ന്യൂസ് ഡെസ്ക് , മലയാളം യുകെ

അയർലൻഡിലെ ചരിത്രത്തിൽ വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു ഇന്ത്യൻ വംശജയും ഗർഭിണിയുമായ സവിത ഹാലപ്പനവര്‍ മരിച്ച സംഭവം . അയര്‍ലണ്ടില്‍ മാത്രമല്ല, ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സവിതയുടെ മരണം. ഗർഭ ചിദ്രത്തിനുള്ള അനുവാദം കിട്ടിയിരുന്നെങ്കിൽ സവിത ഹാലപ്പനവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നുള്ള വിമർശനമാണ് അന്ന് ഉയർന്നു വന്നിരുന്നത് . ഗവൺമെന്റിനെയും കത്തോലിക്കാ രാജ്യമായ അയർലൻഡിലെ കത്തോലിക്കാ സഭയെയും പ്രതിക്കൂട്ടിൽ നിർത്തി വളരെയേറെ പ്രതിക്ഷേധങ്ങൾ അന്ന് നടന്നിരുന്നു . മരിച്ച സംഭവത്തിന്റെ യഥാര്‍ത്ഥ പശ്ചാത്തലം വിവരിക്കുന്ന പ്രൊ ലൈഫ് അയര്‍ലണ്ടിന്റെ വീഡിയോ റിലീസ് ചെയ്ത സവിതയുടെ മരണകാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്.

ഗോള്‍വേയില്‍ ദന്തഡോക്ടര്‍ ആയിരുന്ന ഗര്‍ഭിണിയായ സവിത ഹാലപ്പനവര്‍ രക്തത്തില്‍ അണുബാധയുണ്ടാകുന്ന ‘സെപ്റ്റിസീമിയ’ എന്ന അസുഖം മൂലമാണ് മരിച്ചത്. 2012 ഒക്ടോബര്‍ 28 നായിരുന്നു ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് സവിത ഹാലപ്പനവര്‍ മരിച്ചത്.

ഹീമോഗ്ലോബിന്റെ അളവ് രക്തത്തില്‍ കുറയുകയും ഹൃദയത്തിന്റെയും കരളിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം ക്രമേണ നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘സെപ്റ്റിസിമിയ’.

പതിനേഴ് ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭമുണ്ടായിരുന്ന സവിത ഗര്‍ഭഛിദ്രത്തിന് ആവശ്യപ്പെട്ടിരുന്നു എന്നും, എന്നാല്‍ കത്തോലിക്ക രാഷ്ട്രമായ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിധേയമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സവിത മരണപ്പെടുകയായിരുന്നു എന്നുമായിരുന്നു സവിതയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വാദം.

ഇതേത്തുടര്‍ന്നാണ് അയര്‍ലണ്ടിലും വിവിധ രാജ്യങ്ങളിലും അയര്‍ലണ്ടിലെ ‘മത നിയമം’ പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഐറിഷ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ എല്ലാം തന്നെ ഗര്‍ഭഛിദ്രത്തിനനുകൂലമായ രീതിയില്‍ നിലപാടെടുത്തു. എന്നാല്‍ ഈ സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിച്ചു വിലയിരുത്തുന്നതിന് ആരും ശ്രമിച്ചതേയില്ല.

അമ്മയുടെ ജീവന്‍ സംരക്ഷിക്കുവാന്‍ അത്യാവശ്യമാകുന്നപക്ഷം ഗര്‍ഭഛിദ്രം ആകാമെന്ന ഐറിഷ് സര്‍ക്കാരിന്റെയും ഐറിഷ് കത്തോലിക്കാ സഭയുടെയും നിലപാടുപോലും തിരിച്ചറിയാതെ ജീവനെക്കുറിച്ചുള്ള സഭയുടെ നിലപാടുകളെ ‘പഴഞ്ചന്‍ ചിന്താഗതി’ എന്നു മുദ്രകുത്തുവാനുള്ള വ്യഗ്രത ആയിരുന്നു എങ്ങും. ലോകത്തില്‍ മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട് . ഇന്‍ഡ്യയില്‍ ഒരു ലക്ഷം ഗര്‍ഭിണികളില്‍ അഞ്ഞൂറ്റി അന്‍പതു പേര്‍ ശരിയായ പരിചരണം ലഭിക്കാത്തതിനാലോ അപകടകരമായ ഗര്‍ഭാവസ്ഥമൂലമോ മരണമടയുമ്പോള്‍ അയര്‍ലണ്ടില്‍ അത് ഒരു ലക്ഷത്തിന് ആറ് എണ്ണം മാത്രമാണ്.

ഗര്‍ഭഛിദ്രം ചെയ്തിരുന്നെങ്കിലും സവിത രക്ഷപെടുമെന്ന ഉറപ്പ് ഡോക്ടര്‍മാര്‍ക്ക് ഇല്ലാതിരുന്ന സാഹചര്യത്തില്‍. ഈ വിഷയത്തില്‍ സവിതയുടെ ഭര്‍ത്താവ് പ്രവീണിന്റെ നിലപാടുകള്‍ സംശയത്തോടെ വീക്ഷിച്ചവരും ഉണ്ട്. ഭാര്യയുടെ മരണശേഷമുള്ള പ്രവീണിന്റെ നിലപാടുകള്‍ അയര്‍ലണ്ടിലെ സര്‍ക്കാരില്‍ നിന്നു ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുന്നതിനാണെന്ന് സംശയിച്ചവരുടെ നിലപാട് തെറ്റിയില്ല. പത്തു മില്യണ്‍ യൂറോ നഷ്ടപരിഹാരം വാങ്ങിയെടുത്ത പ്രവീണ്‍ ഭാര്യ മരിച്ച് മൂന്ന് മാസത്തിനുള്ളില്‍ പുനര്‍വിവാഹിതനായി, അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് കടന്നു.

അയര്‍ലണ്ടിലെ ഗര്‍ഭച്ഛിദ്ര അനുവാദത്തിന് വേണ്ടിയുള്ള പ്രൊ ചോയ്‌സ് ഗ്രൂപ്പ് സംഘടനകളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് അയര്‍ലണ്ടിലെ ഒരു വിഭാഗം മാധ്യമങ്ങളും പിന്തുണ നല്‍കിയതോടെ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിംഗ് പ്രെഗ്നന്‍സി ബില്‍, സവിതയുടെ മരണത്തിന്റെ മറവില്‍ പാസാക്കപ്പെട്ടു. പിന്നീട് നടന്ന റഫറണ്ടത്തിലും ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി ഐറിഷ് ജനത വോട്ട് രേഖപ്പെടുത്തി. ഇവിടെയും സവിതയുടെ മരണമാണ് പ്രൊ ചോയ്സ് പക്ഷക്കാര്‍ വോട്ടു തേടാന്‍ അവതരിപ്പിച്ചത്

സവിതയുടെ മരണത്തിന് കാരണമായിരുന്നു എന്ന് കരുതുന്ന പതിനാല് വ്യത്യസ്ത സാഹചര്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നുവെങ്കിലും അതില്‍ ഗര്‍ഭച്ചിദ്രം നടത്തിയിരുന്നുവെങ്കില്‍ സവിതയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന വാദത്തില്‍ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രൊ ലൈഫ് വീഡിയോയിലും മുഖ്യ പ്രമേയമാക്കിയിരിക്കുന്നത് അത് തന്നെയാണ്.

ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഡബ്ലിനിലെ പ്രൊ ലൈഫ്റാലി, കോവിഡ് പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് മാറ്റിവെച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ നടത്തപ്പെടുന്ന പ്രൊ ലൈഫ് വാരാചരണ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ടാണ് ഇന്ന് ‘സവിത ഹാലപ്പനവറിന്റെ’ മരണകാരണം ചിത്രീകരിച്ച വീഡിയോ സംപ്രേക്ഷണം ചെയ്തത്.