Spiritual

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.

ഇന്ന് മെയ് ഒന്ന്. പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസത്തിലേയ്ക്ക് നമ്മൾ പ്രവേശിച്ചിരിക്കുകയാണ്. പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യത്തേക്കുറിച്ചാണ് ഇന്ന് നമ്മൾ ചിന്തിക്കുന്നത്. ചെറുപ്പം മുതലേ ജപമാല കൈയ്യിലേന്തി പ്രാർത്ഥിക്കുന്ന മാതാപിതാക്കന്മാരേയും സഹോദരങ്ങളേയുമൊക്കെ കണ്ട് വളർന്നവരാണ് നമ്മൾ. ജപമാല മണി കളിലേയ്ക്ക് ആശ്ചര്യ പൂർവ്വം നോക്കുമ്പോൾ എന്താണ് ഉരുവിടുന്നത്, അരോടാണ് പ്രാർത്ഥിക്കുന്നത് എന്ന് കുരുന്നു മനസ്സിൽ തോന്നിയ ചോദ്യങ്ങൾക്കുത്തരം നമ്മുടെ അമ്മമാർ പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ ഞാനും നിങ്ങളുമൊക്കെ നമുടെ ജീവിതത്തിൻ്റെ ഭാഗത്തോട് ചേർത്ത് ജപമാല വെയ്ക്കുകയുണ്ടായി. ഈ മെയ് മാസ വണക്കത്തിലും പരി. അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാർത്ഥനയും ജപമാലയാണ് എന്നുള്ളതും ഒരു വലിയ സത്യമാണ്. അമ്മയുടെ കണ്ണീരും ഈശോയുടെ രക്തവും ചേർത്തുണ്ടാക്കിയെടുത്തതാണ് ജപമാല മണികൾ. ഈശോയുടെ പിഠാനുഭവത്തിൻ്റെ ഓരോ രഹസ്യങ്ങളും ധ്യാനിക്കുമ്പോൾ പീഠാനുഭവ യാത്രയിൽ ഹൃദയം കൊണ്ട് പങ്കുചേർന്ന പരിശുദ്ധ അമ്മയുടെ ഹൃദയത്തിൻ്റെ കണ്ണുനീർ തുള്ളികൾക്കൂടി ഈ ജപമാല മണികളിലുണ്ട്. അതു കൊണ്ട് ജപമാലകൾ ഓരോ ക്രൈസ്തവനും ഏറ്റവും പ്രിയപ്പെട്ടതാണ്. പരിശുദ്ധ അമ്മയുടെ മുമ്പിലായിരിക്കുമ്പോൾ എങ്ങനെയാണ് ഭക്തി പ്രകടിപ്പിക്കേണ്ടത്? അമ്മയെ അമ്മ എന്ന് വിളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പുത്ര സഹജമായ ഭക്തിയാണ് കാണിക്കേണ്ടത്. അത് നമുക്കുണ്ടാകുമ്പോൾ മാതൃത്വത്തിൻ്റെ കരുണയാണ് നമുക്ക് കിട്ടുന്നത്. അമ്മയെ പുത്ര സഹജമായ സ്നേഹത്തോട് സ്നേഹിച്ച് ജപമാല ചൊല്ലുമ്പോൾ അമ്മയുടെ മാതൃത്വത്തിന്റെ സ്നേഹം എനിക്കും നിങ്ങൾക്കും കിട്ടുന്നുണ്ടെങ്കിൽ ആ സ്നേഹം പങ്കുവെയ്ക്കാതിരിക്കാൻ സാധിക്കില്ല. ഏലീശ്വായുടെ ഭവനത്തിലേയ്ക്കോടിയ അമ്മയെപ്പോലെ പരസ്നേഹത്തിൻ്റെ പുണ്യത്തിലേയ്ക്ക് യഥാർത്ഥ മാതൃ ഭക്തർ മാറാൻ തുടങ്ങണം. അമ്മ ഒരാളെ സ്വന്തമാക്കിയാൽ അവർ ഈശോയുടെ സ്വന്തമാണ്. എൻ്റെ വ്യക്തി ജീവിതത്തിൽ പ്രാർത്ഥിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത് ജപമാല പ്രാർത്ഥനയാണ്. ജപമാല പ്രാർത്ഥന ചൊല്ലി അമ്മയുടെ സ്വന്തമാകാൻ ആഗ്രഹിച്ചപ്പോൾ അമ്മയെന്നെ ഈശോയുടെ മണവാട്ടിയെന്ന പദവിയിലേയ്ക്കാണ് നയിച്ചത്. ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ നമ്മൾ ഈശോയുടെ സ്വന്തമാവുകയാണ്. അമ്മയോടുള്ള ഭക്തി നമ്മളെ സ്വർഗ്ഗത്തിൻ്റെ സ്വന്തമാക്കി മാറ്റും.

മരിയഭക്തിയിലൂടെ കടന്നുപോകുമ്പോൾ മാതാവിൻ്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഓർമ്മയിലേയ്ക്ക് കടന്നുവരാറുണ്ട്. നമ്മളെപ്പോലെ തന്നെ ഉണ്ണിയായ ഈശോയും അമ്മയുടെ വിരൽതുമ്പിൽ പിടിച്ചാവും പിച്ചവെച്ചു തുടങ്ങിയത്. അതുപോലെ നമ്മുടെ ജീവിതത്തിലെ ആത്മീയവും ഭൗതീകവുമായ വളർച്ചയിലും നമ്മുടെ വിരൽ തുമ്പ് അമ്മയ്ക്ക് നീട്ടിക്കൊടുക്കണം. നീട്ടപ്പെട്ട അമ്മയുടെ കരങ്ങളിലേയ്ക്ക് നമ്മുടെ വിരൽ തുമ്പുകളെ ചേർത്ത് വെച്ച് നമ്മുടെ കുടുംബത്തെ ഈശോയിലടുപ്പിക്കാൻ പ്രാർത്ഥിക്കണം.
അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ എൻ്റെ മനസ്സിൽ ആദ്യമെത്തുന്നത്, അമ്മയുടെ ജീവിതത്തിൻ്റെ സഹനങ്ങളാണ്. സ്വപ്നത്തിൽ യൗസേപ്പ് പിതാവിന് ലഭിച്ച സന്ദേശമനുസരിച്ച് പ്രസവവേദന മാറുംമുമ്പേ പുൽത്തൊട്ടിയിൽ കിടന്ന ഉണ്ണിയേയും വാരിയെടുത്ത് ഈജിപ്റ്റിലേയ്ക്കുള്ള പാലായനമാണ്. വേദന നിറഞ്ഞ ആ യാത്രയിൽ അമ്മയുടെ സങ്കടങ്ങൾ ആരോടും പരാതിപ്പെട്ടതായി നമ്മൾ എങ്ങും കേട്ടിട്ടില്ല. മെയ് മാസ വണക്കത്തിൻ്റെ ആരംഭത്തിൽ പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിൽ മുന്നോട്ടു പോകുമ്പോൾ നമ്മുടെ ജീവിതത്തിൻ്റെ ഭയപ്പാടുകളും വേദനകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുണ്ടാകുമ്പോൾ അമ്മയോട് പറയാം. അമ്മേ, നിൻ്റെ മാറിൽ ചാരിയിരുന്ന ഈശോയെ എൻ്റെ മാറോട് ചേർത്ത് പിടിക്കാൻ ഒരു കൃപ തരണേ. അപ്പോൾ അമ്മ നമ്മളെ ശക്തിപ്പെടുത്തും. പല അനുഭവങ്ങളും എന്നെ അത് പഠിപ്പിക്കുന്നു.

വലിയ തത്വങ്ങൾക്കോ ബോധ്യങ്ങൾക്കോ അപ്പുറത്ത് നമ്മുടെ ജീവിതത്തിൽ മറിഞ്ഞു വീഴുന്ന എത്രയോ തലങ്ങളുണ്ട്? ഈ ക്രിസ്തീയ യാത്രയിൽ എത്ര തവണ നമ്മൾ കുഴഞ്ഞു വീഴുന്നുണ്ട്? എത്രമാത്രം അഴുക്കുകൾ നമ്മുടെ ആത്മാവിൽ പറ്റിപ്പിടിക്കുന്നുണ്ട്? ഈ മാതൃ ഭക്തി എനിക്കും നിങ്ങൾക്കും ശുദ്ധീകരിക്കപ്പെടുന്ന കൂദാശകളുടെ ഒരനുഭവം തന്ന് ആത്മാവിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ തുടച്ചു മാറ്റാൻ സാധിക്കട്ടെ. ഈ വണക്കമാസ നാളിൽ അതിനായി പ്രാർത്ഥിക്കാം.

സുകൃതജപം.
കൃസ്ത്യാനികളുടെ സഹായമായ മറിയമേ! ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ…

പരിശുദ്ധ ദൈവമാതാവിൻ്റെ ഒരു ഗാനവും ചേർക്കുന്നു

മഹാമാരിക്ക്‌ശേഷം സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ പുനഃരാരംഭിക്കുന്നു.മെയ് മാസ കൺവെൻഷൻ 14 ന് ബെഥേലിൽ . ഫാ.ഷൈജു നടുവത്താനിയും ബ്രദർ സന്തോഷ് കരുമത്രയും നയിക്കും .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെക്കാലം ഓൺലൈനിൽ നടന്നുവന്നിരുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ വീണ്ടും ബർമിങ്ഹാം ബെഥേൽ സെന്റെറിൽ പുനഃരാരംഭിക്കുന്നു .
മെയ് മാസം 14 ന് സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ സഭയുടെ ആനുകാലിക ശബ്ദം ഷെക്കീനായ് മിനിസ്ട്രി , ലൈവ് ടി വി എന്നിവയുടെ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര പങ്കെടുക്കും .

ലോക പ്രശസ്ത സുവിശേഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ രൂപം കൊടുത്ത സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിക്കുശേഷം വീണ്ടും പുനഃരാരംഭിക്കുമ്പോൾ അത് മുൻപത്തേതുപോലെ വീണ്ടും യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് സഭയ്ക്ക് താങ്ങും തണലുമായിത്തീരും . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

 

ബിനോയ് എം. ജെ.

ആത്മസ്നേഹം സ്വാർത്ഥതയാണെന്ന് ഏത് മഠയനാണ് പറഞ്ഞത് ? ഒരു പക്ഷേ ആരും അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല. എങ്കിലും അങ്ങനെ ഒരു ധാരണ മനുഷ്യമനസ്സുകളിൽ രൂഢമൂലമാണ്. അതുകൊണ്ട് തന്നെ സ്വയം സ്നേഹിക്കുന്നതിൽ മനുഷ്യർ വിമുഖത കാണിക്കുന്നു. അസംതൃപ്തിയും, അപകർഷതയും, ആഗ്രഹങ്ങളും അതിന്റെ പരിണതഫലങ്ങളാണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? സ്വയം സ്നേഹിക്കുമ്പോഴാണോ സ്വയം വെറുക്കുമ്പോഴാണോ ഒരാൾ നല്ലവനും ശ്രേഷ്ഠനുമാകുന്നത്? നിങ്ങൾക്ക് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാം – ഒന്നുകിൽ സ്വയം സ്നേഹിക്കാം അല്ലെങ്കിൽ സ്വയം വെറുക്കാം. രണ്ടും കൂടി ചെയ്യുവാനാവില്ല.

സ്നേഹത്തെ ക്രിസ്തുമതക്കാർ പരമമായ മൂല്യമായി കരുതുന്നു. എല്ലാവരെയും അനന്തമായി സ്നേഹിക്കുവാനുള്ള കഴിവ് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതെങ്ങനെ ഉണ്ടാക്കിയെടുക്കാം? എല്ലാവരെയും കുറെയൊക്കെ സ്നേഹിക്കുവാൻ നമുക്ക് കഴിഞ്ഞേക്കാം. എന്നാൽ എങ്ങനെയാണ് എല്ലാവരെയും അനന്തമായി സ്നേഹിക്കുന്നത്? അതിന് ഒരു മാർഗ്ഗമുണ്ട്! ആദ്യമേ നമ്മെത്തന്നെ അനന്തമായി സ്നേഹിക്കുക! ആത്മസ്നേഹം കരകവിഞ്ഞൊഴുകുമ്പോൾ അത് മറ്റുള്ളവരിലേക്ക് എത്തിച്ചേരുന്നു. അനന്തസ്നേഹത്തിന്റെ ഉറവിടം നമ്മുടെ ഉള്ളിലുണ്ട്. ആ സ്നേഹത്തെ തടയാതിരിക്കുക! ഞാൻ എന്നെത്തന്നെ അനന്തമായി സ്നേഹിക്കുമ്പോൾ എനിക്ക് മറ്റുള്ളവരുടെ സ്നേഹം ആവശ്യമില്ല. പിന്നീട് ഞാൻ സ്നേഹത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുകയുമില്ല. അവർ എന്നെ സ്നേഹിക്കുകയോ സ്നേഹിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്കത് വിഷയമല്ല. അപ്പോൾ ഞാൻ എന്നിൽ തന്നെ സംതൃപ്തനാകുന്നു. ആ സംതൃപ്തിയുടെ പൂർണ്ണതയിൽ എന്നിൽ നിന്നും നിരുപാധികസ്നേഹം പുറത്തേക്ക് ഒഴുകുന്നു.

നമ്മുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ആ ഈശ്വരനെ നാം എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്? വാസ്തവത്തിൽ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നാം പുറത്ത് അന്വേഷിക്കുന്നു- അതാണതിന്റെ സത്യം. ആശയക്കുഴപ്പവും പ്രശ്നങ്ങളും ഉണ്ടാകാതിരിക്കുന്നത് പിന്നെങ്ങിനെയാണ്? നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിച്ചുതുടങ്ങുവിൻ. അതാകുന്നു ഏറ്റവും വലിയ ഈശ്വരപൂജ. മറിച്ച് നിങ്ങൾ നിങ്ങളെത്തന്നെ വെറുത്ത് തുടങ്ങിയാൽ നിങ്ങൾ ഈശ്വരനിന്ദ ചെയ്യുന്നു.

നിങ്ങൾ നിങ്ങളെക്കാൾ പ്രാധാന്യം മറ്റുള്ളവർക്കും സമൂഹത്തിനും കൊടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഈശ്വരനെ പുറത്തന്വേഷിക്കുന്നയാളാണ്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ സദാ സ്വയം വിമർശിച്ചുകൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള ആത്മവിമർശനം ഒരു ഫർണസ്സിലിട്ട് സ്വയം പുഴുങ്ങുന്നതിന് തുല്യമാണ്. നിങ്ങളുടെ ആത്മാവ് സദാ വെന്തുരുകിക്കൊണ്ടേയിരിക്കും. നിങ്ങൾക്ക് ആനന്ദത്തിന്റെ ഒരു തരിപോലും അനുഭവിക്കുവാൻ കഴിയുകയില്ല. മാത്രവുമല്ല മറ്റുള്ളവർ നിങ്ങളെ വെറുക്കുകയും ചെയ്യും.

നിങ്ങളുടെ ബുദ്ധി നിങ്ങൾക്ക് ഉപയോഗിക്കാനുള്ള ഏറ്റവും നല്ല ഉപകരണമാണ്. അത് ഒരു കത്തി പോലെയാണ്. അത് കൊണ്ട് നിങ്ങൾക്ക് എന്തും മുറിക്കാൻ കഴിയും. അത് ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് നിങ്ങളുടെ വയർ കുത്തി കീറുവാനും കഴിയും. അതുപോലെ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങൾക്ക് സർഗ്ഗാത്മകമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ ബുദ്ധി നിങ്ങൾക്ക് എതിരായി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. അത് ബുദ്ധിയുടെ കുഴപ്പമല്ല. നിങ്ങൾ അതിനെ തെറ്റായി ഉപയോഗിക്കുന്നു. നിങ്ങൾ സ്വയം വിമർശിക്കുമ്പോൾ നിങ്ങളുടെ ബുദ്ധി നിങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ ഇല്ലെന്ന് കരുതുന്നതുകൊണ്ടാണ് ഇപ്രകാരം നിങ്ങൾ സ്വയം വിമർശിക്കുന്നത്. ഒരുപക്ഷെ നിങ്ങളുടെയുള്ളിൽ ചെകുത്താനാണ് വസിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. ഇത്തരം തെറ്റുകളെ തിരുത്തുക. അപ്പോൾ നിങ്ങൾ പരിപൂർണ്ണരാവും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം . ലോകപ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ മെഡ് ജുഗോറിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി , രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ വികാരി ജെനെറൽ മോൺ . ജിനോ അരീക്കാട്ട് എം . സി. ബി . എസ് , റെവ ഫാ. ജോ മൂലശ്ശേരി വി . സി . റെവ. ഫാ. മാത്യു മുള യോലി ,റെവ . ഫാ. ആൻഡ്രൂസ് ചെതലൻ , ബഹു സിസ്റ്റേഴ്സ് രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അല്മായരും ഉൾപ്പെടെ നൂറ്റി ഇരുപത്തിയാറോളം പേർ പങ്കെടുത്തു . സന്ദർശന വേളയിൽ മെഡ്ജുഗോറിയിലെ അപ്പസ്തോലിക് ആർച്ച് ബിഷപ് ആൽഡോ കവല്ലി യുമായി മാർ ജോസഫ് സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി .

ബിനോയ് എം. ജെ.

നാമെല്ലാവരും ജീവിതവിജയം ആഗ്രഹിക്കുന്നവരും പരാജയത്തെ ഒഴിവാക്കുവാൻ വ്യഗ്രത കാട്ടുന്നവരും ആണ്. ഇപ്രകാരം നാം ജീവിതത്തെ രണ്ടായി വിഭജിക്കുന്നു. വിജയത്തോടൊപ്പം സുഖവും പരാജയത്തോടൊപ്പം ദു:ഖവും വന്നുചേരുന്നു. വാസ്തവത്തിൽ വിജയവും പരാജയവും എന്ന രണ്ടു കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടോ?അത് നമ്മുടെയും നാം ജീവിക്കുന്ന സമൂഹത്തിന്റെയും സൃഷ്ടിയാകുവാനേ വഴിയുള്ളൂ. നാം ചെറുപ്പം മുതലേ ഒരു പ്രത്യേക രീതിയിൽ ചിന്തിച്ചു തുടങ്ങുന്നു. അത് നമ്മുടെ ജീവിതകാലം മുഴുവൻ മാറാതെ കിടക്കുകയും ചെയ്യുന്നു. ഇത് എന്തുമാത്രം പ്രശ്നങ്ങളാണ് നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നതെന്ന് ഒരുപക്ഷേ നാം ശ്രദ്ധിക്കുന്നുണ്ടാവില്ല.

കർമ്മം ചെയ്യുന്നതോടൊപ്പം അതിന്റെ പ്രതിഫലത്തെക്കുറിച്ചും ചിന്തിക്കുന്ന ശീലം മനുഷ്യനിൽ രൂഢമൂലമാണ്. പ്രതിഫലത്തെക്കുറിച്ചുള്ള ചിന്തകളാണ് ജയപരാജയങ്ങളെയും സുഖദു:ഖങ്ങളെയും കൊണ്ടുവന്ന് തരുന്നത്. പ്രതിഫലത്തെ തള്ളിക്കളഞ്ഞാൽ ജീവിതം മുഴുവൻ കർമ്മാനുഷ്ഠാനം മാത്രമാണെന്ന് കാണുവാൻ കഴിയും. അവിടെ ജയപരാജയങ്ങളോ സുഖദു:ഖങ്ങളോ ഉണ്ടാവുകയില്ല. അനന്തമായ ആനന്ദം ഒന്നുമാത്രമേ അവിടെ ഉണ്ടാവൂ..ഇതിനെ നിഷ്കാമകർമ്മം എന്ന് വിളിക്കാം.

ഇപ്രകാരം നിഷ്കാമകർമ്മം അനുഷ്ഠിക്കുവാൻ ജീവിതത്തെ കുറിച്ച് അവശ്യം കുറേ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടിയിരിക്കുന്നു. അതിൽ ഒന്നാമത്തേത് ജീവിതത്തിൽ അങ്ങോളമിങ്ങോളം നിലനിൽക്കുന്ന സമത്വത്തെക്കുറിച്ചുള്ള അറിവാണ്. നാമെല്ലായിടത്തും അസമത്വം കാണുന്നവരാണ്. അസമത്വം കാണുവാൻ ആർക്കും കഴിയും. അതൊരുതരം വികൽപമാണ്. എന്നാൽ എല്ലായിടത്തും സമത്വം കാണുവാൻ പക്വതയുള്ള ഒരു മനസ്സും കരുത്തുറ്റ ഒരു തലച്ചോറും ആവശ്യമാണ്. ‘പരമഹംസർ’ എന്നാണ് അത്തരക്കാരെ ഭാരതീയതത്വചിന്തയിൽ വിളിക്കുന്നത്.

ജീവിതത്തിൽ എന്തൊക്കെ തന്നെ നേടിയാലും നഷ്ടപ്പെട്ടാലും, എവിടെയൊക്കെതന്നെ എത്തിച്ചേർന്നാലും ഇല്ലെങ്കിലും നിങ്ങളുടെ ആനന്ദത്തിൽ മാറ്റമൊന്നും വരുന്നില്ല. ശൈശവത്തിൽ നിങ്ങൾ കാര്യമായ നേട്ടങ്ങൾ ഒന്നും ആർജ്ജിച്ചെടുത്തിട്ടില്ല. വലിയ പദവികളിൽ ഒന്നും എത്തിച്ചേർന്നിട്ടുമില്ല. നിങ്ങൾ ഏറെക്കുറെ ഒരു സ്വപ്നലോകത്താണ് ജീവിച്ചിരുന്നത്. എന്നിട്ടും നിങ്ങൾക്ക് എന്തോരാനന്ദമായിരൂന്നു? യൗവനമാകുമ്പോഴേക്കും നിങ്ങൾ പലതും നേടിയെടുത്ത് കഴിഞ്ഞിരിക്കും. പല പദവികളിലും എത്തിച്ചേർന്നും കഴിഞ്ഞിരിക്കും. നിങ്ങളുടെ മനസ്സ് കൂടുതൽ യാഥാർഥ്യത്തിലേക്കും വരുന്നു. പക്ഷേ നിങ്ങളുടെ ആനന്ദത്തിൽ വർദ്ധന ഒന്നും സംഭവിക്കുന്നില്ല!

വിജയം മധുരത്തിൽ പൊതിഞ്ഞ കയ്പാണ്. ആദ്യം നിങ്ങൾ അതിൽ സന്തോഷിക്കും. ക്രമേണ നിങ്ങൾക്ക് അതിന്റെ കയ്പ്പ് അനുഭവപ്പെട്ട് തുടങ്ങുന്നു. പരാജയമാവട്ടെ ആദ്യം കയ്ക്കും, പിന്നീട് മധുരിക്കും. മഠയന്മാരെ ഇവയുടെയൊക്കെ പിറകെ ഓടൂ. വിജയമാണെങ്കിലും പരാജയമാണെങ്കിലും ആനന്ദത്തിൽ മാറ്റമൊന്നും സംഭവിക്കുന്നില്ല. നേട്ടങ്ങൾ കൊയ്താലും ഇല്ലെങ്കിലും സൂര്യോദയം ഒരുപോലെ മനോഹരവും ആസ്വാദ്യകരവും ആണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? സമ്പന്നൻ ദരിദ്രനേക്കാൾ ഉപരിയായി പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നുണ്ടോ?വിജയവും പരാജയവും കൃത്രിമമാണ്. വാസ്തവത്തിൽ അങ്ങനെ രണ്ടു സംഗതികൾ ജീവിതത്തിൽ ഇല്ല. ഇത് മനസ്സിലാക്കുന്നവൻ അനന്താനന്ദം അനുഭവിച്ചു തുടങ്ങുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

കോവിഡ് മഹാമാരിയിൽനിന്ന് ഭാഗിഗമായി മുക്തരായതിനു ശേഷമുള്ള വലിയ ആഴ്ച ഈസ്റ്റർ ആഘോഷങ്ങൾ ലെസ്റ്ററിൽ ഭക്തി സാന്ദ്രമായി.വലിയ ജനക്കൂട്ടത്തിനു സാക്ഷ്യമായിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകത. ദേവാലയത്തിന്റെ ഹാളിൽ അനുബന്ധ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വലിയ ആഴ്ചയിലെ കർമങ്ങൾക്ക് വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ നേതൃത്വം നൽകി . ദീർഘ ഇടവേളയ്ക്കു ശേഷമുള്ള ഒത്തുചേരൽ എല്ലാവർക്കും പ്രാർത്ഥനയുടെയും പങ്കുവെയ്ക്കലിന്റെയും ഓർമ പുതുക്കലായി.

സ്പിരിച്ച്വൽ ഡെസ്ക്ക്, മലയാളം യുകെ

നേപ്പിള്‍സിനും റെഗ്ഗിയോക്കുമിടക്കുള്ള കാലാബ്രിയായിലെ മെഡിറ്റേറേനിയന്‍ കടലിനു സമീപമുള്ള പൗളായെന്ന കൊച്ചു നഗരത്തിലാണ് ജെയിംസ്- മാര്‍ട്ടോട്ടില്ലെ ദമ്പതികള്‍ ജീവിച്ചിരുന്നത്. ദൈവത്തിനു വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനായി തങ്ങള്‍ക്ക് ഒരു മകനെ തരണമെന്ന് ആ ദമ്പതികള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. നിരന്തരമായ അവരുടെ പ്രാര്‍ത്ഥന മൂലം 1416-ല്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായ പുത്രന് അവര്‍ തങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമം നല്‍കുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ ഫ്രാന്‍സിസ് ഉപവാസത്തിലും, ഏകാന്തതയിലും, പ്രാര്‍ത്ഥനയിലും ആനന്ദം കണ്ടെത്തി. അദ്ദേഹത്തിന് 13 വയസ്സായപ്പോള്‍ അവന്റെ പിതാവ്‌ അവനെ സെന്റ്‌ മാര്‍ക്കിലുള്ള ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സിന്റെ ആശ്രമത്തില്‍ ചേര്‍ത്തു. അവിടെ വെച്ചാണ് അവന്‍ വായിക്കുവാനും സന്യാസജീവിതത്തിന്റെ ബാലപാഠങ്ങളും സ്വായത്തമാക്കിയത്. അനാവശ്യ സംസാരവും, മാംസ ഭക്ഷണവും അദ്ദേഹം വര്‍ജ്ജിച്ചു.

ഏതാണ്ട് ഒരു വര്‍ഷത്തോളം അവിടെ കഴിഞ്ഞതിനു ശേഷം വിശുദ്ധന്‍, തന്റെ മാതാപിതാക്കള്‍ക്കൊപ്പം അസ്സീസ്സിയിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. തിരികെ പൗളായില്‍ എത്തിയ വിശുദ്ധന്‍ 1432-ല്‍ മാതാപിതാക്കളുടെ അനുവാദത്തോടെ കടല്‍തീരത്തോടു ചേര്‍ന്ന ജനവാസമില്ലാത്ത സ്ഥലത്ത് ഒരു പാറയുടെ മൂലയില്‍ ഒരു ഗുഹ സ്വയം നിര്‍മ്മിക്കുകയും അവിടെ ഏകാന്തവാസം ആരംഭിക്കുകയും ചെയ്തു. അപ്പോള്‍ വിശുദ്ധനു വെറും പതിനഞ്ചു വയസ്സ് മാത്രമായിരുന്നു പ്രായം. വെറും പാറയില്‍ ആയിരുന്നു വിശുദ്ധന്റെ ഉറക്കം, സസ്യങ്ങള്‍ മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. അദ്ദേഹത്തിനു ഏതാണ്ട് 20 വയസ്സോളമായപ്പോള്‍ രണ്ടുപേര്‍ കൂടി വിശുദ്ധന്റെ ഒപ്പം ചേര്‍ന്നു.

തുടര്‍ന്ന് കുറെ ആള്‍ക്കാര്‍ കൂടി അവര്‍ക്കായി മൂന്ന് മുറികളും ഒരു ചെറിയ ദേവാലയവും പണിതു കൊടത്തു. അവിടെ അവര്‍ പ്രാര്‍ത്ഥനകളും, ദൈവ സ്തുതിഗീതങ്ങളുമായി കഴിഞ്ഞു. ഇടവകയില്‍ നിന്നും ഇടയ്ക്ക്‌ ഒരു പുരോഹിതന്‍ വന്നു അവര്‍ക്ക്‌ കുര്‍ബ്ബാന ചൊല്ലികൊടക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു അവരുടെ സന്യാസ സമൂഹത്തിന്റെ ആദ്യത്തെ അടിസ്ഥാനം. 1436 ആയപ്പോഴേക്കും അവരുടെ സംഖ്യ ഒരുപാടു വര്‍ദ്ധിച്ചു.

1454 ആയപ്പോഴേക്കും കോസെന്‍സായുടെ മെത്രാപ്പോലീത്തയുടെ അംഗീകാരത്തോടെ ഈ സന്യസ്ഥര്‍ക്കായി അതേ സ്ഥലത്ത് തന്നെ ഒരു വലിയ ദേവാലയവും ആശ്രമവും പണികഴിപ്പിച്ചു. ഇതിന്റെ നിര്‍മ്മിതിയില്‍ ജനങ്ങളുടെ സഹകരണം വളരെ വലുതായിരുന്നു. ഇതിന്റെ നിര്‍മ്മാണ വേളയില്‍ വിശുദ്ധ ഫ്രാന്‍സിസ് നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ വിശുദ്ധന്‍ തന്റെ സന്യാസസമൂഹത്തില്‍ ഒരു ക്രമവും, അച്ചടക്കവും നിലവില്‍ വരുത്തി. വിശുദ്ധന്റെ അവസാനകാലത്തോളം അദ്ദേഹത്തിന്റെ കിടക്ക വെറും തറയോ, ഒരു പലകകഷണമോ ആയിരുന്നു. രാത്രിയില്‍ വെറും അപ്പവും ജലവുമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ചില പ്രത്യേക അവസരങ്ങളില്‍ രണ്ടു ദിവസത്തോളം അദ്ദേഹം യാതൊരു ഭക്ഷണവും കഴിക്കാതെ കഴിഞ്ഞിരുന്നു.

ഏതാണ്ട് 20 വയസ്സായപ്പോള്‍ തന്നെ തേടിവന്നിരുന്നവര്‍ക്കെല്ലാം വിശുദ്ധന്‍ ഒരു ഉപദേശകനും, ദൈവീക അരുളപ്പാടുമായിരുന്നു. തന്റെ എളിമയാല്‍ തന്നെ വിശുദ്ധന്‍ ദൈവീകത നിറഞ്ഞവനായിരുന്നു. മറ്റുള്ള എല്ലാ സന്യാസസഭകളുടേയും മുഖമുദ്രയായ സവിശേഷതകള്‍ വിശുദ്ധന്‍ തന്റെ സന്യാസ-സഭയില്‍ സ്വാംശീകരിച്ചു. എന്നാല്‍ ക്രിസ്തീയ നന്മകളില്‍ ഏറ്റവും സവിശേഷമായ ‘എളിമയ്ക്ക്’’ അദേഹം കൂടുതല്‍ പ്രാമുഖ്യം നല്‍കി. തങ്ങളെ സ്വയം വെളിപ്പെടുത്തുന്ന ഒരു നാമവും അദ്ദേഹം തന്റെ സന്യാസസമൂഹത്തിനു നല്‍കി.

അനുതാപവും, കാരുണ്യവും, എളിമയുമായിരുന്നു വിശുദ്ധന്റെ നിയമസംഹിതയുടെ അടിസ്ഥാനം. ശാശ്വതമായി നോമ്പു നോക്കുവാന്‍ വിശുദ്ധ ഫ്രാന്‍സിസ് തന്റെ അനുയായികളെ ഉപദേശിച്ചു. പുരാണ നിയമങ്ങളില്‍ നോമ്പു കാലത്ത്‌ നിഷിദ്ധമായിരുന്നതെല്ലാം വര്‍ജ്ജിക്കുവാന്‍ അദ്ദേഹം തന്റെ അനുയായികളെ പ്രേരിപ്പിച്ചു. തന്റെ കാരുണ്യപൂര്‍വ്വമായ മനോഭാവം സന്യാസസമൂഹത്തിന്റെ മുഖമുദ്രയും, അടയാളവുമാക്കി. എളിമ അദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പുണ്യമായിരിന്നു. എപ്പോഴും മറ്റുള്ള മനുഷ്യരില്‍ നിന്നുമകന്ന് ഏകാന്തവാസം നയിക്കുവാനായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് ഇഷ്ടപ്പെട്ടിരുന്നത്.

ദൈവീകഭവനത്തിലെ ഏറ്റവും എളിയ സന്യസ്ഥര്‍ പാപ്പായുടെ അംഗീകാരത്തിനായി അപേക്ഷിച്ചു. 1471-ല്‍ കോസെന്‍സായിലെ മെത്രാപ്പോലീത്ത നമ്മുടെ വിശുദ്ധന്റെ സഭയേയും അതിന്റെ നിയമാവലിയേയും അംഗീകരിച്ചു. 1474 മെയ് 23ന് പാപ്പാ സിക്സ്റ്റസ് നാലാമന്‍ വിശുദ്ധന്റെ സഭയെ പാപ്പയുടെ ഔദ്യോഗിക രേഖയാല്‍ അംഗീകരിക്കുകയും വിശുദ്ധ ഫ്രാന്‍സിസിനെ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി നിയമിക്കുകയും ചെയ്തു. 1476-ല്‍ വിശുദ്ധന്‍ പാറ്റെര്‍ണോയില്‍ ഒരു ആശ്രമം കൂടി സ്ഥാപിച്ചു. പിന്നീട് സ്പെസ്സായില്‍ ഒരാശ്രമവും കൂടി തുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 1479-ല്‍ വിശുദ്ധന്‍ സിസിലിയിലേക്ക് ക്ഷണിക്കപ്പെട്ടു, അവിടെ അദ്ദേഹം അനേകം ആശ്രമങ്ങള്‍ സ്ഥാപിച്ചു.

കലാബ്രിയായില്‍ തിരിച്ചെത്തിയ വിശുദ്ധന്‍ 1480-ല്‍ റോസ്സന്നോ രൂപതയില്‍ ഒരു ആശ്രമം കൂടി സ്ഥാപിച്ചു. രാജാവായ ഫെര്‍ഡിനാന്‍‌ഡിനേയും, അദ്ദേഹത്തിന്‍റെ രണ്ടു മക്കളേയും വിശുദ്ധന്‍ ഉപദേശിച്ചതും, തങ്ങളുടെ അനുവാദം കൂടാതെ അവിടെ ആശ്രമം പണിതതും അവര്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ അവര്‍ വിശുദ്ധനെതിരെ അടിച്ചമര്‍ത്തല്‍ തുടങ്ങി. എന്നാല്‍ രാജാവിന്റെ മൂന്നാമത്തെ മകനായിരുന്ന ഫ്രെഡറിക്ക് വിശുദ്ധന്റെ ഒരു സുഹൃത്തായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ തുര്‍ക്കികള്‍ കീഴടക്കുമെന്ന കാര്യം വിശുദ്ധന്‍ നിരവധി ആളുകളോട് പ്രവചിച്ചിരുന്നതുപോലെ തന്നെ 1453 മെയ് 29ന് തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി. കൂടാതെ നേപ്പിള്‍സിലെ പ്രധാന നഗരമായ ഒട്രാന്റോയും തുര്‍ക്കികള്‍ കീഴടക്കുമെന്ന കാര്യവും വിശുദ്ധന്‍ പ്രവചിച്ചിരുന്നു.

വിശുദ്ധന്റെ അത്ഭുതകരമായ പ്രവചനങ്ങളെ ക്കുറിച്ച് നിരവധി പ്രമുഖരായ ആളുകള്‍ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശുദ്ധീകരണ നടപടികള്‍ക്കായി ഗ്രനോബിളിലെ മെത്രാനായ ലോറന്‍സ്, ലിയോ പത്താമന്‍ പാപ്പാക്കെഴുതിയ കത്തില്‍ ഇപ്രകാരം പറയുന്നു, “ഏറ്റവും പരിശുദ്ധനായ പിതാവേ, എനിക്കും ദൈവത്തിനും മാത്രമറിയാവുന്ന നിരവധി കാര്യങ്ങള്‍ അദ്ദേഹം എനിക്ക് വെളിപ്പെടുത്തി”. മാത്രമല്ല കോസെന്‍സായിലെ കാനന്‍ ആയിരുന്ന ചാള്‍സ് പിര്‍ഹോയും, വിശുദ്ധന്‍ പത്തു വര്‍ഷം മുന്‍പ് തന്റെ കടുത്ത പല്ലുവേദന മാറ്റിയ കാര്യം സാക്ഷ്യപ്പെടുത്തിയിരിന്നു.

വിശുദ്ധ ഫ്രാന്‍സിസ് തന്റെ ദേവാലയനിര്‍മ്മാണത്തില്‍ സഹായിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് തീര്‍ത്തും അപരിചിതനായിരുന്ന ഒരു ഒരു ദേവാലയ പുരോഹിതനും, മറ്റൊരാളും വിശുദ്ധനെ കാണുവാനായി എത്തി. ആചാരമനുസരിച്ച് വിശുദ്ധന്റെ കൈ ചുംബിക്കുവാന്‍ ശ്രമിച്ച അവരെ തടഞ്ഞു കൊണ്ട്, താനാണ് 30 വര്‍ഷത്തോളം ദൈവത്തിനു കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന പുരോഹിതനായ അദ്ദേഹത്തിന്റെ കരം ചുംബിക്കേണ്ടതെന്നു വിശുദ്ധന്‍ തനിക്ക് അപരിചിതനായ ആ പുരോഹിതനോട് പറഞ്ഞുവെന്നും, അവര്‍ അതുകേട്ട് അത്ഭുതപ്പെട്ടുവെന്നും പറയപ്പെടുന്നു.

കൂടാതെ കത്തുന്ന തീക്കനല്‍ തന്റെ കയ്യില്‍ പിടിച്ചുകൊണ്ട് യാതൊരു പരിക്കും കൂടാതെ നില്‍ക്കുന്ന വിശുദ്ധനെ കണ്ടു അത്ഭുതപ്പെട്ട ആ പുരോഹിതനോട് വിശുദ്ധന്‍ പറഞ്ഞു, “പൂര്‍ണ്ണമായ ഹൃദയത്തോട് കൂടി ദൈവത്തെ സേവിക്കുന്നവനെ എല്ലാ ജീവികളും അനുസരിക്കേണ്ടതുണ്ട്”. ഈ വാക്യം ലിയോ പത്താമന്‍ പാപ്പാ വിശുദ്ധന്റെ വിശുദ്ധീകരണത്തിനുള്ള തന്റെ ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ സഹോദരിയുടെ മരിച്ചുപോയ യുവാവായ മകന്റെ ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ ഉടനെ അവന്റെ മൃതദേഹം തന്റെ മുറിയില്‍ കൊണ്ടുവരുവാന്‍ വിശുദ്ധന്‍ അവശ്യപ്പെടുകയും അവനെ പരിപൂര്‍ണ്ണ ആരോഗ്യത്തോട് കൂടി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു എന്നൊരു ഐതിഹ്യവും വിശുദ്ധനെ കുറിച്ച് നിലവിലുണ്ട്. ആ യുവാവായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ സഭാംഗമായി മാറിയ നിക്കോളാസ് അലെസ്സോ.

വിശുദ്ധന്‍ ഫ്രാന്‍സില്‍ എത്തിയപ്പോള്‍ അവിടെ പ്ലേഗ് രോഗം മൂലം കഷ്ടപ്പെട്ട നിരവധി പേരെ അദ്ദേഹം സുഖപ്പെടുത്തി. ഫ്രാന്‍സിലും വിശുദ്ധന്‍ നിരവധി ആശ്രമങ്ങള്‍ പണിതു. 1508 ഏപ്രില്‍ 2നു വിശുദ്ധനു 91 വയസ്സ് പ്രായമുള്ളപ്പോളാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. 1510-ല്‍ ലിയോ പത്താമന്‍ പാപ്പ, ഫ്രാന്‍സീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1562 വരെ വിശുദ്ധന്റെ മൃതദേഹം പ്ലെസ്സിസ്-ലെസ്-ടൂര്‍സിലെ ദേവാലയത്തില്‍ അഴുകാതെ ഇരുന്നിരുന്നു. പിന്നീട് ഹുഗോനോട് സ് ദേവാലയം നശിപ്പിക്കുകയും വിശുദ്ധന്റെ മൃതദേഹം അഗ്നിക്കിരയാക്കുകയും ചെയ്തു.

തിരുനാളുകളുടെ തിരുനാളായ ഉയർപ്പിൻെറ മംഗളങ്ങൾ ഏവർക്കും ആശംസിക്കുന്നു. കുരിശു മരണംവരെ അനുസരണം ഉള്ളവനായി തന്നെത്തന്നെ താഴ്ത്തിയ ഈശോ മരണമെന്ന അവസാന ശത്രുവിനെ നശിപ്പിച്ചാണ് മൂന്നാം ദിവസം എഴുതപ്പെട്ടിരിക്കുന്നതുപോലെ ഉത്ഥാനം ചെയ്തത്. ഈശോയുടെ ഉത്ഥാനത്തിലൂടെ ആദ്യ മനുഷ്യനായ ആദം ജീവൻ ഉള്ളവനായി തീർന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായി തീർന്നു. നമ്മുടെ കർത്താവും നമ്മുടെ ദൈവുമായ ഈശോമിശിഹായ്ക്ക് ഇനി മരണമില്ല. അതുപോലെ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും ഈശോയ്ക്ക് നൽകപ്പെട്ടിരിക്കുന്നു. ഇതാണ് സുവിശേഷം ഈ സുവിശേഷം എല്ലാവരും കേട്ട് വിശ്വസിച്ച് മാമോദിസ സ്വീകരിക്കുകയും അതെല്ലാം അനുസരിക്കുകയും ചെയ്യണം.

യേശുവിൽ വിശ്വസിക്കുന്നവരിലൂടെ ജീവിക്കാനും സംസാരിക്കാനും പ്രവർത്തിക്കാനും യുഗാന്ത്യം വരെ ഈശോ തിരുസഭയുടെ കൂടെ ഉണ്ടായിരിക്കും. പാപത്തെയും, മരണത്തെയും, സാത്താനെയും, ലോകത്തെയും പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റ ഈശോ നമ്മോടു കൂടെ യാത്ര ചെയ്യുന്നു, നമ്മോട് സംസാരിക്കുന്നു, വചനം വ്യാഖ്യാനിക്കുന്നു, സമാധാനമായി തന്നെ തന്നെ നമുക്ക് നൽകുന്നു, വിശുദ്ധ ലിഖിതങ്ങൾ നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുന്നു, അനുഗ്രഹിക്കുന്നു, വിശുദ്ധികരിക്കുന്നു.സമാധാനമായി തന്നെ തന്നെ നമുക്ക് നൽകുന്നു. ഗ്രഹിക്കാൻ നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുന്നു. പിതാവിൻെറ സന്നിധിയിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. കർത്താവായ ഈശോ മിശിഹായോട് ഐക്യപ്പെട്ട് പാപ രഹിതരായി, മരണം ഇല്ലാത്തവരായി, ശിക്ഷാവിധി ഇല്ലാത്തവരായി ജീവിക്കുവാൻ കർത്താവ് നമ്മെ എല്ലാവരെയും കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും കരുണ കാണിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. എല്ലാവർക്കും ഉയിർപ്പ് തിരുനാളിന്റെ മംഗളങ്ങൾ

ഫാ. ഹാപ്പി ജേക്കബ്

വി. ലൂക്കോസ് 24: 5 നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ഗോഗുൽത്തായിൽ നിന്നും ശവക്കല്ലറയിലേക്കും ഇന്ന് ആ അവസ്ഥയിൽ നിന്ന് മഹത്വത്തിലേക്കും അവൻ കടന്നിരിക്കുന്നു. കർത്താവ് എഴുന്നേറ്റിരിക്കുന്നു . നിശ്ചയമായും അവൻ ഉയിർത്തെഴുന്നേറ്റു . ഇതാകട്ടെ നമ്മുടെ ചിന്തയും സംസാരവും . ഇപ്പോൾ മരിച്ചവനായല്ല ; ജീവനുള്ളവനായിട്ടത്രേ അവൻ നമുക്കുള്ളത്. ഇത് അത്ഭുതമാണ്, മഹത്വമാണ്, ഉൾക്കൊള്ളുവാൻ പ്രയാസവുമാണ്. മരണം അന്ത്യമല്ല എന്ന് നമ്മുടെ കർത്താവ് നമുക്ക് കാണിച്ചു തന്നു .

സുഗന്ധം പൂശുവാൻ കല്ലറയ്ക്ക് പോയവർ കല്ല് മാറ്റപ്പെട്ടതും അവൻ അവിടെ ഇല്ല എന്നും വ്യക്തമാക്കുന്നു. ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു എന്ന് ഇക്കാലത്ത് തന്നെ പഠിപ്പിച്ചു.

ഇന്നും നാം അവനെ കല്ലറയിൽ മരിച്ചവരുടെ ഇടയിൽ ആണ് എന്ന് കരുതുന്നവരാണ്. എന്നാൽ ജീവനുള്ളവനായി ജീവൻ നൽകുന്നവനായി അവൻ കൂടെ ഉണ്ട് . അവൻ പുനരുത്ഥാനം ചെയ്തതുപോലെ പാപത്തിന്റെ ദാസ്യത്തിൽ നിന്ന് മോചനം നൽകി , ജീവൻ അല്ല നിത്യ ജീവൻ നൽകി നമ്മെ അനുഗ്രഹിച്ചു.

ഈ ദാനം പ്രകാശം, സത്യം , നീതി, ജീവൻ , സമാധാനം, സ്നേഹം ഇവയെല്ലാം പകർന്നു നൽകുന്ന ദിനം ആണ് . ഈ ഗുണങ്ങൾ എല്ലാം ദൈവത്തിൻറെ പര്യായങ്ങൾ ആണ് . ഇവയെല്ലാം ദൈവത്തിന് മാത്രം അവകാശപ്പെട്ടതുമാണ്. ഉയിർപ്പ് മൂലം നമ്മെയും ഇതിനെ അവകാശപ്പെടുത്തി. ഉയിർപ്പിന്റെ സന്ദേശമായിരിക്കണം നമ്മുടെ ജീവിതം . സകല തിന്മകളെയും അതിജീവിച്ച് ക്രൈസ്തവ ദർശനങ്ങൾ പകരുവാൻ ഉയിർപ്പെട്ടവനായ ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നു.

ഉയിർപ്പ് സത്യവും രൂപാന്തരവുമാണ് എന്ന് നാം ലോകത്തിന് കാട്ടിക്കൊടുക്കണം .എന്ത് കൊണ്ട് ഇന്ന് ഇക്കാലത്തും ഈ ചിന്ത ആവശ്യമായിരിക്കുന്നു. ഒന്നുകിൽ നമ്മിൽ പലരും ഈ സത്യം അറിഞ്ഞ് കാണില്ല . അല്ലെങ്കിൽ നമ്മിൽ പലരും ഇത് വിശ്വസിച്ചിട്ടില്ല. ഇതുവരേയും കർത്താവിൻറെ ഉയിർപ്പ് കാലങ്ങളെ വിഭാഗിച്ചു. ചിതറിപ്പോയവരെ കൂട്ടി വരുത്തി. ജീവിതാന്ധകാരത്തെ നീക്കി. ജാതികളും , ജനതകളും , പ്രകൃതിയും ഇത് ഉൾക്കൊണ്ടു . എങ്കിലും അവനെ പിൻപറ്റുന്നവർ എന്ന് അവകാശപ്പെടുന്ന നാം ഇന്നും അവനെ അന്വേഷിക്കുന്നത് മരിച്ചവനായി കല്ലറയിൽ ഉള്ളവനായിട്ടാണ്.

കല്ലറയിൽ ശൂന്യത അനേക ഹൃദയങ്ങളിലെ നിറമായി തീർന്നു. ഉയിർപ്പിലൂടെ സർവ്വവ്യാപി ആയി . എല്ലാറ്റിനേയും എല്ലാവരെയും അവൻ പുതുക്കി. ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തു അത്രേ എന്നിൽ ജീവിക്കുന്നത്. ഗലാസുർ 2 : 20. ഈ ഉയിർപ്പ് പെരുന്നാൾ നൽകുന്ന സന്ദേശവും ഇത് തന്നെയാണ്. ഉയിർക്കപ്പെട്ട് ക്രിസ്തു നമ്മിലൂടെ ജീവിച്ച് ലോകത്തിന് പുതു ജീവനും, സ്നേഹവും , ചൈതന്യവും നൽകണം. കഴിഞ്ഞ നാളിൽ നമ്മെ ഒരുക്കിയ നോമ്പും ഉപവാസവും ധ്യാനവും ഒക്കെ അതിന് വേണ്ട ശക്തി നമുക്ക് നൽകും .

ഏവർക്കും പുതുജീവൻറെ നിത്യ സമാധാനത്തിന്റെ ഉയിർപ്പ് തിരുന്നാൾ ആശംസകൾ .

ഹാപ്പി ജേക്കബ് അച്ചൻ

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.

ലോകമെമ്പാടും ജനങ്ങള്‍ പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. യുദ്ധത്തിന്റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. സമാധാനത്തിന് വേണ്ടി നാം പ്രവര്‍ത്തിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഉക്രൈനിലെ യുദ്ധത്തെ അപലപിച്ച മാര്‍പ്പാപ്പ യുദ്ധത്തിന്റെ ഇരുട്ടില്‍ കഴിയുന്ന ഉക്രൈന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രതിസന്ധിയുടെ ഈ നാളുകളില്‍ അവര്‍ക്കൊപ്പമുണ്ടെന്നും അറിയിച്ചു. ഉക്രൈനിയന്‍ ഭാഷയില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തത് കൊണ്ട് വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യമാധ്യമത്തിലൂടെ ഈസ്റ്റര്‍ ദിനാശംസകള്‍ നേര്‍ന്നു.

ഈസ്റ്റര്‍ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയില്‍ ഈസ്റ്ററിന്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. അനീതിയും അസമത്വവും ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടങ്ങള്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹവും ത്യാഗവും ഊര്‍ജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

Copyright © . All rights reserved