ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്ന പല സെന്ററുകളിലും കാലതാമസം നേരിടുന്നതു മൂലം ആളുകൾ കഷ്ടപ്പെടുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. പലരും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരീക്ഷകൾക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പരീക്ഷകളുടെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി വിവരവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഒരു ഡേറ്റിനായി ആഗ്രഹിക്കുന്നവർക്ക് ശരാശരി 14.8 ആഴ്ച വരെയാണ് കാത്തിരിക്കേണ്ടി വന്നത്. എന്നാൽ മെയ് മാസത്തിൽ ഇത് 17.8 ആഴ്ചകളായി ഉയർന്നു. രണ്ടുമാസം കൊണ്ട് കാത്തിരിപ്പ് സമയത്തിൽ 20 ശതമാനം വർദ്ധനവാണ് വന്നിരിക്കുന്നത്.
24 ആഴ്ച വരെ കാത്തിരിപ്പു സമയമുള്ള ടെസ്റ്റ് സെൻററുകളുടെ എണ്ണം ഫെബ്രുവരി മാസത്തിൽ 94 ആയിരുന്നത് മെയ് മാസം ആയതോടെ 124 ആയി ഉയർന്നു. 2020 ന് മുമ്പ് ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റ് നടത്താനുള്ള കാത്തിരിപ്പ് സമയം ശരാശരി 6 ആഴ്ച മാത്രമായിരുന്നു. കോവിഡ് ലോക്ക് ഡൗണിൻ്റെ സമയത്ത് 850,000 ടെസ്റ്റുകൾ ആണ് റദ്ദാക്കപ്പെട്ടത്. ഇതാണ് രാജ്യംമൊട്ടാകെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾക്കുള്ള കാത്തിരിപ്പ് സമയം കുതിച്ചുയരാൻ കാരണമായത്.
യുകെയിൽ സ്കൂൾ അവധി കാലം ആരംഭിച്ചതോടെ ഒട്ടേറെ മലയാളികൾ ആണ് നാട്ടിലേയ്ക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ഈ വട്ടം നാട്ടിലെത്തി തങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ രുചിക്കാൻ ഒരു പക്ഷെ ഈ അവധി കാലത്ത് സാധിച്ചേക്കില്ല. ഏറ്റവും വലിയ ദുരന്തം രുചിയുള്ള കടൽ മത്സ്യങ്ങൾ കിട്ടാനില്ല എന്നതാണ്. ട്രോളിംഗ് നിരോധനവും മത്സ്യ ലഭ്യതയിലെ കുറവുമാണ് പ്രധാനകാരണം. ട്രോളിംഗ് നിരോധന സമയത്ത് കേരളത്തിൽ വിറ്റഴിക്കാൻ സൂക്ഷിച്ചു വയ്ക്കുന്ന പഴകിയ മത്സ്യങ്ങളുടെ ഭീഷണിയും ഒരു വശത്തുണ്ട്.
പലസ്ഥലങ്ങളിലും പക്ഷിപ്പനി രൂക്ഷമായതോടെ കോഴിയിറച്ചിയും താറാവും കിട്ടാനില്ല. മാർക്കറ്റിലെ മീൻ ചന്തകളിൽ സുലഭമായുള്ളത് വളർത്തുമത്സ്യങ്ങൾ മാത്രമാണ്. നെയ്യ് മുറ്റിയ വളർത്തുവാള ഉൾപ്പെടെയുള്ള മീനുകളിൽ മലയാളികൾക്ക് താത്പര്യം കുറവാണ്. മീനുകളെ കുറിച്ച് കാര്യമായ വിവരമില്ലാത്തവരെ വളർത്തുവാള കാണിച്ച് ആറ്റു വാളയാണെന്ന് പറഞ്ഞ് വിൽക്കുന്ന സംഭവങ്ങളും ഉണ്ട്. കറിവെച്ച് കഴിയുമ്പോഴായിരിക്കും അബദ്ധം മനസ്സിലാകുന്നത്.
കടൽ മീൻ ലഭ്യത കുറഞ്ഞതോടെ വളർത്തുമത്സ്യങ്ങളുടെ വിലയും കൂടി. വീടുകളിൽ വാഹനങ്ങളിൽ മത്സ്യം എത്തിച്ചിരുന്നവരും റോഡരികിൽ തട്ട് സ്ഥാപിച്ച് കച്ചവടം നടത്തുന്നവരും ഇതിൽ നിന്ന് പിന്തിരിഞ്ഞു. പച്ചമീനുകളുടെ ലഭ്യത കുറവിനെ തുടർന്ന് വളർത്തുമത്സ്യങ്ങൾക്കും, ഉണക്കമീനുകൾക്കും ആവശ്യക്കാരുമേറി.
പച്ചക്കറികൾ വാങ്ങാമെന്ന് കരുതിയാലും തീവിലയാണ്. രണ്ടാഴ്ച മുൻപ് വില കുറഞ്ഞുനിന്നിരുന്ന പച്ചക്കറികളുടെ വില കുത്തനെയാണ് ഉയർന്നത്. തമിഴ്‌നാട്ടിൽ നിന്നുമാണ് കൂടുതൽ പച്ചക്കറികൾ സംസ്ഥാനത്തേയ്ക്കെത്തുന്നത്.
മുളക്, ബീൻസ്, മുരിങ്ങയ്ക്ക, വെളുത്തുള്ളി എന്നിവയുടെ വില 100 രൂപയ്ക്ക് മുകളിലാണ്. മുളക് 160, കാരറ്റ് 80, തക്കാളി 90, ബീൻസ് 160,പാവയ്ക്ക 80, വഴുതനങ്ങ 80, കിഴങ്ങ് 60, കോവയ്ക്ക 80, ചേന 90, കൂർക്ക 90, പയർ 90, വെള്ളരി 60 പടവലം 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.
കുമരകം കരിമീൻ എന്ന പേരിൽ ആന്ധ്രയിൽ നിന്നെത്തിക്കുന്ന കരിമീൻ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. കണ്ടാൽ എളുപ്പത്തിൽ വ്യത്യാസം മനസിലാകില്ലെങ്കിലും രുചിയുടെ കാര്യത്തിൽ നാടൻ കരിമീനിന്റെ ഏഴയലത്തുപോലും എത്താൻ ആന്ധ്ര മീനിന് കഴിയില്ലെന്ന് ഭക്ഷണപ്രേമികൾ പറയുന്നു. വേമ്പനാട്ട് കായലിലാണ് ഏറ്റവും വലിയ കരിമീൻ സമ്പത്ത്. കുട്ടനാടൻ കരിമീൻ എന്ന പേരിൽ മിക്ക ഹോട്ടലുകളിലും ലഭിക്കുന്നത് ആന്ധ്ര മീനാണ്. യഥാർത്ഥ കരിമീനിന്റെ വില കൊടുക്കുകയും വേണം.
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഏകദിന ലോകകിരീടം നേടിയ നിമിഷങ്ങൾ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട, 1983-ൽ കപിൽദേവിന്റെ 175 നോട്ട് ഔട്ട് പിറന്ന, അതേ നെവിൽ ഗ്രൗണ്ടിന്റെ ടൺബ്രിഡ്ജ് വെൽസ് നഗരത്തിൽ, അതിന്റെ ആവേശം തെല്ലുംചോരാത്ത ഒരു ജനതയുടെ മുഴുവൻ വികാരവും സംസ്കാരത്തിന്റെ തനിമയും കൈകോർത്ത്, ഇംഗ്ളണ്ടിന്റെ പൂന്തോട്ടമായ കെന്റിലെ “സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ്” അണിയിച്ചൊരുക്കുന്ന അഞ്ചാമത് അഖില യു.കെ. ക്രിക്കറ്റ് ടൂർണമെന്റിലേക്ക്.
കപിലിന്റെ ചെകുത്താന്മാർ ലോകകിരീടത്തിലേക്കുള്ള വഴിതുറന്ന നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നാട്ടിലെ കായിക മാമാങ്കത്തിലേക്ക്, യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളേയും “സഹൃദയ”ർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം അടയാളപ്പെടുത്തുന്ന സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പേരിൽ അറിയപ്പെടുന്ന യുകെയിലെ പതിനേഴുവർഷം പരിചയ സമ്പത്തുള്ള സംഘടനയാണ് സഹൃദയ, ദ വെസ്റ് കെൻറ് കേരളൈറ്റ്സ്. ഓരോ കായികമത്സരങ്ങളും, ആവേശത്തിലും അച്ചടക്കത്തിലും ഒത്തൊരുമയോടെയും നടത്താൻ പേരുകേട്ട “സഹൃദയയ”യുടെ, അഞ്ചാമത് ഓൾ യു. കെ T15 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മത്സരങ്ങളുടെ സമ്മാനങ്ങൾ ആകർഷകമായ ട്രോഫികൾക്കൊപ്പം ഫസ്റ്റ് പ്രൈസ് 701 പൗണ്ട്, സെക്കന്റ് പ്രൈസ് 501 പൗണ്ട് എന്നിങ്ങനെയാണ്. കൂടാതെ, മൂന്നും, നാലും സ്ഥാനക്കാർക്കും, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ എന്നീ ട്രോഫികളും നൽകുന്നുണ്ട് എന്ന് സഹൃദയ പ്രസിഡൻ്റ് ആൽബർട്ട് ജോർജ് അറിയിച്ചു.
രണ്ടു ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങൾക്കെത്തുന്നവർക്ക് രുചികരമായ ഭക്ഷണത്തിനായി “ലൈവ് ഫുഡ് ഫെസ്റ്റ്” ഒരുക്കിയിട്ടുണ്ട്, ” മിതമായ നിരക്കിൽ വൈവിദ്ധ്യമുള്ള ഭക്ഷണം ഏവർക്കും ലഭ്യമായിരിക്കുമെന്നും സംഘാടകസമിതിയ്ക്കു വേണ്ടി സെക്രട്ടറി ഷിനോ ടി പോൾ, പ്രോഗ്രാം കോർഡിനേറ്റർ ജോജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
ഗ്രൗണ്ടുകളുടെ വിലാസം:
സ്കിന്നേഴ്സ് സ്കൂൾ ഗ്രൗണ്ട് റോയൽ ടൺബ്രിഡ്ജ് വെൽസ്, കെന്റ് TN4 0BU
ഹോക്കൻബറി റിക്രിയേഷൻ ഗ്രൗണ്ട്, റോയൽ ടൺബ്രിഡ്ജ് വെൽസ്, കെന്റ് TN2 5BW
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
അഭി : 07411 454070
മിഥുൻ : 07459 657971
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തീവ്രവാദ നിലപാടുകളുള്ള കുട്ടികളുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ രണ്ടു വർഷത്തെ കാലയളവിൽ തീവ്രവാദ നിലപാടുകളുള്ള കുട്ടികളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഹയർ എഡ്യൂക്കേഷൻ റെഗുലേറ്റർ ആയ ഓഫീസ് ഫോർ സ്റ്റുഡൻറ്സ് ആണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പൊതു സമൂഹത്തിൽനിന്ന് വേറിട്ട് നിൽക്കുന്ന ചില പ്രത്യയ ശാസ്ത്രങ്ങളിലേയ്ക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുള്ളവരാണ് ഈ ഗണത്തിൽപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2021 – 22 കാലഘട്ടത്തിൽ ഇത്തരം വിദ്യാർത്ഥികളുടെ എണ്ണം 165 ആയിരുന്നു. 2020- 21 കാലത്ത് ഇവരുടെ എണ്ണം 139 മാത്രമായിരുന്നു. 2022- 23 കാലത്ത് 210 പേരെയാണ് ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
ഈ കണക്കുകൾ ആശങ്കാജനകമാണെന്നത് വംശീയതയ്ക്കും ഫാസിസത്തിനുമെതിരെ പ്രചാരണം നടത്തുന്ന ഹോപ്പ് നോട്ട് ഹെറ്റിലെ മുതിർന്ന ഗവേഷകനായ പാട്രിക് ഹെർമൻസൺ പറഞ്ഞു. യുകെയിലെ യുവാക്കൾക്കിടയിൽ തീവ്രവാദ ആശങ്കകൾ കൂടുന്നതിന്റെ നേർചിത്രമാണ് പുറത്തുവരുന്ന കണക്കുകൾ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ ഇസ്‌ലാമിസ്റ്റ്, തീവ്ര വലതുപക്ഷ തീവ്രവൽക്കരണം കേന്ദ്രീകരിച്ചുള്ള കേസുകൾ കഴിഞ്ഞ വർഷം നേരിയ തോതിൽ വർധിച്ചിട്ടുണ്ട്, നിലവിലെ പുറത്തു വരാനിരിക്കുന്ന വിവരങ്ങൾ 2023 – 24 അധ്യായന വർഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒക്ടോബർ 7- ലെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള കാലയളവിൽ ഇസ്രയേലിന്റെ തുടർന്നുള്ള യുദ്ധവും ക്യാമ്പസുകളെ എങ്ങനെ സ്വാധീനിച്ചു എന്നത് അടുത്ത വർഷത്തെ ഡേറ്റയിൽ പ്രതിഫലിച്ചേക്കും എന്നാണ് വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈബർ ആക്രമണത്തെ തുടർന്ന് നിരവധി എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയിരുന്നു. സൈബർ ആക്രമണത്തെ തുടർന്ന് രക്തത്തിന് ക്ഷാമം നേരിട്ടതായുള്ള റിപ്പോർട്ടുകൾ ആണ് ഏറ്റവും പുതിയതായി വാർത്ത ആയിരിക്കുന്നത്. O ടൈപ്പ് ബ്ലഡ് ഗ്രൂപ്പുകാർ അടിയന്തിരമായി രക്തം ദാനം ചെയ്യാൻ മുന്നോട്ടുവരണമെന്ന അഭ്യർത്ഥന എൻഎച്ച്എസ്സിന്റെ ഭാഗത്തു നിന്ന് നൽകിയിട്ടുണ്ട്. എല്ലാ ഗ്രൂപ്പുകളിലും പെട്ട രക്തത്തിന് ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. O- ടൈപ്പ് വിഭാഗത്തിൽപ്പെട്ട രക്തം ഏത് ഗ്രൂപ്പുകാർക്കും അനുയോജ്യമായതുകൊണ്ടാണ് അടിയന്തിരമായി ഈ വിഭാഗത്തിൽപ്പെട്ട ദാതാക്കളോട് രക്തം ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്.
സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകരാറിലായതിനെ തുടർന്ന് പരമ്പരാഗത രീതിയിലേയ്ക്ക് ലണ്ടനിലെ ആശുപത്രികൾ മടങ്ങി പോയതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു. രക്തപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിൽ അപ്ഡേറ്റ് ചെയ്യുകയും എല്ലാ വിഭാഗങ്ങളിലും ലഭ്യമാവുകയും ചെയ്യുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ സർവറുകൾ പണിമുടക്കിയതിനെ തുടർന്നാണ് പഴയ രീതിയായ പേപ്പർ റെക്കോർഡിലേയ്ക്ക് മടങ്ങി പോകേണ്ടതായി വന്നത് .
ലാബിൽ അപ്ഡേറ്റ് ചെയ്യുന്ന പരിശോധന ഫലം എല്ലാ വിഭാഗങ്ങളിലും തത്സമയം ലഭ്യമായിരുന്നു. എന്നാൽ പേപ്പർ റെക്കോർഡ്സ് ഉപയോഗിക്കുന്ന അവസ്ഥയിൽ ലാബ് റിസൾട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിവിധ വിഭാഗങ്ങളിൽ ജീവനക്കാർ എത്തിച്ചു കൊടുക്കേണ്ടതായി വരും. ഇത് ഒട്ടേറെ കാലതാമസത്തിന് വഴിവെക്കും. റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രണമം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നീ ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സർവറുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പ്രശ്നം പരിശോധിക്കുന്നതിനുള്ള അടിയന്തിര നടപടികൾ തുടരുകയാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നിവിടങ്ങളിലെ ജി പി സേവനങ്ങളെയും പ്രശ്നം ബാധിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ആണ് മലയാളി കൂടിയേറ്റം യുകെയിലേയ്ക്ക് ആരംഭിക്കുന്നത്. ആദ്യകാല കുടിയേറ്റക്കാരിൽ പലരും തങ്ങളുടെ 50 കളിൽ ആണ്. യുവാക്കളായി യുകെയിലെത്തിയ മലയാളി സമൂഹത്തിന്റെ തുടക്കകാർക്ക് വാർദ്ധക്യസഹജമായതും ജീവിത ശൈലിയോട് ബന്ധപ്പെട്ട രോഗങ്ങളും പിടിപെടുന്നത് കൂടിക്കൊണ്ടിരിക്കുകയാണ്. യുകെയിൽ അകാലത്തിൽ മരണമടഞ്ഞ മലയാളികളുടെ വിവരങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞതും രണ്ട് രോഗങ്ങൾ മൂലമാണ്. ഭൂരിപക്ഷം മരണങ്ങളുടെ പിന്നിലെ വില്ലൻ ക്യാൻസർ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ആണ്.
ക്യാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി എൻഎച്ച്എസ് മുന്നോട്ട് വന്നിരിക്കുന്നത് യുകെയിൽ ക്യാൻസർ ബാധിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസ വാർത്തയാണ്. ലോകത്തിലെ തന്നെ ക്യാൻസർ ചികിത്സയുടെ മുന്നേറ്റത്തെ ത്വരിതപ്പെടുത്തുന്ന ഗവേഷണങ്ങളാണ് ലണ്ടൻ ഇൻസ്റ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ ഗവേഷകർ അവതരിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (ASCO) വാർഷിക യോഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചികിത്സാരീതികൾ ലോകത്തെങ്ങുമുള്ള ആരോഗ്യ വിദഗ്ധരുടെ ഇടയിലും മാധ്യമങ്ങളിലും വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.
സ്തനാർബുദം ഒരിക്കൽ വന്ന രോഗികളിൽ രക്ത പരിശോധനയിലൂടെ വീണ്ടും വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്താമെന്ന് യുകെയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാർക്ക് അപകടകരമായി ഉണ്ടാകാവുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. നിലവിൽ എൻ എച്ച് എസ് രക്ത പരിശോധനയിലൂടെയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഒരു വ്യക്തിക്ക് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. എന്നാൽ ലളിതമായ ഉമിനീർ പരിശോധനയിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താനുള്ള മാർഗം ലണ്ടനിലെ ഇൻസ്റ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ചിലെ ഗവേഷകർ അവതരിപ്പിച്ചത് ലോകമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
ഈ ചികിത്സാരീതികൾ എല്ലാം ഈ വർഷം മുതൽ എൻ എച്ച് എസിൽ ലഭ്യമാകുന്നത് രോഗികൾക്ക് ആശ്വാസമാകും. ഇത് കൂടാതെയാണ് ശ്വാസകോശ ട്യൂമറുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗുളികകൾ, രക്താർബുദത്തെ ഫലപ്രദമായി നേരിടുന്നതിനുള്ള പുതിയ ചികിത്സാരീതികളും എൻഎച്ച്എസ് ഏർപ്പെടുത്താൻ പോകുന്ന ക്യാൻസർ ചികിത്സയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ സ്കിൻ ക്യാൻസർ ആയ മെലോനമയ്ക്ക് എതിരെയും പുതിയ ചികിത്സാരീതികൾ എൻഎച്ച്എസിൽ ആരംഭിച്ചു കഴിഞ്ഞു. യുകെയിൽ ഓരോ വർഷവും 167,000 പേരാണ് ക്യാൻസർ ബാധിച്ച് മരണമടയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ 4- ന് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം ബ്രിട്ടനിൽ കത്തി കയറുകയാണ്. ദിനംപ്രതി പുതിയ വാഗ്ദാനങ്ങളും നയ പരിപാടികളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ് . ഏറ്റവും പുതിയതായി തങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാംപ് ഡ്യൂട്ടിയിൽ വൻ ഇളവ് നൽകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചു.
പൊതു തിരഞ്ഞെടുപ്പിൽ ടോറികൾ വിജയിച്ചാൽ ആദ്യമായി 425,000 പൗണ്ട് വരെ വിലയുള്ള വീട് വാങ്ങുന്നവരുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നൽകുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. നിലവിൽ സ്റ്റാമ്പ് ഡ്യൂട്ടി 250,000 -ന് മുകളിൽ വീട് വാങ്ങുന്നവർക്ക് ബാധകമാണ്. എന്നാൽ ഇത് താത്കാലിക ഇളവ് മാത്രമാണ്. നിലവിലെ നയമനുസരിച്ച് അടുത്തവർഷം മാർച്ച് മാസം മുതൽ 125 ,000 പൗണ്ടിന് മുകളിലുള്ളവർക്കും സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കേണ്ടതായി വരും.
തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്ന സാഹചര്യമുണ്ടായാൽ അത് 200,000 കുടുംബങ്ങൾക്ക് പ്രയോജനം കിട്ടുമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഋഷി സുനക് മുന്നോട്ട് വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് ജനങ്ങളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിക്കുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നത് . ഈ പോളിസി നടപ്പിലായാൽ നികുതി ഇനത്തിൽ 1 ബില്യൺ പൗണ്ടിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ നീക്കത്തിലൂടെ യുവ വോട്ടർമാരെ കൈയ്യിലെടുക്കാമെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഒരു പടി കൂടി കടന്ന് സ്റ്റാമ്പ് ഡ്യൂട്ടി പൂർണ്ണമായും നിർത്തലാക്കണമെന്ന വാഗ്ദാനം നൽകണന്ന് വാദിക്കുന്നവരും പാർട്ടിയിൽ ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽ നിന്ന് വിദേശ നാടുകളിലേക്ക് കുടിയേറിയിട്ട് വർഷങ്ങളായെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ചുവടും മാറ്റങ്ങളും അതേ ആവേശത്തിൽ ഉൾക്കൊള്ളുന്നവരാണ് പ്രവാസി മലയാളികളും .
അതുപോലെതന്നെ വോട്ടിംഗ് ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് ടെലിവിഷന് മുന്നിൽ കുത്തിയിരുന്നത് നൂറുകണക്കിന് യുകെ മലയാളികളാണ്. യുകെ സമയം ഏതാണ്ട് അതിരാവിലെ നാലുമണിയോടു കൂടിയാണ് ഇന്ത്യയിൽ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കുക. ആ സമയത്ത് തന്നെ അലാറം വെച്ച് എഴുന്നേറ്റാണ് യുകെ മലയാളികളും തിരഞ്ഞെടുപ്പ് ജ്വരത്തിന്റെ ആവേശം തൊട്ടറിഞ്ഞത്. പല ഗ്രൂപ്പുകളിലായി ഒരു വീട്ടിൽ ഒന്നിച്ചുകൂടി ടെലിവിഷനു മുന്നിൽ രാഷ്ട്രീയ സംവാദത്തിൽ ഏർപ്പെട്ടവരാണ് ഇവരിലേറെയും. രാഷ്ട്രീയമായി പല പക്ഷങ്ങൾ ഉള്ളവർ ഒരുമിച്ച് ഒരു വീട്ടിൽ കൂടി വോട്ടെണ്ണലിൻ്റെ ഗതിവിഗധികൾ ടെലിവിഷനിൽ നിന്ന് നേരിട്ട് അറിഞ്ഞതിന്റെ രസം ഒന്ന് വേറെ തന്നെയായിരുന്നു.
പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കും കേരളത്തിലെ യുഡിഎഫിനും പ്രത്യേകിച്ച് കോട്ടയത്ത് ഫ്രാൻസിസ് ജോർജിനും വൻ വിജയം നൽകിയ ജനങ്ങൾക്കും നന്ദി പറയുന്നതായി പ്രവാസി കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോസ് പരപ്പനാട്ട് അറിയിച്ചു.
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക്ഫീൽഡിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾ അതിരാവിലെ തന്നെ ആരംഭിച്ചിരുന്നു. യുകെയിലെ വിവിധ ഭാഗങ്ങളിലും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷങ്ങൾ ഒരുക്കി. നാട്ടിൽനിന്ന് പ്രവാസി ലോകത്ത് എത്തിയിട്ട് കാലമേറെയായെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചൂടും ചുവരും ഇപ്പോഴും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ആഘോഷ പ്രകടനങ്ങൾ . ഇന്ത്യയിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവാസി സംഘടനകൾ യുകെയിൽ സജീവമാണ്. ചില സംഘടന പ്രവർത്തകർ നിരാശരായപ്പോൾ മറ്റു ചിലർക്ക് ആഘോഷത്തിന്റെ അവസരമായിരുന്നു.
ഷിബു മാത്യൂ
യുകെയിലെ സാംസ്കാരിക നഗരമായ ലിവർപൂളിൽ താമസിക്കുന്ന പാലാ കൊല്ലപ്പിള്ളി സ്വദേശി ബിനോയി ജോർജ്ജിനാണ് കള്ളന്മാർ തട്ടിക്കൊണ്ട് പോയ കാർ ഇടിച്ചു പരിക്കേറ്റത്. ബിനോയി മകനുമൊത്ത് സെന്റ് ഹെലൻസിൽ നിന്ന് ലിവർപൂളിലെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചായിരുന്നു ലിവർപൂൾ പോലീസ് ചെയ്‌സ് ചെയ്ത കള്ളൻമാരുടെ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ബിനോയി ഓടിച്ചിരുന്ന കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബിനോയിയുടെ കാർ പൂർണ്ണമായും തകർന്നു.
ഫയർ ബ്രിഗേഡ് വന്ന് ബിനോയി ഓടിച്ചിരുന്ന വോൾവോ XC -60 വെട്ടി പൊളിച്ചാണ് ബിനോയിയെയും, മകനെയും പുറത്തിറക്കിയത് . തുടർന്ന് വിസ്റ്റൺ ഹോസ്പിറ്റലിൽ ബിനോയിയെ അഡ്മിറ്റ് ചെയ്തു. ഗുരുതരമായ പരിക്കുകൾ ഇല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
വോൾവോയുടെ കാറിന്റെ ഇൻബിൽറ്റ് ക്വാളിറ്റി വളരെ നല്ലതായത് കൊണ്ട് ബിനോയ്ക്കും, മകനും കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപെട്ടു. കാർ മോഷ്ടാക്കളെ ലിവർപൂൾ പോലീസ് അറസ്റ്റ് ചെയ്തു. അര മണിക്കൂറോളം ചെയ്സ് ചെയ്തിട്ടാണ് പോലീസ് ഇവരെ അറസറ്റ് ചെയ്തത്.
2025 യുകെയിൽ നടക്കുന്ന വേൾഡ് കപ്പ് കബഡി ചാമ്പ്യൻഷിപ്പ് നോടനുബന്ധിച്ച് ബിബിസി ടെലികാസ്റ്റ് ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗ് വനിതാ വിഭാഗത്തിൽ ശക്തരായ മാഞ്ചസ്റ്റർ റൈഡേഴ്‌സ് , വോൾഫ് പാക്ക് എന്നി ടീമുകൾ ക്കെതിരെ വമ്പൻ വിജയം കരസ്ഥമാക്കിയാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ ടീം ഫൈനലിൽ വിജയിച്ചത് (ഫൈനൽ സ്കോർ 43-21). ക്യാപ്റ്റൻ ആയി എറണാകുളം സ്വദേശിയായ ആതിര സുനിലും , വൈസ് ക്യാപ്റ്റനായി പ്രസി മോൾ കെ പ്രെനിയുമാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ വിഭാഗത്തെ നയിച്ചത്.
പുരുഷ വിഭാഗത്തിൽ നോട്ടിംഗ് ഹാം റോയൽസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി . ക്യാപ്റ്റൻ ആയി മലപ്പുറം സ്വദേശിയായ മഷൂദും , വൈസ് ക്യാപ്റ്റനായി ഹരികൃഷ്ണനും ആണ് നോട്ടിംഗ് ഹാം റോയൽസിന്റെ പുരുഷ വിഭാഗം ടീമിനെ നയിച്ചത് .
മലയാളികളുടെ സ്വന്തം ടീമായ നോട്ടിങ്ഹാം റോയൽസ് ടീം മാനേജർ : രാജു ജോർജ് , കോച്ച് സജി മാത്യു , കോർഡിനേറ്റർ ജിത്തു ജോസഫ് എന്നിവരാണ് ടീമിന് നേതൃത്വം നൽകിയത്.