UK

ലണ്ടൻ: യുകെയിലെ ILR/PR സ്ഥിരതാമസ യോഗ്യതയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, പൊതുസമൂഹത്തിൽ ഉയരുന്ന ആശങ്കകൾ പരിഹരിക്കാനും വ്യക്തത കൈവരിക്കുന്നതിനുമായി ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഒരു അടിയന്തര ഓൺലൈൻ സെമിനാർ (Zoom) സംഘടിപ്പിക്കുന്നു.

പുതിയ നിർദ്ദേശങ്ങൾ പ്രകാരം ILR ലഭിക്കുന്നതിനുള്ള നിലവിലെ 5 വർഷത്തെ കാലാവധി 10 വർഷമോ അതിലധികമോ ആയി ഉയർത്തപ്പെടുവാൻ സാധ്യതയുള്ളതിനാൽ വ്യാപകമായ ആശങ്കകളും വ്യാഖ്യാനക്കുഴപ്പങ്ങളും ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ കൺസൾട്ടേഷൻ ഉടൻ പുറത്തുവരാനിരിക്കുന്നതോടെ സമൂഹത്തെ ബോധവൽക്കരിക്കുകയും, വേണ്ട നടപടികൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യു കെയിലെ സാമൂഹിക – രാഷ്ട്രീയ – നിയമ മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ടാണ് ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നത്.

പ്രധാന വിഷയങ്ങൾ

പുതിയ ILR/PR നിർദ്ദേശങ്ങളുടെ സംക്ഷിപ്ത വിശദീകരണം

സ്കിൽഡ് വർക്കർ, ഹെൽത്ത്‌ & കെയർ വർക്കർ, ആശ്രിതർ പുതിയ നിയമത്തിൽ എങ്ങനെ ബാധിക്കപ്പെടും

കൺസൾട്ടേഷനിൽ അഭിപ്രായം രേഖപ്പെടുത്തുന്ന മാർഗങ്ങൾ

നിയമ-രാഷ്ട്രീയ തലത്തിലുള്ള നടപടികൾ

വിദഗ്ധ പാനൽ

Daniel Zeichner
Member of Parliament for Cambridge

Sol. Adv. Cllr. Baiju Thittala Former Mayor of Cambridge;
Legal Advisor, Indian Overseas Congress

Cllr. Beth Gardiner Smith
Senior Policy Associate, Future Governance Forum
(Focus on Asylum & Migration)

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡബ്ലിൻ/എറണാകുളം ∙ അയർലൻഡിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസിൽ വർഗീസ് (39) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനനം . ഉടനെ സി.പി.ആർ. ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സാ ശ്രമങ്ങൾ നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല.

ബേസിൽ വർഗീസിന്റെ ഭാര്യ കുക്കു സജി മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സാണ്. ഇവർക്ക് ഒരു കുട്ടിയുണ്ട് . കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ബേസിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്‌കരിക്കാനുള്ള നടപടികൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് .

ബേസിൽ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചെങ്കിലും എൻ‌എച്ച്‌എസിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്വാസകരമായി മാറുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പുതിയ മാറ്റങ്ങളിൽ നേഴ്സുമാർക്കും ഡോക്ടർമാർക്കും 5 വർഷത്തിനുള്ളിൽ ILR ലഭിക്കുന്ന ഇളവ് തുടരുന്നതാണ് ഇതിന് പ്രധാന കാരണം. അതിനാൽ യു‌കെയിലെ മലയാളി ആരോഗ്യപ്രവർത്തകരിൽ ഭൂരിപക്ഷത്തിനും ഈ പരിഷ്‌കരണം വലിയ ആഘാതമൊന്നും സൃഷ്ടിക്കില്ല. യുകെയിലെ ആരോഗ്യരംഗത്ത് മലയാളികളുടെ ശക്തമായ സാന്നിധ്യം കണക്കിലെടുത്താൽ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എന്നാൽ, പുതിയ നിയമങ്ങളിൽ കെയർ മേഖലയിലെ നേഴ്സുമാരെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കെയർ ജോലി ചെയ്ത് പിന്നീട് എൻ‌എച്ച്‌എസിൽ നിയമനത്തിനായി ശ്രമിക്കുന്നവരാണ് കെയർ മേഖലയിലെ മലയാളികളിൽ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം കെയർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികൾക്ക് ഈ നിയമങ്ങൾ അനുകൂലമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

യുകെ ആഭ്യന്തരമന്ത്രി ശബാന മഹ്മൂദ് പ്രഖ്യാപിച്ച പുതുക്കിയ കുടിയേറ്റ നയപ്രകാരം ഇതിനകം സെറ്റിൽഡ് സ്റ്റാറ്റസ് നേടിയവർക്ക് പുതിയ നിയമങ്ങൾ ബാധകമല്ല. ഉയർന്ന വരുമാനക്കാരായ പ്രൊഫഷണലുകൾക്കും സംരംഭകർക്കും 3 വർഷത്തിനുള്ളിൽ ഫാസ്റ്റ്-ട്രാക്ക് സെറ്റിൽമെന്റ് ലഭ്യമാകുമെന്നതും മറ്റൊരു ഗുണകരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.

അനധികൃതമായി എത്തുന്നവർക്ക് സ്ഥിരതാമസത്തിന് 30 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും . ഹൈ സ്‌കില്‍ഡ് ജോലികളിലുള്ളവര്‍ക്ക് 10 വര്‍ഷത്തിന് ശേഷം പിആറിന് അപേക്ഷിക്കാം. പക്ഷേ, അവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടാകരുത്, മൂന്ന് വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചിരിക്കണം, നികുതി കുടിശ്ശികയോ വിസ സംബന്ധമായ പണം കുടിശ്ശികയോ ഉണ്ടാകരുത് തുടങ്ങിയ നിബന്ധനകൾ കൂട്ടിച്ചേർത്തിട്ടുണ്ട് . ഇംഗ്ലീഷ് ഭാഷാ പരീക്ഷയും ലൈഫ് ഇന്‍ ദി യു.കെ പരീക്ഷയും പാസാകണം. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്കും പൊതുസേവന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും കാത്തിരിപ്പ് സമയം കുറയും.

മൊത്തത്തില്‍ രാജ്യത്തിന് സംഭാവന ചെയ്യുന്നവര്‍ക്കും ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍, കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്ത് ആശ്രിതരെ കൊണ്ടുവരുന്നവര്‍ എന്നിവരുടെ കാത്തിരിപ്പ് സമയം കൂടും. പുതിയ നിയമം യുകെയിലെ ഇമിഗ്രേഷന്‍ സിസ്റ്റം കൃത്യമായി പുനഃസംഘടിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ പറയുന്നു, പക്ഷേ വിവിധ സംഘടനകള്‍ ഇത് കുടിയേറ്റക്കാർക്കെതിരെയുള്ള കടുത്ത തീരുമാനമാണെന്ന് വിമര്‍ശിക്കുന്നു.

സർപ്രൈസ് പിറന്നാൾ സമ്മാനമായി മാതാപിതാക്കൾ വാങ്ങിയ കാർ കുറച്ച് ദിവസങ്ങൾ ടാക്‌സ് അടയ്‌ക്കാതെ പോയത് കാരണം 18 -കാരിക്കെതിരെ ക്രിമിനൽ കേസ് ചുമത്തി പിഴ ഈടാക്കി . ദക്ഷിണ വെയിൽസിലെ പോർത്തിൽ ആണ് കുറച്ച് ദിവസങ്ങൾ വെറും £1.67 ടാക്‌സ് അടയ്‌ക്കാതിരുന്നത് മൂലം പെൺകുട്ടി കേസിൽ കുടുങ്ങിയത്. കാർ സ്വന്തം പേരിൽ എത്തിയെന്ന കാര്യം പോലും അറിയാതെ ഇരിക്കുമ്പോഴാണ് തെറ്റ് നടന്നതെന്ന് യുവതി കോടതിയിൽ വിശദീകരിച്ചെങ്കിലും, സിംഗിൾ ജസ്റ്റിസ് പ്രോസീജർ വഴി കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് ശിക്ഷ വിധിക്കുകയായിരുന്നു.

മാതാപിതാക്കൾ മകൾ ഡ്രൈവിങ് ടെസ്റ്റ് പാസാകുമോ എന്നറിയാത്തതിനാൽ 20 പൗണ്ടിന്റെ വാർഷിക ടാക്‌സ് അടയ്ക്കുന്നത് താമസിപ്പിച്ചതായിരുന്നു കുരുക്കായത് . ഏപ്രിൽ–മേയ് മാസങ്ങളിൽ കാർ ടാക്‌സേഷൻ വ്യവസ്ഥ പാലിക്കാത്തത് കൊണ്ടാണ് കേസ് ചുമത്തിയത്. സംഭവം നടന്ന സമയത്ത് കാർ സ്വന്തമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവതി കത്തിൽ പറഞ്ഞു. പക്ഷേ £1.67 അടയ്ക്കാനും ആറുമാസത്തെ കണ്ടീഷണൽ ഡിസ്ചാർജും കോടതി വിധിച്ചു.

കുറഞ്ഞ തുകയിലുള്ള ഇത്തരം കേസുകളിൽ മാനുഷിക പരിഗണന നൽകാത്തത് അനീതിയാണെന്നാണ് കേസിനെ കുറിച്ച് നിരവധിപേർ അഭിപ്രായപ്പെട്ടത്. പ്രതികളുടെ വിശദീകരണ കത്തുകൾ പലപ്പോഴും പ്രോസിക്യൂഷൻ കാണാതിരിക്കുകയും, പൊതു താൽപര്യം പരിശോധിക്കാതെ മജിസ്‌ട്രേറ്റുമാർ കേസുകൾ തീർപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. സമാനമായ മറ്റൊരു കേസും ഈ വർഷം പുറത്തുവന്നതോടെ സർക്കാർ പരിഷ്‌കരണങ്ങൾക്കായി നിർദ്ദേശം തേടിയെങ്കിലും ആറു മാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

പ്രിൻസ് ചാൾസിന്റെ വിവാഹേതരബന്ധം പുറത്തുവന്ന രാത്രിയിൽ ഡയാന രാജകുമാരി ധരിച്ച പ്രശസ്തമായ ‘റിവഞ്ച് ഡ്രസ്’ ഇപ്പോൾ പാരിസിലെ ഗ്രെവിൻ മ്യൂസിയത്തിൽ മെഴുകുപ്രതിമയായി വാർത്തകളിൽ ഇടം പിടിച്ചു . മദാം തുസോയ്‌സ് പോലെ പ്രശസ്തമായ ഈ മ്യൂസിയത്തിൽ ചാൾസ് മൂന്നാമൻ രാജാവിന്റെയും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെയും പ്രതിമകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.

നവംബർ 20-നാണ് പ്രതിമ അനാവരണം ചെയ്തത്. ഇതേ ദിവസം 30 വർഷം മുൻപ് ബിബിസി അഭിമുഖത്തിൽ ഡയാന പറഞ്ഞ “ഈ വിവാഹത്തിൽ ഞങ്ങൾ മൂന്നു പേരുണ്ടായിരുന്നു” എന്ന പ്രസിദ്ധമായ വാക്കുകൾ പുറത്ത് വന്നതും ഇതേ ദിനത്തിലായിരുന്നു. 1994-ൽ വാനിറ്റി ഫെയർ ഗാലയിൽ ഡയാന ധരിച്ച ഈ ഓഫ്ഷോൾഡർ സിൽക് ഗൗൺ അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നത്തെ മൂല്യം ഏകദേശം രണ്ട് ലക്ഷം രൂപയോളം വരുന്ന ഈ വസ്ത്രം പിന്നീട് ലേലത്തിൽ 39,098 പൗണ്ടിന് വിറ്റിരുന്നു. ജനങ്ങളുടെ രാജകുമാരിയായി അറിയപ്പെട്ട ഡയാന 1997-ൽ പാരിസിൽ ഉണ്ടായ വാഹനാപകടത്തിൽ ആണ് മരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ അൻപത് വർഷത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റ നിയമ മാറ്റങ്ങൾ ആഭ്യന്തര മന്ത്രി ശബാന മഹ്മൂദ് പ്രഖ്യാപിച്ചു . പുതിയ രീതിയനുസരിച്ച്, ഇനി കുടിയേറ്റക്കാർക്ക് ഇൻഡെഫിനിറ്റ് ലീവ് ടു റിമെയിൻ (ഐ.എൽ.ആർ.) ലഭിച്ചതുകൊണ്ടു മാത്രം സർക്കാർ ആനുകൂല്യങ്ങളോ മറ്റ് സൗകര്യങ്ങളോ ലഭിക്കില്ല. അവർ ബ്രിട്ടീഷ് പൗരത്വം നേടിയാലാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. 2026 മുതൽ 2030 വരെ ഏകദേശം 1.6 ദശലക്ഷം പേർക്ക് സെറ്റിൽഡ് സ്റ്റാറ്റസ് ലഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ, അവരുടെ അവകാശങ്ങളിലും നിബന്ധനകളിലും വൻ മാറ്റങ്ങൾ വരും. 2023-ൽ ബ്രിട്ടനിലെത്തിയവരിൽ ഇന്ത്യൻ വംശജരാണ് ഏറ്റവും കൂടുതലായതിനാൽ ഈ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ കൂടുതലായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2021 മുതൽ എത്തിച്ചേർന്ന ഏകദേശം രണ്ട് ദശലക്ഷം കുടിയേറ്റക്കാർക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് . ഇവർ ഇനി സ്ഥിരതാമസം നേടാൻ 10 വർഷം കാത്തിരിക്കണം. 2022 മുതൽ 2024 വരെ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിസയിൽ എത്തിയ 6 ലക്ഷത്തിലധികം താഴ്ന്ന വരുമാനക്കാർക്കും അവരുടെ ആശ്രിതർക്കും 15 വർഷം വരെ കാത്തിരിപ്പ് ആവശ്യമായി വരും. സർക്കാർ ആനുകൂല്യങ്ങൾ പലതവണ ഉപയോഗിച്ച് വർക്ക് 20 വർഷവും, വിസാ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി തുടരുന്നവർ ക്ക് 30 വർഷം വരെയും കാത്തിരിക്കേണ്ടി വരും. എന്നാൽ ഇതിനകം സെറ്റിൽഡ് സ്റ്റാറ്റസ് നേടിയവർക്ക് പുതിയ നിയമങ്ങൾ ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .

എന്നാൽ എൻ‌എച്ച്‌എസ് (NHS) ൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും 5 വർഷത്തിനുള്ളിൽ സ്ഥിരതാമസം നേടാൻ ഇളവ് തുടരുമെന്നത് മലയാളികൾക്ക് അനുഗ്രഹമാകും. മലയാളികളിൽ വലിയൊരു വിഭാഗം എൻ‌എച്ച്‌എസിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഈ തീരുമാനം അവർക്ക് വലിയ ആശ്വാസമാണ്. പക്ഷെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി മലയാളിക്ക്‌ ഈ അനൂകൂല്യം ലഭിക്കുകയില്ലെന്നത് കനത്ത തിരിച്ചടിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന ചെയ്യുന്ന ഉയർന്ന വരുമാനക്കാരായ വിദഗ്ധർക്കും സംരംഭകർക്കും 3 വർഷത്തിനുള്ളിൽ തന്നെ ഫാസ്റ്റ്-ട്രാക്ക് സെറ്റിൽമെന്റ് ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. “ബ്രിട്ടനിൽ സ്ഥിരമായി പാർക്കുന്നത് ഒരവകാശമല്ല; അത് ലഭിക്കേണ്ട ഒരു അവസരമാണ്,” എന്നാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് ശബാന മഹ്മൂദ് പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൂന്ന് വർഷം മുമ്പ് ക്രിസ്മസ് ദിനത്തിൽ വാഹനമിടിച്ച് യുവതി മരിച്ച സംഭവത്തിൽ അലക്ഷ്യമായി ഡ്രൈവിംഗിന് മേഴ്‌സിസൈഡ് പോലീസ് ഓഫീസർ സ്കോട്ട് തോമ്സൺ (32) മേൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അടിയന്തിര സേവനത്തിനായി പോകവേ അദ്ദേഹം ഓടിച്ച പെട്രോളിംഗ് കാർ യുവതിയെ ഇടിച്ചതായിരുന്നു അപകടത്തിന് കാരണമെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു .

2022 ഡിസംബർ 24-ന് ലിവർപൂളിലെ ഷീൽ റോഡിലൂടെ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കെയർ ജോലിക്കാരിയായ റേച്ചൽ മൂർനെ (22) പോലീസ് വാഹനം ഇടിക്കുകയായിരുന്നു. ഡർബിയിൽ ജനിച്ച മൂർ ലിവർപൂളിൽ വിദ്യാർത്ഥിനിയായിരുന്നു. സംഭവം നടന്ന സ്ഥലത്തുവച്ച് തന്നെ അവർക്ക് മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു .

അപകടത്തിന് ശേഷം മേഴ്‌സിസൈഡ് പോലീസ് കേസ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC)ന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണവും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായി നടത്തിയ ആലോചനയും കഴിഞ്ഞ് തോമ്സണെതിരെ കുറ്റം ചുമത്തി. അദ്ദേഹം തിങ്കളാഴ്ച മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ്സ് കോടതിയിൽ ഹാജരാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രോസ്‌കൺട്രി റെയിൽ തൊഴിലാളികൾ ഡിസംബറിൽ പ്രഖ്യാപിച്ച പണിമുടക്ക് ക്രിസ്‌മസ് യാത്രകൾക്ക് ഗുരുതരമായ തടസ്സമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ശമ്പള വർധനയും ജീവനക്കാരുടെ കുറവും പരിഹരിക്കാത്തതിനെ തുടർന്ന് ഡിസംബർ 6, 13, 20, 27 തീയതികളിൽ പണിമുടക്കുമെന്ന് ആർ എം റ്റി യൂണിയൻ അറിയിച്ചു. ഈ സമയത്ത് വലിയ തോതിൽ യാത്രക്കാർ ട്രെയിൻ ആശ്രയിക്കുന്നതിനാൽ സർവീസുകൾ നിലയ്ക്കുന്നത് യാത്രാ ക്രമീകരണങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

കമ്പനിയുടെ പുതിയ നിർദ്ദേശം ജീവനക്കാരുടെ ആവശ്യങ്ങൾക്കു പരിഹാരം നൽകുന്നതല്ലെന്നും മുൻപുള്ളതിനേക്കാൾ മോശമായ ഓഫറാണെന്നും ആർ എം റ്റി ജനറൽ സെക്രട്ടറി എഡി ഡെംപ്‌സി ആരോപിച്ചു. സ്റ്റാഫ് കുറവ് കാരണം പല സർവീസുകളും സമ്മർദ്ദത്തിലാണ്, ജോലി സാഹചര്യം കൂടുതൽ പ്രയാസകരമാണെന്നും ജീവനക്കാർ പറയുന്നു. കമ്പനി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതും ശമ്പളത്തിൽ നീതിയില്ലായ്മ തുടരുന്നതുമാണ് പണിമുടക്കിന് കാരണമെന്ന് യൂണിയൻ വ്യക്തമാക്കി.

മാഞ്ചസ്റ്റർ, ലീഡ്സ്, ഷെഫീൽഡ്, കാർഡിഫ്, എഡിൻബറോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ദൈനംദിന സർവീസുകൾ നടത്തുന്ന ക്രോസ്‌കൺട്രി റെയിൽ പ്രവർത്തനം ക്രിസ്‌മസ് കാലത്ത് മണിക്കൂറുകളോളം വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉപഭോക്താക്കളെ ബാധിക്കുന്ന സാഹചര്യം നിരാശാജനകമാണെന്ന് കമ്പനി പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ചർച്ചകൾക്ക് എപ്പോഴും തയ്യാറാണെന്നും ക്രിസ്മസ് യാത്രകൾ തടസ്സപ്പെടാതിരിക്കാൻ ശ്രമിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ ലാൻഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പുതിയ വർഷത്തിന്റെ തുടക്കത്തിൽ വൈദ്യുതി – വാതക നിരക്ക് വർധനവ് നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 0.2% മാത്രമുള്ള വർധനയാണെങ്കിലും കടുത്ത ശൈത്യകാലത്തിൽ ഇത് ഉപഭോക്താക്കൾക്ക് കനത്ത ആശങ്ക സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിന്റെ നയവും പ്രവർത്തന ചെലവുകളും ആണ് ഈ മാറ്റത്തിന് പ്രധാന കാരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

വൈദ്യുതി യൂണിറ്റ് നിരക്കിലാണ് ഏറ്റവും കൂടുതൽ വർധന. ഉപയോഗം കൂടുതലുള്ളവർക്ക് ബിൽ വർധന കൂടുതലായിരിക്കും. സ്ഥിരചാർജുകളും 2–3% വരെ ഉയരുന്നതിനാൽ ഉപഭോക്താക്കൾക്ക് ചെലവ് കുറയ്ക്കാൻ ഫിക്സഡ് താരിഫുകൾ തെരഞ്ഞെടുക്കാനാണ് വിദഗ്ധർ നൽകുന്ന നിർദേശം. അതേസമയം പല കുടുംബങ്ങളുടെയും കടബാധ്യത ഇത് കൂട്ടുമെന്ന വിമർശനം ശക്തമാണ്.

ഏപ്രിൽ മുതൽ വലുതായൊരു നിരക്ക് വർധനവിന് സാധ്യതയുണ്ടെന്നാണ് കൺസൽട്ടൻസി സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. നെറ്റ് സീറോ പദ്ധതികളും വൈദ്യുതി–വാതക ശൃംഖലയുടെ പരിപാലന ചെലവുകളും ഇതിന് കാരണമാകുമെന്ന് അവർ പറയുന്നു. അതേസമയം, വാറ്റ് നീക്കം ചെയ്യുന്നതു പോലുള്ള നടപടികളിലൂടെ സർക്കാർ അധിക സഹായം നൽകിയേക്കാം എന്ന സൂചനയും പുറത്തു വരുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസിൽ നിന്ന് വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർ രാജിവെയ്ക്കുന്നത് റെക്കോർഡ് നിലയിലേക്ക് ഉയർന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . 2024-ൽ മാത്രം 4,880 വിദേശ ഡോക്ടർമാർ രാജ്യം വിട്ടതായി ജനറൽ മെഡിക്കൽ കൗൺസിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തേക്കാൾ 26 ശതമാനത്തിന്റെ വർധനയാണിത്. കുടിയേറ്റക്കാരോട് കാണിക്കുന്ന വെറുപ്പ്, അവർക്കെതിരായ പരാമർശങ്ങൾ, ജോലി സ്ഥലത്തെ മോശം അന്തരീക്ഷം എന്നിവയാണ് ഈ ഒഴുക്കിന് പ്രധാന കാരണം എന്നാണ് എൻ എച്ച് എസ് നേതാക്കളും ജിഎംസിയും വ്യക്തമാക്കുന്നത്.

വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർ ഇല്ലാതെ ബ്രിട്ടനിലെ ആരോഗ്യ സേവനം നിലനിൽക്കാൻ പ്രയാസമാണെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. . കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരുന്ന വംശീയതയും വിദ്വേഷപരവുമായ ഭാഷയും പെരുമാറ്റവുമാണ് പലരെയും രാജ്യം വിടാൻ പ്രേരിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റ് സംഘടനകളും മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രിയായ വെസ് സ്റ്റ്രീറ്റിംഗ് പോലും എൻ എച്ച് എസ് ജീവനക്കാർക്കെതിരെ 1970–80 കാലത്തെപ്പോലെ വംശീയ രാഷ്ട്രീയ പരാമർശങ്ങൾ ഉയരുന്നതായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, പഴയപോലെ വിദേശ ഡോക്ടർമാർ ബ്രിട്ടനിൽ എത്തുന്നില്ല എന്നതും ജിഎംസി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എൻ എച്ച് എസിൽ ജോലിയിലേക്ക് പ്രവേശിക്കാൻ അവസരം കുറയുന്നതാണ് ഇതിന് പ്രധാന കാരണം. വിദേശ ഡോക്ടർമാരെ ആശ്രയിക്കുന്ന ബ്രിട്ടന്റെ ആരോഗ്യ സംവിധാനത്തിന് ഇത് ദോഷകരമാണെന്നും, ജോലിയുമായി ബന്ധപ്പെട്ട നയങ്ങൾ വിദേശ ഡോക്ടർമാരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാകരുതെന്നും ജിഎംസി മുന്നറിയിപ്പ് നൽകി.

RECENT POSTS
Copyright © . All rights reserved