ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
ബ്രിസ്റ്റോള്‍: ബൈബിള്‍ സംഭവങ്ങള്‍ക്ക് പുതുവ്യാഖ്യാനം പകര്‍ന്ന് ബ്രിസ്റ്റോള്‍ കലാമത്സരങ്ങള്‍ അവിസ്മരണീയമായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളില്‍ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികള്‍ പ്രതിഭയുടെ മാറ്റുരച്ചപ്പോള്‍ 227 പോയിന്റോടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണും 134 പോയിന്റോടെ പ്രസ്റ്റണ്‍ റീജിയണും 120 പോയിന്റോടെ ഗ്ലാസ്‌ഗോ റീജിയണും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
രാവിലെ 9.30ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച ദിനം സമ്മാനദാനത്തില്‍ അവസാനിച്ചപ്പോള്‍ രാത്രി 8 മണി കഴിഞ്ഞിരുന്നു. ബൈബിള്‍ കലോത്സവദിനം മുഴുവനും ഉണ്ടായിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവന്‍ സമയ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ഫാ. ജോയി വയലിലിന്റെയും നേതൃത്വത്തില്‍ സിജി വാദ്ധ്യാനത്ത് മുഖ്യ കോര്‍ഡിനേറ്ററായുള്ള വിവിധ കമ്മിറ്റികളുടെ മാസങ്ങളായുള്ള അധ്വാനമാണ് പരാതികളൊന്നും കൂടാതെ പൂര്‍ണ ഫലപ്രാപ്തിയിലെത്തിയത്.
രാജേഷ് നടപ്പിള്ളി എടുത്ത കലോത്സവ ചിത്രങ്ങള്‍ കാണാം
ഫാ.ബിജു കുന്നയ്ക്കാട്ട്
ബ്രിസ്റ്റോള്‍: വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നുവെന്നും അതിലൂടെ നമ്മള്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തരാകുകയും ചെയ്യുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവചനം സൃഷ്ടിക്കുകയും, രക്ഷിക്കുകയും, വിശുദ്ധീകരിക്കുകയും ചെയ്യുന്നു. വചനം മനുഷ്യനായത് മനുഷ്യനെ വചനമാക്കി രൂപാന്തരപ്പെടുത്തുവാനാണ്.
തിരുവചനത്തിലും തിരുസഭയിലും നാമെല്ലാവരും ഒന്നാകണം. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ച്, എല്ലാവരുടെയും പാപപരിഹാരമായി കുരിശില്‍ ബലിയായ ഈശോയിലൂടെ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കൂഞ്ഞാടിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. വചനത്തിന്റെ അമ്മയായ മറിയത്തിന്റെ മാദ്ധ്യസ്ഥ്യവും നമുക്ക് ആവശ്യമാണ്. ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യം വിശ്വാസികളുടെ കലാ സാഹിത്യവാസനകളെ വചനാധിഷ്ഠിതമായി ഉജ്ജ്വലിപ്പിക്കുന്നതിനും, വചനം പ്രഘോഷിക്കുന്നതിനും അതിലൂടെ വിശ്വാസികള്‍ തമ്മിലുള്ള കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടവക മത്സരങ്ങള്‍ക്കുശേഷം വിവിധ റീജിയണുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 850 ആളുകളാണ് വിവിധ ഇനങ്ങളില്‍ 9 സ്റ്റേജുകളിലായി മത്സരിച്ചത്. പ്രോട്ടോ സിഞ്ചെല്ലുസ് ഫാ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., രൂപതാ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി, ഫാ. ജോയി വയലില്‍ സി. എസ്. റ്റി., ഫാ.ജോസഫ് വെമ്പാടുംതറ വി. സി., ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ടെറിന്‍ മുല്ലക്കര, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. സിറിള്‍ എടമന എസ്. ഡി. ബി., ഫാ. ജിനോ അരിക്കാട്ട് എം. സി.ബി. എസ്., ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സി. എം. എഫ്., ഫാ.സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. ജോസ് പൂവന്നിക്കുന്നേല്‍, ഫാ. ടോണി പഴയകളം, സി. എസ്.റ്റി., ഫാ. ഫാന്‍സുവ പത്തില്‍, സി. മേരി ആന്‍ സി. എം. സി., സി. ലീനാ മേരി എസ്. ഡി. എസ്.,
സി. ഗ്രേസ് മേരി എസ്. ഡി. എസ്., സി. നവ്യ കോഴിമലയില്‍ ഡി. എസ്. എഫ്. എസ്., സി. മിനിപുതുമന ഡി. എസ്. എഫ്. എസ്., സി. ബിജി തോണിക്കുഴിയില്‍ ഡി. എസ്. എച്ച്. എസ്.,ബൈബിള്‍ കലോത്സവം കോര്‍ഡിനേറ്റര്‍ സിജി വാദ്യാനത്ത്, കോര്‍ കമ്മറ്റി അംഗങ്ങളായ റോയി സെബാസ്റ്റ്യന്‍, ഫിലിപ്പ് കണ്ടോത്ത്, ജോജി മാത്യു, അനിതാ ഫിലിപ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
പ്രശസ്ത സംഗീത സംവിധായകന്‍ സണ്ണി സ്റ്റീഫന്‍ അടക്കമുള്ള വ്യക്തികളാണ് വിധികര്‍ത്താക്കളായിരുന്നത്. ഗ്രേറ്റ് ബ്രിട്ടണിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ബൈബിള്‍ കലോത്സവത്തിന് തിരശ്ശീല വീണത്.
ന്യൂസ് ഡെസ്ക്
ബ്രിസ്റ്റോള്‍ : ആകാംഷയോടെ കാത്തിരുന്ന ആദ്യ സംരഭത്തിന് ബ്രിസ്റ്റോളിൽ തിരിതെളിഞ്ഞു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലാത്സവത്തിന് തുടക്കമായി. അഭിമാനത്തോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപത. ഒരു രാജ്യം രൂപതയായി ഒരു വർഷം പിന്നിടുമ്പോൾ നടക്കുന്ന ബൈബിൾ കലോത്സവത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. എട്ടു റീജണിൽ നിന്നുമായി അതിരാവിലെ തന്നെ കോച്ചുകളിലും കാറുകളിലുമായി മത്സരാർത്ഥികളും കാണികളും എത്തിച്ചേർന്നിരുന്നു. രാവിലെ 9 മണിക്കു തന്നെ ഉദ്ഘാടന സമ്മേളനമാരംഭിച്ചു. നൂറ് കണക്കിന് സഭാ വിശ്വാസികളുടെയും വൈദീകരുടെയും നിറസാന്നിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആദ്യ ബൈബിൾ കലോത്സവത്തിന് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിച്ചു.
ഒമ്പത് സ്റ്റേജുകളിലായിട്ടാണ് മത്സരം നടക്കുന്നത്. ഗ്രീൻവേ സെന്റർ വിശുദ്ധനാടായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ… ആദം മുതൽ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള കാലഘട്ടം കഥാപാത്രങ്ങളായി മത്സരവേദിയിലെത്തിക്കൊണ്ടിരിക്കുന്നു. വിശുദ്ധനാടിന്റെ ആരവമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്.
ഉടനേ തന്നെ മത്സരങ്ങൾ ആരംഭിക്കും. വിവിധ സ്റ്റേജുകളിലേയ്ക്കുള്ള മത്സരത്തിന്റെ നിർദ്ദേശങ്ങൾ നല്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. ബൈബിൾ കലാത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർണ്ണമായി എന്ന് കലാത്സവം ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് മലയാളം യുകെ യോടു പറഞ്ഞു. ബൈബിൾ കലോത്സവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അജപാലന സന്ദര്‍ശനവും പാരിഷ് ദിനാഘോഷവും തിരുന്നാളും ഗംഭീരവും ഭക്തിനിര്‍ഭരവുമായി സ്റ്റീവനേജില്‍ ആഘോഷിക്കുന്നു. സ്റ്റീവനേജിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് പിതാവിനുള്ള സ്വീകരണവും ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടുക. ആദരണീയനായ സ്രാമ്പിക്കല്‍ പിതാവിന്റെ പ്രഥമ ഇടയ സന്ദര്‍ശനത്തില്‍ ഉജ്ജ്വലമായ വരവേല്‍പ്പ് നല്കുവാനായുള്ള ഒരുക്കങ്ങളിലാണ് സ്റ്റീവനേജ് പാരീഷ് അംഗങ്ങള്‍. പാരീഷ് ദിനാചരണവും പരിശുദ്ധ മാതാവിന്റെയും, സഭയുടെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളും ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നതിനായി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.
പ്രഥമ അജപാലന സന്ദര്‍ശനാര്‍ത്ഥം സ്റ്റീവനേജില്‍ എത്തുന്ന പിതാവിനെ ബെഡ്വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിന്റെ പ്രവേശന കവാടത്തില്‍ വെച്ച് മതബോധന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിയും, പേപ്പല്‍ ഫ്ളാഗുകളുടെയും, വെല്‍ക്കം പോസ്റ്റേര്‍സുമൊക്കെയായി മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും. പാരീഷ് കമ്മ്യൂണിറ്റിക്കു വേണ്ടി ട്രസ്റ്റി ബൊക്കെ നല്‍കിയും പാരീഷിന് വേണ്ടി ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല കത്തിച്ച മെഴുതിരി നല്‍കിയും പിതാവിനെ സ്വീകരിക്കും. തുടര്‍ന്ന് തിരുന്നാളിന്റെ ആരംഭം കുറിച്ച് കൊണ്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നതാണ്.
ദേവാലയത്തില്‍ അഭിവന്ദ്യ പിതാവിനെ പാരീഷ് കമ്മ്യുണിറ്റിക്കുവേണ്ടി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് സെബാസ്റ്റ്യന്‍ അച്ചനും, സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിനു വേണ്ടി ഫാ.മൈക്കിളും, സെന്റ് ജോസഫ്‌സ് പാരീഷിന് വേണ്ടി ഫാ ബ്രെയാനും സ്വാഗതം നേര്‍ന്നു ആശംസകള്‍ അര്‍പ്പിക്കും. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹ തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നതാണ്. സെക്രട്ടറി ഫാ. ഫാന്‍സുവ പത്തില്‍ സഹകാര്‍മികത്വം വഹിക്കുന്നതായിരിക്കും.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വൈകുന്നേരം 5:00 മണിക്ക് സ്റ്റീവനേജ് സെന്റ് ജോര്‍ജ്ജസ് വേയിലുള്ള ഹോളിഡേ ഇന്നിന്റെ ഹാളില്‍ അഭിവന്ദ്യ പിതാവിനോടൊപ്പം പാരീഷ് അംഗങ്ങള്‍ ഒത്തു കൂടി പാരിഷ് ഡേ സമുചിതമായി ആഘോഷിക്കുന്നതാണ്. ആഘോഷത്തോടനുബന്ധിച്ചു പാരീഷ് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ വൈവിദ്ധ്യമായ കലാവിരുന്നും ബൈബിള്‍ സ്‌കിറ്റുകളും അടക്കം വര്‍ണ്ണാഭമായ പരിപാടികളാണ് ഒരുക്കുന്നത്. സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.
ഹോളിഡേ ഇന്നിന് സമീപമുള്ള സെന്റ് ജോര്‍ജ്ജസ് വേ മള്‍ട്ടി സ്റ്റോര്‍ പാര്‍ക്കിങ്ങില്‍ (അഞ്ചു മണിക്കൂര്‍ വരെ £3) ആവശ്യമുള്ളവര്‍ക്ക് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. ഹോട്ടല്‍ പാര്‍ക്കിങ് ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
മുഴുവന്‍ പാരീഷ് കുടുംബാംഗങ്ങളെയും, എല്ലാ മലയാളി സഹോദരരേയും സസ്‌നേഹം പാരീഷ് ഡേ-തിരുന്നാള്‍ ആഘോഷങ്ങളിലേക്കു ക്ഷണിച്ചു കൊള്ളുന്നതായി ചാപ്ലൈനും ഭാരവാഹികളും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977 , ജിമ്മി ജോര്‍ജ്ജ്-07533896656
സെന്റ് ജോസഫ്‌സ് ചര്‍ച്ച് എസ് ജി1 1എന്‍ ജെ ബെഡ്വെല്‍ ക്രസന്റ്, സ്റ്റീവനേജ്
ജെഗി ജോസഫ്
ഇത് ചരിത്ര നിമിഷമാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. ഗ്രീന്‍വേ സെന്ററിലെ കലകള്‍ മാറ്റുരയ്ക്കുന്ന വേദി വചന പ്രഘോഷണങ്ങള്‍ കുരുന്നുകളിലേക്കെത്തിക്കുന്ന അസുലഭ നിമിഷമാകും. മത്സരത്തിന്റെ ആവേശത്തിലാണ് ഏവരും. വിവിധ റീജിയണല്‍ മത്സരങ്ങളില്‍ വിജയിച്ച് കഴിവു തെളിയിച്ച കുട്ടികള്‍ കലോത്സവ വേദിയില്‍ മാറ്റുരയ്ക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായിരിക്കും സമ്മാനിക്കുക. മത്സരത്തേക്കാളുപരി ദൈവ വചനങ്ങള്‍ കലാരൂപങ്ങളിലൂടെ വേദിയിലെത്തുമ്പോള്‍ അത് കുരുന്നുകള്‍ക്ക് ദൈവത്തിലേക്കുള്ള വഴിയായി മാറും.
കുഞ്ഞുമനസുകളില്‍ വിശ്വാസം ഉറപ്പിക്കാന്‍ ഈ മത്സരത്തിനാകുമെന്നത് തന്നെയാണ് ബൈബിള്‍ കലോത്സവത്തിന്റെ വിജയവും. രാവിലെ 8.45ന് തന്നെ ഗ്രീന്‍വേ സെന്ററില്‍ രജിസ്ട്രേഷന്‍ ഡോക്യുമെന്റ്സ് റെഡിയായിരിക്കും. അതാത് റീജിയണില്‍ നിന്ന് വരുന്നവര്‍ അവരുടെ റീജിയണിന്റെ കൗണ്ടറില്‍ നിന്ന് ചെസ്റ്റ് നമ്പറും മറ്റും കളക്ട് ചെയ്യണം. 9.15ന് സീറോ മലബാര്‍ രൂപതയുടെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടക്കും. ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെ ഗ്രീന്‍വേ സെന്ററിലെ ഏഴ് സ്റ്റേജുകളില്‍ മത്സരങ്ങള്‍ 9.30 ന് ആരംഭിയ്ക്കും. പത്തു മണിയ്ക്കാണ് സൗത്ത് മീഡ് കമ്യൂണിറ്റി സെന്ററിലെ രണ്ട് സ്റ്റേജുകളില്‍ മത്സരം തുടങ്ങുക. ഗ്രീന്‍വേ സെന്ററും സൗത്ത്മെയ്ഡ് കമ്യൂണിറ്റി സെന്ററും തമ്മില്‍ 800 മീറ്റര്‍ ദുരമുള്ളതിനാല്‍ അവിടെ മത്സരിക്കുന്ന കുട്ടികള്‍ക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
രണ്ട് സ്റ്റേജുകളാണ് സൗത്ത്മീയ്ഡ് കമ്യൂണിറ്റി സെന്ററിലുള്ളത്. എല്ലാ ഏജ് ഗ്രൂപ്പുകളിലുമുള്ള സിംഗിള്‍ ഡാന്‍സുകളും മലയാളം പ്രസംഗവും മലയാളം ബൈബിള്‍ റീഡിങും ഇവിടെയാണ് നടക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കാന്‍ ഡെന്നിസിന്റെ നേതൃത്വത്തില്‍ സെന്റ് തോമസ് യൂത്ത് ലീഗിന്റെ വോളന്റിയേഴ്സ് തയ്യാറായിരിക്കും. എല്ലാ സ്റ്റേജിലും ഇടതടവില്ലാതെ മത്സരം നടക്കും. ഏതെങ്കിലും കാരണവശാല്‍ ഏതെങ്കിലും സ്റ്റേജില്‍ സമയം വൈകിയാല്‍ അത് മറികടക്കാന്‍ രണ്ട് വേദികള്‍ വേറേയും ഒരുക്കിയിട്ടുണ്ട്
ഉച്ചഭക്ഷണത്തിനായി പ്രത്യേകം സമയം അനുവദിച്ചിട്ടില്ല. മത്സരങ്ങള്‍ക്കിടയില്‍ തന്നെ ഭക്ഷണം കഴിയ്ക്കണം. ദൂരെ നിന്ന് വരുന്നവര്‍ക്കായി രാവിലെ 9.15 വരെ സൗജന്യ ബ്രേക്ക് ഫാസ്റ്റ് ഉണ്ടായിരിക്കും. സ്നാക്സും വിവിധഭക്ഷണങ്ങളും മിതമായ നിരക്കില്‍ കാന്റീനില്‍ ലഭിക്കുന്നതാണ്. അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഫുഡ് കമ്മറ്റി ചെയര്‍മാന്‍ പ്രസാദ് ജോണിനെ ബന്ധപ്പെടണം.
ഏതെങ്കിലും പ്രോഗ്രാമുകള്‍ ഒരേ സമയം നിങ്ങള്‍ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ സ്റ്റേജിലെ വോളന്റിയേഴ്സുമായി ബന്ധപ്പെടുക. നിങ്ങളുടെ രണ്ട് മത്സര ഇനങ്ങളുടേയും സമയ ക്രമീകരണങ്ങള്‍ വോളന്റിയേഴ്സ് ചെയ്തു തരും. വൈകീട്ട് 6.15ന് സമാപന സമ്മേളനം ഗ്രീന്‍വേ സെന്ററിലെ പ്രധാന ഹാളില്‍ ആരംഭിയ്ക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പിതാവ് ശ്രീ മാര്‍ സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത മ്യൂസിക് ഡയറക്ടര്‍ സണ്ണി സ്റ്റീഫന്‍ ഉള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇവിടെ വച്ച് സമ്മാനാര്‍ഹര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ആര്‍ക്കെങ്കിലും നേരത്തെ പോകണമെങ്കില്‍ അവര്‍ക്ക് പോകും മുമ്പ് സമ്മാനം സ്വീകരിക്കാന്‍ അവസരം ഒരുക്കുന്നതാണ്. സമ്മാനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് അനിതാ മാര്‍ട്ടിനുമായി ബന്ധപ്പെടുക. വൈകീട്ട് 6.30ന് ഫിഷ്പോണ്ട്സ് ദേവാലയത്തില്‍ നടക്കുന്ന യാമ പ്രാര്‍ത്ഥനയിലൂടെയാണ് ബൈബിള്‍ കലോത്സവത്തിന്റെ ആദ്ധ്യാത്മിക ഒരുക്കങ്ങള്‍ തുടങ്ങുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബൈബിള്‍ കലോത്സവത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍ കലോത്സവം ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് ആണ്. 07450 243223. കലോത്സവം ഓവറോള്‍ കോര്‍ഡിനേറ്റര്‍ സിജി വാദ്യാനത്ത് 07734 303945.
നടപടികള്‍ പൂര്‍ത്തിയായെങ്കിലും രജിസ്ട്രേഷന്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് രജിസ്ട്രേഷന്റെ കോര്‍ഡിനേറ്റര്‍ ജോജി മാത്യുവിനെ ബന്ധപ്പെടുക 07737 506147. ദൂര സ്ഥലത്ത് നിന്ന് വരുന്നവര്‍ക്ക് അക്കോമഡേഷനെ കുറിച്ച് അറിയാന്‍ ജോമോന്‍ മാമച്ചനെ വിളിക്കുക 07886208051. നേരത്തെ റെയില്‍വേ സ്റ്റേഷനിലും മറ്റുമെത്തുന്ന ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ക്ക് ജോസ് മാത്യുവിനെ ബന്ധപ്പെടുക 07837482597. ഭക്ഷണ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രസാദ് ജോണ്‍ 07525687588. മത്സരങ്ങളുടെ സമ്മാനവുമായി ബന്ധപ്പെട്ട് അറിയാന്‍ അനിതാ ഫിലിപ്പ് 07809714895.
ഫൈനാന്‍സ് സംബന്ധിച്ച് അറിയാന്‍ എസ്ടിഎംസിസിയുടെ ട്രെഷറര്‍ ബിജു ജോസിനെ വിളിക്കുക 07956 120231,
വിവിധ കമ്മിറ്റികളും വോളന്റിയേഴ്സും മറ്റും മീറ്റിങ്ങുകള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. മനോഹരമായ വേദികളില്‍ കുട്ടികള്‍ ദൈവ വചനത്തിന്റെ അകമ്പടിയോടെ മത്സരിക്കാനിറങ്ങുമ്പോള്‍ വേറിട്ട കാഴ്ചാനുഭവമായിരിക്കും വിശ്വാസികള്‍ക്ക്. നമുക്ക് കാത്തിരിക്കാം.
സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ-മലബാര്‍ ചാപ്ലയന്‍സിയില്‍ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും പ്രൗഢഗംഭീരമായി നടന്നു. ബാഗുളി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ജപമാലയയോട് കൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചപ്പോള്‍ ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികനായി. ദിവ്യബലിയെത്തുടര്‍ന്ന് തുടര്‍ന്ന് ടിംബര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ പൊതുസമ്മേളനവും കലാപരിപാടികളും നടന്നു.
ഇടവക വികാരി റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു സന്ദേശം നല്‍കി. ഫാ.നിക്ക് കെയിന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ട്രസ്റ്റി ബിജു ആന്റണി സ്വാഗതം ആശംസിച്ചപ്പോള്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ബോബി ആലഞ്ചേരി നന്ദി രേഖപ്പെടുത്തി.സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ റിന്‍സി സജിത്ത്, മാതൃവേദി പ്രസിഡന്റ് മിനി ഗില്‍ബര്‍ട്ട് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിവാഹ വാര്‍ഷികത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച ടോമി തെനയനും അസ്സീസാ ടോമിക്കും ഫാ.ലോനപ്പന്‍ ഉപഹാരം നല്‍കിയപ്പോള്‍,സണ്ണി ആന്റണിക്കും കുടുംബത്തിനും, ഡോ.ബെന്‍ഡനും കുടുംബത്തിനും പ്രത്യേക പുരസ്‌ക്കാരങ്ങള്‍ ഇടവക വികാരി കൈമാറി. ഇതേതുടര്‍ന്ന് വെല്‍ക്കം ഡാന്‍സോടെ കലാസന്ധ്യക്കു തിരി തെളിഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ വിവിധ പരിപാടികളുമായി ഇടമുറിയാതെ വേദിയില്‍ എത്തിക്കൊണ്ടിരുന്നു. പരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായപ്പോള്‍ ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകരും പിതൃവേദി പ്രവര്‍ത്തകരും അടിപൊളി സ്‌കിറ്റുമായി വേദിയില്‍ എത്തിയപ്പോള്‍ നിലക്കാത്ത കൈയടികള്‍ ഉയര്‍ന്നു. ഇടവകയിലെ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണത്തെ തുടര്‍ന്ന് സാല്‍ഫോര്‍ഡ് കലവറ കേറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
ബ്രിസ്റ്റോള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടന്ന പ്രാഥമികതല മത്സരങ്ങളിലെ വിജയികള്‍ നാളെ ബ്രിസ്റ്റോളിലെത്തുന്നു, ദൈവം ദാനമായി നല്‍കിയ കലാസിദ്ധികളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രിസ്റ്റോള്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ‘ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം’ ഈ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പങ്കാളിത്തം കൊണ്ടും കൂടുതല്‍ മികച്ച കലാപ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുകയാണ്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് പറഞ്ഞു.
യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതി നേടിയിരിക്കുന്ന ഈ കലാമാമാങ്കത്തില്‍ അഞ്ഞൂറിലധികം വ്യക്തിഗത ഇനങ്ങളിലും അറുപത്തഞ്ചോളം ഗ്രൂപ്പ് ഇനങ്ങളിലുമായി 850ല്‍ അധികം കലാകാരന്മാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്. 11 സ്റ്റേജുകളിലായി 21 ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ഓരോ സ്റ്റേജിനും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാനുള്ളവരുടെയും മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളാകാനുള്ളവരുടെയും നിയമനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ റീജിയണില്‍ നിന്നും മത്സരിക്കാനെത്തുന്നവര്‍ക്ക് നേതൃത്വം നല്‍കാന്‍ അതാതു റീജിയണില്‍ നിന്നും ബഹു വൈദികരുടെയും അല്‍മായ ലീഡേഴ്സിന്റെയും സേവനം ലഭ്യമായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ബൈബിള്‍ കലോത്സവമെന്ന പ്രത്യേകത പരിഗണിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ മുഴുവന്‍ സമയവും ബ്രിസ്റ്റോളില്‍ ചിലവഴിക്കും.
കലോത്സവ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ജോ. ഡയറക്ടര്‍ റവ. ഫാ. ജോയി വയലിലിന്റെയും വിവിധ കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ അതിവിപുലമായ സൗകര്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. ഓരോ റീജിയണിന്റെയും ചുമതല വഹിക്കുന്നവര്‍ക്ക് ഇതിനോടകം പ്രത്യേക ക്ഷണക്കത്തുകള്‍ അയച്ചുകഴിഞ്ഞു. ദൂരെ നിന്നും എത്തുന്നവര്‍ക്ക് പ്രഭാത ഭക്ഷണം ലഭിക്കാനുള്ള സൗകര്യങ്ങള്‍, ട്രെയിന്‍, ബസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍, മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ മറ്റു ക്രമീകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയോടെ കലോത്സവ ദിനത്തിനായി രൂപതാകുടുംബം ഒന്നാകെ പ്രാര്‍ത്ഥിച്ച് ഒരുങ്ങും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. കലാവാസനകളിലൂടെ കുട്ടികള്‍ തന്നെ വചനപ്രഘോഷകരാകുന്ന ഈ ബൈബിള്‍ കലോത്സവത്തെ രൂപത ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദൈവാനുഗ്രഹങ്ങളും വിജയാശംസകളും നേരുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
ബാബു ജോസഫ്
ദൈവികേതര സങ്കല്പങ്ങളുടെയും പൈശാചികതയുടെയും പ്രതിരൂപമായ യൂറോപ്പിലെ ഹാലോവീന്‍ ആഘോഷത്തെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനപ്രകാരം ‘ഹോളിവീന്‍’ ആഘോഷമാക്കിമാറ്റിക്കൊണ്ട് ബര്‍മിങ്ഹാം കവെന്‍ട്രി സെന്റ് ജൂഡ് യൂണിറ്റിലെ കുട്ടികള്‍ പുതിയ തുടക്കം കുറിച്ചു. യൂണിറ്റിലെ മുതിര്‍ന്നവരുടെ നിര്‍ദ്ദേശാനുസരണം ഒക്ടോബര്‍ ഒന്നുമുതല്‍ എല്ലാദിവസവും മുഴുവന്‍ കുട്ടികളും ഒരുമിച്ചുകൂടി വിവിധ ഭവനങ്ങള്‍ കേന്ദ്രീകരിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥന നടത്തിയിരുന്നു.
ഹാലോവീന്‍ ദിവസമായ ഇന്നലെ ഹോളിവീനായി ആചരിച്ചുകൊണ്ട് യൂണിറ്റിലെ മുതിര്‍ന്നവര്‍ വെള്ളവസ്ത്രം ധരിച്ചപ്പോള്‍ കുട്ടികള്‍ വിശുദ്ധരുടെയും മാലാഖാമാരുടെയും വേഷവിധാനങ്ങളോടെ വീടുകളില്‍ എത്തി ഒരുമിച്ച് ജപമാലപ്രാര്‍ത്ഥന നടത്തി. ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കഴിഞ്ഞമാസം കുട്ടികള്‍ ഹോളിവീന്‍ ആചരണം നടത്തിയതും കുട്ടികള്‍ക്ക് പ്രചോദനമായി. ഒക്ടോബര്‍ 28ന് കവെന്‍ട്രി സെന്റ് ജൂഡ് യൂണിറ്റിലെ കുട്ടികളുടെ ഹോളിവീന്‍ ആഘോഷത്തിന്റെ വീഡിയോ കാണാം.
ഒക്ടോബര്‍ 28ന് മലയാളം സീറോ മലബാര്‍ കുര്‍ബാനയ്ക്ക് ഷെഫീല്‍ഡിലെ കുട്ടികള്‍ ഹോളിവീന്‍ ആചരണം നടത്തി. റവ.ഫാ.മാത്യു മുളയോലില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഇടവക സമൂഹം പ്രത്യേക സമ്മാനങ്ങളും നല്‍കി.
റജി നന്തികാട്ട്
ലണ്ടന്‍: കേരള കാത്തോലിക് അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തില്‍ മരിച്ച വിശ്വാസികള്‍ക്കായുള്ള ഓര്‍മ്മത്തിരുനാള്‍ കൊണ്ടാടുന്നു. 2017 നവംബര്‍ 3 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മാനര്‍പാര്‍ക്കിലുള്ള സെന്റ്. സ്റ്റീഫന്‍സ് കാത്തോലിക് ചര്‍ച്ചില്‍ ആണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്. ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന തിരുക്കര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ലഘു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.
Galvin Gabriel
0775 1515161
Earnest (Chairman)
0753 3374990
Dominicson (Secretary)
0778 0661258
Lloyd (Treasurer)
0790 8855899
venue address
146 Little Ilford Lane
London
E12 5PJ
England
(Bus No: 147 from East Ham Station)
രാജേഷ് ജോസഫ്
ക്‌നാനായ പരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും അധിഷ്ഠിതമായ ശക്തമായ മിഷന്‍ സംവിധാന രൂപീകരണത്തിലേക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുന്ന ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍. എസ്രാ പ്രവാചകന്റെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ചു തുടക്കമിട്ട ജനത തങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ഹൃദയത്തില്‍ കാത്തു സൂക്ഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയോട് ചേര്‍ന്ന് വിശ്വാസത്തിന്റെ വെന്നിക്കൊടി പാറിക്കുമ്പോള്‍ ലെസ്റ്റര്‍ യൂണിറ്റും അതിന്‍റെ ഭാഗമായിമുന്നോട്ട് നീങ്ങുന്നു.
അംഗബലം കൊണ്ട് മിഡ്ലാന്‍ഡ്സിലെ യുകെകെസിഎയുടെ ഏറ്റവും പ്രധാന യൂണിറ്റ് ആണ് ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍. ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ പത്തു വര്‍ഷം പിന്നിട്ട അസോസിയേഷന്റെ ജനറല്‍ ബോഡി കഴിഞ്ഞ ദിവസം 2018 -19 വര്‍ഷത്തെ അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി.
ഭാരവാഹികള്‍
പ്രസിഡന്റ് : വിജി ജോസഫ്
വൈസ് പ്രസിഡന്റ് : ബെറ്റി അനില്‍
സെക്രട്ടറി :റോബിന്‍സ് ഫിലിപ്പ്
ജോയിന്റ് സെക്രെട്ടറി: മോള്‍ബി ജെയിംസ്
ട്രഷറര്‍ : ഷിജു ജോസ്
ജോയിന്റ് ട്രഷറര്‍ : മജു തോമസ്
ആക്ടിവിറ്റി കോര്‍ഡിനേറ്റേഴ്‌സ് :
മിനി ജെയിംസ് കണ്ണമ്പാടം
ടോമി കുമ്പുക്കല്‍
കമ്മറ്റി മെംബേര്‍സ്
രാജേഷ് ജോസഫ്
തോമസ് ചേത്തലില്‍
അഡ്വൈസര്‍
സിബു ജോസ്
വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത്, ക്‌നാനായ പരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും ഉള്ള ശക്തമായ മിഷന്‍ സംവിധാന രൂപീകരണത്തിന് ചുവടുവെക്കാം എന്ന തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്.