ന്യൂസ് ഡെസ്ക്
ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും, എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.
രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത്, ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.
ഓശാന ഞായറോടു കൂടി ക്രൈസ്‌തവര്‍ക്ക് വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ പെസഹ വ്യാഴാഴ്ച, അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.
ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.
ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നാളെ ആരംഭം. മാര്‍ച്ച് 25 ഞായറാഴ്ച 9 മണിക്ക് പ്രഭാത നമസ്‌കാരം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഓശാനയുടെ ശുശ്രൂഷയും മാര്‍ച്ച് 28 ബുധനാഴ്ച വൈകിട്ട് 6.30ന് പെസഹയുടെ ശുശ്രൂഷയും മാര്‍ച്ച് 30ന് രാവിലെ 9 മണിക്ക് ദുഃഖവെള്ളിയുടെ ശുശ്രൂഷയും ഈസ്റ്റര്‍ ശുശ്രൂഷ ഏപ്രില്‍ ഒന്ന് ഞായറാഴ്ച രാവിലെ 9 മണിക്കും ക്രമീകരിച്ചിരിക്കുന്നു.
ദുഃഖവെള്ളിയുടെ ശുശ്രൂഷ ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജിലും ഓശാന, പെസഹ, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആന്‍ട്രീം റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും നടക്കും.
വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഫാ. ഫിലന്‍ പി മാത്യു (ജനറല്‍ സെക്രട്ടറി എം. ജി. ഒ.സി.എസ്.എം) മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്..
ഫാ. റ്റി ജോര്‍ജ് (വികാരി) 00353870693450
സനു ജോണ്‍ (ട്രസ്റ്റി) 07540787962
മോബി ബേബി (സെക്രട്ടറി) 07540270844
Address:
St. Gregorios Indian Orthod church,
202-204 Antrim Road, Belfast BT 15 2 AN
Belfast Bible College
Glenburn Road, Dunmurry,
Belfast BT 17 9 JP.
ഫാ.ഹാപ്പി ജേക്കബ്
നാല്‍പത് ദിവസം നോമ്പ് നോറ്റ് കര്‍ത്താവിന്റെ പീഡാനുഭവത്തെ ഓര്‍ക്കുവാനും പാപമോചനം പ്രാപിക്കുവാനുള്ള സമയമാണ്. ഹോശന്നാ ഹോശന്നാ ദാവീദ് പുത്രന് ഹോശന്ന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്ന് ആര്‍ത്ത് വിളിച്ച് കര്‍ത്താവിനെ സ്വീകരിക്കുന്ന വായനാഭാഗങ്ങളും ധ്യാനചിന്തകളും ഇന്ന് നാം കേള്‍ക്കും. പണ്ട് നടന്ന ഒരു സംരംഭത്തിന്റെ ഓര്‍മ്മ പുതുക്കല്‍ അല്ല, ഇന്നത്തെ ജീവിതത്തില്‍ നാം കര്‍ത്താവിനെ പകര്‍ത്തുകയും സ്വീകരിക്കയും ചെയ്യുമ്പോഴാണ് ഈ ഓശാന പെരുന്നാള്‍ അര്‍ത്ഥപൂര്‍ണമായി തീരുന്നത്. ഇന്ന് ചിന്തയ്ക്കായി ഭവിച്ചിരിക്കുന്ന വേദഭാഗം വി. മത്തായി എഴുതിയ സുവിശേഷം 21:1-11 വരെയുള്ള ഭാഗങ്ങളാണ്.
എളിമയുടെയും താഴ്മയുടെയും പ്രതീകമായ കഴുതക്കുട്ടിയെ തെരഞ്ഞെടുക്കുന്നു തന്റെ യാത്രക്കായി. അനേകരുടെ വിശപ്പ് മാറ്റിയവന്‍, അനേകരുടെ രോഗങ്ങളെ സൗഖ്യമാക്കിയവന്‍, മരിച്ചവരെ ഉയിര്‍പ്പിച്ചവന്‍ ഇങ്ങനെ പല കാര്യങ്ങള്‍ കേട്ടറിഞ്ഞ ആളുകള്‍ അവിടെ തടിച്ച് കൂടി. കൂടാതെ വലിയ പെരുന്നാള്‍ ആഘോഷിക്കുവാനായി പല നാടുകളില്‍ കഴിഞ്ഞവരും ഇന്ന് ഈ യാത്രയില്‍ പങ്കാളികളായി. പ്രവാചകന്മാര്‍ അരുളിച്ചെയ്തവനായി ഇസ്രായേല്‍ ജനത കാത്തിരുന്നവനായി രക്ഷകനായ കര്‍ത്താവിനെ അവര്‍ സ്വീകരിക്കുന്നു. എന്നാല്‍ ഒരു തെറ്റിദ്ധാരണ അവര്‍ക്കുണ്ടായിരുന്നു. രാജാവായി വരുന്നവന്‍ ഇസ്രായേല്‍ ജനതയെ റോമന്‍ അടിമത്വത്തില്‍ വീണ്ടെടുക്കും എന്ന പ്രത്യാശ അവരെ ഭരിച്ചു. ഐഹികമായ ഒരു രാജാവിനെ അവര്‍ പ്രതീക്ഷിച്ചു.
്
ഇന്ന് നാം പല അവസരങ്ങളിലും നമ്മുടെ ലൗകീക കാര്യസാധ്യത്തിന് വേണ്ടിയാണ് ദൈവത്തെ അന്വേഷിക്കുന്നത്. എന്നാല്‍ താന്‍ അരുളിച്ചെയ്ത നിത്യ ജീവനും ലോകം തരാത്ത സമാധാനവും സ്‌നേഹവുമാണ് ക്രിസ്തു എന്ന രാജാവിനെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത്. അതല്ലേ ഇന്ന് നമുക്ക് ആവശ്യമായിട്ടുള്ളതും.
ദൈവത്തെ പാടി സ്വീകരിക്കുമ്പോള്‍, തങ്ങളുടെ വസ്ത്രങ്ങളെ വിതറി, ഒലിവിന്‍ ചില്ലകളും കുരുത്തോലകളും വീശുമ്പോഴും ചില പരീശന്മാര്‍ തന്റെ ശിഷ്യന്മാരെ വിലക്കുവാന്‍ ആയി കര്‍ത്താവ് മറുപടിയായി പറുന്നു, നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും. (ലൂക്കോസ് 19: 40). ദൈവത്തെ സ്‌തേത്രം ചെയ്യുവാനും സ്തുതിക്കുവാനും നല്ല അവസരങ്ങള്‍ ധാരാളം നമ്മുടെ ജീവിതത്തില്‍ ദൈവദാനമായി ലഭിച്ചിട്ടും നമ്മുടെ വായ്കളെ സ്തുതികള്‍ ഒരുക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ. പ്രകൃതി പോലും മഹത്വത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ നമുക്കെന്തേ കഴിയാതെ പോകുന്നു. നമ്മുടെ ഉള്ളം രക്ഷകന് ഹോശന്ന പാടി സ്വീകരിക്കുവാന്‍ ഇതുവരേയും എന്തേ കഴിയാതെ പോയത്. ഉത്തരം തേടി മറ്റെങ്ങും പോകാനില്ല. നമുക്കറിയാം നാം വായിച്ചിട്ടുണ്ട്. ആരവാരത്തോടെ അവന്‍ ദേവലയത്തിലേക്കാണ് ചെന്നത്. പ്രാര്‍ത്ഥനാലയത്തെ അവര്‍ കള്ള ഗുഹയാക്കി തീര്‍ത്തിരിക്കുന്നു. ദൈവാലയത്തെ അശുദ്ധമാക്കാതെ എല്ലാ തിന്മകളില്‍ നിന്നും അവന്‍ ആലയത്തെ ശുദ്ധീകരിക്കുന്ന ഈ ക്രിയകള്‍ അവര്‍ക്ക് തീരെ രസിച്ചില്ല. അവനെ കുറ്റംം വിധിക്കാന്‍ അവര്‍ തീരുമാനിക്കുന്നു.
ഇപ്പോള്‍ വരണമേ എന്ന് അര്‍ത്ഥമുള്ള ഹോശന്നയുടെ അടുത്തത് വിശുദ്ധീകരണമാണ്. നമ്മുടെ അന്തരംഗങ്ങളെ ഉള്ളില്‍ കുടിയില്‍ ജഡികവും പാപപങ്കിലവും ആയ അവസ്ഥകളെ തൂത്തെറിഞ്ഞേ രക്ഷകന് വേണ്ടി ഒരുങ്ങാന്‍ നമുക്ക് കഴിയൂ. അതിന് നമുക്ക് മനസില്ലാത്തത് കൊണ്ട് കുരുത്തോല പിടിക്കുവാനുള്ള ഒരു പെരുന്നാളായി മാത്രം ഈ ദിനം നാം ആചരിക്കുന്നു. എന്നാല്‍ നോമ്പിന്റെയും പ്രാര്‍ത്ഥനയുടേയും വിശുദ്ധീകരണം ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുവാനുള്ള അവസരമാണ്. അര്‍ത്ഥം മനസിലാക്കി നമുക്ക് പെരുന്നാളില്‍ പങ്കുചേരാം. രക്ഷകന് വേണ്ടി ഒരുക്കത്തോടെ ഹോശാന്ന പാടാം. ഹോശന്ന ഹോശന്ന ദാവീദാത്മജന് ഹോശന്ന.
പ്രാര്‍ത്ഥനകളോടെ
ഹാപ്പി ജേക്കബ് അച്ചന്‍
യോർക്ക്ഷയർ ബ്യൂറോ
ലീഡ്സ് സീറോ മലബാർ ചാപ്ലിൻസിയിൽ ഓശാന ഞായർ ആഘോഷം നാളെ നടക്കും. ലീഡ്സ് സെന്റ് വിൽഫ്രിഡ്സ് ദേവാലയത്തിൽ രാവിലെ 10.30ന് ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാർമ്മീകത്വത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഫാ. സ്കറിയാ നിരപ്പേൽ ഓശാന ഞായർ സന്ദേശം നൽകും. പാരീഷ് ഹാളിൽ നിന്നാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കുരുത്തോല വിതരണം നടക്കും. അതിനുശേഷം വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തി വിശുദ്ധ കുർബാന തുടരും. വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേർച്ച നടക്കും.

ലീഡ്സ് ചാപ്ലിൻസിയിലെ തമുക്ക് നേർച്ച വളരെ പ്രസിദ്ധമാണ്. ആറ് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ചാപ്ലിൻ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ച തമുക്ക് നേർച്ച നിലവിലെ ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിൻസിയുടെ കീഴിലുള്ള കുടുംബങ്ങളിൽ തമുക്ക് നേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണിപ്പോൾ.
ചാപ്ലിൻസിയുടെ കീഴിലുള്ള വിശുദ്ധ കുർബാന കേന്ദ്രങ്ങൾക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളിൽ നിന്നും ധാരാളം വിശ്വാസികൾ ഇക്കുറിയും എത്തിച്ചേരുമെന്ന് ഫാ. മുളയോലിൽ പ്രത്യാശ പ്രകടിപ്പിച്ചു.

തോമസുകുട്ടി ഫ്രാന്‍സിസ്, ലിവര്‍പൂള്‍
ലിവര്‍പൂള്‍: പഴമയും പാരമ്പര്യവും കൊണ്ട് ക്രൈസ്തവികതയെ പാലൂട്ടി വളര്‍ത്തിയ ഇംഗ്ലണ്ടിലെ ഒരു പഴയ തുറമുഖ പട്ടണമാണ് ലിവര്‍പൂള്‍. ആ ലിവര്‍പൂള്‍ മണ്ണിലിതാ ഒരു കുടിയേറ്റ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. കാലദേശ ഭേദമന്യേ ക്രൈസ്തവ മക്കളുടെ തനതായ വിശ്വാസ അനുഷ്ഠാനങ്ങളെ തങ്ങളുടെ ഭാഗവാക്കുകളാക്കുന്ന ഈ പവിത്ര ഭൂമിയില്‍ ഇതാ ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലഭ്യമായിരിക്കുന്നു. അതെ, Liverpool Litherland ലുള്ള ‘OUR LADY QUEEN OF PEACE’ എന്ന ദേവാലയം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ മക്കള്‍ക്ക് ഇനി സ്വന്തം.

ഒരു ബില്യന്‍ പൗണ്ട് വിലമതിക്കുന്ന ഈ വലിയ ആധുനിക ദേവാലയം കേരളീയരായ സഭാമക്കള്‍ക്ക് ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സഭ വെറും ഒരു പൗണ്ടിനാണ് നല്‍കിയിരിക്കുന്നുവെന്നുള്ളത് തികച്ചും പ്രസ്താവ യോഗ്യമാണ്. ഏകദേശം ഒരു ഏക്കറില്‍ ഏറെ വിസ്തൃതിയുള്ള ഒരു വലിയ കോമ്പൗണ്ടിനു നടുവിലായിട്ടാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന നാമധേയത്തിലുള്ള മനോഹരമായ ഈ ദേവാലയം വിളങ്ങി നില്‍ക്കുന്നത്. അഞ്ഞൂറില്‍പരം വിശ്വാസികള്‍ക്ക് ഒന്നിച്ച് തിരുകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍ വേണ്ട സ്ഥല സൗകര്യവും ഇതിനുള്ളിലുണ്ട്. ദേവാലയത്തിന് ചുറ്റും കാര്‍പാര്‍ക്കിങ് സൗകര്യം. ദേവാലയത്തോടു ചേര്‍ന്നു തന്നെയാണ് വൈദികര്‍ക്കുള്ള താമസ സൗകര്യവും. കൂടാതെ അഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന വലിയ ഹാള്‍, അതിനനുസൃതമായ സ്റ്റേജുമൊക്കെ ഈ ദേവാലയത്തോട് ചേര്‍ന്നുണ്ട്.
നാളെ, മാര്‍ച്ച് 25 ഞായര്‍; ആഗോള ക്രൈസ്തവ സമൂഹം യേശു നാഥന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ മഹനീയമായ ഓര്‍മ്മ പുതുക്കുന്ന ‘ഓശാനതിരുനാള്‍’ ആചരിക്കുകയാണ്. നാളെ നടത്തപ്പെടുന്ന ആഘോഷപൂര്‍ണ്ണവും, ഭക്തിസാന്ദ്രവുമായ ഓശാന തിരുനാള്‍ തിരുകര്‍മ്മങ്ങളിലൂടെയാണ് ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ തങ്ങളുടെ ഈ ദേവാലയത്തിലെ പ്രഥമ തിരുകര്‍മ്മത്തിന് നാന്ദി കുറിക്കുന്നത്. പരിശുദ്ധ കന്യകാ മറിയത്തിന്റെ മംഗളവാര്‍ത്താ തിരുനാള്‍ ദിനം കൂടിയായ നാളെ തന്നെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള തങ്ങളുടെ ഈ ദേവാലയത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്നുവെന്ന അതീവ സന്തോഷത്തിലാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. ‘ഇതൊരു ദൈവനിശ്ചയം തന്നെ’. നാളത്തെ സുദിനം ഈ വിശ്വാസി സമൂഹത്തിന് ഒരു ഇരട്ടി മധുരമായി മാറ്റപ്പെടുകയാണ്.

ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം മെയ് 12ന് ശനിയാഴ്ച അഭിവന്ദ്യ പിതാക്കന്മാരുടെയും, ബഹുമാനപ്പെട്ട വൈദികരുടെയും സന്യാസിനി സമൂഹത്തിന്റെയും മഹനീയമായ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നതാായിരിക്കും. അന്നേദിവസം ഈ സമൂഹത്തിലെ ഒരു ഡസനോളം കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടുന്നതാണ്. ക്രൈസ്തവികതയുടെ ക്യാപ്പിറ്റല്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ മണ്ണില്‍, തങ്ങള്‍ക്ക് പൈതൃകമായി കിട്ടിയിരിക്കൂന്ന വിശ്വാസത്തിന്റെ വേരുറപ്പിക്കുവാനും അതിലൂടെ ഇങ്ങനെയൊരു വലിയ ദേവാലയം സ്വന്തമായി ലഭിക്കുവാനും കഴിഞ്ഞത് ഒരു യാദൃശ്ചികതയല്ല. മറിച്ച്, ഇതൊരു സ്വര്‍ഗ്ഗീയ നിശ്ചയം തന്നെ എന്നുറപ്പിച്ചു പറയാന്‍ കഴിയും.

ഒന്നര പതിറ്റാണ്ടു പിന്നിടുകയാണ് കേരളീയരായ കത്തോലിക്കാ സമൂഹം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലും കുടിയേറിയിട്ട്. 2001 കാലഘട്ടത്തില്‍ ഒരു മലയാളി വൈദികന്‍ ആദ്യമായി ഇവിടെ നമ്മുടെ മാതൃ ഭാഷയില്‍ തന്നെ ദിവ്യബലി അര്‍പ്പിച്ചിരുന്നൂ. പിന്നീട് 2002 ന്റെ തുടക്കത്തോടുകൂടി ലിവര്‍പൂളിലെ ഫസാക്കേര്‍ലി ഭാഗത്തും മറ്റുമായി കുടിയേറിയിരുന്നഏതാനും കുടുംബങ്ങള്‍ രൂപം കൊടുത്ത പ്രാര്‍ത്ഥനാ കൂട്ടായ്മയിലൂടെയാണ് ലിവര്‍പൂളിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ എളിയ തുടക്കം. 2003 ജൂണ്‍ മാസം 27 ഞായര്‍, ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന തിരുഹൃദയ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട ‘ദുക്‌റാന’തിരുനാള്‍ തിരുക്കര്‍മങ്ങളിലൂടെ ഈ വലിയ സമൂഹത്തിന്റെ ഇവിടെ വരെയുള്ള വളര്‍ച്ചയുടെ, അതിനായുള്ള പ്രയാണത്തിന്റെ തുടക്കംകുറിക്കപ്പെട്ടു. അങ്ങനെ തങ്ങളുടെ തനതായ പാരമ്പര്യ വിശ്വാസ അനുഷ്ഠാന കര്‍മ്മങ്ങളിലൂടെ കൈവരിക്കപ്പെട്ട ആത്മീയ ഉണര്‍വ്വിലൂടെ, അതു പകര്‍ന്നു നല്‍കാനെത്തിയ അജപാലകരിലൂടെ ലിവര്‍പൂള്‍ കേരളാ കാത്തലിക് കമ്മ്യൂണിറ്റി (LKCC)എന്ന പേരില്‍ ഒരു വലിയ വിശ്വാസ സമൂഹമായി മാറുവാന്‍ കഴിഞ്ഞിരിക്കുന്നു.

ഇന്ന് പൊതുവെ ലിവര്‍പൂള്‍ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും Liverpool, Fazakerly, Whiston, St.Helense, Warrington, Wigan & South Port എന്നീ വലുതും ചെറുതുമായ സീറോ മലബാര്‍ സഭാ മക്കളുടെ കൂട്ടായ്മയാണ് ഇന്ന് ഒരു ഇടയന്റെ കീഴില്‍ ഒരു വലിയ ആരാധനാലയത്തില്‍ ബലിയര്‍പ്പണത്തിനായി ഒത്തു ചേരുന്നത്. ഇങ്ങനെ ഒരു ദേവാലയം ഈ വലിയ സമൂഹത്തിന് സ്വന്തമാക്കാന്‍ നിതാന്ത പരിശ്രമം നടത്തി, ഒരു ജനതയുടെ ചിരകാലഭിലാഷം സഫലീകൃതമാക്കിയത് ഇടവക വികാരി ബഹുമാനപ്പെട്ട ജിനോ അരീക്കാട്ട് അച്ചന്‍ തന്നെയാണ്. ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അകമഴിഞ്ഞ പിന്തുണയും, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mahonന്റെയും ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണത്തിന്റെ ആകെ തുകയാണ് ഈ ആരാധനാലയം.
1965ല്‍ പണികഴിക്കപ്പെട്ടതാണ് മനോഹരമായ ഈ ദേവാലയം. കേവലം അരനൂറ്റാണ്ടു പിന്നിടുമ്പോഴും ദേവാലയത്തിന്റെ മനോഹാരിതയ്ക്ക് തെല്ലും മങ്ങലേല്‍ക്കാതെ പ്രശോഭിതയായി നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കാനാവില്ല. ഈ ദേവാലയത്തിലെ തിരുക്കര്‍മങ്ങളുടെ ക്രമീകരണങ്ങള്‍ക്കും മറ്റുമായി ബഹു: ജിനോ അച്ചനോടൊപ്പം റോമില്‍സ് മാത്യു, പോള്‍ മംഗലശേരി, ജോ ജോസഫ്, ജോര്‍ജ് ജോസഫ്, ബിനു തോമസ് എന്നീ ട്രസ്റ്റിമാരും, ഊര്‍ജ്ജസ്വലരായ ഒരു പറ്റം കമ്മറ്റിയംഗങ്ങളും അക്ഷീണം യത്‌നിച്ചുവരുന്നു. ഇവരോടൊപ്പം ഈ വലിയ സമൂഹത്തിന്റെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ ഉപകരണങ്ങളായിത്തീര്‍ന്ന മുന്‍കാല ഭരണസമിതിയംഗങ്ങളും ഉണര്‍വ്വേകി നിലകൊള്ളുന്നൂ.

ഇന്ന് സത്യവിശ്വാസത്തതിനുനേരെ ആധുനിക ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യാനുഷ്ഠാങ്ങളുമൊക്കെ ഇളം തലമുറയ്ക്ക് പകര്‍ന്നു കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. നാളെ ഞായര്‍ ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് സമാധാനത്തിന്റെ രാജ്ഞിക്ക് ഭക്തിനിര്‍ഭരമായ ജപമാല സമര്‍പ്പിക്കും. തുടര്‍ന്ന് 3.30ന് ആഘോഷമായ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ദേവാലയത്തിനെ വലം വെച്ചുകൊണ്ട് കുരുത്തോല പ്രദക്ഷിണം നടത്തപ്പെടും.
വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങള്‍.
*പെസഹാ വ്യാഴം
O4.30 pm ആരാധന, 05.30 PM വിശുദ്ധ കുര്‍ബ്ബാന
( കുട്ടികളുടെ കാലു കഴുകല്‍, അപ്പം മുറിക്കല്‍) വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ആരാധന ആരംഭിക്കുന്നു. രാത്രി മുഴുവന്‍ ആരാധന.
*ദു:ഖവെള്ളി
രാവിലെ 09.30 ന് തിരുകര്‍മ്മങ്ങള്‍, ആഘോഷമായ കുരിശിന്റെ വഴി..
*ദു:ഖശനി – രാവിലെ 09.30 ന് വി.കുര്‍ബ്ബാന
(തിരിയും വെള്ളവും വെഞ്ചിരിക്കല്‍)
* ഈസ്റ്റര്‍ കുര്‍ബ്ബാന
ശനിയാഴ്ച രാത്രി 8.00 മണിക്ക്
പുതിയ ദേവാലയത്തിന്റെ അഡ്രസ്സ്
OUR LADY QUEEN OF PEACE CHURCH, LITHERLAND
74 KIRKSTONE R0AD WEST, LITHERLAND
L21 0EQ
ഫാ. ബിജു കുന്നയ്ക്കാട്ട്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം ദൈവാനുഗ്രഹത്തിന്റെ നിറവില്‍. മേയ് 27ന് നടത്തപ്പെടുന്ന തിരുനാളില്‍ പങ്കെടുക്കാന്‍ രൂപതയിലെ എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും എത്തിച്ചേരും. പരിശുദ്ധ ദൈവമാതാവ് വി. സൈമണ്‍ സ്റ്റോക്ക് പിതാവിനു പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കപ്പെട്ടത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. അനേകായിരങ്ങളാണ് എല്ലാ വര്‍ഷവും ഇവിടം സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവും മേലദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ രൂപതയിലെ വൈദികരും സന്യസ്തരും അല്‍മായ സമൂഹവും പങ്കുചേരും. സതക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ റൈറ്റ് റവ. പോള്‍മേസണ്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. വിശ്വാസ സാഗരത്തെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും വേണ്ടി ആതിഥേയരായ സതക്ക് ചാപ്ലയന്‍സിയിലെ വോളിയണ്ടര്‍മാരുടെ വലിയ ഒരു നിര തന്നെ മുന്‍പിലുണ്ട്.
ആവശ്യമായ എല്ലാ ഒരുക്കങ്ങളും എടുത്തു കഴിഞ്ഞു. കോച്ചുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ ഒന്നാകെ ഈ പുണ്യഭൂമിയിലേക്ക് നടത്തുന്ന പ്രഥമ തീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റിക്കു വേണ്ടി ഫാ. ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട്
ബോസ്റ്റണ്‍: വലിയ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബോസ്റ്റണ്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം നടക്കുന്നു. സുപ്രസിദ്ധ വചന പ്രഘോഷകനും കുടുംബ മനഃശാസ്ത്ര വിദഗ്ധനുമായ റവ. ഫാ. ടോമി എടാട്ട് ശുശ്രൂഷകള്‍ നയിക്കും. എല്ലാ ദിവസങ്ങളിലും വൈകിട്ട് 5 മണി മുതല്‍ 10 മണി വരെയാണ് ധ്യാനസമയം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വി. കുര്‍ബാനയോടുകൂടിയാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ബുധനാഴ്ചത്തെ ശുശ്രൂഷകള്‍ വി. കുര്‍ബാനയോടെ സമാപിക്കുകയും ചെയ്യും. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ബോസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ചു നടക്കുന്ന ത്രിദിന ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വോളണ്ടിയേഴ്‌സ്, വിമെന്‍സ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.
ധ്യാനം നടക്കുന്ന സെന്റ് മേരീസ് പള്ളിയുടെ അഡ്രസ്: 24, Horncastle Road, Boston, PE 21 9 BU.
തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് സമൃദ്ധമായ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന വലിയ ആഴ്ച തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. ബഹു. സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, അല്‍മായ വിശ്വാസികള്‍ തുടങ്ങി നിരവധി പേര്‍ വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കുചേരാനെത്തും.
ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും പെസഹാ വ്യാഴത്തിന്റെ ശുശ്രൂഷകള്‍ വൈകിട്ട് 6 മണിക്കും വി. കുര്‍ബാനയോടു കൂടി ആരംഭിക്കും. പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും വലിയ ശനിയുടെ ശുശ്രൂഷകള്‍ രാവിലെ 9.30നും ആരംഭിക്കും. വലിയ ശനിയുടെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ പുത്തന്‍തീയും പുത്തന്‍ വെള്ളവും വെഞ്ചരിക്കും. ഉയിര്‍പ്പു ഞായറിനുള്ള ‘വിജില്‍’ കുര്‍ബാന ശനിയാഴ്ച വൈകിട്ട് 7 മണിക്കും ഉയിര്‍പ്പു ഞായറിന്റെ ഈസ്റ്റര്‍ കുര്‍ബാന ഞായറാഴ്ച രാവിലെ 10 മണിക്കും നടക്കും.

എല്ലാ വിശ്വാസികളും തങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ശുശ്രൂഷാ കേന്ദ്രങ്ങളില്‍ പങ്കെടുത്ത് ഉയിര്‍പ്പു തിരുനാളിനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ പള്ളിയുടെ അഡ്രസ് – St. Ignatius Square, Preston, PR1 1TT.
ജോണ്‍സണ്‍ ഊരംവേലില്‍
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 25ന് ഓശാന ഞായര്‍ ആചരണത്തോടെ ആരംഭിക്കുന്നു. ഓശാന ഞായറാഴ്ച രാവിലെ 9.30ന് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാനയോടൊപ്പം ഓശാനയുടെ പ്രത്യേക തിരുക്കര്‍മ്മങ്ങളും നടത്തപ്പെടുന്നു. തുടര്‍ന്ന് കുമ്പസാരിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പെസഹാ വ്യാഴാഴ്ച വൈകുന്നേരം 7.00 മണിക്ക് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാനക്കു ശേഷം അപ്പം മുറിക്കല്‍ ശുശ്രൂഷയും തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
ഫാ. ബിജു കുന്നയ്ക്കാട്ട്
നോട്ടിംഗ്ഹാം/ഡെര്‍ബി: മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ കുരിശില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ പീഡാനുഭവ കുരിശു മരണ ഉത്ഥാനങ്ങളുടെ പുണ്യസ്മരണയില്‍ ലോകം വിശുദ്ധവാരത്തിലേയ്ക്ക് പ്രവേശിക്കുന്നു. ഈസ്റ്റ് മിഡ്‌ലാന്‍സില്‍ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലും ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയിലും വലിയ ആഴ്ചയുടെ തിരുക്കര്‍മ്മങ്ങളെല്ലാം സീറോ മലബാര്‍ ക്രമത്തില്‍ ഏറ്റവും ഭക്തിപൂര്‍വ്വം ആചരിക്കപ്പെടുന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുവാനും സമൃദ്ധമായി ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ഏറെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
വി. കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന തിയതിയും സമയവും സ്ഥലവും ചുവടെ
ഓശാന ശനി/ ഞായര്‍
24 മാര്‍ച്ച് (ശനി) : 2.00 pm, St. Mary’s Catholic Church
35 Betton Street, Hyson Greem, NG 7 6 FY Nottingham
25 മാര്‍ച്ച് (ഞായര്‍) : 3pm, St. Joseph’s Cathollic Church
Derby- Burton Road, DE 11 TJ, Derby
6.30 pm, St. Patric & St. Bridget Church
Church, Clay Cross – S 45 9 JU
കുമ്പസാരം
മാര്‍ച്ച് (തിങ്കള്‍) : കുമ്പസാരം, ഡെര്‍ബി – 5.00 pm – 9 pm
St. Joseph’s Church, DE 11 TJ
28 മാര്‍ച്ച് (ബുധന്‍) : കുമ്പസാരം, നോട്ടിംഗ്ഹാം : 5.00 pm – 9.00 pm St. Paul’s Church, Lenton Boulevard NG7 2 BY
പെസഹാവ്യാഴം, കാലുകഴുകല്‍ ശുശ്രൂഷ
29 മാര്‍ച്ച് 10.00 am St. Joseph’s Church Derby DE 11 TJ
5.00 pm : St. Mary’s Catholic Church,
Hyson Green, Nottingham, NG 7 6 FY
ദുഖഃവെള്ളി/ കുരിശിന്റെ വഴി
30 മാര്‍ച്ച് 9.00 am, St. Joseph’s Church Derby De 11 TJ
2.00 pm : St. Paul’s Catholic Church
Lenton Boulevard, Nottingham, NG 7 2 BY
ദുഖഃശനി/ഉയിര്‍പ്പു ഞായര്‍
31 മാര്‍ച്ച് : 2.00pm , St. Paul’s Catholic Church
Lenton Boulevard, Nottingham, NG 7 2 BY
10.0 pm, St. Joseph’s Church Derby De 11 TJ
1 ഏപ്രില്‍ – 2.00 pm St. Mary’s Catholic Church, Workshop S 80 1 HH
തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമെന്‍സ്‌ഫോറം, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
