ഹേയ് ഫീവര്‍ പ്രതിരോധ മരുന്ന് കഴിച്ച് നിരത്തിലിറങ്ങുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യപ്പെടുമെന്ന് സൂചന. പ്രതിരോധ മരുന്ന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഹെറോയിന്‍, കഞ്ചാവ് തുടങ്ങിയവ ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോള്‍ ലഭിക്കുന്ന കേസിന് സമാനമായിരിക്കും പ്രതിരോധ മരുന്നെടുക്കുന്ന ഡ്രൈവര്‍മാരും ചാര്‍ജ് ചെയ്യപ്പെടുക. 20 മില്യണിലധികം ഡ്രൈവര്‍മാരാണ് സ്ഥിരമായി ആന്റിഹിസ്തമിന്‍ എന്ന പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ മരുന്ന്. ഉറക്കമില്ലാഴ്മ, ക്ഷീണം, തലച്ചോറിന്റെ സ്ഥിരതയില്ലാഴ്മ തുടങ്ങിയവയാണ് ആന്റിഹിസ്തമിന്‍ സൃഷ്ടിക്കുന്ന പ്രധാന പാര്‍ശ്വഫലങ്ങള്‍.
ഈ മരുന്ന് ഉപയോഗിച്ച് കഴിഞ്ഞാല്‍ നിരത്തില്‍ കൃത്യതയോടെ വാഹനമോടിക്കാന്‍ കഴിയില്ല. അത് അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും. ആന്റിഹിസ്തമിന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡ്രൈവര്‍മാരും ഇവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ടാബ്‌ലെറ്റുകള്‍ വാഹനമോടിക്കുമ്പോള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ദ്ധര്‍ കര്‍ശന നിര്‍ദേശം നല്‍കുന്നു. ആന്റിഹിസ്തമിന്‍ പ്രധാനമായും തടസപ്പെടുത്തുന്നത് മനുഷ്യന്‍ റിയാക്ട് ചെയ്യാനുള്ള കഴിവിനെയാണ്. റിയാക്ഷന്‍ സമയം വര്‍ദ്ധിക്കുമ്പോള്‍ നിരത്തില്‍ കൃത്യതയുണ്ടാവില്ല. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാല്‍ മദ്യത്തിന്റെ സ്വാധീത്തെക്കാള്‍ അപകടം നിറഞ്ഞതായി മാറാനും സാധ്യതയുണ്ട്.
സമീപകാലത്തെ ഏറ്റവും തെളിച്ചമുള്ള സമ്മറാണ് യുകെയില്‍ ലഭ്യമായിട്ടുള്ളത്. ഇത് അന്തരീക്ഷത്തിലെ പോളണ്‍ കണങ്ങളുടെ അളവും ഗണ്യമായി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഹേയ് ഫീവര്‍ ഭീതിയില്‍ നിന്ന് മുക്തി നേടുകയെന്ന ഉദ്ദേശത്തോടെയാണ് പലരും ഇത്തരം ടാബ്‌ലെറ്റുകള്‍ കഴിക്കുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തവണ ഹേയ് ഫീവര്‍ നിരവധി ഡ്രൈവര്‍മാരെ പിടികൂടിയതായി മോട്ടോറിംഗ് എഡിറ്ററായ അമാന്റാ സ്‌റ്റ്രേട്ടണ്‍ വ്യക്തമാക്കുന്നു. ഫീവറിനെ പ്രതിരോധിക്കാന്‍ എടുക്കുന്ന മരുന്നുകളെക്കുറിച്ച് കൃത്യതയില്ല. ഇതിനായി ഡ്രൈവര്‍മാര്‍ വിദഗ്ദ്ധരായ ആളുകളെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 1,106 ഡ്രൈവര്‍മാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളാണ്.
ലണ്ടന്‍: എന്‍.എച്ച്.എസിന്റെ നേതൃത്വത്തില്‍ യുകെയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ക്ലിനിക്ക് സ്ഥാപിതമാകുന്നു. ലണ്ടന്‍ ആശുപത്രിയിലായിരിക്കും പുതിയ സംവിധാനം നിലവില്‍ വരിക. സംരഭത്തിന്റെ മേല്‍നോട്ടവും ഫണ്ടിംഗും കൈകാര്യം ചെയ്യുക എന്‍.എച്ച്.എസായിരിക്കും. സമീപകാലത്ത് യുകെയിലെ കൗമാര പ്രായക്കാര്‍ക്കിടയില്‍ ഗെയിമിംഗ് ഡിസോഡറുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇത്തരം ഡിസോഡറുകളെ ഫലപ്രദമായി നേരിടാനും സൗജന്യ ചികിത്സാ ലഭ്യമാക്കുന്നതിനും പുതിയ പദ്ധതി ഗുണകരമാവും. ഗെയിമിംഗ് ഡിസോഡറുകള്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന അസുഖമാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ചിരുന്നു.
ക്ലിനിക്കിന്റെ മേല്‍നോട്ടം സെന്‍ഡ്രല്‍ ആന്റ് നോര്‍ത്ത്‌വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഗെയിമിംഗ് ഡിസോഡറുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുക. എന്നാല്‍ പിന്നീട് ഇന്റര്‍നെറ്റ് സംബന്ധിയായ അഡിക്ഷനുകള്‍ക്കും ചികിത്സ ക്ലിനിക്കില്‍ ലഭ്യമാക്കുമെന്നാണ് വിവരം. നിലവില്‍ ഗെയിമിംഗ് അഡിക്ഷനുകള്‍ക്ക് ചില സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ ലഭ്യമാണ് എന്നാല്‍ ഇതിന് വലിയ തുക ചെലവഴിക്കേണ്ടി വരും. എന്‍എച്ച്എസ് സ്ഥാപനം നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നം മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പോണ്‍ വീഡിയോ അഡിക്ഷന്‍ പോലുള്ള രോഗങ്ങള്‍ക്കും ഭാവിയില്‍ ക്ലിനിക്കില്‍ ചികിത്സാ സൗകര്യം ലഭ്യമാകും. ലോകത്തിലെ മിക്ക രാജ്യങ്ങളും ഇത്തരം ഇന്റര്‍നെറ്റ്, ഗെയിമിംഗ് അഡിക്ഷനുകള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു എന്‍എച്ച്എസ് ക്ലിനിക്ക് യാഥാര്‍ത്ഥ്യമാകുന്നത്. ഈ രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയെന്നത് എന്‍എച്ച്എസിനെ സംബന്ധിച്ചടത്തോളം ധാര്‍മിക ഉത്തരവാദിത്വം ഉണ്ടായിരുന്നു. കൗമാരാക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ പുതിയ പദ്ധതി ഗുണകരമാവുമെന്നത് തീര്‍ച്ചയാണെന്നും സൈക്യാര്‍ട്ടിസ്റ്റായ ഹെന്റിറ്റ ബോവ്ഡന്‍-ജോണ്‍സ് വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ്, ഗെയിമിംഗ് അഡിക്ഷന്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും കൗമാര പ്രായക്കാരെയുമാണ്. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും വിഷയത്തിലുള്ള അറിവില്ലാഴ്മ മാതാപിതാക്കളെ ആശയകുഴപ്പത്തിലാക്കുന്നു. പുതിയ ക്ലിനിക്ക് വരുന്നതോടെ ഇത്തരം അഡിക്ഷനുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാകുമെന്നാണ് എന്‍എച്ച്എസ് കരുതുന്നത്.
റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ശനിയാഴ്ച ഹൈ വൈകോമ്പില്‍ നടക്കും. ഫുട്ബോള്‍ മത്സരങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുത്ത് ആസ്വദിക്കാവുന്ന ഫാമിലി ഫണ്‍ ഡേയും അന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഫുട്ബോള്‍ മത്സരത്തിലൂടെയും ഫാമിലി ഫണ്‍ ഡേയിലൂടെയും ലഭ്യമാകുന്ന തുക റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരിക്കും ഉപയോഗിക്കുക. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന റയന്‍ നൈനാന്‍ ക്യാന്‍സര്‍ പ്രൊജക്റ്റിനുമായിരിക്കും ഈ പ്രോഗ്രാം വഴി ലഭിക്കുന്ന തുക നല്‍കുന്നത്.
ഏഴാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി ഈ ലോകത്തോട് യാത്ര പറഞ്ഞ് സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ റയന്‍ നൈനാന്‍ എന്ന കിത്തു മോന്‍റെ ഓര്‍മ്മയ്ക്കായി ആരംഭിച്ചതാണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി. ഫുട്ബോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചെല്‍സി ടീമിന്‍റെ ആരാധകനായിരുന്ന റയന്‍ നൈനാന്‍ എന്ന കൊച്ചു മിടുക്കന്റെ അകാല വേര്‍പാടിനെ തുടര്‍ന്ന് റയന്‍റെ മാതാപിതാക്കളായ സജി ജോണ്‍ നൈനാനും ആഷ മാത്യുവും ചേര്‍ന്ന് ആണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ മകന്‍റെ ജീവിതം തട്ടിയെടുത്ത ബ്രെയിന്‍ ട്യൂമര്‍ രോഗത്തിനെതിരെ പോരാടുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്.
കഴിഞ്ഞ നാല് തവണയും നടത്തിയ ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും ഫാമിലി ഫണ്‍ ഡേയും നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നു. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഓരോ വര്‍ഷവും ഈ പ്രോഗ്രാമിനായി ഒത്ത് കൂടുന്നുണ്ട്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ലേഡീസ് കാറ്റഗറികളില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായി മറ്റ് നിരവധി വിനോദ പരിപാടികളും അന്ന് തന്നെ സംഘടിപ്പിക്കുന്നതിനാല്‍ ഓരോ വര്‍ഷവും നിരവധി കുട്ടികള്‍ ആണ് ഈ പരിപാടിക്കായി കാത്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഫുഡ് സ്റ്റാള്‍, രുചികരമായ കേക്കുകള്‍, ഫേസ് പെയിന്‍റിംഗ്, മെഹന്ദി, നെക്ക് ആന്‍ഡ് ഷോള്‍ഡര്‍ മസ്സാജ്, നെയില്‍ ആര്‍ട്ട്, തംബോല തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച കാലത്ത് ഒന്‍പത് മണി മുതല്‍ ആരംഭിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളും മറ്റ് വിനോദങ്ങളും വൈകിട്ട് അഞ്ച് മണിയോടെ ആയിരിക്കും സമാപിക്കുന്നത്.
നാല് വര്‍ഷം കൊണ്ട് അന്‍പതിനായിരം പൌണ്ടോളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെത്തി കഴിഞ്ഞ ആര്‍എന്‍സിസിക്ക് കൂട്ടായി നില്‍ക്കുന്ന സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മികച്ച പിന്തുണയാണ് ഇവര്‍ക്ക് നല്‍കുന്നത്. മലയാളം യുകെ ആര്‍എന്‍സിസിയുടെ മീഡിയ പാര്‍ട്ണര്‍ ആയി രംഗത്തുണ്ട്. ടെസ്കോ, കിംഗ്ഡം യുകെ, വെയിറ്റ്റോസ്, ഹിയര്‍ ആന്‍ഡ് നൌ തുടങ്ങിയവരാണ് ആര്‍എന്‍സിസി ഇവന്റുകളുടെ സ്പോണ്‍സര്‍മാരായി രംഗത്തുള്ളത്. ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ www.rncc.org.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ https://www.facebook.com/RNCCUK/ എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്.
ജോസി ജോസഫ്
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 2018 ജൂലൈ 7, 8 തീയതികളില്‍ അത്യാഘോഷപൂര്‍വ്വംകൊണ്ടാടും. തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ സെന്റ് ജോസഫ് ചര്‍ച്ച് ലോംഗ്‌സൈറ്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ചുമതല വഹിക്കുന്ന ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. തിരുനാളിനോട് അനുബന്ധിച്ച് 2018 ജൂണ്‍ 30 മുതല്‍ ജുലൈ 6ാംതീയതിവരെ എല്ലാ വാര്‍ഡ് യൂണിറ്റുകളിലും നൊവേന ഉണ്ടായിരിക്കുന്നതാണ്.
തിരുനാള്‍ കൊടിയേറ്റ് ദിവസമായി ജൂലൈ 7ാം തീയതി ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ. സാജന്‍ നെട്ടപ്പെങ് ദിവ്യബലിക്കും നൊവേനക്കും കാര്‍മ്മികനാകും. നൊവേനക്ക് ശേഷം കൃത്യം 4.30ന് ഫാ. ഇയാന്‍ ഫാരല്‍ തിരുനാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നതാണ്.
പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകുന്നേരം 3ന് പ്രധാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. സീറോ മലബാര്‍ സെന്ററില്‍ നിന്നും തിരുശേഷിപ്പുമായി പ്രദക്ഷിണമായി ബഹുമാനപ്പെട്ട വൈദികരൊന്നിച്ച് ഇടവകാംഗങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം തിരുസ്വരൂപ പ്രതിഷ്ടയും തുടര്‍ന്ന് അത്യാഘോഷ പൂര്‍വ്വമായ തിരുനാള്‍ പാട്ട് കുര്‍ബാനയും ആരംഭിക്കും. വിഥിന്‍ഷോ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിനും പ്രശസ്ത വചന പ്രഘോഷകനും കൂടിയായ റവ. ഫാ. ജോസ് അഞ്ചാനിക്കലാണ് തിരുനാളിന്‍ മുഖ്യകാര്‍മ്മികനാകുന്നത്. മറ്റ് വൈദികര്‍ സഹകാര്‍മ്മികരാകും. ദിവ്യബലിക്ക് ശേഷം ലദീഞ്ഞും സമാപനാശീര്വാദവും നടക്കും.
തുടര്‍ന്ന് കുഞ്ഞുങ്ങളെ അടിമ വയ്ക്കുന്നതിനും, കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. വിമണ്‍ഫോറത്തിന്റെയും സീറോ മലബാര്‍ യൂത്ത് ലീഗിന്റെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.
തുടര്‍ന്ന് 5.30ന് സീറോ മലബാര്‍ സെന്ററില്‍ മതബോധന സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കുന്നതാണ് ഇടവകാംഗങ്ങളുടെയും സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളുടെയും നേതൃത്വത്തിലുള്ള കലാസന്ധ്യ ആരംഭിക്കും.
ന്യത്തങ്ങള്‍, സ്‌കിറ്റുകള്‍, പാട്ടുകള്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. 8ന് സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.
തിരുനാളാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും റവ. ഫാ. മാത്യു പിണക്കാട്ടും തിരുനാള്‍ കണ്‍വീനര്‍ ജോസി ജോസഫും കമ്മിറ്റി അംഗങ്ങളും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:
ഹാന്‍സ് ജോസഫ് 07951222331
വര്‍ഗ്ഗീസ് കോട്ടയ്ക്കല്‍ 07812365564
ദേവാലയത്തിന്റെ വിലാസം:-
ST.JOSEPH CHURC-H,
PORTLAND CRESCENT,
LONGSIGHT,
MANCHE STER ,
MI3 OBU.
സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂര്‍ സംഗമത്തിന് ജൂണ്‍ 22ാം തിയതി ചെല്‍ട്ടണ്‍ ഹാമിലെ ക്രോഫ്റ്റ് ഫാമില്‍ തുടക്കമാകും. ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തില്‍ വിശിഷ്ട അതിഥിയായി എത്തുന്നത് പ്രമുഖ സിനിമതാരം ലാലു അലക്‌സാണ്. യു.കെയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പരിപാടിയായിരിക്കും ഉഴവൂര്‍ സംഗമം.
പരസ്പരം അറിയുക, സ്‌നേഹിക്കുക, സഹായിക്കുക എന്നീ സന്ദേശങ്ങളുമായി യുകെയിലെ ഉഴവൂര്‍ നിവാസികള്‍ ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമായി ഈ വര്‍ഷവും വൈവിധ്യമാര്‍ന്ന പാരിപാടികളുമായി ഒന്നിക്കുന്നു. ജൂണ്‍ 22 വെള്ളിയാഴ്ച്ച നടക്കുന്ന സൗഹൃദ സായാഹ്നത്തിന് യുകെയിലെ പ്രശ്‌സ്ത എന്റര്‍ടൈയ്ന്‍മെന്റ് ഗ്രൂപ്പായ Desi Natchഉം യുകെയിലെ പ്രശ്‌സതരായ ഗായകരും ചേര്‍ന്ന് കൊഴുപ്പേകും.
ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന്റെ പ്രധാന ആകര്‍ഷണമായ യുകെയിലെ നാല് റീജിണില്‍ നിന്നുള്ള ഉഴവൂര്‍ക്കാരായ ചുണക്കുട്ടന്മാര്‍ നാല് വള്ളങ്ങളിലായി തുഴയെറിയുന്ന വാശിയേറിയ വള്ളംകളി മത്സരം ജൂണ്‍ 23 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ക്രോഫ്റ്റ് ഫാമിലെ തടാകത്തില്‍ വെച്ച് നടക്കും. ഇതിനെ തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരവും പ്രൗഢഗംഭീരമായ സാംസ്‌ക്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.
സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ശ്രീ. സ്റ്റീഫന്‍ ജോസഫ് തെരുവത്ത് ചീഫ് കോഡിനേറ്റര്‍ ഉം ശ്രീ ജെയിംസ് ഫിലിപ്പ് ചെയര്‍മാനും ആയുള്ള കമ്മറ്റി അറിയിച്ചു.
ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് Midlands Insurance, Firstring Global Online Tution, Study Well Medicine എന്നീ സ്ഥാപനങ്ങളാണ് സ്‌പോണ്‍സര്‍മാരായി രംഗത്ത് ഉള്ളത്. Team Moon Light Event ആണ് ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന്റെ ഇവന്റ് മാനേജ്‌മെന്റ് നിര്‍വ്വഹിക്കുന്നത്.
ലോകകപ്പ് പോലെ തന്നെ റഷ്യയിൽ ചർച്ചയാകുകയാണ് ഫിഫ ലോകകപ്പ് സ്റ്റേഡിയത്തിനു മുകളില്‍ കണ്ട അത്ഭുത വെളിച്ചം. ലോകകപ്പ് വേദികളിലൊന്നായ നിസ്നി നോവ്ഗരഡ് സ്റ്റേഡിയത്തിനു മുകളിൽ നിന്നായിരുന്നു ആ കാഴ്ച. ജൂൺ 24ന് ഇംഗ്ലണ്ടിന്‍റെ മത്സരം നടക്കാനിരിക്കുന്ന ആ സ്റ്റേഡിയത്തിനു മുകളിലൂടെ പ്രത്യേകതരം വെളിച്ച വിന്യാസം പോകുന്നത് ജനങ്ങളുടെ കണ്ണില്‍പ്പെടുകയായിരുന്നു. മത്സ്യത്തിന്റെ ആകൃതിയിൽ ആകാശത്തിലൂടെ പോകുന്ന വെളിച്ചമായിരുന്നു അത്. ഈ വെളിച്ചത്തിന്റെ വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോകകപ്പ് കാണാന്‍ അന്യഗൃഹ ജീവികൾ എത്തിയതാണെന്ന് വരെ വാര്‍ത്തകൾ പ്രചരിച്ചു.
എന്നാൽ പിന്നീടാണ് സംഭവം മനസ്സിലായത്. ലോകകപ്പിന്‍റെ ആരവത്തിനിടയില്‍ തങ്ങളുടെ ബഹിരാകാശ ശേഷിയിലെ ശക്തി ഒന്ന് പരീക്ഷിച്ചതാണ് റഷ്യ. റഷ്യയുടെ കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തെയായിരുന്നു ഇതെന്നാണ് വിശദീകരണം. ഗ്ലോനസ് –എം എന്ന കൃത്രിമോപഗ്രഹത്തിന്‍റെ വിക്ഷേപണമായിരുന്നു അത്. മുൻ തീരുമാനിച്ചതു പ്രകാരം ജൂൺ 17നായിരുന്നു വിക്ഷേപണം.
ലണ്ടനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോർട്ട് സർക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പരിക്കേറ്റവരിൽ രണ്ടു പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകൾ നിസാരമാണെന്നും പോലീസ് വ്യക്തമാക്കി. സ്ഥലത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആശാശരത്താണ് സിനിമയിൽ നായികയാകുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ.
ലണ്ടനിൽ ചിത്രീകരണം നടക്കുന്നതിനിടെ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചീറിപ്പായുന്ന കാറിനുള്ളിൽ ഇരുന്നൊരു വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒപ്പം നടി ആശാശരത്തുമുണ്ട്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്
വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം.
ലണ്ടൻ: കുടിയേറ്റനയത്തിൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന മാറ്റം ഇന്ത്യൻ വിദ്യാർഥികൾക്കു കനത്ത തിരിച്ചടിയാകുന്നു. ഐടി വ്യവസായത്തിനു ഗുണകരമാകുന്ന തരത്തിലാണ് പുതിയ ചട്ടങ്ങളെങ്കിലും വിദ്യാർഥി വിസയ്ക്കുള്ള ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരിക്കുകയാണ്.
ബ്രിട്ടനിലെ സർവകലാശാലകളിൽ പഠിക്കുന്നതിനുള്ള ടയർ 4 വിസ വിഭാഗത്തിൽ ചൈന ഉൾപ്പെടെ 26 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചെങ്കിലും ഇതിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. തായ്ലന്റ്, മെക്സിക്കോ എന്നീ രാജ്യങ്ങളും പുതുതായി ഇളവ് അനുവദിക്കുന്ന രാജ്യങ്ങളിൽ ഉൾപ്പെടുത്തി. എന്നാൽ ഇന്ത്യയെപ്പോലെ കോമൺവെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെട്ടവയല്ല ഇവ രണ്ടും.
അടുത്തമാസം ആറുമുതലാണ് ചട്ടം പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഹോം ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിദ്യാഭ്യാസയോഗ്യത, സാന്പത്തികനിലവാരം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയിൽ കൂടുതൽ ഇളവ് നൽകുന്ന തരത്തിലാണ് പുതിയ ചട്ടം. ഇതുവഴി കൂടുതൽ വിദേശവിദ്യാർഥികളെ യുകെയിലെ സർവകലാശാലയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ സാങ്കേതിക വിദഗ്ധർക്കും അധ്യാപകർക്കും ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും.
ന്യൂസ് ഡെസ്ക്
ലണ്ടനിൽ ട്രെയിനിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7.30 ന് ശേഷമാണ് ദുരന്തം നടന്നത്. ബ്രിക്സ്റ്റണിനടുത്തുള്ള ലുഗ്ബ്രോ ജംഗ്ഷനിലാണ് സംഭവം. അപകടം നടന്ന ഉടനെ പോലീസും പാരാമെഡിക്സും സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എങ്ങനെയാണ് അപകടം നടന്നത് എന്നതിനെക്കുറിച്ചോ ഇവർ എങ്ങനെ ട്രാക്കിൽ എത്തിപ്പെട്ടു എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു. നാഷണൽ റെയിലിന്റെ ഈ മേഖലയിലെ സർവീസുകൾക്ക് അപകടം മൂലം താമസം നേരിടുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.