അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ്: കലാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന യു കെ യിലെ ഏറ്റവും വലിയ നൃത്ത-സംഗീത-ദൃശ്യ കലോത്സവം നാളെ ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിഡ്ജിലെ ദി നെതർഹാൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഏട്ടാമത് സെവൻ ബീറ്റ്സ് സംഗീതോത്സവത്തിൽ പ്രശസ്ത ചലച്ചിത്ര താരം എസ്ഥേർ അനിൽ മുഖ്യാതിഥിയായി പങ്കുചേരും. മലയാളം, തമിഴ്,തെലുങ്ക് അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയമായ റോളുകൾ ചെയ്യുവാനും, അഭിനയ മികവിൽ സിനിമാ മേഖലയിൽ ശ്രദ്ധേയമായ ഇടം കണ്ടെത്തുവാനും കഴിഞ്ഞ എസ്ഥേർ നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
ചരിത്ര നഗരിയും, സാംസ്ക്കാരിക, വിദ്യാഭ്യാസ സിരാ കേന്ദ്രവുമായ കേംബ്രിഡ്ജിന്റെ പ്രഥമപൗരനും മലയാളികളുടെ അഭിമാനവുമായ മേയർ കൗൺ. ബൈജു തിട്ടാല സെവൻ ബീറ്റ്സ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, കലാ-കായിക-സാമൂഹ്യ രംഗത്തെ ശ്രദ്ധേയരുമായ കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷനാണ് സംഗീതോത്സവത്തിന് ആതിഥേയത്വം വഹിക്കുക.Image.png
യു കെ യിലെ കലാ-സാംസ്കാരിക-സാമൂഹ്യ രംഗത്തു നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കു ചേരുകയും യു കെ യിലെ കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന സംഗീതോത്സവത്തിന് മറ്റന്നാൾ ഫെബ്രുവരി 22 നു ശനിയാഴ്ച്ച ഉച്ചക്ക് രണ്ടരക്ക് തിരിതെളിയും.
രാത്രി പത്തര വരെ നീണ്ടു നിൽക്കുന്ന കലോത്സവ വേദിയിൽ മലയാള ഭാഷക്ക് നിരവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മശ്രീ ഓ എൻ വി സാറിനും, മലയാളികളുടെ പ്രിയ ഭാവ ഗായകനും വിവിധ ഭാഷകളിലായി പതിനാറായിരത്തിൽ പരം ഗാനങ്ങൾ ആലപിക്കുകയും ചെയ്ത പി ജയചന്ദ്രൻ സാറിനും ട്രിബൂട്ടുകളും അനുസ്മരണവും തഥവസരത്തിൽ അർപ്പിക്കും. ഇരുവരുടെയും ഗാനങ്ങൾ കോർത്തിണക്കി അർഹമായ ദൃശ്യ-ശ്രവണ ശ്രദ്ധാഞ്ജലിയാവും മഹാരഥന്മാർക്കായി ആരാധകവൃന്ദത്തോടൊപ്പം സമർപ്പിക്കുക.
തികച്ചും സൗജന്യ പ്രവേശനം അനുവദിക്കുന്ന സംഗീതോത്സവത്തിൽ യു കെ യിൽ ഇദംപ്രഥമമായി അവതരിപ്പിക്കുന്ന പൗരാണിക കേരള നാടൻ കലാരൂപമായ പൂതപ്പാട്ടുമായി ടീം ഡെർബിയും, കുട്ടികളുടെ ലൈവ് ഓർക്കസ്ട്രയുമായി അരങ്ങേറ്റം കുറിക്കുവാൻ ബെഡ്ഫോർഡ് ബ്ളാസ്റ്റേഴ്സും, കേംബ്രിഡ്ജിലെ പ്രശസ്ത ലൈവ് ബാൻഡായ മല്ലു ബാൻഡും, ബോളിവുഡ് നൃത്തവിസ്മയവുമായി ‘റിഥം ക്യുൻസും’ ഗണേശ വന്ദനവുമായി ‘മാതംഗി ഗ്രൂപ്പും’ വേദിയെ പുളകം കൊള്ളിക്കും. പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ൽ പരം സംഗീത-നൃത്ത ഇനങ്ങൾ കൂടി ചേരുമ്പോൾ വർണ്ണാഭമായ കലാ വസന്തം ആവും ശനിയാഴ്ച കേംബ്രിഡ്ജിൽ പൂവിടുക.
യു കെ മലയാളികൾക്കിടയിൽ നിന്നും ബിസിനസ്സ് രംഗത്തെ ശ്രദ്ധേയമായ വിജയം കൈവരിച്ച വ്യക്തിത്വങ്ങളെ തഥവസരത്തിൽ ആദരിക്കും. സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്യ-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരിക കലാപ്രകടനങ്ങൾ ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും സംഗീതോത്സവ വേദി സമ്മാനിക്കുക.
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകർഷകമായ സമ്മാനം നൽകുന്ന ‘ചാരിറ്റി റാഫിൾ’ നറുക്കെടുപ്പും ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തനിമയിൽ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകൾ ഉച്ചക്ക് രണ്ടു മണിമുതൽ ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്. കേംബ്രിഡ്ജിലെ നെതർഹാൾ സ്കൂൾ കോമ്പൗണ്ടിൽ വിശാലവും, സൗജന്യവുമായ കാർപാർക്കിങ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്സ് സംഗീതോത്സവം, മതിമറന്ന് ആനന്ദിക്കുവാനും ആസ്വദിക്കുവാനും സുവർണ്ണാവസരം നൽകുന്ന അതിന്റെ സീസൺ 8 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Abraham Lukose: 07886262747
Sunnymon Mathai:07727993229
Jomon Mammoottil:
07930431445
Manoj Thomas:
07846475589
Appachan Kannanchira:
07737 956977
Venue: The Netherhall School , Queen Edith’s Way, Cambridge, CB1 8NN
യു.കെയിലേക്ക് കുടിയേറാന്‍ ഇന്ത്യക്കാര്‍ക്ക് സുവര്‍ണ്ണാവസരം. യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം പ്രകാരം 3000 ഇന്ത്യന്‍ പൗരന്മാര്ക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇതിലൂടെ യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും സാധിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യു.കെ ഗവണ്മെന്റ് വെബ്സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ബാലറ്റ് ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 2:30 ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20 ന് ഉച്ചയ്ക്ക് 2:30 ന് അടയ്ക്കുകയും ചെയ്യും. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യു.കെ ഗവണ്മെന്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബാലറ്റിലേക്ക് പ്രവേശനം നേടുന്നതിനായി അപേക്ഷകര്‍ അവരുടെ പേര്, ജനനതീയതി, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്കാന്‍ അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ 2023 ല്‍ നടപ്പിലാക്കിയ കരാറിലൂടെയാണ് പുതിയ വിസ സ്കീം നിലവില്‍ വന്നത്. വിസ നേടുന്നവര്‍ക്ക് യു.കെയില്‍ താമസിക്കുന്ന കാലയളവില്‍ തൊഴില്‍ അന്വേഷിച്ച് കണ്ടെത്താനും അവസരമുണ്ട്.
യോഗ്യത
ഒരു ഇന്ത്യന്‍ പൗരനായിരിക്കണം, പ്രായം 18-30 നും ഇടയില്‍ ആയിരിക്കണം, ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഒരു യോഗ്യത ഉണ്ടായിരിക്കണം, ബാങ്കില്‍ 2,530 പൗണ്ട് ഉണ്ടായിരിക്കണം. 5-18 വയസിന് താഴെയുള്ള കുട്ടികളോ നിങ്ങളോടൊപ്പം താമസിക്കുന്നവരോ നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളവരോ ഉണ്ടാകരുത് തുടങ്ങിയവയാണ് അപേക്ഷകര്‍ക്ക് വേണ്ട യോഗ്യതകള്‍.
അന്താരാഷ്ട്ര പരിശീലനം ലഭിച്ചതും സർട്ടിഫൈഡ് ഡാൻസ് മാസ്റ്റർ രതീഷിന്റെ ബോളിവുഡ് നൃത്തത്തിന്റെ സൗജന്യ ടേസ്റ്റർ സെഷനിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി മാസം 23 -)൦ തീയതി, ഞായറാഴ്ച ഉച്ചയ്ക്ക് 01:00 മുതൽ 02:00 വരെ ജില്ലിംഗ്ഹാമിലെ വുഡ്ലാൻഡ്സ് ആർട്സ് സെന്ററിൽ (Woodlands Arts Centre, Woodlands Road, Gillingham, ME7 2DU) പരിശീലന കളരി നടക്കുന്നതാണ്. മേല്പറഞ്ഞ സൗജന്യ ബോളിവുഡ് ഡാൻസ് ടേസ്റ്റർ സെഷനിൽ ഞങ്ങളോടൊപ്പം ചേരൂ!വുഡ്ലാൻഡ്സ് ആർട്സ് സെന്ററിൽ നടക്കുന്ന ഞങ്ങളുടെ ആവേശകരമായ പരിപാടിയിൽ ബോളിവുഡ് നൃത്തത്തിന്റെ ഊർജ്ജസ്വലമായ ലോകം അനുഭവിക്കൂ. നിങ്ങൾ ഒരു പരിചയസമ്പന്നനായ നർത്തകനായാലും ആസ്വദിക്കാൻ ആഗ്രഹിക്കുന്നയാളായാലും, ഈ സെഷൻ എല്ലാവർക്കും അനുയോജ്യമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഇനിമുതൽ നേഴ്സ് എന്ന പദവി ആർക്കൊക്കെ ഉപയോഗിക്കാം എന്നതിന് പുതിയ നിർവചനം ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ചൊവ്വാഴ്ച ഈ വിഷയത്തിൽ പാർലമെൻറിൽ ഒരു സുപ്രധാന നിയമ നിർമ്മാണ നിർദേശം സമർപ്പിക്കപ്പെടും. എംപിയായ ഡോൺ ബട്ട്ലർ അവതരിപ്പിക്കുന്ന സ്വകാര്യ ബിൽ നേഴ്സ് എന്ന തലക്കെട്ട് സംരക്ഷിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.
സ്വകാര്യ ബിൽ നിയമമാകുകയാണെങ്കിൽ നേഴ്സിംഗ് ആൻ്റ് മിഡ്വൈഫറി കൗൺസിലിൽ (എൻഎംസി) രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് മാത്രമേ നേഴ്സ് എന്ന തൊഴിൽനാമത്തിൽ അറിയപ്പെടാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ നേഴ്സ് എന്ന തൊഴിൽനാമം ഉപയോഗിക്കുന്നതിന് നിയമം തടസ്സമാകും. ആന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങൾ യുകെയിലെ നേഴ്സ് മേഖലയിൽ നടപ്പിൽ വരുത്തുന്നതിനുള്ള മികച്ച തുടക്കമാണ് ബില്ലിന്റെ അവതരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രൊഫഷണലായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നേഴ്സ് എന്ന പേര് പരിമിതപ്പെടുത്തുന്നതിലൂടെ രോഗികളുടെ സുരക്ഷയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരിൽ പൊതുജനങ്ങൾക്ക് ഉള്ള വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിന് പ്രയോജനപ്പെടുമെന്നാണ് ബില്ലിനെ കുറിച്ച് ഉയർന്നു വന്നിരിക്കുന്ന അഭിപ്രായം. ബില്ലിന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശക്തമായ പിന്തുണ അറിയിച്ചു കഴിഞ്ഞു . നേഴ്സിംഗ് തൊഴിലിനെ ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് ഈ ക്യാമ്പെയ്നെ പിന്തുണയ്ക്കാൻ സർക്കാരിനോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആർസിഎൻ അഭ്യർത്ഥിച്ചു . 2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്സ്” എന്ന പദവിയുടെ സംരക്ഷണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ പുതിയതായി നിർമ്മിക്കാൻ പോകുന്ന ചൈനീസ് എംബസിക്ക് മുൻപിൽ വൻ പ്രതിഷേധവുമായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ ടവറിന് സമീപമുള്ള റോയൽ മിൻ്റ് കോർട്ടിന് പുറത്ത് 1,000-ത്തിലധികം ആളുകൾ ഒത്തുകൂടി. താമസിയാതെ ഈ സൈറ്റ് ചൈനീസ് എംബസിയായി മാറും.
അഞ്ച് ഏക്കർ (രണ്ട് ഹെക്ടർ) വരുന്ന ഈ സ്ഥലം ചൈന വാങ്ങിയിരുന്നു. ഇവിടെ യൂറോപ്പിലെ തങ്ങളുടെ ഏറ്റവും വലിയ എംബസി നിർമ്മിക്കാനാണ് അവർ പദ്ധതിയിടുന്നത്. 2022-ൽ ടവർ ഹാംലെറ്റ്സ് കൗൺസിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഇവിടെ എംബസി പണിയാനുള്ള ചൈനയുടെ നീക്കത്തിനെതിരെ വൻ പ്രതിഷേധം ഉയരാനുള്ള സാഹചര്യം മുന്നിൽ കണ്ടായിരുന്നു കൗൺസിൽ നടപടി നിഷേധിച്ചത്. കൗൺസിൽ തീരുമാനത്തിനെതിരെ ഇടപെടാൻ കൺസർവേറ്റീവ് പാർട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു.
ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനുശേഷം ചൈനീസ് സർക്കാർ തങ്ങളുടെ മുൻ പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് കെയർ സ്റ്റാർമറുമായി നേരിട്ട് ഈ വിഷയം ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാബിനറ്റ് മന്ത്രിമാരായ യെവെറ്റ് കൂപ്പറും ഡേവിഡ് ലാമിയും ഈ നിർദ്ദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. യുകെയിൽ അഭയം തേടിയ ഹോങ്കോങ്ങിൽ നിന്നുള്ളവർ ഉൾപ്പെടെ പ്രതിഷേധിക്കുന്നവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിയോജിപ്പുള്ളവരെ നിയന്ത്രിക്കാനും നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കാനും എംബസി ഉപയോഗിക്കുമെന്ന ആശങ്കയാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് നേഴ്സിംഗ് മേഖലയിലാണ്. ആരോഗ്യരംഗത്തെ മലയാളി നേഴ്സുമാരുടെ സേവനങ്ങൾ എൻഎച്ച്എസ് എന്നും വിലമതിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് എൻഎച്ച്എസ് കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോയപ്പോൾ യുകെയിലെ ആരോഗ്യരംഗത്തെ മുന്നണി പോരാളികളായിരുന്നു മലയാളി നേഴ്സുമാർ.
എന്നാൽ യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കടുത്ത നാണക്കേട് വരുത്തിയിരിക്കുന്ന ഒരു വാർത്തയാണ് സ്കൈ ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്. രോഗിയായ തങ്ങളുടെ പിതാവിനെ പരിചരിച്ച നേഴ്സ് ആ വിശ്വാസത്തെ സാമ്പത്തികമായി ദുരുപയോഗം ചെയ്തെന്ന് മക്കൾ ആരോപിക്കുന്ന വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കുന്നത്. മലയാളിയായ അനിറ്റാ ജോർജ് നടത്തിയ സാമ്പത്തിക തിരുമറികൾ മക്കൾ കണ്ടെത്തിയത് പിതാവിൻറെ മരണശേഷമാണ്. നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ നടത്തിയ അന്വേഷണത്തിൽ അനിറ്റ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. അനിറ്റ രോഗിയുടെ കാര്യത്തിൽ വഴിവിട്ട് പ്രവർത്തിച്ചതിന് തെളിവായി ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അപ്പോയിൻ്റ്മെൻ്റുകൾ കൈകാര്യം ചെയ്യുക, വീട്ടിൽ രക്തപരിശോധന നടത്തുക, ഭാര്യയോ കുട്ടികളുടെയോ അറിവില്ലാതെ അടുത്ത ബന്ധുവായി സ്വയം സ്ഥാപിക്കുക. തുടങ്ങിയ അനുചിത പ്രവർത്തികൾ പലതും സാമ്പത്തിക തിരുമറകളിലേയ്ക്ക് നയിച്ചതായാണ് കണ്ടെത്തിയത്. രോഗിയുടെ മകളായി പലയിടത്തും രേഖപ്പെടുത്തി അവൾ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായും മക്കൾ ആരോപിച്ചു.
ഇയാൻ പെർസിവലിൻ്റെ എന്ന തങ്ങളുടെ പിതാവിൻറെ 2016 – ൽ മരണമടഞ്ഞതിനുശേഷമാണ് മക്കൾ പല നഗ്നസത്യങ്ങളും മനസ്സിലാക്കിയത്. ലക്ഷങ്ങൾ തങ്ങളുടെ പിതാവിൽ നിന്ന് ചൂഷണം ചെയ്തതായി ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലായതായി അവർ വെളിപ്പെടുത്തി. നേഴ്സിംഗ് ആൻഡ് മിഡ് വൈഫൈറി കൗൺസിൽ അനിറ്റയുടെ പ്രവർത്തനങ്ങളിൽ തന്റെ പദവിക്ക് യോഗിക്കുന്നതല്ലെന്നും ഒരു സ്ട്രൈക്കിംഗ് ഓഫ് ഓർഡർ വഴിയായി അവളെ അജീവനാന്തകാലം നേഴ്സിംഗ് ജോലിയിൽ നിന്ന് വിലക്കുകയും ചെയ്തു.
വയോജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അസ്വസ്ഥത ഉണ്ടാക്കുന്ന ഈ സംഭവം എന്ന് പത്രം റിപ്പോർട്ട് ചെയ്തു. 2017 മുതൽ ഇത്തരം തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ചതും പലർക്കും ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപ്പെട്ടതായും ഹവർഗ്ലാസ് ചാരിറ്റി റിപ്പോർട്ട് ചെയ്യുന്നു. നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിലിൻ്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങൾ കുടുംബത്തോട് ക്ഷമാപണം നടത്തുന്നതായും ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്താനായി കേസ് വീണ്ടും അവലോകനം നടത്തും എന്ന് സ്വാൻസീ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിൻ്റെ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിയമ നിർവ്വഹണ ഏജൻസികൾക്ക് വിവരങ്ങൾ നൽകാൻ സ്ഥാപനങ്ങളെ നിർബന്ധിക്കുന്ന ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ആക്ട് (ഐപിഎ) എടുത്ത് കൊണ്ട് ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾ അതിൻ്റെ ക്ലൗഡ് സേവനത്തിൽ സംഭരിച്ചിരിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്ക് ആക്സസ് ചെയ്യാൻ യുകെ സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ, ആപ്പിൾ അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഈ ഡാറ്റ ആക്സസ് ചെയ്യാൻ കഴിയൂ. കമ്പനിക്ക് പോലും ഈ വിവരങ്ങൾ കാണാൻ സാധിക്കില്ല. ഈ വിഷയത്തോട് ആപ്പിൾ അഭിപ്രായം പറയാൻ വിസമ്മതിച്ചപ്പോഴും, കമ്പനി വെബ്സൈറ്റിൽ ഒരു വ്യക്തിയുടെ പ്രൈവസി അയാളുടെ “മൗലിക അവകാശമാണെന്ന്” പറയുന്നു.
അതേസമയം, ഹോം ഓഫീസും പ്രസ്തുത വിഷയത്തോട് പ്രതികരിക്കൻ വിസമ്മതിച്ചു. പ്രൈവസി ഇൻ്റർനാഷണൽ യുകെ സർക്കാരിൻെറ ഈ നീക്കം വ്യക്തിപരമായ വിവാരങ്ങളിലേക്കുള്ള ചൂഷണം ആണെന്ന് പറഞ്ഞു. ആപ്പിളിൻ്റെ “അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ” (എഡിപി) ഉപയോഗിച്ച് സംഭരിച്ചിരിക്കുന്ന വിവരങ്ങളും സർക്കാർ ആവശ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. എന്നാൽ ഈ വിവരങ്ങളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്, അതായത് അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഡാറ്റ ആക്സസ് ചെയ്യാൻ കഴിയൂ. എഡിപി ഒരു ഓപ്റ്റ്-ഇൻ സേവനമാണ്. ഇത് സുരക്ഷ വർദ്ധിപ്പിക്കുമ്പോഴും എല്ലാ ഉപയോക്താക്കളും ഇവ സജീവമാക്കുന്നില്ല. ഇത്തരക്കാർക്ക് അക്കൗണ്ട് ആക്സസ്സ് നഷ്ടപ്പെട്ടാൽ ഡാറ്റ വീണ്ടെടുക്കാനും സാധിക്കാറില്ല.
ദേശീയ സുരക്ഷാ അപകടസാധ്യതകൾ, മുൻനിർത്തിയാണ് യുകെ സർക്കാർ ഈ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവൺമെൻ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം യുകെ വിപണിയിൽ നിന്ന് എഡിപി പോലുള്ള എൻക്രിപ്ഷൻ സേവനങ്ങൾ പിൻവലിക്കുമെന്ന് ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സുരക്ഷാ നടപടികൾ മറികടന്ന് എൻക്രിപ്റ്റ് ചെയ്ത ഉപയോക്തൃ ഡാറ്റ ആക്സസ് ചെയ്യുന്നതിൽ കമ്പനിയുടെ വിസമ്മതം പാർലമെന്റിനെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഇത്തരമൊരു എൻട്രി പോയിൻ്റ് സൃഷ്ടിച്ചാൽ പിൽകാലത്ത് അത് മോശം കൈകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയെ കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാർ മുമ്പ് സമാനമായ അഭ്യർത്ഥനകൾ നടത്തിയിരുന്നുവെങ്കിലും ആപ്പിൾ നിരസിച്ചിരുന്നു.
മനോജ് കെ ജയന്റെ പ്രൈവറ്റ് പ്ലേറ്റിനു ബദലായി ഒറിജിനൽ പ്രൈവറ്റ് നമ്പർ പ്ലേറ്റ് കരസ്ഥമാക്കി യുകെ മലയാളി. ബർമിംഗ്ഹാമിൽ സ്ഥിരതാമസമാക്കിയ കോൺഫിഡൻസ് ഗ്രൂപ്പിൻറെ ഡയറക്ടർ തൃശ്ശൂർ കണിമംഗലം സ്വദേശി മാർട്ടിൻ കെ ജോസിന്റെ രണ്ടു കാറിന്റെയും നമ്പർ പ്ലേറ്റ് തൃശ്ശൂർ എന്നാണ് . റേഞ്ച് റോവർ ഓവർഫിഞ്ചിന്റേത് തൃശ്ശൂർ എന്നും (TRIISUR) എന്നും ടെസ്ലയുടെത് ( TRISURR) എന്നുമാണ് നമ്പർ. നാടിനെ അത്രമാത്രം ഇഷ്ടപ്പെടുന്ന മാർട്ടിൻ തൃശ്ശൂരിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഈ നമ്പർ എടുത്തത് എന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും തൃശ്ശൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പിലും എല്ലാവരും ഇപ്പോൾ ഇത് ഷെയർ ചെയ്യുന്നുണ്ട്. തൃശ്ശൂരിലെ പല പ്രമുഖരും ഈ നമ്പറിനു വേണ്ടി ഓഫർ ചെയ്തിട്ടുണ്ടെങ്കിലും മാർട്ടിൻ കൊടുക്കാൻ തയ്യാറല്ല.
യുവ നർത്തകനും, കൊറിയോ ഗ്രാഫറും,ആക്ടറും, മോഡലും, അതിനുപരി മലയാളിയും ആയ ആയ ശ്രീ രതീഷ് നാരായണന്റെ നേതൃത്വത്തിൽ കെന്റിൽ കുട്ടികൾക്കും, മുതിർന്നവർക്കും ആയി ബോളിവുഡ് ഡാൻസ് ക്ലാസും ബോളിബീറ്റ് ഡാൻസ് ഫിറ്റുനെസ്സും ആരംഭിച്ചിരിക്കുന്നു.
അന്വേഷണങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .
07478728555
07442669185
രാജേഷ് നടേപ്പള്ളിൽ, മീഡിയ കോർഡിനേറ്റർ
ഇക്കഴിഞ്ഞ ജനുവരി 23ന് സ്വിൻഡനിൽ മരണമടഞ്ഞ അരുൺ വിൻസന്റിന് യാത്രാമൊഴിയേകി സ്വിൻഡനിലെ മലയാളി സമൂഹം. വിൽഷെയർ മലയാളി സമൂഹവും ബന്ധുമിത്രാദികളും ചേർന്നടങ്ങിയ വലിയൊരു മലയാളി സമൂഹമാണ് അന്ത്യോപചാരമർപ്പിക്കുവാൻ സ്വിൻഡനിലെ ഹോളി ഫാമിലി ചർച്ചിൽ ഒത്തുചേർന്നത് .
സ്വപ്നങ്ങൾ മൊട്ടിടുന്നതിനു മുൻപായി അകാലത്തിൽ യാത്രയാകേണ്ടിവന്ന അരുൺ വിൻസെന്റിന്റെ പൊതുദർശന ശുശ്രൂഷകൾ ദുഃഖം ഏറെ തളം കെട്ടി നിന്ന അന്തരീക്ഷത്തിലാണ് നടന്നത്. അരുൺ – ലിയ ദമ്പതികൾക്ക് ആറും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളാണുള്ളത്. അരുണിന്റെ വിയോഗത്തിൽ തളർന്നുപോയ കുടുംബത്തോടൊപ്പം വലിയ സാന്ദ്വനമായി വിൽഷെയർ മലയാളീ സമൂഹം കൂടെയുണ്ട്. അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വിൽഷെയർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
അസോസിയേഷന്റെ നേതൃത്വത്തിൽ ഏറെ ഭംഗിയായും ചിട്ടയായും ആണ് പൊതുദർശന വേള ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ക്രമീകരിക്കപ്പെട്ടത്. പൊതുദർശനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ ഫാദർ ഷാൽബിൻ മരോട്ടിക്കുഴി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു് അനുശോചനമറിയിക്കുകയുണ്ടായി. വിൽഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് അനുശോചനയോഗം ഏറെ കൃത്യതയോടെ ക്രോഡീകരിച്ചു.
പൊതുദർശനത്തോടനുബന്ധിച്ച് നടത്തിയ അനുശോചന സമ്മേളനത്തിൽ അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് മെട്രോപൊളിറ്റൻ തിരുമേനി അനുശോചനം അറിയിച്ചു പ്രാർത്ഥിക്കുകയുണ്ടായി. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദർ നാം ഡി ഓബി, ക്നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദർ സിജോ ജോസഫ്, സെന്റ് ജോർജ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിനെ പ്രതിനിധീകരിച്ച് ഫാദർ എബി ഫിലിപ്പ് , ഇന്ത്യൻ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റർ സിജോ ജോയ് എന്നിവർ പ്രാർത്ഥനാപൂർവ്വം അന്ത്യോപചാരമാർപ്പിച്ചു . തുടർന്ന് അസോസിയേഷൻ മുൻപ്രസിഡന്റ് പ്രിൻസ്മോൻ മാത്യു, ജിജി വിക്ടർ, ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ചു വാർഡ് പ്രതിനിധികളും അന്തിമോപചാരമർപ്പിച്ചു.
സീറോ മലബാർ സ്വിൻഡൻ കമ്മ്യൂണിറ്റിക്ക് വേണ്ടി ശ്രീ ജോർജ് കുര്യാക്കോസും ബേബി ചീരനും അനുശോചനം അറിയിച്ചു. സ്വിൻഡൻ ക്നാനായ മിഷനുവേണ്ടി മാത്യു ജെയിംസ്, വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് റെയ്മോൾ നിധീരി, പൂർണിമ മേനോൻ അഞ്ജന സുജിത്ത് എന്നിവർ അനുശോചനം അർപ്പിക്കുകയുണ്ടായി. തുടർന്ന് അരുൺ വിൻസന്റിന്റെ കുടുംബത്തിന് വേണ്ടി റോസ്മിയും വിൽഷെയർ മലയാളി അസ്സോസിയേഷനുവേണ്ടി ട്രെഷറർ കൃതീഷ് കൃഷ്ണൻ നന്ദിയും അറിയിച്ചു. ശവസംസ്കാര തീയതി പിന്നീടറിയിക്കുന്നതായിരിക്കും.