UK

ലണ്ടൻ :  കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ഓരോ ദിവസവും പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഇന്നലെ ഫോറിൻ ആൻഡ് കോമൺ‌വെൽത്ത് ഓഫീസ് (എഫ്‌സി‌ഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സി‌ഒ ലോകത്തെവിടെയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോൾ തന്നെ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്. മരണം 104 എത്തുകയും രോഗബാധിതരുടെ എണ്ണം 2626 റിൽ ആകുകയും ചെയ്‌തതോടെ പുതിയ നിർദ്ദേശങ്ങളുമായി ബോറിസ് ജോൺസൻ… പ്രധാന തീരുമാനങ്ങൾ ഇവയാണ്.

വെള്ളിയാഴ്ചയോടു കൂടി എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുന്നു.

പ്രൈവറ്റ് സ്‌കൂളുകളും നേഴ്സറിയും ഇതിൽപ്പെടുന്നു.

മെയ് ജൂൺ മാസങ്ങളിൽ നടക്കാനിരുന്ന പരീക്ഷകൾ നടക്കാനുള്ള സാധ്യത ഇല്ലായതായി

കുട്ടികളുടെ ഭാവിയെ ബാധിക്കാതെ തന്നെ തീരുമാനങ്ങൾ ഉണ്ടാകും

സ്‌കൂൾ കീ വർക്കേഴ്‌സ് സ്‌കൂളിൽ റിപ്പോർട്ട് ചെയ്യണം…

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണം എത്തിച്ചു നൽകുകയോ വൗച്ചർ നൽകുകയോ ചെയ്യും

വാടക തരുന്നതിൽ വീഴ്ച വരുത്തുന്ന താമസക്കാരെ പുറത്താക്കാൻ പാടുള്ളതല്ല… ഇതിന് വേണ്ടി നിയമനിർമ്മാണം നടത്തും.

ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്‌തു രോഗനിർണ്ണയം നടത്തുന്നു.

ലോകത്താകമാനം ഇതുവരെ മരിച്ചത് 8000 പേർ .. രോഗബാധിതർ രണ്ട് ലക്ഷം കവിഞ്ഞു.

ഇന്നൊരുദിവസം ഇറ്റലിയിൽ മാത്രം മരിച്ചത് 475 പേർ ആണ് എന്നത് ആശങ്ക കൂട്ടുന്നു.

ലണ്ടൻ∙ യൂറോപ്പിലാകെ അനിയന്ത്രിതമായി കൊറോണ പടരുമ്പോഴും മറ്റു ലോകരാജ്യങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ പ്രതിരോധ ശൈലിയാണു ബ്രിട്ടൻ അവലംബിക്കുന്നത്. ഒട്ടും ഭയക്കാതെയും ഭയപ്പെടുത്താതെയും എന്നാൽ എല്ലാ മുൻകരുതലോടു കൂടെയുമുള്ള പ്രതിരോധം. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ബ്രിട്ടനിൽ 55 ആയി. ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചവർ 1543. 35,000 മുതൽ 50,000 പേർക്കെങ്കിലും രോഗബാധയുണ്ടായേക്കാമെന്നാണ് സർക്കാർ വൃത്തങ്ങളളുടെ തന്നെ അനൗദ്യോഗിക വിലയിരുത്തൽ. എങ്കിലും ഇവിടെ വിദ്യാലയങ്ങൾ അടച്ചിട്ടില്ല. പൊതു ഗതാഗതത്തിന് വിലക്കില്ല, യൂണിവേഴ്സിറ്റികളിൽ തുറന്നിരിക്കുന്നു. സൂപ്പർ മാർക്കറ്റുകൾ എല്ലാം പതിവുപോലെ. സർക്കാർ നിർദേശിക്കുന്ന മുൻകരുതൽ നടപടികൾ പാലിച്ചും അനുസരിച്ചും ജനജീവിതം മുന്നോട്ടു പോകുന്നു.

 ഓരോദിവസവും സ്ഥിതിഗതികൾ വിലയിരുത്തുന്ന സർക്കാർ അപ്പപ്പോൾ വേണ്ട കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഒറ്റയടിക്ക് എല്ലാം അടച്ചുപൂട്ടുന്ന സമീപനമില്ല.

ഇന്നലെ മുതൽ 70 വയസ് കഴിഞ്ഞവരെ കൂടുതൽ കരുതണമെന്നും അവർ സമൂഹത്തിൽ കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 12 ആഴ്ചയെങ്കിലും ഇവർ മറ്റുള്ളവരിൽനിന്നും അകലം പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചു. വൃദ്ധജനങ്ങൾ കൂട്ടമായി താമസിക്കുന്ന നഴ്സിംങ് ഹോമുകളിൽ എല്ലാവരും അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഒരു രാജ്യത്തിന്റെയും അതിർത്തി അടച്ചിട്ടില്ല. വിമാനക്കമ്പനികൾ പലതും സ്വമേധയാ സർവീസ് നിർത്തിയെങ്കിലും ഒരു രാജ്യത്തെയും പൗരന്മാർക്ക് വരാനോ പോകാനോ വിലക്കില്ല. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും ഉള്ളവർപോലും ഇപ്പോഴും തിരിച്ചെത്തി ക്വാറന്റീനു വിധേയരാകുന്നു.

പനിയുള്ളവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കുന്നില്ല. പനിലക്ഷണമുള്ളവർ മാത്രം ഏഴുദിവസം വീട്ടിൽ വിശ്രമിക്കാനായിരുന്നു ആദ്യനിർദേശം. ഇന്നലെ മുതൽ ഇത് 14 ദിവസമാക്കി. ഒരാൾക്ക് പനിപിടിച്ചാൽ വീട്ടിലെ എല്ലാവരും പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും നിർദേശം പരിഷ്കരിച്ചു. ഇതിനിടെ രോഗലക്ഷണങ്ങൾ മൂർച്ഛിച്ചാൽ 111 എന്ന ഹെൽപ് ലൈനിൽ വിളിച്ചോ എൻഎച്ച്എസിന്റെ പ്രത്യേക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തോ വിവരങ്ങൾ പറയാം. റജിസ്ട്രേഡ് നഴ്സ് പ്രാകടീഷണർമാരും ഡോക്ടർമാരും അടങ്ങുന്ന സംഘം ഇവ പരിശോധിച്ച് ആവശ്യമുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് അയയ്ക്കും  .

 കഴിഞ്ഞ ദിവസങ്ങളിൽ ആർത്തിയോടെ സാധനങ്ങൾ വാങ്ങിക്കൂട്ടിയവർ സർക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് ഇപ്പോൾ ആവശ്യത്തിനു മാത്രം സാധനങ്ങൾ വാങ്ങുന്നു. അനാവശ്യമായി ആരും മാസ്ക് ധരിക്കുന്നില്ല. വിദേശികളെ ശത്രുവായി കാണുന്നില്ല. അകലെയും അന്യദേശങ്ങളിലും ആയിപ്പോയവർക്ക് തികികെ വരാൻ അവസരം നിഷേധിക്കുന്നില്ല. ആഗോളമാരിയായി പ്രഖ്യാപിക്കപ്പെട്ട കോവിഡിന് ആരെയും വിട്ടുകൊടുക്കില്ല എന്ന പിടിവാശിയോടെ ജനങ്ങളെ പീഡിപ്പിക്കാതെ യാധാർഥ്യത്തെ മുന്നിൽകണ്ടുള്ള പ്രായോഗിക സമീപനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണും സംഘവും സ്വീകരിക്കുന്നത്.

‘’ഇനിയും കൂടുതൽ കുടുംബങ്ങൾക്ക് അവരുടെ വേണ്ടപ്പെട്ടവരെ സമയമാകും മുമ്പേ നഷ്ടമായേക്കാം’’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ ഇതിന് ഉത്തമ ഉദാഹരണം.

ലണ്ടന്‍: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം സർവ്വനാശകാരിയായി വിരാജിക്കുമ്പോൾ, യു കെ യും നിയന്ത്രണങ്ങളുമായി പ്രതിരോധ ശ്രമത്തിലാണ്. കഴിയുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യുക, അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുക, പബ്ബുകളും, റസ്റ്റോറന്റുകളും,ക്ലബുകളും, സിനിമാശാലകളും പോലുള്ള പൊതു സ്ഥലങ്ങൾ ഒഴിവാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, രോഗപ്രതിരോധത്തിനുള്ള മുൻകരുതലുകൾ എടുക്കുക തുടങ്ങിയ നിയന്ത്രണങ്ങൾക്ക് പുറമെ, സ്റ്റാഫിന്റെ ദൗർലഭ്യം കൊണ്ട് ജി പി സർജറികൾ പ്രവർത്തിക്കാത്ത സാഹചര്യം പോലും നിലവിലുണ്ട്. ഈ ദുരവസ്ഥയെ അതിജീവിക്കാൻ യു കെയിലെ മലയാളി സമൂഹത്തെ സജ്ജമാക്കാൻ വേണ്ടി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പരസ്പര സഹായ സംരംഭം വിജയകരമായി തുടക്കമാകുകയാണ്.

യു കെ യിലുള്ള ഏതൊരു മലയാളിക്കും, സൗജന്യമായി വിളിക്കാൻ സാധിക്കുന്ന (നെറ്റ്‌വർക്ക് നിരക്കുകൾ ബാധകം) ഹെൽപ്പ് ലൈൻ നമ്പറാണ് നല്കപ്പെട്ടിട്ടുള്ളത്. ഈ നമ്പറിൽ വിളിക്കുന്ന ആൾ, തങ്ങളുടെ പേര്, ഫോൺ നമ്പർ, ആവശ്യസഹായത്തിന്റെ രൂപം, ആവശ്യമെങ്കിൽ സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നൽകുകയും, അവ വോളന്റിയേഴ്സ് ഗ്രൂപ്പിന് കൈമാറുന്നതിന് സമ്മതിക്കുകയും ആണ് എങ്കിൽ മാത്രം ഈ വിവരങ്ങൾ മാത്രം എടുക്കുകയും, അനുബന്ധ വോളണ്ടിയർ ഗ്രൂപ്പിൽ ഈ വിവരം കൈമാറുകയും ചെയ്ത്, ആവശ്യക്കാരന്റെ ആശങ്ക അകറ്റുന്ന രീതിയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഈ സംരംഭം ഇപ്പോൾ സ്വീകരിക്കുന്നത്.

ഡോക്ടർമാരും ക്ലിനിക്കൽ പ്രാക്ടീഷണർമാരും അടങ്ങുന്ന  ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ്,  പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള  കോവിഡ് 19  മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നൽകുന്നത്.  ഈ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നത് ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ ഒരു സംഘമായിരിക്കും. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. ആരോഗ്യപരമായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ.

ഇമോഷണൽ സപ്പോർട്ട് കൊടുക്കുന്ന വോളണ്ടിയർ ഗ്രൂപ്പും ഇതോടോപ്പമുണ്ട്.  രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയ ആൾക്കാർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കുടുംബത്തിലെ ഒരാൾക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ,അവരെല്ലാവരും അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അവരുടെ ദൈനംദിനാവശ്യങ്ങൾ, മോർട്ട്ഗേജ് തുടങ്ങിയ സാമ്പത്തിക ബാധ്യതകൾ, സാമൂഹികവും, ആരോഗ്യപരവും, ആത്മീയവുമായ കാര്യങ്ങളിൽ അവർക്ക് ധൈര്യം പകർന്നു കൊടുക്കാനുള്ള വോളന്റിയേഴ്‌സിനെയാണ് ഇവിടെ ആവശ്യം. നേഴ്‌സുമാർ, സോഷ്യൽ വർക്കേഴ്‌സ്, സാമൂഹ്യ പ്രവർത്തകർ, പുരോഹിതർ, മതപരമായ ഉപദേശം കൊടുക്കാൻ കഴിയുന്നവർ, ഫിനാൻഷ്യൽ കൺസൾട്ടന്റുമാർ എന്നിവർ അംഗങ്ങളായ വോളന്റിയേഴ്‌സ് ഗ്രൂപ്പാണിത്.

അവശ്യസഹായം അടിയന്തിരമായി എത്തിക്കാൻ കഴിയുന്നവരുടെ ഒരു ഒരു വോളന്റിയേഴ്‌സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ അന്യസമ്പർക്കമില്ലാതെ വീടുകളിൽ താമസിക്കേണ്ടി വരുന്നവരെ സഹായിക്കേണ്ടി വരുന്ന അവസരത്തിൽ അതിന് സന്നദ്ധരാകുന്നവരുടെ ഒരു വലിയ ടീമാണ് ഇത്.

ഇപ്രകാരമുള്ള വോളന്റിയർമാരുടെ ഗ്രൂപ്പുകളും, ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ ടീമിന്റെ ഗ്രൂപ്പും യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ പ്രവർത്തനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.  02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പർ മുഖേന ആർക്കും ഈ സംരംഭത്തിന്റെ പ്രയോജനം തേടാവുന്നതാണ്. ഈ ഹെൽപ്പ് ലൈൻ മുഖേന ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർണ്ണയിക്കുകയോ, മരുന്നുകൾ  പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. ആരോഗ്യപരമായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ

സമയാസമയങ്ങളിൽ പ്രവർത്തനവിവരങ്ങൾ അറിയിക്കുന്നതിനായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. ഇനിയും ഈ സംരംഭത്തോട് ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

സുരേഷ് കുമാർ 07903986970
റോസ്ബിൻ 07428571013
ബിനു ജോസ് 07411468602
ബിബിൻ എബ്രഹാം 07534893125
ബാബു എം ജോൺ 07793122621
ഓസ്റ്റിൻ അഗസ്റ്റിൻ 07889869216
കിരൺ സോളമൻ 07735554190
സാം തിരുവാതിലിൽ 07414210825
തോമസ് ചാക്കോ 07872067153
റജി തോമസ് 07888895607

ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങിയ ക്രോയിഡോണ്‍ മലയാളി സിജി ടി അലക്‌സിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈ മാസം 23ന് തിങ്കളാഴ്ച നടക്കും. കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്രോയിഡോണില്‍ തന്നെയാണ് സംസ്‌കാരവും നടക്കുക. ബ്രോക്ക്‌ലി സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് സംസ്‌കാരത്തോടനുബന്ധിച്ചുള്ള കുര്‍ബ്ബാന നടക്കുക. രാവിലെ ഒന്‍പതു മണി മുതല്‍ 10.30 വരെയാണ് ശുശ്രൂഷ. ഈ സമയത്തു തന്നെ പൊതുദര്‍ശന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ക്രോയിഡോണ്‍ ക്രിമറ്റോറിയം വെസ്റ്റ് ചാപ്പലിലാണ് മൃതദേഹം സംസ്‌കരിക്കുക. 11.15 മുതല്‍ 12.15 വരെ ഒരു മണിക്കൂര്‍ ഇവിടെയും പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. 12.30നാണ് സംസ്‌കാരം നടക്കുക. തുടര്‍ന്ന് തോണ്ടന്‍ഹീത്ത് സെന്റ്. ജൂഡ് ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മുതല്‍ 3.30 വരെയാണ് ഇതിനുള്ള സൗകര്യം.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളിയിലും ക്രിമറ്റോറിയത്തിലും പൊതുദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂടുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാന്‍ ഇതു സഹായിക്കുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.

ഈ കഴിഞ്ഞ 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്‌ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എ ആന്റ് ഇ സേവനം തേടിയത്.

അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു.

ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുക ആയിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണം സംഭവിക്കുക ആയിരുന്നു.

ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍.  പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.

കൊറോണ വൈറസ് (കൊവിഡ് 19) മൂലം യുഎസില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് ബ്രിട്ടീഷ് പഠനസംഘത്തിന്റെ പ്രവചനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. യുകെയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ മരിക്കാമെന്നും പഠനം പറയുന്നു. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളില്ലാത്ത പക്ഷം രണ്ടര ലക്ഷത്തിലധികം മരണത്തിനിടയാക്കുന്നതാണ്.

കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

സാമൂഹ്യമായും സാമ്പത്തികമായും വലിയ സമ്മര്‍ദ്ദമാണ് ഈ പ്രതിസന്ധി യുകെയ്ക്ക് മേല്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് നീല്‍ ഫെര്‍ഗൂസണൊപ്പം പഠനത്തില്‍ പങ്കാളിയായ, ഇംപീരിയല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് എപ്പിഡെമിയോളജി പ്രൊഫസറായ അസ്ര ഗാനി പറയുന്നു. കൂടുതല്‍ ദുഷ്‌കരമായ സമയമാണ് വരാനിരിക്കുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത് എന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഗ്ലോബല്‍ ഹെല്‍ത്ത് എപ്പിഡെമിയോളജി വിദഗ്ധന്‍ ടിം കോള്‍ബേണ്‍ പറഞ്ഞു.

ഈ പഠനറിപ്പോര്‍ട്ട് കൊറോണയെ നേരിടുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സമീപനംം മാറ്റാനിടയാക്കിയിട്ടുണ്ട്. ബ്രീട്ടിഷ് ഗവണ്‍മെന്റ് മതിയായ ഗൗരവത്തോടെ കൊറോണയെ കണ്ട് വേഗത്തില്‍ നടപടി സ്വീകരിച്ചില്ല എന്ന പരാതി ആരോഗ്യവിദഗ്ധര്‍ക്കുണ്ട്. ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമ്പോളാണിത്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പല നിയന്ത്രണങ്ങളും വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഫോറിൻ ആൻഡ് കോമൺ‌വെൽത്ത് ഓഫീസ് (എഫ്‌സി‌ഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സി‌ഒ ലോകത്തെവിടെയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാർ ഉടൻ യുകെയിൽ തിരിച്ചെത്തണം എന്നുമില്ല. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നു എന്ന കാര്യം ഏവരും ഓർക്കണമെന്ന് എഫ്‌സി‌ഒ പറഞ്ഞു. തുടക്കത്തിൽ 30 ദിവസത്തേയ്ക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതെങ്കിലും ഇത് നീട്ടാൻ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറിയും പറഞ്ഞു. അതേസമയം യൂറോകപ്പ് 2020 മാറ്റിവയ്ക്കുകയും ചർച്ച് ഓഫ് ഇംഗ്ലണ്ട്, സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

വിദേശ രാജ്യങ്ങളിലെ യുകെ യാത്രക്കാർക്ക് ഇപ്പോൾ അവിടെ വ്യാപകമായ അന്താരാഷ്ട്ര അതിർത്തി നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നേരിടേണ്ടതായി വരുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ജനങ്ങൾ ഏവരും കനത്ത ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. എല്ലാവരും കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗത്തിനെതിരെയുള്ള യുദ്ധത്തിൽ നമ്മുക്ക് ജയിച്ചേ മതിയാകൂ എന്ന് മന്ത്രിമാരുമായുള്ള മീറ്റിംഗിൽ ജോൺസൻ പറഞ്ഞു.

സ്കോട്ട്ലൻഡിൽ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചതിനുശേഷം യുകെയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആയി. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 1,950 ആളുകൾക്ക് യുകെയിൽ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഈ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറയുന്നു. ഏവരും പബ്ബുകൾ, ക്ലബ്ബുകൾ, തിയേറ്ററുകൾ എന്നിവ ഒഴിവാക്കണം, വീട്ടിൽ നിന്നു തന്നെ ജോലി ചെയ്യണം, എല്ലാ ആശുപത്രി സന്ദർശനങ്ങളും ഒഴിവാക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ 14 ദിവസം സ്വയം ഒറ്റപ്പെടണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ നൽകുന്നത്. രോഗവ്യാപനത്തെ തുടർന്ന് രാജ്ഞി വ്യാഴാഴ്ച വിൻഡ്‌സർ കൊട്ടാരത്തിലേക്ക് നീങ്ങും. റോയൽ ആൽബർട്ട് ഹാൾ, തിയേറ്ററുകൾ, മ്യൂസിയങ്ങൾ എന്നിവയും അടച്ചിടും. മഹാമാരിയായി പടരുന്ന രോഗത്തെ എങ്ങനെയും പിടിച്ചുനിർത്താനുള്ള കഠിനപരിശ്രമത്തിലാണ് രാജ്യം.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടണിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ വേണമെന്ന ആവശ്യം ഉയർന്നു വന്നിരിക്കുകയാണ്. സ്കൂളുകൾ ഇനിയും തുറന്നു പ്രവർത്തിക്കുന്നത് അപകടമാണെന്ന് പ്രധാന അധ്യാപകർ മുന്നറിയിപ്പുനൽകി. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാകുമെന്നും അവർ പറഞ്ഞു. ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കഴിഞ്ഞദിവസം സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വാർത്താസമ്മേളനത്തിൽ, സ്കൂളുകൾ അടയ്ക്കുന്നതിനെ പറ്റി ഇനിയും തീരുമാനമായിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച ആശങ്കകൾ അധ്യാപകർ തന്നോട് പങ്കുവെച്ചതായി അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്സ് (എ എസ് സി എൽ ) ജനറൽ സെക്രട്ടറി ജെഫ് ബാർറ്റൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നിലവിൽ പതിനേഴോളം അധ്യാപകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് ഈ എണ്ണം കൂടുന്നതിന് ഇടയാകും. അധ്യാപക സംഘടനയായ നാഷണൽ ടീച്ചിങ് യൂണിയനും സ്കൂളുകൾ അടയ്ക്കണം എന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് മൂലം മാതാപിതാക്കളുടെ ഇടയിലും ഒട്ടേറെ ആശങ്കകളാണ് നിലനിൽക്കുന്നത്.

എന്നാൽ ഗവൺമെന്റ് ഇത് സംബന്ധിച്ച് ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ല. കുട്ടികളെ വീട്ടിലേക്ക് പറഞ്ഞുവിടുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കും എന്ന നിഗമനത്തിലാണ് ഗവൺമെന്റ്. നിലവിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ എല്ലാം തന്നെ അടയ്ക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. നിലവിൽ കൊറോണ ബാധമൂലം 71 പേരാണ് ബ്രിട്ടണിൽ മരിച്ചത്.

സ്വന്തം ലേഖകൻ

കാലാവസ്ഥാ വ്യതിയാനത്തിൽ 2050- ഓടെ ഉള്ള ലക്ഷ്യങ്ങൾ സാധ്യമാകണമെങ്കിൽ ബ്രിട്ടീഷ് ജനത റെഡ്മീറ്റ് പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരികയും മാലിന്യങ്ങൾ തള്ളുന്നതിന്റെ അളവ് വലിയതോതിൽ കുറയ്ക്കേണ്ടിയും വരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കാനായിട്ടുള്ള ബ്രിട്ടന്റെ മാനദണ്ഡങ്ങൾ പുനർനിർണയിക്കേണ്ട സാഹചര്യമാണുള്ളത്.

2050 – ഓടു  കൂടിയുള്ള  കാലാവസ്ഥാ വ്യതിയാനം  മൂലമുള്ള  ദോഷഫലങ്ങൾ കുറയ്ക്കുന്നതിനായിട്ടുള്ള  ബ്രിട്ടന്റെ  ലക്ഷ്യങ്ങൾ  സാധ്യമാകാതെ  വരുന്നത് പരിസ്ഥിതിവാദികളിലും പ്രകൃതിസ്നേഹികളിലും കടുത്ത നിരാശയാണ് ഉളവാക്കിയിരിക്കുന്നത്. വ്യവസായവത്ക്കരണത്തിൻെറ ആധുനിക കാലഘട്ടത്തിൽ ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ മൂലമുള്ള ഉയർന്നതോതിലുള്ള കാർബൺഡൈഓക്സൈഡ് എമിഷൻ ഭൂമിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് ബ്രിട്ടന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കത്തില്ല എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുമുള്ള വൈദ്യുതോല്പാദനം ഇരട്ടിയാക്കുകയാണെങ്കിൽ ബ്രിട്ടന് അതിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇനിയും സാധ്യതകൾ ഉണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സ്വന്തം ലേഖകൻ

ലോകം മുഴുവൻ, കൊറോണ വൈറസ് പരക്കുന്നത് തടയാനായി സ്കൂളുകൾ അടച്ചിടുമ്പോൾ യുകെയിൽ സംഭവിക്കുന്നത് എന്ത്? ഈ നിമിഷം വരെയും സ്കൂളുകൾ തുറന്നു തന്നെ പ്രവർത്തിക്കണമെന്നാണ് ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സമീപ ഭാവിയിൽ പൂട്ടേണ്ടി വന്നേക്കാം എന്ന് ഗവൺമെന്റിന്റെ ചീഫ് സയന്റിഫിക് അഡ്വൈസർ ആയ സർ പാട്രിക് വാലൻസ് പറഞ്ഞു. യുകെയ്ക്ക് കുട്ടികളോടുള്ള സമീപനം മുതിർന്നവരോടുള്ള പോലെ കാര്യക്ഷമമല്ല. രോഗം കൂടുതലായി പടരാതിരിക്കാൻ വേണ്ടി സ്കൂളുകൾ അടച്ചു ഇടുകയാണ് ഈ അവസരത്തിൽ വേണ്ടത്. എൻ എച്ച് എസ് സ്റ്റാഫുകൾ ഉൾപ്പെടെയുള്ള മാതാപിതാക്കൾ കുട്ടികളെ നോക്കാനായി ലീവ് എടുക്കുന്ന അവസ്ഥയുണ്ട്. രോഗ ബാധിതരായ കുട്ടികളെ ശുശ്രൂഷിക്കാൻ പ്രായമായവരെ ഏൽപ്പിച്ചാൽ രോഗം അവർക്ക് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ കാണിക്കുന്ന അനാസ്ഥ ഒരുപക്ഷേ ഭാവിയിൽ കൂടുതൽ ദിവസങ്ങൾ സ്കൂളുകൾ അടച്ചിടുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

ഈ വിഷയത്തെ പറ്റി ചർച്ച ചെയ്യാനായി വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അധ്യാപകരുടെ കുറവാണ്. പലരും സെൽഫ് ഐസൊലേഷനിൽ ആയതിനാൽ കുട്ടികളെ പഠിപ്പിക്കാനും കാര്യങ്ങൾ നോക്കാനും ആളുകൾ കുറവാണ്. ഓരോ സ്കൂളിലെയും കാര്യങ്ങൾ യുകെയിൽ ഉടനീളം വ്യത്യസ്തമാണ്. വടക്കേ അയർലൻഡിൽ മന്ത്രിയായ അർലീൻ ഫോസ്റ്റർ 16 ആഴ്ചയെങ്കിലും സ്കൂളുകൾ അടച്ചിടണമെന്ന് അറിയിച്ചിട്ടുണ്ട്. സ്കോട്ട്‌ലൻഡിൽ ചില സ്കൂളുകൾ ഡീപ് ക്ലീനിങിനായി അടച്ചിട്ടുണ്ട്.

പരീക്ഷകൾ ഒന്നും മാറ്റി വയ്ക്കാൻ സാധ്യതയില്ലെന്നും അതിനാൽ വിദ്യാർത്ഥികൾ പരീക്ഷകൾക്ക് പതിവുപോലെ തയ്യാറെടുക്കണം എന്നും അറിയിപ്പുണ്ട്. ഏതെങ്കിലും കുട്ടികൾ കൊറോണയുടെ ലക്ഷണങ്ങൾ കാണിച്ചാൽ അവരെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തിക്കണം എന്നാണ് അറിയിപ്പ്. അങ്ങനെയുള്ള കുട്ടികളെ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരുത്തണം എന്നും പറഞ്ഞിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കൾക്ക് വീട്ടിലിരുത്തി പഠിപ്പിക്കാൻ ഉള്ള അവസരം യുകെയിൽ നിലവിലുണ്ടെങ്കിലും ഒരു സ്കൂളിൽ എൻറോൾ ചെയ്താൽ അവർ നിർബന്ധമായും ക്ലാസ്സിൽ പോയിരിക്കണം. അല്ലെങ്കിൽ മാതാപിതാക്കൾ സ്കൂളിൽ നിന്നും പ്രത്യേക അനുമതി നേടിയിരിക്കണം.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതോടെ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവന്‍ സ്‌കൂളുകളും ഷോപ്പിംഗ് മാളുകളും നീന്തല്‍ക്കുളങ്ങളും അടച്ചുപൂട്ടാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് താജ്മഹല്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ എല്ലാം അടച്ചിടാന്‍ ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കി. ഈ മാസം 31 വരെയാണ് അടിച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. ഇന്ത്യയില്‍ ഇതുവരെ 114 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു മരണവും ബാധിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്. നാല് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള യാത്രികകര്‍ക്ക് കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ, ഖത്തര്‍, കുവൈറ്റ് ഒമാന്‍ എന്നി രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവരും ഇന്ത്യയിലെത്തിയാല്‍ 14 ദിവസം നിര്‍ബന്ധമായി ക്വാറന്റൈന് വിധേയമാകണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ചൈന, ഇറ്റലി, ഇറാന്‍ കൊറിയ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കാണ് ഈ നിര്‍ദ്ദേശം ഇപ്പോള്‍ നിലവിലുളളത്. നാളെ മുതല്‍ തീരുമാനം നടപ്പില്‍ വരും. യൂറോപ്യന്‍ യൂണിയനില്‍നിന്നോ യുറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍,തുര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരുമായി ഇന്ത്യയിലേക്ക് സഞ്ചരിക്കരുതെന്ന് വിമാനകമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പല സ്വകാര്യ സ്ഥാപനങ്ങളും ഇതിനോടകം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ വരെ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിത്തുടങ്ങിയിരിക്കുന്നു.

Copyright © . All rights reserved