ലണ്ടന്‍: വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കുവാൻ യു കെ യിലുള്ള ദേവീ ഭക്തർക്ക് ‘ബോൺ’ തുടർ അവസരം ഒരുക്കുന്നു. ലണ്ടനില്‍ ആഘോഷിക്കുന്ന പതിനൊന്നാമത് പൊങ്കാല മാർച്ച് 2 നു വെള്ളിയാഴ്ച ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ചാണ് ഭക്ത്യാദരപൂർവ്വം ആചരിക്കുക. രാവിലെ ഒമ്പതു മണിക്ക് തന്നെ പൊങ്കാലക്കായുള്ള പൂജാദികർമ്മങ്ങൾ ആരംഭിക്കും.
ആയിരത്തോളം ഭഗവതി ഭക്തർ ഇത്തവണ യു കെ യുടെ വിദൂര ഭാഗങ്ങളിൽ നിന്നും മറ്റുമായി ദേവീ സാന്നിദ്ധ്യവും, അനുഗ്രഹവും, സായൂജ്യവും തേടി ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്. പ്രാർത്ഥനയുടെയും, വിശ്വാസത്തിന് റെയും, ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനിൽ കഴിഞ്ഞ പത്തു വർഷങ്ങളായി പൊങ്കാല വിജയകരമായി തുടർന്ന് പോകുവാൻ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരൻ പറഞ്ഞു.
ഇളങ്കോ അയ്യരിന്റെ പ്രശസ്ത കൃതിയായ ചിലപ്പതികാരത്തിലെ കണ്ണകി ദേവിയുടെ പൗരാണിക വിശ്വാസ അനുഷ്‌ടാനം ആയിട്ടാണ് പൊങ്കാലയിടൽ നടത്തുന്നത്. ധാന്യ വിളകളുടെ ഉത്സവമായും, ദേവി പ്രീതിക്കായിട്ടും കൂടിയാണ് പൊങ്കാല ആഘോഷം .2008 ൽ അറുപതോളം പേരുമായി തുടങ്ങിയ പൊങ്കാല 2017 ആയപ്പോളേക്കും ആയിരത്തോളം ഭക്തർക്ക് അവസരവും അനുഗ്രഹവുമായി മാറി എന്ന് ഒരു ദേവീ ഭക്ത അനുസ്മരിച്ചു.
ഈസ്റ്റ്‌ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുർഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാദികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് തുടർന്ന് ദീപം പകര്‍ന്നു നൽകും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൻറെ സമുച്ചയത്തിലെ ലക്ഷ്മി,ഭദ്ര തുടങ്ങി എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.
ഈസ്റ്റ്ഹാം എംപിയും, മുൻ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫൻ ടിംസ് മുഖ്യാതിഥിയായി പങ്കു ചേരും. കൗൺസിലർമാർ, കമ്യൂണിറ്റി നേതാക്കൾ, ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്കിലെ മെമ്പർമാർ, ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ജോയ് ആലുക്കാസ്, യു എ ഇ എക്സ്ചേഞ്ച്, സ്വയം പ്രോപ്പർട്ടി, ഉദയ, തട്ടുകട, ആനന്ദപുരം തുടങ്ങിയ റസ്റ്റോറന്റുകൾ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബോണിന്റെ ആരോഗ്യ-സാമൂഹ്യപ്രവർത്തനങ്ങളുടെവിജയങ്ങൾക്കു പിന്നിലുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബോൺ (ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ) ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
പഴയ തലമുറകളിലുള്ളവർക്കു പൊങ്കാലക്കുള്ള അവസരം നഷ്‌ടപ്പെടാതെയും, പുതു തലമുറയ്ക്ക് പങ്കുചേർന്ന് അതിന്റെ ശ്രേഷ്‌ഠത മനസ്സിലാക്കുവാനും ലണ്ടൻ പൊങ്കാല ഏറെ അനുഗ്രഹദായകമാവുന്നു.സർവ്വ ഐശ്വര്യങ്ങൾക്കും, സമാധാനത്തിന്നുമായി ആചരിക്കുന്ന പൊങ്കാലയിടലിനു ശേഷം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും തേടി സായൂജ്യം അണയുവാനും ഉള്ള സുവർണാവസരമാണ് ‘ബോൺ’ ഇവിടെ ഒരുക്കുന്നത്.
കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ഇത് ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ.ഓമന ഗംഗാധരൻ-07766822360
ഫാ.ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ്, പ്രാര്‍ത്ഥനയാലും ഉപവാസത്താലും ഓരോ ദിവസവും കഠിനതയേറി ദൈവ നിയോഗങ്ങളെ തിരിച്ചറിയാനുള്ള പ്രാപ്തി നാം കൈവരിച്ചു. ആത്മീകമായ തപനം പാപകറകളെ ഉരുക്കി നിര്‍മ്മലതയെ പുല്‍കി സ്വയത്തിനും സമൂഹത്തിനും ദൈവകൃപകളെ പകരുവാന്‍ നാം സജ്ജരായി. നമ്മുടെ ജീവിത നിഷ്ഠ നമുക്ക് മാത്രമല്ല നമുക്ക് ചുറ്റുമുള്ളവര്‍ക്കും നല്‍കുമ്പോള്‍ ആത്മീക ജീവിതം സഫലമാകുന്നു. ഇന്ന് നാം ധ്യാനിക്കുന്നത് വി. മാര്‍ക്കോസിന്റെ സുവിശേഷം 2:1-12 വരെയുള്ള ഭാഗങ്ങളാണ്. യേശു ഒരു ഭവനത്തില്‍ പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോ തളര്‍ന്ന് കിടന്ന ഒരു മനുഷ്യനെ നാല് പേര്‍ ചേര്‍ന്ന് കട്ടിലോടുകൂടി സൗഖ്യത്തിനായി അവന്റെ മുന്‍പില്‍ എത്തിക്കുന്ന വായനാ ഭാഗമാണ്. പ്രതിബന്ധങ്ങള്‍ അനവധി അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നു. ലക്ഷ്യം മാര്‍ഗ്ഗതടസങ്ങളെ നിര്‍വീര്യമാക്കി.
തളര്‍വാത രോഗിയായ മനുഷ്യന്‍ നമ്മുടേയും നമ്മുടെ സമൂഹത്തിന്റെയും പ്രതിനിധിയാണ്. ആത്മീയതയില്‍ തളര്‍ച്ച, വിശ്വാസത്തില്‍ തളര്‍ച്ച, സഹജീവികളോടുള്ള സമീപനങ്ങളില്‍ തളര്‍ച്ച, ഇങ്ങനെ പലതും ദൈവ സാമിപ്യത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു. ബോധപൂര്‍വ്വം ദൈവിക ദാനങ്ങള്‍ മറന്ന് നാം ജീവിക്കുന്നു. എന്നാല്‍ നാല് പേര്‍ ഇവനെ താങ്ങി കര്‍ത്താവിന്റെ അടുത്ത് എത്തിക്കുന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കര്‍ത്താവ് അവന്റെ ശരീരത്തിനും മനസിനും സൗഖ്യം നല്‍കുന്നു. അപ്പോസ്‌തോലിക കാലങ്ങളില്‍ അവര്‍ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥിച്ചു പോന്നു. ആത്മികമായ വളര്‍ച്ചയ്ക്ക് ഈ നാല് തൂണുകള്‍ അവരെ പ്രാപ്തരാക്കി. (പ്രവൃത്തികള്‍ 2:42). സഭയുടെ വളര്‍ച്ച തന്നെ ഈ നാല് തൂണുകളിന്മേലായിരുന്നു. ഇന്ന് നാം ചൊല്ലുന്ന വിശ്വാസ പ്രമാണത്തിലും സുസ്ഥിരമായ നിലനില്‍പിന് വേണ്ടിയുള്ള നാല് തൂണുകള്‍ നാം അനുദിനം ചൊല്ലുന്നു. കാതോലികവും അപ്പോസ്തലികവും ഏകവും പരിശുദ്ധവും. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം അനുവര്‍ത്തിക്കപ്പെടേണ്ടതായ നാല് തൂണുകള്‍ ഉണ്ട്. വിശ്വാസത്തില്‍ ഉള്ള തീക്ഷണത, നിത്യ ജീവകലേക്കുള്ള തീക്ഷ്ണ. ഇവയില്‍ ഏതിലെങ്കിലും നാം അലസത കാണിച്ചാല്‍ തളര്‍വാത രോഗിയോട് നാമും സമന്മാരാകും.
അങ്ങനെയുള്ള ആത്മീയ യാത്രയില്‍ അനവധി പ്രതിബന്ധങ്ങള്‍ നാം തരണം ചെയ്യേണ്ടി വരും. പലതും നമ്മെ പഴയജീവിതത്തിലേക്ക് തിരികെ കൊണ്ട് പോകുന്നതുമാണ്. ആള്‍ക്കൂട്ടത്തേയും സ്ഥലപരിമിതിയേയും മറികടന്നെന്ന് വിശ്വാസത്താല്‍ ഈ നാല്‍വര്‍ കര്‍ത്താവിന്റെ അടുത്ത് ഇവനെ എത്തിക്കുന്നത്. അവനെ കണ്ട ഉടന്‍ അവന്റെ ശാരീരിക ബലഹീനതകളെക്കാള്‍ മുന്‍പേ അവന്റെ ആത്മിക തലങ്ങളെ ആണ് സൗഖ്യമാക്കിയത്. മകനേ നിന്റെ പാപങ്ങള്‍ മോചിച്ച് തന്നിരിക്കുന്നു. അവന്റെ പാപഭാരങ്ങള്‍ മോചിച്ച ഉടനെ അവന്റെ ശാരീരിക ബന്ധനങ്ങളും മാറുന്നു. അവന്‍ കിടക്ക എടുത്ത് സന്തോഷത്തോടെ മടങ്ങിപ്പോകുന്നു.
നമ്മുടെ അലസതയും മടിയും മാറ്റി ദൈവസന്നിധിയില്‍ എത്തപ്പെടുമ്പോള്‍ ശാരീരികവും മാനസികവുമായ സൗഖ്യം നമുക്ക് ലഭിക്കുന്നു. ഒരു വലിയ സാക്ഷ്യ ജീവിതത്തിന്റെ പൊരുളും ഈ ഭാഗത്ത് നിന്ന് ലഭിക്കുന്നു. നമ്മുടെ ജീവിതം, വിശ്വാസം, തീക്ഷ്ണ ഇവ മൂലം അനേകം തളര്‍വാദി രോഗികളെ കര്‍ത്താവിന്റെ സന്നിധിയില്‍ ഇവ മൂലം അനേകം തളര്‍വാദി രോഗികളെ കര്‍ത്താവിന്റെ സന്നിധിയില്‍ സൗഖ്യത്തിനും പാപ മോചനത്തിനും ആയി എത്തിക്കേണ്ട ഉത്തരവാദിത്വം. ഓരോ ക്രൈസ്തവനും ഈ നിയോഗം സ്വീകരിക്കുമ്പോള്‍ ദൈവരാജ്യം നമ്മുടെ ഇടയില്‍ തന്നെ ഉയര്‍ന്ന് വരും. നാം ഇന്ന് വരെ ആശ്രയം കണ്ടെത്തിയ പലതും പുതിയ ജീവിതത്തില്‍ ഉപേക്ഷിക്കേണ്ടി വരും, തികച്ചും പുതിയ ജീവിതം.
നമ്മുടെ പാപങ്ങളെ മോചിച്ച്, കൂദാശാധിഷ്ഠിതമായ ഒരു ജീവിതം ഈ നോമ്പില്‍ നമുക്ക് ആരംഭിക്കാം. കുടുംബത്തിലും സമൂഹത്തിലും കഴിയുന്ന അശരണരേയും രോഗികളേയും കുറവുകള്‍ ഉള്ളവരേയും നമുക്ക് ദൈവ മുന്‍പാകെ കൊണ്ട് വരാം. നമ്മുടെ വിശ്വാസം കണ്ടിട്ട് അവര്‍ക്ക് സൗഖ്യം ലഭിക്കണം. ”എന്നെ കണ്ടവന്‍ എന്റെ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് കര്‍ത്താവ് പറഞ്ഞപോലെ നമ്മെ കണ്ടിട്ട് നമ്മുടെ ദൈവത്തെ കണ്ടെത്താന്‍ സമൂഹത്തിന് കഴിയട്ടെ.
അതാകട്ടെ നമ്മുടെ സാക്ഷ്യം
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ഫാ.ബിജു കുന്നയ്ക്കാട്ട്
പരിശുദ്ധ കന്യകാ മറിയത്തിന്റേയും ഭാരത സഭയില്‍ നിന്നുള്ള വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടേയും ചാവറ പിതാവിന്റേയും എവുപ്രാസ്യമ്മയുടേയും മദര്‍തെരേസയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടേയും സംയുക്ത തിരുനാള്‍ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപത പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ എയില്‍സ്‌ഫോര്‍ഡില്‍ വച്ച് മെയ് 27ന്നടത്തുന്നു. ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റിലെ പ്രശസ്തമായ ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അനേകായിരങ്ങളാണ് മാധ്യസ്ഥം തേടിവരുന്നത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ലണ്ടനിലെ സീറോമലബാര്‍ സഭാ സമൂഹം നടത്തിവന്നിരുന്ന തിരുനാളാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടനമായി ഇപ്പോള്‍ മാറിയിരിക്കുന്നത്.
ഉച്ചയ്ക് 12 മണിയ്ക്ക് ജപമാലാരാമത്തിലൂടെയുള്ള ജപമാല പ്രദക്ഷിണത്തോടെ തിരുനാളിനു തുടക്കമാകും. തുടര്‍ന്ന് 2മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും പ്രദക്ഷിണവും നടത്തപ്പെടും.
കര്‍മ്മലീത്താ സഭാംഗമായിരുന്ന വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവ് ഈ പ്രയറിയിലാണ് അക്കാലത്ത് ജീവിച്ചിരുന്നത്. 1251-ല്‍ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഇവിടെവച്ചാണ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് മാതാവ് ദര്‍ശനത്തിലൂടെ വെന്തിങ്ങ നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു. വെന്തിങ്ങ ധരിക്കുന്ന ഏവര്‍ക്കും മാതാവിന്റെ പ്രത്യേകമായ സംരക്ഷണവും രോഗപീഡകളില്‍ നിന്നും ആപത്തുകളില്‍നിന്നും ഉണ്ടായിരിക്കുമെന്ന സന്ദേശവും അദ്ദേഹത്തിനു ലഭിച്ചു. കര്‍മ്മലീത്താസഭയുടെ പ്രിയോര്‍ ജനറാളായിരുന്നു അന്ന് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവ്. അന്ന് മുതല്‍ക്കാണ് കര്‍മ്മലീത്താ സന്യാസികള്‍ വെന്തിങ്ങ അഥവാ സ്‌കാപുലര്‍ ധരിക്കുവാന്‍ആരംഭിച്ചത്.
അനേകായിരങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും സാന്ത്വനവും പകരുന്ന ദൈവാനുഗ്രഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ പുണ്യഭൂമിലേക്കും തിരുനാളിലേയ്ക്കും ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി റവ. ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.
രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന വിശ്വാസ സമൂഹത്തിനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ബ്ലാക്പൂളില്‍ ഫാ. സോജി ഓലിക്കലും കൂട്ടരും നയിക്കുന്ന വാര്‍ഷിക ധ്യാനം ഫെബ്രുവരി 19, 20, 21 തിങ്കള്‍, ചൊവ്വ, ബുധന്‍ വൈകിട്ട് 5.30 മുതല്‍ 9.30 വരെ നടക്കും. കുട്ടികള്‍ക്കായുള്ള ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ സിസ്റ്റര്‍ അനൂപ, സിസ്റ്റര്‍ റോജിത് ആന്റ് സിസ്റ്റര്‍ ഷാരോണ്‍ ആയിരിക്കും. അവരെ സഹായിക്കുന്നതിനായി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ കുട്ടികളും ഉണ്ടായിരിക്കും.
ബ്ലാക്പൂള്‍ വിശ്വാസികള്‍ക്ക് എല്ലാവിധ ദൈവാനുഗ്രഹവും ആശംസകള്‍ സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേററ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സ്നേഹപൂര്‍വ്വം അറിയിച്ചു, എല്ലാ വിശ്വാസികള്‍ക്കും കുമ്പസാരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവക വികാരി ഫാ. മാത്യു പിണക്കാട് അറിയിച്ചിട്ടുണ്ട്. വിശ്വാസികള്‍ ധ്യാനത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പള്ളി കമ്മിറ്റിയും അറിയിച്ചു.
ഈ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ നല്ലവരായ എല്ലാ വിശ്വാസികളെയും സെന്റ് ജോണ്‍ വിയാനി പള്ളിയിലേക്ക് സ്നഹപൂര്‍വ്വം ക്ഷണിക്കുന്നു.
ബെല്‍ഫാസ്റ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക അംഗം വില്‍സണ്‍ റ്റി ജോര്‍ജിന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക ശുശ്രൂഷകനായും ഓര്‍ത്തഡോക്സ് സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ അയര്‍ലന്‍ഡ് റീജിയന്‍ കോ – ഓര്‍ഡിനേറ്ററായും സേവനം അനുഷ്ഠിച്ച വില്‍സണ്‍ റ്റി ജോര്‍ജിന് ഇടവകയുടെ ഉപഹാരം വികാരി ഫാ. റ്റി ജോര്‍ജ് നല്‍കി. ട്രസ്റ്റി സനു വി ജോണ്‍, അനില്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാന്‍ പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ വിയന്നയില്‍ സംഘടിപ്പിച്ച ലൈവ് സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ (ഏകദേശം ഒന്‍പതിനായിരം യൂറോ) സ്ഥലത്തെ ഏറ്റവും അര്‍ഹതപ്പെട്ട 15 കുട്ടികളുടെ പഠനാവശ്യത്തിനായി ബാങ്കില്‍ നിക്ഷേപിച്ച് കുട്ടികള്‍ക്ക് ഫിക്സഡ് ഡെപോസിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി.
ഓഖി ദുരന്തത്തില്‍ കുടുംബനാഥന്മാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 15 കുട്ടികളുടെ പഠനാര്‍ത്ഥം ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ വിവരങ്ങള്‍ വിയന്നയില്‍ നിന്നും പൂന്തുറയില്‍ എത്തിയ ഫാ. വില്‍സണ്‍ മേച്ചേരില്‍ കുട്ടികള്‍ക്ക് കൈമാറി. കുട്ടികള്‍ക്കു 18 വയസ് തികയുമ്പോള്‍ തുക അവര്‍ക്കു പിന്‍വലിച്ചു യഥേഷ്ടം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് നിക്ഷേപം. ഫാ. വില്‍സണ്‍ നയിച്ച സംഗീത പരിപാടിയ്ക്കെത്തിയ വിയന്ന മലയാളികളാണ് ഈ തുക പൂന്തുറയിലെ കുട്ടികളുടെ പഠനത്തിനായി സംഭാവന നല്‍കിയത്.
ദുരന്തം തകര്‍ത്ത പൂന്തുറയിലെ എല്ലാ ഭവനങ്ങളും ഫാ. വില്‍സന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചാണ് ഏറ്റവും അര്‍ഹരായ കുട്ടികളെ കണ്ടെത്തിയത്. സെന്റ് ഫിലോമിനാസ് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക സി. മേഴ്‌സി, ഫാ. ജയ്‌മോന്‍ എം.സി.ബി.എസ്, ഡോ. സി. ആന്‍ പോള്‍, രാജന്‍ അയ്യര്‍ എന്നിവര്‍ സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുവേണ്ട സദര്‍ശനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
പൂന്തുറയിലെ സെന്റ് തോമസ് പള്ളിയില്‍ വളരെ ലളിതമായി സംഘടപ്പിച്ച ചടങ്ങില്‍ ഫാ. ജസ്റ്റിന്‍ ജൂഡിന്‍ (വികാരി), ഫാ. വെട്ടാരമുറിയില്‍ എം.സി.ബി.എസ്, ഡോ. സി. ഫാന്‍സി പോള്‍, വിനോദ് സേവ്യര്‍, മാത്യൂസ് കിഴക്കേക്കര (വി.എം.എ ചാരിറ്റി കോര്‍ഡിനേറ്റര്‍), രാജന്‍ അയ്യര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അവരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. സഹായവിതരണ പരിപാടി വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും പ്രത്യകിച്ച് വിയന്നയിലെ മലയാളി സമൂഹത്തിനും, ബിസിനസ് സംരംഭകര്‍ക്കും, സംഘടനകള്‍ക്കും ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.
ഫാ.ഹാപ്പി ജേക്കബ്
പരിവര്‍ത്തനത്തിന്റെയും രൂപാന്തരത്തിന്റെയും ധ്യാനചിന്തയിലൂടെ വലിയ നോമ്പിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഈയാഴ്ചയിലെ വേദചിന്തക്ക് പാത്രീഭവിക്കുന്നത് വി.ലൂക്കോസ് 5:12-16 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവ് ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ ശരീരത്തില്‍ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യന്‍ വന്ന് ‘നിനക്ക് മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും’ എന്ന് പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവ് അവനെ തൊട്ട് എനിക്ക് മനസുണ്ട്, സൗഖ്യമാക് എന്ന് പറഞ്ഞു. ഉടനെ അവന് സൗഖ്യം ലഭിക്കുന്നു.
ഏവരാലും വെറുക്കപ്പെട്ട്, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ഏകാന്തതയിലും നിരാശയിലും കഴിഞ്ഞിരുന്ന ഈ കുഷ്ഠരോഗി സര്‍വ തടസങ്ങളെയും മാറ്റി ദൈവപുത്രന്റെ മുമ്പില്‍ എത്തിച്ചേരുന്നു. ആകെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആ മനുഷ്യന് ശരീരത്തില്‍ മാത്രമേ രോഗം ബാധിച്ചിരുന്നുള്ളു. മനസില്‍ ദൈവ ആഗ്രഹം നിറഞ്ഞുനിന്നിരുന്നു. തന്റെ കുറഴ് നീങ്ങുവാന്‍ ദൈവസന്നിധിയില്‍ വരുവാന്‍ അവന് കഴിഞ്ഞു. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ശരീരവും വസ്ത്രധാരണവും ഏറ്റവും മനോഹരവും ഉള്ളം അതീവ രോഗാവസ്ഥയിലുമാണ്. കലുഷിതമായ ചിന്തകളും ദ്രവ്യാഗ്രഹവും ചതിയും മറ്റ് എല്ലാ തിന്മകളും ഈ രോഗത്തിന്റഎ ലക്ഷണങ്ങളാണ്. പരിഹാര മാര്‍ഗങ്ങള്‍ മുന്‍പില്‍ ഉണ്ടെങ്കിലും അതിലൂടെ കടന്നുവരാന്‍ അനുവദിക്കാത്ത മനസും. അത്രക്ക് മാരകമായ അവസ്ഥയിലാണ് നാം കഴിയുന്നത്.
അവന്റെ നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥന അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അറപ്പുണ്ടാക്കുന്ന അവന്റെ ശരീരത്തെ കര്‍ത്താവ് തൊട്ട് സൗഖ്യമാക്കി. ഈ സംഭവം നാം ധ്യാനിക്കുമ്പോള്‍ തികച്ചും നമ്മളെ നോക്കി നമ്മുടെ കുറവുകള്‍ തിരിച്ചറിഞ്ഞ് മാറ്റം അനുഭവിക്കണം. നമ്മുടെ പ്രാര്‍ത്ഥനകള്‍ മുഴുവനും ഭൗതികമായ കാര്യസാധനവും സുഖസുഷുപ്തിക്ക് ആവശ്യമായ കാര്യങ്ങളുടെ പട്ടികയുമാണ്. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകളില്‍ പിതാക്കന്‍മാര്‍ പഠിപ്പിച്ചിരിക്കുന്നത് കടങ്ങളുടെ പരിഹാരവും പാപങ്ങളുടെ മോചനവും നിത്യജീവിതവുമാണ്.
ഈ നോമ്പില്‍ മനസില്‍ അടിഞ്ഞിരിക്കുന്ന രോഗങ്ങളെ കഴുകി ആത്മഫലങ്ങളെ കായ്ക്കുവാനായി ഒരുക്കാം. ജഡീക ചിന്തകള്‍ക്ക് പകരം ആത്മീക നല്‍വരങ്ങള്‍ ഉയര്‍ന്ന് വരട്ടെ. നോമ്പിന്റെ പ്രത്യേകത തന്നെ അതാണ്. ശാരീരിക നിയന്ത്രണത്തിന് ഉപവാസവും ആത്മീയ പുഷ്ടിക്ക് പ്രാര്‍ത്ഥനയും. ഇവ രണ്ടും യഥാക്രമം ദൈവഹിതം തിരിച്ചറിയുവാന്‍ നമ്മെ സന്നദ്ധരാക്കും. പരിപാലിച്ച് വരുന്ന വിശേഷതകളെ ക്ഷിപ്രമായി മാറ്റുവാന്‍ മാനുഷികമായി പ്രയാസമാണ്. ശത്രുതയും തിന്മയും നമ്മുടെ ജീവിതനാളുകളില്‍ ഉണ്ടായിട്ടുള്ളതും നാമായിട്ട് വളര്‍ത്തിയതുമാണ്. എന്നാല്‍ നാം ദൈവത്തെ കണ്ടുമുട്ടുകയും ദൈവം നമ്മെ കാണുകയും ചെയ്യുമ്പോള്‍ നാം അറിയാതെ ഒരു പുതിയ ജീവിതം നമ്മളില്‍ ആരംഭിക്കും. അപ്പോള്‍ ദൈവാംശം നമ്മളില്‍ നിന്ന് ഉരുത്തിരിയും. ശത്രുതയും പകയും തിന്മയും സകല അശുദ്ധ വിചാരങ്ങളും നമ്മളില്‍ നിന്ന് അകലും. നാം ആര്‍ജ്ജിച്ച ദൈവസ്‌നേഹത്തിന്റഎ വക്താക്കളായി നാം മാറും.
കര്‍ത്താവ് അവനെ തൊട്ട് സൗഖ്യമാക്കിയത് പോലെ സ്‌നേഹത്തിന്റെ, കരുതലിന്റെ, പാപമോചനത്തിന്റെ, സൗഖ്യത്തിന്റെ കരസ്പര്‍ശം നമുക്കും ലഭിക്കും. ലോകത്തിന് തരുവാന്‍ കഴിയാത്തത് നാം അനുഭവിക്കും. മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടുകൂടി സര്‍വതും നിങ്ങള്‍ക്ക് ലഭിക്കും. മത്തായി 6:33
മാനസാന്തരത്തിന്റെ പടികളിലൂടെ യാത്ര ചെയ്ത് ദൈവഹിതം തിരിച്ചറിയുവാന്‍ നമുക്ക് ഈ നോമ്പിന്റെ കാലയളവുകള്‍ സാധ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ദൈവസാന്നിധ്യം അനുഭവിക്കാന്‍ നമുക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു.
സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍.
ഫാ.ഹാപ്പി ജേക്കബ്
ഫിലിപ്പ് കണ്ടോത്ത്
അപ്പോള്‍ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും” (ഫിലി. 4: 7)
ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 25 വരെ വിവിധ കുര്‍ബാന സെന്ററുകളിലായി നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും കുരിയംഗവുമായ ഫാ. ടോണി പഴയകളം സിഎസ്റ്റിയും വേള്‍ഡ് മിഷ്യന്‍ ഫീസ് സ്ഥാപകനും ചെയര്‍മാനും പ്രശസ്ത സംഗീത സംവിധായകനും വചന പ്രഘോഷകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫനും ചേര്‍ന്നുള്ള ഈ ധ്യാനങ്ങള്‍ നയിക്കുന്നു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ എല്ലാവര്‍ക്കും ഒരു ധ്യാനമെങ്കിലും ലഭ്യമാക്കത്തക്ക രീതിയില്‍ ഈ വര്‍ഷത്തെ നോമ്പുകാല വാര്‍ഷികധ്യാനം 12 സെന്ററുകളിലായി ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവാവീശോമിശിഹാ തന്റെ പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും നേടിയ രക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോമ്പ്. ഉത്ഥാനത്തിന്റെ മഹത്വം നമുക്ക് നേടിത്തരുന്ന രക്ഷാകര സത്യങ്ങളെ ക്രൂശിതനോടു ചേര്‍ത്തു പിടിച്ച് നമുക്ക് ധ്യാനിക്കാം. ഈ ധ്യാനങ്ങളില്‍ ഒന്നിലെങ്കിലും പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാല്‍ അഭിഷേകിതരാകാനും വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹത്താല്‍ നിറയുവാനായി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ധ്യാന വിശദാംശങ്ങള്‍ താഴെപറയുന്ന പ്രകാരം.
Plymouth – Feb 16-17
Exeter – Feb 16-17
Swansea – Feb 19-20
Newfort – Feb 24-25
Bath – March 2nd
Gloucester – March 3-4
Taunton – March 10-11
Swindon – March 10th
Cardiff – March 16-17
W. Supermate – March 20-21
Bristol – March 23-24
Yovil – March 25
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ഫിലിപ്പ് കണ്ടോത്ത് (Trustee SMBCR) Mob: 07703063836
റോയി സെബാസ്റ്റ്യന്‍ (Joint TrusteeSMBCR) Mob: 07862701046
സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടണ്‍: പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു. ബോള്‍ട്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന നോമ്പുകാല ധ്യനത്തോടനുബന്ധിച്ചാണ് പ്രകാശനകര്‍മ്മം നടന്നത്. ഫാ.ജോര്‍ജ് ചീരാംകുഴി ഫാ.സാജന് ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പേരന്റിങ് ജീവിതാനുഭവങ്ങളില്‍ നിന്നും ശരിയുടെ വഴികളെ തിരിച്ചറിയാന്‍ മക്കളെ ഒരുക്കുവാനുള്ള വഴിയൊരുക്കലാണ് പുസ്തകം.
തലശേരി അതിരൂപതാംഗമായ ഫാ.ടോമി ഇപ്പോള്‍ യുകെയില്‍ മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തി വരികയാണ്. തന്റെ യുകെ ജീവിതത്തില്‍ യുകെ മലയാളി കളുടെ ജീവിതാനുഭവങ്ങള്‍ അനുഭവിച്ചറിഞ്ഞ അച്ചന്‍ അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പുസ്തക രചന പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരസ്പരം പഴിചാരിയും പരിഭവം പറഞ്ഞും മാറി നില്‍ക്കാതെ നന്‍മയുടെ വഴികളിലൂടെ മക്കളെ നയിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കന്‍മാര്‍ക്ക് എന്തുകൊണ്ടും വലിയൊരു മുതല്‍ക്കൂട്ടാണ് പുസ്തകം.
ആധുനിക മനഃശാസ്ത്ര തത്വങ്ങളെ സ്വാംശീകരിച്ചു പ്രായോഗിക സമീപനങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ള ശ്രമമാണ് പുസ്തകത്തില്‍ നടന്നിരിക്കുന്നത്. ഒപ്പം ബൈബിളിലെ യേശുവിന്റെ ശൈശവത്തെയും തിരുക്കുടുംബത്തിന്റെ രീതിശാസ്ത്രവും വിലയിരുത്തി ഹോളി ഫാമിലി മോഡല്‍ ഓഫ് പേരന്റിങ് മാതാപിതാക്കള്‍ക്ക് രൂപപ്പെടുത്താനുള്ള വഴികളും പുസ്തകത്തില്‍ മനോഹരമായി വിവരിക്കുന്നു. ആദ്യ ദിനം തന്നെ പുസ്തകത്തിന് ബോള്‍ട്ടണില്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പുസ്തക പ്രകാശനത്തിനുള്ള വേദി ആയി ബോള്‍ട്ടണ്‍ തിരഞ്ഞെടുത്തതിന് ട്രസ്റ്റിമാരായ സ്റ്റീഫന്‍ മാത്യു, സന്തോഷ് ചെറിയാന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.