UK

ജിബിൻആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം

ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം .ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ് ഇത്തവണ തൊഴിലാളി ദിനം ആചരിക്കപ്പെടുന്നത്. 1886 മെയ്1നാണ് ലോക തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്ന് അമേരിക്കയിൽ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിച്ചു. ഈ അവകാശം നേടിയെടുക്കാൻ തൊഴിലാളി സംഘടനകൾ പണിമുടക്കി. ഈ പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്‌മാർക്കറ്റിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടായി, ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ, ഹെയ്മാർക്കറ്റ് നാർസിസസിൽ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാർഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിക്കപ്പെട്ടത്. ഇതാണ് ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം. തൊഴിലാളികളുടെ അവകാശ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. തൊഴിലാളിക്ക് ചെയ്യുന്ന പണിക്ക് ന്യായമായ കൂലി അവകാശമാണെന്ന് പ്രഖ്യാപിച്ച് അത് സ്ഥാപിച്ചെടുക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണെന്നതിൽ തർക്കമില്ല.

ലോകമാകമാനം തൊഴിലാളി സമൂഹം വലിപ്പച്ചെറുപ്പമില്ലാതെ ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുകയാണ് . കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ ആകെ മാറ്റിമറിച്ചിരിക്കുന്നു . കൊറോണ വൈറസ് ഇന്ന് എല്ലാ തൊഴിൽ മേഖലകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സാധാരണക്കാരായ തൊഴിലാളികളെ ഉൾപ്പെടെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടന കഴിഞ്ഞ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ലോകത്ത് 1.6 ബില്യൺ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പറയുന്നത്. ഈ കണക്ക് സൂചിപ്പിക്കുന്നത് ലോകം വലിയൊരു തൊഴിൽ പ്രതിസന്ധി കൂടി നേരിടും എന്നതാണ്. സർക്കാർ സഹായം ഇല്ലാത്ത തൊഴിൽ മേഖലയിൽ ഉള്ളവർക്കാണ് തൊഴിൽ നഷ്ടമാവുക എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നത്. തൊഴിലാളികൾ എന്നും ലോകത്തിന്റെ കരുത്താണ്.ലോകത്തിന്റെ നിലനിൽപ്പ് തന്നെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് തൊഴിലാളികളെ ചേർത്ത് നിർത്താം.അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.ഈ തൊഴിലാളി ദിനത്തിൽ സർവ്വ രാജ്യ തൊഴിലാളികളെ മുഴുവനും അഭിവാദ്യം ചെയ്യുന്നു.

കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് വെളിയന്നൂർ കുറ്റിക്കോട്ട് അനൂജ് കുമാറിനെപ്പറ്റി ബിബിസി പ്രത്യേക വാർത്ത സംപ്രേഷണം ചെയ്തു. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണെന്നു റിപ്പോർട്ടിൽ പറയുന്നു. അനൂജ് (44) ഉൾപ്പെടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി കഴിഞ്ഞ ദിവസം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.

അനൂജിന്റെ അമ്മ ജഗദമ്മ അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ്. അനൂജിന്റെ ഇളയ മകൻ ഗോകുലും കൂടെയുണ്ട്. അച്ഛൻ പവിത്രൻ ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയിൽ നഴ്സാണ്. 15 വർഷം മുൻപ് ലണ്ടനിൽ പോയ അനൂജ് കഴിഞ്ഞ വർഷം ഏപ്രിലിൽ കുടുംബസമേതം നാട്ടിൽ എത്തിയിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഭാര്യ സന്ധ്യ ലണ്ടനിൽ ആശുപത്രിയിലാണ്. മൂത്ത മകൻ അകുലും ലണ്ടനിലാണ്.

ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുൻപാണ്. പ്രമേഹം ഉണ്ടായിരുന്നതിനാൽ, കോവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സർക്കാർ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് സൂസൻ മാത്യൂസ് പറയുന്നു.

‘ ആഗ്രഹിച്ച ജോലിയിലേക്കെത്താൻ അനൂജ് നടത്തിയ ശ്രമങ്ങൾ മാതൃകയായിരുന്നു’ – സുഹൃത്ത് സന്തോഷ് ദേവസ്സി പറഞ്ഞു. അനൂജിന്റെ കുടുംബത്തെ സഹായിക്കാൻ ‘എൻഎച്ച്എസ് ഹീറോ’ എന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്.

കൊറോണ ഒരു മലയാളി നേഴ്സിൻറെകൂടി ജീവനെടുത്തു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാറിൻെറ നിര്യാണത്തിൽ വേദനിച്ച് സുഹൃത്തുക്കളും യുകെ മലയാളികളും

റ്റെൽഫോർഡ്: മരണ സംഖ്യകൾ ലോകമാധ്യമങ്ങളുടെ തലക്കെട്ടുകൾ കീഴടക്കുമ്പോൾ കൊറോണ എന്ന വൈറസ് എന്ന വില്ലനെ പിടിച്ചുകെട്ടുന്ന മരുന്ന് പരീക്ഷണത്തിൽ ഒരു പിടി മുന്നിൽ എത്തിയത് യുകെയിലെ യൂണിവേഴ്സിറ്റികൾ ആണ്. അതിൽ തന്നെ ഓക്‌സ്‌ഫോർഡ് സര്‍വകലാശാല കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം നടത്തി മുന്നിൽ എത്തുകയും ചെയ്തിരിക്കുകയാണ്.

ലോകത്തെവിടെയും എന്ന പോലെ ആ നേട്ടത്തിനു പിന്നിലും ഒരു മലയാളിയുടെ കയ്യൊപ്പുണ്ട് എന്ന വസ്തുത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഓക്‌സ്‌ഫോർഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ രേഷ്മ ജോസഫ് കൈലാത്ത്. ഈ ടീമില്‍ ഒരു മലയാളി യുവതി കൂടി ഉണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ യുകെ മലയാളികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഈ മാസം 23 നാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്.

കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകളാണ് രേഷ്മ. കോട്ടയത്തും റിയാദിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിനു ശേഷം തുടര്‍പഠനത്തിനായാണ് യുകെയിലേക്ക് എത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍സിലാണ് പഠനം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പാണ് ഓക്‌സ്‌ഫോഡില്‍ ചേരുന്നത്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത മരുന്ന് വിജയിക്കുമെന്നു തന്നെയാണ് രേഷ്മയുടെയും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരുടെയും പ്രതീക്ഷ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് ബ്രിട്ടനിലെ മെഡിക്കല്‍ ടീമിന് വന്‍ പിന്തുണയാണ് ഗവണ്‍മെന്റ് നല്‍കിയത്. ഓരോ വാക്‌സിന്‍ വികസന പദ്ധതികള്‍ക്കും കുറഞ്ഞത് 20 മില്യണ്‍ പൗണ്ടാണ് മാറ്റ് ഹാന്‍കോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് 19 നായി വാക്‌സിന്‍ വികസിപ്പിക്കാന്‍ യുകെയിലെ മുൻ നിര കോളേജുകൾ എല്ലാം തന്നെ ഒത്തു ചേർന്നിരിക്കുന്നയാണ്.

നിജിന്‍ ജോസാണു രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇരുവരും യുകെയിലെ ബാന്‍ബറിയിലാണു താമസം.

[ot-video][/ot-video]

കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേവന പ്രവര്‍ത്തകര്‍ക്കും ആദരവുമായി ന്യൂയോര്‍ക്ക്. യുഎസ് സൈനിക വിഭാഗമാണ് നഗരത്തിന്റെ മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറന്നുയര്‍ത്തി പ്രകടനം കാഴ്ചവെയ്ച്ച് ആദരവ് അറിയിച്ചത്.

വ്യോമസേനയുടെ തണ്ടര്‍ബേര്‍ഡ്സും നാവികസേനയുടെ ബ്ലൂ എയ്ഞ്ചല്‍സും ചേര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആകാശത്ത് പ്രകടനം നടത്തിയത്. ന്യൂയോര്‍ക്കിനും നെവാര്‍ക്കിനുമിടയില്‍ 40 മിനിറ്റോളമാണ് വിമാനങ്ങള്‍ പറന്ന് പൊന്തിയത്. ശേഷം, ട്രെന്റണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളിലും ആകാശത്തും പ്രകടനം തുടര്‍ന്നു.

വൈറസ് വ്യാപനനിയന്ത്ര നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ പ്രകടനം കാണാന്‍ നിലയുറപ്പിച്ചിരുന്നതെന്ന് എടുത്ത് പറയാവുന്ന മറ്റൊന്നു കൂടിയാണ്. കൊവിഡ്-19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാട്ടം നടത്തുന്നവര്‍ക്കായി ഇത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബ്ലൂ എയ്ഞ്ചല്‍സ് കമാന്‍ഡര്‍ ബ്രയാന്‍ കെസ്സല്‍റിങ് പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരുടെ കൃതജ്ഞതയും രാജ്യസ്നേഹവും നിറഞ്ഞ പ്രകടനമാണിതെന്ന് നെവാര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ പ്രസിഡന്റും സിഇഒയുമായ ഷെരീഫ് എല്‍നഹല്‍ ട്വീറ്റ് ചെയ്തു. പലരും ഈ ആദരവിന് ഇപ്പോള്‍ കൈയ്യടിക്കുകയാണ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.

മുഖ്യമന്ത്രിയുടെ കരുതല്‍ കേരളത്തില്‍ മാത്രമല്ല. കേരളത്തിന് പുറത്തും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒപ്പമുണ്ടെന്ന് തെളിയുകയാണ്. ബ്രിട്ടനില്‍ പഠിക്കുന്ന അമലിനാണ് ഇത്തവണ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ തുണയായത്. തന്റെ മകന് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അറിഞ്ഞതോടെ വിഷമത്തില്‍ ബാന്‍സി മുഖ്യമന്ത്രിയെ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സാധിക്കുമോ എന്ന ആശങ്കയില്‍ തന്നെയാണ് സന്ദേശം അയച്ചത്.

എന്നാല്‍ ബാന്‍സിക്ക് പിന്നാലെ വന്നത് ഒരു സന്തോഷ വാര്‍ത്തയാണ്. മകന്റെ മുറിയില്‍ ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തി എന്ന അറിയിപ്പാണ് ലഭിച്ചത്. സന്ദേശമയച്ച് മണിക്കൂറുകള്‍ക്കകമാണ് മകന്റെ ഫ്‌ളാറ്റിലെത്തിയത് ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിയത്. ചേവായൂര്‍ സ്വദേശിയായ ബാന്‍സി ജോസാണ് ബ്രിട്ടനില്‍ പഠിക്കുന്ന മകന്‍ അമല്‍ ഷാജിയും സുഹൃത്തായ നടുവണ്ണൂര്‍ സ്വദേശി ആദിത്യനും അനുഭവിക്കുന്ന ദുരിതം മുഖ്യമന്ത്രിയെ അറിയിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടനില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനായി അമല്‍ ബ്രിട്ടനിലേയ്ക്ക് പോയത്. എട്ട് മാസം മുന്‍പാണ് ബ്രിട്ടനിലേയ്ക്ക് തിരിച്ചത്.

കൊവിഡ് ആയതിനാല്‍ പുറത്തുപോവാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായില്ല. ഒരു നേരം ഭക്ഷണം കഴിച്ചാണ് ഇരുവരും വിശപ്പടക്കിയത്. ഇതറിഞ്ഞതോടെയാണ് 17നു വൈകീട്ട് അഞ്ചിന് ബാന്‍സി മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ചരയായപ്പോഴേയ്ക്കും അമലിന്റെ വിലാസം, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തി. ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിയതായി അല്‍പ്പസമയത്തിനകം അമലിന്റെ ഫോണ്‍ വന്നെന്ന് ബന്‍സി പറയുന്നു.

ലണ്ടൻ: യുകെയിലെ നാഷണൽ ഹെൽത്ത് സെർവിസിൽ കൊറോണക്കെതിരെ പോരാടി ജീവൻ ഹോമിച്ച NHS ഹീറോകളുടെ കുടുംബത്തെ നെഞ്ചിലേറ്റി ബ്രിട്ടീഷ് സർക്കാർ. ഓരോ കുടുംബത്തിനും ഉണ്ടായിട്ടുള്ള നഷ്ടങ്ങൾക്ക് പണം പകരമാവില്ല എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിലും കണ്ണീരിൽ മുങ്ങിയ നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും മറ്റു ഹെൽത്ത് ജീവനക്കാരുടെയും കുടുംബത്തെ കരം പിടിച്ചു ഉയർത്താൻ ശ്രമിക്കുന്ന പ്രഖ്യപനങ്ങൾ ആണ് പത്രസമ്മേളനത്തിൽ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പുറത്തുവിട്ടത്‌.

കൊറോണ മൂലം മരണമടഞ്ഞ ഫ്രണ്ട് ലൈൻ ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 60,000 പൗണ്ടിന്റെ ധനസഹായം നൽകുമെന്ന് അറിയിച്ചു. എന്നാൽ ഈ തുക ടാക്‌സ് രഹിതമാണോ എന്ന് വ്യക്തമല്ല. എന്‍എച്ച്എസ് ഫ്രണ്ട് ലൈന്‍ സ്റ്റാഫിന് ഷോര്‍ട്ട് ടേം ലൈഫ് അഷുറന്‍സ് സ്‌കീം ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നു. കൊറോണയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റു കീ വര്‍ക്കേഴ്‌സിനെയും ഈ സ്‌കീമിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പ്രഖ്യപിച്ച സാമ്പത്തിക സഹായവും, ലൈഫ് അഷുറൻസും വിദേശ ജോലിക്കാർക്കും, പെൻഷൻ പറ്റിയശേഷം ഇപ്പോൾ തിരിച്ചു ജോലിയിൽ പ്രവേശിച്ചവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

82 എന്‍എച്ച്എസ് സ്റ്റാഫുകളും 16 കെയര്‍ വര്‍ക്കേഴ്‌സും ആണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. അതിനിടെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചെറിയ ബിസിനസ് സ്ഥാപനങ്ങൾക്ക്‌ 50,000 വരെ വായ്‌പ ലഭ്യമാക്കുന്ന പുതിയ പദ്ധതി ഇന്ന് രാവിലെ ധനകാര്യ വകുപ്പ് മേധാവി റിഷി സുനാക് പ്രഖ്യപിച്ചിരുന്നു. നൂറു ശതമാനം ഗവൺമെന്റ് ഗ്യാരന്റി ആണ് ലോണിന് നൽകുന്നത്.

യുകെയിലെ എല്ലാവര്ക്കും ആശ്വാസമായി ഇന്നത്തെ മരണ സംഖ്യ 360 ഒതുങ്ങി. ശുഭ സൂചനകൾ ആണ് എന്ന് വിലയിരുത്തപ്പെടുന്നു. ആകെ മരണ സംഖ്യ 21,092 ൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തെ ആവറേജ് മരണ സംഖ്യ നോക്കിയാൽ പീക് സമയം കഴിഞ്ഞു എന്നാണ് വിദഗ്ദ്ധരുടെ അനുമാനം.

ബ്രിട്ടീഷ് പ്രധാനമന്ത്രി കൊറോണ ബാധിതനായശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു ഓഫീസിൽ എത്തിയ ദിവസം കൂടിയായിരുന്നു ഇന്ന്. അതേസമയം അക്ഷമരായ യുകെ ജനത പതിവില്ലാതെ നിരത്തിലിറങ്ങിയതായി എല്ലാ മാധ്യമങ്ങളും റിപ്പോർട്ട്  ചെയ്‌തിരുന്നു. മോട്ടോർ വേ പതിവില്ലാതെ കാറുകളെകൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും എന്ന് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.

ബെർലിൻ: ലോകമെമ്പാടും ഉള്ള പ്രവാസികളായ മലയാളി ആരോഗ്യ പ്രവർത്തകർ അത്ര ആശാവഹമായ സാഹചര്യങ്ങളിൽ കൂടിയല്ല കടന്നു പോകുന്നത്. കൊറോണ വൈറസ് ഏറ്റവും മോശമായ രീതിയിൽ ബന്ധിച്ച യൂറോപ്പിന്റെ അവസ്ഥ വളരെ മോശമാണ്. ഇതുവരെ ഒരു മലയാളിയുടെ മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ജർമ്മനിയിൽ നിന്നും ആണ് മലയാളി മനസ്സിനെ വിഷമിക്കുന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

യൂറോപ്പിൽ ഏറ്റവും കാര്യക്ഷമമായി കോഡിനെ പ്രതിരോധിച്ച ജർമ്മനിയിൽ നേഴ്‌സായി ജോലി ചെയ്‌തിരുന്ന മലയാളി നഴ്‌സ് പ്രിൻസി സേവ്യർ (54) ആണ് ഇന്ന് മരണത്തിന് കീഴങ്ങിയത്. ചങ്ങനാശ്ശേരി സ്വദേശി കാര്‍ത്തികപിള്ളിൽ സേവ്യർ (ജോയ്മോൻ) ആണ് ഭര്‍ത്താവ്. ആതിരയാണ് മകള്‍.

പരേതനായ അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസഫിന്റെ മകളാണ് മരിച്ച പ്രിൻസി. കുടുംബം  ജര്‍മ്മനിയില്‍ റെസിഡൻസി നേടിയവരാണ്. ശവസംസ്ക്കാരം ജർമ്മനിയിൽ തന്നെ ആണ് നടത്തപ്പെടുക.

ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് കോവിഡ് ബാധിതയായി സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

യുകെയിലെ ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2006 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

ശിൽപ്പയുടെ പോസ്റ്റ് വായിക്കാം…..

14 വർഷത്തെ നഴ്സിങ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കയറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഒരു പേഷ്യന്റ് വന്നു. വന്നപ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നതെന്ന് മനസിലാകുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡിൽ കാണാൻ വളരെ പ്രയാസം തോന്നി. വന്നപ്പോൾ അവർക്കു ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു, വെന്റിലേറ്റർ തയാറാക്കാൻ ഡോക്ടർ പറഞ്ഞു. അവർ എന്നോട് വെള്ളം ചോദിച്ചു, വെന്റിലേറ്ററിൽ ഇടാൻ പോകുന്ന ആൾക്ക് വെള്ളം കൊടുക്കാൻ നിർവാഹം ഇല്ലായിരുന്നു. അവർ വളരെ വേഗം കൂടുതൽ അവശയാകാനും തുടങ്ങി. ഡോക്ടർ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാൻ ഉള്ള മരുന്ന് തരാൻ പോവാണ്, അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന്. എത്രത്തോളം അവർക്കതു മനസിലായി എന്ന് അറിയില്ല. വെന്റിലേറ്റർ റെഡി ആക്കി വച്ചിട്ട് വെള്ളം എടുത്ത് ഒരു സ്പോഞ്ച് അതിൽ മുക്കി ( വായും ചുണ്ടും നനക്കാൻ ) അവർക്കു കൊടുക്കാൻ ചെല്ലുമ്പോൾ ഡോക്ടർ അവരോടു സംസാരിക്കുകയായിരുന്നു.

വെള്ളം ടേബിളിൽ വച്ച് ഞാൻ അവരെ ബെഡിൽ നേരെ ഇരുത്താൻ നോക്കിയപ്പോഴാണ് ഡോക്ടർ അവരോടു പറയുന്നത് മരുന്ന് തന്ന് ഉറങ്ങുന്നതിനു മുൻപ് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ഫോൺ ചെയ്യൂ എന്ന്, അവർ ഫോൺ വിളിക്കാൻ നോക്കിയിട്ടു പറ്റുന്നില്ല, ഫോൺ ലോക്ക് ആണ്, അത് തുറക്കാൻ അവർക്കു പറ്റുന്നില്ല കാരണം അവർക്കു അതെങ്ങനെ ചെയ്യണം എന്ന് ഓർക്കാൻ പറ്റുന്നില്ല. ഞാൻ കുറെ സഹായിക്കാൻ നോക്കി പക്ഷെ അപ്പോഴേക്കും അവർക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു. കാത്തു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്റിലേറ്ററിലേക്ക് മാറ്റി.

തിരക്ക് കുറഞ്ഞപ്പോൾ ഞാൻ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു. അപ്പോൾ ഡോക്ടർ എന്നോടു പറഞ്ഞു അവർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല, അവസാനമായി ഭർത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാൻ പറഞ്ഞതെന്ന്. എന്തോ അത് കേട്ടപ്പോൾ ഇതുവരെ ഒരിക്കലും അനുഭവിക്കാത്ത വീർപ്പുമുട്ടൽ എനിക്കുണ്ടായി, കണ്ണ് നിറയാൻ തുടങ്ങി. അവർക്കു വെള്ളം കൊടുക്കാൻ പറ്റാത്തതിൽ മരണം വരെ ഞാൻ സങ്കടപ്പെടും.

ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡിൽ ഞാൻ കണ്ടു, കണ്ണേട്ടന്റെ, എന്റെ മോൾടെ, മമ്മിയുടെ, പപ്പയുടെ, അനിയത്തിയുടെ ഒക്കെ മുഖങ്ങൾ മുന്നിൽ വരാൻ തുടങ്ങി. അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തിൽ നിലവിളിക്കാനും അപ്പോൾ എനിക്ക് തോന്നി. നിവർത്തിയില്ലാത്തതു കൊണ്ട് വെളിയിൽ പോകാതെ അകത്തുതന്നെ നിൽക്കേണ്ടി വന്നു. ആ രാത്രി മറക്കാൻ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല. അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ്, അവർ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതൽ ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. അതുകൊണ്ട് അവരെപ്പറ്റി കൂടുതൽ പറയാനാവില്ല.

ലണ്ടൻ: കൊറോണ വൈറസ് ബാധിച്ചു യുകെയിലെ പല ഭാഗത്തും മലയാളി ആരോഗ്യ പ്രവർത്തകർ കഷ്ടപ്പെടുന്ന വിവരം നമുക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും വൈറസ് പിടിപെട്ടാൽ എങ്ങനെ അതിനെ നേരിടാം എന്നതിനെക്കുറിച്ചും പലർക്കും ഒരു നല്ല ധാരണ ഇല്ല എന്നത് സത്യമാണ്. അപൂർവ്വം ചിലർ മാത്രമേ മുൻപോട്ട് വന്നു വെളിപ്പെടുത്താൻ തയ്യാറായിട്ടുള്ളത്. മനോബലം എന്നത് ഇതിൽ നിർണ്ണായകമാണ്. ഇത്തരത്തിൽ തൻ അനുഭവിച്ച രോഗ പീഢകൾ വിവരിക്കുകയാണ് ലണ്ടനിലുള്ള  ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ് ആയി ജോലി ചെയ്യുന്ന ഷറഫ്…

ഷറഫിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

ഞാന്‍ ഷറഫ്. ഇപ്പോള്‍ ലണ്ടനിൽ സ്‌പെഷ്യലിസ്‌റ് Physiotherapist ആയിട്ട് വര്‍ക്ക് ചെയ്യുന്നു.
കൊറോണയെ തുരത്താന്‍ NHS ( UK ഗവണ്മെന്റ് ) ന്റെ കൂടെ നിന്ന് പോസിറ്റീവ് ആയ ഒരു യുവാവ് ഇപ്പോള്‍ നെഗറ്റീവ് ആയി വീണ്ടും അംഗത്തിലേക് ചേക്കേറാന്‍ പോകുന്നു .
നാട്ടില്‍ കാസറഗോഡ് എന്ന സപ്ത ഭാഷ സംഗമ ഭൂമിയില്‍ ജനിച്ചു വളര്‍ന്നത് .

Corona journey:
ഞാന്‍ ആദ്യം ഇത് എനിക്കും വരും എന്നുറപ്പിച്ചു ജോലിക് പോയത് കൊണ്ട് വലിയ ഒരു ഷോക്ക് എനിക്കുണ്ടായില്ല കാരണം ഇവിടെ PPE അഥവാ പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ് ഇവിടെ വളരെ കുറവായത് കാരണം എല്ലാ രോഗികളെയും കാണുമ്പോള്‍ PPE ഇട്ട് പോവാന്‍ പറ്റില്ലായിരുന്നു. അങ്ങനെ എന്റെ റൂട്ടിന് രോഗികളെ കാണാന്‍ പോകുമ്പോള്‍ PPE കിട്ടിയില്ല അങ്ങനെ രണ്ടും കല്പിച്ചു patients നെ കാണന്‍ പോയപ്പോള്‍ രോഗികള്‍ക്കാണെങ്കില്‍ നല്ല ചുമയും പനിയും നേരെ അവരെ റെഫര്‍ ചെയ്തു
കൊറോണ അഥവാ കോവിഡ് 19 ടെസ്റ്റിന് .റിസള്‍ട്ട് വന്നു ‘പോസിറ്റീവ് ‘ ,കൂടാതെ എന്നോടും എന്റെ അസിസ്റ്റന്റ് നോടും വീട്ടില്‍ പോകണ്ട ( വീട്ടില്‍ കുടുംബം ഉണ്ടേ) എന്നും വേറെ പോയി താമസിക്കാനും മാനേജര്‍ ന്റെ ഓര്‍ഡര്‍ വന്നു അങ്ങനെ അവര്‍ തന്നെ നമുക് താമസ സൗകര്യം ചെയ്തു തന്നു.

മൂന്നാമത്തെ ദിവസം ഒരു 3 മണി ആകുമ്പോള്‍ നല്ല പനിഉം തല വേദനയും
തെര്‍മോ മീറ്റര്‍ വെച്ച സെല്ഫ് ടെസ്റ്റ് ചെയ്ത നോകുമ്പോളെക് താപനില 38.5 ഡിഗ്രി സെല്‍ഷ്യസ് .ഒരു ഗ്ലാസ് വെള്ളമെടുത്തു തരോ എന്ന് ചോദിക്കാന്‍ പോലും ആരുമില്ല ലൈറ്റ് ഇട്ട് റിസപ്ഷന്‍ ഇല്‍ വിളിച്ചു വെള്ളം ചോദിക്കാന്‍ പോലും പറ്റുന്നില്ല , ഒരു മാതിരി കയ്യും കാലും തളര്‍ന്ന പോലെ .
എങ്ങനെ ഒക്കെ കഷ്ടപ്പെട്ട് ഒരു half ലയിങ് പൊസിഷന്‍ ഇല്‍ ഇരുന്ന് ഫോണ്‍ എടുത്ത് 0 അമര്‍ത്തി അവരാണെങ്കില്‍ വെള്ളം റൂമില്‍ തരാന് പറ്റില്ല പകരം ഡോര്‍ നു വെളിയില്‍ വെക്കാന്‍ മാത്രമേ വെക്കാന്‍ പട്ടത്തുള്ളൂ എന്ന് പറഞ്ഞു , കാരണം എനിക്ക് പനി ആണ് അത് പോലെ അവര്‍ക്കും പേടി ഉണ്ടാകുമല്ലോ ? പിന്നെ കൂടാതെ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ ഉം .

പാരസെറ്റമോള്‍ എടുത്ത് വെച്ചത് കൊണ്ട് വെള്ളം ഇല്ലാണ്ട് ഒറ്റ കാച്ചല്‍ , എന്നിട് അത് പോലെ കിടന്നു പക്ഷെ ഉറക്കം വന്നില്ലാട്ടോ .സിംപ്‌ടോംസ്:
Day 1 : പനി 38.5 ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച ,
Day 2 : പനി 38.3ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച , ചുമ, വലിവ്, സ്‌മെല്ല് ഉം രുചിയും പോയി
Day 3 : പനി 38.9 ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച ,നല്ല ചുമ,നന്നായി വലിവ് ,
ഫുഡ് കഴിക്കാന്‍ പറ്റില്ല, ഛര്ദിക്കാന് മുട്ടല്‍ (Nausea ).
ഡേ 4 : മുകളില്‍ പറഞ്ഞതും പിന്നെ ബെഡ് ഇല്‍ നിന്ന് എണീക്കാഞ്ഞിട് 3 ദിവസവും കഴിഞ്ഞു .
ഡേ 5 : പനി കുറഞ്ഞു 36 .5 ഡിഗ്രി ആയി??. ചുമയും വലിവും , ഛര്ദിക്കാന് മുട്ടല്‍
ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച

Day 6 : മെല്ലെ ബെഡ് ഇല്‍ നിന്ന് എണീച് നടക്കാന്‍ പറ്റും, 5 ദിവസത്തിന് ശേഷം ടോയ്‌ലറ്റ് ഇല്‍ പോയി, പല്ല് തേച്ചു ??.

ഡേ 7 : ചുമയും വലിവും , ഛര്ദിക്കാന് മുട്ടല്‍
ശരീര വേദന ഒഴികെ ബാക്കി ഒകെ നല്ല മാറ്റം വരുന്നുണ്ട് .

കോവിഡ് 19 ടെസ്റ്റ് day 1 ഇല്‍ ചെയ്തു പോസിറ്റീവ് വന്നു .
അസിസ്റ്റന്റ് അടുത്ത റൂമില്‍ ഉണ്ടായത് കൊണ്ട് ഫുഡ് ഉം വെള്ളവും അടുത്തു കൊണ്ട് തന്നു പുള്ളിയും പോസിറ്റീവ് ആയത് കൊണ്ട് നോ പേടിക്കല്‍സ് .
പക്ഷെ പുള്ളിക് സിംപ്‌ടോംസ് അതികം ഉണ്ടായില്ല .

ട്രീറ്റ്‌മെന്റ് :
വെള്ളം
Kettle ഫ്യൂംസ്
ഓറഞ്ച് ജ്യൂസ്
ഓറഞ്ച്
ഫുഡ്
പാരസെറ്റമോള്‍
ഉറക്കം
കിടത്തം
മനോധൈര്യം

20/04/2020 ഞാന്‍ തന്നെ ഡ്രൈവ് ചെയ്ത പോയി ടെസ്റ്റ് കൊടുത്തു ( O2 അറീന London )
22 /04 2020 റിസള്‍ട്ട് വന്നു നെഗറ്റീവ് ????????

27 /04 /2020 ഞാന്‍ വീണ്ടും ഡ്യൂട്ടി ക് ജോയിന്‍ ചെയ്യാന്‍ പോകുന്നു .????

കൊറോണ പോസിറ്റീവ് ആയ ദിവസം 08 /04 /2020

വീഡിയോ കാണാം .

[ot-video][/ot-video]

ലിവർപൂൾ: ഇന്നലെ നാട്ടിൽ മരിച്ച ലിവർപൂൾ മലയാളിയായ റാണിക്ക് (61) ജന്മനാടിന്റെ യാത്രാമൊഴി. രണ്ട് മാസം മുൻപ് ചികിത്സാർത്ഥം നാട്ടിലേക്ക് പോയ റാണി വിൻസെന്റ് (കൊച്ചു ത്രേസ്യ) ഇന്നലെ രാവിലെയായിരുന്നു നാട്ടിൽ മരിച്ചത്. ഒരാളുടെ മരണം ഒരു തീരാ നഷ്ടമാണ് എന്ന് അറിയുമ്പോഴും മരണസമയത്തും അരികിലുണ്ടായിരുന്ന ജീവിത പങ്കാളിയുടെ സാമീപ്യയം വിവാഹസമയത്തെ “ഇന്ന് മുതൽ മരണം വരെ” എന്ന പ്രതിജ്ഞയോട് ചേർന്ന് നിൽക്കുമ്പോൾ എത്രയോ അർത്ഥസമ്പുഷ്ടമാണ് അവരുടെ വിവാഹ ജീവിതം… എത്ര ആരോഗ്യപരവും സന്തോഷവും ദൈവീകതയും നിറഞ്ഞതായിരുന്നു ഈ ദമ്പതികളുടെ ജീവിതമെന്ന് ഇപ്പോൾ മക്കളും ബന്ധുക്കളും കൂട്ടുകാരും തിരിച്ചറിയുന്നു.

വേണ്ടപ്പെട്ട പലർക്കും എത്താൻ സാധിക്കില്ല എന്ന വസ്തുത നിലനിൽക്കുന്നതുകൊണ്ട് മരിച്ച ഇന്നലെ തന്നെ ശവസംസ്ക്കാരം നടത്തുകയായിരുന്നു. കൃത്യം അഞ്ച് മണിക്കുതന്നെ ശവസംസ്ക്കാര ചടങ്ങുകൾ വീട്ടിൽ ആരംഭിച്ചു. മൂന്ന് വൈദീകർ ആണ് ചടങ്ങിൽ പങ്കെടുത്തത്. നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ പലരും അവരെ പ്രാർത്ഥനയിൽ സ്‌മരിച്ചു. സംസ്ക്കാര ചടങ്ങുകളുടെ ഓൺലൈൻ ലൈവ് വീഡിയോ തുടക്കത്തിൽ ഉണ്ടായിരുന്നതുകൊണ്ട് യുകെയിലെ കൂട്ടുകാർ, കൂടുതലും ലിവർപൂൾ മലയാളികൾ, സഹപ്രവർത്തകർ ചടങ്ങുകൾ കാണുന്നുണ്ടായിരുന്നു. എന്നാൽ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ലൈവ് നിന്നുപോയത് യുകെയിലെ കൂട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ നിരാശരാക്കിയെങ്കിലും മനസ്സിൽ റാണിയെക്കുറിച്ചുള്ള നല്ല ചിന്തകൾ മായിക്കാൻ ആർക്കും സാധിക്കില്ല. ശവസംസ്ക്കാര ചടങ്ങുകൾ ഇന്നലെ വൈകീട്ട് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ പൂർത്തിയായി.

മുപ്പതു മിനുട്ടുകൾ കൊണ്ട് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കി. അതുവരെ ദുഃഖം തന്നിൽ അമർത്തി പ്രാർത്ഥനയിൽ പങ്കെടുത്ത വിൻസെന്റ് തന്റെ ജീവിത വഴിയിലെ കഷ്ടങ്ങളിലും സന്തോഷങ്ങളിലും എപ്പോഴും താങ്ങായിരുന്ന ജീവിതപങ്കാളിക്ക് അന്ത്യചുബനം നൽകാൻ ശ്രമിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് വികാരഭരിതനായി… വേർപാട് വരുത്തിയ വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുകയായിരുന്നു. എല്ലാം സഹിക്കാൻ പ്രാപ്തനാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന സമൂഹത്തെ കാണുകയായിരുന്നു.. 

റാണിചേച്ചി അല്ലെങ്കിൽ കൊച്ചുത്രേസ്യ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് നാം തിരിച്ചറിയുമ്പോൾ മാത്രമാണ് അവരുടെ മഹത്വം നാം മനസ്സിലാക്കുക. രോഗം തിരിച്ചറിഞ്ഞപ്പോൾ തനിക്ക് ഇനി അധികം നാളുകൾ ഇല്ല എന്ന തിരിച്ചറിവ് നഴ്‌സായ റാണിക്ക് മറ്റാരും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിവന്നില്ല. വേദകൾ പേറുന്നതിൽ നിന്നും ഒരിക്കിലും ഓടി ഒളിക്കുന്ന ഒരാളായിരുന്നില്ല.

ഇവിടെയാണ് റാണിയുടെ കൊച്ചുത്രേസ്യ എന്ന പേര് അന്വർത്ഥമാക്കുന്ന വഴികൾ നാം മനസിലാക്കേണ്ടത്.. വേദനയുടെ വഴികളിൽ കൂടിയുള്ള യാത്ര… കാൻസർ ചികിത്സാർത്ഥം വളരെ ഗുരുതരമായ ഒരു ഓപ്പറേഷന് റാണി വിധേയയായി… മുറിവുകൾ ഉണങ്ങുന്നതിനു മുൻപ് തന്നെ പള്ളിയിൽ പ്രാർത്ഥനക്ക് എത്തിയ ചേച്ചിയുടെ അസാമാന്യമായ മനോബലം… സുഹൃത്തുക്കളോട് രോഗത്തെപ്പറ്റിപറയുകയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്‌ത ഒരു വ്യക്തി… ദൈവത്തിന് മാത്രമേ തന്നെ സുഖപ്പെടുത്തുവാൻ സാധിക്കു എന്ന് ഉറച്ചു വിശ്വസിച്ച റാണിച്ചേച്ചി…

തന്റെ കുറവുകളെ എളിമയോടെ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ നാണം ഒന്നും കാണാത്ത ചേച്ചി..  മറ്റുള്ളവരുടെ ആശ്വാസ വാക്കുകൾ, പ്രാർത്ഥനകൾ എന്നിവയുടെ മഹത്വം തിരിച്ചറിഞ്ഞ ചേച്ചി… ഒരു രോഗം ഉണ്ടെന്നു അറിഞ്ഞാൽ അത് മറ്റുള്ളവരോട് പങ്കുവെക്കുന്നതിൽ താല്പര്യം ഇല്ല എന്ന് മാത്രമല്ല വീടിനുള്ളിലേക്ക് ഒതുങ്ങുന്ന പ്രകൃതം ആണ് നമ്മൾ മലയാളികളുടെത്‌. തന്റെ കുറവുകളേയും രോഗത്തെയും മറ്റുള്ളവരുമായി പങ്കുവെക്കുവാനും പ്രാർത്ഥനകൾ ആവശ്യപ്പെടാനും ചേച്ചി കാണിച്ച ഒരു ആത്മബലം, നമുക്ക് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒരു മാതൃകയാണ് എന്നാണ് ഇടവക വികാരിയച്ചനായ ജിനോ അരീക്കാട്ട് മലയാളം യുകെയോട് പറഞ്ഞത്.

മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നും മറ്റുള്ളവർക്ക് സഹായമാവേണ്ടവർ ആണെന്നും ഉള്ള ഒരു സത്യം റാണി ചേച്ചി ഈ കൊറോണ സമയത്തു നമുക്ക് കാണിച്ചു തന്നിരിക്കുകയാണ്.

വിശുദ്ധ കൊച്ചുത്രേസ്യ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകര്‍ഷിച്ചത്. സുവിശേഷ തത്ത്വങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമര്‍പ്പണവും വിശുദ്ധ തെരേസ പ്രദര്‍ശിപ്പിച്ചു.

അതെ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ പേര് സ്വീകരിച്ച റാണി എന്ന കൊച്ചുത്രേസ്യയെ മരണത്തിലൂടെ ഈ ലോകത്തുനിന്ന് അകറ്റിയെങ്കിലും അവർ പകർന്നുനൽകിയ നല്ല പ്രവർത്തികൾ മക്കളുടെയും ചേച്ചിയെ അറിയുന്ന മലയാളികളുടെയും മനസ്സിൽ ഒരു നക്ഷത്രമായി തെളിഞ്ഞു നിൽക്കുക തന്നെ ചെയ്യും.

RECENT POSTS
Copyright © . All rights reserved