ആത്മാവിൽ ആശ്വാസത്തിന്റെ കുളിർ മഴ പെയ്യിക്കുന്ന ഒട്ടനവധി ക്രിസ്‌തീയ ഭക്തി ഗാനങ്ങൾ മലയാളികൾക്കായി പകർന്നു നൽകിയ ഫാ . മാത്യൂസ് പയ്യപ്പിള്ളി MCBS സംഗീതം നൽകി, ജി. ജയചന്ദ്രൻ രചന നിർവഹിച്ച ഈ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തി ഗാനം. “”കാൽവരിയിലെ പൊൻതാരമേ” ഗാന ഭൂഷണം ബിജു കൊച്ചുതെള്ളിയിലിന്റെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു. റിയ കമ്മ്യൂണിക്കേഷൻസ് ബാനറിൽ വിൻസൻ തോമസ് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഡോ . ഷെറിൻ ജോസ് പയ്യപ്പിള്ളി.
ഡോക്ടർ ഷെറിൻ ഒൻപതു വർഷമായി യുകെയിൽ പാത്തോളജി കൺസൽറ്റന്റായി ജോലി ചെയ്തു വരുന്നു. ഡോക്ടർ ഷെറിൻ ചെറുപ്പം മുതലേ ശ്രീമതി ശോഭന കൃഷ്ണമൂർത്തിയുടെ കീഴിൽ സംഗീതം അഭ്യസിക്കുകയും സ്കൂൾ യുവജനോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിൽ കഴിവ് തെളിയിക്കുകയും, ഏഷ്യാനെറ്റ് , ആകാശവാണി മുതലായ ചാനലുകളിൽ പാടുകയും ചെയ്തു വന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആയിരുന്ന ഡോക്ടർ ഷെറിൻ അക്കാലത്ത് ജിംഗിൾസ് പാടുകയും കൈരളി ടിവിയിലെ ഗന്ധർവ സംഗീതത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
പത്തു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഡോക്ടർ ഷെറിൻ ബർമിംഗ്ഹാം സെന്റ് ബെനഡിക്റ്റ് പാരിഷ് ക്വയറിൽ വീണ്ടും പാടിത്തുടങ്ങുകയും പാരിഷിലെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു വരുന്നു. ഒപ്പം ശ്രീമതി ആരതി അരുണിൻെറ ദീക്ഷ സ്കൂൾ ഓഫ് മ്യൂസികിലും കുട്ടികളെ പഠിപ്പിക്കുന്ന ഡോക്ടർ ഷെറിൻ സംഗീതം ഒരു ഉപാസനയായി എടുക്കുന്നു. മാരക രോഗങ്ങളുടെ ത്വരിത ശമനത്തിന് മാനസിക ആരോഗ്യം അനിവാര്യമാണെന്ന് അറിയുന്ന ഡോക്ടർ സംഗീതത്തിന് മാനസികാരോഗ്യം വീണ്ടെടുക്കാൻ ഉള്ള പ്രത്യേക കഴിവിൽ വിശ്വസിക്കുന്നു.
രാജകുടുംബത്തിൽ നിന്ന് ഏൽക്കേണ്ടി വന്ന അവഗണനകളെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലും. ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്ന് മേഗൻ തുറന്നു പറഞ്ഞപ്പോൾ അച്ഛനുമായുള്ള തർക്കത്തെക്കുറിച്ചാണ് ഹാരി വെളിപ്പെടുത്തിയത്. ഒപ്ര വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പ്രതികരിച്ചത്.
2020 ആദ്യം ഹാരിയും മേഗനും രാജകീയ പദവികൾ ഉപേക്ഷിച്ച് മകൻ ആർച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് രാജകുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്തു തുടങ്ങിയത്. അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടാണ് ഇരുവരും വിശദമായി അനുഭവങ്ങൾ പറയുന്നത്.
താൻ ആദ്യമായി ഗർഭം ധരിച്ചപ്പോൾ രാജകുടുംബത്തിലുണ്ടായ ചർച്ചകളും ആശങ്കകളും മേഗൻ വെളിപ്പെടുത്തി. ആർച്ചിയുടെ നിറം എത്രമാത്രം കറുത്തതാകുമെന്ന ചിന്ത അവരെ അലട്ടിയിരുന്നെന്നും ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന് അറിയിച്ചിരുന്നെന്നും മേഗൻ പറഞ്ഞു. അവിടുത്തെ അനുഭവങ്ങൾ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിച്ചു. . മാനസികാരോഗ്യം കൈവിട്ടപ്പോഴും വൈദ്യസഹായം നേടാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു.
കേറ്റ് മിഡിൽടണ്ണിനെ കരയിച്ചതായുള്ള ആരോപണങ്ങൾ നിഷേധിച്ച മേഗൻ കേറ്റ് തന്നെയാണ് കരയിച്ചതെന്ന് പറഞ്ഞു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. ഫളവർ ഗേൾസിന്റെ വസ്ത്രത്തെക്കുറിച്ചുള്ള ഒരു കാര്യം എന്നെ നോവിച്ചു അത് എന്നെ കരയിപ്പിക്കുന്നതായിരുന്നു, മേഗൻ പറഞ്ഞു. ഇതിന് കേറ്റ് പിന്നീട് മാപ്പ് ചോദിച്ചതായും മേഗൻ വെളിപ്പെടുത്തി.
അച്ഛൻ പ്രിൻസ് ചാൾസ് ഇപ്പോൾ തന്റെ ഫോൺകോളുകൾ എടുക്കാറില്ലെന്നും കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ സാമ്പത്തികമായി ഇല്ലാതാക്കിയിരുന്നെന്നും അമ്മ ഡയാന രാജകുമാരിയുടെ പണമാണ് താൻ ആശ്രയിച്ചതെന്നും ഹാരി പറഞ്ഞു. അഭിമുഖത്തിൽ ഇരുവരും സന്തോഷത്തോടെ പറഞ്ഞത് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് മാത്രമാണ്. പെൺകുട്ടിയാണ് വരുന്നതെന്ന് വ്യക്തമാക്കി.
ഈസ്റ്റ് ഹാം: യുകെ മലയാളികൾക്ക് ഇന്ന് വേദനയുടെ മറ്റൊരു വാർത്തയാണ് ഈസ്റ്റ് ഹാമിൽ നിന്നും ഇപ്പോൾ വരുന്നത്. ഈസ്റ്റ് ഹാമിൽ താമസിക്കുന്ന അനിത ജെയ്‌മോഹൻ ഭർത്താവിനെയും രണ്ട് മക്കളെയും വിട്ട് മരണത്തിന് അൽപ്പം മുൻപ് കീഴടങ്ങി. പരേത ആലപ്പുഴ തലവടി സ്വദേശനിയാണ് (സുബ്രഹ്മണ്യപുരം)
കൊറോണയുടെ ജനിതമാറ്റം വന്ന വൈറസിന്റെ രണ്ടാം വരവിൽ ആദ്യം ബാധിച്ചത് കുട്ടികൾക്കായിരുന്നു. തുടർന്ന് ഭർത്താവായ ജെയ്‌മോഹനും കൊറോണ പിടിപെട്ടു. ഡയബെറ്റിക്സ് ഉണ്ടായിരുന്ന അനിതക്ക് കൊറോണ പിടിപെടുകയും രോഗം വഷളായതോടെ ആശുപത്രിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ഡിസംബറിൽ തുടങ്ങിയ രോഗം നാല് മാസത്തെ ആശുപത്രിവാസവും.. പലപ്പോഴായി ചെറിയ പ്രതീക്ഷകൾ നൽകിയെങ്കിലും ഇന്ന് എല്ലാവരുടെയും പ്രാർത്ഥനകളും പ്രതീക്ഷകളും ഫലം കാണാതെ ബന്ധുക്കൾക്ക് ദുഃഖം നൽകി അനിത യാത്രയാകുകയായിരുന്നു.
2006 ജെയ്‌മോഹൻ യുകെയിൽ എത്തുന്നത്. തുടർന്ന് ഭാര്യയായ അനിതയെയും യുകെയിൽ എത്തിച്ചു. ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ മാസ്റ്റർ ഷെഫ് ആണ് പരേതയുടെ ഭർത്താവായ ജെയ്‌മോഹൻ. രണ്ട് ആൺ കുട്ടികൾ.. അതുൽ, അക്ഷയ് എന്നിവർ. രണ്ടു പേരും ആമസോൺ ജീവനക്കാർ ആണ്.
അനിതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടനിലെ ക്രോയിഡണിൽനിന്നും 2014ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മലയാളി നഴ്സ് ബ്രിസ്ബെയ്നിൽ ക്യാൻസർ ബാധിച്ച് മരിച്ചു. കോട്ടയം ജില്ലയിലെ ഉഴവൂർ മഠത്തിൽ വീട്ടിൽ അമ്പിളി ഗിരീഷാണ് (38) മരിച്ചത്. സംസ്കാരം പിന്നീട്. ക്രോയിഡണിലെ എൻഎച്ച്എസ് ആശുപത്രിയിൽ 2008 മുതൽ 2014 വരെ നഴ്സായിരുന്ന അമ്പിളിക്ക് ബ്രിട്ടനിൽ നിരവധി സൃഹൃത്തുക്കളുണ്ട്.
ജീവന്റെ ജീവനായ രണ്ട് കൊച്ചുപെണ്‍കുട്ടികളെയും ഭര്‍ത്താവിനെയും തനിച്ചാക്കിയാണ് അമ്പിളി വെറും മുപ്പത്തിയെട്ടാം വയസ്സില്‍ ജീവിതത്തോട് വിടപറഞ്ഞിരിക്കുന്നത്.
ഉഴവൂര്‍ മഠത്തില്‍ ഗിരീഷിന്റെ ഭാര്യയാണ് പരേത. ബ്രിസ്ബന്‍ പിഎ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്പിളിയും കുടുംബവും യുകെയിലെ ക്രോയിഡോണില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ്. ഏതാനും മാസം മുന്‍പ് കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അമ്പിളി.
റിപ്ലി സ്റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി, മാളു എന്നിവര്‍ മക്കളാണ്. ഉഴവൂര്‍ ശങ്കരശേരില്‍ രാജപ്പന്‍ നായരുടെയും വത്സലകുമാരിയുടെയും പുത്രിയാണ് അമ്പിളി . അനുരാജ് സഹോദരനാണ്. മൃതദേഹം ഉഴവൂരിലേക്കു കൊണ്ട് പോകുന്നതിനു സുഹൃത്തുക്കള്‍ ശ്രമം നടത്തി വരികയാണെന്ന് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
അമ്പിളി ഗിരീഷിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) നിര്യാതനായി. ഉഴവൂർ പയസ് മൗണ്ട് കുളക്കാട്ട് സ്റ്റീഫൻ (എസ്തപ്പാൻ) & ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനാണ് ബൈജു സ്റ്റീഫൻ.
വളരെ ആരോഗ്യവാനായിരുന്ന ബൈജു സ്റ്റീഫന് ശ്വാസകോശ കാൻസർ തിരിച്ചറിഞ്ഞത് ഈ അടുത്തകാലത്താണ്. യുകെയിലെ മലയാളി സംഘടനാ പ്രവർത്തനനത്തിൽ സജീവ അംഗമായിരുന്ന വെയിൽസ് മലയാളികളുടെ വടംവലി ടീമിലെ അംഗവുമാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.
വളരെ അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ഒക്ടോബറിൽ രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് ചികിത്സയിൽ ആയിരുന്ന സ്റ്റീഫന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും ഇന്ന് 1.00am ന് അബർഡോണി ആശുപത്രിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
നഴ്‌സായ ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ ലൈന, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി റേഡിയോഗ്രാഫർ വിദ്യാർത്ഥിനിയാണ്. വിൻസന്റ് സ്റ്റീഫൻ (യു കെ), ബിനു സ്റ്റീഫൻ ( ഹാമിൽട്ടൺ, ക്യാനഡ) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച്.
ബൈജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം ദിനം തന്നെ സന്ദര്‍ശകരെ കറക്കി ഇന്ത്യ കളി സ്വന്തമാക്കി. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-1 നാണ് സ്വന്തമാക്കിയത്.
ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 160 റണ്‍സ് ലീഡിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 54.5 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായി.
പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ന്യൂസിലാന്‍ഡ് ആണ് എതിരാളികള്‍. ജൂണ്‍ 18 മുതല്‍ 22 വരെ ലോര്‍ഡ്‌സ് മൈതാനത്താണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവിചന്ദ്രന്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ഡാനിയേല്‍ ലോറന്‍സ്(95 പന്തില്‍ 50 റണ്‍സ്) മാത്രമാണ് ചെറുത്തുനിന്നത്. ഏഴ് ബാറ്റ്‌സ്ന്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. നായകനുന്‍ ജോ റൂട്ട്(30), ഓലി പോപ്പ്(15), ബെന്‍ ഫോക്‌സ്(13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
സാക്ക് ക്രൗളി(5 ), ഡൊമനിക് സിബ്ലി(3), ജോണി ബയര്‍സ്‌റ്റോ(0), ബെന്‍ സ്‌റ്റോക്‌സ്(2), ഡൊമിനിക് ബെസ്(2), ജാക്ക് ലീച്ച്(2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒരു റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നിന്നു.
അക്ഷര്‍ പട്ടേലിന്റെ നാലാം അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്റെ 30-ാം അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 24 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ച് വിക്കറ്റ് നേടിയത്. 22.5 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയും വാഷിങ്ടണ്‍ സുന്ദറിന്റെ 95 റണ്‍സ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് സന്ദര്‍ശകര്‍ക്കെതിരെ ലീഡുയര്‍ത്താനായത്.
സ്‌കോര്‍: ഇംഗ്ലണ്ട് – ഒന്നാം ഇന്നിങ്‌സ് 205/10
രണ്ടാം ഇന്നിങ്‌സ് 135/10
ഇന്ത്യ ഒന്നാം ഇന്നിങ്‌സ്- 365/10.
മികച്ച വിദ്യാഭ്യസം ലക്ഷ്യമിട്ട് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കൊടി നിരാശയിലും ദുരിതത്തിലും. സ്വന്തം നാടുവിട്ട് അയര്‍ലണ്ടിലെത്തിയ ഇവര്‍ക്ക് ഇനിയും കോളജിന്റെ യൂണിവേഴ്സിറ്റിയുടെയോ പടിവാതില്‍ പോലും കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. അന്യ രാജ്യത്തെ അപരിചിതമായ ഒരിടത്ത് ലഭിച്ച ഒരു മുറിയാണ് ഇവരുടെ കാമ്പസ്. ഭക്ഷണം കഴിക്കുക ,വിരസമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരുക… ഇതുമാത്രമാണ് ഇവിടെ ഇപ്പോള്‍ നടക്കുന്നതത്രെ….!
മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന്.വിദ്യാര്‍ത്ഥികള്‍ ദുരിത പര്‍വ്വത്തിലേക്കാണ് കോവിഡ് ദുരിത കാലത്ത് വന്നെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ ക്ലാസുകളായിട്ടും കനത്ത ഫീസ് ഈടാക്കുന്ന കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും നടപടിയില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഇത് ഇവരുടെ കൂടുതല്‍ ജീവിതം ദുരിതത്തിലാക്കുന്നു. പകര്‍ച്ചവ്യാധി സമയത്ത് അയര്‍ലണ്ടിലേക്ക് വരുന്ന എണ്ണത്തില്‍ കുറഞ്ഞിരുന്നു. ഇത് രാജ്യത്തുടനീളമുള്ള സര്‍വ്വകലാശാലകളുടെയും കോളജുകളുടെയും വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിരുന്നു.
ഈ വര്‍ഷം ഇതുവരെയും കാമ്പസില്‍ പോകാന്‍ കഴിയാത്തവരാണ് ഏറെ വിദ്യാര്‍ഥികളും.വന്‍തുകയാണ് ട്യൂഷന്‍ ഫീസെന്ന പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ കാര്യമായ ട്യൂഷനൊന്നും നടക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു.മാത്രമല്ല ലാബ്, ലൈബ്രറി,ഇന്റര്‍ ആക്ഷന്‍ തുടങ്ങി കാമ്പസ് ലൈഫിന്റെ യാതോരു ത്രില്ലും കിട്ടുന്നില്ല. വിരസമായ ഓണ്‍ലൈന്‍ പഠനം ക്ലാസിലിരുന്നു പഠിക്കുന്നതിന്റെ ഒരു സുഖവും തരുന്നില്ല.എന്നാല്‍ ഫീസിലാകട്ടെ ഒരു കുറവും വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല.
ഒരു റൂമില്‍ തന്നെ ഭക്ഷണവും പഠനവുമായികഴിയുന്ന ഇവര്‍ ഉറക്കത്തിലാണ് പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത്.പാര്‍ട് ടൈം ജോലി ലഭിച്ചേക്കുമെന്ന സ്വപ്നവുംപലരും മാറ്റിവെച്ചുകഴിഞ്ഞു.ജോലി കണ്ടെത്താനായി ഉള്ള ഒരു അവസരമല്ലെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു.
കാമ്പസ് പഠനം ഇല്ലാത്തതിനാല്‍ കോഴ്സും ഇവരെ ബുദ്ധിമുട്ടിക്കുകയാണ്. കോഴ്സിന്റെ ഭാഗമായ പ്രോജക്റ്റുകളും മറ്റും ചെയ്യാന്‍ പലരും പാടുപെടുകയാണ്. കൂടാതെയാണ് അന്യ നാടുകളില്‍ നിന്നും വന്ന് ഒറ്റപ്പെട്ട് കഴിയുന്നതിന്റെ പ്രശ്നങ്ങളും. കാമ്പസ് ഉണ്ടെങ്കില്‍ ഒറ്റപ്പെടലൊന്നും വിദ്യാര്‍ഥികളെ ബാധിക്കില്ല. പഠനവും കാമ്പസ് തമാശകളുമെല്ലാം അവരെ കൂടുതല്‍ ഉല്‍സാഹികളാക്കും. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ വല്ലാത്ത ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് നിരവധി വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ ഇവന്റുകള്‍ ഒന്നിനും സമാനമല്ല. ഒരു സഹപാഠിയെയും അധ്യാപകനെയും പോലും നേരില്‍ക്കാണാതെയുള്ള പഠനം മഹാ ബോറാണെന്നാണ് എല്ലാവരുടെയും അനുഭവം.
ഫീസെങ്കിലും കുറവുണ്ടെങ്കില്‍ അങ്ങനെ ആശ്വസിക്കാം. ഇപ്പോഴതുമില്ല-ഇന്ത്യയില്‍ നിന്നുള്ള 22 കാരിയായ കുശാല്‍ ബഹിര്‍വാനി പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വിദ്യാര്‍ത്ഥി അയര്‍ലണ്ടിലെത്തിയത്. എന്‍യുഐ ഗാല്‍വേയിലെ കെയ്ന്‍സ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യാനാണ് വന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡിന്റെ നിരക്ക് വളരെ കുറവാണെന്ന് കണ്ടതിനാലാണ് ഇവര്‍ ഗോള്‍വേയെ തിരഞ്ഞെടുത്തത്.എന്നാല്‍ ഒരു ദിവസം പോലും കോളജില്‍ പോകാനായിട്ടില്ല.’ഒരു വര്‍ഷത്തെ കോഴ്സിന് ട്യൂഷന്‍ ഫീസ് മാത്രമായി ഏകദേശ 17,300 യൂറോ നല്‍കി .താമസത്തിനായി 12,000 യൂറോയിലധികവും ചെലവിട്ടു. വിസ ഡോക്യുമെന്റേഷനായി മറ്റൊരു 1,000 യൂറോ കൂടി നല്‍കേണ്ടി വന്നു.അതിനാല്‍ ആകെ ഇതിനകം 30,000 യൂറോ ചെലവിട്ടു.
കാമ്പസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കുശലിന് കഴിഞ്ഞ വേനല്‍ക്കാലത്ത് കോളേജില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു.താമസ സൗകര്യങ്ങള്‍ നേരത്തേ ബുക്ക് ചെയ്യണമെന്നും ഇന്‍-ബില്‍റ്റ് കാമ്പസ് പഠനം തുടങ്ങണമെന്നും നിര്‍ദ്ദേശം ലഭിച്ചു. അതനുസരിച്ചാണ് കാര്യങ്ങളെല്ലാം ചെയ്തത്. എന്നാല്‍ ക്ലാസൊന്നുമുണ്ടായില്ല.
ഹൈബ്രിഡ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 50% ഓണ്‍ലൈനും 50% കാമ്പസ് ക്ലാസുകളും വേണമെന്നാണ് ആവശ്യമെന്ന് കുശാല്‍ പറഞ്ഞു.”എന്നാല്‍ കോളേജ് ഇപ്പോള്‍ ഒന്നിനും തയ്യാറാകുന്നില്ല.ഇമെയിലിലൂടെ ഒട്ടേറെ അനുമോദനങ്ങളെത്തുന്നതല്ലാതെ യാതൊന്നും കോളജ് ചെയ്യുന്നില്ല”.
വന്‍തുക ഫീസിനത്തില്‍ നല്‍കി അയര്‍ലണ്ടിലെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ക്ലാസുകള്‍ നല്‍കാത്തത് വലിയ വഞ്ചനയാണെന്ന് എന്‍യുഐഗോള്‍വേയിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റാണ് പാദ്രിക് ടോമി പറഞ്ഞു.
ഐറിഷ് ,യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ വലിയ കൂടിയ തുകയാണ് ഇവര്‍ ഫീസായി നല്‍കുന്നത്.
ഓണ്‍ലൈനില്‍ പഠിക്കാനായിരുന്നെങ്കില്‍ അവരുടെ നാട്ടില്‍ നിന്നും അതാകുമായിരുന്നില്ലേയെന്ന ചോദ്യവും ഇദ്ദേഹം ഉന്നയിക്കുന്നു. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെ താമസൗകര്യം ഉറപ്പാക്കിച്ചത് എന്തിനായിരുന്നുവെന്നും ഇദ്ദേഹം ചോദിക്കുന്നു.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല.’തോന്നുന്നത് വാങ്ങുന്ന രീതിയാണ് നിലനില്‍ക്കുന്നത്.
എന്‍യുഐ ഗോള്‍വേയോ ഐറിഷ് യൂണിവേഴ്സിറ്റി അസോസിയേഷനോ ഈ വിഷയത്തില്‍ പ്രത്യക്ഷമായി പ്രതികരിച്ചില്ല.
‘ കാമ്പസ് പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തതിലുള്ള വിദ്യാര്‍ത്ഥികളുടെ നിരാശയില്‍ സര്‍വകലാശാലയും പങ്ക് ചേരുന്നു.കമ്മ്യൂണിറ്റിയുടെ സുരക്ഷയാണ് ഞങ്ങളുടെ ഒന്നാം നമ്പര്‍ മുന്‍ഗണന.കോണ്‍ടാക്റ്റുകള്‍ കഴിയുന്നത്ര കുറയ്ക്കാനും കഴിയുന്നത്ര ഓണ്‍ലൈനില്‍ പ്രവര്‍ത്തനം നിലനിര്‍ത്താനും നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്.ദേശീയ സാഹചര്യം ഈ വര്‍ഷം കൂടുതല്‍ കാമ്പസ് സമയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷവും വിദ്യാര്‍ഥി ജീവിതത്തിന്റെ സാമൂഹിക വശങ്ങള്‍ വെട്ടിക്കുറച്ചതില്‍ ഖേദിക്കുന്നു.പൊതുജനാരോഗ്യ ഉപദേശം പാലിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി” എന്നൊരു കുറിപ്പിലാണ് സര്‍വ്വകലാശാലകള്‍ വിശദീകരണം നല്‍കുന്നത്.
അയര്‍ലണ്ടിലെ മിക്ക കാമ്പസുകളിലും എത്തപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമാനമായ അനുഭവമാണ് പങ്ക് വെയ്ക്കുന്നത് .കോവിഡ് പ്രതിസന്ധിയ്ക്ക്ശേഷം വിദേശപഠന മോഹങ്ങള്‍ക്കായി പറന്നെത്തിയാല്‍ മതിയെന്നാണ് ഇവിടെയെത്തിയ ഒന്നടങ്കം വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെടുന്നത്.
ന്യൂഡല്‍ഹി: ഓ സി ഐ കാർഡുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളൾക്ക് അത്ര സുഖമുള്ള വാർത്തയല്ല ഇപ്പോൾ പുറത്തുവരുന്നത്. ആദ്യമുണ്ടായിരുന്ന പല ആനുകൂല്യങ്ങളും പലപ്പോഴായി ചുരുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. ഇരട്ട പൗരത്വം എന്ന് തുടങ്ങിയ ചിന്തകളും വാർത്തകളും അകാല ചരമം പ്രാപിച്ചു എന്ന് വേണം കരുതാൻ. ആരെയും പിടിച്ചു കുറ്റവാളിയാക്കാൻ കഴിവുള്ള പോലീസ് സംവിധാനവും രാഷ്ട്രീയ നേതൃത്വവും ഉള്ള നമ്മുടെ നാട്ടിൽ പോകുമ്പോൾ തടി കേടാകാതെയിരിക്കാൻ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓ സി ഐ കാർഡുള്ളവർ പാലിക്കേണ്ട പുതിയ സർക്കാർ നിർദ്ദേശങ്ങൾ ഇനി പറയുന്നവയാണ്.
വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍) തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനങ്ങള്‍, മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.
ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.
ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് എത്രപ്രാവശ്യം ഇന്ത്യയില്‍ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും. എന്നാല്‍, മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനും വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസില്‍നിന്നോ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നോ പ്രത്യേകാനുമതി വാങ്ങണം എന്ന് നിഷ്‌കർഷിക്കുന്നു. മറ്റാവശ്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ പ്രത്യേകാനുമതി ആവശ്യമില്ല എന്നും അറിയിപ്പിൽ പറയുന്നു.
ഒ.സി.ഐ. കാര്‍ഡുടമകള്‍ ഇന്ത്യയില്‍ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാല്‍, ജോലിയും സ്ഥിരംതാമസവും മാറുമ്പോള്‍ അക്കാര്യം അറിയിക്കണം.
ആഭ്യന്തര വിമാന ടിക്കറ്റുകള്‍, ദേശീയോദ്യാനങ്ങള്‍,സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാര്‍ഡുകാരില്‍നിന്ന് ഈടാക്കാവൂ എന്ന നിർദ്ദേശവും ഉണ്ട്.
അവര്‍ക്ക് ഇന്ത്യയില്‍ വസ്തുക്കള്‍ വാങ്ങാനും വിവിധ ജോലികള്‍ ചെയ്യാനുമുള്ള അവകാശം തുടരും. ഇനി എന്തൊക്കെ മാറ്റങ്ങൾ വരും എന്ന് കാത്തിരുന്നു കാണേണ്ടിവരും.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഒരു വർഷമായി കൊറോണാ വൈറസിനെതിരെയുള്ള അതിജീവനത്തിന്റെ മുന്നണി പോരാളികളായ നേഴ്സുമാരുടെ 1 % നിർദ്ദിഷ്ട ശമ്പള വർദ്ധനവിനെതിരെ പ്രതിഷേധവുമായി കൂടുതൽ നഴ്സിങ് യൂണിയനുകൾ രംഗത്തെത്തി. സർക്കാരിനെ സമ്മർദത്തിലാക്കി കൂടുതൽ നഴ്സിംഗ് യൂണിയനുകൾ സമരമുഖത്ത് അണിചേരുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . രാജ്യത്തെ അക്ഷരാർത്ഥത്തിൽ കൊറോണ വൈറസിൽ നിന്നും സുരക്ഷിതമായി തങ്ങളുടെ അംഗങ്ങൾ സംരക്ഷിക്കുകയായിരുന്നു എന്നും കുറഞ്ഞ ശമ്പള വർദ്ധനവ് കടുത്ത അനീതിയാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റു സംഘടനകളും പറഞ്ഞു. ന്യായമായ ശമ്പള വർധനവിന്റെ ആവശ്യങ്ങളുമായി യൂണിയനുകൾ ചാൻസലർക്ക് നിവേദനം സമർപ്പിച്ചു.
ഇതിനിടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ശമ്പള വർധനവിനെ ന്യായീകരിച്ച് രംഗത്ത് വന്നത് പ്രതിഷേധം കനക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു. കൊറോണാ മഹാമാരി മൂലമുള്ള സാമ്പത്തിക സമ്മർദമാണ് ശമ്പളവർധനവിലെ കുറവിന് ന്യായീകരണമായി ഹെൽത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇന്നലെ നേഴ്സുമാരുടെ ശമ്പളവർധനവിലെ കുറവിനെതിരെ കടുത്ത വിമർശനവുമായി ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശ ജനകമാണന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്, റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ്, യൂണിസൺ എന്നീ നഴ്സിംഗ് സംഘടനകളാണ് കനത്ത പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇന്ന് യുകെയിലെങ്ങും മലയാളി സമൂഹത്തിനിടയിലെ പ്രധാന ചർച്ചാവിഷയം എൻഎച്ച്എസ് നഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള വർദ്ധനവ് 1 % മാത്രം ആണെന്നതായിരുന്നു. ശമ്പള വർദ്ധനവിലെ കടുത്ത അനീതിയ്ക്കെതിരെ സമരത്തിന് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ തയ്യാറെടുക്കുന്നതായി യുകെയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് -19 നെതിരെ മുന്നണി പോരാളികളായ നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പള വർധനവിലെ കുറവിനെ കടുത്ത അനീതിയായാണ് പൊതുസമൂഹം വിലയിരുത്തുന്നത്.
ഇതിനിടെ 1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്.