ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജൂൺ 21 ന് വെള്ളിയാഴ്ച ചെംസ്ഫോർഡിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കും. ചെംസ്ഫോർഡിലെ ബ്ലെസ്സഡ് സേക്രമെന്റ് ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച് രാത്രിയാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർത്ഥനക്കും, ആരാധനക്കും, സ്തുതിപ്പിനും വേദി ഒരുക്കുന്നതോടൊപ്പം, തിരുവചനം സ്വീകരിക്കുവാനും, ആല്മീയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും.
ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും അനുരഞ്ജനപ്പെടുവാനും അനുഗ്രഹദായകമാവുന്ന നൈറ്റ് വിജിൽ, പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരക്ക് ശുശ്രുഷകൾ അവസാനിക്കും.
യേശുവിന്റെ തിരുഹൃദയ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂൺ മാസത്തിൽ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. കുമ്പസാരത്തിനും, കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
മനോജ് തയ്യിൽ-07848808550, മാത്തച്ചൻ വിളങ്ങാടൻ- 07915602258
നൈറ്റ് വിജിൽ സമയം:
ജൂൺ 21, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:30 വരെ.
Blessed Sacrement’s Church,
Chemsford, CM1 2DU.
ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു . ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മിഷൻ ചെയർമാൻ റെവ ഫാ ജോർജ് എട്ടുപറയിൽ മത്സരം ഉത്‌ഘാടനം ചെയ്തു . കാറ്റക്കിസം കമ്മിഷൻ ചെയർമാൻ റെവ ഡോ വർഗീസ് പുത്തൻപുരക്കൽ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ബൈബിൾ വചനങ്ങൾ നിങ്ങളുടെ വഴികളിൽ ശക്തികേന്ദ്രമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു .
മത്സരാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചതിന് ശേഷം പതിനൊന്നുമണിയോടുകൂടി കാറ്റഗറി 8 -10 മത്സരങ്ങൾ ആരംഭിച്ചു . തുടർന്ന് വിവിധ കാറ്റഗറി വിഭാഗത്തിലുള്ള മത്സരങ്ങൾ നടന്നു . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകുകയും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാര്ഥികള്ക്കും സർട്ടിഫിക്കറ്റ് നല്കുകുകയും ചെയ്തു . ഷെക്കൈന ടി വി പിന്നീട് സമയം നിച്ചയിച്ചതിന് ശേഷം ക്വിസ് മത്സരം പൂർണ്ണമായി സംപ്രഷണം ചെയ്യുന്നതാണ് .
രൂപത ബൈബിൾ അപ്പോസ്റ്റലേറ്റാണ് എല്ലാവർഷവും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുക . കമ്മീഷൻ കോ ഓർഡിനേറ്റർ ആന്റണി മാത്യുവിനോട് ചേർന്ന് ഷാജു ജോസഫിന്റെയും സുധീപ് നേതൃത്വത്തിലുള്ള കമ്മീഷൻ അഗങ്ങളാണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചത് .
സുവാറ 2024 മത്സരവിജയികൾ :
8-10
1st – Abel Anoop- Gloucester
2nd – Eshal Sayooj – Sheffield
3rd – Tiya Saji – Stoke on Trent
Age group 11-13
1st Melissa John , Cambridge
2nd Asher Mathew, Cardiff
3rd – Melvin Jaimon , Newcastle
Category 14-17
1st Maria Mijos , Wigan
2nd Aidan Soy, New Castle
3rd Samuel Sipson, Ashford
Category 18+
1st – Tintu Joseph, Edinburgh
2nd – Minu Mathew, Stock – on- Trent
3rd – Tintu Jose, Stevenage
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികൾ ആയവർക്കും പ്രാർത്ഥനാശംസകൾ നേരുന്നതായി ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ലണ്ടൻ: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുകയും, ബൈബിൾ കൺവെൻഷൻ-രോഗശാന്തി- ആന്തരിക സൗഖ്യ- പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളിലൂടെ സൗഖ്യവും, ശാന്തിയും, വിശ്വാസവും പകർന്നു നൽകുന്ന വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ യു കെ യിൽ തിരുവചന ശുശ്രുഷകൾ ആരംഭിച്ചിട്ട് പത്തു വർഷങ്ങൾ പൂർത്തിയാവുന്നു. പത്താം വാർഷീകത്തിന്റെ നിറവിൽ യു കെ ഡിവൈൻ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ ഭാഷകളിലായി ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും സ്ലോവിൽ വെച്ച് ജൂൺ 28,29,30 തീയതികളിലായി നടത്തുന്നതാണ്.
വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരായ ജോർജ്ജ് പനക്കലച്ചനും, അഗസ്റ്റിൻ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ഗുരുവായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും നയിക്കുക. ജൂൺ 28 നു കൊങ്കിണിയിലും, 29 നു ഇംഗ്ലീഷിലും, സമാപന ദിനമായ 30 നു മലയാളത്തിലുമാവും രോഗശാന്തി ശുശ്രുഷകൾ നടത്തപ്പെടുന്നത്.
‘ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല.നിങ്ങളുടെ അടുത്തേക്ക് വരും’ (യോഹന്നാൻ 14 :18)
അനുരഞ്ജനത്തിന്റെയും, പ്രാർത്ഥനകളുടെയും വിശ്വാസ അന്തരീക്ഷത്തിൽ, തിരുവചനങ്ങളിലൂന്നിയുള്ള ധ്യാനവിചിന്തനങ്ങളിലൂടെ, സൗഖ്യദാതാവായ യേശുവിന്റെ സമക്ഷം ആയിരിക്കുവാനും, ദൈവിക ഇടപെടലിലൂടെ, അവിടുത്തെ സാന്നിധ്യവും ശക്തിയും ഉത്തേജിപ്പിച്ച് അനുഗ്രഹങ്ങളും കൃപകളും രോഗശാന്തികളും പ്രാപിക്കുവാനുതകുന്ന അനുഗ്രഹവേദിയാവും സ്ലോവിൽ ഒരുങ്ങുക.
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് 2014 മാർച്ച് 16-നാണ് സതക്ക് രൂപതയുടെ ആർച്ച് ബിഷപ്പ് മാർ പീറ്റർ സ്മിത്ത്, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻ്റർ ഉദ്ഘാടനം ചെയ്യുന്നത്. അതിനു മുമ്പ് സെൻ്റ് അഗസ്റ്റിൻസ് ആശ്രമമായിരുന്നിടത്താണ് വിൻസെൻഷ്യൻ സഭ ഡിവൈൻ സെന്റർ ആരംഭിക്കുന്നത്.
‘ബ്രിട്ടനിലെ ജനങ്ങളിൽ ഒരു പുതിയ ആത്മീയ തരംഗം കൊണ്ടുവരുമെന്ന തൻ്റെ തീക്ഷ്ണമായ പ്രത്യാശ’ ഉദ്ഘാടന വേളയിൽ ആർച്ച് ബിഷപ്പ് പ്രതീക്ഷ പങ്കു വെച്ചിരുന്നു.’യുകെ യിലെ ക്രൈസ്തവ സഭയുടെ പിറവിയെടുത്ത റാംസ്ഗേറ്റിൽ നിന്നാണ് പുനർ-സുവിശേഷവൽക്കരണം ആരംഭിക്കേണ്ടത് എന്നത് ദൈവ നിശ്ചയമാണെന്നും’ അന്ന് പിതാവ് പറഞ്ഞിരുന്നു.
കഴിഞ്ഞ പത്തുവർഷങ്ങളിലായി റാംസ്‌ഗേറ്റിൽ നടന്നുവരുന്ന സുവിശേഷ പ്രഘോഷണങ്ങളിലും അനുഗ്രഹദായകമായ ശുശ്രുഷകളിലും ആയിരങ്ങൾക്ക് അനുഭവസാക്ഷ്യങ്ങൾക്കും, ദൈവീക കൃപകൾക്കും വേദിയാവുന്നതിൽ പിതാവിന്റെ പ്രതീക്ഷയും, പ്രവചനവും നിറവേറുകയാണ്. അതോടൊപ്പം റാംസ്‌ഗേറ്റിലെ ആശ്രമ സ്ഥാപകനും ആർച്ച്ബിഷപ്പുമായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ മാദ്ധ്യസ്ഥവവും, ബെനഡിക്ടൻ സന്യാസിമാരുടെ പ്രാർത്ഥനാ നിർഭരമായ ആല്മീയ ചൈതന്യവും, സാന്നിദ്ധ്യവും റാംസ്‌ഗേറ്റിനെ ആത്മീയകൃപകളുടെ ഇടനിലമായാണ് വിശ്വാസി സമൂഹം കാണുന്നത്.
ഗ്രേറ്റ് ഗ്രിഗറി മാർപ്പാപ്പ നിയോഗിച്ച വിശുദ്ധ അഗസ്റ്റിൻ ബെനഡിക്റ്റൈൻ സന്യാസിയാണ് കെന്റിന്റെ അനുഗ്രഹീതമായ തീരത്ത് ബ്രിട്ടനിൽ ആദ്യമായി ക്രിസ്തീയ വിശ്വാസം പ്രസംഗിച്ചത്. ഈ “ഇംഗ്ലീഷിലേക്കുള്ള അപ്പോസ്‌തലൻ” എഡി 597-ൽ കാന്റബറിയിലെ ആദ്യത്തെ ആർച്ച് ബിഷപ്പായി. ദൈവ നിയയോഗമെന്നോണം അതെ സ്ഥലത്ത് ഇന്ന് വിൻസെൻഷ്യൻ സഭയുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ തിരുവചനം പങ്കുവെക്കൽ ,ആല്മീയ ശുശ്രുഷകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പുതിയൊരു ആല്മീയ നവോത്ഥാനത്തിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞതിന്റെ പത്താം വാർഷികമാണ് യു കെ യിലെ വിൻസൻഷ്യൽ സഭക്കിത്.
ബൈബിൾ കൺവെൻഷനിലേക്കും, തിരുവചനത്തിലൂന്നിയുള്ള രോഗശാന്തി ശുശ്രുഷകളിലേക്കും ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ജോസഫ് എടാട്ട് അച്ചനും, പള്ളിച്ചൻകുടിയിൽ പോളച്ചനും അറിയിച്ചു.
ധ്യാനത്തിൽ പങ്കുചേരുന്നവർക്കായി ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.
For more information: +44 7474787870 Email: [email protected]
Adelphi, Crystal Grand,3 Bath Road, Slough SL1 3UA
ജോർജ് മാത്യു
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ജൂൺ 9-ന് ഞായറാഴ്ച വി.കുർബാന അർപ്പിക്കും. സ്ലൈഹീക സന്ദർശനത്തിന്റെ ഭാഗമായി ജൂൺ 9-ന് രാവിലെ 9 മണിക്ക് പള്ളിയിൽ എത്തിച്ചേരുന്ന ബാവ തിരുമേനിക്ക് സമുചിതമായ സ്വീകരണം നൽകും.കുർബാനക്കുശേഷം നടക്കുന്ന പൊതു സമ്മേളനം ബാവ ഉത്ഘാടനം ചെയ്യും .ഭദ്രാസന മെത്രാപോലിത്ത എബ്രഹാം മാർ സ്തെഫനോസ് അധ്യക്ഷത വഹിക്കും .
ദേവാലയം ആരംഭിച്ചു 20- വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ചു ‘പടവുകൾ ‘ എന്ന പേരിൽ സൊവനീർ ബാവ തിരുമേനി പ്രകാശനം ചെയ്യും.തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള (ചാരിറ്റി ) ഒരു നിശ്ചിത തുക ഇടവക ട്രസ്റ്റി ഡെനിൻ തോമസ് ബാവക്ക് കൈമാറും.സൺഡേ സ്കൂൾ വിദ്യാർത്ഥികളുമായി ബാവ സംവേദിക്കുമെന്ന് ഇടവക വികാരി ഫാ.മാത്യു എബ്രഹാം അറിയിച്ചു.ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനും,ക്രമീകരണങ്ങൾക്കുമായി വിവിധ കമ്മിറ്റികൾ വികാരി ഫാ.മാത്യു എബ്രഹാം ,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി പ്രവീൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു .
പള്ളിയുടെ വിലാസം
427,Brays Road
Sheldon
Birmingham
B26 2RR
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യുവജന ധ്യാനം’ ആഗസ്റ്റ് മാസം 1 മുതൽ 3 വരെ നടത്തപ്പെടുന്നു. കേംബ്രിഡ്ജ് കൗണ്ടിയിലെ ക്ലാരേറ്റ് സെന്റർ, ബക്ഡെൻ ടവേഴ്സ് ,ഹൈ സ്ട്രീറ്റ്, സെന്റ് നിയോട്സിൽ വെച്ചാണ് ‘യൂത്ത് റിട്രീറ്റ്’ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുവാൻ പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചതായി കോർഡിനേറ്റേഴ്‌സ് അറിയിച്ചു.
https://tinyurl.com/3yp5df7j
വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്‌ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകളും പ്രബോധനങ്ങളും പങ്കുവെക്കുക എന്നതാണ് യുവജന ധ്യാനത്തിലൂടെ ലക്‌ഷ്യം വെക്കുന്നത്. വിവിധ സാഹചര്യങ്ങളിൽ നിന്ന് വരുന്ന യുവജനങ്ങളുമായി ഒത്തുചേർന്ന് സാമൂഹ്യ-വിശ്വാസ തലങ്ങളെ പരിപോഷിപ്പിക്കുവാനും, ക്രിസ്തു കേന്ദ്രീകൃത്യമായ ജീവിത വളർച്ചക്കും, അതോടൊപ്പം പ്രാർത്ഥനയ്‌ക്കും തിരുവചന വിചിന്തനത്തിനും അനുഭവേദ്യമായ ശുശ്രുഷകളാണ് യുവജന റിട്രീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സീറോമലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് (യൂറോപ്പ്) ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ, സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് എന്നിവർ യുവജന ധ്യാനത്തിന് നേതൃത്വം നൽകും.
പതിനെട്ടു വയസ്സിനു മുകളിലുള്ള യുവജനങ്ങൾക്കായി ഒരുക്കുന്ന ധ്യാനത്തിൽ എത്രയും വേഗം രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകി പ്രവേശനം ഉറപ്പാക്കുവാൻ താല്പര്യപ്പെടുന്നു. യുവാക്കളെ ധ്യാനത്തിലേക്കയക്കുവാൻ മാതാപിതാക്കളുടെയും ഇവാഞ്ചലൈസേഷൻ അംഗങ്ങളുടെയും പ്രോത്സാഹനവും, പ്രചോദനവും അഭ്യർത്ഥിക്കുന്നതായി കോർഡിനേറ്റർമാരായ മനോജ് തയ്യിൽ, മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക
Manoj Thayyil : 07848808550, Mathachan vilangadan : 07915602258
Youth Retreat – Starts at 9:00 am on 1st August and Ends at 4:00 pm on 3rd August
Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA
https://tinyurl.com/3yp5df7j
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും കൂദാശ കർമ്മങ്ങളിൽ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ കർമ്മം കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടത്തി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ നടത്തിയ കൂദാശകർമ്മത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , കത്തീഡ്രൽ വികാരി റെവ ഡോ ബാബു പുത്തൻപുരക്കൽ രൂപതയിൽ സേവനം അനുഷ്ഠിക്കുന്ന മുഴുവൻ വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു .
“രൂപതയുടെ ആദ്ധ്യാത്മിക ശുശ്രൂഷയിലെ അതി പ്രധാനമായ അഭിഷേക തൈല കൂദാശയെന്നും , ഈ ശുശ്രൂഷയിൽ വൈദികരുടെയും , സമർപ്പിതരയുടെയും , അത്മായ പ്രതിനിധികളുടെയും സാനിധ്യത്തോടെ രൂപതാ കുടുംബം മുഴുവൻ സന്നിഹിതമാണെന്നും വിശുദ്ധ കുർബാനമധ്യേ ഉള്ള വചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു . ജീവിതത്തിൽ ഏതു സാഹചര്യത്തിലും വിശുദ്ധിയെ ലക്ഷ്യമാക്കി യാകണം നമ്മുടെ പ്രയാണം , ഈ ആധ്യാത്മിക നിയോഗത്തിൽ നിന്നും പിന്തിരിയാനുള്ള സകല പ്രലോഭലങ്ങളെയും അതിജീവിക്കാൻ നമ്മൾ കരുത്തുള്ളവർ ആകണമെന്നും രൂപത അംഗങ്ങൾ സഭാ ഗാത്രത്തിന്റെ ഏക നാവായി വർത്തിച്ചു കൊണ്ടാണ് ഇത് സാധ്യത മാക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി .
” കൂദാശ കർമ്മത്തിന് ശേഷം കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും സമ്മേളവും നടന്നു . രൂപതയുടെ നടക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചും , മറ്റു പദ്ധതികളെ കുറിച്ചും വിശദമായ ചർച്ചയും നടന്നു , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , റെവഡോ മാത്യു പിണക്കാട്ട് ,റെവ ഡോ ടോം ഓലിക്കരോട്ട് , ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി , എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു . പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകി .
ഷൈമോൻ തോട്ടുങ്കൽ
എയിൽസ്‌ഫോർഡ് . തീർഥാടകയായ സഭയെ വളർത്തുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് തീർഥാടനങ്ങൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ . ഓരോ തീർഥാടനവും ദൈവ ജനത്തിന്റെ കൂട്ടായ്മയിൽ ആയിരക്കുന്നതിലൂടെ അവർ തനിച്ചല്ല ഒരു സമൂഹമാണ് എന്ന ചിന്ത വരുത്തുന്നു ,പരിശുദ്ധ അമ്മയാണ് സഭയെ ഒരുമിപ്പിക്കുന്നത് ഈശോയുടെ ഉത്ഥാനത്തിനും സ്വർഗാരോപണത്തിനും ശേഷം പന്തക്കുസ്ത തിരുനാൾ വരെയുള്ള സമയം പരിശുദ്ധ ‘അമ്മ സഭയെ കൂട്ടി ചേർക്കുക ആണ് .
സഭയെയും സമൂഹത്തെയും ഒരുമിച്ചു നിർത്തുന്നതിൽ പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് എയിൽസ്‌ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ചു നടത്തിയ വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തിൽ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം .രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും , പ്രോപോസ്ഡ് മിഷനുകളിൽ നിന്നുമായി , വൈദികരും സന്യസ്‌തരും ഉൾപ്പെടെ നൂറു കണക്കിന് പേരാണ് തീർഥാടനത്തിൽ പങ്കു ചേർന്നത് .
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടന കേന്ദ്രമായ എയ്ൽസ്ഫോർഡ് പ്രയറി പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയ ഭക്തരുടെ ആത്മീയ സങ്കേതവുമായ എയിൽസ്‌ഫോർഡ് പ്രിയോറിയിലേക്ക് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടനത്തിൽ നൂറു കണക്കിന് വിശ്വാസികളാണ് പങ്ക് ചേർന്നത് . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലികാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , മിഷൻ ഡയറക്ടർ ഫാ മാത്യു കുരിശുംമൂട്ടിൽ , റീജിയണിലെ മറ്റ് കോഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി .
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭരണ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കുരിയ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു , രൂപതാധ്യക്ഷന്റെ കീഴിൽ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ടും , ചാൻസിലർ ആയി റെവ ഡോ മാത്യു പിണക്കാട്ടും തുടരും ,പാസ്റ്ററൽ കോഡിനേറ്റർ , അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറി , പി ആർ ഓ എന്നീ ഉത്തരവാദിത്വങ്ങൾ പുതിയതായി റെവ ഡോ ടോം ഓലിക്കരോട്ട് നിർവഹിക്കും , വൈസ് ചാൻസിലർ ആയി റെവ ഫാ ഫാൻസ്വാ പത്തിലും ,ഫിനാൻസ് ഓഫീസർ ആയി റെവ ഫാ ജോ മൂലശ്ശേരി വി സി യും തുടരും .
രൂപതയിലെ വൈദികരുടെയും , സേഫ് ഗാർഡിങ് , ഹെൽത്ത് ആൻഡ് സേഫ്റ്റി കമ്മീഷൻ , ഡേറ്റ പ്രൊട്ടക്ഷൻ , തീർഥാടനങ്ങൾ , സ്ഥാവര ജംഗമ വസ്തുക്കൾ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിർവഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസ് ആയ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് ആയിരിക്കും ,ചാൻസിലർ ഓഫീസ് നിർവഹണം , കാനോനികമായ കാര്യങ്ങൾ ,റീജിയണൽ കോഡിനേറ്റേഴ്‌സ് , വിസ സംബന്ധിച്ച കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വം നിർവഹിക്കുക. രൂപത ചാൻസിലർ എന്ന നിലയിൽ റെവ ഡോ മാത്യു പിണക്കാട്ട് ആയിരിക്കും .
രൂപതയിലെ പതിനാറോളം വരുന്ന വിവിധ കമ്മീഷനുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങൾ എന്നിവയുടെ നേതൃത്വം വഹിക്കുക പാസ്റ്ററൽ കോഡിനേറ്റർ ആയ റെവ ഡോ ടോം ഓലിക്കരോട്ട് ആയിരിക്കും , റെവ ഫാ ജോ മൂലശ്ശേരി ഫിനാൻസ് ഓഫിസിന്റെ ചുമതലകൾ നിർവഹിക്കും , വൈസ് ചാൻസിലർ ആയ റെവ ഫാ ഫാൻസ്വാ പത്തിൽ പ്രോപ്പർട്ടി കമ്മീഷൻ , ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ ഐ ജി കമ്മീഷൻ എന്നിവയുടെ ചുമതല വഹിക്കും . അതുപോലെ തന്നെ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയർ പേഴ്‌സൺമാരെയും വിവിധ ഫോറങ്ങളുടെ ഡയറക്ടർ മാരെയും സ്ഥാനങ്ങൾ പുനഃക്രമീകരിക്കുയും ചെയ്തു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയമായ ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വനിതാ സംഘടനയായ വുമൺസ് ഫോറം നടത്തിയ ചാരിറ്റി പ്രവർത്തനം ശ്രദ്ധേയമായി. സാധാരണക്കാർക്ക് നിത്യോപയോഗത്തിന് ആവശ്യമായ നിരവധി സാധനങ്ങളാണ് കാർ ബൂട്ട് സെയിൽ എന്ന പേരിൽ നടത്തിയ ചാരിറ്റി ഇവന്റിലേയ്ക്ക് എത്തിയത് . വുമൺസ് ഫോറത്തിൽ അംഗങ്ങളായിട്ടുള്ളവർ കൊണ്ടുവന്ന ഇത്തരത്തിലുള്ള സാധനങ്ങളെല്ലാം ഞായറാഴ്ച കുർബാനയ്ക്ക് ശേഷം നടന്ന കാർ ബൂട്ട് സെയിലിൽ ചൂടപ്പം പോലെ വിറ്റ് പോയി. ഇത്തരത്തിൽ ലഭിച്ച തുക മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് വിമൻസ് ഫോറം മെമ്പേഴ്സ് ഉപയോഗിക്കുന്നത് . പലരും ഒരിക്കൽ പോലും ഉപയോഗിക്കാത്ത സാരികൾ ഉൾപ്പെടെയാണ് ചാരിറ്റി ഇവന്റിലേയ്ക്ക് സംഭാവന ചെയ്തതെന്നത് ശ്രദ്ധേയമായി.
ആശയം കൊണ്ട് സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാകുന്ന സംരംഭം എന്ന നിലയിൽ വുമൺസ് ഫോറം നടത്തിയ ചാരിറ്റി ഇവൻ്റ് കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ എല്ലാവരെയും വളരെയധികം ആകർഷിച്ചു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഭാഗത്തുനിന്നും വളരെ ആവേശകരമായ പ്രതികരണമാണ് ഉണ്ടായത് . സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇതിനു മുമ്പും ഇത്തരത്തിൽ ഒട്ടേറെ ചാരിറ്റി ഇവന്റുകൾ നടത്തപ്പെട്ടിരുന്നെങ്കിലും കാർ ബൂട്ട് സെയിലാണ് വൈവിധ്യം കൊണ്ട് ശ്രദ്ധേയമായത്. സാരി തുടങ്ങിയ വസ്ത്രങ്ങളും അടുക്കളയിലേയ്ക്ക് ആവശ്യമായ പാത്രങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും സെന്റ് മേരീസ് ആൻ്റ് സെന്റ് വിൽഫ്രഡ് ദേവാലയത്തിന്റെ കാർ പാർക്കിങ്ങിൽ അണിനിരന്നപ്പോൾ നിരവധി പേരാണ് വാങ്ങാനായി ഓടിയെത്തിയത്. കാർ ബൂട്ട് സെയിൽ എന്ന പേരിൽ നടന്ന ചാരിറ്റി ഇവന്റിന് ഇടവക വികാരിയായ ഫാ. ജോസ് അന്ത്യാകുളവും വുമൺസ് ഭാരവാഹികളും നേതൃത്വം നൽകി.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമാണ് ലീഡ്സ് സെൻറ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ്സ് ദേവാലയം . 2021 ലാണ് ഗേറ്റ് ബ്രിട്ടന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ലീഡ്സിലെ ദേവാലയം സ്വന്തമാക്കുന്നത് . വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ലീഡ്സിലെ ഇടവകാംഗങ്ങൾ നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ബിനോയ് എം. ജെ.
നമുക്ക് എല്ലാവർക്കും ഒരു ശരീരം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘ഞാനീ ശരീരമാണെന്ന്’ നാം ചിന്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ഈ ശരീരത്തെ സംരക്ഷിക്കേണ്ടത് ഒരനിവാര്യതയായി മാറുന്നു. ഇപ്രകാരം ശരീരത്തെ സംരക്ഷിക്കുവാനായി മനസ്സ് ജന്മമെടുക്കുന്നു. മനസ്സ് ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി പ്രവർത്തിക്കുമ്പോൾ നാം സ്വന്തം കാര്യം നോക്കുന്നവരായി മാറുന്നു. മനുഷ്യർ എല്ലാവരും തന്നെ സ്വാർത്ഥരാണ്. ഈ സ്വാർത്ഥത മോക്ഷപ്രാപ്തിക്കുള്ള തടസ്സവുമാണ്. അത്, ഞാനാ അനന്തസത്തയാണെന്നുള്ള എന്റെ ബോധ്യത്തെ തകർക്കുന്നു. മാത്രവുമല്ല അത് എന്റെ ജീവിതത്തിൽ നിഷേധാത്മകതയുടെ വിത്തുകൾ പാകുന്നു. ശരീരത്തെ സംരക്ഷിക്കുന്നത് ദുഷ്കരവും ഏറെക്കുറെ അസാധ്യവുമാണ്. ഈ ചെറിയ ശരീരം തിരോഭവിക്കുമോ എന്ന ആധി നമ്മുടെ സകല പ്രശ്നങ്ങളുടെയും നിഷേധാത്മകതയുടെയും കാരണമാകുന്നു.
സ്വാർത്ഥതയിലൂന്നിയ ഈ മനോഭാവം തിരോഭവിക്കുമ്പോഴാണ് നമുക്ക് മോക്ഷം കിട്ടുന്നത്. ഞാനീകാണുന്ന ശരീരമല്ല എന്ന ഉത്തമബോധ്യം ആത്മാവിൽ വേരോടുമ്പോൾ നമ്മിലെ നിഷേധാത്മകതയും ആധിയും തിരോഭവിക്കുകയും നാമാ അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഈ കാണുന്ന പ്രപഞ്ചം മുഴുവൻ എന്റെ ശരീരമാകുന്നു. അവിടെ എന്റെ പരിമിതികൾ എല്ലാം തിരോഭവിക്കുന്നു. എന്റെ സത്ത അനന്തമാകുമ്പോൾ എന്റെ ആനന്ദവും അനന്തമാകുന്നു. എല്ലാം ഞാനാകുമ്പോൾ അല്ലെങ്കിൽ ഞാനല്ലാതെ മറ്റൊന്നില്ല എന്നാകുമ്പോൾ മായ തിരോഭവിക്കുന്നു. ഇതിന് ചെയ്യേണ്ടത് ഞാനീ പ്രപഞ്ചത്തിലോ, സമൂഹത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുക എന്നതാണ്. എപ്രകാരമാണോ ഒരു തുള്ളി വെള്ളം സമുദ്രത്തിൽ വീഴുമ്പോൾ അത് സമുദ്രമായി മാറുന്നത് അപ്രകാരം തന്നെ നാം ഈശ്വരനിൽ ലയിക്കുമ്പോൾ നമ്മിലെ വ്യക്തിബോധം തിരോഭവിക്കുകയും നാം ഈശ്വരനായി മാറുകയും ചെയ്യുന്നു. ഈശ്വരനിൽ നിന്നും ഭിന്നമായ ഒരസ്ഥിത്വം ആഗ്രഹിക്കുന്നത് ഒരധികപ്രസംഗം തന്നെയല്ലേ? അതുവഴിയായി സ്വാർത്ഥതയും, ആഗ്രഹങ്ങളും, ഈഗോയും, മനസ്സും രൂപം കൊള്ളുന്നു. മാത്രവുമല്ല ഈ പ്രവണതയെ പ്രകൃതി നിരുത്സാഹപ്പെടുത്തുന്നു. അതായത് നമ്മുടെ സ്വാർത്ഥതയും ഈഗോയും സദാ അപകടത്തിലാണ്.
ഞാൻ സാമൂഹിക ജീവിതത്തിൽ പങ്കെടുക്കുമ്പോൾ എനിക്ക് ജീവിതം വേണ്ടവണ്ണം ആസ്വദിക്കുവാൻ കഴിയുന്നില്ല. അവിടെ എന്റെ ആസ്വാദനം എന്റെ മാനസിക അവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എനിക്ക് നല്ല മൂഡ് ആണെങ്കിൽ ഞാൻ അൽപസ്വൽപം ആസ്വദിച്ചേക്കാം. നമുക്ക് നല്ല മൂഡ് വിരളമായെ കിട്ടാറുള്ളൂ എന്നതല്ലേ സത്യം? അതായത് നാം ജീവിതം ഒട്ടും തന്നെ ആസ്വദിക്കുന്നില്ല. ക്ലേശങ്ങൾ നമ്മെ അതിന് അനുവദിക്കുന്നില്ല. ഈ ജീവിതം പോയാൽ എല്ലാം പോയി എന്ന് നാം കരുതുകയും ചെയ്യുന്നു. ഈ ആധി ഉള്ളിടത്തോളം കാലം നമുക്കൊന്നും ആസ്വദിക്കുവാൻ കഴിയുകയില്ല. നാം മുൾമുനയിലാണ് നിൽക്കുന്നത്. എന്നാൽ നാം സമൂഹത്തിലോ, പ്രപഞ്ചത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുന്നതായി സങ്കല്പിക്കുക. അപ്പോൾ നമുക്ക് ഈശരീരത്തെകുറിച്ചോ ഈ ജീവിതത്തെക്കുറിച്ചോ ആധി പിടിക്കേണ്ട ആവശ്യമില്ല. അപ്പോൾ നമുക്ക് എല്ലാം മറന്ന് സാമൂഹികവും പ്രാപഞ്ചികവുമായ ഈ സത്തയെ അനന്തമായി ആസ്വദിക്കുവാൻ കഴിയും. അതുകൊണ്ട് തന്നെ നമ്മുടെ ഈ ചെറിയ വ്യക്തിത്വത്തെ പരിത്യജിച്ചുകൊണ്ട് അനന്തസത്തയിൽ ലയിച്ചു ചേരുന്നതാണ് അനന്താനന്ദത്തിലേക്കുള്ള ഏക മർഗ്ഗം. ഈ സത്യത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ച നിങ്ങളുടെ ജീവിതത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ട് വരും. നാളിതുവരെ ആസ്വാദനത്തിനുള്ള ഏക മാർഗ്ഗം ഈ ശരീരത്തിൽ തുടരുക തന്നെയാണ് എന്നാണ് നാം ധരിച്ചുവച്ചിരുന്നത്. അതുകൊണ്ടാണ് ശരീരം ഉപേക്ഷിക്കുക എന്നത് നമുക്കിത്രമേൽ ബുദ്ധിമുട്ട് പിടിച്ച കാര്യമായി മാറിയത്. മരണ ഭയം നമ്മെ അത്രമേൽ വേട്ടയാടുകയും ചെയ്തിരുന്നു. ഇതൊരുതരം മൂഢത തന്നെയാണ് എന്ന് നമുക്കിപ്പോൾ മനസ്സിലായി തുടങ്ങിയിരിക്കുന്നു. സത്യം അതിന് നേരെ വിരുദ്ധമാണെന്നും നാമിപ്പോൾ അറിയുന്നു. ഈ ശരീരത്തെ ഉപേക്ഷിക്കുക – അതാകുന്നു അനന്താനന്ദത്തിലേക്കുള്ള ഏക മാർഗ്ഗം.
ഭാവാത്മകമായി ചിന്തിച്ചു തുടങ്ങുമ്പോൾ നമ്മുടെ പരിമിതികൾ താനെ തിരോഭവിക്കുന്നു. ഞാൻ ഈശ്വരൻ തന്നെ എന്ന ചിന്ത അത്യന്തം ഭാവാത്മകമാകുന്നു. അതിനാൽ തന്നെ എനിക്ക് മരണവുമില്ല. എന്നാൽ ഈ ശരീരം മരിക്കുമെന്നത് ഏറെക്കുറെ തീർച്ചയുള്ള കാര്യമാണ്. അപ്പോൾ ഞാനീ ശരീരമല്ല എന്ന നിഗമനത്തിലേക്ക് നാം എത്തിച്ചേരുന്നു. അപ്പോൾ പിന്നെ ഞാനാരാണ്? ഞാൻ എല്ലാമാകുന്നു. അല്ലെങ്കിൽ ഞാനീശ്വരൻ ആകുന്നു. മറിച്ച് ഞാനീ നശ്വരമായ ശരീരമാണെന്ന് ചിന്തിച്ചാൽ എനിക്ക് വലിയ പ്രാരാബ്ധങ്ങളെ ചുമക്കേണ്ടതായി വരും. മാത്രവുമല്ല ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി മാറുകയും ചെയ്യും. സമൂഹത്തോടുള്ള ബന്ധം വിച്ഛേദിക്കുവാനുള്ള മടി കാരണമാണ് നാം സാമൂഹിക ജീവിതത്തിന് വേണ്ടി ഇത്രമാത്രം തത്രപ്പെടുന്നത്. സദാ സമൂഹത്തോടൊപ്പം ആയിരിക്കുവാനുള്ള ഏക മാർഗ്ഗം സമൂഹത്തിൽ തന്നെ ലയിച്ചുചേരുക തന്നെയാകുന്നു. അതിനായി നിങ്ങൾ ബോധപൂർവം പരിശ്രമിക്കേണ്ട ആവശ്യവുമില്ല. (ബോധപൂർവം അത്തരമൊരു ശ്രമം നടത്തുമ്പോൾ നിങ്ങൾ അമിതമായി അഭ്യസിക്കുകയും നിങ്ങൾക്ക് തലവേദന അനുഭവപ്പെടുകയും ചെയ്തേക്കാം). നിങ്ങൾ ഈ വസ്തുത വേണ്ടവണ്ണം മനസ്സിലാക്കിയിരുന്നാൽ ചുറ്റുപാടുകളിലുള്ള ആ ലയനം താനേ സംഭവിച്ചുകൊള്ളും. അപ്പോൾ നിങ്ങൾ അനന്താനന്ദത്തിലേക്ക് വഴുതിവീഴും. പിന്നീട് ഈ ശരീരം സംരക്ഷിക്കേണ്ട ആവശ്യവുമില്ല. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ശ്രമിക്കുവിൻ. ഈ ക്ഷുദ്രമായ വ്യക്തിത്വമാണ് നമ്മുടെ ഏക പ്രശ്നം. അതിനെ വലിച്ചെറിയുവിൻ. ഇപ്രകാരം മോക്ഷപ്രാപ്തിയിലേക്ക് പ്രവേശിക്കുവാൻ നമുക്ക് കഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120