ഇന്ത്യന്‍ ടീമില്‍ നിറം മങ്ങിയതിനെ തുടര്‍ന്ന് സ്ഥാനം തുലാസ്സിലായ റിഷഭ് പന്ത് പുറത്തേയ്‌ക്കെന്ന് സൂചന നല്‍കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. പന്തിനെ തന്നെയാണ് പ്രധാന വിക്കറ്റ് കീപ്പറായി ഇപ്പോഴും പരിഗണിക്കുന്നത് എന്ന് പറയുന്ന പ്രസാദ് അടുത്ത ഘട്ടത്തില്‍ മലയാളി താരം സഞ്ജു ഉള്‍പ്പെടെയുളള യുവതാരങ്ങളെ ടീമിലെത്തിക്കുമെന്ന് വ്യക്തമാക്കി.
ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ പേര് പ്രസാദ് എടുത്ത് പറഞ്ഞത്. പന്തിന്റെ ജോലിഭാരം കുറയ്ക്കാനും പകരക്കാരെ വളര്‍ത്തിയെടുക്കാനും മുന്‍ഗണന നല്‍കുന്നതായും പ്രസാദ് കൂട്ടിചേര്‍ത്തു.
‘ഋഷഭ് പന്തിന്റെ ജോലിഭാരത്തെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് വ്യക്തമായ ധാരണയുണ്ട്. എല്ലാ ഫോര്‍മാറ്റിലും പന്തിന് പകരക്കാരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കെ.എസ്. ഭരതുണ്ട്. പരിമിത ഓവര്‍ മല്‍സരങ്ങളിലാണെങ്കില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും തുടര്‍ച്ചയായി മികവു കാട്ടുന്നുണ്ട്’ പ്രസാദ് ചൂണ്ടിക്കാട്ടി.
‘ലോക കപ്പിനു ശേഷം ഋഷഭ് പന്തിന്റെ വളര്‍ച്ച സെലക്ഷന്‍ കമ്മിറ്റി നിരന്തരം വിലയിരുത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഞാന്‍ മുമ്പേ പറഞ്ഞതുമാണ്. യുവതാരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിഭയും കഴിവും പരിഗണിച്ച് കുറച്ചുകൂടി സമയം അനുവദിക്കുകയാണ് വേണ്ടത്’ പ്രസാദ് പറഞ്ഞു.
പ്രസാദിനെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം ഗവാസ്‌കറും രംഗത്തെത്തി. പന്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നു പറഞ്ഞ ഗാവസ്‌കര്‍, പന്തിന് പ്രതീക്ഷ കാക്കാനാകുന്നില്ലെങ്കില്‍ സഞ്ജുവിനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ പി.വി.സിന്ധുവിന് അപ്രതീക്ഷിത തോല്‍വി. അഞ്ചാം സീഡായ സിന്ധുവിനെ തായ്ലന്‍ഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോണ്‍പാവീ ചോചുവോങ്ങാണ് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധു പിന്നീടുള്ള രണ്ട് ഗെയിമിലും ലോല്‍വി വഴങ്ങി. സ്‌കോര്‍: 21-12, 13-21, 19-21. മത്സരം 58 മിനിറ്റ് നീണ്ടുനിന്നു.
ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനക്കാരിയാണ് ഏഷ്യന്‍ ഗെയിംസ് ടീമിനത്തില്‍ വെങ്കല മെഡല്‍ ജേതാവുകൂടിയായ പോണ്‍പാവീ ചോചുവോങ്. സിന്ധുവിനെതിരെ ചോചുവോങ് നേടുന്ന ആദ്യ ജയമാണിത്. ഇതുവരെ നാലു തവണ ഇരുവരും ഏറ്റമുട്ടിയപ്പോള്‍ മൂന്ന് തവണ സിന്ധുവിനായിരുന്നു ജയം. പുരുഷന്മാരുടെ ഡബിള്‍സിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ജപ്പാന്റെ നാലാം സീഡ് തകേഷി കമുറ-കെയിഗോ സൊനോഡോ സഖ്യത്തോടാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റത്. സ്‌കോര്‍: 19-21, 8-21.
മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടി20യിലെ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് റെക്കോര്‍ഡ്. അര്‍ധ സെഞ്ചുറിയോടെ കോലി അന്താരാഷ്‌ട്ര ടി20 റണ്‍വേട്ടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ മറികടന്നു. തന്‍റെ റണ്‍സമ്പാദ്യം കോലി 2441ലെത്തിച്ചപ്പോള്‍ ഹിറ്റ്‌മാന് 2434 റണ്‍സാണുള്ളത്. ഇതോടെ ടി20 റണ്‍വേട്ടയില്‍ കോലി- രോഹിത് പോര് മുറുകി.
ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്(2283), പാക്കിസ്ഥാന്‍ താരം ഷൊയൈബ് മാലിക്ക്(2263), കിവീസ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
മൊഹാലിയില്‍ 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 72 റണ്‍സുമായി കോലി മത്സരത്തിലെ താരമാവുകയായിരുന്നു. കോലി വെടിക്കെട്ടും ശിഖര്‍ ധവാന്‍റെ പ്രകടനവും ചേര്‍ന്നതോടെ മത്സരം ഏഴ് വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-149-5 (20), ഇന്ത്യ- 151-3 (19). ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
കുടുംബ രഹസ്യങ്ങള്‍ പരസ്യമാക്കിയ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ് സണ്ണിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. സ്റ്റോക്സിന്റെ ദുരന്തപൂര്‍വമായ കുടുംബ ജീവതിത്തിന്റെ വിവരങ്ങളാണ് ദ് സണ്‍ “STOKES’ SECRET TRAGEDY എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെ പരസ്യമാക്കിയത്.
സ്റ്റോക്സിന്റെ സഹോദരനെയും സഹോദരിയെയു അമ്മയുടെ പൂര്‍വകാമുകന്‍ സ്റ്റോക്സ് ജനിക്കുന്നതിനു മുമ്പെ കൊലപ്പെടുത്തിയതാണെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു. സ്റ്റോക്സ് ഒരിക്കലും പരസ്യമാക്കാത്ത കുടുംബ കാര്യങ്ങളും ലോഖനത്തില്‍ എടുത്തുപറഞ്ഞിരുന്നു. ഇതാണ് സ്റ്റോക്സിനെ ചൊടിപ്പിച്ചത്.
ദിനപത്രത്തിന്റെ നടപടി അധാര്‍മികവും ഹൃദയശൂന്യവും തരംതാണതുമാണെന്ന് സ്റ്റോക്സ് ട്വീറ്ററില്‍ വ്യക്തമാക്കി. ലേഖനത്തില്‍ തന്റെ കുടുംബത്തെക്കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും ആരോപിച്ചിട്ടുണ്ടെന്നും സ്റ്റോക്സ് വിമര്‍ശനക്കുറിപ്പില്‍ വ്യക്തമാക്കി.
— Ben Stokes (@benstokes38) September 17, 2019
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ അങ്കത്തിന് തിരികൊളുത്തുന്ന് കാണാന്‍ ആരാധകര്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇതിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മലയാളി താരം സഞ്ജു സാംസണിനെ ചൂണ്ടിക്കാണിച്ചാണ് ഗംഭീറിന്റെ മുന്നറിയിപ്പ്.
”ഋഷഭ് പന്ത് എന്നും ആവേശം പകരുന്ന താരമാണ്. പക്ഷെ എന്റെ ഫേവറേറ്റായ സഞ്ജുവിനെ അവന്‍ ശ്രദ്ധിക്കണം. സഞ്ജു ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്” ഗംഭീര്‍ പറയുന്നു. നേരത്തെ തന്നെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.
ധോണിയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം നോക്കി കാണുന്നത് പന്തിനെയാണ്. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന. പന്ത് സ്ഥിരത പുലര്‍ത്താത്തതാണ് ഗംഭീറിനെ മാറി ചിന്തിപ്പിക്കുന്നത്. ഐപിഎല്ലിലേയും ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനങ്ങളുമാണ് സഞ്ജുവിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഞ്ജു സാംസണ്‍ പറയുന്നു. എപ്പോള്‍ വേണമെങ്കില്‍ വേണമെങ്കിലുമൊരു വിളി വരാമെന്നും അതിനായി തയ്യാറായി ഇരിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്.
തന്നെ കുറിച്ച് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്പോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു. അവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും താരം പറഞ്ഞു.
ആഷസ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് വിജയം. ഇരുടീമും രണ്ടുമല്‍സരങ്ങള്‍ വീതം വിജയിച്ചെങ്കിലും ആഷസ് കിരീടം ഓസ്ട്രേലിയ നിലനിര്‍ത്തി. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 263 റണ്‍സിന് പുറത്തായി. മാത്യു വെയ്ഡ് സെഞ്ചുറി നേടി. വെയ്ഡിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ്.
പരമ്പരയിലെ കുറഞ്ഞ സ്കോറായ 23 റണ്‍സിന് സ്മിത്ത് പുറത്തായി. സ്മിത്തും സ്റ്റോക്സുമാണ് പരമ്പരയിലെ താരങ്ങള്‍. 1972ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പര സമനിലയില്‍ അവസാനിക്കുന്നത്.
ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര 2–2ന് സമനിലയിൽ അവസാനിച്ചു. നിലവിലെ ജേതാക്കളെന്ന നിലയിൽ കിരീടം ഓസീസിന്റെ കൈവശം തന്നെ തുടരും. സ്കോർ: ഇംഗ്ലണ്ട് – 294 & 329, ഓസ്ട്രേലിയ – 225 & 263
രണ്ടാം ഇന്നിങ്സിൽ ഉറച്ച പ്രതിരോധവുമായി കളം നിറഞ്ഞ വെയ്ഡ്, 166 പന്തിൽ 17 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് 117 റൺസെടുത്തത്. 67 പന്തിൽ 24 റൺസെടുത്ത മിച്ചൽ മാർഷാണ് ഓസീസിന്റെ രണ്ടാമത്തെ ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് (23), ടിം പെയ്ൻ (21), പീറ്റർ സിഡിൽ (പുറത്താകാതെ 13), മാർനസ് ലബുഷെയ്ൻ (14), ഡേവിഡ് വാർണർ (11) എന്നിവരും രണ്ടക്കം കടന്നു. മാർക്കസ് ഹാരിസ് (ഒൻപത്), പാറ്റ് കമ്മിൻസ് (ഒൻപത്), നേഥൻ ലയോൺ (ഒന്ന്), ജോഷ് ഹെയ്‌സൽവുഡ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
നേരത്തെ, എട്ടിന് 313 റണ്‍സ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് 16 റൺസ് കൂടി കൂട്ടിച്ചേർത്ത് എല്ലാവരും പുറത്തായി. ജോഫ്ര ആർച്ചർ (മൂന്ന്), ജാക്ക് ലീച്ച് (ഒൻപത്) എന്നിവരാണ് ഇന്ന് പുറത്തായത്. ആർച്ചറിനെ കമ്മിൻസും ലീച്ചിനെ ലയോണും പുറത്താക്കി. ഒൻപതു പന്തിൽ രണ്ട് സിക്സ് സഹിതം 12 റൺസോടെ ബ്രോഡ് പുറത്താകാതെ നിന്നു. ജോ ഡെൻലി (94), ബെൻ സ്റ്റോക്സ് (67) എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിന് അടിത്തറയിട്ടത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 294 റൺസാണെടുത്തത്. ഓസീസ് 225 റൺസിന് ഒന്നാം ഇന്നിങ്സിൽ പുറത്തായിരുന്നു.
കനത്ത മഴയിൽ ടോസ് പോലും നിശ്ചയിക്കാനാവതെ വന്നതോടെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി 20 മൽസരം ഉപേക്ഷിച്ചു. മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെയാണ് മൽസരം ഉപേക്ഷിച്ചത്. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഈ സമയവും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടന്നതോടെയാണ് മൽസം ഉപേക്ഷിച്ചത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതായിരുന്നു ധരംശാലയില്‍ നടക്കേണ്ടിയിരുന്നത്. മഴ ഇടയ്ക്ക് കുറച്ചുനേരം നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും. 22 ന് ബംഗളൂരുവിലാണ് അവസാന മൽസരം. ടി20 പരമ്പരയ്ക്ക് പിന്നാലെ മൂന്ന് ടെസ്റ്റുകളും നടക്കുന്നുണ്ട്.
അതേസമയം, സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് ടി20 പരമ്പരയില്‍ ഇന്ത്യയിറങ്ങുന്നത്. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്‍ വിഭാഗത്തിൽ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല. പകരം രാഹുല്‍ ചാഹര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് സ്പിന്‍ കൈകാര്യം ചെയ്യുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായിയി ടീമിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മൽസരത്തിനിറങ്ങുന്നത്.
ധർമശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തി ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് തുടക്കം. 36 ഡിഗ്രിയിൽ അധികമാണ് പകൽ ഇവിടെ ചൂട്. അടുത്ത ട്വന്റി20 ലോകകപ്പിനു മുൻപു സീനിയർ ടീമിൽ സ്ഥാനം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് അവർക്കു മുന്നിൽ. 3 മത്സര പരമ്പരയിലെ ആദ്യ ട്വന്റി20യിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേർക്കുനേർ. 18, 22 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ.
ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര (ഈ പരമ്പരയിൽ ബുമ്ര വിശ്രമത്തിലാണ്) – നിലവിലെ സ്ഥിതിയിൽ അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പുള്ള 4 താരങ്ങൾ ഇവരാണ്. പ്ലേയിങ് ഇലവനിൽ ബാക്കിയുള്ള 7 സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഞ്ഞുപിടിച്ചാൽ ഇതിലൊന്നു സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ മനീഷ് പാണ്ഡെ മുതൽ രാഹുൽ ചാഹർ വരെയുള്ളവരുണ്ട്.
ഭുവനേശ്വർ കുമാറിനും മുഹമ്മദ് ഷമിക്കും പകരം ദീപക് ചാഹർ, നവ്ദീപ് സെയ്നി എന്നിവർ. ഓൾറൗണ്ടർ സ്ഥാനത്തു രവീന്ദ്ര ജഡേജയ്ക്കു കടുത്ത വെല്ലുവിളി ഉയർത്തി ക്രുനാൽ പാണ്ഡ്യ. സ്പിൻ വിഭാഗത്തിൽ യുസ്‌വേന്ദ്ര ചെഹലിനു പകരം വാഷിങ്ടൻ സുന്ദർ – പരിവർത്തനത്തിന്റെ പാതയിലാണ് ഇന്ത്യൻ ട്വന്റി20 ടീം. വിൻഡീസ് പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഈ കോംബിനേഷൻ തന്നെയാകും പിന്തുടരുക. 4–ാം നമ്പറിൽ ഋഷഭ് പന്ത് വരുമോ അതോ വിൻഡീസിനെതിരെ മികവു തെളിയിച്ച ശ്രേയസ് അയ്യർ ഇറങ്ങുമോ എന്നു കണ്ടറിയണം.
മറുവശത്ത് സമഗ്രമായ ഉടച്ചുവാർക്കലിന്റെ കാലമാണു ദക്ഷിണാഫ്രിക്കയ്ക്ക്. വെറ്ററൻ താരം ഫാഫ് ഡുപ്ലെസിക്കു പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൻ ഡി കോക്കിനെ പുതിയ ട്വന്റി20 ക്യാപ്റ്റനാക്കിയതാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. ഡേവിഡ് മില്ലർ, കഗീസോ റബാദ എന്നിവരാണു ടീമിലെ മറ്റു പരിചയസമ്പന്നർ. ട്വന്റി20 വൈസ് ക്യാപ്റ്റൻ റസ്സി വാൻഡർ ദസ്സർ ആകെ കളിച്ചിരിക്കുന്നത് 7 രാജ്യാന്തര ട്വന്റി20കൾ മാത്രമാണ്. ഇന്ത്യ എ ടീമിനെതിരായ ഏകദിന പരമ്പരയിൽ റീസ ഹെൻഡ്രിക്സ്, ജോർജ് ലിൻഡെ തുടങ്ങിയവർക്കും ഫോം കണ്ടെത്താനായി എന്നതാണ് അവർക്കുള്ള ആശ്വാസം. എ.ബി. ഡിവില്ലിയേഴ്സ്, ഡുപ്ലെസി എന്നിവർക്കുശേഷം ട്വന്റി20യിൽ ആര് എന്നതിനുള്ള ഉത്തരം ദക്ഷിണാഫ്രിക്കയ്ക്കും ഈ പരമ്പരയിൽനിന്നു കണ്ടെത്തേണ്ടതുണ്ട്.
ടീം ഇന്ത്യ (ഇവരിൽനിന്ന്): കോലി, രോഹിത്, ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ്, മനീഷ്, പന്ത്, ഹാർദിക്, ജഡേജ, ക്രുനാൽ, സുന്ദർ, ഖലീൽ, ദീപക്, രാഹുൽ ചാഹർ, സെയ്നി.
ടീം ദക്ഷിണാഫ്രിക്ക (ഇവരിൽനിന്ന്): ഡി കോക്ക്, വാൻ ഡർ ദസ്സൻ, തെംബ ബവൂമ, ജൂനിയർ ഡാല, ബ്യോൺ ഫോർച്യൂൺ, ബ്യൂറൻ ഹെൻഡ്രിക്സ്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ആൻറിച്ച് നോർജ്, ആൻഡിലെ പെഹ്‌ലുക്‌വോയോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, കഗീസോ റബാദ, തബരേസ് ഷംസി, ജോർജ് ലിൻഡെ.
ട്വന്റി20 നേർക്കുനേർ: 13
ഇന്ത്യ ജയിച്ചത്: 8,ദക്ഷിണാഫ്രിക്ക ജയിച്ചത്: 5
India vs South Africa Schedule:
T20I Series fixtures:
1st T20I: 15 September, 19:00 IST, Himachal Pradesh Cricket Association Stadium, Dharamsala
2nd T20I: 18 September, 19:00 IST, Punjab Cricket Association Stadium, Mohali, Chandigarh
3rd T20I: 22 September, 19:00 IST, M.Chinnaswamy Stadium, Bangalore
Test Series fixtures:
1st Test: October 2-6, 09:30 IST, ACA-VDCA Stadium, Visakhapatnam
2nd Test: October 10-14, 09:30 IST, Maharashtra Cricket Association Stadium, Pune
3rd Test: October 19-23, 09:30 IST, JSCA International Stadium Complex, Ranchi
Telecast Details
South Africa – SuperSport
USA – Willow TV, SkySports
India – Start Sports 1, Star Sports HD 1
Online streaming – Hotstar
ഓവല്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഓസ്ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റണ്‍സെടുത്തു. സ്റ്റീവ് സ്മിത്തിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഓസ്ട്രേലിയയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് മുന്‍നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍. വാലറ്റത്ത് നഥാന്‍ ലിയോണും(25), പീറ്റര്‍ സിഡിലും(18) മികച്ച പ്രകടനം നടത്തിയതും ഓസീസിന് തുണയായി.
ജോഫ്രെ ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി. സാം കുറന്‍ മൂന്നും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി. 62 റണ്‍സ് വഴങ്ങിയായിരുന്നു ആര്‍ച്ചറുടെ ആറ് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു.
സ്കോര്‍: ഇംഗ്ലണ്ട് 294, 9/0, ഓസ്‍ട്രേലിയ 225.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മികച്ച ഓപ്പണറെ കണ്ടെത്തുക എന്നത്. ഓരോ പരമ്പരകളിലും ഒപ്പണര്‍മാരെ മാറി മാറി പരീക്ഷിക്കാറുണ്ടെങ്കിലും ആരും തന്നെ സ്ഥിരതയോടെ മികവ് തെളിയിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി പരിഗണിച്ചിരുന്ന കെ.എല്‍.രാഹുലിനെ മാറ്റി ഇപ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കുകയാണ് സെലക്ടര്‍മാര്‍. ശുഭ്മാന്‍ ഗില്ലിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങളില്‍ ഉള്‍പ്പെടെ ഫോം കണ്ടെത്താന്‍ കഴിയതെ വന്നതാണ് രാഹുലിന് തിരിച്ചടിയായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 101 റണ്‍സാണ് കെ.എല്‍.രാഹുല്‍ സ്വന്തമാക്കിയത്. 38, 44, 6, 13 എന്നിങ്ങനെയാണ് കരീബിയന്‍ മണ്ണിലെ താരത്തിന്റെ പ്രകടനം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാഹുലിന്റെ ടെസ്റ്റ് ശരാശരി 22.23 ആണ്. ഈ കാലയളവില്‍ താരം കളിച്ചത് 15 ടെസ്റ്റ് മത്സരങ്ങളാണ്. ഈ മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയും അഫ്ഗാനിസ്ഥാനെതിരായ അര്‍ധ സെഞ്ചുറിയും ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായ പ്രകടനമൊന്നും രാഹുലിന് ക്രീസില്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല.
മറുവശത്ത് 20കാരന്‍ ശുഭ്മാന്‍ ഗില്ലാകട്ടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ വരവ് അറിയിച്ച് കഴിഞ്ഞു. ഇന്ത്യ എയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഡബിള്‍ സെഞ്ചുറി നേടി ഒരിക്കല്‍ കൂടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 248 പന്തില്‍ 204 റണ്‍സാണ് താരം അടിച്ചെടുത്തത്. 82.25 പ്രഹരശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത് എന്നത് എടുത്ത് പറയണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ മാത്രം 1072 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്. 16 ഇന്നിങ്‌സുകളില്‍ നിന്ന് 76.57 ശരാശരിയിലാണ് താരം 1072 റണ്‍സ് സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടുന്നു. 268 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
മൂന്ന് മത്സരങ്ങളാണ് ഗാന്ധി-മണ്ടേല ട്രോഫിക്കു വേണ്ടിയുള്ള പേടിഎം ഫ്രീഡം പരമ്പരയിലുള്ളത്. ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് മത്സരം. ഒക്ടോബര്‍ 10 മുതല്‍ രണ്ടാം ടെസ്റ്റ് പൂനെയില്‍ നടക്കും. ഒക്ടോബര്‍ 19 മുതല്‍ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീം വിരാട് കോഹ്ലി (നായകന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ഉപനായകന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ.