ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം 50 വയസ്സ് പൂർത്തിയായ വ്യക്തി കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ടതിന്റെ ആവശ്യമില്ല. 20 വയസ്സിനു മുൻപ് ഒസിഐ കാർഡ് നേടുന്നവർ 20 വയസ്സ് പൂർത്തിയായ ശേഷം ഒരു തവണ മാത്രം കാർഡ് പുതുക്കിയാൽ മതിയാകും. 20 വയസ്സിനു ശേഷം ഒസിഐ കാര്‍ഡിന് അപേക്ഷ നല്‍കുന്നവർ കാർഡ് ഇത്തരത്തിൽ പുതുക്കേണ്ടതില്ല. പാസ്പോർട്ട് മാറ്റുമ്പോഴെല്ലാം ഒസിഐ കാർഡ് പുതുക്കേണ്ടതില്ല. ഒപ്പം മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.
http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. ഒപ്പം യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. ഈ സൗകര്യം 2021 മെയ് 31 ന് ശേഷം വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി https://ociservices.gov.in/MiscNew.pdf സന്ദർശിക്കുക. 20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ വ്യത്യാസപ്പെടുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് അത്യാവശ്യമാണ്.
ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ പറഞ്ഞതുപോലെ പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലെ നോട്ടീസ് ശ്രദ്ധിക്കുക
https://www.hcilondon.gov.in/docs/1618897004Untitled_19042021_172708.pdf
പുതിയ അപേക്ഷകർ കാലതാമസമോ അപേക്ഷ തള്ളിക്കളയലോ ഒഴിവാക്കാനായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
https://www.hcilondon.gov.in/docs/1605272008Document%20Requirement%2004112020.pdf
കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ നിലവിലെ പാസ്പോർട്ടിന്റെയും ഒസിഐ കാർഡിന്റെയും പകർപ്പുമായി [email protected] ഇമെയിൽ അയക്കാൻ സംവിധാനമുണ്ട്.
ദരിദ്രമായ കുട്ടിക്കാലമായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായതിനാൽ പഠിച്ച് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി നേടിയ പ്രഭു പിന്നീട് ലണ്ടനിലേക്ക് ചേക്കേറിയതാണ് തലവര തന്നെ മാറ്റി മറിച്ചത്. സമ്പന്നരാജ്യമായ ബ്രിട്ടണിലും കോവിഡ് ലോക്ക്ഡൗൺ കാലം പട്ടിണിയുടേതായിരുന്നു പലർക്കും. ഇത്തരത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കും സന്തോഷം നഷ്ടപ്പെട്ട കുട്ടികൾക്കും സഹായമെത്തിക്കൽ ആയിരുന്നു പ്രഭു എന്ന പാലക്കാട്ടുകാരനായ ഈ 34കാരന്റെ നിയോഗം.
വർഷം മാർച്ച് ആദ്യമാണ് പ്രഭു നടരാജൻ എന്ന മലയാളി മെച്ചപ്പെട്ട ജോലിയെന്ന സ്വപ്‌നവുമായി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. അവിടെയെത്തി പത്താംനാൾ ലോക് ഡൗൺ ആരംഭിച്ചു. ജോലിപ്രതീക്ഷ അസ്തമിച്ചെങ്കിലും ആ ലോക്ഡൗൺ പ്രഭുവിന്റെ ജീവിതം ആകെ മാറ്റിമറിച്ചു. കോവിഡ്കാലത്ത് ജനങ്ങളെ സേവിച്ച് ലണ്ടനിലെ താരമാണ് ഇന്ന് അദ്ദേഹം. നേടിയത് നാല് പുരസ്‌കാരങ്ങളാണ്. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണവും.
ഓക്‌സ്‌ഫോർഡ് മെയിൽ എന്ന മാധ്യമസ്ഥാപനം നടത്തിയ മാൻ ഓഫ് ദ ഇയർ എന്ന നോമിനേഷൻ പരിപാടിയിൽ ഒന്നാമതെത്തിയതാണ് പ്രഭുവിനെ രാജ്യം തന്നെ അറിയുന്ന വ്യക്തിയാക്കി മാറ്റിയത്. ബ്രിട്ടന്റെ ചരിത്രത്തിൽ 1,636 പേർക്ക് മാത്രം കിട്ടിയിട്ടുള്ള പോയന്റ് ഓഫ് ലൈറ്റ് അവാർഡും തുടർന്ന് തേടിയെത്തി. പ്രഭുവിന്റെ സേവനങ്ങളെ പ്രശംസിച്ച് വിക്ടോറിയ പ്രെന്റിസ് എംപിയുടെ കത്ത് കിട്ടിയതിന് പിന്നാലെയാണ് അത്താഴവിരുന്നിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണമെത്തിയത്.
ബ്രിട്ടനിലെത്തി ലോക്ഡൗണിൽ കുടുങ്ങിയ പ്രഭുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് നവംബർ 14 എന്ന തീയതിയായിരുന്നു. അന്നായിരുന്നു ഏഴാം വിവാഹവാർഷികം. കൂട്ടുകാരായി ആരുമില്ലെങ്കിലും 15 പായ്ക്കറ്റ് ഭക്ഷണം പ്രഭു വാങ്ങി. കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ആർക്കെങ്കിലും നൽകാനായിരുന്നു പദ്ധതി. ആവശ്യക്കാരുണ്ടെങ്കിൽ ഭക്ഷണം നൽകാമെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. ഒന്നര മണിക്കൂറിലെത്തി നൂറു പേരുടെ വിളികൾ. ഇതോടെയാണ് ഭക്ഷണത്തിനായി കാത്തിരിക്കുന്നവരുണ്ടെന്ന് പ്രഭു തിരിച്ചറിഞ്ഞത്. ഇതോടെ കോവിഡ്കാല സേവനത്തിന് തുടക്കമായി.
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മറ്റ് സേവനങ്ങളും ആവശ്യമുള്ള നിരവധിപേരുണ്ടെന്ന് മനസ്സിലാക്കിയതോടെ അത് സംഘടിപ്പിക്കാനിറങ്ങി. സാന്റാക്ലോസിന്റെയും സൂപ്പർമാന്റെയും ഉൾപ്പെടെ വിവിധ വേഷങ്ങളിട്ട് തെരുവിലിറങ്ങി. പ്രഭുവിന്റെ ലക്ഷ്യമറിഞ്ഞ് നിരവധിപേർ സഹായവുമായെത്തി. 2020ന്റെ അവസാനത്തിൽ മാത്രം 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകൾ പ്രഭു നൽകിയിട്ടുണ്ട്. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ചോക്ലേറ്റുകളും നൽകാറുണ്ട്. സേവനം ഇപ്പോഴും തുടരുന്നു.
ഓക്‌സ്‌ഫോർഡിനടുത്ത് ബാൻബറിയിലാണ് താമസം. അവിടെ വൃദ്ധസദനത്തിൽ കെയർടേക്കറാണ് പ്രഭു. ഭാര്യ ശില്പ അവിടെ മാനേജരും. ഏക മകൻ അദ്വൈതിന് അഞ്ച് വയസ്സ്. പാലക്കാട് ഒലവക്കോട് പരേതനായ നടരാജന്റെയും വിജയലക്ഷ്മിയുടെയും മകനാണ് പ്രഭു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. വീടുകൾതോറും കയറിയിറങ്ങി തുണി വിറ്റാണ് അമ്മ പ്രഭുവിനെ പഠിപ്പിച്ചത്. കോയമ്പത്തൂരിലായിരുന്നു പ്രഭു മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി ചെയ്തിരുന്നത്.
സോണി സ്വാൻസി
പിറന്ന നാടിനു സ്നേഹത്തിൻ്റെ കരുതലുമായി സ്വാൻസിയിലെ മലയാളികൾ. കോവിഡ് മഹാമാരി കൊണ്ട്ബുദ്ധിമുട്ടുന്ന കേരള ജനതയ്ക്കായി ബിരിയാണി ചലഞ്ചിലൂടെ മൂന്ന് ലക്ഷത്തിലധികം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മറ്റുള്ളവർക്ക് മാതൃക ആയി സ്വാൻസി മലയാളികൾ. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് സ്വാൻസിയിലെ ഏകദേശം125 കുടുംബങ്ങളിൽ ഫാമിലി പാക്കറ്റ് ബിരിയാണി വിതരണം ചെയ്തും സ്പോൺസർമാരിലൂടെ പണം സമാഹരിച്ചും 303930രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വാൻസി മലയാളികൾ സംഭാവന ചെയ്തത്.
സ്വാൻസിയിലെ ഒരു സംഘം ചെറുപ്പക്കാർ ഈ സംരംഭവുമായി മുൻപോട്ട് വന്നപ്പോൾ മറ്റുള്ള സംഘടനകളും കുടുംബങ്ങളും പിന്തുണയുമായി എത്തുകയായിരുന്നു. എല്ലാവരും ഒന്ന് ചേർന്നപ്പോൾ നല്ല ഒരു തുക സംഭാവനയായി നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സംഘാടകർ. ഈ നല്ല സംരംഭത്തിന് കൂടെനിന്ന് സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് സ്വാൻസി മലയാളി അസോസിയേഷൻ, മോറിസ്റ്റൻ ബോയ്‌സ് ഗ്രൂപ്പ് മറ്റ് സ്‌പോൺസർമാർ തുടങ്ങിയവർക്ക് അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നതായി ഇതിൻറെ ഭാരവാഹികൾ അറിയിച്ചു.
അമേരിക്കയിലെ കെന്നെസോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുകാരനായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി സ്വന്തമാക്കിയത് ചരിത്രനേട്ടം. 20ാം വയസ്സിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ നിഹാദ് കളത്തിങ്ങൽ ഈ സർവകലാശാലയിൽ ഒന്നാമനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാണ്. 40,000ത്തിലേറെ വിദ്യാർഥികളും 170 ബിരുദ പഠന വകുപ്പുകളും ജോർജിയയിലെ കെന്നെസോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലുണ്ട്. 2021ലെ എല്ലാ പഠന വകുപ്പുകളിലെയും പരീക്ഷ ഫലം എടുത്തുനോക്കിയാൽ ഒന്നാം സ്ഥാനം നിഹാദിനാണ്.
വിഖ്യാതമായ യൂനിവേഴ്സിറ്റി റീജൻറ്സ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് ഈ മിടുക്കൻ. വിദ്യാർഥിയായിരിക്കെത്തന്നെ സർവകലാശാലയിൽ ക്ലാസെടുക്കാനും അവസരം ലഭിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയിൽ പ്രോഗ്രാമറായി പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ബിരുദം പൂർത്തിയാക്കിയതോടെ ഇവിടെ വലിയ ശമ്പളത്തോടെ സ്ഥിരനിയമനവും ലഭിച്ചു.
പഠനച്ചെലവിന് വായ്പയെടുത്ത് കുടിശ്ശികയാവുന്നത് അമേരിക്കയിലെ വിദ്യാർഥികൾക്കിടയിൽ സാധാരണയാണെങ്കിൽ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ സ്കോളർഷിപ്പോടെയായിരുന്നു നിഹാദിെൻറ പഠനം. ഇടക്ക് സ്റ്റേറ്റ് ഹാക്കത്തണിൽ ഒന്നാമതെത്തിയ ടീമിനെ നയിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമിൽ പ്രതിഭ തെളിയിച്ചു. മങ്കട കളത്തിങ്ങൽ പരേതനായ ഷൗക്കത്തലിയുടെയും കൂട്ടിലങ്ങാടിയിലെ ഹാബിദ ഏലച്ചോലയുടെയും മകനാണ്.
ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അന്ന് ബിബിസി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് മേധാവിയായിരുന്ന ടോണി ഹാള്‍ ബ്രിട്ടന്‍ നാഷണല്‍ ഗാലറി ബോര്‍ഡ് ചെയര്‍മാന്‍ പദവി രാജിവെച്ചു. അഭിമുഖത്തിനായി ഡയാനയുടെ വിശ്വാസം സമ്പാദിക്കാന്‍ ബിബിസി ലേഖകന്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന ആരോപണമാണ് കാല്‍നൂറ്റാണ്ടിനുശേഷം ബിബിസി അന്വേഷണ കമ്മീഷന്‍ ശരിവെച്ചിരിക്കുന്നത്. കുറ്റം മൂടിവെയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും ബിബിസിയുടെ തലപ്പത്തുള്ളവര്‍ കൂട്ടുനിന്നതായും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബിബിസി കഴിഞ്ഞദിവസം മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ, ലേഖകന്‍ മാര്‍ട്ടിന്‍ ബഷീര്‍ കുറ്റസമ്മതം നടത്തി ഖേദം പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ടോണി ഹാളിന്റെ രാജി.
1995ലായിരുന്നു ഡയാന രാജകുമാരിയുടെ ഏറെ വിവാദമായ അഭിമുഖം ബിബിസി പുറത്തുവിട്ടത്. ഭര്‍ത്താവ് ചാള്‍സ് രാജകുമാരനുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍, പ്രേമബന്ധങ്ങള്‍ തുടങ്ങിയവ ഡയാന തുറന്നു പറഞ്ഞിരുന്നു.
കോവിഡ് കൂടാതെ ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്, ഇംഗ്ലണ്ടിലെ മുന്‍രാജകുടുംബാംഗം ഡയാനയുടെ വിഖ്യാതമായ ബിബിസി അഭിമുഖമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1995ന്റെ അവസാനത്തോടെ പ്രക്ഷേപണം ചെയ്യപ്പെട്ട അഭിമുഖത്തില്‍ അവര്‍ ചാള്‍സ് രാജകുമാരനുമായുള്ള തന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിനു മറ്റൊരു ബന്ധമുണ്ടെന്നുും തന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ എലിസബത്ത് രാജ്ഞി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്നും ഡയാന ആരോപിച്ചു. ഈ അഭിമുഖത്തെ തുടര്‍ന്ന്, അധികം വൈകാതെ തന്നെ, 1996ല്‍ ചാള്‍സും ഡയാനയും വേര്‍പിരിഞ്ഞു. അടുത്ത വര്‍ഷം, 1997 ഓഗസ്റ്റ് 31ന് ഡയാന പാരീസില്‍ ഒരു കാര്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്, ഒരു അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്.
മാര്‍ട്ടിന്‍ ബഷീര്‍ എന്ന ബിബിസിയുടെ ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് ഡയാന രാജകുമാരിയുമായുള്ള അഭിമുഖം നടത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി കാര്യമായ ബന്ധമോ, ഇത്തരത്തിലുള്ള ഒരു അഭിമുഖം നടത്തിയെടുക്കാന്‍ അവശ്യമായ വ്യക്തികളുമായി അടുപ്പമോ മാര്‍ട്ടിന്‍ ബഷീറിനുണ്ടോ എന്ന കാര്യത്തില്‍ അന്നു തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും ബിബിസിയുടെ പ്രധാന പരിപാടികളില്‍ ഒന്നായ ‘പനോരമ’യിലാണ് ഡയാന അഭിമുഖം ചെയ്യപ്പെട്ടത്. 54 മിനിറ്റുള്ള അഭിമുഖം ടെലികാസ്റ്റ് ചെയ്യ്തത് 1995 നവംബര്‍ 20ന്. അഭിമുഖത്തില്‍ അവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ബ്രിട്ടനെ ഉലച്ചു കളഞ്ഞു. ഡയാന പറഞ്ഞതില്‍ ചിലത്.
ചാള്‍സ് രാജകുമാരന് കൂട്ടുകാരി കമില്ല പാര്‍ക്കര്‍ ബൗള്‍സുമായി (ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ) അവിഹിത ബന്ധമുണ്ട്
താനും വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു
ദാമ്പത്യത്തില്‍ മൂന്നു പേരുണ്ട്
തനിക്ക് ബുലീമിയ രോഗമുണ്ട്, പലപ്പോഴും സ്വയം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്
ഇംഗ്ലണ്ടിന്റെ രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനും എന്ന ഉത്തരവാദിത്വവുമായി ചാള്‍സിനു പൊരുത്തപ്പെടാന്‍ സാധിക്കില്ല
ചാള്‍സ് രാജകുമാരന്റെ സ്റ്റാഫ് തനിക്കെതിരെ ക്യാംപെയിൻ നടത്തുന്നു
ബ്രിട്ടനില്‍ മാത്രം ഇരുപത്തിമൂന്നു ദശലക്ഷം ആളുകളാണ് മാധ്യമ രംഗം കണ്ട ഏറ്റവും വലിയ ‘സ്കൂപ്പ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ അഭിമുഖം കണ്ടത്. ഇന്നും ലോകത്തെ ‘മോസ്റ്റ് വാച്ച്ഡ് പ്രോഗ്രാം’ ആയി തുടരുന്ന അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചു. തുടര്‍ന്ന് ഡിസംബര്‍ 20ന്, എലിസബത്ത് രാജ്ഞി മകന്‍ ചാള്‍സിനും ഭാര്യയ്ക്കും കത്തയച്ചതായി ബെക്കിങ്ഹാം കൊട്ടാരം അറിയിച്ചു. വേർപിരിയണം എന്ന ഉപദേശമായിരുന്നു കത്തില്‍. എലിസബത്ത് രാജ്ഞിയുടെ തീരുമാനം ബ്രിട്ടീഷ് സര്‍ക്കാര്‍ പിൻതാങ്ങുകയും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം 1996 ഓഗസ്റ്റ് 28ന് ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വിശ്വാസപ്രമാണങ്ങള്‍ വിവാഹമോചനം അനുവദിക്കുന്നില്ല എന്നതും ചാള്‍സ് രാജകുമാരന്‍ ‘ക്രൗൺ അപ്പാരെന്റ്റ്’ (കിരീടാവകാശി) ആയതുമായിരുന്നു വിവാഹമോചനത്തിന് കുടുംബം ഉയര്‍ത്തിയ എതിര്‍പ്പ്. പക്ഷേ ഡയാനയുടെ ‘പബ്ലിക്’ വെളിപ്പെടുത്തല്‍ സാമ്പ്രദായിക നിയമങ്ങള്‍ മറികടക്കാന്‍ രാജ്ഞിയെ നിര്‍ബന്ധിതയാക്കി.
ഡയാനയുമായുള്ള അഭിമുഖം താരതമ്യേന ജൂനിയര്‍ ആയ മാര്‍ട്ടിന്‍ ബഷീര്‍ തരപ്പെടുത്തിയത് എങ്ങനെ എന്നതിനെക്കുറിച്ച് ആദ്യമേ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. അതിനു പിന്നില്‍ ചില ‘അണ്‍എത്തിക്കല്‍’ നടപടികള്‍ ഉണ്ടായിരുന്നുവെന്ന സൂചന ആദ്യം ലഭിക്കുന്നത് മാറ്റ് വീസ്ലര്‍ എന്ന ഗ്രാഫിക് ഡിസൈനറില്‍ നിന്നാണ്. അയാളെ ഉപയോഗിച്ചാണ് മാര്‍ട്ടിന്‍ ബഷീര്‍ ചില ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉണ്ടാക്കിയെടുക്കുന്നത്. ഡയാനയുടെയും സഹോദരന്റെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനായി ചില മാധ്യമങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് ഇരുവരുടെയും പേര്‍സണല്‍ സ്റ്റാഫിനെ ഉപയോഗിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സ്റ്റേറ്റ്മെന്റ് ആയിരുന്നു അത്. ഡയാനയുടെ സഹോദരന്‍ ഏള്‍ സ്പെന്‍സറിന്റെ വിശ്വാസം നേടിയെടുക്കനായാണ് മാര്‍ട്ടിന്‍ ബഷീര്‍ ഈ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചത്. ഇത്തരം ‘ഇന്നര്‍ ഇന്‍ഫര്‍മേഷന്‍’ തനിക്കുണ്ടെന്ന് വരുത്തിത്തീര്‍ത്ത ബഷീര്‍, പിന്നീടു പല തവണ ഏള്‍ സ്പെന്‍സറിനെ കാണുകയും അയാള്‍ വഴി സഹോദരി ഡയാനയിലേക്ക് എത്തുകയും ചെയ്തു.
അഭിമുഖം സംപ്രേക്ഷണം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിബിസിയുടെ കറന്റ് അഫയെര്‍സ് മേധാവികളായ ടിം ഗാര്‍ഡാം, ടിം സൂട്ടര്‍ എന്നിവരെ സമീപിച്ച മാറ്റ് വീസ്ലര്‍, മാര്‍ട്ടിന്‍ ബഷീര്‍ തന്നെക്കൊണ്ട് ഉണ്ടാക്കിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ വ്യാജമായിരിക്കാമെന്നും ഡയാനയുമായുള്ള അഭിമുഖം ലഭിക്കാനായി അയാള്‍ അത് ഉപയോഗിച്ചിരിക്കാമെന്നും സംശയം പറയുന്നു. ഇതേ സംശയം താന്‍ മുന്‍പ് പനോരമയുടെ സീരീസ് എഡിറ്റര്‍ സ്റ്റീവ് ഹ്യൂലറ്റിനോട് പറഞ്ഞിരുന്നുവെന്നും അന്ന് അദ്ദേഹം അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉറപ്പു നല്‍കിയതായും വീസ്ലര്‍ പറയുന്നു. പ്രക്ഷേപണം ചെയ്ത അഭിമുഖത്തിന്റെ ഉള്ളടക്കം കണ്ടപ്പോള്‍ വീണ്ടും സംശയം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മാറ്റ് വീസ്ലര്‍ കറന്റ് അഫയെര്‍സ് മേധാവികളെ കണ്ടത്.
ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ആധികാരികതയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, മാര്‍ട്ടിന്‍ ബഷീര്‍ അത് നിഷേധിക്കുകയാണ് ഉണ്ടായത്. അത് താന്‍ ആരെയും കാണിച്ചിട്ടില്ലെന്നും വേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ മാത്രമാണ് കൈയ്യില്‍ കരുതിയതെന്നും മാര്‍ട്ടിന്‍ ബിബിസി നടത്തിയ ഇന്റെര്‍ണല്‍ എന്‍ക്വയറിയില്‍ പറഞ്ഞു. തുടര്‍ന്ന്, ഡിസംബര്‍ 22ന് ഡയാന രാജകുമാരിയുടെ കൈപ്പടയില്‍ എഴുതിയ ഒരു പ്രസ്താവനയിറങ്ങി. ‘മാര്‍ട്ടിന്‍ ബഷീര്‍ എന്നെ ഒരു പേപ്പറും കാണിച്ചിട്ടില്ല. എനിക്ക് അതുവരെ അറിയാത്ത പുതിയ ഇന്‍ഫര്‍മേഷന്‍ ഒന്നും തന്നിട്ടുമില്ല. ‘പനോരമ’യില്‍ ഒരു അഭിമുഖം നല്‍കാന്‍ ഞാന്‍ സമ്മതിച്ചത് ഒരു തരത്തിലുള്ള സമ്മര്‍ദ്ദത്തിന്റെയും പുറത്തല്ല. ആ വിഷയത്തില്‍ ഒരു പശ്ചാത്താപവുമില്ല.’
ലോകം അത് കണ്ടതോടെ ബിബിസി അന്വേഷണം അവസാനിപ്പിച്ചെങ്കിലും മാധ്യമലോകത്ത് ആ സംശയം ഉത്തരം കിട്ടാതെ നിലനിന്നു പോന്നു. മാര്‍ട്ടിന്‍ ബഷീര്‍ കുറച്ചു കാലം ബിബിസിയില്‍ തുടര്‍ന്നു. അതിനു ശേഷം മറ്റു പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്ത് 2016ല്‍ ബിബിസിയുടെ ‘റിലീജ്യന്‍ എഡിറ്റര്‍’ ആയി ചേര്‍ന്നു. ഇതിനിടെ 2007ല്‍ ചാനല്‍ 4 ഒരു ഡോക്യുമെന്ററിക്കായി മാര്‍ട്ടിന്‍ ബഷീര്‍ അഭിമുഖത്തിനോട് അനുബന്ധിച്ച് ബിബിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ രേഖകള്‍ ചോദിക്കുന്നു. ‘അതിപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഇല്ല,’ എന്ന് ബിബിസി ഉത്തരം നല്‍കുന്നു. 2020ല്‍ വീണ്ടും ചാനല്‍ 4 ഇതേ ആവശ്യം ഉന്നയിക്കുന്നു, അപ്പോള്‍ ബിബിസി പറയുന്നു, ‘നിങ്ങള്‍ക്ക് അന്ന് കിട്ടിയ ഉത്തരം തെറ്റാണ്, ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.’
ബഷീര്‍ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടി ഡയാനയുമായുള്ള അഭിമുഖം തരപ്പെടുത്തി എന്ന് ആരോപിച്ച് അവരുടെ സഹോദരന്‍ ഏള്‍ സ്പെന്‍സര്‍ ബിബിസിക്ക് കത്തയച്ചതിനെ തുടര്‍ന്ന്, പനോരമ പരിപാടി ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ തികച്ച 2020 നവംബര്‍ 18ന്, ബിബിസി ഈ വിഷയത്തില്‍ ഒരു സ്വതന്ത്ര പുനര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സുപ്രീം കോടതി മുന്‍ജസ്റ്റിസ് ലോഡ് ഡൈസണെ ദൗത്യം ഏല്‍പ്പിച്ചു.
ആറു മാസങ്ങള്‍ക്കുള്ളില്‍, 2021 മേയ് 14നു മാര്‍ട്ടിന്‍ ബഷീര്‍ ബിബിസിയില്‍ നിന്നും രാജിവച്ചു. കോവിഡ് ബാധയെത്തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജോലിയില്‍ നിന്നും വിട്ടു നിന്നത്. 2021 മേയ് 20നു ഡൈസണ്‍ റിപ്പോര്‍ട്ട് പുറത്തു വന്നു.
ബിബിസിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട്. ബിബിസി നടത്തിയ പ്രാഥമിക അന്വേഷണം തെറ്റായിരുന്നുവെന്നും അതിന്റെ ഭാഗമായി ഏള്‍ സ്പെന്സറിനോട് അവര്‍ സംസാരിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയെടുത്തുവെന്ന് ബഷീര്‍ സമ്മതിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ വിശദീകരണത്തെ വേണ്ട സന്ദേഹത്തോടെയും മുന്‍കരുതലോടെയും (with necessary scepticism and caution) സമീപിക്കാത്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും ഡൈസണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബഷീറിനു അഭിമുഖം ലഭിച്ച രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ബിബിസി മറച്ചു വച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഇതിനെക്കുറിച്ചുള്ള മറ്റു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ ബിബിസി ഒഴിഞ്ഞു മാറിയതും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ‘ന്യായീകരണങ്ങള്‍ക്കപ്പുറത്ത്, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ്യത, സുതാര്യത എന്നിവ പാലിക്കുന്നതില്‍ ബിബിസി പരാജയപ്പെട്ടിരിക്കുന്നു,’ റിപ്പോര്‍ട്ട് പറയുന്നു.
ഡയാനയുടെ മക്കളായ വില്യം, ഹാരി എന്നിവര്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് പ്രതികരണങ്ങളുമായി എത്തി. തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതല്‍ വഷളാക്കുന്നതില്‍ അഭിമുഖത്തിനു വലിയ പങ്കുണ്ടെന്നും അമ്മ ബിബിസിയാല്‍ ചതിക്കപ്പെട്ടുവെന്നും വില്യം പറഞ്ഞു. ‘അവസാന ദിനങ്ങളില്‍ അവര്‍ അനുഭവിച്ച ഭയം, പാരനോയ, ഒറ്റപ്പെടല്‍… ഇതിനെല്ലാം കാരണം ആ അഭിമുഖമാണ്. എല്ലാറ്റിനുപരി, ബിബിസി സത്യസന്ധമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍, താന്‍ ചതിക്കപ്പെട്ടുവെന്ന വിവരം അമ്മയ്ക്ക് മനസ്സിലാകുമായിരുന്നു. അതറിയാതെയാണ് അവര്‍ മരിച്ചത്,’ വികാരഭരിതമായ ഒരു വീഡിയോ സന്ദേശത്തില്‍ വില്യം വെളിപ്പെടുത്തി. ‘ചൂഷണത്തിലും അധാര്‍മികതയിലും ഊന്നിയ ഒരു സംസ്കാരത്തിന്റെ തരംഗങ്ങള്‍’ ആത്യന്തികമായി അമ്മയുടെ ജീവൻ അപഹരിച്ചതായി ഹാരി രാജകുമാരന്‍ പറഞ്ഞു.
മാധ്യമമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലോകത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നായ ബിബിസിയുടെ മേല്‍ ഇത്തരം ഒരു കറ വീണത് ലോകമെമ്പാടും നിന്നും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ‘ഈ വിഷയത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അന്ന് തന്നെ ശ്രമങ്ങള്‍ നടത്തേണ്ടതായിരുന്നു. അന്നറിഞ്ഞ വിഷയങ്ങളെക്കുറിച്ച് സുതാര്യത പുലര്‍ത്തുകയും ആവാമായിരുന്നു. എന്തായാലും രണ്ടു ദശാബ്ദക്കാലം തിരികെ പോയി അതൊന്നും തിരുത്താന്‍ ആവില്ല. നിരുപാധികം മാപ്പ്,’ ചാള്‍സ് രാജകുമാരന്‍, വില്യം, ഹാരി, ഏള്‍ സ്പെന്‍സര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ബിബിസി പറയുന്നു. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയത് താന്‍ കാണിച്ച ഒരു മണ്ടത്തരം ആയിരുന്നുവെന്ന് മാര്‍ട്ടിന്‍ ബഷീറും പറഞ്ഞു. എന്നാല്‍, ഡയാന അഭിമുഖം നല്‍കാന്‍ തീരുമാനിച്ചതിനു അതുമായി ഒരു ബന്ധവുമില്ലെന്നും മാര്‍ട്ടിന്‍ ബഷീര്‍ വ്യക്തമാക്കി.
ലോകമഹായുദ്ധകാലത്തെ ബോംബ് ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് മാര്‍ക്ക് വില്യംസ് ആണ് അറസ്റ്റിലായത്.
ഹാംപ്‌ഷെയറിലുള്ള സഹോദരന്റെ വീടിന് സമീപത്ത് നിന്നാണ് മാര്‍ക്കിന് ബോംബ് കിട്ടിയത്.പഴക്കമേറിയതും ചരിത്രപ്രധാനവുമായ സ്‌ഫോടകവസ്തു കിട്ടിയതിന്റെ ആഹ്‌ളാദത്തില്‍ മാര്‍ക്ക് അതി വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വിപണിയായ ഇബെയില്‍ ബോംബിന്റെ പരസ്യം കണ്ട റാല്‍ഫ് ഷെര്‍വിന്‍ എന്ന സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് ആണ് പൊലീസിനെ വിവരമറിയിച്ചത്. പരസ്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇയാള്‍ മാര്‍ക്കിനെ വിളിച്ച് ബോംബ് കയ്യില്‍ സൂക്ഷിക്കുന്നത് അപകടമാണെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ഇദ്ദേഹം വകവെച്ചില്ല.
ബോംബ് നിര്‍വീര്യമാക്കിയതാണോ എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ബോംബ് ആള്‍പ്പാര്‍പ്പുള്ള സ്ഥലത്ത് കുഴിച്ചിട്ടിരിക്കുകയാണെന്ന മാര്‍ക്കിന്റെ മറുപടി മുന്‍നിര്‍ത്തി റാല്‍ഫ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഇബേയുമായി ബന്ധപ്പെട്ട് മാര്‍ക്കിന്റെ വിലാസം പൊലീസ് കണ്ടെത്തുകയും ബോംബ് കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്തിന് അമ്പത് മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് ബോംബ് കണ്ടെടുക്കുകയുമായിരുന്നു. ബോംബ് നിര്‍വീര്യമാക്കുന്നതിനായി പൊലീസ് കൊണ്ടുപോയി.
സ്‌ഫോടക വസ്തു കൈവശം വെച്ചതിന് മാര്‍ക്കിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.ഇബേയില്‍ അപകടകരമായ വസ്തുക്കളോ ആയുധങ്ങളോ വില്‍ക്കുന്നത് അനുവദനീയമല്ലെന്ന് ഇബേ വക്താവ് അറിയിച്ചു. വിവരം അറിഞ്ഞ ഉടനേ തന്നെ മാര്‍ക്കിന്റെ വിലാസം പൊലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെട്രിസ് ഫിലിപ്പ്
അമ്മേ, ഇന്ന് സൂം ക്ലാസ് ഉണ്ടോ? അച്ചേ, ഇന്ന് സൂം മീറ്റിംഗ് ഉണ്ടോ? അതേ, കഴിഞ്ഞ 2 വർഷമായി വീടുകളിൽ, കുട്ടികളുടെ, ചോദ്യങ്ങൾ സൂംമിനെ കുറിച്ച് ആണ്.കോവിഡ് എന്ന മഹാമാരി വന്നത് കൊണ്ട് വീടുകളിൽ സൂംമിന്റെ ബഹളം കൊണ്ട് അമ്മമാർ ആകുലരാണ്. മക്കൾ കൂടുതൽ ഉള്ളവർക്ക് , സൂം ക്ലാസ്സിൽ പങ്കെടുക്കുവാൻ ആവശ്യമായ മൊബൈൽ ഫോൺ വേണം, അല്ലെങ്കിൽ ലാപ്ടോപ്പ് വേണം. ഓൺലൈൻ ക്ലാസ്സ് ആരംഭിച്ച സമയത്ത് മാതാപിതാക്കൾ ശരിക്കും ആകുലപ്പെട്ടു. 2021 ജൂൺ ആകുമ്പോൾ സ്കൂൾ ഓപ്പൺ ആകും എന്നുള്ള ഒരു ഉറപ്പും ഇല്ലതാനും. അങ്ങനെ വരുമ്പോൾ സൂം ക്ലാസ് തുടരും.
“കള്ളിപൂച്ചേ” ടെ കഥയിലൂടെ, കുടുംബത്തിന്റെ, ഹൃദയം കീഴടക്കിയ, അദ്ധ്യാപകർ, ജൂൺ 1 ന് വീണ്ടും വരുന്നു.
കുടുംബത്തിലെ ജോലി തിരക്കിനിടയിൽ കുട്ടികളുടെ സൂം ക്ലാസിൽ കൂടി ശ്രദ്ധിക്കേണ്ടിവരുന്നതും, മറ്റ് സമയങ്ങളിൽ കുട്ടികളുടെ വീട്ടിനുള്ളിലെ കുസൃതികളും ഒത്തുചേരുമ്പോൾ, പാവം ‘അമ്മമാർ ശരിക്കും വലയുകയാണ്. അപ്പൻ ജോലിക്കു പോകുന്നു, എന്ന പേരിൽ, പലപ്പോഴും, ഈ ക്ലാസ് പരിപാടിയിൽ ശ്രദ്ധിക്കുവാൻ ശ്രമിക്കാറും ഇല്ല. അടുക്കള ജോലിക്കിടയിൽ, മക്കൾ ഓൺലൈൻ ക്ലാസ്സിൽ ശ്രദ്ധിക്കുന്നുണ്ടോ എന്ന്, എത്തിവലിഞ്ഞുനോക്കണം. കൂടാതെ, മറ്റ് വീട്ടു ജോലിയും കൂടിയാകുമ്പോൾ, ‘അമ്മമാർ വലഞ്ഞു കഴിഞ്ഞു. ഇനി അമ്മമാർക്ക് ജോലികൂടി ഉണ്ടെങ്കിൽ ഉള്ള അവസ്‌ഥ, എന്തായിരിക്കും. മക്കൾ മുഴുവൻ സമയവും ഫോണിൽ ആയിരിക്കും.
സ്കൂൾ ഉള്ള കാലത്ത്, കുട്ടികളെ,സ്കൂളിലേക്ക് പറഞ്ഞുവിട്ടാൽ, കുറെ ആശ്വാസം ലഭിക്കുമായിരുന്നു. ഇപ്പോൾ അതും ഇല്ലാതായിരിക്കുന്നു. ശരിക്കും നമ്മുടെ അദ്ധ്യാപകരെ സമ്മതിക്കണം അല്ലെ. വ്യത്യസ്തസ്വഭാവം ഉള്ള 40-50 കുട്ടികളെ നല്ല രീതിയിൽ മാനേജ് ചെയ്യുന്ന നമ്മുടെ അദ്ധ്യാപകർ. അവർക്കു ഒരു വലിയ നമസ്ക്കാരം ഈ അവസരത്തിൽ നൽകുന്നു.
സൂം ക്ലാസ് ആണെങ്കിലും ഹോംവർക്കിന് കുറവില്ലതാനും. അദ്ധ്യാപകർ, അവരുടെ ജോലി കൃത്യമായി ചെയ്യും. എന്നാൽ സ്കൂളിൽ, കുട്ടികൾക്ക് ലഭിക്കുന്ന പഠനമികവ്, ഈ സൂം ക്ലാസ് കൊണ്ട് ലഭിക്കുന്നതുമില്ല താനും. കുട്ടികൾ പരസ്പരം ക്ലാസ്സുകളിൽ വെച്ചുള്ള കൂടിചേരലുകൾ ഈ കോവിഡ് കൊണ്ട് ഇല്ലാതായി. കഴിഞ്ഞ വർഷം ഫസ്റ്റ് സ്റ്റാൻഡേർഡ്ൽ ചേർന്ന കുട്ടികൾക്ക്, തങ്ങളുടെ ക്ലാസ് കുട്ടുകാരെ കാണുവാൻ പോലും പറ്റുന്നില്ല, എന്നത് അവരെ വളരെ സങ്കടത്തിൽ എത്തിക്കുന്നു.
ക്ലാസ്സിൽ പോയി പഠിച്ചാൽ മാത്രമേ കൂടുതൽ അറിവ് ലഭിക്കൂ. തിയറി മാത്രം പഠിച്ചിട്ട് എന്ത് പ്രയോജനം. പ്രാക്ടിക്കൽ കൂടി വേണം. നഴ്സിംങിന് പഠിക്കുന്നവർ കുത്തിവെക്കാൻ പഠിക്കുന്നത് എങ്ങനെ ആണ്. അത് പോലെ ഓരോ വിഷയത്തിനും അതിന്റെതായ പ്രാക്ടിക്കൽ ചെയ്തേ മതിയാകു. ഈ കോവിഡ് കാലത്ത് പഠിച്ചിറങ്ങുന്ന കുട്ടികൾ, ജോലിക്കു ശ്രമിക്കുമ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടും എന്ന് ഉറപ്പാണ്.
സൂം ക്ലാസ് കൊണ്ട് ആകുലപ്പെടുന്ന ‘അമ്മമാരോടൊപ്പം, അപ്പനും കൂടി ഒന്നുചേർന്ന്, സഹായിക്കാം. ഈ കോവിഡ് ഇന്നോ നാളെയോ മാറില്ല എന്ന് ഉറപ്പാണ്. കോവിഡിനൊപ്പം ജീവിക്കാം. ‘അമ്മമാരോടൊപ്പം, മക്കളും അപ്പനും ഒത്തുചേർന്ന്, കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായി നമുക്ക് മാറ്റാം. എല്ലാവർക്കും പുതിയ ഒരു അധ്യയനവർഷത്തിന്റെ ആശംസകൾ. നേരിടാം ഒറ്റകെട്ടായി ഈ മഹാമാരിയിൽ നിന്നുള്ള മോചനത്തിനു വേണ്ടി.
ബേസിൽ ജോസഫ്
ബ്രിട്ടനിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണവിഭവമാണ് ഫിഷ്ആൻഡ് ചിപ്സ്. കാലങ്ങളായി വെള്ളിയാഴ്ചകളിൽ യുകെയിലെ ഭൂരിപക്ഷം ആളുകളും ഇറച്ചി ഒഴിവാക്കി ഫിഷ് ഉപയോഗിക്കുന്നു . ഈശോയുടെ കുരിശുമരണം വെള്ളിയാഴ്ച ആയതിനാൽ ആ ദിവസത്തെ ത്യാഗത്തിന്റെ ദിനമായി കാണുകയും അതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ചകളിൽ ഇറച്ചി ഉപേക്ഷിക്കുക എന്നൊരു ആചാരം ഉടലെടുത്തത്’ .
യുകെയിലെ ഏതു ചെറിയ ടൗണിൽ ചെന്നാൽ പോലും കുറഞ്ഞ പക്ഷം രണ്ടോ മൂന്നോ ഫിഷ് ആൻഡ് ചിപ്‌സ് ഷോപ്പുകൾ എങ്കിലും കാണും. ഇത് ഈ ഭക്ഷണത്തിന്റെ സ്വീകാര്യതയെ ആണ് വെളിവാക്കുന്നത് മുള്ളില്ലാത്ത നീളത്തിലുള്ള ഒരു മീൻ കക്ഷണം പ്രത്യേകം തയാറാക്കിയ ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കുന്നു. പഴംപൊരി ഒക്കെ പോലെ. സാധാരണയായി ഇതിന് ഉപയോഗിക്കുന്ന മീനുകൾ കോഡ്, ഹാഡോക്ക് എന്നിവയാണ്. നല്ല ഫ്രഷ് ആയി വറുത്ത ചിപ്‌സും കൂട്ടിയാണ് സാധാരണ സെർവ് ചെയ്യുക . അതിനാൽ ഫിഷ് ആൻഡ് ചിപ്സ് എന്ന പേരിൽ ഈ വിഭവം അറിയപ്പെടുന്നു. ചിലപ്പോൾ സൈഡ് ഡിഷ് ആയി ഗ്രീൻ പീസ് പുഴുങ്ങി അരച്ചെടുത്തതും, സലാഡും, ടാർ ടാർ സോസുംകൂടി വിളമ്പാറുണ്ട്. ബ്രിട്ടീഷുകാരുടെ റെസിപ്പിയിൽ ചില മാറ്റങ്ങൾ വരുത്തി നമ്മുടേതായ തനി ചില ചേരുവകൾ കൂട്ടിയാണ് ഫിഷ് വറക്കാനുള്ള ബാറ്റർ ഇവിടെ തയ്യാറാക്കിയിക്കുന്നത്.
ചേരുവകൾ
ഫിഷ് – മുള്ളില്ലാത്ത കോഡ്/ഹാഡോക്ക് – 4 പീസ്
പ്ലെയിൻഫ്ലോർ -2 കപ്പ്
പപ്രിക്ക പൗഡർ -1 ടീസ്പൂൺ
ബേക്കിംഗ് പൗഡർ -4 ടീസ്പൂൺ
ഉപ്പ് – ടീ സ്പൂൺ
റൈസ് വിനിഗർ -3 ടീസ്പൂൺ
ഓയിൽ -3 ടീസ്പൂൺ
വാട്ടർ -2 കപ്പ്

പാചകംചെയ്യുന്ന വിധം
ഒരുമിക്സിങ് ബൗളിൽ പ്ലെയിൻ ഫ്ളോർ എടുത്തു അതിലേക്ക് പപ്രിക്ക പൗഡർ ,ഉപ്പ് ,ബേക്കിംഗ് പൗഡർ, ഓയിൽ, റൈസ് വിനിഗർ എന്നിങ്ങനെ ഓരോന്നായി ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കുക .ഇതിലേയ്ക്ക് വെള്ളം അല്പാല്പമായി ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ആക്കിയെടുക്കുക .ഈ ബാറ്ററിൽ മീൻ അൽപനേരം മുക്കിയിടുക. ഒരു പാനിൽ വറക്കുവാൻ ആവശ്യമുള്ള ഓയിൽ ചൂടാക്കി മീൻ ഓരോന്ന് ഓരോന്നായി ചെറു തീയിൽ ഗോൾഡൻ നിറമാകുന്നതു വരെ വറുത്തു എടുക്കുക. ഏകദേശം ഒരു 7 -10 മിനിട്ട് മാത്രമേ മീൻ വേകാൻ എടുക്കയുള്ളു. പാനിൽ നിന്നും മാറ്റി ഓയിൽ വാർന്ന ശേഷം ഒരു സെർവിങ് പ്ലേറ്റിലേയ്ക്ക് മാറ്റി ചിപ്‌സും ചേർത്തുവിളമ്പുക.

ബേസിൽ ജോസഫ്

കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സ്പെയിൻ എടുത്തുകളയുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പിസിആർ പരിശോധന കൂടാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് സർക്കാർ അറിയിച്ചു. ഉത്തരവ് നിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം, യുകെയിൽ നിന്ന് എത്തുന്നവർ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ജർമനി പ്രഖ്യാപിച്ചു. ഇന്ത്യൻ കോവിഡ്-19 വൈറസിന്റെ വ്യാപനം മൂലമാണ് തീരുമാനമെന്ന് ജർമൻ പൊതുജനാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകൾക്കും കാരണം ഇന്ത്യൻ വകഭേദം ആണ്. രോഗവ്യാപനം വേഗത്തിലാണെന്നും ജർമനി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.
ജർമനി, സ്പെയിൻ എന്നിവയുൾപ്പെടെ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് യുകെ സർക്കാർ ഇപ്പോഴും നിർദേശിക്കുന്നുണ്ട്.
അഗര്‍ത്തല: പശ്ചിമേഷ്യയിലേക്കുള്ള കൈതച്ചക്ക, നാരങ്ങ കൈയറ്റുമതി വിജയകമായതിന് പിന്നാലെ, ബ്രിട്ടനിലേക്ക് ചക്ക കയറ്റി അയക്കുമെന്ന് ത്രിപുര ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ഫാനി ഭൂസന്‍ ജമാതിയ. ഇതിന്റെ ആദ്യ പടിയായി പരീക്ഷണാർഥം 350 ചക്കകളുടെ ലോഡ് വ്യാഴാഴ്ച അഗര്‍ത്തലയില്‍ നിന്ന് അയച്ചുവെന്നും ജമാതിയ പറഞ്ഞു.
ത്രിപുര ആദ്യമായാണ് ചക്ക കയറ്റുമതി ചെയ്യുന്നതെന്നും ഇതിന് വലിയ സാധ്യതകളുണ്ടെന്നും സംസ്ഥാന കൃഷി മന്ത്രി പ്രണജിത് സിന്‍ഹ റോയ് പറഞ്ഞു. ” ആദ്യ ലോഡ് ഇതിനകം അയച്ചു. കൈതച്ചക്കക്ക് ശേഷം ഇപ്പോള്‍ ചക്കയും കയറ്റുമതി പട്ടികയില്‍ ഇടംപിടിച്ചു. കര്‍ഷകര്‍, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.” – പ്രണജിത് സിന്‍ഹ റോയ് ട്വീറ്റ് ചെയ്തു.
ഗുവാഹാത്തി ആസ്ഥാനമായുള്ള ഒരു കയറ്റുമതി കമ്പനിക്ക് വിദേശ വ്യാപാരത്തിനുള്ള കരാര്‍ ലഭിച്ചിട്ടുണ്ട്. ചക്ക ഒരെണ്ണത്തിന് 30 രൂപയായി വില നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആദ്യത്തെ ലോഡ് ഗുവാഹത്തിയിലേക്ക് അയച്ചുവെന്നും ഇത് പിന്നീട് ഡല്‍ഹി വഴി ബ്രിട്ടണിലേക്ക് കയറ്റുമതി ചെയ്യുമെന്നും ജമാതിയ കൂട്ടിച്ചേര്‍ത്തു. ട്രയല്‍ റണ്‍ വിജയകരമാണെങ്കില്‍, ഗുവാഹത്തി ആസ്ഥാനമായുള്ള കയറ്റുമതി കമ്പനി ആഴ്ചയില്‍ അഞ്ച് ടണ്‍ ചക്ക ത്രിപുരയില്‍ നിന്ന് വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജമാതിയ പറഞ്ഞു.