ബെന്നി മേച്ചേരിമണ്ണില്‍
റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഡിസംബര്‍ മാസം 3-ാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്ന് മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.
ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബൈബിള്‍ പഠനം, വിശുദ്ധ കുര്‍ബാനയുടെ ആഴത്തിലുള്ള അറിവ്, പ്രാര്‍ത്ഥന, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയെ കുറിച്ച് ഫാദര്‍ റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തില്‍ ക്ളാസും ചര്‍ച്ചകളും നടത്തപ്പെടുന്നതാണ്. എല്ലാമാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയില്‍ എത്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDVയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്ക് രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.
ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH, HAWARDEN _ CH53D
ഫൈസൽ നാലകത്ത്
ലണ്ടൻ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ യുകെയിലെ മലയാളി മുസ്ലീങ്ങൾ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിൻറെ ഔപചാരിക ഉദ്ഘാടനം ലണ്ടൻ വെംബ്ലിയിൽ നവംബർ 26ന് ഞായറാഴ്ച നടന്നു. 11 വർഷത്തോളമായി ലണ്ടൻ മലയാളി മുസ്ലീങ്ങൾക്കിടയിൽ ആത്മീയ സംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു അൽ ഇഹ്സാൻ ആണ് മീലാദ് കാമ്പയിനുകൾക്ക് ചുക്കാൻ പിടിക്കുന്നത്.
ബുർദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും വർണ്ണശബളമായ പരിപാടിയിൽ മുഹമ്മദ് മുജീബ് നൂറാനി മുഖ്യപ്രഭാഷണം നടത്തി. എല്ലാ സഹജീവികളോടും സ്നേഹത്തിലും സാഹോദര്യത്തിലും സഹവർത്തിക്കണമെന്ന് പ്രവാചകാദ്ധ്യാപനം നൂറാനി സദസ്സിനെ ബോധ്യപ്പെടുത്തി. മീലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബർ 16ന് ലണ്ടൻ mile-end ൽ നടക്കും നൂറിൽപരം വിദ്യാർത്ഥികളുടെ കലാപരിപാടികളും cultural conference തുടങ്ങി വിവിധ പ്രോഗ്രാമുകൾ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
വെംബ്ലി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടികൾക്ക് റംഷീദ് കിൽബൺ, ഫൈസൽ നാലകത്ത് വെംബ്ലി, റഷീദ് വിൽസ്ഡൻ, മുനീർ ഉദുമ തുടങ്ങിയവർ നേതൃത്വം നൽകി അൽ ഇഹ്സാൻ ജനറൽസെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും സിറാജ് ഓവൽ നന്ദിയും പറഞ്ഞു
ഫാ.ബിജു കുന്നയ്ക്കാട്ട്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്ററായി ഫാ. ടോണി പഴയകളം സി. എസ്. റ്റി.യെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് രൂപതാ കൂരിയാംഗവുമായ അദ്ദേഹത്തിനുള്ളത്. ചെറുപുഷ്പ സന്യാസ സഭാംഗമായ ഫാ. ടോണി ചങ്ങനാശേരി അതിരൂപതയിലെ കൈനടി ഇടവകാംഗമാണ്.
2001ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബാംഗ്ലൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, റോമില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും, ഡബ്ലിന്‍ സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രീ-ഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി.
ആലുവ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആന്‍ഡ് റിലീജിയന്‍ ഡീന്‍ ഓഫ് സ്റ്റഡീസ്, ഡബ്ലിന്‍ സെന്റ് ക്രോസ് ഇടവകയില്‍ അഞ്ചു വര്‍ഷം അജപാലന ശുശ്രൂഷ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ടോണി അറിയെപ്പടുന്ന വചനപ്രഘോഷകനും സംഘാടകനുമാണ്.
അപ്പച്ചന്‍ കണ്ണഞ്ചിറ
എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപതാ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ വെഞ്ചരിപ്പ് കര്‍മ്മം നടത്തുന്നതിനുമായി സ്റ്റീവനേജില്‍ എത്തുന്നു. നവംബര്‍ 29,30 തീയതികളില്‍ (ബുധന്‍,വ്യാഴം) രാവിലെ 9:30 മുതല്‍ വൈകുന്നേരം 9:30 വരെയാണ് ഭവന സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ സെന്റ് നിക്കോളാസ് പ്രദേശത്തുള്ള ഭവനങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ച് രാത്രിയോടെ ഗ്രെയ്റ്റ് ആഷ്ബി, ചെല്‍സ് പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കുവാനും, വ്യാഴാഴ്ച ബെഡ്വെല്‍ പ്രദേശത്തു നിന്ന് തുടങ്ങി ഓള്‍ഡ് ടൗണ്‍, ഫിഷസ് ഗ്രീന്‍ പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങളെ നേരില്‍ കാണുവാനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപതാ തലത്തില്‍ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കര്‍മ്മ പദ്ധതികളില്‍ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭവനങ്ങള്‍ തോറും പിതാവ് നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആത്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും പ്രയോജനകരമാകും.
രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്കും, അതിനോടൊപ്പം കുടുംബങ്ങള്‍ നല്‍കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്. രൂപതയില്‍ ആയിരത്തില്‍പരം ഭവനങ്ങള്‍ ഇതിനോടകം പിതാവ് സന്ദര്‍ശിച്ചു കഴിഞ്ഞു.
സ്റ്റീവനേജിലെ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലൈന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, സെക്രട്ടറി ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരോടൊപ്പം പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും. ജോസഫ് പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെട്ട ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണവുമായ തിരുന്നാളിലൂടെയും തന്റെ അനുഗ്രഹീത സാന്നിദ്ധ്യത്തില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ പാരീഷ് ദിനാഘോഷത്തിലൂടെയും സ്റ്റീവനേജ് വിശ്വാസി സമൂഹത്തിനു പകര്‍ന്ന പുത്തന്‍ ഉണര്‍വ്വ് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും സഭാ സ്‌നേഹവും തീക്ഷ്ണതയും പോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടും. തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ ഓരോ ഭവനങ്ങളൂം ഒരുങ്ങി കാത്തിരിക്കുകയായി.
കേംബ്രിഡ്ജ് ഹിന്ദു ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം നാല് മണി മുതല്‍ എട്ട് മണി വരെ അയ്യപ്പ പൂജ നടക്കും. കേംബ്രിഡ്ജിലെ അര്‍ബറി കമ്മ്യൂണിറ്റി ഹാളിലാണ് അയ്യപ്പ പൂജ നടക്കുന്നത്. അയ്യപ്പ പൂജയ്ക്ക് പുറമേ ഗണപതി പൂജ, ലക്ഷ്മി പൂജ, ഭജന്‍, പടിപൂജ (പതിനെട്ടാം പടി), ഹരിവരാസനം, മഹാപ്രസാദം തുടങ്ങിയ കര്‍മ്മങ്ങളും നാളെ നടക്കും.
എല്ലാ ഭക്ത ജനങ്ങളെയും അയ്യപ്പ പൂജയിലേക്കും മറ്റ് കര്‍മ്മങ്ങളിലേക്കും സ്വാഗതം ചെയ്യുന്നതായി കേംബ്രിഡ്ജ് ഹിന്ദു ഫ്രണ്ട് പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07791746666
ബാബു ജോസഫ്
കേംബ്രിഡ്ജ്ഷയര്‍: ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളര്‍ത്തുവാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാന്‍, ഏറെ ആത്മീയ ഒരുക്കത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍, റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ നാമധേയത്തില്‍ രൂപംകൊടുത്ത വിയാനി മിഷന്‍ ടീം ലോകമൊട്ടാകെയുള്ള വൈദികര്‍ക്കും മറ്റ് സമര്‍പ്പിതര്‍ക്കുമായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളുമായി ഇന്ന് നവംബര്‍ 24 വെള്ളിയാഴ്ച്ച രാത്രി കേംബ്രിഡ്ജ്ഷയരില്‍ ഒത്തുചേരുന്നു.
വൈദികരായ മൈക്കിള്‍ ടെഡര്‍, ജോണ്‍ മിന്‍, മാര്‍ട്ടിന്‍ ഗൗമാന്‍, എറിക്കോ ഡി മെല്ലോ, ഡീക്കന്‍ വില്യംസ്, ബ്രദര്‍ ടോമി സേവ്യര്‍ എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും. ഇന്ന് രാത്രി 10.30 മുതല്‍ 25 ശനിയാഴ്ച്ച രാവിലെ 5 വരെയാണ് നൈറ്റ് വിജില്‍. രാവിലെ 5ന് വി.കുര്‍ബാന നടക്കും. ആരാധന, കുരിശിന്റെ വഴി, ജപമാല, കരുണക്കൊന്ത തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും.
യേശുക്രിസ്തുവിനായി ജീവാര്‍പ്പണം ചെയ്ത വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള പ്രത്യേക നൈറ്റ് വിജില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയിലേക്കു സെഹിയോന്‍ യൂറോപ്പ് വിയാനി മിഷന്‍ ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
Venue.
St.Felix RC Church
3 Wentworth Terrace, Haverhill CB9 9BP
Cambridgeshire.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി 07846 321473
ഡോണ ജോസ് 07877876344
ഫാ. ബിജു കുന്നയ്ക്കാട്ട്
വെയില്‍സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരു വര്‍ഷം പിന്നിട്ടശേഷം നടന്ന ആദ്യ രൂപതാ സമ്മേളനം ചരിത്രമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ വികാരി ജനറല്‍മാരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ത്രിദിന സമ്മേളനത്തില്‍ രൂപതയുടെ അടുത്ത അഞ്ച് വര്‍ഷങ്ങളിലേയ്ക്കുള്ള പ്രധാന അജപാലന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വിവിധ വിഷയങ്ങളില്‍ പണ്ഡിതരായ റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാന്‍ വാരികാട്ട്, റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഡോ. മാത്യൂ കൊക്കരവാലായില്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ക്ലാസുകള്‍ പുത്തന്‍ അറിവുകള്‍ പകര്‍ന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ദൈവത്തിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്ന കാര്യമാണെന്നും അതിനാല്‍ ഈ രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അത്ഭുതകരമായ വളര്‍ച്ചയും വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇനിയും ദൈവത്തിന്റെ തന്നെ പ്രവര്‍ത്തനങ്ങളായിരിക്കുമെന്നും സമാപന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. ടോണി പഴയകളം, റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ഫാന്‍സ്വാപത്തില്‍, റവ. സി. ഡോ. മേരി ആന്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളടക്കം ഇരുന്നൂറ്റി അന്‍പതോളം അംഗങ്ങളാണ് മിഡ് വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചത്.
ജോസ് കുര്യാക്കോസ്
ലണ്ടന്‍ നിവാസികള്‍ക്ക് ആത്മീയ വിടുതലും സൗഖ്യങ്ങളും പകരുന്ന എവേക്ക് ലണ്ടന്‍ ഇംഗ്ലീഷ് ശുശ്രൂഷ ഈ ശനിയാഴ്ച St. Anne’s Catholic School, Palmers Green, N 13 5TY വച്ച് നടത്തപ്പെടുന്നു. ഫാ. ഷൈജു നടുവത്താനി നയിക്കുന്ന ശുശ്രൂഷയില്‍ Lumen Communtiy യിലെ ജോണ്‍-അലക്‌സാന്‍ഡ്ര ദമ്പതികള്‍ ശുശ്രൂഷകള്‍ക്ക് ശക്തിപകരും.
5 മുതല്‍ 16 വയസുവരെ കുട്ടികള്‍ക്കാനായി ഈ മാസം മ്യൂസിക് ഫെസ്റ്റ്’ ഒരുക്കപ്പെടുന്നു. വായനയും സംഗീതവും ഒത്തുചേരുന്ന ഈ ആത്മീയ ശുശ്രൂഷ കുട്ടികള്‍ക്ക് വലിയ പ്രാര്‍ത്ഥനാ അനുഭവത്തിന് കാരണമായിത്തീരും.
വിവിധ ഭാഷക്കാര്‍ ഒത്തുചേരുന്ന ഈ ആത്മീയ ശുശ്രൂഷ സുവിശേഷത്തിന്റെ അഗ്‌നി അനേകരിലേക്ക് പകരുകയാണ്. Br. Thomas & Virgenea Pande എന്നിവരുടെ നേതൃത്വത്തില്‍ അതിശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനകളും ഒരുക്കങ്ങളും കണ്‍വെന്‍ഷന്റെ വിജയത്തിനായി നടന്നുവരുന്നു.
ലണ്ടന്‍ ഭാഗത്തുള്ള ഏവരേയും യേശുനാമത്തില്‍ ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ശുശ്രൂഷയെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുക, പ്രാര്‍ത്ഥിക്കുക.
Time : 2 pm to 6 pm
കുമ്പസാരം, കൗണ്‍സലിങ് ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: എപ്പാര്‍ക്കി ഓഫ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും സുവിശേഷവല്‍ക്കരണവും അജപാലന ശുശ്രൂഷയും ശക്തമായി ഏകോപിച്ച് മുന്നേറുന്ന ശ്രേഷ്ഠ പിതാവുമായ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്റ്റീവനേജില്‍ ഉജ്ജ്വല വരവേല്‍പ്പേകി. ഉച്ചയോടെ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് പാരീഷില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ ജോസഫ് പിതാവിന് സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയിലെ തൂവെള്ള വസ്ത്രാലങ്കിതരായി എത്തിയ മതബോധന വിദ്യാര്‍ത്ഥികളായ കൊച്ചു മാലാഖമാര്‍ പേപ്പല്‍ പതാകകളും തിരുനാള്‍ ഫ്ളാഗുകളുമായി അണി നിരന്നതിന്റെ പിന്നാലെയായി പാരീഷംഗങ്ങള്‍ വീഥിയുടെ ഇരുവശവും നിരന്ന് നിന്നും സ്‌നേഹത്തോടെയും സന്തോഷത്തോടെയും ആര്‍പ്പുവിളികളോടെയും ആണ് തങ്ങളുടെ പ്രിയ ഇടയന് ആവേശോജ്വലമായ സ്വീകരണമാണൊരുക്കിയത്.
ട്രസ്റ്റി അപ്പച്ചന്‍ കണ്ണഞ്ചിറ കമ്മ്യുണിറ്റിക്കുവേണ്ടി ബൊക്കെ നല്‍കിക്കൊണ്ട് പിതാവിനെ സ്വീകരിച്ചു. വെസ്റ്റ്മിനിസ്റ്റര്‍ ചാപ്ലൈനും പാരീഷ് പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കി. ഫാ.സോണി കടന്തോട്, സ്റ്റീവനേജ് പാരീഷുകളുടെ വികാരി ഫാ.മൈക്കിള്‍, സെന്റ് ജോസഫ്‌സ് പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാന്‍ എന്നിവരും പിതാവിനെ സ്വീകരിക്കുവാനെത്തിയിരുന്നു. സ്വീകരണത്തിന് ശേഷം സ്രാമ്പിക്കല്‍ പിതാവ് തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
ദേവാലയത്തില്‍ വെച്ച് സെബാസ്റ്റ്യന്‍ അച്ചന്‍ പിതാവിനു സ്വാഗതമരുളി. ഫാ.മൈക്കിള്‍ സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിനു വേണ്ടിയും, ഫാ. ബ്രയാന്‍ സെന്റ് ജോസഫ്‌സ് പാരീഷിന് വേണ്ടിയും പിതാവിന് സ്വാഗതം നേരുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ ആശീര്‍വ്വദിച്ച പിതാവ് പ്രസുദേന്തിമാരായി മുഴുവന്‍ കമ്മ്യൂണിറ്റിയെയും വാഴിച്ച ശേഷം ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്കു നേതൃത്വം നല്‍കി. വൈദികനായ സെബാസ്റ്റ്യന്‍ ചാമക്കാല, ഫാന്‍സുവാ പത്തില്‍, സോണി കടന്തോട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള വാര്‍ഷിക തിരുന്നാളിന് ഇത്തവണ മുഖ്യ കാര്‍മ്മികനായും, സന്ദേശം നല്‍കിയും സ്രാമ്പിക്കല്‍ പിതാവ് തിരുന്നാളിനെ തന്റെ ആത്മീയ ചൈതന്യത്താല്‍ ഭക്തിസാന്ദ്രമാക്കുകയായിരുന്നു.
ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന മദ്ധ്യേ സന്ദേശം നല്‍കിയ പിതാവ് ‘പാപങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതല്ല ദൈവത്തോട് ചേര്‍ന്നിരിക്കുന്നതാണ് മാനസാന്തരം’ എന്ന് വിശ്വാസി സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.’വിശ്വാസികളായ സഭാമക്കള്‍ തങ്ങള്‍ ക്രിസ്തുവിനു സാക്ഷികളായി തങ്ങളുടെ ജീവിതങ്ങളെ നയിക്കണം. തന്റെ പ്രിയപ്പെട്ടവര്‍ക്ക് ദൈവം നല്‍കുന്ന ഏറ്റവും വലിയ ദാനം ആണ് മക്കളെന്നും അവരെ ദൈവത്തിനിഷ്ടപ്പെടുന്ന രൂപത്തില്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്യുന്നത് ദൈവത്തോടുള്ള നമ്മുടെ കടമയാണെന്നും’ പിതാവ് തന്റെ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ബൈബിളിലെ ദേവാലയ ശുദ്ധീകരണം എന്ന സംഭവുമായി ബന്ധപ്പെട്ട് നടത്തിയ തന്റെ സന്ദേശത്തില്‍ ‘ഏവരും ദൈവം കുടിയിരിക്കുന്ന സദാ യോഗ്യമായ ദേവാലയങ്ങളായിരിക്കുവാന്‍ ജാഗരൂകയായിരിക്കണം ‘ എന്നും സ്രാമ്പിക്കല്‍ പിതാവ് തന്റെ മക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ബോബന്‍ സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് മണിയാങ്കേരി, ജീനാ അനി എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട തിരുന്നാള്‍ ഗാന ശുശ്രുഷ സ്വര്‍ഗ്ഗീയ അനുഭവവും ആത്മീയ തീക്ഷ്ണതയും പകരുന്നവയും ഏറെ ശ്രദ്ധേയവുമായി.
വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനത്തില്‍ പരിശുദ്ധ അമ്മയുടെയും ഭാരത സഭയുടെ വിശുദ്ധരുടെയും രൂപങ്ങളും ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിനും, മദ്ധ്യസ്ഥരുടെ മേലുള്ള തങ്ങളുടെ ആദരവും വിശ്വാസവും സ്‌നേഹവും പ്രകടിപ്പിക്കലുമായി. സ്വര്‍ണ്ണ കുരിശും വര്‍ണ്ണാഭമായ മുത്തുക്കുടകളും, പേപ്പല്‍-തിരുന്നാള്‍ കൊടികളും തിരുസ്വരൂപങ്ങളും ഏന്തി കുരിശുംതൊട്ടി ചുറ്റി നടന്ന തിരുന്നാള്‍ പ്രദക്ഷിണം ഏറെ വര്‍ണ്ണാഭവും ഭക്ത്യാദരവുമായി.
തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ വൈദികര്‍ തങ്ങളുടെ മെത്രാന് അജപാലന ശുശ്രുഷാ വിധേയത്വത്തിന്റെ മുദ്രയായി കത്തുന്ന മെഴുതിരി ഉപഹാരം നല്‍കിക്കൊണ്ട് സെബാസ്‌ററ്യന്‍ അച്ചന്‍ പിതാവിനോടുള്ള നന്ദി പ്രകാശിപ്പിച്ചു. ലദീഞ്ഞും സമാപന ആശീര്‍വ്വാദത്തിനു ശേഷം രൂപം മുത്തിയും നേര്‍ച്ച സ്വീകരിച്ചും പിതാവിന്റെ മോതിരം മുത്തിയും തിരുന്നാളിലൂടെ അവാച്യമായ ആത്മീയ സായൂജ്യം നേടിയാണ് സഭാ മക്കള്‍ പിരിഞ്ഞത്.
അപ്പച്ചന്‍ കണ്ണഞ്ചിറ, ജിമ്മി ജോര്‍ജ്ജ്, സിജോ ജോസ്, റോയീസ് ജോര്‍ജ്ജ്, ജോയി ഇരുമ്പന്‍, സൂസന്‍ ജോഷി,ആനി ജോണി എന്നിവര്‍ നേതൃത്വം നല്‍കി. സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.
പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക വിശ്വാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയുടെ പരിഷ്‌കരിക്കരിച്ച രൂപം അടുത്ത മാസം പ്രാബല്യത്തില്‍ വരും. ആഗമനകാലത്തെ ആദ്യത്തെ ഞായറാഴ്ചയായ ഡിസംബര്‍ 3 മുതലാണ് ഫ്രഞ്ച് കത്തോലിക്കര്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ പുതിയ രൂപം ഉപയോഗിച്ച് തുടങ്ങുക. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നവീകരണം മുതല്‍ ഉപയോഗിച്ചിരുന്ന തര്‍ജ്ജമയാണ് ഇപ്പോള്‍ ചെറിയ രീതിയില്‍ മാറ്റപ്പെടുന്നത്.
കഴിഞ്ഞ അര നൂറ്റാണ്ടായി ഫ്രഞ്ച് കത്തോലിക്കര്‍ കിംഗ് ജെയിംസ് പതിപ്പിലെ വാക്കുകളുടെ തര്‍ജ്ജമയായ ‘നോട്രെ പിയറെ’ എന്ന പതിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് സൌമെറ്റ്‌സ് പാസ് ഇ ലാ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തിനു കീഴടങ്ങുവാന്‍ അനുവദിക്കരുതേ’ എന്നാണ്. ഇത് വേറെ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് ഇതില്‍ മാറ്റം വരുത്തിയത്.
ഫ്രാന്‍സിലെ മെത്രാന്‍മാരുടെ അനുവാദത്തോട് കൂടി പരിഷ്‌കരിച്ച പതിപ്പനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് ലൈസ്സെ പാസ് എന്‍ട്രേര്‍ എന്‍ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ’ എന്നായി മാറും. നിലവില്‍ ഉണ്ടായിരുന്ന പതിപ്പ് ആശയക്കുഴപ്പമുളവാക്കുന്നതായിരുന്നു എന്ന് ഫ്രഞ്ച് മെത്രാന്‍മാരുടെ ആരാധനാപരമായ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ബിഷപ്പ് ഗുയ് ഡെ കെറിമേല്‍ പറഞ്ഞു.
പുതിയ മാറ്റത്തെ സ്വീകരിക്കുമെന്ന് ഫ്രാന്‍സിലെ പ്രൊട്ടസ്റ്റന്റ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. വളരെക്കാലമായി നിലനിന്നിരുന്ന ആശയകുഴപ്പത്തിനാണ് തര്‍ജ്ജമയിലുള്ള മാറ്റം വഴി ഫ്രഞ്ച് മെത്രാന്‍ സമിതി പരിഹാരം കണ്ടിരിക്കുന്നതെന്ന്! മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെല്‍ജിയത്തിലും ആഫ്രിക്കയിലും ഈ മാറ്റം ജൂണില്‍ വരുത്തിയിരിന്നു.