UK

പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്.

2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.

റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും കാട്ടുതീ വ്യാപകമാകുന്ന സാഹചര്യത്തിൽ ഡിസ്പോസബിൾ ബാർബിക്യൂകളുടെ ഉപയോഗവും വിൽപ്പനയും താൽക്കാലികമായി നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കർഷക സംഘടനകളും ഭൂവുടമകളും അഗ്നിരക്ഷാസേനയും മുന്നോട്ടുവച്ച ആവശ്യത്തിന് ലിബറൽ ഡെമോക്രാറ്റുകളും ലേബർ പാർട്ടിയിലെ നിരവധി എംപിമാരും പിന്തുണ പ്രഖ്യാപിച്ചു. കടുത്ത വരൾച്ചയും ചൂടും മൂലം എളുപ്പത്തിൽ തീപിടിക്കുന്ന അവസ്ഥയിലാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഒരു ചെറിയ തീപ്പൊരിപോലും കൃഷിയിടങ്ങളും വിളവുകളും കന്നുകാലികളും യന്ത്രസാമഗ്രികളും നിമിഷങ്ങൾക്കകം നശിപ്പിക്കാമെന്ന് നാഷണൽ ഫാർമേഴ്സ് യൂണിയൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ ടോംപ്കിൻസ് മുന്നറിയിപ്പ് നൽകി. പ്രധാന സൂപ്പർമാർക്കറ്റുകളിൽ പലതും ഇതിനകം ഇത്തരം ബാർബിക്യൂകളുടെ വിൽപ്പന നിർത്തിയെങ്കിലും ചെറുകിട കടകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇവ ഇപ്പോഴും ലഭ്യമാണ്. പ്രാദേശിക ഭരണകൂടങ്ങൾ പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ, ക്യാമ്പ്‌ഫയർ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം യുകെയിലെ എല്ലാ മേഖലകളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 20,000 ഹെക്ടറിലേറെ ഭൂവിഭാഗം തീയിൽ നശിച്ചതായും കണക്കാക്കപ്പെടുന്നു. സഫോക്കിലെ തീപിടിത്തം സൈസ്‌വെൽ ബി ആണവനിലയത്തിന് സമീപം വരെ എത്തിയിരുന്നു. അതേസമയം ഡിസ്പോസബിൾ ബാർബിക്യൂകൾക്ക് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്താൻ നിലവിൽ പദ്ധതിയില്ലെന്ന് ബ്രിട്ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ പ്രാദേശിക കൗൺസിലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ഉപയോക്താക്കളുടെ എൻക്രിപ്റ്റ് ചെയ്ത ഐക്ലൗഡ് ഡേറ്റയിലേക്കുള്ള പ്രത്യേക പ്രവേശനം അനുവദിക്കണമെന്ന സർക്കാർ ആവശ്യത്തിനെതിരെ ടെക് ഭീമനായ ആപ്പിൾ വീണ്ടും നിയമപോരാട്ടം ആരംഭിച്ചു. ബ്രിട്ടന്റെ അന്വേഷണ അധികാര ട്രൈബ്യൂണലിൽ (IPT) നൽകിയ ഹർജിയിലൂടെ, സർക്കാർ പുറപ്പെടുവിച്ച നോട്ടീസിനെ ചോദ്യം ചെയ്തിരിക്കുകയാണ് കമ്പനി.

തീവ്രവാദം, ശിശുപീഡനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ കമ്പനികളെ നിർബന്ധിതരാക്കുന്നതാണ് ബ്രിട്ടന്റെ അന്വേഷണ അധികാര നിയമം. ഇതിന്റെ അടിസ്ഥാനത്തിൽ, എൻക്രിപ്റ്റ് ചെയ്ത ഐക്ലൗഡ് ഡേറ്റയിലേക്ക് പ്രവേശനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരം സംവിധാനം ഉപയോക്താക്കളുടെ സ്വകാര്യതയും ഡേറ്റാ സുരക്ഷയും അപകടത്തിലാക്കുമെന്ന് ആപ്പിൾ വാദിക്കുന്നു.

നേരത്തേ സമാനമായ ആവശ്യം ഉയർന്നതിനെ തുടർന്ന് 2025-ൽ ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ആപ്പിൾ അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ സേവനം പിൻവലിച്ചിരുന്നു. പുതിയ നിയമനടപടിയെ സ്വകാര്യതാ അവകാശ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ദേശീയ സുരക്ഷയ്ക്കും നിയമാന്വേഷണങ്ങൾക്കും ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരം അധികാരങ്ങൾ ഉപയോഗിക്കുന്നതെന്നാണ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.

കാലവർഷക്കെടുതിക്കിടെ എറണാകുളം പിറവത്ത് പുഴയിൽ അകപ്പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി യുകെയിലെ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ താമസിക്കുന്ന മലയാളിയായ ആൻസൻ. ട്രെൻ്റ്‌വേൽ മേഖലയിൽ താമസിക്കുന്ന ആൻസൻ അവധിക്കായി നാട്ടിലെത്തിയിരിക്കെയാണ് ഈ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. ആൻസന്റെ ഇടപെടൽ യുകെയിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.

പിറവം പാലത്തിനോടു ചേർന്നുള്ള നടപ്പാലത്തിൽ നിന്ന് പുഴയിലെ കുത്തൊഴുക്കിലേക്ക് ചാടിയ ഇലഞ്ഞി സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട് ഏകദേശം 50 മീറ്ററോളം താഴേക്ക് ഒഴുകിയ യുവാവിനെ സ്പീഡ് ബോട്ടിൽ എത്തിയ ആൻസനും കൊല്ലംപറമ്പിൽ സുജിത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കരയിൽ നിന്നുള്ളവരുടെ നിലവിളി കേട്ടാണ് ബോട്ട് തിരിച്ചെത്തിയതെന്നും വെള്ളത്തിൽ തല മാത്രം ഉയർന്നുകാണുന്ന യുവാവിനെ കണ്ടെത്തി കൈപിടിച്ച് ബോട്ടിലേക്ക് കയറ്റുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന ആൻസന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചത്. നേരത്തെയും പുഴയിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ളതായി സുജിത് പറഞ്ഞു. യുവാവിനെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം ബന്ധുക്കൾക്കൊപ്പം പൊലീസ് വിട്ടയച്ചു. ആൻസന്റെ സമയോചിതമായ ഇടപെടലിനും ധീരതയ്ക്കും എസ്‌എംഎ കുടുംബത്തിന്റെയും സ്റ്റോക്ക്-ഓൺ-ട്രെന്റിലെ മലയാളികളുടെയും പേരിൽ അഭിനന്ദനങ്ങൾ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: രാജാവ് ചാൾസ് ഹാരി രാജകുമാരനെ വീണ്ടും കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന സൂചനകൾ പുറത്തു വരുന്നതിനിടെ, സഹോദരനായ വില്യം രാജകുമാരന്റെ നിലപാട് അത്ര അനുകൂലമല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വർഷങ്ങളായി ഹാരി, ഭാര്യ മേഗൻ മാർക്കൽ, രാജകുടുംബം എന്നിവർക്കിടയിൽ നിലനിന്നിരുന്ന അകൽച്ചയ്ക്കുശേഷം, ജൂലൈ 10-ന് ഇരുവരും ചാൾസ് രാജാവിനെ ഹൈഗ്രോവ് വസതിയിൽ സന്ദർശിച്ചിരുന്നു. മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും രാജാവ് നേരിൽ കാണുന്നത് 2022-ന് ശേഷമുള്ള ആദ്യ അവസരമായിരുന്നു ഇത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയുടെ വിവരങ്ങളോ ചിത്രങ്ങളോ പുറത്തുവിടരുതെന്ന ധാരണ ഇരുപക്ഷത്തിനുമിടയിൽ ഉണ്ടായിരുന്നതായും ബക്കിംഗ്ഹാം കൊട്ടാരം കൂടിക്കാഴ്ച സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹാരി ഇതുവരെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഹാരിയുടെ ബ്രിട്ടൻ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ വിഷയം വീണ്ടും വൻ ചർച്ചാ വിഷയം ആയിരുന്നു. ഭാര്യയെയും മക്കളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ആവശ്യമായ സുരക്ഷ ലഭിക്കുന്നില്ലെന്ന നിലപാടാണ് ഹാരി ഏറെക്കാലമായി സ്വീകരിച്ചിരുന്നത്. സർക്കാർ ചെലവിൽ പൊലീസ് സുരക്ഷ അനുവദിക്കണമെന്ന ആവശ്യവുമായി അദ്ദേഹം നൽകിയ നിയമപോരാട്ടവും വിജയിച്ചിരുന്നില്ല. ഈ സന്ദർശനത്തിന് മുമ്പ് സ്വകാര്യ സുരക്ഷാ സംഘം ഭീഷണികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുകയും വീണ്ടും പൊലീസ് സുരക്ഷ ആവശ്യപ്പെടുകയും ചെയ്തെങ്കിലും സർക്കാർ നിലപാടിൽ മാറ്റമുണ്ടായില്ല. എന്നിരുന്നാലും, ഈ സന്ദർശനത്തിനിടെ യാതൊരു സുരക്ഷാ പ്രശ്നവും ഉണ്ടായില്ലെന്നത് ഹാരിയുടെ വാദത്തെ ചോദ്യം ചെയ്യുന്നതായും ചില രാജകുടുംബ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

രാജാവ് ചാൾസുമായുള്ള കൂടിക്കാഴ്ച പ്രധാനമായും കുടുംബസംഗമമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കുക എന്നതായിരുന്നു ചാൾസിന്റെ പ്രധാന ലക്ഷ്യം. ആർച്ചിക്കും ലിലിബെറ്റിനും തന്റെ ബാല്യകാല ഓർമ്മകൾ ഹാരി പങ്കുവെച്ചതായും ഹൈഗ്രോവ് തോട്ടങ്ങളും മരവീടും സ്വിമ്മിങ് പൂളും കുട്ടികൾക്ക് കാണിച്ചുകൊടുത്തതായും റിപ്പോർട്ടുകളുണ്ട്. പിതാവും മകനും തമ്മിൽ ഔദ്യോഗിക വിഷയങ്ങളേക്കാൾ കുടുംബകാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും വിലയിരുത്തപ്പെടുന്നു. ഈ കൂടിക്കാഴ്ചയിലൂടെ രാജകുടുംബവുമായി കൂടുതൽ അടുക്കാനാണ് ഹാരിയുടെയും മേഗന്റെയും ശ്രമമെന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാതെ, വിദേശത്ത് സ്വന്തം ജീവിതവും വരുമാനവും തുടരുന്നതിനൊപ്പം ബ്രിട്ടനിൽ ചില ഔദ്യോഗികവും ജീവകാരുണ്യപരവുമായ ചുമതലകൾ വഹിക്കാനുള്ള ‘ഹാഫ്-ഇൻ, ഹാഫ്-ഔട്ട്’ മാതൃകയോടുള്ള താൽപര്യം ദമ്പതികൾക്കുണ്ടെന്നാണ് സൂചന. എന്നാൽ അന്തരിച്ച എലിസബത്ത് രാജ്ഞി നേരത്തേ തന്നെ അത്തരം സംവിധാനത്തിന് അനുമതി നിഷേധിച്ചിരുന്നു.

ഹാരിയുടെ തിരിച്ചുവരവിനോട് വില്യം രാജകുമാരൻ ഇപ്പോഴും കടുത്ത നിലപാടിലാണ് എന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ചാൾസ് മകനുമായി ബന്ധം മെച്ചപ്പെടുത്താൻ തയ്യാറാണെങ്കിലും വില്യമിനും ഭാര്യ കേറ്റിനും ഹാരിയെയും മേഗനെയും കാണാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിൽ രാജാവാകുന്ന വില്യം രാജകുടുംബത്തിന്റെ പ്രവർത്തനം കൂടുതൽ ചുരുക്കാൻ ആഗ്രഹിക്കുന്നതിനാൽ ഹാരിക്കും മേഗനും വീണ്ടും സജീവ രാജകുടുംബാംഗങ്ങളാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതേസമയം, കുടുംബവുമായുള്ള അകൽച്ച അവസാനിപ്പിക്കണമെന്ന ആഗ്രഹം ഹാരിക്ക് ഇപ്പോഴും ഉണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

എബി ജെ. ജോസ്

പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സര പരമ്പരയുടെ നാലാം സീസണിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പ്രചാരണ പരിപാടി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

സംസാരിക്കാനുള്ള കഴിവ് ഒരു വ്യക്തിയുടെ വിജയത്തിന് മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശയങ്ങൾ രൂപപ്പെടുന്നതും അവ സമൂഹത്തിലേക്ക് എത്തിച്ചേരുന്നതും സംവാദങ്ങളിലൂടെയാണെന്നും അതുകൊണ്ടുതന്നെ പബ്ലിക് സ്പീക്കിംഗ് ഒരു മത്സര ഇനം മാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാനശക്തികളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയ്ക്ക് ഭാഷാപാടവവും ചിന്താശേഷിയും അവതരണമികവും വളർത്തിയെടുക്കാൻ ഓർമ്മയുടെ അന്തർദേശീയ പബ്ലിക് സ്പീക്കിംഗ് സംരംഭം മികച്ച അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിൽ വിജയിക്കുന്നതിലും പ്രധാനമാണ് സ്വന്തം ആശയങ്ങൾ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വം വളർത്തിയെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രൊഫ. ടോമി ചെറിയാൻ, സോയി തോമസ് പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. 2027 ഓഗസ്റ്റ് -ന് പാലായിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് നാലാം സീസൺ സമാപിക്കുക.

മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും ഉടൻ തന്നെ www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.

പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കേരളത്തിലേക്കുള്ള യാത്രകൾക്ക് ഏറെ പ്രയോജനകരമാകുന്ന ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ–ദോഹ സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഈ ലക്ഷ്യത്തിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ പ്രവർത്തനങ്ങളും വിവിധ തലങ്ങളിലെ ഇടപെടലുകളും സമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുന്നതിനായി ഫിലഡൽഫിയയിൽ വിപുലമായ പ്രസ് മീറ്റ് സംഘടിപ്പിച്ചു.

ഫിലഡൽഫിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ പ്രമുഖ മലയാളം ടെലിവിഷൻ, പത്ര, ഓൺലൈൻ മാധ്യമ പ്രതിനിധികൾ, വിവിധ മലയാളി സംഘടനകളുടെ നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത സമ്മേളനം ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ജോസ് തോമസ് (ചെയർ, ഓർമ്മാ ടാലന്റ് പ്രൊമോഷൻ ഫോറം) പരിപാടി പരിചയപ്പെടുത്തി. തുടർന്ന് ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറവും, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേലും സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികളെയും വിവിധ സംഘടനാ പ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും പരിചയപ്പെടുത്തി. തുടർന്ന് വിൻസെന്റ് ഇമ്മാനുവേൽ 2015 മുതൽ ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കുള്ള മികച്ച വിമാനസൗകര്യം യാഥാർഥ്യമാക്കുന്നതിനായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ വിവിധ ഇടപെടലുകളെക്കുറിച്ചും വിമാനത്താവള അധികൃതരുമായും ജനപ്രതിനിധികളുമായും വിമാനക്കമ്പനികളുമായും നടത്തിയ തുടർച്ചയായ ആശയവിനിമയങ്ങളെക്കുറിച്ചും വിശദീകരിച്ചു.

ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ അവതരിപ്പിച്ച പ്രത്യേക റിപ്പോർട്ടിൽ, ഫിലഡൽഫിയ–കേരള വിമാനസൗകര്യത്തിനായി സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ സമഗ്ര ചരിത്രം അവതരിപ്പിച്ചു.

2015 മുതൽ വിൻസെന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവള അധികൃതരുമായി നിരവധി കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചതായും, ഫിലഡൽഫിയ സിറ്റി മേയറുടെയും മറ്റ് ഭരണനേതൃത്വത്തിന്റെയും സഹകരണത്തോടെ ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാർക്കും വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിവേദനങ്ങൾ സമർപ്പിച്ചതായും, സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ സംബന്ധിച്ച വിവരശേഖരണം നടത്തി വിമാനത്താവള അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിയതായും റിപ്പോർട്ടിൽ വിശദീകരിച്ചു.

ഫിലഡൽഫിയ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ, സമൂഹത്തിന്റെ ആവശ്യകതകൾ സംബന്ധിച്ച വിശദമായ അവതരണങ്ങൾ, വിമാനസർവീസ് വികസനവുമായി ബന്ധപ്പെട്ട പ്രത്യേക ഉപദേശക സമിതിയിൽ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടി, വിവിധ ജനപ്രതിനിധികളുടെയും ഭരണനേതൃത്വത്തിന്റെയും പിന്തുണ ഉറപ്പാക്കിയത് തുടങ്ങിയ സുപ്രധാന ഇടപെടലുകളും റിപ്പോർട്ടിൽ വിശദമായി അവതരിപ്പിച്ചു.

ഈ പ്രഖ്യാപനത്തിന്റെ പൂർണ്ണമായ അംഗീകാരം ഒരു വ്യക്തിക്കോ സംഘടനയ്ക്കോ മാത്രം അവകാശപ്പെടാനാവില്ലെന്നും, ഫിലഡൽഫിയയിൽ നിന്നുള്ള കേരള വിമാനസർവീസിന്റെ ആവശ്യകത വിവിധ അധികാരകേന്ദ്രങ്ങളിൽ തുടർച്ചയായി ഉന്നയിക്കുകയും, സമൂഹത്തിന്റെ ശബ്ദം വിമാനത്താവള അധികൃതരിലേക്കും വിമാനക്കമ്പനികളിലേക്കും നയരൂപീകരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിൽ ഓർമ്മാ ഇന്റർനാഷണൽ സജീവവും ശ്രദ്ധേയവുമായ പങ്കുവഹിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

സമ്മേളനത്തിൽ സംസാരിച്ച വിവിധ സംഘടനാ നേതാക്കൾ ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ സർവീസ് പുനരാരംഭിക്കുന്നത് പെൻസിൽവേനിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമാണെന്നും, ഭാവിയിൽ കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരുമെന്നും അഭിപ്രായപ്പെട്ടു.

പ്രസ് മീറ്റിൽ ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറം, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഫിലഡൽഫിയ പോലീസ് സർജന്റും ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റുമായ ബ്ലെസൺ മാത്യു, ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഡബ്ല്യു.എം.സി ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായി, ഡബ്ല്യു.എം.സി ഫിലഡൽഫിയ സെക്രട്ടറി ലൂക്കോസ് മാത്യു, ഡബ്ല്യു.എം.സി വൈസ് ചെയർ ജെയിംസ് പീറ്റർ, ഓർമ്മാ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ, ഡബ്ല്യു.എം.സി ഫിലഡൽഫിയ ചെയർപേഴ്സൺ അജി പണിക്കർ, ഫിലഡൽഫിയ സിറ്റി കമ്മീഷണർ മാത്യു തരകൻ, പമ്പ പ്രസിഡന്റ് അലക്സ് തോമസ്, തോമസ് പോൾ, ജോയ് തട്ടാർകുന്നേൽ, സാറ ഐപ്പ്, ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജീമോൻ ജോർജ്, ഏഷ്യാനെറ്റ് പ്രതിനിധിയും ഓർമ്മാ വിഷ്വൽ മീഡിയ കോർഡിനേറ്ററുമായ അരുണ്‍ കോവാട്ട്, ഓർമ്മാ ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, ജോ തോമസ്, ഫ്രാൻസിസ് പടയാട്ടി, രാജു പടയാട്ടിൽ, സണ്ണി പടയാട്ടി, ഏറോപാക്‌സ് ട്രാവൽസിന്റെ ജോർജ് പനയ്ക്കൽ, ജോർജുകുട്ടി അമ്പാട്ട്‌, ജേക്കബ് കോര, ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റ് സെബിൻ സെബാസ്റ്റ്യൻ, ജോൺ പണിക്കർ, പോൾ തെക്കുംതല, ഷാജി (മയൂര), ഫിലിപ്പോസ് ചെറിയാൻ, മാനുവൽ തോമസ് എന്നിവർ ഉൾപ്പെടെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.

പ്രമുഖ മലയാളം ടെലിവിഷൻ ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും പത്രമാധ്യമങ്ങളുടെയും പ്രതിനിധികൾ സമ്മേളനം വിശദമായി റിപ്പോർട്ട് ചെയ്തു.

ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി.

ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ പൊതുതാൽപര്യ വിഷയങ്ങളിൽ ഭാവിയിലും സജീവമായി ഇടപെടുമെന്നും, കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ, വിമാനക്കമ്പനികൾ, വിമാനത്താവള അധികൃതർ, വിവിധ മലയാളി സംഘടനകൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തനം തുടരുമെന്നും ഓർമ്മാ ഇന്റർനാഷണൽ നേതൃത്വം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഹോമെക്സ് ലീഗലും മലയാളം യുകെയും സംയുക്തമായി സംഘടിപ്പിച്ച ‘പ്രെഡിക്ട് ആൻഡ് വിൻ ഫിഫ ലോകകപ്പ് 2026’ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് ഗ്രാൻഡ് പ്രൈസും പ്രത്യേക സമ്മാനങ്ങളും ആണ് ലഭിക്കുന്നത് . യുകെയിലെ മലയാളി ഫുട്ബോൾ പ്രേമികളിൽ നിന്ന് മികച്ച പങ്കാളിത്തമാണ് മത്സരത്തിന് ലഭിച്ചത്

ലെസ്റ്റർ സ്വദേശിനിയായ അനിറ്റ് വർഗീസ് ഗ്രാൻഡ് പ്രൈസ് അവാർഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെസ്റ്റ് യോർക്ക്ഷയറിലെ  വെയ്ക്ക്ഫീൽഡ് സ്വദേശിയായ അരുണ്‍ അലക്സാണ്ടർ രണ്ടാം സ്ഥാനവും സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും സ്വന്തമാക്കി. ലെസ്റ്റർ സ്വദേശിയായ മഹേഷ് ചന്ദ്രശേഖരൻ മൂന്നാം സ്ഥാനവും എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും നേടി. വിജയികളുടെ പേരുകൾ  ഹോമെക്സ് ലീഗലും  മലയാളം യുകെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

ഫിഫ ലോകകപ്പ് 2026ന്റെ ആവേശം യുകെയിലെ മലയാളി സമൂഹത്തിനിടയിൽ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ജൂലൈ 8 വരെ എൻട്രികൾ സ്വീകരിച്ച മത്സരത്തിൽ നിരവധി പേർ ആണ് പങ്കെടുത്തത് . ശരിയായ ഉത്തരം നൽകിയ എട്ട് പേരെയാണ് അന്തിമഘട്ടത്തിലേക്ക് പരിഗണിച്ചത്. ഇവർക്ക് 101 മുതൽ 108 വരെ നമ്പറുകൾ നൽകി നറുക്കെടുപ്പിലൂടെയാണ് ആദ്യ മൂന്ന് വിജയികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി നറുക്കെടുപ്പ് പ്രക്രിയയുടെ വീഡിയോ ചിത്രീകരണവും നടത്തിയിരുന്നു.

യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ- കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെ ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്.

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എബോള വൈറസുമായി സമ്പർക്കത്തിൽപ്പെട്ടിരിക്കാമെന്ന ആശങ്കയെ തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടനിലെ ഒരു ആരോഗ്യപ്രവർത്തകനെ പ്രത്യേക വിമാനത്തിൽ ലണ്ടനിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിലും അതീവ ജാഗ്രതാ നടപടിയുടെ ഭാഗമായാണ് ഇയാളെ ഐസൊലേഷനിൽ പാർപ്പിച്ച് വിദഗ്ധരുടെ നിരീക്ഷണത്തിൽ തുടരുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) അറിയിച്ചു.

എബോള രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകന് വൈറസുമായി സമ്പർക്കമുണ്ടായിരിക്കാമെന്ന സംശയം ഉയർന്നത്. രോഗത്തിന്റെ ഇൻക്യൂബേഷൻ കാലയളവ് രണ്ട് മുതൽ 21 ദിവസം വരെയായതിനാൽ ഈ മുഴുവൻ സമയവും നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ബ്രിട്ടനിൽ എബോള സ്ഥിരീകരിച്ച കേസുകളില്ലെന്നും പൊതുജനങ്ങൾക്ക് ഭീഷണി വളരെ കുറവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കോംഗോയിലും ഉഗാണ്ടയിലും ഈ വർഷം റിപ്പോർട്ട് ചെയ്ത എബോള വ്യാപനം ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. പനി, ക്ഷീണം, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് ഛർദി, വയറിളക്കം, വയറുവേദന, ചർമത്തിലെ പാടുകൾ എന്നിവയും കരൾ, വൃക്ക പ്രവർത്തനങ്ങളെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളും ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടന്റെ തെക്കൻ തീരമായ പ്ലൈമത്തിനോട് ഏകദേശം 45 മൈൽ അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിൽ റഷ്യൻ നാവികസേനയുടെ ന്യൂസ്ട്രാഷിമി യുദ്ധക്കപ്പൽ തിങ്കളാഴ്ച അപൂർവമായ തൽസമയ വെടിവയ്പ്പ് അഭ്യാസം നടത്തി. കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് ടൈൻ സുരക്ഷാ കാരണങ്ങളാൽ അകലേക്ക് മാറിയ ശേഷമാണ് ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന അഭ്യാസം നടന്നത്.

ബ്രിട്ടീഷ് ജലപരിധിക്ക് സമീപം റഷ്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഈ വർഷം പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസം അഡ്മിറൽ ഗ്രിഗോറോവിച്ച് എന്ന റഷ്യൻ ഫ്രിഗേറ്റ് ഐൽ ഓഫ് വൈറ്റ് പ്രദേശത്തിന് സമീപം സഞ്ചരിച്ചിരുന്ന ബ്രിട്ടീഷ് വിനോദയാനത്തിന് മുന്നറിയിപ്പ് വെടിയുതിർത്തെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിലവിലെ അഭ്യാസത്തിൽ ഏത് ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് റഷ്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

റഷ്യയുമായുള്ള സമുദ്രബന്ധിത സംഘർഷാവസ്ഥ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. കഴിഞ്ഞ മാസം റഷ്യയുമായി ബന്ധമുള്ള ഒരു എണ്ണക്കപ്പൽ ബ്രിട്ടീഷ് സേന പിടിച്ചെടുത്തതിനെ തുടർന്ന് പ്രതികാര നടപടികൾ ഉണ്ടാകാമെന്ന ആശങ്ക ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം, റഷ്യൻ കപ്പലിന്റെ പ്രവർത്തനങ്ങൾ റോയൽ നേവി നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും രാജ്യസുരക്ഷ സംരക്ഷിക്കാൻ സജ്ജമാണെന്നും അറിയിച്ചു.

Copyright © . All rights reserved