Sports

ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ ചരിത്രത്തിന്റെ കാവ്യനീതി എന്നെല്ലാമുളള വിശേഷണങ്ങൾ അറം പറ്റുകയാണ്. ബംഗാൾ കടുവ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിൽ സർവ്വാധികാരത്തോടെ സിംഹാസനത്തിൽ ഉപവിഷ്ടനാകാനിരിക്കെ നെഞ്ചിടിപ്പ് ഉയരുന്നവരിൽ ഇന്ത്യൻ പരിശീലകൻ മുതൽ സൂപ്പർ താരങ്ങൾ വരെയുണ്ട്.

മുൻകാലത്ത് തന്നോട് ചെയ്ത അപരാധങ്ങൾക്ക് ഇവരോടെല്ലാം ഗാംഗുലി പകവീട്ടുമോയെന്നാണ് ഇനി അറിയാനുളളത്. 2008 ൽ ഗാംഗുലിയെ ഇന്ത്യൻ ടീമിൽ നിന്നും ഇറക്കി വിടുമ്പോൾ അതിന് മുഖ്യ സൂത്രധാരനായി ചരടു വലിച്ചത് അന്നത്തെ നായകൻ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു.

2005 മുതൽ കരിയറിലെ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നു പോയ ഗാംഗുലി ഒടുവിൽ നിരാശനായി തല താഴ്ത്തിയായിരുന്നു ഇന്ത്യൻ ടീം വിട്ടത്. ഗ്രെഗ് ചാപ്പലുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടെ 2005 ലാണ് ഗാംഗുലിയെ നായക സ്ഥാനത്ത് നിന്നും മാറ്റുന്നത്. 2006 ൽ ഗാംഗുലിയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ ആ വർഷം ഡിസംബറിൽ ഗാംഗുലി ഗംഭീര തിരിച്ചുവരവ് നടത്തി.

2007 ൽ താൻ കളിച്ച 19 ഇന്നിംഗ്‌സിൽ നിന്ന് ഇരട്ട ശതകം ഉൾപ്പെടെ 1106 റൺസാണ് ഗാംഗുലി അടിച്ചെടുത്തത്. ബാറ്റിംഗ് ശരാശരി 61.44. എന്നാൽ 2008ൽ വീണ്ടും ഫോം മങ്ങി. ട്വന്റി20 ലോക കിരീടം ധോണിയിലൂടെ ഇന്ത്യ സ്വന്തമാക്കുക കൂടി ചെയ്തതോടെ ധോണി ഇന്ത്യൻ ക്രിക്കറ്റിലെ സർവ്വാധിപതിയായി. പ്രായക്കൂടുതലുള്ള മുതിർന്ന താരങ്ങളിൽ ഫീൽഡിൽ റൺസ് നഷ്ടപ്പെടുത്തുന്നതിലെല്ലാം ആശങ്ക അറിയിച്ച് ധോണിയുടെ റിപ്പോർട്ട് കൂടി ബിസിസിഐയുടെ കൈകളിലേക്ക് എത്തിയതോടെ വിരമിക്കൽ സമ്മർദ്ദം ഗാംഗുലിയിൽ നിറഞ്ഞു. ഒടുവിൽ ദാദ ക്രിക്കറ്റ് മതിയാക്കി.

അതെസമയം 11 വർഷത്തിന് ഇപ്പുറം ധോണിയുടെ വിരമിക്കൽ ക്രിക്കറ്റ് ലോകത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ അന്ന് ഗാംഗുലിക്ക് നേരെ ധോണി ചൂണ്ടിയ ഘടകങ്ങൾ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. അന്ന് ലോക കപ്പ് മുമ്പിൽ കണ്ട് ഒരുങ്ങാനാണ് മുതിർന്ന താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കാൻ ധോണി വാദിച്ചത്. ഇന്നും സമാനമാണ് കാര്യങ്ങൾ.

എന്നാൽ ഗാംഗുലി ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ധോണിയുടെ വിരമിക്കൽ കാര്യത്തിൽ ഒക്ടോബർ 24ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും എന്നാണ് ഗാംഗുലി പറയുന്നത്. പന്ത് ഇപ്പോൾ ഗാംഗുലിയുടെ കോർട്ടിലാണ്. ഗാംഗുലിയാണ് തീരുമാനിക്കേണ്ടത് ധോണി വിരമിക്കണോ അതോ തുടരണമോയന്ന്.

ബോക്സിങ് റിങ്ങിലെ മരണക്കളി തുടരുന്നു. പ്രഫഷനൽ ബോക്സിങ് മത്സരത്തിനിടെ തലയ്ക്കു ഗുരുതര പരുക്കേറ്റ അമേരിക്കൻ ബോക്സർ പാട്രിക് ഡേ (27) ഇന്നലെ മരണത്തിനു കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതത്തെത്തുടർന്നാണ് ഡേയുടെ വിടവാങ്ങൽ. കഴിഞ്ഞ ശനിയാഴ്ച ഷിക്കാഗോയിലെ വിൻട്രസ്റ്റ് അരീനയിൽ നടന്ന മത്സരത്തിനിടെയാണ് ഡേയ്ക്കു പരുക്കേറ്റത്.

പത്താം റൗണ്ടിൽ എതിരാളിയും അമേരിക്കൻ ഒളിംപ്യനുമായ ചാൾസ് കോൺവലിന്റെ ഇടിയേറ്റു വീണ ഡേയെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ അബോധാവസ്ഥയിൽ തന്നെയായിരുന്നു ഡേയുടെ മരണം.അമച്വർ ബോക്സിങ്ങിൽ രണ്ടു ദേശീയ കിരീടങ്ങൾ സ്വന്തമാക്കിയ ഡേ 2013ലാണ് പ്രഫഷനൽ ബോക്സിങ്ങിലേക്കു മാറിയത്.

സൂപ്പർ വെൽട്ടർവെയ്റ്റ് വിഭാഗത്തിൽ ലോക നിലവാരമുള്ള ബോക്സറായി പരിഗണിക്കപ്പെട്ടിരുന്ന ഡേ കോണ്ടിനെന്റൽ അമേരിക്കാസ് ചാംപ്യൻഷിപ്പും ഇന്റർ കോണ്ടിനെന്റൽ ചാംപ്യൻഷിപ്പും ജയിച്ചിട്ടുണ്ട്. ലോക ബോക്സിങ് കൗൺസിലിന്റെയും രാജ്യാന്തര ബോക്സിങ് ഫെഡറേഷന്റെയും മികച്ച 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. പ്രഫഷനൽ കരിയറിലെ 22 മത്സരങ്ങളിൽ 17 ജയം, 4 സമനില, 1 തോൽവി എന്നിങ്ങനെയാണ് ഡേയുടെ റെക്കോർഡ്.

നാലു മാസം, മൂന്നു മരണം

നാലു മാസത്തിനിടെ മരണമടയുന്ന മൂന്നാമത്തെ താരമാണ് ഡേ. ജൂലൈ 19ന് യുഎസിലെ മത്സരത്തിനിടെ തലയ്ക്കു പരുക്കേറ്റ റഷ്യൻ ബോക്സർ മാക്സിം ദാദഷേവ് (28) മരണടഞ്ഞിരുന്നു.ഒരാഴ്ച പിന്നിടും മുൻപേ അർജന്റീന ബോക്സർ ഹ്യൂഗോ സാന്റിലനും (23) സമാനമായ രീതിയിൽ മരണടഞ്ഞു.

ബിസിസിഐ പ്രസിഡന്റായി ഇന്ത്യയുടെ മുന്‍ നായകന്‍ സാക്ഷാല്‍ സൗരവ് ഗാംഗുലി എത്തുന്നതോടെ അങ്കലാപ്പിലാകുന്നവരില്‍ പ്രധാനമായൊരാള്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയായിരിക്കും. 2016 കാലഘട്ടത്തില്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ കുംബ്ലെയെ പരിശീലകനാക്കി നിശ്ചയിച്ചപ്പോള്‍ അന്ന് പരിഗണിക്കാതിരുന്നതിന് രവി ശാസ്ത്രി, ഗാംഗുലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പുതിയ സ്ഥാനലബ്ധിയോടെ ശാസ്ത്രിയ്ക്ക് മുകളിലായ ഗാംഗുലി അന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പക വീട്ടുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

അന്ന് ഡങ്കന്‍ ഫ്ളെച്ചറിന് ശേഷം പുതിയ പരിശീലകനെ അന്വേഷിക്കുകയായിരുന്നു ഇന്ത്യ. ടീം ഡയറക്ടറായി മികവ് കാട്ടിയ ശാസ്ത്രി മുഖ്യ പരിശീലകനാവുമെന്ന് ഏവരും കരുതി. പക്ഷെ ഗാംഗുലിയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ഉപദേശക സമിതി അനില്‍ കുംബ്ലൈയെ തിരഞ്ഞെടുത്തു. ഇതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്.

ഗാംഗുലി, ലക്ഷ്മണ്‍, സച്ചിന്‍, സഞ്ജയ് ജഗ്ദാലെ എന്നിവര്‍ ചേര്‍ന്ന് അവസാനവട്ട അഭിമുഖം നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. കുംബ്ലൈയ്ക്കായി ഗാംഗുലി വാദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഈ വേളയില്‍ പുറത്തു വന്നതോടെ ശാസ്ത്രി പൊട്ടിത്തെറിച്ചു. തന്റെ പ്രസന്റേഷന്‍ സമയത്ത് ഗാംഗുലിയുണ്ടായിരുന്നില്ലെന്ന് ആരോപിച്ച ശാസ്ത്രി, ബിസിസിഐയുടെ ചട്ടങ്ങളെ ഇദ്ദേഹം കാറ്റില്‍ പറത്തുകയാണെന്ന് പരാതിപ്പെട്ടു. പിന്നാലെ ശാസ്ത്രിക്ക് മറുപടിയുമായി ഗാംഗുലിയുമെത്തി.

ഒപ്പം മുഖ്യ പരിശീലകനാവാന്‍ കഴിയാത്തതിന് കാരണം താനാണെന്ന രവി ശാസ്ത്രിയുടെ ആരോപണത്തെയും ഗാംഗുലി കണക്കിന് പരിഹസിച്ചു. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുമ്പേ ബിസിസിഐ ഇടപെട്ടു രണ്ടു പേരെയും നിശ്ശബ്ദരാക്കി. എന്തായാലും ആഗ്രഹിച്ചതു പോലെ തൊട്ടടുത്ത വര്‍ഷം, 2017 -ല്‍ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് അനില്‍ കുംബ്ലൈ മുമ്പേ സ്ഥാനം ഒഴിയുകയായിരുന്നു.

നിലവില്‍ 2021 ട്വന്റി-20 ലോക കപ്പു വരെ രവി ശാസ്ത്രിയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ശാസ്ത്രി ടീമിന്റെ പരിശീലകനാകുന്നത്. എന്നാല്‍ ഗാംഗുലി വിചാരിച്ചാല്‍ ശാസ്ത്രിയെ അനായാസം ഇനി പുറത്താക്കാനാകും. പഴയ സംഭവവികാസങ്ങള്‍ ഗാംഗുലിയെ അത്തരത്തില്‍ കടുത്ത നടപടിയ്ക്ക് പ്രേരിപ്പിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.

പ്രതീക്ഷകളുടെ അമിത ഭാരം ഇന്ത്യയെ അലസരാക്കി. ഫിഫ റാങ്കിങ്ങിൽ 187–ാം സ്ഥാനക്കാരായ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു നാണംകെട്ട സമനില. സന്ദർശകരുടെ ടീമിൽ കൊള്ളാവുന്ന ഒരു സ്ട്രൈക്കർ ഇല്ലാതിരുന്നതു കൊണ്ടാണ്, 103–ാം സ്ഥാനക്കാരായ ഇന്ത്യ തോൽവിയിൽനിന്നു രക്ഷപ്പെട്ടത്! 42–ാം മിനിറ്റിൽ നേടിയ ഗോളോടെ ബംഗ്ലദേശ് വിങ്ങർ നിശ്ശബ്ദമാക്കിയ സോൾട്ട് ലേക്ക് സ്റ്റേഡിയത്തെ ഇന്ത്യൻ പ്രതിരോധനിരതാരം ആദിൽ ഖാൻ ഒടുവിൽ ജീവൻവെപ്പിച്ചു. മത്സരം അവസാനിക്കാൻ 3 മിനിറ്റ് ശേഷിക്കെ ആദിൽ നേടിയ ഗോളിൽ ഇന്ത്യയ്ക്കു സമനില.

മികച്ച ഗോൾവ്യത്യാസത്തിൽ ജയിക്കാമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിന്റെ കടുകട്ടി പ്രതിരോധത്തിനു മുന്നിൽ പകച്ചുപോയി. മത്സരത്തിന്റെ ആദ്യാവസാനം മുൻതൂക്കം നിലനിർത്താനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും ഇന്ത്യയ്ക്കു തിരിച്ചടിയായി.

ഇതിനിടെ ലീഡ് ഉയർത്താനുള്ള പല സുവർണാവസരങ്ങൾ ബംഗ്ലദേശും പാഴാക്കി. അടുത്ത മാസം 14ന് അഫ്ഗാനിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.2 പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ഇയിൽ 4–ാം സ്ഥാനത്തു തുടരുന്നു. ഖത്തർ (7 പോയിന്റ്), ഒമാൻ (6) എന്നിവർ മുന്നിട്ടുനിൽക്കുന്ന ഗ്രൂപ്പിൽ ബംഗ്ലദേശാണ് (1) അവസാന സ്ഥാനത്ത്. ആദ്യ 3 കളിയിൽനിന്ന് 2 പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.

ഇന്ത്യൻ നിരയിൽ മലയാളികളായ അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർ പ്ലേയിങ് ഇലവനിൽ ഇറങ്ങി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എതിരില്ലാതെ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശപത്രികസമര്‍പ്പണത്തിനുള്ള സമയപരിധി കഴിഞ്ഞു. പ്രഥമ പരിഗണ ആഭ്യന്തര ക്രിക്കറ്റിനെന്ന് ഗാംഗുലി പറഞ്ഞു. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുമെന്നും ഗാംഗുലി വ്യക്തമാക്കി.

കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയാകും. എസ്.കെ.നായര്‍ക്കും ടി.സി.മാത്യുവിനും ശേഷം ബിസിസിഐ ഭരവാഹി പദവിയിലെത്തുന്ന മലയാളിയാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഗാംഗുലി അധ്യക്ഷനായ സമിതിയില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിേലക്ക് കൂടുതല്‍ മല്‍സരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഗാംഗുലി ബിസിസിഐ തലപ്പത്തെത്തുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് അനുരാഗ് താക്കൂര്‍ വിഭാഗം ഗാംഗുലിയേയും നിലവിലെ ബിസിസിഐ നടപടികളില്‍ അസംതൃപ്തരായ എന്‍.ശ്രീനിവാസന്‍ വിഭാഗം ബ്രിജേഷ് പട്ടേലിനേയും പിന്തുണച്ചതോടെ മല്‍സരം കടുത്തു. എന്നാല്‍ ബിസിസിഐ അംഗങ്ങളുെട സമയവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിജേഷ് പട്ടേലിന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി അനുനയിപ്പിച്ചതോടെ ഗാംഗുലിക്ക് നറുക്കുവീണു.

ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ആദ്യലക്ഷ്യമെന്ന് ഗാംഗുലി പറഞ്ഞു. ബിസിസിഐയുെട പ്രതിഛായ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.അമിത് ഷായുടെ മകന്‍ ജയ് ഷായാ സെക്രട്ടറിയും അനുരാഗ് താക്കൂറിന്റെ സഹോദഹരന്‍ അരുണ്‍ സിങ് താക്കൂര്‍ ട്രഷററുമാകും.

ഇന്ത്യൻ ടീമിലേക്കു പരിഗണിക്കപ്പെടാൻ ഇനി എന്താണു തെളിയിക്കേണ്ടത്? വിജയ് ഹസാരെ ടൂർണമെന്റിൽ കണ്ണഞ്ചിപ്പിക്കുന്ന ഇരട്ടസെഞ്ചുറിയിലൂടെ സഞ്ജു ദേശീയ ക്രിക്കറ്റ് ടീം സിലക്ടർമാരുടെ മുന്നിൽ വയ്ക്കുന്നത് ഒരു ഒന്നൊന്നര ചോദ്യമാണ്. സ്ഥിരതയില്ലെന്നും വലിയ ഇന്നിങ്സ് കളിക്കുന്നില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇതിലും ഭംഗിയായി എങ്ങനെയാണ് ഒരു ബാറ്റ്സ്മാൻ മറുപടി പറയേണ്ടത്?കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ അവസാന ഏകദിന മത്സരത്തിലെ ഇന്നിങ്സും ഇന്നലത്തെ ഇരട്ടസെഞ്ചുറി ഇന്നിങ്സും വഴി സഞ്ജു ക്രിക്കറ്റ് സിലക്ടർമാർക്കു കൃത്യമായ സന്ദേശമാണു നൽകുന്നത് – ‘പന്തിനെ’ അടിച്ചുപറത്താൻ കഴിവുള്ളവർ പുറത്തിരിപ്പുണ്ട്.

ബെംഗളൂരുവിൽ സഞ്ജു സാംസൺ ചരിത്രം തിരുത്തിക്കുറിച്ച മത്സരം കാണാൻ ദേശീയ ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദുമുണ്ടായിരുന്നു. വിഐപി പവിലിയനിൽ എഴുന്നേറ്റുനിന്നു കയ്യടിച്ചാണ് അദ്ദേഹം സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി ആഘോഷിച്ചത്. ആ കയ്യടി അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിനുള്ള ടീം സിലക്‌ഷൻ മീറ്റിങ് വരെ നീളുമോ എന്നാണ് ഇനി അറിയേണ്ടത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 48 പന്തിലായിരുന്നു സഞ്ജു 91 റൺസ് നേടിയത്. ഇന്നലെ 212 റൺസിലെത്താൻ വേണ്ടിവന്നത് 129 പന്തുകൾ മാത്രം. സ്ട്രൈക്ക് റേറ്റ് 164. തീരുമാനിച്ചുറച്ചുതന്നെയാണ് ഇത്തവണ സഞ്ജു കളിക്കാനിറങ്ങിയിരിക്കുന്നത്. അവസരങ്ങൾ അധികകാലം തേടിവരില്ലെന്നു മറ്റാരെക്കാളും നന്നായി സഞ്ജുവിനറിയാം. കഴിഞ്ഞ ഐപിഎല്ലിനുശേഷം മാസങ്ങളോളം നടത്തിയ കഠിന പരിശീലനത്തിനൊടുവിൽ കളിക്ക് കൂടുതൽ ആത്മവിശ്വാസം കൈവന്നിരിക്കുന്നു.

പുറത്താകുമോ എന്ന ആശങ്കയിൽ ജാഗ്രതയോടെ കളിക്കുന്ന രീതിയിൽ നിന്നു മാറി ആക്രമിച്ചു കളിക്കുന്ന അഗ്രസീവ് ശൈലിയിലേക്കു പൂർണമായി മാറി. ബാറ്റിങ്ങിലെയും കീപ്പിങ്ങിലെയും പിഴവുകൾ പരിഹരിക്കാനായി ദിവസേന 4 മണിക്കൂറിലേറെയാണ് സായിയുടെ മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ നെറ്റ്സിൽ ചെലവിട്ടത്. ഒപ്പം, ദീർഘ ഇന്നിങ്സുകൾ കളിക്കാനായി കായികശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

125 പന്തിൽ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി നേടിയത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി എന്ന റെക്കോഡിനും സഞ്ജു അർഹനായി.

20 ഫോറും 10 സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. 2018 ൽ ഉത്തരാഖണ്ഡിന്റെ കർണ കൗശാലാണ് ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത്. സഞ്ജുവിൻറെ നേട്ടത്തെ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ അഭിനന്ദിച്ചു.

സഞ്ജുവിന്‍റെ മികവിൽ ഗോവയ്ക്കെതിരെ കേരളം നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്‍റെ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജുവിന് പുറമെ സെഞ്ച്വറിയുമായി സച്ചിൻ ബേബിയും(127) കേരളത്തിനായി തിളങ്ങി. അതേസമയം കേരള നായകനും മുൻ ഇന്ത്യൻ താരവുമായ റോബിൻ ഉത്തപ്പ 10 റൺസെടുത്ത് പുറത്തായി.

ഒറ്റമല്സരത്തിലൂടെ തേടിയെത്തിയ റെക്കോഡുകൾ

ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളിൽ ഒരു വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ.
വിജയ് ഹസാരെയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.

വിജയ് ഹസാരെയിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം, ആദ്യ മലയാളി.

ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെ‍ഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ഇരട്ട സെ‍ഞ്ചുറി

ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടുന്ന 6–ാമത്തെ ഇന്ത്യൻ താരം.

ലിസ്റ്റ് എ മത്സരങ്ങളി‍ൽ ഇരട്ട സെഞ്ചുറി നേടിയവരിൽ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോർ.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ഇരട്ട സെ‍ഞ്ചുറി

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഫോളോ ഓൺ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്ക, പുണെ ക്രിക്കറ്റ് ടെസ്റ്റിൽ തോൽവിയിലേക്ക്. 326 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 79 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. 34 ഓവർ പൂർത്തിയാകുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ് അവർ. തെംബ ബാവുമ (10), സെനുരൻ മുത്തുസ്വാമി (രണ്ട്) എന്നിവർ ക്രീസിൽ. ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 236 റൺസ് പിന്നിലാണ് സന്ദർശകർ.

ഓപ്പണർ എയ്ഡൻ മാർക്രം (0), തെയുനിസ് ഡിബ്രൂയിൻ (എട്ട്), ഡീൻ എൽഗാർ (72 പന്തിൽ 48), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ അഞ്ച്), ക്വിൻൻ ഡികോക്ക് (ഒൻപതു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. അർധസെ‍ഞ്ചുറി കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയുടെ രക്ഷകരാകുമെന്ന് കരുതിയ ഓപ്പണർ ഫാഫ് ഡുപ്ലേസി – ഡീൻ എൽഗാർ സഖ്യത്തെ രവിചന്ദ്രൻ അശ്വിൻ ലഞ്ചിനു തൊട്ടുമുൻപ് പുറത്താക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക തകർന്നത്. ഇന്ത്യയ്ക്കായി അശ്വിൻ രണ്ടും ഇഷാന്ത് ശർമ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 275 റൺസിനു പുറത്തായതോടെ ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമതു ബാറ്റിങ്ങിന് ഇറങ്ങുന്നതിനു പകരം ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കാൻ ഇന്ത്യൻ നായകന്റെ തീരുമാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യേണ്ടി വരുന്നത്. കളത്തിലറങ്ങി അധികം വൈകാതെ അവർക്ക് ആദ്യ തിരിച്ചടി ലഭിച്ചു. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ എയ്ഡൻ മാർക്രം ഡക്കായി മടങ്ങി. ഇഷാന്തിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയ മാർക്രം റിവ്യൂ ഉപയോഗിക്കാതെ തന്നെ മടങ്ങി. എന്നാൽ, മാർക്രം യഥാർഥത്തിൽ ഔട്ടായിരുന്നില്ലെന്ന് റീപ്ലേയിൽ വ്യക്തമായി.

ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും മാർക്രം ഡക്കായാണ് പുറത്തായത്. ഇതോടെ, രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയശേഷം രണ്ട് ഇന്നിങ്സിലും പൂജ്യത്തിനു പുറത്താകുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കൻ ഓപ്പണറായി മാർക്രം മാറി. ഗാരി കിർസ്റ്റൻ (വിൻഡീസിനെതിരെ 2000–01), ഹെർഷേൽ ഗിബ്സ് (രണ്ടു തവണ, ഒരിൽക്കൽ ഇന്ത്യയ്‌ക്കെതിരെ, പിന്നീട് വിൻഡീസിനെതിരെ) എന്നിവരാണ് ഈ നാണക്കേട് ഏറ്റുവാങ്ങിയത്. രണ്ട് ബൗണ്ടറികളുമായി കളം പിടിക്കാൻ ശ്രമിച്ച തെയുനിസ് ഡിബ്രൂയിന്റെ ഊഴമായിരുന്നു അടുത്തത്. 18 പന്തിൽ എട്ടു റൺസെടുത്ത ഡിബ്രൂയിനെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു.

മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടിലേക്കു നീങ്ങിയ എൽഗാർ – ഡുപ്ലേസി സഖ്യം സന്ദർശകരെ രക്ഷപ്പെടുത്തുമെന്ന തോന്നലുയർന്നെങ്കിലും അതും നിഷ്ഫലമായി. എൽഗാർ ഏകദിന ശൈലിയിൽ ബാറ്റുവീശിയപ്പോൾ അമിത പ്രതിരോധത്തിലൂന്നിയായിരുന്നു ഡുപ്ലേസിയുടെ കളി. ഇവരുടെ കൂട്ടുകെട്ട് 49 റൺസിൽ നിൽക്കെ ഡുപ്ലേസിയെ അശ്വിൻ പുറത്താക്കി. വൃദ്ധിമാൻ സാഹയുടെ ഉജ്വല ക്യാച്ചിൽ പുറത്തായി മടങ്ങുമ്പോൾ 54 പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ നേടിയത് അഞ്ച് റൺസ് മാത്രം. ശ്രദ്ധ പതറിയതോടെ എൽഗാറും മടങ്ങി. 72 പന്തിൽ എട്ടു ഫോറുകൾ സഹിതം 48 റൺസെടുത്ത എൽഗാറിനെ അശ്വിൻ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 71 റൺസ് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

ഉച്ചഭക്ഷണത്തിനു ശേഷം തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽത്തന്നെ തിരിച്ചടിയേറ്റു. ഒൻപതു പന്തിൽ ഒരു ഫോർ സഹിതം അഞ്ചു റൺസെടുത്ത ഡികോക്ക്, ജഡേജയുടെ പന്തിൽ ക്ലീൻ ബൗൾഡായി. ദക്ഷിണാഫ്രിക്കയുടെ തോൽവി ഇനി എത്ര വൈകും എന്ന ചോദ്യം മാത്രം ബാക്കി.

നേരത്തെ, 162 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ, കുറച്ചെങ്കിലും കാത്തത് കേശവ് മഹാരാജ്– വെർനോൻ ഫിലാൻഡർ സഖ്യത്തിന്റെ പോരാട്ടമാണ്. ടെസ്റ്റ് കരിയറിലെ ആദ്യ അർധ സെഞ്ചുറി കുറിച്ച ഇന്ത്യൻ വംശജൻ കേശവ് മഹാരാജ് (72), വെർനോൻ ഫിലാൻഡർ (44) എന്നിവരുടെ പ്രതിരോധം ദക്ഷിണാഫ്രിക്കയ്ക്കു സമ്മാനിച്ചത് വില മതിക്കാനാകാത്ത 109 റൺസാണ്. വാലറ്റത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 3–ാം ദിനം അതിജീവിക്കുമെന്നു തോന്നിച്ചെങ്കിലും മഹാരാജ്, റബാദ (2) എന്നിവരെ പുറത്താക്കി അശ്വിൻ ഇന്നിങ്സിനു തിരശ്ശീലയിട്ടു. രവിചന്ദ്രൻ അശ്വിൻ (4 വിക്കറ്റ്), ഉമേഷ് യാദവ് (3 വിക്കറ്റ്) എന്നിവർ ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങി. ആദ്യ ഇന്നിങ്സ് 5 വിക്കറ്റിന് 601 എന്ന സ്കോറിൽ ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്ക് ലഭിച്ചത് 326 റൺസിന്റെ കൂറ്റൻ ലീഡ്.

3 വിക്കറ്റ് നഷ്ടത്തിൽ 36 എന്ന സ്കോറിൽ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്, നൈറ്റ് വാച്ച്മാൻ ആൻറിക് നോർട്ട്യ (3), തെയൂനിസ് ഡി ബ്രൂയ്ൻ (30) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന ഫാഫ് ഡുപ്ലെസി– ക്വിന്റൻ ഡി കോക്ക് സഖ്യം പിടിച്ചുനിന്നതോടെ സന്ദർശകർ അൽപം ആശ്വസിച്ചതാണ്. എന്നാൽ ലഞ്ചിനു തൊട്ടു മുൻപ് ഡികോക്കിനെ (31) ബോൾഡ് ചെയ്ത അശ്വിൻ ഇന്ത്യയ്ക്കു ബ്രേക്ക് നൽകി. പിന്നാലെ സെനുരാൻ മുത്തുസ്വാമിയെ (7) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുടുക്കി. ഡുപ്ലെസിയും (64) അശ്വിനു മുന്നിൽ വീണതോടെ കൂട്ടത്തകർച്ച.

അവസാന അംഗീകൃത ബാറ്റിങ് ജോടിയും വേർപിരിഞ്ഞതോടെ ഇന്ത്യൻ ബോളർമാർക്കുണ്ടായ ആലസ്യം മുതലെടുത്താണ് ഫിലാൻഡർ‌– മഹാരാജ് സഖ്യം ചുവടുറപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 8 അർധ സെഞ്ചുറികൾ നേടിയിട്ടുള്ള ഫിലാൻഡർ, മുൻപും നിർണായക റൺ സംഭാവന നൽകിയിട്ടുണ്ട്. പക്ഷേ, ഇടംകൈയൻ സ്പിന്നർ കേശവ് മഹാരാജിന്റെ അപ്രതീക്ഷിത ബാറ്റിങ് എല്ലാവരെയും അമ്പരപ്പിച്ചു. മഹാരാജിനെ ലെഗ് സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ച അശ്വിനാണ്, ഒടുവിൽ കൂട്ടുകെട്ടു പൊളിച്ചത്. റബാദയുടെ വിക്കറ്റ് കൂടി വീണതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനും മൂന്നാം ദിവസത്തിനും അവസാനമായി.

പൂനെ: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫ്രീഡം പരമ്പരയിലെ രണ്ടാം ടെസ്റ്റ് ടെസ്റ്റ് മത്സരം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. ടോസ് നേടിയ നായകന്‍ വിരാട് കോലി ഒന്നാം ദിനം ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടപ്പെട്ടതൊഴിച്ചാല്‍ ഇന്ത്യയ്ക്ക് ശക്തമായ തുടക്കം ലഭിച്ചിട്ടുണ്ട്. പക്ഷെ വിശാഖപട്ടണത്തു നിന്നും ടീം ഇന്ത്യ പൂനെയിലെത്തുമ്പോള്‍ ആര്‍പ്പുവിളികളും ആരവങ്ങളും തീരെയില്ലാതായി.

സംഭവമെന്തെന്നോ, പൂനെയില്‍ ഒന്നാം ദിനം കളി കാണാന്‍ നാമമാത്രമായ കാണികള്‍ മാത്രമേയുള്ളൂ. സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാന്‍ഡും ഒഴിഞ്ഞുകിടക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാണികളില്ലാത്തത് അപൂര്‍വമാണ്. എന്തായാലും പൂനെയില്‍ കളി കാണാന്‍ ആളുകള്‍ വരാത്തതിന്റെ അന്വേഷണം ക്രിക്കറ്റ് പ്രേമികള്‍ തുടങ്ങിക്കഴിഞ്ഞു.

ഇടദിവസം മത്സരം തുടങ്ങിയതുകൊണ്ടാകാം കാണികളുടെ ഒഴുക്ക് തീരെ കുറഞ്ഞതെന്ന് ചിലര്‍ പറയുന്നു. ഇതേസമയം സംഭവത്തില്‍ ബിസിസിഐയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുമാണ് കുറ്റക്കാരെന്ന് വാദിക്കുന്നവരുമുണ്ട്.

രാജ്യത്തെ മറ്റു രാജ്യാന്തര സ്റ്റേഡിയങ്ങളെല്ലാം നഗര പ്രദേശത്താണ് നിലകൊള്ളുന്നത്. എന്നാല്‍ പൂനെ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ ചിത്രമിതല്ല. സ്റ്റേഡിയത്തിലെത്താന്‍ നഗരത്തില്‍ നിന്നും പുറത്തേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഇങ്ങോട്ടേക്ക് പൊതു ഗതാഗത സൗകര്യങ്ങള്‍ നന്നെ കുറവാണെന്ന് ആരാധകര്‍ പരാതി ഉന്നയിക്കുന്നു.

സ്റ്റേഡിയത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്താണ് ഏറ്റവും അടുത്ത ബസ്റ്റ് സ്‌റ്റോപ്പ്. ഐപിഎല്‍ സീസണില്‍ ടാക്‌സി സേവനങ്ങളെ ആശ്രയിച്ചാണ് കാണികള്‍ സ്റ്റേഡിയത്തിലെത്താറ്. നിലവില്‍ 2,500 രൂപയാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കാണാനുള്ള സീസണ്‍ പാസ്. പക്ഷെ പൂനെ സ്റ്റേഡിയത്തിലെത്താന്‍ ഇതിലും ഉയര്‍ന്ന തുക മുടക്കേണ്ടതായുണ്ടെന്ന് പൂനെയില്‍ നിന്നൊരു ആരാധകന്‍ പരിഭവം പറയുന്നു.

മഴ ഭീഷണിയും പൂനെയില്‍ കാണികളുടെ എണ്ണം കുറയാനുള്ള കാരണമാണ്. ഒപ്പം സ്റ്റേഡിയത്തിലെ പല സ്റ്റാന്‍ഡുകള്‍ക്കും മേല്‍ക്കൂരയില്ലെന്നത് കാണികളുടെ കടന്നുവരവിന് തടസ്സമാവുന്നു. സ്റ്റേഡിയത്തിന് പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രശ്‌നം, പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലും വിധത്തില്‍ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്ന നിരക്ക് എന്നിവയും സമൂഹമാധ്യമങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ്.ക്യാപ്റ്റന്‍ വിരാട് കോലിയും (37*) അജിങ്ക്യ രാഹാനെയുമാണ് (9*) ക്രീസില്‍.

183 പന്തിലാണ് മായങ്ക് ടെസ്റ്റിലെ രണ്ടാമത്തെ സെഞ്ചുറിയിലെത്തിയത്. 195 പന്തില്‍ നിന്ന് രണ്ടു സിക്സും 16 ബൗണ്ടറികളും അടങ്ങുന്നതാണ് മായങ്കിന്റെ (108) ഇന്നിംഗ്‌സ്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ 14 റണ്‍സോടെ മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയുമൊത്ത് മായങ്ക് ടീമിനെ മുന്നോട്ടുനയിച്ചു. ഇരുവരും രണ്ടാം വിക്കറ്റില്‍ 138 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ചേതേശ്വര്‍ പൂജാര-മായങ്ക് അഗര്‍വാള്‍ സഖ്യമാണ് വമ്പന്‍ സ്‌കോറിനുള്ള അടിത്തറയൊരുക്കിയത്.

112 പന്തില്‍ നിന്ന് ഒരു സിക്സും ഒമ്പത് ബൗണ്ടറികളുമടക്കം 58 റണ്‍സെടുത്ത പൂജാരയെ റബാദയാണ് മടക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോലിയും (37*) അജിങ്ക്യ രാഹാനെയുമാണ് (9*) ക്രീസില്‍.

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

നാളെ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലേയ്ക്ക് ടിക്കറ്റെടുത്തിട്ടുള്ള ഓരോ സ്ത്രീയും തീ അണയാത്ത ഒരു ചിതയുടെ പൊള്ളൽ അറിയുന്നുണ്ടാകും. തീക്കനലിൽ ചവുട്ടിയിരുന്നല്ലാതെ തങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന മത്സരം അവർക്ക് മുഴുമിപ്പിക്കാനാകില്ല. സഹർ ഖൊദയാരി എന്നൊരുവൾ അഗ്നിയിലേയ്ക്ക് സ്വയം ഹവിസ്സായി വീണില്ലായിരുന്നുവെങ്കിൽ 4,600 ഇരിപ്പിടങ്ങൾ ആസാദി സ്റ്റേഡിയത്തിൽ ഇറാനി വനിതകൾക്ക് വേണ്ടി നീക്കിവെയ്ക്കപ്പെടുമായിരുന്നില്ല.

ഇറാനിലെ സ്ത്രീകളുടെ നാല്പത് വർഷം നീണ്ട കാത്തിരിപ്പിനാണ് വ്യാഴാഴ്ച അവസാനമാകാൻ പോകുന്നത്. ഇറാനും കംബോഡിയയും ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ പുതുചരിത്രം പിറക്കുകയായി.ഇറാൻ വനിതകൾക്ക് പുരുഷ ഫുട്‌ബോൾ ടീമിന്റെ മത്സരം കാണുന്നതിനുള്ള വിലക്ക് ഇനിയില്ല. 1979ൽ ഏർപ്പെടുത്തിയ വിലക്കാണ് വൻ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കുന്നത്. ആസാദി സ്റ്റേഡിയത്തിന്റെ ഒരു വശത്തായിട്ടാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. 78,000 പേർക്ക് ഒരുമിച്ചിരുന്ന് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ 4,600 ഇരിപ്പിടങ്ങളാണ് സ്‌ത്രീകൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അതിൽതന്നെ 3,500 ടിക്കറ്റുകൾ ഇതിനോടകം വിറ്റു പോകുകയും ചെയ്തു. നേടിയെടുത്ത അവകാശത്തെ എത്രത്തോളം ആവേശത്തോടെയാണ് ഇറാനിലെ സ്ത്രീകൾ സ്വീകരിച്ചത് എന്നതിനുള്ള തെളിവാണ് വിറ്റഴിഞ്ഞ ടിക്കറ്റിന്റെ കണക്കുകൾ.

സഹർ ഖൊദയാരി

പക്ഷേ ഇവിടം വരെയുള്ള വഴികൾ അത്ര എളുപ്പമായിരുന്നില്ല. വിലക്കേർപ്പെടുത്തിയ നാൾ മുതൽ നിരവധി സ്ത്രീകൾ പുരുഷ മത്സരങ്ങൾ കാണുവാനുള്ള ശ്രമം നടത്തുകയുണ്ടായി. പുരുഷന്മാരുടേതു പോലെ വേഷം മാറിയും ആൾക്കൂട്ടത്തിൽ ഒളിച്ചുകടന്നുമൊക്കെ കളി കാണാൻ ശ്രമിച്ചവർ നിരവധിയാണ്. എന്നാൽ കൂടുതൽ പേരും പിടിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഒരാൾ ആയിരുന്നു സഹർ ഖൊദയാരി. വേഷം മാറി സ്റ്റേഡിയത്തിൽ എത്തിയ സഹറിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിചാരണ നടക്കുന്നതിനിടയിൽ കോടതി മുറ്റത്ത് വെച്ച് സഹർ സ്വയം തീ കൊളുത്തി. പരിക്കുകളോടെ ഒരാഴ്ച സഹർ ആശുപത്രിയിൽ കഴിഞ്ഞു. പിന്നെ മരണത്തിന് കീഴടങ്ങി. ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. ഫിഫയുടെ ഭാഗത്ത് നിന്ന് ഇറാന് മേൽ സമ്മർദ്ദമുണ്ടായി. 2022 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ഖത്തർ ഇറാനെ നിശിതമായി വിമർശിച്ച് രംഗത്തെത്തി. തുടർന്ന് വിലക്ക് പിൻവലിക്കാൻ ഇറാൻ ഗവണ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ആസാദി സ്റ്റേഡിയം

2006ൽ പുറത്തിറങ്ങിയ ഓഫ് സൈഡ് എന്ന ഇറാനിയൻ സിനിമ ഈ വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫുട്‌ബോൾ മത്സരം കാണാൻ പോയ മകൾ നേരിടേണ്ടി വന്ന അനുഭവങ്ങളിൽ നിന്നാണ് സംവിധായകൻ ജാഫർ പനാഹി പ്രസ്തുത സിനിമയിലേക്ക് എത്തുന്നത്. ഷൂട്ട് ചെയ്തത് ഇറാനിൽ ആണെങ്കിലും ഇറാനിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി ലഭിക്കുകയുണ്ടായില്ല. ഇറാനിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ തന്റെ സിനിമകളിലൂടെ പുറം ലോകത്തെത്തിച്ച ജാഫർ പനാഹി ഇപ്പോൾ വീട്ടു തടങ്കലിൽ ആണ്. ഇരുപത് വർഷം സിനിമയെടുക്കുന്നതിൽ നിന്ന് പനാഹിയെ വിലക്കിയിരിക്കുകയാണ്. സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള വിലക്ക് നീങ്ങുമ്പോൾ വിവേചനത്തിനെതിരെ തന്റെ സർഗാത്മകതകൊണ്ട് കൈ ഉയർത്തിയ ജാഫർ പനാഹിയെ കൂടി നാം ഓർക്കേണ്ടതുണ്ട്.

4,600 ഇരിപ്പിടങ്ങൾക്ക് ഒരു ജീവന്റെ വിലയാണുള്ളത്. സ്റ്റേഡിയത്തിലെ ഏതെങ്കിലും ഒരു മൂലയിൽ കുറച്ചിടം എന്നതിൽ നിന്ന് മുഴുവൻ ഇരിപ്പിടങ്ങളിലേയ്ക്കും വ്യാപിക്കാൻ സ്ത്രീകൾക്ക് കഴിയണം. അതുവരെ സഹറിന്റെ ചിത അണയാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

 

RECENT POSTS
Copyright © . All rights reserved