മുംബൈ ഇന്ത്യന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് മിന്നും ജയം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്ത് ബാക്കി നില്‍ക്കേ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. 39 പന്തില്‍ 52 റണ്‍സ് എടുത്താണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയ ഉണര്‍വ് നല്‍കി കളിയുടെ ഗതി ഒരു ഘട്ടംകൊണ്ട് മാറ്റിമറിച്ചത്.
മത്സരത്തോടെ സഞ്ജുവിന്റെ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാന്‍ സഞ്ജുവിനായി. ജോഫ്രോ ആര്‍ച്ചറിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ഗൗതമിന്റെ വെടിക്കെട്ടും(11 പന്തില്‍ 33) രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായി. മുംബൈയുടെ സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തിലെ പിഴച്ചു. സ്‌കോര്‍ 33 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍മാരായ ത്രിപാദിയേയും രഹാനെയും നഷ്ടമായി. പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സഞ്ജു-സ്‌റ്റോക്‌സ് സഖ്യം രാജസ്ഥാന് വിജയത്തിലേക്കുള്ള തിരിച്ചുവരവ് സമ്മാനിക്കുകയായിരുന്നു. പതിനാലാം ഓവറിലെ ആദ്യ പന്തില്‍ 27 പന്തില്‍ 40 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ പുറത്താക്കി മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ കരുതലോടെ കളിച്ച സഞ്ജു ഇതിനിടെ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയതോടെ ഒരിക്കല്‍ കൂടി മലയാളി താരം രാജസ്ഥാനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ സഞ്ജുവിനെയും(39 പന്തില്‍ 52), ആറ് റണ്‍സെടുത്ത ബട്ട്ലറെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബൂംമ്ര രാജസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. മുസ്താഫിസര്‍ എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തില്‍ ഗോള്‍ഡണ്‍ ഡക്കായി ക്ലാസനും പുറത്തായി. ഇതോടെ രാജസ്ഥാന്‍ ആറ് വിക്കറ്റിന് 125. ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ ബൂംമ്ര എറിഞ്ഞ 19-ാം ഓവറില്‍ ഗൗതവും ആര്‍ച്ചറും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 17 റണ്‍സ്. അവസാന ഓവറില്‍ രാജസ്ഥാന് മുന്നില്‍ 10 റണ്‍സ് വിജയലക്ഷ്യം. ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഓവറില്‍ ആദ്യ പന്തില്‍ ആര്‍ച്ചര്‍ പുറത്തായെങ്കിലും സിക്സും ബൗണ്ടറിയുടമായി ഗൗതം രാജസ്ഥാനെ വിജയിപ്പിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും വമ്പന്‍ സ്‌കോര്‍ നേടാനായില്ല. ആദ്യ പന്തില്‍ തന്നെ എല്‍വിന്‍ ലൂയിസിനെ(0) നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് മുംബൈയ്ക്കായി വന്‍ സ്‌കോറിനുള്ള അടിത്തറയിട്ടു. രണ്ടാം വിക്കറ്റില്‍ 129 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 14 ഓവറില്‍ അടിച്ചെടുത്തത്. 47 പന്തില്‍ 72 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ 42 പന്തില്‍ 58 റണ്‍സെടുത്തു. 20 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്ന പൊള്ളാര്‍ഡാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റ്‌സ്മാന്‍. രാജസ്ഥാനായി അരങ്ങേറിയ ജെഫ്രേ ആര്‍ച്ചര്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പത്തൊമ്പതാം ഓവറിലായിരുന്നു ആര്‍ച്ചറുടെ മൂന്ന് വിക്കറ്റുകളും. രാജസ്ഥാനായി ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റെടുത്തു.
മുംബൈ: സഞ്ജു സാംസണിന്റെ അദ്ഭുത പ്രകടനത്തെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡി വില്ലിയേഴ്സ്. ആര്‍.സി.ബിയ്ക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ച് നേരത്തെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് എബിഡിയുടെ വാക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.
‘രാജസ്ഥാന് വേണ്ടി തീര്‍ത്തും സ്പെഷ്യലായ ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അദ്ദേഹവുമായി ഇ-മെയിലില്‍ ബന്ധപ്പെടാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുവരുന്ന ഈ പ്രതിഭയെ കണ്ട് അതിശയിച്ചു നില്‍ക്കുകയാണ് ഞാന്‍. അവന്‍ എത്ര ദൂരം കളിയില്‍ പിന്നിടും എന്നെ വിശ്വസിക്കൂ. അദ്ദേഹത്തിന്റെ കഴിവിന് പരിധികളില്ല.’ എബി ഡി വില്ലിയേഴ്സ് പറഞ്ഞു.
45 പന്തില്‍ നിന്ന് 92 റണ്‍സാണ് ആര്‍.സി.ബിയ്ക്കെതിരായ മത്സരത്തില്‍ സഞ്ജു നേടിയത്. ലോകത്തിലെ തന്നെ മികച്ച ബൗളിംഗ് നിര സ്വന്തമായുള്ള ടീമാണ് കോഹ്‌ലിയുടെ ആര്‍സിബി. എന്നാല്‍ സഞ്ജുവിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ നിസ്സഹാരായി. രണ്ട് ബൗണ്ടറികളും പത്ത് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിക്കുകയും ചെയ്തു.
ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ലോക റെക്കോര്‍ഡ് തുകയ്ക്ക് കൂടുമാറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ കുറ്റസമ്മതം ഫ്രഞ്ച് ക്ലബ്ബില്‍ പുതിയ വിവാദത്തിലേക്ക്. അഞ്ച് മാസം മുമ്പ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കവാനിയുമായി താന്‍ പരസ്യമായി പോരിലേര്‍പ്പെട്ടിരുന്നുവെന്നും അത് പിന്നീട് പരിഹരിച്ചുവെന്നുമാണ് നെയ്മര്‍ ഖേദം പ്രകടിപ്പിച്ചത്.
സ്‌പോട്ട് കിക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നെയ്മറും കവാനിയും തമ്മില്‍ മൈതാന മധ്യത്ത് വെച്ച് പരസ്യമായി കൊമ്പു കോര്‍ത്തിരുന്നു. തുടര്‍ന്ന് പിഎസ്ജിയില്‍ താരങ്ങള്‍ തമ്മില്‍തല്ലാണെന്നും നെയ്മറിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ക്ലബ്ബില്‍ ഇല്ലെന്ന് പിഎസ്ജി വ്യക്തമാക്കിയിരുന്നു.
എന്തായിരുന്നു പ്രശ്‌നം എന്നതിനേക്കാള്‍ വലിയ സംസാരമാണ് പുറത്ത് നടന്നത്. കവാനിയുമായി ആ സമയത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അതെല്ലാം പരിഹരിച്ചുവെന്നാണ് ടിവി ഗ്ലോബോ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ വ്യക്തമാക്കിയത്. പ്രശ്‌നവുമായി ബന്ധപ്പെട്ട് താനും കവാനിയും സംസാരിച്ചുവെന്നും ആരുടെയും ഇടപെടല്‍ ഇല്ലാതെ പ്രശ്‌നം പരിഹരിച്ചുവെന്നും നെയ്മര്‍ വ്യക്തമാക്കി.
അതേസമയം, ക്ലബ്ബില്‍ നെയ്മറിന് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടെന്ന വാദം ഇതോടെ ശക്തമായി. സ്‌പോട്ട് കിക്ക് ഡ്യൂട്ടികള്‍ കവാനിയില്‍ നിന്നും നെയ്മര്‍ തര്‍ക്കിച്ച് വാങ്ങിയത് താരത്തിന് ടീമിലുള്ള മേധാവിത്വം തെളിയിക്കുന്നതാണെന്നാണ് വിലയിരുത്തലുകള്‍.
സഞ്ജുവിന്റെ കൂറ്റൻ അടികളുടെ അർധസെഞ്ചുറിക്കരുത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. രാജസ്ഥാനെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് 218 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. രാജസ്ഥാൻ നായകൻ അജിങ്ക്യ രഹാനെ(36) ബെൻ സ്റ്റോക്സ് (27) ജോസ് ബട്‌ലർ (23) റൺസെടുത്തു.
ബെംഗളൂരു ബോളർമാരെ കണക്കിന് പ്രഹരിച്ചാണ് സഞ്ജു രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ നെടുംതൂണായത്. പത്ത് സിക്സും രണ്ട‌് ഫോറുമടക്കം പുറത്താവാതെ 45 പന്തിൽ 92 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഉമേഷ് യാദവും ക്രിസ്വോക്സും കുൽവന്ത് കെജ്റോലിയയും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‍ലി പതിവുപോലെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനായി ഇക്കുറിയും ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസീസ് താരം ഡാർസി ഷോർട്ടും. ഒന്നാം വിക്കറ്റിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച ഇരുവരും രാജസ്ഥാന് സമ്മാനിച്ചത് തകർപ്പൻ തുടക്കം. ഒന്നാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അജിങ്ക്യ രാഹനെ മടങ്ങി. ഷോർട്ടിനെ ഒരറ്റത്തുനിർത്തി തകർത്തടിച്ച രഹാനെ 20 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 36 റൺസെടുത്താണ് പുറത്തായത്. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. സ്കോർ 53ൽ എത്തിയപ്പോൾ ഷോർട്ടും വീണു. 17 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 11 റൺസെടുത്ത ഷോർട്ടിനെ ചാഹൽ മടക്കി.
പിന്നീടായിരുന്നു രാജസ്ഥാൻ ഇന്നിങ്സിന്റെ ഗതി നിർണയിച്ച സഞ്ജു സാംസൺ–ബെൻ സ്റ്റോക്സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ തകർത്തടിച്ച ഇരുവരും രാജസ്ഥാൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തത് 49 റൺസ്. ടീം ടോട്ടൽ 100 കടന്നതിനു പിന്നാലെ സ്റ്റോക്സ് മടങ്ങി. 21 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 27 റൺസെടുത്ത സ്റ്റോക്സിനെയും ചാഹൽ മടക്കി. കൂട്ടായി ജോസ് ബട്‌ലർ എത്തിയതോടെ സഞ്ജു കൂടുതൽ ആക്രമണകാരിയായി. തുടർച്ചയായി സിക്സുകൾ കണ്ടെത്തിയ സഞ്ജു രാജസ്ഥാന്റെ സ്കോർ കുത്തനെ ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 73 റൺസ്. ബട്‌ലർ 14 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 23 റൺസെടുത്തു.
ബട്‌ലർ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാൻ സ്കോർ 200 കടത്തിയത്. 10 പന്തുകൾ മാത്രം നേരിട്ട ഈ കൂട്ടുകെട്ട് രാജസ്ഥാൻ സ്കോറിലേക്ക് സംഭാവന ചെയ്തത് 42 റൺസ്! ത്രിപാഠി അഞ്ചു പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 14 റൺസുമായി പുറത്താകാതെ നിന്നു.
ആർസിബി നായകൻ വിരാട് കോഹ്ലിയെ സാക്ഷിയാക്കിയാണ് സഞ്ജു ചിന്നസ്വാമിയിൽ സിക്സർ മഴപെയ്യിച്ചത്. അവസാന അഞ്ച് ഓവറിൽ രാജസ്ഥാൻ അടിച്ചുകൂട്ടിയത് 17.6 ശരാശരിയിൽ 88 റൺസാണ്. ഇതിൽ ഭൂരിഭാഗവും സഞ്ജുവിന്റെ സംഭാവനയാണ്. ബെംഗ്ലൂരുവിന് വേണ്ടി ക്രിസ്‌വോക്സും ചഹാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണകുതിപ്പ് 25 ആയി.ഗെയിംസിന്റെ പത്താംദിനം എട്ട് സ്വര്‍ണം ഉള്‍പ്പടെ 14 മെഡലുകളാണ് ഇന്ത്യ നേടിയത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം ഇരുപത്തിയഞ്ചിലെത്തിയത്.
75 കിലോഗ്രാം വിഭാഗത്തിലാണ് വികാസ് കൃഷ്ണന്റെ നേട്ടം. കാമറൂണിന്റെ വില്‍ഫ്രഡിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വികാസ് സ്വര്‍ണം നേടിയത്.
2010ലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലും നേടിയിട്ടുള്ള വികാസ് കൃഷ്ണന്റെ മികച്ച പ്രകടനമായിരുന്നു ഇന്ന് ഗോള്‍ഡ് കോസ്റ്റ് സാക്ഷ്യം വഹിച്ചത്.
തിരുവനന്തപുരം: ഫുട്‌ബോള്‍ ഒരു പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ കുറച്ച് ജനങ്ങളുടേയോ ആവേശമല്ല അത് ഒരു ഭൂഗോളത്തിന്റെ ജ്വരമാണ്. ലോകത്തിലേറ്റവും പ്രിയപ്പെട്ട കായിക വിനോദമായത് ഈ തുകല്പന്ത് തന്നെയാണ് … ലോകരാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന കായികമേളയായ ഒളിമ്പിക്‌സിനേക്കാള്‍ ജനങ്ങള്‍ വീക്ഷിക്കുന്നത് ലോകകപ്പ് ഫുട്‌ബോളാണ് എന്ന യാഥാര്‍ത്ഥ്യം മേല്‍പ്പറഞ്ഞ ജ്വരത്തിന്റെ ശക്തി നമുക്ക് മനസ്സിലാക്കി തരുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കാല്‍പ്പന്തുകളിയുടെയും ക്രിക്കറ്റിന്റെയും ഹോക്കിയുടെയും വിത്ത് പാകിയപ്പോള്‍ ബാറ്റിന്റെയും സ്റ്റമ്പിന്റെയും ഹോക്കി സ്റ്റിക്കുകളുടെയും പിറകെ പോവാതെ കാല്‍പ്പന്തുകളിയെ ജീവനു തുല്ല്യം സ്‌നേഹിച്ചു ആരാധനയോടെ നെഞ്ചിലേറ്റി തങ്ങളുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റി ഫുട്‌ബോളിന്റെ മനോഹാരിതയെയും തനിമയെയും തെല്ലും നഷ്ടപ്പെടുത്താതെ അന്ന് മുതല്‍ ഇന്ന് വരെ കാത്തുസൂക്ഷിച്ച് പോരുന്ന രണ്ട് നാടുകളുണ്ട് ഇന്ത്യാ മഹാരാജ്യത്ത്. ഇന്ത്യന്‍ ഫുട്‌ബോളിന് തേജസ്സും ഓജസ്സും നല്‍കി സംരക്ഷിച്ചു പോന്ന ജനവിഭാഗങ്ങള്‍.
ഫുട്‌ബോള്‍ ദൈവം പെലെയുടെയും മറഡോണയുടെയും കാര്‍ലോസ് ആല്‍ബര്‍ട്ടോയുടെയും ബെക്കന്‍ബോവറുടെയും ലെവ് യാഷിന്റെയും ബയെണ്‍ മ്യൂണിക്കിന്റെയും സ്പര്‍ശനം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച വംഗനാട് ആണ് ഒന്നാമത്തേതെങ്കില്‍ റൊണാള്‍ഡീന്യോയിലൂടെ ഫുട്‌ബോളിന്റെ മാന്ത്രിക സാന്നിധ്യം നേരിട്ട അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ് രണ്ടാമത്തേത്. നാട്ടിൽ നിന്നുള്ള പ്രവാസജീവിത യാത്രയിൽ മലയാളികൾ യുകെയിലും എത്തിച്ചേർന്നു. ഫുട്ബോളിന്റെ മാത്രിക ചെപ്പായ യുകെയിൽ തങ്ങളുടെ കുട്ടികൾക്ക് വേണ്ടി ലഭിക്കാവുന്ന നല്ല പരീശീലനം നൽകുവാൻ ഒരു ഫുടബോള്‍ അക്കാദമി എന്ന സ്വപ്നത്തിന്റെ ആവിഷ്ക്കാരം… ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുടബോള്‍ അക്കാദമിയുടെ ഉദയം..
ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ മലയാളി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുടബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ രാജു ജോർജിനെ ആദരിച്ചു. വര്‍ഷങ്ങക്ക് ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരളാ സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്ക് ആദരം നല്കുന്ന വേദിയില്‍ വെച്ചാണ് കോട്ടയം കുറവിലങ്ങാട് സ്വദേശി രാജു ജോര്‍ജിനേയും ആദരിച്ചത്. ഇംഗ്ലണ്ടില്‍ മലയാളി കുട്ടികളുടെ കായികക്ഷമത ലക്ഷ്യമാക്കി ഫുട്‌ബോള്‍ പരിശീലനമെന്ന ആശയമിടുകയും ഇുപ്പോള്‍ 40 ലധികം വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാദമി പരിശീലനം നല്കി വരികയും ചെയ്യുന്നുണ്ട്. കായിക മന്ത്രി എ.സി മൊയ്തീന്‍ മൊമെന്റോ നല്കി ആദരിച്ചു. കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പിന്നാലെ ഓടിപ്പായുന്ന കാലഘട്ടത്തില്‍ കായികക്ഷമതയ്ക്കായി പ്രത്യേക പരിഗണന നല്കുന്ന ഈ പ്രവാസി കൂട്ടായ്മ ഏറെ ശ്രദ്ധേയമാണെന്നു കായികമന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ഐ മേത്തര്‍, കേരളാ കോച്ച് സതീവന്‍ ബാലന്‍, ക്യാപ്ടന്‍ രാഹല്‍ ആര്‍. രാജ്, കോച്ച് ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ പരിശീലനത്തിന് മാനേജര്‍ ജോസഫ് മുള്ളന്‍കുഴി, അസി.മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, ബൈജു മേനാച്ചേരി ചാലക്കുടി, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.
ഉന്നാവോ- കത്വ ബലാത്സംഗക്കേസുകളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകനുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ഇന്ത്യയുടെ പൊതു ബോധമാണ് ആദ്യം ഉന്നാവോയിലും പിന്നീട് കത്വയിലും ബലാത്സംഗം ചെയപ്പെട്ടതെന്ന് ഗംഭീര്‍ പറഞ്ഞു. രാഷ്ട്രത്തിന്റെ പൊതുബോധം തെരുവില്‍ കൊല്ലപ്പെടുകയാണ്. അല്ലയോ ഭരണക്കൂടമെ കുറ്റവാളികളെ ശിക്ഷിക്കാന്‍ ധീരത കാണിക്കൂ. അതിന് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കൂന്നു എന്നാണ് ഗംഭീര്‍ ട്വിറ്റില്‍ കുറച്ചത്.
കത്വയില്‍ ക്രൂര ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട ഇന്ത്യയുടെ മകള്‍ക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയെ തടയാന്‍ ശ്രമിക്കുന്ന അഭിഭാഷകരെ ഓര്‍ത്ത് ലജ്ജിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഈ എട്ടു വയസ്സുകാരിക്കൊപ്പം നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ നമ്മള്‍ മനുഷ്യരല്ലെന്നും ഇങ്ങനെയാണോ ലോകം നമ്മളെ ഇപ്പോള്‍ കാണേണ്ടത് എന്നുമായിരുന്നു സാനിയ മിര്‍സ പറഞ്ഞത്.
നേരെത്ത ജമ്മു കാശ്മീരിലെ കത്ത്വവയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഹാജരാകാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വനിതാ അഭിഭാഷക പരാതിപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും, ബാര്‍ അസോസിയേഷനില്‍ നിന്നും ഭീഷണിയുണ്ടായതായി അഭിഭാഷക ദീപിക എസ് രജാവത്താണ് എന്‍എഐയോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്നും ആസിഫയെ കാണാതാവുന്നത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷമാണ് വനപ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ എട്ട് പേര്‍ ചേര്‍ന്നാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി പിച്ചിച്ചീന്തി കൊലപ്പെടുത്തിയത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.
ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകള്‍ കണ്ടാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അഭിഭാഷക പറയുന്നു. താന്‍ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാര്‍ റൂമുകളില്‍ നിന്ന് വെള്ളം പോലും നല്‍കരുതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി അഭിഭാഷക പരാതിപ്പെടുന്നു. മാത്രമല്ല, പ്രതികളെ സംരക്ഷിക്കുവാന്‍ എന്തിന് വേണ്ടിയാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും ദീപിക ചോദിക്കുന്നു.
ബ്രാഹ്മണര്‍ താമസിക്കുന്ന പ്രദേശത്താണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടുന്ന മുസ്ലിം നടോടികള്‍ താമസിച്ചിരുന്നത്. ഇവരെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നതിനുവേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സഞ്ജി റാമാണ് കേസിലെ പ്രധാന പ്രതി.
കേസില്‍ പ്രതികളായവരെ വിട്ടയക്കണമെന്ന് ബിജെപി മന്ത്രി ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ആസിഫയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുറവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
Indian consciousness was raped in Unnao and then in Kathua. It’s now being murdered in corridors of our stinking systems. Come on ‘Mr System’, show us if you have the balls to punish the perpetrators, I challenge you. #KathuaMurderCase #UnnaoRapeCase
— Gautam Gambhir (@GautamGambhir) April 12, 2018
ഓസ്ട്രേലിയയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനിടെ ഇന്ത്യൻ സംഘത്തിലെ മലയാളി താരങ്ങളായ കെടി ഇർഫാനെയും രാകേഷ് ബാബുവിനെയും ഇന്ത്യയിലേക്ക് മടക്കി അയച്ചു. ഗെയിംസിനിടയിൽ സിറിഞ്ച് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനേ തുടർന്നാണ് താരങ്ങളെ തിരിച്ചയത്. ട്രിപ്പിൾ ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടിയ രാകേഷ് ബാബുവും ദീർഘദൂര നടത്തത്തിൽ മത്സരിക്കേണ്ട കെടി ഇർഫാനും ഇനി ഒരിക്കലും കോമ്മൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാവില്ല.
രാകേഷും ഇർഫാനും കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള ഏറ്റവും ആദ്യത്തെ വിമാനത്തിൽ രണ്ടുപേരെയും നാട്ടിലേക്ക് മടക്കി അയക്കൻ കോമൺവെൽത്ത് ഗെയിംസ് അതോറിറ്റി പ്രസിഡന്റ് ലൂയിസ് മാർട്ടിൻ ഉത്തരവിട്ടു. ഇന്ന് രാവിലെ ഓസ്ട്രേലിയൻ സമയം 9 മണിയോടെയാണ് സംഭവത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് .
ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മാറ്റി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനം പ്രഖ്യാപിച്ചു. പാകിസ്ഥാനെ ഇന്ത്യയില്‍ കളിപ്പിക്കാന്‍ ബിസിസിഐയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ദുബായിലും, അബുദാബിയിലുമായി സെപ്റ്റംബര്‍ 13-28 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ഐസിസിയിലെ എല്ലാ അംഗ രാജ്യങ്ങളും ഈ തീരുമാനത്തെ പിന്തുണച്ചു. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ വേദി മാറ്റണമെന്ന് ബിസിസിഐയാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും പൊതുവേദിയില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ബിസിസിഐയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
പാകിസ്ഥാനെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കുന്ന കാര്യം ഒരിക്കലും നടപ്പില്ലെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കിയിരുന്നു. പൊതുജനാഭിപ്രായം കൂടി മാനിച്ചാണിത്. ഇംഗ്ലണ്ടിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ടീം ഏഷ്യാ കപ്പിനായി എത്തുക. അതേസമയം കളി നടക്കുന്നത് യുഎയിലാണെങ്കിലും ഗേറ്റ് കളക്ഷന്‍ ബിസിസിഐയ്ക്കും, സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഗ്രൂപ്പിനും തന്നെയായിരിക്കും.
എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തുക മാത്രമാണ് നല്‍കുക. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ വലിയ തോതില്‍ ജോലി ചെയ്യുന്ന സ്ഥമെന്ന പരിഗണനയാണ് യുഎഇയ്ക്ക് നറുക്കുവീഴാന്‍ കാരണം. കൂടാതെ ഗള്‍ഫിലെ 1 ദിര്‍ഹം ഇന്ത്യയിലെ 18 രൂപയ്ക്കടുത്താണ്. ഈ വരുമാനത്തില്‍ കൂടി കണ്ണുവെച്ചാണ് ബിസിസിഐ ഈ നീക്കം മുന്നോട്ട് വെച്ചതും നടപ്പാക്കിയതും.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസ് ടീമിനത്തില്‍ വനിതകള്‍ സ്വര്‍ണം നേടിയതിനു പിന്നാലെ പുരുഷന്മാരും സ്വര്‍ണമണിഞ്ഞു. ഫൈനലില്‍ നൈജീരിയയെ 3-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. ഈ നേട്ടത്തോടു കൂടി ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഒമ്പതായി. നിര്‍ണായകമായി ഡബിള്‍സ് മത്സരത്തില്‍ നൈജീരിയന്‍ താരങ്ങളെ നിലം തൊടാന്‍ അനുവദിക്കാതെ ഇന്ത്യന്‍ താരങ്ങളായ ഹര്‍മീത് ദേശായിയും സത്യന്‍ ജ്ഞാനശേഖരനും ഇന്ത്യയെ സ്വര്‍ണ്ണത്തിലേക്ക് നയിക്കുകയായിരുന്നു.
ഇതോടെ, ഒമ്പത് സ്വര്‍ണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 18 മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്തു തുടരുകയാണ്. 38 സ്വര്‍ണവും 31 വെള്ളിയും 31 വെങ്കലവുമായി ആതിഥേയരായ ഓസ്‌ട്രേലിയ ഒന്നാമതും 22 സ്വര്‍ണവും 23 വെള്ളിയും 15 വെങ്കലവും ഉള്‍പ്പെടെ 60 മെഡുകളുമായി ഇംഗ്ലണ്ട് രണ്ടാമതുണ്ട്.