ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കുരിശുകളിലൊന്നു സ്ഥിതി ചെയ്യുന്നത് ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട പാക്കിസ്ഥാനിൽ. ക്രൈസ്തവ വിശ്വാസിയായ പർവേസ് ഹെൻറിയാണ് നൂറ്റിനാല്പത് അടിയോളം ഉയരമുളള കുരിശ്, കറാച്ചിയിലെ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിൽ സ്ഥാപിച്ചത്. ക്രൈസ്തവ സമൂഹത്തിനായി ഉദ്യമിക്കണമെന്ന ദർശനത്തെ തുടർന്നാണ് മുസ്ളിം ഭൂരിപക്ഷ രാജ്യത്ത് ഏറ്റവും ഉയരമുള്ള കുരിശ് സ്ഥാപിക്കുവാനുള്ള പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹം ‘ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍’ എന്ന മാധ്യമത്തോട് പറഞ്ഞു.
പത്ത് ലക്ഷത്തോളം ക്രൈസ്തവര്‍ മാത്രമുള്ള പാക്കിസ്ഥാനിൽ, ദൈവത്തിന്റെ അടയാളവും പ്രതീക്ഷയുടെ ചിഹ്നവുമായ വിശുദ്ധ കുരിശ്, രാജ്യത്ത് തുടരാൻ ക്രൈസ്തവർക്ക് പ്രതീക്ഷ നല്കുന്നുവെന്നും ഗിൽ പറഞ്ഞു. ആയിരക്കണക്കിന് കിലോ തൂക്കമുള്ള സ്റ്റീൽ, ഇരുമ്പ്, സിമന്റ് എന്നിവ കൊണ്ടാണ് വിശുദ്ധ കുരിശിന്റെ നിർമ്മാണം. അതിനാൽ വെടിയുണ്ടകളെ പോലും അതിജീവിക്കാൻ കുരിശിന് സാധിക്കുമെന്നാണ് ഗില്‍ പറയുന്നത്. സാമൂഹ്യ വിരുദ്ധരുടെ ആക്രമണവും മാലിന്യം നിക്ഷേപവും രൂക്ഷമായ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിലാണ് ഗിലിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിച്ചത്.
2013 ൽ മതസ്പർദ്ധയെ തുടർന്ന് നൂറോളം ക്രൈസ്തവരാണ് ദേവാലയത്തിനു നേരെ നടന്ന ബോംബാക്രമണത്തിൽ മരണമടഞ്ഞത്. കൂടാതെ, ഒരു ക്രൈസ്തവ കുടുംബം അന്ന്‍ അഗ്നിക്കിരയാക്കപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥകൾക്കിടയിലും രാഷ്ട്ര സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ മതസ്വാതന്ത്ര്യമെന്ന സ്വപ്നത്തിന്റെ പ്രകടമായ അടയാളമാണ് ഈ കുരിശെന്ന് ‘ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍’ റിപ്പോർട്ട് ചെയ്യുന്നു.
ബാബു ജോസഫ്
ബര്‍മിങ്ഹാം: യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചന പ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഇവാന്‍ജലൈസേഷന്‍ കോ ഓര്‍ഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ അനുഗ്രഹ സാന്നിധ്യമായി ഇത്തവണ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ലോംങ്ലി പങ്കെടുക്കും.
പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍, പ്രശസ്ത രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി, അഭിഷേകാഗ്‌നി മിനിസ്ട്രീസ് ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും. പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാളിനെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷനില്‍ പതിവുപോലെ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേകം ശുശ്രൂഷകള്‍ നടക്കും.
അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.
ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ ആളുകള്‍ക്ക് വിവിധ ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ഷിബു മാത്യൂ
ലീഡ്‌സ്. യുകെയിലെ പ്രസിദ്ധമായ ലീഡ്‌സ് എട്ട് നോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളിനും ഇന്നലെ കൊടിയേറി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ സ്വതന്ത്ര ഉപയോഗത്തിനായി ലഭിച്ചിരിക്കുന്ന സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ പത്ത് മണിക്ക് വികാരി റവ. ഫാ. മൗറിസ് പിയേഴ്‌സ് തിരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നടത്തി. തുടര്‍ന്ന് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ കുര്‍ബാന നടന്നു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ചാപ്ലിന്‍സിയുടെ കീഴിലുള്ള എല്ലാ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ നിന്നുമായി നൂറു കണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം ഈ വര്‍ഷം A Level പരീക്ഷയില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടന്നു.
സെപ്റ്റംബര്‍ നാലു മുതല്‍ എട്ടുവരെ വൈകിട്ട് 6.45 ന് മാതാവിനോടുള്ള നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. ഒമ്പതിന് രാവിലെ പത്ത് മണിക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. പ്രധാന തിരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ പത്ത് ഞായര്‍ രാവിലെ 10.15ന് ലദീഞ്ഞ് നടക്കും. തുടര്‍ന്ന് റവ. ഫാ. ടോമി എടാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന നടക്കും. അതേ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും. ചാപ്ലിന്‍സിയില്‍ കഴിഞ്ഞ വര്‍ഷത്തെ മതബോധന പരീക്ഷയടക്കം നടന്ന എല്ലാ മത്സരങ്ങളുടെ വിജയികള്‍ക്കും തിരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് സമ്മാന വിതരണം നടത്തും. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെടും.
തിരുന്നാള്‍ ദിവസങ്ങളില്‍ വി. കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരത്തിന് സൗകര്യമുണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിവസം അടിമ വെയ്ക്കുന്നതിനും മാതാവിന്റെ മുടി കഴുന്ന് എഴുന്നള്ളിക്കുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എട്ടുനോമ്പാചരണത്തിലും പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളിലും പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെയും പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നതായി ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അറിയ്ച്ചു.
വാറ്റ്‌ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 8,9 തിയതികളില്‍ ആചരിക്കും. എട്ടാം തിയതി വൈകുന്നേരം 5.30 മുതല്‍8 വരെ തിരുനാള്‍ ഒരുക്കധ്യാനം നടക്കും. റവ.ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ധ്യാനം നയിക്കും. 9ന് വൈകുന്നേരം 5.30ന് കൊടിയേറ്റ്, 5.45ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. 6 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയും സ്‌നേഹവിരുന്നും സാംസ്‌കാരിക പരിപാടികളും തിരുനാളിനോട് അനുബന്ധിച്ച് നടക്കും.
ജോര്‍ജ് മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു. വി.കുര്‍ബാനയിലും ചര്‍ച്ചാ ക്ലാസുകളിലും കലാപരിപാടികളിലും നിരവധിയാളുകള്‍ പങ്കെടുത്തു. യോര്‍ക്കില്‍ വെച്ച് നടന്ന എട്ടാമത് കോണ്‍ഫറന്‍സ് ആളുകളുടെ എണ്ണംകൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാബാവാ തിരുമേനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടന്ന റാലിയില്‍ നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ പങ്കാളികളായി.
സമാപന സമ്മേളനത്തില്‍ ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനും ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോന്‍ മാര്‍ ഡിമിത്രിയോസ് ഉദ്ഘാടനം ചെയ്തു. ഫാ.സഖറിയ നൈനാന്‍ (കോട്ടയം), ഫാ.സുജിത് തോമസ് (അമേരിക്ക), ഭദ്രാസന സെക്രട്ടറി ഫാ.ഹാപ്പി ജേക്കബ്, ഫാ.വര്‍ഗീസ് ജോണ്‍, ഫാ.ഡോ.നൈനാന്‍ വി.ജോര്‍ജ്, ഫാ.അനൂപ് എം. ഏബ്രഹാം, ഡോ.ദിലീപ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കാതോലിക്കാബാവ തിരുമേനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഭക്തിപ്രമേയം ഭദ്രാസന മെത്രാപോലീത്തക്കു വേണ്ടി ഫാ. ഏബ്രഹാം ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ അവതരിപ്പിച്ചു.
ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ടി.ജോര്‍ജ്, ഫാ.മാത്യൂസ് കുര്യാക്കോസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം രാജന്‍ ഫിലിപ്പ്, അല്‍മായ കൗണ്‍സില്‍ അംഗങ്ങളായ ജോര്‍ജ് മാത്യു, സോജി ടി.മാത്യു, ജോസ് ജേക്കബ്, അലക്‌സ് ഏബ്രഹാം, ഡോ.ദീപ സാറ ജോസഫ്, വില്‍സണ്‍ ജോര്‍ജ്, സുനില്‍ ജോര്‍ജ്, റോയിസി രാജു, മേരി വില്‍സണ്‍, റെജി തോമസ് എന്നിവര്‍ റാലിക്കും കോണ്‍ഫറന്‍സിനും നേതൃത്വം നല്‍കി.
ഫിലിപ്പ് കണ്ടോത്ത്
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഈ തീര്‍ത്ഥാടനം ഇസ്രായേല്‍, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍, പാലസ്തീന്‍, എന്നീ രാജ്യങ്ങളിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനോടൊപ്പം നസ്രത്ത്, താബോര്‍ മല, ഗലീലി, കാനായിലെ കല്യാണവീട്, ബത്‌ലഹേം, ഗാഗുല്‍ത്താ, ചാവുകടല്‍, ഒലിവുമല, സീയോണ്‍ മല, സീനായ് മല എന്നീ പ്രധാനം പുണ്യസ്ഥലങ്ങളും മറ്റ് അനുബന്ധ സ്ഥലങ്ങള്‍ക്ക് പുറമേ ഈജിപ്റ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദര്‍ശിക്കും.
നമ്മുടെ രക്ഷകനും നാഥനുമായ ഈശോമിശിഹാ ജനിച്ചതും ജീവിച്ചതും അവിടുത്തെ പാദസ്പര്‍ശമേറ്റതുമായ ആ വിശുദ്ധ വഴികളിലൂടെ നടന്ന് നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കാനും എപ്പാര്‍ക്കിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയത്തിനായി പ്രാര്‍ത്ഥിക്കുവാനുമുള്ള ഒരവസരമാണ് ഈ രൂപതാ തീര്‍ത്ഥാടനം.
ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റെയും അനേകം വൈദികരുടെയും സന്യസ്തരുടെയും സാന്നിധ്യം ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ്. യുകെയുടെ രണ്ട് പ്രമുഖ ട്രാവല്‍ കമ്പനികള്‍ നയിക്കുന്ന ഈ തീര്‍ത്ഥാടനത്തിന്റെ പാക്കേജ് താഴെപ്പറയുന്ന പ്രകാരമാണ്.
യാത്രാനിരക്ക്
മുതിര്‍ന്നവര്‍ക്ക് – 1200 പൗണ്ട്
കുട്ടികള്‍ (under 11 years) – 1100 പൗണ്ട്
4 സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും (Breakfast, Lunch and Dinner)
ഏറ്റവും ചിലവു കുറഞ്ഞ ഈ 10 ദിവസത്തെ തീര്‍ത്ഥാടനത്തിന് പരിചയസമ്പന്നരായ ഗൈഡുകള്‍ക്ക് പുറമേ യുകെയുടെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് യാത്രാസൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്ന് ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ട്രസ്റ്റിമാര്‍ക്ക് പേര് നല്‍കി അഡ്വാന്‍സ് തുകയടച്ച് രജിസ്റ്റര്‍ ചെയ്ത് ഈ തീര്‍ത്ഥാടനം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കോര്‍ഡിനേറ്റര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ട് എല്ലാവരെയും സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്യുന്നു.
Please Contact
Philip Kandoth, SMBCR Trusty – 07703063836
Roy Sebastian, Joint Trusty – 07862701046
സ്വന്തം ലേഖകന്‍
മിഡില്‍സ്‌ബ്രോ രൂപതയിലുള്ള സീറോമലബാര്‍ കുര്‍ബാനകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുടുംബസംഗമം ‘ഫമിലിയ’ ഈ വര്‍ഷം മിഡില്‍സ്‌ബ്രോയില്‍വച്ച് നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 23 ശനിയാഴ്ച മിഡില്‍സ്‌ബ്രോ ട്രിനിറ്റി കാത്തലിക് കോളേജില്‍ നടക്കുന്ന മൂന്നാമത്തെ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം രൂപതാ വികാരിജനറാള്‍ മോന്‍സിഞ്ഞോര്‍ ജെറാള്ഡ് റോബിന്‍സണ്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ പരിപാടികള്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കുന്നതായിരിക്കും.
യോര്‍ക്ക്, ഹള്‍, സ്‌കാര്‍ബ്രോ, നോര്‍ത്ത്അലെര്‍ട്ടന്‍, മിഡില്‌സ്‌ബ്രോ എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ ഫമിലിയയില്‍ പങ്കെടുക്കണമെന്ന് സീറോമലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടലികാട്ടില്‍ അഭ്യര്‍ഥിച്ചു.
സ്വവര്‍ഗ വിവാഹം നിയമവിധേയമാവുകയും നിരവധി വിവാഹബന്ധങ്ങള്‍ തകരുകയും ചെയ്യുന്ന യുകെയുടെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും മഹിമയും ഉയര്‍ത്തിക്കാട്ടുക, ക്രൈസ്തവ കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സാഹോദര്യവും ഉയര്‍ത്തികാട്ടുക എന്നിവയൊക്കെയാണ് `ഫമിലിയ`യുടെ ലക്ഷ്യങ്ങള്‍.
യുകെയിലെ ഭൌതിക സമൃദ്ധിയില്‍ വളരുന്ന മലയാളി കുട്ടികളെ വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും വളര്‍ത്താന്‍ മാതാപിതാക്കളെ പ്രാപ്തരാക്കാന്‍ ഇത്തരം കുടുംബ സംഗമങ്ങള്‍ ഉപകാരപ്രദമാണ്. സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതിയിലെ ഫമിലിയയുടെ വിജയത്തിനായി ജെനറല്‍ കണ്‍വീനര്‍ ജിനു പോളിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മറ്റി അക്ഷീണ പരിശ്രമത്തിലാണ്.
‘എന്തെന്നാല്‍ ഭീരുത്വത്തിന്റെ ആലത്മാവിനെയല്ല ദൈവം നമ്മള്‍ക്ക് നല്‍കിയത്; ശക്തിയുടെയും, സ്‌നേഹത്തിന്റെയും, ആല്‍മ നിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്’.
തിമോ-2:1-7 .
വിവേചനാശക്തിയുടെ ഉറവിടവും, സത്യ-നന്മകളില്‍ സധൈര്യം മുന്നേറുവാനുള്ള ആല്മ ശക്തിയുമായ പരിശുദ്ധാത്മാവിന്റെ കൃപക്കായി ലോക പ്രശസ്ത തിരുവചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായി അച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ക്കായി സഭാ മക്കള്‍ ആത്മീയ ഒരുക്കത്തില്‍. കണ്‍വെന്‍ഷന്റെ അനുഗ്രഹ സാഫല്യങ്ങള്‍ക്കും, ആദ്ധ്യാല്‍മിക വളര്‍ച്ചക്കായും അഭിവന്ദ്യനായ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനുകളുടെ ഒരുക്കങ്ങള്‍ ആവേശപൂര്‍വ്വം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ദൈവീക അടയാളങ്ങള്‍ക്കായുള്ള കാത്തിരിപ്പില്‍ പരിശുദ്ധ അമ്മയും ശിഷ്യരും ധ്യാനത്തില്‍ മുഴുകിയിരിക്കവേ, വാഗ്ദത്ത പരിശുദ്ധാത്മാവിനെ അവരിലേക്കു അഭിഷേകം ചെയ്തപ്പോള്‍ ഉണ്ടായ അത്ഭുത ശക്തിയുടെ അലയടികള്‍ ബ്രിട്ടണില്‍ മുഴങ്ങുവാനും, രൂപതയിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരങ്ങള്‍ ഓരോ കുടുംബങ്ങളുടെയും അകത്തളങ്ങളില്‍ വരെയെത്തി പൂര്‍ണ്ണതയോടെ നിറയുവാനുമായി, ആല്മീയവും മാനസികവുമായി ഒരുങ്ങികൊണ്ടു ധ്യാനങ്ങളില്‍ പങ്കാളികളാകുവാന്‍ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഏവരോടും സാദരം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
പരിശുദ്ധാത്മ അനുഗ്രഹ ദാനങ്ങളുടെ അനര്‍ഗ്ഗളമായ പ്രവാഹത്തിന് സാക്ഷ്യം വഹിക്കുവാന്‍ വേദിയാവുക ലണ്ടനിലെ പ്രമുഖവും പ്രശസ്തവുമായ അല്ലിയന്‍സ് പാര്‍ക്കാവും. ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 നു ഞായറാഴ്ച രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 6:00 വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്.
പരിശുദ്ധാത്മ അഭിഷേകത്തിനും, തിരുവചന പ്രഘോഷങ്ങള്‍ക്കുമായി ടെലിവിഷന്‍, റേഡിയോ, പ്രസിദ്ധീകരണ, കണ്‍വെന്‍ഷന്‍ ഇതര മാദ്ധ്യമങ്ങളിലൂടെ സുവിശേഷവത്കരണം നടത്തുന്ന ലോക പ്രശസ്തരായ വചന പ്രഘോഷകരില്‍ ശ്രദ്ധേയനും, കേരളത്തിലെ നവീകരണ ശുശ്രുഷകളുടെ സിരാ കേന്ദ്രമായ അട്ടപ്പാടിയിലെ സെഹിയോന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപക ഡയറക്ടറും,സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ നിന്നുള്ള തിരുവചനങ്ങളുടെ ഇഷ്ട തോഴനുമായ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ആണ് ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നയിക്കുന്നത് എന്നതിനാല്‍ തന്നെ ആവേശപൂര്‍വ്വം പ്രതീക്ഷയോടുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം.
ആഗോള തലത്തില്‍ ലക്ഷക്കണക്കിന് സ്ഥിരം കാഴ്ചക്കാരെ വിശ്വാസത്തിലേക്ക് ആകൃഷ്ടരാക്കുന്ന സേവ്യര്‍ ഖാന്‍ അച്ചന്റെ ഏറ്റവും വലിയ ആദ്ധ്യാല്‍മിക സംരംഭമായ ‘അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍’ മലയാളി സമൂഹത്തില്‍ ലോകത്താകമാനമായി ഇതിനോടകം കോടിക്കണക്കിന് പങ്കാളികള്‍ സാക്ഷീകരിച്ചിട്ടുണ്ടത്രെ.
ജനതകളുടെയും ജനങ്ങളുടെയും ദേശങ്ങളുടെയും ആല്മീയ ഉണര്‍വ്വിനായി നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ യു കെ യുടെ മണ്ണിലും അനുഗ്രഹങ്ങള്‍ക്കും, നവീകരണത്തിനുമിടയാവും. അതിനായുള്ള അടങ്ങാത്ത അഭിലാഷവുമായി രൂപതാ മക്കള്‍ വട്ടായി അച്ചനെയും,ശുശ്രുഷകളെയും പ്രതീക്ഷകളോടെയുള്ള കാത്തിരിപ്പിലാണ്.
വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ലണ്ടന്‍ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ചാപ്ലയിന്‍ ഫാ.ഹാന്‍സ് എന്നിവര്‍ ലണ്ടന്‍ കണ്‍വെന്‍ഷനിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ടോമി എടാട്ട് നയിക്കുന്ന ഏകദിന ധ്യാനം നാളെ ബോള്‍ട്ടണില്‍ നടക്കും. ബോള്‍ട്ടണ്‍ തിരുന്നാളിന് ഒരുക്കമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ രാത്രി 7 വരെ ബോള്‍ട്ടണ്‍ ഫാന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലാണ് ധ്യാനം നടക്കുക. മരിയഭക്തിയുടെ പ്രസക്തി ഇന്നത്തെ കാലയളവില്‍ എന്നതാണ് ധ്യാന വിഷയം. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന ഫാ.ടോമി എടാട്ട് തലശേരി രൂപതാംഗവും, നിലവില്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ പനയ്ക്കല്‍ അച്ചനൊപ്പം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
ദിവ്യബലിയോടെ ആവും ധ്യാനം സമാപിക്കുക. തിരുന്നാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ദിവസങ്ങളിലായി നടക്കും. എട്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മൂന്നു ദിവസക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറ്റത്തെ തുടര്‍ന്ന് ലദീഞ്ഞും ദിവ്യബലിയും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം 6.30 ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.ഡേവിഡ് ഈഗന്‍ കാര്‍മ്മികനാകും.
പ്രധാന തിരുന്നാള്‍ ദിനമായ ഞാറാഴ്ച രാവിലെ 11ന് തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും. ഫാ ജിനോ അരീക്കാട്ട് ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികനാകും. ഇതേതുടര്‍ന്ന് കൃത്യം 12.45ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. മുത്തുക്കുടകളുടെയും, പതാകകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വാണ്. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ഇതേതുടര്‍ന്ന് പാരിഷ് ഹാളില്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. സണ്ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ എത്തുന്ന മികച്ച വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്.തിരുന്നാള്‍ ദിനം വിശ്വാസികള്‍ക്ക് അടിമ വെക്കുന്നതിനും, മുടിനേര്‍ച്ച എടുക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ വിജയത്തിനായി ഇടവക വികാരി ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെയും ട്രസ്റ്റിമാരായ ജെയ്‌സണ്‍ ജോസഫ്,ആന്റണി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു.
ഏകദിന ധ്യനത്തിലും,തിരുന്നാള്‍ തിരുന്നാള്‍ തിരുക്കര്മങ്ങളിലും പങ്കെടുത്തു പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും തിരുന്നാള്‍ കമ്മറ്റി ബോള്‍ട്ടണിലേക്ക് സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം
Our Lady of lourdes church
275 plodder lane
Famworth,Bolton
BL4 0BR
സീറോ മലബാര്‍ സഭയില്‍ മൂന്ന് ബിഷപ്പുമാര്‍ കൂടി നിയമിതരായി. തൃശൂര്‍ സഹായ മെത്രാന്‍ റവ ഫാ.ടോണി നീലങ്കാവില്‍, മസുകാബ രൂപതയുടെയും തലശേരി സഹായ മെത്രാന്‍ റവ.ഫാ.ജോസഫ് പാംപ്ലാനി നുംലുലി രൂപതയുടെയും കാഞ്ഞിരപ്പള്ളി രൂപതയിലെ റവ.ഫാ.സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ട്രിയോണ ബിഷപ്പ് ആയും നിയമിക്കപ്പെട്ടു. ഇന്നലെയാണ് റോമില്‍ നിന്ന് ഇതു സംബന്ധിച്ച് അറിയിപ്പ് ഉണ്ടായത്.
1967 ജൂലൈ 23ന് വലപ്പാട് ജനിച്ച ഫാ. ടോണി നീലിയാങ്കല്‍ തൃശൂര്‍ രൂപതാംഗമാണ്. സ്‌കൂള്‍ പഠനത്തിനു ശേഷം തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1993ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. നിലവില്‍ തൃശൂര്‍ മേരിമാത മേജര്‍ സെമിനാരിയില്‍ റെക്ടറായി പ്രവര്‍ത്തിച്ചു വരികയാണ്.
തലശേരി രൂപതാംഗമായി 1969ലാണ് ഫാ.ജോസഫ് പാംപ്ലാനി ജനിച്ചത്. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ പഠനത്തിനുശേഷം തലശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1997ല്‍ പുരോഹിതപ്പട്ടം സ്വീകരിച്ചു. 2001-2006 കാലയളവില്‍ ബെല്‍ജിയത്തിലെ ലൂവന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. നിലവില്‍ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ഡയറക്ടറാണ്. ഇതിന്റെ സ്ഥാപകനും ഇദ്ദേഹം തന്നെയാണ്.
കാഞ്ഞിരപ്പള്ളി രൂപതയ്ക്കു കീഴിലുള്ള മുളങ്കുന്നത്ത് 1967ലാണ് ഫാ.സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ജനിച്ചത്. 1992ല്‍ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് സഭയുടെ ഒട്ടേറെ പ്രധാനപ്പെട്ട പദവികളില്‍ ഇരുന്നിട്ടുള്ള ഇദ്ദേഹം നിലവില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചു വരികയാണ്.