ലണ്ടൻ : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യു.കെ.ഭദ്രാസനം സംഘടിപ്പിക്കുന്ന രണ്ടാമത് നോമ്പ്കാല കൺവൻഷൻ മാർച്ച് മാസം 4 – തീയതി വെള്ളിയാഴ്ച 6.30pm (യുകെ സമയം) ന് ആരംഭിക്കുന്നു. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലുമായി നടത്തപ്പെടുന്ന ഈ ഓൺലൈൻ ( Zoom ID: 213 313 4130; Passcode: Lent) കൺവൻഷനിൽ പതിവുപോലെ സുറിയാനി സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർക്കും ശ്രേഷ്ഠ വൈദീകർക്കും പുറമേ മറ്റു സഹോദരി സഭകളിലെ അഭിവന്ദ്യ പിതാക്കന്മാരും പ്രമുഖ വചനപ്രഘോഷകരും പങ്കുചേരുന്നു.
അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവയുടെയും മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെടുന്ന ഈ നോമ്പുകാല കൺവൻഷന് യു.കെ. പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്തയും യു.കെ. ഭദ്രാസന കൗൺസിലും നേതൃത്വം കൊടുക്കുന്നു. ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം “നാം പാപം സംബന്ധിച്ചു മരിച്ചു നീതിയ്ക്കായി ജീവിയ്ക്കേണ്ടതിന് അവൻ തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങൾ ചുമന്നുകൊണ്ട് ക്രൂശിന്മേലേറി. അവൻ്റെ മുറിവുകളാൽ നിങ്ങൾ സൗഖ്യം പ്രാപിച്ചിരിയ്ക്കുന്നു (1 പത്രോസ് 2:24) എന്നതാണ്. എല്ലാ വിശ്വാസികളേയും ഈ കൺവൻഷനിൽ സംബന്ധിച്ച് അനുഗ്രഹകരാകുവാൻ വിനീതമായി ക്ഷണിച്ചുകൊള്ളുന്നു.
ഫാ. മാത്യു നെരിയാട്ടിൽ
ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുകെയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ചു കൊണ്ടിരിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ നാഷണൽ കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു. യുകെയിലെ മലങ്കര സഭയുടെ കോഓർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ അച്ചനാണ് കൗൺസിൽ പ്രസിഡന്റ്. റെജി മാണികുളം നാഷണൽ വൈസ്പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഷാജി കൂത്ത്നേത്ത് (സെക്രട്ടറി), സോണി കൊച്ചുവിളയിൽ (ട്രഷറർ), വിഭ ജോൺസൻ (ജോയിന്റ് സെക്രട്ടറി), ക്രൈസ്റ്റൻ ഫ്രാൻസിസ് (ലീഗൽ അഡ്വൈസർ) എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ജനുവരി 30ന് കവന്ററിയിൽ വച്ച് നടന്ന, യുകെയിലെ മലങ്കര മിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. കോർഡിനേറ്റർ ഫാ.കുര്യാക്കോസ് തടത്തിൽ അദ്ധ്യക്ഷ്യം വഹിച്ച മീറ്റിംഗിൽ വിവിധ മിഷൻ ചാപ്ലൈൻസ് ആയി സേവനമനുഷ്ടിക്കുന്ന ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ് പുത്തൻവീട്, ഫാ. മാത്യു നെരിയാട്ടിൽ, ഫാ. ഡാനിയേൽ പ്ലാവിളയിൽ എന്നിവർ പങ്കെടുത്തു. യുകെ മലങ്കര നാഷണൽ കൗൺസിൽ രക്ഷാധികാരി ആയ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്തുത തെരഞ്ഞെടുപ്പിനെ ഓദ്യോഗികമായി അംഗീകരിച്ച് കല്പന നൽകിയതോടെയാണ് പുതിയ കൗൺസിൽ നിലവിൽ വന്നത്.
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് ഇന്ന് നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ബ്രദർ ലിജോ കാർഡിഫ് വചന ശുശ്രൂഷ നയിക്കും .
സത്‌സംഗം ആദ്ധ്യാത്മിക സാധ്യതകൾ സ്വാംശീകരിക്കുന്നതിന് ഏറ്റവും ഉപകരിക്കുന്ന ഒന്നാണ്. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ആഘോഷമായി ഫെബ്രുവരി 26-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 5.30 മുതൽ ആഘോഷിക്കുന്നതായിരിക്കും.
വൈകിട്ട് 5.30 മുതൽ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.
നിങ്ങളുടെ പരമമായ പ്രകൃതത്തെ തിരിച്ചറിയാൻ സഹായിക്കുന്ന, ആരോഗ്യത്തിലേക്കും ആനന്ദത്തിലേക്കും വിജയത്തിലേക്കും നയിക്കുന്ന ഈ സത്‌സംഗ ആഘോഷ പരിപാടികളിൽ പങ്ക് ചേരുവാൻ നിങ്ങൾ ഏവരെയും ലണ്ടൻ ഹിന്ദു ഐക്യവേദി സഹൃദയം ക്ഷണിക്കുന്നു.
ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക -സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601
Event will be conducted in line with government and public health guidance.
Venue: 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
നവസുവിശേഷവത്‌ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയിൽ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും .കോവിഡ് , ഒമിക്രോൺ ഭയാശങ്കകളിൽ ഇത്തവണയും കൺവെൻഷൻ ഓൺലൈനിലാണ് നടക്കുക. .റവ.ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക . പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ഇത്തവണ സൗത്ത് വാർക്ക് ആർച്ച് ബിഷപ്പ് എമിരിറ്റസ് റവ. കെവിൻ മക്‌ഡൊണാൾഡ് പങ്കെടുക്കും .ഡിവൈൻ യുകെയിലെ പ്രമുഖ വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ റവ.ഫാ. ജോസ് പള്ളിയിലും സെഹിയോൻ യുകെ യുടെ ഇത്തവണത്തെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ വചന ശുശ്രൂഷ നയിക്കും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കും .9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന ഐഡിയിൽ സൂമിൽ സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ബിനോയ് എം. ജെ.
ആപേക്ഷിക ജ്ഞാനത്തിൽ പെട്ടു പോകുന്ന മനുഷ്യന് അതിൽ നിന്നും കര കയറാൻ ഒരു മാർഗ്ഗമേയുള്ളൂ – ആത്മവിശ്വാസം. നിങ്ങളുടെ ആത്മവിശ്വാസം അനന്തതയിലേക്ക് ഉയരട്ടെ. ഇത് സാധിക്കുന്ന കാര്യമാണോ?എന്താണ് നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്നത്? അറിവാണ് ആത്മവിശ്വാസത്തെ തകർക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു രോഗം പിടിപെട്ടു എന്ന് കരുതുക. ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു “ഈ രോഗം മാറുകയില്ല, നിങ്ങൾ അധിക നാൾ ജീവിച്ചിരിക്കുകയില്ല.” നിങ്ങളുടെ ആത്മവിശ്വാസം പൊയ്പോകുന്നു. നിങ്ങൾ നിരാശയുടെ ആഴങ്ങളിലേക്ക് വീഴുന്നു. ഇവിടെ ,’അസുഖം മാറുകയില്ല’ എന്ന അറിവാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകർത്തത്.
ഇപ്രകാരം അറിവ് ആത്മവിശ്വാസത്തെ തകർക്കുകയും ആത്മവിശ്വാസത്തിന്റെ അഭാവം കൂടുതൽ അറിവിന്റെ പിറകെ ഓടുവാൻ നമ്മെ നിർബന്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ദൂഷിതവലയം രൂപം കൊള്ളുന്നു. ഇതിൽ നിന്നും കരകയറുവാനുള്ള ഏകമാർഗ്ഗം ആത്മവിശ്വാസത്തെ ബലപ്പെടുത്തുക എന്നതാണ്. നിങ്ങൾക്ക് വേണ്ടുവോളം ആത്മവിശ്വാസം ഉണ്ടെങ്കിൽ വികലമായ ഇത്തരം അറിവുകൾ നിങ്ങളെ ബാധിക്കുകയില്ല .മലകളെ മാറ്റുവാനുള്ള- പോരാ, ഭൂമിയെ ഇളക്കുവാനും നക്ഷത്രങ്ങളെ തകർക്കുവാനുമുള്ള, സൂര്യനെ അതിന്റെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള- ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. അതുണ്ടെങ്കിൽ നമ്മെ ബാധിക്കുവാൻ ബാഹ്യലോകത്തിനോ അതിലെ ആപേക്ഷികജ്ഞാനത്തിനോ കഴിയുകയില്ല!
നിങ്ങൾക്ക് അനന്തമായ ആത്മവിശ്വാസം ഉണ്ടെങ്കിൽ പിന്നീട് അറിവിന്റെ ആവശ്യം ഉദിക്കുന്നില്ല. ആർക്കു വേണം പിന്നീടറിവ്?നിങ്ങൾ കൽപിക്കുന്നതെല്ലാം സാധിച്ചു കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പിന്നെന്തിനാണ് ആപേക്ഷികജ്ഞാനം?ഈയവസ്ഥയെ ‘സർവ്വാധിപത്യം’ എന്നാണ് ഭാരതീയതത്വചിന്തയിൽ വിളിക്കുന്നത്. അവിടെ എത്തുന്നയാൾ താൻ അമൃതനും സർവ്വഗനുമാണെന്നും താൻ കൽപിക്കുന്നതൊക്കെ- യാചിക്കുകയോ പ്രാർത്ഥിക്കുകയോ അല്ല- സാധിച്ചു കിട്ടുന്നതായും അറിയുന്നു. ക്രമേണ അയാൾ ആപേക്ഷികജ്ഞാനത്തെ ത്യജിക്കുന്നു.
ആപേക്ഷികജ്ഞാനം ത്യജിക്കപ്പെടുന്ന അവസരത്തിൽ ഉള്ളിലുള്ള നിരപേക്ഷിക ജ്ഞാനം അഥവാ സത്യം പ്രകാശിക്കുന്നു. അത് എല്ലാറ്റിനെയും കുറിച്ചുള്ള അറിവാണ്. പിന്നീടയാൾക്ക് ആശയക്കുഴപ്പങ്ങൾ ഇല്ല. അത് കിട്ടുന്നവൻ ഈശ്വരപദത്തെ പ്രാപിക്കുന്നു.
നിങ്ങൾക്ക് ഇച്ഛിക്കുവാനറിയാമോ?അല്ലെങ്കിൽ കൽപിക്കുവാനറിയാമോ?എങ്കിൽ നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുവിൻ. നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുന്നവ നടന്നു കിട്ടുമെന്ന് ഉറച്ചു വിശ്വസിക്കുവിൻ. നിങ്ങൾ ഈ ഒരു കാര്യമേ ചെയ്യേണ്ടതായുള്ളൂ. നിങ്ങളുടെ കൽപ്പന അനുസരിക്കുവാൻ പ്രകൃതി തയ്യാറായി നിൽക്കുന്നു. പക്ഷെ നിങ്ങൾ കൽപിക്കുന്നില്ല. നിങ്ങൾ നിഷേധാത്മക ചിന്തകളിലൂടെയും ആപേക്ഷികജ്ഞാനത്തിലൂടെയും വട്ടം കറങ്ങുന്നു. നിങ്ങളുടെ ശക്തിയെ ഉപയോഗിക്കുന്നതിൽ നിങ്ങൾ പരാജയപ്പട്ടു പോകുന്നു. ഇത് നിങ്ങളുടെ തന്നെ കുറ്റമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷൈമോൻ തോട്ടുങ്കൽ
ബിർമിങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്രൈസ്തവ ഐക്യത്തിനും വിശ്വാസത്തിനും നീതിക്കും വേണ്ടിയുള്ള കമ്മീഷന്റെ (Commission for Christian Unity Faith and Justice) നേതൃത്വത്തിൽ യുകെയിലുള്ള വിവിധ ക്രൈസ്തവ സഭകളിലെ വൈദികരുടെ സമ്മേളനം ഫെബ്രുവരി മൂന്നാം തീയതി വ്യാഴാഴ്ച 11 മണിക്ക് ഓൺലൈനായി സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുകയുണ്ടായി. കമ്മീഷൻ ചെയർമാൻ ഫാദർ ബിനു കിഴക്കേ ഇളംതോട്ടം സി എം എഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ തുടർന്ന്, കമ്മീഷൻ്റെ ചുമതലയുള്ള വികാരി ജെനറാൾ മോൺ. ജിനോ അരിക്കാട്ട് എം .സി. ബി .എസ് . എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പ്രാർത്ഥനാ മധ്യേ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ഗ്രന്ഥം വായിച്ച് സന്ദേശം നൽകി. ദൈവം പ്രകാശം ആണന്നും ആ പ്രകാശത്താൽ എല്ലാവരും നയിക്കപ്പെടണമെന്നും ആ പ്രകാശത്തിൽ എല്ലാവരും ഒന്നാകണമെന്നും ആ പ്രകാശത്തിലേക്കുള്ള യാത്രയാണ് എക്യുമെനിസം എന്നും മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു. പല കാര്യങ്ങളെ കുറിച്ച് വ്യഗ്രചിത്തരാകാതെ ഒന്നിൽ (ദൈവത്തിൽ) മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു മുന്നേറുകയാണ് വേണ്ടതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു .
സമ്മേളനത്തിൽ സീറോ-മലബാർ സഭയുടെ, സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറി റവ. ഡോക്ടർ ചെറിയാൻ കറുകപ്പറമ്പിൽ ആശംസകൾ അർപ്പിച്ചു . പൂജ രാജാക്കന്മാർ ബദ്ലഹേമിൽ ഉണ്ണീശോയെ ദർശിച്ചതിനുശേഷം ദൈവദൂതൻ അറിയിച്ചതനുസരിച്ച് മറ്റൊരു വഴിയെ നടന്നതുപോലെ ക്രൈസ്തവ ഐക്യത്തിനായി നാം ദൈവിക സ്വരം ശ്രവിച്ച് പുതിയതും വ്യത്യസ്തവും ക്രിയാത്മകവുമായ സുരക്ഷിത വഴികൾ ഈ ദേശത്ത് ഈ കാലഘട്ടത്തിൽ കണ്ടെത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കാർഡിനൽ ഹെൻട്രി ന്യൂമാന്റെ ‘വെളിച്ചമേ നയിച്ചാലും’ എന്ന ഗാനത്തിന്റെ സാരാംശം ഉൾക്കൊണ്ടുകൊണ്ട് നാം പ്രകാശത്തെ ഭയപ്പെടുകയല്ല മറിച്ച് പ്രകാശത്തിൽ ആയിരുന്നുകൊണ്ട് നാം ആയിരിക്കുന്ന പ്രദേശത്തെ ഇരുളിനെ നീക്കാനായി ഒരേ ലക്ഷ്യത്തോടുകൂടി ജീവിക്കുവാനും പ്രവർത്തിക്കുവാനും വിളിക്കപ്പെട്ടവരാണന്നും പൂജ രാജാക്കന്മാരെ പോലെ മൈലുകൾ താണ്ടിയുള്ള നമ്മുടെ ഈ ദേശത്തേക്കുള്ള യാത്ര അതിന് നമ്മെ സഹായിക്കണം എന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ചുണ്ടെലിക്കാട്ട് ഉദ്ബോധിപ്പിച്ചു.പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 2023ലെ സിനഡിനോട് അനുബന്ധിച്ച് എല്ലാവരെയും കേൾക്കുക എന്ന ലക്ഷ്യത്തിൽ സഹോദരസഭയിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിന് രൂപത സിനഡൽ കമ്മീഷൻ കോഡിനേറ്റർ ഫാദർ ജോം കിഴക്കരകരോട്ട് നേതൃത്വം നൽകിയ സംവാദത്തിൽ എല്ലാ വൈദികരും ക്രിയാത്മകമായും ഉത്സാഹത്തോടെയും പങ്കുചേർന്നു.
യുകെയിൽ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളിലെ വൈദികർ, ഇന്ത്യൻ ഓർത്തഡോക്സ് സഭ, ക്നാനായ ഓർത്തഡോക്സ് സിറിയൻ സഭ, സിറിയൻ യാക്കോബായ സഭ, ക്നാനായ സിറിയൻ യാക്കോബായ സഭ, മാർത്തോമ സഭ, സിഎസ്ഐ സഭ, ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്നീ സഹോദര സഭകളിലെ വൈദിക പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ സമാപനത്തിൽ കമ്മീഷനംഗം റോബിൻ ജോസ് പുൽപ്പറമ്പിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. കമ്മീഷൻ സെക്രെട്ടറി ജോസ് ടി. ഫ്രാൻസിസ്, അംഗങ്ങളായ ഷാജു തോമസ്, ടോമി പാറക്കൽ, ടോമിച്ചൻ വെള്ളപ്ലാമുറി ബിജു തോമസ്, ബേസിൽ ജോസഫ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം .ആഗോള കത്തോലിക്ക സഭയിൽ സമർപ്പിതരായ സന്യസ്തർക്കായി മാറ്റി വച്ചിരിക്കുന്ന ഫെബ്രുവരി 2 ന് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു. ഓൺ ലൈനായി സംഘടിപ്പിച്ച സന്യസ്തസംഗമത്തിൽ 13 സന്യസ്ത സമൂഹങ്ങളിൽ നിന്ന് 32 പേർ പങ്കെടുത്തു. സന്യസ്ത കൂട്ടായ്മയുടെ നേതൃത്വം വഹിച്ചിരുന്ന റെവ. ഫാ. ബിനു കിഴുക്കയിളത്തോട്ടം സിഎംഎഫ് ഏവരേയും സ്വാഗതം ചെയ്തു. തുടർന്ന് തിരുഹൃദയ സന്യാസിനി സമൂഹത്തിലെ ബഹു. സി. ആൻമരിയായും സി.റോസ്ലിറ്റും ചേർന്ന് പ്രാർത്ഥന നടത്തി. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് അനുഗ്രഹ പ്രഭാഷണവും പ്രോട്ടോ സിഞ്ചല്ലൂസ് ബഹു ആൻറണി ചുണ്ടെലിക്കാട്ടച്ചനും സന്യസ്ത കൂട്ടായമ സിഞ്ചല്ലൂസ് ഇൻചാർജ് ബഹു ജിനോ അരിക്കാട്ട് എം.സി.ബി.എസും സി.എം.സി സഭാംഗം സി.അനൂപയും ആശംസ പ്രസംഗങ്ങൾ നടത്തി.
സമർപ്പണ ജീവിതത്തിന്റെ ഔന്നത്യമോതുന്ന മനോഹരമായ ഒരു ഗാനം സന്യസ്തർ ഒന്നു ചേർന്നു പാടി ദൈവത്തെ സ്തുതിച്ചു. തുടർന്ന് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്തിരിക്കുന്ന സാർവത്രിക കത്തോലിക്ക സിനഡിനൊരുക്കാമായി ബഹു. ജോം കിഴക്കരക്കാട്ടിൻ്റെ നേതൃത്വത്തിൽ സന്യസ്തർക്കു സഭയിലെ സ്ഥാനവും ഉത്തരവാദിത്വങ്ങളും ചർച്ച ചെയ്തു. 2022 മുതൽ ഗ്രേറ്റ് ബ്രിട്ടൺ സന്യസ്ത കൂട്ടായ്മയെ നയിക്കാൻ ബഹു ജോബിൻ കൊശക്കൽ വിസി , സി.റോജിറ്റ് സി.എം.സി, സി.എൽ സിറ്റ ഡിഎസ്എച്ച്ടി എന്നിവരെ തിരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കൂട്ടായ്മയെ നയിച്ച ബഹു. ഫാ ബിനു കിഴുക്കയിളം ത്തോട്ടം സിഎംഎഫ്, സി.കുസുമം എസ്.എച്ച്, സി ലിറ്റി എസ്എബിഎസ് എന്നിവർക്കേവരും നന്ദി രേഖപ്പെടുത്തി. സന്യസ്ത കൂട്ടായ്മ നയിച്ച സി. കുസുമം എസ്.എച്ച് സന്നിഹിതരായിരുന്ന അഭിവന്ദ്യ പിതാവിനും ബഹുമാനപ്പെട്ട രൂപത ജനറാളന്മാർക്കും എല്ലാവൈദികർക്കും സന്യാസിനി സഹോദരമാർക്കും നന്ദി അറിയിച്ചു. സമർപ്പണ ജീവിതത്തിലേക്ക് തങ്ങളെ വിളിച്ച ദൈവത്തിന് നന്ദി പറഞ്ഞും പരസ്പരം സ്നേഹാദരങ്ങൾ പങ്കിടാനായതിലെ സന്തോഷം പ്രകടിപ്പിച്ചും കൂടുതൽ തീക്ഷ്ണതയോടെ ദൈവത്തിനും ദൈവജനത്തിനുമായി ശുശ്രൂഷ ചെയ്യാമെന്ന പ്രത്യാശയോടും പ്രാർത്ഥനയോടും കൂടെ അഭിവന്ദ്യ പിതാവിന്റെ ആശീർവ്വാദത്തോടെ സന്യസ്ത കൂട്ടായ്മ അവസാനിച്ചു.
ബിനോയ് എം. ജെ.
മനുഷ്യൻ പ്രശ്നങ്ങളുടെ ലോകത്ത് ജീവിക്കുന്നു. വാസ്തവത്തിൽ ഈ പ്രശ്നങ്ങൾ അവിടെ ഉള്ളവയാണോ? നാം ജന്മാന്തരങ്ങളിലൂടെ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നു. പ്രശ്നങ്ങൾ ഇല്ലെങ്കിൽ ജീവിതവുമില്ല. നമുക്ക് എന്തെങ്കിലും പണി വേണ്ടേ? സമയം കളയുവാൻ വേണ്ടി നാം തുടങ്ങി വയ്ക്കുന്ന, പ്രശ്നം പരിഹരിക്കുവാനുള്ള പരിശ്രമങ്ങൾ, ഒടുവിൽ നമ്മെത്തന്നെ വിഴുങ്ങുന്നു. നാം അഗാധ ദു:ഖത്തിലേയ്ക്ക് വഴുതിവീഴുന്നു. നാം കുരുക്കിൽ പെട്ടു പോവുന്നു. പിന്നീട് നമുക്ക് അവിടെ നിന്നും മോചനമില്ല.
വാസ്തവത്തിൽ പ്രശ്നങ്ങൾക്ക് ഉണ്മയുണ്ടോ? പ്രശ്നങ്ങൾ യാഥാർത്ഥ്യങ്ങളാണോ? അതോ അവ യാഥാർഥ്യത്തെ മറക്കുകയാണോ? പ്രശ്നങ്ങൾ യാഥാർഥ്യമാണെങ്കിൽ നമുക്ക് പ്രതീക്ഷയ്ക്ക് വകയില്ല. ജീവിതം എന്നും അന്ധകാരാവൃതമായി തുടരും. പ്രശ്നങ്ങൾ മിഥ്യയാണെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഒരു നാൾ നമുക്കവയിൽനിന്ന് പുറത്തു കടക്കാം. പ്രശ്നങ്ങൾ യാഥാർത്ഥ്യത്തെ മറക്കുകയാണ് ചെയ്യുന്നതെങ്കിൽ ആ യാഥാർഥ്യം അത്യന്തം ഭാവാത്മകമായിരിക്കും. അവിടെ അനന്താനന്ദം ഉണ്ടായിരിക്കും. വെറും ശീലത്തിന്റെ ബലം മൂലം, ഇല്ലാത്ത പ്രശ്നങ്ങളെ ഉണ്ടെന്ന് സങ്കല്പിച്ചുകൊണ്ട്, ജീവിതത്തെ നരകമാക്കി മാറ്റുന്ന മനുഷ്യൻ വാസ്തവത്തിൽ മൂഢനാണ്. എന്നാൽ യുക്തിയുടെയും ബുദ്ധിയുടെയും ബലം കൊണ്ട് പ്രസ്തുത ശീലങ്ങൾ അനാവശ്യവും അനാരോഗ്യകരവും ആണെന്ന് മനസ്സിലാക്കി അവയെ ദൂരെയെറിയുന്നവൻ ഈശ്വരപദം പുൽകുന്നു.
ഈ പ്രശ്നങ്ങളെല്ലാം എവിടെ നിന്നും വരുന്നു? നമുക്കൊരു പ്രശ്നമുള്ളതായി നാമാദ്യമേ സങ്കല്പിച്ചു വയ്ക്കുന്നു. പ്രശ്നം ഉണ്ടെങ്കിൽ അതിന് പരിഹാരവും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി നാം വീണ്ടും വീണ്ടും പ്രശ്നങ്ങളെ മനസ്സിലേക്ക് കൊണ്ടു വരുന്നു. അങ്ങനെ പ്രശ്നങ്ങൾ ഒരു ഒഴിയാബാധയായി നമ്മുടെ മനസ്സിൽ കടന്നു കൂടുന്നു. പ്രശ്ന പരിഹാരം ജീവിതവ്രതമായി സ്വീകരിക്കുന്ന മനുഷ്യന് അവന്റെ നൈസർഗ്ഗികമായ സ്വാതന്ത്ര്യവും ആഹ്ളാദവും ശക്തികളും നഷ്ടപ്പെട്ടു പോകുന്നു. പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അറിവ് അനുപേക്ഷണീയമായി വരികയും ആ അറിവാകട്ടെ എല്ലായിടത്തും തെറ്റുന്നതായി നാം കാണുകയും ചെയ്യുന്നു. അറിവ് തെറ്റുന്നതിനൊപ്പിച്ച് നാം കൂടുതൽ കൂടുതൽ അറിവ് സമ്പാദിക്കുന്നതിൽ വ്യഗ്രത കാട്ടുകയും അറിവും പ്രശ്നങ്ങളും തീർക്കുന്ന മായാബന്ധനത്തിൽ നാമകപ്പെട്ടു പോവുകയും ചെയ്യുന്നു. സദാ തെറ്റുന്ന ഈയറിവ് ആപേക്ഷികവും മിഥ്യയുമാകുന്നു. അതിന്റെ പിറകെ ഓടുന്നതു കാരണം നമുക്ക് നൈസർഗ്ഗികമായ സർവ്വജ്ഞ്വത്വം അഥവാ ‘സത്യം’ നഷ്ടപ്പെട്ടു പോവുകയും നമ്മിലെ ഈശ്വരഭാവം തിരോഭവിക്കുകയും ചെയ്യുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ബിനോയ് എം. ജെ.
ക്രിസ്തീയ വിശ്വാസപ്രകാരം വിലക്കപ്പെട്ട, അറിവിന്റെ വൃക്ഷത്തിന്റെ കായ് ഭക്ഷിച്ചപ്പോൾ മുതലാണ് മനുഷ്യന് ക്ലേശങ്ങൾ ഉണ്ടാവുന്നത്. ഇത് ഏറെക്കുറെ ശരിയുമാണ്. വാസ്തവത്തിൽ മനുഷ്യന് അറിവിന്റെ ആവശ്യമുണ്ടോ? ഈശ്വരന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനിൽ അനന്തമായ അറിവും അനന്തമായ ശക്തിയും കുടികൊള്ളുന്നു. പിന്നെന്തിനാണ് മനുഷ്യൻ അറിവും ശക്തിയും പുറത്തന്വേഷിക്കൂന്നത്? വാസ്തവത്തിൽ മനുഷ്യൻ ആദ്യം ശക്തിയും രണ്ടാമത് അറിവും നഷ്ടപ്പെടുത്തുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കാം.
മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം അവന്റെ നിഷേധാത്മക ചിന്തകളും ഉത്കണ്ഠയുമാവുന്നു. ആശയക്കുഴപ്പങ്ങൾ ഇല്ലാത്ത ഒരാൾക്ക് അവയെ എളുപ്പത്തിൽ അതിജീവിക്കുവാൻ കഴിയും. എന്നാൽ സാധാരണ ഗതിയിൽ മനുഷ്യന്റെ മനസ്സ് നിറയെ ആശയക്കുഴപ്പങ്ങളാണ്. ‘എങ്ങനെ ചിന്തിച്ചാൽ പണവും പ്രശസ്തിയും ആർജ്ജിച്ചെടൂക്കുവാൻ കഴിയും? ”എങ്ങനെ ചിന്തിച്ചാൽ അധികാരം കരസ്ഥമാക്കുവാൻ കഴിയും?’ ഈ ആശയക്കുഴപ്പങ്ങളുടെ നടുവിൽ അവൻ നിസ്സഹായനാണ്. അവന് തന്റെ ഇച്ഛാശക്തിയെ വേണ്ടവണ്ണം ഉപയോഗിക്കുവാൻ കഴിയാതെ പോകുന്നു. ആശയക്കുഴപ്പങ്ങൾ ദു:ഖങ്ങളിലേക്കും ക്ലേശങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്നു. ആശയക്കുഴപ്പങ്ങളാവട്ടെ അറിവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
ഭാവാത്മകമായി ചിന്തിച്ചുകൊണ്ട് നിഷേധാത്മക ചിന്തകളെ തുരത്തുവാൻ ലൗകിക വിജ്ഞാനത്തിന്റെ ആവശ്യമില്ല. മറിച്ച് ലൗകിക വിജ്ഞാനം അതിനെ തടയുകയേ ചെയ്യുകയുള്ളൂ. അതിനാൽ ലൗകിക വിജ്ഞാനത്തിന്റെ പിറകെ ഓടാതെയിരിക്കുക. വാസ്തവത്തിൽ ലൗകിക വിജ്ഞാനമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ലൗകിക വിജ്ഞാനം ഭാഗികവും ആപേക്ഷികവും ആവുന്നു. അത് ഉള്ളിൽ കിടക്കുന്ന അനന്ത വിജ്ഞാനത്തെ മറക്കുകയേ ചെയ്യൂ…ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ തൊണ്ണൂറ്റി ഒൻപത് പുതിയ ചോദ്യങ്ങൾ ഉദിക്കുന്നു. ഇത് അന്തമില്ലാത്ത ഒരു പ്രകിയയാണ്. അതിനാൽ തന്നെ അത് അനാരോഗ്യകരവുമാകുന്നു. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മനുഷ്യന്റെ വേദനകൾക്ക് എന്തെങ്കിലും കുറവുണ്ടോ ? ശാസ്ത്രം തെറ്റായ ദിശയിലാണ് ഓടുന്നതെന്ന് ആധുനിക ലോകം സമ്മതിച്ച് കൊടുക്കുമെന്ന് തോന്നുന്നില്ല.
‘സത്യം’ അഥവാ എല്ലാത്തിനെയും കുറിച്ചുള്ള അറിവ് മനുഷ്യന്റെയുള്ളിൽ കിടപ്പുണ്ട്. ഭാഗികവും ആപേക്ഷികവുമായി അറിവ് അതിനെ മറച്ച് കളയുന്നു. അനന്ത ജ്ഞാനം മറക്കപ്പെടുമ്പോൾ ബാഹ്യമായ അറിവിനു വേണ്ടിയുള്ള തൃഷ്ണയും വർദ്ധിക്കുന്നു. ഇത് സത്യത്തെ കൂടുതൽ മറയ്ക്കുകയും ഒരു ദൂഷിതവലയത്തിന് (vicious cycle) രൂപം കൊടുക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും പുറത്തു കടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120