അയര്‍ലന്‍ഡില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം നൂറു കവിഞ്ഞു. വിവിധ കൗണ്ടികളിലായിയാണ് നൂറു പേര്‍. ആരുടെയും നില ഗുരുതരമല്ല. ഇവരില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നാകെ രോഗം ബാധിച്ചവരുമുണ്ട്. അതിനിടെ ആദ്യഘട്ടത്തില്‍ രോഗബാധിതരായിരുന്ന ആറു മലയാളി നഴ്‌സുമാര്‍ സുഖം പ്രാപിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ഒരു ദിവസം 1,500 പേരുടെ രക്തപരിശോധന നടത്താനേ അയര്‍ലണ്ടില്‍ സൗകര്യമുള്ളു. നിലവില്‍ പതിനയ്യായിരം പേര്‍ രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങി.
സിറ്റി വെസ്റ്റ് ഹോട്ടലില്‍ 750 മുറികളിലായി 1,100 കിടക്കകള്‍ സജ്ജമാക്കി. ഇന്നലെ രാവിലെ ആദ്യഘട്ടമായി 75 പേരെ ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ ഹോട്ടലുകളും ഹോം സ്റ്റേകളും താത്കാലിക ആശുപത്രികളാക്കി മാറ്റാന്‍ നടപടി പുരോഗമിക്കുന്നു.
ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രം രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ത്തന്നെ പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ആശുപത്രി സാമഗ്രികള്‍ക്കും പ്രതിരോധമരുന്നുകള്‍ക്കും ആദ്യമുണ്ടായിരുന്ന ക്ഷാമം പരിഹരിച്ചുകഴിഞ്ഞു.
നിലവില്‍ അയര്‍ലന്‍ഡില്‍ കൊവിഡ് ബാധിതരായ 3,500 പേരില്‍ 126 പേര്‍ ഐസിയുവില്‍ കഴിയുകയാണ്. ഇതോടകം അയര്‍ലന്‍ഡില്‍ 85 പേര്‍ക്ക് മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ത്തന്നെ കര്‍ക്കശമായ നിബന്ധനകള്‍ നടപ്പാക്കിയതിനാലാണ് അയര്‍ലന്‍ഡില്‍ ദുരന്ത വ്യാപ്തി ഇത്രയെങ്കിലും കുറയാനിടയായത്.
കൊറോണയില്‍ സ്ഥാപനങ്ങള്‍ പൂട്ടിയതോടെ തൊഴില്‍ രഹിതരായ അഞ്ചു ലക്ഷം പേര്‍ക്ക് ദൈനം ദിന ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 2.83 ലക്ഷം പേര്‍ക്ക് ആഴ്ചയില്‍ 350 യൂറോ വീതം മാര്‍ച്ച് 16 മുതല്‍ തൊഴില്‍രഹിത വേതനം നല്‍കുന്നു. ഫെബ്രുവരിയില്‍ 24,400 പേര്‍ക്കു മാത്രമാണ് തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവന്നത്.
അമേരിക്കയ്ക്കു പിന്നാലെ കാനഡയിലേക്കും രോഗവ്യാപനമുണ്ടാകുമെന്ന ആശങ്കയില്‍ കാനഡയിലുള്ള 9,000 ഐറീഷ് വംശജര്‍ക്ക് അയര്‍ലന്‍ഡില്‍ മടങ്ങിയെത്താന്‍ അടിയന്തരമായി വിമാനങ്ങള്‍ അയയ്ക്കാന്‍ നടപടിയായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ രാജ്യത്തു മടക്കിയെത്തിച്ച് രണ്ടാഴ്ചയിലേറെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും.
ബ്രിട്ടന്റെ കിരീടാവകാശി ചാള്‍സ് രാജകുമാരനു (71) കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ–ആയുര്‍വേദ മരുന്നുകളെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. ‘ബെംഗളൂരുവിലെ ആശുപത്രിയിൽനിന്ന് അയച്ചുകൊടുത്ത മരുന്നുകളാണു ചാൾസിനെ ചികിത്സിക്കാൻ ഉപയോഗിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ചാൾസ് ഇതിലൂടെ പൂർണ ആരോഗ്യവാനായി.’ – വ്യാഴാഴ്ച മന്ത്രി ഗോവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിങ്ങനെ.
കൊറോണ വൈറസിനെ തടയാന്‍ ഹോമിയോപ്പതിയും ആയുർവേദവും നല്ലതാണെന്നു നേരത്തെ അവകാശപ്പെട്ട ആയുഷ് മന്ത്രാലയത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ചാൾസിന്റെ ചികിത്സാഫലം ഉയർത്തി മന്ത്രി നൽകിയതും. അതേസമയം, ആയുഷ് മന്ത്രിയുടെ വാദത്തിനെതിരായ നിലപാടാണ് ചാൾസ് രാജകുമാരന്റെ വക്താവ് ലണ്ടനിൽ നിന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണമായി ഒരു ദേശീയ മാധ്യമത്തിനു നൽകിയത്. ‘ഈ വിവരം ശരിയല്ല. ചാൾസ് രാജകുമാരൻ പിന്തുടർന്നത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നൽകിയ മെഡിക്കൽ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല.’
കോവിഡിനെതിരെ രാജ്യം പ്രതിരോധം ശക്തമാക്കുന്നതിനിടെ, പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ബെംഗളൂരു സൗഖ്യയിലെ ചികിത്സ കൊണ്ട് ഏതാനും നാൾക്കകം ചാൾസ് രാജകുമാരനു കോവിഡ് മാറിയെന്നും പരമ്പരാഗത ചികിത്സാരീതികളിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപര്യമെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഇതെല്ലാം മാനിച്ചാണു പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ മോദി നിർദേശിച്ചത്.
ഹോമിയോയിലെ ആഴ്‌സനികം, ആല്‍ബം 30, ആയുര്‍വേദത്തിലെ അഗസ്ത്യ ഹരിതകി തുടങ്ങിയവയും യുനാനിയിലെ ഡസനോളം മരുന്നുകളുമാണു കോവിഡിന് ആയുഷ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. ബെംഗളൂരുവിലെ ആയുര്‍വേദ റിസോര്‍ട്ടിലെ ഡോക്ടർ പങ്കുവച്ച വിവരമാണിതെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്. പരമ്പരാഗത ചികിൽസാ രീതിയിലൂടെയാണോ ചാൾസ് രാജകുമാരന് കോവിഡ് മാറിയതെന്ന് സ്ഥിരീകരിക്കാനാകാത്ത സാഹചര്യത്തിലും കേന്ദ്രമന്ത്രി സൂചിപ്പിച്ച ബെംഗളൂരു സൗഖ്യ ഇന്റർനാഷനൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ. ഐസക് മത്തായി നൂറനാലുമായി ഇത്തരം ചികിത്സാരീതികളെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ പ്രതികരണം ആരാഞ്ഞു.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾക്കു കഴിയുമെന്ന് എത്രയോ മുമ്പു തെളിഞ്ഞതാണെന്നു ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു. ഡോക്ടർ എന്ന നിലയിൽ രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയർമാൻ എന്ന നിലയിലും ചാൾസ് രാജകുമാരന് എന്തു ചികിത്സയാണു കൊടുത്തത് എന്നു പരസ്യപ്പെടുത്താനാവില്ല. ചികിത്സയുടെ വിശദാംശങ്ങൾ ആയുഷ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ കർണാടക വ്യാപകമായി ഹോമിയോ, ആയുർവേദ മരുന്നുകൾ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളം അത്ര സജീവമല്ല. എല്ലാവർക്കും പ്രതിരോധ ശേഷി കൂട്ടാനായി ഹോമിയോ മരുന്നുകൾ നൽകണമെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാർ ഉത്തരവിറക്കി.
സർക്കാരിന്റെ എല്ലാ വകുപ്പുകളിലൂടെയും ഈ മരുന്നുകൾ വിതരണം ചെയ്യണമെന്നാണു നിലപാട്. ഡൽഹിയിലെ ആയുഷ് മന്ത്രാലയവും ഇതിനായി ഉപദേശം തേടിയിരുന്നു. അവർ മരുന്നു വിതരണത്തിനു തയാറായിട്ടുണ്ട്. പാർശ്വഫലം ഇല്ലാത്തതും ചെലവു കുറഞ്ഞതുമാണു ഹോമിയോ മരുന്ന്. പോസിറ്റീവ് ഫലം മാത്രമേയുള്ളൂ. യാതൊരു ഭയാശങ്കയുമില്ലാതെ ആർക്കും ഉപയോഗിക്കാം. കൊറോണയെ പ്രതിരോധിക്കാൻ മാത്രമല്ല, അസുഖം വന്നവരെ ചികിത്സിക്കാനും സഹായകമാണ്. സുഖചികിത്സയ്ക്കായി ചാൾസ് രാജകുമാരൻ ഒന്നര പതിറ്റാണ്ടിലേറെയായി സൗഖ്യയിൽ വരാറുണ്ട്. മൂന്നു തലമുറകളായി ബ്രിട്ടിഷ് രാജകുടുംബം ഹോമിയോപ്പതി ചികിത്സ തേടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് ഹോമിയോപതിക് അസോസിയേഷന്റെ റോയൽ പേട്രൻ കൂടിയാണ് എലിസബത്ത് രാജ്ഞി.
കൊറോണയെ നേരിടാൻ നിലവിൽ വൈദ്യശാസ്ത്രത്തിൽ മരുന്നില്ല. ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ലക്ഷണങ്ങൾക്കുമാണ് അലോപ്പതിയിൽ ഉൾപ്പെടെ കോവിഡിനു ചികിത്സ നൽകുന്നത്. പ്രതിരോധശേഷി കൂട്ടി രോഗം വരാതെ നോക്കുകയെന്നതാണു നിലവിലെ ഏക പോംവഴി. മനുഷ്യശരീരത്തിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്നുകളാണു ഹോമിയോയിൽ നൽകുന്നത്. ലോകത്താകെ പതിനായിരക്കണക്കിനു പേർ ഈ മരുന്ന് കഴിക്കുന്നുണ്ട്. ബെംഗളൂരുവിൽ തെരുവുകുട്ടികൾ ഉൾപ്പെടെ 3000 കുടുംബങ്ങൾക്ക് ഇതേ മരുന്ന് നൽകിയിട്ടുണ്ട്. കൊറോണ പടർന്നതോടെ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും നിരവധി പേർ വിളിച്ചതായും ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു സ്ഥിരമായി ഞങ്ങളുടെ ചികിത്സ തേടുന്ന ആയിരക്കണക്കിനു പേർക്ക് ഇതേ മരുന്ന് നിർദേശിച്ചിരിക്കുകയാണ്. കാലങ്ങളായി പകർച്ചപ്പനിയുടെ (വൈറൽ ഫീവർ) സീസണുകളിൽ ആയിരക്കണക്കിനു തെരുവുകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ഞങ്ങൾ പ്രതിരോധ മരുന്ന് നൽകാറുണ്ട്. അവർക്കൊന്നും ഇതേ കാലയളവിൽ പകർച്ചവ്യാധി വന്നിട്ടില്ല. മൂന്നു പതിറ്റാണ്ടിലേറെയായി പകർച്ചവ്യാധികൾ പിടിപെടുന്നതു കുറവാണെന്നത് എന്റെ ചികിത്സാനുഭവം കൂടിയാണ്. – ഡോ. ഐസക് മത്തായി പറഞ്ഞു.
പ്രതിരോധശേഷി കൂടിയവരിൽ കോവിഡ് പെട്ടെന്നു ബാധിക്കുന്നില്ലെന്നതു തെളിഞ്ഞതാണ്. പ്രതിരോധശേഷി കൂട്ടുകയാണു ഹോമിയോ ചെയ്യുന്നത്. കേരളത്തിൽ സർക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഹോമിയോ ഉൾപ്പെടെയുള്ള ആയുഷ് മരുന്നുകളെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരും ഇതേ നിലപാടാണ്. എന്നാൽ മരുന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേരളം ഉത്സാഹം കാണിക്കുന്നില്ല. അസുഖം വരുന്നതു തടയാനും വന്നവർക്കു ചികിത്സിക്കാനും ഹോമിയോ മരുന്ന് നൽകാനാകണം. ആയുഷ് വകുപ്പ് നിർദേശിച്ചിട്ടുള്ളതാണിത്. സർക്കാർ, സ്വകാര്യ മേഖലകളിലായി നൂറുകണക്കിനു മിടുക്കരായ ഹോമിയോ ഡോക്ടർമാർ കേരളത്തിലുണ്ട്. ഇവരുടെ സേവനം ഉപയോഗിക്കാൻ സർക്കാർ തയാറാകണം.
ഒരാഴ്ച നീളുന്ന ഒരു കോഴ്സ് മരുന്നാണു കോവിഡിനെ പ്രതിരോധിക്കാൻ കഴിക്കേണ്ടത്. ഒരാൾക്കുള്ള ഒരു കോഴ്സ് മരുന്നിന് ഒരു രൂപ മാത്രമെ ചെലവ് വരൂ. സാധാരണനിലയിൽ ആരോഗ്യമുള്ളയാൾക്ക് ഒരു കോഴ്സ് മതി. പിന്നെയും വേണമെന്നു തോന്നിയാൽ ഒരു മാസത്തിനു ശേഷം അടുത്ത കോഴ്സ് കഴിക്കാം. ഇത്രയും ചെലവ് കുറഞ്ഞതും എല്ലായിടത്തും ലഭിക്കുന്നതും ഫലപ്രദവുമായ ഈ മരുന്നുകൾ സർക്കാരിലൂടെ ജനങ്ങളിലേക്ക് എത്തിയാൽ വലിയ കാര്യമായിരിക്കും. രാജ്യാന്തര തലത്തിൽ മാത്രമല്ല പ്രാദേശിക തലത്തിലും നിരവധി പേർക്ക് ഈ മരുന്ന് നൽകുന്നു, അതിന്റെ ഗുണവുമുണ്ട്. പൊതുവിൽ പ്രതിരോധശേഷി കൂട്ടുന്നതിനു ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്നു സ്വതന്ത്ര രാജ്യാന്തര സംഘടനകൾ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളതാണ്.- ഡോ. ഐസക് മത്തായി പറഞ്ഞു.
കുടുംബങ്ങൾക്കായി 20 മരുന്നുകളടങ്ങിയ 250 രൂപയുടെ മെഡിക്കൽ കിറ്റ് ഞങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇതു കഴിച്ചാൽ നിരന്തരം അസുഖങ്ങൾ വരില്ലെന്നതും അനാവശ്യമായി ഡോക്ടറെ കാണുകയോ മരുന്നുകൾ കഴിക്കുകയോ വേണ്ടതില്ലെന്നും പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഈ മോഡൽ സ്വീകരിക്കാൻ ഇംഗ്ലണ്ടിൽനിന്ന് ആവശ്യം വന്നിട്ടുണ്ട്. ഏറ്റവും നന്നായി ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന സ്ഥലമാണു കേരളം. എല്ലാതരം ചികിത്സയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാണു മൂന്നര പതിറ്റാണ്ടിലേറെയായി ഞങ്ങൾ ചെയ്തുവരുന്നത്. ഈ ചികിത്സാ തത്വചിന്തയെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും പിന്തുണയ്ക്കുന്നുണ്ട്.’– ഡോ. ഐസക് മത്തായി വിശദീകരിച്ചു.
ആയുർവേദം, യോഗ ആൻഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള കേന്ദ്ര മന്ത്രാലയമാണ് ആയുഷ്. ഈ മേഖലകളിലുള്ള പഠനങ്ങളെയും ഗവേഷണങ്ങളെ വികസിപ്പിക്കുകയാണു മുഖ്യലക്ഷ്യം. ഇവ കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്ര മേഖലകളും ഈ വകുപ്പിനു കീഴിലാണ്. തദ്ദേശീയമായതും പരമ്പരാഗതവുമായ ചികിത്സാരീതികളെ ജനകീയമാക്കുക എന്നതും ലക്ഷ്യമാണ്.
ഇളംചൂടുവെള്ളം കുടിക്കുക, യോഗാസനവും പ്രാണായാമവും ചെയ്യുക, ആഹാരത്തിൽ മഞ്ഞളും ജീരകവും മല്ലിയും വെളുത്തുള്ളിയും ഉൾപ്പെടുത്തുക, ദിവസവും ച്യവനപ്രാശം കഴിക്കുക, ഔഷധചായ കുടിക്കുക, മഞ്ഞളിട്ട ചൂടുപാൽ കുടിക്കുക, ഒരു ടീസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിൽ കൊള്ളിക്കുക, തൊണ്ടവേദനയും ചുമയും വന്നാൽ പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കുക തുടങ്ങിയ നിർദേശങ്ങളാണു കോവിഡിനെ നേരിടാൻ ആയുഷ് മുന്നോട്ടു വച്ചിട്ടുള്ളത്.
If homeopathy worked for Prince Charles-COVID -19 we should also start looking for cures in Traditional Indian Medicine more efficaciously.
I appeal to @moayush to redouble it’s efforts & incentive those Indian Institutions for eg. @SoukyaOfficial that are doing pioneering work pic.twitter.com/0Ysv16OTDR— Manish Tewari (@ManishTewari) April 1, 2020
കോവിഡ് രോഗത്തിൽ നിന്നും വിമുക്തനായ ബ്രിട്ടീഷ് പൗരൻ പറഞ്ഞത്, ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എന്നാണ്. കേരളം ചികിൽസിക്കുന്നത് മരുന്ന് കൊണ്ട് മാത്രമല്ല. ആത്മാർത്ഥതയും സഹാനുഭൂതിയും കൊണ്ടാണെന്ന് ബ്രയൻ നീൽ പറഞ്ഞത് വലിയ വാർത്തയാകുകയായിരുന്നു. ഏറ്റവും സഹാനുഭൂതിയോടുകൂടിയും ആത്മാര്ഥതയോടും കൂടിയും ഞങ്ങളെ പരിചരിച്ചു. ഒരിക്കലും രോഗത്തിൽ നിന്നും മടങ്ങി വരില്ല എന്ന് കരുതി എന്നും ബ്രയൻ പറഞ്ഞു.
രോഗം ഭേദമായഅദ്ദേഹം തന്നെ ചികിൽസിച്ച ഡോക്ടറെ മറന്നില്ല . ഇന്ന് രാവിലെ ബ്രയനെ ചികിൽസിച്ച ഡോക്ടർക്ക് അദ്ദേഹം ഒരു വാട്സ്ആപ് മെസ്സേജ് അയച്ചു. ഡോക്ടർ ഗ്രീഷ്മയ്ക്ക് അയച്ച മെസേജിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ;. ‘ ഞാൻ ഒരിക്കലും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി. മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു.
ഞാൻ എത്രമാത്രം ഗുരുതരാവസ്ഥയിൽ ആണെന്ന സത്യം അപ്പോൾ തിരിച്ചറിഞ്ഞിരുന്നു. ഞാൻ കരുതി ഇനി ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചു കഴിഞ്ഞു എന്ന്. പക്ഷെ നിങ്ങളെപ്പോലുള്ള ഒരു ആരോഗ്യപ്രവർത്തകരുടെ ടീമിനോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ പുറമെ കാണുന്നതുപോലെതന്നെ അകത്തും മനോഹാരിതയുള്ളവരാണ്. ഭാവിയിൽ എന്ത് സംഭവിച്ചാലും ഇതിനു മാറ്റം വരരുത്’. എന്നും അദ്ദേഹവും കുറിച്ചു.
താൻ കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചതെന്നനും ബ്രയൻ വ്യക്തമാക്കുന്നു. ഒരു വെള്ളക്കാരനായതുകൊണ്ടല്ല മറിച്ച്കോവിഡ് രോഗ ഭീതിയിൽ ഉഴലുന്ന ബ്രിട്ടനിൽ നിന്നുള്ള ഒരു പൗരനാണ് ബ്രയൻ നീൽ എന്നുള്ളത്തിലാണ് ഈ വാർത്തയുടെ പ്രാധാന്യം.
ബ്രയൻ നീൽ നിസാരകാരനല്ല ലോകത്തെ ആരോഗ്യരംഗത്തെ കുറിച്ച് കൃത്യമായ അവബോധം ഉള്ള ആളാണ്. ധാരാളം യാത്രകൾ ചെയ്യുന്ന ആളാണ്. അങ്ങനെയുള്ളൊരാൾ പറയുന്നു കേരളത്തിന്റെ ചികിത്സയുടെ പ്രത്യേകത ആത്മാർത്ഥതയും സമർപ്പണവും ആണെന്ന്. അതുതന്നെയാണ് നമ്മുടെ കൈക്കരുത്ത്.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ഓളം അടുക്കുമ്പോൾ ഓരോ യുകെ മലയാളിയും ഭയാനകമായ ഒരു മാനസിക അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . യുകെയിലുള്ള മലയാളി കുടുംബങ്ങളിൽ നിന്ന് ഒരാളെങ്കിലും ഹോസ്‌പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യന്നവരാണെന്നതാണ് അവരെ ബാധിച്ച ഈ ഭയത്തിനുള്ള കാരണം .
ഞങ്ങൾ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും , ഇങ്ങനെ ജോലി ചെയ്‌താൽ ഞങ്ങൾക്ക് ഏതു സമയവും കൊറോണ വൈറസ് പിടിപെടാമെന്നും അതുകൊണ്ട് കുറച്ച് മാസ്‌കും , ഗ്ലൗസും എങ്കിലും നൽകി ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ 0207062 6688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവനിലുമുള്ള ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം ബ്രിട്ടീഷ് ഗവണ്മെന്റിനെയും , ആരോഗ്യ മേഖലയിലെ അധികാരികളെയും അറിയിച്ച് ഉടൻ ഒരോ യുകെ മലയാളിക്കും സഹായം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ ഉറപ്പ് നൽകിയിരുന്നു . ഈ പരിശ്രമത്തിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഇവിടെ നൽകുകയാണ് .
യുകെയിൽ ഏതെങ്കിലും ജോലി സ്ഥലങ്ങളിൽ മാസ്‌കും , ഗ്ലൗസും അടക്കമുള്ള Personal Protective Equipments ഇല്ലാത്തതിന്റെ പേരിൽ ജോലി ചെയ്യാൻ ഭയപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ 08009159964 എന്ന നമ്പരിൽ ബന്ധപ്പെടുവാനോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുവാനും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ് . ഉടൻ തന്നെ നിങ്ങൾക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഈ ഏജൻസി നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും.
NHS Business Services Authority (NHSBSA) എന്ന ഈ ഏജൻസി യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് കൊടുത്ത് എൻ എച്ച് എസ്സിനെയും , മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും സഹായിക്കുവാനാണ് ഈ അടിയന്തിര ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . ഈ നമ്പരിൽ വിളിക്കുമ്പോൾ നിങ്ങളുടെയും , നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം നിങ്ങളുടെ സ്ഥാപനത്തിൽ Personal Protective Equipments ഓർഡർ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഉടൻ തന്നെ വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള സത്വര നടപടികൾ ഈ ഏജൻസി സ്വീകരിക്കുന്നതായിരിക്കും.ഹോസ്പിറ്റലുകൾക്ക് മാത്രമല്ല ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാണ് . അതുകൊണ്ട് തന്നെ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ നിങ്ങളുടെ ബന്ധുക്കളോ , സുഹ്ര്യത്തുക്കളോ യുകെയിലെ ഏതെങ്കിലും നഴ്‌സിംഗ് ഹോമുകളിലോ മറ്റ് ആരോഗ്യ മേഖലകളിലോ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഉടൻ തന്നെ അവർക്ക് കൂടി ഈ വിവരങ്ങൾ എത്തിച്ച് കൊടുക്കണം എന്നറിയിക്കുന്നു . അതോടൊപ്പം ബ്രിട്ടണിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും കുടുംബാഗംങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും , അതുകൊണ്ട് തന്നെ അനാവശ്യമായി ഈ നമ്പരിൽ വിളിച്ച് നിങ്ങളുടെ ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു
മാര്‍ച്ചുമാസം ഇരുപത്തിയേഴാം തീയതി വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തില്‍ ‘ഊര്‍ബി എത് ഓര്‍ബി’ ആശീര്‍വ്വവാദം നല്‍കിയ അവസരത്തില്‍ ഫ്രാന്‍സീസ് പാപ്പ നല്‍കിയ വചനസന്ദേശത്തിന്റെ സ്വതന്ത്ര മലയാള വിവര്‍ത്തനം.
ഇപ്പോൾ നാം ശ്രവിച്ച സുവിശേഷഭാഗം ആരംഭിക്കുന്നത് ‘അന്നു സായാഹ്‌നമായപ്പോള്‍’ (മര്‍ക്കോസ് 4:35 ) എന്നാണ്. ആഴ്ചകളായി നമുക്കു സായ്ഹാഹാനമായിരുന്നു. കടുത്ത അന്ധകാരം നമ്മുടെ ചത്വരങ്ങളിലും തെരുവുകളിലും നഗരങ്ങളിലും സമ്മേളിച്ചിരിക്കുന്നു. അതു കര്‍ണകഠോരമായ നിശബ്ദതയിലേക്കും അസഹ്യപ്പെടുത്തുന്ന ശ്യൂനതയിലേക്കും നമ്മുടെ ജീവിതങ്ങളെ തള്ളിവിട്ടിരിക്കുന്നു. അതു കടന്നു പോകുമ്പോള്‍ എല്ലാം നിലയ്ക്കുന്നു. വായുവില്‍ അതു നമ്മള്‍ അനുഭവിക്കുന്നു, വ്യക്തികളുടെ ആംഗ്യങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കുന്നു. അവരുടെ നോട്ടം അവരെ വിട്ടുപോകുന്നു. നാം സ്വയം ഭയപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യുന്നു.
സുവിശേഷത്തിലെ ശിഷ്യന്മാരെപ്പോലെ, അപ്രതീക്ഷിതവും പ്രക്ഷുബ്ധവുമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ട് നമ്മളും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നമ്മളെല്ലാവരും ഒരേ ബോട്ടിലാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു, ദുര്‍ബലരും ലക്ഷ്യമില്ലാത്തവരുമായ നമ്മളെല്ലാവരും പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമായ കാര്യത്തിനു അപേക്ഷിക്കാന്‍ ഒരുമിച്ച് കൂടിയിരിക്കുന്നു. നമുക്കോരോരുത്തര്‍ക്കും പരസ്പരം ആശ്വസിപ്പിക്കേണ്ട ആവശ്യമുണ്ട്. ഈ ബോട്ടില്‍… നമ്മള്‍ എല്ലാവരും ശിഷ്യന്മാരെപ്പോലെ ‘ഞങ്ങള്‍ നശിക്കാന്‍ പോകുന്നു’ (4: 38) എന്നു ആകുലതയോടെ ഒരേ ശബ്ദത്തില്‍ നിലവിളിക്കുന്നു. നമ്മളെക്കുറിച്ച് മാത്രം ചിന്തിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു, ഒരുമിച്ച് മാത്രമേ ഇത് ചെയ്യാന്‍ നമുക്കു കഴിയൂ.
ഈ കഥയില്‍ നമ്മളെത്തന്ന തിരിച്ചറിയാന്‍ എളുപ്പമാണ്. ഈശോയുടെ മനോഭാവം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. അവന്റെ ശിഷ്യന്മാര്‍ സ്വാഭാവികമായും പരിഭ്രാന്തരായി, നിരാശരായിരിക്കുമ്പോള്‍, ഈശോ വഞ്ചിയുടെ ആദ്യം മുങ്ങുന്ന ഭാഗത്ത് ധീരനായി നില്‍ക്കുന്നു. അവന്‍ എന്താണ് ചെയ്യുന്നത്? കൊടുങ്കാറ്റു വകവയ്ക്കാതെ പിതാവില്‍ ആശ്രയിച്ച് അവന്‍ സുഖമായി ഉറങ്ങുന്നു; ഈശോ സുവിശേഷങ്ങളില്‍ ഉറങ്ങുന്നതായി നാം കാണുന്ന ഒരേയൊരു സന്ദര്‍ഭമാണിത്. അവന്‍ നിദ്ര വിട്ടുണരുമ്പോള്‍ കാറ്റിനെയും കടലിനെയും ശാന്തമാക്കിയശേഷം ശിഷ്യന്മാരോടു ചോദിക്കുന്നു. ‘നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?'(4:40).
നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. ഈശോയുടെ പ്രത്യാശയക്കു വിരുദ്ധമായി ശിഷ്യന്മാരുടെ വിശ്വാസത്തില്‍ എന്താണ് ന്യൂനത? ശിഷ്യന്മാര്‍ അവനില്‍ വിശ്വസിക്കുന്നത് നിര്‍ത്തിയില്ല; അവര്‍ അവനെ വിളിച്ചു. പക്ഷേ, അവര്‍ അവനെ വിളിക്കുന്നത് നമ്മള്‍ കാണുന്നു: ‘ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? (മര്‍ 4:38). നീ ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നില്ലേ: ഈശോ അവരുടെ കാര്യം ശ്രദ്ധിക്കുന്നില്ലന്നും അവരെ പരിഗണിക്കുന്നില്ലന്നു അവര്‍ കരുതുന്നു. ഇത് കേള്‍ക്കുമ്പോള്‍ നമ്മളെയും നമ്മുടെ കുടുംബങ്ങളെയും ഏറ്റവും വേദനിപ്പിക്കുന്ന ഒരു കാര്യം ഇതാണ്: ‘നീ ഞങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലേ?’ നമ്മുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുകയും കൊടുങ്കാറ്റുപോലെ വീശിയടിക്കുന്നതുമായ വാക്യമാണിത്. അത് ഈശോയെയും ഒന്നു നടുക്കി കാണുമായിരിക്കും. കാരണം, അവന്‍ എല്ലാവരേക്കാളും നമ്മളെ ശ്രദ്ധിക്കുന്നു.
ശിഷ്യന്മാര്‍ അവനെ വിളിച്ചപേക്ഷിച്ചപ്പോള്‍, അവന്‍ അവരെ അവരുടെ അധൈര്യത്തില്‍ നിന്ന് രക്ഷിക്കുന്നു. കൊടുങ്കാറ്റ് നമ്മുടെ ദുര്‍ബലതയെ തുറന്നുകാട്ടുകയും നമ്മുടെ ദൈനംദിന ഷെഡ്യൂളുകള്‍, പ്രോജക്റ്റുകള്‍, ശീലങ്ങള്‍, മുന്‍ഗണനകള്‍ എന്നിവ നിര്‍മ്മിച്ച തെറ്റായതും ഉപരിപ്ലവുമായ കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുകയും ചെയ്തിരിക്കുന്നു.
നമ്മുടെ ജീവിതങ്ങളെയും സമൂഹങ്ങളെയും നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ നമ്മള്‍ എത്രമാത്രം ദുര്‍ബലമാക്കാന്‍ അനുവദിച്ചുു എന്നു ഇത് കാണിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ എല്ലാ ആശയങ്ങളും നമ്മുടെ ആളുകളുടെ ആത്മാവിനെ പോഷിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിസ്മൃതിയും കൊടുങ്കാറ്റ് വ്യക്തമാക്കുന്നു; നമ്മെ ‘രക്ഷിക്കുന്നു’ എന്ന് നാം കരുതിയ ചിന്തകളും പ്രവര്‍ത്തനങ്ങളും നമ്മളെ മറന്നതും നാം കാണുകയുണ്ടായി. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ ആന്റിബോഡികള്‍ നമ്മള്‍ സ്വയം നഷ്ടപ്പെടുത്തി. ഈ കൊടുങ്കാറ്റില്‍, നമ്മുടെ അഹത്തെ മറച്ചുവയ്ക്കാനും പ്രതിച്ഛായയെ സംരക്ഷിക്കാനുമുള്ള ആകുലതയും ചീട്ടുകൊട്ടാരം പോരെ നിലം പതിച്ചു. നമുക്കു നഷ്ടപ്പെടാന്‍ കഴിയാത്ത പൊതുവായ സത്വം ഒരിക്കല്‍ കൂടി കണ്ടെത്തിയിരിക്കുന്നു. നമ്മളെല്ലാവരും സഹോദരി സഹോദരന്മാരാണ സത്യം.
‘നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?’ ദൈവമേ ഈ സായാഹ്നനത്തില്‍ ഈ വാക്കുകള്‍ ഞങ്ങളെ എല്ലാവരെയും സ്പര്‍ശിക്കുന്നു. ഈ ലോകത്ത് ഞങ്ങളെ നീ കൂടുതല്‍ സ്‌നേഹിക്കുന്നു. നിയന്ത്രണമില്ലാത്ത വേഗതയില്‍ ഞങ്ങള്‍ മുന്നോട്ടു കുതിച്ചു. ശക്തരും എല്ലാം ചെയ്യാന്‍ കഴിയുന്നവരുമാണന്നു സ്വയം കരുതി. ലാഭത്തിനു വേണ്ടിയുള്ള അത്യാഗ്രഹം നമ്മളെ സ്വന്തം കാര്യങ്ങളില്‍ കുടുക്കുകയും തിടുക്കത്തില്‍ പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നിന്നോടുള്ള നിന്ദ ഞങ്ങള്‍ നിര്‍ത്തിയില്ല, ലോകമെമ്പാടുമുള്ള യുദ്ധങ്ങളോ അനീതികളോ ഞങ്ങളെ ഇളക്കിയില്ല, ദരിദ്യരുടെയോ, രോഗവസ്ഥയിലുള്ള പ്രപഞ്ചത്തിന്റെയോ നിലവിളി ഞങ്ങള്‍ ചെവിക്കൊണ്ടില്ല.
അസുഖമുള്ള ലോകത്തു ആരോഗ്യവാനായിരിക്കാന്‍ കഴിയുമെന്നു നമ്മള്‍ കരുതി. ഇപ്പോള്‍ കൊടുങ്കാറ്റു വീശിയടിക്കുന്ന കടലിലാണ് നമ്മള്‍. ‘കര്‍ത്താവേ ഉണരണമേ’ എന്നു നാം വിളിച്ചപേക്ഷിക്കുന്നു. നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?’ കര്‍ത്താവേ നീ ഞങ്ങളെ വിളിക്കുന്നു, വിശ്വാസത്തിലേക്കു വിളിക്കുന്നു. അതു ഞങ്ങള്‍ക്കു വളരെയധികം ഉണ്ടെന്നു ഞങ്ങള്‍ കരുതുന്നില്ല എന്നാലും നിന്റെ അടുക്കല്‍ വന്നു ഞങ്ങള്‍ നിന്നില്‍ ശരണപ്പെടുന്നു. ഈ നോമ്പുകാലം അടിയന്തരമായി ഞങ്ങളോടു പറയുന്നു. ‘ മാനസാന്തരപ്പെടുവിന്‍ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍ (ജോയേല്‍ 2:12)
തിരഞ്ഞെടുപ്പിന്റെ സമയമായി വിചാരണയുടെ ഈ സമയം കാണാന്‍ നീ ഞങ്ങളോടു ആവശ്യപ്പെടുന്നു. ഇതു നിങ്ങളുടെ ന്യായവിധിയുടെ സമയമല്ല, ഇതു നമ്മുടെ ന്യായവിധിയുടെ സമയമാണ്. നിലനില്‍ക്കുന്നതും കടന്നു പോകുന്നതും തിരിച്ചറിയാനുള്ള സമയം ആവശ്യമുള്ളവയും ആവശ്യമില്ലാത്തതും വേര്‍തിരിക്കാനുള്ള സമയം. ദൈവത്തിങ്കലേക്കും സഹോദരങ്ങളിലേക്കും ട്രാക്കു മാറ്റി നമ്മുടെ ജീവിതയാത്ര തുടരേണ്ട സമയം.
ഈ യാത്രയില്‍ മാതൃകാപരമായ നിരവധി കൂട്ടാളികളെ നമ്മള്‍ കണ്ടു. ഭയത്തിനിടയിലും അവര്‍ അവരുടെ ജീവന്‍ നല്‍കി പ്രത്യുത്തരിച്ചു. ധൈര്യത്തിന്റെയും ഉദാര പൂര്‍ണ്ണമായ ആത്മപരിത്യാഗത്തിന്റെയും മൂശയില്‍ രൂപകല്‍പന ചെയ്ത ആത്മശക്തിയാണ് അവരിലൂടെ നിര്‍ഗളിക്കുന്നത്. ആത്മാവിലുള്ള ജീവിതത്തിനു നമ്മുടെ ജീവിതങ്ങള്‍ പരസ്പരം നെയ്യപ്പെട്ടതാണന്നു പ്രകടിപ്പിക്കും വിലയുള്ളതായി കാണുവാനും കഴിയും.
അതോടൊപ്പം നമ്മള്‍ സാധാരണരായി കരുതുന്ന ജനങ്ങള്‍ – പലപ്പോഴും മറന്നു പോകുന്ന ജനങ്ങള്‍ – പത്രങ്ങളുടെയും മാസികളുടെയും തലക്കെട്ടുകളില്‍ ഇടം പിടിക്കാത്തവരും ക്യാറ്റ് വാക്ക് ഷോകളില്‍ സാന്നിധ്യമാകാത്തവരും നമ്മുടെ ജീവിതത്തെ എപ്രകാരം നിലനിര്‍ത്തുന്നുവെന്നു മനസ്സിലാക്കാനുള്ള സമയമാണ്.
ഈ ദിവസങ്ങളില്‍ ഒരു സംശയവുമില്ലാതെ അവര്‍ നമ്മുടെ കാലഘട്ടത്തില്‍ നിര്‍ണായകമായ ചരിത്രം രചിക്കുന്നു: ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കെയര്‍ടെയ്‌ക്കേഴ്‌സ്, ഡ്രൈവര്‍മാര്‍, നിയമപാലകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വൈദീകര്‍, സമര്‍പ്പിര്‍ കൂടാതെ മറ്റു പലരും, ഇവരെല്ലാം സ്വയം രക്ഷ നേടാന്‍ കഴിയല്ലന്നു മനസ്സിലാക്കി ജീവിക്കുന്നവരാണ്.
വലിയ കഷ്ടപ്പാടിന്റെ ഈ വേളയില്‍ വ്യക്തികളുടെ ആധികാരികത വിലയിരുത്തപ്പെടുന്ന വേളയില്‍ ഈശോയുടെ പൗരോഹിത്യ പ്രാര്‍ത്ഥന ‘എല്ലാവരും ഒന്നായിരിക്കേണ്ടതിന്’ (യോഹ 17:21) നാം അനുഭവിക്കുന്നു. എത്രയോ ജനങ്ങളാണ് ഓരോ ദിവസവും ക്ഷമ പരിശീലിക്കുകയും പ്രത്യാശ വാഗ്ദാനം ചെയ്യുകയും പരിഭ്രാന്തിയിലാകാതെ കൂടുത്തരവാദിത്വത്തോടെ ജീവിക്കുകയും ചെയ്യുന്നത്. എത്രയോ അപ്പന്മാരും അമ്മമാരും മുത്തച്ഛന്മാരും മുത്തശ്ശികളും അധ്യാപകരും നമ്മുടെ കുട്ടികളെ ചെറിയ ദൈനംദിന പ്രവര്‍ത്തികളിലുടെയും ദിനചര്യകളുടെ ക്രമീകരണങ്ങളിലൂടെയും പ്രാര്‍ത്ഥനാ ശീലം വളര്‍ത്തിയെടുക്കുന്നതിലൂടെയും പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നു പഠിപ്പിക്കുകയും ചെയ്യുന്നത്. എത്രയോ പേര്‍ പ്രാര്‍ത്ഥിക്കുകയും കാഴ്ചകള്‍ സമര്‍പ്പിക്കുകയും എല്ലാവരുടെയും നന്മയ്ക്കായി അപേക്ഷകര്‍ അര്‍ത്ഥിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥനയും ശാന്തമായ സേവനവും ഇതു രണ്ടുമാണ് നമ്മുടെ വിജയകരമായ ആയുധങ്ങള്‍.
‘നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?’ രക്ഷ നമുക്കു ആവശ്യമുണ്ടന്നു തിരിച്ചറിയുമ്പോഴാണ് വിശ്വാസം ആരംഭിക്കുക. നമ്മള്‍ നമ്മില്‍ത്തന്നെ സ്വയം പര്യാപ്തരല്ല, പുരാതന നാവികന്മാര്‍ക്കു നക്ഷത്രങ്ങളെ ആവശ്യമായിരുന്നതു പോലെ നമുക്കു ലക്ഷ്യത്തിലെത്താന്‍ കര്‍ത്താവിനെ ആവശ്യമുണ്ട്. നമ്മുടെ ജീവിത നൗകയിലക്കു ഈശോ വിളിക്കാം. നമ്മുടെ ഭയങ്ങളെ അവനു ഭരമേല്പിക്കാം അതുവഴി അതിനെ കീഴടക്കാന്‍ അവനു കഴിയും.
ശിഷ്യന്മാരെപ്പോലെ അവന്‍ കൂടെയുണ്ടെങ്കില്‍ വഞ്ചി തകരുകയില്ലന്ന വിശ്വാസം നമുക്കു അനുഭവിക്കാം. കാരണം ഇതു ദൈവത്തിന്റെ ശക്തിയാണ്. നമുക്കു സംഭവിക്കുന്ന ബുദ്ധിമുട്ടുനിറഞ്ഞ കാര്യങ്ങളിലും നന്മ കൊണ്ടു വരുന്നവനാണ് അവിടുന്ന്. അവന്‍ കൊടുങ്കാറ്റില്‍ ശാന്തത കൊണ്ടു വരുന്നു കാരണം ദൈവത്തോടൊപ്പമുള്ള ജീവന്‍ ഒരിക്കലും മരിക്കുന്നില്ല. കൊടുങ്കാറ്റിനിടയില്‍, എല്ലാം ആടി ഉലയുന്നതായി തോന്നുന്ന ഈ മണിക്കൂറില്‍ ധൈര്യവും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രത്യാശയും പുനരുജ്ജീവിപ്പിക്കാനും പ്രായോഗികമാക്കാനും കര്‍ത്താവു നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ഈസ്റ്റര്‍ വിശ്വാസം പുനര്‍ജീവിക്കുവാനും ഉണര്‍ത്തുവാനും ദൈവം നമ്മളെ ക്ഷണിക്കുന്നു.
നമുക്കൊരു നങ്കൂരമുണ്ട്: അവന്റെ കുരിശിനാല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. നമുക്കൊരു പങ്കായം ഉണ്ട്: അവന്റെ കുരിശിനാല്‍ നമ്മള്‍ വിമോചിക്കപ്പെട്ടിരിക്കുന്നു. നമുക്കൊരു പ്രത്യാശയുണ്ട്: അവന്റെ കുരിശിനാല്‍ നമ്മള്‍ സൗഖ്യപ്പെട്ടിരിക്കുന്നു. കുരിശിനാല്‍ നാം ആശ്ശേഷിക്കപ്പെട്ടിരിക്കുന്നു ആര്‍ക്കും അവന്റെ വിമോചിപ്പിക്കുന്ന സ്‌നേഹത്തില്‍ നിന്നു നമ്മളെ വേര്‍തിരിക്കാന്‍ കഴിയില്ല. ഒറ്റപ്പെടലിന്റെ ഈ കാലത്തു, ആര്‍ദ്രഭാവത്തിന്റെ അഭാവും കൂട്ടുകൂടാനുള്ള സാഹചര്യമില്ലായ്മയും നഷ്ടബോധവും നാം അനുഭവിക്കുമ്പോള്‍, നമ്മളെ രക്ഷിക്കുന്ന വചനത്തെ നമുക്കു ഒരിക്കല്‍കൂടി ശ്രവിക്കാം: അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു, അവന്‍ നമ്മോടൊപ്പം ജീവിക്കുന്നു.
നമ്മളെ കാത്തിരിക്കുന്ന ജീവിതം വീണ്ടും കണ്ടെത്താനും, നമ്മിലേക്കു നോക്കുന്നവരെ നോക്കുവാനും നമ്മുടെ ഉള്ളില്‍ വസിക്കുന്ന കൃപയെ ശക്തിപ്പെടുത്തുവാനും തിരിച്ചറിയുവാനും വളര്‍ത്തുവാനും കര്‍ത്താവു അവന്റെ കുരിശില്‍ നിന്നു നമ്മോടു ആവശ്യപ്പെടുന്നു. ഒരിക്കലും ‘മങ്ങിയ തിരി നമുക്കു കെടുത്താതിരിക്കാം’ (ഏശയ്യാ 42:3). പ്രത്യാശയില്‍ വീണ്ടും ജ്വലിക്കുവാന്‍ നമുക്കു അനുവദിക്കാം.
ക്രിസ്തുവിന്റെ കുരിശിനെ ആലിംഗനം ചെയ്യുക എന്നാല്‍ വര്‍ത്തമാനകാലത്തിലെ എല്ലാ കഷ്ടപ്പാടുകളെയും ധൈര്യപൂര്‍വ്വം സ്വീകരിക്കുക എന്നതാണ്. ഇതു അധികാരത്തോടും പദവികളോടുമുള്ള കൊതി ഉപേക്ഷിച്ച് സര്‍ഗാത്മകതയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരേ ഒരു ശക്തിയായ പരിശുദ്ധാത്മാവിനു വാതില്‍ തുറന്നുകൊടുക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്.
എല്ലാവര്‍ക്കും പുതിയ ആതിഥ്യ മര്യാദയും സാഹോദര്യവും സഹാനുഭാവവും എല്ലാവരും അംഗീകരിക്കുന്ന പുതിയ ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള ധൈര്യം കണ്ടെത്താനുള്ള ധൈര്യവുമാണിത്. അവന്റെ കുശിനാല്‍, പ്രത്യാശയെ ആശ്ലേഷിക്കാന്‍ നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു, അതു നമ്മളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ സഹായിക്കുന്ന സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളെയും ശക്തിപ്പെടുത്തുവാനും നിലനിര്‍ത്തുവാനും അനുവദിക്കുന്നു. പ്രത്യാശയെ ആശ്ലേഷിക്കാനായി ദൈവത്തെ കെട്ടിപ്പിടിക്കുക, അതു നമ്മളെ ഭയത്തില്‍ നിന്നു മോചിപ്പിക്കുകയും പ്രത്യാശ നല്‍കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ കരുത്താണ്.
‘നിങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?’ പ്രിയ സഹോദരി സഹോദരന്മാരെ, പത്രോസിന്റെ ഉറച്ച പാറപോലുള്ള വിശ്വാസത്തിന്റെ ഈ സ്ഥലത്തു നിന്നു, ഈ സായ്ഹാനത്തില്‍ നിങ്ങളെ എല്ലാവരെയും പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ ദൈവത്തിനു ഭരമേല്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
റോമിനെയും ലോകം മുഴുവനെയും ആശ്ലേഷിക്കുന്ന ഈ ചത്വരത്തില്‍ നിന്ന്, ദൈവാനുഗ്രഹം നിങ്ങളുടെ മേല്‍ ആശ്വാസത്തിന്റെ ഒരു ആലിംഗനമായി നിങ്ങളിലേക്കു പറന്നിറങ്ങട്ടെ. കര്‍ത്താവേ, ലോകത്തെ അനുഗ്രഹിക്കുകയും ഞങ്ങളുടെ ശരീരങ്ങള്‍ക്ക് ആരോഗ്യവും ഞങ്ങളുടെ ഹൃദയങ്ങളെ സമാശ്വാസവും നല്‍കണേേമ. ഭയപ്പെടരുതെന്ന് നീ ഞങ്ങളോട് ആവശ്യപ്പെടുന്നു. എന്നിട്ടും നമ്മുടെ വിശ്വാസം ദുര്‍ബലവും ഞങ്ങള്‍ ഭയചകിതരുമാണ്. ദൈവമേ നീ ഞങ്ങളെ കൊടുങ്കാറ്റിനു വിട്ടു നല്‍കുകയില്ല. കാരുണ്യത്തില്‍ വിടുകയില്ല. ‘ഭയപ്പെടേണ്ട’ (മത്താ 28:5). എന്നു ഞങ്ങളോടു വീണ്ടും പറയുക പത്രോസിനോടു കൂടെ, ഞങ്ങളുടെ ഉത്കണ്ഠകളെല്ലാം നിന്നെ ഭരമേല്പിക്കുന്നു. കാരണം നീ ഞങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5:6)
സ്വതന്ത്ര മലയാള വിവര്‍ത്തനം: ഫാ. ജെയ്‌സണ്‍ കുന്നേല്‍
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെന്റിലുള്ള മലയാളികളായ നേഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇത് കഷ്ടകാലത്തിന്റെ ദിനങ്ങളോ? ഒരു വശത്തു കോവിഡ് 19 എന്ന മഹാമാരി… ഭയം എല്ലാവരിലും ഒന്നുപോലെ ഉണ്ടെങ്കിലും പഠിച്ച ജോലിയോടുള്ള ആത്മാർഥതയും രോഗികളോട് ഉള്ള അനുകമ്പയും സ്വയം മറന്ന് പണിയെടുക്കുവാൻ മലയാളി നഴ്‌സുമാരെ പ്രാപ്തരാക്കുന്നു. മിക്ക അവസരങ്ങളിലും ബന്ധുക്കളെയും മിത്രങ്ങളെയും സഹായിക്കുവാൻ സാധിക്കുന്നതും അവർക്ക് മറ്റുള്ളവരെക്കുറിച്ചുള്ള ഈ സ്നേഹവും കരുതലും കൊണ്ട് ആണ്.
യുകെയുടെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാട് മലയാളികൾ സ്റ്റോക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും തന്നെ നഴ്സുമാർ ആണ് താനും. പല സമയങ്ങളിൽ ആയി സ്റ്റോക്ക് ഓൺ ട്രെന്റിൽ ഒരു പിടി മലയാളികളുടെ ഭവനങ്ങൾ മോഷണത്തിന് ഇരയായിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഉണ്ടായ ലോക് ഡൗൺ കള്ളൻമാരെ വീട് കയറിയുള്ള മോഷണത്തിന് തടയിട്ടപ്പോൾ ഇതാ ഹോസ്‌പിറ്റൽ കാർ പാർക്കുകൾ ആണ് ഇപ്പോഴത്തെ ഹോട്ട്സ്പോട്ട്..
കഴിഞ്ഞ മാർച്ച് (21/03/2020 – 26/03/2020) വരെ മലയാളി നഴ്‌സുമാർക്ക് നഷ്ടപ്പെട്ടത് നാല് കാറുകൾ ആണ്. ജീവൻ പണയപ്പെടുത്തി വാർഡുകളിൽ പന്ത്രണ്ട് മണിക്കൂർ കോവിഡ് രോഗികളെ പരിചരിച്ചു പുറത്തുവന്നപ്പോൾ കള്ളൻമാർ തന്റെ കാറുകളോട് ചെയ്തത് ഉൾക്കൊള്ളുവാൻ അത്ര എളുപ്പമായിരുന്നില്ല. എല്ലാവരും ഓടിച്ചിരുന്നത് ഹോണ്ട ജാസ്.. നഷ്ടപ്പെട്ടത് കാറ്റലിക് കൺവെർട്ടർ… വണ്ടി വിലയേക്കാൾ കൂടുതൽ പണം മുടക്കിയാൽ മാത്രമേ വീണ്ടും ഓടിക്കാൻ സാധിക്കൂ. കൂടാതെ ക്ലെയിമയാൽ അതിന് കൊടുക്കുന്നതോടൊപ്പം പിന്നീട് ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യുന്നു. നോ ക്ലെയിം പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ അതും നഷ്ടപ്പെടുന്നു. മിക്കവാറും വണ്ടി പാട്ട വിലക്ക് ഒഴിവാക്കേണ്ട അവസ്ഥ.
ടോയോട്ട ഹൈബ്രിഡ്, ഹോണ്ട ജാസ് എന്നിവയാണ് കള്ളൻമാരുടെ നോട്ടപ്പുള്ളി. ഇത്തരത്തിൽ നഷ്ടപ്പെട്ടവരുടെ ഇടയിലെ അവസാനത്തെ മലയാളി ആണ് നേഴ്‌സായ സിജി ബിനോയി. പതിവുപോലെ ജോലി കഴിഞ്ഞു പുറത്തെത്തിയ സിജി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പതിവില്ലാത്ത ഒരു ശബ്‌ദം. എന്താണ് പറ്റിയത് എന്ന് സിജിക്ക് മനസിലായില്ല. അടുത്തായതുകൊണ്ട് ഡ്രൈവ് ചെയ്‌തു വീട്ടിൽ എത്തി. പിറ്റേദിവസം ഭർത്താവ് ബിനോയ് സ്റ്റാർട്ട് ചെയ്‌തപ്പോഴും അസാധാരണമായ സൗണ്ട് വന്നപ്പോൾ ആർ എ സി യെ വിളിക്കുകയും ആണ് ചെയ്തത്. അങ്ങനെ അവർ പറഞ്ഞപ്പോൾ ആണ് മോഷണം ആണ് നടന്നിട്ടുള്ളത് എന്ന കാര്യം തന്നെ തിരിച്ചറിയുന്നത്.
ഇതേ ആശുപത്രിയിൽ നേഴ്‌സായി ജോലി നോക്കുന്ന ജോബി പീറ്റർ, സോഫി കുര്യക്കോസ്, നിനി ആൽബർട്ട് എന്നിവരുടെ കാറിന്റെ കാറ്റലിക് കൺവെർട്ടർ നഷ്ടപ്പെട്ടത് ഒരേ ദിവസം ആണ്. കുറച്ചു നാളുകൾക്ക് മുൻപ് ജുമോൾ തങ്കപ്പൻ എന്ന മലയാളി നേഴ്സിനും ഇതേ അനുഭവം ഉണ്ടായിരുന്നു. ഇതിൽ ജോബിയുടെ കാറിൽ നിന്നും ഉള്ള മോഷണം സി സി ടി വി യിൽ വളരെ വ്യക്തമായി കാണാം. രണ്ട് മിനിറ്റ് മാത്രമാണ് എടുത്തത് കട്ട് ചെയ്‌തു മാറ്റുവാൻ.
പ്രസ്‌തുത സംഭവങ്ങൾക്ക് ശേഷം ആശുപത്രി അധികൃതർ കൂടുതൽ സെക്യൂരിറ്റി ഏർപ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല മോഷണം വീണ്ടും നടക്കുകയും ചെയ്തിരിക്കുകയാണ്. എന്തായാലും പോലീസ് അന്വോഷണം നടത്തുന്നു എങ്കിലും നഷ്ടപ്പെട്ട കാറും അതുണ്ടാക്കുന്ന മനോവിഷമവും പറഞ്ഞറിയിക്കാൻ സാധിക്കില്ല. കൊറോണ രോഗികളെ പരിചരിക്കുന്നത്തിൽ നിന്നും ഉള്ള ഭയം ഒരു വശത്തുള്ളപ്പോൾ മറുവശത്തു വീട്ടിലെ കുട്ടികളുമായി ഇടപഴുകുന്നതിൽ ഉള്ള ആശങ്ക… എല്ലാറ്റിനുമുപരിയായി ഇത് ഉണ്ടാക്കി വയ്ക്കുന്ന സാമ്പത്തിക ബാധ്യത… ഇതെല്ലാം പരിഹരിക്കാൻ എങ്ങനെ സമയം കണ്ടെത്തും… എല്ലാം നേരിടാനുള്ള കരുത്തു നൽകട്ടെ എന്ന് ആശംസിക്കുക എന്നല്ലാതെ എന്ത് ചെയ്യാൻ..
സ്റ്റാര്‍ വാര്‍സ് പരമ്പരകളിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് നടന്‍ ആന്‍ഡ്രു ജാക്ക് അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു 76 കാരനായ ജാക്കിന്റെ അന്ത്യം. താരത്തിന്റെ ഏജന്റ് ജില്‍ മക്കല്ലഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ജാക് ഇംഗ്ലണ്ടിലെ സറേയിലെ ഒരു ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ച്ചയായിരുന്നു മരിച്ചത്.
ജാക്കിന്റെ ഭാര്യയും കൊറോണ ബാധിതയായി ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ ആണ്. അവസാനമായി ഭാര്യയെ കാണാനുള്ള ആഗ്രഹം സാധ്യമാകാതെയാണ് ജാക്ക് യാത്രയായതെന്നു ജില്‍ പറഞ്ഞു. ന്യൂസിലന്‍ഡിലായിരുന്ന ജാക്കിന്റെ ഭാര്യ അദ്ദേഹത്തെ കാണാനായി വരുമ്പോഴായിരുന്നു ഓസ്‌ട്രേലിയയില്‍ വച്ച് ക്വാറന്റൈന്‍ ചെയ്യപ്പെടുന്നത്. അവസാന സമയത്ത് ജാക്കിന് ഭാര്യയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അവസരം കിട്ടിയില്ല. നിലവിലെ അവസ്ഥയില്‍ ജാക്കിന്റെ സംസ്‌കാര ചടങ്ങിലും ഭാര്യയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ല.
സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഏഴാമത്തെയും എട്ടാമത്തെയും ചിത്രങ്ങളായ The Force Awakens , The Last Jedi എന്നിവയില്‍ മേജര്‍ എമ്മറ്റ് എന്ന കഥാപാത്രത്ത അവതരിപ്പിച്ചാണ് ജാക്ക് ലോകമെമ്പാടും ആരാധാകരെ സ്വന്തമാക്കിയത്. ഗാര്‍ഡിയന്‍സ് ഓഫ് ദ ഗ്യാലക്‌സി, ദ ലോര്‍് ഓഫ് ദി റിംഗ്‌സ് തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങളില്‍ ഭാഷ പരിശീലകനായും ജാക് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ദി ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരുന്നു ജാക് അവസനമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
കോവിഡ് ബാധയെത്തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ (57) അസുഖം ഭേദമായി ആശുപത്രി വിട്ടു. മാർച്ച് 15-നാണ് ബ്രയാൻ നീൽ അടക്കമുള്ള 19 അംഗ സംഘത്തെ നെടുന്പാശേരിയിൽ ദുബായിലേക്കുള്ള വിമാനത്തിൽനിന്നു തിരിച്ചിറക്കി ക്വാറന്റൈൻ ചെയ്തത്. പ്രത്യേക കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ച നീൽ ബ്രയാൻറെ നില ഇടയ്ക്കു ഗുരുതരമായിരുന്നെങ്കിലും പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞു. ബ്രയാൻ നീലിനെയും ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസം തന്നെ രോഗമുക്തി നേടി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
എൻഎച്ച്എസ് ജീവനക്കാരിൽ ഭൂരിഭാഗം ആളുകളും പ്രീ സ്കൂൾ കുട്ടികളുടെ മാതാപിതാക്കളാണ് ഇവർക്ക് ചൈൽഡ് കെയർ ആക്സസ് ചെയ്യാൻ സാധിക്കാത്തതിനാൽ കുട്ടികളുടെ സംരക്ഷണത്തിനായി വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് ഏകദേശം 50% നഴ്സറികൾ അടച്ചതായി കണക്കാക്കപ്പെട്ടിട്ടുണ്ട് . സർക്കാരിന്റെ നിർദ്ദേശപ്രകാരം കുട്ടികളുടെ മാതാപിതാക്കൾ പ്രധാന ജോലിക്കാർ അല്ലെങ്കിൽ കുട്ടികളെ സ്കൂളിലേയ്ക്കോ നഴ്സറികളിലേയ്ക്കോ കുട്ടികളെ അയക്കാൻ പാടില്ല.
എൻഎച്ച്എസി-ലെ ഡോക്ടറായ അഡെലെ ഹോളണ്ട് തനിക്ക് തന്റെ കുട്ടികളെ പിരിയുന്നത് വളരെ പ്രയാസമാണെന്നും അവരാണ് തൻെറ ലോകമെന്നും അവരെ താൻ വളരെയധികം മിസ്സ് ചെയ്യുന്നു എന്നും പറഞ്ഞു. ഡോക്ടറിന് ആറും, നാലും വയസ്സുള്ള രണ്ട് കുട്ടികളാണ് ഉള്ളത്. നാലു വയസ്സുള്ള മകൻ ഹാരിയുടെ നഴ്സറി അടയ്ക്കുകയും കൂടാതെ ചൈൽഡ് മൈൻഡർ ജോലി നിർത്തുകയും ചെയ്തു. ഇതോടുകൂടി അഡെലെക്ക് ഒന്നുങ്കിൽ ജോലി ചെയ്യാതെ വീട്ടിലിരിക്കുകയോ അല്ലെങ്കിൽ മൂന്നുമാസം കുട്ടികളെ പിരിഞ്ഞിരികുകയോവേണം. എൻഎച്ച്എസ് പ്രവർത്തകരുടെ കുറവ് ഉള്ളതിനാൽ ഈ സമയം ജോലിയിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. അതുകൊണ്ട് ഹാരിയെ മുൻ പങ്കാളിക്കൊപ്പം താമസിക്കുവാനും എവിയെ അഡെലിന്റെ അമ്മയോടൊപ്പം താമസിക്കുവാനും അയച്ചു. പല എൻഎച്ച്എസ് ജീവനക്കാർക്കും ഇതേ വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്.
യുകെയിലെ നഴ്സറികളിൽ ഭൂരിഭാഗവും സർക്കാർ ഉടമസ്ഥതയിൽ ഉള്ളതല്ല .അതുകൊണ്ടു തന്നെ കുട്ടികളുടെ എണ്ണം കുറവാണെങ്കിൽ തുറന്നു പ്രവർത്തിക്കുന്നതിന് പലർക്കും താൽപര്യമില്ല. ലണ്ടൻ ഏർലി ഇയേഴ്സ് ഫൗണ്ടേഷൻ ശൃംഖലയുടെ ഭാഗമായ ഗംബൂട്ട്സ് നഴ്സറിയിൽ നഗരത്തിലുടനീളമുള്ള പ്രധാന ജീവനക്കാരുടെ കുട്ടികളെ നോക്കുന്നുണ്ട്. ഇവർക്ക് 39 നഴ്സറികൾ ആണ് ഉള്ളത് ഇതിൽ 19 എണ്ണം അടച്ചിട്ടിരിക്കുകയാണ് . പ്രവർത്തിക്കുന്ന നഴ്‌സറിയിൽ അത്യാവശ്യ സേവനങ്ങളും മറ്റും നൽകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജൂൺ ഓ സള്ളിവൻ അറിയിച്ചു .
നഴ്സറി സ്റ്റാഫുകൾക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ലഭ്യമല്ല എന്നും അത് അടിയന്തരമായി ലഭിക്കേണ്ടതുണ്ട് എന്നും നാഷണൽ ഡേ നഴ്സറി അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് പൂർണിമ തനുക്കു ആവശ്യപ്പെട്ടു. നഴ്സറി സ്റ്റാഫുകൾ എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന പ്രധാന ജീവനക്കാരുടെ കുട്ടികളെ ആണ് നോക്കുന്നതെന്നും അതു കഴിഞ്ഞ് ഈ ഉദ്യോഗസ്ഥർ കുട്ടികളെ വീട്ടിലേക്ക് കൊണ്ടു പോകുവാൻ നഴ്സറികളിൽ വരികയും ചെയ്യുന്ന കാര്യം ആശങ്കയുണർത്തുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
യുകെയിൽ ആശങ്കാ ജനകമായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ദിവസങ്ങളിലും യുകെ മലയാളികൾ ആഗ്രഹിച്ചിരുന്നത് ആർക്കും ഒന്നും വരുത്തരുതേ എന്നാണ്. ലോക ജനതയെ ഒരു ദാക്ഷിണ്യവുമില്ലാതെ ശിക്ഷിക്കുന്ന കോവിഡ് 19 ന്റെ ഇരകളായി ഇന്ന് മരണമടഞ്ഞ രണ്ട് പേരുകള്‍ യുകെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.. സ്വാൻസിയിലുള്ള സിസ്റ്റർ സിയന്നയും ബിർമിങ്ഹാമിൽ ചികിത്സയിൽ ആയിരുന്ന പെരിന്തൽമണ്ണക്കാരനായ ഡോക്ടർ പച്ചീരി ഹംസയുടെയും സ്വാന്‍സിയിലെ സിസ്റ്റര്‍ സിയന്നയുടെയും മരണങ്ങളാണ് യുകെ മലയാളികള്‍ക്കിടയില്‍ ദുഃഖം നിറച്ചിരിക്കുന്നത്.
സിസ്റ്റർ സിയന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സ്വാൻസിയിലുള്ള മഠത്തിലാണ് സേവനം ചെയ്‌തിരുന്നത്. നിരവധി മലയാളികള്‍ ഉള്‍പ്പെട്ട സ്വാന്‍സിയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ആത്മീയ ശുശ്രൂഷകളില്‍ വലിയ പങ്ക് വഹിച്ചിരുന്നു സിസ്റ്റര്‍ സിയന്ന. കഴിഞ്ഞ ആഴ്ച്ച രോഗലക്ഷണങ്ങൾ കാണിച്ചതോടെ അവിടെയുള്ള മോറിസ്ടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വഷളാവുകയും ഇന്ന് മരണം സംഭവിക്കുകയും ആയിരുന്നു.
ബിർമിങ്ഹാമിൽ മരിച്ച ഡോക്ടർ പച്ചീരി വർഷങ്ങളോളം നാഷണൽ ഹെൽത്ത് സെർവിസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം യുകെയിൽ തന്നെ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. രണ്ടുപേരുടെയും മരണത്തിൽ മലയാളം യുകെയുടെ അനുശോചനം രേഖപ്പെടുത്തിക്കൊള്ളുന്നു.