സ്വന്തം ലേഖകൻ
ലണ്ടൻ : തായ്‌ലൻഡിലെ ജയിലിൽ നിന്നും യുകെയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട വ്യക്തിക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. മയക്കുമരുന്ന് കേസിന് തായ്‌ലൻഡിൽ ശിക്ഷിക്കപ്പെട്ട മാർക്ക് ജോൺ റംബിൾ എന്ന 31കാരൻ ജനുവരി 27നാണ് യുകെ ജയിലിൽ എത്തിയത്. ഈ സമയത്തായിരുന്നു കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് അദ്ദേഹത്തിന് വൈറസ് ബാധ സംശയിക്കുന്നത്. അദ്ദേഹത്തെ ഓക്സ്ഫോർഡ്ഷയറിലെ എച്ച്എംപി ബുള്ളിംഗ്ഡണിലേക്ക് കൊണ്ടുപോയി. രോഗഭീതി പടർന്നതിനെ തുടർന്ന് ജയിലിലെ തടവുകാരെല്ലാം പരിഭ്രാന്തരായിരിക്കുകയാണ്. ബിസെസ്റ്റർ ജയിലിലെ തടവുകാരെ ഇപ്പോൾ അവരുടെ സെല്ലുകളിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്.

ജയിലിൽ ആകെ 1,114 തടവുകാരാണ് ഉള്ളത്. റംബിളിനോടൊപ്പം സെല്ലിൽ താമസിച്ച വ്യക്തിയെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഓക്‌സ്‌ഫോർഡ്ഷയർ വാലിംഗ്‌ഫോർഡ് സ്വദേശി റംബിൾ കഴിഞ്ഞ നവംബറിൽ തായ്‌ലൻഡിലെ പട്ടായയിൽ മയക്കുമരുന്ന് കുറ്റകൃത്യത്തിന്റെ പേരിൽ അറസ്റ്റിലായിരുന്നു. തുടർന്നാണ് ഭീതി പടർത്തി ഈ സംഭവങ്ങൾ അരങ്ങേറുന്നത്. അതുപോലെതന്നെ രണ്ട് മെഡിക്കൽ ഡോക്ടർമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അവർ ചികിത്സിച്ച 12 രോഗികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആ രണ്ട് ഡോക്ടർമാരും ഇപ്പോൾ ഐസൊലേഷനിലാണ്. അതോടൊപ്പം രോഗം ബാധിച്ചിരുന്ന 53 കാരനായ സ്റ്റീവ് വാൽഷ് പൂർണമായി സുഖം പ്രാപിച്ചശേഷം ആശുപത്രി വിട്ടു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് യുകെയിൽ കൊറോണ വൈറസിനായി 1,358 പേരെ പരിശോധിച്ചു. ഇതിൽ 1,350 പേർ നെഗറ്റീവ് ആണെന്നും എട്ട് പേർ പോസിറ്റീവ് ആണെന്നും കണ്ടെത്തി. കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന്റെ ഔദ്യോഗിക നാമം കോവിഡ് -19 എന്നാണ് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പറഞ്ഞത്. വൈറസിന്റെ പുതിയ കേസുകൾ ഇനിയും ഉയരുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പകർച്ചവ്യാധി വിദഗ്ധനായ പ്രൊഫ. നീൽ ഫെർഗൂസൺ ബിബിസിയോട് പറഞ്ഞു.

ഉയർന്ന താപനിലയിലുള്ള പനി, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. സോപ്പ് അല്ലെങ്കിൽ ജെൽ ഉപയോഗിച്ച് പതിവായി കൈ കഴുകുക, അസുഖമുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക, കഴുകാത്ത കൈകൾ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ അണുബാധ ഏൽക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ കഴിയും.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ഇന്നും വംശീയ വിവേചനങ്ങളാണ് നടക്കുന്നതെന്ന് ആർച്ച് ബിഷപ്പ് ഓഫ് കാന്റർബെറിയുടെ വെളിപ്പെടുത്തൽ. ചർച്ചിന്റെ ജനറൽ സിനഡ് യോഗത്തിലാണ് ബിഷപ്പ് ജസ്റ്റിൻ വെൽബി, സഭയുടെ പതിറ്റാണ്ടുകൾ നീണ്ട വിവേചനപരമായ ഇടപെടലുകളിലുള്ള അതൃപ്തി രേഖപ്പെടുത്തിയത്. വിൻഡ്റഷ് വിവാദങ്ങൾക്ക് ശേഷം, സഭയിൽ നടക്കുന്ന വംശീയ വിവേചനങ്ങൾക്ക് ഖേദം രേഖപ്പെടുത്തി കൊണ്ട് ജനറൽ സിനഡ് പ്രസ്താവന പാസാക്കി. വിൻഡ്റഷ് പ്രശ്നത്തിൽ, 1948 മുതൽ 1971 വരെയുള്ള കാലഘട്ടത്തിൽ കരീബിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിപ്പാർത്ത ആളുകളെ തിരികെ അയക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. 2018 -ൽ വിൻഡ്റഷ് അഭയാർത്ഥികളെ അനധികൃതമായി നാടു കടത്തുന്നതിൽ ആഭ്യന്തര സെക്രട്ടറി ഖേദം പ്രകടിപ്പിച്ചിരുന്നു.

സഭയും ഇത്തരം ആളുകളോട് വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് കാന്റർബെറി ബിഷപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ ഉള്ള ഖേദം അദ്ദേഹം രേഖപ്പെടുത്തി. ഇവരോടുള്ള ശത്രുതാപരമായ സമീപനം മാറി, എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സാണ് സഭ കാണിക്കേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. സഭയിൽ നടക്കുന്ന എല്ലാ തരത്തിലുമുള്ള വിവേചനപരമായ സമീപനങ്ങൾക്കും മാറ്റം വരണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

സൗത്ത്വാർക്ക് ഡയോസിസ്സിലെ ബിഷപ്പ് ആയിരിക്കുന്ന റവ. മൗട്ടിൻ-മംബി, ആണ് ജനറൽ സിനഡ് യോഗത്തിൽ വംശീയത ക്കെതിരെയുള്ള ബില്ല് കൊണ്ടുവന്നത്. എല്ലാ അംഗങ്ങളും ഒന്നടങ്കം ഈ പ്രസ്താവനയെ പിന്തുണച്ചു. ഈ പ്രസ്താവന പാസാക്കിയതിനുശേഷമാണ് ആർച്ച് ബിഷപ്പ് ഓഫ് കാന്റർബെറിയുടെ ഈ വെളിപ്പെടുത്തൽ.
സ്വന്തം ലേഖകൻ
ലൈംഗികാതിക്രമം, ബുള്ളിയിങ്, മോശം അധ്യാപനം തുടങ്ങി യൂണിവേഴ്സിറ്റികളിലെ ക്രമക്കേടുകൾ പുറത്ത് പോകാതിരിക്കാൻ വിദ്യാർഥികളോട് സ്വീകരിക്കുന്ന നടപടികൾ ഭയാനകം.
എൻഡിഎ എന്നറിയപ്പെടുന്ന നോൺ ഡിസ്‌ക്ലോഷർ അഗ്രിമൻസ് അഥവാ പുറത്ത് വിവരം കൊടുക്കാൻ പാടില്ലാത്ത പത്രികകളിൽ ഒപ്പ് ഇടുവിച്ചാണ് യൂണിവേഴ്സിറ്റികൾ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ പുറം ലോകമറിയുന്നത് മറച്ചുവയ്ക്കുന്നത്. 2016 മുതൽ ഏകദേശം മൂന്നിലൊന്ന് യൂണിവേഴ്സിറ്റികളും ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാർത്ഥികളെ നിശബ്ദരാക്കാൻ ഇത് ഉപയോഗിച്ചു കൂടാത്തതാണ്. സാധാരണയായി ബിസിനസ് രഹസ്യങ്ങൾക്കും , നിയമ കാര്യങ്ങൾക്കുമായി ആണ് ഈ പത്രികകൾ ഉപയോഗിച്ചു വരാറുള്ളത്. കോഴ്സുകളെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുക, യൂണിവേഴ്സിറ്റികളിലെ സൗകര്യ കുറവുകൾ, താമസസൗകര്യം ഇല്ലായ്മ തുടങ്ങിയ ഒന്നുംതന്നെ വിദ്യാർഥികൾക്ക് പരാതിപ്പെടാൻ സാധിക്കില്ല.

ഷാർലറ്റ് ( യഥാർത്ഥ പേര് അല്ല) വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ വച്ച് അണ്ടർ ഗ്രാജുവേഷൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു വിദ്യാർഥിയിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നു. എന്നാലത് യൂണിവേഴ്സിറ്റിയ്ക്കും പോലീസിനും റിപ്പോർട്ട് ചെയ്തപ്പോൾ, മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം കൃത്യമായ തെളിവുകൾ ഇല്ല എന്ന കാരണത്താൽ പ്രതിയെ വെറുതെ വിടുകയായിരുന്നു. ഇതിനെ തുടർന്ന് നേരിട്ട മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയത് ഏകദേശം മൂന്ന് ആഴ്ചയോളം സിക്ക് ലീവ് എടുത്തിട്ടാണ്. അതിനുശേഷം തിരിച്ചെത്തിയപ്പോഴും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ഉണ്ടായത്. പ്രകൃതിയുടെ ഭാവി നശിപ്പിക്കാതെ ഇരുന്നതിന് ഒരു പ്രൈവറ്റ് മീറ്റിങ്ങിൽ വച്ച് യൂണിവേഴ്സിറ്റി സ്റ്റാഫ് നന്ദി സൂചിപ്പിക്കുക പോലുമുണ്ടായി. പക്ഷേ വീണ്ടും കുറ്റവാളികളോട് എന്ന പോലെയാണ് തന്നോട് പെരുമാറിയത് എന്ന് അവൾ പറയുന്നു. പിന്നീട് നടത്തിയ നിയമ നടപടിയിലൂടെ ആയിരം പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നുവെങ്കിലും, സംഭവിച്ചതൊന്നും പുറത്ത് പറയാതിരിക്കണം എന്നായിരുന്നു നിർദേശം. മറ്റൊരു യൂണിവേഴ്സിറ്റിയിലെ ഒലിവിയ എന്ന വിദ്യാർത്ഥിനിക്കും സമാനമായ അനുഭവങ്ങൾ ആണ് പറയാനുള്ളത്. യു ജി ക്ക് പഠിക്കുമ്പോൾ സഹ വിദ്യാർത്ഥിയിൽ നിന്ന് നേരിട്ട പീഡനങ്ങൾ പരാതിപെട്ടപ്പോൾ തെളിവില്ല എന്ന കാരണത്താൽ കേസ് തള്ളി പോവുകയായിരുന്നു. കൂടുതൽ നിയമനടപടികൾക്കു മുതിർന്നാൽ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് തനിക്കു വാണിംഗ് നൽകിയിരുന്നു എന്നും അവർ പറയുന്നു. പിന്നീട് യൂണിവേഴ്സിറ്റിയിൽനിന്ന് നേരിട്ടത് ബലാത്സംഗത്തെക്കാൾ വലിയ പീഡനമായിരുന്നു എന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ജോർജിന് കാൽബർട് ലി എന്ന അഭിഭാഷകയുടെ അഭിപ്രായത്തിൽ വിദ്യാർഥികൾക്ക് നേരെ എൻഡിഎ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

ഇപ്പോൾ 36 വയസ്സുള്ള പിഎച്ച്ഡി വിദ്യാർഥിനിയായ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഓറിയൽ കോളേജിലെ ടിസിയാനയും സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ്. പരാതിപ്പെടാൻ മുതിർന്നപ്പോൾ എല്ലാം ഭീഷണിപ്പെടുത്തിയായിരുന്നു തന്നെ നിശബ്ദ ആക്കിയത് എന്ന് അവർ പറയുന്നു. യൂണിവേഴ്സിറ്റികൾ നഷ്ടപരിഹാരത്തിനായി മാത്രം 87 മില്യൺ പൗണ്ട് ചെലവാക്കി എന്നാണ് ബിബിസിയുടെ കണ്ടെത്തൽ. ഒരു വർഷം ഏകദേശം 1500 ഓളം പരാതി ലഭിക്കുന്നതിൽ ഉദാസീനമായ രീതിയിലാണ് നടപടികൾ സ്വീകരിക്കുന്നത്. യുകെയിലെ 136 ഇൻസ്റ്റിറ്റ്യൂഷൻകളിൽ മിക്കവാറും എല്ലായിടത്തെയും അവസ്ഥ ഇതാണ്.
ബിജുഗോപിനാഥ്
നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആവേശപൂർവം എത്തിച്ചേർന്ന പ്രവർത്തകരുടെ സാന്നിധ്യത്തിൽ സമീക്ഷ ദേശിയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി ആണ് സമീക്ഷയുടെ ഇരുപതാമത്തെ ബ്രാഞ്ച് ബ്രിസ്റ്റോളിൽ ഉദ്‌ഘാടനം ചെയ്തത് . ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ശ്രീ .ജാക്സൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ .ജോൺസ് മാമൻ യോഗത്തിനെത്തിച്ചേർന്ന പ്രതിനിധികൾക്ക് സ്വാഗതം ആശംസിച്ചു . തുടർന്ന് സമീക്ഷയുടെ നിലപാടുകളുടെയും കഴിഞ്ഞകാല പ്രവർത്തനങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് ദേശിയ സെക്രട്ടറി സംസാരിച്ചു . പിന്നീട് നടന്ന ചർച്ചയിൽ പ്രതിനിധികൾ സമീക്ഷ ബ്രിസ്റ്റോൾ ബ്രാഞ്ചിലും യുകെയിലും ഭാവിയിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു .
![]()
ഒരുനൂറ് ദിനങ്ങൾ ഒരായിരം മെമ്പർമാർ എന്ന മുദ്രാവാക്യം ഉയർത്തി സമീക്ഷ നടത്തുന്ന മെമ്പർഷിപ് പ്രവർത്തനത്തിന്റെ ഭാഗമായി സമ്മേളനത്തിൽ പങ്കെടുത്തവർ സമീക്ഷയുടെ മെമ്പർഷിപ് ശ്രീ.ദിനേശ് വെള്ളാപ്പള്ളിയിൽ നിന്നും ഏറ്റുവാങ്ങി.
തുടർന്ന് ബ്രാഞ്ചിന്റെ ഭാരവാഹികളായി ഇവരെ തിരഞ്ഞെടുത്തു .
പ്രസിഡന്റ് : ശ്രീ. ജാക്സൺ ജോസഫ്
വൈ പ്രസിഡന്റ് : ശ്രീ. ജിമ്മി മാത്യു
സെക്രട്ടറി : ശ്രീ.സെൽവരാജ് രഘുവരൻ
ജോ . സെക്രട്ടറി : ജോൺസ് മാമൻ
ട്രെഷറർ :ശ്രീ. അനീഷ് വിരകൻ .
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ശ്രീ .സെൽവരാജ് ബ്രാഞ്ചുരൂപീകരണത്തിനു സഹായിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി കാലിഖോ പുളിന്റെ മകൻ ശുഭാംസോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. യു.കെ.യിലെ സർവകലാശാലാ വിദ്യാർഥിയായ ശുഭാംസോ പുളിനെ സസെക്സിലെ ബ്രൈറ്റണിലുള്ള അപ്പാർട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുളിന് ആദ്യ ഭാര്യ ഡംഗ്വിംസായിയിലുള്ള മകനാണ് ശുംഭാംസോ. കാലിഖോ പുളും ജീവനൊടുക്കുകയായിരുന്നു
കോൺഗ്രസിലെയും ബി.ജെ.പി.യിലെയും അംഗങ്ങളുടെ പിന്തുണയോടെ 2016-ലാണ് കാലിഖോ പുൾ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായത്. എന്നാൽ പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇറ്റാനഗറിലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : സിയാര കൊടുങ്കാറ്റിൽ യുകെ ആടിയുലയുന്നു. അടുത്ത കൊടുങ്കാറ്റിനുള്ള സാധ്യത മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. കനത്ത മഴയും 90 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റും വ്യാപകമായ വെള്ളപ്പൊക്കവും യാത്രാ തടസ്സവും സൃഷ്ടിച്ചു. മരങ്ങൾ നിലംപതിച്ചു, കെട്ടിടങ്ങൾ തകർന്നു, നദികൾ കരകവിഞ്ഞു ഒഴുകിയതിനാൽ ചില വീടുകൾ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ലാതെ കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മോശം കാലാവസ്ഥയെ തുടർന്ന് കായിക മത്സരങ്ങൾ റദ്ദാക്കി. നൂറുകണക്കിന് വിമാനങ്ങളും എയർലൈൻസും റദ്ദാക്കിയിട്ടുണ്ട്. കൊടുങ്കാറ്റിൽ 675,000 വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി കമ്പനികൾ അറിയിച്ചു.

കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ യുകെയുടെ ചില ഭാഗങ്ങളിൽ 20സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുന്നു. ചില പ്രദേശങ്ങളിൽ വെറും 24 മണിക്കൂറിനുള്ളിൽ ഒന്നര മാസത്തെ മഴ ലഭിച്ചു. ഇന്നും 20 സെന്റിമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. മാഞ്ചസ്റ്റർ വിമാനത്താവളത്തിലും 86 മൈൽ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്. കുംബ്രിയയിൽ, 24 മണിക്കൂറിനുള്ളിൽ 177 മില്ലീമീറ്റർ മഴ ലഭിച്ചു. ഇംഗ്ലണ്ടിൽ 200 ലധികവും സ്കോട്ട്ലൻഡിൽ 60 ൽ അധികവും വെയിൽസിൽ 17ഉം വെള്ളപൊക്ക മുന്നറിയിപ്പുകളുണ്ട്.

റെയിൽവേ ട്രാക്കുകളിലെ വെള്ളപ്പൊക്കവും അവശിഷ്ടങ്ങളും പല ട്രെയിനുകളുടെയും കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി മാറി. റോഡുകളിൽ, ഈസ്റ്റ് യോർക്ക്ഷെയറിലെ ഹംബർ പാലം ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് അടച്ചത്. കെന്റിലെ ഡാർട്ട്ഫോർഡ് ക്രോസിംഗിലെ ക്വീൻ എലിസബത്ത് II പാലം ഗതാഗതതടസ്സം മൂലം അടച്ചിരിക്കുന്നു. കൊടുങ്കാറ്റ് കടന്നുപോയതിനുശേഷം ശക്തമായ കാറ്റ് വടക്കൻ അയർലൻഡിലും സ്കോട്ട്‌ലൻഡിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ്, തെക്കൻ തീരപ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ യെല്ലോ അലെർട്ട് ഉണ്ട്. ഇന്നും നാളെയും സ്കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഇംഗ്ലണ്ടിലെ ഗ്രിംസ്‌ബിയിൽ ടേക്ക് എവേ നടത്തുന്ന ഈ ചൈനീസ് ദമ്പതികൾ മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുകയാണ്. തങ്ങളുടെ ചൈന സന്ദർശനത്തിനുശേഷം, തങ്ങളുടെ ഉപജീവന മാർഗമായ ടേക്ക് എവേ അടച്ചുപൂട്ടി രണ്ടാഴ്ച വീടിനു പുറത്തിറങ്ങാതെ ഉള്ള സ്വയം നിയന്ത്രണത്തിലാണ് ഇവർ. ഫ്രാങ്കീ ഫാനും, ഭാര്യ യുൻയാനുമാണു ഇത്തരത്തിൽ മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ ഇവർ താമസിച്ചില്ലെങ്കിലും, ഇവർ രണ്ടാഴ്ചത്തെ മുൻകരുതൽ എടുത്തിരിക്കുകയാണ്. ഇവർക്ക് തിരികെ ബ്രിട്ടണിൽ എത്തിയപ്പോഴും അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എന്നാലും തങ്ങളുടെ കസ്റ്റമേഴ്സിനെ സുരക്ഷയെ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് അവർ പറയുന്നു.

ചൈനീസ് ന്യൂഇയർ ആഘോഷങ്ങൾക്കായാ ണ് ഇവർ ചൈനയിലെ ഴാൻ ജിയാങ് സിറ്റിയിലേക്ക് പുറപ്പെട്ടത്. ഫെബ്രുവരി ആറിന് വീണ്ടും കട തുറക്കും എന്നാണ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് കൊറോണാ വൈറസിന്റെ ഭീഷണിമൂലം ഇത് നീട്ടുകയായിരുന്നു. തങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. എങ്കിലും മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ആണ് ഇത്തരത്തിൽ ഒരു മുൻകരുതൽ എടുക്കുന്നത് എന്ന് ദമ്പതികൾ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം ഫെബ്രുവരി 21ന് വീണ്ടും ന്യൂ ഡയമണ്ട് എന്ന പേരിലുള്ള ഈ റസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കും. നിലവിൽ കൊറോണ വൈറസ് മൂലം 900 പേരാണ് ചൈനയിൽ മാത്രം മരണപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിൽ നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുകെയിൽ ഉടനീളം മൊത്തം എട്ട് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും വേണ്ടതായ സുരക്ഷാക്രമീകരണങ്ങൾ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും മറ്റും അകലം പാലിക്കണമെന്ന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്
ലണ്ടന്‍: ഏഴു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യു.കെയിലും യൂറോപ്പിലും വീശിയടിക്കുന്ന സിയാര. എന്നാല്‍ കൊടുങ്കാറ്റിന്റെ സഞ്ചാരഗതി ഉപയോഗിച്ച് യാത്രാസമയം ലാഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേസ് വിമാനം. ന്യൂയോര്‍ക്കില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് വന്ന വിമാനത്തിന്റെ സഞ്ചാരപാതയ്ക്ക് അനുകൂലമായ ദിശയിലാണ് സിയാര കൊടുങ്കാറ്റിന്റെ സഞ്ചാരഗതിയുമുണ്ടായിരുന്നത്. കാറ്റിന്റെ ഗതി പ്രയോജനപ്പെട്ടതോടെ വിമാനം പറന്നത് മണിക്കൂറില്‍ 1,290 കിലോ മീറ്റര്‍ വേഗത്തിലാണ്. ഫലമോ 4.56 മണിക്കൂര്‍ കൊണ്ട് വിമാനം ഹീത്രു വിമാനത്താവളത്തിലെത്തി. സാധാരണ ഗതിയില്‍ ഏഴു മണിക്കൂര്‍ വേണ്ടയിടത്താണ് രണ്ടു മണിക്കൂര്‍ യാത്രാസമയം വിമാനത്തിന് ലാഭിക്കാന്‍ സാധിച്ചത്.
സമാനമായി മറ്റ് വിമാനങ്ങളും ഇതേ പോലെ യാത്രാസമയം ലാഭിച്ചെങ്കിലും ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിങ് 747 വിമാനമാണ് ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. ശനിയാഴ്ചയാണ് വിമാനം റെക്കോര്‍ഡിട്ടത്.
ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനം ഹീത്രു വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്ന കമ്പനിയുടെ വിമാനം ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തേക്കാള്‍ ഒരുമിനിറ്റ് മാത്രം വൈകി ഹീത്രു വിമാനത്താവളത്തിലെത്തി. ഞായറാഴ്ച കമ്പനിയുടെ മറ്റൊരു വിമാനവും ഇതേ പോലെ വേഗത്തില്‍ എത്തിയിരുന്നു.
അതേസമയം തിരിച്ച് ന്യൂയോര്‍ക്കിലേക്കുള്ള സഞ്ചാരം വിമാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാകും. എതിരായി വീശുന്ന കാറ്റിനെ അതിജീവിച്ച് വേണം വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍. അതിനാല്‍ സാധാരണ യാത്രാസമയത്തേക്കാള്‍ രണ്ടു മണിക്കൂറിലേറെ സമയം ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്ക് വേണ്ടിവരും.
[ot-video]
Fastest across the Atlantic tonight from New York to London so far is #BA112 at 4hr56m. #VS4 in 4:57, and #VS46 in 4:59. https://t.co/gfYoHGV3Y6https://t.co/kMhjCqdEtt
If we’re not mistaken, BA now retakes the fastest subsonic NY-London crossing from Norwegian. pic.twitter.com/Sr1GPeAjuh
— Flightradar24 (@flightradar24) February 9, 2020
[/ot-video]
യു കെയില്‍ ഇദംപ്രഥമമായി മാര്‍ഷല്‍ ആര്‍ട്‌സില്‍ ചീഫ് ഇന്‍സ്റ്റക്ടര്‍ പദവി നല്‍കിയപ്പോള്‍ അത് കരസ്ഥമാക്കിക്കൊണ്ട് ആലപ്പുഴ കുട്ടനാട് പുളിങ്കുന്നുകാരന്‍ ടോം ജേക്കബ് മലയാളികള്‍ക്ക് അഭിമാനമാവുന്നു. ജപ്പാനില്‍ ജനുവരി അവസാന വാരം നടന്ന ഒകിനാവ അന്തര്‍ദ്ദേശീയ കരാട്ടെ സെമിനാറില്‍ ടോം തന്റെ പ്രാഗല്ഭ്യവും, പരിജ്ഞാനവും, ആയോധന കലയോടുള്ള അതിയായ അര്‍പ്പണവും പുറത്തെടുക്കുവാനും, ആയോധനാ കലകളില്‍ തന്റെ വൈഭവം പ്രദര്‍ശിപ്പിക്കുവാനും സുവര്‍ണാവസരമാണ് ലഭിച്ചത്. കൂടാതെ മാര്‍ഷല്‍ ആര്‍ട്‌സിലെ വൈവിദ്ധ്യമായ മേഖലകളിലെ പരിജ്ഞാനവും, കഴിവും, സുദീര്‍ഘമായ 35 വര്‍ഷത്തെ കഠിനമായ പരിശീലനവും, കൃത്യ നിഷ്ഠയുമാണ് ഈ ഉന്നത പദവിയിലേക്ക് ടോമിനെ തെരഞ്ഞെടുക്കുവാന്‍ കൂടുതലായി സ്വാധീനിച്ചത്.
കളരി (തെക്കന്‍ ആന്‍ഡ് വടക്കന്‍), കുങ്ഫു, കരാട്ടെ, ബോക്‌സിങ് അടക്കം വിവിധ ആയോധന കലകളില്‍ ശ്രദ്ധേയമായ പ്രാവീണ്യം നേടിയിട്ടുള്ള ടോം തന്റെ സെമിനാറിലെ പ്രകടനത്തിലൂടെ പ്രഗത്ഭര്‍ക്കിടയിലെ മിന്നുന്ന താരമാവുകയായിരുന്നു. ഇതാദ്യമായാണ് രാജ്യത്തിന്റെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി ഒരാളെ നിയമിക്കുന്നത്. ആഗോള കരാട്ടെ സെമിനാറില്‍ പങ്കെടുക്കുവാനുള്ള എന്‍ട്രി അസാധാരണ വൈഭവം ഉള്ള മാര്‍ഷല്‍ ആര്‍ട്‌സ് വിദഗ്ദര്‍ക്കേ നല്‍കാറുള്ളൂ.
ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് പ്രായിക്കളം കുടുംബാംഗമായ ടോം ജേക്കബ് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷം വിവിധ രാജ്യങ്ങളില്‍ കരാട്ടെ ട്രെയിനര്‍ ആയി പ്രവര്‍ത്തി ചെയ്തിട്ടുണ്ട്. അബുദാബിയില്‍ കൊമേര്‍ഷ്യല്‍ ബാങ്കില്‍ ഉദ്ദ്യോഗസ്ഥനായിരിക്കെ അവിടെയും പരിശീലകനായി ശ്രദ്ധേയനായിരുന്നു. വിവിധ രാജ്യങ്ങളില്‍ ഏറെ ശിഷ്യഗണങ്ങള്‍ ഉള്ള ടോം കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഗ്‌ളാസ്‌ഗോയില്‍ കുടുംബ സഹിതം താമസിച്ചു വരുന്നു. യു കെ യില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ എംബിഎ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
സ്‌കോട്ട്‌ലന്‍ഡ് ആന്‍ഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റല്‍ കിക്ക് ബോക്‌സിങ്ങിലും ലോക ഒന്നാം നമ്പര്‍ ആയ ജയിംസ് വാസ്റ്റണ്‍ അസോസിയേഷനില്‍ നിന്ന് 2018 ല്‍ അഞ്ചാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, ജപ്പാന്‍ ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിന്‍കോ കായ് കരാട്ടെ അസോസിയേഷനില്‍ നിന്നും 2014 ല്‍ നാലാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയില്‍ നിന്നും 2005 ല്‍ മൂന്നാം ഡാന്‍ ഷോട്ടോക്കന്‍ കരാട്ടെ ജപ്പാന്‍ ബ്ലാക്ക് ബെല്‍റ്റ്, ഷോട്ടോക്കാന്‍ കരാട്ടെ അക്കാദമിയില്‍ നിന്നും 2002 ല്‍ ബ്ലാക്ക് ബെല്‍റ്റ് രണ്ടാം ഡാന്‍, ഷോട്ടോക്കാന്‍ കരാട്ടെ ജപ്പാന്‍ 1996 ല്‍ ബ്ലാക്ക് ബെല്‍റ്റ് ഒന്നാം ഡാന്‍ തുടങ്ങി നിരവധി തങ്കപ്പതക്കങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
യുകെയിലെ പ്രശസ്തവും ആദ്യകാല ബോക്‌സിങ് ക്ലബുമായ വിക്ടോറിയ ബോക്‌സിംഗ് ക്ലബ്ബില്‍ 10 വര്‍ഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലര്‍ത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയില്‍ പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യന്‍ കരാട്ടെയില്‍ ഒമ്പതാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് താരവും, കരാട്ടെയില്‍ ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മാനസിക, ആരോഗ്യ, സുരക്ഷാ മേഖലകളില്‍ കരാട്ടെയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം ആര്‍ജ്ജിക്കുന്നതിനും, കരാട്ടെയുടെ ലോകത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുവാനും ഉതകുന്ന പഠന രീതിയാണ് ടോമിനെ പ്രത്യേകം ശ്രദ്ധേയനാക്കുന്നത്. വിവിധ ട്രെയിനിങ് സ്‌കൂളുകള്‍ തുറക്കുവാനും, ഉള്ള കേന്ദ്രങ്ങള്‍ തുടരുന്നതിനും ഗ്രേഡുകള്‍ നല്‍കുന്നതിനും യുകെയില്‍ ഇനി ടോമിനെ ആശ്രയിക്കേണ്ടതായി വരും.
സ്‌കോട്ട്‌ലന്‍ഡ് ആന്‍ഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റല്‍ കിക്ക് ബോക്‌സിങ്ങിലും ലോക ഒന്നാം നമ്പര്‍ ആയ ജയിംസ് വാസ്റ്റണ്‍ അസോസിയേഷനില്‍ നിന്ന് 2018 ല്‍ അഞ്ചാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, ജപ്പാന്‍- ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിന്‍കോ കായ് കരാട്ടെ അസോസിയേഷനില്‍ നിന്നും 2014 ല്‍ നാലാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയില്‍ നിന്നും 2005 ല്‍ മൂന്നാം ഡാന്‍ ഷോട്ടോക്കന്‍ കരാട്ടെ ജപ്പാന്‍ ബ്ലാക്ക് ബെല്‍റ്റ്, ഷോട്ടോക്കാന്‍ കരാട്ടെ അക്കാദമിയില്‍ നിന്നും 2002ല്‍ ബ്ലാക്ക് ബെല്‍റ്റ് രണ്ടാം ഡാന്‍, ഷോട്ടോക്കാന്‍ കരാട്ടെ ജപ്പാന്‍ 1996 ല്‍ ബ്ലാക്ക് ബെല്‍റ്റ് ഒന്നാം ഡാന്‍ തുടങ്ങി നിരവധി തങ്കപ്പതക്കങ്ങള്‍ കരസ്ഥമാക്കുകയും തന്റെ ആയോധന വിദ്യാഭ്യാസ മേഖലകളുടെ ഉന്നത നേട്ടങ്ങളുടെ പട്ടികയില്‍ അഭിമാനപൂര്‍വ്വം കോര്‍ത്തിണക്കുവാനും സാധിച്ചിട്ടുള്ള ടോം ജേക്കബ് ആയോധന കലാ രംഗത്തു ലോക ഒന്നാം നമ്പര്‍ താരമാണെന്നുതന്നെ വിശേഷിപ്പിക്കാം എന്നാണ് അന്തര്‍ദേശീയ സെമിനാറില്‍ ടോമിനെപ്പറ്റി പ്രതിപാദിക്കപ്പെട്ടത്.
യുകെയിലെ പ്രശസ്തവും ആദ്യകാല ബോക്‌സിങ് ക്ലബുമായ വിക്ടോറിയ ബോക്‌സിംഗ് ക്ലബ്ബില്‍ പത്തു വര്‍ഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലര്‍ത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയില്‍ പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യന്‍ കരാട്ടെയില്‍ ഒമ്പതാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് താരവും, കരാട്ടെയില്‍ ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ജി8 ല്‍ പ്രശസ്ത കരാട്ടെ ഗുരു ഇയാന്‍ അബ്ബറെനിന്റെ ഷോട്ടോക്കന്‍ സ്‌റ്റൈല്‍ ബുങ്കായ് ആന്റ് പ്രാക്ടിക്കല്‍ ആപ്ലിക്കേഷനുകളുമായുള്ള പരിശീലനം ലോക നിലവാരം പുലര്‍ത്തുന്ന അസുലഭ അവസരമാണ് ടോമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എംഎംഎ ആന്റ് ബ്രസീലിയന്‍ ജിയു-ജിറ്റ്‌സു, സ്‌കോട്ട്‌ലന്‍ഡിന് പടിഞ്ഞാറുള്ള ഗ്രാങ്പ്ലിംഗ് ടീമിനൊപ്പം പരിശീലനം തുടരുന്ന ടോം, ഷോട്ടോക്കന്‍ സ്‌റ്റൈല്‍ കരാട്ടെ കോളിന്‍ സ്റ്റീല്‍ സെന്‍സി അഞ്ചാം ഡാന്‍ ജിസ്സെന്‍ റായിഡു (സ്‌കോട്ട്‌ലന്‍ഡ്) ന്റെയും, പോള്‍ എന്‍ഫില്‍ഡിനോടൊപ്പം (യുഎസ്എ) ഗോജു ശൈലിയുമായുള്ള കരാട്ടെ പരിശീലനവും ഒപ്പം തുടര്‍ന്ന് പോരുന്നു. സീനിയര്‍ ഷോട്ടോക്കന്‍ സെന്‍സി ജോണ്‍ ലണ്ടന്‍ മൂന്നാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, സെന്‍സി ബ്രെയിന്‍ ബ്ലാക്ക് ബെല്‍റ്റ് മൂന്നാം ഡാന്‍, ഐകിഡോ ഉപയോഗിച്ചുള്ള പരിശീലനവും ഇപ്പോഴും തുടരുന്നുണ്ട്. പ്രതിയോഗിയുടെ ബാലന്‍സ് തെറ്റിക്കുന്ന ഒരു അഭ്യാസമുറയാണ് ഐകിഡോ.
നിരവധി അഭിമാനാര്‍ഹമായ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ടോം കഴിഞ്ഞ 35 വര്‍ഷമായി ആയയോധന കലകളില്‍ കഠിനമായ പരിശീലനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ജപ്പാന്‍ ഒക്കിനാവ കരാട്ടെ ആന്‍ഡ് കോബു-ദോ ഷോര്‍-റായിഡു റെഹോക്കന്‍ അസോസിയേഷന്‍ ചെയര്‍മാനും റെഡ് ബെല്‍റ്റില്‍ പത്താം ഡാന്‍ കരാട്ടെ ആന്റ് പത്താം ഡാന്‍ കോബുഡോയും നേടിയിട്ടുള്ള ആഗോള പ്രശസ്തനുമായ ഹാന്‍ഷി ഹഗോണ്‍ നനോബുവിലയില്‍ നിന്നാണ് യുകെ ചീഫ് ഇന്‍സ്ട്രക്ടര്‍ പദവി ടോം ജേക്കബ് നേടിയത്.
പുളിങ്കുന്ന് പ്രായിക്കളം (കാഞ്ഞിക്കല്‍) കുടുംബാംഗമായ ടോമിന്റെ ഭാര്യ ജിഷ ടോം ആലപ്പുഴ മാളിയേക്കല്‍ കുടുംബാംഗമാണ്. മുന്‍കാല ആലപ്പുഴ ഡി സിസി പ്രസിഡന്റും നെഹ്‌റു കുഞ്ഞച്ചന്‍ എന്നു വിളിച്ചിരുന്ന കുഞ്ഞച്ചന്റെ മകന്‍ ഗ്രിഗറിയുടെ മകളാണ് ജിഷ. ആറാം ക്ലാസില്‍ പഠിക്കുന്ന ഏക മകന്‍ ലിയോണ്‍ ടോം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബോക്‌സിങ് പരിശീലനം നടത്തി വരുകയാണ്.
കടപ്പാട് : അപ്പച്ചന്‍ കണ്ണന്‍ചിറ
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- സിയാര കൊടുങ്കാറ്റ് ബ്രിട്ടണിൽ ഉടനീളം ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും ജനജീവിതം തടസ്സപ്പെട്ടു . ബിബിസി വൺന്റെ സംപ്രേഷണം ഞായറാഴ്ച രാവിലെ ഏകദേശം ഏഴ് മിനിറ്റോളം മുടങ്ങി . മണിക്കൂറിൽ 80 മീറ്റർ വേഗതയുള്ള കാറ്റ് അടിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. ട്രെയിൻ, വിമാനസർവീസുകൾ എല്ലാം തന്നെ നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. ഏകദേശം എൺപതോളം പ്രളയ മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. ജനങ്ങൾ എല്ലാംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്.

ലോക്കൽ, ഇന്റർനാഷണൽ ഫ്ലൈറ്റുകൾ ഉൾപ്പെടെ നിരവധി വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കായികമത്സരങ്ങൾ പലതും മാറ്റിവെച്ചിരിക്കുകയാണ്. സ്കോട്ട്‌ലൻഡിൽ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന കഫെയും, ഗസ്റ്റ് ഹൗസും നദിയിലേക്ക് തകർന്നുവീണിരിക്കുകയാണ്. നിരവധി സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നേരിടുന്ന എല്ലാ സമൂഹങ്ങൾക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് റെസ്ക്യൂ ടീമുകളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റായാണ് ഇതിനെ രേഖപ്പെടുത്തുന്നത്.