ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം
“വരുമാന നികുതിക്ക് പരിധി നിശ്ചയിച്ചതിൽ പിശക് , വൈകിയാൽ വൻ തുക പിഴ”. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി യു കെ മലയാളികളെ ആശങ്കാകുലരാക്കിയ അറിയിപ്പാണിത്. ടെലിഫോണിലൂടെ എത്തിയ ഈ ആശങ്കയ്ക്ക് ആശ്വാസം തേടി പലരും പല വഴിക്കും അന്വേഷണം നടത്തി. തട്ടിപ്പു സംഘത്തിന്റെ പുതു മുഖമാണത്രെ ഇത്.

റവന്യു വകുപ്പിന്റെ പരാതിയിൽ സുപ്രീം കോടതിയിൽ നിന്ന് നേരിട്ട് വിളിക്കുന്നുവെന്നു പറഞ്ഞു തുടങ്ങുന്ന കോളുകളിലൂടെ 2500 മുതൽ 3000 പൗണ്ട് വരെയാണ് ആവശ്യപ്പെടുന്നത്. ഭാവിയിൽ 40000 പൗണ്ട് വരെ അടക്കേണ്ടി വരുമെന്നും ഭയപ്പെടുത്തുന്നു. നഴ്സിംഗ്, ടാക്സി, കാറ്ററിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളാണ് സംഭവത്തിൽ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രധാനമായും 02079601900, 02079601500 എന്നീ നമ്പറുകളാണ് തട്ടിപ്പിനുപയോഗിച്ചിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. പരിചയമില്ലാത്ത നമ്പറുകൾ ബ്ലോക്ക് ചെയ്യണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ബ്രിട്ടണില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കേ, ‘ഒബ്സര്‍വര്‍’ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ കൺസർവേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം. ലേബറിനെക്കാൾ 19 പോയിന്റ് മുന്നിലാണ് അവര്‍. ടോറികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബോറിസ് ജോൺസൺ ഇന്ന് പുറത്തിറക്കാനിരിക്കുകയാണ്. അതിനു മുന്‍പുവന്ന അഭിപ്രായ സര്‍വേ അവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ച് കൺസർവേറ്റീവ് എംപിമാര്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2017-ൽ തെരേസ മേ പുറത്തിറക്കിയ ബോട്ട്ഡ് മാനിഫെസ്റ്റോയില്‍ ‘ഡിമെൻഷ്യ ടാക്സ്’ എന്നൊരു ഒട്ടും ജനപ്രിയമല്ലാത്ത സാമുഹ്യ സുരക്ഷാ പദ്ധതിയുണ്ടായിരുന്നു. അതു പുറത്തുവന്നതോടെ അവരുടെ റേറ്റിംഗ് തകര്‍ന്നടിഞ്ഞതാണ്. അതാണ് ഇക്കുറിയും കൺസർവേറ്റീവ് എംപിമാരെ ആശങ്കയിലാക്കുന്നത്.
അഭിപ്രായ സര്‍വ്വേ പ്രകാരം ടോറികളുടെ വോട്ട് വിഹിതം ഇപ്പോൾ 47%-വും ലേബറിന്‍റെത് 28%-വും ആണ്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിഹിതം 12% ആയി കുറഞ്ഞു. 3% ആയി ചുരുങ്ങിയ ബ്രെക്സിറ്റ് പാർട്ടിയും നിലനില്‍പ്പ് ഭീഷണിയിലാണ്. ബ്രെക്സിറ്റ് എങ്ങിനെയെങ്കിലും നടപ്പാക്കണമെന്ന വോട്ടര്‍മാര്‍ ടോറികളെ പിന്തുണയ്ക്കുന്നുവെന്നാണ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്. വോട്ടർമാരിൽ നിന്ന് പിന്തുണ നേടുന്നതിൽ ഒരു പരിധിവരെ ജോണ്‍സണും കൂട്ടരും വിജയിച്ചുവെന്ന് സാരം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ആഴ്ചയില്‍ പാർട്ടി നേതാക്കൾ തമ്മിലുള്ള ടെലിവിഷൻ സംവാദങ്ങള്‍ സ്വാധീനം ചെലുത്തി തുടങ്ങിയിട്ടില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് പറ്റിയ അമളി ഒഴിവാക്കുന്നതിലാണ് ഇപ്പോള്‍ ടോറി ക്യാമ്പുകളുടെ ശ്രദ്ധ. എൻഎച്ച്എസ്, ശിശു പരിപാലനം, സ്കൂളുകളെ പരിരക്ഷിക്കുക തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇതേ ഘട്ടത്തില്‍ നേടിയതിനേക്കാള്‍ വലിയ ലീഡാണ് ഇക്കുറി കൺസർവേറ്റീവ് പാര്‍ട്ടി നേടിയിരിക്കുന്നത്. എന്നാല്‍ അത് കഴിഞ്ഞ മാസത്തേക്കാള്‍ ആറു പോയിന്‍റ് ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഈ പൊതുതിരഞ്ഞെടുപ്പിന് ശേഷം ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ ബ്രെക്സിറ്റ് വിഷയത്തിൽ താൻ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് തുറന്ന് പറഞ്ഞ് ജെറമി കോർബിൻ. വെള്ളിയാഴ്ച നടന്ന ബിബിസിയുടെ ചർച്ചയിലാണ് കോർബിൻ ഇക്കാര്യം അറിയിച്ചത്. ഭാവിയിലെ ബ്രെക്സിറ്റ് റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തെ പക്വത നിറഞ്ഞ ഒന്നായി അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. താൻ പ്രധാനമന്ത്രിയാകുകയാണെങ്കിൽ, യൂറോപ്യൻ യൂണിയനുമായി ഒരു പുതിയ ബ്രെക്‌സിറ്റ് കരാർ ചർച്ചചെയ്യുമെന്നും അതൊരു പൊതുതിരഞ്ഞെടുപ്പിൽ വിടുമെന്നും കോർബിൻ പറഞ്ഞു. എന്നിരുന്നാലും, ഫലം നടപ്പാക്കുന്നതിനുമുമ്പ്, ഈ റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “ഇത് യഥാർത്ഥത്തിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുന്ന വിവേകപൂർണ്ണമായ ഒരു മാർഗമാണെന്ന് ഞാൻ കരുതുന്നു.” ഷെഫീൽഡിലെ പ്രചാരണവേളയിൽ കോർബിൻ പറയുകയുണ്ടായി.

ബ്രെക്സിറ്റ് പോലെയൊരു സുപ്രധാന വിഷയത്തിൽ കോർബിൻ എങ്ങനെ ഉദാസീനനായിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചോദിച്ചു. പുതിയ ബ്രെക്സിറ്റ് ഇടപാട് ചർച്ച ചെയ്യാനുള്ള ലേബർ പാർട്ടി നേതാവിന്റെ ആഗ്രഹം അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാട് മൂലം ദുർബലപ്പെടുമെന്ന് ജോൺസൺ കൂട്ടിച്ചേർത്തു. പടിഞ്ഞാറൻ ലണ്ടനിൽ ശനിയാഴ്ച നടന്ന പ്രചാരണത്തിനിടെ ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ, കോർബിന്റെ നിലപാട് ആശ്ചര്യജനകമാണെന്ന് പറഞ്ഞു. “ഒരു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിൽ അവർ ഒരു വ്യക്തമായ നിലപാട് സ്വീകരിക്കാൻ പോകുന്നില്ല,” സ്വിൻസൺ കൂട്ടിച്ചേർത്തു. ഈ രാജ്യത്ത് ജീവിക്കുന്നവർക്ക് ഒരു നേതാവിനെയാണ് വേണ്ടത്, ഒരു കാഴ്ചക്കാരനെയല്ല എന്നും അവർ പറഞ്ഞു. കോർബിന്റെ ഈയൊരു തീരുമാനം പരാജയമാണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫാരേജും ആരോപിച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ :യൂറോമില്യൺസ് ജാക്ക്പോട്ട് വിജയി രംഗത്തെത്തിയെന്ന് വിവരങ്ങൾ. സമ്മാനത്തുകയായ 105 മില്യൺ പൗണ്ട് അവകാശപ്പെട്ടുകൊണ്ട് ടിക്കറ്റ് ഉടമ രംഗത്തെത്തിയെന്ന് ഓപ്പറേറ്റർ കാമലോട്ട് അറിയിച്ചു. എന്നാൽ ടിക്കറ്റ് ഉടമ ആരാണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം യുകെ ടിക്കറ്റ് ഉടമ നേടുന്ന ആറാമത്തെ യൂറോമില്യൺ ജാക്ക്പോട്ടാണിത്. 8, 10, 15, 30, 42 എന്നിവയാണ് വിജയിച്ച നമ്പറുകൾ, ഒപ്പം ലക്കി സ്റ്റാർ നമ്പറുകളായി 4 ഉം 6 ഉം തിരഞ്ഞെടുത്തു.

ബ്രിട്ടനിലെ എക്കാലത്തെയും വലിയ ലോട്ടറി വിജയി 170മില്യൺ പൗണ്ട് നേടിയ വ്യക്തിയാണ്. കഴിഞ്ഞ മാസമാണ് 170 മില്യൺ യൂറോമില്യൺ ജാക്ക്പോട്ട് അദേഹത്തിന് ലഭിക്കുന്നത്. ഇതുകൂടാതെ ജൂണിൽ 123 മില്യൺ, ഏപ്രിലിൽ 38 മില്യൺ, മാർച്ചിൽ 71 മില്യൺ, ജനുവരിയിൽ 115മില്യൺ എന്നീ വൻ തുകകളും യൂകെയിൽ യൂറോമില്യൺ ജാക്ക്പോട്ട് വിജയതുക ആയി ലഭിച്ചിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മാഞ്ചസ്റ്റർ : ലിയോണ ഗോഡ്ഡാർഡ് ആത്മഹത്യ ചെയ്തത് ജോലിഭാരം ഏറിയതുമൂലം.
ജോലിഭാരം ഏറുന്നതുമൂലം കുടുംബജീവിതം നയിക്കാൻ ആവുന്നില്ല എന്ന കാരണത്താലാണ് പ്രെസ്റ്റ്വിച്ച് ആശുപത്രിയിലെ നേഴ്സ് ആയിരുന്ന ലിയോണ ഗോഡ്ഡാർഡ് (35) കഴിഞ്ഞ വർഷം ഒക്ടോബറിൽ തൂങ്ങിമരിച്ചത്. നഴ്സിംഗ് മാനേജർ ആയി സ്ഥാനക്കയറ്റം ലഭിച്ച് ആറുമാസത്തിനുശേഷമാണ് ഗോഡ്ഡാർഡിനെ മാഞ്ചസ്റ്ററിലെ ലോംഗ്സൈറ്റ് ജില്ലയിലെ കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 12 മണിക്കൂർ നീണ്ട ജോലിയും അധിക ഉത്തരവാദിത്തങ്ങളും ആണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഒരു സാമൂഹിക ജീവിതം നയിക്കുന്നതിൽ ലിയോണ പരാജയപ്പെട്ടു. ഇതാണ് അവളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ജോലിയിൽ തനിക്ക് മികവ് തെളിയിക്കാൻ കഴിയുന്നില്ല എന്ന ചിന്തയും അവളെ തളർത്തിയിരുന്നു. താൻ അനുഭവിച്ച മാനസിക സമ്മർദ്ദം ഒരു കത്തിൽ എഴുതി വെച്ചിട്ടാണ് അവൾ യാത്രയായത്.

മിസ് ഗോഡ്ഡാർഡിന് ഒരു തൊഴിൽ ചികിത്സകയായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നഴ്സിംഗ്,സൈക്കോളജി എന്നിവ പഠിക്കുകയും 2012 ൽ മാഞ്ചസ്റ്റർ സർവകലാശാലയിൽ അവൾ ബിരുദം നേടുകയും ചെയ്തു എന്ന് ബുധനാഴ്ച മാഞ്ചസ്റ്ററിൽ നടന്ന വിചാരണയിൽ പറഞ്ഞു. അവളുടെ ജോലി സമയം കാരണം ഒരു വീട് അന്വേഷിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ലെന്ന് ലിയോണയുടെ കോളേജ് സുഹൃത്ത് ഡാനിയേൽ ഹിൻഡ്സ് പറഞ്ഞു. ലിയോണയുടെ ജോലി സമ്മർദ്ദത്താൽ തങ്ങളുടെ പ്രണയ ബന്ധം പോലും താറുമാറായെന്ന് കാമുകൻ പീറ്റർ ഷാഫറും പറഞ്ഞു. പ്രെസ്റ്റ്വിച്ച് ആശുപത്രിയിലെ വാർഡ് മാനേജർ ക്ലെയർ ഹിൽട്ടൺ പറഞ്ഞു: “ലിയോണ 2016 ജൂണിൽ ജോലിയിൽ പ്രവേശിച്ചു, 2018 ജൂണിൽ സീനിയർ സ്റ്റാഫ് നഴ്‌സായി സ്ഥാനക്കയറ്റം ലഭിച്ചു. അവൾ വളരെ കഴിവുള്ളവളായിരുന്നു, ഓഗസ്റ്റ് 16, 17 തീയതികളിൽ ഡ്യൂട്ടി മാനേജരായി പ്രവർത്തിച്ചു. ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു, അതിനുശേഷം ഞങ്ങൾ സംസാരിച്ചു. സ്വന്തം കഴിവുകളിൽ അവൾ ആത്മവിശ്വാസക്കുറവ് നേരിടുന്നുണ്ടെന്ന് എനിക്ക് തോന്നി. ” ആശുപത്രിയിയിലെ മികച്ച ഒരു ഉദ്യോഗസ്ഥയെ ആണ് നഷ്ടമായിരിക്കുന്നത്. ലിയോണയുടെ വേർപാട് ഒരു ഞെട്ടലോടെയാണ് ആശുപത്രിയിയിലെ ഏവരും സ്വീകരിച്ചത്. ജോലി ഭാരം മൂലമുള്ള സമ്മർദ്ദം ആണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സഹപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
രാജകുടുംബത്തിന് 2019 ഏറ്റവും മോശമായ വർഷം. ജെഫ്രി എപ്‌സ്റ്റീൻമായി പ്രിൻസ് ആൻഡ്രൂസിന്റെ ബന്ധം ലോകം ചർച്ച ചെയ്യാൻ തുടങ്ങിയതാണ് പരമ്പരയിലെ ഏറ്റവും പുതിയ ദുരന്ത വാർത്ത. 1992 രാജകുടുംബം നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ പറ്റിയാണ് രാജ്ഞി ആദ്യമായി ‘മോശം വർഷം ‘എന്നർത്ഥം വരുന്ന ലാറ്റിൻ പ്രയോഗം ഉപയോഗിച്ചത്. അന്ന് പ്രിൻസ് ആൻഡ്ര്യൂ ഭാര്യയുമായി പിരിഞ്ഞതും, ആൻ രാജകുമാരി ബന്ധം വേർപെടുത്തിയതും ആൻഡ്രൂ മോർട്ടൻ ഡയാനയുടെയും ചാൾസിന്റെയും വിവാഹത്തെപ്പറ്റി സകലതും തുറന്നു എഴുതിയതും, വിൻഡ്സർ കൊട്ടാരം തീപിടിച്ചതും ആയിരുന്നു അന്നത്തെ പ്രധാന വാർത്തകൾ.

എന്നാൽ 2019 നവംബർ 16 ൽ പ്രിൻസ് ആൻഡ്ര്യൂ നൽകിയ അഭിമുഖത്തിൽ ബലാത്സംഗ കേസിലെ പ്രതിയായ ജിഫ്രി യുമായുള്ള സൗഹൃദത്തെ പറ്റിയും ആ ബന്ധം നൽകിയ ഗുണങ്ങൾ വർണ്ണിച്ചു പറഞ്ഞതും , ഇരകളോട് അല്പംപോലും സഹാനുഭൂതി ഇല്ലാത്ത നിലപാടുകൾ, പരിഹാസം എന്നിവ നിഴലിച്ചു നിന്ന അഭിമുഖം വിവാദമായിരിക്കുകയാണ്. ഈ വർഷം ആത്മഹത്യ ചെയ്ത ജെഫ്രിയെ ഉറ്റ സുഹൃത്തായാണ് കണക്കാക്കുന്നത്. മാത്രമല്ല വെർജീനിയ റോബർട്ട്സ് തന്റെ പതിനേഴാം വയസ്സിൽ പ്രഭു തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന പരാതിയെ പറ്റി പ്രതികരിക്കവേ കണ്ടതായി പോലും ഓർക്കുന്നില്ല എന്നാണ് പ്രഭു പറഞ്ഞത്. തൽക്കാലത്തേക്ക് പ്രഭുവിനെ പബ്ലിക് ഡ്യൂട്ടി കളിൽ നിന്നും രാജകുടുംബം മാറ്റി നിർത്തിയിരിക്കുകയാണ്.

അതേസമയം ഹാരി രാജകുമാരനും മെഗാനും പരിസ്ഥിതിക്കു വേണ്ടി നിലകൊള്ളുന്ന സമീപനം സ്വീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നവർ ആണെങ്കിലും 11 ദിവസങ്ങൾക്കുള്ളിൽ 4 പ്രൈവറ്റ് ജെറ്റ് യാത്രകൾ നടത്തുകയുണ്ടായി. കുടുംബത്തിന് സുരക്ഷയ്ക്ക് വേണ്ടി ആണെങ്കിൽ പോലും ഈ പ്രവർത്തി ന്യായീകരണം അർഹിക്കുന്നില്ല. പാപ്പരാസികൾ എല്ലായ്പ്പോഴും തങ്ങളുടെ നേരെ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ അസ്വസ്ഥർ ആണെന്ന് അവർ പറഞ്ഞു.

പ്രിൻസ് ഹാരി യും പ്രിൻസ് വില്യമും തമ്മിൽ തെറ്റി ഇരിക്കുകയാണെന്ന് പ്രചാരണം ഉണ്ട്. സഹോദരന്മാർ ഒരുമിച്ച് ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോൾ രണ്ട് കേന്ദ്രങ്ങൾ ആയിട്ടാണ് ചെയ്യുന്നത് എന്നതാണ് പ്രധാന തെളിവ്. 98 കാരനായ പ്രിൻസ് ഫിലിപ്പിൻറെ ലാൻഡ് റോവർ ഫ്രീലാൻഡർ അപകടത്തിൽ പ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ഒൻപത് മാസം പ്രായമുള്ള ആൺകുട്ടി പരിക്കില്ലാതെ രക്ഷപ്പെടുകയും ആയിരുന്നു.

ബ്രെക്സിറ്റ് ബഹളങ്ങളിലേക്ക് രാജ്ഞിയെ വലിച്ചിഴച്ചതും രാജകുടുംബത്തിന് ക്ഷീണം ഉണ്ടാക്കിയ കാര്യങ്ങളാണ് .
ആ അവിശ്വസനീയമായ യാത്ര എങ്ങനെ നടത്താമെന്ന് നോക്കാം. ലണ്ടനിലേക്ക് ട്രെയിൻ മാർഗം യാത്ര ചെയ്യാമെന്ന് ഗുവാഹട്ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥി സൗഹിത്യ സെൻ തെളിയിച്ചു.

മുംബൈ നിന്ന് ഡൽഹിയിലേക്ക് ആണ് ആദ്യം പോകേണ്ടത്. മുബൈയിൽ നിന്ന് ഡൽഹിയിലേക്ക് എപ്പോഴും ട്രെയിൻ സർവീസ് നിലവിലുണ്ട്. 14 – 28 മണിക്കൂറാണ് യാത്രാസമയം. ഡൽഹിയിലെത്തിയാൽ ലാഹോറിലേയ്ക്കുള്ള ട്രെയിൻ കയറാം. ഡൽഹി അല്ലെങ്കിൽ അത്താരി എന്നീ സ്ഥലങ്ങളെയും പാകിസ്ഥാനിലെ ലാഹോറിനെയും ബന്ധിപ്പിച്ച് ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഓടുന്ന ട്രെയിനാണ് സംഝോത എക്സ്പ്രസ്. ഡൽഹിയിൽ നിന്ന് ഏകദേശം 16 മണിക്കൂർ കൊണ്ട് ലാഹോർ എത്തിച്ചേരും.
ലാഹോറിൽ എത്തിയാൽ ക്വൊറ്റയാണ് അടുത്ത ലക്ഷ്യസ്ഥാനം. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വൊറ്റ. ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് അക്ബർ എക്സ്പ്രസ്. എല്ലാ ദിവസവും സർവീസുണ്ട്. 24 മണിക്കൂറാണ് യാത്രാസമയം. ക്വൊറ്റയിൽ നിന്ന് ഇറാനിയൻ സിറ്റിയായ സഹേദാനിലേക്ക് ട്രെയിൻ കയറാം.
ബലൂചിസ്ഥാനിന് തൊട്ടടുത്തുള്ള ഇറാനിന്റെ ഭാഗമായ പ്രവിശ്യയാണ് സഹേദാൻ. ക്വൊറ്റയിൽ നിന്ന് സഹേദാനിലേക്കെത്താൻ സഹേദാൻ മിക്സഡ് പാസഞ്ചർ ട്രെയിൻ ആശ്രയിക്കേണ്ടി വരും. രണ്ടു രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ മാസത്തിൽ രണ്ടു തവണ മാത്രമേ ഓടുന്നുള്ളൂ. ഒന്നാം തീയതിയും 15 –ാം തീയതിയും. 33 മണിക്കൂറാണ് യാത്രാസമയം. അതു കൊണ്ട് യാത്ര കാലയളവ് മുൻകൂട്ടി പ്ലാൻ ചെയ്ത് വേണം ഇറങ്ങാൻ. സഹേദാനിൽ നിന്ന് ഇറാൻ തലസ്ഥാനമായ തെഹ്റാനിലേക്ക് ആണ് പോകേണ്ടത്. ഈ രണ്ട് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാസഞ്ചർ ട്രെയിൻ ഉണ്ട്.
ട്രാൻസ് ഏഷ്യ എക്സ്പ്രസ് ട്രെയിൻ വഴി തെഹ്റാനില്‍ നിന്ന് തുർക്കിയിലെ ആങ്കറയിലേക്ക് സഞ്ചരിക്കാം. മൂന്ന് ഭാഗമായി തിരിച്ചാണ് ഈ യാത്ര. ആദ്യം തെഹ്റാനിൽ നിന്ന് തുർക്കിയിലെ വാൻപയെർ സ്റ്റേഷനിലേക്ക് എത്തുക. അവിടെ നിന്ന് വാൻ തടാകം കടക്കാൻ കപ്പൽ/ ബോട്ട് സംവിധാനം ഉപയോഗിച്ചേ മതിയാകൂ. തടാകം കടന്നാൽ ആങ്കറയിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉണ്ട്. ആങ്കറ നിന്ന് ഇസ്താംബൂളിലേക്ക് പിന്നെ പോകേണ്ടത്. ഏറ്റവും സ്പീഡ് കൂടിയ ട്രെയിൻ സർവീസാണ് ഈ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. 533 കിലോമീറ്റർ ദൂരം താണ്ടാൻ അഞ്ച് മണിക്കൂർ മതി.
ഇസ്താംബൂൾ നിന്ന് ലണ്ടനിലേക്ക് 5 ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തി വേണം യാത്ര നടത്താൻ.
. ഇസ്താംബൂൾ – ബുച്ചെറസ്റ്റ് (റൊമാനിയ)
. ബുച്ചെറസ്റ്റ് – ബുഡാപെസ്റ്റ് (ഹംഗറി)
. ബുഡാപെസ്റ്റ് – മ്യൂണിച്ച് (ജർമനി)
. മ്യൂണിച്ച് – പാരിസ് (ഫ്രാൻസ്)
. പാരിസ് – ലണ്ടൻ.
ആകാശക്കാഴ്ച്ചകളേക്കാൾ മനോഹരമായ ദൃശ്യാനുഭവവും എന്നെന്നും ഓർത്തിരിക്കാൻ ഒരുപാടു ഓർമ്മകളും നൽകാൻ ട്രെയിൻ യാത്രകൾക്ക് സാധിക്കും. പല രാജ്യങ്ങളിലൂടെ പല ഭൂപ്രകൃതിയിലൂടെ കടന്നുപോകുമ്പോൾ വ്യത്യസ്തമാർന്ന അനുഭവസമ്പത്ത് നേടാൻ നമുക്കാവും.
കെറ്ററിംഗ്: അപ്രതീക്ഷിതമായി തങ്ങളിൽനിന്ന് വേർപിരിഞ്ഞു സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ ഇടയൻ ഫാ. വിൽസൺ കൊറ്റത്തിലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി യുകെയിലെ വിശ്വാസസമൂഹം. ഇന്നലെ ഉച്ചകഴിഞ്ഞ് നാല് മുപ്പതിന് അദ്ദേഹം സേവനം ചെയ്തിരുന്ന കെറ്ററിംഗ് സെൻ്റ് എഡ്‌വേർഡ് ദൈവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം കൊണ്ടുവരികയും തുടർന്ന് നടന്ന ദിവ്യബലിക്കും അന്തിമോപചാരം പ്രാർത്ഥനയ്ക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികർ, സിസ്റ്റേഴ്സ്, കെറ്ററിംഗ് വിശ്വാസസമൂഹം, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസിപ്രതിനിധികൾ തുടങ്ങി ദൈവാലയം നിറഞ്ഞുകവിഞ്ഞ് വിശ്വാസികൾ ചടങ്ങുകൾക്ക് സാക്ഷികളായി.

വിശുദ്ധ ജീവിതം നയിച്ചിരുന്ന അനുപമമായ വ്യക്തിത്വമായിരുന്നു ഫാ. വിൽസന്റെത് എന്ന് ദിവ്യബലിമധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. വി. കൊച്ചുത്രേസ്യായെപ്പോലെ, സ്വർഗീയ മലർ വാടിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം നമുക്കുവേണ്ടി ഇപ്പോൾ പ്രാര്ഥിക്കുകയാണെന്നും റോസാപ്പൂക്കളാൽ അലംകൃതമായ അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമപേടകത്തെ വിശേഷിപ്പിച്ചു മാർ സ്രാമ്പിക്കൽ പറഞ്ഞു. ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും ഹൃദയത്തിൽ എളിമയും പെരുമാറ്റത്തിൽ സ്നേഹസാമീപ്യവും അദ്ദേഹം സൂക്ഷിച്ചു. ഇപ്പോഴും ഹൃദയത്തിൽ സമാധാനം കൊണ്ടുനടന്നിരുന്ന അദ്ദേഹം ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റിയെന്നും ഓരോ ശുശ്രുഷയിലും യജമാനനായ ഈശോയുടെ ഹിതമാണ് അന്വേഷിച്ചതെന്നും മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു.

വി. കുർബാനയുടെ സമാപനത്തിൽ, വിൽസൺ അച്ചന്റെ ബന്ധുക്കളുടെയും വിശ്വാസികളുടെയും പ്രതിനിധികൾ അദ്ദേഹത്തെ അനുസ്‌മരിച്ചു സംസാരിച്ചു. തുടർന്ന്, വൈദികരുടെ മൃതസംസ്കാരശുശ്രുഷകളിൽ നടത്തുന്ന അത്യന്തം ഹൃദയസ്പർശിയായ ‘ദേവാലയത്തോട് വിട ചൊല്ലുന്ന’ പ്രാർത്ഥനാശുശ്രുഷകൾ നടന്നു. ഫാ. വിൽസൺൻറെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അൾത്താരയിലും ദേവാലയത്തിന്റെ മൂന്നു വശങ്ങളിലും സ്പർശിച്ചു വിടചൊല്ലുന്ന ഈ കർമ്മത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ബഹു. വൈദികരാണ് പേടകം വഹിച്ചത്. തുടർന്ന് വൈദികരും പിന്നീട് അല്മായരും പേടകത്തിന് സമീപമെത്തി ആദരമർപ്പിച്ചു അന്ത്യയാത്രചൊല്ലി പിരിഞ്ഞു.
ബഹു. വിൽസൺ അച്ചന് ഇന്ന് രാവിലെ പത്തു മണിക്ക് നോർത്താംപ്ടൺ രൂപത ദിവ്യബലിയോടെ അന്തിമോപചാരമർപ്പിക്കും. തുടർന്ന് നാട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹം ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഉച്ചയ്ക്ക് 12: 00 മണിക്ക് ആറുമാനൂർ കൊറ്റത്തിൽ ഭവനത്തിലും എത്തിച്ചേരും. തുടർന്ന് പൊതുദർശനത്തിനു അവരസരമുണ്ടായിരിക്കും. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന പ്രാർത്ഥനാശുശ്രുഷകൾക്ക്, ആറുമാനുർ മംഗളവാർത്തപള്ളി വികാരി റെവ. ഫാ. അലക്സ് പാലമറ്റം നേതൃത്വം നൽകും. 6: 30 ന് ആറുമാനുർ മംഗളവാർത്തപള്ളിയിൽ നടക്കുന്ന ദിവ്യബലിക്ക് കൊറ്റത്തിൽ കുടുംബത്തിലെ ബഹു. വൈദികർ നേതൃത്വം നൽകും.

തുടർന്ന്, ഭൗതികശരീരം, ഫാ. വിൽസൺ അംഗമായിരുന്ന ഏറ്റുമാനൂർ MSFS സെമിനാരിയിലേക്കു കൊണ്ടുപോകും. 11: 00 മണിക്ക് നടക്കുന്ന മൃതസംസ്കാര ശുശ്രുഷകൾക്ക് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുംതോട്ടം മുഖ്യകാർമ്മികത്വം വഹിക്കുകയും അനുശോചനസന്ദേശം നൽകുകയും ചെയ്യും. യുകെയിൽ ഫാ. വിൽസൺ നടത്തിയ ശ്രെഷ്ഠമായ അജപാലനപ്രവർത്തനങ്ങളെ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നന്ദിയോടെ ഓർക്കുകയും അദ്ദേഹത്തിൻ്റെ പാവനാത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
മിടുക്കരായ നഴ്സുമാര്‍ക്ക് മുന്‍പില്‍ പുത്തന്‍ അവസരങ്ങളുടെ വാതില്‍ തുറന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഐഇഎല്‍ടിഎസ് റൈറ്റിംഗ് സ്‌കോര്‍ 7 ബാന്‍ഡില്‍ നിന്നും 6.5 ആയി കുറച്ചതു പോലെ ഇപ്പോള്‍ ഒഇടി റൈറ്റിംഗ് സ്‌കോറിലും ഇളവു വരുത്തിയിരിക്കുകയാണ് എന്‍എംസി. കഴിഞ്ഞ ഒരു മാസത്തെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ഒഇടി സ്‌കോര്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചത്. പുതിയ മാറ്റം അനുസരിച്ച് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റി (ഒഇടി) ല്‍ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയാകും. ലിസണിംഗ്, റീഡിങ്, സ്പീക്കിംഗ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്പോള്‍ റൈറ്റിംഗിന് സിപ്ലസ് മതിയാകും. പുതിയ നിയമം നിലവിൽ വന്നാൽ ഏറ്റവും കൂടുതൽ സഹായകരമാകുന്നത് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ആയിരിക്കും .

ഈമാസം 27 മുതല്‍ സ്വീകരിക്കുന്ന ആപ്ലിക്കേഷനുകള്‍ പുതിയ മാറ്റം അനുസരിച്ചുള്ളതാവും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഇടി എഴുതിയപ്പോള്‍ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കാതെ പോയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജന്‍സിയായ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ എടുത്ത ചരിത്രപരമായ തീരുമാനം ആണ് ഇന്ത്യയിലും ഗള്‍ഫിലുമെല്ലാമായി കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് പുതിയ അവസരത്തിന് വഴി തുറക്കുന്നത്.
നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിംഗ് മൊഡ്യൂള്‍ എന്ന കടമ്പ കടക്കാനാവാതെ നിരവധി പേരാണ് പരാജയപ്പെടുന്നത്. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ബി നേടിയിട്ടും നേടിയിട്ടും റൈറ്റിങ്ങില്‍ സി പ്ലസില്‍ കുടുങ്ങി കിടക്കുന്നത്. റൈറ്റിംഗിനു മാത്രം സി പ്ലസ് ആയതുകൊണ്ട് ബ്രിട്ടനിലെ നഴ്സിംഗ് ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചവര്‍ നിരവധിയാണ്.

അതുകൊണ്ട് തന്നെ എന്‍എംസിയുടെ പുതിയ തീരുമാനം ഇപ്പോള്‍ ഒഇടിയിക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ക്കെങ്കിലും ഒറ്റയടിക്ക് ആശ്വാസമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവര്‍ ഒഇടി എഴുതുകയും അതില്‍ റൈറ്റിങ് സി പ്ലസും ബാക്കിയെല്ലാം ബിയും ആണെങ്കില്‍ അവര്‍ക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ഈമാസം 27ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള പ്രൊസസ് തുടങ്ങാം.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബോയിങ് 737 മോഡൽ വിമാനം നവീകരിക്കാൻ നീക്കം. ഏഴായിരത്തോളം പാസഞ്ചർ ഫ്ലൈറ്റുകൾ ആണ് നവീകരിക്കുന്നത്. അടിക്കടി ഉണ്ടായ അപകടങ്ങളെ തുടർന്നാണ് ഈ നീക്കം. 2018 ഏപ്രിലിൽ ന്യൂയോർക്കിൽ നിന്നും ഡള്ളാസിലേക്കുള്ള യാത്രയ്ക്കിടെ, വിമാനത്തിന്റെ ഫാൻ ബ്ലേഡ് എൻജിൻ കേസിങ്ങിൽ വന്നടിച്ചു അപകടം ഉണ്ടായിരുന്നു. ഇതോടൊപ്പം തന്നെ വന്ന് അടിച്ച ശക്തിയിൽ വിമാനത്തിലെ പാസഞ്ചർ സീറ്റിൽ ഒരു ജനലിനും കേടുപാട് സംഭവിച്ചിരുന്നു. ഇതിലൂടെ ജെന്നിഫർ റിഓർഡാൻ എന്ന് യാത്രയ്ക്ക് പുറത്തേക്ക് പോയിരുന്നു. യാത്രക്കാരെല്ലാരും കൂടി ഇവരെ വലിച്ചെടുത്തെങ്കിലും പിന്നീട് ഇവർ മരണപ്പെട്ടു.

നാഷണൽ ട്രാൻസ്പോർട്ടേഷൻ സോഫ്റ്റി ബോർഡ് നൽകിയ റിപ്പോർട്ട് അനുസരിച്ച് വിമാനത്തിന്റെ ഘടനയിൽ തന്നെ അപാകതകൾ ഉണ്ട് . റയാനൈർ ആണ് ബോയിങ് വിമാനത്തിന്റെ യൂറോപ്പിലെ ഏറ്റവും വലിയ ഓപ്പറേറ്റർ. 450 ഓളം ബോയിങ് 737 വിമാനങ്ങളാണ് അവർക്കുള്ളത്.
ഭാവിയിൽ ഇനിയും അപകടങ്ങൾ വരാതിരിക്കാൻ ആണ് ഘടനയിൽ മാറ്റം വരുത്തണമെന്ന ആവശ്യങ്ങൾ ഉയർന്നിരിക്കുന്നത്. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബോയിങ് തയ്യാറായിട്ടുണ്ട്. അപകടത്തിൽ മരിച്ച ജെന്നിഫറിന്റെ കുടുംബത്തോടുള്ള ദുഃഖവും അവർ രേഖപ്പെടുത്തി.