UK

വിശ്വാസവഴിയിൽ പുതുചരിത്രം എഴുതി യുകെ മലയാളി മലയാളത്തിലും ഇംഗ്ലീഷിലും ബൈബിൾ പകർത്തി എഴുതി . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാംഗമായ സൈമണ്‍ സേവ്യര്‍ കോച്ചേരിയാണ് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടക്കൊണ്ട് എഴുതിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രോട്ടോ സിൻജെലൂസായ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ഡയറക്ടറായിരിക്കുന്ന ചീം ലണ്ടനിലെ വിശുദ്ധ ജോണ്‍ മരിയ വിയാനി മിഷൻ അംഗമാണ് ഇദ്ദേഹം.

ജീവിതപങ്കാളി റോസമ്മയോടൊപ്പം വിശ്വാസപരിശീലന അധ്യാപകനായി 10 വര്‍ഷത്തോളം സേവനം ചെയ്ത സൈമണ്‍ ഇന്നു 34 അള്‍ത്താര ശുശ്രൂഷകര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടും കത്തോലിക്ക വിശ്വാസത്തിന് സാക്ഷ്യമേകുകയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ കറുകച്ചാല്‍ കൂത്രപള്ളി സെന്‍റ് മേരീസ് പള്ളിയാണ് മാതൃ ഇടവക. സൈമണിന്റെ മൂത്തമകന്‍ ഡീക്കന്‍ ടോണി റോമില്‍ വൈദിക പഠനം നടത്തുകയാണ്. ഇളയമകന്‍ ടോം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.

2018 സെപ്റ്റംബര്‍ 8നു സ്വന്തം പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടയില്‍ എഴുതി പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹം ആദ്യമായി മനസില്‍ രൂപപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ബൈബിള്‍ കൂടുതലായി വായിക്കാനും പഠിക്കാനും അങ്ങനെ പ്രാര്‍ത്ഥിക്കാനും സഹായിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഈ ഉദ്യമത്തിനു തുടക്കമിടുന്നത്. 2018 സെപ്റ്റംബർ 16 തീയതി മുതൽ 2019 ഏപ്രിൽ 2 വരെ കേവലം ഇരുനൂറു ദിവസം കൊണ്ട് മലയാളത്തിൽ ബൈബിൾ പകർത്തി പൂര്‍ത്തീകരിക്കുവാന്‍ സൈമണിന് കഴിഞ്ഞു. എട്ടുമണിക്കൂറോളം തുടര്‍ച്ചയായി ബൈബിള്‍ എഴുതിയ ദിവസങ്ങള്‍ ഇതിനിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

രണ്ടു പ്രാവശ്യം ബൈബിള്‍ എഴുതിയപ്പോഴും മുടക്കം കൂടാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരിന്നുവെന്നും വിശുദ്ധ ബലിയാണ് എഴുതാന്‍ ബലം നല്‍കിയതെന്നും മിഷന്‍ ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷി കൂടിയായ സൈമണ്‍ പങ്കുവെയ്ക്കുന്നു.

മലയാളം ബൈബിള്‍ കൈപ്പടയില്‍ എഴുതിയപ്പോള്‍ ലഭിച്ച വിശ്വാസ അനുഭവവും ആത്മസംതൃപ്തിയും ഇംഗ്ലീഷ് ബൈബിള്‍ എഴുതുവാന്‍ ഈ യു‌കെ‌ പ്രവാസിക്ക് പ്രചോദനമായി. 2024 ഓഗസ്റ്റ് 19 മുതലാണ് ഇംഗ്ലീഷ് ബൈബിള്‍ കൈപ്പടയില്‍ എഴുതുവാന്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. 212 ദിവസം കൊണ്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാർച്ച്‌ 18) ഇംഗ്ലീഷിൽ ബൈബിൾ പൂര്‍ണ്ണമായി കൈപ്പടയില്‍ എഴുതി പകർത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാർഹിക പീഡന പരാതിയിൽ യു കെ മലയാളിക്ക് ജയിൽ ശിക്ഷ വിധിച്ചു. ചെസ്റ്റർഫീൽഡിൽ കുടുംബമായി താമസിച്ചിരുന്ന സെബി വർഗീസ് എന്ന മലയാളി യുവാവിനാണ് ഒരു വർഷത്തെ ജയിൽശിക്ഷ ഡെർബി ക്രൗൺ കോടതി വിധിച്ചത്. 2024 സെപ്റ്റംബർ 3 – ന് ഇയാൾ ഭാര്യയെ ചെരുപ്പ് കൊണ്ട് മർദ്ദിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അതിക്രൂരമായ ഗാർഹിക പീഡനത്തിന്റെ പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്. ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ച് ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക തുടങ്ങിയ ഒട്ടേറെ പരാതികൾ ആണ് സെബിക്കെതിരെ കോടതിയിൽ ഉന്നയിക്കപ്പെട്ടത്.

49 കാരനായ സെബി കോടതിയിൽ ഉന്നയിക്കപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചിരുന്നു. കടുത്ത ഭയാശങ്കകളോടെയാണ് സെബിയുടെ ഭാര്യ ഇയാളുടെ ഒപ്പം കഴിഞ്ഞതെന്ന പ്രോസിക്യൂഷൻ വാദം കോടതി ഗൗരവത്തിൽ എടുത്തതാണ് വിധി സൂചിപ്പിക്കുന്നത്. ഭാര്യയോടുള്ള സെബിയുടെ സ്വഭാവം ഭയപ്പെടുത്തുന്നതും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവരുടെ ജീവിതം പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്റ്റീവ് കോൺസ്റ്റബിൾ ജേക്കബ് ടയേഴ്‌സ് പറഞ്ഞു.

ക്രിമിനൽ കുറ്റങ്ങൾക്ക് ഒരു വർഷത്തെ ശിക്ഷ നേരിടുന്നവർ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തപ്പെടും എന്ന നിയമം നിലവിലുള്ളതിനാൽ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം സെബിക്കു യുകെയിൽ തുടരാൻ സാധിക്കില്ല. ഇത് കൂടാതെ അടുത്ത പത്ത് വർഷത്തേയ്ക്ക് ഇയാൾക്ക് ബ്രിട്ടനിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ല. അടുത്ത കാലത്തായി യുകെ മലയാളി കുടുംബങ്ങളിൽ ഉണ്ടായി കൊണ്ടിരിക്കുന്ന ഗാർഹിക കലഹങ്ങൾ കൂടിവരുന്നതായാണ് അറിയാൻ സാധിച്ചത്. ഈ സാഹചര്യം തദ്ദേശീയരുടെയും മറ്റ് ആളുകളുടെ ഇടയിലും മലയാളി സമൂഹത്തിന്റെ വിലയിടിയാൻ കാരണമായിട്ടുണ്ട്. വീടുകളിൽ ഉച്ചത്തിൽ സംസാരിക്കുകയും വഴക്കു പറയുകയും ചെയ്യുന്ന മലയാളികളുടെ പൊതുവായ രീതികൾ പോലും കടുത്ത ഗാർഹിക കുറ്റകൃത്യങ്ങൾ ആയി കണക്കാക്കപ്പെടുന്ന നാടാണ് ബ്രിട്ടൻ .

ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിനിൽ വൻ സ്ഫോടനം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . എന്താണ് കാരണം എന്ന് അറിവായിട്ടില്ല

ഇതിനെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്നും കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി. വൈദ്യൂതി എപ്പോൾ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയർ എൻജിനുകളും 70 അഗ്നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.

ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അർധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്’’ – വിമാനത്താവള അധികൃതർ എക്സിൽ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിൽ പോലീസ് വാഹനമിടിച്ച് ഒരു കാൽ നടക്കാരൻ ദാരുണമായി കൊല്ലപ്പെട്ടതായി വെസ്റ്റ് മിഡ് ലാൻഡ് പോലീസ് അറിയിച്ചു. അക്കോക്സ് ഗ്രീനിലെ ഫ്ലോറൻസ് റോഡിനോട് ചേർന്നുള്ള ജംഗ്ഷനു സമീപം യാർഡ്‌ലി റോഡിൽ ബുധനാഴ്ചയാണ് 40 കാരനായ ആൾ കൊല്ലപ്പെട്ടത്. അടിയന്തിര സേവനത്തിനായി പോകുകയായിരുന്ന വാഹനം ആണ് അപകടത്തിന് കാരണമായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


സംഭവം നടന്ന ഉടനെ പാരാമെഡിക്കലുകൾ സ്ഥലത്ത് എത്തിയെങ്കിലും അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വെസ്റ്റ് മിഡ് ലാൻഡ് ആംബുലൻസ് സർവീസ് പറഞ്ഞു. വാർവിക് റോഡിൽ കത്തിയുമായി ഒരാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായുള്ള അടിയന്തിര സന്ദേശത്തെ തുടർന്ന് അവിടേയ്ക്ക് പോയ പോലീസ് വാഹനം ആണ് അപകടത്തിന് കാരണമായത്.


അപകടം നടന്ന സ്ഥലം നഗരത്തിന് ചുറ്റുമുള്ള ഒരു പ്രധാന റോഡാണ്. അപകടം നടന്ന സമയത്ത് റോഡിൽ നല്ല തിരക്കായിരുന്നു എന്ന് ഒരു സമീപവാസി പറഞ്ഞു. സംഭവം തന്നെ ഞെട്ടിച്ചതായും കടുത്ത ആശങ്ക ഉളവാക്കിയെന്നും യുകെ മലയാളിയായ ഷൈനി തോമസ് പറഞ്ഞു. സംഭവം നടന്നതിന് എതിർവശത്തുള്ള യാർഡ്‌ലി റോഡിൽ കേരള ആയുർവേദ ഹോളിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഷൈനി തോമസ്. അപകടം ഉണ്ടാക്കിയ വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

സ്കോട്ട്‌ ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർത്ഥിയായ ഏബൽ തറയിൽ (24 ) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് ഏബലിന്റെ മരണം ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ കടുത്ത ദുരൂഹത ഉണ്ടെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതയുമുള്ള ആരോപണങ്ങളുമായി മരിച്ച ഏബലിന്റെ കുടുംബം രംഗത്ത് വന്നു. ഏബലിന് ആത്മഹത്യ ചെയ്യേണ്ട യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു എന്നാണ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വെളിപ്പെടുത്തിയത് .

ഡൽഹി സ്വദേശിയായ ഒരു യുവതി ഏബലുമായി ശത്രുതയിലായിരുന്നു എന്നും അടുത്തിടെ താമസസ്ഥലത്ത് വന്ന് വഴക്ക് ഉണ്ടാക്കിയതായി ഏബൽ പറഞ്ഞതായും കുടുംബങ്ങൾ വെളിപ്പെടുത്തിയതായാണ് ഈ വിഷയത്തിൽ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത് .

സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് മാനേജ്‌മെന്റ് എംഎസ് വിദ്യാർഥിയായിരുന്ന എബലിൻ്റെ കുടുംബം കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശ്ശൂർ സ്വദേശികളാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടിലുള്ള അമ്മയെയും സഹോദരങ്ങളേയും ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏബലിന്റെ മരണത്തിൽ മേലുള്ള ദുരൂഹതയെ കുറിച്ച് പോലീസിനോട് ആശയവിനിമയം നടത്തി എന്നാണ് അറിയാൻ സാധിച്ചത്. യൂണിവേഴ്സിറ്റിയിലെയും പ്രാദേശിക മലയാളി സമൂഹത്തിലെയും എല്ലാ കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത ആളായിരുന്നു ഏബൽ. അതുകൊണ്ട് തന്നെ ഏബലിൻ്റെ മരണം മലയാളി വിദ്യാർത്ഥി സമൂഹത്തിനിടയിൽ കടുത്ത വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ഏബലിൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള എല്ലാ സർവീസുകളും സ്കോട്ട് ലൻഡ് റെയിൽവേ താത്കാലികമായി നിർത്തിവച്ചിരുന്നു. ബുധനാഴ്ച രാത്രി 9. 30 മണിയോടെയാണ് പോലീസിനും ആംബുലൻസ് സർവീസിനും റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.

ഏബലിന്റെ മൃതസംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായി വിവിധ മലയാളി സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.

ഡോർസെറ്റ് പൂളിൽ കിൻസൺ കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് നടന്ന റമ്മി ടൂർണമെൻ്റ് സീസൺ 3 മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കളിക്കാരും കാണികളുമായി പരിപാടിക്ക് കൂടുതൽ മിഴിവേകി. തനത് മലയാളം രുചിക്കൂട്ടുകളുടെ കലവറയൊരുക്കി രാവിലെ മുതൽ ഡിവൈസിയുടെ ഫുഡ് സ്റ്റാൾ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും വയറും മനസ്സും നിറച്ചു. സൗത്ത് യു കെ യിൽ ആദ്യമായി ഒരു ‘വാട്ടർ ഡ്രം DJ’ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കും പുത്തൻ അനുഭവമായി. കൂടാതെ ഡോർസെറ്റിലെ ഗായകർ ആയ രാകേഷ് നേച്ചുള്ളി, അനിത , ശ്രീകാന്ത് , സച്ചിൻ, കൃപ, അഖിൽ എന്നിവർ നയിച്ച ഗാനമേള രണ്ടു മണിക്കൂർ കാണികളെ പ്രവാസത്തിലെ പ്രയാസങ്ങൾ മറക്കുവാനും നാടിൻ്റെ ഗൃഹാതുരത്വം നുകരുവാ നും സഹായിച്ചു.

റമ്മി ടൂർണമെൻ്റിൽ ഒന്നാം സ്ഥാനം 501 പൗണ്ട് ട്രോഫിയും ക്രോയിഡൺ നിന്നും വന്ന സുനിൽ മോഹൻദാസ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം 301 പൗണ്ട് ട്രോഫിയും സൗതംപ്ടണിൽ നിന്നും വന്ന ഡേവീസ് കരസ്ഥമാക്കി, ടൗണ്ടോൺ നിന്നും വന്ന ശ്യാംകുമാർ , ചിച്ച്എസ്റ്ററിൽ നിന്നുള്ള ദീപു വർക്കി, ബോൺമൗത് നിന്നും വന്ന സണ്ണി എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി. പോർട്‌സ്മൗത്തിൽ നിന്നും വന്ന അബിൻ ജോസ് ലക്കി റമ്മി പ്ലേയറിനുള്ള സമ്മാനം കരസ്ഥമാക്കി.

സമാപന ചടങ്ങിൽ ജേതാക്കളായവർക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. കുട്ടികൾക്കായി സൂസന്ന നടത്തുന്ന വിഐപി ഫെയ്‌സ് പെയിൻ്റിംഗ് സ്റ്റാൾ വൈകിട്ട് മുതൽ പ്രോഗ്രാം തീരുന്നതുവരെ പ്രവർത്തിച്ചിരുന്നു.

വരുംവർഷങ്ങളിൽ കൂടുതൽ മത്സരാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ മത്സരങ്ങൾ നടത്തുന്നതാണെന്നു ഡോർസെറ്റ് യൂത്ത് ക്ലബ് ടീം അറിയിച്ചു. കൂടാതെ കാണികൾ ഉൾപ്പെടെ പങ്കെടുത്ത ഏവർക്കുമുള്ള ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

നോർത്താംപ്ടൺ: നോർത്താംപ്ടൺ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവതിയുടെ ആകസ്മിത മരണം. വയനാട് സ്വദേശിനിയായ അഞ്ജു അമൽ(29) ആണ് മരണമടഞ്ഞത്. ഇന്ന് പുലർച്ചെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കണ്ണ് സ്വദേശിയായ അമൽ അഗസ്റ്റിൻ ആണ് ഭർത്താവ്.  രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ്ജ് – സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി – ആശ(ഇസാഫ് ബാങ്ക്. ( തിരൂർ )

പനിയുമായിട്ടാണ് കുറച്ചു ദിവസം മുൻപ് അഞ്ജു ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അഞ്ജുവിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി നോർത്താംപ്ടനിലെ താമസക്കാരിയായാണ് പരേതയായ  അഞ്ജു.  ചികിത്സയിൽ ഇരിക്കെയാണ്  ഇന്ന് വെളിപ്പിന് മരണം സംഭവിച്ചത്.

അകാലത്തിൽ വേർപിരിഞ്ഞ അഞ്ജുവിന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

കാത്തിരിപ്പിന്‌ വിരാമിട്ട്‌, തരംഗമാകാന്‍ വീണ്ടും നീലാംബരിയെത്തുന്നു. യുകെ മലയാളികളുടെ
ഹൃദയത്തിലിടം നേടിയ ജനപ്രിയ മ്യൂസിക്കല്‍ ഷോ നീലാംബരിയുടെ അഞ്ചാം സീസണ്‍ ഒക്ടോബര്‍ 11 ന്‌ നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നീലാംബരിയയെ ആഘോഷമാക്കി മാറ്റിയ പ്രിയരുടെ ആശീര്‍വാദങ്ങളോടെ, കൂടുതല്‍ മികവോടെയും കരുത്തോടെയുമാകും സീസണ്‍ 5 എത്തുക. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്‌…

ഷിബിൻ പനക്കൽ

ന്യൂപോർട്ട് : വെയിൽസിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യവും സംസ്കാരസംരക്ഷണവും ലക്ഷ്യമാക്കി രൂപീകൃതമായ വെയിൽസ് ഹിന്ദു കൂട്ടായ്മ (Wales Hindu Community) വിവിധ ധാർമ്മിക, സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നേറുന്നു.

ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നടത്തുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.

മാസത്തിൽ ഒരിക്കൽ നടത്തുന്ന ഒത്തുചേരലുകൾ, ഭജന, ശ്ലോക പാരായണം, പൗരാണിക കഥകൾ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസുകൾ സംഘടിപ്പിക്കപ്പെടുന്നു. ഹിന്ദു സംസ്കാര ക്ലാസുകൾ, കുടുംബ സംഗമങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിവ മുഖേന സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ ലക്ഷ്യമിടുന്നു. വിഷു, ഓണം, ദീപാവലി, ശിവരാത്രി, നവരാത്രി, ഹോളി തുടങ്ങിയ പ്രധാന ഹിന്ദു ഉത്സവങ്ങൾ ആചരിക്കുമ്പോൾ, അതിന്റെ യഥാർത്ഥ താത്പര്യവും ആദ്ധ്യാത്മിക മുഖവും പങ്കുവയ്ക്കാൻ പ്രത്യേക സെഷനുകളും ഒരുക്കുന്നു.

യുകെയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടനങ്ങൾ നടത്തുക, യോഗ പരിശീലനം സംഘടിപ്പിക്കുക, സമൂഹത്തിനു ധാർമ്മിക ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന സംരംഭങ്ങൾ. കൂടാതെ, സാമ്പത്തിക-സാമൂഹിക പിന്തുണ നൽകുന്നതിനുള്ള സേവനപ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാകാൻ തയ്യാറെടുക്കുകയാണ്.

ഈ കഴിഞ്ഞ മാർച്ച് 08 ന് നടന്ന മീറ്റിങ്ങിൽ അടുത്ത 2 വർഷ കാലഘട്ടത്തേക്കുള്ള (2025-2027) നേതൃത്വത്തെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് – ബിനു ദാമോദരൻ
വൈസ് പ്രസിഡന്റ് – സൺ കെ. ലാൽ
സെക്രട്ടറി – ഷിബിൻ പനക്കൽ
ജോയിന്റ് സെക്രട്ടറി – അഞ്ജു രാജീവ്
ട്രഷറർ – അഖിൽ എസ്. രാജ്
ആർട്സ് കോർഡിനേറ്റർമാർ – പ്രശാന്ത് & രേവതി മനീഷ്
ഇവന്റ് കോർഡിനേറ്റർമാർ – അനീഷ് കോടനാട് & ബിനോജ് ശിവൻ

കൂടാതെ, സാന്ദ്ര, മഞ്ജു, അശ്വതി, ഷിബിൻ, പ്രശാന്ത് എന്നിവരെ പ്രധാന അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്.

കുടുംബത്തിനു വാർഷിക ഫീസ് £10 മാത്രം. ഇതിലൂടെ എല്ലാ പരിപാടികൾക്കും ക്ലാസുകൾക്കും അംഗങ്ങൾക്ക് സൗജന്യ പ്രവേശനം ലഭിക്കും.

കൂടാതെ ഈ വർഷത്തെ വിഷു ആഘോഷ പരിപാടികൾ 19 ഏപ്രിൽ 2025 നു വിപുലമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിഷു പരിപാടിയിൽ ആർക്കെങ്കിലും പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇവന്റ് കോഓർഡിനേറ്റർ അനീഷ് കോടനാടുമായി ഈ നമ്പറിൽ (+44 7760 901782 ) ബന്ധപ്പെടാവുന്നത് ആണ്.

വെയിൽസ് ഹിന്ദു കൂട്ടായ്മയുടെ ഈ പ്രവർത്തനങ്ങൾ ഹിന്ദു സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.

 

ഷിബി ചേപ്പനത്ത്

ലണ്ടൻ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മലങ്കരയുടെ പുതിയ കാതോലിക്കാ സ്ഥാനാരോഹണം ഈ മാസം 25 ന് ലെബനോനിലെ പാത്രിയർക്കാ അരമനയിൽ വച്ച് നടക്കും. സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുവാൻ യുകെ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൻ 16 അംഗ സംഘം മാർച്ച് 23 ന് പുറപ്പെടും.

സംഘത്തിൽ ഗീവർഗീസ് തണ്ടായത്ത് കശീശ്ശ, ഭദ്രാസന ട്രഷറർ ഷിബി ചേപ്പനത്ത്, കൗൺസിൽ അംഗങ്ങളായ ജിബു ഐസക്, അനിൽ കവലയിൽ, സഭാ മാനേജിങ്ങ് കമ്മറ്റി അംഗം ശ്രീ പോൾ ജോൺ എന്നിവർ ഉൾപ്പടെ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള സഭാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. പരിശുദ്ധ പാത്രിയർക്കീസ് ബാവായായും, ശ്രേഷ്ഠ കാതോലിക്കാ ബാവായായും സംഘം പ്രത്യേകം കുടിക്കാഴ്ച നടത്തി 27 ന് തിരിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

RECENT POSTS
Copyright © . All rights reserved