UK

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനെ ഭീതിയിലാഴ്ത്തികൊണ്ട് മരണനിരക്ക് ഉയരുന്നു. ഇന്നലെ മാത്രം 381 പേർക്കാണ് ജീവൻ നഷ്ടപെട്ടത്. തിങ്കളാഴ്ച 180 പേർ മരിച്ചിടത്താണ് ഒരു ദിനം കൊണ്ട് അതിന്റെ ഇരട്ടിയിലധികം പേർ വൈറസ് ബാധയ്ക്ക് ഇരകളായി ജീവൻ വെടിയുന്നത്. ഇതോടെ ബ്രിട്ടനിലെ മരണസംഖ്യ 1,789 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,009 പേർക്കാണ്. ആകെ 25, 150 ആളുകൾ രോഗബാധിതരായി കഴിഞ്ഞു. ഒരു ദിവസത്തെ ഈ കണക്കുകൾ ബ്രിട്ടനെ വലിയ ദുരന്തത്തിലേയ്ക്കാണ് തള്ളിവിടുന്നത്. ഇന്നലെ മരിച്ചവരിൽ 13ഉം 19ഉം വയസ്സുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. ബ്രിക്സ്റ്റൺ സ്വദേശി ഇസ്മായിൽ മുഹമ്മദ് അബ്ദുൽ വഹാബ് (13), ഇറ്റലിയിലെ നെറെറ്റോയിൽ നിന്നുള്ള അസിസ്റ്റന്റ് ഷെഫ് ലൂക്കാ ഡി നിക്കോള (19) എന്നിവരാണ് രോഗം ബാധിച്ച് മരിച്ചത്. പ്രായമായവർക്കാണ് കൂടുതൽ രോഗ ഭീഷണി എന്ന് പറയുമ്പോഴും ഈ കുട്ടികളുടെ മരണം യുകെയെ കനത്ത ദുഖത്തിലേയ്ക്കാണ് തള്ളിവിട്ടിരിക്കുന്നത്.

അതേസമയം പല രാജ്യങ്ങളിൽ നിന്നെത്തുന്ന ബ്രിട്ടീഷുകാരെ വിമാനത്താവളത്തിൽ ഒരു പരിശോധയ്ക്ക് പോലും വിധേയരാക്കാതെ കടത്തിവിടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇറ്റലി, അമേരിക്ക, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്നലെ രാവിലെ ഹീത്രോയിൽ എത്തി. ഇവിടുന്ന് യാത്രക്കാർ സമൂഹത്തിലേക്ക് എത്തുകയും ചെയ്തു. രോഗം ഏറ്റവും തീവ്രമായിരിക്കുന്ന സ്ഥലങ്ങളാണ് ഇവ. അവിടെനിന്ന് എത്തിയവരുടെ താപനില പോലും പരിശോധിക്കാതെയാണ് കടത്തിവിട്ടത്. മാസ്കുകൾ ധരിച്ചിരുന്നെങ്കിലും സർക്കാർ നിർദേശിച്ച സാമൂഹിക അകലം പാലിക്കാൻ യാത്രക്കാർ തയ്യാറായില്ല. എൻ‌എച്ച്‌എസിനെ സഹായിക്കാൻ ദശലക്ഷക്കണക്കിന് ആളുകൾ ലോക്ക്ഡൗണിലായിരിക്കുമ്പോൾ ലണ്ടൻ ഹീത്രോയിൽ നടന്ന ഈ സംഭവം ഇന്നലത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായി മാറി. അതേസമയം യുകെയിലെ റോഡുകളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. യാത്രകൾ അത്യാവശ്യമാണോയെന്ന് പോലീസ് പരിശോധിക്കുന്നു. ഈ കാലത്ത് വീട്ടിൽ തന്നെ കഴിയുന്നതാണ് ഉത്തമം എന്ന് അധികൃതർ പറയുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ നിർമിക്കുന്ന പുതിയ നൈറ്റിംഗേൽ ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒപ്പം ക്യാബിൻ ക്രൂവും ചേരും. കിഴക്കൻ ലണ്ടനിലെ എക്സൽ സെന്ററിൽ നിർമ്മിക്കുന്ന 4,000 കിടക്കകളുള്ള പുതിയ ക്ലിനിക്കിലും ബർമിംഗ്ഹാമിലും മാഞ്ചസ്റ്ററിലും നിർമിക്കുന്നവയിലും സന്നദ്ധസേവനം ചെയ്യാൻ വിർജിൻ അറ്റ്ലാന്റിക്, ഈസി ജെറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരെ ക്ഷണിച്ചു. കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതിനാൽ നിരവധി പ്രഥമശുശ്രൂഷ പരിശീലനം ലഭിച്ച ക്യാബിൻ ക്രൂ പ്രതിസന്ധിയിലായിരുന്നു. സി‌പി‌ആറിൽ പരിശീലനം നേടിയ 4,000 ക്യാബിൻ ക്രൂ ഉൾപ്പെടെ യുകെ ആസ്ഥാനമായുള്ള 9,000 സ്റ്റാഫുകൾക്ക് ഈസി ജെറ്റ് ഇതിനകം കത്തെഴുതിയിട്ടുണ്ട്.

യുകെയിൽ മരണനിരക്ക് ഇന്നലെ ഉയർന്ന സാഹചര്യത്തിൽ ആഗോളതലത്തിലും മരണസംഖ്യ ഉയർന്നു. 42,140 പേർ ഇതിനകം മരണപെട്ടു. എട്ടരലക്ഷം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ ഒറ്റദിവസം 4000ത്തിൽ അധികം പേരാണ് ലോകത്തിൽ മരണമടഞ്ഞത്. അമേരിക്കയിൽ മരണസംഖ്യ നാലായിരത്തോടടുക്കുന്നു. ഇറ്റലിയിൽ 12,500 ആളുകളും സ്പെയിനിൽ 8500 ആളുകളും മരിച്ചുകഴിഞ്ഞു. ജർമ്മനി, ഫ്രാൻസ്, ഇറാൻ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഇന്ത്യയിൽ 35 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1400ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുകയാണ് ഈ കൊലയാളി വൈറസ്. അതിനുമുമ്പിൽ ലോകരാജ്യങ്ങൾ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ഏവരും സാക്ഷികളാവുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ കാരണം രാജ്യത്തെ പല മേഖലകളും പ്രതിസന്ധിയിലായിരിക്കുകയാണ്. അവശ്യവസ്തുക്കൾ ആയ പഴം, പച്ചക്കറി എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നു. ഫാമുകളിൽ ജോലിചെയ്യുവാൻ ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്തത് മൂലമാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്. കടുത്ത യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്ന് ജോലിക്കാർക്ക് ഫാമുകളിലേക്ക് എത്തിപ്പെടാനും സാധിക്കുന്നില്ല. അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ വിളവെടുപ്പ് നടത്തിയില്ലെങ്കിൽ ഹെക്ടർ കണക്കിന് കൃഷി നശിച്ചു പോകുമെന്ന് ഫാമിംഗ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഭക്ഷ്യ ക്ഷാമത്തിലേക്ക് വഴിതെളിക്കുമെന്നും അവർ പറയുന്നു.

വേനൽക്കാല ഫലങ്ങളുടെ വിളവെടുപ്പിനും സമയം ആയിരിക്കുകയാണ്. ഇത്തരം ഫാമുകളുടെ ലൊക്കേഷനുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള ജോലി സാധ്യതകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ട് ആവശ്യമായ ജീവനക്കാർ അവിടേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാമിംഗ് സംഘടനകൾ പറഞ്ഞു. സാധാരണയായി കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള ജോലിക്കാരാണ് ഈ ജോലികൾ എല്ലാം ചെയ്തിരുന്നത്. ഇപ്പോൾ യാത്ര നിയന്ത്രണങ്ങൾ കാരണം അവർക്ക് ഫാമിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുമാത്രം ഈ ജോലികൾ എല്ലാം തന്നെ പൂർത്തിയാക്കേണ്ടതാണ്.

യൂറോപ്പിൽ നിന്നുമുള്ള ജോലിക്കാരെ ഫാമുകളിലേക്ക് എത്തിക്കുന്നതിനായി, ചില വൻകിട ഫാമുകൾ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ സാഹചര്യങ്ങൾക്കും മുൻപ് റഷ്യ, മാൾഡോവ, ജോർജിയ, ഉക്രൈൻ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നെല്ലാം ജോലിക്കാർ ബ്രിട്ടനിൽ എത്തിയിരുന്നു. നാഷണൽ ഫാർമേഴ്സ് യൂണിയൻ, അസോസിയേഷൻ ഓഫ് ലേബർ പ്രൊവൈഡേഴ്സ് തുടങ്ങിയ സംഘടനകൾ എല്ലാം തന്നെ, ചാർട്ടേർഡ് ഫ്ളൈറ്റുകളിൽ ജോലിക്കാരെ എത്തിക്കുന്നതിന് ഗവൺമെന്റിനു മേൽ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യം മുന്നോട്ട് പോവുകയാണെങ്കിൽ ബ്രിട്ടണിൽ കടുത്ത ക്ഷാമം അനുഭവപ്പെടും. അടുത്ത ആഴ്ചയിൽ തന്നെ അസ്പരാഗസ്, ബീൻസ് എന്നിവയ്ക്ക് ക്ഷാമം ഉണ്ടാകും. ഏപ്രിൽ ആദ്യത്തെ ആഴ്ചയോടെ തക്കാളിക്കും ക്ഷാമം ഉണ്ടാകും. ഈ സാഹചര്യം നേരിടുവാൻ ഗവൺമെന്റിൻെറ നടപടികൾക്കായി കാത്തിരിക്കുകയാണ് ഫാമിംഗ് സംഘടനകൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണാ വൈറസ് ബാധയെത്തുടന്ന് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സഹായിക്കാനായി ഗവൺമെന്റ് അയച്ച ഭക്ഷ്യ കിറ്റുകൾ കണ്ട് ജനങ്ങൾ ഞെട്ടി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് വേണ്ടി ആയിരുന്നു കിറ്റ് വിതരണം ചെയ്തത്. സിസ്റ്റിക് ഫൈബ്രോസിസ്, ആസ്മ, രക്താർബുദം എന്നീ രോഗങ്ങൾ ഉള്ളവരും വൈറസ് ബാധിച്ച് വീടുകളിൽ നിന്ന് പുറത്തുപോകാൻ കഴിയാത്തവരും ഇതിൽ ഉൾപ്പെട്ടിരുന്നു.

ഇതേസമയം റോച്ച്‌ഡേലിൽ നിന്ന് വന്ന പാസ്താ, പഴം, റെഡി മീൽ ബോക്സുകളിൽ കാണാനായത് ആപ്പിളും ചോക്ലേറ്റ് ബാറുകളും ഡ്രൈ നൂഡിൽസും. ഇതിനു പുറമേ അടിയന്തരമായി കിറ്റുകൾ ആവശ്യപ്പെട്ട 129 പേരിൽ 44 പേർക്ക് മാത്രമുള്ള കിറ്റുകളേ വിതരണത്തിനായി ലഭിച്ചുള്ളൂ.

റോച്ച്‌ഡേലിൽ ലഭിച്ച കിറ്റുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്കാൾ ഗുണനിലവാരം കുറവാണെന്നു മനസിലാക്കിയ കൗൺസിൽ ഇത് മെച്ചപ്പെടുത്തുന്നതിനായി റൊട്ടി, പാൽ, മാംസം, പഴം എന്നീ വസ്തുക്കളും അവയോടൊപ്പം നൽകാൻ തുടങ്ങി. അയക്കുന്ന ഭക്ഷ്യ പാക്കേജുകളുടെ നിലവാരം മെച്ചപ്പെടുത്താൻ കൗൺസിൽ നേതാവായ അലൻ ബ്രെറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കുറച്ച് മോശമാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും, പക്ഷേ പാഴ്സലുകളുടെ നിലവാരം ജനങ്ങൾ പ്രതീക്ഷിക്കുന്നവയല്ല എന്നും അദ്ദേഹം പറഞ്ഞു.

റോച്ഡെയ്ൽ, മിഡിൽടൺ, ഹെയ്‌വുഡ്, പെന്നൈൻസ് എന്നീ സ്ഥലങ്ങളിലായി അടിയന്തര ഭക്ഷണ പാഴ്സലുകളുടെയും അവശ്യവസ്തുക്കളുടെയും വിതരണം സംഘടിപ്പിക്കുന്നതിനായി നാല് ഹബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട് ഈ സംവിധാനം വഴി സമൂഹത്തിലെ ദുർബലരായവരെ ഒരുപരിധിവരെ സർക്കാരിന് സഹായിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പിന്തുണ വേണ്ടവർ 01706 923685. എന്ന നമ്പറിൽ ബന്ധപ്പെടുക.

ലണ്ടൻ: വിദേശ നഴ്‌സുമാരെയും ഡോക്ടർമാരെയും വാനോളം പുകഴ്ത്തി ഹോം സെക്രട്ടറി പ്രീതി പട്ടേൽ. കൊറോണ വൈറസിനെ തുരത്തുന്നതിനും യുകെയിലുള്ള മനുഷ്യ ജീവനുകളെ രക്ഷിക്കുന്നതിന് അക്ഷീണം പണിയെടുക്കുന്ന പ്രവാസി നേഴ്‌സുമാർക്കു ആശ്വാസകരമായ സാമ്പത്തിക സഹായം നൽകി നേഴ്‌സുമാരെ ആദരിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. പ്രവാസികളായ നൂറ് കണക്കിന് മലയാളി നേഴ്‌സുമാർക്കും ഡോക്ടർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് മലയാളം യുകെ മനസിലാക്കുന്നത്.

യുകെയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സസ്, പാരാമെഡിക്‌സ് വിഭാഗത്തിൽ പെടുന്ന എല്ലാവർക്കും ഒരു വർഷത്തെ ഫ്രീ വിസ ആണ് നീട്ടി നൽകുന്നത്. അതായത് ഈ ഒക്ടോബർ ഒന്നിന് (Before October 1) മുൻപായി വിസ പുതുക്കേണ്ടവർക്ക് ഒരു വർഷത്തെ വിസ ഒരു പൗണ്ട് പോലും നൽകാതെ പുതുക്കിനൽകുമെന്നാണ് പ്രീതി പട്ടേൽ ഇന്ന് പറഞ്ഞത്. ഇത് മൂലം കൊറോണ വൈറസിനെ പ്രതിരോധിക്കാനും മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്താനും അവർക്ക് സാധിക്കുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു. വിസയെക്കുറിച്ചോ അതിനു വേണ്ട പണത്തെക്കുറിച്ചോ വിഷമിക്കാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ അവർക്കു സാധിക്കുമെന്നും ഹോം സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു.

ഇത് ഏതാണ്ട് 2800 അധികം നാഷണൽ ഹെൽത്ത് സെർവീസിലെ ജോലിക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ ആനുകൂല്യം ജോലി ചെയ്യുന്നവർക്ക്‌ മാത്രമല്ല മറിച്ചു കുടുംബത്തിലെ എല്ലാവര്ക്കും ആണ് ഫ്രീ ആയി വിസ പുതുക്കി നൽകുന്നത്. ഇത്തരുണത്തിൽ നോക്കിയാൽ നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് ഹെൽത്ത് സർചാർജ് ആയി ഒരു വർഷത്തേക്ക് നൽകേണ്ടത് 2500 റോളം പൗണ്ടാണ്. ഇത് കൂടാതെ വിസ പുതുക്കലിനായി നൽകേണ്ടത് ആളൊന്നിന് നൽകേണ്ടത് 500 പൗണ്ട് വീതമാണ്. ഇത് മൂന്ന് വർഷത്തേക്ക് ആണ് എന്ന് മാത്രം.

ഇതിനെല്ലാം ഉപരിയായി വിസയിലുള്ളവർക്ക് ഓവർടൈം ജോലിചെയ്യുന്നതിൽ വിലക്കുണ്ടായിരുന്നു. പുതിയ അറിയിപ്പ് അനുസരിച്ചു വിസയിലുള്ളവർക്ക് ആവശ്യാനുസൃതം ജോലി ചെയ്യാനുള്ള അനുവാദവും നൽകിയിരിക്കയാണ്.

വിദേശിയരായ ഡോക്ടർമാരും നേഴ്‌സുമാരും യുകെയിൽ ചെയ്യുന്ന ജോലിക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു എന്നും ഇത് അവർക്കുള്ള ഞങ്ങളുടെ നന്ദി സൂചകമായ സമ്മാനം ആണ് എന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.

എന്നാൽ രണ്ട് ദിവസത്തെ മരണ സംഖ്യയിലെ കുറവ് കണ്ട് ആശ്വസിച്ച അധികാരികളെ ആശങ്കയിലാക്കി വീണ്ടും മരണനിരക്ക് ഇന്ന് വർദ്ധിച്ചു. 381 പേരുടെ മരണ  വിവരമാണ് ഇന്ന് പുറത്തു വന്നത് .

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കൂടി സഹായത്തിൽ അനുരാജു൦ കുടുംബവും പുതിയ വീട്ടിലേക്കു ഇന്നു രാവിലെ ഗ്രഹ പ്രവേശനം നടത്തി. കൊറോണ കാരണം ആരെയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് 717 പൗണ്ട് ആണ് അനുരാജിന് നൽകിയത്, വീടുപണിയാൻ ബാക്കിവരുന്ന പണം നലകിയതു അദ്ദേഹത്തിന്റെ കൂടെ പഠിച്ച സുഹൃത്തുതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കൂടി സഹായത്തിൽ പൂർത്തീകരിക്കുന്ന നാലാമത്തെ വീടാണിത്. .. അനുരാജിന്റെ വേദന നിറിഞ്ഞ ദുരന്തജീവിതം ആരെയും വേദനിപ്പിക്കും ..
ഇടുക്കി , നെടുംങ്കണ്ടത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തേയ്ക്കു നടത്തിയ ട്രെയിന്‍ യാത്ര അനുരാജ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതംതന്നെ തകര്‍ത്തെറിഞ്ഞു ആ യാത്രയിൽ ഉണ്ടായ അപകടത്തില്‍ നിന്നും ആശുപത്രില്‍ എത്തിയ അനുരാജിനു നഷ്ട്ടമായത് ഒരുകൈയും ഒരു കാലുമായിരുന്നു മറ്റൊരു കൈ പകുതി ചലനമറ്റും പോയി .

എല്ലാം നഷ്ട്ടപെട്ടു പോയ അവസ്ഥയില്‍ എല്ലാ പ്രതിസന്ധികളെയും നേരിട്ട് പഠനം തുടര്‍ന്നു B A പാസ്സായി ,പിന്നിട് കോട്ടയം മംഗളം കോളേജില്‍ നിന്നു ബി എഡും കരസ്ഥമാക്കി അതിനു ശേഷം കേരളത്തില്‍ ജോലി അന്വോഷിച്ചു മടുത്തു അവസാനം മദ്ധ്യപ്രദേശില്‍ ഒരു ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു ,ഇതിനിടയില്‍ വിവാഹം കഴിച്ചു രണ്ടു കുട്ടികളും ജനിച്ചു .
മദ്ധ്യപ്രദേശിലെ ചൂട് കുട്ടികളെയും ഭാര്യയെയും രോഗികളാക്കി അങ്ങനെ അവിടെ തുടരാന്‍ കഴിയാത്ത സാഹചരൃത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചുപോന്നു ,അങ്ങനെ ഇടുക്കിയിലെ കൂട്ടാറില്‍ എത്തി ഒരു വാടകവീട്ടില്‍ താമസമാക്കി, ഉപജീവനത്തിന് ഭാര്യ അടുത്ത വീട്ടില്‍ കൂലിവേലയ്ക്ക് പോകും, എന്നാല്‍ പിന്നീട് ഭാര്യ രോഗിയായിമാറി .ഈ സാഹചരൃത്തില്‍ കുട്ടികളെ സംരക്ഷിക്കാനും വാടക കൊടുക്കുന്നതിനും വേണ്ടി കട്ടപ്പന ബസ്‌ സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍ക്കുകയാണ് അനുരാജ് എന്ന ഈ വിദൃാസമ്പന്നനായ ഈ അധ്യാപകന്‍ ..

പകുതി പട്ടിണിയില്‍ ജീവിക്കുമ്പോഴും ഇദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം കയറി കിടക്കാന്‍ ഒരു കൂര എന്നതാണ് . അതാണ് ഇന്നു പൂർത്തീകരിച്ചത്. ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളെ സഹായിക്കുന്ന നല്ലവരായ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കഷ്ട്ടപാടും ബുദ്ധിമുട്ടും ജീവിതത്തിൽ അനുഭവിച്ചവരുടെ കൂട്ടയ്മയാണ് ഞങ്ങൾ ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം നാട്ടിലെ ആളുകൾക്ക് ചെയ്തിട്ടുണ്ട് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വം കൊടുക്കുന്നത് ,സാബു ഫിലിപ്പ് ,,ടോം ജോസ് തടിയംപാട്, ,സജി തോമസ് എന്നിവരാണ് ,

ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”

ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടിക്കൊണ്ട് ‘ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന്’ യു.കെയോട് സെന്റർ-റൈറ്റ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇപിപി). ഏഞ്ചെല മെർക്കലും ലിയോ വരദ്കറും ഉൾപ്പെടെ 11 യൂറോപ്യൻ യൂണിയൻ നേതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണ് ഇപിപി. കൊറോണ യൂറോപ്പിനെ മുച്ചൂടും മൂടുന്ന സന്ദര്‍ഭത്തില്‍ ബ്രക്സിറ്റിന്‍റെ ബാക്കി നടപടികളുമായി മുന്നോട്ടു പോകാന്‍ പ്രയാസമുണ്ടെന്നും, വര്‍ഷാവസാനം വരെ താല്‍ക്കാലികമായി എല്ലാം നീട്ടിവയ്ക്കണം എന്നുമാണ് ഇപിപി ആവശ്യപ്പെടുന്നത്.

‘ഈ അസാധാരണമായ സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ ഇരട്ട പ്രഹരത്തെ യുകെ സർക്കാർ എങ്ങനെ നോക്കിക്കാനുമന്ന് എനിക്കറിയില്ല. എന്നാല്‍, യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ നിന്നുള്ള എക്സിറ്റ് അനിവാര്യവുമാണ്’- എന്ന് യൂറോപ്യൻ പാർലമെന്റിന്റെ അന്താരാഷ്ട്ര വ്യാപാര സമിതിയിൽ ഇരിക്കുന്ന ലക്സംബർഗിൽ നിന്നുള്ള എം‌ഇ‌പി ക്രിസ്റ്റോഫ് ഹാൻസെൻ പറഞ്ഞു. ‘പ്രത്യയശാസ്ത്രത്തെക്കാൾ സാമാന്യബുദ്ധിക്ക് പ്രാധാന്യം നല്‍കണം എന്നാണ് എനിക്ക് തോന്നുന്നത്. പരിവര്‍ത്തന കാലയളവ്‌ നീട്ടുകയല്ലാതെ ഇപ്പോള്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരി എല്ലാ ഷെഡ്യൂളുകളും സങ്കീർണ്ണമാക്കി. ഇപ്പോള്‍ പന്ത് ബ്രിട്ടന്‍റെ കോര്‍ട്ടിലാണ്. അവരാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് യുകെയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജർമ്മൻ എം‌ഇ‌പി ഡേവിഡ് മക്അലിസ്റ്റർ പറഞ്ഞത്.

പിൻവലിക്കൽ കരാർ പ്രകാരം, ബ്രെക്സിറ്റ് സംക്രമണ കാലയളവ് 2020 ഡിസംബർ 31 ന് അവസാനിക്കും. അതായത്, യൂറോപ്യൻ യൂണിയന്‍റെ സിംഗിൾ മാർക്കറ്റില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍നിന്നുമുള്ള ബ്രിട്ടന്‍റെ അംഗത്വം എടുത്തുകളയപ്പെടും എന്ന്. എന്നാല്‍, ജൂലൈ 1 നകം ഇരുപക്ഷവും സമ്മതിച്ചാൽ ഒന്നോ രണ്ടോ വർഷത്തേക്ക് ഇത് നീട്ടാം. അതേസമയം ഇപിപിയുടെ ആവശ്യം പൂര്‍ണ്ണമായും നിരാകരിക്കുന്ന തരത്തിലാണ് ബ്രിട്ടണ്‍ അതിനോട് പ്രതികരിച്ചത്. ‘2020 ഡിസംബർ 31 ന് പരിവർത്തന കാലയളവ് അവസാനിക്കും. യു,കെ-യുടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്പോലെ അതില്‍നിന്നും പിന്നോട്ടു പോകാന്‍ ഉദ്ദേശമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് ഇപിപി പ്രസ്താവനയോട് പ്രതികരിച്ച യുകെ സർക്കാർ വക്താവ് പറഞ്ഞു.

കൊറോണയുടെ വ്യാപനം മൂലം നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോക്ക് ഡൌണിന് സമാനമായ സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുന്ന യുകെയെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത. സസെക്സില്‍ നിന്നാണ് ഒരു കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്‌തതായ വിവരം പുറത്ത് വന്നിരിക്കുന്നത്. ഒരേ കുടുംബത്തിലെ രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയുമാണ് കൊല്ലപ്പെട്ട നിലയില്‍ ഇവരുടെ വസതിയില്‍ കണ്ടെത്തിയത്. ഇവരുടെ വളര്‍ത്ത് നായയും കൊല്ലപ്പെട്ടിട്ടുണ്ട്.

സസെക്സിലെ വുഡ്മാന്‍ കോട്ടിലെ ഒരു ഡിറ്റാച്ചഡ് ഹൗസിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളെയും വളര്‍ത്തു നായയെയും കൊലപ്പെടുത്തി കുടുംബം ആത്മഹത്യ ചെയ്തതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമെന്ന നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഘം കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

ലണ്ടൻ: പ്രവാസ ജീവിതത്തിൽ മരണങ്ങൾ എന്നും തീരാ വേദനകളാണ് ബന്ധുമിത്രാദികൾക്ക് സമ്മാനിക്കുന്നത്. കൊറോണ എന്ന മഹാമാരിക്ക് മുൻപ് ഒരു മരണം സംഭവിച്ചാൽ ഉറ്റവർക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ഒരു അവസരം ഉണ്ടായിരുന്നു. എന്നാൽ കൊറോണ എന്ന മഹാമാരി ആ അവസരവും ഇല്ലാതാക്കിയിരിക്കുകയാണ് എന്നത് വേദനയുടെ ആഴം കൂട്ടാൻ മാത്രമേ ഉപകരിച്ചിട്ടുള്ളു.

ലോകമെമ്പാടും ആയി പടർന്നുപന്തലിച്ച് പ്രവാസി മലയാളികൾ സ്വന്തം കുടുംബത്തെ കരകയറ്റാനായി അക്ഷീണം പണിയെടുക്കുന്ന സമയത്തുണ്ടാകുന്ന ഇത്തരം മരണങ്ങൾ ഉണ്ടാക്കുന്ന വേദന താങ്ങുക എന്നത് ഉറ്റവരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല.

ഈ മാസം ആദ്യം ഹാറോവില്‍ ആകസ്മികമായി മരിച്ച റിജോ അബ്രഹാമിന്റെ സംസ്‌കാരം നാളെ നടക്കും. കാര്യമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതിരുന്ന റിജോ രാവിലെ ഉറക്കമെഴുന്നേറ്റ ഉടന്‍ കുഴഞ്ഞു വീഴുകയും പാരാമെഡിക്സ് എത്തി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. ഇതോടെ കോവിഡ് രോഗ സംശയം മൂലം അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റ് അടക്കം സീല്‍ ചെയ്‌തിരുന്നു.

പോലീസ് കര്‍ശന പരിശോധനകള്‍ നടത്തിയതോടെ യുകെയിലെ മാധ്യമങ്ങള്‍ റിജോയുടെ മരണത്തിനു വലിയ പ്രാധാന്യമാണ് നല്‍കിയത്. തുടർന്ന് കൂടെ താമസിച്ചിരുന്നവരുടെ സ്രവം പരിശോധന നടത്തി ഫലം നെഗറ്റീവ് ആയിട്ടാണ് വന്നത്. തുടര്‍ന്ന് നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് 33 കാരനായിരുന്ന റിജോ ഹൃദയാഘാതം മൂലമാണ് മരണത്തിനു കീഴടങ്ങിയത് എന്നും കൊറോണ ബാധിച്ചിരുന്നില്ല എന്നും വ്യക്തമായത്. ഫെബ്രുവരി ഒടുവില്‍ നാട്ടില്‍ പോയി അമ്മയെയും ബന്ധുക്കളെയും കണ്ടു വന്ന ഉടനെയാണ് റിജോയെ തേടി മരണം എത്തുന്നത്.

മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശനം നടത്തിയത് മൂലമാണ് കൊറോണ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയിലേക്കു സംശയം ഉയര്‍ത്തിയത്.  റിജോയുടെ കൂടെ താമസിച്ചിരുന്നവര്‍ അറിയിച്ചത് അനുസരിച്ചാണ് സമീപവാസികളായ മലയാളികള്‍ മരണത്തെ കുറിച്ച് അറിയുന്നതു തന്നെ. എന്താണ് മരണകാരണമെന്ന് എന്നറിയാതെ തുടക്കത്തില്‍ കുടുംബം ഏറെ ആശങ്കപ്പെടുകയും ചെയ്തിരുന്നു.

പോലീസ് വിട്ടുനല്‍കിയ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും നിലത്തിറങ്ങിയത് റിജോവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ തടസമായി. കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും തടസമായി മാറി. മാത്രമല്ല ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷവും നാട്ടില്‍ എത്തിയാല്‍ സംസ്‌കാരത്തിന് നിയന്ത്രണം ഉണ്ടാകും എന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ ലണ്ടനില്‍ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത് എന്നാണ് അറിയുന്നത്. കൗണ്‍സില്‍ ക്രിമറ്റോറിയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കുന്നത്‌.

ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ തടസമില്ല എങ്കിലും ഒരുപാട് പേർ ഒരുമിച്ചു കൂടുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കണമെന്നാണ് അഭ്യർത്ഥന. മാര്‍ത്തോമ്മാ സഭ മുംബൈ ഡോംബിവിലി ഇടവകക്കാരന്‍ ആയിരുന്നു റിജോയും കുടുംബവും.  മൃതദേഹ സംസ്‌കാരത്തിനും മറ്റും ആവശ്യമായ ചിലവുകള്‍ റിജോ ജോലി ചെയ്തിരുന്ന ഹോട്ടല്‍ സ്ഥാപനവും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വരൂപിച്ചത്. ലണ്ടനിൽ മരിച്ച സിജി തോമസിന്റെ ബോഡിയും നാട്ടിൽ കൊണ്ടുപോകാൻ സാധിക്കാതെ വന്നിരുന്നു.

യുകെയിൽ പഠിക്കുന്ന പ്രിയപ്പെട്ട വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്.

അടിയന്തിരമായി വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,

നിങ്ങളിൽ പലരുടെയും സുഖവിവരങ്ങളിൽ ആശങ്കപ്പെട്ട് ഒട്ടനവധി പേരാണ് ഞങ്ങളെ ഓരോരുത്തരെയും ബന്ധപ്പെടുന്നത്. UKയിൽ നിന്നും ഇന്ത്യൻ ഹൈ കമ്മീഷൻ നിങ്ങളെ തിരിച്ചെത്തിക്കാൻ ഫ്ലൈറ്റ് അറേഞ്ച് ചെയ്യുന്നു എന്ന ഒരു വ്യാജ വാർത്തയും ഇന്നലെ പ്രചരിച്ചിട്ടുണ്ട്.

നിങ്ങളോട് കുറച്ചു നിർദ്ദേശങ്ങൾ ആണ് ഞങ്ങൾക്ക് മുന്നോട്ടുവയ്ക്കാൻ ഉള്ളത്.

• നിങ്ങളെ കുറിച്ച് ആശങ്ക പെട്ടിരിക്കുന്ന വീട്ടുകാരുമായി ദിവസം ഒരു പ്രാവശ്യമെങ്കിലും ബന്ധപ്പെടുക.

• നിങ്ങൾ സുരക്ഷിതരാണ് എന്ന് അറിയിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്.

• ഈ ലോക്ഡൗൺ കാലത്ത് ഒരു കാരണവശാലും നാട്ടിലേക്ക് പോകാൻ കഴിയില്ല. നമ്മൾ എവിടെയാണോ അവിടെത്തന്നെ തുടരുന്നതാണ് ഇപ്പോൾ അഭികാമ്യം.

• നിങ്ങൾ എവിടെ താമസിക്കുന്നുവോ അവിടെ നിന്നും നിങ്ങളെ ഒരു സാഹചര്യത്തിലും ഇറക്കിവിടരുതെന്ന് ‘ലാന്റ് ലോർഡുകൾക്ക്’ ഗവൺമെൻറ് സുവ്യക്തമായ നിർദ്ദേശം കൊടുത്തിട്ടുണ്ട്.

• അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ യുകെയിലെ ഏതെങ്കിലും മലയാളി സംഘടനകളുമായോ ലോക കേരള സഭ അംഗങ്ങളുമായോ ബന്ധപ്പെടുക. വേണ്ട നിയമ സഹായം ഉറപ്പാക്കും.

• സർക്കാർ പല വിധമായ സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് ഇനി വരാനുമുണ്ട്. അതല്ലാം കണ്ടെത്താനും അനുയോജ്യമായ നിർദ്ദേശങ്ങൾ തരാനും ഒരു ടീമിനെ സജ്ജമാക്കുന്നുണ്ട്.

• നിങ്ങളുടെ വിസ തീരുന്നത് ഈ കാലഘട്ടത്തിലാണെങ്കിൽ അത് പരിഹരിക്കാൻ വേണ്ട നിയമ സഹായത്തിന് ഏർപ്പാടുണ്ടാക്കാം.

• നിങ്ങൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെങ്കിൽ മലയാളി സംഘടനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ള ഏതെങ്കിലും ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. നമ്മുടെ കൂട്ടത്തിൽ ഉള്ള ഹെൽത്ത് കെയർ പ്രൊഫഷണൽ അടിയന്തരമായി തന്നെ വേണ്ട നിർദ്ദേശങ്ങളുമായി നിങ്ങളെ ബന്ധപ്പെടും.

• ഇനി നിങ്ങൾ ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടെങ്കിൽ കൗൺസിലിങ്ങിനും നിങ്ങളോട് സംസാരിക്കാനും നമ്മളുടെ ആളുകളുണ്ടാകും.

• ആവശ്യത്തിന് ഭക്ഷണപദാർത്ഥങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് അതാത് പ്രദേശത്തെ വാളന്റിയേഴ്സിനെ ബന്ധപ്പെടാം.

• നമ്മൾ എല്ലാവരും ഒരേ സ്ഥിതിവിശേഷത്തിൽ കൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ അത്യാവശ്യത്തിന് വേണ്ട സാധനങ്ങൾ മാത്രം ആവശ്യപ്പെടുക. അനാവശ്യമായി സാധനങ്ങൾ സംഭരിച്ചു വെക്കണ്ട എന്നർത്ഥം.

യുകെയിലെ സംഘടനകളായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍, യുക്മ, ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന MAUK, സമീക്ഷ, ചേതന, WMF UK, PMF UK, മലയാളം മിഷൻ യൂണിറ്റുകൾ. തുടങ്ങി എല്ലാ മലയാളി സംഘടകളും നിങ്ങളെ സഹായിക്കാൻ ഉണ്ടാവും. അതാത് പ്രദേശത്തെ മറ്റ് സംഘടനകളുടെ ലിസ്റ്റ് അടുത്തു തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

ലോക കേരള സഭ UK അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഒരു ഡേറ്റബേസ് കളക്ട് ചെയ്യുന്നുണ്ട്. ലോകത്തിന്റെ ഏതു കോണിലിരുന്നും ആർക്കും ഇത് ഫിൽ ചെയ്യാം. ഞങ്ങളുടെ വാളന്റിയർമാർ ക്രോസ് ചെക്ക് ചെയ്യുന്നതായിരിക്കും. കേരളത്തിലെ കോവിഡ് – ഐ ടി വോളന്റിയർമാരാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. റജിസ്റ്ററേഷന് ശേഷം ആളുകളുടെ ബന്ധപ്പെടേണ്ട വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ കേരളത്തിൽ നിന്ന് ടെലിമെഡിസിൻ കൗൺസിലിങ്ങ് സംവിധാനവും കേരള സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Name
Email id
Phone number
Address
University
Address in Kerala
Immediate contact in Kerala
എന്നിവയാണ് ശേഖരിക്കുന്നത്.

ഇതാണ് രജിസ്ററർ ചെയ്യേണ്ട ലിങ്ക് :
Short URL: shorturl.at/hmP05

നാട്ടിൽ മക്കളെയോർത്ത് തീ തിന്നു കഴിയുന്ന രക്ഷിതാക്കളോട് ഒരു വാക്ക്. നിങ്ങൾ സുഖമായുറങ്ങൂ. നിങ്ങൾ ചേർത്തു നിർത്തുന്നതു പോലെ തന്നെ അവരെ ചേർത്തു നിർത്താൻ UK മലയാളികളുണ്ട്…!

ഹൃദയപൂർവ്വം ലോക കേരള സഭാ UK ടീം.

Thekkummuri Haridas
Carmel Miranda
Ashik Mohammed Nazar
Swapna Praveen
Jayan Edappal Manchester
Shafi Rahman
Sadanandan Sreekumar 
Rajesh Krishna

ജോജി തോമസ്

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയാണ് മലയാളികൾ യുകെ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേയ്ക്ക് കുടിയേറിയത്. പക്ഷേ കുടിയേറ്റത്തിന്റെ സമയത്ത് നമ്മളാരും കൊറോണക്കാലം പോലെ ഒരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ കൊറോണാ പോലൊരു മഹാമാരി മനുഷ്യകുലത്തെ മുഴുവൻ പിടിച്ചുലുയ്ക്കുന്ന സാഹചര്യത്തിൽ ജോലിസ്ഥലത്തും കുടുംബങ്ങളിലും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ ആവാത്തതാണ്. മലയാളി കുടുംബങ്ങളിലെ ഭൂരിഭാഗത്തിന്റെയും കുട്ടികൾ ചെറിയ പ്രായത്തിലാണെന്നതും, കുട്ടികളുടെ സംരക്ഷണത്തിന് മറ്റു കുടുംബാംഗങ്ങളൊന്നും ഇല്ലെന്നതും നേരിടുന്ന പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. ഇതിനുപുറമേയാണ് ജോലിസ്ഥലത്ത് അന്യനാട്ടുകാരായതിനാൽ നേരിടുന്ന വംശീയമായ വെല്ലുവിളികൾ. കോവിഡ് -19 നെ നേരിടുന്നതിന്റെ ഭാഗമായി പലരുടെയും ജോലി സ്ഥലങ്ങളിൽ മാറ്റമുണ്ടായതിനാൽ തികച്ചും അപരിചിതരായ ആളുകൾക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നത് വംശീയമായ വെല്ലുവിളികൾക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പല മലയാളി സുഹൃത്തുക്കളും വളരെയേറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

കോവിഡ് – 19 നെ നേരിടുന്ന വാർഡുകളിൽ, രോഗികളെ അഡ്മിറ്റു ചെയ്തിരിയ്ക്കുന്ന വാർഡുകളിൽ തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ പല മലയാളി സുഹൃത്തുക്കളും ഈ അപകടകരമായ ജോലികൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നാണ് കിട്ടിയിരിയ്ക്കുന്ന വിവരം .

ഇതിനുപുറമേ കോവിഡ് – 19 നെ പ്രതിരോധിക്കുവാൻ ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസികപിരിമുറുക്കം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ചെകുത്താനും കടലിനും നടുവിലെന്നതാണ് പല മലയാളികളുടെയും അവസ്ഥ. ഈയൊരു സാഹചര്യത്തിൽ നമ്മൾ പരസ്പരം ആശ്വസിപ്പിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു സമൂഹമെന്ന നിലയിൽ ഒരുമയും കൂട്ടായ്മയും കാണിക്കേണ്ട സമയമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ മാനസികമായി അടുത്തിരിക്കാൻ നമുക്ക് ശ്രമിക്കാം.കോവിഡ് പ്രതിരോധത്തിന്റെ അറിവുകൾ പങ്കു വെച്ചും മാനസിക പിന്തുണ നൽകിയും ഈ വെല്ലുവിളി നമുക്ക് മറികടക്കാൻ സാധിക്കട്ടെ….

 

  ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി   വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

Copyright © . All rights reserved