വിവാദ വ്യവസായി വിജയ് മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷം വിദേശത്തേക്ക് കടന്നത്. ബ്രിട്ടണിലേക്ക് പോയ മല്യ ഇവിടെ കഴിയുകയായിരുന്നു. ഇന്ത്യയിലേക്ക് അയക്കരുതെന്ന ഹരജിയുമായി മല്യ യുകെ കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ അവസാനത്തെ ഹര്‍ജിയും മെയ് 14 ന് യുകെ കോടതി തള്ളിയതോടെയാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ വഴി തുറന്നത്. ബ്രിട്ടണില്‍ നിന്ന് തിരികെയുള്ള യാത്രയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിജയ് മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്‌സുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ ഇടുകയെന്ന് സിബിഐ യുകെ കോടതിയെ അറിയിച്ചിരുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : വ്യാപാര കരാർ ഇല്ലാതെ തന്നെ ബ്രെക്സിറ്റിനായി തയ്യാറെടുക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകുന്നു. നിശ്ചിത സമയത്തിനുള്ളിൽ യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാര കരാറിലെത്താൻ ബ്രിട്ടന് സാധിക്കാത്തതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആണ് ബാങ്കുകൾക്ക് ഈയൊരു മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ വ്യവസായ പ്രമുഖരുമായി ഗവർണർ ആൻഡ്രൂ ബെയ്‌ലി ഇന്നലെ ഒരു കോൺഫറൻസ് കോൾ നടത്തുകയുണ്ടായി. ഡിസംബർ 31ന് ഈ കാലാവധി അവസാനിക്കുമെന്നിരിക്കെ ബ്രിട്ടന് മുമ്പിൽ ഇനി ആറു മാസം സമയം ആണ് ഉള്ളത്. ഒരു കരാർ കൂടാതെ ബ്രിട്ടൻ സമയപരിധി മറികടക്കുകയാണെങ്കിൽ ബാങ്കുകൾ, ഇൻഷുറർമാർ, അസറ്റ് മാനേജർമാർ എന്നിവർക്ക് തിരിച്ചടി നേരിടേണ്ടതായി വരും. എന്നാൽ രാജ്യത്തെ വ്യവസായം ലോകോത്തര നിലവാരമുള്ളതാണെന്നും ഏത് ബ്രെക്‌സിറ്റ് ഫലത്തിനും തയ്യാറാണെന്നും ബ്രിട്ടന്റെ ധനകാര്യ മന്ത്രി ജോൺ ഗ്ലെൻ പറഞ്ഞു.
കരാർ ഇല്ലാത്ത ബ്രെക്സിറ്റിന് ബ്രിട്ടന്റെ ധനകാര്യ സേവന മേഖല തയ്യാറാകണമെന്ന് യൂറോപ്യൻ യൂണിയന്റെ മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. രാജ്യത്തിന്റെ ധനകാര്യ വ്യവസായം പെട്ടെന്നു തന്നെ പ്രതിസന്ധിയിൽ ആവാതിരിക്കാൻ യൂറോപ്യൻ യൂണിയനുമായി ഒരു ധാരണയിൽ എത്തിച്ചേർന്ന ശേഷം ബ്രെക്സിറ്റ് നടപ്പാക്കേണ്ടതുണ്ട്. എന്നാൽ ബ്രസൽസ് ഈ നിർദ്ദേശം നിരസിച്ചതായി ഇന്നലെ യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും പറഞ്ഞു. ഇതുവരെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാറിൽ വളരെ കുറച്ചു പുരോഗതി മാത്രമേ കൈവരിച്ചിട്ടുള്ളൂ എന്ന് ബ്രിട്ടന്റെ മുഖ്യ ഇടനിലക്കാരൻ ഡേവിഡ് ഫ്രോസ്റ്റ് പറഞ്ഞിരുന്നു. നിയമ നിർവ്വഹണം, സിവിൽ ന്യൂക്ലിയർ, വ്യോമയാന തുടങ്ങിയ വിഷയങ്ങളിലെ കരാറുകൾക്കൊപ്പം ഒരു സ്വതന്ത്ര വ്യപാര കരാർ ലഭ്യമായ സമയത്തിനുള്ളിൽ, വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ അംഗീകരിക്കാമെന്ന് വളരെ വ്യക്തമാണ്.
ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടാൻ സ് കോട് ലാൻഡ് ആവശ്യപ്പെടുന്നുണ്ട്. സ് കോട്ടിഷ് സമ്പത്ത് വ്യവസ്ഥയെ പരിരക്ഷിക്കുന്നതിന് ഒരു വിപുലീകരണം ആവശ്യമാണെന്ന് അവർ വ്യക്തമാക്കി. വടക്കൻ അയർലൻഡ് അസംബ്ലി ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. നാലാം ഘട്ട ചർച്ചകൾ ആരംഭിച്ചുവെങ്കിലും ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. വ്യാപാര ഇടപാടില്ലാതെ യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയാൽ യുകെയിലെ ഏറ്റവും വലിയ കാർ നിർമാണ പ്ലാന്റ് സുസ്ഥിരമല്ലെന്ന് ഉടമ നിസ്സാൻ മുന്നറിയിപ്പ് നൽകി. യുകെ സർക്കാരിന് ഒരു പരിവർത്തന വിപുലീകരണം അഭ്യർത്ഥിക്കാൻ കഴിയുമെങ്കിലും അത് ചെയ്യില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വിപുലീകരണം ബ്രെക്സിറ്റിന് ചുറ്റുമുള്ള കാലതാമസവും അനിശ്ചിതത്വവും വർദ്ധിപ്പിക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വാദം. എങ്കിലും കഴിഞ്ഞ വർഷം ഒപ്പുവച്ച ഒരു കരാർ പ്രകാരം, അത്തരമൊരു വിപുലീകരണം അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ രാജ്യത്തിന് ഈ മാസം അവസാനം വരെ സമയമുണ്ട്. അതിനാൽ തന്നെ വരും ആഴ്ചകൾ നിർണായകമാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടനിൽ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിൽ ബിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ബിസിനസ് സെക്രട്ടറി അലോക് ശർമയ്ക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ബില്ല് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ നിരവധി തവണ തന്റെ തൂവാല ഉപയോഗിച്ച് അദ്ദേഹം മുഖം തുടച്ചു. ഇതിനെതുടർന്ന് ലേബർ പാർട്ടി ഷാഡോ മിനിസ്റ്റർ എഡ് മിലിബാൻഡ് അദ്ദേഹത്തിന് കുടിക്കാനായി വെള്ളം കൊടുത്തു. അലോക് ശർമയ്ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആവുകയാണെങ്കിൽ, എഡ് മിലിബാൻഡിനോടും ഐസൊലേഷനിൽ പോവാൻ ആരോഗ്യ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇതിനെതുടർന്ന് ഹൗസ് ഓഫ് കോമൺസിലെ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഹൗസ് ഓഫ് കോമൺസിൽ സ്ഥല പരിമിതികൾ ഉള്ളതിനാൽ എംപിമാർക്ക് കൃത്യമായ സമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇപ്പോൾ പാർലമെന്റ് നടപടികൾ തുടരുന്നതിൽ പലയിടത്തുനിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
കോവിഡ് കാലത്ത് തുടർന്നുവന്ന ഡിജിറ്റൽ വോട്ടിംഗ് സിസ്റ്റം പാർലമെന്റ് അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത് എംപിമാരുടെ ആരോഗ്യത്തിൻെറ കാര്യത്തിൽ ഭീഷണിയാകുമെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇന്ന് നമ്മൾ തിരിച്ചുവരവിൻെറ പാതയിലാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ തൊഴിലില്ലായ്മ പോലുള്ള മറ്റു പല പ്രതിസന്ധികളും നമ്മൾ എങ്ങനെ നേരിടും എന്ന് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല..
സ്വന്തം ലേഖകൻ
പോർച്ചുഗലിൽ ക്യാമ്പർ വാനിൽ കറങ്ങി നടന്നിരുന്ന 43 കാരനായ ജർമൻകാരനെ കേന്ദ്രീകരിച്ചാണ് 13 വർഷം മുമ്പ് കാണാതായ മഡിലൈൻ മക്കാൻ കേസന്വേഷണം സ് കോട്ട്‌ലൻഡ്‌യാർഡ് മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോൾ ലൈംഗികാതിക്രമത്തിന് ജയിലിൽ കഴിയുന്ന വ്യക്തി കുട്ടിയെ കാണാതാവുമ്പോൾ സമീപ പരിസരങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഡിലൈന്റെ മാതാപിതാക്കളായ ജെറിയും കേറ്റും ഇത്രയും നാൾ നടത്തിവന്ന അന്വേഷണത്തിന് പോലീസിനോട് നന്ദി അറിയിച്ചു. തങ്ങളുടെ മകളെ കണ്ടെത്തണമെന്നും, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നുമാണ് മാതാപിതാക്കളുടെ ആഗ്രഹം.
കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ രണ്ട് വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കേസ് അന്വേഷണം പുരോഗമിക്കുന്നത്, കുട്ടിയെ കാണാതായതിൻെറ പിറ്റേദിവസം പ്രതി ഒരു ജാഗ്വർ കാർ മറ്റൊരാളുടെ പേരിലാക്കി കൊടുത്തിരുന്നു. 2007 മെയ് 3 വൈകുന്നേരം കുട്ടിയുടെ മാതാപിതാക്കൾ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കെയാണ് മൂന്ന് വയസ്സുകാരിയായ കുട്ടിയെ കാണാതാവുന്നത്. യൂറോപ്പ് ഉടനീളം നടത്തിയ അന്വേഷണത്തിൽ 2011 ൽ തന്നെ 11 മില്യണിലധികം പൗണ്ട് ചെലവായിരുന്നു. ലണ്ടൻ പോലീസ് ഇപ്പോഴും കാണാതായ വ്യക്തികളെ അന്വേഷിക്കുന്ന ഗണത്തിലാണ് കേസ് പെടുത്തിയിരിക്കുന്നത്. അതേസമയം ജർമ്മൻ പോലീസ് കേസിനെ കൊലപാതകത്തിന്റെ വകുപ്പിൽ ആണ് അന്വേഷിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ജർമൻ പോലീസിന്റെ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ സഹകരണം കൂടുതലായി വേണ്ടിവരും.
2011ൽ കേസിൽ നിർണായകമായ പല പുതിയ തെളിവുകളും ലഭിച്ചിരുന്നു, അന്ന് 30 വയസ്സ് ഉണ്ടായിരുന്ന പ്രതിക്ക് തൻെറ ക്യാമ്പർ വാനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജീവിതരീതി ആയിരുന്നു അന്ന്. കുട്ടിയെ കാണാതായ അന്ന് വൈകുന്നേരം ഏഴരയ്ക്ക് പ്രതിയുടെ നമ്പറിലേക്ക് കോൾ ചെന്നിരുന്നു, പിറ്റേദിവസം വണ്ടി കൈമാറിയതും മറ്റൊരു നമ്പറിൽ നിന്നും വന്ന കോളും സംഭവത്തിൽ മറ്റേതോ വ്യക്തികൾക്കുള്ള നിർണായകമായ പങ്കാണ് ചൂണ്ടിക്കാണിക്കുന്നത്. അതാരാണെന്ന് സ്വമേധയാ മുന്നോട്ടുവന്ന് പറയാൻ നിരവധി അവസരങ്ങൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പ്രതികളിൽ സംശയിക്കപ്പെടുന്ന 600 പേരെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അതും സംശയത്തിൽ അവസാനിക്കുകയാണ് ചെയ്തത്. 2017ൽ വീണ്ടും ചില തെളിവുകൾ ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ മുൻ ക്രിമിനൽ റെക്കോർഡ്സും സംശയം ബലപ്പെടുത്തുന്നവയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ജൂൺ അവസാനത്തോടെ എല്ലാ കൊറോണ വൈറസ് പരിശോധനകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 24 മണിക്കൂർ പരിശോധനാ ഫലം മെയ് 27 ന് പ്രഖ്യാപിച്ചെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. എന്നാൽ പോസ്റ്റൽ ഡിലെ പോലുള്ള പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോമൺസിൽ സംസാരിച്ച ജോൺസൺ പറഞ്ഞു. 84% ഡ്രൈവ്-ഇൻ സെന്റർ ടെസ്റ്റുകൾ ഒരു ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ടെസ്റ്റിംഗ് സേവന മേധാവി അറിയിച്ചു. കഴിഞ്ഞയാഴ്ച ഡ്രൈവ്-ഇൻ സെന്ററുകളിലെ 84% ടെസ്റ്റുകളും 24 മണിക്കൂറിനുള്ളിൽ തിരിച്ചയക്കുകയും 95% ടെസ്റ്റുകൾ 48 മണിക്കൂറിനുള്ളിൽ തിരിച്ചയക്കുകയും ചെയ്തുവെന്ന് ഇംഗ്ലണ്ടിന്റെ ടെസ്റ്റിംഗ് പ്രോഗ്രാം ഹെഡ് ഡിഡോ ഹാർഡിംഗ് പറഞ്ഞു. ഈയൊരു പ്രോഗ്രാം അർത്ഥമാക്കുന്നത് കൊറോണ വൈറസ് പോസിറ്റീവ് ഉള്ളവർ മറ്റ് ആളുകളുമായി അടുത്തിടെ നടത്തിയ കണ്ടുമുട്ടലുകളും അവർ സന്ദർശിച്ച സ്ഥലങ്ങളും റിപ്പോർട്ടുചെയ്യാൻ സാധിക്കും എന്നതാണ്.
അതേസമയം സ് കോട് ലാൻഡിലെ കെയർ ഹോം മരണങ്ങൾ അവിടുത്തെ ആശുപത്രി മരണങ്ങളെ മറികടന്നുവെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. രോഗം പൊട്ടിപുറപ്പെട്ടതിന് ശേഷം കെയർ ഹോമുകളിൽ 1,818 മരണങ്ങൾ ഉണ്ടായെന്നു നാഷണൽ റെക്കോർഡ് ഓഫ് സ് കോട് ലാൻഡ് (എൻ ആർ എസ് ) റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത് 1,815 കോവിഡ് മരണങ്ങളാണ്. അഞ്ചാം ആഴ്ച, മരണസംഖ്യയിൽ കൃത്യമായ ഇടിവുണ്ടായെന്ന് അധികൃതർ പറയുന്നു. മെയ് 25 നും 31 നും ഇടയിൽ 131 കോവിഡ് മരണങ്ങളുണ്ടായതായി എൻആർഎസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയേക്കാൾ 99 മരണങ്ങൾ കുറവ്. മാർച്ച് അവസാനത്തിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിവാര മരണനിരക്കാണ് കഴിഞ്ഞ ആഴ്ചയിലേത്. സ് കോട് ലാൻഡിൽ കോവിഡ് പിടിപെട്ട് മരണമടഞ്ഞ ആകെ ആളുകളുടെ എണ്ണം 3,911 ആയി. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ആശുപത്രിയിൽ കഴിഞ്ഞ 1000ത്തോളം രോഗികളെ പരിശോധനയ്ക്ക് പോലും വിധേയരാക്കാതെ കെയർ ഹോമിലേക്ക് മാറ്റിയ നടപടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കെയർ ഹോമുകളിലെ മരണസംഖ്യ സ്വീകാര്യമല്ലെന്നും ആഴ്ചതോറും ഇത് കുറഞ്ഞുവരികയാണെന്നും ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു.
ആശുപത്രികളിലെ മരണത്തേക്കാൾ അല്പം വേഗത്തിൽ കെയർ ഹോം മരണങ്ങൾ കുറഞ്ഞുവരികയാണ്. മരണനിരക്ക് തുടർച്ചയായി കുറയുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കാനുള്ള തീരുമാനത്തെ ശക്തിപ്പെടുത്തിയെന്നും മിസ് സ്റ്റർജൻ പറഞ്ഞു. കെയർ ഹോമുകളെ സ് കോട്ടിഷ് സർക്കാർ അവഗണിക്കുകയാണെന്ന് സ് കോട്ടിഷ് കൺസർവേറ്റീവ് നേതാവ് ജാക്സൺ കാർലാവ് അഭിപ്രായപ്പെട്ടു. പരിശോധനകളുടെ എണ്ണം അതിവേഗം വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിലെ ഏറ്റവും മോശം ടെസ്റ്റിംഗ് റെക്കോർഡുകളിലൊന്നാണ് സ് കോട്ട്ലൻഡിനുള്ളതെന്ന് കാർല പറഞ്ഞു. പകർച്ചവ്യാധിയുടെ ആദ്യ നാളുകളിൽ എത്രപേർ ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്ന് സ്കോട്ടിഷ് ലേബർ നേതാവ് റിച്ചാർഡ് ലിയോനാർഡ് ചോദിച്ചു. ആ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സ്റ്റർജിയൻ മറുപടി പറഞ്ഞത്. എങ്കിലും വെല്ലുവിളികളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ടോം ജോസ് തടിയംപാട്
ചീട്ടുകളി സംഘത്തില്‍ വച്ച് ഒരു മലയാളി ഡോക്ടറെ പരിചയപ്പെട്ടു. ഡോ. ജോര്‍ജ് മാത്യു കുരീക്കാട്ട്. ഇടുപ്പെല്ല് (Hip)മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ യു.കെ.യിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാള്‍, പഠിച്ചിരുന്ന കാലത്ത് നാട്ടില്‍ റാങ്കുകള്‍ വാരിക്കൂട്ടിയ അദ്ദേഹം യു.കെ.യിലെ മികച്ച സേവനത്തിന് ചാള്‍സ് രാജകുമാരനില്‍ നിന്നും അവാര്‍ഡ് നേടിയിട്ടുണ്ട്. എന്നാല്‍ ഈ ആടയാഭരണങ്ങളൊന്നും ചാര്‍ത്താതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ടോര്‍ക്കെയിലെ മലയാളികള്‍ക്കൊപ്പമിരുന്ന് അദ്ദേഹം ചീട്ടുകളിക്കുന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. പാഴ്ചീട്ട്‌വെച്ചോണ്ട് തുറുപ്പിട്ട് വെട്ടിയാല്‍ ഇയാള്‍ നാട്ടുഭാഷയില്‍ തെറിപറയും,ഒപ്പമുള്ളവര്‍ കളി ശ്രദ്ധിക്കാതെ ചീട്ട് വലിച്ച് വാരി ഇട്ടാലും ഡോക്ടമാരുടെ ജാഡയില്ലാതെ അദ്ദേഹം തനി നാടനാകും . എന്നാല്‍ ഓപ്പറേഷന്‍ ടേബിളില്‍ എത്തിയാല്‍ ഈ മനുഷ്യന്‍ നമ്മുടെ നാടിന് തന്നെ അഭിമാനാകുന്ന ഭിഷഗ്വരനാണ് അതു തിരിച്ചറിഞ്ഞാണ് ചാള്‍സ് രാജകുമാരന്‍ അവാര്‍ഡ് നല്‍കിയത്.
സെന്റ് തോമസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി 2016 ൽ ടോര്‍കെയിലെ 30 ഓളം വരുന്ന മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പാട്ടുകരോട് ഒപ്പം മകനെയുംകൂട്ടി നൃത്തചുവടുകള്‍ വയ്ക്കുന്നതിടയിലാണ് അദ്ദേഹത്തെ പിന്നീട് കണ്ടത്. അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാന്‍ ചോദിച്ചു. എന്തിന് എന്നായിരുന്നു പ്രതികരണം. ഇതിനിടെ ഞങ്ങളുടെ ബന്ധു സണ്ണിഫിലിപ്പ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പിന്നെ ഫോട്ടോയെടുത്തു.
ലോകമലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ് ഡോക്ടര്‍ ജോര്‍ജ് മാത്യു കുരീക്കാട്ട്. തന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടി ഒരു അംഗീകാരത്തിനും വേണ്ടി അദ്ദേഹം നടക്കാറില്ല. മാത്രമല്ല അത് പറയാന്‍ പോലും അദ്ദേഹം വലിയ തല്‍പ്പര്യം കാണിക്കാറില്ല.
എന്‍.എച്ച്എസ്. ഹോസ്പിറ്റലില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജോര്‍ജ് യു കെ യിലെ ടോര്‍കേയിലെ ആദ്യമലയാളി കുടിയേറ്റക്കാരനാണ്. പിന്നിട് നഴ്‌സിംഗ് ജോലിയുമായി അവിടെ എത്തിയ മലയാളികള്‍ക്ക് എല്ലാം അദ്ദേഹം ഒരു വലിയ സഹായിയും വഴികാട്ടിയുമായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തെ കൂടുതല്‍ വിനീതനാക്കുകയാണ് ചെയ്തത്.
പഠിക്കുന്ന കാലത്ത് റാങ്കുകളുടെ തിളക്കവുമായാണ് ഡോക്ടര്‍ ജോര്‍ജ് തന്‍റെ വിജയഗാഥക്ക് തുടക്കമിട്ടത്. 1972 ല്‍എറണാകുളം സൈന്റ്‌റ് ആഗസ്റ്റിന്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സിക്ക് ആറാം റാങ്ക് നേടികൊണ്ട് തുടക്കം. 1974ല്‍ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക് ഏറണാകുളം സൈന്റ്‌റ് അല്‍ബെര്‍ട്ട് കോളേജില്‍ നിന്നും കരസ്ഥമാക്കി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍നിന്നും മികച്ച വിജയത്തോടെ എം.ബി.ബി.എസ്. പാസ്സായി. അതിനു ശേഷം എറണാകുളം ലിസ്സി ഹോസ്പിറ്റല്‍, വേല്ലൂര്‍ സി.എം.സി. ഹോസ്പിറ്റല്‍, എം.എ.ജെ. ഹോസ്പിറ്റല്‍ എറണാകുളം, എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1989 ല്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം.ഡി. പാസായി അവിടെ തന്നെ അസ്സിസ്‌റ്റെന്റ്‌റ് പ്രോഫസറായി.
മണിപ്പാലില്‍ ജോലി ചെയ്തിരുന്ന സമയത്ത് മെഡിക്കല്‍ ടെക്സ്റ്റ് എന്ന ബുക്ക് എഴുതി പ്രസിദ്ധീകരിച്ചു , അത് വിറ്റഴിഞ്ഞത് 35000 കോപ്പിയായിരുന്നു ആ പുസ്തകം പിന്നിട് ഇംഗ്ലണ്ടിലും പ്രസിദ്ധീകരിച്ചു. ഇതിനു ഇന്ത്യയില്‍ നിന്ന് മാത്രം ഡോക്ടര്‍ ജോര്‍ജിനു കിട്ടിയ റോയലിറ്റി പതിമൂന്നര ലക്ഷം രൂപയായിരുന്നു .
1995 ല്‍ യു.കെ. യില്‍ എത്തിയ ഡോക്ടര്‍ ജോര്‍ജ്, സ്റ്റിവനെജ്, കെന്‍ഡല്‍,ഗ്ലാസ്‌കോ , എന്നിവിടങ്ങളില്‍ ജോലിചെയ്തതിനു ശേഷമാണു 1999 ല്‍ ടോര്‍കേയിലെ ടോര്‍ബെ ജനറല്‍ ഹോസ്പിറ്റലില്‍ ഓര്‍ത്തോജീറിയാട്രിക് ഡോക്ടര്‍ ആയി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നിട് വളരെ പെട്ടെന്ന് തന്നെ അസോസിയേറ്റു സ്‌പേഷിലിസ്റ്റായി പ്രമോഷന്‍ ലഭിച്ചു 1999 ല്‍ ഈ പ്രവേശനം ലഭിക്കുമ്പോള്‍ യു.കെ. യില്‍ ആകെ രണ്ടു ഡോക്ടര്‍മാര്‍ മാത്രമേ ഓര്‍ത്തോ ജീറിട്രിയാഷ്യന്‍മാരായി ഉണ്ടായിരുന്നുള്ളൂ എന്നത് അറിയുമ്പോഴാണ് ഡോക്ടര്‍ ജോര്‍ജിന്‍റെ പ്രസക്തി നാം തിരിച്ചറിയുന്നത് .
വളരെ പ്രായം ചെന്ന ആളുകളുടെ ഒടിഞ്ഞ ഹിപ് (hip)ഓപറേഷന്‍ ചെയ്തു അവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഡോക്ടര്‍ ജോര്‍ജ് നടത്തിയ മുന്നേറ്റം യു.കെ. യിലെ എന്‍.എച്ച്.എസിന്റെ ആകമാനം ശ്രദ്ധയാകര്‍ഷിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് 101 വയസുകഴിഞ്ഞ എമിലി എന്ന സ്ത്രീയുടെ ഹിപ് ഓപ്പറേഷന്‍ ആയിരുന്നു ആദൃമായിട്ടയിരുന്നു ഇത്രയും പ്രായം ചെന്ന ഒരാളുടെ ഹിപ് ഓപ്പറേഷന്‍ യു.കെ. യില്‍ നടക്കുന്നത് അതിനു ശേഷം എന്‍.എച്ച്.എസി ന്റെ പ്രൊഫസര്‍ ഇയാന്‍ ഫിലിപ്പ് ഡോക്ടര്‍ ജോര്‍ജിനെ സന്ദര്‍ശിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ ആ വര്‍ഷത്തെ സോഷ്യല്‍ കെയര്‍ അവാര്‍ഡിനു തിരഞ്ഞെടുക്കുകയും 2002ല്‍ ലണ്ടനില്‍ വച്ച് പ്രിന്‍സ് ചാള്‍സ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു ..
ഡോക്ടര്‍ ജോര്‍ജിനു വേറെയും ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് 2001 ല്‍. എന്‍.എച്ച്.എസിന്റെ ബെസ്റ്റ് സ്റ്റാഫ് അവാര്‍ഡ് ലഭിച്ചു,ഇതു യു.കെയില്‍ ഒരുവര്‍ഷം ഒരാളെമാത്രം തിരഞ്ഞെടുക്കുന്ന അവാര്‍ഡാണ് അതുകൊണ്ട് തന്നെ യു.കെ യിലും യുറോപ്പിലും വിവിധ സ്ഥലങ്ങളിലും അദേഹം നേടിയ അറിവുകള്‍ പകര്‍ന്നു നല്കാന്‍ എന്‍.എച്ച്.എസ്. അദ്ദേഹത്തെ അയച്ചു ഇതെല്ലാം വളരെ കുറച്ചു മലയാളികള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള അംഗികാരമാണ് .
ടോര്‍കേയിലെ അദ്ദേഹത്തിന്റെ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരോട് ഡോക്ടര്‍ ജോര്‍ജിനെ പറ്റി ചോദിച്ചപ്പോള്‍ അവധിയാണങ്കില്‍ കൂടി ഞായറാഴ്ചകളില്‍ പോലും അദ്ദേഹം ജോലി ചെയ്യാന്‍ മടി കാണിക്കാറില്ല എന്നാണ് അവര്‍ പറഞ്ഞത്.
ഡോക്ടര്‍ ജനിച്ചത് ഒരു കര്‍ഷക കുടുംബത്തിലാണ്. കൃഷിയിടങ്ങളിലും പൂന്തോട്ടത്തിലുമായാണ് ഒഴിവുസമയങ്ങള്‍ ചിലവഴിക്കുന്നത്. ചൂണ്ടയിടലിനും സമയം കണ്ടെത്തുന്നു . അദ്ദേഹത്തിന് ഭാര്യയും ഒരു മകനും ഉണ്ട് ഭാര്യ എലിസബത്ത് ജോര്‍ജ് പാലായിലെ ഒരു പഴയ സാഹിത്യകാരന്‍ ജെ.കെ.വിയുടെ സഹോദരപുത്രിയാണ്. മകന്‍ മാത്യു ജോര്‍ജ് കീരികാട്ട് പഠിക്കുന്നു .
എന്തുകൊണ്ടാണ് ഇങ്ങനെ വെറും ഒരു സാധരണക്കാരനെ പോലെ ആളുകളുടെ ഇടയില്‍ ജീവിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ അദേഹം തിരിച്ചു ചോദിച്ചു ഞാന്‍ വലിയ ഡോക്ടര്‍ ആണെന്ന് പറഞ്ഞാല്‍ ഒരു കടയില്‍ ചെന്നാല്‍ എനിക്ക് സാധനം വില കൂട്ടിയോ കുറച്ചോ തരുമോ എന്നായിരുന്നു ? ഇവിടെ എല്ലാവരും ഒരുപോലെയാണ്. പിന്നെ ഒരു സാധരണക്കാരനായി ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു അത്ര തന്നെ .ഡോക്ടർ ജോർജ് ഇപ്പോൾ റിട്ടയർമെന്റിനു ശേഷം വിശ്രമജീവിതം നയിക്കുകയാണ് കൊറോണ കാലത്തു അദ്ദേഹം ജോലി ചെയ്യാൻ സന്നദ്ധത അറിയിച്ചിരുന്നു .
മലയാളികള്‍ പൊതുവേ മറ്റുള്ളവരുടെ നന്മകാണാന്‍ ശ്രമിക്കുന്നതിനെക്കാള്‍ കുറവുകള്‍ കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇംഗ്ലീഷുകാര്‍ തിരിച്ചാണ് അത്തരം സംസ്‌കാരമാണ് നമ്മളും നേടിയെടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളിസമൂഹം പൊതുവേ ജന്മിത്വ പ്രേതങ്ങളെ എന്നും മനസ്സില്‍ താലോലിക്കുന്ന സ്വപ്നജീവികള്‍ മാത്രമാണ് എന്നു സക്കറിയയെ പോലെ ആ ജന്മിത്വ ഭാണ്ഡം ഊരി താഴെവച്ച പലചിന്തകരും പറഞ്ഞിട്ടുണ്ട് ,ഈ ജന്മിത്വ സ്വഭാവം ഏറ്റവും കൂടുതല്‍ സാധാരണ മനുഷൃര്‍ അനുഭവിച്ചറിയുന്നത് രണ്ടു പ്രധാന ജനാധിപത്യസ്ഥാപനങ്ങളിലൂടെയാണ് ., കേരളത്തിലെ ആശുപത്രികളും പോലീസ് സ്റ്റേഷനുകളുമാണ് ഇവ രണ്ടും ഈ രണ്ടു സ്ഥാപനങ്ങളിലും അശ്രയത്തിനുവേണ്ടി സമീപിക്കുന്നവര്‍ക്ക് അവഗണനയുടെ കൈപ്പുനീരാണ് പലപ്പോഴും ലഭിക്കുന്നത് . ഡോക്ടര്‍ രോഗിയെ കാണുന്നത് ജന്മി കുടിയാനെ കാണുന്നതുപോലെയാണ് , അത്തരം ആളുകളുടെ ഇടയില്‍ ഡോക്ടര്‍ ജോര്‍ജ് മാത്യുവിനെപോലെയുള്ളവര്‍ സാധാരണക്കാര്‍ക്ക് പ്രതീക്ഷയുടെ സൂര്യതേജസോടെയാണ് നില്‍ക്കുന്നത് എന്നു പറയാതിരിക്കാന്‍ കഴിയില്ല.
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ കീഴിലുള്ള വനിതാ സംഘടനയായ വിമൻസ് ഫോറം കൊറോണ ലോക്ക് ഡൗൺ അപാരതയുമായിട്ടാണ് യുകെ മലയാളി സമൂഹത്തിൽ ഇപ്പോൾ സംസാര വിഷയമായിരിക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ കൊറോണക്കെതിരെ ജീവൻ മരണപോരാട്ടം നടത്തുന്നവരാണ് നഴ്സുമാരും ഡോക്ടർസും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ.
ലോകമുഴുവനും നേരിടുന്ന മഹാമാരിയില്‍ ഭയചകിതരായ്, മരണം ആരെ എപ്പോഴാണ് കൂട്ടികൊണ്ടു പോകുകയെന്നറിയാതെ ആകുലരാണ് മനുഷ്യരാശി മുഴുവനും. ജീവിത പങ്കാളിടെ മരണപ്പെട്ട ശരീരം ഒന്നു കാണാന്‍ കഴിയാതെ… ആ തിരുനെറ്റിയില്‍ ഒരു അന്ത്യചുംബനം നല്‍കാനാവാതെ… ഇടനെഞ്ച് പൊട്ടിക്കരയുന്നവർ… തന്നെ എടുത്തുവളര്‍ത്തിയ പ്രിയ മാതാപിതാക്കളുടെ വേര്‍പാടില്‍… അവസാനമായി ഓട് പിടി മണ്ണ് ഇടാൻ പോലും കഴിയാതെ അങ്ങകലെ മൂകമായ് കണ്ണുനീരോഴുക്കുന്ന പ്രിയപ്പെട്ടവർ…
പ്രവാസജീവിതത്തില്‍ കൂടെ ജോലിചെയ്യുന്നവർ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് മരണത്തിലേക്ക് വീഴുന്ന കൂടപിറപ്പുകളെ, സഹപ്രവർത്തകരെ, കൂട്ടുകാരെ എല്ലാം നിസഹായതയോടെ, ഹൃദയവേദനയോടെ കണ്ട് നില്‌കേണ്ടിവരുന്ന മാനസിക അവസ്ഥയിലൂടെ കടന്നു പോകുന്നവർ… ഒരു മലയാളി പ്രവാസിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്… പ്രവാസ ജീവിതത്തിൽ ഇന്ന് വരെ അനുഭവിക്കാത്ത ജീവിത രീതികളും അതിനേക്കാളുപരി ജീവിത ഭയവും വേട്ടയാടിയ നാളുകളിൽ കൂടിയുള്ള കൊറോണക്കാലം.
ജീവനും മരണത്തിനുമിടയിലുള്ള നൂൽ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ കൊറോണ എന്ന മഹാമാരി ഉയർത്തിയ ഭയത്തെ തെല്ലൊന്ന് മാറ്റിവച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ വിമൻസ് ഫോറത്തിലുള്ള ഒരുപിടി മലയാളി നഴ്സുമാരാണ് മെയ് മുപ്പത്തൊന്നാം തിയതി വളരെ ക്രീയേറ്റീവ് ആയ ഒരു വീഡിയോയുമായി വന്നിരിക്കുന്നത്.
മാതാവിന്റെ വണക്കമാസം കാലം കൂടുന്ന ദിവസത്തിടൊപ്പം തന്നെ പൊന്തകോസ്ത ദിനം കൂടിയായിരുന്നു മെയ് 31. മരുന്നും മന്ത്രങ്ങളും ഫലിക്കാത്ത സമയങ്ങൾ ജീവിതത്തിൽ വന്നാലും ദൈവസഹായം എന്നും തുണയാകും എന്ന് കരുതുന്ന, വിശ്വാസത്തിൽ ആഴം കൂടുതലുള്ള സ്ത്രീസമൂഹം.. വിശ്വാസവും അതിൽ അൽപം കളിതമാശകളും കൂട്ടിക്കലർത്തി പാട്ടിന്റെയും ഡാൻസിനെയും മേമ്പൊടികളോടെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു…
കൊറോണക്കാലം പലരുടെയും കഴിവുകൾ പുറത്തെത്തിച്ച കാലം എന്ന് കൂടി അറിയപ്പെടും.. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ ഇൻചാർജ് ആയ ജോർജ്ജ് എട്ടുപറയിൽ വീഡിയോ കണ്ടശേഷം പ്രതികരിച്ചത് ഇങ്ങനെയാണ്… ഞാൻ ഇവിടുന്ന് സ്ഥലം മാറിപ്പോകുകയാണ്… കാരണം എന്നെക്കാളും കഴിവുള്ളവരാണ് സ്റ്റോക്ക് മലയാളികൾ… ഇവിടെ പിടിച്ചുനിൽക്കാൻ കൂടുതൽ കഴിവുള്ള മറ്റൊരു അച്ചൻ വരേണ്ടതുണ്ട്…
കാണാം വീഡിയോ
[ot-video][/ot-video]
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : 10 ആഴ്ചകൾക്ക് ശേഷം സ്കൂളിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾ. ജൂൺ തുടക്കത്തോടെ രാജ്യത്തെ ലോക്ക്ഡൗണിൽ ഇളവുകൾ കൊണ്ടുവന്നതിനാൽ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. പ്രൈമറി വിദ്യാർത്ഥികൾ ഇംഗ്ലണ്ടിലെ പല ഭാഗത്തുള്ള സ്കൂളുകളിൽ തിരിച്ചെത്തിയെങ്കിലും സുരക്ഷാ ആശങ്ക കാരണം പകുതി കുട്ടികളും വീട്ടിൽ തന്നെ തുടരുകയാണ്. പുതിയ രീതികൾ പഠിച്ചുകൊണ്ട് 10 ആഴ്ചകൾക്ക് ശേഷമുള്ള വിദ്യാർത്ഥികളുടെ മടങ്ങിവരവ് സന്തോഷം പകരുന്ന കാഴ്ചയായി മാറി. “നിങ്ങൾ മടങ്ങിവരുന്നതിന്റെ ആവേശത്തിലാണോ?” വെസ്റ്റ് ലണ്ടനിലെ സെന്റ് മേരി മഗ്ഡലൻ കത്തോലിക്കാ പ്രൈമറി സ്കൂളിലെ അദ്ധ്യാപിക ഹെലൻ ഫ്രോസ്റ്റിക് കുട്ടികളോട് ചോദിച്ചു. ലോക്ക്ഡൗണിൽ ഉടനീളം സ്കൂളുകളിൽ എത്തിയ ആരോഗ്യപ്രവർത്തകരുടെ കുട്ടികളോടൊപ്പം ഇന്നെത്തിയവരും ഇടം പിടിച്ചു. സാമൂഹിക അകലം പാലിച്ചും കർശനമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുമാണ് ക്ലാസ്സുകൾ നടത്തുന്നത്. ക്ലാസ് മുറികൾ പൂർണ്ണമായും പുനഃസംഘടിപ്പിച്ചു. മേശകൾ വരിവരിയായി നിരത്തുകയും ജനാലകൾ തുറന്നിടുകയും ചെയ്തു. ഒപ്പം കൈകഴുകുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
റിസപ്ഷൻ ക്ലാസ്സിൽ ഓരോ ടേബിളും വെവ്വേറെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലാസ്സ് ഉപകരണങ്ങളുടെ ട്രേ സ്വന്തമായി ഉള്ളതിനാൽ കുട്ടികൾക്ക് ഇരിപ്പിടങ്ങളിൽ നിന്ന് ഇറങ്ങേണ്ട ആവശ്യമില്ലെന്ന് ടീച്ചിംഗ് അസിസ്റ്റന്റ് ക്ലെയർ ഗോർഡൻ പറയുന്നു. കുട്ടികളെ സ്കൂളിൽ തിരികെകൊണ്ടുവന്നത് വളരെ നല്ല നടപടിയാണെന്ന് പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു. എന്നാൽ അതുപോലെ തന്നെ വീട്ടിൽ കഴിയുന്ന കുട്ടികളും അനേകരാണ്. യോർക്കിൽ നിന്നുള്ള ജെയ്ൻ റീഡ്, തന്റെ മകൻ സ്കൂളിൽ തിരികെ പോകുന്നത് ഇപ്പോഴും സുരക്ഷിതമല്ലെന്ന് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്ന നടപടികൾ കൃത്യമായി നടപ്പിലാക്കാൻ കഴിയുന്നുണ്ടോ എന്ന് പല മാതാപിതാക്കളും സംശയിക്കുന്നു. ഇപ്പോൾ സ്കൂളുകൾ തുറക്കുന്നത് സുരക്ഷിതമല്ലെന്ന് പറയുന്നവരിൽ ലങ്കാഷെയർ കൗണ്ടി കൗൺസിലും ഉൾപ്പെടുന്നു. വെയിൽസിൽ ഇന്ന് സ്കൂളുകൾ ഒന്നുംതന്നെ തുറന്നിട്ടില്ല.
അതേസമയം കൊറോണയോട് പടവെട്ടി തിരിച്ചുവരവിന്റെ പാതയിലായി കഴിഞ്ഞു ബ്രിട്ടൻ. രാജ്യത്തെ പകുതി ആശുപത്രികളും കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംഗ്ലണ്ടിലെ 69 ആശുപത്രികൾ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ വെളിപ്പെടുത്തുന്നു. മെയ് 20 ന് ശേഷം നോർത്ത് മിഡിൽസെക്സ് ഹോസ്പിറ്റൽ കോവിഡ് -19 മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിറ്റിംഗ്ടൺ ഹോസ്പിറ്റൽ മെയ് 19ന് ശേഷവും ഹില്ലിംഗ്ഡൺ ഹോസ്പിറ്റൽ മെയ് 13ന് ശേഷവും മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം പകരുന്ന വാർത്തയാണ്. എന്നാൽ രാജ്യത്തിന്റെ യഥാർത്ഥ മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ ഉയർന്നതാണെന്ന് ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് മുമ്പ് പ്രവചിച്ചിരുന്നു.
ജോജി തോമസ്
യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിൽ ഒരു പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്നതായി പറയുന്ന അനിഷ്ടസംഭവങ്ങളേക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഈ കുറിപ്പിനടിസ്ഥാനം. അന്യ മതസ്ഥനായ ആൾ ക്രിസ്ത്യൻ ദേവാലയത്തിൽ കയറിയതിന്റെ പേരിൽ ഒരു വിശ്വാസി അവഹേളിച്ചു എന്നും അതിനു ശേഷം പള്ളിയിൽ പുണ്യജലം തളിച്ച് ശുദ്ധി വരുത്തിയെന്ന പിന്നാമ്പുറ സംസാരവുമാണ് സോഷ്യൽ മീഡിയാ പോസ്റ്റിന്റെ കാതൽ. യുകെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ സാജൻ സത്യൻ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ചെയ്തിരിക്കുന്നത്. ഒരു ദശകത്തോളം പഴക്കമുള്ള സംഭവത്തിൽ പ്രസ്തുത ദേവാലയത്തിൽ സ്ഥിരമായി പോയിരുന്ന വ്യക്തിയല്ലെങ്കിലും ഈ ലേഖകനും പള്ളിയ്ക്കുള്ളിൽ നടന്ന സംഭവങ്ങൾക്ക് ദൃക്സാക്ഷിയാണ്.
ഫോട്ടോയെടുത്തു കൊണ്ടിരുന്ന ആൾ കുർബാന സ്വീകരണത്തിനു പോകുന്ന സമയത്ത് പ്രസ്തുത വ്യക്തിയെ ഫോട്ടോയെടുക്കാൻ ചുമതലപ്പെടുത്തുന്നത് അസ്വാഭാവികത ഒന്നുമില്ലെങ്കിലും ശ്രദ്ധിച്ചിരുന്നു. അതിനെ ഒരു വിശ്വാസി ചോദ്യം ചെയ്തെങ്കിൽ അതയാളുടെ വിവരക്കേട് മാത്രമായാണ് കരുതേണ്ടത്. പക്ഷെ അതിനുശേഷം പുണ്യജലം തളിച്ച് ശുദ്ധികലശം നടത്തിയെന്ന് പറയപ്പെടുന്ന സംഭവം ശരിയാണെങ്കിൽ അത് വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ ശുദ്ധീകരണത്തെ സാദൂകരിക്കുന്ന കമന്റുകളും വന്നിട്ടുണ്ട് . അതിന് മറുപടി പറയാൻ ഉത്തരവാദിത്തപ്പെട്ടവർ ബാധ്യസ്ഥരുമാണ്. അല്ലെങ്കിൽ ആ സമൂഹം മുഴുവൻ വർഗീയ കോമരങ്ങളായി ചിത്രീകരിക്കപ്പെടും. പ്രബുദ്ധ കേരളത്തിൽ നിന്ന് വന്നവരെ സംബന്ധിച്ചിടത്തോളം അത് ഒട്ടും തന്നെ സുഖകരമായ അവസ്ഥയല്ല.കാരണം നമ്മുടെ കേരളത്തിൽ ക്രിസ്തീയ ദേവാലയത്തിനുള്ളിൽ നടക്കുന്ന ചടങ്ങുകളിൽ സ്ഥലത്തെ പ്രമുഖനായ ഫോട്ടോഗ്രാഫറെ ക്ഷണിക്കുന്നത് അയാളുടെ ജാതിയോ മതമോ അന്വേഷിച്ചിട്ടല്ല. കേരളത്തിൽ എനിക്ക് നേരിട്ടറിയാവുന്ന ഒരു ദേവാലയ നിർമാണത്തിൽ കോടികളുടെ മേമ്പൊടി പറയാനില്ലെങ്കിലും അതിന്റെ മനോഹാരിതയ്ക്ക് പിന്നിൽ അന്യമതസ്ഥനായ ഒരു ശിൽപ്പിയുടെ കരവിരുതിന് വലിയ പങ്കുണ്ട്. അതിന്റെ ഓരോ കല്ലിലും അയാളുടെ വിയർപ്പ് തുള്ളികൾ ഉണ്ട്. ഒരു വിശ്വാസിയും അതിന്റെ പേരിൽ ആ ദേവാലയത്തിൽ കയറാതിരിക്കുകയോ ശുദ്ധികലശം നടത്തുകയോ ചെയ്തിട്ടില്ല. മാത്രമല്ല ലോകത്തൊരിടത്തും ക്രിസ്തീയ ആരാധനാലയങ്ങളിൽ അന്യമതസ്ഥർക്ക് പ്രവേശനം നിഷേധിച്ചിട്ടുമില്ല. അതിനാൽ യുകെ മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്ന “ശുദ്ധികലശത്തിൽ ” ഒരു വ്യക്തത അനിവാര്യമാണ്. ഒരാളുടെ വിവരക്കേടിന് ഒരു സമൂഹത്തിന് പഴിക്കേണ്ടതില്ല. എന്തായാലും “അച്ചായന്മാരുടെ പൊങ്ങച്ചം “അതിന്റെ വഴിക്ക് പോകട്ടെ. മുണ്ടിന്റെ ബ്രാൻഡ് അംബാസിഡർമാരായ മോഹൻലാലിനെയും, ജയറാമിനെയും ഇടയ്ക്കൊന്ന് ഓർത്താൽ നന്നായിരുന്നു.
മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ വിൽസൺ മാത്യുവിൻെറ മാതാവും പരേതനായ ഉലഹന്നാൻ മത്തായിയുടെ പത്നിയുമായ തെക്കേ മലയിൽ മറിയക്കുട്ടി മത്തായി നിര്യാതയായി.
ശവസംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കളമ്പൂർ സെൻറ് ജോർജ്ജ് യാക്കോബായ പള്ളിയിൽ. പരേതയ്ക്ക് 81 വയസ്സായിരുന്നു. വിൽസൺ മാത്യു (മാഞ്ചസ്റ്റർ), ജോൺസൺ (ഇന്ത്യൻ നേവി) എന്നിവർ മക്കളും റീന വിൽസൺ, ഷിജി ജോൺസൺ എന്നിവർ മരുമക്കളും ആണ്. വിൽസൺ മാത്യുവിൻെറ മാതാവിൻറെ നിര്യാണത്തിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു.
മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുമിത്രാദികളെ അറിയിക്കുന്നു.