UK

ജില്ലിങ്ങാമിലെ വുഡ്‌ലാൻഡ്‌സ് അക്കാദമിയിൽ സെപ്റ്റംബർ 21 മുതൽ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്ക് ബോളിവുഡ് ഡാൻസ് ക്ലാസുകൾ ആരംഭിക്കുന്നു. 7 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമായാണ് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസുകൾ. കുട്ടികളുടെ ആരോഗ്യവും സൗന്ദര്യവും കൂടി പരിഗണിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

ബോളിബീറ്റ് ഡാൻസ് ഫിറ്റ്നസ് സ്ഥാപകനായ ശ്രീ രതീഷ് ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി, ആർട്ടിസ്റ്റിക് പ്രകടനം വളർത്താനും, ശാരീരിക ഫിറ്റ്നസ് ഉറപ്പാക്കാനുമുള്ള അവസരമായിരിക്കും ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് 07442669185, 07478728555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

ബർമിംഗ്ഹാമിലെ സോഹോ റോഡിൽ (351–359 Soho Road, B21 9SE) മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ യുകെയിലെ നാലാമത്തെ   ഷോറൂം സെപ്റ്റംബർ 6-ന് വൈകിട്ട് 2 മണിക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബോളിവുഡ് താരം കരീന കപൂർ ഖാൻ ഉദ്ഘാടനം നിർവഹിക്കും.

1993-ൽ കേരളത്തിൽ നിന്നു തുടക്കം കുറിച്ച മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ന് ലോകമെമ്പാടും 13 രാജ്യങ്ങളിലായി 391-ത്തിലധികം ഷോറൂമുകളുമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നാണ്. യുകെയിൽ ലണ്ടൻ, ലെസ്റ്റർ എന്നിവിടങ്ങളിൽ വിജയകരമായി ഷോറൂമുകൾ ആരംഭിച്ച ശേഷം, ബർമിംഗ്ഹാമിൽ തുറക്കുന്ന പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം ആഭരണ പ്രേമികൾക്കായി ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുശക്തമായ ഒരു നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ അപു ജോൺ ജോസഫ്. പ്രവാസി കേരള കോൺഗ്രസ് യുകെ നേതൃയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ അപു ജോൺ ജോസഫ് .

പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും കേരളത്തിൻറെ പുരോഗതിക്കുമായി പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധ മാണ്. ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് കുടുംബാംഗങ്ങളെ ചേർത്തുനിർത്തുന്നതിനാണ് യുകെ, യുഎസ്, ഓസ്ട്രേലിയ, ഗൾഫ് കൺട്രീസ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും പ്രവാസി കേരള കോൺഗ്രസിൻറെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതെന്ന് ശ്രീ അപു അറിയിച്ചു.

തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ബിജു മാത്യു ഇളംതുരുത്തിയിൽ മുൻ കെഎസ് സി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ടോണ്ടൻ മലയാളി അസോസിയേഷൻ ജോയിൻ സെക്രട്ടറി കൂടിയാണ് ബിജു.

ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ യുക്മ സൗത് ഈസ്റ് റീജിയണൽ പ്രസിഡൻറ് കൂടിയാണ്. മുൻകാലങ്ങളിൽ കെഎസ് സി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് , യുക്മ സൗത് ഈസ്റ് റീജിയണൽ ജനറൽ സെക്രട്ടറി, മലയാളി അസോസിയേഷൻ റെഡ് ഹിൽ -സറെ സെക്രട്ടറി, സീറോ മലബാർ മിഷൻ ട്രസ്റ്റി തുടങ്ങി വിവിധ നിലകളിൽ പ്രവാസി സമൂഹത്തിൽ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് ശ്രീ ജിപ്സൺ.

യുകെയിലെ മലയാളി സമൂഹത്തിനായി സേവനങ്ങൾ വിപുലീകരിക്കാനും പ്രവാസി രാഷ്ട്രീയ-സാമൂഹിക ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കാനും പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളാ കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾ പ്രവാസി സമൂഹത്തിലേക്കെത്തിക്കാനും, യുകെയിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുമായി സഹകരണം ശക്തിപ്പെടുത്താനും പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.

പുതിയ കമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്തവർ:

• പ്രസിഡന്റ് – ബിജു മാത്യു ഇളംതുരുത്തിയിൽ

• സെക്രട്ടറി – ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ

• വൈസ് പ്രസിഡന്റ് – ജോസ് പരപ്പനാട്ട്

• നാഷണൽ കോ-ഓർഡിനേറ്റർ – ബിനോയ് പൊന്നാട്ട്

• ജോയിന്റ് സെക്രട്ടറി – ജെറി തോമസ് ഉഴുന്നാലിൽ

• ട്രഷറർ – വിനോദ് ചന്ദ്രപ്പള്ളി

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിറ്റാജ് അഗസ്റ്റിൻ, ജിൽസൺ ജോസ് ഓലിക്കൽ, ജോണി ജോസഫ്, ലിറ്റു ടോമി, തോമസ് ജോണി, ജിസ് കാനാട്ട്, സിബി കാവുകാട്ട്, ബേബി ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും യഥാക്രമം മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ നടന്ന പ്രകാശന കർമ്മത്തിലും തുടർ ചടങ്ങുകളിലും മുൻ എംപി ജോസഫ് ചാഴിക്കാടൻ നവജീവൻ ട്രസ്റ്റ് രക്ഷാധികാരി പി.യു.തോമസ്, ഫാ. ബിജു കുമരനാൽ, ഫാ . സണ്ണി മാത്യു എസ്. ജെ, അബ്ദുൽ മജീദ് മരയ്ക്കാർ, പി. എൻ. സിബി പള്ളിപ്പാട്, സിബി കെ. ചാഴിക്കാടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

 

മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം. ഒരു പ്രവാസിക്ക് താൻ ജീവിക്കുന്ന സമൂഹത്തെയും താൻ വിട്ടുപോന്ന ദേശത്തെയും കുറിച്ച് മനസ്സിൽ ഉടലെടുക്കുന്ന നിരീക്ഷണങ്ങളും ആകുലതകളും ആണ് മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ഒരു നല്ല സാമൂഹിക നിരീക്ഷകനെന്ന നിലയിൽ ശരിയുടെ ഭാഗത്തുനിന്ന് ഇതിലെ ലേഖനങ്ങളിൽ എഴുത്തുകാരൻ വിലയിരുത്തിയിരുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വിങ്ങൽ മഴമേഘങ്ങളിലെ മിക്ക ലേഖനങ്ങളുടെയും പൊതുസ്വഭാവമാണ്. ഒരു പ്രവാസി മലയാളിയുടെ ജന്മനാടിനോടുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് വായനക്കാർക്ക് അനുഭവപ്പെടും.

ബ്രിട്ടനിൽ സിഖ് വയോധികർക്ക് നേരെ ക്രൂരമായ ആക്രമണം. ഓഗസ്റ്റ് 15 ന് വോൾവർഹാംപ്ടണിലെ റെയിൽവേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാരാണ് രണ്ട് സിഖ് പുരുഷന്മാരെ ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായി ആക്രമിച്ച ഇം​ഗ്ലീഷ് കൗമാരക്കാർ, സിഖ് വയോധികന്റെ തലപ്പാവ് ബലമായി അഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം രോഷത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. സിഖ് പുരുഷന്മാരുടെ തലപ്പാവ് ബലമായി അഴിച്ചുമാറ്റിയതായി ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നിലെ കൗമാരക്കാരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ആക്രമണത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച ബാദൽ, വിഷയം ബ്രിട്ടീഷ് സർക്കാരുമായി ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടു. യുകെയിലെ വോൾവർഹാംപ്ടണിൽ രണ്ട് വൃദ്ധരായ സിഖ് പുരുഷന്മാർക്ക് നേരെയുണ്ടായ ഭീകരമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. വംശീയ വിദ്വേഷ കുറ്റകൃത്യം ലക്ഷ്യമിടുന്നത് സിഖ് സമൂഹത്തെയാണെന്നും ദയയ്ക്കും അനുകമ്പയ്ക്കും പേരുകേട്ട സിഖ് സമൂഹം ലോകമെമ്പാടും സുരക്ഷയും ബഹുമാനവും അർഹിക്കുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസിനോടും യുകെ ഹോം ഓഫീസിനോടും വേഗത്തിൽ പ്രവർത്തിക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിഖ് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ യുകെ സർക്കാരുമായി ഈ വിഷയം ഉന്നയിക്കാൻ ഞാൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിക്കുന്നു. അതേസമയം, വിദേശത്ത് സ്ഥിരതാമസമാക്കിയ എല്ലാ സിഖ് സഹോദരന്മാരും ഈ അത്യാവശ്യ ഘട്ടത്തിൽ പരസ്പരം പിന്തുണയ്ക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ബാദൽ പറഞ്ഞു.

ജോമോൻ വർഗീസ്

മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ (എംഎംസിഎ) പ്രസിഡന്റ് അലൻ പോളും ഭാര്യ കെൽവിയുമാണ്, അടുത്തിടെ ബക്കിംഗ്ഹാം പാലസിൽ നടന്ന ഒരു പ്രത്യേക പരിപാടിക്ക് ക്ഷണം ലഭിച്ചത്. ഇത് അലനും കുടുംബത്തിനും മാത്രമല്ല, വെയിൽസിലെ വളർന്നുവരുന്ന മലയാളി സമൂഹത്തിനും വലിയൊരു അഭിമാന നിമിഷം കൂടി ആയി മാറി.

വെയിൽസിലെ മെർത്തർ ടെഡിഫിലിൽ ചെറുതെങ്കിലും സജീവമായ ഒരു ഇന്ത്യൻ സമൂഹം ഉള്ള ഒരു പട്ടണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എംഎംസിഎ ഈ പ്രദേശത്തെ മലയാളി കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് അവരുടെ സംസ്‌കാരം നിലനിർത്താനും മറ്റു സമൂഹങ്ങളുമായി സൗഹൃദം വളർത്താനും ശ്രമിച്ചു വരുന്ന ഒരു സംഘടനയാണ്.

ഓണം, ക്രിസ്മസ്, സ്പ്രിംഗ് ഫെസ്റ്റിവൽ തുടങ്ങിയ ആഘോഷങ്ങൾക്കപ്പുറം, എംഎംസിഎ മറ്റ് സമൂഹങ്ങളായ ഫിലിപ്പീൻ, വെൽഷ് സംഘടനകളെ ഉൾപ്പെടുത്തി സംയുക്ത പരിപാടികളും സ്പോർട്സ് മാച്ചുകളും, യുവജന പരിപാടികളും സംഘടിപ്പിച്ചു കൊണ്ട് സാംസ്‌കാരിക സൗഹാർദത്തിന്റെ നിറവിൽ പ്രവർത്തിച്ചു വരുന്ന ഒരു സംഘടന കൂടിയാണ്

അസോസിയേഷൻ മെർത്തറിലുള്ള പ്രാദേശിക സ്കൂളുകളുമായി ചേർന്ന് കേരള സംസ്കാരം പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്കും കുടുംബങ്ങൾക്കും ഭാഷ, ഭക്ഷണം, തദ്ദേശീയ കലകൾ എന്നിവയിലൂടെ മലയാളി സമുദായത്തെ കുറിച്ചുള്ള അറിവ് നൽകുന്നതിനും പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ പരസ്പര ബഹുമാനവും, സൗഹൃദങ്ങളും വളർത്തി കൊണ്ടിരിക്കുന്നു.

സാംസ്‌കാരിക പ്രവർത്തനങ്ങളോടൊപ്പം, എംഎംസിഎ പ്രാദേശിക ചാരിറ്റികൾക്കായി ഫണ്ടുകൾ സമാഹരിക്കുകയും ക്യാൻസർ എയ്ഡ് മെർത്തർ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അംഗങ്ങളുടെ സാമൂഹിക പങ്കാളിത്തത്തിനും, സേവനത്തിനും സംഘടന എപ്പോഴും പ്രോത്സാഹനം നൽകുന്നു.

2024-ൽ എംഎംസിഎ- യ്ക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു, എംഎംസിഎ നടത്തുന്ന ചെറിയ ശ്രമങ്ങൾക്ക് പോലും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച ഒരു അംഗീകാരം.

ബക്കിംഗ്ഹാം പാലസ് സന്ദർശനത്തെ കുറിച്ച് അലൻ പറയുന്നത് “ഞാൻ ആ സ്ഥലത്ത് നിന്നപ്പോൾ, നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കാനാണ് ഞാൻ അവിടെ എന്ന് തോന്നി. എംഎംസിഎയുടെ ഓരോ പ്രവർത്തനത്തിനും പിന്നിൽ നിൽക്കുന്ന എല്ലാ ആളുകളുടെയും പരിശ്രമമാണ് ഈ അവസരത്തിലേക്ക് നയിച്ചത്. ചെറിയ സമൂഹങ്ങൾക്കും വലിയ സ്വാധീനം ഉണ്ടാക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു.”

അലന്റെ ഈ സന്ദർശനം ബ്രിട്ടണിലെ മലയാളികൾ അവരുടെ പൈതൃകത്തെ സംരക്ഷിക്കുന്നതിനൊപ്പം തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ നടത്തുന്ന സാമൂഹിക ഇടപെടലുകൾക്ക് ലഭിക്കുന്ന ഒരു അംഗീകാരം കൂടിയാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓഗസ്റ്റ് 16-ാം തീയതി ശനിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 .30 pm ന് ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ വച്ചാണ് പ്രകാശന കർമ്മവും ഉദ്ഘാടനവും നടക്കുന്നത്. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എംഎൽഎ , ചാണ്ടി ഉമ്മൻ എംഎൽഎ, ജോസഫ് ചാഴിക്കാടൻ എംപി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് വർഷത്തിനിടെ ആദ്യമായി യുകെയിലെ മോർട്ട്ഗേജ് നിരക്ക് 5% ൽ താഴെയായി എന്ന റിപ്പോർട്ട് പുറത്ത്. 2022 സെപ്റ്റംബറിൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് മിനി ബജറ്റ് അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് മോർട്ട്ഗേജ് നിരക്ക് 5% ൽ താഴെയായതെന്ന് മണിഫാക്റ്റ്സിൻെറ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നിരക്ക് 4.99% ആണ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ അഞ്ച് തവണ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ അടുത്തിടെ നടന്ന ഒരു വിഭജന വോട്ടെടുപ്പിൻെറ ഫലം ഈ വർഷം കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

ചാൻസലർ ക്വാസി ക്വാർട്ടെങ് അവതരിപ്പിച്ച 2022 സെപ്റ്റംബറിലെ മിനി-ബജറ്റിൽ, ഫണ്ടില്ലാത്ത നികുതി ഇളവുകളിൽ 45 ബില്യൺ പൗണ്ട് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് സർക്കാർ വായ്പയെടുക്കുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കുകയും മോർട്ട്ഗേജ് നിരക്കുകൾ കുത്തനെ ഉയർത്തുകയും ചെയ്‌തു. 2023 ഓഗസ്റ്റിൽ നിരക്കുകൾ 6.85% ആയി ഉയർന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

യുകെ ഫിനാൻസിൻെറ കണക്കുകൾ അനുസരിച്ച് 2025 ന്റെ രണ്ടാം പകുതിയിൽ 900,000 ഫിക്സഡ്-റേറ്റ് മോർട്ട്ഗേജ് ഡീലുകൾ കാലഹരണപ്പെടും കൂടാതെ വർഷം മുഴുവനും ആകെ 1.6 ദശലക്ഷം പുതുക്കലുകൾ ഉണ്ടാകും. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആകുമെന്ന് പ്രതീക്ഷിക്കുന്നതായും 2027 ആകുമ്പോഴേക്കും 2% ലക്ഷ്യത്തിലേക്ക് താഴുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈയിലും വീടുകളുടെ വില ഉയർന്നിരുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

22 വയസ്സിന് താഴെയുള്ളവരുടെ തുടർ വിദ്യാഭ്യാസത്തിനും ജോലിയിലും പ്രവേശിപ്പിക്കുന്നതിനായും സൗജന്യ ബസ് പാസ് നൽകണമെന്ന് എംപിമാർ ശുപാർശ ചെയ്തു. ഇതിൻറെ ഭാഗമായി ഈ പ്രായത്തിലുള്ളവർക്ക് ദിവസത്തിൻറെ ഏത് സമയത്തും സൗജന്യ ബസ് യാത്രയാണ് ശുപാർശ ചെയ്തിരിക്കുന്നത്. പണപ്പെരുപ്പത്തേക്കാൾ ഉയർന്ന തോതിൽ നിരക്കുകൾ വർദ്ധിച്ചത് മൂലം സമീപ വർഷങ്ങളിൽ ബസ് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് കാരണമായതും റിപ്പോർട്ടിലുണ്ട്.


ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ യുവാക്കൾ ജോലിക്ക് പോകുന്നതിന് തടസ്സം ആകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ബസ് സർവീസുകളുടെ വിശ്വാസ്യത സർവീസുകളും മെച്ചപ്പെടുത്തുന്നതിന് 1 ബില്യൺ പൗണ്ട് മൾട്ടി-ഇയർ ഫണ്ടിംഗ് നൽകുന്നുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. 2022 ജനുവരി മുതൽ സ്കോട്ട്ലൻഡിലെ അഞ്ച് മുതൽ 22 വയസ്സ് വരെ പ്രായമുള്ള എല്ലാവർക്കും സൗജന്യ ബസ് യാത്രയ്ക്ക് അർഹതയുണ്ട്. സമാനമായ നടപടികൾ ഇംഗ്ലണ്ടിലും വേണമെന്നാണ് എംപിമാർ ശുപാർശ ചെയ്തിരിക്കുന്നത്.


ഇംഗ്ലണ്ടിൽ ബസ് യാത്രക്കാരുടെ എണ്ണം 2009 ൽ 4.6 ബില്യണിൽ നിന്ന് 2024 ൽ 3.6 ബില്യണായി കുറഞ്ഞുവെന്ന് ഗതാഗത കമ്മിറ്റിയുടെ റിപ്പോർട്ട് പറയുന്നു. 2019 ലെ ഒരു പഠനത്തിൽ, തൊഴിലന്വേഷകരിൽ ഏകദേശം 57% പേർക്ക് ബസിൽ 45 മിനിറ്റിനുള്ളിൽ ഒരു തൊഴിൽ കേന്ദ്രത്തിൽ എത്താൻ കഴിയാത്ത പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഉയർന്ന ബസ് നിരക്കുകളും പരിമിതമായ പ്രാദേശിക സൗകര്യങ്ങളും യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, മറ്റ് അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തെ ഗുരുതരമായി നിയന്ത്രിക്കും എന്ന് റിപ്പോർട്ട് പറയുന്നു. ആരോഗ്യപരവും സാമ്പത്തികവുമായ കാരണങ്ങളാൽ വാഹനമോടിക്കാൻ കഴിയാത്തതിനാൽ തങ്ങൾ ഇപ്പോഴും ബസ് ഉപയോഗിക്കുന്നുണ്ടെന്നും സൗജന്യ ബസ് പാസിന്റെ ഗുണം ഉപകാരപ്രദമാകും എന്നുമാണ് പല യുവാക്കളും പദ്ധതിയെ കുറിച്ച് അഭിപ്രായപ്പെട്ടത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

2019-ൽ ബർമിംഗ്ഹാമിൽ വെടിവയ്പ്പ് ശ്രമം നടത്തിയ യുഎസ് വനിതയായ ഐമി ബെട്രോ കൊലപാതക ഗൂഢാലോചനയിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി. മുഹമ്മദ് നസീറും പിതാവ് മുഹമ്മദ് അസ്ലവും ബിസിനസുകാരനായ അസ്ലത്ത് മഹുമദിനെതിരെ നടത്തിയ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു ആക്രമണം. 2018-ൽ മഹുമദിന്റെ വസ്ത്രശാലയിൽ നടന്ന ഒരു സംഭവത്തിൽ മുഹമ്മദ് നസീറിനും മുഹമ്മദ് അസ്ലമിനും പരിക്കേറ്റതിനെ തുടർന്നാണ് തർക്കം ആരംഭിച്ചതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ഗൂഢാലോചനയ്ക്ക് മുമ്പ് കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതി ഐമി ബെട്രോ, മുഹമ്മദ് നസീറുമായി ഓൺലൈൻ വഴി സംസാരിക്കുകയും പിന്നീട് ഡെർബിയിൽ വച്ച് ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്ക് പരീക്ഷിക്കുകയും ചെയ്‌തു. സംഭവദിവസം രാത്രി, നിഖാബ് ഉപയോഗിച്ച് മുഖം മറച്ച പ്രതി, അസ്ലത്ത് മഹുമദിൻെറ കുടുംബ വീടിന് പുറത്ത് പതിയിരുന്ന് അസ്ലത്ത് മഹുമദിന്റെ മകൻ സിക്കന്ദർ അലിയെ വെടിവയ്ക്കാൻ ശ്രമിച്ചു. അടുത്ത ദിവസം, ബെട്രോ ഒരു ടാക്സിയിൽ സംഭവസ്ഥലത്തേക്ക് മടങ്ങിയെത്തി ആളില്ലാത്ത വീട്ടിലേക്ക് മൂന്ന് തവണ വെടിയുതിർത്തു. ഇതിന് പിന്നാലെ അസ്ലത്ത് മഹുമദിൻെറ ഫോണിലേക്ക് ഭീഷണികളും അയച്ചു.

ഏകദേശം 21 മണിക്കൂർ നീണ്ട് നിന്ന വിചാരണയ്‌ക്കൊടുവിലാണ് കൊലപാതക ഗൂഢാലോചന, തോക്ക് ഉപയോഗിച്ചുള്ള കുറ്റങ്ങൾ എന്നിവയിൽ 11-1 ഭൂരിപക്ഷത്തോടെ ഐമി ബെട്രോയെ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. കൊലപാതക ഗൂഢാലോചനയ്ക്ക് കഴിഞ്ഞ വർഷം മുഹമ്മദ് നസീറിനും ഹമ്മദ് അസ്ലമിനും ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇവരുടെ ഗൂഢാലോചനയിൽ ഐമി പങ്കാളിയാകാനുള്ള കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ഓഗസ്റ്റ് 21 ന് ഐമിയ്‌ക്കെതിരെ ശിക്ഷ വിധിക്കും.

RECENT POSTS
Copyright © . All rights reserved