UK

ലണ്ടൻ: യുകെയിലെ നാഷണൽ ഹെൽത്ത് സെർവിസിൽ കൊറോണക്കെതിരെ പോരാടി ജീവൻ ഹോമിച്ച NHS ഹീറോകളുടെ കുടുംബത്തെ നെഞ്ചിലേറ്റി ബ്രിട്ടീഷ് സർക്കാർ. ഓരോ കുടുംബത്തിനും ഉണ്ടായിട്ടുള്ള നഷ്ടങ്ങൾക്ക് പണം പകരമാവില്ല എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിലും കണ്ണീരിൽ മുങ്ങിയ നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും മറ്റു ഹെൽത്ത് ജീവനക്കാരുടെയും കുടുംബത്തെ കരം പിടിച്ചു ഉയർത്താൻ ശ്രമിക്കുന്ന പ്രഖ്യപനങ്ങൾ ആണ് പത്രസമ്മേളനത്തിൽ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പുറത്തുവിട്ടത്‌.

കൊറോണ മൂലം മരണമടഞ്ഞ ഫ്രണ്ട് ലൈൻ ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 60,000 പൗണ്ടിന്റെ ധനസഹായം നൽകുമെന്ന് അറിയിച്ചു. എന്നാൽ ഈ തുക ടാക്‌സ് രഹിതമാണോ എന്ന് വ്യക്തമല്ല. എന്‍എച്ച്എസ് ഫ്രണ്ട് ലൈന്‍ സ്റ്റാഫിന് ഷോര്‍ട്ട് ടേം ലൈഫ് അഷുറന്‍സ് സ്‌കീം ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നു. കൊറോണയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റു കീ വര്‍ക്കേഴ്‌സിനെയും ഈ സ്‌കീമിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പ്രഖ്യപിച്ച സാമ്പത്തിക സഹായവും, ലൈഫ് അഷുറൻസും വിദേശ ജോലിക്കാർക്കും, പെൻഷൻ പറ്റിയശേഷം ഇപ്പോൾ തിരിച്ചു ജോലിയിൽ പ്രവേശിച്ചവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

82 എന്‍എച്ച്എസ് സ്റ്റാഫുകളും 16 കെയര്‍ വര്‍ക്കേഴ്‌സും ആണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. അതിനിടെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചെറിയ ബിസിനസ് സ്ഥാപനങ്ങൾക്ക്‌ 50,000 വരെ വായ്‌പ ലഭ്യമാക്കുന്ന പുതിയ പദ്ധതി ഇന്ന് രാവിലെ ധനകാര്യ വകുപ്പ് മേധാവി റിഷി സുനാക് പ്രഖ്യപിച്ചിരുന്നു. നൂറു ശതമാനം ഗവൺമെന്റ് ഗ്യാരന്റി ആണ് ലോണിന് നൽകുന്നത്.

യുകെയിലെ എല്ലാവര്ക്കും ആശ്വാസമായി ഇന്നത്തെ മരണ സംഖ്യ 360 ഒതുങ്ങി. ശുഭ സൂചനകൾ ആണ് എന്ന് വിലയിരുത്തപ്പെടുന്നു. ആകെ മരണ സംഖ്യ 21,092 ൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തെ ആവറേജ് മരണ സംഖ്യ നോക്കിയാൽ പീക് സമയം കഴിഞ്ഞു എന്നാണ് വിദഗ്ദ്ധരുടെ അനുമാനം.

ബ്രിട്ടീഷ് പ്രധാനമന്ത്രി കൊറോണ ബാധിതനായശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു ഓഫീസിൽ എത്തിയ ദിവസം കൂടിയായിരുന്നു ഇന്ന്. അതേസമയം അക്ഷമരായ യുകെ ജനത പതിവില്ലാതെ നിരത്തിലിറങ്ങിയതായി എല്ലാ മാധ്യമങ്ങളും റിപ്പോർട്ട്  ചെയ്‌തിരുന്നു. മോട്ടോർ വേ പതിവില്ലാതെ കാറുകളെകൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും എന്ന് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.

ബെർലിൻ: ലോകമെമ്പാടും ഉള്ള പ്രവാസികളായ മലയാളി ആരോഗ്യ പ്രവർത്തകർ അത്ര ആശാവഹമായ സാഹചര്യങ്ങളിൽ കൂടിയല്ല കടന്നു പോകുന്നത്. കൊറോണ വൈറസ് ഏറ്റവും മോശമായ രീതിയിൽ ബന്ധിച്ച യൂറോപ്പിന്റെ അവസ്ഥ വളരെ മോശമാണ്. ഇതുവരെ ഒരു മലയാളിയുടെ മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ജർമ്മനിയിൽ നിന്നും ആണ് മലയാളി മനസ്സിനെ വിഷമിക്കുന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

യൂറോപ്പിൽ ഏറ്റവും കാര്യക്ഷമമായി കോഡിനെ പ്രതിരോധിച്ച ജർമ്മനിയിൽ നേഴ്‌സായി ജോലി ചെയ്‌തിരുന്ന മലയാളി നഴ്‌സ് പ്രിൻസി സേവ്യർ (54) ആണ് ഇന്ന് മരണത്തിന് കീഴങ്ങിയത്. ചങ്ങനാശ്ശേരി സ്വദേശി കാര്‍ത്തികപിള്ളിൽ സേവ്യർ (ജോയ്മോൻ) ആണ് ഭര്‍ത്താവ്. ആതിരയാണ് മകള്‍.

പരേതനായ അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസഫിന്റെ മകളാണ് മരിച്ച പ്രിൻസി. കുടുംബം  ജര്‍മ്മനിയില്‍ റെസിഡൻസി നേടിയവരാണ്. ശവസംസ്ക്കാരം ജർമ്മനിയിൽ തന്നെ ആണ് നടത്തപ്പെടുക.

ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് കോവിഡ് ബാധിതയായി സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

യുകെയിലെ ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2006 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

ശിൽപ്പയുടെ പോസ്റ്റ് വായിക്കാം…..

14 വർഷത്തെ നഴ്സിങ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കയറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഒരു പേഷ്യന്റ് വന്നു. വന്നപ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നതെന്ന് മനസിലാകുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡിൽ കാണാൻ വളരെ പ്രയാസം തോന്നി. വന്നപ്പോൾ അവർക്കു ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു, വെന്റിലേറ്റർ തയാറാക്കാൻ ഡോക്ടർ പറഞ്ഞു. അവർ എന്നോട് വെള്ളം ചോദിച്ചു, വെന്റിലേറ്ററിൽ ഇടാൻ പോകുന്ന ആൾക്ക് വെള്ളം കൊടുക്കാൻ നിർവാഹം ഇല്ലായിരുന്നു. അവർ വളരെ വേഗം കൂടുതൽ അവശയാകാനും തുടങ്ങി. ഡോക്ടർ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാൻ ഉള്ള മരുന്ന് തരാൻ പോവാണ്, അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന്. എത്രത്തോളം അവർക്കതു മനസിലായി എന്ന് അറിയില്ല. വെന്റിലേറ്റർ റെഡി ആക്കി വച്ചിട്ട് വെള്ളം എടുത്ത് ഒരു സ്പോഞ്ച് അതിൽ മുക്കി ( വായും ചുണ്ടും നനക്കാൻ ) അവർക്കു കൊടുക്കാൻ ചെല്ലുമ്പോൾ ഡോക്ടർ അവരോടു സംസാരിക്കുകയായിരുന്നു.

വെള്ളം ടേബിളിൽ വച്ച് ഞാൻ അവരെ ബെഡിൽ നേരെ ഇരുത്താൻ നോക്കിയപ്പോഴാണ് ഡോക്ടർ അവരോടു പറയുന്നത് മരുന്ന് തന്ന് ഉറങ്ങുന്നതിനു മുൻപ് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ഫോൺ ചെയ്യൂ എന്ന്, അവർ ഫോൺ വിളിക്കാൻ നോക്കിയിട്ടു പറ്റുന്നില്ല, ഫോൺ ലോക്ക് ആണ്, അത് തുറക്കാൻ അവർക്കു പറ്റുന്നില്ല കാരണം അവർക്കു അതെങ്ങനെ ചെയ്യണം എന്ന് ഓർക്കാൻ പറ്റുന്നില്ല. ഞാൻ കുറെ സഹായിക്കാൻ നോക്കി പക്ഷെ അപ്പോഴേക്കും അവർക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു. കാത്തു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്റിലേറ്ററിലേക്ക് മാറ്റി.

തിരക്ക് കുറഞ്ഞപ്പോൾ ഞാൻ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു. അപ്പോൾ ഡോക്ടർ എന്നോടു പറഞ്ഞു അവർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല, അവസാനമായി ഭർത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാൻ പറഞ്ഞതെന്ന്. എന്തോ അത് കേട്ടപ്പോൾ ഇതുവരെ ഒരിക്കലും അനുഭവിക്കാത്ത വീർപ്പുമുട്ടൽ എനിക്കുണ്ടായി, കണ്ണ് നിറയാൻ തുടങ്ങി. അവർക്കു വെള്ളം കൊടുക്കാൻ പറ്റാത്തതിൽ മരണം വരെ ഞാൻ സങ്കടപ്പെടും.

ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡിൽ ഞാൻ കണ്ടു, കണ്ണേട്ടന്റെ, എന്റെ മോൾടെ, മമ്മിയുടെ, പപ്പയുടെ, അനിയത്തിയുടെ ഒക്കെ മുഖങ്ങൾ മുന്നിൽ വരാൻ തുടങ്ങി. അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തിൽ നിലവിളിക്കാനും അപ്പോൾ എനിക്ക് തോന്നി. നിവർത്തിയില്ലാത്തതു കൊണ്ട് വെളിയിൽ പോകാതെ അകത്തുതന്നെ നിൽക്കേണ്ടി വന്നു. ആ രാത്രി മറക്കാൻ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല. അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ്, അവർ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതൽ ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. അതുകൊണ്ട് അവരെപ്പറ്റി കൂടുതൽ പറയാനാവില്ല.

ലണ്ടൻ: കൊറോണ വൈറസ് ബാധിച്ചു യുകെയിലെ പല ഭാഗത്തും മലയാളി ആരോഗ്യ പ്രവർത്തകർ കഷ്ടപ്പെടുന്ന വിവരം നമുക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും വൈറസ് പിടിപെട്ടാൽ എങ്ങനെ അതിനെ നേരിടാം എന്നതിനെക്കുറിച്ചും പലർക്കും ഒരു നല്ല ധാരണ ഇല്ല എന്നത് സത്യമാണ്. അപൂർവ്വം ചിലർ മാത്രമേ മുൻപോട്ട് വന്നു വെളിപ്പെടുത്താൻ തയ്യാറായിട്ടുള്ളത്. മനോബലം എന്നത് ഇതിൽ നിർണ്ണായകമാണ്. ഇത്തരത്തിൽ തൻ അനുഭവിച്ച രോഗ പീഢകൾ വിവരിക്കുകയാണ് ലണ്ടനിലുള്ള  ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ് ആയി ജോലി ചെയ്യുന്ന ഷറഫ്…

ഷറഫിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

ഞാന്‍ ഷറഫ്. ഇപ്പോള്‍ ലണ്ടനിൽ സ്‌പെഷ്യലിസ്‌റ് Physiotherapist ആയിട്ട് വര്‍ക്ക് ചെയ്യുന്നു.
കൊറോണയെ തുരത്താന്‍ NHS ( UK ഗവണ്മെന്റ് ) ന്റെ കൂടെ നിന്ന് പോസിറ്റീവ് ആയ ഒരു യുവാവ് ഇപ്പോള്‍ നെഗറ്റീവ് ആയി വീണ്ടും അംഗത്തിലേക് ചേക്കേറാന്‍ പോകുന്നു .
നാട്ടില്‍ കാസറഗോഡ് എന്ന സപ്ത ഭാഷ സംഗമ ഭൂമിയില്‍ ജനിച്ചു വളര്‍ന്നത് .

Corona journey:
ഞാന്‍ ആദ്യം ഇത് എനിക്കും വരും എന്നുറപ്പിച്ചു ജോലിക് പോയത് കൊണ്ട് വലിയ ഒരു ഷോക്ക് എനിക്കുണ്ടായില്ല കാരണം ഇവിടെ PPE അഥവാ പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ് ഇവിടെ വളരെ കുറവായത് കാരണം എല്ലാ രോഗികളെയും കാണുമ്പോള്‍ PPE ഇട്ട് പോവാന്‍ പറ്റില്ലായിരുന്നു. അങ്ങനെ എന്റെ റൂട്ടിന് രോഗികളെ കാണാന്‍ പോകുമ്പോള്‍ PPE കിട്ടിയില്ല അങ്ങനെ രണ്ടും കല്പിച്ചു patients നെ കാണന്‍ പോയപ്പോള്‍ രോഗികള്‍ക്കാണെങ്കില്‍ നല്ല ചുമയും പനിയും നേരെ അവരെ റെഫര്‍ ചെയ്തു
കൊറോണ അഥവാ കോവിഡ് 19 ടെസ്റ്റിന് .റിസള്‍ട്ട് വന്നു ‘പോസിറ്റീവ് ‘ ,കൂടാതെ എന്നോടും എന്റെ അസിസ്റ്റന്റ് നോടും വീട്ടില്‍ പോകണ്ട ( വീട്ടില്‍ കുടുംബം ഉണ്ടേ) എന്നും വേറെ പോയി താമസിക്കാനും മാനേജര്‍ ന്റെ ഓര്‍ഡര്‍ വന്നു അങ്ങനെ അവര്‍ തന്നെ നമുക് താമസ സൗകര്യം ചെയ്തു തന്നു.

മൂന്നാമത്തെ ദിവസം ഒരു 3 മണി ആകുമ്പോള്‍ നല്ല പനിഉം തല വേദനയും
തെര്‍മോ മീറ്റര്‍ വെച്ച സെല്ഫ് ടെസ്റ്റ് ചെയ്ത നോകുമ്പോളെക് താപനില 38.5 ഡിഗ്രി സെല്‍ഷ്യസ് .ഒരു ഗ്ലാസ് വെള്ളമെടുത്തു തരോ എന്ന് ചോദിക്കാന്‍ പോലും ആരുമില്ല ലൈറ്റ് ഇട്ട് റിസപ്ഷന്‍ ഇല്‍ വിളിച്ചു വെള്ളം ചോദിക്കാന്‍ പോലും പറ്റുന്നില്ല , ഒരു മാതിരി കയ്യും കാലും തളര്‍ന്ന പോലെ .
എങ്ങനെ ഒക്കെ കഷ്ടപ്പെട്ട് ഒരു half ലയിങ് പൊസിഷന്‍ ഇല്‍ ഇരുന്ന് ഫോണ്‍ എടുത്ത് 0 അമര്‍ത്തി അവരാണെങ്കില്‍ വെള്ളം റൂമില്‍ തരാന് പറ്റില്ല പകരം ഡോര്‍ നു വെളിയില്‍ വെക്കാന്‍ മാത്രമേ വെക്കാന്‍ പട്ടത്തുള്ളൂ എന്ന് പറഞ്ഞു , കാരണം എനിക്ക് പനി ആണ് അത് പോലെ അവര്‍ക്കും പേടി ഉണ്ടാകുമല്ലോ ? പിന്നെ കൂടാതെ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ ഉം .

പാരസെറ്റമോള്‍ എടുത്ത് വെച്ചത് കൊണ്ട് വെള്ളം ഇല്ലാണ്ട് ഒറ്റ കാച്ചല്‍ , എന്നിട് അത് പോലെ കിടന്നു പക്ഷെ ഉറക്കം വന്നില്ലാട്ടോ .സിംപ്‌ടോംസ്:
Day 1 : പനി 38.5 ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച ,
Day 2 : പനി 38.3ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച , ചുമ, വലിവ്, സ്‌മെല്ല് ഉം രുചിയും പോയി
Day 3 : പനി 38.9 ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച ,നല്ല ചുമ,നന്നായി വലിവ് ,
ഫുഡ് കഴിക്കാന്‍ പറ്റില്ല, ഛര്ദിക്കാന് മുട്ടല്‍ (Nausea ).
ഡേ 4 : മുകളില്‍ പറഞ്ഞതും പിന്നെ ബെഡ് ഇല്‍ നിന്ന് എണീക്കാഞ്ഞിട് 3 ദിവസവും കഴിഞ്ഞു .
ഡേ 5 : പനി കുറഞ്ഞു 36 .5 ഡിഗ്രി ആയി??. ചുമയും വലിവും , ഛര്ദിക്കാന് മുട്ടല്‍
ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച

Day 6 : മെല്ലെ ബെഡ് ഇല്‍ നിന്ന് എണീച് നടക്കാന്‍ പറ്റും, 5 ദിവസത്തിന് ശേഷം ടോയ്‌ലറ്റ് ഇല്‍ പോയി, പല്ല് തേച്ചു ??.

ഡേ 7 : ചുമയും വലിവും , ഛര്ദിക്കാന് മുട്ടല്‍
ശരീര വേദന ഒഴികെ ബാക്കി ഒകെ നല്ല മാറ്റം വരുന്നുണ്ട് .

കോവിഡ് 19 ടെസ്റ്റ് day 1 ഇല്‍ ചെയ്തു പോസിറ്റീവ് വന്നു .
അസിസ്റ്റന്റ് അടുത്ത റൂമില്‍ ഉണ്ടായത് കൊണ്ട് ഫുഡ് ഉം വെള്ളവും അടുത്തു കൊണ്ട് തന്നു പുള്ളിയും പോസിറ്റീവ് ആയത് കൊണ്ട് നോ പേടിക്കല്‍സ് .
പക്ഷെ പുള്ളിക് സിംപ്‌ടോംസ് അതികം ഉണ്ടായില്ല .

ട്രീറ്റ്‌മെന്റ് :
വെള്ളം
Kettle ഫ്യൂംസ്
ഓറഞ്ച് ജ്യൂസ്
ഓറഞ്ച്
ഫുഡ്
പാരസെറ്റമോള്‍
ഉറക്കം
കിടത്തം
മനോധൈര്യം

20/04/2020 ഞാന്‍ തന്നെ ഡ്രൈവ് ചെയ്ത പോയി ടെസ്റ്റ് കൊടുത്തു ( O2 അറീന London )
22 /04 2020 റിസള്‍ട്ട് വന്നു നെഗറ്റീവ് ????????

27 /04 /2020 ഞാന്‍ വീണ്ടും ഡ്യൂട്ടി ക് ജോയിന്‍ ചെയ്യാന്‍ പോകുന്നു .????

കൊറോണ പോസിറ്റീവ് ആയ ദിവസം 08 /04 /2020

വീഡിയോ കാണാം .

[ot-video][/ot-video]

ലിവർപൂൾ: ഇന്നലെ നാട്ടിൽ മരിച്ച ലിവർപൂൾ മലയാളിയായ റാണിക്ക് (61) ജന്മനാടിന്റെ യാത്രാമൊഴി. രണ്ട് മാസം മുൻപ് ചികിത്സാർത്ഥം നാട്ടിലേക്ക് പോയ റാണി വിൻസെന്റ് (കൊച്ചു ത്രേസ്യ) ഇന്നലെ രാവിലെയായിരുന്നു നാട്ടിൽ മരിച്ചത്. ഒരാളുടെ മരണം ഒരു തീരാ നഷ്ടമാണ് എന്ന് അറിയുമ്പോഴും മരണസമയത്തും അരികിലുണ്ടായിരുന്ന ജീവിത പങ്കാളിയുടെ സാമീപ്യയം വിവാഹസമയത്തെ “ഇന്ന് മുതൽ മരണം വരെ” എന്ന പ്രതിജ്ഞയോട് ചേർന്ന് നിൽക്കുമ്പോൾ എത്രയോ അർത്ഥസമ്പുഷ്ടമാണ് അവരുടെ വിവാഹ ജീവിതം… എത്ര ആരോഗ്യപരവും സന്തോഷവും ദൈവീകതയും നിറഞ്ഞതായിരുന്നു ഈ ദമ്പതികളുടെ ജീവിതമെന്ന് ഇപ്പോൾ മക്കളും ബന്ധുക്കളും കൂട്ടുകാരും തിരിച്ചറിയുന്നു.

വേണ്ടപ്പെട്ട പലർക്കും എത്താൻ സാധിക്കില്ല എന്ന വസ്തുത നിലനിൽക്കുന്നതുകൊണ്ട് മരിച്ച ഇന്നലെ തന്നെ ശവസംസ്ക്കാരം നടത്തുകയായിരുന്നു. കൃത്യം അഞ്ച് മണിക്കുതന്നെ ശവസംസ്ക്കാര ചടങ്ങുകൾ വീട്ടിൽ ആരംഭിച്ചു. മൂന്ന് വൈദീകർ ആണ് ചടങ്ങിൽ പങ്കെടുത്തത്. നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ പലരും അവരെ പ്രാർത്ഥനയിൽ സ്‌മരിച്ചു. സംസ്ക്കാര ചടങ്ങുകളുടെ ഓൺലൈൻ ലൈവ് വീഡിയോ തുടക്കത്തിൽ ഉണ്ടായിരുന്നതുകൊണ്ട് യുകെയിലെ കൂട്ടുകാർ, കൂടുതലും ലിവർപൂൾ മലയാളികൾ, സഹപ്രവർത്തകർ ചടങ്ങുകൾ കാണുന്നുണ്ടായിരുന്നു. എന്നാൽ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ലൈവ് നിന്നുപോയത് യുകെയിലെ കൂട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ നിരാശരാക്കിയെങ്കിലും മനസ്സിൽ റാണിയെക്കുറിച്ചുള്ള നല്ല ചിന്തകൾ മായിക്കാൻ ആർക്കും സാധിക്കില്ല. ശവസംസ്ക്കാര ചടങ്ങുകൾ ഇന്നലെ വൈകീട്ട് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ പൂർത്തിയായി.

മുപ്പതു മിനുട്ടുകൾ കൊണ്ട് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കി. അതുവരെ ദുഃഖം തന്നിൽ അമർത്തി പ്രാർത്ഥനയിൽ പങ്കെടുത്ത വിൻസെന്റ് തന്റെ ജീവിത വഴിയിലെ കഷ്ടങ്ങളിലും സന്തോഷങ്ങളിലും എപ്പോഴും താങ്ങായിരുന്ന ജീവിതപങ്കാളിക്ക് അന്ത്യചുബനം നൽകാൻ ശ്രമിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് വികാരഭരിതനായി… വേർപാട് വരുത്തിയ വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുകയായിരുന്നു. എല്ലാം സഹിക്കാൻ പ്രാപ്തനാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന സമൂഹത്തെ കാണുകയായിരുന്നു.. 

റാണിചേച്ചി അല്ലെങ്കിൽ കൊച്ചുത്രേസ്യ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് നാം തിരിച്ചറിയുമ്പോൾ മാത്രമാണ് അവരുടെ മഹത്വം നാം മനസ്സിലാക്കുക. രോഗം തിരിച്ചറിഞ്ഞപ്പോൾ തനിക്ക് ഇനി അധികം നാളുകൾ ഇല്ല എന്ന തിരിച്ചറിവ് നഴ്‌സായ റാണിക്ക് മറ്റാരും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിവന്നില്ല. വേദകൾ പേറുന്നതിൽ നിന്നും ഒരിക്കിലും ഓടി ഒളിക്കുന്ന ഒരാളായിരുന്നില്ല.

ഇവിടെയാണ് റാണിയുടെ കൊച്ചുത്രേസ്യ എന്ന പേര് അന്വർത്ഥമാക്കുന്ന വഴികൾ നാം മനസിലാക്കേണ്ടത്.. വേദനയുടെ വഴികളിൽ കൂടിയുള്ള യാത്ര… കാൻസർ ചികിത്സാർത്ഥം വളരെ ഗുരുതരമായ ഒരു ഓപ്പറേഷന് റാണി വിധേയയായി… മുറിവുകൾ ഉണങ്ങുന്നതിനു മുൻപ് തന്നെ പള്ളിയിൽ പ്രാർത്ഥനക്ക് എത്തിയ ചേച്ചിയുടെ അസാമാന്യമായ മനോബലം… സുഹൃത്തുക്കളോട് രോഗത്തെപ്പറ്റിപറയുകയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്‌ത ഒരു വ്യക്തി… ദൈവത്തിന് മാത്രമേ തന്നെ സുഖപ്പെടുത്തുവാൻ സാധിക്കു എന്ന് ഉറച്ചു വിശ്വസിച്ച റാണിച്ചേച്ചി…

തന്റെ കുറവുകളെ എളിമയോടെ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ നാണം ഒന്നും കാണാത്ത ചേച്ചി..  മറ്റുള്ളവരുടെ ആശ്വാസ വാക്കുകൾ, പ്രാർത്ഥനകൾ എന്നിവയുടെ മഹത്വം തിരിച്ചറിഞ്ഞ ചേച്ചി… ഒരു രോഗം ഉണ്ടെന്നു അറിഞ്ഞാൽ അത് മറ്റുള്ളവരോട് പങ്കുവെക്കുന്നതിൽ താല്പര്യം ഇല്ല എന്ന് മാത്രമല്ല വീടിനുള്ളിലേക്ക് ഒതുങ്ങുന്ന പ്രകൃതം ആണ് നമ്മൾ മലയാളികളുടെത്‌. തന്റെ കുറവുകളേയും രോഗത്തെയും മറ്റുള്ളവരുമായി പങ്കുവെക്കുവാനും പ്രാർത്ഥനകൾ ആവശ്യപ്പെടാനും ചേച്ചി കാണിച്ച ഒരു ആത്മബലം, നമുക്ക് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒരു മാതൃകയാണ് എന്നാണ് ഇടവക വികാരിയച്ചനായ ജിനോ അരീക്കാട്ട് മലയാളം യുകെയോട് പറഞ്ഞത്.

മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നും മറ്റുള്ളവർക്ക് സഹായമാവേണ്ടവർ ആണെന്നും ഉള്ള ഒരു സത്യം റാണി ചേച്ചി ഈ കൊറോണ സമയത്തു നമുക്ക് കാണിച്ചു തന്നിരിക്കുകയാണ്.

വിശുദ്ധ കൊച്ചുത്രേസ്യ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകര്‍ഷിച്ചത്. സുവിശേഷ തത്ത്വങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമര്‍പ്പണവും വിശുദ്ധ തെരേസ പ്രദര്‍ശിപ്പിച്ചു.

അതെ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ പേര് സ്വീകരിച്ച റാണി എന്ന കൊച്ചുത്രേസ്യയെ മരണത്തിലൂടെ ഈ ലോകത്തുനിന്ന് അകറ്റിയെങ്കിലും അവർ പകർന്നുനൽകിയ നല്ല പ്രവർത്തികൾ മക്കളുടെയും ചേച്ചിയെ അറിയുന്ന മലയാളികളുടെയും മനസ്സിൽ ഒരു നക്ഷത്രമായി തെളിഞ്ഞു നിൽക്കുക തന്നെ ചെയ്യും.

ഓസ്‌ട്രേലിയൻ മലയാളി മെജോ വര്‍ഗീസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ കുന്നപ്പിള്ളി കുടുംബാംഗമാണ് പരേതനായ മെജോ. സിഡ്‌നിയില്‍ നിന്നും മുന്നൂറ്റമ്പത് കിലോ മീറ്റര്‍ അകലെ ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വയറിലാണ് മെജോയും കുടുംബവും താമസിക്കുന്നത്.

പ്രഭാത സൈക്കിള്‍ സവാരിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. എമർജൻസി പാരാമെഡിക്‌സ് എത്തുകയും തുടര്‍ന്ന് ആംബുലന്‍സില്‍ പോര്‍ട്ട് മക്വയര്‍ ബേസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എല്ലാവരെയും നിരാശപ്പെടുത്തി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പോര്‍ട്ട് മക്വയറിലുള്ള ഒരു നേഴ്‌സിംഗ് ഹോമില്‍ നേഴ്‌സായി ജോലി നോക്കി വരുകയായിരുന്നു പരേതനായ മെജോ. ഭാര്യ സൗമ്യാ പോര്‍ട്ട് മക്വയറിർ ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുന്നു. അഞ്ചു വയസുള്ള ജോൺസ് മകനാണ്.

അയർലണ്ടിൽ നിന്നും 2013 അവസാനത്തോടെയാണ്  ആണ് മെജോയും കുടുംബവും ഓസ്‌ട്രേലിയക്ക് പോയത്. അയര്‍ലണ്ടിലെ അറിയപ്പെടുന്ന ബാഡ്ടമിന്‍ടന്‍ താരമായിരുന്ന മെജോ കെ ബി സിയുടെ സജീവപ്രവര്‍ത്തകനും ആയിരുന്നു. അയര്‍ലണ്ടിലെ റാത്തോത്തിൽ താമസിച്ചിരുന്ന മെജോ ഹില്‍ ബ്രൂസ് നഴ്‌സിംഗ്‌ഹോമിലെ സ്റ്റാഫ് നഴ്‌സായിരുന്നു. മെജോയുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് ഓസ്‌ട്രേലിയൻ മലയാളികളും സുഹൃത്തുക്കളും. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.

ലിവർപൂൾ: യുകെ മലയാളി നഴ്‌സ് നിര്യാതയായി. ലിവർപൂളിൽ നഴ്‌സായി ജോലിചെയ്‌തിരുന്ന തൃശ്ശൂർ സ്വദേശിനിയായ റാണി വിൻസെന്റ് ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അർബുദ രോഗത്തിന് നാട്ടിൽ ചികിത്സയിൽ ഇരിക്കെ ആണ് ഇന്ന് രാവിലെ നാട്ടിൽ (Indian time 7.30 am) വച്ച് മരണപ്പെടുന്നത്. ലിവർപൂൾ മലയാളികൾ എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന  റാണി ചേച്ചിയുടെ മരണ വാർത്ത വേദനയോടെ ആണ് മലയാളികൾ ശ്രവിച്ചത്. ഭർത്താവ് വിൻസെന്റ് തോമസ് തൃശ്ശൂർ തണിപ്പിള്ളി കുടുംബാംഗമാണ്.

ലിവർപൂളിനടുത്തുള്ള ഫസകേർലി ഐൻട്രീ  ആശുപത്രിയിൽ  ആണ് റാണി ചേച്ചി നഴ്‌സായി ജോലി ചെയ്‌തിരുന്നത്‌. രോഗം തിരിച്ചറിഞ്ഞ റാണി ചേച്ചി യുകെയിൽ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്‌തിരുന്നു. രണ്ട് മാസം മുൻപ് യുകെയിലെ ചികിത്സ മതിയാക്കി നാട്ടിലേക്ക് പുറപ്പെട്ട ചേച്ചി തുടർ ചികിത്സ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്.

അസാമാന്യ മനഃശക്തിയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെയും മാതൃക മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരേതയായ റാണി ചേച്ചി എന്നാണ് വികാരിയച്ചനായ ഫാദർ ജിനോ അരീക്കാട്ട് പറഞ്ഞത്. അതോടൊപ്പം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രാത്ഥനകളിൽ എല്ലാവരെയും അനുസ്മരിക്കുമെന്നും അച്ചൻ മലയാളം യുകെയോട് പറഞ്ഞു.

വിൻസെന്റ് റാണി ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. രണ്ടാണും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ( റോഷൻ, റോഷ്‌നി, റോബിൻ എന്നിവർ.) കൊറോണ വൈറസ് ഈ കുടുംബത്തിനും നൽകുന്നത് തീരാ വേദനയാണ്. പ്രായപൂർത്തിയായ മൂന്നു മക്കളും ഇവിടെത്തന്നെയാണ് ഉള്ളത്. വ്യോമഗതാഗതം നിലച്ചതോടെ നാട്ടിൽ എത്താനുള്ള ഇവരുടെ ആഗ്രഹം നടക്കാതായി. ചികിത്സാർത്ഥം ഭർത്താവായ വിൻസെന്റ് നാട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്.

ശവസംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. റാണിച്ചേച്ചിയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അറിയിക്കുന്നു.

കോഴിക്കോട് : കോവിഡ് കടമ്പകള്‍ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് ഇന്ന് രാവിലെ കോഴിക്കോട്ടെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്. വിമാനത്താവളത്തില്‍ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകള്‍ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സിലാണ് മിംസിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു.

കൊറോണ വ്യാപനത്തിന്റെ വ്യാപ്തി അനുദിനം വര്‍ദ്ധിച്ച് വരുന്നതും ആശുപത്രിയിലുള്‍പ്പെടെ കൊറോണ പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് കേരളത്തിലേക്കെത്തി ചികിത്സ നല്‍കുവാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.ഡോ. അഭിഷേക് രാജന്‍, ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. സീതാലക്ഷ്മി, ഡോ. നൗഷിഫ് എന്നിവര്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കും.

ബാല സജീവ് കുമാർ

കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയർന്നുവരികയാണ്. യു കെ യിൽ NHS ഹോസ്പിറ്റലുകളിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളിൽ ആൾക്കാർ മരിക്കുകയും, അത്രയും തന്നെ പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്കൈ ന്യൂസ്, ഗാർഡിയൻ, ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ എന്നിവരുടെ വാർത്താവിശകലനങ്ങളിൽ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, വെളുത്ത വംശക്കാരെക്കാൾ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.

യു കെ യിൽ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടർമാരും ഏഷ്യൻ-ആഫ്രിക്കൻ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാൾ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് ആൻറ് ഏഷ്യൻ എത്നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ യു കെ ഹോസ്പിറ്റലുകളിൽ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികൾക്ക് നിർബന്ധപൂർവം അയക്കുന്നതായി ആക്ഷേപമുയർത്തിയിട്ടുമുണ്ട്. പതിനായിരക്കണക്കിന് മലയാളികൾക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയർച്ചാസാദ്ധ്യതകളും നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ‘ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ‘ പ്രോജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും ഉൾക്കൊള്ളുന്നതാണ്.

കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടതും, ക്യാൻസറിന് ചികിത്സയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റൽ അക്കൊമഡേഷനിൽ താമസിച്ച് ജോലി ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഹോസ്പിറ്റലിൽ അറിയിച്ചപ്പോൾ പുതുതായി വന്ന നേഴ്‌സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയിൽ എത്തി ടെസ്റ്റിന് വിധേരാകാൻ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.

ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനിൽക്കുന്നു എങ്കിൽ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഉണർവ് ടെലിമെഡിസിൻ എന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളന്റിയർമാരുടെ വീഡിയോ കോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും, നാഷണൽ ഹെൽത്ത് സർവീസും വ്യക്തമായ മാർഗ്ഗരേഖകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയർ നേഴ്‌സുമാരുടെ പാനൽ വ്യക്തമാക്കി. കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാൽ ചിലയിടങ്ങളിൽ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി. കൂടുതലായും ഫോൺ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാൻ നിർബ്ബന്ധിക്കുന്നത് എന്നും, ഇമെയിൽ പോലുള്ള രേഖാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ല എന്നതും ചർച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്സുമാരും, ബാൻഡ് 5-6 നേഴ്സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിർബന്ധങ്ങൾക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളണ്ടിയർമാരെ കൂട്ടിച്ചേർത്ത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ കൂടുതൽ കാര്യക്ഷമമാക്കി.

കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.ആതുരസേവനരംഗത്ത് അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാൽ ജോലിസംബന്ധമായ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് കാര്യക്ഷമമായ ഉപദേശങ്ങൾക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങൾക്കോ അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയിൽ വേണ്ടിവരുന്ന ചെറിയ സഹായങ്ങൾക്കോ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നമ്പർ 02070626688

സൗത്താംപ്ടൺ: കൊറോണ വൈറസ് ശമനം കാണിക്കാതെ മനുഷ്യ ജീവനുകളെ പിഴുതെടുക്കുന്ന രീതി ഭംഗമില്ലാതെ തുടരുമ്പോൾ സൗത്താംപ്ടണിൽ ഉള്ള ഇരട്ടകളായ നഴ്‌സുമാരുടെ ജീവൻ ആണ് വെറും രണ്ട് ദിവസത്തെ ഇടവേളയിൽ പിഴുതെറിഞ്ഞത്.   സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ ചില്‍ഡ്രന്‍സ് നഴ്‌സായിരുന്ന 38 കാരിയായ കേയ്റ്റി ഡേവിസ് ചൊവ്വാഴ്ച വൈകീട്ട് കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. എന്നാൽ കേയ്റ്റിയുടെ ഇരട്ട സഹോദരിയും മുന്‍ കോളോറെക്ടൽ സർജറി യൂണിറ്റ് നേഴ്‌സുമായ എമ്മ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി സഹോദരിക്കൊപ്പം മരണത്തിലും ഒത്തുചേരുകയായിരുന്നു. ഇന്ന് മരിച്ച എമ്മ, ഇതേ ആശുപത്രിയിൽ 2013 വരെ നഴ്‌സായി ജോലി ചെയ്‌തിരുന്നു.

ഇരുവരും സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ചാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്തിലേയ്ക്ക് ഒന്നിച്ചെത്തിയ തങ്ങള്‍ ഒന്നിച്ചു തന്നെ മടങ്ങുകതന്നെ ചെയ്യുമെന്ന് ഇരുവരും പറഞ്ഞതായി സഹോദരിയായ സൂ (Zoe)  ബിബിസി യുമായി പങ്കുവെച്ചത്.

സൗതാംപ്ടണ്‍ ഹോസ്പിറ്റലില്‍ ചൈല്‍ഡ് ഹെല്‍ത്ത് യൂണിറ്റിലാണ് കേയ്റ്റി ഡേവിസ് ജോലി ചെയ്തിരുന്നത്. ഒരുമിച്ചു താമസിച്ചിരുന്ന ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി.

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved