റോഡില്‍ കാര്‍ റേസിംഗ് നടത്തിയുണ്ടായ അപകടത്തെത്തുടര്‍ന്ന് 18കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തടവുശിക്ഷ. ജോഷ്വ ചെറുകര (20), ഹാരി കേബിള്‍ (18) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ടൈനിസൈഡിലെ വിറ്റ്‌ലി ബേയിലൂടെ ഇവര്‍ മത്സരിച്ച് കാറുകള്‍ ഓടിക്കുന്നതിനിടെ ജോഗിംഗ് നടത്തുകയായിരുന്ന വില്യം ഡോറി എന്ന കൗമാരക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. രണ്ട് പേരും കുറ്റം ചെയ്തതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ചെറുപ്പക്കാരായ കുറ്റവാളികളെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റി. ജോഷ്വ ചെറുകരയ്ക്ക് ആറ് വര്‍ഷവും ഒമ്പത് മാസവും കേബിളിന് നാലര വര്‍ഷവും തടവാണ് ലഭിച്ചിരിക്കുന്നത്.
ഇവര്‍ ജയില്‍ മോചിതരായാലും നാല് വര്‍ഷത്തേക്ക് ഡ്രൈവിംഗ് വിലക്കും നേരിടേണ്ടി വരും. ഇവര്‍ രണ്ടുപേരും വിറ്റ്‌ലി ബേയിലൂടെ ജോയ് റൈഡിംഗ് നടത്തുന്നതിന്റെയും വില്യം ഡോറിയെ ഇടിച്ചു വീഴ്ത്തുന്നതിന്റെയും സിസിടിവി ദൃശ്യം തെളിവായി ലഭിച്ചിരുന്നു. എ ലെവല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഡോറിയെ ഇടിക്കുന്നതിന് തൊട്ടു മുമ്പായി വീഡിയോ ക്ലിപ്പ് നില്‍ക്കുന്നുണ്ടെങ്കിലും അതിനു ശേഷമുള്ള ഭാഗത്ത് പോലീസ് കാറിനു പിന്നില്‍ വിറച്ചുകൊണ്ടിരിക്കുന്ന ജോഷ്വയുടെ ദൃശ്യങ്ങളും കാണാം.
ജോഷ്വ ഓടിച്ചിരുന്ന റെനോ മെഗാന്‍ ഇടിച്ചാണ് വില്യം ഡോറി കൊല്ലപ്പെട്ടത്. കേബിള്‍ ഒരു വോക്‌സ്‌ഹോള്‍ കോഴ്‌സയായിരുന്നു ഓടിച്ചിരുന്നത്. അപകടത്തോടെ തങ്ങളുടെ ജീവിതം ശിഥിലമായെന്ന് വില്യം ഡോറിയുടെ പിതാവ് ഹ്യൂഗ് ഡോറി പറഞ്ഞു. അല്‍പ നേരത്തെ പക്വതയില്ലാത്ത പെരുമാറ്റം ഇല്ലാതാക്കിയത് തങ്ങളുടെ ജീവിതമാണ്. ഈ നഷ്ടം അളക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സമ്മര്‍ ഹോളിഡേകള്‍ വരികയാണ്. ജനങ്ങള്‍ ഹോളിഡേ ആഘോഷങ്ങള്‍ക്കായി ദീര്‍ഘദൂര യാത്രകള്‍ക്കും തയ്യാറായിക്കൊണ്ടിരിക്കുന്നു. ബജറ്റ് വിമാന സര്‍വീസുകളെയാണ് മിക്കയാളുകളും യാത്രക്കായി ആശ്രയിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളില്‍ സ്‌കൂള്‍ അവധിയായതിനാല്‍ വിന്ററിലേതിനേക്കാള്‍ വിമാന ടിക്കറ്റ് നിരക്കുകളും അധികമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. റയന്‍ എയര്‍, ബ്രിട്ടീഷ് എയര്‍വേയ്‌സ് തുടങ്ങിയ എയര്‍ലൈനുകള്‍ ഈ സീസണില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈസിജെറ്റ് പോലെയുള്ള എയര്‍ലൈനുകളില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭിക്കാനുള്ള ചില മാര്‍ഗങ്ങള്‍ അവതരിപ്പിക്കുകയാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റിലെ മാര്‍ട്ടിന്‍ ലൂയിസ്.
1. തെറ്റായ തിയതിയില്‍ ബുക്ക് ചെയ്യുക
ഈസിജെറ്റിന്റെ ഫ്‌ളെക്‌സിഫെയേഴ്‌സ് പദ്ധതി പീക്ക് സീസണുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സഹായിക്കും. ഇതിനായി ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞിരിക്കുന്ന സമയങ്ങളില്‍ ബുക്ക് ചെയ്ത് വെക്കുക. നിരക്കുകള്‍ ഉയരുന്ന അവസരങ്ങളില്‍ ഈ സൗകര്യം ഉപയോഗിച്ച് നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. ബുക്ക് ചെയ്ത തിയതിയേക്കാള്‍ ഒരാഴ്ച മുമ്പോ മൂന്നാഴ്ചയ്ക്ക് ശേഷമോ വരെ മാത്രമേ യാത്ര മാറ്റിവെക്കാന്‍ കഴിയൂ എന്ന നിബന്ധന ഇതിനുണ്ട്.
2. ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുക
കുടുംബവുമൊത്തോ അല്ലെങ്കില്‍ സംഘമായോ യാത്ര ചെയ്യുകയാണെങ്കില്‍ ആവശ്യമായ ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നത് കൂടുതല്‍ ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഓരോ ബുക്കിംഗിനും ഈസിജെറ്റ് 15 പൗണ്ട് വീതം അഡ്മിന്‍ ഫീ ഈടാക്കാറുണ്ട്. യാത്രക്കാരുടെ എണ്ണമല്ല, ഓരോ ബുക്കിംഗിനുമാണ് ഈ ഫീസ് ഈടാക്കുന്നതെന്നതിനാല്‍ ഒരു തവണ ബുക്ക് ചെയ്യുന്നതിലൂടെ പണം ലാഭിക്കാന്‍ സാധിക്കും.
3. 30 ദിവസം മുമ്പ് ചെക്കിന്‍ ചെയ്യുക
മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് ചെക്കിന്‍ ചെയ്യാന്‍ ചില പ്രത്യേക സൗകര്യങ്ങള്‍ ഈസിജെറ്റ് അനുവദിക്കുന്നുണ്ട്. 30 ദിവസം മുമ്പു തന്നെ ചെക്ക് ഇന്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇതിനായി പണം നല്‍കേണ്ടെന്ന് മാത്രമല്ല, നല്ല സീറ്റുകള്‍ നേരത്തേതന്നെ ലഭിക്കുമെന്ന സൗകര്യവുമുണ്ട്. സീറ്റുകള്‍ക്കായി അവസാന നിമിഷം വരെ കാത്തിരിക്കരുത്. കാരണം നല്ല സീറ്റുകള്‍ നേരത്തേ തന്നെ ആളുകള്‍ ബുക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് ഓര്‍മിപ്പിക്കുന്നു.
4. ലഗേജ് ചെക്ക് ഇന്‍ സൗജന്യമാക്കാന്‍ ശ്രദ്ധിക്കുക
ലഗേജുകള്‍ സൗജന്യമായി ചെക്ക് ഇന്‍ ചെയ്യാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. തിരക്കുള്ള വിമാനങ്ങളില്‍ ഓവര്‍ഹെഡ് ലോക്കറുകള്‍ വളരെ വേഗത്തില്‍ നിറയാറുണ്ട്. അതുകൊണ്ടുതന്നെ ലഗേജുകള്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാര്‍ ആവശ്യപ്പെടാറുണ്ട്. ഈ സൗകര്യം ചെക്ക് ഇന്നിലോ ഗേറ്റിലോ ലഭിക്കുമോ എന്ന് അന്വേഷിക്കുക. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഹാന്‍ഡ് ബാഗേജ് എന്ന നിലയില്‍ സൗജന്യമായി ലഗേജുകള്‍ കൊണ്ടുപാകാന്‍ സാധിച്ചേക്കും.
5. നിരക്കുകള്‍ ശ്രദ്ധിക്കുക, എക്‌സ്ട്രാകള്‍ ഒഴിവാക്കുക
വിമാനം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ചില എക്‌സ്ട്രാ സേവനങ്ങള്‍ ഈസി ജെറ്റ് നിങ്ങള്‍ക്കു മുന്നിലേക്ക് നീട്ടും. ഹോട്ടല്‍ സേവനം, കാര്‍ ഹയര്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവയായിരിക്കും അവ. ട്രാവര്‍ ഇന്‍ഷുറന്‍സുകള്‍ എടുക്കേണ്ടവയാണെങ്കിലും എയര്‍ലൈനുകളിലൂടെയോ ഹോളിഡേ ഏജന്റുമാരിലൂടെയോ അവ എടുക്കുന്നത് അമിത ചെലവായിരിക്കും ഉണ്ടാക്കുക. നിരക്കുകള്‍ കുറഞ്ഞ സേവനങ്ങള്‍ നേരത്തേ തന്നെ എടുക്കുന്നതായിരിക്കും നല്ലത്.
6. അമിത ലഗേജുകള്‍ ഒഴിവാക്കുക
ഈസിജെറ്റ് ഫ്‌ളെക്‌സിഫെയര്‍ യാത്രയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഹാന്‍ഡ് ബാഗേജിന് നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു ഹാന്‍ഡ് ബാഗേജ് മാത്രമേ അനുവദിക്കുകയുള്ളു. അപ്പോള്‍ ചെറിയതും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടെങ്കില്‍ അവ സ്വന്തമായി സൂക്ഷിക്കേണ്ടി വരും.
7. നിരക്കുകള്‍ താരതമ്യം ചെയ്യുക
ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനാണെങ്കിലും എല്ലാ സമയത്തും ഈസി ജെറ്റ് അത്ര നിരക്കു കുറഞ്ഞതാവില്ല. ചിലപ്പോള്‍ മറ്റു സര്‍വീസുകളില്‍ കുറഞ്ഞ നിരക്കുകള്‍ കാണാന്‍ സാധ്യതയുണ്ട്. ഇത് മനസിലാക്കുന്നതിനായി നിരക്കുകള്‍ താരതമ്യം ചെയ്യാവുന്നതാണ്.
8. വിമാനം വൈകലിന് മുമ്പ് ഇരയായിട്ടുണ്ടോ? നിങ്ങള്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം
ആറു വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് മണിക്കൂറിലേറെ നീളുന്ന ഫ്‌ളൈറ്റ് ഡിലേയ്‌ക്കോ, റദ്ദാക്കലിനോ ഇരയായിട്ടുണ്ടെങ്കില്‍ 110 മുതല്‍ 550 പൗണ്ട് വരെ നഷ്ടപരിഹാരത്തിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. വിമാനം പുറപ്പെടുന്ന സ്ഥലം, എത്തിയ സ്ഥലം, താമസത്തിന്റെ കാരണം തുടങ്ങിയ കാരണങ്ങളനുസരിച്ച് നഷ്ടപരിഹാരത്തുകയിലും വ്യത്യാസമുണ്ടാകും.
ബേസില്‍ ജോസഫ്
ചേരുവകള്‍
കാസ്റ്റര്‍ ഷുഗര്‍ -200 ഗ്രാം
പ്ലെയിന്‍ ബട്ടര്‍ -200 ഗ്രാം
മുട്ട -4 എണ്ണം
സെല്‍ഫ് റൈസിംഗ് ഫ്‌ലോര്‍ -200 ഗ്രാം
ബേക്കിംഗ് പൗഡര്‍ -1 ടീസ്പൂണ്‍
മില്‍ക്ക്-2 ടേബിള്‍ സ്പൂണ്‍
ഫില്ലിങ്
ബട്ടര്‍ -100 ഗ്രാം
ഐസിങ് ഷുഗര്‍ -150 ഗ്രാം
വാനില എക്‌സ്ട്രാക്ട് -1 ഡ്രോപ്പ്
സ്ട്രോബെറി/റാസ്പ്‌ബെറി ജാം -250 ഗ്രാം
പാചകം ചെയ്യുന്ന വിധം
ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. 2 കേക്ക് ബേക്കിംഗ് ടിന്നുകള്‍ ഗ്രീസ് ചെയ്തു റെഡിയാക്കി വെക്കുക. ഒരു മിക്‌സിങ് ബൗളില്‍ കാസ്റ്റര്‍ ഷുഗര്‍, പ്ലെയിന്‍ ബട്ടര്‍, മുട്ട, സെല്‍ഫ് റൈസിംഗ് ഫ്‌ലോര്‍, ബേക്കിംഗ് പൗഡര്‍, മില്‍ക്ക് എന്നിവ ഒരു ബീറ്റര്‍ കൊണ്ട് നന്നായി ബീറ്റ് ചെയ്ത് നല്ല സോഫ്റ്റ് ക്രീമിയാക്കി എടുക്കുക. ഈ മിശ്രിതം രണ്ടായി പകുത്തു രണ്ടു ടിന്നുകളിലാക്കി ബേക്ക് (20 മുതല്‍ 25 മിനിറ്റ്) ചെയ്‌തെടുക്കുക. ബേക്ക് ചെയ്യുന്ന സമയത്തു ഫില്ലിങ് തയാറാക്കാം. ഒരു മിക്‌സിങ് ബൗളില്‍ ബട്ടര്‍ നന്നായി ക്രീമിയാകും വരെ ബീറ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് കുറച്ചു കുറച്ചായി ഐസിങ് ഷുഗര്‍ കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ഡ്രോപ്പ് വാനില എക്‌സ്ട്രാക്ട് കൂടി ചേര്‍ത്താല്‍ ക്രീം ഫില്ലിങ് റെഡി. നന്നായി ബേക്ക് ആയിക്കഴിയുമ്പോള്‍ ഓവനില്‍ നിന്നും എടുത്തു തണുക്കാന്‍ വയ്ക്കുക. നന്നായി തണുത്തു കഴിയുമ്പോള്‍ ഒരു സ്‌പോഞ്ചിന്റെ മുകളില്‍ ബട്ടര്‍ ക്രീം ഫില്ലിങ്ങും ജാമും കൂടി സ്‌പ്രെഡ് ചെയ്യുക അതിനു മുകളിലേയ്ക്ക് അടുത്ത സ്‌പോഞ്ച് വച്ച് അതിന് മുകളില്‍ അല്‍പം ഐസിങ് ഷുഗര്‍ ഡസ്റ്റ് ചെയ്ത് ഗാര്‍ണിഷ് ചെയ്യുക. വിക്ടോറിയന്‍ സ്‌പോഞ്ച് റെഡി.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ക്ക് ബ്രെക്‌സിറ്റിനുശേഷം എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. പ്രതിവര്‍ഷം 600 പൗണ്ട് വീതം ഇവര്‍ അടക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഈ നീക്കം സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പില്‍ നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു. നഴ്‌സുമാരുടെ കുടുംബങ്ങള്‍ ഈ സര്‍ചാര്‍ജ് മൂലം ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലായാണ് കഴിയുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു.
കുട്ടികളെ സ്വന്തം രാജ്യത്ത് ഉപേക്ഷിച്ചാണ് മിക്ക നഴ്‌സുമാരും ഇവിടെ ജോലി ചെയ്യുന്നതെന്ന ആര്‍സിഎന്‍ വിശദീകരിച്ചു. കെനിയയില്‍ നിന്നുള്ള ഈവലിന്‍ ഒമോന്‍ഡി എന്ന നഴ്‌സ് രണ്ട് മുതിര്‍ന്നവര്‍ക്കും നാല് കുട്ടികള്‍ക്കുമായി 3600 പൗണ്ടാണ് നല്‍കി വരുന്നത്. ഈ ഫീസ് താങ്ങാനാവാത്തതിനാല്‍ ഇവര്‍ ആറും എട്ടും വയസുള്ള ഇളയ കുട്ടികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചിരിക്കുകയാണെന്ന് ആര്‍സിഎന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2015ലാണ് ഈ സര്‍ചാര്‍ജ് അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ക്ക് വരാന്‍ സാധ്യതയുള്ള മെഡിക്കല്‍ ചെലവുകള്‍ പരിഗണിച്ചാണ് ഇത് ഈടാക്കുന്നത്. ഒരാള്‍ക്ക് 200 പൗണ്ട് എന്ന നിലയിലാണ് വര്‍ക്ക് പെര്‍മിറ്റിനു വേണ്ടി ഈ തുക നല്‍കേണ്ടതായി വരുന്നത്.
ഈ സര്‍ചാര്‍ജുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇനി കൂടുതല്‍ രൂക്ഷമാകുമെന്ന് ആര്‍സിഎന്‍ ചീഫ് ജാനറ്റ് ഡേവിസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ പറയും. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ നഴ്‌സുമാരിലേക്ക് കൂടി ഈ ഫീസ് ബാധകമാക്കിയാല്‍ അതുകൊണ്ടുണ്ടാകുന്ന നഷ്ടം വിശദീകരണങ്ങള്‍ക്ക് അപ്പുറമായിരിക്കുമെന്നും അവര്‍ സൂചിപ്പിക്കും. എന്‍എച്ച്എസിന് നിലവില്‍ 43,000 നഴ്‌സുമാരുടെ കുറവാണുള്ളത്. 1,40,000 യൂറോപ്യന്‍ നഴ്‌സുമാര്‍ നിലവില്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ട്. അതിരൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധിക്കിടയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുകയേയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇടവക ദേവാലയം ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ തിങ്ങി നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷി നിര്‍ത്തി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ലിവര്‍പൂള്‍ അതിരൂപത ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദാനമായി നല്‍കിയ സമാധാന രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള മനോഹരമായ ദേവാലയം ലിവര്‍പൂള്‍ അതിരൂപതയില്‍ ഉള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഇനി മുതല്‍ ഇടവക ദേവാലയം ആയിരിക്കും. ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ലിവര്‍പൂള്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ മാല്‍ക്കം മക്മെന്‍ ഓ.പി വചനസന്ദേശം നല്‍കി.
മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടനില്‍ വലിയ വിശ്വാസ സാക്ഷ്യമാണ് നല്‍കികൊണ്ടിരിക്കുന്നതെന്നും അവരുടെ ആരാധന ക്രമത്തിലുള്ള പങ്കാളിത്തവും വിശ്വാസ പരിശീലനവും ഏവര്‍ക്കും മാതൃകായാണെന്നും ലിവര്‍ പൂള്‍ ആര്‍ച് ബിഷപ് പറഞ്ഞു. കത്തോലിക്ക സഭയിലെ ഒരു വ്യക്തി സഭയായ സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും വരും തലമുറയിലേക്കു പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ കാണിക്കുന്ന തീഷ്ണതയും ശ്രദ്ധയും സ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിവര്‍പൂള്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോം വില്യംസ്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറല്‍മാരായ ഫാ. സജി മോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. ടോണി പഴയകളം, സി എസ്. ടി ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി റെക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരക്കല്‍, ഫാ. മാര്‍ക് മാഡന്‍, പ്രെസ്റ്റന്‍ റീജിയന്‍ കോഡിനേറ്റര്‍ ഫാ. സജി തോട്ടത്തില്‍, പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എം.സി. ബി.എസ്, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവരുള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ലിവര്‍പൂളില്‍ സ്വന്തമായി ഇടവക ദേവാലയം ലഭിച്ച സന്തോഷത്തില്‍ ആണ് രൂപതയിലെ വൈദികരും അല്‍മായരും അടങ്ങുന്ന വിശ്വാസി സമൂഹം. സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പരികര്‍മ്മത്തിനു അനുയോജ്യമായ രീതിയില്‍ ഈ ദേവാലയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതിനു ശേഷമാണ് ഇന്നലെ ഔദ്യോഗികമായി ഇടവക ഉദ്ഘാടനം നടന്നത്. 2018 മാര്‍ച് 19ന് രൂപതാധ്യക്ഷന്‍ തന്റെ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ച രൂപതയിലെ മറ്റ് 74 മിഷനുകളും ഇത് പോലെ ഇടവകകള്‍ ആകാനുള്ള പരിശ്രമത്തില്‍ ആണ്.
ഷാജി തലച്ചിറ
കോട്ടയം ജില്ലയില്‍ നിന്നുള്ള നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളെ സമ്മാനിച്ചിട്ടുള്ള മീനച്ചില്‍ താലൂക്കിലെ കോഴായില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സംഗമം ചെല്‍ട്ടന്‍ ഹാമിലെ പ്രിസ്റ്റ്ബറിയില്‍ വച്ച് നടക്കുന്നു. കോഴാ നിവാസികളായ യുകെയിലെ പ്രവാസി മലയാളികളുടെ ഏഴാമത് സംഗമത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സംഗമത്തിനെത്തുന്ന കുടുംബങ്ങളെ സ്വീകരിക്കാനും മികച്ച പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും ഭാരവാഹികള്‍ പരിശ്രമം തുടങ്ങിക്കഴിഞ്ഞു.
ജൂണ്‍ രണ്ടിന് രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന നിരവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പതിനൊന്ന് മണിക്ക് തന്നെ ആരംഭിക്കുന്ന രജിസ്ട്രേഷന്‍ നടപടികളോടെ ആണ് സംഗമം ആരംഭിക്കുന്നത്. രജിസ്ട്രേഷന് ശേഷം കുടുംബ സമേതം ഉല്ലസിക്കാനുള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമുകളും കലാ കായിക മത്സരങ്ങളും മറ്റ് പ്രോഗ്രാമുകളും നടക്കും.
സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി കേരളീയ ശൈലിയിലുള്ള നാടന്‍ ഭക്ഷണ ശാലകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. നാളെ നടക്കുന്ന പ്രോഗ്രാമുകളിലും സാംസ്കാരിക സമ്മേളനത്തിലും പങ്കെടുക്കാന്‍ കോഴാ നിവാസികളായ എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ബാബു വട്ടക്കാട്ടില്‍ – 07830906560
സജിമോന്‍ – 07960394174
ജിമ്മി പൂവാട്ടില്‍ – 07440029012
ഷാജി തലച്ചിറ – 07878528236
സംഗമവേദിയുടെ അഡ്രസ്സ്:
Masonic Hall
2 Portland Street
Prestbury, UK
GL52 5JF
കുട്ടികള്‍ ജീവിതത്തില്‍ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീണ് ആത്മഹത്യയിലേക്ക് പോകുമ്പോള്‍ അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍.
കൈവിട്ടുപോയ ഒരു തലമുറ എന്നാണ് ബ്രിട്ടനിലെ വിദ്യാര്‍ത്ഥി സമൂഹത്തെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം പരിപാലിക്കാന്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ഇത് സംഭവിക്കുമെന്നാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ സമ്മതിക്കുന്നത്. എന്‍എച്ച്എസും, യൂണിവേഴ്‌സിറ്റികളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് മൂലം കുട്ടികള്‍ക്ക് ജീവിതം വഴുതിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്.
2016-ല്‍ മാത്രം 146 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ നല്‍കുന്ന സൂചന. ബ്രിസ്‌റ്റോളില്‍ കഴിഞ്ഞ മാസം മാത്രം ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ത്ഥികള്‍. ലോക്കല്‍ സര്‍വ്വീസുകള്‍ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് എന്‍എച്ച്എസ് വ്യക്തമാക്കുന്നത്.
ആത്മവിശ്വാസമുള്ള കുട്ടികള്‍ പോലും ജീവിതത്തില്‍ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീണ് ആത്മഹത്യയിലേക്ക് പോകുമ്പോള്‍ അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ്. സപ്പോര്‍ട്ട് സര്‍വ്വീസുകളുടെ സേവനം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി യുകെ യൂണിവേഴ്‌സിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ജിപിയുമായി എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് ഈ സഹായം നഷ്ടപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മാത്രമല്ല മാനസിക നിലവാരം കൂടി ഉയര്‍ത്താന്‍ യൂണിവേഴ്‌സിറ്റികള്‍ ശ്രമിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.
പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഡബ്ള്യു എച്ച് സ്മിത്തിന്റെ എൻ എച്ച് എസ് ആശുപത്രികളിലെ ശാഖകളിൽ നടക്കുന്നത് പകല്‍ക്കൊള്ളയെന്ന് റിപ്പോർട്ടുകൾ. 100എം എലിന്റെ ഒരു ടൂത്ത് പേസ്റ്റിന് £7.99 പൗണ്ടാണ് ആശുപത്രിയിലെ ഡബ്ള്യു എച്ച് സ്മിത്ത് ഷോപ്പിൽ വില്പനക്ക് വച്ചിരിക്കുന്നത്. വെയ്ക്ഫീൽഡിലെ പിൻഡർഫീൽഡ്സ് ജനറൽ ഹോസ്പിറ്റലിലെ റീട്ടെയിൽ ഷോപ്പിലാണ് അധിക തുക ഈടാക്കി വില്പന നടത്തുന്നത്. അതേസമയം ഇതേ സാധനം ടെസ്കോയിൽ വെറും 80പെൻസിന് ആണ് വില്പന നടത്തുന്നത്. ഏകദേശം 896 ശതമാനം അധികം തുക ഈടാക്കിയാണ് ഡബ്ള്യു എച്ച് സ്മിത്തിന്റെ തീവെട്ടിക്കൊള്ളയെന്ന് വിമർശകർ പറയുന്നു.
വിലയുടെ വിവരങ്ങളും ടൂത്ത് പേസ്റ്റിന്റെ പടവും അടങ്ങിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ക്ഷമാപണവുമായി കമ്പനി രംഗത്തെത്തി. പ്രൈസിംഗിൽ വന്ന പിഴവാണ് ഷെൽഫുകളിലും കംപ്യുട്ടറിലും വില അധികമായതെന്ന് കമ്പനി പറയുന്നു. പിൻഡർഫീൽഡ്സ് ജനറൽ ഹോസ്പിറ്റലിലെ ഷോപ്പിൽ ഇതിനകം തന്നെ 89 പാക്കറ്റുകളാണ് കമ്പനി വില്പന നടത്തിയത്. അതിൽ അധികം നേടിയ തുകയായ 711 പൗണ്ട് ചാരിറ്റിക്ക് നൽകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
എന്നാൽ ആശുപത്രികളിൽ എത്തുന്ന സന്ദർകരിൽ പലരും ഇവിടങ്ങളിലെ വിലകൾ മറ്റിടങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണെന്ന് കുറ്റപ്പെടുത്തുന്നു. ചികിത്സക്കായി എത്തുന്ന രോഗികളിൽ നിന്ന് പിടിച്ച് പറിക്കുന്നത് പോലെയാണ് ഇവിടങ്ങളിലെ സാധനങ്ങളുടെ വിലകളെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് രോഗികൾക്ക് പുറത്ത് പോയി അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആശുപത്രി ട്രസ്റ്റുകൾ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും രോഗികൾ പറയുന്നു
തോമസുകുട്ടിഫ്രാന്‍സിസ്
ലിവര്‍പൂള്‍: ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ തനയര്‍ക്ക് മാത്രം സ്വര്‍ഗ്ഗീയ ദാനമായി കിട്ടിയ രൂപത. ഈ രൂപതയുടെ രണ്ടാം പിറന്നാളിലേക്ക് കാലൂന്നുമ്പോള്‍ കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി സഭാമാതാവിന്റെ മടിയില്‍, അവളുടെ മാധുര്യമേറിയ വാത്സല്യം അഭംഗുരം നുകര്‍ന്നു പോരുന്ന വിശ്വാസ സമൂഹത്തിന് സ്വന്തമായി ഇതാ ഒരു ദേവാലയവും. പ്രവാസികളായി ഈ മണ്ണില്‍ അധിവസിക്കുന്ന സീറോമലബാര്‍ സഭാമക്കളുടെ വിശ്വാസ തീഷ്ണതയിലും പാരമ്പര്യ അനുഷ്ഠാനങ്ങളിലുമായി ദൈവം കനിഞ്ഞു നല്‍കിയ വലിയ സൗഭാഗ്യങ്ങളാണ് ഈ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയും അവള്‍ക്ക് അരുമയായി ലിവര്‍പൂളിലെ പുതിയ ദേവാലയവും. അതെ, ലിവര്‍പൂളിലെ ലെതര്‍ലാന്റിലുള്ള പരി. ദൈവ മാതാവിന്റെ നാമധേയത്തിലുള്ള OUR LADY QUEEN OF PEACE എന്ന ദേവാലയം ലിവര്‍പൂളിലെ ലത്തീന്‍ കത്തോലിക്കാസഭ ഇതാ സീറോമലബാര്‍ സഭാമക്കള്‍ക്കായി കനിഞ്ഞു നല്‍കുകയാണ്. ഈ ദേവാലയത്തിന്റെ ഔദ്യോ ഗികമായ ഉത്ഘാടനകര്‍മ്മം ഇന്ന് ആഘോഷ പൂര്‍വ്വം ലിവര്‍പൂളിലെ ലെതര്‍ലാന്റില്‍ നടത്തപ്പെടുന്നു.
ആ ധന്യ നിമിഷങള്‍ക്ക് സാക്ഷികളാകാനും കൃതജ്ഞതാബലി അര്‍പ്പിക്കാനുമായി യുകെയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികള്‍ ഇന്ന് ലിവര്‍പൂളിലെ ലെതര്‍ലാന്‍ഡിലെത്തിച്ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് ദേവാലയകവാടത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്മാരെ ഇടവകവികാരി ഫാ ജിനോ അരീക്കാട്ടും കമ്മറ്റി അംഗങ്ങളും ഇടവക സമൂഹവും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി ദേവാലയത്തി
ലേക്ക് ആനയിക്കും. സീറോ മലബാര്‍ സഭ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയുടെ എപാര്‍ക്കി മാര്‍ ജോസഫ് സ്രാമ്പിക്കല്‍, നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ഈ മഹായിടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. തുടര്‍ന്ന് ലിവര്‍പൂളിലെ സീറോമലബാര്‍ സഭാമക്കള്‍ക്ക് OUR LADY QUEEN OF PEACE എന്ന പുണ്യനാമധേയത്തിലുള്ള ഈ ആധുനിക ദേവാലയം ഔദ്യോഗികമായി നല്‍കികൊണ്ട് ലിവര്‍പൂള്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mc Mahon ഉത്ഘാടനകര്‍മ്മം നിര്‍ഹിക്കുന്നതുമാണ്. ഈ മഹനീയ കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായിക്കൊണ്ട് അനുഗ്രഹാശംസകള്‍ അര്‍പ്പിക്കുവാന്‍ ലിവര്‍പൂള്‍ അതിരൂപത Auxiliary Bishop Right
Rev. Thomas Williams, Emeritus Auxiliary Bishop Right Re. Vincent Melona എന്നിവ രുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍മാര്‍, യു.കെയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള ബഹു. വൈദികര്‍, സന്യാസിനി സമൂഹം, അത്മായ പ്രതിനിധികള്‍ ,മറ്റ്ഇതര ക്രൈസ്തവ സഭാമക്കള്‍ എന്നിവരും ഈ തിരുക്കര്‍മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനെത്തിച്ചേരും.
ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം കൃത്ജ്ഞതാ ബലി അര്‍പ്പിക്കപ്പടും. സമാപന സമ്മേളനത്തിനുശേഷം ഈ തിരുക്കര്‍മങ്ങളില്‍ പങ്കുകൊള്ളാനെത്തിച്ചേര്‍ന്ന ഏവര്‍ക്കും സ്‌നേഹ വിരുന്ന് നല്‍കപ്പെടുന്നതായിരിക്കും. ഏകദേശം 200ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥല സൗകര്യം ഈ വലിയ ദേവാലയത്തിന് ചുറ്റുമായി സജ്ജമാക്കികഴിഞ്ഞിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ക്കും ദേവാലയ അലങ്കാരങ്ങള്‍ക്കും, മറ്റുള്ള ക്രമീകരണങ്ങള്‍ക്കുമായി കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും കമ്മറ്റിഅംഗങ്ങളും ഇടവക സമൂഹവും സജീവമായി പ്രവര്‍ത്തിക്കുന്നു. മാതൃജ്യോതിസ് അംഗങ്ങളും മതബോധന അധ്യാപകരുമൊക്കെ ഓരോ ക്രമീകരണങ്ങള്‍ക്കുമായി ഇവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
ലിവര്‍പൂള്‍ നഗരത്തിന്റെ ആരവങളില്‍ നിന്നൊഴിഞ്ഞുമാറി മേഴ്‌സീ നദിയുടെ ഓരം ചേര്‍ന്നു കിടക്കുന്നശാന്തമായ ഒരു ഗ്രാമം ആണ് ലെതര്‍ലാന്റ്. 1965ല്‍ പണികഴിക്കപ്പെട്ട ഈ ദേവാലയം, ഏകദേശം ഒരേക്കര്‍ ചുറ്റളവിലുള്ള വലിയൊരു കോമ്പൗണ്ടിനു നടുവിലായിട്ടാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന നാമധേയത്തില്‍ വിളങ്ങി നില്‍ക്കുന്നത്. ആദ്ധ്യാത്മികവും, സാംസ്‌ക്കാരികവും, സാമൂഹികവുമായ മേഖലകളില്‍ ആത്മവിശ്വാസത്തോടും ദിശാബോധത്തോടും കൂടെ തങ്ങളുടെ തനതായ പൈതൃകങ്ങളെ മുറുകെപിടിച്ചുകൊണ്ട് മുന്നേറുന്നതിന് ദൈവികമായി ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി പറയുകയാണ് ലിവര്‍പൂളിലെ സീറോ സഭാമക്കള്‍.
അനീഷ് ജോര്‍ജ്
ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന്‍ എന്ന ശിവകാശിക്കാരി പെണ്‍കൊടി, ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു അഭിനേത്രിയായി വളര്‍ന്നത് അവരുടെ നിതാന്തമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്. ‘ശ്രീദേവി” ആ പേര് വിളിച്ചോതും പോലെ തന്നെ, അഭ്രപാളിയില്‍ മിന്നിമായുന്ന, ഐശ്വര്യമുള്ള അവരുടെ മുഖകാന്തിയാണോ , അതോ ആ നടനചാരുതയാണോ അതുമല്ലെങ്കില്‍ വിടര്‍ന്ന ആ കണ്ണുകളാണോ? അഞ്ച് ദശാബ്ദക്കാലം പ്രായഭേദമെന്യേ നമ്മെ തീയേറ്ററുകളിലേക്കും ടെലിവിഷനുമുന്നിലും പിടിച്ചിരുത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും മുന്നോറോളം സിനിമകളില്‍ തന്റെ കഴിവുതെളിയിച്ച അവര്‍ അവാര്‍ഡുകളുടെ പ്രിയതോഴി കൂടിയായിരുന്നു. 2018ലെ മികച്ച നടിക്കുള്ള നാഷണല്‍ അവാര്‍ഡ് ഉള്‍പ്പെടെ.
നാലാം വയസ്സില്‍ അഭിനയിക്കാന്‍ ചായമിട്ട ശ്രീ പുതുതലമുറയിലുള്ള നായികാനായകന്‍മാര്‍ക്ക് ഒരു പാഠപുസ്തകമായി എന്നും നിലകൊള്ളും. അതുകൊണ്ടാവാം 2013ല്‍ പദ്മശ്രീ നല്‍കി ശ്രീദേവിയെ രാജ്യം അനുമോദിച്ചത്. ശ്രീദേവിയുടെ വിയോഗം വളരെ ഞെട്ടലോടെയാണ് നമ്മള്‍ ഓരോരുത്തരും കേട്ടത്. അമ്പത്തിനാലാം വയസ്സില്‍ ബോളിവുഡിന്റെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ കിരീടം അഴിച്ചുവച്ച് സിംഹാസനം ഒഴിഞ്ഞപ്പോള്‍ കണ്ണില്‍ നനവ് പൊടിയാത്തവര്‍ വളരെ വിരളമായിരിക്കും. ഓസ്‌കാര്‍ അവാര്‍ഡുദാനച്ചടങ്ങില്‍ പോലും അവര്‍ക്ക് ആദരവ് കൊടുത്തു് അനുശോചനം ഏര്‍പെടുത്തിയിരുന്നത് നമ്മള്‍ ഓരോരുത്തരും അഭിമാനത്തോടെ കണ്ടിരുന്നതാണ്.
ജൂണ്‍ രണ്ടിന് ബോണ്‍മൗത്തില്‍ വച്ച് നടക്കുന്ന മഴവില്‍ സംഗീതത്തില്‍ ശ്രീദേവിയോടുള്ള ആദരസൂചകമായി ഒരു നൃത്താഞ്ജലിയുമായി എത്തുകയാണ് പ്രശസ്ത നര്‍ത്തകിയും മുന്‍ യുക്മ കലാതിലകവുമായിരുന്ന സാലിസ്ബറിയില്‍ നിന്നുള്ള മിന്നാ ജോസും സംഘവും. ഓരോ ചുവടിലും ആരാധകരെ ഇളക്കിമറിച്ച ശ്രീദേവിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ആ യുഗത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവാന്‍ മിന്നായും സംഘവും തീവ്രമായ പരിശ്രമത്തിലാണ്. അത് പാഴാവില്ല എന്ന നല്ല വിശ്വസത്തോടെ ക്ഷണിക്കുകയാണ് നിങ്ങളെ ഓരോരുത്തരെയും മഴവില്‍ സംഗീത വിരുന്നിലേക്ക്.