 25 അംഗ കൗൺസിലാണ് അഭിവന്ദ്യ തിരുമേനി അംഗീകരിച്ച് രൂപം നല്കിയിരിക്കുന്നത്.

ഭദ്രാസന ആസ്ഥാനം എന്ന ആവശ്യം മുറുകെ പിടിച്ചു കൊണ്ട് ആത്മീയമായും ഭൗതികമായും ഭദ്രാസനത്തിന്റെ ഉയർച്ചയെ മുൻനിർത്തിയുള്ള കാര്യങ്ങൾ പള്ളിപ്രതിപുരുഷയോഗത്തിൽ ചർച്ച ചെയ്യുകയും നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ . ന്യൂ കാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദി  റോസറി മിഷനിൽ ഒരാഴ്ചയായി നടന്നു വരുന്ന  പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ നാളെ സമാപിക്കും . സെപ്റ്റംബർ 29  ന് മിഷൻ ഡയറക്ടർ റെവ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ നടത്തിയ കൊടിയേറ്റ് കർമ്മത്തോടെ ആരംഭിച്ച തിരുനാൾ കർമ്മങ്ങളിൽ എല്ലാ ദിവസവും വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാർഥനയും നടന്നു , ഇന്ന് വൈകുന്നേരം നടക്കുന്ന പൂർവിക സ്മരണ തിരുക്കർമ്മങ്ങൾക്ക് ഫാ ബിനോയി മണ്ഡപത്തിൽ കാർമികത്വം വഹിക്കും , പ്രധാന തിരുനാൾ ദിനമായ നാളെ നടക്കുന്ന ആഘോഷമായ തിരുന്നാൾ കർമ്മങ്ങൾക്ക് ഗ്രേറ്റ്  ബ്രിട്ടൻ രൂപത കാറ്റിക്കിസം  അസി ഡയറക്ടർ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി കാർമികത്വം വഹിക്കും , വിശുദ്ധ കുർബാനക്ക് ശേഷം, ലദീഞ്ഞ്‌ തുടർന്ന്   സീറോ മലബാർ സഭയുടെ പരമ്പരാഗതമായ രീതിയിൽ ആഘോഷമായ തിരുന്നാൾ പ്രദിക്ഷിണം ,ആശിർവാദം തുടർന്ന് സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷൻ ഡയറക്ടർ റെവ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ , കൈക്കാരന്മാരായ ഷിബു മാത്യു എട്ടുകാട്ടിൽ , ഷിൻടോ  ജെയിംസ് ജീരകത്തിൽ എന്നിവർ അറിയിച്ചു .

 

ഷൈമോൻ തോട്ടുങ്കൽ 
ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ  സീറോ മലബാർ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓർമ്മകളുടെയും ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ച സുകൃത ദിനങ്ങൾ ആയിരുന്നു മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയും സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ അജപാലന സന്ദർശനം.
2024 സെപ്റ്റംബർ 12 ന് റാംസ്ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് രൂപത വൈദിക കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച അജപാലന സന്ദർശനം സെപ്റ്റംബർ ഇരുപത്തിയെട്ടാം തീയതി ലീഡ്സ് റീജണൽ ബൈബിൾ കൺവെൻഷനിൽ സന്ദേശം നൽകികൊണ്ട് അദ്ദേഹം സമാപിപ്പിച്ചു.
ഇതിനിടയിൽ രൂപതയുടെ മാർ യൗസേപ്പ് അജപാലന ഭവനത്തിന്റെ ആശീർവാദ കർമ്മം, ഗ്രേറ്റ് ബ്രിട്ടനിലെ പേപ്പൽ
ന്യൂൺഷ്യോ ആർച്ച് ബിഷപ് മിഗ്വേൽ മൗറി, വെസ്റ്റ് മിനിസ്റ്റർ ആർച്ച് ബിഷപ്പ് കാർഡിനൽ വിൻസൻ്റ് നിക്കോൾസ്, ബെർമിംഹാം ആർച്ച്ബിഷപ്പ് ബർണാഡ് ലോങ്ങിലി, വിവിധ ലത്തീൻ രൂപതാ ധ്യക്ഷന്മാർ തുടങ്ങിയവരുമാ മായുള്ള കൂടിക്കാഴ്ചകൾ, 17 പുതിയ മിഷൻ ഉദ്ഘാടനങ്ങൾ, 5 ഇടവക സന്ദർശനങ്ങൾ, യുവജന സംഗമം- ഹന്തൂസാ, വനിതാ സംഗമം- ഥൈബൂസാ, വിശ്വാസ പരിശീലന വർഷ ഉദ്ഘാടനം, തുടങ്ങി നിരവധി വേദികളിലാണ് അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മകളുമായി സംവദിച്ചത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ യൗസേപ്പ് സ്രാമ്പിക്കലിന്റെ കൃത്യമായ മേൽനോട്ടത്തിലും നേതൃത്വത്തിലു മായിരുന്നു സഭാ തലവൻ്റെ അജപാലന സന്ദർശനം പൂർത്തിയായത്.
18 ദിവസങ്ങളിലായി 29 വേദികളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശ്വാസികളോട് മാർ റാഫേൽ തട്ടിൽ വലിയ മെത്രാപ്പോലീത്താ പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം:
സഭ മിശിഹായുടെ ശരീരമാണ്, അവൻറെ തുടർച്ചയാണ്. കൂട്ടായ്മയും സമർപ്പണവും കൂട്ടുത്തരവാദത്തോടുകൂടിയുള്ള പ്രവർത്തനവും വഴി സഭയെ ശക്തിപ്പെടുത്താൻ ഓരോ വിശ്വാസിക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്.
പ്രവാസികൾ പ്രേഷിതർ കൂടിയാണ് ‘ സാമ്പത്തികമായ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി മാത്രമല്ല മറിച്ച് മഹത്തായ ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സന്ദേശവാഹകർ കൂടിയാണ് ഓരോ പ്രവാസിയും. പ്രവാസ ഭൂമിയിലെ തങ്ങളുടെ പ്രേക്ഷിത നിയോഗത്തെ അവർ മറക്കാൻ പാടില്ല,
മാർത്തോമാ ശ്ലീഹായിൽ നിന്ന് കൈമാറി കിട്ടിയ ശ്ലൈഹീക പാരമ്പര്യത്തിൻ്റെ ഒരു ഘടകവും നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും ജീവിക്കാനും കൈമാറാനും നമുക്ക് കടമയുണ്ട്. സീറോ മലബാർ സഭാംഗങ്ങൾ എന്ന നിലയിലും പൗരസ്ത്യ സുറിയാനി പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ എന്ന നിലയിലും മാർത്തോമാ മാർഗത്തിലൂടെ ചരിക്കുന്നവർ എന്ന നിലയിലും നമുക്ക് ചരിത്രത്തിലും വർത്തമാന കാലത്തിലും ഭാവിയിലും ഉള്ള പ്രാധാന്യവും ഉത്തരവാദിത്വവും ഓർമിക്കുകയും വരും തലമുറകളെ പഠിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ യുവജനസംഗമം – ഹന്തൂസാ -2024 ൽ പങ്കെടുത്തുകൊണ്ട് യുവജനങ്ങളിലുള്ള സഭയുടെ വലിയ പ്രതീക്ഷ അദ്ദേഹം വെളിപ്പെടുത്തി. സഭയുടെ മുഴുവൻ വിഭവങ്ങളും സാധ്യതകളും യുവജന ശുശ്രൂഷയ്ക്ക് വേണ്ടിയും അവരെ ചേർത്തുനിർത്തുന്നതിന് വേണ്ടിയും ഉപയോഗിക്കേണ്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യുവജനങ്ങൾക്കും കുട്ടികൾക്കും മനസ്സിലാകും വിധത്തിലും അവർക്ക് പങ്കുചേരാൻ കഴിയുന്ന പോലയും സഭാ ശൈലികൾ രൂപവൽക്കരിക്കണമെന്ന് ശ്രേഷ്ഠമെത്രാപ്പോലീത്ത ഓർമിപ്പിച്ചു. യുവജനങ്ങൾ സഭയുടെ പൈതൃകത്തെക്കുറിച്ചും തങ്ങളുടെ വേരുകളെക്കുറിച്ചും അറിയുകയും അഭിമാനപൂർവ്വം ആ പൈതൃകം ജീവിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഥൈബുസാ 2024 – ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വനിതാ സംഗമത്തിൽ സഭാ ശരീരത്തെ പരിപോഷിപ്പിക്കുന്നതിൽ സ്ത്രീകൾ വഹിച്ച ചരിത്രപരമായ ഭാഗദേയത്തെ അദ്ദേഹം എടുത്തു പറഞ്ഞു. സുവിശേഷകാലം മുതൽ മിശിഹായോടും ശ്ലൈഹീക നേതൃത്വത്തോടും ചേർന്ന് സ്ത്രീകൾ നടത്തിയ ആർദ്രമായ സഹയാത്രയുടെ ഫലമാണ് സഭയുടെ വളർച്ചയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദീപ്തമായ വിശ്വാസത്തിന്റെയും പൗരാണിക പാരമ്പര്യത്തിൻ്റെയും തുടർച്ച ധീരരായ ക്രൈസ്തവ വനിതകളിലൂടെ സംഭവിക്കണമെന്നും വിശ്വാസം ജീവിക്കുകയും വരും തലമുറകളിലേക്ക് കൈമാറുകയും ചെയ്യാനുള്ള ജാഗ്രത ഓരോ നസ്രാണി വനിതയും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ധീരരായ ക്രൈസ്തവ സ്ത്രീകൾ നേഴ്സിംഗ് തുടങ്ങിയ പ്രൊഫഷനുകൾ ഏറ്റെടുക്കുകയും പ്രവാസികളാകാൻ ധൈര്യം കാണിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് കേരളത്തിനും സുറിയാനി സമുദായത്തിനും ഉണ്ടായ വളർച്ചയും പുരോഗതിയും എന്ന് എടുത്തു പറഞ്ഞുകൊണ്ട് ക്രൈസ്തവ വനിതകൾക്ക് രാഷ്ട്ര നിർമിതിയിലും സാമൂഹ്യ പുരോഗതിയിലുമുള്ള സുപ്രധാനമായ സ്ഥാനത്തെ അദ്ദേഹം ഓർമിപ്പിച്ചു.
2024 സെപ്റ്റംബർ 11ന് ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ആരംഭിച്ച് സെപ്റ്റംബർ 28ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ അവസാനിപ്പിച്ച സന്ദർശനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഒരൊറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് മാർത്തോമാ ശ്ലീഹായുടെ അതേ പ്രേക്ഷിത തീക്ഷണതയോടെ, അജഗണങ്ങളോടുള്ള അഗാധമായ സ്നേഹ വായ്പോടെ ശ്രേഷ്ഠമെത്രാപോലിത്താ യാത്ര ചെയ്തു. അദ്ദേഹത്തിൻറെ യാത്രയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ യൗസേപ്പ് സ്രാമ്പിക്കൽ പിതാവ് വേണ്ട ക്രമീകരണങ്ങൾക്കെല്ലാം നേതൃത്വം നൽകിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചു. രൂപതയിലെ വൈദിക ഗണത്തെയും സമർപ്പിത കൂട്ടായ്മയേയും വിശ്വാസി സമൂഹത്തെയും ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വിശ്വാസത്തിൻറെ കൂട്ടായ്മയിൽ ഉറച്ചുനിൽക്കാൻ ഉദ് ബോധിപ്പിക്കുകയും ചെയ്തശ്രേഷ്ഠ മെത്രാ പോലീത്താ 2016 ഒക്ടോബർ 9 ാം തീയതിഉദ്ഘാടനം ചെയ്യപ്പെട്ട ഗ്രേറ്റ് ബ്രിട്ടൻ രൂപത കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് നേടിയ അൽഭുതാവഹമായ വളർച്ചയയും ആരാധനക്രമത്തിലും വിശ്വാസകാര്യങ്ങളിലും കൈവരിച്ച കൃത്യതയയും അച്ചടക്കത്തെയും ഹൃദയപൂർവ്വം പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
മാർത്തോമാ മാർഗ്ഗത്തിന്റെ മക്കൾ എന്ന തങ്ങളുടെ വ്യക്തിത്വവും സുറിയാനി ഭാഷയുടെ അനന്യതയും ഏത് ദേശത്തും ഏതു കാലഘട്ടത്തിലും കാലഘട്ടത്തിലും ഉയർത്തിപ്പിടിക്കാനും അതിൽ അഭിമാനിക്കാനും വിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ട് വലിയ മെത്രാപ്പോലീത്ത അദ്ദേഹത്തിൻ്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപത അജപാലന സന്ദർശനം പൂർത്തിയാക്കി. സഭാതലവൻറെ സാന്നിധ്യവും സന്ദർശനവും സാന്നിധ്യവും സുവിശേഷ സന്ദേശവും വിശുദ്ധ കുർബാനയും വിശ്വാസികളിൽ വർദ്ധിതമായ ആവേശവും ആത്മീയ ഉണർവും കൂട്ടായ്മയുമാണ് ഉളവാക്കിയിട്ടുള്ളതെന്നും രൂപതാ കേന്ദ്രത്തിൽ നിന്നും ഗ്രേറ്റ് ബ്രിട്ടൻ രൂപത പി ആർ ഓ റെവ ഡോ  ടോം ഓലിക്കരോട്ട്  അറിയിച്ചു .

നോട്ടിംഹാം സെൻ്റ് ജോൺ മിഷനിൽ മിഷൻ ഡേ ആഘോഷിച്ചു. സെപ്തംബർ 29 ഞായറാഴ്ച 11.30 ന് വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത് . തുടർന്ന് 1 മണി മുതൽ സ്വാദിഷ്ടമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു .

രണ്ടു മണി മുതൽ 8മണി വരെ മാർത്തോമ ക്രിസ്ത്യാനികളുടെ പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. ലെസ്റ്റർ റീജിണൽ കോർഡിനേറ്റർ . റവ:ഫാദർ . എൽവിസ് ജോസ് കോച്ചേരി മുഖ്യാതിഥി ആയിരുന്നു. മിഷൻ ഡയറക്ടർ . ഫാദർ . ജോബി ജോൺ ഇടവഴിക്കൽ സ്വാഗതവും . രൂപതാ ചാൻസലർ റവ:ഫാദർ’ മാത്യു പിണക്കാട്ട് ആശംസാസന്ദേശവും നൽകി. മിഷൻ ട്രസ്റ്റി ഷാജു തോമസ് നന്ദി പറഞ്ഞു.

ഷൈമോൻ തോട്ടുങ്കൽ

കീത്തിലി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് കീത്തിലി കേന്ദ്രമായി പുതിയ മിഷൻ . സെപ്റ്റംബർ 25ന് വൈകുന്നേരം ആറുമണിക്ക് കീത്തിലി സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റേയും , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റേയും സാന്നിധ്യത്തിൽ ആണ് മർത് അൽഫോൻസ മിഷൻ പ്രഖ്യാപനം നടന്നത് .

വൈകുന്നേരം 6 മണിയോടെ ദേവാലയത്തിലേക്ക് എത്തിയ അഭിവന്ദ്യ പിതാക്കന്മാരെ ലീഡ്സ് ഇടവകയുടെ വികാരിയും മിഷൻ കോഡിനേറ്ററും ആയ ഫാ. ജോസ് അന്ത്യംകുളം എം.സി.ബി.എസ് , കൈക്കാരൻമാരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു . തുടർന്ന് നടന്ന ചടങ്ങിൽ ഫാ. ജോസ് അന്ത്യംകുളം എം.സി.ബി.എസ്, സ്വാഗതം ആശംസിച്ചു . തുടർന്ന് രൂപതയുടെ പാസ്റ്റർ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് മിഷൻ പ്രഖ്യാപനം സംബന്ധിച്ച അഭിവന്ദ്യ ഡിക്രി വായിച്ചു. അതിനുശേഷം മേജർ ആർച്ച് ബിഷപ്പ് ഡിക്രി വികാരിയച്ചനും, കൈകാരന്മാർക്കും കൈമാറി. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ ലീഡ്സ് റീജിയണിലെ മുഴുവൻ വൈദികരോടും ചേർന്ന് ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു.

അൽഫോൻസാമ്മയുടെ നാമത്തിൽ രൂപീകൃതമായിരിക്കുന്ന ഈ പുതിയ മിഷൻ അൽഫോൻസാമ്മയെ പോലെ സഹനങ്ങൾ ഏറ്റെടുക്കാനും, അങ്ങനെ ഈശോയ്ക്ക് സാക്ഷികൾ ആകുവാനും വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള വചന സന്ദേശത്തിൽ മേജർ ആർച്ച് ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. മലയാളികൾ നട്ടെല്ലുമുറിയെ പണിത്, കഷ്ടപ്പെട്ട് സാമ്പത്തിക സ്വസ്ഥത നേടി എടുക്കുന്നതിൽ അഭിനന്ദിച്ച പിതാവ്, ജോലിയെ വെറും വേതനത്തിന് മാത്രമായി കാണരുത്, കൂടാതെ ശുശ്രൂഷകളിലൂടെ കർത്താവിനെ ഈ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും കൂട്ടി ചേർത്തു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പിതാവായ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയ മിഷന് ആശംസകൾ നേരുകയും, മർത് അൽഫോൻസാ മിഷൻ കോഡിനേറ്റർ ആയ ഫാദർ ജോസ് അന്ത്യംകുളം എം.സി.ബി.എസിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു. കൂടാതെ സെൻറ് ജോസഫ് ദേവാലയത്തിന്റെ വികാരിയായ റെവ ഫാ ടോണിക്ക് , സീറോ മലബാർ സഭാംഗങ്ങൾക്ക് വേണ്ടി ചെയ്ത ആത്മാർത്ഥമായ സേവനങ്ങൾക്ക് പ്രത്യേകം നന്ദി പറയുകയും ചെയ്തു. ലീഡ്സ് റീജണൽ ഡയറക്ടർ റെവ. ഫാ. ജോജോ പ്ലാപ്പള്ളി സി എം ഐ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . തുടർന്ന് ഈ മിഷനിലെ അംഗവും യുകെ മുഴുവൻ അറിയപ്പെടുന്ന കലാകാരനുമായ ഫെർണാണ്ടസ് ചെയ്ത അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിൻറെ പെൻസിൽ സ്കെച്ച് ഉപഹാരമായി നൽകുകയും ചെയ്തു.

തുടർന്നു നടന്ന നന്ദി പ്രകാശനത്തിൽ, ബിജുമോൻ ജോസഫ് എല്ലാ വിശിഷ്ട അതിഥികൾക്കും, ഈ ചടങ്ങ് ഭംഗിയാക്കാൻ വേണ്ടി പ്രയത്നിച്ച എല്ലാ നല്ലവരോടും നന്ദി അറിയിക്കുകയും ചെയ്തു. അതിമനോഹരമായ ദേവാലയ അലങ്കാരങ്ങളും, അതിഗംഭീരമായ ഗായകസംഘവും ചടങ്ങിന്റെ മാറ്റ് കൂട്ടി. അതിനുശേഷം നടന്ന സ്നേഹവിനോടുകൂടി മിഷൻ ഉദ്ഘാടന ചടങ്ങുകൾ അവസാനിച്ചു.

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (എൽ എച്ച് എ) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 28ന് വൈകിട്ട് 5:30 മുതൽ അരങ്ങേറും. മാസംതോറും സത്‌സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന എൽ എച്ച് എ-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്. ക്രോയ്‌ഡോണിലെ വെസ്റ്റ് തൊണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 28 നു നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു.

മാവേലി എഴുന്നള്ളത്തോട് കൂടി സമാരംഭിക്കുന്ന കാര്യപരിപാടികൾ വിഭവസമൃദ്ധവും തികച്ചും സൗജന്യവുമായ ഓണസദ്യയോട് കൂടി അവസാനിക്കും.

താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികൾ മാവേലി വേഷത്തിലെത്തുന്നു എന്നത് എൽ എച്ച് എയുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്‌ഘാടനത്തിനും ഭദ്രദീപം തെളിയിക്കലിനും ശേഷം ഗാനസന്ധ്യ , കുട്ടികളുടെ നൃത്താർച്ചന, അനുഗ്രഹീത കലാകാരി ഐറീന മിഹേല്ക്കോവിച് (Irena Mihalkovich) അവതരിപ്പിക്കുന്ന മോഹിനിയാട്ടം, എൽ എച്ച് എ അംഗങ്ങളുടെ മെഗാ തിരുവാതിര, സുപ്രസിദ്ധ സോപാന സംഗീതജ്ഞൻ വിശ്വജിത് തൃക്കാക്കര അവതരിപ്പിക്കുന്ന സോപാന സംഗീതം തുടങ്ങിയ തനതു കലാ ശിൽപങ്ങളുടെ അവതരണത്താൽ വേറിട്ടതാകുമെന്ന് സംഖാടകർ അറിയിച്ചു. കേരളത്തിന്റെ തനത് ക്ഷേത്രകലകളിൽ ഒന്നായ സോപാന സംഗീത മേഖലയിൽ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

മുരളി അയ്യരുടെ നേതൃത്വത്തിൽ പ്രത്യേക ദീപാരാധനയും തുടര്‍ന്ന് വിളമ്പുന്ന സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്.

സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് ലണ്ടൻ ഹിന്ദു ഐക്യവേദി സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം, ഒട്ടനവധി സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മോഹൻജി ഫൗണ്ടേഷനോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.

ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് : Registration Form – ONAM 2024 (google.com)


മോഹൻജി ഫൗണ്ടേഷനുമായി ചേർന്ന് ലണ്ടൻ ഹിന്ദു ഐക്യവേദി ലണ്ടനിൽ പണികഴിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ഗുരുവായൂരപ്പക്ഷേത്രം, ശ്രീ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് തന്നെയാണ് പണികഴിക്കുവാൻ ഒരുങ്ങുന്നത്. ലോകത്തിൻറെ നാനാഭാഗങ്ങളിലായി ഒട്ടേറെ സാമൂഹിക-സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് മോഹൻജി ഫൗണ്ടേഷൻ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 17 ൽ പരം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മോഹൻജി ഫൗണ്ടേഷൻറെ സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് 80 ൽ പരം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനം സ്വിട്സര്ലാണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ് ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. യുകെയിലെ സ്കോട്ലാൻഡിലുള്ള അബെർഡീനിൽ മോഹൻജി സെൻ്റർ ഓഫ് ബെനവലൻസ് ഈ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക

സുരേഷ് ബാബു: 07828137478, വിനോദ് നായർ : 07782146185 , ഗണേഷ് ശിവൻ : 07405513236 , ഗീത ഹരി: 07789776536

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

Copyright © . All rights reserved