ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സെമിയില്‍ ഇന്ത്യയുടെ കൗമാരം പാകിസ്താനെ നേരിടും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ 134 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി കമലേഷ് നാഗര്‍കൊട്ടി 3 വിക്കറ്റും ശിവം മാവി, അഭിഷേക് ശര്‍മ്മ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ബാറ്റിങില്‍ ഇന്ത്യക്കായി സുബ്മാന്‍ ഗില്ലില്‍ (86), അഭിഷേക് ശര്‍മ (50), ക്യാപ്റ്റന്‍ പൃഥ്വി ഷാ(40) എന്നിവര്‍ നടത്തിയ മികച്ച പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 43 റണ്‍സെടുത്ത പിനക് ഘോഷ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ജനുവരി 30 നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ സെമിഫൈനല്‍ പോരാട്ടം.
ഇന്ത്യ-ദക്ഷിണാഫ്രക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരം ഇന്ന് ജോഹന്നാസ്ബെര്‍ഗില്‍. ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ ഇന്ത്യ സമ്പൂര്‍ണ പരാജയം ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് അതിവ ദുഷ്കരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയക്ക് 1.30ന് മല്‍സരം ആരംഭിക്കും.
ലോകറാങ്കിങ്ങിലെ ഒന്നാമന്‍മാരായെത്തിയ ഇന്ത്യയ്ക്കെതിരെ സമ്പൂര്‍ണ ജയമെന്ന സുവര്‍ണനേട്ടത്തിനരികെയാണ് ദക്ഷിണാഫ്രിക്ക. കേപ്ടൗണിലും സെഞ‍്ചൂറിയനിലും കോഹ്‌ലിയെയും സംഘത്തെയും തകര്‍ത്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പേസ്നിര ഉഗ്രരൂപം കൈവരിക്കും വാണ്ടറേഴ്സില്‍. വരണ്ട് ബൗണ്‍സ് നിറഞ്ഞ പരമ്പരാഗത ദക്ഷിണാഫ്രിക്കന്‍ ട്രാക്കാണ് വാണ്ടറേഴ്സിലേത്. ടീം സിലക്ഷനില്‍ പഴി ഏറെ കേട്ടതിനാല്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം ജോഹന്നാസ്ബര്‍ഗില്‍. ഇത്തവണയെങ്കിലും അജിങ്ക്യ രഹാനെ ബാറ്റിങ് ലൈനപ്പിലേക്കെത്തിയേക്കും. ആദ്യടെസ്റ്റില്‍ തിളങ്ങിയ ഭുവനേശ്വറിനെ പുറത്തിരുത്തിയത് അബദ്ധമായെന്ന തിരിച്ചറിവ് പേസ്നിരയിലെ അഴിച്ചുപണിക്ക് ഇടനല്‍കും. ഇഷാന്ത് ശര്‍മയാകും അങ്ങനെയെങ്കില്‍ പുറത്തിരിക്കുക. 3-0ന് പരമ്പര തൂത്തുവാരിയാലും റാങ്കിങ്ങില്‍ ഇന്ത്യയെ താഴെയിറക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയില്ല. എന്നാല്‍ ഒന്നാം സ്ഥാനത്തിന് തൊട്ടരികിലേക്ക് കുതിച്ചെത്താം ദക്ഷിണാഫ്രിക്കയ്ക്ക്. ഐസിസി ടീമിന്റെ പോലും ക്യാപ്ടനായ കോഹ്‌ലിക്ക് ഇനിയൊരു തോല്‍വി കൂടി താങ്ങാനാകില്ല. എന്നാല്‍ അതൊഴിവാക്കണമെങ്കില്‍ കോഹ്‌ലിക്കൊപ്പമുള്ള ബാറ്റിങ്നിരയും കഴിയുംവിധം ശ്രമിക്കണം.
എന്നാൽ വിരാട് കോഹ്‍ലിക്കെതിരെയുളള വിമർശനം തുടർന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തുടർച്ചയായി രണ്ട് ടെസ്റ്റുകൾ തോറ്റ് ഇന്ത്യ പരമ്പര അടിയറവു വച്ചതിനു പിന്നാലെയാണ് കോഹ്‍ലിയുടെ ക്യാപ്റ്റൻസിക്കെതിരായ വിമർശനം സേവാഗ് കൂടുതൽ കടുപ്പിച്ചത്. കോഹ്‍ലി കളിക്കളത്തിൽ വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടാൻ ശേഷിയുള്ള താരങ്ങൾ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലില്ല. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിവുള്ള കോഹ്‍ലി, അതേ മികവ് മറ്റു താരങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നതാണ് അദ്ദേഹത്തിന് പറ്റുന്ന പാളിച്ചയെന്നും സേവാഗ്.
തീരുമാനങ്ങളെടുക്കുന്നതിൽ ക്യാപ്റ്റനെ സഹായിക്കാനും തെറ്റു പറ്റുമ്പോൾ തിരുത്താനും കഴിവുള്ള മൂന്നോ നാലോ താരങ്ങൾ എല്ലാ ടീമിലും കാണും. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ അത്തരം താരങ്ങളുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഡ്രസിങ് റൂമിൽ കോഹ്‍ലിയുടെ ടീം തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യാൻ ശേഷിയുള്ള താരങ്ങളുണ്ടോയെന്നും സംശയമാണ്. കഴിവിന്റെ കാര്യത്തിൽ കോഹ്‍ലിക്കൊപ്പം നിൽക്കാൻ കെൽപ്പുള്ളവർ ടീമിലില്ല എന്നതു തന്നെയാണ് കാരമെന്നും സേവാഗ് കൂട്ടിച്ചേർത്തു.
മറ്റുള്ള താരങ്ങളിൽനിന്ന് തനിക്കൊത്ത പ്രകടനം പ്രതീക്ഷിക്കുന്നതാണ് കോഹ്‍ലിയെ തെറ്റായ തീരുമാനങ്ങളിലേക്കു നയിക്കുന്നതെന്നും സേവാഗ് അഭിപ്രായപ്പെട്ടു. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവു കൈവരിച്ച താരമാണ് കോഹ്‍ലി. അതേ മികവ് മറ്റു താരങ്ങളിൽനിന്നും അദ്ദേഹം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം. എന്നാൽ, കോഹ്‍ലിയുടെ അത്ര മികവ് കൈവരിക്കാൻ സാധിച്ച താരങ്ങൾ ടീമിലില്ല താനും. ഇതാണ് കോഹ്‍ലിയുടെ ക്യാപ്റ്റൻസിയെ ബാധിക്കുന്നെന്നും സേവാഗ് അഭിപ്രായപ്പെട്ടു.
തന്നെപ്പോലെ തന്നെ കളിക്കാനാണ് മറ്റു താരങ്ങളോടും കോഹ്‍ലി ആവശ്യപ്പെടുന്നത്. ഇതാണ് അദ്ദേഹം അവരിൽനിന്ന് പ്രതീക്ഷിക്കുന്നതും. അതിൽ തെറ്റൊന്നും പറയാനുമില്ല. സച്ചിൻ ക്യാപ്റ്റനായിരുന്ന സമയത്ത് മറ്റുള്ളവരോട് റൺസ് നേടണമെന്ന് ആവശ്യപ്പെട്ടിരുന്നത് എനിക്ക് ഓർമയുണ്ട്. എനിക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കു പറ്റുന്നില്ല എന്നാണ് ഈ നിലപാടിന്റെ അർഥമെന്നും സേവാഗ് വിശദീകരിച്ചു.
ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെ തിരഞ്ഞെടുത്തതിൽ കോഹ്‍ലിക്ക് പിഴവു സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി സേവാഗ് മുൻപും രംഗത്തെത്തിയിരുന്നു. രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാൽ കോഹ്‍ലി ടീമിൽനിന്ന് മാറിനിൽക്കണമെന്നു പോലും സേവാഗ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോഹ്‍ലിയുടെ തെറ്റു ചൂണ്ടിക്കാട്ടാൻ ശേഷിയുള്ളവർ ഇപ്പോഴത്തെ ടീമിലില്ലെന്ന വിമർശനം. കോഹ്‍ലിയുടെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന ചില താരങ്ങൾ ടീമിന് ആവശ്യമാണെന്നും ഒരു ടിവി ഷോയിൽ പങ്കെടുക്കവെ സേവാഗ് അഭിപ്രായപ്പെട്ടു.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സിഫ്നിയോസ് ടീം വിട്ടു. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത് സിഫ്‌നിയോസണായിരുന്നു. ടീം വിടുന്നതു സംബന്ധിച്ച് മനേജ്‌മെന്റുമായി സിഫ്‌നോസണ്‍ സംയുക്ത ധാരണയില്‍ എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഡച്ച് താരം ടീം വിട്ടതിന് പിന്നിലുള്ള കാരണങ്ങ്ള്‍ ഇതുവരെ വ്യക്തമായിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സില്‍ ഈ സീസണിലെത്തിയ 20 കാരനായ ഡച്ച് താരം നാല് തവണ ലക്ഷ്യം കണ്ടിട്ടുണ്ട്. മുന്നേറ്റ നിരയിലും മിഡ്ഫീല്‍ഡിലുംമികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കെല്‍പ്പുള്ള സിഫ്‌നിയോസണ്‍ ഫോം കണ്ടെത്താന്‍ കഴിയാത്ത മഞ്ഞപ്പടയുടെ നഷ്ടം തന്നെയായിരിക്കും. ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമായിട്ടുള്ള ജിങ്കനും കൂട്ടര്‍ക്കും ഡച്ച് താരത്തിന്റെ ഒഴിവ് നികത്താന്‍ നന്നേ പണിപ്പെടേണ്ടി വരുമെന്ന് ചുരുക്കം. ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ നേരത്തെ രാജിവെച്ചിരുന്നു.
നേരത്തെ ഗോവക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ സിഫ്‌നിയോസണെ ബെഞ്ചിലിരുത്തിയ കോച്ച് ജെയിംസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഞ്ച് വിദേശ താരങ്ങള്‍ക്ക് അവസരമുണ്ടായിട്ടും നാല് താരങ്ങളെ മാത്രം ഇറക്കിയ ജെയിംസ് സിഫ്നിയോസിനെ പുറത്തിരുത്തുകയായിരുന്നു.
ടെന്നീസിലെ രാജാവ് എന്നാണ് റോജര്‍ ഫെഡറര്‍ അറിയപ്പെടുന്നത്. കളിയുടെ മികവു കൊണ്ടും കോര്‍ട്ടിലെ പെരുമാറ്റംകൊണ്ടും ‘ജന്റില്‍മാന്‍’ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനാണ് സ്വിസ് ഇതിഹാസം. എന്നാല്‍ ജനുവരിയില്‍ ആദ്യം നടന്ന ഹോപ്മാന്‍ കപ്പിലെ മിക്സഡ് ഡബിള്‍സ് മത്സരത്തിലെ പ്രകടനം മൂലം ‘ഫെഡ് എക്‌സപ്രസ്സി’ന് സ്ത്രീ വിരുദ്ധനെന്ന് പേര് വീണിരിക്കുകയാണ്.
ടൂര്‍ണമെന്റ്ില്‍ ഫെഡററും ബെലിന്റ ബന്‍സികയുമായിരുന്നു ടീം. അമേരിക്കന്‍ താരങ്ങളായ ജാക് സോകും കൊകൊ വാന്‍ഡെവെഗയുമായിരുന്നു എതിരാളികള്‍. ഫെഡററുടെ സേര്‍വോടെ സെക്കന്റ് സെറ്റ് തുടങ്ങുന്നു. പിന്നീട് ഫെഡററും സോക്കും തമ്മിലായി പോരാട്ടം. ഇരു ടീമിലെയും വനിത താരങ്ങള്‍ കാഴ്ച്ചക്കാരായി മാത്രം മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇനി തങ്ങള്‍ക്ക് റോളൊന്നുമില്ല എന്ന മനസ്സിലാക്കിയ അമേരിക്കയുടെ വാന്‍ഡവേഗ് കോര്‍ട്ടിനു പുറത്തുപോയി വിശ്രമിച്ചു. പിന്നാലെ ഫെഡറിന്റെ കൂട്ടാളി ബന്‍സികും കോര്‍ട്ടില്‍ കുത്തിയിരുന്നു. തുടര്‍ന്ന് കോര്‍ട്ട് വിട്ട താരം കോര്‍ട്ടിന് പുറത്ത് കളി കണ്ടു നിന്നു. അപ്പോഴേക്കും ഗ്യാലറിയില്‍ ചിരി ഉണര്‍ന്നു.
തുടര്‍ന്നും കളി മുന്നോട്ടു നയിക്കുകയായിരുന്നു ഫെഡററും സോക്കും. ഫെഡററുടെ പല ട്രിക്കുകളും കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടായി. ഏറെ നേരം വേണ്ടി വന്നു സോക്കിന് ആ പോയന്റ് ഒന്ന സ്വന്തമാക്കാന്‍. ഹര്‍ഷാരവത്തോടെയാണ് ആ രംഗങ്ങള്‍ അന്ന് ആരാധകര്‍ സ്വീകരിച്ചടെങ്കിലും പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ ട്രോളിനിടയാക്കി. ഫെഡററുടെയും സോക്കിന്റെയും പുരുഷമേധാവിത്വമാണ് ഇത് വെളിവാക്കുന്നതെന്നും ഫെഡററൊരു സ്ത്രീ വിദ്വേഷിയാണെന്നുമുള്ള തരത്തില്‍ ട്രോളുകള്‍ നിരന്നു. എന്തിനേറെ ഇങ്ങ് കേരളത്തില്‍ വരെ അത് ചര്‍ച്ചയായി. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് സമാനമാണ് ഇതെന്നും മലയാള സിനിമയിലെ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഫെഡററും സോക്കെന്നും വരെ ചില സൈബര്‍ വിരുതന്‍മാര്‍ ട്രോളി.
Men will be men…. pic.twitter.com/13dsIh3PVS
— Rishi Bagree 🇮🇳 (@rishibagree) January 13, 2018
ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു പെലെ.
പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം. മൂന്ന് ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ. 21 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തില്‍ 1281 ഗോളുകളാണ് താരം അടിച്ചെടുത്തത്.
ബംഗളൂരു: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ആന്ധ്രാപ്രദേശിനെ ഏഴു ഗോളിന് തകര്‍ത്ത് കേരളത്തിന് ഗംഭീര തുടക്കം. ബെംഗളൂരുവില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. നായകന്‍ രാഹുല്‍ കെ.പിയും അഫ്ദാലും ഇരട്ടഗോളുകള്‍ നേടി. സജിത് പൗലോസ്, വിബിന്‍ തോമസ് എന്നിവര്‍ഓരോ ഗോള്‍ നേടിയപ്പോള്‍ സിംഗംപള്ളി വിനോദിന്റെ സെല്‍ഫ് ഗോള്‍ ആന്ധ്രയുടെ പരാജയഭാരം വര്‍ദ്ധിപ്പിച്ചു. ജിതിന്റെ ക്രോസില്‍ നിന്ന് സജിത് പൗലോസാണ് കേരളത്തെ മുന്നിലെത്തിച്ചത്.
രണ്ടാം ഗോള്‍ പിറന്നത് അഫ്ദാലിന്റെ പാസില്‍ നിന്ന് രാഹുലിന്റെ ബൂട്ടിലൂടെയായിരുന്നു. ബാക്ക്പാസ്സ് നല്‍കുന്നതിനിടയില്‍ സിംഗംപള്ളി വിനോദിന് പിഴച്ചതോടെ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ കേരളം 3-0 ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു ബാക്കി നാല് ഗോളുകളും പിറന്നത് . ജിതിന്റെ ബാക്ക്പാസ് പിടിച്ചെടുത്തായിരുന്നു രാഹുലിന്റെ രണ്ടാം ഗോള്‍. പന്ത് ഗോള്‍കീപ്പറുടെ കൈയില്‍ തട്ടിയാണ് വലയിലെത്തിയത്. അഞ്ചാം ഗോള്‍ വിബിന്‍ തോമസിന്റെ ശക്തമായൊരു ഫ്രീ കിക്കില്‍ നിന്നായിരുന്നു. മുഹമ്മദ് ഷരീഫിന്റെ ക്രോസില്‍ നിന്ന് അഫ്ദാല്‍ ആറാം ഗോള്‍ നേടി. അടുത്ത ഗോളും വന്നത് ഷരീഫിന്റെയും അഫ്ദാലിന്റെയും ഒരുമിച്ചുള്ള നീക്കത്തില്‍ നിന്നായിരുന്നു. തിങ്കളാഴ്ച്ച തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
എന്നാലും എന്റെ ഏഷ്യാനെറ്റെ, നിങ്ങളുടെ വെബ്ഡെസ്കിൽ മാന്യതയെന്ന ആ സാധനം ഉള്ള ആരും ഇല്ലേ?’ സികെ വിനീത് ചോദിക്കുന്നു
മാധ്യമ ഊളത്തരത്തിന്റെ പുതിയ പര്യായമായി മാറുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ശ്രീജിത്തിന്റെ അമ്മയെ കാലുപിടിച്ച് കരഞ്ഞിട്ടും മുഖ്യമന്ത്രി കാണാൻ തയ്യാറായില്ല എന്ന വാർത്ത നാം കണ്ടതാണ്. ആരായിരുന്നു ആ മുഖ്യമന്ത്രിയെന്ന് ഇനിയും അവർ പറഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടിയാണെന്നാണ് മറ്റ് മാധ്യമങ്ങളുടെ വാർത്തകൾ. പിണറായിയോ ചാണ്ടിയോ ആരായാലും മറ്റേയാളെ അനാവശ്യമായി പ്രതിക്കൂട്ടിൽ നിർത്തുകയാണ്. തലക്കെട്ടിലെ തല്ലുകൊള്ളിത്തരം ഏഷ്യാനെറ്റ് തുടരുമ്പോൾ, പരസ്യമായി വെല്ലുവിളിച്ചാണ് സികെ വിനീത് രംഗത്തെത്തിയിരിക്കുന്നത്
കോപ്പലാശാൻ ബ്ലാസ്റ്റേഴ്സ് വിടാൻ കാരണം സികെ വിനീതാണെന്ന തലക്കെട്ടിൽ ഏഷ്യാനെറ്റ് കൊടുത്ത വാർത്തയോടാണ് വിനീത് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. എഷ്യാനെറ്റ് വെബ്ഡെസ്കിൽ മാന്യത എന്ന സാധനമുള്ള ആരുമില്ലേ എന്നാണ് വിനീത് ചോദിച്ചത്. മുഴുവൻ പോസ്റ്റ് ഇങ്ങനെ
‘എന്നാലും എന്റെ ഏഷ്യാനെറ്റെ,സത്യായിട്ടും ഞാൻ ഒന്ന് പേടിച്ചു , ആ ഹെഡ്‌ലൈൻ ഇൽ ഇത്തിരി മാന്യത കാണിക്കായിരുന്നു!! നിങ്ങളുടെ വെബ്ഡെസ്കിൽ ആ സാധനം ഉള്ള ആരും ഇല്ലേ??’
എഴുതിയ വാർത്തയിൽ പോലും ഈ തലക്കെട്ടിനോട് ചേർത്തുവെക്കാവുന്ന വസ്തുതകളില്ല. എന്നിട്ടും തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ നെഞ്ചത്താണ് വിനീത് ഗോളടിച്ചുകയറ്റിയിരിക്കുന്നത്. വിനീതിന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. തലേന്ന് പിണറായിയെ പറഞ്ഞപ്പോൾ അതിനെ കാര്യമായി ആരും നേരിട്ടില്ല, പക്ഷേ സികെ വിനീതിൽ നിന്ന് കാര്യമായി വയറുനിറയെ കിട്ടിയിരിക്കുകയാണ് ഏഷ്യാനെറ്റിന്
നിഷാര്‍ വിശ്വനാഥ്
കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സ്‌പോര്‍ട്‌സ് ലീഗ് തുടക്കമിട്ട യുകെയിലെ ആദ്യത്തെ മലയാളി ഫുട്‌ബോള്‍ ലീഗിന്റെ രണ്ടാം സീസണിന്റെ കൌണ്ട് ഡൗണ്‍ തുടങ്ങി. തുടങ്ങി ആദ്യ സീസണില്‍ തന്നെ മലയാളികളുടെ ശ്രദ്ധ പിടിച്ചെടുത്ത അതേ ആത്മവിശ്വാസത്തോടെയാണ് ഈ വര്‍ഷവും സംഘാടകര്‍. യുകെയിലെ തന്നെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഈ ലീഗിലെ എല്ലാ മത്സരങ്ങളിലും തീ പാറും എന്ന് ഇപ്പോഴേ ഉറപ്പായി കഴിഞ്ഞു.
ഈ വരുന്ന ജനുവരി 28 നു രാവിലെ ന്യൂഹാമിലാണ് എല്‍എസ്എല്‍ ഫുട്‌ബോള്‍ ലീഗ് സീസണ്‍ 2ന് പന്തുരുളുക. കഴിഞ്ഞവര്‍ഷത്തെ 6 ടീമുകളെ കൂടാതെ 2 ടീമുകള്‍ക്ക് കൂടി ഈ വര്‍ഷം പങ്കെടുക്കാന്‍ സാധിക്കും. ക്രോയ്‌ഡോണിലും ലണ്ടലിനുമായി 4 വാരാന്ത്യങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹമുള്ള ടീമുകള്‍ ഉടന്‍ തന്നെ സംഘാടകരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിളിക്കേണ്ട നമ്പര്‍ : പ്രമോദ് : 07985118570 , റിയാസ് :07479006201.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 258 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്ക് വേണ്ടി ഭുംറ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും ആര്‍. അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 28 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എ.ബി ഡിവില്ലിയേഴ്സ് 80, എല്‍ഗര്‍ 61, നായകന്‍ ഫാഫ് ഡുപ്ലെസി 48 എന്നിവരാണ് പൊരുതി നിന്നത്.
രണ്ടിന് 90 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡിവില്ലിയേഴ്സും എല്‍ഗറും കരുതലോടെ ഇന്നിങ്‌സ് തുടങ്ങിയത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പക്ഷേ 50 റണ്‍സെടുക്കുന്നതിനിടെ ഡിവില്ലിയേഴ്സ് എല്‍ഗര്‍ കൂട്ടക്കെട്ട് പൊളിച്ചു. ഷമിയുടെ പന്തില്‍ ഡിവില്ലിയേഴ്സ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി. പിന്നീട് വന്നവരെല്ലാം പെട്ടന്ന് കൂടാരം കയറിയപ്പോള്‍ ആറാം വിക്കറ്റില്‍ ഫാഫ് ഡുപ്ലസിയും ഫിലാന്‍ഡറും പൊരുതി നിന്നു. ഫിലാന്‍ഡറെ ഇഷാന്ത് മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര പെട്ടന്ന് തകര്‍ന്നു വീണു. പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ പൊരുതിയാലെ ഇന്ത്യക്ക് ജയിക്കാനാകൂ.
സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ആദ്യ ജയം. ഗോവയ്ക്കെതിരെയുള്ള മത്സരത്തില്‍ 9 വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം 15.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യം ബാറ്റ് ചെയ്ത ഗോവയെ കെഎം ആസിഫും അഭിഷേക് മോഹനും ചേർന്ന് 138 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. തുടക്കത്തിലേ തകർച്ചക്ക് ശേഷം അവസാന ഓവറുകളില്‍ കീനന്‍ (36) , ഗര്‍ഷന്‍ മിസാല്‍(23) എന്നിവർ ചേർന്ന് ഗോവയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം പതിവ് പോലെ വിഷ്ണു വിനോദിന്റെ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. വിഷ്ണു 19 പന്തില്‍ നാല് സിക്സുകളോട് കൂടി 34 റണ്‍സ് നേടി പുറത്തായി. പിന്നീട് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത സഞ്ജു കൂടുതൽ വിക്കറ്റ് നഷ്ട്ടം കൂടാതെ കേരളത്തെ വിജയ തീരത്തെത്തിച്ചു. 44 പന്തില്‍ 4 ബൗണ്ടറിയും 4 സിക്സുമടക്കം 65 റണ്‍സാണ് സഞ്ജു നേടിയത്. അരുണ്‍ കാര്‍ത്തിക് 33 പന്തില്‍ 6 ബൗണ്ടറികളടക്കം 37 റണ്‍സ് നേടി സഞ്ജുവിനു മികച്ച പിന്തുണ നല്‍കി.