ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ വ്യോമസേനയുടെ ശക്തമായ ബി-2 സ്‌റ്റെൽത്ത് ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെ RAF Fairford വിമാനത്താവളത്തിൽ എത്തിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഇറാനെതിരായ ആക്രമണം ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഓരോ വിമാനത്തിനും ഏകദേശം 40,000 പൗണ്ട് വരെ ഭാരം വഹിക്കാനാകുന്ന ആയുധങ്ങൾ കൊണ്ടു പോകാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.

വൈറ്റ് ഹൗസിൽ നടന്ന യോഗത്തിന് ശേഷം ഇറാനെതിരായ സൈനിക നടപടികൾക്ക് അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇറാൻ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെങ്കിൽ കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. യു.എസ്. സൈനിക നീക്കങ്ങൾക്കൊപ്പമെന്ന പോലെ ബ്രിട്ടനും യൂറോപ്യൻ സഖ്യങ്ങളും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ ഇറാന്റെ തലസ്ഥാനമായ Tehran നഗരത്തിൽ സ്ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം അമേരിക്കൻ നടപടികളെ ചില രാഷ്ട്രീയ നേതാക്കളും വിദഗ്ധരും വിമർശിച്ചു. ബ്രിട്ടനിൽ ഈ വിഷയത്തിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്; ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളിൽ രാജ്യത്തിന് നേരിട്ട് പങ്കുണ്ടോ എന്നതിനെ കുറിച്ചും വിശദീകരണം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വിമാനക്കമ്പനികൾ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള പ്രധാന വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്നതായാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ദുബായിൽ നിന്ന് യുകെയിലേക്കുള്ള ചില സർവീസുകൾ വീണ്ടും ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ലണ്ടനിലേക്കുള്ള സർവീസുകൾ മാത്രമായിരിക്കും ആരംഭിക്കുക എന്നാണു സൂചന.

റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ ഹീട്രോ എയർപോർട്ടിലേക്കുള്ള സർവീസ് ആദ്യം പുനരാരംഭിക്കാനാണ് പദ്ധതി. പിന്നീട് സാഹചര്യം അനുകൂലമായാൽ ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ട്, മാഞ്ചസ്റ്റർ എയർപോർട്ട്, ബർമിംഗ്ഹാം എയർപോർട്ട് തുടങ്ങിയ സർവീസുകൾ ക്രമേണ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും പ്രദേശത്തെ സ്ഥിതിഗതികളും വിലയിരുത്തിയ ശേഷമുള്ള സർവീസുകൾ ആരംഭിക്കുകയുള്ളുവെന്ന് വ്യക്തമാക്കി.

അതേസമയം ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളിലും മാറ്റങ്ങൾ ഉണ്ടാകാമെന്ന ആശങ്കയുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തി ചില സർവീസുകൾ താൽക്കാലികമായി മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: നാഷണൽ ഹെൽത്ത് സർവീസിൽ രോഗികളെ കാണാതെ ചില ദന്തഡോക്ടർമാർ സ്വകാര്യ ചികിത്സയിലൂടെ വൻ വരുമാനം നേടുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻ എച്ച് എസ് ചികിത്സയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സ്വകാര്യ ചികിത്സയിലൂടെ ഏകദേശം £900 മില്യൺ വരുമാനം ദന്തഡോക്ടർമാർ നേടിയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. എൻ എച്ച് എസിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ജീവിത ചെലവുകൾ ഉയർന്നതുമാണ് പല ഡോക്ടർമാരും സ്വകാര്യ മേഖലയിലേക്ക് മാറാൻ കാരണമായത്.

എൻ എച്ച് എസ് വഴി ലഭിക്കേണ്ട പല ചികിത്സകളും ലഭ്യമാകാത്തതിനാൽ രോഗികൾ സ്വകാര്യ ക്ലിനിക്കുകളിലേക്ക് തിരിയേണ്ട സാഹചര്യം വ്യാപകമായി രൂപപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചില പ്രദേശങ്ങളിൽ എൻ എച്ച് എസ് ഡെന്റിസ്റ്റിനെ കണ്ടെത്താൻ തന്നെ ഏറെ ബുദ്ധിമുട്ടുണ്ടെന്നും പലർക്കും അടിയന്തിര ചികിത്സ പോലും സ്വകാര്യമായി വലിയ ചെലവിൽ നടത്തേണ്ടിവരുന്നുണ്ടെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ദന്തചികിത്സ ചെലവ് സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരം ആയി മാറിയിരിക്കുകയാണ്.

സർക്കാർ എൻ എച്ച് എസ് ദന്തചികിത്സാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിലെ കരാർ സംവിധാനം പരിഷ്കരിക്കാതെ പോയാൽ കൂടുതൽ ഡെന്റിസ്റ്റുകൾ എൻ എച്ച് എസ് സേവനം ഉപേക്ഷിച്ച് സ്വകാര്യ മേഖലയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. എൻ എച്ച് എസ് സേവനം ശക്തിപ്പെടുത്തി രോഗികൾക്ക് കുറഞ്ഞ ചെലവിൽ ദന്തചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ നിർദേശം.
വിൽസൺ പുന്നോലിൽ
എക്സിറ്റർ: വടക്ക് സ്കോട്ലാൻ്റ് സ്വദേശിയായ അജിത് ശ്രീകണ്ഠൻ നായർ നീണ്ട 23 വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ ആ നാട്ടുകാരേക്കാൾ വേദനിക്കുന്നത് ഇങ് രാജ്യത്തിൻ്റെ തെക്കേയറ്റത്ത് താമസിക്കുന്ന ഒരു പറ്റം എക്സിറ്റർ നിവാസികൾ ആണ്.
2003 ൽ ഉന്നത വിദ്യാഭ്യാസത്തിനായി സ്കോട്ട്ലാൻ്റിൽ എത്തിയ അജിത് 2008 ൽ ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോക്രമസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ മെഡിക്കൽ വിഭാഗത്തിൽ റിസേർച്ച് ഫെലോ ആയി ജോലി ചെയ്തതിനു ശേഷം 2014 മുതൽ മൂന്ന് വർഷം എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ അസ്സോസ്സിയേറ്റ് പ്രഫസറായി ജോലി ചെയ്യുമ്പോഴാണ് ഇവിടുത്തെ മലയാളി സമൂഹമായി സൗഹൃദത്തിലാകുന്നത്. ചെറിയ കാലയളവിൽ തന്നെ തൻ്റെ മാസ്റ്റർ പീസായ നിഷ്കളങ്ക പുഞ്ചിരിയുമായി പരിചയപ്പെടുന്നവരുടെ ഹൃദയത്തിൽ ചേക്കേറിയ പ്രിയ അജിത് അണ്ണൻ തിരിച്ച് ഗ്ലാസ്ക്കോയിലേക്ക് മടങ്ങിയെങ്കിലും ആറു മാസത്തിൽ ഒരിക്കലെങ്കിലും എക്സിറ്ററിലെ എല്ലാ സുഹൃത്തുക്കളെയും വീടുകളിലെത്തി കണ്ട് സൗഹൃദം പുതുക്കിയിരുന്നു.

സ്കോട്ലാൻ്റ് സന്ദർശത്തിന് എത്തുന്ന എക്സിറ്ററുകാർക്ക് അജിത്തിൻ്റെ ഭവനം ഒരു സത്രം തന്നെയായിരുന്നു. താമസവും ഭക്ഷണവും ആ വീട്ടിൽ സൗജന്യമായിരുന്നു. എന്തിന് ടൂത്തു ബ്രഷും ചപ്പലും വരെ തൻ്റെ ഭവനത്തിൽ എത്തുന്നവർക്ക് വേണ്ടി അദ്ദേഹം കരുതിയിരുന്നു. കൂടാതെ സ്കോട്ലാൻ്റിൻ്റെ ഭൂപടം മനപാഠമാക്കിയിട്ടുള്ള അജിത് അവർക്ക് അവരവരുടെ അവധി ദിവസങ്ങളുടെ എണ്ണമനുസരിച്ച് സ്കോട്ലാൻ്റ് യാത്ര പ്ലാനും തയ്യാറാക്കി നല്കുന്നതിൽ എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്നു. നിലവിൽ ഗ്ലാസ്കോ സിറ്റി കൗൺസിൽ സിറ്റിസൺ ബ്യൂറോയിൽ ജോലി ചെയ്തിരുന്ന അജിത് അണ്ണൻ ഞങ്ങൾക്ക് ദൈനംദിന ജീവിതത്തിലെ ഏതാവശ്യത്തിനു ആശ്രയിക്കാവുന്ന വ്യക്തി കൂടിയായിരുന്നുവെന്ന് അജിത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ ജിന്നി തോമസ് ഓർമ്മിച്ചു.

വാർദ്ധ്യക്കത്തിലെത്തിയ തൻ്റെ മാതാവിനോടൊപ്പം കഴിയുന്നതിനായി അജിത് ഈയാഴ്ച നാട്ടിലേക്ക് മടങ്ങുകയാണ്. സ്കോട്ലാൻ്റിലെത്തുന്നവർക്ക് തങ്ങളുടെ സത്രം നഷ്ടമായെങ്കിലും തലസ്ഥാന നഗരി കാണുവാൻ എത്തുന്നവർക്ക് തിരുവനന്തപുരത്ത് ഉള്ളൂരുള്ള സ്വഭവനം എപ്പോഴും തുന്നിട്ടിരിയ്ക്കാണന്നാണ് കഴിഞ്ഞ ദിവസം എക്സിറ്റർ സ്‌നൂക്കർ ക്ലബിൽ ചേർന്ന സൗഹൃദ കൂട്ടായ്മയിൽ പങ്കു ചേർന്ന് കൊണ്ട് അദ്ദേഹം പറഞ്ഞത്.
ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും ഉന്നത ജോലി ഉണ്ടായിരുന്നെങ്കിലും എളിമയുടെയും നിഷ്കളങ്കതയുടേയും നിസ്വാർത്ഥ സേവനത്തിൻ്റെയും ആൾരൂപമാണ് എക്സിറ്ററുകാർക്ക് അവരുടെ പ്രിയ അജിത് അണ്ണൻ. മദ്യപാനവും പുകവലിയും ഇല്ലാത്ത അവിവാഹിതൻ കൂടിയായ അജിത് അണ്ണൻ്റെ സന്യാസ വര്യനു ചേർന്ന ജീവിതം കൂട്ടുകാർക്ക് ഒരു അദ്ഭുതം തന്നെയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികൾ കിടക്കയ്ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ഗുരുതരാവസ്ഥ തുടരുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു . ഡോക്ടർമാർ അഡ്മിഷൻ നിർദേശിച്ചതിനു ശേഷം 24 മണിക്കൂറിലേറെ ആശുപത്രി വരാന്തയിൽ കിടക്കയ്ക്കായി കഴിഞ്ഞവർഷം കാത്തിരുന്നത് 52,000 പേരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 6,893 പേർക്ക് 48 മണിക്കൂറിനു ശേഷമാണ് കിടക്ക ലഭിച്ചത്. ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗങ്ങളുടെ വരാന്തകളിൽ ട്രോളിയിലും കസേരകളിലും ചിലപ്പോൾ നിലത്തുമായി രോഗികൾ കാത്തിരിക്കുന്ന അവസ്ഥയാണ് റിപ്പോർട്ടുകൾ തുറന്നു കാണിക്കുന്നത്.

ഈ സാഹചര്യം ‘ദേശീയ അടിയന്തരാവസ്ഥ’യായി വിലയിരുത്തിയിരിക്കുകയാണ് റോയൽ കോളേജ് ഓഫ് നഴ്സിംഗ്. പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും തിരക്കേറിയ ശീതകാലമാണ് എൻഎച്ച്എസ് നേരിട്ടതെന്ന് അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ പരിഹാരങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ല. പകരം ‘കോറിഡോർ കെയർ’ എന്ന രീതിയെ പല ട്രസ്റ്റുകളും പ്രായോഗികമായി അംഗീകരിച്ചിരിക്കുകയാണ്.

ചില ആശുപത്രികളിൽ കോറിഡോർ കെയർ തന്നെ പതിവ് സംവിധാനമായി മാറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിസ്റ്റൺ ആശുപത്രി, റോയൽ ബ്ലാക്ക്ബേൺ ആശുപത്രി, ആരോ പാർക്ക്, റോയൽ പ്രസ്റ്റൺ, വാറിങ്ടൺ ആശുപത്രി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ദീർഘനേരം കാത്തിരിപ്പിന് വിധേയരായത്. ഗുരുതര രോഗാവസ്ഥയിലുള്ളവർക്ക് പോലും ഇടം കിട്ടാതെ വരാന്തകളിൽ പാർപ്പിക്കേണ്ടി വരുന്ന ഈ അവസ്ഥ ബ്രിട്ടന്റെ പൊതുജനാരോഗ്യ രംഗത്തെ പ്രതിസന്ധി കൂടുതൽ വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഹഡേഴ്സ്ഫീൽഡ് :വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡും പരിസരത്തുമുള്ള മലയാളികൾക്കായി കേരള ഗ്രോസറി ഇനങ്ങളുടെ ഒരു കലവറ തുറന്ന ക്യാരി ഫ്രെഷ് പ്രവർത്തനം ആരംഭിച്ചു. മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ജോജി തോമസ് നാട മുറിച്ച് ക്യാരി ഫ്രെഷിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു. ഡോ. തോമസ് മാത്യുവാണ് ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തത്.

ഒരു മലയാളി കുടുംബത്തിന് ആവശ്യമായ എല്ലാ ഗ്രോസറി സാധനങ്ങളും പച്ചക്കറികളും മിതമായ നിരക്കിൽ ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുകയാണ് കാരി ഫ്രെഷിന്റെ പ്രഖ്യാപിത ലക്ഷ്യം. മലയാളികളുടെ ഇഷ്ടവിഭവമായ മത്സ്യങ്ങളും അധികം താമസിയാതെ കാരി ഫ്രെഷ്യൽ ലഭ്യമാകും. ഹഡേഴ്സ് ഫീൽഡ് ബസ് സ്റ്റേഷന്റെ എതിർവശത്തായാണ് കാരി ഫ്രെഷ് പ്രവർത്തിക്കുന്നത്.
ഹഡേഴ്സ് ഫീൽഡിലും പരിസരത്തുമുള്ള എല്ലാ മലയാളികളുടെയും സഹകരണം ക്യാരി ഫ്രെഷിന്റെ സംരംഭകർ അഭ്യർത്ഥിച്ചു.
അഡ്രസ്സ്
48 Old South Street
Hudders field, HDI 4 BU
Ph: 07586864448



കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉറപ്പാക്കുന്നതിനും പ്രവാസലോകത്തുനിന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എൽഡിഎഫ് യുകെ – അയർലണ്ട് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ലോകമാതൃകയായ കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും, പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
സിപിഐ(എം) സാർവ്വദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC), പ്രവാസി കേരള കോൺഗ്രസ്, സിപിഐ, കൈരളി യുകെ, ക്രാന്തി അയർലണ്ട്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) എന്നീ സംഘടനകൾ ചേർന്നാണ് സമിതിക്ക് രൂപം നൽകിയത്.
യുകെയിലെയും അയർലണ്ടിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ രാജേഷ് കൃഷ്ണയെ കൺവീനറായും, ജിജോ അരയത്ത്, ഷിനിത്ത് എ.കെ. എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.
യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, ജിജോ അരയത്ത്, നവീൻ ഹരി, ബിജു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിന്റെ സർവ്വ മേഖലകളിലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ പ്രവാസികൾക്കിടയിലും അവരുടെ നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിപുലമായ പ്രചാരണ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്: ഇടതുപക്ഷ സർക്കാരിന്റെ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കാനും, കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. അശ്വതി അശോക്, രാജു കുന്നക്കാട്ട് , എബിൻ രാജു , ബിനോജ് ജോൺ, മാന്വൽ മാത്യു, ടോമിച്ചൻ കൊഴുവനാൽ തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും
വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി പ്രചാരണം വിപുലമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിങ്ഹാം: യുകെയിലെ ആദ്യകാല മലയാളി വൈദികരിൽ ഒരാളായ ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ (21/02/2026) ബിർമിങ്ഹാമിലെ വൈദിക മന്ദിരത്തിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണിൽ സീറോമലബാർ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ, പ്രത്യേകിച്ച് 2000 – ത്തിൻ്റെ ആദ്യ പാദത്തിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിൽ വി. കുർബാന അർപ്പിച്ചിരുന്ന വൈദികരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തിൽ നിർണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചൻ.
സീറോ മലബാർ ചർച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികൾക്കായി നിരന്തരം ശുശ്രൂഷ നിർവഹിച്ച ഫാ. ജോസഫ്, Raipur Diocese രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാർ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാർഗ്ഗനിർദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു. ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തി.
മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 ന് ആരംഭിച്ച പരിപാടിയിൽ കഴിഞ്ഞ 35 വർഷത്തിലേറയി കോയ്ഡോണിൽ അശോക് കുമാർ നടത്തിവരുന്ന പൗർണ്ണമി സ്ക്കൂൾ ഓഫ് ഡാൻസിലെ കുട്ടികളും കൂടാതെ, നിരവധി കലാപ്രതിഭകളും ചേർന്നവതരിപ്പിച്ച നൃത്തവിരുന്നും, ക്രോയ്ഡോണിലെ പ്രമുഖ ഗായിക, ഗായകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനങ്ങളും പരിപാടിയുടെ മാറ്റ് കൂടി. പരിപാടിയിൽ ക്രോയ്ഡോൺ സിവിക് മേയറും, എക്സിക്യൂട്ടീവ് മേയറും, മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. മലയാളി സമൂഹത്തിൽ നിന്നുള്ള രണ്ടു പ്രമുഖ വ്യക്തികൾ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും സിവിക് മേയർ നിർവഹിച്ചു.

ചാരിറ്റി. ഇവന്റിലൂടെ കഴിഞ്ഞ വർഷം വരെ 45000 ൽ അധികം പൗണ്ട് സമാഹരിക്കുകയും അത് 10 വിവിധ ചാരിറ്റികൾക്ക് നൽകുകയും ചെയ്തു. ഈ വർഷത്തെ ഇവന്റിലൂടെ 5103 പൗണ്ട് (ആറ് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുന്നൂറ്റി ഇരു പത്തിനാല് രൂപ അറുപത്തി എട്ട് പൈസ) ലഭിക്കുകയും പ്രസ്തുത തുക അടുത്ത ദിവസം തന്നെ പ്രശസ്ത മജീഷ്യൻ ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിനു കൈമാറുകയും ചെയ്യുമെന്ന് അശോക് കുമാർ അറിയിച്ചു.

തന്റെ 53-ാമത്തെ വയസിൽ വിവിധ ചാരിറ്റികളെ സഹായിക്കുന്നതിനു വേണ്ടി 2014 ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷം കൊണ്ട് ലോകത്തിലെ പ്രമുഖ ആറ് മേജർ മാരത്തോണുകൾ ഉൾപ്പെടെ 19 മാരത്തോണുകൾ ഓടി പൂർത്തിയാക്കി. തന്റെ ഇതുവരെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹകരിച്ച മുഴുവൻ സുഹൃത്തുക്കൾക്കും, പ്രസ്ഥാനങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും അതോടൊപ്പം തന്നെ വിവിധ സംഘടനകൾ നൽകിയ അംഗീകാരങ്ങൾക്കും, അനുമോദനങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

റോയ് തോമസ്, എക്സ്റ്റർ
ലണ്ടൻ: രണ്ടായിരത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് എത്തിയ മലയാളികൾ ടാക്സിയടക്കമുള്ള ചെറു വാഹന ഡ്രൈവിങ് തൊഴിൽ മേഖലയിലേക്ക് നിരവധി പേർ കടന്നുവന്നുവെങ്കിലും നിരത്തിൻ്റെ രാജാക്കന്മാരായ ട്രെക്കുകളുടെ സാരഥികളാകുവാൻ കൂടുതൽ പേർ മുന്നോട്ടു വന്നത് കോവിഡാനന്തരമാണ്.
ട്രെക്ക് ഡ്രൈവിങ്ങ് മേഖലയില്‍ കൂടുതല്‍ ചെറുപ്പക്കാർ കടന്നുവരുന്നതിനും, അവര്‍ക്ക് അവശ്യകരവും ആവേശകരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്, പുതിയ തൊഴിലവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നല്കുകയെന്ന ലഷ്യത്തോടെ 2021ൽ ബിജു തോമസ്, റോയ് തോമസ്, റിജു ജോണി, റജി ജോണി, അരുൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച യുകെ മലയാളികളുടെ കൂട്ടായ്മയാണ് മലയാളി ട്രക്ക് ഡ്രൈവർസ് യുണൈറ്റഡ് കിംഗ്ഡം (MTDUK)
യുകെയുടെ വടക്ക് ജോൺ ഓ ഗ്രോട്സ് മുതൽ തെക്ക് ലാൻഡസ് എൻട് വരെയുള്ള മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയുടെ 4-ാമത് വാർഷിക സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളിൽ ഡർബിഷെയറിലെ ലെ MATLOCK Lea Green Outdoorsil വെച്ച് നടത്തപ്പെടുകയാണന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന അനിൽ അബ്രാഹം, റോയ് തോമസ്, ജെയ്ൻ ജോസഫ്, അമൽ പയസ്,
ജിബിൻ ജോസഫ് എന്നിവർ അറിയിച്ചു.
2021ൽ തുടങ്ങി വച്ച ഈ കൂട്ടായ്മയുടെ പ്രഥമ സമ്മേളനം 2022 ഫെബ്രുവരിയിൽ പീക്ക് ഡിസ്ട്രകറ്റിൽ വച്ച് കോശി വർഗീസിൻ്റെ നേതൃത്തിൽ വിജയകരമായി നടത്തുകയുണ്ടായി . തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ സൗഹൃദ കൂട്ടായ്മ കൂടുതല്‍ കൂടുതൽ മനോഹരവും വിജയകരവുമായി ആഘോഷിച്ച് വരുന്നു.
മലയാളി ട്രക്കിങ്ങ് ഡ്രൈവിങ് കൂട്ടായ്മ രൂപം കൊണ്ടത് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ പങ്കുവെക്കുവാനും, സുരക്ഷിത ഡ്രൈവിംഗിനുള്ള പരിശീലനങ്ങളും, അടിയന്തര സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള ഒരു കൈത്താങ്ങും ആകുകയെന്ന ലക്ഷ്യത്തോടെയാ. നാം ഒന്നായി നിൽക്കെ, എന്ത് വിഷമവും അതിജീവിക്കാൻ കഴിയുമെന്നതാണ് കൂട്ടായ്മയുടെ പ്രചോദനം.
ട്രക്കിംഗ് ഒരു തൊഴിൽ മാത്രമല്ല അതാണ് ഇന്ന് ഏതൊരു ദേശത്തിൻ്റെയും ദൈനംദിന ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ട്രക്ക് ഡ്രൈവർന്മാർ വെറും ചരക്കുകൾ കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടവർ മാത്രമല്ല, മറിച്ച് ദേശത്തു ജീവിക്കുന്നവരുടെ സ്വപ്നങ്ങൾ ആവശ്യങ്ങൾ, വിശ്വാസങ്ങൾ എല്ലാം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന രാജ്യത്തിൻ്റെയും ജനങ്ങളുടെയും അഭിവാജ്യരായ സമൂഹമാണന്ന ഉത്തരവാദിത്വ ബോധമാണ് ഈ ജോലി കൂടുതൽ ആത്മാർത്ഥമായി ചെയ്യുവാനുള്ള എം ടി ഡി യു കെ അംഗങ്ങളുടെ ശക്തിയും പ്രചോദനവും. ചിലപ്പോൾ നീണ്ട റോഡുകളും ഉറക്കമില്ലാത്ത രാത്രികളും അവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴും, അതിനെ അതിജീവിക്കുവാൻ സാധിക്കുന്നതും ഇത്തരമൊരു വികാരമാണ്.
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത്തിലേക്ക് പുതിയ സഹസ്രാബ്ദത്തിൻ്റെ ആരംഭം മുതല്‍,
വാഹനത്തിന്റെ വലുപ്പവും ഭാരത്തിന്റെ അളവും പാതയിൽ പതിയിരിക്കുന്ന തടസ്സങ്ങളും വക വെയ്ക്കാതെ മഴയും, മഞ്ഞും, വെയിലും കണക്കിലെടുക്കാതെ ചരക്കുകൾ നീക്കുന്ന തൊഴില്‍ അവസരത്തിന്റെ സാധ്യതകൾ മനസ്സിലാക്കികൊണ്ട്, കേരളത്തിൻ്റെ അഭിമാനമായ ഈ ചുണകുട്ടന്മാർക്ക് ഇതൊരു തൊഴില്‍ മാത്രമല്ല, അതിലുപരി വാഹനം ഒരു വികാരമാണന്ന് എന്നുറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ഈ രംഗത്ത് ചുവടുവെച്ചു തുടങ്ങിയത്. പിന്നീട് കൂടുതല്‍ കൂടുതൽ ആളുകള്‍ ആ പാതയിലേക്ക് കടന്നു വരുന്നതാണ് കണ്ടുവരുന്നത്.
തൊഴില്‍ മേഖലയില്‍ അനന്ത സാധ്യതകളുള്ള ഡ്രക്ക് ഡ്രൈവിങ്ങ് മേഖലയിലേക്ക് കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നതിന് അവർക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും പുതിയ തൊഴിൽ അവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരം നല്കുവാനുമായി MTDUK വീണ്ടും വേദിയൊരുക്കുമ്പോൾ നിരത്തിലെ രാജക്കന്മാരുടെ നാലാമത് കൂട്ടായ്മ മുൻ വർഷങ്ങളിലേതു പോലെ തന്നെ രാജികീയവും പ്രൗഡ ഗംഭീരവും ആയിരിക്കുമെന്നതിൽ സംഘാടകർക്ക് സംശയമില്ല.