2019 ജനുവരി 26 തീയതി കെന്റിലെ ടോണ്‍ബ്രിഡ്ജില്‍ തുടക്കം കുറിച്ച ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ തേരോട്ടങ്ങളും, അട്ടിമറികളും, തിരിച്ചു വരവുകളുമായി ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയിരിക്കുകയാണ്. ആറാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പതിനാല് പോയിന്റുമായി കോട്ടയം അഞ്ഞൂറന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. കളിച്ച എട്ടു മത്സരങ്ങളില്‍ ഏഴിലും വിജയിച്ചാണ് ശ്രീ സജിമോന്‍ ജോസ് ക്യാപ്റ്റനും ശ്രീ ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാന്‍സ് TCL ലീഗില്‍ ഒന്നാം സ്ഥാനത്തു എത്തിയത്. കഴിഞ്ഞ അഴ്ച്ചകളില്‍ നടന്ന മത്സരഫലങ്ങള്‍ ഇപ്രകാരം.
TCL – ഹണിബീസ് യുകെ യെ മലര്‍ത്തിയടിച്ചു് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്.
കഴിഞ്ഞ ആഴ്ച്ച നടന്ന മത്സരത്തില്‍ ആതിഥേയരായ സ്റ്റാര്‍സ് ടണ്‍ബ്രിഡ് വെല്‍സ് പത്തിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാടി ഒപ്പത്തിനൊപ്പം മുന്നേറി. 9-9 എന്ന നിലയില്‍ കട്ടക്ക് കട്ടക്ക് പിടിച്ച ഇരു ടീമുകളെയും വേര്‍തിരിച്ചതു സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ തുടര്‍ച്ചയായ അവസാന അഞ്ചു വിജയങ്ങളാണ്. ഒരു തിരിച്ചു വരവിനു അവസരം കൊടുക്കാതെ 10-15 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു ലീഗില്‍ മുന്നേറ്റം തുടരുകയാണ് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്. വിളിച്ച അഞ്ചില്‍ നാലു ലേലങ്ങള്‍ വിജയിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ക്യാപ്റ്റന്‍ ശ്രീ ടോമി വര്‍ക്കിയെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.
TCL തുറുപ്പു ഗുലാനെ ശ്വാസം മുട്ടിച്ച് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്.
മറ്റൊരു വാശിയേറിയ മത്സരത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ടത്തിന്റെ ഞെട്ടലിലാണ് തുറുപ്പുഗുലാന്‍. കളിയുടെ തുടക്കത്തില്‍ കത്തിനിന്ന തുറുപ്പു ഗുലാന്‍ അനായാസമാണ് 13-7 എന്ന സുദൃഢമായ സ്‌കോറില്‍ എത്തിയത്. പക്ഷെ വിജയം നുകരാന്‍ അനുവദിക്കാത്ത സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് വെറും ഒരു പോയിന്റ് കൂടി എടുക്കാന്‍ തുറുപ്പുഗുലാനേ അനുവദിച്ചു 14-14 എന്ന അവിശ്വസനീയമായ നിലയില്‍ എത്തി. പിന്നീട് ഇരു ടീമുകളും കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. 15- 15, 16-16 എന്നിങ്ങനെ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന രണ്ടു ലേലങ്ങള്‍ വിജയിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് 18-16 നു വിജയം ഉറപ്പിച്ചു. ഒരു സീനിയര്‍ അടക്കം ഏഴ് ലേലങ്ങള്‍ വിജയായിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെയില്‍സിന്റെ ശ്രീ ജെയ്‌സണ്‍ ആലപ്പാട്ടിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.
TCL- വെല്‍സ് ഗുലാനെ തകര്‍ത്ത് തരികിട തോം തിരുവല്ല
കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മറ്റൊരു മത്സരത്തില്‍ തരികിട തോം തിരുവല്ല പതിനാലിനെതിരെ പതിനാറു പോയിന്റുകള്‍ക്ക് വെല്‍സ് ഗുലാനെ കീഴ്‌പെടുത്തി. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോയിന്റുകള്‍ നേടി ഒരുപോലെ മുന്നേറി. ഇരു ടീമുകളും തോറ്റു കൊടുക്കാന്‍ കൂട്ടാക്കിയില്ല. 14-14 എന്ന നിലയില്‍ വെല്‍സ് ഗുലാന്റെ അവസാന ലേലത്തെ പരാജയപ്പെടുത്തി തരികിട തോം തിരുവല്ല വിജയക്കൊടി പാറിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയ തരികിട തോം തിരുവല്ലയുടെ ക്യാപ്റ്റന്‍ ശ്രീമതി ട്രീസ എമി യെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.
TCL – റോയല്‍സ് കോട്ടയത്തെ തകര്‍ത്ത് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്
ഇന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സഹൃദയയുടെ വിജയികളായ റോയല്‍സ് കോട്ടയത്തെ കീഴ്‌പെടുത്തിയത് എട്ടിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്ക്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. മത്സര തുടക്കത്തിലെ ലീഡ് ഒരുപാടു നേരം പിടിച്ചു നിര്‍ത്താന്‍ റോയല്‍സ് കോട്ടയത്തിനു കഴിഞ്ഞില്ല. 9 – 7 നു മുന്പിലായിരുന്ന സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ അവസാന നീക്കങ്ങള്‍ വളരെ പെട്ടന്നായിരുന്നു. എതിരാളികള്‍ കണ്ണടച്ച് തുറക്കും മുന്‍പ് 15 – 8 എന്ന നിലയില്‍ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് വിജയം കരസ്ഥമാക്കി. സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ക്യാപ്റ്റന്‍ 2 സീനിയര്‍ ലേല വിജയം നേടി വിജയത്തിന്റെ തിളക്കം കൂട്ടി. എല്ലാ ലേലവും വിജയിച്ച സ്റ്റാര്‍സ് ട്ണ്‍ബ്രിഡ്ജ് വെല്‍സിന്റെ ശ്രീ ജെയ്‌സണ്‍ ആലപ്പാട്ടിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.
TCL- പുണ്യാളന്‍സ് കുതിക്കുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ എവര്‍ഗ്രീന്‍ തൊടുപുഴയെ പതിമൂന്നിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു പരാജയപ്പെടുത്തി ടീം പുണ്യാളന്‍സ് 2 പോയിന്റ് കരസ്ഥമാക്കി. കളിയുടെ തുടക്കത്തില്‍ ആധിപത്യം സ്ഥാപിച്ച പുണ്യാളന്‍സിനെ സാവധാനം മറികടന്നു ഇവര്‍ ഗ്രീന്‍ തൊടുപുഴ 11-10 എന്ന ലീഡില്‍ എത്തി. മല്‌സരത്തിന്റെ ആരംഭത്തില്‍ ഒരു ഹോണേഴ്സ് വിജയിച്ച ശ്രീ ആല്‍ബര്‍ട്ടിന്റെ ഒരു തനി ലേലം പരാജയപ്പെടിത്തിയതു ഇവര്‍ ഗ്രീന്‍ തൊടുപുഴയെ ലീഡില്‍ എത്താന്‍ സഹായിച്ചു. 14-13നു ലീഡ് തിരിച്ചുപിടിച്ച പുണ്യാളന്‍സ് ക്യാപ്റ്റന്‍ ബിജോയി തോമസിന്റെ അവസാന ലേലം വിജയത്തോടെ 15-13 നു വിജയം ഉറപ്പിച്ചു. ഒരു കോര്‍ട്ട് വിളിയടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച പുണ്യാളന്‍സ് ക്യാപ്റ്റന്‍ ശ്രീ ബിജോയ് തോമസിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.
TCL – കോട്ടയം അഞ്ഞൂറാന്‍സ് കണ്ണൂര്‍ ടൈഗേഴ്സ് മത്സരത്തിന് നാടകീയ പര്യവസാനം
ഇന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ ഇഞ്ചോടിച്ചു പോരാടിയ ഇരു ടീമുകളെയും വേര്‍തിരിച്ചതു കോട്ടയം അഞ്ഞൂറാന്‍സിന്റെ തന്ത്രപരമായ നീക്കങ്ങള്‍. മത്സരത്തിന്റെ ആദ്യ രണ്ടുലേലത്തില്‍ തന്നെ 4 -0 എന്ന ലീഡില്‍ കുതിപ്പ് തുടങ്ങിയ അഞ്ഞൂറാന്‍സിനെ പിടിച്ചുനിര്‍ത്താന്‍ കണ്ണൂര്‍ ടൈഗേഴ്സ് പാടുപെട്ടു. കോട്ടയം അഞ്ഞൂറാന്‍സിന്റെ ജോമിയുടെ ഒരു ഹോണേഴ്‌സും ശ്രീ സജിമോന്റെ ഒരു സീനിയര്‍ വിജയവും അടക്കം 8 – 3 എന്ന നിലയില്‍ മുന്നേറിയ അഞ്ഞൂറാന്‍സിനെ പതിയെ പിന്തുടര്‍ന്ന് 12 -12 എന്ന നിലയില്‍ കണ്ണൂര്‍ ടൈഗേഴ്സ് തളച്ചു. പിന്നീട് വിജയിയെ നിശ്ചയിക്കാന്‍ ഒരുപാടു നേരം വേണ്ടിവന്നു. 14 -12 എന്ന നിലയില്‍ വിജയത്തോടടുത്ത കണ്ണൂര്‍ ടൈഗേര്‍സിന്റെ പിടിയില്‍ നിന്നും 14 -14 എന്ന തിരിച്ചു വരവുനടത്തിയത് കോട്ടയം അഞ്ഞൂറാന്‍സിന്റെ ക്യാപ്റ്റന്‍ ശ്രീ സജിമോന്‍ ജോസിന്റെ ഒരു കോര്‍ട്ട് വിളിയാണ്. പിന്നീട് 15 -15 എന്ന സമനിലയില്‍ നിന്നും 17 -16 എന്ന ലീഡില്‍ കണ്ണൂര്‍ ടൈഗേഴ്സ് വീണ്ടും കുതിച്ചു. സജിമോന്‍ ജോസിന്റെ ഒരു ഹോണേഴ്‌സിന്റെ സഹായത്താല്‍ കോട്ടയം അഞ്ഞൂറാന്‍സ് 18 -17 എന്ന ലീഡില്‍ എത്തി.പിന്നീട് നടന്ന രണ്ടു ലേലങ്ങള്‍(ശ്രീ സജിമോന്റെ സീനിയര്‍ വിജയം, സെബാസ്റ്റിന്റെ ലേലം 15) എന്നിവ എതിര്‍ ടീമിന് തുറുപ്പില്ലാത്തതിനാല്‍ മാറ്റി ഇടേണ്ടി വന്നു. വീണ്ടും കണ്ണൂര്‍ ടൈഗേഴ്സ് 18 -18 എന്ന സമനിലയില്‍ നില്‍ക്കെ കണ്ണൂര്‍ ടൈഗേര്‍സിന്റെ അവസാന ലേലം പരാജയപ്പെടുത്തി കോട്ടയം അഞ്ഞൂറാന്‍സ് വിജയം ഉറപ്പിച്ചു. ഒരു ഹോണേഴ്‌സും കോഡും അടക്കം ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ അഞ്ഞൂറാന്‍സ് ക്യാപ്റ്റന്‍ ശ്രീ സജി മോന്‍ ജോസിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.
TCL – കോട്ടയം അഞ്ഞൂറാന്‍സ് ജൈത്ര യാത്ര തുടരുന്നു
ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ അതികായന്മാരായ കോട്ടയം അഞ്ഞൂറാന്‍സ് ശക്തരായ വെല്‍സ് ഗുലാനേ തകര്‍ത്തത് ഒന്‍പതിനെതിരെ പതിനാറു പോയിന്റുകള്‍ക്കു. മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അഞ്ഞൂറാന്‍സ് സാവധാനം മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തു. 5-4 നു മുന്‍പിലായിരുന്ന അഞ്ഞൂറാനസ് വെല്‍സ് ഗുലാന്റെ മൂന്ന് ലേലങ്ങള്‍ പരാജയപ്പെടുത്തി 11- 5 നിലയില്‍ നില്‍കുമ്പോള്‍ അപ്രതീക്ഷിതമായ ഒരു പ്രഹരമായിരുന്നു വെല്‍സ് ഗുലാന്‌സിന്റെ ശ്രീ തോമസ് വരീദിന്റെ ഒരു സീനിയര്‍ ലേല വിജയം. മറ്റു രണ്ടു പോയിന്റുകള്‍ കൂടി വെല്‍സ് ഗുലാന്‌സ് കൂട്ടിച്ചേര്‍ത്തപ്പോളെക്കും അഞ്ഞൂറാന്‍സ് 16-9 നു വിജയം ഉറപ്പിച്ചിരുന്നു. എല്ലാ ലേലവും വിജയിച്ച കോട്ടയം അഞ്ഞൂറാന്‍സിന്റെ ശ്രീ ജോമി ജോസഫിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.
2019 ജനുവരി 26 തിയതി കെന്റിലെ ടോണ്‍ബ്രിഡ്ജ് ഫിഷര്‍ ഹാളില്‍ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് മുന്‍ പ്രസിഡന്റ് ശ്രീ സണ്ണി ചാക്കോ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്ത TCL ( ടണ്‍ ബ്രിഡ്ജ് വെല്‍സ് കാര്‍ഡ് ലീഗ്)- പ്രീമിയര്‍ ഡിവിഷന്‍ കാര്‍ഡ് മത്സരത്തില്‍ കെന്റിലെ പ്രമുഖരായ പന്ത്രണ്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ലീഗ് മത്സരത്തില്‍ ഓരോ ടീമും മറ്റു 11 ടീമുകളുമായി രണ്ടു മത്സരങ്ങളാണ് കളിക്കേണ്ടത്. ലീഗില്‍ ഏറ്റവും കൂടുത്തല്‍ പോയിന്റ് എടുക്കുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ മത്സരിക്കും.
2019 ലെ പ്രീമിയര്‍ ഡിവിഷനില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇപ്രകാരമാണ്. ശ്രീ ജോഷി സിറിയക് ക്യാപറ്റനായ റോയല്‍സ് കോട്ടയം, ശ്രീ സാജു മാത്യു ക്യാപ്റ്റനായ കണ്ണൂര്‍ ടൈഗേഴ്സ്, ശ്രീ മനോഷ് ചക്കാല ക്യാപറ്റനായ വെല്‍സ് ഗുലാന്‍സ്, ശ്രീ സജിമോന്‍ ജോസ് ക്യാപറ്റനായ കോട്ടയം അഞ്ഞൂറാന്‍സ്, ശ്രീ ട്രീസ ജുബിന്‍ ക്യാപ്റ്റനായ തരികിട തോം തിരുവല്ല, ശ്രീ ബിജു ചെറിയാന്‍ ക്യാപറ്റനായ ടെര്‍മിനേറ്റ്‌സ്, ശ്രീ ടോമി വര്‍ക്കി ക്യാപ്റ്റനായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, ശ്രീ അനീഷ് കുര്യന്‍ ക്യാപ്റ്റനായ എവര്‍ഗ്രീന്‍ തൊടുപുഴ, ശ്രീ സുരേഷ് ജോണ്‍ ക്യാപ്റ്റന്‍ ആയ തുറുപ്പുഗുലാന്‍, ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനായ പുണ്യാളന്‍സ്, ശ്രീ സുജിത് മുരളി ക്യാപ്റ്റനായ ഹണിബീസ് യുകെ, ശ്രീ സുജ ജോഷി ക്യാപ്റ്റനായ സ്റ്റാര്‍ ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷമായ ക്യാഷ് പ്രൈസും എവര്‍ റോളിങ്ങ് ട്രോഫിയുമാണ്. ലീഗിലെ അവസാന നാലു ടീമുകള്‍ അടുത്തവര്‍ഷത്തെ പ്രീമിയര്‍ ഡിവിഷനില്‍ നിന്നും റെലിഗെറ്റ് ചെയ്യപ്പെടും. യുകെയില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ ലീഗ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ യു.കെയിലെ മറ്റു പ്രദേശത്തേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി TCL കോര്‍ഡിനേറ്റര്‍ ശ്രീ സെബാസ്റ്റ്യന്‍ എബ്രഹാം അറിയിച്ചു.
ഇംഗ്ലിഷ് കായിക പ്രേമികൾക്ക് ഇത് ഉത്സവകാലമാണ്. യുവേഫ ചാംപ്യൻസ് ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവും എന്തായാലും ഇംഗ്ലണ്ടിലെത്തുമെന്ന് ഉറപ്പാണ്. ഈ മാസം 29നു നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസിയും ആർസനലും ഏറ്റുമുട്ടുമ്പോൾ ജൂൺ ഒന്നിനു ചാംപ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ലിവർപൂളും ടോട്ടനം ഹോട്സ്പറും കൊമ്പുകോർക്കുന്നു. ഇതിനിടയിൽ 30ന് ലോകകപ്പ് ക്രിക്കറ്റിന് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ കൊടിയുയരുകയും ചെയ്യും.
ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ആതിഥേയ ടീമിനെക്കുറിച്ചു നാട്ടുകാർക്കു വലിയ പ്രതീക്ഷയാണ്. പലവട്ടം തെന്നിപ്പോയ ലോകകിരീടം ഇക്കുറി ലോർഡ്സിൽ ഇംഗ്ലിഷ് നായകൻ ഉയർത്തുമെന്നു തന്നെയാണ് അവരുടെ വിശ്വാസം. ഇംഗ്ലിഷ് ആരാധകരുടെ പ്രതീക്ഷകൾ അസ്ഥാനത്തല്ലെന്ന് ക്രിക്കറ്റിനെക്കുറിച്ചു ധാരണയുള്ള ആരും സമ്മതിക്കുകയും ചെയ്യും. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ ഏകദിന പരമ്പരയുടെ കാര്യമെടുക്കാം. പാക്കിസ്ഥാൻ തുടരെ നാലു തവണ മുന്നൂറിലേറെ റൺസ് കുറിച്ചു. പക്ഷേ, നാലു കളികളിലും ഇംഗ്ലണ്ട് അനായാസം ജയിച്ചു.
ഏകദിന ക്രിക്കറ്റിൽ ഒന്നാം റാങ്കിൽ തുടരുന്ന ഇംഗ്ലണ്ടിന്റെ മേധാവിത്തം അത്രമേൽ പ്രകടമാണ് സമീപകാലത്ത്. കണക്കുകൾ പ്രകാരം അവർക്ക് എന്തെങ്കിലും ഭീഷണി ഉയർത്താൻ സാധിക്കുന്ന ഏക ടീം ഇന്ത്യ മാത്രം. കഴിഞ്ഞ ലോകകപ്പ് കളിച്ചവരിൽ ക്യാപ്റ്റൻ മോർഗൻ, ജോസ് ബട്‌ലർ, ജോ റൂട്ട്, ക്രിസ് വോക്സ് എന്നിവർ ഇത്തവണ ഇംഗ്ലണ്ടിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി.
ബാറ്റിങ് നിരയുടെ അസാമാന്യ പ്രഹരശേഷിയാണ് ഇംഗ്ലണ്ടിന്റെ മസിൽ പവർ. ഒന്നോ രണ്ടോ താരങ്ങളല്ല, മിക്കവരും വമ്പനടിക്കാരാണ്. ഓപ്പണർമാരായ ജെയ്സൻ റോയുടെയും ജോണി ബെയർസ്റ്റോയുടെയും നശീകരണ ശേഷി ഇന്ത്യയുടെ രോഹിത് ശർമ– ശിഖർ ധവാൻ ജോടിയെപ്പോലും വിസ്മയിപ്പിക്കും. പിന്നാലെ വരുന്നവരിൽ ക്യാപ്റ്റൻ മോർഗനും ബട്‌ലറും ബെൻ സ്റ്റോക്സും മോയിൻ അലിയുമെല്ലാം ഒന്നിനൊന്നു പ്രശ്നക്കാർ. അൽപമെങ്കിലും മയമുള്ള നിലപാട് പ്രതീക്ഷിക്കാവുന്നത് ക്ലാസിക് ശൈലി ഇനിയും കൈമോശം വരാത്ത മൂന്നാം നമ്പർ ബാറ്റ്സ്മാൻ ജോ റൂട്ടിൽനിന്നു മാത്രം.
1979, 87, 92 ലോകകപ്പുകളിൽ കിരീടത്തിന് അടുത്തെത്തിയ ശേഷം രണ്ടാം സ്ഥാനക്കാരുടെ നെഞ്ചുരുക്കത്തോടെ മടങ്ങേണ്ടി വന്നതാണ് ഇംഗ്ലണ്ടിന്റെ ഭൂതകാലം. ആ ചരിത്രം തിരുത്തിയെഴുതാൻ ഇതിലും മികച്ച സമയമില്ല. ടീമിന്റെ ഫോമും ആതിഥേയരെന്ന നിലയുമെല്ലാം അനുകൂല ഘടകങ്ങളാണ്. ലോകകപ്പ് നേടി കളിജീവിതം അവിസ്മരണീയമാക്കാൻ സീനിയർ താരങ്ങളായ മോർഗൻ, ബട്‌ലർ, റൂട്ട് , വോക്സ് തുടങ്ങിയവർക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്നും ഉറപ്പില്ല.
അന്തിമ ടീമിൽ വെസ്റ്റ് ഇൻഡീസ് വംശജനായ ഓൾറൗണ്ടർ ജോഫ്ര ആർച്ചർ ഉൾപ്പെട്ടില്ലെങ്കിൽ ബോളിങ് നിരയിലെ നിഗൂഢ ഘടകം നഷ്ടമാകും. പേസ് ബോളർമാരായ ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ടോം കറൻ എന്നിവരെല്ലാം ഭേദപ്പെട്ട ബോളർമാരണെങ്കിലും ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദയെയോ ഇന്ത്യയുടെ ജസ്പ്രിത് ബുമ്രയെയോ പോലെ ഏതു ഘട്ടത്തിലും ഒരു പോലെ തിളങ്ങാൻ ശേഷിയുള്ളവരല്ല. ബാറ്റിങ് മികവിന്റെ തണലിലാണു പല കളികളിലും ബോളർമാർ പിടിച്ചു നിൽക്കുന്നത്.
ലഹരി മരുന്ന് ഉപയോഗത്തെത്തുടർന്ന് അലക്സ് ഹെയ്‌ൽസ് 15 അംഗ ടീമിൽനിന്നു പുറത്തായതു ടീമിന്റെ ഒരുമയെ ലോകകപ്പിൽ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന അമിത ആത്മവിശ്വാസം അപകടത്തിലേക്കു നയിച്ചാലും പ്രശ്നമാണ്. മികച്ച പ്രകടനത്തിനു ശേഷം അടുത്ത കളിയിൽ നിറം മങ്ങുന്ന പ്രവണത മുൻ ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്റെ ദൗർബല്യമായിരുന്നു. പരുക്കിൽനിന്ന് അടുത്ത കാലത്തു മാത്രം മോചിതരായ താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്.
ക്രിസ്റ്റി അരഞ്ഞാണി
സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ട്രെൻതം ഹൈസ്‌കൂളില്‍ വച്ച് യുകെയിലെ ഏറ്റവും വലിയ മിഷന്‍ സെന്ററുകളില്‍ ഒന്നായ ഒ എല്‍ പി എച്ച് മിഷന്‍ സെന്ററിന്റെ പ്രഥമ സ്‌പോര്‍ട്‌സ് മീറ്റ് ആഘോഷപൂര്‍വ്വം നടത്തി. സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷന്‍ സെന്ററിലെ 275 ൽ പരം കുടുംബങ്ങൾ, 19 കുടുംബ യൂണിറ്റുകള്‍ ഉൾപ്പെടെ ആയിരത്തില്‍ പരം അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ മിഷന്‍ സെന്ററുകളിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടുത്തുന്നതിനും കൂട്ടായ്മ വളര്‍ത്തുന്നതിനും, അതുപോലെ തന്നെ ഒരോ വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യം, മാനസിക സാമൂഹിക വിശ്വാസ, കായിക പരമായ വളര്‍ച്ചയിലൂടെ ഓരോ കുട്ടികളെയും കുടുംബങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുകയാണ് സ്‌പോര്‍ട്‌സിന്റെ ലക്ഷ്യം.
രാവിലെ 9 മണിക്ക് മിഷന്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറ അച്ചന്‍ പതാക ഉയര്‍ത്തിയതോടെ കായിക മേളയ്ക്ക് തുടക്കമായി. തുടര്‍ന്ന് റെഡ്, ബ്ലു, ഗ്രീന്‍, യെല്ലോ ഹൗസുകള്‍ മാര്‍ച്ച് പാസ്റ്റ ് നടത്തുകയും തുടര്‍ന്ന് വിവിധയിനം കായിക മത്സരങ്ങള്‍ നടത്തപ്പെടുകയും ചെയ്തു. മത്സരങ്ങള്‍ക്ക് Year 1 മുതല്‍ 35 വയസില്‍ മുകളിലോട്ടുള്ള സൂപ്പര്‍ സീനിയേര്‍സ് വരെയുള്ളവര്‍ വിവിധയിനം മത്സരങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. സ്‌റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിലെ 19 യൂണിറ്റുകളെ നാല് ഹൗസുകള്‍ ആയി തിരിച്ചിരുന്നു.
അതു കൂടാതെ ഫാമിലി യൂണിറ്റുകള്‍ തമ്മില്‍ അതിശക്തമായ വടംവലി മത്സരം നടത്തപ്പെടുകയുണ്ടായി. വടംവലിക്ക് ഹോളി ഫാമിലി യൂണിറ്റ് ഒന്നാം സമ്മാനം നേടി. സെന്റ് അല്‍ഫോണ്‍സ് യൂണിറ്റ് രണ്ടാം സമ്മാനം, എസ്.എച്ച് യൂണിറ്റ് മൂന്നാം സമ്മാനം കരസ്ഥമാക്കുകയുണ്ടായി. വളരെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 234 പോയിന്റുകള്‍ കരസ്ഥമാക്കിയ ബ്ലു ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. 143 പോയിന്റുകൾ നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും 134 പോയിന്റ് നേടി റെഡ് ഹൗസ് മൂന്നാം സ്ഥാനവും 80 പോയിന്റ് കിട്ടിയ ഗ്രീൻ ഹൗസ് നാലാം സ്ഥാനത്തും എത്തി.
സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ സിബി ജോസിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. യു.കെയിലെ മുന്‍ വടംവലി ചാമ്പ്യന്‍മാരായ ടീമിന്റെ ക്യാപ്റ്റന്‍ മാമച്ചന്റെ നേതൃത്വത്തില്‍ വടംവലി മത്സരം നടത്തപ്പെടുകയുണ്ടായി. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ്‌കുട്ടിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കായിക മത്സരങ്ങള്‍ നടന്നു.
എല്ലാ വിജയികള്‍ക്കും മിഷന്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ അച്ചന്‍ അഭിനന്ദിക്കുകയും അവരെ കിരീടം അണിയിക്കുകയും ചെയ്തു. അടുത്തുവരുന്ന ഇടവകദിന പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ് എന്ന് ഫാദർ ജോർജ്ജ് എട്ടുപറയിൽ അറിയിച്ചു. അതുപോലെ സ്‌പോര്‍ട്‌സ് മീറ്റ് സ്‌പോണ്‍സര്‍ ചെയ്ത HC 24 നഴ്‌സിംഗ് ഏജന്‍സിക്കും Allied Finance കമ്പനിക്കും ഫാ. ജോര്‍ജ് അച്ചന്‍ പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. അതുപൊലെ സ്‌പോര്‍ട്‌സ് മീറ്റിന് സഹകരിച്ച എല്ലാ കമ്മറ്റിയംഗങ്ങള്‍ക്കും കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കും ഫാമിലി മീറ്റ് ലീഡേര്‍സിനും ഫാ. ജോര്‍ജ് ഏട്ടുപാറ അച്ചന്‍ നന്ദി അറിയിച്ചു. വൈകീട്ട് 4.30ന് കായിക മാമാങ്കത്തിന് പരിസമാപ്തി കുറിച്ചു.
മാഞ്ചസ്റ്ററിൽ നിന്നുള്ള ഇൗ കഥ ലോകത്തിന്റെ ശ്രദ്ധ നേടിയത് ഉടമയുടെ ട്വീറ്റിലൂടെയാണ്. കൗതുകവും ഭീമൻ നഷ്ടവും വരുത്തിവച്ച ഇൗ കച്ചവടത്തിന്റെ കഥ ഇങ്ങനെ. മാഞ്ചസ്റ്ററിലെ ഹാക്ക് മൂർ റെസ്റ്റോറന്റിൽ ഡിന്നറിനെത്തിയ ഒരു കുടുംബമാണ് ഇൗ മഹാഭാഗ്യവാൻമാർ. കുടുംബം റെസ്റ്റോറന്റിൽ നിന്നും ഇന്ത്യൻ രൂപ ഏകദേശം 24,000 രൂപ വില വരുന്ന റെഡ് വൈൻ ഒാർഡർ ചെയ്തു. എന്നാൽ വെയ്റ്റർക്ക് സംഭവിച്ചത് ഭീമൻ അബദ്ധമായിരുന്നു.
24,000 രൂപയോളം വിലവരുന്ന വൈനിന് പകരം വെയ്റ്റർ നൽകിയത് 3.15 ലക്ഷം രൂപയുടെ മുന്തിയ വൈനും. എടുത്തുകൊടുത്ത വെയ്റ്ററോ വൈൻ കഴിച്ച കുടുംബമോ ഇൗ പൊന്നുംവിലയുള്ള വൈനിന്റെ കഥ അറിഞ്ഞില്ല. ഓര്‍ഡർ ചെയ്ത വൈനിന്റെ പണം നൽകി കുടുംബം സ്ഥലം കാലിയാക്കി. എന്നാൽ വൈകിട്ട് കണക്കുനോക്കിയപ്പോഴാണ് മാനേജരുടെ കണ്ണുതള്ളിയത്. റെഡ്‌വൈനിനു പകരം വെയ്റ്റർ നൽകിയത് ഒാർഡർ ചെയ്ത വൈനിനെക്കാളും പതിനേഴിരട്ടി വിലയുള്ള വൈനാണെന്ന് സ്ഥിരീകരിച്ചു. ഇനി എന്ത് ആശങ്കയോടെയാണ് മാനേജറും വെയ്റ്ററും ഉടമയെ കാണാനെത്തിയത്. ജോലിയും പോകും നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്ന് ഉറപ്പിച്ചെത്തിയ ഇരുവരോടും കാര്യങ്ങൾ മനസിലാക്കിയ ശേഷം ഉടമ നൽകിയ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.
അദ്ദേഹം ആ മറുപടി പിന്നീട് ട്വിറ്ററിൽ കുറിച്ചു. ‘ഇന്നലെ അബദ്ധവശാൽ ഞങ്ങൾ മൂന്നുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന Chateau le Pin Pomerol സെർവ് ചെയ്ത കസ്റ്റമറോട്. ഇന്നലത്തെ നിങ്ങളുടെ വൈകുന്നേരം സന്തോഷപൂർവമായിരുന്നു എന്ന് കരുതുന്നു. അബദ്ധം പറ്റിപ്പോയ ഞങ്ങളുടെ ജീവനക്കാരനോട് ഒരു വാക്ക്. ഒരു തെറ്റൊക്കെ ആർക്കും പറ്റും. സാരമില്ല.. ഞങ്ങൾക്ക് നിങ്ങളോടുള്ള അടുപ്പം അതുപോലെ തന്നെ ഉണ്ട്, ഇപ്പോഴും.. വിഷമിക്കേണ്ട.’ ഉടമ കുറിച്ചു. ട്വീറ്റ് വൈറലായതോടെ ഉടമയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.
To the customer who accidentally got given a bottle of Chateau le Pin Pomerol 2001, which is £4500 on our menu, last night – hope you enjoyed your evening! To the member of staff who accidentally gave it away, chin up! One-off mistakes happen and we love you anyway 😉
— Hawksmoor Manchester (@HawksmoorMCR) May 16, 2019
2019 ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. പോപ്പ് ഗായിക ലോറനും , റൂഡിമെന്റലും ചേര്‍ന്നാണ് സ്റ്റാന്‍ബൈ എന്ന ഗാനം ഒരുക്കിയത്.
ലോകം ക്രിക്കറ്റ് ആവേശത്തിലേക്ക്. ആരവങ്ങള്‍ക്ക് നിറം പകരാന്‍ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആരാധകരിലേക്ക്. ബ്രിട്ടനിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ ‘റുഡിമെന്റലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആലാപനം പോപ്പ് ഗായിക ലോറിന്‍ സൈറസും.
വെള്ളിയാഴ്ച ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം ഐസിസി പുറത്തുവിട്ടത്. മെയ് മുപ്പതിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക.
ലണ്ടനിലെ വാൻസ്‌വെർത്ത് റയിൽവെസ്റ്റേഷനിൽ പതിവ് പോലെ ട്രെയിൻ വരുന്നത് കാത്തുനിൽക്കുകയായിരുന്നു യാത്രക്കാർ. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയാലുടൻ സാധാരണ യാത്രകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള അറിയിപ്പാണ് കേൾക്കുന്നത്. ഇത് കാത്തിരുന്ന യാത്രക്കാർ പക്ഷെ ഇത്തവണ ട്രെയിനിൽ നിന്ന് കേട്ടത് പോൺ വിഡിയോയിലെ ചൂടുള്ള സംഭാഷണങ്ങൾ.
ട്രെയിനിന്റെ ലോക്കോപൈലറ്റിന് പറ്റിയ ഒരു അബദ്ധമാണ് മൈക്കിലൂടെ യാത്രക്കാർ മുഴുവൻ കേട്ടത്. ജോലിക്കിടയിൽ ട്രെയിനിലെ കംപ്യൂട്ടറിൽ പോൺവിഡിയോ കാണുകയായിരുന്നു ലോക്കോപൈലറ്റ്. എന്നാൽ കംപ്യൂട്ടറുമായി പൊതുഅറിയിപ്പുകൾക്കുള്ള മൈക്ക് ഘടിപ്പിച്ചിരുന്ന വിവരം ഇയാൾ മറന്നു. ഇയാൾ ആസ്വദിച്ച് കണ്ടുകൊണ്ടിരുന്ന പോൺവിഡിയോയുടെ ശബ്ദരേഖ ഇതോടെ പുറത്തായി. ട്രെയിനിൽ കേട്ട ശബ്ദരേഖ ചില യാത്രക്കാർ മൊബൈലിൽ പിടിച്ച് ട്വിറ്ററിൽ പങ്കുവെച്ചു. ലക്ഷകണക്കിന് ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
My tube driver casually watching porn whilst leaving the tannoy system on… pic.twitter.com/ALWahilGEJ
— Paul Brunton (@MrPaulBrunton) May 10, 2019
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. യു.കെ രജിസ്ട്രേഷനുള്ള ഡിഎ 42 വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഇത്.
ദുബായ് വിമാനത്താവളത്തില്‍ നിന്ന് വെറും മൂന്ന് മൈല്‍ അകലെയായിരുന്നു അപകടം. മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിഗേഷന്‍ സംവിധാനത്തിനായി വിവരശേഖരണത്തിന് ഉപയോഗിച്ചിരുന്ന വിമാനമാണിത്. സാങ്കേതിക തകരാറുളുകളാണ് അപകടത്തിന് കാരണം.
അപകടത്തിന് പിന്നാലെ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ രാത്രി ഒരു മണിക്കൂറോളം തടസപ്പെട്ടു. പ്രാദേശിക സമയം രാത്രി 07:36 മുതല്‍ 08:22 വരെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു നടപടിയെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഇതിന് ശേഷം പ്രവര്‍ത്തനം സാധാരണ ഗതിയിലായി.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലും അതിനു സമീപ പ്രദേശങ്ങളിലുമുള്ള യാക്കോബായ സിറിയന്‍ കുടുംബങ്ങളുടെ ആവശ്യപ്രകാരം യുകെയിലെ പാത്രിയര്‍ക്കാ പ്രതിനിധി അഭിവന്ദ്യ മാത്യൂസ് മാര്‍ അന്തീമോസ് തിരുമേനി പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച നടത്തുന്നതിന് അനുവദിച്ചു തന്നിരിക്കുന്നു. അതിന്‍ പ്രകാരം ഈ മാസം 25-ാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും വചന സന്ദേശവും ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
കോണ്‍ഗ്രിഗേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ഗീവര്‍ഗീസ് തണ്ടായത്തിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത പ്രാര്‍ത്ഥനാ യോഗത്തിലേക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലും അതിന്റെ സമീപ പ്രദേശങ്ങളിലുള്ള എല്ലാ സഭാ വിശ്വാസികളെയും ദൈവനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്: 07961785688
റൈനോ തോമസ്: 07916 292493
അബിന്‍ ബേബി: 07915 123818
ബിജു തോമസ്: 07727 287693
അഡ്രസ്സ്:
Christ Church Hall
High Street
Tunstall
Stoke-on-Trent
ST6 5EJ
ഇറാഖിൽനിന്നു ജീവനക്കാരെ പിൻവലിച്ച് യുഎസ്. സൗദിയുടെ 2 എണ്ണക്കപ്പലുകൾ അടക്കം 4 കപ്പലുകൾക്കുനേരെ ആക്രമണം ഉണ്ടായതിനു പിന്നിൽ ഇറാനോ ഇറാൻ അനുകൂല ശക്തികളോ ആണെന്ന ആരോപണമാണ് യുഎസ് ഉയർത്തുന്നത്. ഇതേത്തുടർന്നാണ് അടിയന്തര സേവനങ്ങൾക്കു രാജ്യത്തു കഴിയേണ്ട ജീവനക്കാർ ഒഴിച്ച് ബാക്കി എല്ലാവരെയും യുഎസ് തിരിച്ചുവിളിച്ചത്. ബഗ്ദാദിലെ യുഎസ് എംബസിയിലെയും ഇർബിലിലെ കോൺസുലേറ്റിലെയും ജീവനക്കാരെയാണു തിരികെ വിളിച്ചത്.
ഈ സ്ഥാപനങ്ങളിൽ സാധാരണയായി നടക്കുന്ന വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാർ എത്രയും വേഗം തിരിച്ചുപോരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എത്ര ജീവനക്കാരാണു മടങ്ങിപ്പോരേണ്ടിവരികയെന്നു വ്യക്തമല്ല. ഇറാഖിലെ തങ്ങളുടെ ട്രൂപ്പുകൾക്കുനേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്ക യുഎസ് ചൊവ്വാഴ്ചയും സ്ഥിരീകരിച്ചിരുന്നു.
ഇറാന്റെ എണ്ണ വാങ്ങുന്ന ചില രാജ്യങ്ങൾക്കുമേൽ ട്രംപ് ഭരണകൂടം ഉപരോധമെന്ന ഭീഷണി നടത്തുകയാണെന്നും ഇത് ഇറാനെ തകർക്കുന്നതിനു വേണ്ടിയുള്ള യുഎസിന്റെ സമ്മർദ്ദതന്ത്രമാണെന്നും ഇറാൻ ആരോപിക്കുന്നു. ഇറാന്റെ ഭീഷണിയെ പേടിച്ചു ജീവനക്കാരെ പിൻവലിക്കുകയാണെന്ന വാർത്തയിൽ മുതിർന്ന ബ്രിട്ടിഷ് കമാൻഡറും സംശയം രേഖപ്പെടുത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.
യുഎസിനെ തള്ളി ബ്രിട്ടൻ
ഇറാന്റെ മേൽ ആരോപണം ഉന്നയിക്കുന്ന യുഎസ് നീക്കത്തെ തള്ളി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) നേരിടാൻ രൂപീകരിച്ച യുഎസ് സഖ്യത്തിലുള്ള മുതിർന്ന ബ്രിട്ടിഷ് ജനറൽ രംഗത്തെത്തി. ഇറാഖിലോ സിറിയയിലോ ഉള്ള ഇറാൻ അനുകൂല ശക്തികളാണ് കപ്പലുകൾക്കുനേർക്കുള്ള ആക്രമണത്തിനു പിന്നിലെന്നാണ് യുഎസിന്റെ ആരോപണം. എന്നാൽ ഇതു നിഷേധിച്ചാണ് ഓപ്പറേഷൻ ഇൻഹറെന്റ് റിസോൾവ് (ഒഐആർ) ഡപ്യൂട്ടി കമാൻഡർ മേജർ ജനറൽ ക്രിസ്റ്റഫർ ഘിക രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ പറയുന്ന ഘികയുടെ വിഡിയോ രാജ്യാന്തര മാധ്യമമായ ഗാർഡിയൻ പുറത്തുവിട്ടിട്ടുണ്ട്.
ഇറാനുമായി ബന്ധമുള്ള ഇറാഖിലെ ഷിയ സംഘങ്ങൾ അടുത്തിടെയായി അവരുടെ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇറാനോ ഇറാന്റെ പിന്തുണയുള്ള ശക്തികളോ ആണ് എണ്ണക്കപ്പലുകൾക്കുനേർക്കുള്ള ആക്രമണത്തിനുപിന്നിലെന്നാണ് യുഎസിന്റെ നിലപാട്. ഇതിനു ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും യുഎസ് അവകാശപ്പെടുന്നു. എന്നാൽ ബ്രിട്ടന്റെ നിലപാടിനെ കഠിനമായി വിമർശിച്ച് യുഎസ് പത്രക്കുറിപ്പ് ഇറക്കി.
ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷ സാധ്യത വർധിച്ചുവരുന്നതിനിടെ ഇറാനുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. റഷ്യൻ സന്ദർശനത്തിനിടെയായിരുന്നു പോംപെയോയുടെ പരാമർശം. ‘സാധാരണ രാജ്യം’ പോലെ ഇറാൻ പെരുമാറുമെന്നാണു യുഎസ് കരുതുന്നത്. എന്നാൽ തങ്ങളുടെ താൽപര്യങ്ങൾ ആക്രമിച്ചാൽ മറുപടി നൽകുമെന്നും പോംപെയോ കൂട്ടിച്ചേർത്തു. യുഎസുമായി ഒരു യുദ്ധം ഉണ്ടാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഗൾഫിലേക്ക് യുഎസ് വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് 4 എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം ഉണ്ടായത്.
സൈനിക അഭ്യാസത്തിനായി യുഎസ് കപ്പൽപ്പടയ്ക്കൊപ്പമുണ്ടായിരുന്ന സ്പെയിനിന്റെ യുദ്ധക്കപ്പൽ മെൻഡെസ് നുനെസ് പിൻമാറി. ഇറാൻ – യുഎസ് സംഘർഷ സാധ്യത കണക്കിലെടുത്ത് ഗൾഫിലേക്കു കപ്പൽപ്പടയെ വിന്യസിച്ചതിനു പിന്നാലെയാണ് സ്പാനിഷ് കപ്പൽ പിന്മാറിയത്. ഇറാനുമായി ഒരുതരത്തിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സ്പെയിൻ ആഗ്രഹിക്കുന്നില്ലെന്നും സ്പാനിഷ് മുഖപത്രം എൽ പൈസ് വ്യക്തമാക്കി. അമേരിക്കൻ വ്യോമവാഹിനി ഈ പ്രദേശത്തു തുടരുന്നതിനാൽ താൽക്കാലിക പിൻമാറ്റം നടത്തുകയാണെന്നു സ്പെയിനിന്റെ വിദേശകാര്യ വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് അറിയിച്ചു.