ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന ഒരു ടീം വഴിയില്‍ വീണു പോകുന്നത് സങ്കടത്തോടെയാണ് കഴിഞ്ഞ ദിവസം ഫുട്ബോള്‍ ലോകം കണ്ടത്. സാംബാ താളവുമായി ആരാധകരുടെ ഹൃദയത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ബ്രസീലിന്റെ തോല്‍വിയില്‍ ആരാധകര്‍ സങ്കടക്കടലിലായി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ അടിയറവ് പറഞ്ഞത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സൂപ്പര്‍ താരം നെയ്മറിന്റെ കണ്ണീര് വീണ റഷ്യന്‍ ലോകകപ്പ് ഫുട്ബോള്‍ ലോകം അത്രവേഗമൊന്നും മറക്കാന്‍ സാധ്യതയില്ല. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് വലിയ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായാണ് നെയ്മര്‍ ടീമിലെത്തിയത്. എങ്കിലും ഉഗ്രന്‍ പ്രകടനവുമായി നെയ്മറും കൂട്ടരും ബ്രസീലിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചു.
എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ അവസാന വിസിലിന് ശേഷം ഗ്രൗണ്ടില്‍ മുട്ടുകുത്തി കണ്ണീര് പൊഴിക്കുന്ന നെയ്മര്‍ ഈ ലോകകപ്പിലെ നോവായി മാറി. ഒരു ജനതയുടെ മൊത്തം പ്രതീക്ഷകള്‍ പേറി വന്ന 26 കാരന് ഗ്രൗണ്ടില്‍ കരഞ്ഞുനിന്നപ്പോള്‍ ആശ്വാസമായി എത്തിയ ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെന്റിയോട് ആരാധകര്‍ക്ക് എത്ര നന്ദി പറഞ്ഞിട്ടും മതിയാകുന്നില്ല.
കരഞ്ഞു നില്ക്കുന്ന നെയ്മറിന്റെ അടുത്തെത്തിയ ബെല്‍ജിയം സഹ പരിശീലകന് കൂടിയായ ഹെന്റി നെയ്മറിനെ മാറോടണച്ച് ആശ്വസിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ഹെന് റിക്ക് പുറമെ ബെല്‍ജിയം സൂപ്പര്‍ താരം ഹസാര്‍ഡും നെയ്മറിനെ ആശ്വസിപ്പിക്കുന്നുണ്ട്.
ആതിഥേയരായ റഷ്യയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് ക്രൊയേഷ്യ റഷ്യ ലോകകപ്പിന്റെ സെമി ഫൈനലില്‍. ഓരോ ഗോളടിച്ച് നിശ്ചത സമയം പിരിഞ്ഞ മത്സരത്തിന്റെ എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞപ്പോള്‍ പെനാല്‍റ്റിയിലാണ് ക്രൊയേഷ്യ 20 വര്‍ഷത്തിന് ശേഷം ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇടം നേടിയത്. പെനാല്‍റ്റിയില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതാണ് കളി അധിക സമയത്തേക്ക് നീണ്ടത്. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടു നിന്നത് ക്രൊയേഷ്യയാണെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത റഷ്യയ്ക്കെതിരേ നിശ്ചിത സമയത്ത് ഒരു ഗോളില്‍ കൂടുതല്‍ ക്രൊയേഷ്യയ്ക്ക് നേടാന്‍ സാധിച്ചില്ല.
വിയ്യാറയല്‍ താരമായ ഡെനിസ് ചെറിഷേവിന്റെ അത്യുഗ്രന്‍ ഗോളിന് 31ാം മിനുട്ടില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 25 വാര അകലെ നിന്ന് റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് ചെറിഷേവിന്റെ ബൂട്ടുകളിലൂടെ പിറന്നത്. ടൂര്‍ണമെന്റിന്റെ കണ്ടെത്തെല്‍ എന്നു പറയാവുന്ന ചെറിഷേവിന്റെ ലോകകപ്പിലെ നാലാം ഗോളായിരുന്നു ഇത്.
എന്നാല്‍ 39ാം മി്നുട്ടില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടി. മാന്‍സൂക്കിച്ചിന്റെ പാസില്‍ നിന്നും ആന്ദ്രെ റാമാറികെ ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടുകയായിരുന്നു. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നിന്ന ക്രൊയേഷ്യയ്ക്കെതിരേ കൗണ്ടര്‍ അറ്റാക്ക് തന്ത്രമാണ് റഷ്യ പയറ്റിയത്്. ഇതോടെ, ബുധനാഴ്ച നടക്കുന്ന സെമി രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ക്രൊയേഷ്യ മാറ്റുരയ്ക്കും.
വടക്കൻ തായ്ലൻഡിലെ ലുവാംഗ് ഗുഹാ സമുച്ചയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ നാവിക ഉദ്യോഗസ്ഥൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ സമൻ കുനാനാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഗുഹയിൽ എയർടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജൻ കിട്ടാതായതോടെ സമൻ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി. ഗുഹയിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ചുവരികയാണ്. ഫുട്ബോൾ സംഘത്തിലെ 12 അംഗങ്ങളും കോച്ചും ജൂൺ 23നാണ് ഗുഹയിൽ കുടുങ്ങിയത്. കുട്ടികൾ 11നും 16നും ഇടയിൽ പ്രായമുള്ളവരാണ്. കോച്ചിന് 25 വയസുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു. ഗുഹയില്‍ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോൾ ജലനിരപ്പ് 40 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മഴ പെയ്താൽ വീണ്ടും ഗുഹയിൽ ജലനിരപ്പ് ഉയരും.
ശനിയാഴ്ചയ്ക്കുശേഷം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഗുഹാമുഖത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരം ഉള്ളിലേക്ക് നടന്നെത്താൻ ഇപ്പോൾ കഴിയും. പ്രവേശനകവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണ് കുട്ടികളുള്ളത്. മെഡിക്കൽ സംഘവും കൗൺസിലർമാരും മുങ്ങൽ വിദഗ്ധരും കുട്ടികൾക്കൊപ്പമുണ്ട്. മഴ പെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. അതോടൊപ്പംതന്നെ നീന്തലും മുങ്ങാംകുഴിയിടലും പഠിപ്പിച്ച് കുട്ടികളെ പുറത്തെത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കിവരുകയാണ്.
കാല്‍പ്പന്തിന്റെ ലോകവേദിയില്‍ പട്ടാഭിഷേകത്തിന് ഒരുങ്ങി എട്ടുടീമുകള്‍. റഷ്യയുടെ വിപ്ലവമണ്ണില്‍ നിന്ന് ഒരു പുതുചാംപ്യന്‍ ഉണ്ടാകുമോ എന്നാണ് ഫുട്ബോള്‍ ലോകം നോക്കുന്നത്. നാലു ടീമുകള്‍ ഒരിക്കലെങ്കിലും കിരീടവും ചെങ്കോലും ഏന്തിയവരാണെങ്കില്‍ നാലുപേര്‍ സിംഹാസനത്തിന്റെ അടുത്ത് എത്താവരാണ്. ബ്രസീല്‍, ഫ്രാന്‍സ്, യുറഗ്വായ്, ഇംഗ്ലണ്ട് എന്നീ കിരീടധാരികള്‍ക്കൊപ്പം സിംഹാസനം ലക്ഷ്യമാക്കി പോരാട്ടത്തിന് ഇറങ്ങുന്നത് ബെല്‍ജിയം, സ്വീഡന്,റഷ്യ, ക്രൊയേഷ്യ എന്നീ ടീമുകള്‍. അവസാന എട്ടിലെപ്പോര് ഓരോ സെക്കന്‍ഡിലും ആവേശംകൂടും.
ബ്രസീല്‍ X ബെല്‍ജിയം
ഈ ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ ഏറ്റവും അധികം ആക്രമണം അഴിച്ചുവിട്ട രണ്ടു ടീമുകളാണ് ബ്രസീലും ബെല്‍ജിയയവും. ബെല്‍ജിയം ഗോളിലേക്ക് 30 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ബ്രസീല്‍ 29 തവണ എതിരാളിയുടെ വലയിലേക്ക് നിറയൊഴിച്ചു. ഗോള്‍ അടിക്കുന്നതില്‍ ബ്രസീലിലും മുമ്പില്‍ ബെല്‍ജിയമാണ്. എന്നാല്‍ ഗോള്‍ വഴങ്ങുന്നതില്‍ ഈ ജാഗ്രത ബെല്‍ജിയത്തിനുണ്ടായില്ല. ബെല്‍ജിയത്തിന്റെ മുന്നേറ്റനിരയെ ബ്രസീല്‍ പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാവും മല്‍സരത്തിന്റെ ഗതി.
ഏഴുഗോളടിച്ച ബ്രസീല്‍ ഒന്നുമാത്രമാണ് വഴങ്ങിയത്. ഏഡന്‍ ഹസാര്‍ഡും ഡിബ്രൂയനും ഒരുക്കുന്ന വഴികളിലൂടെ പായുന്ന ലുക്കാക്കുവിനെ പിടിച്ചുകെട്ടാന്‍ സില്‍വയും മിറാന്‍ഡയും മാഴ്സെലോയും അടങ്ങുന്ന സഖ്യത്തിന് കഴിഞ്ഞാല്‍ കളി സാംബാബോയ്സിന്റെ വരുതിയിലാവും. എതിരാളിയുടെ പോര്‍മുഖത്തേക്ക് കുതിക്കുമ്പോള്‍ പ്രതിരോധക്കോട്ടയിലെ വാതിലുകള്‍ തുറന്നിടുന്ന ബെല്‍ജിയത്തിന് നെയ്മര്‍, കുടീഞ്ഞോ, വില്യന് എന്നിവരുടെ വേഗവും പാസും പ്രശ്നമാകും. ജപ്പാന്റെ വേഗക്കാറ്റില്‍ ബെല്‍ജിയന്‍ കോട്ടയുടെ ശക്തിക്ഷയം കണ്ടതാണ്. പാസുകളിലെ കൃത്യത ബ്രസീലിന് മുന്‍തൂക്കം നല്കുന്നു.
ഫ്രാന്‍സ് X യുറഗ്വായ്
ഫ്രാന്‍സിന്റെ മുന്നണിപ്പോരാളികളെയും അവരുടെ വേഗത്തെയും യുറഗ്വായ് പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചാവും ഈ മല്‍സരത്തിന്റെ സാധ്യത. എംബാപ്പെയുടെയും ഗ്രീസ്മാന്റെയും വേഗത്തെ നേരിടാന്‍, കളിയുടെ വേഗം കുറയ്ക്കാനും പന്തിന്റെ നിയന്ത്രണം കൈവശമാക്കാനും ആയിരിക്കും ലാറ്റിനമേരിക്കന്‍ ടീമിന്റെ ശ്രമം. കവാനിയുമായുള്ള ഈഗോയില്‍ സുവാരസ് വിട്ടുവീഴ്ച ചെയ്യുന്നതാണ് പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ കണ്ടത്. എന്നാല്‍ കവാനിയുടെയും സുവാരസിന്റെയും പരുക്ക് ടീമിന്റെ ആക്രമണത്തെ ബാധിക്കുമോയെന്ന് കണ്ടറിയണം.
കവാനി കളിക്കെല്ലന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. ഓരോ പൊസിസഷനിലും പ്രതിഭകളെക്കൊണ്ട് നിറഞ്ഞ ഫ്രഞ്ച് പട ഈ ലോകകപ്പില്‍ ഇതുവരെ തോറ്റട്ടില്ല, പക്ഷെ ആ മികവിനൊത്ത പ്രകടനം പുറത്തേക്ക് എടുക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചിട്ടില്ല. ഗോളടിക്കുന്നതില്‍ ഇരുടീമും മികച്ചുനില്ക്കുമ്പോള് ഗോള്‍ വഴങ്ങുന്നതില്‍ ഫ്രാന്‍സിന് ജാഗ്രതയില്ല.
ഇംഗ്ലണ്ട് X സ്വീഡന്
റഷ്യയിലേക്കുള്ള യാത്രയില്‍ ഇറ്റലിയെയും നെതര്‍ലന്‍ഡ്സിനെയും വീഴ്ത്തിയാണ് സ്വീഡന് വന്നത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ വീഴ്ത്തി. 1994നുശേഷമുള്ള ആദ്യ ക്വാര്‍ട്ടര്‍ഫൈനലിനെത്തിയ സ്വീഡന്റെ ശക്തി മനോബലമാണ്. നല്ലൊരു സ്ട്രൈക്കര്‍ ഇല്ലാത്ത സ്വീഡന്റെ കരുത്ത് പ്രതിരോധത്തിലാണ്. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ആ ശക്തി കണ്ടു. ഗോളിലേക്കുള്ള ഷോട്ട് അടിക്കുന്നതില്‍ ഇംഗ്ലണ്ടിന്റെ ഒപ്പമല്ല. പാസുകള്‍ തീര്‍ക്കുന്നതിലും സ്വീഡന് പിന്നില്‍ത്തന്നെ. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന യുവനിരയുമായിട്ട് എത്തിയ ഇംഗ്ലണ്ട് മുമ്പെങ്ങുമില്ലാത്ത വിധം ഒരുങ്ങിയിട്ടുണ്ട് പട്ടാഭിഷേകത്തിന്.
ഹാരി കെയ്ന്‍ എന്ന ലക്ഷണമൊത്ത സ്്ട്രൈക്കറാണ് കരുത്ത്. ഗോള്‍വര്‍ഷിക്കുന്നതിലും പാസുകള്‍തീര്‍ത്ത് കളിയില്‍ ആധിപത്യം നേടുന്നതിലും ഇംഗ്ലണ്ടാണ് മുന്നില്‍. സ്വീഡന്റെ മനോശക്തിയെ നേരിടുന്നതിനെ ആശ്രയിച്ചാവും ഇംഗ്ലണ്ടിന്റെ സാധ്യത.
റഷ്യ X ക്രൊയേഷ്യ
ഒരുപാട് റെക്കോര്‍ഡുകള്‍ കണ്ട ലോകകപ്പില്‍ മറ്റൊരുറെക്കോര്‍ഡിനുള്ള തയാറെടുപ്പിലാണ് റഷ്യയും ക്രൊയേഷ്യയും. സ്വീഡനെപ്പോലെ മനക്കരുത്തുള്ള ടീമാണ് റഷ്യയും. ഒപ്പം സ്വന്തംനാട്ടുകാരില്‍ നിന്ന് കിട്ടുന്ന പിന്തുണയും അവര്‍ക്ക് ഊര്‍ജമാകുന്നു. റഷ്യയെക്കാള്‍ ആക്രമിച്ചുകളിക്കുന്നതും മധ്യനിരയില്‍ തന്ത്രങ്ങള്‍ക്ക് ആസൂത്രണം നല്‍കുന്നതും ക്രൊയേഷ്യയാണ്. പാസുകളിലെ കൃത്യതയും ക്രൊയേഷ്യയ്ക്ക് ആതിഥേയരെ മറികടക്കാനുള്ള കരുത്ത് പകരുന്നു.
വടക്കന്‍ തായ്ലന്ഡ് ഗുഹയില്‍ അകപ്പെട്ട ഫുട്ബോള്‍ ടീം അംഗങ്ങളും കോച്ചിനെയും രക്ഷപ്പെടുത്തിയെന്ന് പ്രവശ്യാ ഭരണകൂടം.ഒമ്പതു ദിവസങ്ങളായി ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 12 കുട്ടികളെയും കോച്ചിനെയും തായ് നേവി സീലാണ് ജീവനോടെ രക്ഷിച്ചത്.എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായ്ലന്ഡ് താം ലുവാങ് ഗുഹയില്‍ കുടുങ്ങി പോയത്.ശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ കയറിയ ഗുഹാമുഖം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. 11 മുതല്‍ 16 വരെ പ്രായമുളള 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചുമാണ് ഗുഹയില്‍ അകപ്പെട്ടത്.
ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന ആരംഭിച്ചത്. ഗുഹയിലെ വെള്ളം അടിച്ചു കളയാന്‍ ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ സ്ഥാപിച്ചെങ്കിലും, മഴ കനത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു.
1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യു.എസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മോസ്കോ: റഷ്യയ്ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കുന്നതായി സ്പാനിഷ് ഇതിഹാസ താരം ആന്ദ്ര ഇനിയേസ്റ്റ. റഷ്യയ്ക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് സ്പെയിന് ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
സ്പെയിന്റെ സുവര്‍ണ്ണ തലമുറയിലെ അവസാന കണ്ണിയായിരുന്നു ഇനിയേസ്റ്റ. സ്പെയിന് വേണ്ടി 131 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇനിയേസ്റ്റ 2010 ലോകകപ്പ് ഫൈനലിലെ വിജയഗോളടക്കം നിരവധി ഗോളുകളും നേടിയിട്ടുണ്ട്. മധ്യനിരയില്‍ കളി മെനയുന്നതില്‍ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്നു ഇനിയേസ്റ്റ.
2008 ലും 2012 ലും യൂറോ കപ്പ് നേടിയ, 2010 ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമുകളുടെ നെടും തൂണായിരുന്നു ഇനിയേസ്റ്റ. റഷ്യയ്ക്കെതിരായ മത്സരത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇനിയേസ്റ്റ കളി മതിയാക്കുകയാണെന്ന് അറിയിച്ചത്.
മനോഹരമായൊരു യാത്ര അവസാനിച്ചുവെന്നും ഇത് സ്പെയിന് വേണ്ടി തന്റെ അവസാന കളിയായിരുന്നുവെന്നും ഇനിയേസ്റ്റ പറഞ്ഞു. ചിലപ്പോഴൊക്കെ സ്വപ്നം കണ്ടതു പോലെ കഥ അവസാനിക്കണമെന്നില്ലെന്നും ഇനിയേസ്റ്റ പറഞ്ഞു.
ബാഴ്സലോണയുടേയും മധ്യനിര നിയന്ത്രിച്ച ഇനിയേസ്റ്റ 22 വര്‍ഷം നീണ്ട ബാഴ്സ ജീവിതത്തിന് വിരാമമിട്ടിരുന്നു. രണ്ട് വര്‍ഷത്തെ കരാറില്‍ ജപ്പാനീസ് ക്ലബ്ബായ വിസല്‍ കോബെയില്‍ ആയിരിക്കും ഇനിയേസ്റ്റ ഇനി കളിക്കുക.
പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ നടന്ന ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടത്തില്‍ ഫ്രഞ്ച് പടയ്ക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചത്. ഫ്രഞ്ച് ടീനേജ് സെന്സേഷന് കെയിലന്‍ എംബാപ്പെയില്‍ വജ്രായുധമൊളിപ്പിച്ച ദിദിയര്‍ ദെഷാംപ്സിന്റെ തന്ത്രങ്ങളാണ് ഫ്രാന്‍സിന് തുണയായത്. രണ്ട് ഗോള്‍ നേടിയ എംബാപ്പെ ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്തു. ഗ്രീസ്മാനും പവാര്‍ഡുമാണ് ഫ്രാന്‍സിന്റെ മറ്റു ഗോള്‍ നേട്ടക്കാര്‍. എയ്ഞ്ചല്‍ ഡി മരിയ, ഗബ്രിയേല്‍ മെര്‍കാഡോ എന്നിവരാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്.
കഴിഞ്ഞ മൂന്ന് ഗ്രൂപ്പ് മത്സരത്തിലും കണ്ട് ഫ്രാന്‍സായിരുന്നില്ല അര്‍ജന്റീനയ്ക്കെതിരേ പ്രീ ക്വാര്‍ട്ടറില്‍ ഇറങ്ങിയിരുന്നത്. മറുപക്ഷത്തും ഇതേ പോരാട്ടവീര്യമായിരുന്നു. എങ്കിലും പ്രതിഭകളുടെ കൂട്ടമായ ഫ്രാന്‍സിനായിരുന്നു കളിയില്‍ മേധാവിത്വം. പിന്‍നിരയില്‍ ഉംറ്റിറ്റിയും വരാനെയും ഉറച്ച് നില്‍ക്കുകയും മധ്യനിരയില്‍ പോഗ്ബയും കാന്റെയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ അര്‍ജന്റീന എല്ലാ അര്‍ത്തത്തിലും പലതവണ പിന്നിലായി.
പതിമൂന്നാം മിനുട്ടില്‍ എംബാപ്പെയുടോ സോളോ റണ്‍ കലാശില്ല പെനാല്‍റ്റിയില്‍ അന്റോണിയോ ഗ്രീസ്മാന് ഫ്രാന്‍സിന് ആദ്യ ഗോള്‍ നേടി ലീഡെടുത്തു. സ്വന്തം ബോക്സിനടുത്ത് നിന്നും സ്വീകരിച്ച് പന്ത് സോളോ റണ്ണിലൂടെ അര്‍ജന്റീന പോസ്റ്റിലേക്ക് കുതിച്ച എംബാപ്പെയെ ബോക്സില്‍ വെച്ച് റോഹോ ഫൗള്‍ ചെയ്തതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചത്.
എന്നാല്‍, ആദ്യ പകുതിയുടെ 41ാം മിനുട്ടില്‍ കിടിലന്‍ ഗോളിലൂടെ ഡി മരിയ ഫ്രാന്‍സിന്റെ പോസ്റ്റില്‍ പന്തെത്തിച്ചു. പോസ്റ്റിന്റെ 30 വാര അകലെ നിന്നുള്ള ഡി മരിയയുടെ ഉഗ്രന്‍ ഷോട്ടിന് ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസിന് മറുപടി ഉണ്ടായിരുന്നില്ല. ആദ്യ പകുതി 1-1ന് അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയായിരുന്നു സംഭവബഹുലം.
48ാം മിനുട്ടില്‍ മെകാഡോയിലൂടെ അര്‍ജന്റീന ലീഡെടുത്തപ്പോള്‍ കളി വീണ്ടും നാടകീയ രംഗങ്ങളിലേക്ക് വഴിതിരിഞ്ഞു. ഇതോടെ, ആക്രമണം ശക്തമാക്കിയ ഫ്രാന്‍സ് പവാര്‍ഡിലൂടെ മറുപടി ഗോള്‍ നേടി. സ്കോര്‍ 2-2. എന്നാല്‍, ഫ്രാന്‍സിനെ അപേക്ഷിച്ച് അതൊരു തുടക്കമായിരുന്നു. കെയിലന്‍ എംബാപ്പെയുടെ പ്രതിഭ കണ്ട രണ്ട് ഗോളില്‍ ഫ്രാന്‍സ് 4-2ന് മുന്നിലെത്തി. ഫ്രാന്‍സിന്റെ ആധികാരിക ജയത്തിലേക്ക് നീങ്ങവെ 93ാം മിനുട്ടില്‍ അഗ്യൂറോ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി. ജയത്തോടെ റഷ്യ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടുന്ന ആദ്യ ടീമായി ഫ്രാന്‍സ് മാറി.
ലോകം മൊത്തം വൈറലായിരിക്കുകയാണ് ഇൗ അര്‍ജന്റീനന്‍ ആരാധകനും ഇൗ സുരക്ഷാ ജീവനക്കാരിയും. ടിക്കറ്റ് എവിടെ എന്നുചോദിച്ചതിന് ഉത്തരമായി ചുംബനം കിട്ടിയാലോ..? സംഭവം ഇങ്ങനെ: അർജന്റീന-നൈജീരിയ മത്സരത്തിനിടയിൽ സീറ്റിലിരിക്കാതെ ചവിട്ടുപടിയിൽ വന്നു നിൽക്കുകയായിരുന്നു ഈ അർജന്റീന ആരാധകൻ. ഇതു കണ്ടുവന്ന സുരക്ഷാ ജീവനക്കാരി ആരാധകനോട് ടിക്കറ്റു ചോദിച്ചു. ഇതിനടിയിലാണ് അർജന്റീന ഗോളടിച്ചത്.
പിന്നെ പറയണോ പൂരം. അവേശം അല തല്ലിയ ആരാധകന് പിന്നീട് ചെയ്തതെല്ലാം യാന്ത്രികമായിരുന്നു.സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു കക്ഷി. ചോദിച്ചത് ടിക്കറ്റ്, കിട്ടിയത് ചുംബനം..! ഏതു സമയത്താണാവോ ഇയാളോട് ടിക്കറ്റ് ചോദിക്കാന്‍ തോന്നിയതെന്ന് മനസില്‍ പറഞ്ഞിട്ടുണ്ടാകും ഇൗ സുരക്ഷാജീവനക്കാരി.
ഇതോടെ ടിക്കറ്റു പരിശോധന അവസാനിപ്പിച്ച ജീവനക്കാരി സ്ഥലം കാലിയാക്കി. ആവേശം അണപൊട്ടിയൊഴുകുന്ന ആരാധകന്റെയും ഈ ആവേശത്തിനു മുന്നിൽ പെട്ടുപോയ സുരക്ഷാ ജീവനക്കാരിയുടെയും വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. അര്‍ജന്റീന ഗോള്‍ അടിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല..കുറ്റബോധം തോന്നിയില്ലെങ്കിലും ചെയ്യുന്നതെല്ലാം താന്ത്രികമായിരിക്കുെമന്നാണ് ചിലരുടെ കമന്റുകള്‍
കലിനിന്‍ഗ്രാഡ്: ലോകം കാത്തിരുന്ന പോരാട്ടം ആവേശത്തിരമാലയുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്പിച്ച് ബെല്‍ജിയം ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു.
തോറ്റെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ടും അവസാന 16-ല്‍ ഇടം നേടി. ഇന്നലെ കലിനിന്‍ഗ്രാഡ് സ്റ്റേഡിയത്തില നടന്ന മത്സരത്തില്‍ വിരസമായ ആദ്യപകുതിക്കു ശേഷം 51-ാം മിനിറ്റില്‍ അഡ്നാന് യാനുസായാണ് ബെല്‍ജിയത്തിന്റെ ജയം നിര്‍ണയിച്ച ഗോള്‍ നേടിയത്.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണനിരകളുള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശപ്പോരാട്ടമാണ് ഫുട്ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ റിസ്ക് എടുക്കാതെ ഇരുടീമുകളും മധ്യവരയില്‍ പന്തുതട്ടിക്കളിച്ചതോടെ കളി വിരസമായി.
ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യപകുതിക്കു ശേഷം യാനുസായിലൂടെ ബെല്‍ജിയം സമനിലക്കുരുക്കഴിച്ചു. അവസാന മിനിറ്റുകളില്‍ സമനിലയ്ക്കായി ഇംഗ്ലണ്ട് കിണഞ്ഞു പൊരുതിയെങ്കിലും ബെല്‍ജിയം പ്രതിരോധം വഴങ്ങിയില്ല.
ഗ്രൂപ്പിലെ മറ്റൊരു അപ്രധാന മത്സരത്തില്‍ പാനമയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്പിച്ച് ടുണീഷ്യ ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ജയം കുറിച്ചു.
നോട്ടിങ്ഹാം: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് മാസം നടത്തുന്ന ദേശീയ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിലേയ്ക്കുള്ള യു കെ മലയാളി ടീമിന്റെ സിലക്ഷന്‍ നടത്തുന്നു. യുകെയില്‍ നിന്നും മലയാളികള്‍ സ്വന്തം നാട്ടില്‍ അവധിക്കായി എത്തുന്ന സമയം കൂടി കണക്കാക്കിയാണ് കേരളത്തില്‍ മത്സരം ക്രമീകരിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി യു.കെ മലയാളി ടീം സെലക്ഷന് ജൂലൈ ഒനിന്ന് ഞായറാഴ്ച്ച നോട്ടിങ്ഹാമില്‍ വച്ചാണ് നടത്തുക.
പാലാ ഫുട്ബോള്‍ ക്ലബ്ബ്, ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ്, യൂണിറ്റി സോക്കര്‍, മുംബൈ എഫ് സി, അല്‍ എത്തിഹാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ടീമിലേയ്ക്കുള്ള പതിനേഴ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സെലക്ഷനാണ് നോട്ടിങ്ഹാമില്‍ ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് ഒന്നിന് നടത്തുക. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക
Assistant Manager:Anzar Ph.07735419228, Coordinator& Technical Manager: Raju George Ph.07588501409