UK

സൗതാംപ്ടൺ: യുകെയിലെ പ്രവാസി മലയാളികൾക്ക് ഇത് ദുഃഖങ്ങളുടെ കാലഘട്ടം. കൊറോണ എന്ന വൈറസ് ഉറഞ്ഞു തുള്ളുമ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടുംബങ്ങളുടെ കണ്ണീർ തോരുന്നില്ല എന്നതിനേക്കാൾ അപ്പുറമായി അതിന്റെ വ്യാപ്തി വർദ്ധിക്കുകയുമാണ്. കൊറോണ വൈറസ് മൂലം ഒരു മലയാളികൂടി മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് എറണാകുളം സ്വദേശി സെബി ദേവസിയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 49 വയസ് മാത്രം പ്രായമുണ്ടായിരുന്ന സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ എന്തുകൊണ്ട് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാവാതിരിക്കുകയും അസുഖം വീണ്ടും കൂടിയപ്പോഴുമാണ് ഇന്നലെ വീണ്ടും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

വിശദമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഡോക്ടർമാർ എത്തിചേർന്നു രാത്രി പത്തു മണിയോടെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയ്ക്കിടയില്‍ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതേസമയം, സെബിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സതാംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.

2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫ് ആണ് ഭാര്യ. ദമ്പതികള്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്,  ഡയാന്‍.

എറണാകുളം കുറുമാശ്ശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ്. അയര്‍ലന്റില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്‌ക്കൊപ്പം കാനഡയിലാണ്.

അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇന്നലെ ഒരു മലയാളി വിദ്യാർഥിയെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്‌. ആരോഗ്യനില തൃപ്തികരമാണ്. ഐ സി യൂ വിലുള്ള മറ്റ് രണ്ട് മലയാളികളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന ശുഭ സൂചനകളും പുറത്തുവരുന്നു.

അകാലത്തിൽ ഉള്ള സെബി ദേവസിയുടെ മരണത്തിൽ മലയാളം യുകെ, ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അനുശോചനം അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധിതരെ ചികിത്സിക്കാനായി പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. ഇതിനായി രോഗം ഭേദമായവരുടെ രക്തം ആണ് ഉപയോഗിക്കുന്നത്. രോഗം ഭേദമായവരിൽ വൈറസിനെതിരെ ശരീരത്തിൽ തന്നെ നിർമ്മിക്കപ്പെട്ട ആന്റി ബോഡികൾ, പുതുതായി രോഗം ബാധിച്ചവരിൽ വൈറസിനെ ഇല്ലാതാക്കുമെന്നാണ് നിഗമനം. ഇതിനായി രോഗം ഭേദമായവരിൽ നിന്നും രക്തം ആവശ്യപ്പെട്ടിരിക്കുകയാണ് എൻഎച്ച്എസ്. യു എസിൽ ഇപ്പോൾതന്നെ പ്ലാസ്മ തെറാപ്പിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ 1500-ഓളം ആശുപത്രികളിൽ നടക്കുന്നുണ്ട്.


കോവിഡ് -19 ബാധിക്കുന്ന ഒരാളിൽ, ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം തന്നെ വൈറസിനെതിരെ ഉള്ള ആന്റി ബോഡികൾ നിർമ്മിക്കുന്നു. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ആന്റി ബോഡികൾ രക്തത്തിലെ പ്ലാസ്മയിൽ നിലനിൽക്കുന്നു. രോഗം ഭേദമായവരിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്മയിൽ ഈ ആന്റി ബോഡികൾ ഉണ്ട്. ഇത് പുതിയൊരു രോഗിയിലേക്ക് നൽകുമ്പോൾ, ആന്റി ബോഡികൾ ശരീരത്തിലെ വൈറസിനെ നശിപ്പിക്കുന്നു. ഇങ്ങനെയാണ് പ്ലാസ്മ തെറാപ്പി പ്രവർത്തിക്കുന്നത്.

യു കെയിലെ പല ആശുപത്രികളും പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. തങ്ങൾ ഈ പരീക്ഷണം നടത്താൻ തയ്യാറാണെന്ന് കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസ് അറിയിച്ചിരുന്നു. ലണ്ടനിലെ മൂന്ന് പ്രമുഖ ആശുപത്രികളും ഈ ചികിത്സ പരീക്ഷണാർഥത്തിൽ നടത്തുവാൻ തയ്യാറെടുക്കുകയാണ്. ലോകത്തെമ്പാടും പ്ലാസ്മ തെറാപ്പിയുടെ വിജയസാധ്യതകളെ പറ്റിയുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്.

സ്വന്തം ലേഖകൻ

ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിച്ച 27കാരിയായ അമ്മയുടെ കാലുകൾക്ക് ഗുരുതര പരിക്ക്. യുവതലമുറയുടെ ഹരമായ ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിക്കുന്നതിനിടെയാണ് 27കാരിയായ അമ്മയുടെ കണങ്കാലുകൾ തകർന്നത്. കൗണ്ടി ഡർഹാമിലെ ചെസ്റ്റർ -ലെ – സ്ട്രീറ്റിൽ നിന്നുള്ള സഫയർ ചാൾസ്വത്തും കാമുകി നാഡ്ജലെയുമാണ് ‘ഓ നാ നാ ‘ ചലഞ്ച് പരീക്ഷിച്ചത്. പക്ഷേ പ്രതീക്ഷിച്ച ഫലം ആയിരുന്നില്ല അവരെ കാത്തത്. രണ്ടു കുട്ടികളുടെ അമ്മയായ നാഡ്‌ജെലെയുടെ കണങ്കാലുകൾക്ക് സാരമായ ഒടിവുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. സ്ലിം ബർനാനായുടെ ‘ഓ നാ നാ നാ ‘ എന്ന ഭാഗത്തിന് വ്യത്യസ്ത കോണുകളിൽ നിന്ന് കാലുകൾ തട്ടുന്ന ചലഞ്ച് ടിക് ടോക്ക് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു .


സോഷ്യൽ മീഡിയയിൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരും സജീവമാണ്. സെൽഫി ഭ്രമം ജീവനെടുത്ത സംഭവം നിരവധിയാണ്. ടിക് ടോക്കിൽ തരംഗമാകാനുള്ള ശ്രമത്തിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഉള്ള സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തും വൈറൽ ആക്കാനുള്ള ശ്രമത്തിനിടയിൽ പറ്റുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തെ തുടർന്നാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോകമുണ്ടായ ശേഷം നാളിതു വരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള നിയന്ത്രണം മനുഷ്യ വാസമുള്ള എല്ലായിടത്തും കഴിഞ്ഞ കുറേ ആഴ്ചകളായി അനുഭവിച്ചു വരികയാണ്. വീടിന്റെ വാതിൽ അടയ്ക്കുന്നതുപോലെ രാജ്യങ്ങൾ അടച്ചിടുക. സങ്കല്പിച്ചിട്ട് പോലും ഇല്ല. പൊതു ഗതാഗതം ഇല്ല, കട കമ്പോളങ്ങൾ ഇല്ല, ആരോഗ്യ രക്ഷാ സ്ഥാപനങ്ങൾ പോലും നാമം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത് അനുഭവിച്ച ഒരു തലമുറയാണ് നാമെല്ലാവരും. ഈ ഘട്ടത്തിലും നമ്മെ കരുതലോടെ കാത്ത ഭരണ സംവിധാനം ആണ് നമ്മുടെ തുണയായത്.

ഓരോരോ രാജ്യങ്ങളിൽ നിയന്ത്രണ ഇളവുകൾ നല്കാൻ തുടങ്ങുകയാണ്. രോഗ ഭീതി പൂർണമായും ഒഴിഞ്ഞിട്ടാണ് ഇളവുകൾ എന്ന് കരുതണ്ട. ഇതിലും കൂടുതൽ ഉണ്ടാവരുത് എന്ന ബോധത്തോടെ വേണം ഇളവ് സ്വാഗതം ചെയ്യുവാൻ. വീട്ടിൽ ഇരിക്കാൻ പഠിച്ച നാമെല്ലാം ഇനി പുറത്ത് എങ്ങനെ ഒക്കെ ആവാം എന്ന് കൂടി തീരുമാനിച്ചു വേണം പുറത്തിറങ്ങി തുടങ്ങാൻ. പുറത്തിറങ്ങിയാൽ പാലിക്കാൻ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കപ്പെടേണ്ടതാണ്. നിയമ നടപടി പേടിച്ചല്ല രാജ്യസുരക്ഷയെ കരുതിയാകണം നിയന്ത്രണങ്ങൾ പാലിക്കാൻ.

ശുചിത്വ പരിപാലനം തന്നെ ആണ് പ്രധാനം. കയ്യുറകൾ, മാസ്ക് എന്നിവ ഉറപ്പായി ശീലം ആക്കുക. അവയുടെ ശുചിത്വ പരിപാലനം മറക്കരുത്. പുനരുപയോഗം ചെയ്യുന്നവർ ചൂട് വെള്ളത്തിൽ സോപ്പ് അണുനാശിനി എന്നിവ ഉപയോഗിച്ച് അണു വിമുക്തം ആക്കണം.
മുഖം ,നാസാ ദ്വാരങ്ങൾ, ചെവി, കണ്ണ്, വായ് എന്നിവിടങ്ങളിൽ കൈ കൊണ്ട് തൊടുവാൻ പാടില്ല. ചുമക്കുക, തുമ്മുക, കോട്ടുവായ് വിടുക ,ചിരിക്കുക ഒക്കെ ചെയ്യുമ്പോൾ മുഖം ടൗവ്വൽ ,ടിഷ്യു പേപ്പർ എന്നിവ കൊണ്ട് മറയ്ക്കുക. ഭക്ഷണം കഴിക്കും മുമ്പ് കൈകൾ വൃത്തിയായി ശുചി ആക്കുക. ഭക്ഷണം കഴിക്കുമ്പോൾ വായ് അടച്ചു പിടിച്ചു സാവകാശം നന്നായി ചവച്ചു കഴിക്കുക. ഒരുമിച്ച് ഒരു പത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന രീതി വേണ്ട. ഭക്ഷണ ശേഷവും കയ്യ്, വായ് കഴുകാൻ മറക്കണ്ട. ചൂട് വെള്ളം ഉപയോഗിച്ച് കഴുന്നതും കവിൾ കൊള്ളുന്നതും ഏറെ നന്ന്.

രാവിലെ അഞ്ചര ആറു മണിയോടെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ, പല്ല് തേപ്പ് മലമൂത്ര വിസർജനം, ശൗച ക്രിയകൾ എന്നിവ ചെയ്യുക. അല്പം ചെറു ചൂട് വെള്ളം കുടിക്കുക. നാരങ്ങാ നീര് ചേർത്ത്, തേൻ ചേർത്ത്, ഗ്രീൻ ടീ, അങ്ങനെ ഏതെങ്കിലും ആയാലും മതി. അര മണിക്കൂർ സമയം, കുറഞ്ഞത് ആയിരം ചുവടെങ്കിലും നടക്കുക. യോഗാസനങ്ങൾ അറിയാവുന്നവർ അത് പരിശീലനം നടത്തുക, അതല്ല സ്‌കൂളിൽ പഠിച്ച ഡ്രിൽ എക്സർസൈസുകൾ ആണെങ്കിൽ അവ ചെയ്യുക. തുടർന്ന് അവരവരുടെ അസ്വസ്ഥത അനുസരിച്ചുള്ള ആയുർവേദ തൈലം ചൂടാക്കി ദേഹം ആസകലം തേച്ചു നന്നായി തിരുമ്മുക. അരമണിക്കൂർ സമയം കഴിഞ്ഞു ചൂട് വെള്ളത്തിൽ ദേഹം കഴുകുക. തല സാധാരണ വെള്ളം കൊണ്ടു കഴുകിയാൽ മതി , ചൂട് വെള്ളം വേണ്ട. കുളി കഴിഞ്ഞ് അണു തൈലമോ വൈദ്യ നിർദേശം അനുസരിച്ചുള്ള ഉചിതമായ തൈലമോ മൂക്കിൽ ഒഴിക്കുക. അവശ്യം എങ്കിൽ കണ്ണിൽ അഞ്ജനം എഴുതുക.

കുളികഴിഞ്ഞാൽ സാധാരണ വിശപ്പ് ഉണ്ടാകും. പുറമെ ഒഴിക്കുന്ന വെള്ളം ആന്തരിക ഊഷ്മാവ് കൂടുകയാൽ ദഹന രസങ്ങൾ പ്രവർത്തിക്കാനിടയാക്കും. പ്രഭാതത്തിൽ ദഹിക്കാൻ താമസം ഉണ്ടാകാത്ത ഭക്ഷണം കഴിക്കുക. ധാന്യങ്ങൾ ഉപയോഗിക്കുന്നതിന്റെ മൂന്നിരട്ടി പയർ വർഗ്ഗങ്ങൾ, പഴം ,പച്ചക്കറികൾ പ്ലേറ്റിൽ ഉണ്ടായിരിക്കുന്നതാണ് നന്ന്. ഇലക്കറി പ്രധാനമാക്കുക. മുരിങ്ങയില ചീരയില എന്നിവ ആകാം. മത്സ്യ മാംസങ്ങൾ ഇടയ്ക്കിടെ മാത്രമേ ഉപയോഗിക്കാവു. നിത്യവും വേണ്ട.
ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ അധികം ഭാരവും വണ്ണവും ഉള്ളവർ കരൾ തൈറോയിഡ് രോഗങ്ങൾ ഉള്ളവർ ആഹാര കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ്‌ അനുയോജ്യമായ ഔഷധം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. മത്തങ്ങ, കാരറ്റ്, വെള്ളരി എന്നിവ അരിഞ്ഞത്, ചെറുപയർ, ഉലുവ, മുതിര, കടല, എന്നിവ മുളപ്പിച്ചത്, കഴിക്കുന്നത് ഗുണകരമാകും.
ആഹാരങ്ങൾക്കിടയിൽ ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കരുത്. ചുക്ക്, മല്ലി, ഉലുവ, ജീരകം, കരിങ്ങാലി കാതൽ, പതിമുകം, കറുവ, ഏലക്ക, കുരുമുളക്, മഞ്ഞൾ എന്നിങ്ങനെ ഉള്ളവയിൽ അനുയോജ്യമായവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കണം. പേരക്ക,മുന്തിരി സബർജെല്ലി, ആപ്പിൽ, മൾബറി,എന്നിവയോ ബദാം ഈന്തപ്പഴം കശുവണ്ടി കടല എന്നിവ അളവ് ക്രമീകരിച്ചു കഴിക്കണം. വിശക്കുമ്പോൾ ആഹാരം കഴിക്കാനും ദാഹിക്കുമ്പോൾ വെള്ളം കുടിക്കാനും പ്രത്യേക ശ്രദ്ധ വേണം.
ഏറെ വെള്ളം കുടിക്കുന്നതും, സാത്മ്യമായതും ദഹിക്കാൻ താമസമില്ലാത്തതും ദേശ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണം ആണെങ്കിൽ പോലും അസമയത്തും അളവിൽ അല്പമായിട്ടോ അധികമായിട്ടോ കഴിക്കുന്നതും, മലമൂത്ര വിസർജനം പോലെ ഉള്ള സ്വാഭാവിക ശരീര പ്രവർത്തനം തടയുന്നതും ഉറക്ക തകരാറുകൾ ഉണ്ടാകുന്നതും നമ്മൾ കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കില്ല. ഇതറിഞ്ഞു വേണം ആഹാര കാര്യങ്ങൾ നിശ്ചയിക്കുവാൻ.

ആഹാര ശേഷം കുടിക്കുന്ന ദ്രവ ദ്രവ്യങ്ങൾ അനുപാനം എന്നാണ് പറയുക. ശരീരത്തിന് ഊർജസ്വലത കിട്ടാനും ഭക്ഷണം കഴിച്ചത് ശരിയായി ഉള്ളിൽ വ്യാപനം നടക്കാനും ഉചിതം ആയ അനുപാനം കുടിക്കാൻ ഉണ്ടാവണം. ചുക്ക് വെള്ളം, മല്ലിവെള്ളം, ജീരക വെള്ളം എന്നിവ ആണ് സാധാരണം. മോരും വെള്ളം, മോരിൽ ഇഞ്ചി മുളക് കറിവേപ്പില ഒക്കെയിട്ടത്, മോര് കാച്ചിയത് എന്നിവയും ആകാം. ഭക്ഷണം കഴിഞ്ഞ് കുപ്പികളിൽ കിട്ടുന്ന കൃത്രിമ പാനീയങ്ങൾ മധുര പദാർത്ഥങ്ങൾ പാലുല്പന്നങ്ങൾ എന്നിവ ആരോഗ്യകരമാകില്ല.

കൂടുതൽ ജാഗ്രതയോടെ വ്യക്തി അധിഷ്ഠിതമായ ആരോഗ്യ രക്ഷയ്ക്കും ആഹാരശീലങ്ങൾക്കും ആയുർവേദ ഡോകടർമാരുമായി ബന്ധപ്പെടുക, ആവശ്യം എങ്കിൽ രോഗ പ്രതിരോധ ഔഷധങ്ങൾ ചികിൽസകൾ അവസരോചിതമായി സ്വീകരിക്കുക.

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : കൊറോണ വൈറസ് ഭീതിയിൽ ഓരോ ദിനവും തള്ളി നീക്കുന്ന ബ്രിട്ടന് ആശ്വാസവാർത്ത. കോവിഡ് ബാധിച്ച് നൈറ്റിംഗേൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച രോഗികൾ ആശുപത്രി വിട്ടു. അവരെ ലണ്ടനിലെ എൻ‌എച്ച്എസ് നൈറ്റിംഗേൽ എമർജൻസി ആശുപത്രിയിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു. സൈമൺ ചുങ് എന്ന വ്യക്തിയെയും മറ്റൊരാളെയും ആണ് ആരോഗ്യപ്രവർത്തകർ അഭിനന്ദിച്ച് യാത്രയാക്കിയത്. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ഒമ്പത് ദിവസങ്ങൾ കൊണ്ട് താത്കാലികമായി കെട്ടിയുയർത്തിയ നൈറ്റിംഗേൽ ആശുപത്രിയിൽ ഏപ്രിൽ 7നാണ് ആദ്യ രോഗികളെ പ്രവേശിപ്പിച്ചത്. അമ്പത് വയസ്സ് പ്രായമുള്ള ചുങ്ങിനെ ഇനി വടക്കൻ ലണ്ടൻ ആശുപത്രിയിൽ ചികിത്സിക്കും. ലണ്ടനിലെ എൻ‌എച്ച്‌എസ് നൈറ്റിംഗേൽ നഴ്‌സിംഗ് ഡയറക്ടർ ഇമോൺ സള്ളിവൻ പറഞ്ഞു: “ഞങ്ങളുടെ രോഗികളെ പരിചരിക്കുന്നതിനായി സമയം മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ക്ലിനിക്കുകൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇത് സന്തോഷം പകരുന്ന വാർത്തയാണ്.” എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് നന്ദി പറഞ്ഞു. ഈവരുന്ന ചൊവ്വാഴ്ച ഹാരോഗേറ്റിലെ നൈറ്റിംഗേൽ ആശുപത്രി തുറക്കാനിരിക്കുകയാണ്. ബ്രിട്ടന്റെ വീരപുത്രൻ ക്യാപ്റ്റൻ ടോം മൂർ വീഡിയോലിങ്ക് വഴി ആശുപത്രി തുറക്കുന്ന ചടങ്ങിൽ ഒത്തുചേരും.

കൊറോണ വൈറസ് അതി തീവ്രമായി വ്യാപിക്കുമ്പോൾ വേനൽക്കാലത്ത് സ്കൂളുകൾ തുറക്കാനുള്ള പദ്ധതികളൊന്നുമില്ല എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. ഇംഗ്ലണ്ടിലെ സ്കൂളുകൾ കഴിഞ്ഞ നാലാഴ്ച ആയി അടഞ്ഞുകിടക്കുകയാണ്. സ്കൂളുകൾ എപ്പോൾ തുറക്കുമെന്ന തീയതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സ്കൂളുകൾ മെയ് 11 വരെ തുറക്കാൻ കഴിയില്ലെന്ന് സൺ‌ഡേ ടൈംസ് റിപ്പോർട്ട്‌ ചെയ്തു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് വീണ്ടും സാഹചര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. “തീർച്ചയായും, സ്കൂളുകൾ തുറക്കുക, അവയെ സാധാരണ നിലയിലേക്ക് കൊണ്ടുവരിക , കുട്ടികൾ ചുറ്റും ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പഠിക്കുക, സ്കൂളിൽ പഠിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുക എന്നിവയല്ലാതെ മറ്റൊന്നും എനിക്കും ആവശ്യമില്ല. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഒരു തീയതി നൽകാൻ കഴിയില്ല. നിങ്ങളുടെ വിദ്യാഭ്യാസം ഈ രീതിയിൽ തടസ്സപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു. പോരാട്ടത്തിൽ ഒത്തുചേരുന്ന എല്ലാവർക്കും നന്ദി.” കുട്ടികളെ നേരിട്ട് അഭിസംബോധന ചെയ്ത വില്യംസൺ പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ സഹായം നൽകുന്നതിനായി എൻ‌എസ്‌പി‌സി ചാരിറ്റിക്ക് 1.6 മില്യൺ ഡോളർ കൂടി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. റിസപ്ഷൻ മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 180 ഓൺലൈൻ പാഠങ്ങളുടെ ഒരു പരമ്പര തന്നെ ഇന്ന് മുതൽ ലഭ്യമാകും. അധ്യാപകരും വിദ്യാഭ്യാസ സംഘടനകളും തയ്യാറാക്കിയ ഓൺലൈൻ പാഠങ്ങൾ ഓക്ക് നാഷണൽ അക്കാദമിയുടെ ലേബലിൽ ലഭ്യമാണ്. ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില കുട്ടികൾക്കായി ലാപ്ടോപ്പുകളും വിതരണം ചെയ്യും.

രാജ്യത്ത് ഇന്നലെ 596 കോവിഡ് രോഗികൾ കൂടി മരണപ്പെട്ടു. ഏപ്രിൽ 7ന് ശേഷം കാണപ്പെടുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 16,060 ആയി ഉയർന്നു. 5850 പേർക്കുകൂടി ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 120,067 ആയി മാറി. 60 വയസ്സിനു മുകളിൽ പ്രായമായവരാണ് മരണപ്പെടുന്നവരിൽ 90% വ്യക്തികളും. അതേസമയം ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ആകെ മരണസംഖ്യ 165,000 പിന്നിട്ടു.

കൊറോണ വൈറസ് ആന്റിബോഡി പരിശോധനയ്ക്കായി രണ്ട് ചൈനീസ് കമ്പനികള്‍ക്ക് ബ്രിട്ടിഷ് അധികൃതര്‍ 20 ദശലക്ഷം പൗണ്ട് നല്‍കിയെന്നു വെളിപ്പെടുത്തല്‍. 20 ലക്ഷം ഹോം ടെസ്റ്റ് കിറ്റുകളാണ് ചൈനീസ് കമ്പനിയില്‍നിന്നു വാങ്ങിയത്. സാങ്കേതികവിദ്യ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മുന്‍കൂര്‍ പണം നല്‍കി ചൈനയില്‍ വന്നു കിറ്റുകള്‍ വാങ്ങണമെന്നും കമ്പനികള്‍ അറിയിച്ചെങ്കിലും മറ്റു വഴികളില്ലാതെ ബ്രിട്ടന്‍ അത് അംഗീകരിക്കുകയായിരുന്നു.

ഒരു ഗര്‍ഭപരിശോധന നടത്തുന്നത്ര എളുപ്പമാണെന്നും കോവിഡ് പ്രതിരോധത്തിൽ നിര്‍ണായകമാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കിറ്റുകള്‍ ഫാര്‍മസികളില്‍ ലഭ്യമാക്കുമെന്ന് അധികൃതരും വാഗ്ദാനം ചെയ്തു. എന്നാല്‍ കിറ്റുകള്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.കൃത്യമായി ഫലം നല്‍കാത്ത കിറ്റുകളുടെ പരിശോധനാഫലം തെറ്റാണെന്ന് ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ലബോറട്ടറി കണ്ടെത്തി. ഇതോടെ ഈ കിറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അധികൃതര്‍.

ചൈനീസ് കമ്പനികളില്‍നിന്നു കുറച്ചു പണമെങ്കിലും മടക്കി വാങ്ങാനുള്ള ശ്രമത്തിലാണവര്‍. ആന്റിബോഡി പരിശോധന വ്യാപകമായി നടപ്പാക്കി കോവിഡ് വ്യാപനം തടയാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്കും നടപടി തിരിച്ചടിയായി. ഇത്തരം പരിശോധനകള്‍ നടത്താത്തിടത്തോളം കാലം ലോക്ഡൗണ്‍ തുടരേണ്ടിവരുമെന്നാണ് അധികൃതരുടെ ആശങ്ക. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന വ്യാപകമായ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദത്തിലാണ് അധികൃതര്‍.

ഈ സാഹചര്യത്തിലാണ് മുന്‍പിന്‍ നോക്കാതെ ചൈനീസ് കമ്പനിയില്‍നിന്നു ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഓള്‍ബെസ്റ്റ് ബയോടെക്, വോണ്ട്‌ഫോ ബയോടെക് എന്നീ കമ്പനികളാണ് ടെസ്റ്റ് കിറ്റുകളുമായി രംഗത്തെത്തിയത്. യൂറോപ്യന്‍ യൂണിയന്റെ എല്ലാവിധ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും കമ്പനികള്‍ അവകാശപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളും കിറ്റുകള്‍ക്കായി രംഗത്തുണ്ടെന്ന് അറിഞ്ഞതോടെ ബ്രിട്ടന്‍ നടപടികള്‍ ത്വരിതഗതിയിലാക്കി.

ചൈനയിലുള്ള നയതന്ത്ര പ്രതിനിധികളോട് കിറ്റുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പണം മുന്‍കൂര്‍ നല്‍കണമെന്ന കമ്പനികളുടെ ആവശ്യവും അംഗീകരിച്ചു.

എന്നാല്‍ കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന വിജയകരമല്ലെന്ന് ആഴ്ചകള്‍ക്കുള്ളില്‍ അധികൃതര്‍ക്ക് സമ്മതിക്കേണ്ടിവന്നു. വിവരം പുറത്തുവന്നതോടെ ചൈനീസ് കമ്പനികള്‍ മലക്കംമറിഞ്ഞു. കിറ്റുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച കാര്യങ്ങള്‍ പറഞ്ഞത് ബ്രിട്ടിഷ് അധികൃതരാണെന്നും നിലവില്‍ കോവിഡ് പോസിറ്റീവ് ആയവരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് ഈ കിറ്റുകളെന്നും വോണ്ട്‌ഫോ ബയോടെക് പറഞ്ഞു.

യുകെയിൽ (യുണൈറ്റഡ് കിംഗ്ഡം) 24 മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത് 888 പേര്‍. ഇതോടെ ആകെ മരണം 15464 ആയതായി ആരോഗ്യവകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍) അറിയിച്ചു. 3,57,023 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 1,14,217 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. യുകെ ഗവണ്‍മെന്റിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റേതാണ് കണക്കുകള്‍.

5525 കേസുകളാണ് ഒരു ദിവസത്തിനിടെ പുതുതായി വന്നത്. 98409 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1559 പേരുടെ നില ഗുരുതരമാണ്. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പിപിഇ (പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെൻ്റ്) കിറ്റുകൾ ലഭ്യമല്ലെന്ന പരാതിയുള്ളതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

 

യുകെയിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് രാജകുമാരി ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചു. അടുത്ത മാസം നടത്തേണ്ടിയിരുന്ന വിവാഹം ഇനി എന്നു നടത്തും എന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

സർക്കാർ ലോക് ഡൗൺ നീട്ടിയതോടെയാണ് എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചത്. മെയ് 29ന് ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നടക്കുന്ന വിരുന്നു സൽക്കാരത്തോടെ ആയിരുന്നു ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. രാജ്യം മുഴുവൻ കോവിസ് 19 പടരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവയ്ക്കുകയാണെന്ന് കൊട്ടാരത്തോട്ട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. വിവാഹം ഇനി എന്നാണ് നടത്തുക എന്നത് സംബന്ധിച്ച് ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നിന്ന് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകൻ ആൻഡ്രു രാജകുമാരന്റെ മൂത്ത മകളാണ് ബിയാട്രീസ്, കഴിഞ്ഞ സെപ്തംബറിലാണ് ഇറ്റലിക്കാരനായ എഡ്വേർഡ് മാപ്പെല്ലി മോസിയുമായി ബിയാട്രീസിന്റെ വിവാഹം നിശ്ചയിച്ചത്. സർക്കാർ നിർദേശം പാലിച്ചു കൊണ്ട് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായി വിവാഹം നടത്തുമെന്ന റിപ്പോർട്ടുകളും അതിനിടയിൽ പുറത്ത് വരുന്നുണ്ട്.

ഡബ്ലിൻ/അയർലൻഡ് : ഡബ്ലിനില്‍ താമസിക്കുന്ന മാംഗ്ലൂര്‍ സ്വദേശികളായിരുന്ന ദമ്പതികളാണ് ഒരു ദിവസത്തെ ഇടവേളയില്‍ മരിച്ചത് . ഈ കഴിഞ്ഞ ബുധനാഴ്ച ( 15 ഏപ്രില്‍ ) വെളുപ്പിനെ ( 12.15 am ) ആണ് 34 – കാരന്‍ ലോയല്‍ സെക്ക്വേറ ( Loyal Sequeira) ഡ്രോഹഡയില്‍ M1 ല്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചത്. ലോയല്‍ ആ സമയം നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗരുഡയെ (അയർലൻഡ്) അറിയിക്കണമെന്ന് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പൊതുജനത്തോടായി അഭ്യർത്ഥിച്ചിട്ടുണ്ട്.

തുടര്‍ന്ന് വ്യാഴാഴ്ചയാണ് ലോയലിന്റെ ഭാര്യ 36 – കാരിയായ ഷാരോണ്‍ സെക്ക്വേറ  ഫെർണാഡെസ് ( Sharon Sequeira) മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക ആഘാതത്തെ തുടര്‍ന്നാണ് ഷാരോണ്‍ മരിക്കാൻ ഇടയായത് എന്നാണ് അറിയുന്നത്.

മരിച്ച ഷാരോൺ, ആലീസ് ഫെർണാഡെസ് & ഫ്രാങ്ക് ഫെർണാഡെസ് ദമ്പതികളുടെ മകളാണ്. ഫ്രാങ്ക് വളരെ പ്രസിദ്ധനായ നിനിമാ നിർമ്മാതാവും മൊസാക്കോ ഷിപ്പിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൂടിയാണ്. ഉഡുപ്പിയിലുള്ള തോട്ടം ആണ് സ്വദേശം.

2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2 കുട്ടികള്‍ ആണ് ഉള്ളത്. ലോയലിന്റെ മാതാപിതാക്കളും ഡബ്ലിനില്‍ ആണ് താമസം. ശവസംസ്ക്കാരം അടുത്ത ചൊവ്വാഴ്ച്ച ലിറ്റൽ ബ്രയിലുള്ള (Little Bray, dublin, Ireland) സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ചടങ്ങുകൾ 10.45 ന് തുടങ്ങുകയും സംസ്കാരം പന്ത്രണ്ട് മണിക്കുമാണ് നടക്കുക.

സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും അഭാവത്തില്‍ യുകെയില്‍ ഡോക്ടര്‍മാരോട് ഏപ്രണുകള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുഴുവന്‍ സുരക്ഷ നല്‍കുന്ന കവചങ്ങളില്ലാതെ തന്നെ രോഗികളെ പരിചരിക്കാനാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഇംഗ്ലണ്ടിലാകമാനമുള്ള ആശുപത്രികള്‍ അവശ്യ മെഡിക്കല്‍ വസ്തുക്കളുടെ ലഭ്യതയില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ നീളത്തിലുള്ള സര്‍ജിക്കല്‍ ഗൗണുകള്‍ ധരിക്കാമെന്നുമുള്ള നിര്‍ദേശമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഗൗണുകള്‍ ലഭിക്കാതെ വരുമ്പോള്‍ പ്ലാസ്റ്റിക് ഏപ്രണുകളും ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.

ലഭ്യതക്കുറവുള്ളതിനാല്‍ ഒറ്റ തവണ ഉപയോഗിക്കേണ്ട ഗൗണുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൗണുകള്‍ ബ്രിട്ടനില്‍ കുറവാണെന്നും 55000 എണ്ണം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈ ആഴ്ച അവസാനത്തോടെ ബാക്കിയുള്ളവ കൂടി വരുമെന്നും ബ്രിട്ടന്‍ ആരോഗ്യ മന്ത്രി മാട്ട് ഹാന്‍കോക്ക് പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved