അപ്പച്ചൻ കണ്ണഞ്ചിറ
നോർവിച്ച്: യു കെ യിൽ മക്കളെ സന്ദർശിക്കുവാനും, പേരക്കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിലും, ജ്ഞാനസ്നാനത്തിലും പങ്കുചേരുവാനുമായി നാട്ടിൽ നിന്നെത്തിയ വേളയിൽ, ഹൃദായാഘാതം മൂലം നിര്യാതനായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ടിന് (അപ്പച്ചൻകുട്ടി 73) നോർവിച്ചിൽ അന്ത്യവിശ്രമം ഒരുക്കുന്നു.
അന്ത്യോപചാര തിരുക്കർമ്മങ്ങളിലും, സംസ്ക്കാര ശുശ്രുഷകളിലും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ചാൻസലർ റവ.ഡോ.മാത്യു പിണക്കാട്ട് സഹ കാർമ്മികത്വം വഹിക്കുന്നതാണ്. സെന്റ് ജോർജ്ജ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് അന്ത്യോപചാര തിരുക്കർമ്മങ്ങൾ നടക്കുക. തിരുക്കർമ്മങ്ങൾക്കും, പൊതുദർശ്ശനത്തിനും ശേഷം, നോർവിച്ച് സിറ്റി സിമത്തേരിയിൽ സംസ്ക്കാരം നടത്തുന്നതാണ്.
സെന്റ് തോമസ് സീറോമലബാർ മിഷൻ നോർവിച്ച് വികാരി ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യോപചാര-സംസ്ക്കാര ശുശ്രുഷകൾക്കും, അനുബന്ധ ചടങ്ങുകൾക്കും അജപാലന നേതൃത്വം വഹിക്കും. ഫാ. ഡാനി മോളോപ്പറമ്പിൽ, ഫാ.ഫിലിഫ് പന്തമാക്കൽ, ഫാ.ഇമ്മാനുവേൽ ക്രിസ്റ്റോ നെരിയാംപറമ്പിൽ, ഫാ. ജോസ് അഞ്ചാനിക്കൽ തുടങ്ങിയ വൈദികർ സഹ കാർമ്മികത്വം വഹിക്കുന്നതാണ്. കൂടാതെ സിറോ മലബാർ വൈദികരും, ക്നാനായ ജാക്കോബിറ്റ്, ഓർത്തഡോക്സ് വൈദികരും വിടവാങ്ങൽ ശുശ്രുഷകളിൽ സന്നിഹിതരാവും.
കോട്ടയം തുരുത്തി സ്വദേശിയായ പരേതൻ, ചങ്ങനാശ്ശേരി അതിരൂപതയിലെ, മർത്ത് മറിയം ഫൊറോനാ പള്ളി ഇടവകാംഗമാണ്. ഭാര്യ പരേതയായ ലിസമ്മ സേവ്യർ, തുരുത്തി, കരിങ്ങട കുടുംബാംഗം. അൻസ് സേവ്യർ, നോർവിച്ചിൽ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവർ മക്കളും, ജിൻറ്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), നോർവിച്ചിൽ താമസിക്കുന്ന ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവർ മരുമക്കളുമാണ്. പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവർ സഹോദരങ്ങളും.
ഏറെ സന്തോഷപൂർവ്വം നോർവിച്ചിൽ എത്തുകയും, മലയാളി സമൂഹവും, നാട്ടുകാരും, ബന്ധക്കാരുമായി കുറഞ്ഞ സമയത്തിനിടയിൽ വലിയ സൗഹൃദബന്ധം സൃഷ്ടിക്കുകയും ചെയ്ത സേവ്യറച്ചായൻറെ പെട്ടെന്നുണ്ടായ വേർപാട് കുടുംബാംഗങ്ങളോടൊപ്പം , മലയാളി സമൂഹത്തെയാകെ വേദനിപ്പിച്ചിരിക്കുകയാണ്. പരേതന് അന്ത്യാജ്ഞലി അർപ്പിക്കുന്നതിനും, വിടയേകുന്നതിനുമായി ദേവാലയത്തിൽ പൊതുദർശ്ശനം ക്രമീകരിക്കുന്നുണ്ട്.
നാളെ, ഒക്ടോബർ 29 നു ബുധനാഴ്ച്ച രാവിലെ 11:15 നു അന്ത്യോപചാര തിരുക്കർമ്മങ്ങൾ നോർവിച്ചിൽ ആരംഭിക്കുന്നതും, പൊതുദർശനത്തിനു ശേഷം നോർവിച്ച് സിറ്റി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
Church Address: St George Catholic Church, Sprowston Road, Norwich, NR3 4HZ
Cemetry: Norwich City
(Earlham Cemetery),
Farrow Road, NR5 8AH

ന്യൂസ് ഡെസ്ക് , മലയാളം യുകെ
വിന്ററിന് മുന്നോടിയായി ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ചയും സമ്മറിന് മുന്നോടിയായി മാർച്ചിലെ അവസാനത്തെ ഞായറാഴ്ചയുമാണ് ബ്രിട്ടനിൽ സമയ മാറ്റമുണ്ടാകുന്നത്. പകൽ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായിട്ടും ജനങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനും ആയിട്ടാണ് സമയമാറ്റക്രമം ബ്രിട്ടനിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്.
സമയമാറ്റം ജനങ്ങളുടെ ജീവിതരീതിയിൽ സാരമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നഴ്സുമാർ ഉൾപ്പെടെ രാത്രി ഷിഫ്റ്റ് ചെയ്യുന്നവർ ഇന്ന് ഒരു മണിക്കൂർ അധികം ജോലി ചെയ്യേണ്ടി വരും. ജനങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ ബോഡി ക്ലോക്ക് സമയം മാറ്റത്തോടെ പല രീതിയിലാണ് പ്രതികരിക്കുന്നത്. സമയ മാറ്റത്തിനനുസരിച്ച് തങ്ങളുടെ ജീവിത രീതികൾ ക്രമീകരിക്കാനായിട്ട് ജനങ്ങൾ ഏതാണ്ട് ഒരു മാസം വരെയും എടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
ബെഞ്ചമിൻ ഫ്രാങ്ക്ലിനാണ് പകൽ വെളിച്ചത്തിനനുസരിച്ച് സമയക്രമം മാറ്റുക എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. ഇനി അടുത്ത വർഷം മാർച്ച് അവസാന ഞായറാഴ്ച പുലർച്ചെ 1.00 നാണ് സമയക്രമത്തിൽ മാറ്റം ഉണ്ടാവുക.
അപ്പച്ചൻ കണ്ണഞ്ചിറ
ഗ്ലാസ്ഗോ: ജപ്പാനിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിക്കൊണ്ട് യു കെ ക്കും, ഒപ്പം മലയാളികൾക്കും വീണ്ടും അഭിമാനം പകരുന്ന വിജയവുമായി ടോം ജേക്കബ്. ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിലാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം നിലനിറുത്തിയത്.

മാർഷ്യൽ ആർട്സിൽ ഏറ്റവും ഉയർന്ന റാങ്കിങ് ആയ, എട്ടാം ഡാൻ നേടിയ ടോം, കരാട്ടെ ഗ്രാൻഡ് മാസ്റ്റർ റാങ്കുള്ള വ്യക്തിയാണ്. കരാട്ടേയിലെ പരിചയം, ജ്ഞാനം, കഴിവ്, സാങ്കേതികത്വം, സ്വഭാവം, അച്ചടക്കം, പെരുമാറ്റം അടക്കം വ്യക്തിഗത മാനദണ്ഡങ്ങൾ കണക്കിൽ എടുത്താണ് 8 ഡാൻ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിനു യോഗ്യതയും, തുടർന്നുള്ള ടെസ്റ്റിന് ശേഷമാണ് റാങ്കിങ്ങും പരിഗണിക്കുന്നത്.

കരാട്ടെ ആയോധന കലയിലെ ഏറ്റവും ഉയർന്ന ‘ഹാൻഷി’ സീനിയർ മാസ്റ്റർ തിലകം (മോഡൽ മാസ്റ്റർ ഓഫ് മാസ്റ്റേഴ്സ്) കരസ്ഥമാക്കിക്കൊണ്ടാണ് ടോം ജപ്പാനിൽ നിന്നും, ഗ്ളാസ്ഗോയിലേക്കു മടങ്ങുന്നത്. ഷോട്ടോകാൻ കരാട്ടെ ആഗോള ചെയർമാനായ ഗ്രാൻഡ് മാസ്റ്റർ കെൻജി നുമ്രയുടെ ( 10th ഡാൻ റഡ്ബെൽറ്റ്) കൈകളിൽ നിന്നും ഈ അംഗീകാരം ഏറ്റുവാങ്ങുവാൻ കഴിഞ്ഞത് വലിയ സ്വപ്ന സാക്ഷാൽക്കരമായി എന്ന് ടോം അഭിമാനപൂർവ്വം പറഞ്ഞു. ‘ഹാൻഷി’ അംഗീകാരം നേടിയ ടോമിന്, കരാട്ടെയിലെ ഏറ്റവും ഉയർന്ന റാങ്കായ റെഡ് ബെൽറ്റ് ധരിച്ചു കൊണ്ട് പരിശീലനം നൽകുവാനും കഴിയും.

അടിപതറാത്ത ചുവടുമായി ആയോധനകലയിൽ അജയ്യനായി തുടരുന്ന ‘ഹാൻഷി’ ടോം, കുട്ടനാട്ടിലെ, കിഴക്കിന്റെ വെനീസെന്ന് ഖ്യാതി നേടിയ ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് സ്വദേശിയാണ്. പുരാതനവും പ്രശസ്തവുമായ കാഞ്ഞിക്കൽ (പായിക്കളത്തിലെ കുടുംബാംഗമാണ് ഈ കരാട്ടെ ആയോധന കലയിലെ ലോക ചാമ്പ്യൻ. ഒമ്പതാം വയസ്സിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയ ടോം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം 20 വർഷങ്ങൾക്ക് മുമ്പാണ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തുന്നത്. മാർക്കറ്റിങ്ങിൽ എംബിഎ പോസ്റ്റഗ്രാജുവേഷൻ പഠനത്തിന്നയെത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു.

കഴിഞ്ഞ 40 വർഷമായി ആയോധന കലയിൽ ലോകോത്തര നിലവാരം പുലർത്തുന്ന പരിശീലകരുടെ കിഴിൽ പരിശീലനം തുടരുന്ന ടോം, ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, കരാട്ടേ, എംഎംഎ (മിക്സഡ് മാർഷ്യൽ ആർട്സ് ), കിക്ക് ബോക്സിങ്, മുവായ് തായ്, യോഗ, റെസ്ലിങ്, കളരിപ്പയറ്റ് എന്നീ ആയോധന കലകൾ പരിശീലിപ്പിക്കുന്നുമുണ്ട്. അതുകൂടാതെ ‘ഹാൻഷി’ ടോം, യു കെ ബോക്സിങ് കോച്ച്, വ്യക്തിഗത പരിശീലകൻ എന്ന നിലകളിലും പ്രവർത്തിക്കുന്ന ടോം, യു കെ യിൽ കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്.

അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്ട ഇനമായ കരാട്ടെയിൽ വിജയക്കൊടി വീണ്ടും പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ അഭിമാനമുണ്ടെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്, മികച്ച അനുഭവമായിരുന്നു എന്നും ടോം പറഞ്ഞു. ജപ്പാൻ സന്ദർശനങ്ങൾ ഏറെ ആസ്വദിക്കുവെന്നും, രാജ്യം വളരെ മനോഹരമാണെന്നും അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയ ദാർഢ്യം ഉള്ളവരാണെന്നും ആണ് ഈ ലോക ചാമ്പ്യന്റെ ഭാഷ്യം.

ടെലിഗ്രാഫ് അടക്കം ഇംഗ്ലീഷ് മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ തന്നെ വാർത്ത പബ്ലിഷ് ചെയ്തിട്ടുണ്ട്. കൂടാതെ ടിവി ഇന്റർവ്യൂവിനും ടോമിന് ക്ഷണം വന്നിട്ടുണ്ട്.
ഗ്ലാസ്ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും (എൻഎച്ചസ് കമ്മ്യൂണിറ്റി നേഴ്സ്), അവരുടെ 16 വയസ്സുള്ള മകൻ ലിയോണിനുമൊപ്പം (സ്കോട്ലൻഡ് ബോക്സിംഗ് ചാമ്പ്യൻ) കുടുംബ സമേതം താമസിക്കുന്ന ടോം, തൻ്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു.
ജപ്പാനിലെ ഒകിനാവ കരാട്ടെ ഇൻ്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം 2019-ൽ ആയോധനകലയിൽ യുകെ യുടെ അംബാസഡറും, ഇൻ്റർനാഷണൽ ഷോറിൻ-റ്യൂ റൈഹോക്കൻ അസോസിയേഷൻ്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളുടെയും പുരസ്കാരങ്ങളുടെയും നിറവിൽ യു കെ യിൽ പ്രശസ്തനുമാണ് ടോം ജേക്കബ്. അർപ്പണ മനോഭാവത്തോടെ പരിശീലനം തുടർന്നു പോരുന്ന ടോം ജേക്കബ്, ആഗോളതലത്തിൽ കരാട്ടെയിൽ അജയ്യനായി തുടരാനുള്ള ദൃഢ നിശ്ചയത്തിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജോമി ജോസിന്റെ പിതാവ് ഭരണങ്ങാനം എടപ്പാടി വ്യാളിപ്ലാക്കൽ (പീടികയിൽ) ജോസ് മാത്യു (ബേബിച്ചൻ – 67) നിര്യാതനായി. കഴിഞ്ഞ ദിവസമാണ് ജോസ് മാത്യുവിൻറെ മാതാവ് മേരിക്കുട്ടി മാത്യു നിര്യാതയായത് . ജോസ് മാത്യുവിന്റെയും മാതാവ് മേരിക്കുട്ടി മാത്യുവിന്റെയും മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെൻ്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
ഭാര്യ ജോളി ജോസഫ് ചിമ്പേരി കുര്യൻന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: ജോമി ജോസ് ( യുകെ), ജോബിൻ ജോസ്.
മരുമക്കൾ: ആൻസ് (യുകെ), ഡോണിയ ജോബിൻ.
ജോമി ജോസിന്റെ പിതാവിൻെറയും പിതൃമാതാവിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രണയത്തിന്റെ വേറിട്ട ഭാവങ്ങളുമായി ശ്രദ്ധ നേടി മുന്നേറുകയാണ് കണ്ണാള് മ്യൂസിക് വിഡിയോ. മനസ്സ് നിറയ്ക്കുന്ന ദൃശ്യങ്ങളും ഉള്ളു തൊടുന്ന സംഗീതവുമെല്ലാം പ്രേക്ഷകരിൽ ഒരു പുത്തൻ അനുഭവമാണ് പകരുന്നത്. യുവ സംഗീത സംവിധായകനായ അനന്തു ശാന്തജൻ സംഗീതം,രചന,ആലാപനം എന്നിവ നിർവ്വഹിച്ചു.
നവമി.ആർ.ഗോപൻ നൃത്ത സംവിധാനവും അഭിനയവും നിർവ്വഹിച്ച ഗാനം യൂട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ജിതിൻ ഈപ്പൻ ചാക്കോ (ആലീസിയ 2.0,മുളക്കുഴ )പ്രോഗ്രാമിങ്, റെക്കോർഡിങ്, മിക്സിങ് എന്നിവ നിർവ്വഹിച്ചിരിക്കുന്നു. ശശി കുന്നിട ഓടക്കുഴൽ വായിച്ചിരിക്കുന്നു. അഭിജിത് കൃഷ്ണൻ ഒരുക്കിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് റാഹിൽ രവീന്ദ്രൻ ആണ്.
യുകെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീജ കണ്ണൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവഹിക്കുന്ന നാലാമത്തെ ഷോർട്ട് ഫിലിം ‘ദി ഡാർക്ക് വുഡ്സ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഇംഗ്ലണ്ടിലെ കൊടുംകാടിന് നടുവിൽ മരങ്ങൾക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന ഒരു നിഴൽരൂപത്തിന്റെ നിഗൂഢതയിലാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.
യുകെ മലയാള സിനിമാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അഭിനേതാക്കൾ സിമി ജോസും പാർവതി പിള്ളയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ഹൊറർ ചിത്രത്തിന്റെ ഛായാഗ്രഹണം ലിതിൻ പോൾ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, ഗ്രാഫിക്സ് ആഷിക്ക് അശോക് എന്നിവരാണ്.
പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന മലയാളം ഷോർട്ട് ഫിലിം എന്ന പ്രത്യേകതയുമായി വരുന്ന ‘ദി ഡാർക്ക് വുഡ്സ്’ ഉടൻതന്നെ യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

ഇഷ്ട പ്രണയത്തിന്റെ കഥ പറയുന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം “എന്നും നീയേ “അണിയറയിൽ ഒരുങ്ങുന്നു
പൂർണമായും യുകെയിൽ ചിത്രീകരിച്ച , യൂകെയിലെ ഒരുപിടി കലാകാരന്മാർ അരങ്ങിലും അണിയറയിലും ഒരുപോലെ അണിനിരക്കുന്ന ഈ ഷോർട്ട് ഫിലിം മല്ലു സ്റ്റോറി കഫെയും , ബോൺസ് ഡിജിറ്റൽ ഗാർഡൻ സ്റ്റുഡിയോയും ചേർന്നാണ് നിർമിക്കുന്നത് .ലിനോ ജി അലക്സ് രചനയും സംവിധാനവും കൈകാര്യം ചെയ്യുന്ന ഷോർട്ഫിലിമിൽ സംഗീത സംവിധാനവും ഗാനാലാപനവും ബോണി കുരിയൻ ആണ് , സിനിമാറ്റോഗ്രഫി ജിബിൻ ആന്റണി , അഭിനയിക്കുന്നത് മുഴുവൻ യൂകെയിൽ നിന്നുള്ള പുതുമുഖ താരങ്ങളാണ്.
നവോദയ താരങ്ങളുടെ അഭിനയം മാത്രമല്ല, കഥ പറയുന്ന രീതിയും കാഴ്ചപ്പാടും ഈ ചിത്രത്തിന് പുതുമ നൽകുമെന്നാണ് അണിയറ വിശ്വാസം. ചിത്രീകരണം പൂർത്തിയായി നവംമ്പറിലേക്കു പ്രേക്ഷകരിലേക്ക് എത്തും
പുതുമുഖങ്ങളേയും പരീക്ഷണാത്മകമായ കഥകളേയും മലയാള പ്രേക്ഷകര്‍ എപ്പോഴും ഏറ്റെടുത്തിട്ടുണ്ട്.

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരുക്കിയ ലൊക്കേഷനുകൾ എന്നിവയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ച പ്രൊഡക്ഷൻ ഡിസൈൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും “പാട്രിയറ്റ്” എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.
ജിനു ജോസഫ്, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, ദര്‍ശന രാജേന്ദ്രന്, സെറീന് ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.
ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്സ് – ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
യുകെയിലെ ഒരു പറ്റം കലാകാരന്മാർ മലയാള സിനിമയിലേക്കുള്ള അവരുടെ ആദ്യ ചുവടു വയ്പ്പ് നടത്തുന്നു.
അരങ്ങിലും അണിയറയിലും ഒരുപിടി പുതുമുഖങ്ങൾ അണി നിരക്കുന്ന “കണ്ടൻ ” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പേരുപോലെ തന്നെ വ്യത്യസ്തമായ ഒരു ത്രില്ലെർ ആണ്. ഷോർട്ട് ഫിലിംസിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ജിബിൻ ആന്റണി ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. അലൻ ജെകബ് സിനിമട്ടോഗ്രാഫി നിർവഹിക്കുന്നു.

അഭിനയിക്കുന്നത് യുകെയിലെ പുതുമുഖ കലാകാരന്മാർ ആണ് . ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അടുത്ത വർഷം പകുതിയോടുകൂടി ചിത്രം കേരളത്തിലെയും യൂകെയിലെയും തീയേറ്ററുകൾ റിലീസ് ആകും എന്നാണ് അണിയറയിൽ നിന്നും അറിയാൻ സാധിച്ചത്. പുതുമുഖങ്ങൾ അണിനിരന്ന ഒട്ടനവധി മലയാള ചിത്രങ്ങൾ ചരിത്ര വിജയം നേടിയ മലയാള ചലച്ചിത്ര ചരിത്രത്തിലേക്ക്, ഈ കൊച്ചു ചിത്രം കൂടി എഴുതിച്ചേർക്കപ്പെടട്ടെ. ആശംസകൾ.

വിൽസൺ പുന്നോലി
എക്സിറ്റർ: എക്സിറ്ററിൻ്റെ ഏട്ടൻ രവിയേട്ടൻ നീണ്ട പതിനേഴ് വർഷത്തെ യുകെ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. എക്സിറ്ററിൽ നിരവധി ഏട്ടന്മാർ ഉണ്ടെങ്കിലും സ്വഭാവത്തിലും പ്രവർത്തിയിലും അത് തെളിയച്ച ആ പേരിന് ഏറ്റവും അനുയോജ്യനായ ഏട്ടൻ തന്നെയാണ് എക്സിറ്റർ മലയാളികളുടെ പ്രിയങ്കരനായ രവിയേട്ടൻ.
നീണ്ട നാളത്തെ എക്സിറ്റർ ജീവിതത്തിൽ ഇന്നു വരെയും ആരോടും പരിഭവിക്കാത്ത ഏവരോടും സ്നേഹത്തോടും പുഞ്ചിരിയോടും പെരുമാറിയിരുന്ന രവിയേട്ടൻ വാക്കിലും പ്രവർത്തിയിലും അങ്ങേയേറ്റം ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്ന പാലക്കാടൻ സൗഹൃദത്തിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു.

എക്സിറ്ററിലെ സാമൂഹ്യക സാംസ്കാരിക സംഘടനാ മതപരമായ പ്രവർത്തനങ്ങളിൽ സഹരിച്ചിരുന്ന രവിയേട്ടൻ്റെ വീട് എന്നും ഞങ്ങൾക്ക് സംഘടന സൗഹൃദ മതപരമായ കൂട്ടായ്മകൾക്ക് ഇടത്താവളം ആയിരുന്നു.
അസ്സോസ്സിയേഷൻ തെരെഞ്ഞെടുപ്പുകൾ എത്തുമ്പോൾ എന്നും ചെർമാൻ സ്ഥാനത്തേക്ക് ആദ്യം എത്തുന്ന പേരായിരുന്നു രവിയേട്ടൻ്റെയെങ്കിലും ഒരു പക്ഷെ, എക്സിറ്ററിൽ ആ പദവി സ്നേഹപൂർവ്വം ഏറ്റവും അധികം നിരാകരിച്ച വ്യക്തിയും രവിയേട്ടൻ തന്നെയായിരുന്നുവെന്നതും സത്യം തന്നെ.
പ്രിയതമ ശ്യാമളയുടെ ചിക്സാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന അവരുടെ കുടംബത്തിൻ്റെ എക്സ്റ്ററിൽ നിന്നു വിട പറച്ചിൽ ഞങ്ങൾക്ക് വലിയ നഷ്ടം തന്നെ. ജീവിതത്തിലും പ്രവർത്തിയിലും തൊഴിൽ രംഗത്തും ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും എന്നും മുൻഗണന നല്കിയരുന്ന ശ്യാമളയ്ക്ക് ആര്യോഗ്യം വീണ്ടെടുത്ത് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധിക്കട്ടെയെന്ന് അത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഏക മകൾ ലച്ചുവിനു വിവാഹ മംഗളങ്ങൾ നേരുന്നതിനോടൊപ്പം നാട്ടിൽ സന്തോഷകരമായ ജീവിതം ഉണ്ടാകട്ടെയുന്നു പ്രാർത്ഥിക്കുന്നു.

1990 ൽ കൂട്ടുകാരെ റയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ പോയി അവരോടെപ്പം തന്നെ ബോംബയിലും അവിടെ നിന്നും ഗൾഫിലും എത്തി പ്രവാസ ജീവിതം തുടങ്ങിയ രവിയേട്ടൻ സൗന്ദര്യത്തിനും കലയ്ക്കും സംസ്കാരത്തിനും ആഘോഷങ്ങൾക്കും പേരുകേട്ട കാവശ്ശേരിയിലേക്ക് മടങ്ങുമ്പോൾ അവിടുത്തെ വിശാല വയലേലകളിലേക്കും വേലയുടെയും പൂരത്തിലേക്കും ആഘോഷങ്ങളിലേക്കുമുള്ള തിരികെയെത്തൽ കൂടിയാകും. കുടിയേറ്റ വിരുദ്ധ ചിന്തകൾ അനുദിനം ചൂടേറി വരുന്ന നാട്ടിൽ നിന്നുമുള്ള തിരിച്ചു പോക്ക് ഒരു പക്ഷെ, രവിയേട്ടൻ്റയും കുടംബത്തിൻ്റെ മുമ്പേ നടക്കൽ കൂടിയാകാം.
