എതിര്‍ താരത്തെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച ഫുട്ബോള്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് എലോയ് താരം അക്സലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബറോക് താരം സ്ലിമൈനിനെയാണ് അക്സല്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത്.
സ്ലിമൈന്‍ ഫൗള്‍ ചെയ്തതിനെ കളിക്കളത്തില്‍ ചോദ്യം ചെയ്ത അക്സലിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്തേക്ക് അയച്ചതിന് പിന്നാലെയാണ് മൈതാനത്ത് നാടകീയമായ സംഭവം നടന്നത്. പുറത്തേക്ക് പോയ 27കാരനായ താരം കൈത്തോക്കുമായാണ് തിരികെ വന്നത്. തുടര്‍ന്ന് ബറോക് താരത്തിന്റെ നെറ്റിയിലേക്ക് തോക്കു ചൂണ്ടി ട്രിഗറ്‍ വലിക്കാന്‍ കാത്തു നിന്നു. എന്നാല്‍ സഹതാരങ്ങള്‍ ഇടപെട്ട് അക്സലിനെ പിടിച്ചു മാറ്റുകയായിരുന്നു. ഇരുവരും തമ്മില്‍ മുമ്പ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും താരത്തെ ഇത്രമേല്‍ പ്രകോപിപ്പിച്ചതിന്റെ കാരണം അറിയില്ലെന്നും സെന്റ് ഐലോയ് മാനേജര്‍ പറഞ്ഞു.
തുടര്‍ന്ന് അക്സലിനെ മൈതാനത്തിന് പുറത്തെത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഫുട്ബോള്‍ താരത്തിന് നാല് മാസം ശിക്ഷ വിധിച്ചു. അതേസമയം ആയുധം നല്‍കിയ കുറ്റത്തിന് അക്സലിന്റെ സഹോദരന്‍ ഹെന്‍റിക്ക് മൂന്ന് മാസം തടവും ലഭിച്ചു. എന്നാല്‍ സംഭവത്തില്‍ മറ്റൊരു വിശദീകരണമാണ് സഹോദരങ്ങള്‍ നല്‍കിയതെന്ന് ഫ്രാന്‍സ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താന്‍ ചൂണ്ടിയത് തോക്ക് അല്ലെന്നും ഇരുമ്പ് കമ്പി മാത്രമായിരുന്നു എന്നുമാണ് അക്സല്‍ കോടതിയില്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക ഫുട്ബോള്‍ അധികാരികള്‍ അറിയിച്ചു. തുടര്‍ന്ന് ഫുട്ബോള്‍ മൈതാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ധാരണയായി.
ഇന്ത്യന്‍ ആരാധകന്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ജോഹന്നാസ് ബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്ക-ഇന്ത്യ നാലാം ഏകദിനത്തിലാണ് താരം വംശീയധിക്ഷേപം നേരിട്ടത്.
ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തുരത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആദ്യ പതിനൊന്നില്‍ താഹിറിന് അവസരം ലഭിച്ചിരുന്നില്ല. മത്സരത്തിലുടനീളം താരത്തിനെതിരേ വംശീയാധിക്ഷേപം നടന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൊസാജി വ്യക്തമാക്കി. അധിക്ഷേപം നടന്ന കാര്യം സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരെ താരം അറിയിക്കുകയും അവരെ തിരിച്ചറിയാനായി സുരക്ഷാ ജീവക്കാര്‍ താഹിറിനോട് നിര്‍ദേശിച്ചു. ഇന്ത്യന്‍ ആരാധകരാണ് വംശീയാധിക്ഷേപം നടത്തിയതെന്ന് താരം വ്യക്തമാക്കി.
ഡ്രസിങ് റൂമില്‍ നിന്ന് ഫീല്‍ഡിലേക്കുള്ള പാസേജില്‍ വെച്ചാണ് താഹിറിനെ ഇന്ത്യന്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ഇക്കാര്യം സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയ താരം ഇവരോടൊപ്പം അധിക്ഷേപം നടത്തിയയാളെ കണ്ടെത്താന്‍ എത്തിയപ്പോഴേക്കും ഇവര്‍ സ്‌റ്റേഡിയം വിട്ടിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞടുത്തു. പരുക്കേറ്റ കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏകമാറ്റം. സോണ്ടോയ്ക്കു പകരം പരുക്കു മൂലം ആദ്യ മൂന്നു മല്‍സരങ്ങള്‍ നഷ്ടമായ എബി ഡിവില്ലിയേഴ്‌സും ഇമ്രാന്‍ താഹിറിന് പകരം മോണി മോര്‍ക്കലും ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കു തിരിച്ചെത്തി. ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രമായേക്കാവുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന മൽസരം ലൈവ് കാണാം…
[ot-video][/ot-video]
ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ഏകദിന പോരാട്ടം ഇന്ന് ജൊഹാനസ്ബര്‍ഗില്‍. ആറ് മല്‍സരങ്ങളുടെ പരമ്പരയില്‍ 3–0ന് മുന്നിലുളള ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ ആദ്യപരമ്പര എന്ന ചരിത്രനേട്ടത്തിനരികിലാണ്. ജയിക്കാനായാല്‍ പരമ്പരയ്ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 4.3നാണ് മല്‍സരം.
മൂന്ന് പേരാണ് ഈ അപ്രതീക്ഷിത മേധാവിത്വത്തിന് കാരണം. മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ കോഹ്‌ലി. ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തുന്ന യൂസവേന്ദ്ര ചഹലും കുല്‍ദീപ് യാദവും. പേസ് ബോളര്‍മാരുടെ ഇഷ്ടയിടമായ ദക്ഷിണാഫ്രിക്കയില്‍ സ്പിന്നു കൊണ്ട് വല നെയ്തിരിക്കുകയാണ് ഇരുവരും. അഞ്ച് സ്പിന്നര്‍മാരെ വരുത്തി പരിശീലനം നടത്തി മൂന്നാം ഏകദിനത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യന്‍ സ്പിന്‍ ദ്വയത്തിന് മുന്നില്‍ പഠിച്ചതെല്ലാം മറന്നു. 4 വിക്കറ്റ് വീതം പിഴുത ചഹലിനെയും കുല്‍ദീപിനെയും ദക്ഷിണാഫ്രിക്ക കെട്ടഴിച്ചുവിട്ടാല്‍ ജൊഹാനസ്ബര്‍ഗിലും സ്ഥിതി വ്യത്യസ്തമാകില്ല. കൈവിരലിന് പരുക്കേറ്റ് പുറത്തായിരുന്ന ഡിവില്ലിയേഴ്സിനെ മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് ആതിഥേയര്‍.
വിരാട് കോഹ്‌ലിയെ പൂട്ടാനുള്ള തന്ത്രം ആവിഷ്കരിക്കേണ്ടതും ദക്ഷിണാഫ്രിക്കന്‍ ക്യാംപിന് അനിവാര്യതയാണ്. സ്തനാര്‍ബുദത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക നടത്താറുള്ള പിങ്ക് ഏകദിനമാണ് ജൊഹാനസ്ബര്‍ഗിലേത്. 2011 മുതല്‍ ഇതുവരെ പിങ്ക് ജഴ്സിയണിഞ്ഞിറങ്ങിയ ദിനങ്ങളില്‍ ദക്ഷിണാഫ്രിക്ക തോറ്റിട്ടില്ല എന്നതാണ് രസകരം. പിങ്ക് നിറത്തിന്റെ ഭാഗ്യവും പേറി ദക്ഷിണാഫ്രിക്ക പരമ്പരയിലേക്ക് തിരികെയെത്തുമോ..? അതോ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം കുറിക്കുമോ
പ്യോങ്ചാങ്ങ്ശൈത്യകാല ഒളിംപിക്സില്‍ വെല്ലുവിളിയായി നോറോ വൈറസ്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമാണ് രോഗലക്ഷണം. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ആയിരത്തഞ്ഞൂറോളം പേര്‍ ഇതിനകം ചികില്‍സ തേടി. അടിയന്തര സഹചര്യം കണകിലെടുത്ത് സൈന്യം സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുണ്ട്. അത്ലറ്റുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ മല്‍സരങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ശുദ്ധജലവിതരണത്തിലും ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി
ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് ഇയാന്‍ ഹ്യൂം അറിയിച്ചു. പരിക്ക് കാരണമാണ് സൂപ്പര്‍ താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്നു കൊല്‍ക്കത്തയുമായി നിര്‍ണായക മല്‍സരം നടക്കാനിരിക്കെയാണു ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ഇനിയുള്ള മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിക്കുന്നത്.
‘പോരാളികള്‍ വീണുപോകില്ല. പതിന്മടങ്ങു വീര്യത്തോടെ മടങ്ങിയെത്തും. കാല്‍മുട്ടിനു പരുക്കേറ്റ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനു സീസണിലെ മറ്റു കളികള്‍ നഷ്ടപ്പെട്ടേക്കും. ഹ്യൂമിന്റെ അസുഖം വേഗം ഭേദമാകാന്‍ പ്രാര്‍ഥിക്കാം’ കേരള ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.
ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റു ചേര്‍ത്ത് ഇയാന്‍ ഹ്യൂം വികാരനിര്‍ഭര കുറിപ്പാണു പങ്കുവച്ചത്. ‘കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതല്‍ ശക്തിയോടെ, മികച്ച ഫിറ്റ്‌നസുമായി ഞാന്‍ ടീമില്‍ തിരികെയെത്തും.’ ഹ്യൂം പറഞ്ഞു. പൂനെയ്‌ക്കെതിരായ മത്സരത്തില്‍ കാല്‍മുട്ടിനാണ് ഹ്യൂമിന് പരിക്കേറ്റത്.
സസ്‌പെന്‍ഷനിലായ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനും ഇയാന്‍ ഹ്യൂമും ഇല്ലാതെയാണു ബ്ലാസ്റ്റേഴ്‌സ് ഇന്നു കളിക്കാന്‍ ഇറങ്ങുക. പരുക്കേറ്റെങ്കിലും നാട്ടിലേക്കു മടങ്ങാതെ, ടീമിനൊപ്പം ആവേശത്തിരി കത്തിച്ചു ചുറ്റിക്കറങ്ങാനാണു ഹ്യൂമിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ ഹ്യൂമിന്റെ പുറത്താകല്‍ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
അതേസമയം 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 17 പോയിന്റുള്ള കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികള്‍.
ഇന്ന് ജയിക്കാനായാല്‍ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിനെ ജയിച്ചേ മതിയാകൂ.
കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍. 50 ഓവറില്‍ 303 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലിയുടെ 150 റണ്‍സിന്റെ അത്യുഗ്രന്‍ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 157 പന്തുകളിലാണ് കോഹ്‌ലി 150 സ്വന്തമാക്കിയത്. കോഹ് ലിയുടെ കരിയറിലെ തന്നെ ക്ലാസ് ഇന്നിംഗ്സുകളിലൊന്നായിരുന്നു ഇന്ന് കേപ് ടൌണില്‍ നടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റണ്ണെടുക്കുന്നതിന് മുമ്പെ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും കോലി-ധവാന്‍ സഖ്യം അടിച്ചു തകര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 160 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് രക്ഷയായത്. കോഹ്‌ലിയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇത്.
ആറ് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-0ന് മുന്നിലാണ്
ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട ചരിത്രത്തില്‍ സ്ഥാനം നേടിയ മൈക്കിള്‍ ഷൂമാക്കര്‍ തിരികെയെത്തുമോ? സ്‌കീയിംഗിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 2013 മുതല്‍ ചികിത്സയില്‍ കഴിയുന്ന ഷൂമാക്കറിന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കി മകളുടെ ഇന്‍സ്റ്റഗ്രാം സന്ദേശം. ഫോര്‍മുല വണ്‍ ഇതിഹാസത്തിന്റെ മൂത്ത മകളായ ജീന മരിയയാണ് പിതാവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ക്ക് സൂചന നല്‍കിയത്. അമച്വര്‍ കുതിരയോട്ടക്കാരിയായ ജീന തന്റെ പിതാവിന്റെ ചിത്രത്തിനൊപ്പമാണ് സന്ദേശം നല്‍കിയത്. ”ജീവിതത്തില്‍ ഒരേയൊരു സന്തോഷമേയുള്ളു, സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നത്” എന്നാണ് കീപ്പ് ഫൈറ്റിംഗ് എന്ന ഹാഷ്ടാഗില്‍ ജീന കുറിച്ചത്.
2007ല്‍ ഷൂമാക്കര്‍ തന്നെ പറഞ്ഞ ചില വാചകങ്ങളുടെ ചുവടുപിടിച്ച് തയ്യാറാക്കിയതാണ് ഈ വാക്കുകള്‍. ഷൂമാക്കറിന്റെ കുടുംബം നടത്തുന്ന ചാരിറ്റി ഫൗണ്ടേഷനും ഇതെ സന്ദേശം കടമെടുത്തിട്ടുണ്ട്. ഒരു മെഡിക്കല്‍ മിറക്കിളിന് പ്രതീക്ഷിക്കുകയാണ് ഷൂമാക്കറിന്റെ കുടുംബമെന്ന് കുടുംബ സുഹൃത്ത് വെളിപ്പടുത്തിയതിന് പിന്നാലെയാണ് ഷൂമാക്കര്‍ തന്റെ പരിക്കുകളില്‍ നിന്ന് മുക്തി നേടുന്നതായ സൂചന ജീന നല്‍കുന്നത്. സ്‌കീയിംഗിനിടെ അപകടത്തില്‍പ്പെട്ട ഷൂമാക്കര്‍ അതിനു ശേഷം കോമ അവസ്ഥയില്‍ കഴിയുകയായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുകയായിരുന്ന അദ്ദേഹം അപകടത്തില്‍ പരിക്കേറ്റിട്ട് അഞ്ച് ക്രിസ്തുമസുകള്‍ കടന്നു പോയി. 2013 ഡിസംബറിലായിരുന്നു അപകടമുണ്ടായത്. പിന്നീട് 2014 ജൂണ്‍ വരെ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ കോമ അവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ചികിത്സ നല്‍കിയത്.
ഇതിനു ശേഷം വീട്ടില്‍ പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിക്കൊണ്ട് ചികിത്സ തുടരുകയായിരുന്നു. നിലവില്‍ 1,15,000 പൗണ്ടാണ് ഷൂമാക്കറിന് ഒരാഴ്ച ചികി നല്‍കാന്‍ വേണ്ടി മാത്രം ചെലവഴിക്കുന്നത്. 15 ഫിസിഷ്യന്‍മാരും നഴ്‌സുമാരുമാണ് അദ്ദേഹത്തിന്റെ ചികിത്സക്കായി ലേക്ക് ജനീവയിലെ വീട്ടില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട വിദഗ്ദ്ധ ചികിത്സ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന സൂചനയും ഈ സന്ദേശം നല്‍കുന്നു.
ആംസ്റ്റര്‍ഡാം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനൊരുങ്ങി ജര്‍മന്‍ കാര്‍ നിര്‍മാതാവായ മെഴ്‌സിഡസ് ബെന്‍സ്. പുതിയ എ-ക്ലാസ് ഹാച്ച് മോഡലുകളിലാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ് യൂസര്‍ എക്‌സ്പീരിയന്‍സ് (MBUX) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കാറിനുള്ളിലെ പ്രവര്‍ത്തനങ്ങളെ ഡ്രൈവര്‍ക്ക് സ്വന്തം ശബ്ദത്തിലൂടെ നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളിയാഴ്ച ആംസ്റ്റര്‍ഡാമില്‍വെച്ച് ഈ സംവിധാനം പുതിയ എ-ക്ലാസിലുണ്ടാകുമെന്ന് ബെന്‍സ് അറിയിച്ചു.
ഡ്രൈവര്‍ക്ക് ഹേയ് മെഴ്‌സിഡസ് എന്ന് പറഞ്ഞുകൊണ്ട് ലിംഗ്വാട്രോണിക് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യാം. യുവാക്കള്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള മോഡലുകളില്‍ ഇവ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നത്. ലാസ് വേഗാസില്‍ നടത്തിയ ട്രയലില്‍ ഈ സംവിധാനം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു എംബിയുഎക്‌സ് കാഴ്ചവെച്ചത്. കാറിന്റെ നാവിഗേഷന്‍, ഫോണ്‍, ഓഡിയോ, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും.
ഡ്രൈവറുടെ മുന്നിലും ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലേക്കുമായി നീളുന്ന ഇരട്ട സ്‌ക്രീനുകളാണ് ഇതിന്റെ പ്രധാന ഭാഗം. മികച്ച ഗ്രാഫിക്‌സുകളാണ് ഇതിന്റെ പ്രത്യേകത. ഏതു രീതിയിലും കോണ്‍ഫിഗര്‍ ചെയ്യാവുന്ന ഈ സ്‌ക്രീനുകളെ ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും നിയന്ത്രിക്കാം. മെഴ്‌സിഡസ് മീ ആപ്പിലൂടെ കാര്‍ ഷെയറിംഗിനും എംബിയുഎക്‌സ് സഹായിക്കും. ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ മറ്റൊരാള്‍ക്ക് കാര്‍ ഉപയോഗിക്കാനുള്ള അനുവാദം ഉടമസ്ഥന് നല്‍കാനാകും. ഇതിനായി സ്വിച്ച് കീ ഉപയോഗിക്കേണ്ട ആവശ്യമേയില്ല.
കൂടുതല്‍ സൗകര്യങ്ങളുള്ള ഡ്രൈവര്‍ അസിസ്റ്റന്റ് സംവിധാനങ്ങള്‍ ചെറു കാറുകൡും അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. വളവുകളില്‍ സ്റ്റിയറിംഗിലുള്ള നിയന്ത്രണം ഏറ്റെടുക്കുന്നതു മുതല്‍ തിരിയാനുള്ള സിഗ്നല്‍ ഇട്ടാലുടന്‍ ലെയിന്‍ സ്വയം മാറുന്നതു വരെയുള്ള സൗകര്യങ്ങളാണ് ഇതിലുള്ളത്. പുതിയ എ-ക്ലാസ് ഈ സ്പ്രിംഗില്‍ യൂറോപ്പില്‍ വിപണിയിലെത്തും.
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നാളെ ഇന്ത്യ – ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടം. നാലാം ലോകകിരീടം തേടിയാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് മല്‍സരം ആരംഭിക്കും.
തോല്‍വിയറിയാതെയാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ ഫൈനല്‍ വരെ എത്തിയത്. ഫൈനലിലെ എതിരാളികളായ ഓസ്ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്താണ് ഗ്രൂപ്പ് ഘട്ടത്തിന് തുടക്കമിട്ടത് തന്നെ. പിന്നീട് പാപ്പുവ ന്യൂ ഗിനിയയും സിംബാബ്‌വെയും, ക്വാര്‍ട്ടറില്‍ ബംഗ്ലേദേശ്, സെമിയില്‍ പാക്കിസ്ഥാന്‍.. ഇന്ത്യയെ വിറപ്പിക്കാന്‍ ഇവര്‍ക്കാാര്‍മായില്ല. മുഹമ്മദ് കൈഫിനും വിരാട് കോഹ്‌ലിക്കും ഉന്‍മുക്ത് ചന്ദിനും ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന ക്യാപ്റ്റ്നാവാനുള്ള അവസരമാണ് പ്രിഥ്വി ഷായ്ക്കൊരുങ്ങുന്നത്. ക്യാപ്റ്റന്‍ ഷായും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ബാറ്റിങ് സെന്‍സേഷനുകള്‍. നാഗര്‍കോട്ടിയും ശിവം മവിയുമടങ്ങുന്ന ബോളിങ് നിരയും ഇന്ത്യയ്ക്ക് കരുത്തു പകരുന്നു. സെമിഫൈനലില്‍ 69 റണ്‍സിന് പാക്കിസ്ഥാനെ പുറത്താക്കിയത് ബോളിങ് മികവിന് ഒരുദാഹരണം മാത്രം.
ഓസ്ട്രേലിയന്‍ നിരയും ഒട്ടും മോശമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ തോറ്റത് ഇന്ത്യയോട് മാത്രം. അതിനാല്‍ പകരം വീട്ടാന്‍ ഉറച്ചു തന്നെയാകും കങ്കാരുക്കളുടെ വരവ്. ഇന്ത്യയ്ക്കും ഓസീസിനും മൂന്ന് ലോകകിരീടങ്ങള്‍ വീതം സ്വന്തമായുണ്ട്. ന്യൂസിലന്‍ഡില്‍ ജയിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ കിരീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാം.