അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തം. ലണ്ടന്‍, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ തെരുവുകളെല്ലാം പ്രക്ഷോഭകാരികളാൽ നിറഞ്ഞു.

പ്രസിഡന്റ് ആയതിനുശേഷം ആദ്യമായാണ് ട്രംപ് യുകെയിലെത്തുന്നത്. ട്രംപിനെതിരെ ചരിത്രത്തിലെ തന്നെ ശക്തമായ പ്രതിഷേധങ്ങളിലൊന്നാണ് ബ്രിട്ടീഷ് തെരുവുകളില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് നാലുദിവസത്തെ യുകെ സന്ദര്‍ശനത്തിന് എത്തിയത്.

ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതും പ്രതിഷേധത്തിന് ശക്തികൂട്ടി. ഇത് കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആപ്പിളിന്റെ പുതിയ മാക്ബുക്ക് പ്രോ വേര്‍ഷന്‍ വിപണിയിലെത്തി. 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ വലുപ്പത്തില്‍ ഇറക്കിയിരിക്കുന്ന പുതിയ മോഡലിന് വില അല്‍പ്പം കൂടുതലാണ്. 13 ഇഞ്ചിന് 1,749 പൗണ്ടും 15 ഇഞ്ചിന് 2,349 പൗണ്ടുമാണ് വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇവയുടെ വില യഥാക്രമം 1,49,900 രൂപയും 1,99,900 രൂപയുമാണ്. നിലവിലെ മാക്ബുക്ക് പ്രോ ഡിവൈസുകളെക്കാളും വലിയ അപ്‌ഡേഷനുകളാണ് പുതിയ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. വേഗതയേറിയ പെര്‍ഫോമന്‍സ്, പുതിയ ഇന്റള്‍ സിപിയു, പുതിയ റാം, സ്റ്റോറേജ് ഓപ്ഷന്‍, t2 സബ് പ്രോസസര്‍ സെക്യൂരിറ്റി, തുടങ്ങിയവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍.

15 ഇഞ്ച് ഡിസ്‌പ്ലേ, 6 കോര്‍ ഇന്‍ന്റല്‍ കോര്‍ i7, i9 പ്രോസസര്‍, 32GB സിസ്റ്റം മെമ്മറി, 4TB SSD സ്‌റ്റോറേജ്, 4GB വീഡിയോ മെമ്മറി, ട്രൂ ടോണ്‍ ഡിസ്‌പ്ലേ, ടച്ച് ബാര്‍, ടച്ച് ഐഡി എന്നിവയാണ് 15 ഇഞ്ച് മാക്ക്ബുക്കിന്റെ മറ്റു പ്രധാന സവിശേഷതകള്‍. ലാര്‍ജ് ഡിസ്‌പ്ലേ മറ്റു മോഡലുകളെക്കാളും ഉപഭോക്താവിനെ സംതുപ്തനാക്കും. 13 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ ഇന്‍ന്റ്ല്‍ കോര്‍ i5, i7 പ്രോസസര്‍, 2tb ssd സ്‌റ്റോറേജ്, ട്രൂ ടോണ്‍ ഡിസ്‌പ്ലേ, ടച്ച് ബാര്‍, ടച്ച് ഐഡി എന്നിവയാണ് 13 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രധാന സവിശേഷതകള്‍.

മികച്ച ടൈപ്പിംഗിനായി തേര്‍ഡ് ജനറേഷന്‍ കീബോര്‍ഡ്, കൂളിംഗ് സിസ്റ്റം, ഡൈനാമിക് സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ശബ്ദ സംവിധാനത്തില്‍ നിലവിലുള്ള ടോപ് മോഡലുകളെ പിന്നിലാക്കാന്‍ പ്രാപ്തിയുള്ളതാണ് ഡൈനാമിക് സ്റ്റീരിയോ സ്പീക്കറുകള്‍. പുതിയ ഫീച്ചറുകള്‍ വീഡിയോ ഓഡിയോ എഡിറ്റിംഗ് പ്രൊഫഷണല്‍സിനെ ലക്ഷ്യംവെച്ചുള്ളതാണ്. വിപണിയില്‍ ഏറ്റവും കൂടുതല്‍ മുല്യമുള്ള ലാപ്‌ടോപ് മോഡലുകളിലൊന്നാണ് മാക്ക്ബുക്ക് പ്രോ. മറ്റു ബ്രാന്റുകളേക്കാളും മികച്ച പെര്‍ഫോമന്‍സ് അവകാശപ്പെടാന്‍ കഴിയുന്ന ഈ മോഡലുകള്‍ വിപണിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.
ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലൈംഗിക ചൂഷണത്തിനും അവഗണനയ്ക്കും ഇരയായ രണ്ട് കുട്ടികള്‍ കോടതിയില്‍. പ്ലയിന്‍ടിഫ് ടു, പ്ലയിന്‍ടിഫ് ത്രീ എന്നിങ്ങനെയുള്ള സൂചന പേരുകളില്‍ അറിയപ്പെടുന്ന കുട്ടികള്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്കാണ് ഇരയായിരിക്കുന്നതെന്ന് കോടതിയില്‍ വ്യക്തമായിട്ടുണ്ട്. ഇരുവര്‍ക്കുമുണ്ടായ ദുരനുഭവങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്ന് ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ സൂചന നല്‍കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 238 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.

വീട്ടില്‍ വെച്ച് അതിക്രൂരമായ അനുഭവങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നു പോയിരുന്നു. കൈ വൃത്തിയാക്കുന്നത് പോലുള്ള പ്രാഥമിക പ്രവൃത്തികള്‍ പോലും ചെയ്യാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നില്ല. ഇരുവരും ഇപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും. അടുക്കളുടെ നിലത്തിട്ടായിരുന്നു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഒരു കുട്ടി ഒരിക്കലും കടന്നു പോകാന്‍ പാടില്ലാത്ത അത്രയും ഭീകരമായ അവസ്ഥകളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് സൈക്കോളജിസ്റ്റായി ഡോ. മിറിയം സില്‍വര്‍ കോടതിയില്‍ വ്യക്തമാക്കി. കുട്ടികളെ പരിശോധിച്ചത് ഡോ. മിരിയം സില്‍വയായിരുന്നു. തന്റെ കരിയറില്‍ ഇത്രയും സങ്കീര്‍ണമായ മറ്റൊരു കേസുണ്ടായിട്ടില്ലെന്നും അവര്‍ കോടതിയോട് പറഞ്ഞു.

കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്‌നങ്ങളെ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്ലെയിന്‍ ടിഫ് 2 വീട്ടിലുണ്ടായിരുന്ന പൂച്ചയെ കൊന്നതായി വ്യക്തമാക്കിയിരുന്നു. ദുഃഖവും മാനസിക സമ്മര്‍ദ്ദവും അതി കഠിനമായി അനുഭവിക്കുന്ന കുട്ടികളിലാണ് ഇത്തരം പ്രവണതകള്‍ കാണാന്‍ കഴിയുക. അവരില്‍ അക്രമവാസനയും വളരാന്‍ സാധ്യത വളരെക്കൂടുതലാണെന്നും സില്‍വര്‍ പറയുന്നു. കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലമായി കുട്ടികളെ അവഗണിക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റമാണ് മാതാപിതാക്കളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് തെളിവുകളുണ്ടെന്നും സില്‍വര്‍ പറഞ്ഞു. കൂടാതെ ഒരിക്കല്‍ പാവക്കുട്ടികളെ ഉപയോഗിച്ച് വീട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിവരിക്കാന്‍ പ്ലെയിന്‍ ടിഫ് ത്രീയോട് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് സില്‍വര്‍ പറയുന്നു.
നോര്‍ത്താംപ്ടണില്‍ വരുന്ന ശനിയാഴ്ച അരങ്ങേറുന്നത് കലയും സംഗീതവും ക്രിക്കറ്റും ഒത്തൊരുമിക്കുന്ന ഒരപൂര്‍വ കാഴ്ചയായിരിക്കും. യുകെയിലെ പ്രശസ്തമായ ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആതിഥേയത്വത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം മറ്റ് കലാകായിക മത്സരങ്ങള്‍ക്കും അന്ന് വേദിയൊരുങ്ങും. കലാകായിക മത്സരങ്ങളും മറ്റ് വിനോദങ്ങളും സംഘടിപ്പിക്കുക എന്നതിലുപരിയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണം കൂടിയാണ് ഫീനിക്‌സ് ക്ലബിന്റെ അംഗങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഈ പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും യുകെയിലെയും കേരളത്തിലെയും ഓരോ ചാരിറ്റി സംഘടനകള്‍ക്ക് നല്‍കുകയെന്ന തീരുമാനത്തിലാണ് ഇങ്ങനെയൊരു സംരംഭത്തിന് ഫീനിക്‌സ് ക്ലബ് ഒരുങ്ങുന്നത്.
ചില്‍ഡ്രന്‍സ് ലിവര്‍ ഡിസീസ് ഫൗണ്ടേഷന്‍ (CLDF) സത്കര്‍മ്മ (സൂരജ് പാലാക്കാരന്‍) എന്നീ ചാരിറ്റി സംഘടനകള്‍ക്കാണ് ഈ പ്രോഗ്രാം വഴി ലഭിക്കുന്ന വരുമാനം നല്‍കുന്നത്. CLDFനെ ഇതിന് തിരഞ്ഞെടുത്തതിനു പിന്നില്‍ ക്ലബ്ബംഗങ്ങള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. ഫീനിക്‌സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാളും ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായ ഡോണ്‍ പൗലോസിന്റെ ജീവിതത്തിലെ ദുഃഖകരമായ ഒരനുഭവമാണ് CLDFനെ സഹായിക്കാനുള്ള തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചത്.

ഡോണ്‍ പൗലോസ്, ഭാര്യ ടീന, മകന്‍ റോണവ് എന്നിവര്‍ ഫീനിക്സ് നോര്‍ത്താംപ്ടന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ പ്രമോട്ടര്‍മാരായ അനീറ്റ, ഡോറോറ്റ എന്നിവര്‍ക്കൊപ്പം
ഡോണ്‍ പൗലോസിന്റെ മൂന്നു വയസുകാരന്‍ മകന്‍ റോണവിന് കരള്‍ രോഗം ബാധിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത് അവന്‍ ജനിച്ച് ഏതാനും ആഴ്ചകള്‍ മാത്രം കഴിഞ്ഞപ്പോളാണ്. അല്‍പം ഗുരുതരമായ ഈ രോഗത്തിന് ചെറിയ രീതിയിലുള്ള ചികിത്സകളൊന്നും ഫലപ്രദമാകാതെ വന്നതിനെത്തുടര്‍ന്ന് 2016ല്‍ കരള്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനായി പിതാവ് ഡോണ്‍ തന്നെയാണ് തന്റെ കരളിന്റെ ഒരു ഭാഗം മകന് നല്‍കിയത്. കരള്‍ മാറ്റിവെച്ചതിനെത്തുടര്‍ന്ന് റോണവ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ജീവിതകാലം മുഴുവന്‍ തുടര്‍ ചികിത്സ ആവശ്യമാണ്. ഡോണിന്റെയും ഭാര്യ ടീനയുടെയും ഈ സങ്കടകാലത്ത് അവര്‍ക്ക് എല്ലാ പിന്തുണയും സപ്പോര്‍ട്ടും നല്‍കിയത് CLDFന്റെ സന്നദ്ധപ്രവര്‍ത്തകരായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു സംരംഭം ആലോചിച്ചപ്പോള്‍ തന്നെ ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്ക് CLDFന് തന്നെയെന്ന് സുഹൃത്തുക്കളായ ഫീനിക്‌സ് ക്ലബ് അംഗങ്ങള്‍ തീരുമാനിച്ചത്.
കേരളത്തിലെ ആദിവാസി സമൂഹത്തിലെ പട്ടിണിയും ദുരിതവും പരിഹരിക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സൂരജ് പാലാക്കാരന്‍ നേതൃത്വം നല്‍കുന്ന സത്കര്‍മ്മ എന്ന ചാരിറ്റിക്കാണ് ഈ പ്രോഗ്രാമില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മറ്റൊരു വിഹിതം നല്‍കുന്നത്. സ്‌കൂള്‍ ഓഫ് ബിസിനസ് ലണ്ടനും ഫീനിക്‌സ് നോര്‍ത്താംപ്ടണും സംയുക്തമായാണ് ജൂലൈ 22 ഞായറാഴ്ച ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നോര്‍ത്താംപ്ടനിലെ വെല്ലിംഗ്‌ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡിലാണ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും മറ്റ് വിനോദ പരിപാടികളും അരങ്ങേറുന്നത്. ക്രിക്കറ്റിനൊപ്പം തന്നെ നിരവധി മറ്റ് പ്രോഗ്രാമുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രുചികരമായ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും ലൈസന്‍സ്ഡ് ബാറും ലൈവ് മ്യൂസിക് ഡിജെയും ബൗണ്‍സി കാസിലും മറ്റ് മത്സരങ്ങളും അന്ന് സംഘടിപ്പിക്കുന്നുണ്ട്.
ബീ വണ്‍ പ്രായോജകരായി നടത്തുന്ന തീറ്റമത്സരമാണ് മറ്റൊരു ആകര്‍ഷണം. യുകെയിലെ മികച്ച ശാപ്പാട്ടുരാമന്‍മാരെ കണ്ടെത്തുന്നതിനായി നടത്തപ്പെടുന്ന തീറ്റമത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷക സമ്മാനങ്ങളാണ്.

ഫീനിക്സ് നോര്‍ത്താംപ്ടന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ കുടുബാംഗങ്ങള്‍ക്കൊപ്പം
ചില്‍ഡ്രന്‍സ് ലിവര്‍ ഡിസീസ് ഫൗണ്ടേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.childliverdisease.org എന്ന വെബ്‌സൈറ്റില്‍ നിന്നും മനസിലാക്കാം. സത്കര്‍മ്മ ചാരിറ്റിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ www.sathkarma.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂര്‍ണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന ഈ ഇവന്റിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഫീനിക്‌സ് നോര്‍ത്താംപ്ടനൊപ്പം അവര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിങ്ങളുടെ സംഭാവനകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നല്‍കാവുന്നതാണ്.
അജി ഉണ്ണികൃഷ്ണന്‍, ആന്റോ കുന്നിപറമ്പില്‍, പ്രഭിന്‍ ബാഹുലേയന്‍, ബിബിന്‍ ബെനഡിക്ട്, സുബിന്‍ വര്‍ഗീസ്, ഡോണ്‍ പൗലോസ്, നിക്‌സണ്‍ ഫെലിക്‌സ്, പ്രിയന്‍ പുഷ്പരാജ്, വിശാല്‍, ജോസ് പോള്‍, ഹെറിഡന്‍ ഫെല്‍ണാണ്ടസ്, സാം ഡേവിഡ്, മുകേഷ് സണ്ണി, ജയറാം ജയറാം എന്നിവരാണ് ഫീനിക്‌സ് നോര്‍ത്താംപ്ടണ് തുടക്കം കുറിച്ചത്.
മലയാളം യുകെ മീഡിയ പാര്‍ട്‌നര്‍ ആയി നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെയും ചാരിറ്റി മത്സരങ്ങളുടെയും സ്‌പോണ്‍സര്‍മാര്‍ ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, ലെജന്‍ഡ്‌സ് സോളിസിറ്റേഴ്‌സ്, സിസിആര്‍ബി ഹോള്‍ബോണ്‍ നോട്ടറി, മിഡ്‌ലാന്‍ഡ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, വെല്ലിംഗ്‌ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് അസോസിയേഷന്‍, ബീവണ്‍, വെല്ലിംഗ്‌ബോറോ ഇന്ത്യന്‍സ്, എലിസിയം നൈറ്റ് ക്ലബ് നോര്‍ത്താംപ്ടണ്‍, വൈസ് ലീഗല്‍ സോളിസിറ്റേഴ്‌സ് എന്നിവരാണ്.
വീഡിയോ ഗെയിമുകളിലെ വയലന്‍സ് കണ്ടന്റ് കുട്ടികള്‍ക്ക് മുന്നിലേക്ക് എത്തുന്നു. ഇത്തരം ഗെയിമുകളുടെ എയിജ് റേറ്റിംഗ് രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തതാണ് ഇതിന് കാരണമെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2000 രക്ഷിതാക്കളിലാണ് പഠനം നടത്തിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഗെയിമുകള്‍ പോലും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാങ്ങി നല്‍കാറുണ്ടത്രേ. 10-14 വയസ് വരെ പ്രായമുള്ള കുട്ടികളെ 18 സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ കാണാന്‍ പോലും അനുവദിക്കാറുണ്ടെന്ന് 18 ശതമാനം പേര്‍ വെളിപ്പെടുത്തി. Childcare.co.uk എന്ന വെബ്‌സൈറ്റാണ് സര്‍വേ നടത്തിയത്.

വീഡിയോ ഗെയിമുകളിലെ എയിജ് റെസ്ട്രിക്ഷന്‍ തങ്ങള്‍ ശ്രദ്ധിച്ചിട്ടുപോലുമില്ലെന്ന് അഞ്ചില്‍ നാല് രക്ഷിതാക്കളും വെളിപ്പെടുത്തി. സിനിമകള്‍ കുട്ടികള്‍ക്ക് അനുയോജ്യമാണോ എന്ന കാര്യം ശ്രദ്ധിച്ചിട്ടില്ലെന്ന് 25 ശതമാനം രക്ഷിതാക്കളാണ് സര്‍വേയില്‍ പറഞ്ഞത്. മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള ഗെയിമുകള്‍ കളിച്ചിരുന്ന കുട്ടികളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ശ്രദ്ധില്‍പ്പെട്ടിരുന്നതായി പകുതിയോളം പേര്‍ അഭിപ്രായപ്പെട്ടു. സിനിമകളിലെ എയിജ് റേറ്റിംഗ് മിക്ക രക്ഷിതാക്കളും പിന്തുടരാറുണ്ടെങ്കിലും ഗെയിമുകളുടെ കാര്യത്തില്‍ അത്ര ശ്രദ്ധ പലരും പുലര്‍ത്തുന്നില്ലെന്ന് സൈറ്റ് സ്ഥാപകന്‍ റിച്ചാര്‍ഡ് കോണ്‍വേയ് പറയുന്നു.

കുട്ടികള്‍ വളരെപ്പെട്ടന്ന് സ്വാധീനിക്കപ്പെടുന്നവരാണ്. ഗെയിമുകളിലും സിനിമകളിലും കാണുന്നവ അനുകരിക്കാന്‍ അവര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ഗെയിമുകള്‍ക്ക് കുട്ടികളുടെ തലച്ചോറിന്റെ ഘടനയെപ്പോലും മാറ്റാന്‍ കഴിയുമെന്ന് ഈ വര്‍ഷം തുടക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. മയക്കുമരുന്നുകളും ആല്‍ക്കഹോളും മസ്തിഷ്‌കത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് തുല്യമാണ് ഇതെന്നാണ് കണ്ടെത്തിയത്.
അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ യുകെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടനില്‍. ആയിരക്കണക്കിന് ട്രംപ് വിരുദ്ധരാണ് ബ്രിട്ടീഷ് തെരുവുകളില്‍ പ്രതിഷേധവുമായി അണിനിരന്നത്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമായി വിശദീകരിക്കപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രി തെരേസ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

ട്രംപിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോളും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ ന്ിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതുമെല്ലാം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധം ഭയന്ന് ട്രംപിന്റെ പരിപാടികളെല്ലാം ലണ്ടന് പുറത്താണ് നടക്കുന്നത്.

50,000 പേര്‍ പങ്കെടുക്കുന്ന വന്‍ പ്രകടനമാണ് പ്രതിഷേധ പരിപാടികളില്‍ ഏറ്റവും പ്രധാനം. ലണ്ടന്‍, കേബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ട്രംപ് രാത്രി തങ്ങുന്ന സ്ഥലത്തിനു സമീപം പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് യുകെ സന്ദര്‍ശനത്തിന് എത്തിയത്.
പേയ് യുവര്‍ ഏജ് ഡേ പ്രമോഷന്റെ ഭാഗമായി ടെഡി ബെയറുകള്‍ക്ക് പ്രഖ്യാപിച്ച വമ്പന്‍ ഓഫര്‍ മുതലാക്കാന്‍ ബില്‍ഡ് എ ബെയര്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ ജനപ്രവാഹം. 50 പൗണ്ട് വരെ വില വരുന്ന ടെഡി ബെയറുകള്‍ക്ക് 1 പൗണ്ട് വരെ മാത്രമായിരുന്നു ഓഫര്‍ വിലയായി പ്രഖ്യാപിച്ചത്. ഇതോടെ സ്‌റ്റോറുകള്‍ക്കു മുന്നില്‍ ജനത്തിരക്ക് നിയന്ത്രണാതീതമായി. 9 മണിക്കൂറോളം ചിലയിടങ്ങളിലെ ക്യൂ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോക്കുകള്‍ പലയിടങ്ങളിലും തീരുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ സേവനവും തേടേണ്ടതായി വന്നു.

ടെല്‍ഫോര്‍ഡ്, ഷ്രോപ്ഷയര്‍, ബേസിംഗ്‌സ്റ്റോക്ക്, ഹാംപ്ഷയര്‍, ഷെഫീല്‍ഡ് തുടങ്ങിയ ഇടങ്ങളിലെ സ്റ്റോറുകള്‍ നേരത്തേ അടയ്‌ക്കേണ്ടതായി വന്നു. ജനത്തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും മൂലമാണ് ജനങ്ങള്‍ക്ക് സ്റ്റോറുകളില്‍ പ്രവേശനം നിഷേധിച്ചതെന്ന് ബില്‍ഡ് എ ബെയര്‍ വിശദീകരിച്ചു. കുട്ടികള്‍ക്ക് അവരുടെ പ്രായം എത്രയാണോ അതായിരുന്നു ടെഡി ബെയറുകളുടെ വിലയായി നല്‍കേണ്ടിയിരുന്നത്. എല്ലാ ഇനത്തിലുള്ള ബെയറുകള്‍ക്കും ഓഫര്‍ ബാധകമാക്കിയിരുന്നു.

നൂറുകണക്കിന് രക്ഷിതാക്കള്‍ സ്റ്റോറിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന വീഡിയോ ഫിയോണ ഒ’ റെയ്‌ലി എന്ന സ്ത്രീ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് ഒരു മണിക്കൂറില്‍ 22,000 വിസിറ്റര്‍മാരെയാണ് ലഭിച്ചത്. സാധാരണ ഗതിയില്‍ 200 പൗണ്ട് വരെ വില വരുന്ന നാല് ബെയറുകള്‍ 24 പൗണ്ട് മാത്രം നല്‍കിയാണ് താന്‍ സ്വന്തമാക്കിയതെന്നും സ്റ്റോറിനു പുറത്തെ ക്യൂ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നാണ് താന്‍ കരുതിയതെന്നും ഇവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ ജൂണ്‍ 30ന് ഓക്‌സ്‌ഫോര്‍ഡില്‍ വെച്ച് UUKMAയുടെ നേതൃത്വത്തില്‍ നടന്ന ഓള്‍ യുകെ വള്ളംകളി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ജവഹര്‍ തായങ്കരി വള്ളത്തെയും അതില്‍ തുഴഞ്ഞ ലിവര്‍പൂള്‍ ചെമ്പടയെയും ലിവര്‍പൂളിലെ സീറോ മലബാര്‍ സഭ അംഗങ്ങളുടെ നേതൃത്വത്തില്‍ സമാധാനത്തിന്റെ രഞ്ജിയുടെ പള്ളിയങ്കണത്തില്‍ സ്വികരിച്ച് ആദരിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന കുര്‍ബാനക്ക് ശേഷം പുതിയതായി വെഞ്ചിരിപ്പ് നടത്തിയ പള്ളിയുടെ ഹാളില്‍ നടന്ന ആദ്യ പരിപാടിയായിരുന്നു ജലരാജക്കാന്‍മാരെ ആദരിക്കല്‍.
ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും യുക്മ നേതാവ് ടിറ്റോ തോമസ് കൊണ്ടുവന്ന സ്വര്‍ണ്ണ ചുണ്ടന്‍ വള്ളം ഹരികുമാര്‍ ഗോപാലന്‍ സ്വികരിച്ചു വേദിയിലേക്ക് കൊണ്ടുവന്നപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് അതേറ്റ് വാങ്ങിയത്.

പിന്നീട് വള്ളത്തിന്റെ കൃാപ്റ്റന്‍ വള്ളന്‍കളിയുടെ ഈറ്റില്ലമായ കുട്ടനാട്ടുകാരന്‍ തോമസ്‌കുട്ടി ഫ്രാന്‍സിസിനെ വേദിയിലേക്ക് വിളിച്ചു പള്ളി വികാരി ഫാദര്‍ ജിനോ അരികാട്ട് ആദരിച്ചു ഉപഹാരവും നല്‍കി. ഈ മഹത്തായ അംഗീകാരം ലിവര്‍പൂളിനു നേടിത്തന്ന ലിവര്‍പൂള്‍ ചെമ്പടയെയും അച്ഛന്‍ വാനോളം പ്രശംസിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ഷീജോ വര്‍ഗിസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
യുകെയിലെ വിവിധ മേഖലകളില്‍ നിന്നായി 32 വള്ളങ്ങളാണ് ഈ ഓളപ്പരപ്പിലെ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ലിവര്‍പൂള്‍ ടീം വിജയം വരിച്ചത്.
ഇരുപത് പേരടങ്ങുന്ന ടീം തോമസ്‌കുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടത്തിയ കഠിനമായ പരിശീലനത്തിലൂടെയാണ് ഒന്നാം സ്ഥാനം നേടിയത്. പങ്കെടുത്തവര്‍ കൂടുതലും കുട്ടനാട് സ്വദേശികളല്ല എന്നിട്ടും ചിട്ടയായ പരിശിലനം ഇവരെ മികച്ച തോഴക്കാരാക്കി മാറ്റി. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ ചുവപ്പ് കളര്‍ പ്രതിനിധികരിച്ചാണ് ലിവര്‍പൂള്‍ ചെമ്പടയെന്ന് ടീമിനു പേരിടാന്‍ കാരണം.

കുട്ടനാട് സ്വദേശിയായ തോമസ്‌കുട്ടി 1990ല്‍ പുന്നമടക്കായലില്‍ നടന്ന വള്ളം കളിയില്‍ ജവഹര്‍ തായങ്കരി എന്ന വള്ളത്തിന്റെ കൃാപ്റ്റനായി മത്സരത്തില്‍ പങ്കെടുത്തെങ്കിലും വിജയം കൈവരിക്കാനായില്ല എന്നാല്‍ ഇപ്പോള്‍ നേടിയ വിജയം ആ ദുഃഖങ്ങള്‍ എല്ലാം നീക്കിയെന്ന് തോമസ്‌കുട്ടി പറഞ്ഞു. ജവഹര്‍ തായങ്കരി എന്ന് വള്ളത്തിന്റെ പേരിടാന്‍ കാരണം അത്തരം ഓര്‍മ്മയുടെ ഭാഗമാണെന്നു തോമസ്‌കുട്ടി കൂട്ടിച്ചേര്‍ത്തു.

ജാതിക്കും മതത്തിനും അതീതമായി എല്ലാ വിഭാഗങ്ങളെയും കൂട്ടിയിണക്കി നടത്തിയ ഈ കായിക മാമാങ്കം നമ്മുടെ സമൂഹത്തിനു പുതിയ ദിശാബോധമാണ് പകര്‍ന്നു നല്‍കുന്നത്.
കഴിഞ്ഞ 18 വര്‍ഷത്തെ മലയാളി കുടിയേറ്റ ചരിത്രത്തിലെ നാഴികക്കല്ലായി ഈ വിജയം മാറി എന്നതില്‍ സംശമില്ല. ഈ വിജയത്തിന്റെ ശില്‍പ്പികള്‍ ഹരികുമാര്‍ ഗോപലന്‍, സിബി ജോര്‍ജ്, ജോസ് കണ്ണംകര, ജോഷി ജോസഫ്, സാബു ജോണ്‍, തോമസ്‌കുട്ടി ജോര്‍ജ്, അനില്‍ ജോസഫ്, ജോസ് ഇമ്മാനുവേല്‍, തോമസ് ഫിലിപ്പ്. റോയ് മാത്യു, റോബിന്‍ ആന്റണി, ജിസ്‌മോന്‍ മാത്യു, ജോജോ തിരുനിലം, ജിനുമോന്‍ ജോസ്, സിന്‍ഷോ മാത്യു, ടോമി നന്ജിവീട്ടില്‍, ദിനീഷ് ഡാമിയന്‍, പോള്‍ മംഗലശ്ശേരി, മോന്‍ വള്ളപ്പുരക്കല്‍ എന്നിവരാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുന്നു. എന്നാല്‍ ട്രംപിനെ പ്രതിഷേധക്കാര്‍ക്ക് കാണാന്‍ കഴിയില്ലെന്നാണ് പുതിയ വിവരം. ട്രംപിന്റെ ഭാര്യ മെലാനിയ പക്ഷേ പ്രതിഷേധത്തിന്റെ ചൂട് നേരിട്ട് അറിയുകയും ചെയ്യും. ലണ്ടനില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരെയും സ്‌കൂള്‍ കുട്ടികളെയും മെലാനിയ സന്ദര്‍ശിക്കും. ഇവിടെയൊക്കെ ആയിരക്കണക്കിന് ട്രംപ് വിരുദ്ധര്‍ പ്രകടനമായെത്തുമെന്നാണ് കരുതുന്നത്. അതേസമയം ഇംഗ്ലീഷ് കണ്‍ട്രിസൈഡിലുള്ള രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരിക്കും ട്രംപിന് സ്വീകരണം ഒരുക്കുകയെന്ന് സൂചനയുണ്ട്.

ട്രംപിനെ ലണ്ടനില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന വിധത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ട്രംപ് കാണാതിരിക്കുകയാണ് ഉദ്ദേശ്യം. നാളെ ലണ്ടനില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ മെലാനിയ തെരേസ മേയുടെ ഭര്‍ത്താവിനൊപ്പം ചെലവഴിക്കും. ട്രംപ് ഈ സമയത്ത് ബ്രിട്ടീഷ്-അമേരിക്കന്‍ സേനകളുടെ സംയുക്ത അഭ്യാസം നിരീക്ഷിക്കുകയായിരിക്കും. സൈനിക കേന്ദ്രത്തില്‍ ട്രംപ് സന്ദര്‍ശനം നടത്തുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ എവിടെയാണ് പ്രധാനമന്ത്രിക്കൊപ്പം ട്രംപ് എത്തുകയെന്ന വിവരം സുരക്ഷാകാരണങ്ങളാല്‍ പുറത്തു വിട്ടിട്ടില്ല.

ട്രംപിന്റെ പരിപാടികള്‍ ഭൂരിപക്ഷവും ലണ്ടന് പുറത്താണ് നിശ്ചയിച്ചിരിക്കുന്നതെന്നതിനാല്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ അദ്ദേഹം എത്താനുള്ള സാധ്യതകള്‍ വിരളമാണ്. പ്രതിഷേധക്കാര്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രീകരിച്ചാണ് എത്താന്‍ ഏറെ സാധ്യതയുള്ളത്. ലണ്ടന് പുറത്തുള്ള യുകെ അനുഭവവേദ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് പ്രസിഡന്റിന്റെ സന്ദര്‍ശന ഷെഡ്യൂള്‍ തലസ്ഥാനത്തിനു പുറത്താക്കിയതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വിശദീകരണം.
മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ എല്ലാ ഞായറാഴ്ച്ചകളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തിയിലെ തെരെഞ്ഞെടുത്ത റെസിപ്പികള്‍ പ്രമുഖ പ്രസാധകരായ ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തരം ബിരുദധാരിയും പാചക തല്‍പ്പരനുമായ ബേസില്‍ ജോസഫ് സ്വന്തമായി തയ്യാറാക്കി നല്‍കുന്ന പാചകക്കുറിപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തികൊണ്ടാണ് മലയാളം യുകെ വിക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നത്. നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട ഈ കോളം വായനക്കാരുടെ ഇഷ്ട പംക്തികളിലൊന്നാണ്. നിരവധി പേരാണ് എല്ലാ ആഴ്ച്ചകളിലും വീക്കെന്‍ഡ് കുക്കിംഗ് ഷെയര്‍ ചെയ്യുകയും പരീക്ഷിച്ചു നോക്കി കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യാറുള്ളത്.
വീക്കെന്‍ഡ് കുക്കിംഗ് എന്ന പേര് മാറ്റി ബാച്ചിലേഴ്‌സ് പാചകം എന്ന പേരിലാണ് ഡിസി ബുക്ക്‌സ് ഈ പാചക കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ന് കോട്ടയത്ത് ഡിസി ബുക്ക്‌സില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ വെച്ച് ബേസില്‍ ജോസഫിന്റെ മാതാപിതാക്കളായ മി. ആന്റ് മിസിസ്സ് പിജെ ജോസഫ് പുളിക്കല്‍ ആദ്യ കോപ്പി ഏറ്റ് വാങ്ങും. ബേസിലിന്റെ പത്‌നി റോഷനും പ്രകാശന ചടങ്ങില്‍ സന്നിഹിതയായിരിക്കും.

കാഞ്ഞിരപ്പള്ളിക്കടുത്ത് ചെങ്ങളം എന്ന ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും യുകെയിലെയും പ്രമുഖ ഹോട്ടലുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ബേസില്‍ ഇപ്പോള്‍ വെല്‍ഷ് അസംബ്ലി ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പീള്‍സ് പ്ലസ് എന്ന ട്രെയിനിംഗ് കമ്പനിയില്‍ ഹോസ്പിറ്റാലിറ്റി NVQ അസൈസ്സര്‍/ ട്രെയിനര്‍ ആയി ജോലി ചെയ്യുന്നു.
ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍, തായ്, മെക്‌സിക്കന്‍, മൊറോക്കന്‍, തുടങ്ങി ലോകമെമ്പാടുമുള്ള വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഡിഷുകള്‍ ഡിസി ബുക്ക്‌സ് പ്രകാശനം ചെയ്യുന്ന ബാച്ചിലേഴ്‌സ് പാചകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന രുചികള്‍ പരീക്ഷിച്ച് നോക്കാന്‍ ഇത് എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു പുസ്തകമായിരിക്കും.
യുകെയില്‍ നടന്നിട്ടുള്ള നിരവധി സാംസ്‌ക്കാരിക സാഹിത്യ മത്സരങ്ങളിലെ പുരസ്‌കാര ജേതാവ് കൂടിയാണ് ബേസില്‍ ജോസഫ്. മലയാളം യുകെ എക്‌സണ്‍ അവാര്‍ഡ്, യുക്മ സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, അഥനീയം റൈറ്റേഴ്‌സ് സൊസൈറ്റി പുരസ്‌കാരം തുടങ്ങിയവ ബേസിലിനെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളില്‍ ചിലതാണ്. ഭാര്യ റോഷന്‍ മക്കളായ നേഹ, നോയല്‍ എന്നിവര്‍ക്കൊപ്പം വെയില്‍സിലെ ന്യൂപോര്‍ട്ടിലാണ് ബേസില്‍ ജോസഫ് താമസിക്കുന്നത്.
ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലേക്ക് യാദൃശ്ചികമായ കടന്നുവന്ന ബേസിലിന് പിന്നീട് അത് പാഷനായി മാറുകയായിരുന്നു. എവിടെ പോയാലും ആ സ്ഥലത്തെ ഭക്ഷണം ട്രൈ ചെയ്യുക, ഏത് റസ്‌റ്റോറന്റില്‍ പോയാലും ഇത് വരെ കഴിക്കാത്ത ഫുഡ് ട്രൈ ചെയ്യുക എന്നത് ബേസിലിന്റെ ശീലമാണ്. ഇത്തരത്തില്‍ ലഭ്യമാകുന്ന പുതിയ രുചിക്കൂട്ടുകള്‍ വിട്ടിലെത്തിയാല്‍ പരീക്ഷിച്ച് നോക്കുകയെന്നതും പതിവായതോടെയാണ് ഈ പാചകക്കുറിപ്പുകള്‍ മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസില്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരണകമായത്.