ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുള്ള 200 മീറ്ററിലെ ലോക റെക്കോര്‍ഡ് മികച്ച വ്യത്യാസത്തില്‍ അമേരിക്കയുടെ നോഹ ലൈലെസ് തകര്‍ത്തപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി. കാരണം ലൈലെസ് ഇതിനു മുന്നുള്ള കരിയര്‍ ബെസ്റ്റ് ടൈം 19.50 സെക്കന്റാണ്. ആ ലൈലെസ് ബോള്‍ട്ടിന്റെ 19.19 സെക്കറ്റിന്റെ റെക്കോര്‍ഡ് 18.90 സെക്കന്റില്‍ ഓടിയെത്തി തകര്‍ത്തു എന്നു പറയുമ്പോള്‍ സംശയം ജനിക്കുന്നത് സ്വാഭാവികം.
ഫ്ളോറിഡയിലെ ശക്തമായ കാറ്റ് നല്‍കിയ ആനുകൂല്യത്തിലാണ് ലൈലെസ് ചരിത്രം കുറിച്ചതെന്നൊക്കെ കമെന്ററി വന്നു തുടങ്ങി. ബി ബി സി കമെന്റേറ്റര്‍ സ്റ്റീവ് ക്രാം ആശ്ചര്യം പ്രകടിപ്പിച്ചു. ഇത് സത്യമാകാനിടയില്ലെന്ന് സ്റ്റീവ് സൂചിപ്പിച്ചു. വൈകാതെ അബദ്ധം തിരിച്ചറിഞ്ഞു.
അമേരിക്കന്‍ താരം ഓടിയത് തെറ്റായ ട്രാക്കിലായിരുന്നു. പതിനഞ്ച് മീറ്റര്‍ കുറവുള്ള ട്രാക്കിലോടിയാണ് ലൈലെസ് 18.90 സെക്കന്‍ന്റില്‍ ഫിനിഷ് ചെയ്തത്. ട്രാക്ക് മാറി ഓടിയ താരത്തെ മത്സരശേഷം റിസള്‍ട്ടില്‍ നിന്നൊഴിവാക്കി.
ക്രിസ്റ്റഫെ ലെമെയ്തറെയും ചൗരാന്‍ഡി മാര്‍ട്ടിനയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ജേതാവിന് പതിനായിരം ഡോളറാണ് സമ്മാനത്തുക.
ആദ്യമായി ടെസ്റ്റ് നായകനായെത്തിയ മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സും, 150 വിക്കറ്റുകളും നേടിയ താരങ്ങളുടെ പട്ടികയില്‍ സ്റ്റോക്‌സ് രണ്ടാമതായി സ്ഥാനം പിടിച്ചു. തന്റെ 64ാം ടെസ്റ്റിലാണ് സ്‌റ്റോക്‌സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
വിന്‍സീസിനെതിരെ ഏജീസ് ബൗളില്‍ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലാണ് സ്റ്റോക്ക്‌സ് ഈ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് സ്റ്റോക്ക്‌സ്.
63ം മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സാണ് പട്ടികയില്‍ ഒന്നാമന്‍. ജാക്വസ് കാലിസ്, ഇയാന്‍ ബോതം, കപില്‍ദേവ്, ഡാനിയല്‍ വെട്ടോറി എന്നിവരാണ് സ്റ്റോക്കിസിന് പിന്നിലായി പട്ടികയിലുള്ളത്.
ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ 170 റണ്‍സിന്റെ മാത്രം ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഇതോടെ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാകും.
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയാറെടുക്കുന്നതായി നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 117 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സതാംപ്ടണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആരോഗ്യ പ്രവര്‍ത്തകരുടെ പേരുകളുള്ള ജേഴ്‌സി ധരിച്ചു. ഈ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാരനാണ് ഡല്‍ഹിയില്‍നിന്നുള്ള ഡോ.വികാസ് കുമാര്‍. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ ജഴ്‌സിയിലാണ് വികാസ് കുമാറിന്റെ പേര് ഇടംപിടിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് താരമാകാന്‍ മോഹിച്ച വികാസ് കുമാറിന്, ക്രിക്കറ്റ് താരങ്ങളുമായി അടുത്തിടപഴകാന്‍ മൂന്നു വര്‍ഷം മുന്‍പ് അവസരം ലഭിച്ചിരുന്നു. അന്ന് ഡല്‍ഹിയില ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യശ്രീലങ്ക മത്സരത്തില്‍ ‘ഡ്യൂട്ടി ഡോക്ടറു’ടെ ദൗത്യം വികാസ് കുമാറിന് ലഭിച്ചിരുന്നു.
‘റൈസ് ദി ബാറ്റ്’ കാമ്പെയ്നില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. വികാസ് കുമാര്‍. ഡര്‍ഹാമിലെ ഡാര്‍ലിംഗ്ടണിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ട്രസ്റ്റ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ധരിച്ചിരുന്ന പരിശീലന ജഴ്‌സിയില്‍ 35-കാരനായ ഇന്ത്യന്‍ വംശജനായ വികാസ് കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയപ്പോള്‍ കുമാറിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
”സ്റ്റോക്‌സും മറ്റുള്ളവരും ആ സന്ദേശം പുറത്തുവിടുന്നത് കണ്ട് അതിശയിപ്പിച്ചു. നമുക്കെല്ലാവര്‍ക്കും ഇത് വളരെ ബുദ്ധിമുട്ടാണ്. എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ചു. ഇന്ത്യയിലെ എന്റെ ഡോക്ടര്‍ സഹോദരങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള അംഗീകാരമാണ് ഇത്’ വികാസ് കുമാര്‍ പ്രതികരിച്ചു. ദില്ലി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കുമാര്‍ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ നിന്ന് അനസ്‌തേഷ്യയില്‍ ബിരുദാനന്തര ബിരുദം നേടി. ഭാര്യയും രണ്ട് വയസുള്ള മകനുമൊപ്പം 2019 ല്‍ ഇംഗ്ലണ്ടിലേക്ക് എത്തുകയായിരുന്നു.
കുമാറിന് സ്റ്റോക്ക്‌സില്‍ നിന്ന് ഹൃദയസ്പര്‍ശിയായ വീഡിയോ സന്ദേശം ലഭിച്ചു. ”ഹായ് വികാസ്, ഈ മഹാമാരിയിലുടനീളം നിങ്ങള്‍ ചെയ്ത എല്ലാത്തിനും ഒരു വലിയ നന്ദി. ക്രിക്കറ്റിലേക്ക് നിങ്ങള്‍ക്ക് സന്തോഷകരമായ തിരിച്ചുവരവ് ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കഴിയുന്നത്ര റണ്‍സും വിക്കറ്റും നേടുക.വികാസ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരായ ആരോഗ്യ പ്രവര്‍ത്തകരായ നോര്‍വിച്ചില്‍ നിന്നുള്ള ഡോ. ജമാസ്പ് കൈഖുസ്രൂ ദസ്തൂര്‍, ലീസെസ്റ്ററില്‍ നിന്നുള്ള ഹരികൃഷ്ണ ഷാ, ഫിസിയോതെറാപ്പിസ്റ്റ് കൃഷന്‍ അഗദ എന്നിവരും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ആദരിക്കപ്പെട്ടു.
Dr Vikas Kumar is one of the key worker heroes whose name featured on the England Men’s training shirts today for day 1 of the #raisethebat Test Series
Watch Vikas view a message from fellow Durham-local Ben Stokes who wore his name with pride today🙌 https://t.co/rQw1yVvynF
— England and Wales Cricket Board (@ECB_cricket) July 8, 2020
ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തെ ഉറ്റുനോക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി നിശ്ചലമാക്കിയ കളി മൈതാനങ്ങൾ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് വിൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെ. മഹാമാരിയെ നേരിടുന്നതോടൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന വർഗീയവെറിയെയും നേരിടണമെന്ന സന്ദേശം കൂടി നൽകിയാണ് സതംപ്ടണിൽ ആദ്യ മത്സരത്തിന് തുടക്കമായത്.
ആദ്യ ഇന്നിങ്സിലെ ആദ്യ പന്ത് എറിയുന്നതിന് മുമ്പ് ഇരു ടീമിലെയും താരങ്ങൾ ഫീൽഡിൽ കാൽമുട്ടിൽ നിന്ന് മുഷ്ടി ചുരുട്ടിയാണ് ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന വർണവെറിക്കെതിരെ പ്രതിഷേധിച്ചത്. കൂടെ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരും കൂടി. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് റോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണിത്.
ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വര്‍ണവെറിക്കെതിരായ ലോഗോ പതിപ്പിച്ച ജേഴ്‌സിയണിഞ്ഞാണ് ഇംഗ്ലണ്ട് താരങ്ങള്‍ കളത്തിലിറങ്ങുക. കറുത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിക്കുന്നതിനും വേണ്ടിയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിലെത്തിയ വിൻഡീസ് സംഘം 14 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ കളിക്കുന്നത്.
സ്ഥിരം ക്യാപ്റ്റൻ ജോ റൂട്ടിന്റെ അഭാവത്തിൽ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ത്സരത്തിനിടെ ആരെങ്കിലും കോവിഡ് ബാധിതരായാൽ കോവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാം. അതിനായി റിസർവ് സംഘമുണ്ട്. ഫീൽഡ് അംപയർമാർ 2 പേരും വിദേശത്തുനിന്ന് എന്ന രീതിക്കു പകരം സ്വദേശി അംപയറും കളി നിയന്ത്രിക്കാനുണ്ട്.
England and West Indies players take a knee ahead of the first #EngvWI Test in support of #BlackLivesMatter
Watch live on Sky Sports Cricket now or follow here: https://t.co/ZUqX1InU7t pic.twitter.com/avR3aFUiTj
— Sky Sports Cricket (@SkyCricket) July 8, 2020
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം കൂടിയായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനാകാനുള്ള നിർദ്ദേശം തള്ളിയ സംഭവം വിവരിച്ച് ബിസിസിഐ ഭരണസമിതി അധ്യക്ഷനായിരുന്ന വിനോദ് റായ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യൻ പരിശീലകനാകാൻ ദ്രാവിഡിനെ ക്ഷണിച്ചത്. എന്നാൽ, രണ്ട് ആൺമക്കൾ വളർന്നുവരുന്നുണ്ടെന്നും അവരുടെ കാര്യങ്ങൾ നോക്കണമെന്നും ചൂണ്ടിക്കാട്ടി ദ്രാവിഡ് ഭരണസമിതിയുടെ ആവശ്യം തള്ളിയതായി വിനോദ് റായ് വെളിപ്പെടുത്തി. സ്പോർട്സ്ക്രീഡ പ്രതിനിധിയുമായി ഫെയ്സ്ബുക്കിൽ നടത്തിയ ലൈവ് ചാറ്റിലാണ് ഇന്ത്യൻ പരിശീലകനാകണമെന്ന ഭരണസമിതിയുെട നിർദ്ദേശം ദ്രാവിഡ് നിരാകരിച്ചതായി വിനോദ് റായ് വെളിപ്പെടുത്തിയത്.
‘എക്കാലവും ഞങ്ങളോട് തുറന്ന മനസ്സോടെ പെരുമാറിയിരുന്ന ആളാണ് ദ്രാവിഡ്. (ഇന്ത്യൻ പരിശീലകനാകാൻ ക്ഷണിച്ചപ്പോൾ) അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. നോക്കൂ, വീട്ടിൽ രണ്ട് ആൺമക്കൾ വളർന്നുവരുന്നുണ്ട്. ഇതുവരെ ഇന്ത്യൻ ടീമിനൊപ്പം ലോകം മുഴുവൻ സഞ്ചരിക്കുകയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ അവർക്ക് ആവശ്യത്തിന് കരുതൽ നൽകാന്‍ കഴിഞ്ഞിട്ടില്ല. ഇനിയെങ്കിലും ഞാൻ വീട്ടിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. വീട്ടുകാർക്കായി കൂടുതൽസമയം മാറ്റിവയ്ക്കണം’ – അന്ന് പരിശീലകനാകാന്‍ ഞങ്ങളുടെയെല്ലാം മനസ്സിൽ ഉണ്ടായിരുന്ന ആദ്യ പേര് ദ്രാവിഡിന്റേതായിരുന്നു’ – വിനോദ് റായ് വെളിപ്പെടുത്തി.
ഇന്ത്യൻ പരിശീലക ജോലിയോട് താൽപര്യം കാട്ടിയില്ലെങ്കിലും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനാകാൻ ദ്രാവിഡ് സമ്മതിച്ചെന്നും റായ് വ്യക്തമാക്കി. ‘ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് ഇപ്പോൾ ദ്രാവിഡ്. ഇക്കാര്യത്തിൽ ഞങ്ങളുടെ അപേക്ഷ അദ്ദേഹം സ്വീകരിച്ചു’ – റായി പറഞ്ഞു. നേരത്തെ, ഇന്ത്യൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെയുമായി ഒത്തുപോകാനില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി നിലപാടെടുത്തതോടെയാണ് ഭരണസമിതി ദ്രാവിഡിനെ സമീപിച്ചത്. ദ്രാവിഡ് താൽപര്യക്കുറവ് അറിയിച്ചതോടെ രവി ശാസ്ത്രിക്കാണ് നറുക്കു വീണത്.
‘നോക്കൂ, മികവു പരിഗണിച്ചാൽ പരിശീലകനാകാൻ ഏറ്റവും നല്ല സാധ്യതകൾ ദ്രാവിഡ്, ശാസ്ത്രി, കുംബ്ലെ എന്നിവരായിരുന്നു. അതുകൊണ്ടാണ് ദ്രാവിഡിനോട് ഞങ്ങൾ സംസാരിച്ചത്. അന്ന് അദ്ദേഹം അണ്ടർ 19 ടീമിനൊപ്പമായിരുന്നു. അവിടെത്തന്നെ തുടരാനായിരുന്നു ദ്രാവിഡിന് താൽപര്യം. ഒരു ടീമിനെ എങ്ങനെ വളർത്തിയെടുക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് കൃത്യമായ രൂപമുണ്ടായിരുന്നു. വളരെ മികച്ച ഫലമുണ്ടാക്കിയ പരിശീലകനാണ് അദ്ദേഹം. ജൂനിയർ തലത്തിൽ കുറച്ചു ജോലി കൂടി ബാക്കിയുണ്ടെന്ന അദ്ദേഹത്തിന്റെ നിലപാടും അവിടെത്തന്നെ തുടരാൻ കാരണമായി. ’ – വിനോദ് റായ് പറഞ്ഞു.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഏതെന്ന് ചോദിച്ചാല്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും എന്നായിരിക്കും കൂടുതല്‍ ആരാധകരും പറയുക. 1996 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ഇരുവരും ചേര്‍ന്ന് ഓപ്പണ്‍ ചെയ്തിരിക്കുന്നത് 136 ഇന്നിങ്സുകളാണ്. 49.32 ശരാശരിയില്‍ ഈ കൂട്ടുകെട്ട് 6,609 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനായി മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ നോണ്‍-സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുന്ന സച്ചിനെയാണ് നമ്മള്‍ കൂടുതലും കണ്ടിരിക്കുന്നത്. ആദ്യ പന്ത് നേരിടുന്നത് കൂടുതലും ഗാംഗുലിയായിരിക്കും. ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി. ഇന്ത്യന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായ മായങ്ക് അഗര്‍വാളുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിനിടെയാണ് ഗാംഗുലി ഇക്കാര്യം തുറന്നുപറഞ്ഞത്.
ആദ്യ പന്ത് നേരിടാനുള്ള സച്ചിന്റെ മടിക്ക് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഗാംഗുലി. ആദ്യ പന്ത് നേരിടാന്‍ സച്ചിന്‍ താങ്കളെ നിര്‍ബന്ധിക്കാറുണ്ടോ എന്നായിരുന്നു അഭിമുഖത്തില്‍ മായങ്കിന്റെ ചോദ്യം. എപ്പോഴും എന്നായിരുന്നു ഇതിന് ഗാംഗുലിയുടെ മറുപടി. ആദ്യ ബോള്‍ നേരിടാന്‍ താന്‍ സച്ചിനോട് പലപ്പോഴും ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ ഇതിനു സച്ചിന്‍ നല്‍കുന്ന മറുപടി രസകരമാണെന്നും ഗാംഗുലി പറയുന്നു.
”എപ്പോഴെങ്കിലും ആദ്യ പന്ത് നേരിടൂ എന്ന് ഞാന്‍ സച്ചിനോട് പറയാറുണ്ട്. എന്നാല്‍, സച്ചിന്‍ വിസമ്മതിക്കും. ഇതിനൊരു കാരണവും അദ്ദേഹം പറയാറുണ്ട്. രണ്ട് കാര്യങ്ങളാണ് സച്ചിന്‍ പറയാറുള്ളത്. ഒന്ന്, ‘ഞാന്‍ നല്ല ഫോമിലാണ്…അതുകൊണ്ട് എനിക്ക് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം’. രണ്ട്, ‘ഞാന്‍ ഒട്ടും ഫോമിലല്ല…അതുകൊണ്ട് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം. ഫോമിലല്ലെങ്കില്‍ ആദ്യ പന്ത് നേരിടുമ്പോള്‍ വലിയ സമ്മര്‍ദം തോന്നും,’ ‘ ഇതാണ് സച്ചിന്‍ തരാറുള്ള മറുപടി. ആദ്യ പന്തില്‍ സച്ചിന് സ്‌ട്രൈക്ക് കൈമാറാന്‍ വേണ്ടി താന്‍ പലതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ചില മത്സരങ്ങളില്‍ ഞാന്‍ ഒന്നും പറയാതെ ആദ്യമേ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ പോയി നില്‍ക്കും. സച്ചിനെ ഒന്നു നോക്കുക പോലും ചെയ്യില്ല. അപ്പോഴേക്കും സച്ചിന്റെ മുഖം ടിവിയില്‍ ക്ലോസപ്പില്‍ ഒക്കെ കാണിക്കുന്നുണ്ടാകും. പിന്നെ വേറെ വഴിയില്ലാതെ അദ്ദേഹം ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്യും ഗാംഗുലി പറഞ്ഞു.
അർജന്റീനയിലെ റൊസാരിയോ പട്ടണത്തിൽ നിന്ന് 2001ലാണ് ലയണൽ മെസി സ്‌പെയിനിലെ ബാഴ്സലണോയിൽ എത്തുന്നത്. തന്റെ 14 വയസിൽ ലോകത്തെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നിന്റെ ഭാഗമാകാൻ മെസിക്ക് സാധിച്ചു. അന്ന് മുതൽ ഇന്ന് വരെ ബാഴ്സയുടെ സിംഹരാജവ് തന്നെയാണ് മെസി. ബാഴ്സലോണ സീനിയർ ടീമിന് വേണ്ടി 480 മത്സരങ്ങൾ കളിച്ച മെസി ഇതിനോടകം 441 ഗോളുകളും സ്വന്തമാക്കി. എന്നാൽ രണ്ട് പതിറ്റാണ്ടിനോട് അടുക്കുന്ന ബന്ധം മെസി അവസാനിപ്പിക്കാനൊരുങ്ങന്നതായി ഒരു വാർത്ത അടുത്ത ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് വലിയ ചർച്ച വിഷയമാണ്. വരുന്ന സീസണിൽ താരം ബാഴ്സയ്ക്കൊപ്പം കാണില്ലെന്നാണ് റിപ്പോർട്ടുകൾ.
സ്‌പാനിഷ് റേഡിയോ നെറ്റ്‌വർക്കായ കഡെനാ സെറിന്റെ റിപ്പോർട്ട് പ്രകാരം ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ക്ലബ്ബുമായുള്ള കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിച്ചു. 2021 വരെയാണ് താരത്തിന്റെ നിലവിലുള്ള കരാർ. 2017ലാണ് താരം അവസാനമായി ക്ലബ്ബുമായി കരാറിലൊപ്പിട്ടത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും കരാറിലേർപ്പെടുന്നതിന് മെസി തടസം നിന്നട്ടില്ല. എന്നാൽ മൈതാനത്തിന് പുറത്ത് ക്ലബ്ബുമായുള്ള ചില പ്രശ്നങ്ങളാണ് ഇപ്പോൾ മെസിയെ മാറ്റി ചിന്തിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ഇഎസ്‌പിഎന്നിന്റെ റിപ്പോർട്ടും ക്ലബ്ബിനെതിരായുള്ള വികാരമാണ് മെസിയെ ക്ലബ്ബിന് പുറത്തേക്ക് നയിക്കുന്നത്. ക്ലബ്ബിനകത്ത് നടക്കുന്ന പല കാര്യങ്ങൾക്കും കാരണം മെസിയാണെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വരുന്നതാണ് താരത്തെ പ്രകോപിപ്പിക്കുന്ന കാര്യം. ഈ വർഷം ആദ്യം മുഖ്യ പരിശീലകൻ ഏർണസ്റ്റോ വർവാരയുടെ പുറത്താകലിനും കാരണം മെസിയാണെന്നായിരുന്നു സംസാരം. മികച്ച സ്ക്വഡിന്റെ അഭാവവും മെസിയെ നിരാശനാക്കുന്നതായി പറയുന്നു.
എന്നാൽ വാസ്തവത്തിൽ വേതനവുമായി ബന്ധപ്പെട്ട തർക്ക ക്ലബ്ബും മെസിയും തമ്മിൽ ആരംഭിച്ചിരുന്നു. കോവിഡ് മഹാമാരി കായിക മേഖലയെയും ബാധിച്ചതോടെ വേതനം കുറച്ചതാണ് കാരണം. ശമ്പളം വെട്ടിക്കുറയ്ക്കാൻ കളിക്കാർക്ക് അധിക സമ്മർദ്ദം ചെലുത്തുന്നതായി സ്‌പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിവാരം 500,000 ഡോളറാണ് മെസിയ്ക്ക് ശമ്പളമായി ക്ലബ്ബ് നൽകുന്നത്.
അതേസമയം ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെ മെസി പൂർണമായും എതിരാണെന്ന ധാരണ സൃഷ്ടിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ മഹാമാരി ലോകത്താകമാനം വ്യാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ മെസി അടക്കമുള്ള താരങ്ങൾ തങ്ങളുടെ ശമ്പളത്തിന്റെ 70 ശതമാനം വെട്ടികുറയ്ക്കാമെന്ന് സ്ഥിരീകരിച്ചിരുന്നു. വേതനം വെട്ടിക്കുറയ്ക്കാന്‍ മാനേജ്‌മെന്റ് നടത്തിയ നീക്കത്തിനെതിരേ മെസ്സി പരസ്യമായാണ് രംഗത്തുവന്നത്.
ബാഴ്സലോണയിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് മെസി. എന്നാൽ റയൽ മാഡ്രിഡ്, ബാഴ്സലോണ പോലെയുള്ള ക്ലബ്ബുകൾക്ക് വലിയ രാഷ്ട്രീയ സ്വാധീനവുമുണ്ടെന്നത് എടുത്ത് പറയണം. ഇത്തരം ക്ലബ്ബുകളിൽ നിർണായക സ്ഥാനത്തിരിക്കുന്നവരെല്ലാം കളിക്കാരുടെ ഇത്തരം സ്വാധീനങ്ങളെ നേരിട്ടിട്ടുമുണ്ട്. ബാഴ്സയുടെ ഫസ്റ്റ് ടീം പരിശീലകനായിരുന്ന മുൻ ഡച്ച് താരം കൂടിയായ ജോഹാൻ ക്രൈഫും മാനജേർ സ്ഥാനത്ത് നിന്ന് പുറത്താകുന്നതിന് മുമ്പ് ഇത്തരം സാഹചര്യത്തെ നേരിട്ടിരുന്നു.
ബാഴ്സലോണയിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് മെസി. എന്നാൽ റയൽ മാഡ്രിഡ്, ബാഴ്സലോണ പോലെയുള്ള ക്ലബ്ബുകൾക്ക് വലിയ രാഷ്ട്രീയ സ്വാധീനവുമുണ്ടെന്നത് എടുത്ത് പറയണം. ഇത്തരം ക്ലബ്ബുകളിൽ നിർണായക സ്ഥാനത്തിരിക്കുന്നവരെല്ലാം കളിക്കാരുടെ ഇത്തരം സ്വാധീനങ്ങളെ നേരിട്ടിട്ടുമുണ്ട്. ബാഴ്സയുടെ ഫസ്റ്റ് ടീം പരിശീലകനായിരുന്ന മുൻ ഡച്ച് താരം കൂടിയായ ജോഹാൻ ക്രൈഫും മാനജേർ സ്ഥാനത്ത് നിന്ന് പുറത്താകുന്നതിന് മുമ്പ് ഇത്തരം സാഹചര്യത്തെ നേരിട്ടിരുന്നു.
ബാഴ്സലോണയിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് മെസി. എന്നാൽ റയൽ മാഡ്രിഡ്, ബാഴ്സലോണ പോലെയുള്ള ക്ലബ്ബുകൾക്ക് വലിയ രാഷ്ട്രീയ സ്വാധീനവുമുണ്ടെന്നത് എടുത്ത് പറയണം. ഇത്തരം ക്ലബ്ബുകളിൽ നിർണായക സ്ഥാനത്തിരിക്കുന്നവരെല്ലാം കളിക്കാരുടെ ഇത്തരം സ്വാധീനങ്ങളെ നേരിട്ടിട്ടുമുണ്ട്. ബാഴ്സയുടെ ഫസ്റ്റ് ടീം പരിശീലകനായിരുന്ന മുൻ ഡച്ച് താരം കൂടിയായ ജോഹാൻ ക്രൈഫും മാനജേർ സ്ഥാനത്ത് നിന്ന് പുറത്താകുന്നതിന് മുമ്പ് ഇത്തരം സാഹചര്യത്തെ നേരിട്ടിരുന്നു.
കുശാൽ മെൻർഡീസിന്റെ വാഹനം ഇടിച്ച് 64 കാരൻ മരിച്ചതിന് പിന്നാലെ താരം അറസ്റ്റിൽ. ഇന്ന് രാവിലെയാണ് സൈക്കിൾ യാത്രികനായിരുന്നയാൾ കുശാലിന്റെ കാറിടിച്ച് മരിച്ചത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പ്രദേശവാസിയായ സൈക്കിൾ യാത്രികനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുശാൽ മദ്യപിച്ചിരുന്നോ എന്നതടക്കുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് തന്നെ താരത്തെ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ നിന്നടക്കം പ്രതികരണമുണ്ടാകുവെന്നാണ് കരുതുന്നത്.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മെൻഡിസ് ശ്രീലങ്കക്കായി 44 ടെസ്റ്റ് മത്സരങ്ങളും 74 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിസന്ധിക്ക് ശേഷം പരിശീലനം പുനരാരംഭിച്ച ശ്രീലങ്കൻ ദേശീയടീമിൻെറയും ഭാഗമാണ് 25കാരനായ കുശാൽ മെൻഡിസ്.
നേരത്തെ ജൂൺ-ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ – ശ്രീലങ്ക പരമ്പരയടക്കം മാറ്റിവച്ചിരുന്നു. എന്നാൽ വൈകാതെ തന്നെ ക്രിക്കറ്റിലേക്ക് മടങ്ങി വരാമെന്ന പ്രതീക്ഷയിലാണ് ദ്വീപ് രാജ്യം. ഇതിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം രാജ്യത്ത് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.
2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ. നിലവിൽ ഉയരുന്ന ആരോപണത്തിന് കരുത്ത് പകരുന്ന തെളിവുകളില്ലെന്ന് ഐസിസി അഴിമതി വിരുദ്ധ വിഭാഗം ജനറൽ മാനേജൻ അലക്സ് മാർഷൽ പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ആരോപണം തള്ളി ഐസിസി രംഗത്ത് എത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ശ്രീലങ്കയുടെ കായിക മന്ത്രിയായിരുന്ന അല്തഗ്മഗെയാണ് 2011 ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക മനഃപൂര്‍വം ഇന്ത്യയോട് തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുംബൈയിൽ നടന്ന മൽസരത്തിൽ ഇന്ത്യ ആറു വിക്കറ്റിനാണ് ശ്രീലങ്കയെ തോൽപ്പിച്ചത്.
“ഇപ്പോൾ, ഉയരുന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതോ ഐസിസി അഴിമതി വിരുദ്ധ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനുള്ള യോഗ്യതയോ ഉള്ള തെളിവുകളൊന്നും ആരോപണം ഉയർത്തുന്നവർ ഹാജരാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ 2011 ലെ ലോകകപ്പ് ഫൈനലിന്റെ സമഗ്രതയെ സംശയിക്കാൻ തങ്ങൾക്ക് മുന്നിൽ കാരണങ്ങളില്ല. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്, ക്ലെയിമുകൾ സ്ഥിരീകരിക്കുന്നതിന് എന്തെങ്കിലും തെളിവ് ലഭിക്കുകയാണെങ്കിൽ, തങ്ങളുടെ നിലവിലെ നില ഞങ്ങൾ അവലോകനം ചെയ്യും. എന്നാണ് ഐസിസി അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിലപാട്.
ശ്രീലങ്കൻ കായിക മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അന്നത്തെ കളിക്കാരെ ചോദ്യം ചെയ്യുന്നതുൾപ്പെടെ പുരോഗമിക്കുകയാണ്. കുമാർ സംഗക്കാര, ജയവര്‍ധന ഫൈനലില്‍ ശ്രീലങ്കന്‍ ഓപ്പണറായിരുന്ന ഉപുല്‍ തരംഗ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്.
ലാ ലിഗയില്‍ ബാഴ്‌സക്കെതിരെ ലീഡ് ഉയര്‍ത്തി റയല്‍ മാഡ്രിഡ്. ഗെറ്റാഫക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ശക്തമായ പോരാട്ടത്തിന് ഒടുവില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു റയല്‍ വിജയ ഗോള്‍ കണ്ടെത്തിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നേടിയ ഗോളാണ് റയലിന് തുണയായത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 79ാം മിനിറ്റിലായിരുന്നു റാമോസിന്റെ ഗോള്‍. ഇതൊടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്സയേക്കാള്‍ നാല് പോയിന്റ് ലീഡ് ആയി. 33 മത്സരങ്ങളില്‍ 74 പോയിന്റാണ് റയലിന്. അതേസമയം 33 മത്സരങ്ങളില്‍ നിന്ന് തന്നെ ബാഴ്സയ്ക്ക് 70 പോയിന്റാണുള്ളത്. അഞ്ച് മത്സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്.
മറ്റൊരു മത്സരത്തില്‍ ഒസാസുന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐബറിനെ മറികടന്നു. റൂബന്‍ ഗാര്‍സിയയാണ് രണ്ട് ഗോളും നേടിയത്. റയല്‍ സോസീഡാഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോളിനെ തോല്‍പ്പിച്ചു. വിയ്യാറയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചപ്പോള്‍ ലെവാന്റെ- വയാഡോളിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു.