UK

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ഗുരുപൂര്‍ണിമ ആഘോഷമായി നാളെ ക്രോയിഡോണില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുപൂര്‍ണിമ ആഘോഷം വ്യാസമഹര്‍ഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു. അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാന്‍ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകള്‍ തുറപ്പിക്കുന്നവനാണ് ഗുരു.

 

ഗുരു സങ്കല്‍പ്പം ഒട്ടെല്ലാ രാജ്യങ്ങളിലും പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ സങ്കല്‍പ്പങ്ങളും രീതികളും മാറി മറിഞ്ഞിട്ടും കാലാതിവര്‍ത്തിയായി ഭാരത സംസ്‌കാരം നിലനില്‍ക്കുന്നതിനു പിന്നില്‍ ഗുരു സങ്കല്‍പ്പത്തിന്റെ ഉത്കൃഷ്ഠത ഒന്നുകൊണ്ടുമാത്രമാണ്. ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നല്‍കിയ മറ്റൊരു സംസ്‌കാരം ഇന്ന് നിലവില്‍ ലോകത്തില്ല. ഉണ്ടെങ്കില്‍ അതെല്ലാം മതപരമായ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നിക്കുന്ന മത മാര്‍ഗ ദര്‍ശികള്‍ മാത്രമാണ്.

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും കുട്ടികള്‍ തന്നെയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രേത്യേക ഭജന, ഗുരുപൂജ, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ യുകെ മലയാളികളെയും ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: [email protected]

ബിനോയ് തോമസ്സ്
ഒമ്പതാമത് കോതനല്ലൂര്‍ സംഗമം വര്‍ണ്ണാഭമായ പരിപാടികളോടെ നാളെ ഡെര്‍ബിയില്‍ ആരംഭിക്കും. ഡെര്‍ബിയിലെ സ്മാള്‍വുഡ് മാനൊര്‍ ഫാം ഹൗസിലാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം നാലു മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത്തഞ്ചോളം കോതനല്ലൂര്‍ നിവാസികളായ കുടുംബങ്ങള്‍ ഇക്കുറി സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. രജിസ്‌ട്രേഷനു ശേഷം മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഡെണ്‍സ്റ്റണ്‍ കോളേജ് പ്രിപ്പൊട്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടികളിലധികവും സങ്കടിപ്പിച്ചിരിക്കുന്നത്. സ്വിമിംഗ് പൂള്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന നിരവധി സംവിധാനങ്ങള്‍ ഫാം ഹൗസിലുണ്ട്. നാടന്‍ ഭക്ഷണങ്ങളുടെ ഒരു വലിയശേഖരം തന്നെയാണ് കോതനല്ലൂര്‍ നിവാസികളെ കാത്തിരിക്കുന്നത്.

ഇനിയുള്ള മൂന്നു ദിവസങ്ങള്‍ യുകെയിലെ കോതനല്ലൂര്‍ നിവാസികളെ സംബഡിച്ചിടത്തോളം ആഘോഷത്തിന്റെ ദിവസങ്ങളാണ്. വെറുമൊരു ആഘോഷത്തിനപ്പുറം കോതനല്ലൂരിന്റെ സങ്കടത്തിലും സന്തോഷത്തിലും യുകെയിലെ കോതനല്ലൂര്‍ നിവാസികളുടെ പങ്ക് ചെറുതൊന്നുമല്ലെന്ന് സംഘാടകര്‍ പറയുന്നു. കോതനല്ലൂരില്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കുക, ക്യാന്‍സര്‍ രോഗികളെ സാമ്പത്തീകമായി സഹായിക്കുക, പഠന സഹായം നല്‍കുക തുടങ്ങിയവയാണ് കഴിഞ്ഞ കാലങ്ങളില്‍ കോതനല്ലൂര്‍ സംഗമം ചെയ്ത എടുത്ത് പറയേണ്ട കാര്യങ്ങള്‍. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും.

കോതനല്ലൂര്‍ സംഗമം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:

Denstone College Preporatory School, Smallwood Manor, Uttoxeter, ST14 8NS

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Shiju Kurian Mob 07727 115757
Binoy Thomas Mob 07958 695220
Sinoy Thomas Mob 07412 517719

ഈസ്റ്റ് ലണ്ടനിലെ റോംഫഡില്‍ താമസിക്കുന്ന റോഷിന്‍ ജോണ്‍(42) നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. റോംഫഡ് കെയര്‍ യുകെ നഴ്‌സിങ്ങ് ഹോമിലെ ഡെപ്യൂട്ടി മാനേജരാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടില്‍ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

പാലാ ചെങ്ങളം പെരുമണ്ണില്‍ കുടുബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ ജോണ്‍-ഏലിക്കുട്ടി ഭാര്യ ബിന്ദു ഇടുക്കി വിമലഗിരി ഞാനാമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: എലേന (13), ഹാര്‍വി (8).

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്‌. റോഷിന്‍ ജോണിന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

സിനോ ചാക്കോ

കാര്‍ഡിഫ്: ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം ജൂണ്‍ 30ന് ശനിയാഴ്ച്ച തിരി തെളിയും. സംഗമത്തില്‍ സംബന്ധിക്കുന്നതിനായി ക്‌നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ്‌മോര്‍ സേവേറിയോസ് ഇന്നെത്തും. രാവിലെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെത്തുന്ന മെത്രാപ്പോലീത്തയെ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിക്കും.

ശനിയാഴ്ച്ച് ന്യൂപോര്‍ട്ടിലുള്ള മോര്‍ കിമ്മീസ് നഗറില്‍ നടക്കുന്ന വി. കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ. തോമസ് ജേക്കബ്, ഫാ. ജോമോന്‍, ഫാ. സജി ഏബ്രഹാം, ഡോ. മനോജ് ഏബ്രഹാം, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ അറിയിച്ചു. ഈ വര്‍ഷത്തെ സംഗമത്തില്‍ ഇറ്റലി, ജര്‍മ്മനി, അയര്‍ലണ്ട്, എന്നീ ഇടവകകളില്‍ നിന്ന് പ്രതിനിധികള്‍ സംബന്ധിക്കും. വിവിധ ഇടവകകളില്‍ നിന്ന് സമുദായ അംഗങ്ങള്‍ വെള്ളിയാഴ്ച്ച തന്നെ എത്തിച്ചേരും. രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിക്കും.

ക്‌നാനായ തനിമയും പാരമ്പര്യവും ആചാരഅനുഷ്ഠാനങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയെന്ന ആശയത്തോടെയാണ് സംഗമത്തിന് രൂപം കൊടുത്തത്. എഡി. 345ല്‍ ക്‌നായി തോമായുടെ നേതൃത്വത്തില്‍ മലങ്കരയിലേക്ക് കുടിയേറിയ ക്‌നാനായ സമൂഹം ഇന്നും നിലനില്‍ക്കുന്നു. 1673ാം സിറിയന്‍ കുടിയേറ്റ വാര്‍ഷികവും സമുദായം മെയ് മാസം ആഘോഷിച്ചു. കൂനന്‍ കുരിശ് സത്യത്തിന് നേതൃത്വം ന്ല്‍കിയത് ക്‌നാനായിക്കാരനായ ആഞ്ഞിലി മൂട്ടില്‍ ഇട്ടി തൊമ്മന്‍ കത്തനാരാണ്. രണ്ടായിരം ആണ്ടോടെ യൂറോപ്പിലേക്ക് കുടിയേറിയ ക്‌നാനായ സമൂഹം ശനിയാഴ്ച്ച ഒത്തുചേരുമ്പോള്‍ പാരമ്പര്യങ്ങള്‍ ഓര്‍ക്കുന്ന വലിയ ഒരു ക്‌നാനായ ആഘോഷമായി മാറും.

പൂര്‍വ്വികരുടെ ദൈവവിശ്വാസം പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ ഈ സംഗമം ഇടയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വൈകീട്ട് 6മണിയോടെ പരിപാടികള്‍ സമാപിക്കും വിപുലമായ ഭക്ഷണശാല പാര്‍ക്കിംഗ് സൗകര്യം എന്നിവ സമ്മേളന നഗറില്‍ ഒരുക്കിയിട്ടുണ്ട്. കുടിയേറ്റ സ്മരണ പുതുക്കുന്ന റാലി 11 മണിക്ക് ആരംഭിക്കും. 12 മണിക്ക് പൊതുസമ്മേളനം രണ്ട് മണിക്ക് വിവിധ പള്ളികളുടെ കലാപരിപാടികള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

വിലാസം.

St. Julian’s High School
Heather Road, Newport
NP197XU

ആഷ്‌ഫോര്‍ഡ്: 6ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്‍പ് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കായിക മേളയ്ക്കായി ഒരുമിക്കുന്നു. ജൂലൈ 1ാം തിയതി ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വില്ലീസ്‌ബ്രോ(Willesborough) മൈതാനത്ത് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളയ്ക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. അതോടപ്പം ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ലോഗോ തദവസരത്തില്‍ പ്രസിഡന്റ് പ്രകാശനം ചെയ്യും.

ഒന്നാം തിയതി നൂറുകണക്കിനാളുകള്‍ പ്രായക്രമമനുസരിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ഓട്ടമത്സരം, മാരത്തോണ്‍, റിലേ, ഷോട്ട്പുട്ട്, വോളിബോള്‍, കബഡി, കുട്ടികളുടെ ഫുട്‌ബോള്‍, എന്നിവ പല വേദികളിലായി അരങ്ങേറും. കൂടാതെ പുതുമയാര്‍ന്ന വിവിധ മത്സര ഇനങ്ങളും ഈ വര്‍ഷം ഉണ്ടാകുമെന്ന് സ്‌പോര്‍ട്‌സ് കമ്മറ്റി കണ്‍വീനര്‍ മനോജ് ജോണ്‍സണ്‍ അറിയിച്ചു.

ജൂലൈ 14ാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നീ മത്സരങ്ങള്‍ നടക്കും. ചെസ്സ്, കാരംസ്, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തിയതി പിന്നീട് അറിയിക്കുന്നതാണ്.

പ്രസ്തുത കായികമേള വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്വാര്‍ത്ഥ സഹകരണവും സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ഭാരവാഹികളായ ജെസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്), ജേളി മോളി (വൈസ് പ്രസിഡന്റ്), ട്രീസാ സുബിന്‍ (സെക്രട്ടറി), സിജോ (ജോ. സെക്രട്ടറി), റെജി (ട്രഷറര്‍) എന്നിവരും സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവാഹികളായ ജെറി, രാജീവ് തോമസ്, ജോണ്‍സണ്‍ തോമസ്, സാം ചീരന്‍, സൗമ്യ ജീബി, ഡോ. റിതേഷ്, സോളാ എന്നിവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക്

ഫുട്ബോളും കാണാം രണ്ടു ബിയറുമടിക്കാം എന്നു പ്ളാൻ ചെയ്തവരൊക്കെ നിരാശയിൽ. ഇഷ്ടപ്പെട്ട ബ്രാൻഡ് ബിയറിന് പകരം എന്തെങ്കിലുമൊക്കെ കുടിക്കേണ്ട സ്ഥിതിയാണ് ബ്രിട്ടനിലിപ്പോൾ. ബിയർ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ബ്രിട്ടണിൽ വില്പനയിൽ റേഷനിംഗ് ഏർപ്പെടുത്തി. രാജ്യത്തെ പബ്ബുകളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡുകൾ വേണ്ടത്ര കിട്ടാത്ത സ്ഥിതിയാണ്. ലോകകപ്പ് ഫുട്ബോൾ ജ്വരത്തിലമർന്നിരിക്കുന്ന ബ്രിട്ടീഷുകാർക്ക് ഇഷ്ട പാനീയമായ ബിയർ ആവശ്യത്തിന് ലഭ്യമാകുന്നില്ല. ജോൺ സ്മിത്ത്, സ്ട്രോങ്ങ്ബോ സൈഡർ ബിയറുകൾ പല പബ്ബിലും തീർന്നു കഴിഞ്ഞു. ഹെയ്നക്കിൻ ബിയറിനെയും ക്ഷാമം ബാധിച്ചു. വെതർ സ്പൂണിന്റെ മിക്കവാറും പബ്ബുകളിൽ ബിയർ ക്ഷാമം രൂക്ഷമാണ്.

ബിയർ നിർമ്മാണത്തിലുപയോഗിക്കുന്ന കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനത്തിൽ വന്ന കുറവാണ് ബിയർ വ്യവസായത്തെ ബാധിച്ചത്. യുകെയിലെയും യൂറോപ്യൻ മെയിൻ ലാൻഡിലെയും പല ഫാക്ടറികൾ ഉത്പാദനം നിർത്തിയതാണ് കാർബൺ ഡൈഓക്സൈഡ് ഗ്യാസിന്റെ ക്ഷാമത്തിന് കാരണം. ബിയറിനെ കൂടാതെ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രിയെയും കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനകുറവ് ബാധിച്ചിട്ടുണ്ട്. പായ്ക്കഡ് ഫുഡ് കേടുകൂടാതെ സൂക്ഷിക്കുന്നതിനും സ്ളോട്ടർ ഹൗസുകളിൽ മയക്കു ഗ്യാസായും കാർബൺ ഡൈഓക്സൈഡ് വൻതോതിൽ ഉപയോഗിക്കാറുണ്ട്. കൊക്കകോള കമ്പനിയിൽ നിരവധി പ്രൊഡക്ഷൻ ലൈനുകൾ കാർബൺ ഡൈഓക്സൈഡിന്റെ ക്ഷാമം മൂലം നിർത്തി വച്ചു. മോറിസൺ അടക്കമുള്ള സൂപ്പർ മാർക്കറ്റുകളും ഫ്രോസൺ ഫുഡ് ഷോർട്ടേജ് ഭീക്ഷണിയിലാണ്.

ന്യൂസ് ഡെസ്ക് .

മാഞ്ചസ്റ്ററിലെ സാഡിൽവർത്ത് മൂറിൽ ഉണ്ടായ  വൻ അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു.  നാലു ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനുള്ള ഫയർ സർവീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുക്കുകയാണ്. മിലിട്ടറി യൂണിറ്റുകൾ അടിയന്തിരമായി രംഗത്തിറങ്ങുന്നതിനായി സ്റ്റാൻഡ് ബൈയിലാണ്. നിരവധി മലയാളി കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങളും അഗ്നിബാധ മൂലമുള്ള ദുരിതത്തിലാണ്. അധികൃതർ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് സാഡിൽ വർത്ത് മൂറിൽ അഗ്നിബാധയുണ്ടായത്. വൃക്ഷങ്ങളും പുൽമേടുകളും അഗ്നി വിഴുങ്ങുകയാണ്. ബ്രിട്ടണിലെ താപനില 30 ഡിഗ്രിയോട് അടുക്കുന്നതിനാൽ തീ പടരുന്നതിനുള്ള സാധ്യത കൂടി വരുകയാണ്. കൂടാതെ ചെറിയ തോതിലുള്ള കാറ്റും സ്ഥിതിഗതികൾ മോശമാക്കുന്നു. കാർബ്രൂക്ക്, സ്റ്റാലിബ്രിഡ്ജ്, ഓൾഡാം, ടേം സൈഡ് പ്രദേശങ്ങളിൽ പുകയും ചാരവും മൂലം ജനജീവിതം ദുരിതത്തിലാണ്. നിരവധി മലയാളി കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. വീട് പൂർണമായും അടച്ചു കഴിയാനാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ആസ്മ സംബന്ധമായ അസുഖമുള്ളവർ തീർത്തും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.

ഏകദേശം 800 ഏക്കറോളം വരുന്ന മലയോരം അഗ്നി ചാമ്പലാക്കിക്കഴിഞ്ഞു. 5 മൈലോളം നീളത്തിൽ പുകപടലങ്ങൾ ഉയരുന്നുണ്ട്. നാല് പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. 10 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്. കൂടാതെ ഹെലികോപ്ടറിൽ നിന്നും വാട്ടർ സ്പ്രേ നടത്തുന്നുണ്ട്. അഗ്നിബാധ മൂലമുള്ള പുക 30 മൈൽ ദൂരത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ഇതുവരെയും ബാധിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

നോട്ടിങ്ഹാം: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് മാസം നടത്തുന്ന ദേശീയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേയ്ക്കുള്ള യു കെ മലയാളി ടീമിന്റെ സിലക്ഷന്‍ നടത്തുന്നു. യുകെയില്‍ നിന്നും മലയാളികള്‍ സ്വന്തം നാട്ടില്‍ അവധിക്കായി എത്തുന്ന സമയം കൂടി കണക്കാക്കിയാണ് കേരളത്തില്‍ മത്സരം ക്രമീകരിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി യു.കെ മലയാളി ടീം സെലക്ഷന്‍ ജൂലൈ ഒനിന്ന് ഞായറാഴ്ച്ച നോട്ടിങ്ഹാമില്‍ വച്ചാണ് നടത്തുക.

പാലാ ഫുട്‌ബോള്‍ ക്ലബ്ബ്, ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ്, യൂണിറ്റി സോക്കര്‍, മുംബൈ എഫ് സി, അല്‍ എത്തിഹാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലേയ്ക്കുള്ള പതിനേഴ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സെലക്ഷനാണ് നോട്ടിങ്ഹാമില്‍ ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് ഒന്നിന് നടത്തുക. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക

Assistant Manager:Anzar Ph.07735419228, Coordinator& Technical Manager: Raju George Ph.07588501409

15കാരനെ കുത്തിക്കൊന്ന കേസില്‍ 5 കൗമാരക്കാര്‍ കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടത്തണമെന്ന് ഉദ്ദേശിച്ചാണ് 5 പേരും 15കാരനായ ജേക്കബ് ഏബ്രാഹാമിനെ ആക്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. 5 പേര്‍ക്കും കേസിലുള്ള പങ്ക് ഒരുപോലെയാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇവര്‍ക്കുള്ള ശിക്ഷ പിന്നീടായിരിക്കും വിധിക്കുക. കുറ്റക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോടതിയുടെതാണ് വിധി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് ജേക്കബ് ഏബ്രഹാമിനെ കുത്തേറ്റനിലയില്‍ കണ്ടെത്തുന്നത്. ജേഷ്ഠനായ ഇസഹാക്ക് നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തായി ചോരയില്‍ കുളിച്ച നിലയില്‍ ജേക്കബിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ജേക്കബിന്റെ ശരീരത്തില്‍ ഏതാണ്ട് 9 ഓളം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. 8 കുത്തുകള്‍ കാലിനും ഒരു കുത്ത് കൈയിലുമാണ് കണ്ടെത്തിയത്.

അമ്മയെ ചാരിറ്റി ജോലികളില്‍ സഹായിക്കുന്ന വ്യക്തിയാണ്. ജേക്കബ്. വീടില്ലാത്തവര്‍ക്ക് വേണ്ടി സൗജന്യ ഭക്ഷണം നല്‍കുന്നതാനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ് ജേക്കബിന്റെ അമ്മ. ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം സമീപത്തെ ചര്‍ച്ചില്‍ കൊണ്ടുപോയി നല്‍കുന്നതും ജേക്കബ് ആണ്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ അമ്മയെ ജേക്കബ് സഹായിച്ചിരുന്നു.

മൂര്‍ച്ചയേറിയ കത്തിപോലുള്ള രണ്ട് ആയുധങ്ങള്‍ കൊണ്ടാണ് ജേക്കബ് ആക്രമിക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സമീപ പ്രദേശത്തെ കൗമാര പ്രായക്കാരുടെ ഗ്യാംഗിന്റെ ഭീഷണി ജേക്കബിന് ഉണ്ടായിരുന്നു. ചിലരെ വെല്ലുവിളിച്ചുകൊണ്ട് ജേക്കബ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ജേക്കബ് സ്ഥിരമായി ഇരിക്കുന്ന വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. പുകവലിക്കുന്ന ശീലമുള്ള ജേക്കബും സുഹൃത്തുക്കളും സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലമാണിത്.

സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയതിന് ശേഷം തിരികെ സ്ഥിര വിശ്രമ സ്ഥലത്തേക്ക് ജേക്കബ് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ക്ക് പിന്നാലെ അഞ്ചംഗ സംഘവും സംഭവ സ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറച്ച് സമയത്തിന് ശേഷം അഞ്ചംഗ സംഘം ഓടി രക്ഷപ്പെടുന്നതും ഇവര്‍ക്ക് പിന്നാലെ ജേക്കബ് മുറിവുകളുമായ വീടിനടുത്തേക്ക് ഓടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയതും ഈ തെളിവുകളാണ്. അതേസമയം പ്രതികള്‍ കുറ്റം നിഷേധിച്ചു.

ലണ്ടനില്‍ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തെ നിയമനടപടിയിലൂടെ മറികടന്ന് ഊബര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അഞ്ച് വര്‍ഷത്തെ ഓപ്പറേറ്റിംഗ് ലൈസന്‍സ് ഊബറിന് നിഷേധിച്ചത്. ഡ്രൈവര്‍മാരുടെ പശ്ചാത്തലം അന്വേഷിക്കുന്നില്ലെന്നും ഇവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നുമായിരുന്നു ഊബറിനെതിരെ ഉയര്‍ന്ന ആരോപണം. ഇതിനെതിരെ ഊബര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ലൈസന്‍സ് നിഷേധിക്കപ്പെട്ടതിനു ശേഷം ഊബറിന്റെ കോര്‍പറേറ്റ് സ്വഭാവത്തില്‍ കാര്യമായ പുരോഗമനം ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിലയിരുത്തി.

തങ്ങളുടെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഊബര്‍ കോടതിയെ അറിയിച്ചു. മൂന്ന് നോണ്‍ എക്സിക്യൂട്ടീവ് ബോര്‍ഡംഗങ്ങളെ നിയമിച്ചതായും ഊബര്‍ വ്യക്തമാക്കി. നിയന്ത്രിത ലൈസന്‍സ് അനുവദിച്ച ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബത്ത്നോട്ട് പക്ഷേ ഊബറിന്റെ ഏതു വിധേനയും ബിസിനസ് വളര്‍ത്തുകയെന്ന സമീപനത്തെ വിമര്‍ശിച്ചു. ഊബര്‍ ആവശ്യപ്പെട്ട 18 മാസത്തെ പ്രൊവിഷണല്‍ ലൈസന്‍സ് അനുവദിക്കാനാകില്ലെന്നും മജിസ്ട്രേറ്റ് പറഞ്ഞു. ലണ്ടനിലെ ലൈസന്‍സ് പുതുക്കേണ്ടെന്ന തീരുമാനം ശരിയായിരുന്നുവെന്ന് ഊബര്‍ നേതൃത്വം പറഞ്ഞേതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിധി വരുന്നത്.

ലണ്ടനില്‍ വര്‍ഷങ്ങളോളം മോശമായി പ്രവര്‍ത്തിച്ച ശേഷം ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എടുത്ത നടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ പ്രസ്താവനയിലൂടെയെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. കോടതിയും തങ്ങളുടെ നിലപാടിനെ ശരിവെച്ചിക്കുകയാണെന്നും മേയര്‍ പറഞ്ഞു. നിബന്ധനകളോടെയാണ് ഇപ്പോള്‍ 15 മാസത്തെ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ടിഎഫ്എല്ലിന് ഊബറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സാദിഖ് ഖാന്‍ വിശദീകരിച്ചു. കോടതിച്ചെലവായി 425,000 പൗണ്ടും ഊബര്‍ നല്‍കേണ്ടി വരും.

RECENT POSTS
Copyright © . All rights reserved