UK

കവൻട്രി ∙ ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.

കാരൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ആറിന് കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും, ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കാരൾ ഗാന മത്സരത്തിന്റെ എട്ടാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ട് ഗായകസംഘങ്ങൾ. ‘ജോയ് ടു ദി വേൾഡ്’ സീസൺ 8 ഓൾ യുകെ കാരൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ സാൾട്ലി സെൻറ് ബെനഡിക്ട് സിറോ മലബാർ മിഷൻ ക്വയർ ഗ്രൂപ്പിന് ആയിരം പൗണ്ട് കാഷ് അവാർഡും ‘ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ സിനായ് മാർത്തോമ്മാ ചർച്ച് നോർത്ത് ലണ്ടൻ രണ്ടാം സ്ഥാനവും, മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹെർമോൻ മാർത്തോമ്മാ ചർച്ച് മിഡ്ലാൻഡ്സ് നാലാം സ്ഥാനവും, സെന്റ് ചാവറ സിറോ മലബാർ മിഷൻ ചർച്ച് ക്വയർ അഞ്ചാം സ്ഥാനവും സെന്റ് ഹെലെന ക്വയർ വാറിങ്ടൻ ആറാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്റ്റ് അപ്പിയറൻസ്’ അവാർഡിന് ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ അർഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും ആറും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് പ്രോത്സാഹനമായി ട്രോഫിയും സമ്മാനിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച കാരൾ സന്ധ്യയുടെ ഔപചാരികമായ ഉദ്ഘാടനം തിരി തെളിയിച്ചു കൊണ്ട് റവ. ഫാ. ടോമി എടാട്ട് നിർവഹിച്ചു. മലങ്കര കത്തോലിക്കാ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് ക്രിസ്മസ് സന്ദേശം നൽകി. നടനും സംവിധായകനുമായ ശങ്കർ മുഖ്യാതിഥിയായിരുന്നു.

മലയാള ചലച്ചിത്ര പിന്നണി ഗായകനും കമ്പോസറുമായ ഗോകുൽ ഹർഷൻ, മ്യൂസിക് കംപോസറും സംഗീതജ്ഞനുമായ ആകാശ് ബിനു എന്നിവർ അതിഥികളായി എത്തിയിരുന്നു. കാരൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി. പ്രശസ്ത സംഗീതജ്ഞരായ ഗിരീഷ് മേനോൻ, റോൺ റിച്ചിൽ, ജോയ് തോമസ് തുടങ്ങിയവർ ലൈവ് മ്യൂസിക് ബാൻഡിന് നേതൃത്വം നൽകി.

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ശങ്കർ പണിക്കർ, ആകാശ് ബിനു, ടിന ജിജി, ദീപേഷ് സ്കറിയ, അഡ്വ. ഫ്രാൻസിസ് മാത്യു, രാജേഷ് ജോസഫ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ, ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് ഡയറക്ടർ സുനീഷ് ജോർജ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡ് സീസൺ 9, 2026 ഡിസംബർ 5-ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സിനിമയിൽ അഭിനയിക്കുകയോ സിനിമാ നിർമ്മാണത്തിന്റെ ഭാഗമാകുകയോ ചെയ്യുക എന്നത് കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധി ആളുകളുടെ ദീർഘകാല സ്വപ്നമാണ്. മലയാള സിനിമയ്ക്ക് അനവധി പ്രതിഭകളെ വളർത്തി നൽകിയ പ്രമുഖ സ്ഥാപനമാണ് കലാഭവൻ — ജയറാം, ദിലീപ്, കലാഭവൻ മണി തുടങ്ങിയ പ്രശസ്ത അഭിനേതാക്കളെയും; സിദ്ദിഖ്–ലാൽ, റാഫി–മെക്കാർട്ടിൻ അടക്കമുള്ള ശ്രദ്ധേയ സംവിധായകരെയും; ബെർണി–ഇഗ്‌നേഷ്യസ് തുടങ്ങി രചനാശേഷിയുള്ള സംഗീതസംവിധായകരെയും; സുജാത ഉൾപ്പെടെയുള്ള പ്രശസ്തരായ പിന്നണി ഗായകരെയും കൂടാതെ ടെക്‌നിക്കൽ മേഖലകളിലെ നിരവധിപേർ പ്രവർത്തകരെയും മലയാള സിനിമാ വ്യവസായത്തിന് സംഭാവന ചെയ്ത സ്ഥാപനം.

ഈ സമ്പന്ന പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കൊച്ചിൻ കലാഭവന്റെ യുകെ ഔദ്യോഗിക ഫ്രാഞ്ചൈസായ കലാഭവൻ ലണ്ടൻ, സിനിമാ മേഖലയിലേക്കുള്ള പുതിയ പ്രതിഭകളെ കണ്ടെത്തുകയും അവർക്കു പ്രൊഫഷണൽ പരിശീലനം നൽകുകയും ചെയ്യുന്ന പദ്ധതികൾ ആരംഭിക്കുന്നു.

ഈ പദ്ധതികളുടെ ആദ്യ ഘട്ടമായി, മലയാള സിനിമയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ ലണ്ടനിൽ ഒരു ആക്ടിങ് ആന്റ് ഫിലിം മേക്കിങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. അനവധി ഹിറ്റ് ചിത്രങ്ങൾക്ക് രൂപം നൽകിയ പ്രശസ്ത സംവിധായകൻ ലാൽ ജോസും അദ്ദേഹത്തിന്റെ വിദഗ്ധ ടീമും ഈ വർക്ക്‌ഷോപ്പിന് നേതൃത്വം വഹിക്കുന്നു.

വർക്ക്ഷോപ്പിൽ പരിശീലനം നൽകുന്നവർ:

ഷിജു എം. ഭാസ്ക്കർ — സ്ക്രിപ്റ്റ് റൈറ്റർ & DOP

അരുൺ കുമാർ — സംവിധായകൻ

ശരൻ — നടൻ & ആക്ടിംഗ് ട്രെയ്‌നർ

📅 വർക്ക്‌ഷോപ്പ് തീയതികൾ

2026 ഫെബ്രുവരി 14 & 15
📍 ലണ്ടൻ

വർക്ക്‌ഷോപ്പിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ

Direction

Script Writing

DOP

Acting

Screen Acting Techniques

How to Face an Audition (Audition Tips)

Practical Sessions

ഇതോടൊപ്പം, Short Movie Production സംബന്ധിച്ച പ്രായോഗിക പരിശീലനവും, വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സിനിമാ മേഖലയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള തുടർ മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വർക്ക്‌ഷോപ്പിന്റെ ഭാഗമായി Connecting Actors & Filmmakers എന്ന പ്രത്യേക നെറ്റ്‌വർക്കിംഗ് പരിപാടിയും സംഘടിപ്പിക്കുന്നു . സിനിമയിൽ അഭിനയം, സംവിധാനം, സ്ക്രിപ്റ്റ് റൈറ്റിംഗ്, DOP, എഡിറ്റിംഗ്, പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പ്രധാന അവസരമായിരിക്കും.

സീറ്റുകൾ പരിമിതമാണ് — ദയവായി ഉടൻ രജിസ്റ്റർ ചെയ്യുക.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

ഡയറക്ടർ — കലാഭവൻ ലണ്ടൻ
📞 Mobile: 07841613973
📧 Email: [email protected]

 

വോക്കിംഗ്ഹാം ബറോ കൗൺസിലിലെ ഷിൻഫീൽഡ് നോർത്ത് വാർഡിൽ നടക്കുന്ന ബൈ ഇലക്ഷനിൽ പുതിയ മുഖം വോട്ടെടുപ്പിൽ പ്രത്യക്ഷപ്പെടുന്നു. അലക്സ് നെഴുവിങ്ങൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

അലക്സ്, കേരളത്തിലെ തൃശ്ശൂർ സ്വദേശിയാണ്. ഇപ്പോൾ ഐ.ടി. വിഭാഗത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം, തന്റെ പ്രൊഫഷണൽ പരിചയവും ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലവും പ്രചാരണത്തിലേക്ക് കൊണ്ടുവരുന്നു. മുംബൈയിൽ നിന്ന് ബിരുദം (എഞ്ചിനീയറിംഗ്) പൂർത്തിയാക്കിയ ശേഷം, അദ്ദേഹം യുകെയിലേക്ക് മാറി റീഡിംഗ് സർവകലാശാലയിൽ മാസ്റ്റേഴ്സ് ഡിഗ്രി നേടി.

കുടുംബവും സമൂഹവും അലക്സിന്റെ മൂല്യങ്ങളുടെ കേന്ദ്രമാണ്. ഭാര്യ അന്നയും ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു. ഇരുവരും ചേർന്ന് റീഡിംഗിൽ പഠിക്കുന്ന രണ്ട് മക്കളായ റാഫേൽ, സോഫിയ എന്നിവരെ വളർത്തുകയാണ്. വിദ്യാഭ്യാസം, അവസരം, സമൂഹ പിന്തുണ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അലക്സ് പലപ്പോഴും സംസാരിച്ചിട്ടുണ്ട് — ഇവയാണ് ഷിൻഫീൽഡ് നോർത്ത് പ്രദേശത്തേക്കുള്ള അദ്ദേഹത്തിന്റെ ദർശനത്തെ നയിക്കുന്ന മൂല്യങ്ങൾ.

പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

പ്രാദേശിക സേവനങ്ങളെ ശക്തിപ്പെടുത്തുകയും എല്ലാ നിവാസികൾക്കും ലഭ്യമാക്കുകയും ചെയ്യുക.

കുടുംബങ്ങൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ നൽകുക.

വോക്കിംഗ്ഹാമിലെ വളരുന്ന സമൂഹങ്ങളിൽ നവീകരണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക.

അലക്സ് വിശ്വസിക്കുന്നത്, തന്റെ സാങ്കേതിക പശ്ചാത്തലവും അന്താരാഷ്ട്ര വിദ്യാഭ്യാസ യാത്രയും തൃശ്ശൂരിലെ വേരുകളും ചേർന്ന്, ആധുനിക വെല്ലുവിളികളെ നേരിടാൻ അദ്ദേഹത്തിന് പ്രത്യേകമായ കാഴ്ചപ്പാട് നൽകുന്നു. ഷിൻഫീൽഡ് നോർത്ത് പ്രദേശത്തെ വൈവിധ്യമാർന്ന ശബ്ദങ്ങളെ പ്രതിനിധീകരിച്ച്, സാധാരണ നിവാസികൾക്ക് പ്രയോജനപ്പെടുന്ന പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്.

കൂടുതൽ കൂടുതൽ ലേബർ, ഗ്രീൻ പാർട്ടി പിന്തുണക്കാർ ഇവിടെ റീഫോം പാർട്ടിയെ തടയുന്നതിനായി അവരുടെ വോട്ടുകൾ ലിബറൽ ഡെമോക്രാറ്റുകൾക്ക് നൽകുകയാണ്. ഇത് അലക്സിന്റെ ബൈ ഇലക്ഷൻ പ്രചാരണത്തിന് ശക്തമായ ഗതി നൽകുന്നുവെന്ന് കാണിക്കുന്നു.

ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, വോട്ടർമാരുമായി ബന്ധപ്പെടാനും പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ ഊർജ്ജം കൊണ്ടുവരാനും അലക്സിന്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ദിവസം വോക്കിംഗ്ഹാം ബറോ കൗൺസിലിലെ ഷിൻഫീൽഡ് നോർത്ത് വാർഡിലെ നിവാസികൾക്ക് ഡിസംബർ 11-ന് നടക്കുന്ന ബൈ ഇലക്ഷനിൽ അലക്സ് നെഴുവിങ്ങലിന് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടിയുടെ വനിതാ സമ്മേളനത്തിന്റെ പ്രധാന പരിപാടികളിൽ ട്രാൻസ് സ്ത്രീകൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് പാർട്ടി അറിയിച്ചു. 2025-ൽ യുകെ സുപ്രീം കോടതി സ്ത്രീയെ “ജീവശാസ്ത്രപരമായ ലിംഗം” അടിസ്ഥാനത്തിൽ നിർവചിക്കുന്നുവെന്ന വിധി പ്രസ്താവിച്ചതിനെ തുടർന്ന് നടത്തിയ നിയമപരമായ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പ്രധാന ഹാളിലെ പ്രസംഗങ്ങളും നയ ചർച്ചകളും അടങ്ങിയ ഔപചാരിക സമ്മേളനങ്ങളിൽ പങ്കെടുക്കാനാവില്ലെങ്കിലും, എല്ലാ ലിംഗങ്ങളുടെയും പങ്കാളിത്തം അനുവദിച്ചിട്ടുള്ള ഫ്രിഞ്ച് ഇവന്റുകളിലേക്ക് പ്രവേശനം തുടരും.

സുപ്രീം കോടതി വിധിക്ക് ശേഷം 2025-ലെ വനിതാ സമ്മേളനം റദ്ദാക്കിയ ലേബർ പാർട്ടി, 2026-ലെ സമ്മേളനം പുതുക്കിയ നിബന്ധനകളോടെ നടത്തുമെന്ന് വ്യക്തമാക്കി. സ്ത്രീകളുടെ പ്രധിനിധ്യ കുറവ് പരിഹരിക്കാനും നിയമപരമായ നിർദ്ദേശങ്ങളെ പാലിക്കാനും വേണ്ടിയാണ് ഈ തീരുമാനം എന്നും പാർട്ടി അറിയിച്ചു. മുൻപ്, ട്രാൻസ് സ്ത്രീകൾക്ക് വനിതകൾക്ക് പ്രത്യേകമായുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കാനും ‘ഓൾ-വുമൺ ഷോർട്ട്‌ലിസ്റ്റ്’ പോലുള്ള പ്രത്യേക നടപടികളിൽ ഉൾപ്പെടാനും അവസരം ഉണ്ടായിരുന്നു .

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇക്വാലിറ്റി ആക്ട് എങ്ങനെ പ്രയോഗിക്കണമെന്ന് വ്യക്തമാക്കുന്ന പുതിയ മാർഗനിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. തുല്യതാ കമ്മീഷൻ (EHRC) പുതുക്കിയ കോഡ് ഓഫ് പ്രാക്ടീസ് സർക്കാരിന് സമർപ്പിച്ചെങ്കിലും, അതിന് അനുമതി നൽകുന്നതിൽ വൈകുന്നതായി ആരോപണമുണ്ട്. ഇ എച്ച് ആർ സി മുൻ ചെയർപേഴ്സൺ ബാരോനെസ് ഫാൽക്‌നർ ഈ വൈകിപ്പിക്കൽ വിവിധ സ്ഥാപനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന “ഗ്രേ ഏരിയ” സൃഷ്ടിച്ചുവെന്ന് വിമർശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ടവറിൽ പ്രദർശനത്തിനായി വെച്ചിരുന്ന ബ്രിട്ടന്റെ അമൂല്യമായ കിരീടാഭരണങ്ങൾക്കെതിരെ നാല് പേർ ഭക്ഷ്യവസ്തുക്കൾ എറിഞ്ഞ് നടത്തിയ പ്രതിഷേധം വലിയ വിവാദമായി. ‘ടേക്ക് ബാക്ക് പവർ’ എന്നു വിളിക്കുന്ന സ്വയം പ്രഖ്യാപിത സിവിൽ റെസിസ്റ്റൻസ് ഗ്രൂപ്പിലെ അംഗങ്ങളാണ് കസ്റ്റാർഡും ആപ്പിളും കിരീടം സൂക്ഷിച്ചിരുന്ന ചില്ലുകൂട്ടിലേയ്ക്ക് എറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനാൽ ലോകപ്രശസ്തമായ ജൂവൽ ഹൗസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

23,000-ത്തിലധികം രത്നക്കല്ലുകൾ പതിച്ചിരിക്കുന്ന ഈ കിരീടം ബ്രിട്ടീഷ് രാജകീയ ചടങ്ങുകളുടെ ഏറ്റവും വിലമതിക്കാനാവാത്ത നിധികളിലൊന്നാണ്. 1937-ൽ ജോർജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി നിർമ്മിച്ച ഈ കിരീടം അവസാനമായി രാജാവ് ചാൾസ് മൂന്നാമൻ 2023-ലെ ചടങ്ങുകളിൽ ധരിച്ചിരുന്നു. ചില്ലിനുള്ളിൽ കർശനമായ സുരക്ഷയോടെ പ്രദർശിപ്പിച്ചിരുന്ന ഈ കിരീടത്തിന്മേൽ ഭക്ഷണം എറിയുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘ജനാധിപത്യം തകർന്നു’ എന്നും ‘ബ്രിട്ടൻ തകർന്നു’ എന്നും വിളിച്ചുപറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാർ ആക്രമണം നടത്തിയതെന്ന് വിഡിയോയിൽ കാണുന്നു. രാജ്യത്തിന്റെ “വിലമതിക്കാനാവാത്ത നിധികളിലേക്കാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്ന് ഒരാൾ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ പ്രവർത്തനം വ്യാപക പ്രതിഷേധത്തിനിടയാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെമലയാളികളുടെ ബന്ധുക്കളായവരിൽ  ഒട്ടേറെപ്പേരാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. അതിൽ പ്രമുഖനാണ്  സിബി ജോസഫ് മൂലംകുന്നം

വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ കുട്ടനാടിന്റെ പൊതു രംഗത്ത് സജീവമായ സിബി ജോസഫ് മൂലംകുന്നത്തിന് പൊതുസേവനം എന്നത് എന്നും ആത്മസമർപ്പണത്തിന്റെ പാതയാണ്. 1967ൽ കുട്ടനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായതിനൊപ്പം ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയായും കർഷക കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റായും സേവനമനുഷ്ഠിച്ച അദ്ദേഹം മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും സ്നേഹനിധിയായി മാറിയ പരേതനായ അഡ്വ. എം. സി. ജോസഫ് മൂലംകുന്നത്തിന്റെ പുത്രനായ സിബിയുടെ രാമങ്കരി പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നുമുള്ള കന്നിയങ്കം 2015–2020 ലായിരുന്നു. അന്ന് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച സിബിക്ക് ഇത് രണ്ടാമത്തെ ഊഴമാണ്.

ഇക്കുറി രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും രാമങ്കരി മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചുവരുന്ന സിബി എസ്.ബി കോളേജിലെ തന്റെ ബിരുദപഠന കാലഘട്ടത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി തിളക്കമാർന്ന പ്രവർത്തനമാണ് കാഴ്ചവെച്ചത്. ശേഷം യൂത്ത് കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് നിയോജകമണ്ഡലം ഭാരവാഹി, കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി മെമ്പർ എന്നിങ്ങനെ വിവിധ പദവികൾ അലങ്കരിച്ചു.

 

3 പ്രാവശ്യം രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും (കൺവീനർ) പ്രവർത്തിച്ചിട്ടുണ്ട്.ഡി ബ്ലോക്ക് പുത്തനാറായിരം കായലിലെ നല്ലൊരു കർഷകൻ കൂടിയായ സിബി ജോസഫിനെ സംബന്ധിച്ചിടത്തോളം കുട്ടനാട്ടിലെ നെൽകർഷകർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പ്രധാനം. 2015–20 കാലഘട്ടത്തിൽ താൻ തുടങ്ങിവെച്ച നിരവധിവികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. എ.സി റോഡ് മണലാടി ജംഗ്ഷൻ മുതൽ ആറ്റുതീരം വരെയുള്ള റോഡ്, അവിടെ നിന്ന് മുക്കം റോഡ് എന്നിങ്ങനെ അടിയന്തിരമായി പൂർത്തീകരിക്കേണ്ട ജോലികൾ ഉണ്ട്. ഇതോടൊപ്പം രണ്ടാം വാർഡിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കണം. വാർഡിൽ കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും തോടുകൾ മാലിന്യമുക്തമാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ജനങ്ങളുടെ മറ്റ് വികസനസ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകുകയും വേണം.

ഭാര്യ: ആൻസമ്മ ജോസഫ് (പുളിങ്കുന്ന് ഐ.ടി.ഐ പ്രിൻസിപ്പൽ). മക്കൾ: സാൻജോ (എഞ്ചിനീയർ, യു.എസ്.എ), അജോ, ജിജോ (വിദ്യാർത്ഥി, ഗവ. മോഡൽ എഞ്ചിനിയറിംഗ് കോളേജ്, തൃക്കാക്കര).

സിബി ജോസഫ്  പ്രവാസി മലയാളികളുടെ പ്രിയ സഹോദരനാണ്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ജോസഫ് ചാക്കോ  ന്യൂയോർക്കിലും, ജിമ്മി ജോസഫ്   മൂലംകുന്നം  ബർമിംഗ്ഹാമിലും, റോയ് ജോസഫ്  ലിവർപൂളിലും സ്ഥിരതാമസക്കാരാണ് .  മലയാളം യുകെ  ഡയറക്ടർ ബോർഡ് മെമ്പർ ആയ ജിമ്മി മൂലംകുന്നവും  റോയി മൂലംകുന്നവും  യുകെയിലെ കുട്ടനാട് സംഗമത്തിന്റെ  കമ്മിറ്റി അംഗങ്ങളാണ്.   വിദേശത്ത് പ്രവർത്തിക്കുന്ന സഹോദരങ്ങളുടെ ഈ സാമൂഹിക ഇടപെടലും പിന്തുണയും സിബിയുടെ പൊതു പ്രവർത്തനങ്ങൾക്ക് വലിയ ശക്തിയാണ്  പകർന്ന് നൽകുന്നത് .

യുകെ പൊലീസിന്റെ ഫെയ്സ് റെക്കഗ്നേഷൻ സിസ്റ്റത്തിലുണ്ടായ വംശീയ പക്ഷപാതത്തെ കുറിച്ച് അടിയന്തിര വിശദീകരണം ആവശ്യപ്പെട്ട് ഡേറ്റാ പ്രൊട്ടക്ഷൻ വാച്ച്‌ഡോഗ് രംഗത്തു വന്നു . പൊലിസ് നാഷണൽ ഡേറ്റാബേസിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ചില വിഭാഗക്കാർക്കെതിരെ കൂടുതൽ തെറ്റായ തിരിച്ചറിയൽ ഉണ്ടാക്കിയെന്ന നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ (NPL) കണ്ടെത്തലിനെ തുടര്‍ന്നാണ് ഇൻഫർമേഷൻ കമ്മീഷണേഴ്സ് ഓഫീസ് (ICO) ഹോം ഓഫീസിനോട് അടിയന്തിര നടപടി ആവശ്യപ്പെട്ടത്.

റിപ്പോർട്ടിൽ വെളിപ്പെട്ട കണക്കുകള്‍ ആശങ്ക ഉളവാക്കുന്നതാണ് . വെള്ളക്കാരിൽ 0.04% ആയിരുന്ന തെറ്റായ തിരിച്ചറിയൽ നിരക്ക് ഏഷ്യക്കാരിൽ 4%, കറുത്തവരിൽ 5.5% എന്ന നിലയിലായെന്നും, പ്രത്യേകിച്ച് കറുത്ത സ്ത്രീകളിൽ ഈ നിരക്ക് 9.9% ആയി കുത്തനെ ഉയർന്നതുമായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത്രയും ഗൗരവമായ പക്ഷപാതം ഇതുവരെ തിരിച്ചറിയാതിരുന്നത് നിരാശാജനകമാണെന്ന് ഐ സി ഒ വിമർശിച്ചു.

വിഷയം ഗൗരവത്തോടെ കാണുന്നതായാണ് പുറത്തുവന്ന വിവരങ്ങളോട് ഹോം ഓഫിസ് പ്രതികരിച്ചത് . പുതിയ അൽഗോരിതം പരിശോധിച്ചു വരികയാണെന്നും അതിൽ സ്ഥിതിവിവരം ശാസ്ത്രപരമായ പക്ഷപാതമില്ലെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. അതേസമയം, ഫെയ്സ് റെക്കഗനേഷൻ സിസ്റ്റം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളിൽ കൂടുതല്‍ ജാഗ്രത വേണമെന്ന് പൊലീസ് ആൻഡ് ക്രൈം കമ്മീഷണർമാർ മുന്നറിയിപ്പ് നൽകി. ഷോപ്പിംഗ് സെന്ററുകളും സ്റ്റേഡിയങ്ങളും ഗതാഗതകേന്ദ്രങ്ങളും ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിൽ ഈ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിന് മുൻപ് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ് എന്നും അവർ വ്യക്തമാക്കി.

റൈറ്റ്‌മൂവിന്റെ 2025 ലെ ‘ഹാപ്പി ആറ്റ് ഹോം’ സർവേയിൽ നോർത്ത് യോർക്ക്‌ഷയറിലെ സ്‌കിപ്‌ടൺ ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ വാസസ്ഥലമായി ഒന്നാം സ്ഥാനത്ത് എത്തി. മനോഹരമായ പച്ചപ്പും, സമാധാനപരമായ ഗ്രാമീണ ജീവിതരീതിയും, സൗഹൃദപരമായ സമൂഹവും ഈ പട്ടണത്തെ മുന്നിലെത്തിച്ചതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . റിച്ച്മണ്ട് അപോൺ തേംസും, കാംഡനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ മൂന്നും പ്രദേശങ്ങളും ജീവിത ഗുണനിലവാരത്തിലും സൗകര്യങ്ങളിലും പൊതുജനങ്ങളുടെ സംതൃപ്തിയിലും മികച്ച സ്കോർ നേടിയവയായിരുന്നു.

വെസ്റ്റ് മിഡ്‌ലാൻഡ്സിലെ റാങ്കിംഗിൽ ലീമിംഗ്ടൺ സ്‌പയാണ് 2025ലെ ഏറ്റവും സന്തോഷകരമായ സ്ഥലം. രണ്ടാം സ്ഥാനത്ത് എത്തിയ സ്റ്റാഫോർഡ്‌ഷയറിലെ ലിച്ച്ഫീൽഡ് പൗരന്മാരുടെ ജീവിതസന്തോഷം, സാംസ്കാരിക പൈതൃകം, ലിച്ച്ഫീൽഡ് കത്തീഡ്രൽ പോലുള്ള ആകർഷക കേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉയർന്ന വിലയിരുത്തൽ നേടിയത്. ഇതിനെ തുടർന്നു സ്‌ട്രാറ്റ്ഫോർഡ്-ഓൺ-എവൺ, ശ്രൂസ്ബറി, ടാംവർത്ത് എന്നിവയും മികച്ച റാങ്കുകൾ നേടി.


ദേശീയ തലത്തിൽ ലിച്ച്ഫീൽഡ് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്; വെസ്റ്റ് മിഡ്‌ലാൻഡ്സിൽ രണ്ടാം സ്ഥാനത്തോടൊപ്പം ബ്രിട്ടനിലെ മൊത്തം പട്ടികയിൽ 13-ാം സ്ഥാനവും നേടി. 19,500 -ലധികം പേർ പങ്കെടുത്ത ഈ സർവേയിൽ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ നഗര-ഉപനഗര പ്രദേശങ്ങളിലെ ആളുകളേക്കാൾ കൂടുതൽ സന്തോഷവാന്മാരാണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത് . പ്രായം കൂടുന്തോറും ആളുകൾക്ക് താമസസ്ഥലത്തോടുള്ള തൃപ്തിയും വർധിക്കുന്നുവെന്നതും പഠനം സൂചിപ്പിക്കുന്നു. 18 മുതൽ 24 വയസ്സ് വരെയുള്ളവർ ഏറ്റവും കുറവ് തൃപ്തി പ്രകടിപ്പിച്ചപ്പോൾ, 65 വയസ്സിന് മുകളിലുള്ളവർ ഏറ്റവും സന്തോഷകരമായി ജീവിക്കുന്നവരായിരുന്നു എന്നാണ് സർവേയിലെ കണ്ടെത്തൽ .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ബിനു മാത്യുവിൻറെ സഹോദരൻ പണൂർ കീപ്പച്ചാം കുഴിയിൽ മാത്യു എം കീപ്പച്ചാൻ (കുഞ്ഞ് 73) അന്തരിച്ചു. മൃതദേഹം നാളെ വെള്ളിയാഴ്ച വൈകുന്നേരം 5 – ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 10. 30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11 . 30ന് പാദുവാ സെൻറ് ആൻറണീസ് പള്ളിയിൽ.

ഭാര്യ മറ്റക്കര കീച്ചേരിൽ ആലീസ്. മക്കൾ: അനൂപ് മാത്യു (കാനഡ), അനിറ്റ മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: ജോവാന രാജൻ ( കാനഡ ), ഷാരോൺ ജോസഫ് (ഓസ്ട്രേലിയ).

ബിനു മാത്യുവിൻറെ സഹോദരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പ്രമുഖ മൊബൈൽ നെറ്റ്‌വർക്ക് കമ്പനികളായ O2, വോഡാഫോൺ, EE, ത്രീ എന്നീ സേവനദാതാക്കൾ £1.1 ബില്യൺ തുകയ്ക്കുള്ള കേസ് നേരിടുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലോയൽറ്റി പെനൽറ്റി ക്ലെയിം എന്നറിയപ്പെടുന്ന ഈ കേസിൽ, ലക്ഷക്കണക്കിന് പഴയ ഉപഭോക്താക്കളിൽ നിന്ന് കരാർ കാലാവധി കഴിഞ്ഞിട്ടും ഹാൻഡ്‌സെറ്റ് തുക ഈടാക്കിയതായാണ് ആരോപിക്കപ്പെടുന്നത് . 2015 ഒക്ടോബർ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ എടുത്ത 10.9 ദശലക്ഷം ഫോൺ കരാറുകൾ ഇതിൽ ഉൾപ്പെടുന്നു.

കേസിൽ വിജയിച്ചാൽ ഓരോ കരാറിനും £104 വരെ നഷ്ടപരിഹാരം ലഭിക്കാമെന്നാണ് അറിയാൻ സാധിച്ചത്. ഉപഭോക്തൃ അവകാശ പ്രവർത്തകനായ ജസ്റ്റിൻ ഗട്ട്മാൻ സമർപ്പിച്ച ഈ നിയമനടപടിക്ക് കോംപറ്റിഷൻ അപ്പീൽ ട്രൈബ്യൂണൽ വിചാരണാനുമതി നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും സേവനദാതാക്കൾ നിരക്ക് കുറയ്ക്കാതെ അന്യായമായി അധിക പണം ഈടാക്കിയെന്ന ആരോപണം ഗുരുതരമാണെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് .

അതേസമയം, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന നിലപാടിലാണ് നെറ്റ്‌വർക്ക് കമ്പനികൾ. O2യും EEയും കേസ് അടിസ്ഥനമില്ലാത്തതാണ്‌ എന്ന് അഭിപ്രായപ്പെട്ടു. വോഡാഫോൺ–ത്രീ കമ്പനി കേസിനെ തുടർന്ന് മുന്നോട്ടുള്ള നടപടികൾ പരിഗണിക്കുമെന്ന് അറിയിച്ചു. എല്ലാ യോഗ്യരായ ഉപഭോക്താക്കളും പ്രത്യേകമായി പുറത്തു പോകാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം സ്വമേധയാ ഈ കേസിന്റെ പരിധിയിൽ ഉൾപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Copyright © . All rights reserved