UK

ഇരവിപേരൂര്‍ – കണ്ടല്ലൂര്‍ മണ്ണില്‍ സെനി ചാക്കോ (50) നിര്യാതനായി. ശവസംസ്‌കാരം പിന്നീട് ഇരവിപേരൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടത്തും.

മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷന്‍ അംഗമായും, അയര്‍ലന്‍ഡ് ക്‌നാനായ യാക്കോബായ ഇടവകയുടെ ട്രസ്റ്റിയായും. മസ്‌കറ്റിലെ ക്‌നാനായ കമ്മ്യൂണിറ്റിയുടെ ഭരണസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ടല്ലൂര്‍മണ്ണില്‍ പി. ചാക്കോയുടെയും. വെണ്ണിക്കുളം കൈതാരത്ത് പുത്തന്‍ പീടികയില്‍ ജൈനമ്മയുടേയും മകനാണ്. ഭാര്യ- കുറിച്ചി ചെറുവേലില്‍ ജിഷ സെനി (അയര്‍ലന്‍ഡ്), നികിത സെനി ( മെഡിക്കല്‍ വിദ്യാര്‍ത്ഥി, അയര്‍ലന്‍ഡ് ), നിഖില്‍ സെനി, എന്നിവര്‍ മക്കളാണ്. ഇരവിപേരൂര്‍ നെല്ലാട് – കണ്ടല്ലൂര്‍ മണ്ണില്‍ ഗ്ലാസ് ഹൗസ് ഉടമ സജി ചാക്കോ, റാന്നി മേപാരത്തില്‍ സോണു ജിക്കു, എന്നിവര്‍ സഹോദരങ്ങള്‍ ആണ്.

യു.കെ യിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു വീണ്ടും മരണം. ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന ഇക്ബാല്‍ പുതിയകത്ത് (56) ആണ് ഇന്ന് ഉച്ചക്ക് മരണപ്പെട്ടത്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഇക്ബാലിന് ഇന്ന് രാവിലെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിനു ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത് .

ഡോര്‍ചസ്ടര്‍ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ആഴ്ചകളായി ശ്വാസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം കോവിഡുമായി ബന്ധപ്പെട്ടാണോ എന്ന് അറിവായിട്ടില്ല.

മയ്യിത്ത് പീസ് ഓഫ് ഗാര്‍ഡന്‍ ഖബറിസ്സ്ഥാനില്‍ മറവടക്കും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
സമസ്ത ലണ്ടന്‍ കൾച്ചറൽ സെന്റർ ജോയിന്റ് സെക്രട്ടറി ആയിരുന്നു ഇദ്ദേഹം, സമസ്തയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു പരേതനായ ഇക്ബാൽ.

മകളോടൊപ്പം ലണ്ടനിൽ താമസിക്കുകയായിരുന്ന കൊല്ലം ഓടനാവട്ടം സ്വദേശി റിട്ടയേർഡ് അദ്ധ്യാപിക ഇന്ദിര (72) ആണ് മരിച്ചത്.

ഓടനാവട്ടം കട്ടയിൽ ദേവി വിലാസത്തിൽ പരേതനായ റിട്ട. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫിസർ ചെല്ലപ്പന്റെ ഭാര്യ യാണ് മരിച്ച ഇന്ദിര. സ്കൂളിൽ നിന്നാണു വിരമിച്ചത്. മൂത്തമകൾ ദീപ, മരുമകൻ ദീപക് എന്നിവർക്കൊപ്പം 6 മാസമായി ലണ്ടനിലായിരുന്നു താമസം. മരണകാരണം കോവിഡ്-19 ആണോ എന്ന് സംശയികുന്നു.

കോവിഡ് രോഗം ബ്രിട്ടനെ പിടിച്ചുലച്ച പശ്ചാത്തലത്തിൽ ബ്രിട്ടിഷ് ജനതയ്ക്ക് ആത്മധൈര്യം പകർന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടിഷ് സമയം രാത്രി എട്ടിനാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിൻസർ കൊട്ടാരത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശം ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പുറത്തുവിടുകയായിരുന്നു.‘ഈ വെല്ലുവിളിയോട് നമ്മൾ എങ്ങനെ പ്രതികരിച്ചുവെന്നതിൽ വരുംവർഷങ്ങളിൽ ഏവർക്കും അഭിമാനിക്കാനാകുമെന്നു കരുതുന്നു. നമ്മുടെ തലമുറ ശക്തരായിരുന്നെന്നു പിന്നാലെ എത്തുന്നവർ പറയും. ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന സമയമാണ്. ദുഃഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും നിരവധി മാറ്റങ്ങളും രാജ്യത്തിന് വെല്ലുവിളിയുയർത്തുന്ന സമയം. ഈ വേളയിൽ നമുക്കു പിന്തുണ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാം. വീടുകളിൽ നിന്നകന്ന് സേവനരംഗത്ത് സജീവമായി അവർ നമ്മളെ തുണയ്ക്കുന്നു.

സാധാരണ നിലയിൽ രാജ്യത്തെ മടക്കിയെത്തിക്കാൻ ഓരോ മണിക്കൂറും പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുന്നതിൽ രാജ്യവും എന്നൊടൊപ്പം ചേരുമെന്നതിൽ സംശയമില്ല. ഒന്നിച്ചാണ് നാം ഈ രോഗത്തെ നേരിടുന്നത്. ഐക്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ നിലകൊണ്ട് നമുക്കിത് മറികടക്കാനാകും. ഭൂതകാലത്തിൽ നമ്മൾ ആരായിരുന്നു എന്നതിലല്ല വർത്തമാനകാലത്തിലും ഭാവിയിലുമാണ് ആ അഭിമാനം ഉറപ്പിക്കേണ്ടത്. കോമൺവെൽത്ത് രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ജനം മറ്റുള്ളവരെ സഹായിക്കാൻ ഒത്തുചേരുന്ന കാഴ്ച ഹ‌ൃദയം കവരുന്നു.

ഭക്ഷണവും മരുന്നുമെത്തിക്കുന്നതിൽ തുടങ്ങി അയൽക്കാരെ കരുതുന്നതിലും ബിസിനസ് സംരംഭങ്ങൾ ദുരിതാശ്വാസത്തിനായി മാറ്റിവയ്ക്കുന്നതുമൊക്കെ നമുക്കു കാണാനാകും. മുൻപു നേരിട്ട ബുദ്ധിമുട്ടുകളെക്കാൾ ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളി. ലോകമെമ്പാടും ഉണ്ടായ ശാസ്ത്രമുന്നേറ്റവും സാന്ത്വനനീക്കങ്ങളുമെല്ലാം പൊതുവായ ഒരു ലക്ഷ്യത്തിനാണ്. ആഗോളതലത്തിൽ കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ആ നീക്കങ്ങളിൽ നമുക്കും പങ്കാളികളാവാം.’

ശുഭദിനങ്ങൾ മടങ്ങി വരുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് രാജ്ഞി അഭിസംബോധന അവസാനിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധ വേളയിൽ പ്രശസ്ത ഇംഗ്ലിഷ് ഗായിക വെറ ലിൻ പാടിയ പ്രശസ്തമായ ‘വീ വിൽ മീറ്റ് എഗെയ്ൻ’ എന്ന വരികൾ എടുത്തുപറഞ്ഞായിരുന്നു ഇത്.

കോവിഡ് 19 സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും നിരന്തരമായി രോഗ ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ടെസ്റ്റുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് ഡൌണിങ് സ്ട്രീറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കോവിഡ് വലിയ തോതില്‍ മരണം വിതയ്ക്കുന്ന യൂറോപ്പിലെ മറ്റൊരു രാജ്യമായി യു കെ മാറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 621 പേരാണ് രാജ്യത്ത് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ യു കെയിലെ ആകെ മരണ സംഖ്യ 5000 കടന്നു.

അതേ സമയം കോവിഡ് പ്രതിരോധ നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് ശക്തിപ്പെടുത്തി. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ 29 മില്ല്യണ്‍ ഡോസ് യു എസ് ഗവണ്‍മെന്‍റ് ഓര്‍ഡര്‍ നല്കി ക്കഴിഞ്ഞു. കോവിഡ് ചികിത്സയ്ക്കായി ഈ മരുന്ന് നിഷ്കര്‍ഷിക്കുന്നില്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും നല്‍കാന്‍ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനകം മൂന്നര ലക്ഷം പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിതരായിട്ടുള്ളത്. മരണ സംഖ്യ 10,000ത്തിനോട് അടുക്കുന്നതായാണ് ഏറ്റവു പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയെ വേവലാതിപ്പെടുത്തുന്ന ഏറ്റവും പ്രധാന രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലുള്ള കുറവാണ്. ഇതുവരെ 18,000ഓളം ആളുകള്‍ മാത്രമാണു രാജ്യത്തു രോഗം ഭേദമായത്.

മാള്‍ട്ടയിലെ ഒരു കുടിയേറ്റ ക്യാമ്പില്‍ കോവിഡ് പടര്‍ന്ന് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആയിരത്തോളം ആളുകളാണ് ദക്ഷിണ മാള്‍ട്ടയിലെ ഹല്‍ ഫാര്‍ ക്യാമ്പില്‍ ക്വാരന്‍റൈനില്‍ കഴിയുന്നത്. പോലീസും സൈന്യവും ക്യാമ്പിനെ വളഞ്ഞിരിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പടര്‍ച്ച കുറയുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

ഇറ്റലിയില്‍ മാര്‍ച്ച് 19നു ശേഷമുള്ള ഏറ്റവും കുറവ് മരണം ഇന്നലെ രേഖപ്പെടുത്തി. 525 പേരാണ് രാജ്യത്തു ഇന്നലെ മരണപ്പെട്ടത്. ഇതോടെ രാജ്യത്തു രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 15,000 കടന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ സ്പെയിനില്‍ 674 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് മാര്‍ച്ച് 24നു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതി ദിന മരണ സംഖ്യയാണ്. രാജ്യത്തു ഇപ്പോള്‍ 12,641 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു.

യൂറോപ്പില്‍ ഏറ്റവും മാരകമായി രോഗം ബാധിച്ച ഫ്രാന്‍സില്‍ ഇന്നലെ 357 പേരാണ് മരണപ്പെട്ടത്. ഇവിടെ ഇതുവരെ 8078 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോകത്താകെ 12, 73,499 പേര്‍ കോവിഡ് ബാധിച്ചതായാണ് കണക്ക്. ഇതുവരെ 69,451 പേര്‍ മരിച്ചു കഴിഞ്ഞു.

തന്റെ ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചകളിലും എല്ലാമായിരുന്ന പ്രിയതമയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ഞായറാഴ്ച രാവിലെ അയർലണ്ടിലെ ഡ്രോഗഡയിൽ നിര്യാതയായ ബീന എലിസബത്ത് ജോര്‍ജിന്റെ ഭര്‍ത്താവ് കുറുപ്പന്തറ പഴഞ്ചിറ കുടുംബാംഗം ജോർജ്ജ് പോള്‍. കുട്ടികളെക്കുറിച്ചുള്ള ഒരായിരം വർണ്ണങ്ങൾ കാത്തുസൂക്ഷിച്ച് കുടുംബത്തിലെ കെടാ വിളക്കായി കത്തി നില്‍ക്കുന്ന ഒരു സ്‌നേഹ ദീപത്തിന്റെ ഓര്‍മ്മയിലാണ് ജോർജ്ജ് പോൾ.

ഞായറാഴ്ച്ച രാവിലെ ആകസ്മികമായി വിട പറഞ്ഞ പ്രിയ ഭാര്യയുടെ അവസാന ദിനങ്ങൾ അനുസ്മരിക്കുകയാണ് ജോർജ്. കോവിഡ് 19 എന്ന മഹാമാരി കള്ളനെപ്പോലെ ഒരു കൊച്ചു കുടുംബത്തിന്റെ വേദനയുടെ ആഴം വർദ്ധിപ്പിക്കുക ആണ് ചെയ്‌തത്‌. വേണ്ടപ്പെട്ടവരുടെ വേർപാട് നൽകുന്ന വേദനയുടെ ആഴം ആർക്കും അളക്കുവാൻ സാധിക്കുന്നതിനും അപ്പുറത്താണ് എന്ന യാഥാർത്യം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയായിരുന്നു.

ആശുപത്രിയില്‍ രണ്ടാം വട്ടം പോകുമ്പോഴും ബീനയ്ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അര്‍ബുദ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കവേയാണ് പനി പിടിപെട്ടത്. പനിയെ തുടര്‍ന്ന് ബീന ജോലി ചെയ്തു കൊണ്ടിരുന്ന ഡ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഹോസ്പിറ്റലില്‍ തന്നെ അഡ്മിറ്റ് ആയി. പനി കുറയുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ന്യൂമോണിയ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മൂന്നാം ദിവസം തന്നെ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. അപ്പോള്‍ നെഗറ്റീവ് ആയിരുന്നു റിസള്‍ട്ട്. അത് കൊണ്ട് കോവിഡ് വൈറസ് പേടിയില്ലാതെയാണ് ആശുപത്രിയില്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്.ആ ദിവസങ്ങള്‍ അവിസ്‌മരണീയ നിമിഷങ്ങൾ ആണ് എനിക്ക് നൽകിയത്. എനിക്ക് മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. ഞാന്‍ എപ്പോഴും ബീനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ബീന വളരെ സെലക്ടീവ് ആയിരുന്നു. ഐറിഷ് ഭക്ഷണങ്ങളോട് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന കഞ്ഞിയും, നാടന്‍ ഭക്ഷണങ്ങളും മാത്രമായിരുന്നു അവള്‍ കഴിച്ചിരുന്നത്.

ആശുപത്രി ബെഡിന് സമീപം ബീനയുടെ കൈയ്യില്‍ പിടിച്ച് ഞാന്‍ മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരിക്കുമായിരുന്നു. ആ കരസ്പര്‍ശം അവള്‍ക്ക് ഒരു പുതു ജീവനും ധൈര്യവും നല്‍കിയിരുന്നു എന്ന് എനിക്കും തോന്നി. മക്കളെ കുറിച്ചായിരുന്നു അവളുടെ സ്വപ്നങ്ങള്‍ മുഴുവന്‍. എന്റെ പുറം വേദനയും, ശരീരവേദന എല്ലാം  ഞാന്‍ മറന്നു പോയി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മുന്‍ അധ്യാപകനായിരുന്നു  ജോര്‍ജ്ജ്.

എന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മറ്റാരേക്കാളും വ്യക്തമായി അറിഞ്ഞിരുന്ന ബീന, ഞാനറിയാതെ ആശുപത്രി സ്റ്റാഫിനോട് പറഞ്ഞ് ചാഞ്ഞിരിക്കാവുന്ന ഒരു ചെയര്‍ സംഘടിപ്പിച്ചു. മറ്റാര്‍ക്കും ലഭിക്കാത്ത ഒരു സൗകര്യം ആയിരുന്നു അത്.. 17 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്. അപ്പോഴേയ്ക്കും ന്യൂമോണിയ പൂര്‍ണ്ണമായും ഭേദമായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ നിന്നും വന്നതിന്റെ രണ്ടാം ദിവസം തന്നെ ബീനക്ക് വീണ്ടും പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് വിളിച്ചു. ശ്വാസതടസവും ഉണ്ടായിരുന്നു. വീണ്ടും അഡ്മിറ്റാവാനുള്ള ഉപദേശം കിട്ടിയതോടെയാണ് തിരികെ പോയത്. ഐസലേഷന്‍ റൂമിലാണെണെങ്കിലും, അന്ന് പകല്‍ മുഴുവന്‍ ഞാന്‍ ബീനയ്‌ക്കൊപ്പം കൈപിടിച്ച് ഇരുന്നു. അന്ന് തന്നെ കോവിഡ് ടെസ്റ്റിനുള്ള പരിശോധന വീണ്ടും നടത്തി. ആശുപത്രി കാന്റീനിലെ ഭക്ഷണം അവള്‍ക്ക് കഴിക്കാന്‍ കഴിയില്ല എന്ന് എനിക്കറിമായിരുന്ന ഞാന്‍ വീണ്ടും വീട്ടില്‍ പോയി കഞ്ഞി കൊണ്ടുവന്ന് സ്പൂണില്‍ കോരി കൊടുത്തു. രാത്രി വൈകിയതിനാൽ രാവിലെ തന്നെ എത്താമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ അവള്‍ക്ക് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു.

പനി മുന്‍ ദിവസത്തേക്കാള്‍ കുറഞ്ഞിരുന്നു, അത് കൊണ്ട് തന്നെ ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. രാത്രിയില്‍ തന്നെ പക്ഷെ ആശുപത്രിയില്‍ നിന്നും വിളി വന്നു. ബീനയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ആശുപത്രിയിലേയ്ക്ക് വരേണ്ടതില്ല എന്ന് ആശുപത്രിയിൽ നിന്നും അറിയിപ്പ് വന്നു. മനസ് തകര്‍ന്നു പോയ സമയമായിരുന്നു. രാജ്യത്തിന്റെ കോവിഡ് പ്രോട്ടക്കോള്‍ ലംഘിക്കാന്‍ ആവില്ലായിരുന്നു. അപ്പോഴേയ്ക്കും എനിക്കും ചുമയും, തൊണ്ടവേദനയും ശക്തമായിരുന്നു. ഈ അവസ്ഥയില്‍ എനിക്കും പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ആവുകയുള്ളൂ എന്ന യാഥാർത്യം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു.

എങ്കിലും കഴിയുമ്പോഴൊക്കെ ആശുപത്രിയിലെ പരിചയക്കാരെ ഒക്കെ വിളിച്ച് ബീനയെ നോക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. എനിക്ക് ഏറ്റവും സങ്കടം അവള്‍ക്ക് ഇഷ്ടപെട്ട ഭക്ഷണം പോലും കഴിക്കാനാവാതെ അവള്‍ പട്ടിണിയാവുമല്ലോ എന്നതായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയാണ് ബീനയെ കാത്തിരിക്കുന്നത് എന്നത് എന്റെ ചിന്തകൾക്ക് അപ്പുറമായിരുന്നു

ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലേയ്ക്ക് വിളിക്കുമ്പോള്‍, പക്ഷെ എനിക്ക് എന്തോ ഒരു പൊരുത്തക്കേട് തോന്നി. ബീന അപകടനിലയിൽ എത്തി എന്ന് തന്നെയാണ് ആശുപത്രി സ്റ്റാഫിന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായത്. രാവിലെ ആറരയോടെയാണ് ഒരിക്കിലും കേൾക്കാൻ ആഗ്രഹിക്കാത്തതും ഉൾക്കൊള്ളുവാൻ വളരെബുദ്ധിമുട്ടുള്ളതുമായ മരണവിവരം ആശുപത്രിയില്‍ നിന്നും അറിയിച്ചത്.

സംസ്‌കാര ചടങ്ങുകളില്‍ കുടുംബാംങ്ങള്‍ക്ക് പങ്കെടുക്കാനാവുമെങ്കിലും, ഐസലേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ് ജോര്‍ജ്ജും മക്കളായ ബള്‍ഗേറിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ റോസ്മിയും, ആന്‍മിയും. റോസ്മി ബള്‍ഗേറിയയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. അയര്‍ലണ്ടിലേക്ക് എത്താനായുള്ള പരിശ്രമങ്ങളിലാണ് റോസ്മി. ആന്‍മി, ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പേ തന്നെ അയര്‍ലണ്ടില്‍ എത്തിയിരുന്നു.

പാലാ പൂവരണി പുല്ലാട്ട് മാണികുട്ടി ചിന്നമ്മ ദമ്പതികളുടെ മകളാണ്. ടിറ്റി, ഷിബു , മനു, തോമസ്, ജോര്‍ജി എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചു നടത്താനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. സമയം തീരുമാനമായിട്ടില്ല.

നാവനിലായിരുന്നു ബീന ആദ്യം ജോലി ചെയ്തത്. പിന്നീട് കെല്‍സിലെ നഴ്‌സിംഗ് ഹോമിലേക്ക് ജോലി മാറിയ ബീന കഴിഞ്ഞ 10 വര്‍ഷങ്ങളായി ദ്രോഗഡ ഔര്‍ ലേഡി ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. 58 വയസായിരുന്നു. അയര്‍ലണ്ടില്‍ എത്തുന്നതിന് മുന്പ് കേരളാ സര്‍ക്കാരിന്റെ പാലാ പൈകയിലെ ഗവ. ആശുപത്രിയില്‍ നഴ്‌സായിരുന്നു ബീന ജോര്‍ജ്.

ലണ്ടൻ ∙ മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈൽ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടർന്നു ടവറുകൾ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങൾ. സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജസിദ്ധാന്തം വിശ്വസിച്ചാണു ജനം ടവർ കത്തിക്കുന്ന അവസ്ഥയിലെത്തിയത്. 5ജിയും കൊറോണയും തമ്മിൽ ബന്ധമുണ്ടെന്നു പ്രചരിക്കുന്ന സംഭവത്തിൽ യുകെ അന്വേഷണം ആരംഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഗൂഢസിദ്ധാന്തങ്ങളിൽ പുതിയതും അപകടകരവുമാണു യുകെയിലേതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

സംഭവത്തിൽ പ്രതികരണവുമായി യുകെ സർക്കാരിലെ ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്പോർട്ട് (ഡിസിഎംഎസ്) വകുപ്പ് രംഗത്തെത്തി. ‘ഓൺലൈനിൽ 5ജി–കൊറോണ ബന്ധത്തെപ്പറ്റി വ്യാജവിവരം പരക്കുന്നതായി അറിഞ്ഞു. ഇതിൽ വിശ്വാസയോഗ്യമായ ഒന്നുമില്ല’– ഡിസിഎംഎസ് ട്വിറ്ററിൽ വ്യക്തമാക്കി. കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയ്ക്കിടയിൽ വീടിനകത്തു കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും മറ്റും ആശയവിനിമയത്തിനും വാർത്തകളും വിവരങ്ങളും അറിയാനും പങ്കുവയ്ക്കാനും വലിയ ആശ്രയമാണു മൊബൈൽ ഫോണുകൾ. ടവറുകൾക്ക് ആളുകൾ കൂട്ടത്തോടെ തീയിടുമ്പോൾ മൊബൈൽ സേവനം നിലയ്ക്കുകയും കൂടുതൽ കുഴപ്പങ്ങൾക്കു കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബർമിങ്ങാം, ലിവർപൂൾ, മെർസിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകളാണു തീയിട്ടത്. കഴിഞ്ഞ ദിവസം ബർമിങ്ങാമിൽ ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ടവറുകളും ആൾക്കൂട്ടം കത്തിച്ചിരുന്നു. പലയിടത്തും ടെലികോം ജീവനക്കാരെ ജനം അസഭ്യം പറഞ്ഞതായും റിപ്പോർട്ടുണ്ട്. ‘വിഡ്ഢിത്തമാണിത്, അപകടകരമായ മണ്ടത്തരം’ എന്നാണു ജനം ടവറുകൾക്കു തീയിടുന്നതിനെപ്പറ്റി ബ്രിട്ടിഷ് കാബിനറ്റ് ഓഫിസർ മിനിസ്റ്റർ മൈക്കിൾ ഗോവ് അഭിപ്രായപ്പെട്ടത്. 5ജി–കൊറോണ സിദ്ധാന്തം ശുദ്ധ അസംബദ്ധമാണെന്നും വ്യാജവാർത്ത സൃഷ്ടിക്കുന്ന അപകടത്തിന് തെളിവാണിതെന്നും ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു.

ഡബ്ലിന്‍ : കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്‌സ് മരണപ്പെട്ടു. ജോര്‍ജ് പോളിന്റെ ഭാര്യയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു,കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരണപ്പെട്ടത്. 54 നാല് വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം ഉണ്ടായത്.

അര്‍ബുദ ബാധയെതുടര്‍ന്ന് നേരത്തെ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു.

കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് രണ്ട് ദിവസത്തിനുള്ളിൽ ആണ് മരണം സംഭവച്ചിരിക്കുന്നത്.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശവസംസ്ക്കാര  സമയം പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു.

related news.. അയർലണ്ടിൽ മരിച്ച ബീനയുടെ ഭർത്താവായ ജോർജ്ജിന്റെ വാക്കുകൾ മലയാളികളുടെ നൊമ്പരമാകുന്നു… “ആശുപത്രി കിടക്കയുടെ സമീപം ഇരുന്ന് ബീനയുടെ കൈയ്യില്‍ മുറുക്കി പിടിച്ചപ്പോൾ അവളുടെ കണ്ണുകളിൽ ഒരു പുതുജീവനും ധൈര്യവും ഞാൻ കണ്ടിരുന്നു…” എന്നാൽ നഴ്സുമാർ വിളിച്ച ആ സംഭാഷണത്തിൽ ഞാൻ അപകടം തിരിച്ചറിഞ്ഞു..

ഫാ. ഹാപ്പി ജേക്കബ്

ഉണ്ണികൾ ആർത്തു നാഥൻ ശുദ്ധൻ

ഗർധഭമെരീറ്റു യെരുസലെമർന്നൊൻ പരിശുദ്ധൻ

മഹത്വത്തിൻറെ എഴുന്നുള്ളത്ത് കാട്ടിത്തന്ന മറ്റൊരു ഓശാന പെരുന്നാൾ കൂടി ഇന്ന് ആചരിക്കുകയാണ്. ആരാധനയിൽ സർവ്വ പ്രപഞ്ചത്തെയും ശുദ്ധീകരിപ്പാൻ തക്കവണ്ണം ദൈവത്തോട് അപേക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന അവസരമാണ് ഓശാന പെരുന്നാൾ. കർത്താവ് യെറുശലേം ദേവാലയത്തിലേയ്ക്ക് കടന്നുവരുമ്പോൾ ജനസമൂഹം അവനെ സ്വീകരിക്കുന്ന ഒരു ഭാഗം ഈ പെരുന്നാൾ വായനയിൽ നാം കാണുന്നുണ്ട്. അവനെ പിന്തുടർന്ന പുരുഷാരത്തെ ചിലർ അവനോട് പറയുകയാണ് ഗുരു ഇവരോട് മിണ്ടാതിരിക്കാൻ കൽപ്പിക്ക. കർത്താവ് പറയുകയാണ് ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും. വിശുദ്ധ ലൂക്കോസ് പത്തൊമ്പതാം അധ്യായം നാല്പതാം വാക്യം. ഇന്നത്തെ സാഹചര്യത്തിൽ നാം മനസ്സിലാക്കേണ്ട അല്ലെങ്കിൽ അർത്ഥം മനസ്സിലായ ഒരു വേദഭാഗം ആണിത്. ആർത്തു പാടേണ്ട ജനം ഇന്ന് ദേവാലയത്തിൽ ഇല്ല. ഒട്ടു മിക്ക ദേശങ്ങളിലും ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്നു. ദൈവത്തെ സ്തുതിക്കുവാനും വാഴ്ത്തുവാനും നമുക്ക് ലഭിച്ചിരുന്ന അവസരങ്ങളിൽ നാം മിണ്ടാതെ ഇരുന്നപ്പോൾ പ്രകൃതി തന്നെ ദൈവപുത്രനെ സ്തുതിക്കുകയാണോ എന്ന് ചിന്തിച്ചു പോവുകയാണ്.

വലിയ ആഘോഷത്തോടെ കൂടി ദേവാലയത്തിലേക്ക് നമ്മുടെ കർത്താവ് കടന്നുവന്ന വലിയ ദിവസത്തെ നമുക്ക് പ്രാർത്ഥനാപൂർവ്വം ആചരിക്കാം. കർത്താവേ ഇപ്പോൾ രക്ഷിക്കണമേ എന്ന അർത്ഥമുള്ള ഓശാന ഇന്ന് നമുക്ക് ആർത്തു വിളിക്കാം. ഇന്നത്തെ ചിന്തക്കായി തെരഞ്ഞെടുത്തിരിക്കുന്നത് വിശുദ്ധ മർക്കോസ് സുവിശേഷം പതിനൊന്നാം അദ്ധ്യായം ഒന്നു മുതൽ 11 വരെയുള്ള വാക്യങ്ങൾ ആണ് . ആരാലും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ അഴിച്ച് കൊണ്ടുവരുവാൻ അവൻ ആവശ്യപ്പെടുകയാണ്. അവിടെ തുടങ്ങണം ഇന്നത്തെ ചിന്തയുടെ ആദ്യഭാഗം. കർത്താവിന് എഴുന്നള്ളമെങ്കിൽ ആരും കയറിയിട്ടില്ലാത്ത  കഴുതക്കുട്ടിയെ ആണ് ആവശ്യമായി ചോദിക്കുന്നത്. ഇന്ന് ഈ ചോദ്യം സ്വീകരിക്കുവാൻ നമുക്ക് കഴിയുമോ. അതിൻറെ അർത്ഥം ദൈവത്തിനുവേണ്ടി വേർതിരിക്കപ്പെട്ട ആളുകൾ ഉണ്ടോ ഇന്ന് കർത്താവിന് എഴുന്നെള്ളുവാൻ. എന്തെല്ലാം കാര്യങ്ങളാണ് നമ്മളെ ഭരിക്കുന്നത്. എന്തെല്ലാം ചിന്തകളാണ് നമ്മെ മൂടി ഇരിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയിൽ എങ്ങനെ കർത്താവിനെ വഹിക്കുവാൻ നമുക്ക് കഴിയും. വേദനയുടെ ഈ നാളുകളിൽ കർത്താവിനെ വഹിക്കുന്ന നല്ല വാഹകരായി നമുക്ക് മാറണ്ടേ. നമ്മെ ബാധിച്ചിരിക്കുന്ന, ഇന്ന് ബന്ധിച്ചിരിക്കുന്ന എല്ലാം വിട്ടകന്ന് പരിശുദ്ധമായ അവസ്ഥയിൽ നമ്മെ സമർപ്പിക്കുമ്പോഴാണ് കർത്താവ് നമ്മളിലേക്ക് കടന്നു വരുന്നത്. അങ്ങനെ ഉള്ള ജനം ഇല്ലെങ്കിൽ എങ്കിൽ കർത്താവ് പറഞ്ഞപോലെ പോലെ ഈ കല്ലുകൾ ആർത്തുവിളിക്കും. ബലഹീനരായ നമ്മെ ആണ് കർത്താവ് യാത്രചെയ്യുവാൻ തക്കവണ്ണം തെരഞ്ഞെടുക്കുന്നത് എന്ന് നാം മനസ്സിലാക്കുക. നമ്മളിൽ വേണ്ടത് അത് ഒരു കാര്യം മാത്രം പരിശുദ്ധത.

രണ്ടാമത്തെ ചിന്ത അത് ഇപ്രകാരമാണ്. അവൻ യെരൂശലേമിലേക്കു വന്നപ്പോൾ ജനം അവരുടെ വസ്ത്രങ്ങൾ വഴിയിൽ വിതറി ഒലിവിൻ കൊമ്പുകൾ അവർ പിടിച്ചു കൊണ്ട് കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്തുവിളിച്ചു. കുരുത്തോല വാഴ്വ് നമ്മുടെ ആരാധനയിലെ പ്രധാന ഭാഗമാണ്. ആ സമയത്ത് ചൊല്ലുന്ന പ്രാർത്ഥന ഇവ വെട്ടപ്പെട്ട വൃക്ഷങ്ങളും ഇവ കൊണ്ടുവന്ന ആളുകളും ഇതുമൂലം അനുഗ്രഹിക്കപ്പെടട്ടെ. സർവ്വ ചരാചരങ്ങളെയും
പ്രത്യേകാൽ നാം അധിവസിക്കുന്ന പ്രകൃതിയെയും സസ്യങ്ങളെയും ദൈവമുമ്പാകെ സമർപ്പിക്കുന്ന പ്രാർത്ഥനയാണ് ഇത്. ഒരർത്ഥത്തിൽ ഈ മഹാ വ്യാധിയിൽ നിന്ന് ഈ പ്രപഞ്ചം ശുദ്ധീകരിക്കപ്പെടുവാൻ തക്കവണ്ണം നാം പ്രാർത്ഥിക്കേണ്ടത് ദിവസമാണെന്ന്. മനുഷ്യൻ തനിക്കുവേണ്ടി സ്വാർത്ഥ മനസ്സോടെ ഈ പ്രപഞ്ചത്തെ ചൂഷണം ചെയ്യുകയും മഹാ വ്യാധികൾ ഒന്നിനുപുറകെ ഒന്നായി കടന്നുവന്ന് നമ്മെ നശിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയോടെ നാം മനസ്സിലാക്കണം. നമുക്ക് വേണ്ടി നമ്മുടെ ഉപയോഗത്തിന് വേണ്ടി ദൈവം തന്നതാണ് ഈ പ്രപഞ്ചം. അതിനെ പരിപാലിക്കുവാൻ ആണ് ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. ഈ കർത്തവ്യത്തിൽ നിന്ന് നാം ഓടിയകന്ന് നമ്മുടേതായ രീതിയിൽ നാം ചിന്തിക്കുകയും ,പ്രവർത്തിക്കുകയും, ഉപയോഗിക്കുകയും, സന്തോഷിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള വ്യാധികളും രോഗങ്ങളും നമ്മുടെ ഇടയിലേക്ക് കടന്നു വരുന്നത്. ഈ പ്രാർത്ഥന ശകലത്തിൻറെ അവസാന ഇടങ്ങളിൽ ശ്രദ്ധിച്ചാൽ ഇപ്രകാരം മനസ്സിലാകും. വാഴ്ത്തപ്പെട്ട ഈ കൊമ്പുകൾ കൊണ്ടുപോകുന്ന വ്യക്തികൾ അനുഗ്രഹിക്കപ്പെടും, ഭവനങ്ങളിൽ സമാധാനമുണ്ടാകും , രോഗങ്ങൾ നീങ്ങിപ്പോകും ,യുദ്ധങ്ങൾ മാറിപ്പോകും . ആയതിനാൽ ദൈവ സൃഷ്ടിയോടുള്ള പ്രതിബദ്ധത മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിതങ്ങളെ മാറ്റുവാനും ഈ ഓശാന പെരുന്നാൾ ഇടയാകട്ടെ. കയ്യിൽ കുരുത്തോലയും ആയി ദേവാലയത്തിൽ നിന്ന് ഭവനങ്ങളിലേക്ക് മടങ്ങുന്ന അവസരം നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. കഴിഞ്ഞ ഓശാന പെരുനാളിൽ എവിടെ ആയിരുന്നു നാം ഒക്കെ നിന്നിരുന്നത്. മേൽപ്പറഞ്ഞ അർത്ഥങ്ങൾ മനസ്സിലാക്കി ആരാധനയിൽ നാം പങ്കെടുത്തിരുന്നു അതോ ഒരു കാഴ്ചക്കാരനായി വശങ്ങളിൽ മാറി നിന്നോ. ഇന്ന് നാം ആഗ്രഹിക്കുകയാണ് ദേവാലയത്തിൽ വന്നു ആ പെരുന്നാളിൽ കുരുത്തോലയും ആയി നിൽക്കണമെന്ന് . സാധ്യമാകുന്നില്ല അല്ലേ. നിങ്ങൾ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും എന്ന് കർത്താവ് പറഞ്ഞത് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാൽ നന്ന്.

അവസാനമായി നിങ്ങളോട് ഒരു അഭ്യർത്ഥന. കുരുത്തോല കയ്യിൽ പിടിച്ചില്ലെങ്കിലും ഒരു ചില്ലി കമ്പ് എങ്കിലും നിങ്ങളുടെ മുൻവാതിൽ തൂക്കി ഈ ഓശാന പെരുന്നാളിന് നമുക്ക് വരവേൽക്കാം. ഇത് നമ്മുടെ മനസ്സിൻറെ തൃപ്തിക്കുവേണ്ടിയും ലോകം മുഴുവനും കണ്ണുനീരോടെ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടിയും ഉള്ള നമ്മുടെ സമർപ്പണമായി നമുക്ക് ഇതിനെ കാണാം.

മഹത്തരമായ എഴുന്നുള്ളത്ത് ആണല്ലോ ഓശാന. കർത്താവ് നമ്മളിലേക്ക് കടന്നു വന്നു .നമ്മുടെ സമൂഹങ്ങളിലേക്ക് ഇറങ്ങിവന്നു ലോകം പകച്ചുനിൽക്കുന്ന ഈ കാലയളവിൽ ആശ്വാസമായി സൗഖ്യമായി ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം. വേണ്ടത് ഒന്നു മാത്രം നമ്മുടെ വിശുദ്ധത. ഈ രോഗം മൂലം കഷ്ടപ്പെടുന്നവരെയും ,അവരുടെ കുടുംബങ്ങളെയും , അവരെ ശുശ്രൂഷിക്കുന്നവരെയും ,അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുന്ന ഏവരെയും നമുക്ക് ദൈവം മുമ്പാകെ സമർപ്പിക്കാം. കർത്താവേ ഇപ്പോൾ രക്ഷിക്കണമേ എന്നർത്ഥത്തിൽ ഓശാന എന്ന് നമുക്ക് പാടാം.

ഒലിവീന്തൽ തലകൾ എടുത്തു ഉശാന
ശിശു ബാലൻമാർ പാടി കീർത്തി ചോൻ
ദേവാ ദയ ചെയ്തിടേണമേ
സ്നേഹത്തോടെ പ്രാർത്ഥനയോടെ

ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ

   

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

സ്റ്റോക്ക് ഓൺ ട്രെന്റ്: കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന വൈറസ് ലോകമെങ്ങും ഭീതിപ്പെടുത്തുന്ന രീതിയിൽ പകരുന്ന സാഹചര്യത്തിൽ സർവ്വതും മാറ്റിവച്ചു നഴ്‌സുമാരും ഡോക്ടർമാരും അഹോരാത്രം പണിയെടുക്കുന്നു. ആവർത്തിച്ചു നമ്മളോട് വീടുകളിൽ ഇരിക്കാൻ ആവശ്യപ്പെടുന്ന മേലധികാരികൾ, സർക്കാരുകൾ…

ഇത്രയധികം പ്രശ്നങ്ങൾക്ക് നടുവിലും ആശുപത്രി  ജോലികഴിഞ്ഞു പുറത്തിറങ്ങിയ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി നഴ്‌സ്‌മാരുടെ കാറുകളുടെ വിലയേറിയ പാർട്ട്സുകൾ   മോഷണത്തിന് ഇരയായ സംഭവം കഴിഞ്ഞ ദിവസം മലയാളം യുകെയും, ലോകത്തിലെ മാധ്യമങ്ങളുടെ മുൻ നിരയിൽ നിൽക്കുന്ന ബി ബി സി യും, സ്റ്റോക്ക് ഓൺ ട്രെന്റിലെ പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങളും  പുറത്തുവിട്ടിരുന്നു. ചുരുങ്ങിയ കാലയളവിൽ അഞ്ച് മലയാളി കുടുംബങ്ങളാണ് ഇത്തരത്തിൽ മോഷണത്തിന് ഇരയായത്.

ജീവൻ പണയപ്പെടുത്തി വാർഡുകളിൽ പന്ത്രണ്ട് മണിക്കൂർ കോവിഡ് രോഗികളെ പരിചരിച്ചു പുറത്തുവന്നപ്പോൾ കള്ളൻമാർ തങ്ങൾ ആശുപത്രി പാർക്കിങ്ങിൽ ഇട്ടിരുന്ന കാറുകളുടെ കാറ്റലിക് കൺവെർട്ടർ ആണ് അടിച്ചുമാറ്റിയത്. സിജി ബിനോയി, ജോബി പീറ്റർ, സോഫി കുര്യക്കോസ്, നിനി ആൽബർട്ട് എന്നിവരുടെ കാറുകളുടെ വിലയേറിയ പാർട്ട് ആണ് കള്ളൻമാർ അടിച്ചുമാറ്റിയത്. എല്ലാവരും ഓടിച്ചിരുന്നത് ഹോണ്ട ജാസ്.. നഷ്ടപ്പെട്ടത് കാറ്റലിക് കൺവെർട്ടർ… വണ്ടി വിലയേക്കാൾ കൂടുതൽ പണം മുടക്കിയാൽ മാത്രമേ വീണ്ടും റോഡിൽ ഇറക്കാൻ സാധിക്കൂ. കൂടാതെ ക്ലെയിമയാൽ അതിന് വേറെ പണം കൊടുക്കുന്നതോടൊപ്പം പിന്നീട് ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യും. നോ ക്ലെയിം പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ അതും നഷ്ടപ്പെടുന്നു. മിക്കവാറും വണ്ടി പാട്ട വിലക്ക് ഒഴിവാക്കേണ്ട അവസ്ഥയിൽ ആയിരുന്നു മിക്ക മലയാളി നഴ്‌സുമാരും.

കോവിഡ് ബാധിതരെ പരിചരിച്ചു  പുറത്തുവരുബോൾ ആണ് ഇത്തരം ട്രാജഡി എന്നതിനേക്കാൾ കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന സമയം തന്നെ കള്ളൻമാർ തിരഞ്ഞെടുത്തു എന്നതാണ് എന്നെ കൂടുതൽ അവിശ്വസനീയവും നിരാശനും ആക്കിയതെന്ന് നഴ്‌സായ ജോബി പീറ്റർ പ്രതികരിച്ചത്‌. കാറിന്റെ വിലയേറിയ പാർട്ട് അടിച്ചുമാറ്റി കാർ കടപ്പുറത്തു കയറിയപ്പോൾ ജോലിക്കു പോയത് ടാക്സിയിൽ..

നഴ്സുമാരുടെ വാർത്ത കണ്ട ക്ലറിയസ് പ്രോഡക്‌ട് ലിമിറ്റഡ്  ( KLARIUS PRODUCTS LTD ) എന്ന കമ്പനി അധികൃതർ ഒരു പൗണ്ട് പോലും വാങ്ങാതെ ഫ്രീ ആയി ഫിറ്റ് ചെയ്യാമെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇത് ഒരാൾക്ക് മാത്രമല്ല നഷ്ടപ്പെട്ട എല്ലാവർക്കും മാറ്റി നൽകാൻ കമ്പനി  മാനേജർ ആയ വെയ്‌നി ജോൺസൻ തയ്യാറായി. കോവിഡ് രോഗികളെ പരിചരിക്കുന്ന ഈ നഴ്സുമാർക്ക് ഇത്ര എങ്കിലും തിരിച്ചു നൽകാൻ സാധിച്ചതിൽ സന്തോഷം കണ്ടെത്തുന്നു കമ്പനിയും അതിന്റെ ഉടമസ്ഥരും. ഓരോ കാറിനും ഏതാണ്ട് 1000 (AROUND ONE LAKH RUPPES EACH) പൗഡ് വീതം ചിലവുണ്ട്.

അവിടെ തന്നെ ജോലി നോക്കുന്ന ഡാൻ ലൂക്കാസ് എന്ന ജീവനക്കാരൻ ഒരു വേതനവും പറ്റാതെ കൺവെർട്ടർ ഫിറ്റ് ചെയ്തു കൊടുക്കുകയും ചെയ്തതോടെ ജോബി പീറ്ററിന്റെയും മറ്റ് നാലുപേരുടെയും ദുർഘടം പിടിച്ച യാത്രയിലേക്ക് ഒരു നല്ല സമറിയാക്കാരൻ അല്ല, ഒരു കൂട്ടം സമറിയക്കാർ ആണ് കടന്നു വന്നത്… അതും നോയമ്പ് കാലത്തുതന്നെ…

RECENT POSTS
Copyright © . All rights reserved