പതിനെട്ടു വയസു തികയാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്റ്റന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ. ചെസ്റ്റര്‍ ബൗട്ടണ്‍ ഹാള്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനായിരുന്ന ലീ ഫ്രാന്‍സിസ് ഡിക്‌സനാണ് ജയിലഴിക്കുള്ളിലായത്. മൂന്ന് കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചതായി ഡിക്‌സണ്‍ കുറ്റസമ്മതം നടത്തി. ഇതേത്തുടര്‍ന്നാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
സംഭവങ്ങളെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിന് പുറമെ ഡിക്‌സന്റെ വീടും നഷ്ടമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ജഡ്ജ് പാട്രിക് തോംസണ്‍ വിധി പ്രസ്താവിച്ചപ്പോള്‍ മുന്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റന്‍ ആത്മസംയമനം കൈവിട്ടു.
സ്‌കൂളിലെ ജീവനക്കാരനായി ജോലി ചെയ്യവെയാണ് ലീ വിശ്വാസ ലംഘനം നടത്തിയതെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഇര ഡിക്‌സണോട് സ്‌കൂളിലെ കാര്യങ്ങളും, ക്യാന്റീനെക്കുറിച്ചും പറഞ്ഞതിന് പുറമെ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്തതുമാണ് പ്രോസിക്യൂട്ടര്‍ കെവിന്‍ ജോണ്‍സ് ചൂണ്ടിക്കാണിച്ചത്. അതേസമയം സ്‌കൂളില്‍ അധ്യാപകന്റെ റോളല്ല ഡിക്‌സണ്‍ നിര്‍വ്വഹിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.
സ്‌കൂളിന് പുറത്ത് നൈറ്റ് ക്ലബില്‍ വെച്ചാണ് മുന്‍ താരവും ഇരയായ വിദ്യാര്‍ത്ഥിയും കണ്ടുമുട്ടിയത്. 2017 ഏപ്രിലില്‍ സംഭവം അരങ്ങേറുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം സീസണില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി ഇന്നറിയാം. കേരള ബ്ലാസ്റ്റേഴ്‌സിനു ഇന്ന് ജയിച്ചേ തീരു. ജയിച്ചില്ലെങ്കില്‍ പുറത്ത്. ജയിച്ചാലും ജാംഷെഡ്‌പൂര്‍ എഫ്.സി. എഫ്.സി.ഗോവ, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകളുടെ അടുത്ത മത്സരങ്ങള്‍ കൂടിഎങ്ങനെ ആകും എന്നതിനെ അനുസരിച്ചായരിക്കും സെമിഫൈനല്‍ പ്ലേ ഓഫിലേക്കു സ്ഥാനം ലഭിക്കുമോ ഇല്ലയോ എന്നറിയാന്‍ കഴിയൂ. ഇന്ന് ഗൂവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ ദുര്‍ബലരായ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിനെ തോല്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
നിലവില്‍ ബെംഗ്‌ളുരുവിനു (33 പോയിന്റ്) പിന്നാലെ പൂനെ (28 പോയിന്റ്) , ചെന്നൈയിന്‍ (27 പോയിന്റ് ) എന്നീ ടീമുകള്‍ കൂടി സെമിഫൈനല്‍ എകദേശം ഉറപ്പിച്ചു. അതായത് ഇനി ഫലത്തില്‍ ഒരു സീറ്റ് മാത്രമെ അവശേഷിക്കുന്നുള്ളു. ഈ സീറ്റിനുവേണ്ടിയാണ് ജാംഷെഡ്‌പൂര്‍ (25 പോയിന്റ്) , കേരള ബ്ലാസ്‌റ്റേഴ്‌സ് (21 പോയിന്റ്) ഗോവ (20 പോയിന്റ് ) ,മുംബൈ (17 പോയിന്റ്) എന്നീ ടീമുകളുടെ കാത്തിരിപ്പ്.
ഇതില്‍ ജാംഷെഡ്‌പൂരും കേരള ബ്ലാസ്‌റ്റേഴ്‌സും 15 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഗോവയും മുംബൈയും 14 മത്സരങ്ങളും. . കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി മൂന്നു മത്സരങ്ങളും ജയിച്ചാല്‍ 30 പോയിന്റ് എന്ന കടമ്പയില്‍ എത്തും. അതേസമയം ജാംഷെഡ്‌പൂര്‍ രണ്ടു മത്സരം ജയിച്ചാല്‍ അവര്‍ക്ക് 31 പോയിന്റ് ആകും. അതായത് ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങള്‍ ജയിച്ചാലും ഇനി ജാംഷെഡ്‌പൂര്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടു മത്സരം ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് പുറത്താകും.. ഗോവ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നു മത്സരങ്ങളില്‍ ജയിക്കുകയും ഒരു സമനില നേടുകയും ചെയ്‌താല്‍ അവര്‍ 30 ല്‍ എത്തും. എന്നാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാലും മുംബൈയുടെ കാര്യം സംശയമാണ്.അവര്‍ക്ക് 29 പോയിന്റ് മാത്രമെ ആകുകയുള്ളു.
പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് കഴിഞ്ഞ മത്സരത്തില്‍ പത്താം സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിനോട് തോറ്റ ക്ഷീണത്തിലാണ്. അതിനു പുറമെ 56-ാം മിനിറ്റില്‍ അവരുടെ ഗോള്‍ മെഷീനായ മാഴ്‌സീഞ്ഞ്യോയെ പരുക്കേറ്റ നിലയില്‍ മാറ്റേണ്ടിയും വന്നു. മാഴ്‌സീഞ്ഞ്യോയ്‌ക്ക് ഇന്ന് കളിക്കാന്‍ കഴിയില്ല എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതേപോലെ ഡല്‍ഹിക്കെതിരെ 0-1നു തോറ്റ മത്സരത്തിനിടെ ഡിഡിക്ക യ്‌ക്കും പരുക്കുമൂലം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പൂറത്തു പോകേണ്ടി വന്നു.എക മുന്‍ നിര താരം മായിക് സീമയ്‌ക്കും ഡല്‍ഹിക്കെതിരെ മുഴുവന്‍ സമയവും കളിക്കാന്‍ കഴിഞ്ഞില്ല. പകരം മീത്തെ, ഡാനിലോ ലോപ്പസ്, ജോണ്‍ മോസ്‌ക്യൂറോ എന്നിവരെ കൊണ്ടുവരേണ്ടി വന്നു.
മിഡ്‌ഫീല്‍ഡില്‍ റൗളിങ്ങ് ബോര്‍ഹസും ഒട്ടും ഫോമില്‍ അല്ലായിരുന്നു. എന്നാല്‍, സാംബീഞ്ഞ, നിര്‍മ്മല്‍ ഛെത്രി, എന്നിവര്‍ക്കു പുറമെ ലെന്‍ ഡൂങ്കലിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുതി ഇരിക്കേണ്ടത്.
തുടര്‍ച്ചയായി മൂന്നു തോല്‍വികളാണ് നോര്‍ത്ത് ഈസറ്റിനു നേരിടേണ്ടി വന്നത്. പൂനെ ,ഡല്‍ഹി, ജാംഷെഡ്‌പൂര്‍ എന്നീ ടീമുകളോട് 0-1നാണ് നോര്‍ത്ത് ഈസറ്റിന്റെ തോല്‍വി.
പൂനെക്കതിരെ നേടിയ 2-1 വിജയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും കഴിഞ്ഞ എ.ടി.കെയുമായുള്ള 2-2 സമനില എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. സന്ദേശ് ജിങ്കന്‍ , ഇയാന്‍ ഹ്യൂം എന്നിവര്‍ ഇല്ലാതെ കളിക്കേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സിനെ കാര്യമായി ബാധിച്ചു. ഇതില്‍ ജിങ്കന്റെ അഭാവം പ്രതിരോധനിരയെ പാടെ ദുര്‍ബലരാക്കി. ലാല്‍റൂവാതരയ്‌ക്ക് ഒറ്റയ്‌ക്കു കൈകാര്യം ചെയ്യുക എളുപ്പമായിരുന്നില്ല. വെസ് ബ്രൗണ്‍, ലാക്കിച്ച് പെസിച്ച് എന്നിവര്‍ കളിക്കാനുണ്ടായിരുന്നുവെങ്കിലും ജിങ്കന്റെ അഭാവം വ്യക്തമായിരുന്നു..
ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ടു ടീമുകളും മാറ്റങ്ങളുടെ സൂചനകള്‍ ഒന്നും നല്‍കിയില്ല. നോര്‍ത്ത് ഈസറ്റിന്റെ പരിശീലകന്‍ അവ്‌റാം ഗ്രാന്റും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസും ഗുരുശിഷ്യന്മാരാണ്. അതേപോലെ രണ്ടു പേരും പകരക്കാരായാണ് രണ്ടു ടീമുകളുടേയും പരിശീലക സ്ഥാനത്തേക്കു സീസണ്‍ പകുതി പിന്നിടുമ്പോള്‍ വന്നെത്തിയത്. . ഇതാണ് മറ്റൊരു സവിശേഷത.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ പോര്‍ട്ട്‌സ്‌മൗത്തില്‍ അയിരുന്നു ഇരുവരും. 2010ല്‍ അവ്‌റാം ഗ്രാന്റിന്റെ ശിക്ഷണത്തില്‍ പോര്‍ട്ട്‌സ്‌മൗത്ത് എഫ്. എ കപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ടീമിനെ നയിച്ചത് ഡേവിഡ് ജെയിംസാണ്. അന്ന് ഫൈനലില്‍ ചെല്‍സിയോട് 0-1നാണ് പോര്‍ട്ട്‌സ്‌മൗത്ത് തോറ്റത്.
” എട്ട് വര്‍ഷം മുന്‍പ് ഇന്നത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ച് എന്റെ കളിക്കാരനായിരുന്നു. അന്ന് എഫ്. .എ കപ്പ് ഫൈനലില്‍ കളിച്ചത് അവിശ്വസനീയമായ നേട്ടമാണ്. ജെയിംസ് ടീമിന്റെ ക്യാപ്‌റ്റനായിരുന്നു. എല്ലാ ആശംസകളും ഞാന്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു. പക്ഷ, വിജയിക്കാന്‍ കഴിയാതെ പോയി. പിന്നീട് ടീമിന്റെ ഭാവിയില്‍ ഇത് വളരെ പ്രയോജനകരമായി പിന്നീട് ടീമിനു വളരെ വലിയ മാനസിക കരുത്ത് കാണിക്കുവാനും കഴിഞ്ഞു ” നോര്‍ത്ത് ഈസറ്റ് പരിശീലകന്‍ അവ്‌റാം ഗ്രാന്റ് പറഞ്ഞു.
സെമിഫൈനല്‍ പ്ലേ ഓഫ് മോഹങ്ങള്‍ ചുരുട്ടിക്കെട്ടിക്കഴിഞ്ഞ നോര്‍ത്ത് ഈസ്‌റ്റ് ഇന്ന് ഇറങ്ങുന്നത് തങ്ങളുടെ വളരെ ശക്തമായ ആരാധകര്‍ക്കുവേണ്ടിയാണ് ഒരു ജയം ആരാധകര്‍ക്കു നേടിക്കൊടുക്കുകയാണ് അവ്‌റാം ഗ്രാന്റിന്റെ ലക്ഷ്യം. അതേപോലെ നോര്‍ത്ത് ഈസ്‌റ്റ് നേടിയ മൂന്നു വിജയങ്ങളില്‍ രണ്ടും ഗുവഹാട്ടിയിലെ സ്വന്തം തട്ടകത്തില്‍ വെച്ചാണ്.
ഇന്നലെ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സഹപരിശീകന്‍ ഹെര്‍മാന്‍ ഹ്‌റിയോര്‍സനാണ് വാര്‍ത്താ സമ്മേളനത്തിനെത്തിയത്. ” ഞങ്ങള്‍ ഇപ്പോഴും രംഗത്തുണ്ട്. എല്ലാ മത്സരങ്ങളിലും ജയിക്കുകയാണ് ഇനി ലക്ഷ്യം. ടീമിന്റെ പുരോഗമനത്തില്‍ ആഹ്ലാദം തോന്നുന്നു. കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. 18 ഷോട്ടുകളും 25 ക്രോസുകളും വന്നു” സഹപരിശീകന്‍ ഹെര്‍മാന്‍ തുടര്‍ന്നു.
ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടിലെ വമ്പന്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിന് ജയം. ഫ്രഞ്ച് കരുത്തന്മാരായ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ആദ്യം ഗോള്‍ വഴങ്ങിയ റയല്‍ മൂന്നു ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു.
സ്പാനിഷ് ലീഗില്‍ കിരീടമോഹം ഏറക്കുറെ കൈവിട്ട സിനദിന്‍ സിദാനും സംഘത്തിനും വലിയ ആശ്വാസമാണ് സാന്റിയാഗോ ബര്‍ണബ്യൂവിലെ ജയം. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ ഒരൊറ്റ ക്ലബിനുവേണ്ടി നൂറ് ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും റൊണാള്‍ഡോ ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ടഗോള്‍ കരുത്തിലാണ് സ്പാനിഷ് വമ്പന്‍മാര്‍ ജയം ഉറപ്പിച്ചത്. മാര്‍സലോ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ റാബിയറ്റാണ് പിഎസ്ജിയുടെ ഗോള്‍ മടക്കിയത്. നെയ്മര്‍ റയലിലേക്ക് എത്തുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പിഎസ്ജിയും റയലും കൊമ്പുകോര്‍ത്തത്.
മറ്റൊരു മത്സരത്തില്‍ ശക്തരായ ലിവര്‍പൂള്‍ എഫ് സി പോര്‍ട്ടോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. സാഡിയോ മാനോയുടെ ഹാട്രിക്കാണ് ഇംഗ്ലീഷ് ക്ലബ്ബിന് ആധിപത്യം നല്‍കിയത്. ആദ്യ പകുതിയില്‍ മൊഹമ്മ സലെയും 69ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയും കൂടി ഗോള്‍വല ചലിപ്പിച്ചതോടെ പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ പതനം പൂര്‍ണ്ണമായി.
ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അവസാന പതിനാറില്‍ ഇന്ന് പൊടിപാറും പോരാട്ടം. സ്പാനിഷ് വമ്പന്മാരും നിലവിലെ ചാംപ്യന്മാരുമായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബ് പിഎസിജിയെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.15നാണ് മത്സരം. ലോകത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന പോര് എന്ന പ്രത്യേകതയും റയല്‍-പിഎസ്ജി മത്സരത്തിനുണ്ട്.
റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പിഎസ്ജിയുടെ നെയ്മറും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന വിലയിരുത്തലുകള്‍ക്ക് സാധ്യതയില്ല. തുടര്‍ച്ചയായ മൂന്നാം ചാംപ്യന്‍സ് ലീഗ് കിരീടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന റയല്‍ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവിലാണ് ആദ്യ പാദം. രണ്ടാം പാദം പിസ്ജിയുടെ മൈതനാമായ പാര്‍ക്ക് ഡെ പ്രിന്‍സിലും നടക്കും.
സ്പാനിഷ് ലീഗില്‍ പതര്‍ച്ച തുടരുന്ന റയല്‍ മാഡ്രിഡിന് ഈ സീസണില്‍ ലീഗ് കിരീടത്തില്‍ കാര്യമായ പ്രതീക്ഷയില്ല. അതേസമയം, ചാംപ്യന്‍സ് ലീഗ് നിലനിര്‍ത്തി മാനം കളയാതിരിക്കാനാകും റയല്‍ കിണഞ്ഞു ശ്രമിക്കുക. അതേസമയം, ലോക റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലെത്തിയ നെയ്മറിന് തനിക്ക് ലഭിച്ച ലോക റെക്കോര്‍ഡ് തുകയ്ക്ക് പ്രതിഭ കാണിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
നെയ്മര്‍, കവാനി, എംബപ്പെ എന്ന ലോകോത്തര മുന്നേറ്റനിരയെ നേരിടാന്‍ സിദാന്‍ എന്ത് അത്ഭുതമായിരിക്കും ഒരുക്കിയിരിക്കുക എന്നതാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
നവാസ്, നാച്ചോ, വരാനെ, റാമോസ്, മാഴ്‌സെലോ, മോഡ്രിച്ച്, കാസമിറോ, ക്രൂസ്, ബെയ്ല്‍, റൊണാള്‍ഡോ, ബെന്‍സെമ എന്നിവരെയാകും റയല്‍ മാഡ്രിഡ് ആദ്യ പതിനൊന്നില്‍ ഇറങ്ങുക. അതേസമയം, യൂറി, മാര്‍കിനോസ്, ആല്‍വസ്, വരാറ്റി, റാബിയറ്റ്, ഡി മരിയ, എംബപെ, നെയ്മര്‍, കവാനി ലൈനപ്പിലാകും പിഎസ്ജി ബെര്‍ണാബുവില്‍ ഇറങ്ങുക.
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ പുതിയ ചരിത്രം രചിച്ചു. ഇതുവരെ താളം കണ്ടെത്താനാകാതെ വലയുകയായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഫോം വീണ്ടെടുത്ത അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഏകദിന പരമ്പര തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.
ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ രോഹിതിന്റെ (115) സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെയും 2 വിക്കറ്റ് വീതംനേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും യൂസ്വേന്ദ്ര ചഹാലിന്റെയും ബൗളിംഗും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ഒരു മത്സരം കൂടി ബാക്കിനില്‍ക്കേ 4 1ന്റെ ലീഡ് നേടിയാണ് കൊഹ്ലിയും കൂട്ടരും ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ സംഘമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. 115 റണ്‍സുമായി പര്യടനത്തില്‍ ആദ്യമായി മികച്ച സ്‌കോര്‍ കണ്ടെത്തിയ ഹിറ്റ്മാന്‍ എന്നറിയപ്പെടുന്ന രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ 274ല്‍ എത്തിച്ചത്. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 ഉം കടന്ന് പറക്കുമെന്ന് കരുതിയെങ്കിലും അവസരോചിതമായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ യുവതാരം ലുങ്കി എന്‍ഗിഡി സന്ദര്‍ശകരുടെ കുതിപ്പിന് കടിഞ്ഞാണിടുകയായിരുന്നു. എന്‍ഗിഡി 4 വിക്കറ്റ് വീഴ്ത്തി. രോഹിതിനൊഴികെ മറ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശിഖര്‍ ധവാന്‍ (34), വിരാട് കൊഹ്ലി (36), ശ്രേയസ് അയ്യര്‍ (30) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. കൊഹ്ലിയും രഹാനെയും (8) രോഹിതുമായുള്ള ആശയക്കുഴപ്പം മൂലം റണ്ണൗട്ടാവുകയായിരുന്നു.
പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കായി ധവാനും രോഹിത്തും ചേര്‍ന്ന് താരതമ്യേന നല്ല തുടക്കമാണ് നല്‍കിയത്. ഇരുവരും 7.2 ഓവറില്‍ 48 റണ്‍സിന്റെ കൂട്ട്‌കെട്ടുണ്ടാക്കി. ആക്രമിച്ച് കളിച്ച ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 23 പന്തില്‍ 8 ഫോറുള്‍പ്പെടെ 34 റണ്‍സെടുത്ത ധവാനെ പെഹ്ലുക്വായോയുടെ കൈയില്‍ എത്തിച്ച് റബാഡയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ നായകന്‍ കൊഹ്ലി ശ്രദ്ധയോടെ തുടങ്ങിയെങ്കിലും റണ്ണൗട്ടായി മടങ്ങി. മൂന്നാം വിക്കറ്റില്‍ രോഹിതിനൊപ്പം 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കൊഹ്ലി മടങ്ങിയത്. തുടര്‍ന്നെത്തിയ രഹാനെയും രോഹിതുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി.
പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ രോഹിതിനൊപ്പം പിടിച്ച് നിന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടെ രോഹിത് തന്റെ കരിയറിലെ 17ാം ഏകദിന സെഞ്ച്വറിയും കുറിച്ചു. സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ രോഹിത് മടങ്ങി. എന്‍ഗിഡി രോഹിതിനെ വിക്കറ്റ് കീപ്പര്‍ ക്ലാസന്റെ കൈയില്‍ എത്തിക്കുകയായിരുന്നു. 126 പന്തില്‍ 11 ഫോറും 4 സിക്‌സും ഉള്‍പ്പെട്ടതാണ് രോഹിതിന്റെ സെഞ്ച്വറി ഇന്നിംഗ്‌സ്.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 71 റണ്‍സുമായി പൊരുതി നോക്കിയ ഹഷിം അംലയാണ് ടോപ് സ്‌കോറര്‍. ഡിവില്ലിയേഴ്‌സ് (6) ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ രണ്ടക്കം പോലും കാണാനാകാതെ പോയതോടെ ഇന്ത്യ ഐതിഹാസിക ജയം കരസ്ഥമാക്കുകയായിരുന്നു.
എതിര്‍ താരത്തെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച ഫുട്ബോള്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് എലോയ് താരം അക്സലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബറോക് താരം സ്ലിമൈനിനെയാണ് അക്സല്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത്.
സ്ലിമൈന്‍ ഫൗള്‍ ചെയ്തതിനെ കളിക്കളത്തില്‍ ചോദ്യം ചെയ്ത അക്സലിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്തേക്ക് അയച്ചതിന് പിന്നാലെയാണ് മൈതാനത്ത് നാടകീയമായ സംഭവം നടന്നത്. പുറത്തേക്ക് പോയ 27കാരനായ താരം കൈത്തോക്കുമായാണ് തിരികെ വന്നത്. തുടര്‍ന്ന് ബറോക് താരത്തിന്റെ നെറ്റിയിലേക്ക് തോക്കു ചൂണ്ടി ട്രിഗറ്‍ വലിക്കാന്‍ കാത്തു നിന്നു. എന്നാല്‍ സഹതാരങ്ങള്‍ ഇടപെട്ട് അക്സലിനെ പിടിച്ചു മാറ്റുകയായിരുന്നു. ഇരുവരും തമ്മില്‍ മുമ്പ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും താരത്തെ ഇത്രമേല്‍ പ്രകോപിപ്പിച്ചതിന്റെ കാരണം അറിയില്ലെന്നും സെന്റ് ഐലോയ് മാനേജര്‍ പറഞ്ഞു.
തുടര്‍ന്ന് അക്സലിനെ മൈതാനത്തിന് പുറത്തെത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഫുട്ബോള്‍ താരത്തിന് നാല് മാസം ശിക്ഷ വിധിച്ചു. അതേസമയം ആയുധം നല്‍കിയ കുറ്റത്തിന് അക്സലിന്റെ സഹോദരന്‍ ഹെന്‍റിക്ക് മൂന്ന് മാസം തടവും ലഭിച്ചു. എന്നാല്‍ സംഭവത്തില്‍ മറ്റൊരു വിശദീകരണമാണ് സഹോദരങ്ങള്‍ നല്‍കിയതെന്ന് ഫ്രാന്‍സ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താന്‍ ചൂണ്ടിയത് തോക്ക് അല്ലെന്നും ഇരുമ്പ് കമ്പി മാത്രമായിരുന്നു എന്നുമാണ് അക്സല്‍ കോടതിയില്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക ഫുട്ബോള്‍ അധികാരികള്‍ അറിയിച്ചു. തുടര്‍ന്ന് ഫുട്ബോള്‍ മൈതാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ധാരണയായി.
ഇന്ത്യന്‍ ആരാധകന്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ജോഹന്നാസ് ബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്ക-ഇന്ത്യ നാലാം ഏകദിനത്തിലാണ് താരം വംശീയധിക്ഷേപം നേരിട്ടത്.
ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തുരത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആദ്യ പതിനൊന്നില്‍ താഹിറിന് അവസരം ലഭിച്ചിരുന്നില്ല. മത്സരത്തിലുടനീളം താരത്തിനെതിരേ വംശീയാധിക്ഷേപം നടന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൊസാജി വ്യക്തമാക്കി. അധിക്ഷേപം നടന്ന കാര്യം സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരെ താരം അറിയിക്കുകയും അവരെ തിരിച്ചറിയാനായി സുരക്ഷാ ജീവക്കാര്‍ താഹിറിനോട് നിര്‍ദേശിച്ചു. ഇന്ത്യന്‍ ആരാധകരാണ് വംശീയാധിക്ഷേപം നടത്തിയതെന്ന് താരം വ്യക്തമാക്കി.
ഡ്രസിങ് റൂമില്‍ നിന്ന് ഫീല്‍ഡിലേക്കുള്ള പാസേജില്‍ വെച്ചാണ് താഹിറിനെ ഇന്ത്യന്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ഇക്കാര്യം സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയ താരം ഇവരോടൊപ്പം അധിക്ഷേപം നടത്തിയയാളെ കണ്ടെത്താന്‍ എത്തിയപ്പോഴേക്കും ഇവര്‍ സ്‌റ്റേഡിയം വിട്ടിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞടുത്തു. പരുക്കേറ്റ കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏകമാറ്റം. സോണ്ടോയ്ക്കു പകരം പരുക്കു മൂലം ആദ്യ മൂന്നു മല്‍സരങ്ങള്‍ നഷ്ടമായ എബി ഡിവില്ലിയേഴ്‌സും ഇമ്രാന്‍ താഹിറിന് പകരം മോണി മോര്‍ക്കലും ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കു തിരിച്ചെത്തി. ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രമായേക്കാവുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന മൽസരം ലൈവ് കാണാം…
[ot-video][/ot-video]
ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ഏകദിന പോരാട്ടം ഇന്ന് ജൊഹാനസ്ബര്‍ഗില്‍. ആറ് മല്‍സരങ്ങളുടെ പരമ്പരയില്‍ 3–0ന് മുന്നിലുളള ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ ആദ്യപരമ്പര എന്ന ചരിത്രനേട്ടത്തിനരികിലാണ്. ജയിക്കാനായാല്‍ പരമ്പരയ്ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 4.3നാണ് മല്‍സരം.
മൂന്ന് പേരാണ് ഈ അപ്രതീക്ഷിത മേധാവിത്വത്തിന് കാരണം. മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ കോഹ്‌ലി. ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തുന്ന യൂസവേന്ദ്ര ചഹലും കുല്‍ദീപ് യാദവും. പേസ് ബോളര്‍മാരുടെ ഇഷ്ടയിടമായ ദക്ഷിണാഫ്രിക്കയില്‍ സ്പിന്നു കൊണ്ട് വല നെയ്തിരിക്കുകയാണ് ഇരുവരും. അഞ്ച് സ്പിന്നര്‍മാരെ വരുത്തി പരിശീലനം നടത്തി മൂന്നാം ഏകദിനത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യന്‍ സ്പിന്‍ ദ്വയത്തിന് മുന്നില്‍ പഠിച്ചതെല്ലാം മറന്നു. 4 വിക്കറ്റ് വീതം പിഴുത ചഹലിനെയും കുല്‍ദീപിനെയും ദക്ഷിണാഫ്രിക്ക കെട്ടഴിച്ചുവിട്ടാല്‍ ജൊഹാനസ്ബര്‍ഗിലും സ്ഥിതി വ്യത്യസ്തമാകില്ല. കൈവിരലിന് പരുക്കേറ്റ് പുറത്തായിരുന്ന ഡിവില്ലിയേഴ്സിനെ മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് ആതിഥേയര്‍.
വിരാട് കോഹ്‌ലിയെ പൂട്ടാനുള്ള തന്ത്രം ആവിഷ്കരിക്കേണ്ടതും ദക്ഷിണാഫ്രിക്കന്‍ ക്യാംപിന് അനിവാര്യതയാണ്. സ്തനാര്‍ബുദത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക നടത്താറുള്ള പിങ്ക് ഏകദിനമാണ് ജൊഹാനസ്ബര്‍ഗിലേത്. 2011 മുതല്‍ ഇതുവരെ പിങ്ക് ജഴ്സിയണിഞ്ഞിറങ്ങിയ ദിനങ്ങളില്‍ ദക്ഷിണാഫ്രിക്ക തോറ്റിട്ടില്ല എന്നതാണ് രസകരം. പിങ്ക് നിറത്തിന്റെ ഭാഗ്യവും പേറി ദക്ഷിണാഫ്രിക്ക പരമ്പരയിലേക്ക് തിരികെയെത്തുമോ..? അതോ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം കുറിക്കുമോ
പ്യോങ്ചാങ്ങ്ശൈത്യകാല ഒളിംപിക്സില്‍ വെല്ലുവിളിയായി നോറോ വൈറസ്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമാണ് രോഗലക്ഷണം. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ആയിരത്തഞ്ഞൂറോളം പേര്‍ ഇതിനകം ചികില്‍സ തേടി. അടിയന്തര സഹചര്യം കണകിലെടുത്ത് സൈന്യം സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുണ്ട്. അത്ലറ്റുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ മല്‍സരങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ശുദ്ധജലവിതരണത്തിലും ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി