ബെന്നി മേച്ചേരിമണ്ണില്‍
റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ജൂണ്‍മാസം മൂന്നാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.
റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.
ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53D
ദിനേശ് വെള്ളാപ്പിള്ളി.
മലയാളികളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ ശിവഗിരി മഠം സന്യാസി ശ്രേഷ്ഠന്‍ ഗുരുപ്രസാദ് സ്വാമി നോട്ടിംഗ്ഹാമില്‍ എത്തുന്നു. നോട്ടിംഗ്ഹാം മലയാളിക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൂണ്‍ 1-നാണ് ഗുരുപ്രസാദ് സ്വാമി നോട്ടിംഗ്ഹാമില്‍ എത്തുന്നത്. ജാതിമത വ്യവസ്ഥകള്‍ക്ക് അതീതമായി മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണം.
ബീസ്റ്റണിലെ ശ്രീ ദുര്‍ഗ്ഗ അമ്മന്‍ ക്ഷേത്ര ഹാളില്‍ പ്രാര്‍ത്ഥനയും, തുടര്‍ന്ന് ഗുരുപ്രസാദ് സ്വാമികളുടെ പ്രഭാഷണവും അരങ്ങേറും. മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ലോകത്ത് കുടുംബത്തിന്റെ പ്രസക്തിയും, ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് പ്രദാനം ചെയ്യുന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെടും. മനസ്സുകള്‍ ശുദ്ധീകരിക്കപ്പെടുമ്പോഴാണ് ഓരോ കൂട്ടായ്മകളും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുക.ഈ കാഴ്ചപ്പാട് തിരിച്ചറിഞ്ഞ് കൊണ്ടാണ് സന്യാസി ശ്രേഷ്ഠന്‍ ഗുരുപ്രസാദ് സ്വാമിയുടെ പ്രഭാഷണം ഒരുക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച സേവനം യുകെയുടെ വാര്‍ഷിക ആഘോഷങ്ങളില്‍ ഗുരുപ്രസാദ് സ്വാമികള്‍ പങ്കെടുത്തിരുന്നു. യുകെയിലെ പുതിയ സീറോ മലബാര്‍ സഭാ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലിലും വാര്‍ഷികസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതമായി മലയാളി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ആദ്യപടിയായി മനസ്സുകളില്‍ പുതിയ തെളിച്ചമേകാന്‍ സ്വാമികളുടെ പ്രഭാഷണം വഴിയൊരുക്കും.
ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
ലീഡ്‌സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള സഭയില്‍ പൗരോഹിത്യ സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള ദൈവവിളിയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെറുപുഷ്പ മിഷന്‍ ലീഗ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യായേയും ഭാരത ചെറുപുഷ്പമായ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും മിഷന്‍ ലീഗംഗങ്ങള്‍ മാതൃകകളാക്കണം.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ കുര്‍ബാന സെന്ററുകളിലും മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ ഈ രൂപതയിലും ധാരാളം ദൈവവിളികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാനും ഡയറക്ടറുമായ റവ. ഫാ. മാത്യു മുളയൊലില്‍, റവ. ഫാ. സിബു കള്ളാപ്പറമ്പില്‍, റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, റവ. ഫാ.ഫാന്‍സുവാ പത്തില്‍, സണ്‍ഡേ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായ ഡേവിസ് പോള്‍, ജോണ്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മെയ്മാസ വണക്കസമാപനം ഇന്ന് നടക്കും. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ഇന്ന് വൈകുന്നേരം 6 മുതലാണ് വണക്കമാസ കാലംകൂടല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുക. ഒന്നാം തിയതി മുതല്‍ അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയാണ് വണക്ക മാസാചരണം നടന്നുവന്നത്.
മാതാവിന്റെ ഭക്തി പ്രചരിപ്പിക്കുന്നതിനും അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുമായിട്ടാണ് വര്‍ഷങ്ങളായി അസോസിയേഷന്‍ വണക്കമാസ ആചരണം നടത്തിവരുന്നതെന്ന് പ്രസിഡണ്ട് ജെയ്‌സണ്‍ ജോബ് അറിയിച്ചു.
തിരുക്കര്‍മങ്ങളെ തുടര്‍ന്ന് സ്നേഹവിരുന്നോടെ ആവും പരിപാടികള്‍ സമാപിക്കുക. വണക്കമാസ സമാപന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ജിനോ ജോസഫ് സ്വാഗതം ചെയുന്നു.
ചെറുപുഷ്പ മിഷന്‍ ലീഗിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ തുടക്കമാകുകയാണ്. മെയ് ഇരുപത്തിയെട്ട് ഞായര്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലുള്ള സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. രൂപതയുടെ നിയുക്ത മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. ചാപ്ലിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഇതിനോടനുബന്ധിച്ച് നടക്കും. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഔദ്യോഗീക ഉദ്ഘാടനം നടക്കാനിരിക്കെ, മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലിലുമായി മലയാളം യുകെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ നടത്തിയ അഭിമുഖം.
”ഭാരതമേ നിന്റെ രക്ഷ നിന്റെ മക്കളില്‍ തന്നെ’. ലിയോപതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഫാ. മുളയോലില്‍ മലയാളം യുകെയോട് സംസാരിച്ചു തുടങ്ങിയത്. പിതാവ് ഉദ്ദേശിച്ചത് ആത്മീയരക്ഷയാണ്. അത് നീ തന്നെ കണ്ടെത്തണം. പിതാവിന്റെ ഈ വാക്കുകളില്‍ നിന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നീരുറവ പൊട്ടിപ്പുറപ്പെട്ടു. വ്യക്തിത്വ വികസനവും പ്രേഷിത പ്രവര്‍ത്തനവും മുഖമുദ്രയായി. ഇത് രണ്ടും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്. യൂറോപ്പില്‍ പുതുതായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇതിന് വലിയ സ്ഥാനമുണ്ട് .
ഇതിനിടയില്‍ ഞങ്ങള്‍ ചോദിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് ഏതു തരത്തിലുള്ള പ്രകടമായ മാറ്റമാണ് യൂറോപ്പിലെ കുടിയേറ്റത്തിന്റെ രണ്ടാം തലമുറയില്‍ സൃഷ്ടിക്കാന്‍ പോകുന്നത്?
ഫാ. മുളയോലില്‍ സംസാരിച്ചു തുടങ്ങിയതിങ്ങനെ….
ഒരു വലിയ പ്രതീക്ഷ ഇതുവരെയും എനിക്കായിട്ടില്ല. മാതാപിതാക്കളുടെ താല്പര്യമാണ് വലുത്. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ദേവാലയത്തില്‍ വരുന്നതിന്റെ കാരണം മാതാപിതാക്കളാണ്. അവര്‍ക്ക് തന്നെ അത് ബോധ്യം വന്നു. മക്കള്‍ തങ്ങളുടെ വിശ്വാസത്തില്‍ വളരണം എന്ന ചിന്തയിലേയ്ക്ക് അവര്‍ മാറി. പക്ഷേ, പ്രകടമായ എന്ത് മാറ്റം വരുത്താന്‍ പറ്റും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം നാട്ടില്‍ നിന്ന് വരുന്ന വൈദീകര്‍ അവിടുത്തെ സംസ്‌ക്കാരത്തില്‍ വളര്‍ന്ന് അവിടെ പ്രവര്‍ത്തിച്ചു പരിചയമുള്ളവരാണ്. അവര്‍ ഇവിടെ വരുന്നത് രണ്ടു മൂന്ന് വര്‍ഷത്തെ സേവനത്തിനാണ്. പക്ഷേ, കുറച്ചു പേര്‍ തിരിച്ചു പോകുന്നു. കുറച്ചു പേര്‍ നില്ക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ തലമുറയുടെ രീതികളുമായിട്ട് ഇതുവരെയും പൂര്‍ണ്ണമായി ഇടപഴകാന്‍ സാധിച്ചിട്ടില്ല. പലകുറവുകള്‍ നമുക്കുണ്ട്. അതു കൊണ്ട് എത്രത്തോളം ഇവരെ സ്വാധീനിക്കാന്‍ പറ്റും എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കത്തില്ല.
ചോ. പാശ്ചാത്യ സംസ്‌ക്കാരത്തില്‍ വളരുന്ന കുട്ടികള്‍. അവര്‍ വളരുന്ന മേഘലയില്‍ അവര്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം കാര്യക്ഷമതയുള്ള ധാരാളം പ്രവര്‍ത്തനങ്ങളുമുണ്ട്. സീറോ മലബാര്‍ സഭാചട്ടക്കൂടിനുള്ളിലേയ്ക്ക് മാതാപിതാക്കളുടെ പ്രേരണയില്‍ മാത്രമെത്തുന്ന ഈ കുട്ടികളില്‍, അവര്‍ ഇന്നേ വരെ അറിയാത്ത മിഷന്‍ലീഗിന് എന്ത് സ്ഥാനമാണുള്ളത്??
ഉ. ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് സണ്‍ഡെ സ്‌ക്കൂളും അദ്ധ്യാപകരും കുട്ടികളും വല്ലപ്പോഴും കിട്ടുന്ന ഒന്നാണ്. വിശ്വാസ പരിശീലന രംഗത്ത് മാതാപിതാക്കളാണ് യഥാര്‍ത്ഥ അദ്ധ്യാപകര്‍. അവരാണ് വിശ്വാസം കൂടുതല്‍ പകര്‍ന്ന് കൊടുക്കേണ്ടവരും. അവര്‍ മുന്‍കൈ എടുത്തെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. എന്റെ മനസ്സിലുള്ളത് ഇതാണ്. എല്ലായിടത്തും മിഷന്‍ ലീഗിന്റെ ശാഖകള്‍ ആരംഭിക്കുക. മിഷന്‍ ലീഗിന്റെ ലക്ഷ്യങ്ങളേക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക. നിലവിലുള്ള സാഹചര്യമനുസരിച്ച് എല്ലായിടത്തും പോയി അത് ചെയ്യുക എന്നത് എളുപ്പും അല്ല. പക്ഷേ, ആദ്യം ഇവരെ മിഷന്‍ ലീഗിന്റെ അംഗങ്ങളാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അംഗത്വം സ്വീകരിച്ചു കഴിഞ്ഞാല്‍ അതില്‍ കുറേപ്പേര്‍ക്ക് നേതൃത്വനിരയിലേയ്‌ക്കെത്താന്‍ സാധിക്കും. അങ്ങനെയെത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാന്‍ ആഗ്രഹിക്കുന്നണ്ട്. അതില്‍ക്കൂടി കുട്ടികള്‍ക്ക് വളരാന്‍ സാധിക്കും.
ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനവും ഫാ. മുളയോലില്‍ ചാപ്ലിന്‍ ആയിരിക്കുന്ന ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിലുണ്ട്, 168 മണിക്കൂര്‍ ഉള്ള ഒരാഴ്ച്ചയില്‍ വെറും രണ്ടു മണിക്കൂര്‍ മാത്രമാണ് സീറോ മലബാര്‍ വിശ്വാസ പരിശീലനത്തിന് കുട്ടികളെ കിട്ടുന്നത്. രൂപതയുടെ കീഴിലുള്ള മറ്റ് സ്ഥലങ്ങളില്‍ ഇത്രപോലും കിട്ടാറില്ല. ഈ സാഹചര്യത്തില്‍, 166 മണിക്കൂറും പാശ്ചാത്യ സംസ്‌ക്കാരം പഠിക്കുന്ന കുട്ടികളില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് എങ്ങനെ നടപ്പിലാക്കും?
ഉ. സമയം. അതാണ് ഏറ്റവും വലിയ പ്രതിസന്ധി. നിലവിലുള്ള സമയത്തില്‍ പരമാവധി ചെയ്യുക. ഇപ്പോള്‍ അതേ സാധ്യമാവുകയുള്ളൂ. മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള പ്രാര്‍ത്ഥനയുണ്ട്. അത് കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഉദ്ഘാടനം കഴിഞ്ഞാല്‍ ആദ്യമേ ചെയ്യാനൊരുങ്ങുന്നത്. സണ്‍േഡേ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ മുടങ്ങാതെ ആ പ്രാര്‍ത്ഥന കുട്ടികളെ കൊണ്ട് ചൊല്ലിപ്പിക്കും. നിരന്തരം അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മീയത കുട്ടികളില്‍ വളരാന്‍ കാരണമാകും.അതുപോലെ മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അതിനായി പ്രത്യേക സമയവും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് തുടക്കം എന്ന രീതിയില്‍ പൊതുവായിട്ടുള്ള കാര്യം മാത്രമാണ്. മറ്റുള്ള കുര്‍ബാന സെന്ററിലെ വൈദീകരുമായി കൂടിയാലോചിച്ചെങ്കില്‍ മാത്രമേ ഇതിന് ഒരു പൂര്‍ണ്ണരൂപമാവുകയുള്ളൂ. കൂടുതല്‍ സമയം കണ്ടെത്തുക എന്നതാണ് പ്രധാന വിഷയം. പലയിടത്തും സൗകര്യങ്ങള്‍ പരിമിതമാണല്ലോ..!
ചോ. ബ്രിട്ടണ്‍ രൂപതയില്‍ ചുരുക്കം ചില ഇടവകകള്‍ ഒഴിച്ചാല്‍ മാസത്തില്‍ കഷ്ടിച്ച് ഒരു മലയാളം കുര്‍ബാന മാത്രം കിട്ടുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മകളാണ് അധികവും. പലപ്പോഴും അല്‍മായരുടെ ആദ്ധ്യാത്മീക ആവശ്യങ്ങള്‍ പൊലും നിര്‍വ്വഹിക്കാന്‍ സാധിക്കുന്നുമില്ല. ഇടവക രൂപീകരണമായിരുന്നില്ലേ ചെറുപുഷ്പ മിഷന്‍ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്നത് ?
ഉ. രൂപതയുടെ അടുത്ത പടി ഇടവക രൂപീകരണം തന്നെയാണ്. എന്നാല്‍ ഇതുപോലൊരു സ്ഥലത്ത് അത് അത്ര എളുപ്പമല്ല. പക്ഷേ ഇതുപോലുള്ള സംവിധാനങ്ങളില്‍ നിന്ന് കൊണ്ട് സംഘടനകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റും. പിതാവ് നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ കമ്മീഷനും ഇത് സാധ്യമാകും എന്നതാണ് എന്റെ വിശ്വാസം. അമേരിക്കയിലും മറ്റും ആദ്യം രൂപത പ്രഖ്യാപിക്കുകയാണ് സഭ ചെയ്തത്. പിന്നീടാണ് ഇരിപ്പിടങ്ങളും ഇടവകകളും ഒക്കെയുണ്ടായത്. ബ്രിട്ടണ്‍ രൂപതയെ സംബന്ധിച്ചിടത്തോളം അല്‍മായ നേതൃത്വം ശക്തമാണ്. അതു കൊണ്ട് തന്നെ ഇടവകയായില്ലെങ്കിലും ഇതൊക്കെ സാധിക്കും. ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത് എന്നു മാത്രം.
ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അച്ചന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചു വിടുന്നതിന് രൂപതയുടെ ഭാഗത്ത് നിന്ന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്?
ഉ. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുഗമമായി നടക്കണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വ്യക്തി പിതാവാണ്. മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനം ഭംഗിയായി നടക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തരണം എന്ന് ആവശ്യപ്പെടാനുള്ള സമയവുമല്ല ഇത്. എല്ലാം കൃത്യമായ ഒരു സംവിധാനത്തിലേയ്ക്കാക്കണമെങ്കില്‍ പിതാവ് ഒരു പാട് കഠിനാധ്വാനം ചെയ്യേണ്ടി വരും. അതിന് വര്‍ഷങ്ങളുമെടുക്കും. ഓരോ ചാപ്ലിന്‍സിയിലുമുള്ള വൈദീകര്‍ മുന്‍ നിരയിലേയ്ക്ക് വന്ന് മിഷന്‍ ലീഗിന്റെ ശാഖകള്‍ തുടങ്ങുമ്പോഴാണ് മിഷന്‍ ലീഗ് പ്രവര്‍ത്തനക്ഷമതയുള്ളതാകുന്നത്. അതാണ് രൂപതയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ സപ്പോര്‍ട്ട്. വൈദീക ഗണം പൂര്‍ണ്ണ പിന്‍തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്രയും വേഗം ചെറുപുഷ്പ മിഷന്‍ ലീഗ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ സാധ്യമായത് പിതാവിന്റെ ദീര്‍ഘവീക്ഷണം തന്നെയാണ്.
ചോ. ചെറുപുഷ്പ മിഷന്‍ ലീഗിലെ മുന്‍ കാല പ്രവര്‍ത്തന പരിചയം പുതിയ മേഘലയില്‍ പ്രവര്‍ത്തിക്കാന്‍ എളുപ്പമാകും എന്നതില്‍ സംശയമില്ല. പക്ഷേ, പാശ്ചാത്യ സംസ്‌ക്കാരത്തില്‍ അത് എത്രമാത്രം ഗുണം ചെയ്യും?
ഉ. ഇക്കാര്യത്തില്‍ ഒരു പാട് ആശങ്ക എനിക്കുണ്ട്. നാട്ടിലെ കുട്ടികള്‍ ഒന്നാം ക്ലാസു മുതല്‍ മിഷന്‍ലീഗ്… മിഷന്‍ ലീഗ്.. എന്നൊക്കെ ആരെങ്കിലും പറഞ്ഞ് കേട്ടാണ് വളരുന്നത്. കൂടാതെ, മിഷന്‍ ലീഗിന്റെ റാലികള്‍, ക്രിസ്തുരാജന്റെ തിരുന്നാള്‍ ഇവിടെയൊക്കെ മിഷന്‍ ലീഗിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് പോകുന്നത്. ഇത് ചെറുപ്പം മുതല്‍ക്കേ കണ്ടു വളരുന്ന കുട്ടികളാണ് നമുക്കുള്ളത്. എന്നാല്‍ ഈ രാജ്യത്ത് അങ്ങനെ യാതൊരു സാധ്യതകളുമില്ല. മിഷന്‍ ലീഗിന്റെ മുദ്രാവാക്യം പോലും മലയാളത്തിന്റെ മധുരിമയില്‍ മുഴക്കാന്‍ ഈ രാജ്യത്തില്‍ പറ്റില്ല. കേരളത്തിലെ മിഷന്‍ ലീഗിനെ ഇവിടേയ്ക്ക് പറിച്ച് നടാന്‍ പറ്റില്ല. കുറെയൊക്കെ മാറ്റം വരുത്തേണ്ടി വരും. പക്ഷേ, എനിക്ക് ചില ആശയങ്ങളുണ്ട്. സമയത്തിന്റെ ഒരു വലിയ പ്രശ്‌നം പലതിനും മാര്‍ഗ്ഗതടസ്സമായി നില്‍ക്കുന്നു.
ചോ. കുടിയേറ്റത്തിന്റെ രണ്ടാം തല മുറക്കാരെ ലക്ഷ്യം വെച്ചു കൊണ്ടാരംഭിക്കുന്ന മിഷന്‍ ലീഗിന് ഒന്നാം തലമുറക്കാരില്‍ നിന്ന് എന്ത് സഹകരണമാണ് ലഭിക്കുന്നത്?
ഉ. കുട്ടികളെ പള്ളികളില്‍ എത്തിക്കുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്. അതിലുപരി, പള്ളികളില്‍ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാതാപിതാക്കളുള്ള വീട്ടില്‍ നിന്നേ കുട്ടികളും പള്ളിയില്‍ വരത്തുള്ളൂ. അതുകൊണ്ട് മാതാപിതാക്കള്‍ വിശ്വാസ ജീവിതം നയിക്കുക എന്നത് പരമപ്രധാനമാണ്. അത് മാത്രമാണ് ഇനി രക്ഷ. അതു തന്നെയാണ് ഏറ്റവും വലിയ സപ്പോര്‍ട്ടും.
ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അച്ചന്‍ ചാപ്ലിനായിരിക്കുന്ന സീറോ മലബാര്‍ ചാപ്ലിന്‍സിയെ ഒരു ഇടവകയായി ഉയര്‍ത്താത്തത്? രൂപത വരുന്നതിനു മുമ്പുതന്നെ ഒരിടവകയുടെ സ്വഭാവം കാണിച്ചു തുടങ്ങിയതല്ലേ സീറോ മലബാര്‍ ലീഡ്‌സ് ചാപ്ലിന്‍സി ! എന്നിട്ടും…
ഉ. അടിസ്ഥാനപരമായി നമുക്കൊരു പള്ളിയില്ല. ഇത്, ഉപയോഗിക്കാന്‍ വേണ്ടി മാത്രം തന്നിരിക്കുന്ന ഒരു പള്ളിയാണ്. അതു കൊണ്ട് പരിമിതികള്‍ ധാരാളം ഉണ്ട്. ഞാന്‍ അറിഞ്ഞിടത്തോളം സ്വന്തമായി നമുക്ക് പള്ളിയുണ്ടായതിനു ശേഷം ഇടവക രൂപീകരണം മതി എന്നാണ് പിതാവിന്റെ തീരുമാനം.
ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഫാ. മുളയോലില്‍ ചാപ്ലിനായ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി ഒരിടവകയായി ഉയര്‍ത്തപ്പെട്ടാല്‍ നിലവില്‍ കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതലായി അല്‍മായര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ?
ഉ. ഇടവക എന്നു പറഞ്ഞാല്‍ കുടുംബങ്ങളുടെ വളരുന്ന കൂട്ടായ്മയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യവുമില്ല. പക്ഷേ, ഇടവകയായി രൂപപ്പെട്ടാല്‍ മറ്റുള്ള ക്രൈസ്തവ കൂട്ടായ്മകളില്‍ നിന്നു കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതല്‍ ആദ്ധ്യാത്മീകത സീറോ മലബാര്‍ വിശ്വാസികള്‍ക്ക് അനുഭവിക്കാം എന്നതില്‍ സംശയമില്ല.
ചോ. അഭിവന്ദ്യ പിതാവിന്റെ പ്രവര്‍ത്തന ശൈലിയില്‍ സന്തുഷ്ടനാണോ?
ഉ. ചെയ്യുന്നതൊക്കെ രൂപതയുടെ നന്മയ്ക്ക് വേണ്ടിയാണ്. പിതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സന്തോഷവാനാണ്. വളര്‍ച്ചയെത്താത്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ധാരാളം പരിമിതികള്‍ ഉണ്ട്. കൂട്ടിച്ചേര്‍ക്കപ്പെടേണ്ടതില്‍ പലതും ഇപ്പോഴും സഭയ്ക്ക് പുറത്താണ്.
ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഔദ്യോഗീക ഉദ്ഘാടനം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലീഡ്‌സ് ചാപ്ലിന്‍സിയൊരുങ്ങി. ഈശോയെ ആദ്യമായി സ്വീകരിക്കാന്‍ കുറെ കുരുന്നു ഹൃദയങ്ങളും…
‘ഭാരതമേ നിന്‍ രക്ഷ നിന്‍ മക്കളില്‍’
ജീമോന്‍ റാന്നി
പെയര്‍ലാന്‍ഡ് (ടെക്‌സസ്): ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയിലെ ടെക്‌സസ്– ഒക്ലഹോമ റീജിയണ്‍ കലാമാമാങ്കത്തിനു പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സിറോ മലബാര്‍ ഇടവക ആതിഥേയത്വം വഹിക്കും. സെന്റ് ജോസഫ് സിറോ മലബാര്‍ (സ്റ്റാഫ്‌ഫോര്‍ഡ്, ടെക്‌സസ്) പാരിഷ് ഹാളില്‍ നടത്തുന്ന ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് എന്നറിയപ്പെടുന്ന ഈ കലോത്സവം 2017 ഓഗസ്റ്റ് 4 ന് ആരംഭിച്ചു ഓഗസ്റ്റ് 6 ന് അവസാനിക്കും.
ഓഗസ്റ്റ് നാലാം തിയതി ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഉദ്ഘാടനത്തോടുകൂടി തിരിതെളിയുന്ന ഈ കലാമാമാങ്കത്തിന് ഓഗസ്റ്റ് 6 വൈകിട്ട് ഏഴിനു നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയോടെ തിരശീല വീഴും. പതിനെട്ടോളം ഇനങ്ങളിലായി ടെക്‌സസ്– ഒക് ലഹോമ പ്രദേശങ്ങളില്‍ നിന്നു മുള്ള എട്ടു ഇടവകകളില്‍പ്പെട്ട അഞ്ഞൂറില്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമത്സരങ്ങളില്‍ ഒന്നാണ്.
എട്ടു ഇടവകകളില്‍ നിന്നും ഹൂസ്റ്റണ്‍ പരിസര പ്രദേശങ്ങളില്‍ നിന്നുമായി അയ്യായിരത്തോളം ആളുകള്‍ കലാമത്സരങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനെത്തും. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ഇടവക വികാരി ഫാ. റൂബന്‍ താന്നിക്കല്‍, ഐപിടിഎഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ്, ഇടവക ട്രസ്റ്റിമാരായ അഭിലാഷ് ഫ്രാന്‍സിസ്, ടോണി ഫിലിപ്പ്, ഫ്‌ലെമിങ് ജോര്‍ജ്, ജെയിംസ് തൈശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പേരടങ്ങുന്ന സംഘാടക സമിതിക്കും രൂപം കൊടുത്തു.
പരിപാടികളുടെ മെഗാ സ്‌പോണ്‍സറായ പ്രമുഖ ട്രാവല്‍ ഏജന്‍സി അബാക്കസ് ട്രാവല്‍സിന്റെ സിഇഒ ഹെന്റി പോളില്‍ നിന്നു ചെക്ക് ഏറ്റുവാങ്ങിക്കൊണ്ടും വമ്പിച്ച സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റാഫിള്‍ ടിക്കറ്റ് ഐപിടിഎഫ് ഇവന്റ് ഡയറക്ടര്‍ കൂടിയായ ഇടവക വികാരി ഫാ. റൂബന്‍ താന്നിക്കലില്‍ നിന്നും കൈക്കാരന്‍ അഭിലാഷ് ഫ്രാന്‍സിസ് ഏറ്റുവാങ്ങിക്കൊണ്ടും പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.iptf2017.com
കവന്‍ട്രി : ലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികരില്‍ ഒരാളായ സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കി കവന്‍ട്രി ഹിന്ദു സമാജം ചോദ്യോത്തര പരിപാടി തയ്യാറാക്കുന്നു. സ്വാമി വിവേകാനന്ദന്റെ സമാധി വാര്‍ഷികം പ്രമാണിച്ച് യുകെയില്‍ വളരുന്ന മലയാളി കുഞ്ഞുങ്ങള്‍ക്ക് ഭാരതത്തിലെ ആചാര്യ ശ്രേഷ്ഠന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായാണ് ഈ ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. സ്വാമിയുടെ വേദ സൂക്തങ്ങളിലൂടെ അറിവ് തേടി ഒട്ടേറെ സഞ്ചാരം നടത്തിയിട്ടുള്ള അജികുമാര്‍ ക്വിസ് മാസ്റ്റര്‍ ആയി എത്തുന്നതോടെ വിവേകാനന്ദ സ്വാമിയെ അടുത്തറിയാന്‍ ഉള്ള അവസരമാണ് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുക.
കുട്ടികള്‍ക്ക് വേണ്ടിയാണു മത്സരം എങ്കിലും മുതിര്‍ന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. ചോദ്യം ലഭിക്കുന്ന കുട്ടികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആയില്ലെങ്കില്‍ അതെ ചോദ്യം മുതിര്‍ന്നവരിലേക്കു പകരുകയാണ് ചെയ്യുക. ഇത്തരത്തില്‍ സമ്മാനം നേടാന്‍ മുതിര്‍ന്നവര്‍ക്കും അവസരം ഉണ്ട്. ഓരോ ടീമിലും രണ്ടു പേര്‍ വീതമുള്ള സംഘങ്ങളാണ് ചോത്യോത്തര പരിപാടിയില്‍ പങ്കെടുക്കുക. ആര്‍ക്കും ഉത്തരം നല്‍കാന്‍ ആയില്ലെങ്കില്‍ കാണികള്‍ക്കും ഉത്തരം നല്‍കാന്‍ അവസരം ലഭിക്കും. സ്വാമി വിവേകാനന്ദന്റെ അടിസ്ഥാന തത്വങ്ങളും ജീവചരിത്രവും ആസ്പദമാക്കിയാണ് ക്വിസ് ചോദ്യങ്ങള്‍ ഉണ്ടാവുകയെന്ന് അജികുമാര്‍ വക്തമാക്കി.
ഇത് സ്വാമിജിയെ കൂടുതല്‍ അടുത്തറിയാനും വായിക്കാനും കുട്ടികളെയും മുതിര്‍ന്നവരെയും പ്രേരിപ്പിക്കും എന്നതിനാലാണ് വൈവിധ്യം ഉള്ള ഇത്തരം പരിപാടികള്‍ കവന്‍ട്രി ഹിന്ദു സമാജം ഏറ്റെടുക്കുന്നതെന്നു അനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഹൈന്ദവ സംസ്‌കാരത്തില്‍ അടിസ്ഥാന ആശയങ്ങള്‍ കേന്ദ്രീകരിച്ചു ഓരോ മാസവും ക്വിസ് പരിപാടി നടത്തി വരികയാണ് കവന്‍ട്രി ഹിന്ദു സമാജം. ഓരോ മാസവും നടത്തുന്ന ഭജന്‍ സത്സംഗിന് ഒപ്പമാണ് ചോത്യോത്തര പര്യാപടിയും നടത്തുന്നത്. ജൂലൈ നാലിന് ലോകമെങ്ങും സ്വാമിയുടെ 115-ാം സമാധി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി പ്രത്യേകം തയ്യാറാക്കുന്നതിനും ഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ 18 ഞായറാഴ്ച നാലു മണിക്ക് ലെസ്റ്ററില്‍ വച്ചാണ് വിവേകാനന്ദ ക്വിസ് മത്സരം നടത്തുന്നത്. ഭാരത സംസ്‌കാരത്തില്‍ സ്വാമി വിവേകാനന്ദനെ പോലുള്ളവര്‍ പണിതുയര്‍ത്തിയ അടിത്തറയുടെ ശക്തി പാശ്ചാത്യര്‍ പോലും മനസ്സിലാക്കി ആദരവ് പ്രകടിക്കുമ്പോള്‍ പുതുതലമുറ ഭാരതീയര്‍ വിവേകാനന്ദ സൂക്തങ്ങളുടെ മഹത്വം മനസ്സിലാക്കാതെ പോകുന്ന സാഹചര്യവും ഇത്തരം ഒരു ആശയം നടപ്പിലാക്കാന്‍ കവന്‍ട്രി ഹിന്ദു സമാജത്തെ പ്രേരിപ്പിച്ച പ്രധാന വസ്തുതയാണ്. വിവേകാനന്ദ പഠനത്തിന് ബ്രിട്ടനിലെ ഏറ്റവും മികച്ച സര്വകലാശാലയായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സ്റ്റിറ്റി പോലും നല്‍കുന്ന പ്രാധാന്യം തിരിച്ചറിയപ്പെടാതെ പോകുന്നതും സ്വാമിജിയുടെ സ്വന്തം നാട്ടുകാര്‍ ആണെന്നതും അദ്ദേഹത്തെ മനസ്സിലാകുന്നതില്‍ പിന്നാലെ എത്തിയ തലമുറയ്ക്ക് സംഭവിച്ച കുറവാണ സൂചിപ്പിക്കുന്നത്.
ഇത്തരം കുറവുകള്‍ പരിഹരിച്ചു പുതു തലമുറയുടെ സൃഷ്ടിക്കു നാവായി മാറുക എന്ന ലക്ഷ്യമാണ് കവന്‍ട്രി ഹിന്ദു സമാജം നടപ്പിലാക്കുന്നത്. ജാതി മത വത്യാസംകൂടാതെ വിവേകാന്ദനെ അറിയാന്‍ താല്‍പ്പര്യം ഉള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താല്പര്യം ഉള്ളവര്‍ ഇ മെയില്‍ മുഖേനെ ബന്ധപ്പെടുക. [email protected]
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: വിശുദ്ധ കൂദാശകളുടെ പരികര്‍മ്മത്തിനും മറ്റുവിശുദ്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്കായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടത്തി. രാവിലെ 11.30ന് അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കിടയിലായിരുന്നു തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത്.
പിതാവായ ദൈവത്താല്‍ അഭിഷിക്തനായി ലോകത്തിലേയ്ക്കു വന്ന ക്രിസ്തുവില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന മാമോദീസായില്‍ ഉപയോഗിക്കുന്ന ഈ തൈലം, ക്രിസ്തുവിനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ അവകാശം നേടിത്തരാന്‍ നമ്മെ സഹായിക്കുന്നുവെന്ന് ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കി ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കില്‍ ജി. കാംബെല്‍ പറഞ്ഞു. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തില്‍ നാമെല്ലാം പങ്കുകാരാകുന്നത് ഈ അഭിഷേക തൈലത്തില്‍ മുദ്രിതരാകുന്നതു വഴിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അഭിവന്ദ്യ പിതാക്കന്മാരൊടൊപ്പം പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി. വികാരി ജനറല്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദികരും സിസ്റ്റേഴ്‌സും നൂറുകണക്കിനു അല്‍മായമാരും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. ലങ്കാസ്റ്റര്‍ രൂപതയിലെ ഏതാനും വൈദികരുടെ സാന്നിധ്യവും തിരുക്കര്‍മ്മങ്ങള്‍ക്ക് പുതുചൈതന്യം നല്‍കി.
സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ നാമത്തിലുള്ള ഏതെങ്കിലും തിരുനാള്‍ ദിവസമാണ് വി. തൈല ആശീര്‍വാദത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാളില്‍ തന്നെ ആദ്യ തൈല വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത് സവിശേഷ ദൈവാനുഗ്രഹമായി കണക്കാക്കപ്പെടുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ വൈദികരുടെ സമ്മേളനവും വിവിധ കമ്മീഷനുകളുടെ വിലയിരുത്തലും നടന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
രൂപതാധ്യക്ഷന്‍ എല്ലാവര്‍ക്കും സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ മംഗളങ്ങള്‍ നേരുകയും നേര്‍ച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. രൂപതാധ്യക്ഷന്‍ ആശീര്‍വദിച്ച ഈ തൈലമായിരിക്കും ഇനിമുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ബഹു. വൈദികര്‍ ഉപയോഗിക്കുന്നത്.
ചെല്‍ട്ടന്‍ഹാം: യൂറോപ്പിലെ ഏറ്റവും വലിയ ക്രിസ്തീയ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വെന്‍ഷനോടനുബന്ധിച്ച് അര്‍പ്പിക്കപ്പെടുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് 101 അംഗ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ശുഭ്രവസ്തധാരികളായ 101 അംഗ സംഘ ഗായകര്‍ ഗാനശുശ്രൂഷയില്‍ പങ്കെടുക്കുന്നത്. ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ വിശ്വപ്രസിദ്ധമായ ജോക്കി ക്ലബ്ബിലാണ് 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ നടക്കുന്നത്.
ഗായക സംഘത്തില്‍ ചേര്‍ന്ന് ഗാനമാലപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴിയുമായി ബന്ധപ്പെടേണ്ടതാണ്. യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വേദിയിലാണ് ഇത്തവണ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. പുഷ്പാലംകൃതമായ ബലിപീഠത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കാര്‍മ്മികത്വം വഹിക്കും.
16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: കൂദാശകളുടെ പരികര്‍മ്മത്തിനിടയില്‍ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലങ്ങളുടെ ഔദ്യോഗിക ആശീര്‍വാദം ഇന്ന് 11.30-ന് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. രൂപത സ്ഥാപിതമാക്കിയതിനുശേഷം ആദ്യമായി നടക്കുന്ന ഈ തൈലവെഞ്ചിരിപ്പു ശുശ്രൂഷയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. ലെങ്കാസ്റ്റല്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കിള്‍ കാംബെല്‍ ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കും.
കത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് അതാത് രൂപതകളുടെ മെത്രാന്മാരാണ് ആ രൂപതയിലെ കൂദാശകളുടെ പരികര്‍മ്മത്തിനാവശ്യമായ വിശുദ്ധ തൈലം വെഞ്ചിരിക്കേണ്ടത്. രൂപതയിലെ വൈദികര്‍ സഹകാര്‍മ്മികരാകുന്ന ഈ ശുശ്രൂഷയില്‍ മെത്രാന്‍ പൊതുവായി ആശീര്‍വദിക്കുന്ന തൈലത്തില്‍ നിന്ന് ഒരു ഭാഗം തങ്ങളുടെ ഇടവകയിലേക്ക് പകര്‍ന്നു കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. ആദിമ സഭയുടെ കാലം മുതല്‍ തുടരുന്ന ഈ പാരമ്പര്യത്തില്‍ മെത്രാന്‍ ശ്ലീഹന്മാരുടെ പിന്‍ഗാമി എന്ന നിലയില്‍ ആശീര്‍വദിക്കുന്ന തൈലം ഉപയോഗിക്കുന്നതുവഴി സഭയിലൂടെ തുടരുന്ന സത്യവിശ്വാസത്തിന്റെ തുടര്‍ച്ചയും ഈശോ ശ്ലീഹന്മാര്‍ക്ക് നല്‍കിയ പൗരോഹിത്യത്തില്‍ പങ്കുചേരുന്ന മെത്രാന്റെയും വൈദികരുടെയും പൗരോഹിത്യ കൂട്ടായ്മയുമാണ് വെളിവാകുന്നത്.
മാമോദീസായിലും സ്ഥൈര്യലേപനത്തിലും രോഗീപാലനത്തിലുമാണ് പ്രധാനമായും ആശീര്‍വദിച്ച ഈ തൈലങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. മെത്രാന്‍ ആശീര്‍വദിച്ച വി. തൈലം ലഭ്യമല്ലെങ്കില്‍ ഓരോ അവസരത്തിനും വേണ്ട തൈലം ആശീര്‍വദിക്കാന്‍ പ്രത്യേക അവസരങ്ങളില്‍ സഭാ വൈദികര്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്. മാമോദീസായിലൂടെ സഭയിലേക്കു കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള തൈലവും (ഇമരേവാമി)െ പരിശുദ്ധാത്മാവിന്റെ പ്രത്യേക സാന്നിധ്യത്തിലുള്ള തൈലവും (ഇവൃശാെ) രോഗികളുടെ സുഖപ്രാപ്തിക്കായി പൂശാനുള്ള തൈലവും (കിളലൃാലൃ്യ) ആണ് ഇന്ന് ആശീര്‍വദിക്കപ്പെടുന്നത്. പുതിയ ദൈവാലയങ്ങള്‍ കൂദാശ ചെയ്ത് ദൈവാരാധനയ്ക്കായി സമര്‍പ്പിക്കുമ്പോഴും മെത്രാന്‍ അള്‍ത്താര അഭിഷേകം ചെയ്യുന്നത് ആശീര്‍വദിച്ച ഈ തൈലമുപയോഗിച്ചാണ്.
ഒലിവ് എണ്ണയാണ് ഈ വിശുദ്ധ ഉപയോഗത്തിനായി സാധാരണ തെരഞ്ഞെടുക്കാറുള്ളത്. സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ ഏതെങ്കിലും തിരുനാള്‍ ദിനത്തിലാണ് ഈ തൈലാശീര്‍വാദ ശുശ്രൂഷ നടത്തപ്പെടാറുള്ളത്. ഈശോ മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തതിന്റെ നാല്‍പതാം നാള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്റെ തിരുനാള്‍ ആചരിക്കുന്ന ഇന്ന് ഈ തിരുക്കര്‍മ്മം അനുഷ്ഠിക്കപ്പെടുന്നത് ഏറ്റവും ഉചിതമാണ്.
വി. ബൈബിളിലെ പഴയ നിയമത്തില്‍ രാജാക്കന്മാരെയും പുരോഹിതന്മാരെയും അഭിഷേകം ചെയ്യുന്നതിന് പ്രത്യേകം തൈലം ഉപയോഗിച്ചിരുന്നു (പുറപ്പാട് 30:23, 39:27). ‘നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ പുരോഹിതനെ വിളിക്കട്ടെയെന്നും തൈലം പൂശിയുള്ള പുരോഹിതന്റെ പ്രാര്‍ത്ഥന രോഗിക്ക് സൗഖ്യം നല്‍കാന്‍ ഇടയാകട്ടെ’ (യാക്കോബ് 5:14) വി. പൗലോസും പറയുന്നു. ഇന്നു നടക്കുന്ന വിശുദ്ധ തൈല ആശീര്‍വാദ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ അഭിവന്ദ്യ മെത്രാന്മാരൊടൊപ്പം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ കുര്‍ബാന സെന്ററുകളില്‍ നേതൃത്വം നല്‍കുന്ന ബഹു. വൈദികരും നൂറുകണക്കിനു വിശ്വാസികളും പങ്കുചേരും.