ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷത്തെ കരിയറിനൊടുവിലാണ് ‘മിസ്റ്റര്‍ 360’ ക്രീസ് വിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സും, 228 ഏകദിനങ്ങളില്‍ 53.5 ശരാശരിയില്‍ 9577 റണ്‍സും നേടിയിട്ടുണ്ട്. 78 ടി20 മത്സരങ്ങള്‍ കളിച്ച താരം 1672 റണ്‍സ് നേടി. ടെസ്റ്റില്‍ 22 സെഞ്ചുറിയും ഏകദിനത്തില്‍ 25 സെഞ്ചുറിയും എബിഡി സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കാനുള്ള തീരുമാനം കടുപ്പമേറിയതാണ്. എന്നാല്‍ ഇന്ത്യയ്ക്കും ഓസീസിനും എതിരായ പരമ്പര വിജയത്തിനൊടുവില്‍ ശരിയായ സമയത്താണ് ഈ തീരുമാനം കൈക്കൊണ്ടത്.
കരിയറില്‍ പിന്തുണ നല്‍കിയ പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദിയറിക്കുന്നതായും എബിഡി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ 2004ല്‍ ടെസ്റ്റിലും തൊട്ടടുത്ത വര്‍ഷം ഏകദിനത്തിലും എബിഡി അരങ്ങേറ്റവും കുറിച്ചു. ഒന്നര പതിറ്റാണ്ട് ബാറ്റിംഗും ഫീല്‍ഡിംഗും കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ചാണ് എബിഡി കളംവിടുന്നത്. സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായാണ് എബിഡി അറിയപ്പെടുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നാല് ടീമുകള്‍ പ്ലേ ഓഫിലേക്കുള്ള യോഗ്യത നേടുമെന്നിരിക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാത്രമാണ് ഇത് ഉറപ്പിച്ചിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകളാണ് ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് വാളും പരിചയുമെടുത്ത് അടരാടുന്നത്.
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മാത്രമാണ് പ്ലേ ഓഫ് സാധ്യതകള്‍ അവസാനിപ്പിച്ച ആദ്യ ടീം. മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് 90 ശതമാനവും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിലേക്കാണ് പൊരിഞ്ഞ പോരാട്ടം നടക്കുക. അതില്‍ നിന്ന് നടക്കുന്നത് കിങ്‌സ് ഇലവന്‍ പഞ്ചാബ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം.
ബെംഗളൂരുവിനെതിരേ പഞ്ചാബ് ജയിച്ചാല്‍ കോഹ് ലിക്കും കൂട്ടര്‍ക്കും ഇത്തവണയും പ്ലേ ഓഫ് യോഗ്യത ലഭിക്കില്ല. പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ബംഗളൂരുവിന് 12 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം, 18 പോയിന്റുള്ള ഹൈദാരാബാദും 16 പോയിന്റുള്ള ചെന്നൈയും 14 പോയിന്റുള്ള പഞ്ചാബും കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരത്തിലെ എതിരാളികള്‍ക്ക് ആര്‍സിബിയേക്കാള്‍ പോയിന്റാകും.
ആര്‍സിബിയെ തോല്‍പ്പിക്കാനായാല്‍ പ്ലേ ഓഫ് സാധ്യത ശക്തിപ്പെടുത്താനാകുന്നതിനൊപ്പം രണ്ടാം സ്ഥാനത്തേക്ക് വരെ എത്താന്‍ കിങ്‌സ് ഇലവന് അവസരം ലഭിക്കും.
പത്ത് പോയിന്റുള്ളു മുംബൈ ഇന്ത്യന്‍സിന് രണ്ട് കളിയിലും ജയിക്കല്‍ നിര്‍ബന്ധമാകും. അതോടൊപ്പം തന്നെ പ്ലേ ഓഫിലെത്താന്‍ ബാക്കിയുള്ള മത്സരങ്ങളുടെ ഫലം കൂടി ആശ്രയിക്കേണ്ടി വരും.
പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ ബംഗളൂരുവിന് പ്ലേ ഓഫ് സാധ്യകള്‍ തുറക്കും. ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും മറ്റുള്ള ടീമുകളുടെ മത്സരഫലം അനുകൂലമാവുകയും ചെയ്താല്‍ റണ്‍റേറ്റ് നോക്കാതെ തന്നെ ആര്‍സിബി യോഗ്യത നേടാം.
അതേസമയം, കിങ്‌സ് ഇലവന് അടുത്ത രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും പ്ലേ ഓഫിനെത്താം.
കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരിലൊരാളായ പ്രീതി സിന്റയും മുഖ്യഉപദേഷ്ടാവായ വിരേന്ദര്‍ സെവാഗും തമ്മില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം രൂക്ഷമായതിനാല്‍ സെവാഗ് ഫ്രൈഞ്ചൈസി വിടാന്‍ തയാറെടുക്കുകായാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിയില്‍ ക്ഷുഭിതയായ പ്രീതി സിന്റ സെവാഗിന്റെ പല നീക്കങ്ങളെയും ചോദ്യം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മൂന്നാമനായി ആര്‍ അശ്വിനെ ഇറക്കിയ നീക്കം പരാജയപ്പെട്ടതാണത്രെ പ്രീതി സിന്റയെ ചൊടിപ്പിച്ചത്. മല്‍സരം കഴിഞ്ഞ ഉടന്‍ സെവാഗിനടുത്തെത്തിയ പ്രീതി മല്‍സരത്തിനായി തയാറാക്കിയ പദ്ധതികള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് പോകും മുന്‍പ് അവരുടെ മുന്നില്‍ വച്ചായിരുന്നു പ്രീതിയുടെ ആക്രോശമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. സെവാഗ് ക്ഷമയോടെ കേട്ടു നിന്നുവെന്നും പ്ലേയിങ് ഇലവനിലെ അനാവശ്യ പരീക്ഷണമാണ് തോല്‍വിക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്നാമനായി ഇറങ്ങിയ അശ്വിന്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. കളിക്കാരുടെ മുന്നില്‍ വച്ച് ക്ഷമയോടെ കേട്ടു നിന്ന സെവാഗ്, നെസ് വാഡിയ, മൊഹിത് ബര്‍മന്‍ എന്നീ മറ്റ് ഉടമസ്ഥരെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നാണ് വിവരം. തന്റെ ജോലിയില്‍ പ്രീതി സിന്റെ ഇടപെടരുതെന്നും താരത്തെ നിയന്ത്രിക്കണമെന്നുമാണ് സെവാഗിന്റെ നിലപാട്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് പ്രീതിയുടെ വിശദീകരണം.
മുംബൈ മിറര്‍ തെറ്റാണ് പറയുന്നതെന്ന് പ്രീതി ട്വീറ്റ് ചെയ്തു. മല്‍സരശേഷമുള്ള പതിവ് സംസാരം മാത്രമാണ് നടന്നതെന്നാണ് പഞ്ചാബ് ടീമിന്റെ വിശദീകരണം. കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടതാണ് പ്രീതിയെ നിരാശപ്പെടുത്തുന്നത്. സെവാഗിന്റെ പദ്ധതികള്‍ക്കനുസരിച്ച് താരലേലത്തില്‍ പങ്കെടുത്ത കിങ്സ് ഇലവന്‍ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്. ഐപിഎല്‍ ചരിത്രത്തിലെ മോശം ടീമുകളിലൊന്നായ കിങ്സിന് മികവ് തുടരാനായാല്‍ ഇക്കുറി പ്ലേഓഫിലെത്താം. പ്രീതി സിന്റയ്ക്കെതിരെ 2016ലും കോച്ചിങ് സ്റ്റാഫില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. മോശം പ്രകടനം തുടര്‍ന്നാല്‍ ജോലി തെറിപ്പിക്കുമെന്ന് അന്നത്തെ പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിനെ ഭീഷണിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
ന്യൂസ് ഡെസ്ക്.
ചെസ് രംഗത്തെ അത്ഭുത പ്രതിഭയായി വിശേഷിപ്പിക്കപ്പെട്ട ബാലനെ ബ്രിട്ടൺ നാടുകടത്താനൊരുങ്ങുന്നു. ഒൻപതു വയസുകാരനായ ശ്രേയാസ് റോയലാണ് ബ്രിട്ടണിൽ തുടരാൻ ഉള്ള അവകാശത്തിനായി പൊരുതുന്നത്. ചെസ് രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്ത് കഴിഞ്ഞ നവംബറിൽ ലണ്ടനിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ ആദ്യം നീക്കം നടത്താൻ ശ്രേയാസിന് സംഘാടകർ അവസരം നൽകിയിരുന്നു. ഭാവിയുടെ വാഗ്ദാനമായാണ് ശ്രേയാസിനെ ചെസ് ലോകം വിശേഷിപ്പിക്കുന്നത്. സെപ്റ്റംബറിൽ ശ്രേയാസിന്റെ പിതാവിന്റെ വിസാ കാലാവധി അവസാനിക്കുന്നതിനാൽ ഈ പ്രതിഭയ്ക്ക് ബ്രിട്ടണിൽ തുടരാനുള്ള അവസരം നഷ്ടപ്പെടും.
ശ്രേയാസിന്റെ മാതാപിതാക്കളായ ജിതേന്ദ്ര സിംഗും അഞ്ജുവും 2012ലാണ് സൗത്ത് ഈസ്റ്റ് ലണ്ടനിൽ താമസമാക്കിയത്. അന്ന് ശ്രേയാസിന് മൂന്നു വയസായിരുന്നു പ്രായം. ശ്രേയാസിന്റെ പിതാവ്, 38 കാരനായ ജിതേന്ദ്ര, തന്റെ മകൻ രാജ്യത്തിന്റെ സമ്പത്താണെന്നും ബ്രിട്ടൺ വിടുക എന്നത് അവനെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരിക്കുമെന്നും ബ്രിട്ടണിൽ തുടരാൻ അനുവദിക്കണമെന്നും ഹോം ഓഫീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബ്രിട്ടണിൽ തുടരാൻ സാധിച്ചില്ലെങ്കിൽ അത് ശ്രേയാസിന്റെ ചെസ് ജീവിതത്തിന്റെ അന്ത്യം കുറിക്കുമെന്നും ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെപ്പോലെയാകണമെന്ന് ആഗ്രഹിക്കുന്ന ശ്രേയാസിന്റെ സ്വപ്നങ്ങൾ ഇതോടെ ഇല്ലാതാകുമെന്നും ജിതേന്ദ്ര പറയുന്നു.
സ്പെയിനില്‍ ഇന്ന് എല്‍ ക്ലാസികോ. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മല്‍സരം . കാളപ്പോരിന്റെ നാട്ടിലെ ഫുട്ബോളിന്റെ മഹായുദ്ധത്തിന് മണിക്കൂറുകള്‍ മാത്രം. അപരാജിതരായി ലാ ലിഗ കിരീടം ഉയര്‍ത്താന്‍ ബാര്‍സയും അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്‍ റയല്‍ മാഡ്രിഡും നു കാംപില്‍ പോരിനിറങ്ങുന്നു . സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ സ്വന്തം മൈതാനത്തേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കണം റയലിന് . ഈ സീസണോടെ ബാര്‍സ വിടുന്ന ഇതിഹാസതാരം ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് ക്ലാസിക് ജയത്തിലൂടെ യാത്രയപ്പ് നല്‍കണം ബാര്‍സയ്ക്ക് .
ചാംപ്യന്‍ പട്ടം ഉറപ്പിച്ച് കളത്തിലിറങ്ങുന്ന ബാര്‍സയ്ക്ക് പാരമ്പര്യം തെറ്റിച്ച് റയല്‍ മാഡ്രിഡ് ഗാര്‍ഡ് ഒാഫ് ഹോണര്‍ നല്‍കില്ല. ക്ലബ് ലോകകപ്പ് ജയിച്ചെത്തയപ്പോള്‍ ബാര്‍സയും ഫുട്ബോള്‍ മാന്യതയുടെ പാരമ്പര്യം തെറ്റിച്ചു എന്നത് തന്നെ കാരണം . തോല്‍വി ഒരിക്കലും മറക്കാത്ത മുറിവ് സമ്മാനിക്കുമെന്നതിനാല്‍ എല്‍ ക്ലാസിക്കോയിലെ മൂന്നുപോയിന്റിനെക്കാള്‍ ബാര്‍സിലോനയ്ക്കും റയല്‍ മാഡ്രിഡിനും ഇത് അഭിമാനപ്പോരാട്ടം. ഒപ്പം മെസിക്കും റൊണാള്‍ഡോയ്ക്കും….
കൊല്ലത്തിന്റെ കായല്‍ സൗന്ദര്യം മതിയാവോളം ആസ്വദിച്ച് ലോക ക്രിക്കറ്റിലെ മിന്നുംതാരം ക്രിസ് ഗെയ്ല്‍. കുടുംബത്തോടൊപ്പമാണ് ഗെയ്ല്‍ കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. മകൾ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം കായൽ സൗന്ദര്യവും ആയുര്‍വേദ ചികില്‍സയുമാണ് ഗെയ്‌ലിന്റെ ലക്ഷ്യം. ഇന്നലെ കൊല്ലത്തെത്തിയ ഗെയ്‌ലും കുടുംബവും ഇന്ന് രാവിലെയാണു കായൽ യാത്ര നടത്തിയത്. റാവിസ് ഹോട്ടൽ മുതൽ മണ്‍റോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്‌ൽ ഒരുദിനം അഷ്ടമുടി കായലില്‍ വഞ്ചിവീട്ടില്‍ ചെലവഴിച്ചു. അഷ്ടമുടിയുടെയും മണ്‍റോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്‌ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്.
ഭക്ഷണപ്രിയനായ ഗെയ്‌ലിന് കേരളരീതിയിലുള്ള ഭക്ഷണമൊരുക്കുന്നത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ്. കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്ന് ഗെയ്ൽ അവശ്യപ്പെട്ടതായും റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ചക്ക, കരിമീന്‍, മാമ്പഴം, കണവ, കൊഞ്ച്, എന്നവയും ഉള്‍പ്പെടുത്തിയിരുന്നു. ഒരു ദിവസത്തെ വഞ്ചീവീട് യാത്ര അദ്ദേഹം ഏറെ ആസ്വദിച്ചു. യാത്രയ്ക്കിടയില്‍ കണ്ട മല്‍സ്യബന്ധനത്തൊഴിലാളികളോട് സംസാരിക്കാനും ഒപ്പം സെല്‍ഫിയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. കായൽ യാത്ര ഏറെ ഇഷ്ടപ്പെട്ടെന്നു ഗെയ്‌ലിന്റെ ഭാര്യ നതാഷ ബെറിജും പറഞ്ഞു. രണ്ടു വയസുകാരി മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഗെയ്‌ല്‍ കേരളം തിരഞ്ഞെടുത്തത്.
അദ്ദേഹത്തിന്റെ ഭക്ഷക്രമത്തില്‍ ഏറെ വ്യത്യസ്ഥമായ കാര്യം പന്ത്രണ്ട് എന്ന സംഖ്യയാണ്. ഐ പി എല്ലില്‍ പന്ത്രണ്ട് സിക്സുകള്‍ കൂടി അടിച്ചാല്‍ ഗെയ്‌ലിന് സിക്സുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം. ആ നേട്ടം മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹത്തിന് പന്ത്രണ്ട് കരീമീന്‍, പന്ത്രണ്ട് കൊഞ്ച് എന്നീ ക്രമത്തിലുള്ള അദ്ദേഹത്തിന് ഭക്ഷണമൊരുക്കിയത്. കായല്‍ കാറ്റേറ്റ് കേരളത്തിന്റെ തനത് ഭക്ഷണം നുകര്‍ന്ന് കളിക്കളത്തിലെ ഇൗ വെടിക്കെട്ട് ബാറ്റ്സ്മാന്‍ മൂന്നുനാള്‍ കൂടി കൊല്ലത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ദേശീയ നീന്തല്‍ താരം മൗപ്രിയ മിത്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ഹൂഗ്ലിയിലെ സ്വവസതിയിലാണ് 15കാരിയായ മിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.
രാജ്യാന്തര ഡൈവിങ് താരമായ മൗപ്രിയ പിതാവിനൊപ്പം തിങ്കളാഴ്ച രാവിലെ പരിശീലന കേന്ദ്രത്തിലേക്കു പോയി തിരികെ വന്നതിന് ശേഷമായിരുന്നു സംഭവം. ഏതാനും ദിവസങ്ങളായി മൗപ്രിയ അസ്വസ്ഥയായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
2016ല്‍ കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മൗപ്രിയ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടിയിരുന്നു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ദേശീയ സെലക്ടറും കളിക്കാരനുമായ സന്ദീപ് പാട്ടീല്‍. ഗംഭീര്‍ സ്വയം കരിയര്‍ നശിപ്പിച്ചതാണെന്നും എന്നാല്‍ താരത്തിന് അതിന്റെ പേരില്‍ തന്നോട് ഇപ്പോഴും ദേഷ്യമാണെന്ന് സന്ദീപ് പാട്ടീല്‍ പറയുന്നു.
2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 97 റണ്‍സെടുത്ത് ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗംഭീറിന് പക്ഷെ പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന്റെ കാരണം എന്തുകൊണ്ടാണെന്നും അന്ന് സെലക്ടറായിരുന്ന സന്ദീപ് പാട്ടീല്‍ വിശദമാക്കുന്നു്.
2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷമാണ് ഗംഭീറിന് ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനചലനമുണ്ടായത്. അന്ന് ഇംഗ്ലണ്ടില്‍വെച്ച് പരിക്കേറ്റ താരം ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നു. എന്നാല്‍, നാട്ടിലേക്ക് മടങ്ങേണ്ട പരിക്ക് ഗംഭീറിനുണ്ടായിരുന്നില്ലെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു. പരിക്കേറ്റ ഗംഭീര്‍ നാട്ടിലേക്ക് തിരിച്ചുവരികയാണെന്ന വാര്‍ത്ത എന്നെ ഞെട്ടിച്ചു. ഫിസിയോയുമായി സംസാരിച്ചപ്പോള്‍ തിരിച്ചവരേണ്ട കാര്യമില്ലെന്നും കളിക്കാവുന്നതാണെന്നുമാണ് പറഞ്ഞത്. എന്നാല്‍, നാട്ടിലേക്ക് തിരിക്കാന്‍ ഗംഭീര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഇതിനുശേഷം ഗംഭീറിന് തിരിച്ചവരാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗംഭീറിന് പകരക്കാരനായി എത്തിയ ശിഖര്‍ ധവാനും മുരളി വിജയിയും ഓപ്പണിങ് വിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതോടെ ഗംഭീറിന്റെ വാതിലുകള്‍ അടഞ്ഞു. ഒരു സെലക്ടര്‍ എന്ന നിലയില്‍ നല്ല കളിക്കാരെ തെരഞ്ഞെടുക്കുകയാണ് തന്റെ കര്‍ത്തവ്യം. ടീമില്‍ തിരികെ കയറാന്‍ പറ്റാതായതോടെ താനാണ് ഇതിന് പിന്നിലെന്ന് ഗംഭീര്‍ സംശയിച്ചു. ആ ദേഷ്യം ഇപ്പോഴും എന്നോടു കാട്ടുന്നുണ്ട്. ഞങ്ങളുടെ സൗഹൃദത്തെ അത് ബാധിച്ചു. ഏറ്റവും മികച്ച താരമാകേണ്ടിയിരുന്ന ഗംഭീര്‍ സ്വയം തുലച്ചതാണ് കരിയറെന്നും സന്ദീപ് പാട്ടീല്‍ സൂചിപ്പിച്ചു.
22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലക കുപ്പായം അഴിച്ചുവെക്കുന്ന ആഴ്‌സണ്‍ വെങ്ങര്‍ക്ക് ഗംഭീര യാത്രയയപ്പ് നല്‍കി ബദ്ധ വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രെഫോര്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ പോരാട്ടത്തിന് മുമ്പാണ് ആരാധകരുടെ പ്രിയ പരിശീലകനായ വെങ്ങര്‍ക്ക് യുണൈറ്റഡ് യാത്രയയപ്പ് നല്‍കിയത്.
ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച വെങ്ങറിന് അനുമോദന ചടങ്ങ് സംഘടപ്പിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ സര്‍ അലെക്‌സ് ഫെര്‍ഗ്യൂസണ്‍ വെങ്ങര്‍ക്ക് മത്സരത്തിന് മുമ്പായി മൈതാന മധ്യത്തില്‍ വെച്ച് ഉപഹാരം നല്‍കി. യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ ജോസ് മൊറീഞ്ഞോയും വെങ്ങറെ അനുമോദിക്കാന്‍ ഗ്രൗണ്ടിന് നടുവിലെത്തിയിരുന്നു.
WATCH: Rivals for 22 years, friends in the end 👊
Manchester United presented Arsene Wenger with a special award on his last trip to Old Trafford as Arsenal’s manager. pic.twitter.com/R5duKQk3O5
— Sky Sports PL (@SkySportsPL) April 29, 2018
പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരെ ഒരുമിച്ച് കണ്ടപ്പോള്‍ ഓള്‍ഡ് ട്രെഫോര്‍ഡില്‍ കരഘോഷം ഉച്ചത്തിലായി. കളിച്ചിരുന്ന സമയത്ത് ഫെര്‍ഗ്യൂസണും വെങ്ങറും ആരോഗ്യപരമായ വൈര്യം സൂക്ഷിച്ചിരുന്നെങ്കിലും ഇതിഹാസ പരിശീലകരെ ഒരുമിച്ച കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നാണ് യുണൈറ്റഡ് ആരാധകര്‍ ഇരുവരെയും സ്വീകരിച്ചത്.
“Arsene Wenger, we want you to stay!” 😂😂 #ManUtd #MUNARS #Wenger #oldtrafford #ManUtd #football pic.twitter.com/UPuG6J65CN
— Zh0u (@zhou86) April 29, 2018
ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യം ഏറെക്കാലമായി ഉയര്‍ന്നുകേള്‍ക്കുന്നതാണ്.എന്നാല്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മറ്റിയെ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനോ കായിക ഇനിമായി ഉള്‍പ്പെടുത്താനോ അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്തു നിന്നും വലിയതോതിലുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല എന്ന് നിസംശയം പറയാം.
എന്നാല്‍ ക്രിക്കറ്റ് ആരാധകരുടെ ഏറെകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുളള ശ്രമത്തിലാണ് ഇപ്പോള്‍ ഐ സി സി. 2028ല്‍ ലോസ് ആഞ്ചലസില്‍ നടക്കുന്ന ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിനെ മത്സരയിനമാക്കാനായുള്ള പരിശ്രമത്തിലാണ് ഐസിസി ഇപ്പോള്‍ . ഒളിമ്പിംക്‌സ് പ്രവേശനത്തിനായി ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളെല്ലാം ഒരുപോലെ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഐസിസി ചീഫ് എക്സിക്യുട്ടീവ് ഡേവ് റിച്ചാഡ്സണ്‍ പറഞ്ഞു.
‘ ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയെങ്കിലും എല്ലാരാജ്യങ്ങളും അതിനായുള്ള ശ്രമം തുടങ്ങണം.
2024ലെ പാരീസ് ഒളിമ്പിക്സില്‍ നമ്മള്‍ ഇക്കാര്യം അവതരിപ്പിക്കും. തുടര്‍ന്നുള്ള ഒളിമ്പിക്സുകളിലെങ്കിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെങ്കില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്’അദ്ദേഹം വ്യക്തമാക്കി. ടി20 ഫോര്‍മാറ്റ് ക്രിക്കറ്റില്‍ കൂടുതല്‍ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതോടെ ഈ രാജ്യങ്ങളുടെ പിന്തുണ ഐസിസിക്ക് ഉണ്ടാകും. ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ഏറ്റവുമധികം നേട്ടം കൊയ്യാന്‍ പോകുന്നത് ഇന്ത്യയേ പോലുള്ള രാജ്യങ്ങളാകും.
ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന ടീമുകളുളള രാജ്യങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ വന്‍ ഇളവാണ് ഐ സി സി വരുത്തിയത്. കുട്ടിക്രിക്കറ്റ് കളിക്കാനുളള പദവി അംഗരാഷ്ട്രങ്ങളായ 104 രാജ്യങ്ങള്‍ക്ക് അനുവദിച്ച് വിപ്ലവകരമായ മാറ്റമാണ് ഐസിസി വരുത്തിയത്. . 2019 ജനുവരി ഒന്ന് മുതലാണ് ഐസിസിയുടെ 104 അംഗരാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കാനാവുക.