UK

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിനോട് പടപൊരുതാനെന്നോണം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ആറ് ആഴ്ചകൾ ആയി. വീട്ടിലിരുന്നാണ് മിക്കവരും ഇപ്പോൾ ജോലി ചെയ്യുന്നത്. വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടാകാതിരിക്കാൻ തുടർന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയാത്തവരും ലോക്ക്ഡൗണിന് ശേഷം ജോലി ചെയ്യേണ്ടവരും ജോലിസ്ഥലങ്ങളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഒരു നിർദേശം പുറത്തിറക്കി. ഇതിൽ പ്രധാനമായും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം കുറയ്ക്കാനും ഷിഫ്റ്റ്‌ സമയങ്ങൾക്കു പകരം വീട്ടിൽ ഇരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കാനും തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. യുകെയിൽ ഉടൻ തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കില്ലെന്ന് ഒരു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ജോൺസൻ പറഞ്ഞിരുന്നു. തൊഴിലാളികൾക്കിടയിൽ 2 മീറ്റർ അകലം പാലിക്കുന്നത് അസാധ്യമാണെങ്കിൽ അധിക ശുചിത്വ നടപടിക്രമങ്ങൾ, ഫിസിക്കൽ സ്ക്രീനുകൾ, സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ പരിഗണിക്കണമെന്ന് ഡ്രാഫ്റ്റിൽ പറയുന്നു. ബസ്ഫീഡ് ന്യൂസ് കണ്ട മറ്റ് ഡ്രാഫ്റ്റിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള ജോലിസ്ഥലത്തെ ക്രമീകരണങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശം ഉൾക്കൊള്ളുന്നു.

ലോക്ക്ഡൗണിന്റെ ഭാഗമായി മാർച്ച് 23 മുതൽ മിക്ക കമ്പനികളും അടഞ്ഞുകിടക്കുകയാണ്. ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വ്യാഴാഴ്ചയ്ക്കകം അവലോകനം ചെയ്യാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്. വ്യാഴാഴ്ച്ചയ്ക്ക് അപ്പുറവും സ്കോട്ടിഷ് സർക്കാർ ലോക്ക്ഡൗൺ നടപടികൾ തുടരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. രോഗവ്യാപനം ഇപ്പോഴും ഉയർന്നിരിക്കുകയാണെന്ന് സ്റ്റർജിയൻ അറിയിച്ചു. തൊഴിലാളികൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കുക, ജോലി സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക തുടങ്ങിയുള്ള നടപടികൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളുകൾ എപ്പോൾ തുറന്ന് പ്രവർത്തിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും, സ്കൂളുകൾ ഘട്ടംഘട്ടമായി വീണ്ടും തുറക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്നലെ ഇംഗ്ലണ്ടിൽ 204 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ അഞ്ചും വെയിൽസിൽ 14 മരണങ്ങളും കൂടി റിപ്പോർട്ട്‌ ചെയ്തു.

അതേസമയം കൂടുതൽ ആളുകൾ ജോലിയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതിനാൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഓപ്പറേറ്റർമാരുടെ പദ്ധതികളെക്കുറിച്ച് റെയിൽ യൂണിയനുകൾ ബോറിസ് ജോൺസന് കത്തെഴുതി. അടുത്ത ഞായറാഴ്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി വിവരങ്ങൾ പരിശോധിക്കുകയും രോഗം എത്രമാത്രം കുറഞ്ഞുവെന്ന് വിലയിരുത്തുകയും ചെയ്യും. ലണ്ടനിൽ വൈറസ് നിയന്ത്രണത്തിലായിരിക്കെ, വരും ദിവസങ്ങളിൽ നൈറ്റിംഗേൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ്, ഉദ്യോഗസ്ഥർക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അവിടെ നിലവിൽ 20ഓളം രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്.

ലണ്ടന്‍: എയ്ഡ്‌സ്, ഡെങ്കി എന്നീ രോഗങ്ങള്‍ പോലെ കൊവിഡ് 19നും വാക്‌സിന്‍ വികസിപ്പിക്കാന്‍ ശാസ്ത്രലോകത്തിന് കഴിയാതിരിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ‘ചില വൈറസുകള്‍ക്കെതിരെ നമുക്ക് വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് പൂര്‍ണമായി ഉറപ്പിക്കാറായിട്ടില്ല. വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ സുരക്ഷിതത്വയും ഫലപ്രാപ്തിയും തെളിയിക്കണം’-  ലണ്ടനിലെ ഗ്ലോബല്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ ഡേവിഡ് നബ്ബാരോ സിഎന്‍എന്നിനോട് പറഞ്ഞു.

വാക്‌സിന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. എന്നാല്‍, അതില്‍കൂടുതല്‍ സമയമെടുത്തേക്കാമെന്ന് മറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എച്ച് ഐ വിയെയും മലേറിയയും പോലെ പെട്ടെന്ന് മ്യൂട്ടേഷന്‍ സംഭവിക്കാത്തതിനാല്‍ കൊവിഡിന് വാക്‌സിന്‍ സാധ്യമാണെന്നും അഭിപ്രായമുയര്‍ന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയില്ലെന്നതിന് അസാധ്യമാണെന്നര്‍ഥമില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും ആവശ്യമാണ്. ഡോ. പീറ്റര്‍ ഹോടെസ് അഭിപ്രായപ്പെട്ടു.

കൊറോണവൈറസിനെതിരെ എങ്ങനെ പോരാടണമെന്ന് ഓരോ സമൂഹവും ആലോചിക്കണമെന്നും നബ്ബാരോ വ്യക്തമാക്കി. അതേസമയം, കൊവിഡിനെതിരെ നൂറോളം വാക്‌സിനുകളാണ് പരീക്ഷണ ശാലയിലുള്ളത്. ചില വാക്‌സിനുകള്‍ മനുഷ്യരിലും പരീക്ഷിച്ചു. വാക്‌സിന്‍ വിപണിയിലെത്താന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെയും വാദം.

ലോക്ഡൗണിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൊന്നാണിത്. കോവിഡ് ബാധയെത്തുടർന്ന് മരിച്ച അച്ഛനെ ഓർത്ത് കുടുംബം വിലപിക്കുന്നത് മൂന്നു രാജ്യങ്ങളിലിരുന്ന്. ഒരു മേശയ്ക്കു ചുറ്റും ചിരിച്ചും കളിച്ചും ജീവിച്ചവരാണ് ചിന്നഭിന്നമായി പലയിടത്തും കഴിയുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിവരാനായാണ് ആ പിതാവ് ടാൻസാനിയയിലേക്കു പോയത്. രോഗബാധിതയായിക്കിടക്കുന്ന മാതാവിനെ കാണാൻ മകളെ ദുബായിലെ വീട്ടിൽ സഹായിക്കൊപ്പം നിർത്തി അമ്മ ലണ്ടനിലേക്കും പോയി.

മകൻ ജോലിക്കായി ടാൻസാനിയയിലും. തുടർന്ന് ലോക്ഡൗൺ വന്നു. രാജ്യാന്തരതലത്തിലെ യാത്രകൾക്കു നിയന്ത്രണങ്ങളും വന്നു. കോവിഡ് ബാധിച്ച് പിതാവ് പിതാവ് ടാൻസാനിയയിൽ വച്ചു മരിച്ചപ്പോൾ ഒറ്റയ്ക്കിരുന്നു കയരുകയല്ലാതെ ആ പാവം കൗമാരക്കാരിക്ക് മറ്റൊന്നിനും ആവതില്ലായിരുന്നു.

ബിസിനസ് ആവശ്യത്തിനായി ടാൻസാനിയയിലേക്കു പോയി അവിടെവച്ച് കോവിഡ് ബാധിച്ച് മരിച്ച ഇനായത്ത് അലി ധല്ലയെയോർത്ത് കരയുകയാണ് ലണ്ടനിലുള്ള ഭാര്യ സബീന ധല്ലയും ദുബായിൽ കഴിയുന്ന മകളും ടാന്‍സാനിയയിൽ കഴിയുന്ന മകനും. ഒറ്റയ്ക്കായിപ്പോയ മകളെക്കാണാൻ എത്രയും പെട്ടെന്ന് തനിക്ക് യാത്രയ്ക്കുള്ള അവസരം ഒരുക്കിത്തരണമെന്ന് സബീന യുഎഇ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മൂന്നുരാജ്യങ്ങളിലിരുന്ന് വിലപിക്കുകയാണ് കുടുംബം.

തന്റെ 47ാം പിറന്നാളിന് രണ്ടാഴ്ചയ്ക്കുമുൻപാണ് ധല്ല മരിക്കുന്നത്. കോവിഡ് മൂലം രാജ്യാന്തര യാത്രയ്ക്കു നിയന്ത്രണം വന്നതോടെ ടാൻസാനിയയുടെ തലസ്ഥാനമായ ദാറെസ് സലാമിൽ കുടുങ്ങിപ്പോയ ധല്ല, അതേ രോഗം ബാധിച്ചാണ് മരിച്ചത്. ഇന്ത്യക്കാരിയായ സബീന ധല്ല ടാൻസാനിയയ്ക്കു പോയതോടെ രോഗിയായ അമ്മയെ കാണാൻ ലണ്ടനിലേക്കും പോയി. രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്താനുദ്ദേശിച്ചതിനാൽ മകൾ പതിനേഴുകാരി ഹാദിയയെ അൽ ഘൗസസ് മേഖലയിലെ അപ്പാർട്മെന്റിൽ വീട്ടുജോലിക്കാരിക്കൊപ്പം ആക്കിയിട്ടുപോയി. ഇതിനുപിന്നാലെയാണ് ലോക്ഡൗൺ വന്നത്.

‘ധല്ല പ്രമേഹരോഗിയായിരുന്നു. ഏപ്രിൽ പകുതിയോടെ പെട്ടെന്നു രോഗബാധിതനായി. മകൻ മുജ്തബ ടാന്‍സാനിയയിൽ പൈലറ്റാണ്. അവൻ ഉടൻതന്നെ അഗാ ഖാൻ ആശുപത്രിയിൽ എത്തിച്ചു. അവിടുത്തെ പരിശോധനയിലാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്,’ – സബീന പറഞ്ഞു.

പിതാവിന്റെ അവസ്ഥ വളരെ പെട്ടെന്നാണ് മോശമായതെന്ന് മജുതബ പറഞ്ഞു. വെന്റിലേറ്ററിൽ ആക്കിയെങ്കിലും അദ്ദേഹത്തിന് മുന്നോട്ടുപോകാനായില്ല. ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

കുടുംബം തകർന്നെങ്കിലും മകളെയും മകനെയും കാണണമെന്നും എത്രയും പെട്ടെന്നു കൂടിച്ചേരണമെന്ന് ആഗ്രഹിക്കുന്നതായും സബീന പറയുന്നു. ‘എന്നെയും മകനെയും യുഎഇയിൽ തിരികെ എത്തിക്കണം. ഞങ്ങൾക്ക് ആർക്കും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായില്ല. ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ മകളുടെ അടുത്തേക്ക് എനിക്കെത്തണം. യുകെയിൽനിന്ന് ദുബായിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്ന വിമാനങ്ങളുണ്ട്. ഇവയിൽ കയറാൻ തനിക്ക് അനുവാദം വേണം.’ – അവർ കൂട്ടിച്ചേർത്തു.

വിദേശത്ത് കുടുങ്ങിയ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അടിയന്തിര സ്വഭാവമുള്ളവർക്കും വിസ കാലവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയൂവെന്നും കേന്ദ്രം വ്യക്തമാക്കി. നോർക്ക രജിസ്‌ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും ഇതോടെ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്.

തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കേവലം 2 ലക്ഷം പേർ മാത്രമാണ് ഉളളത്. അതേസമയം കേരളത്തിലേക്കു മടങ്ങാൻ മാത്രം 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കർശന ഉപാധികൾ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാകും.

സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികൾ തയ്യാറാക്കുന്ന മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം തീരുമാനിക്കപ്പെടുക.

കോവിഡ് ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ ബ്രിട്ടനില്‍ കുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ യുകെയില്‍ കുടുങ്ങിയിരിക്കുന്നത്. ആതുരസേവന സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് അതിജീവനത്തിന് ആശ്രയം. എന്നാല്‍ ഈ സംഘടനകള്‍ തുടര്‍ന്ന് ഭക്ഷണം നല്‍കാന്‍ കഴിയുന്ന നിലയിലല്ല. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടമായിക്കഴിഞ്ഞു.

യുകെയിലെ വിവിധ സ്റ്റുഡന്റ്‌സ് ഗ്രൂപ്പുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ചാരിറ്റബിള്‍ സംഘടനകളുമായും ബന്ധപ്പെട്ട് അടിയന്തരമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തൊഴില്‍ നഷ്ടപ്പെട്ടത് മൂലം മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. തങ്ങളെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചതായി ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പറയുന്നു. നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുമിനി യൂണിയനും ഭക്ഷണമെത്തിക്കുന്നുണ്ട്്. പലരും ശരിക്കും പട്ടിണിയില്‍ തന്നെയാണെന്ന് സേവാ ട്രസ്റ്റ് എന്ന സംഘടനയുടെ ചരണ്‍ സെഖോണ്‍ പറയുന്നു. യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളില്‍ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി ഹാര്‍ഡ്ഷിപ്പ് ഫണ്ടിലെ പണം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട്്, ഈലിംഗ് സൗത്താളില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ, വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസണ് കത്ത് നല്‍കിയിരുന്നു. 2018-19ലെ കണക്ക് പ്രകാരം 270000ത്തിനടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയിലുള്ളത്.

ജിബിൻആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം

ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം .ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ് ഇത്തവണ തൊഴിലാളി ദിനം ആചരിക്കപ്പെടുന്നത്. 1886 മെയ്1നാണ് ലോക തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്ന് അമേരിക്കയിൽ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിച്ചു. ഈ അവകാശം നേടിയെടുക്കാൻ തൊഴിലാളി സംഘടനകൾ പണിമുടക്കി. ഈ പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്‌മാർക്കറ്റിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടായി, ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ, ഹെയ്മാർക്കറ്റ് നാർസിസസിൽ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാർഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിക്കപ്പെട്ടത്. ഇതാണ് ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം. തൊഴിലാളികളുടെ അവകാശ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. തൊഴിലാളിക്ക് ചെയ്യുന്ന പണിക്ക് ന്യായമായ കൂലി അവകാശമാണെന്ന് പ്രഖ്യാപിച്ച് അത് സ്ഥാപിച്ചെടുക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണെന്നതിൽ തർക്കമില്ല.

ലോകമാകമാനം തൊഴിലാളി സമൂഹം വലിപ്പച്ചെറുപ്പമില്ലാതെ ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുകയാണ് . കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ ആകെ മാറ്റിമറിച്ചിരിക്കുന്നു . കൊറോണ വൈറസ് ഇന്ന് എല്ലാ തൊഴിൽ മേഖലകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സാധാരണക്കാരായ തൊഴിലാളികളെ ഉൾപ്പെടെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടന കഴിഞ്ഞ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ലോകത്ത് 1.6 ബില്യൺ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പറയുന്നത്. ഈ കണക്ക് സൂചിപ്പിക്കുന്നത് ലോകം വലിയൊരു തൊഴിൽ പ്രതിസന്ധി കൂടി നേരിടും എന്നതാണ്. സർക്കാർ സഹായം ഇല്ലാത്ത തൊഴിൽ മേഖലയിൽ ഉള്ളവർക്കാണ് തൊഴിൽ നഷ്ടമാവുക എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നത്. തൊഴിലാളികൾ എന്നും ലോകത്തിന്റെ കരുത്താണ്.ലോകത്തിന്റെ നിലനിൽപ്പ് തന്നെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് തൊഴിലാളികളെ ചേർത്ത് നിർത്താം.അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.ഈ തൊഴിലാളി ദിനത്തിൽ സർവ്വ രാജ്യ തൊഴിലാളികളെ മുഴുവനും അഭിവാദ്യം ചെയ്യുന്നു.

കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് വെളിയന്നൂർ കുറ്റിക്കോട്ട് അനൂജ് കുമാറിനെപ്പറ്റി ബിബിസി പ്രത്യേക വാർത്ത സംപ്രേഷണം ചെയ്തു. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണെന്നു റിപ്പോർട്ടിൽ പറയുന്നു. അനൂജ് (44) ഉൾപ്പെടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി കഴിഞ്ഞ ദിവസം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.

അനൂജിന്റെ അമ്മ ജഗദമ്മ അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ്. അനൂജിന്റെ ഇളയ മകൻ ഗോകുലും കൂടെയുണ്ട്. അച്ഛൻ പവിത്രൻ ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയിൽ നഴ്സാണ്. 15 വർഷം മുൻപ് ലണ്ടനിൽ പോയ അനൂജ് കഴിഞ്ഞ വർഷം ഏപ്രിലിൽ കുടുംബസമേതം നാട്ടിൽ എത്തിയിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഭാര്യ സന്ധ്യ ലണ്ടനിൽ ആശുപത്രിയിലാണ്. മൂത്ത മകൻ അകുലും ലണ്ടനിലാണ്.

ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുൻപാണ്. പ്രമേഹം ഉണ്ടായിരുന്നതിനാൽ, കോവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സർക്കാർ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് സൂസൻ മാത്യൂസ് പറയുന്നു.

‘ ആഗ്രഹിച്ച ജോലിയിലേക്കെത്താൻ അനൂജ് നടത്തിയ ശ്രമങ്ങൾ മാതൃകയായിരുന്നു’ – സുഹൃത്ത് സന്തോഷ് ദേവസ്സി പറഞ്ഞു. അനൂജിന്റെ കുടുംബത്തെ സഹായിക്കാൻ ‘എൻഎച്ച്എസ് ഹീറോ’ എന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്.

കൊറോണ ഒരു മലയാളി നേഴ്സിൻറെകൂടി ജീവനെടുത്തു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാറിൻെറ നിര്യാണത്തിൽ വേദനിച്ച് സുഹൃത്തുക്കളും യുകെ മലയാളികളും

റ്റെൽഫോർഡ്: മരണ സംഖ്യകൾ ലോകമാധ്യമങ്ങളുടെ തലക്കെട്ടുകൾ കീഴടക്കുമ്പോൾ കൊറോണ എന്ന വൈറസ് എന്ന വില്ലനെ പിടിച്ചുകെട്ടുന്ന മരുന്ന് പരീക്ഷണത്തിൽ ഒരു പിടി മുന്നിൽ എത്തിയത് യുകെയിലെ യൂണിവേഴ്സിറ്റികൾ ആണ്. അതിൽ തന്നെ ഓക്‌സ്‌ഫോർഡ് സര്‍വകലാശാല കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം നടത്തി മുന്നിൽ എത്തുകയും ചെയ്തിരിക്കുകയാണ്.

ലോകത്തെവിടെയും എന്ന പോലെ ആ നേട്ടത്തിനു പിന്നിലും ഒരു മലയാളിയുടെ കയ്യൊപ്പുണ്ട് എന്ന വസ്തുത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഓക്‌സ്‌ഫോർഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ രേഷ്മ ജോസഫ് കൈലാത്ത്. ഈ ടീമില്‍ ഒരു മലയാളി യുവതി കൂടി ഉണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ യുകെ മലയാളികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഈ മാസം 23 നാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്.

കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകളാണ് രേഷ്മ. കോട്ടയത്തും റിയാദിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിനു ശേഷം തുടര്‍പഠനത്തിനായാണ് യുകെയിലേക്ക് എത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍സിലാണ് പഠനം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പാണ് ഓക്‌സ്‌ഫോഡില്‍ ചേരുന്നത്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത മരുന്ന് വിജയിക്കുമെന്നു തന്നെയാണ് രേഷ്മയുടെയും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരുടെയും പ്രതീക്ഷ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് ബ്രിട്ടനിലെ മെഡിക്കല്‍ ടീമിന് വന്‍ പിന്തുണയാണ് ഗവണ്‍മെന്റ് നല്‍കിയത്. ഓരോ വാക്‌സിന്‍ വികസന പദ്ധതികള്‍ക്കും കുറഞ്ഞത് 20 മില്യണ്‍ പൗണ്ടാണ് മാറ്റ് ഹാന്‍കോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് 19 നായി വാക്‌സിന്‍ വികസിപ്പിക്കാന്‍ യുകെയിലെ മുൻ നിര കോളേജുകൾ എല്ലാം തന്നെ ഒത്തു ചേർന്നിരിക്കുന്നയാണ്.

നിജിന്‍ ജോസാണു രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇരുവരും യുകെയിലെ ബാന്‍ബറിയിലാണു താമസം.

[ot-video][/ot-video]

കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേവന പ്രവര്‍ത്തകര്‍ക്കും ആദരവുമായി ന്യൂയോര്‍ക്ക്. യുഎസ് സൈനിക വിഭാഗമാണ് നഗരത്തിന്റെ മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറന്നുയര്‍ത്തി പ്രകടനം കാഴ്ചവെയ്ച്ച് ആദരവ് അറിയിച്ചത്.

വ്യോമസേനയുടെ തണ്ടര്‍ബേര്‍ഡ്സും നാവികസേനയുടെ ബ്ലൂ എയ്ഞ്ചല്‍സും ചേര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആകാശത്ത് പ്രകടനം നടത്തിയത്. ന്യൂയോര്‍ക്കിനും നെവാര്‍ക്കിനുമിടയില്‍ 40 മിനിറ്റോളമാണ് വിമാനങ്ങള്‍ പറന്ന് പൊന്തിയത്. ശേഷം, ട്രെന്റണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളിലും ആകാശത്തും പ്രകടനം തുടര്‍ന്നു.

വൈറസ് വ്യാപനനിയന്ത്ര നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ പ്രകടനം കാണാന്‍ നിലയുറപ്പിച്ചിരുന്നതെന്ന് എടുത്ത് പറയാവുന്ന മറ്റൊന്നു കൂടിയാണ്. കൊവിഡ്-19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാട്ടം നടത്തുന്നവര്‍ക്കായി ഇത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബ്ലൂ എയ്ഞ്ചല്‍സ് കമാന്‍ഡര്‍ ബ്രയാന്‍ കെസ്സല്‍റിങ് പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരുടെ കൃതജ്ഞതയും രാജ്യസ്നേഹവും നിറഞ്ഞ പ്രകടനമാണിതെന്ന് നെവാര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ പ്രസിഡന്റും സിഇഒയുമായ ഷെരീഫ് എല്‍നഹല്‍ ട്വീറ്റ് ചെയ്തു. പലരും ഈ ആദരവിന് ഇപ്പോള്‍ കൈയ്യടിക്കുകയാണ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.

മുഖ്യമന്ത്രിയുടെ കരുതല്‍ കേരളത്തില്‍ മാത്രമല്ല. കേരളത്തിന് പുറത്തും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒപ്പമുണ്ടെന്ന് തെളിയുകയാണ്. ബ്രിട്ടനില്‍ പഠിക്കുന്ന അമലിനാണ് ഇത്തവണ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ തുണയായത്. തന്റെ മകന് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അറിഞ്ഞതോടെ വിഷമത്തില്‍ ബാന്‍സി മുഖ്യമന്ത്രിയെ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സാധിക്കുമോ എന്ന ആശങ്കയില്‍ തന്നെയാണ് സന്ദേശം അയച്ചത്.

എന്നാല്‍ ബാന്‍സിക്ക് പിന്നാലെ വന്നത് ഒരു സന്തോഷ വാര്‍ത്തയാണ്. മകന്റെ മുറിയില്‍ ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തി എന്ന അറിയിപ്പാണ് ലഭിച്ചത്. സന്ദേശമയച്ച് മണിക്കൂറുകള്‍ക്കകമാണ് മകന്റെ ഫ്‌ളാറ്റിലെത്തിയത് ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിയത്. ചേവായൂര്‍ സ്വദേശിയായ ബാന്‍സി ജോസാണ് ബ്രിട്ടനില്‍ പഠിക്കുന്ന മകന്‍ അമല്‍ ഷാജിയും സുഹൃത്തായ നടുവണ്ണൂര്‍ സ്വദേശി ആദിത്യനും അനുഭവിക്കുന്ന ദുരിതം മുഖ്യമന്ത്രിയെ അറിയിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടനില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനായി അമല്‍ ബ്രിട്ടനിലേയ്ക്ക് പോയത്. എട്ട് മാസം മുന്‍പാണ് ബ്രിട്ടനിലേയ്ക്ക് തിരിച്ചത്.

കൊവിഡ് ആയതിനാല്‍ പുറത്തുപോവാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായില്ല. ഒരു നേരം ഭക്ഷണം കഴിച്ചാണ് ഇരുവരും വിശപ്പടക്കിയത്. ഇതറിഞ്ഞതോടെയാണ് 17നു വൈകീട്ട് അഞ്ചിന് ബാന്‍സി മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ചരയായപ്പോഴേയ്ക്കും അമലിന്റെ വിലാസം, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തി. ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിയതായി അല്‍പ്പസമയത്തിനകം അമലിന്റെ ഫോണ്‍ വന്നെന്ന് ബന്‍സി പറയുന്നു.

RECENT POSTS
Copyright © . All rights reserved